Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Europe
ലാങ്കസ്റ്റർ: ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ഈ മാസം 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്.
വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്റെ ആകർഷണങ്ങളാണ്.
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും.
കോൺഫറൻസ് കോഓർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷററായും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിൽ അരങ്ങേറുന്ന ജോഷ്വ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണവിവരങ്ങൾ താഴെ നൽകുന്നു:
ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്). റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.
ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ... ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.
പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു.
ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും.
ദൈവ ജനത്തിന് യഥാർഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗീയ ദർശനങ്ങളെ ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.
ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.
ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ. മികച്ച പരിശീലനത്തിന്റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക് പങ്ക് ചേരാം.
ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു.
ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.
എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.
ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ്. ആത്മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ! അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.
വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440), [email protected], സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832), ട്രഷറാർ: ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566).
Europe
ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലെ പ്രമുഖ അംഗ അസോസിയേഷനുമായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും മലയാള ഭാഷയ്ക്കും കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.
ബിഎംകെഎയുടെ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യുകെയിൽ ആത്മീയ-സാംസ്കാരിക - സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ തന്റെ നേതൃത്വ പാഠവവും ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശ ജോബിൻ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ "യുക്മ' നാഷണൽ, ഈസ്റ്റ് ആംഗ്ലിയ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവഹിക്കുകയും ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്.
മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള പി.ആർ. വിഷ്ണു പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും.
വിവിധങ്ങളായ സാംസ്കാരിക - സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.
ബിഎംകെഎയുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ ആരംഭകാലം മുതൽ മാർഗനിർദ്ദേശിയായി, സംഘടനയ്ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.
ബിഎംകെഎയുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും.
യൂജിനോടൊപ്പം മികവുറ്റ സംഘാടകനും സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡന്റ് ജോബിൻ ജോർജ്, ജാക്കി കെൽവിൻ, ഷിജോ ജോർജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്സ്, റോബർട്ട് ഷാ, ജയ് കൃഷ്ണൻ, ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി. നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
ജെസ്റ്റിന യൂജിൻ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷിക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണാഭവുമായ വിവിധ കർമ പദ്ധതികൾക്ക് രൂപം നൽകും.
പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ - വിനോദ - സാമൂഹ്യ - സൗഹൃദ വേദികൾ ഒരുക്കുവാനും മുൻ കാലങ്ങളിൽ തുടങ്ങി വച്ചിട്ടുള്ള കർമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി.
സാമൂഹ്യ പ്രതിബദ്ധതയും സാംസ്കാരിക പൈതൃകവും മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Middle East and Gulf
ദോഹ: ഇന്ത്യന്‍ ഗവണ്മെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സിന് മീഡിയ പ്ലസിന്റെ ആദരം.
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
America
ഡാളസ്: ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) അന്തരിച്ചു.
പൊതുദർശനം തിങ്കളാഴ്ച രാത്രി ഏഴ് മുതൽ എട്ട് വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10.30ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.
സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
America
ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ 634-ാമത് സെഷൻ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രഫ. കോശി തലയ്ക്കൽ (ഫിലഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ആത്മീയ വളർച്ചയ്ക്കും പ്രാർഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്.
"ഞാൻ ആരാണ്?' എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രഫ. കോശി തലയ്ക്കൽ തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്.
എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവനായിരുന്നു.
"എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശ്രേഷ്ഠനാണ്; അവൻ ദൈവപുത്രനാണ്' എന്ന് ധൈര്യത്തോടെ ലോകത്തോട് സാക്ഷ്യം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വയം ഉയർത്താതെ ക്രിസ്തുവിനെ ഉയർത്തിക്കാട്ടിയ ഈ ആത്മീയ തിരിച്ചറിവും വിനയവുമാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ വിജയരഹസ്യം.
അതുപോലെ, നാമും "ഞാൻ കർത്താവിന്റെ മകനാണ്, കർത്താവിന്റെ മകളാണ്' എന്ന ആത്മീയ തിരിച്ചറിവോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ തിരിച്ചറിവ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ജീവിതസാക്ഷ്യമായും പ്രതിഫലിക്കണം.
നമ്മുടെ ജീവിതം ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സാക്ഷ്യമായി മാറുമ്പോഴാണ് ദൈവഹിതം നമ്മിലൂടെ നിറവേറുന്നത്. ഈ ആത്മീയ സത്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളായി ജീവിക്കാൻ ഓരോ വിശ്വാസിയെയും പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതമാശംസിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജയരാജ് തോമസ് (ഡെട്രോയിറ്റ്) പ്രാരംഭ പ്രാർഥന നടത്തി.
തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള മേരിക്കുട്ടി കുര്യൻ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 23 വരെയുള്ള നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. പ്രഫ. കോശി തലയ്ക്കലിന്റെ മുഖ്യപ്രഭാഷണത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാർഥനയ്ക്ക് ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു നേതൃത്വം നൽകി.
സംഘാടകർക്ക് വേണ്ടിയും പങ്കെടുത്തവർക്ക് വേണ്ടിയും ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ. ടി. എ. മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്നുള്ള റവ. ഡോ. ഇട്ടി മാത്യൂസിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി ഈ വാരത്തെ പ്രാർഥനാ യോഗം ഭക്തിസാന്ദ്രമായി സമാപിച്ചു. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഹൂസ്റ്റണിൽ നിന്നും ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
ചൊവ്വാഴ്ച നടക്കുന്ന 635-ാമത് സെഷനിൽ കാനഡയിൽ നിന്നുള്ള പ്രമുഖ ദൈവവചന പണ്ഡിതൻ റവ. ഡോ. ജോൺ മാത്യു മുഖ്യസന്ദേശം നൽകുന്നതായിരിക്കുമെന്ന് ഐപിഎൽ ടീമിന് വേണ്ടി സി.വി. സാമുവൽ അറിയിച്ചു.
Europe
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ മാസം 11, 12 (ശനി, ഞായർ) തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രാവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റി കൺവീനർമാരുടെ യോഗം ജൂലൈ അഞ്ചിന് കമ്മ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽ കൂടി.
കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ സുനിൽ ബേബി, ഡോണി ചെറിയാൻ, ജോസ് പുതുശേരി, എൽസി വടക്കുംചേരി, സ്മിത സഖറിയ, ജെൻസ് കുമ്പിളുവെളിൽ, സെനി പുത്തൻപുര, അൻസ പോൾ, ചെറി ജോസി, ജോസ്ന വെമ്പേനിയ്ക്കൽ, റിൻസി ജോസഫ്, ഹാനോ തോമസ് മൂർ, അമൽ തോമസ്, നോയൽ ജോസഫ്, ഇഷാനി ചിറയത്ത്, ആന്റണി സഖറിയ (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ), സൗമ്യ ചെറി ജോസി, ആദിൻ ജോസഫ് എന്നിവരും നടപ്പുവർഷത്തെ പ്രസുദേന്തിയായ തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും സീറോമലബാർ വിശ്വാസികളുടെ കൂട്ടായ്മ കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കൂട്ടായ്മയുടെ ചാപ്ലെയ്നായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്നു.
Europe
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
America
ന്യൂയോർക്ക്: മിഡ്ടൗൺ മാൻഹട്ടണിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടത്തിൽ ഘടനാപരമായ ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് സമീപപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.
നിർമാണ തൊഴിലാളികൾ കെട്ടിടത്തിന്റെ 21-ാം നിലയിൽ പ്രധാന സപ്പോർട്ട് കോളങ്ങൾ വളഞ്ഞതും നിലകൾ താഴ്ന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് ന്യൂയോർക്ക് അഗ്നിശമനസേന, കെട്ടിട വകുപ്പ്, അടിയന്തര രക്ഷാപ്രവർത്തന വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ സമീപത്തെ സ്കൂളുകൾ, ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തെ ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
എൻജിനിയർമാർ കെട്ടിടം താത്കാലികമായി ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ കെട്ടിടത്തിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും കൂടുതൽ നീക്കമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
America
ഹൂസ്റ്റൺ: ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദേശീയ മതസൗഹാർദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ഞായറാഴ്ച രാവിലെ 11.15ന് ദൈവാലയാങ്കണത്തിൽ എത്തിയ കർദിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്വീകരിച്ച് ആനയിച്ചു.
America
ന്യൂഡൽഹി: ഒരേ മരുന്നിന് അമേരിക്കയിലും ഇന്ത്യയിലും നിലനിൽക്കുന്ന വൻ വിലവ്യത്യാസം ചൂണ്ടിക്കാട്ടിയ അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെവ്ലിമിഡ് (Revlimid) എന്ന മരുന്നിന്റെ വിലയെക്കുറിച്ചുള്ള താരതമ്യമാണ് ചർച്ചകൾക്ക് വഴിവെച്ചത്.
അമേരിക്കയിൽ റെവ്ലിമിഡിന്റെ ബ്രാൻഡഡ് പതിപ്പിന് ഒരു ഗുളികയ്ക്ക് ഏകദേശം 900 ഡോളർ (ഏകദേശം ₹85,000) വരെ വില വരുന്നതായി ലിസ് എന്ന യുവതി തന്റെ വീഡിയോയിൽ പറയുന്നു. എന്നാൽ ഇന്ത്യയിൽ ഇതേ മരുന്നിന്റെ ജനറിക് പതിപ്പ് ₹35 മുതൽ 300 വരെ വിലയ്ക്ക് ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
തന്റെ അമ്മായിയുടെ രക്താർബുദ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയിലെ വില വിവരങ്ങൾ അറിഞ്ഞപ്പോൾ തനിക്ക് വലിയ അതിശയമുണ്ടായെന്നും ലിസ് വ്യക്തമാക്കി. ഇന്ത്യയിൽ ലഭിക്കുന്ന കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്നുകളെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിച്ചു.
വീഡിയോ വൈറലായതോടെ ആരോഗ്യപരിചരണ ചെലവുകളും മരുന്നുകളുടെ വിലനിർണയവും സംബന്ധിച്ച ചർച്ചകൾ ശക്തമായി. ഇന്ത്യയിലെ ജനറിക് മരുന്നുകളുടെ ലഭ്യതയെ നിരവധി പേർ പ്രശംസിച്ചപ്പോൾ, അമേരിക്കയിലെ ഉയർന്ന മരുന്നുവിലയെ ചിലർ വിമർശിച്ചു.
അതേസമയം, വിദഗ്ധരുടെ അഭിപ്രായത്തിൽ ബ്രാൻഡഡ് മരുന്നുകളും ജനറിക് മരുന്നുകളും തമ്മിലുള്ള വിലവ്യത്യാസത്തിന് പേറ്റന്റ് സംരക്ഷണം, ഗവേഷണ-വികസന ചെലവുകൾ, സർക്കാർ നയങ്ങൾ, വിപണിയിലെ മത്സരം തുടങ്ങിയ നിരവധി ഘടകങ്ങളാണ് കാരണമായത്.
Europe
നോട്ടിംഗ്ഹാം: പ്രമുഖ വചന പ്രഘോഷകൻ ഡോ. ഡി. ജോൺ നയിക്കുന്ന അഗ്നി അഭിഷേകം ഹോളിസ്പിരിറ്റ് ഈവനിംഗ് ഈ മാസം 15ന് നോട്ടിംഗ്ഹാമിൽ നടക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
ശുഷ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിലാസം: OUR LADY OF PERPETUAL SUCCOR CHURCH BROOKLYN ROAD BLUWELL NOTTINGHAM NG69ES.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ 07506 810177, ജോബി +44 7877 810257, സാജു വർഗീസ് 07809 827074.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയം.
ഈ ചരിത്ര നിമിഷം ആദരിക്കുന്നതിനും അമേരിക്കയുടെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്നതിനും അമേരിക്കയുടെയും ഇന്ത്യയുടെയും തന്ത്രപ്രധാന താത്പര്യങ്ങളുടെ ആഴമേറിയ ഒത്തൊരുമ അടിവരയിടുന്നതിനുമായി "ഫ്രീഡം 250' എന്ന പേരിലാണ് ഈ ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻറെ ആസ്ഥാനമായ ഐതിഹ്യ പ്രസിദ്ധ റിപ്പൺ ബിൽഡിംഗും ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വിഐടി ചെന്നൈയും അമേരിക്കൻ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടതാണ്.
യുഎസ് കോൺസുലേറ്റ് ജനറൽ കെട്ടിടം വലിയ അമേരിക്കൻ പതാകകളും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
America
കോന്നി: അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം. ഏബ്രഹാം - 66) അന്തരിച്ചു. അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു.
പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ ജോസ്.
മക്കൾ: അക്കു എബി മാത്യു,ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കൾ: കെസിയ അക്കു (മൂവാറ്റുപുഴ പകലോമറ്റം), ജോബിൻ ചാക്കോ (കാരിച്ചാൽ കാട്ടുപറമ്പിൽ).
സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് ഭവനത്തിലും 8.30 മുതൽ ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1.30ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
America
ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ഇന്ത്യയിൽ അന്തരിച്ചു.
ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
MACF-ന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം), മകൾ കാര, പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും ഫൊക്കാനയുടെ പേരിലുമാണ് ആശംസകൾ അറിയിച്ചത്.
1776-ൽ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്നിവയുടെ ആഗോള പ്രതീകമായി മാറിയതായി ഫൊക്കാന പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 250 വർഷത്തിനിടെ മനുഷ്യാവകാശങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, സാമ്പത്തിക വളർച്ച, സാംസ്കാരിക വൈവിധ്യം എന്നിവയിൽ അമേരിക്ക നൽകിയ സംഭാവനകൾ ലോകചരിത്രത്തിൽ ശ്രദ്ധേയമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളീയരടക്കമുള്ള ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാൻ അമേരിക്ക നൽകിയ അവസരങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അമേരിക്കയുടെ വളർച്ചയിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ടെന്നും സംഘടന വ്യക്തമാക്കി.
40 വർഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുമിപ്പിച്ചു കൊണ്ടിരിക്കുന്ന ഫൊക്കാന, ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും വളർത്തുന്നതിനും പ്രതിബദ്ധമാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടർന്നും കൈവരട്ടെയെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതൽ പ്രകാശിക്കട്ടെയെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും ആശംസിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
Europe
മാള്‍ട്ട: സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ തിരുനാള്‍ കൊടിയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇതോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹവിരുന്നും നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയും ശ്രദ്ധേയമായി. നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വാര്‍ഷിക സമ്മേളനം നടന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം മാള്‍ട്ട അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് ഗാലിയ കുര്‍മി ഉദ്ഘാടനം ചെയ്തു.
America
കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
തുടർന്ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).
മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).
hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).
കൂടുതൽ വിവരങ്ങൾക്ക്: 8606888649.
Middle East and Gulf
റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ മറുപടിയും നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്, ഹെസ.
Middle East and Gulf
ദോഹ: മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാപ്രമി പത്രത്തിന്റെ ചെയര്‍മാനായ മാഹീന് കൃപ ചാരിറ്റബിള്‍ സൊസൈറ്റി, പ്രവാസി ലീഗ്, ഇന്തോ അറബ് കള്‍ചറല്‍ സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായി സേവന രംഗത്ത് സജീവമാണ് .
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു മാഹീനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ്, കലാപ്രേമി കോഓര്‍ഡിനേറ്റര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Middle East and Gulf
അബുദാബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുൻ പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിംഗ് പ്രസിഡന്റുമായ സി.എം. അബ്ദുൽ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആർക്കൈവ്സിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ കരീം, പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നൽകിയ നിസ്വാർഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിവിധ സംഘടനകളുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി. എം. നിസാർ അധ്യക്ഷനായ ചടങ്ങ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷാജികുമാർ, ട്രഷറർ രാജേഷ് വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജത്തിൽ നടന്ന വാർഷിക പൊതുയോഗം 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എ.എം അൻസാർ (പ്രസിഡന്റ്), നസീർ പെരുമ്പാവൂർ (വൈസ് പ്രസിഡന്റ്), പി.ടി. റഫീഖ് (ജനറൽ സെക്രട്ടറി), അനീഷ് മോൻ അനീഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
11 അംഗ എക്സിക്യു്ട്ടീവ് സ്ഥാനങ്ങളിലേക്ക് അബ്ദുൽ റിയാസ്, അമീറുദ്ധീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ, ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിം നൗഷാദ്, ഷിബു കെ ചന്ദ്രൻ, എന്നിവരെയും തെരഞ്ഞെടുത്തു.
രത്നകുമാർ (ഓഡിറ്റർ), സിറാജുദ്ധീൻ (അസിസ്റ്റന്റ് ഓഡിറ്റർ), പ്രസിഡന്റ് സലിം ചിറക്കൽ, അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ ടിവി റിപ്പോർട്ടും ട്രഷറർ യാസർ അറാഫത് കണക്കും അവതരിപ്പിച്ചു.
എഡിറ്റർ അഹദ് വെട്ടൂർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
Middle East and Gulf
മനാമ: ബഹ്റനിൽ ഡോക്ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബഹ്റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്റിന് ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്ടര്‍ ഏറ്റവും ഒടുവില്‍ ബഹ്റിന് കാന്‍സര്‍ സെന്റര്‍ എന്ന സംഘടനയ്ക്കു രൂപം നല്കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) മെഗാ സാംസ്കാരിക മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. അർഫജ് 2026 എന്ന പേരിൽ 2026 നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുക.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പദ്ധതി വിശദീകരണം നൽകി.
സംഘാടക സമിതി ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും കൺവീനർമാരായി റിച്ചി കെ ജോർജ്, ജിൻസ് എന്നിവരെയും തെരഞ്ഞെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് "കിക്ക് 2026' വെള്ളിയാഴ്ച നടക്കുമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ അറിയിച്ചു.
രാത്രി ഏഴ് മുതൽ 10 വരെ ഇഖ്റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്.
ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ വിദ്യാഭ്യാസ സ്ഥാപനമായ "Q8IAS' ആണ് കോ-സ്പോൺസർ. സെന്റർ ലൈൻ മാനുഫാക്ട്ചറിംഗ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
കുവൈറ്റ് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 75 ദിനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Middle East and Gulf
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ കലാ-സാംസ്കാരിക, സാമൂഹിക ചലനങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തിക്കുന്ന പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ രതീഷ് ദോഹ ജംഗ്ഷനെ മീഡിയ പ്ലസ് ആദരിച്ചു.
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് രതീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്നേഹോപഹാരം സമ്മാനിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവര്‍ത്തനവും സമൂഹത്തിന് ഉപകാരപ്രദമായ വിവരങ്ങളും ഖത്തറിലെ കലാ-സാംസ്കാരിക രംഗത്തെ വിശേഷങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രതീഷ് ദോഹ ജംഗ്ഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകാരങ്ങള്‍ നേടട്ടെയെന്നും അവര്‍ ആശംസിച്ചു.
ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കലാപ്രേമി ചെയര്മാന് മുഹമ്മദ് മാഹീന്, കലാപ്രേമി കോഓര്‍ഡിനേറ്റര്‍ ആസിഫ് മുഹമ്മദ്, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.
സമൂഹത്തിന് മാതൃകാപരമായ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള മീഡിയ പ്ലസിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് രതീഷ് ദോഹ ജംഗ്ഷനെ ആദരിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: വയനാട് മേപ്പാടി - കള്ളാടി മേഖലയിലുണ്ടായണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കു പറ്റിയവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നും കല കുവൈറ്റ് ആവശ്യപെട്ടു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ദുരിതബാധിതർക്കൊപ്പം സമൂഹം ഒന്നായി നിൽക്കണമെന്നും പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റിൽ എത്തി.
കുവൈറ്റ് ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം വിവിധ തലങ്ങളിലായി ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
Middle East and Gulf
റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിംഗ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി കെ. കെ. ഷാജി, ഏരിയ പ്രസിഡന്റ് പി. പി. സലീം, ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങി. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്.
മാർച്ച് എട്ടിന് അൽ ഖർജ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടം നടന്ന ഉടൻ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എംബസിയിലെ കൗൺസിലർ സാബിർ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധം പുലർത്തി ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ ഏകോപനത്തിലാണ് അസമിന്റെ മടക്കയാത്ര സാധ്യമായത്.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലുടമയ്ക്കും ആവശ്യമായ പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയയച്ചു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തിച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.
Middle East and Gulf
റിയാദ്: കെഎൻഎം മദ്റസ ബോർഡ് 2025-2026 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം നേടുകയും റിക്കാർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.
മുഹമ്മദ് അലൻ, റാമിൻ മുഹമ്മദ് യാകൂബ്, മുഹമ്മദ് അഫാൻ, ആമിർ മുഹമ്മദ്, മിൻഹ കരീം എന്നിവർ അഞ്ച്, ഏഴ് തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വാന്തമാക്കി. ഹംദാൻ നസീം നഹ, അമൽ മുഹമ്മദ്, അമൻ മുഹമ്മദ്, സിമ്രാ സാജിദ്, ഹിബ കബീർ, അമീറ ഫാത്തിമ എന്നിവർ അഞ്ച്, ഏഴ് തരത്തിൽ അഞ്ച് എ പ്ലസും ഒരു എയും കരസ്ഥമാക്കി.
കെഎൻഎം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതുപരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ. മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്.
മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
പൊതുപരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിൻസിപ്പൾ അംജദ് അൻവാരി, മാനേജർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ കുനിയിൽ, ഇക്ബാൽ വേങ്ങര, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.
Middle East and Gulf
ദോഹ: മലയാളത്തില്‍ സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്എം പ്രോഗ്രാം ഡയറക്ടര്‍ ആര്.ജെ. രതീഷ് അഭിപ്രായപ്പെട്ടു.
പ്രവാസി ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഷീറിയന്‍ ഭാഷയും വാക്കുകളും പ്രയോഗങ്ങളുമൊക്കെ സവിശേഷമാണ്. ഈയര്‍ഥത്തില്‍ മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍.
സഹജീവികളോടും ജീവജാലങ്ങളോടുമൊക്കെ അദമ്യമായ സ്നേഹം പ്രകടിപ്പിച്ച ബഷീര്‍ ജീവിതാനുഭാവങ്ങളുടെ വെളിച്ചത്തില്‍ വായനയുടെ വസന്തം സമ്മാനിക്കുകയായിരുന്നു. മാതൃ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയും ബഷീര്‍ രചനകളുടെ സവിശേഷതയാണ്.
ബഷീറിന്റെ അപൂര്‍വ ശബ്ദരേഖകള്‍ കോര്‍ത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസില്‍ "ബഷീറിയന്‍ മാന്ത്രികത' നിറച്ചു. ബഷീര്‍ സാഹിത്യത്തിലെ സംഭാഷണങ്ങളും അനുഭവങ്ങളും സദസുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ച പ്രഭാഷണം ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.
പ്രവാസി ദോഹയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 29-ാമത്പ്രവാസി ദോഹ ബഷീര്‍ അവാര്‍ഡിന് അര്‍ഹനായ ഒ.എല്‍. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുന്‍ ചെയര്മാന് സി.വി. റപ്പായി വിശദീകരിച്ചു.
പ്രവാസി ദോഹ ചെയര്മാന് കെ.എം. വര്‍ഗീസ്,അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാല്‍ ചേറ്റുവ സംസാരിച്ചു. ആര്‍ജെ രതീഷിന് പ്രവാസി ദോഹസ്ഥാപക അംഗം ബഷീര്‍ ഉപഹാരം നല്കി.
Middle East and Gulf
ദുബായി: ദുബായി - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് സഹയാത്രക്കാരിക്കുണ്ടായ മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് റാസൽഖൈമ ആശുപത്രിയിലെ നഴ്സായ കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരൻ.
ഈ മാസം ഒന്നിന് രാത്രി 7.50ന് ദുബായിയിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് സംഭവം. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക എന്ന കാബിൻ ക്രൂവിന്റെ അനൗൺസ്മെന്റ് കേട്ടയുടൻ അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന പൂജ ഓടിയെത്തി.
ദുബായിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിയാണ് കടുത്ത ക്ഷീണത്തെ തുടർന്ന് ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയത്. ഭയം മൂത്ത് വിറയ്ക്കാൻ തുടങ്ങിയ യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി.
വെള്ളം കുടിപ്പിക്കുകയും കൈകൾ തിരുമ്മി ചൂടാക്കി നൽകുകയും ചെയ്തു. മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു.
ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടുത്ത വിമാനത്താവളത്തിൽ ഇറക്കണോ എന്ന് ചോദിച്ചപ്പോൾ, തന്റെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന്റെ ബലത്തിൽ പൂജ വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.
ടെൻഷൻ മൂലമുണ്ടായ പ്രശ്നമാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും പൂജ അറിയിച്ചു. വിമാനം പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് എത്തുന്നത് വരെ സഹയാത്രക്കാരിക്ക് വേണ്ട പരിച്ചരണം പൂജ കൃത്യമായി നൽകി.
സൗദിയിലെ നജ്റാനിൽ മൂന്ന് വർഷവും ജിദ്ദയിൽ ഒരു വർഷവും ജോലി ചെയ്ത പൂജ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് റാസൽഖൈമ ആശുപത്രിയിൽ ചേർന്നത്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പൂജ പറയുന്നു.
രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്. വിമാന കമ്പനി അധികൃതരും സഹയാത്രികരും പൂജയുടെ സേവനത്തെ അഭിനന്ദിച്ചു.
Middle East and Gulf
ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട് സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് നേടിയ വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്ലസില്‍ നടന്ന ചടങ്ങില്‍ കലാപ്രമി ചെയര്മാന് മാഹീന് കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, ജയശ്രീ സുരേഷ്, ഗോപകുമാര്‍ തിരുവല്ല, ഡോ.അമാനുല്ല വടക്കാങ്ങര, ഹബീബുറഹ് മാന്‍ കിഴിശേരി, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ്, ഷഫീര്‍ വാടാനപ്പള്ളി, സുജിത് ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വിജയകരമായി സമാപിച്ചു.
ഇൻഫോക് ചെസ് ക്ലബിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടൂർണമെന്റിൽ സൂപ്പർ സീനിയർ, സീനിയർ, ജൂണിയർ, സബ് ജൂണിയർ എന്നീ വിഭാഗങ്ങളിലായി 200 മത്സരാർഥികൾ പങ്കെടുത്തു.
പ്രഫഷണൽ താരങ്ങളുടെയും ചെസ് പ്രേമികളുടെയും സാന്നിധ്യം ടൂർണമെന്റിന്റെ മാറ്റുകൂട്ടി. ഇന്ത്യ, കുവൈറ്റ്, പോർച്ചുഗൽ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ടൂർണമെന്റിന് അന്താരാഷ്ട്ര നിലവാരം നൽകി.
ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങൾ പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ താരങ്ങൾക്കും ഒരുപോലെ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ മികച്ച വേദിയായി. മത്സരങ്ങളുടെ ഉയർന്ന നിലവാരവും കടുത്ത പോരാട്ടവീര്യവും കാണികൾക്ക് മികച്ച കായികാനുഭവം സമ്മാനിച്ചു.
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ അറബ് ചെസ് ഫെഡറേഷന്റെ വനിതാ കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര സംഘാടകയും ഫിഡെ ആർബിറ്ററുമായ ബഷായർ അൽസൈദ് മുഖ്യാതിഥിയായി പങ്കെടുത്തു.
അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മത്സരങ്ങൾ അനിത രാജേന്ദ്രൻ (ചീഫ് ആർബിറ്റർ), ജേക്കബ് ഉമ്മൻ (ഡെപ്യൂട്ടി ആർബിറ്റർ), ഷിജു ജേക്കബ് (ടൂർണമെന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിച്ചത്.
ആർബിറ്റർമാരായ കെ. കെ. ഗിരീഷ്, അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കൽ, ബിജു എ. മത്തായി, പ്രകാശ് ഗോഡ്വിൻ പിന്റോ, ഫിൽസൺ മോദി, ശരണ്യ ത്രേഹാൻ, ആദിത്യ പ്രകാശ് എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.
Middle East and Gulf
ദോഹ: അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത സുല്‍ത്താനാണെന്ന് ഖത്തറില്‍ മീഡിയ പ്ലസ് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരത്തിലൂടെ ബഷീര്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുകയാണെന്നും ബഷീറിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും ചടങ്ങ് വിലയിരുത്തി. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഓരോ ബഷീറിയന്‍ കഥാപാത്രങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായി കാണുന്നുവെന്നത് തന്നെയാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ സമകാലിക പ്രസക്തി
മലയാള സാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും സരസനും ജനകീയനും പ്രിയങ്കരനുമായ എഴുത്തുകാരനാണ് ബഷീറെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ബഷീറിന്റെ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്കാരമാണെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ കണ്ടും അനുഭവിച്ചമുള്ള കഥാപാത്രങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്ക്കരിച്ചാണ് ബഷീര്‍ ജനമനസുകളില്‍ സ്ഥാനം നേടിയത്. കൊട്ടാരങ്ങളില്‍ വാണിരുന്ന മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്കും തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഫ്രണ്ടസ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി പറഞ്ഞു.
സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പുതിയ രസതന്ത്രമാണ് ബഷീറിയന്‍ കൃതികളെ സവിശേഷമാക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുള്ള നിരുപാധിക സ്നേഹത്തിന്റെ ഉജ്വല മാതൃകകളും ബഷീറിയന്‍ രചനകളുടെ പ്രത്യേകതകളാണ്.
കലാ പ്രേമി മാഹീന്, ജയശ്രീ സുരേഷ്, മജീദ് നാദാപുരം, ഷഫീര്‍ വാടാനപ്പള്ളി, ഗോപ കുമാര്‍ തിരുവല്ല, റാഫി പാറക്കാട്ടില്, ഷാനു മേലാറ്റൂര്‍, നസീഹ മജീദ്, റഊഫ് മലയില്‍, സുജിത് ചേരൂര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബ്ബാസിയയിലെ സംസം ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ യുഡിഎഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നേറുകയാണെന്നും പ്രവാസി സമൂഹത്തിന് കൂടുതൽ ആശ്വാസകരമായ പദ്ധതികളും നടപടികളും സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം മുഖ്യപ്രഭാഷണം നടത്തി. കെപിസിസിയുടെ അംഗീകൃത സംഘടന എന്ന നിലയിൽ കുവൈറ്റിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഔദ്യോഗികമായി പ്രവർത്തിക്കാനുള്ള ഏക വേദിയാണ് ഒഐസിസി കുവൈറ്റെന്നും കുവൈറ്റിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും സംഘടനയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി രവി ചന്ദ്രൻ ചുഴലി, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി സാമുവൽ, സെക്രട്ടറിമാരായ ബിജു പാറയിൽ, റോഷൻ ജേക്കബ്, യൂത്ത് വിംഗ് നാഷണൽ വൈസ് പ്രസിഡന്റ് സാം മാത്യു, ജോൺ വർഗീസ്, അലക്സാണ്ടർ ദാസ്, നഹാസ് സൈനുദ്ദീൻ, ശ്രീജിത്ത് ശ്രീധരൻ, ഹരിലാൽ, പ്രദീപ് കുമാർ, ജോമോൻ കോട്ടവിള, സാബു തോമസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രത്യേക അംഗത്വ രജിസ്ട്രേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Middle East and Gulf
ഷാർജ: ഭാരതത്തിന്റെ അപ്പോസ്തലനും സീറോമലബാർ സഭയുടെ പിതാവുമായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്റാന തിരുനാൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു.
സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം തിരുനാൾ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിച്ചു. ഫാ. ജോൺ ജോസഫ് എടാട്ടും ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും സഹകാർമികരായിരുന്നു.
ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി സ്വാഗതം പറഞ്ഞു. മലയാളം പാരീഷ് കമ്മിറ്റി സെക്രട്ടറി ഹെൻറിറ്റ ഡാമി, എസ്എംസി കോഓർഡിനേറ്റർ ബിജു ജോസഫ്, ലാറ്റിൻ കമ്യൂണിറ്റി കോഓർഡിനേറ്റർ ഷാജൻ, മലങ്കര കമ്മ്യൂണിറ്റി കോഓർഡിനേറ്റർ സാം, മലയാളം പാരിഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിബി, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു എന്നിവർ ചേർന്ന് ബിഷപ് മാർ ജെയിംസ് അത്തിക്കളത്തെ സ്വീകരിച്ചു.
Middle East and Gulf
കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
കോഴിക്കോട് നിന്നും സലാലയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട് - കുവൈറ്റ് സർവീസുകൾ ജൂലൈ മൂന്നിനും ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള സർവീസ് ജൂലൈ നാലിനും പുനരാരംഭിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11ന് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30ന് കോഴിക്കോട് നിന്നും പുറപ്പെടും.
11.05ന് കുവൈറ്റിൽ നിന്നും തിരികെ പുറപ്പെട്ട് വൈകുന്നേരം 6.50ന് കോഴിക്കോട് എത്തിച്ചേരും. ബംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസം പുലർച്ചെ 2.25ന് പുറപ്പെട്ട് രാവിലെ 4.50ന് കുവൈറ്റിൽ ലാൻഡ് ചെയ്യും.
അതേ ദിവസം കുവൈറ്റിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ജൂലൈ അഞ്ച് മുതൽ കോഴിക്കോട് - കുവൈറ്റ് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും കുവൈറ്റിലേക്കും രാവിലെ 5.50ന് കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും.
ജൂലൈ ഏഴ് മുതൽ ബെംഗളൂരു - കുവൈറ്റ് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2.25ന് ബംഗളൂരിൽ നിന്നും രാവിലെ 5.50ന് കുവൈറ്റിൽ നിന്നുമായിരിക്കും സർവീസുകൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. സലാല കൂടാതെ ഒമാനിലെ മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ജൂലൈ മൂന്ന് മുതൽ ബംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
ബഹ്റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
അടുത്തിടെ നവിമുംബൈ - അബുദാബി, ഗുവാഹത്തി - അബുദാബി, ഗുവാഹത്തി - ദുബായി, ബംഗളൂരു - ഫുക്കറ്റ്, പൂനെ, അമൃത്സർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു.
കോഴിക്കോട് നിന്നും ബംഗളൂരു, ഗൾഫ് മേഖലകളിലെ 13 നഗരങ്ങളിലേക്ക് ആഴ്ചതോറും 85 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
Middle East and Gulf
കുവൈറ്റ് സിറ്റി: മലയാളി യുവാവിനെ അബ്ബാസിയയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്.
വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
കൊട്ടോടിയിലെ കെ. ചന്ദ്രൻ - ഗംഗ ദമ്പതികളുടെ മകനാണ്. സഹോദരൻ: അജയ് കൃഷ്ണൻ.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Middle East and Gulf
ദുബായി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റനറി ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇസ്ലാമിക പഠന സംസ്കാരം പുനരുജ്ജീവിപ്പിക്കാൻ രൂപം നൽകിയ "അസുഫ നാട്ടു ദർസ്’ പദ്ധതി പ്രവാസ ലോകത്തും ആരംഭം കുറിച്ചു.
രിസാല സ്റ്റഡി സർക്കിളിന്റെ (ആർഎസ്സി) നേതൃത്വത്തിൽ 30 രാജ്യങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഗ്ലോബല്‍തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പഠനപരമ്പര തയാറാക്കിയിരിക്കുന്നത്. ഉസ്താദിൽ നിന്ന് നേരിട്ട് അധ്യാപനാനുമതി (ഇജാസത്ത്) നേടിയ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിലെ പള്ളി ദർസുകളുടെ പാരമ്പര്യ മാതൃക പിന്തുടർന്ന്, ക്രമബദ്ധമായ സിലബസോടെ യാണ് പദ്ധതി പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ആർ.എസ്.സിക്ക് സാന്നിധ്യമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേ പാഠ്യക്രമം നടപ്പിലാക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള അംഗങ്ങൾക്കും വിജ്ഞാനാന്വേഷകർക്കും ഏകീകൃതമായ പഠനവേദി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
30 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പഠനപരമ്പര വിവിധ രാജ്യങ്ങളിലെ സെക്ടർ കേന്ദ്രങ്ങളിലാണ് നടക്കുക. പഠനപരമ്പരയുടെ സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കും.
സമസ്തയുടെ ഈ വൈജ്ഞാനിക സംരംഭം പ്രവാസ ലോകത്ത് പഠന സംസ്കാരത്തിനും നേതൃത്വ വികസനത്തിനും പുതിയ ദിശ തുറക്കുന്നതാണെന്ന് ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദോഹ: ലോക സോഷ്യല്‍ മീഡിയ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് ദോഹ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം, സാമൂഹ്യ മാധ്യമങ്ങളെ സമൂഹനന്മയ്ക്കും അറിവിന്റെ പ്രചാരണത്തിനും മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ലോകത്തിന്റെ ആശയവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ ശക്തമായ മാധ്യമം സമൂഹപുരോഗതിക്കും ജനകീയ ഇടപെടലുകള്‍ക്കും കൂടുതല്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍ അസ്റ്റ സോള്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും സാമൂഹ്യ മാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടത്, ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളെന്നായിരുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാനും അറിവ് കൈമാറാനും ബിസിനസ് വികസിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരുകാലത്ത് കത്തുകളിലൂടെയും ടെലിഫോണ്‍ കോളുകളിലൂടെയും മാത്രം സാധ്യമായിരുന്ന ആശയവിനിമയം ഇന്ന് ഒരു സ്പര്‍ശനത്തിലൂടെ സാധ്യമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതേസമയം, ഈ ശക്തമായ മാധ്യമത്തെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും ഉപയോഗിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും കടമയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Middle East and Gulf
മസ്കറ്റ്: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. വടക്കാഞ്ചേരി തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെയും നടപടികളെയും കുറച്ച് യൂസുഫലി കുവൈറ്റ് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി.മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.
ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും യൂസുഫലിക്കൊപ്പം ഉണ്ടായിരുന്നു.അബ്ദുല്ല നാലുപുരയിൽ
Middle East and Gulf
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഉയർന്ന സർവീസ് ചാർജ് അടിയന്തിരമായി പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. ഗ്ലോബൽ പ്രസിഡന്റും, സുപ്രീം കോടതി എ ഒ ആറുമായ അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവരാണ് കേന്ദ്ര വിദേശകാര്യ വകുപ്പുമന്ത്രി ഡോ. ജയങ്കർ അവർകൾക്ക് നിവേദനം സമർപ്പിച്ചത്.
നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന് പകരം ജൂലൈ ഒന്ന് മുതൽ ചുമതലയേൽക്കുന്ന 'ഡൂ ഡിജിറ്റൽ ഗ്ലോബൽ' (DU Digital Global) കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്കാരത്തോടെ എല്ലാ സേവനങ്ങളും ചേർത്ത് ആറു ദിനാറായാണ് ഉയരുന്നത് എന്നത് മാത്രമല്ല. പല സേവനങ്ങളും നിർബന്ധമായി സ്വീകരിക്കാൻ പ്രവാസികൾക്ക് ബാധ്യതയും, പുതിയ നിയമം വരുന്നതോടെ അധിക തുക നൽകാൻ അപേക്ഷകർ നിർബന്ധിതരും മാകും എന്നതാണ് പ്രത്യേകത.
പശ്ചിമേഷ്യയിലെ യുദ്ധപശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടൽ, ഉയർന്ന റെസിഡൻസ് വിസ ചാർജ് & ഇൻഷുറൻസ് ചാർജ്, സ്കൂൾ കുട്ടികളുടെ ഫീസ് വർധന ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ അധിക സർവീസ് ചാർജ് പിൻവലിച്ച് സഹായിക്കണമെന്നും കൂടാതെ, പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂർണമായും നിർത്തലാക്കി പകരം ദജീജിലേക്ക് മാറ്റുന്നതു വഴി സാധാരണക്കാരായ തൊഴിലാളികൾക്ക് അധിക ടാക്സി യാത്രാച്ചെലവും ഉണ്ടാകുമെന്നതിനാൽ സേവന കേന്ദ്രം അബ്ബാസിയയിൽ നിലനിറുത്താൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ രാജ്യങ്ങളിൽ കുറഞ്ഞ സർവീസ് ചാർജ് നിരക്കിൽ ഈ സേവനങ്ങൾ പ്രവാസികൾക്ക് ലഭിക്കുമ്പോഴാണ് കുവൈറ്റിൽ പുതിയ നിരക്ക് വർധന പ്രഖ്യാപനം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്ത് പുതുതായി നിശ്ചയിച്ച ആറ് ദിനാർ സർവീസ് ചാർജ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ ഷൈജിത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Middle East and Gulf
റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി.
അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണന്റെ "വന്ദേമാതരം' എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു.
കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന "ബീഹാർ' എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.
1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു.
സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന "ഓക്കിനാവയിലെ പതിവ്രതകൾ' എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു.
സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.
വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന "നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.
Middle East and Gulf
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ലോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വച്ചാണ് ആദരിച്ചത്. ലോകകേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വയ്ക്കുന്നതെന്നും സാമൂഹ്യ നന്മയ്ക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ലോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല്‍ മാസ്, കെ.വി. ഹഫീസുല്ല, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്, ജാസ്മിന് തുടങ്ങിയവർ സംസാരിച്ചു.
Middle East and Gulf
ആലപ്പുഴ: അജ്മാനിൽ തൊഴില്‍ തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയ്ക്കാണ് കെ.സി. വേണുഗോപാല്‍ രക്ഷകനായത്.
കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് പത്ത് ദിവസം മുന്‍പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്.
ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നല്‍കിയില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായും അക്ഷയ കെ.സി. വേണുഗോപാലിനോട് പറഞ്ഞു.
യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെ.സി. വേണുഗോപാല്‍ നടത്തിയത്.
വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെ.സി. വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു.
അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജന്‍സിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആലപ്പുഴ എസ്പിയോടും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഏജന്‍സി ആവശ്യപ്പെട്ടതു പ്രകാരം 70000 രൂപ നല്‍കിയാണ് അക്ഷയ വിദേശത്തെത്തിയത്.
വാഗ്ദാനം നല്കിയ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ചോദിച്ചെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് അക്ഷയ കെ.സി. വേണുഗോപാലിനോട് വ്യക്തമാക്കി.
ഏജന്‍സി വാഗ്ദാനം നല്കിയ തൊഴില്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയയ്ക്കാനുള്ള പദ്ധതിയായിരുന്നു റിക്രൂട്ട്മെന്റ് ഏജന്സിക്കുണ്ടായിരുന്നതെന്ന് അക്ഷയ എംപിയോട് പരാതിപ്പെട്ടു.
ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ നല്കാന് തട്ടിപ്പുസംഘം വിസമ്മതിച്ചതിനെത്തുടര്‍ന്ന് വേണുഗോപാലിന്റെ ആവശ്യപ്രകാരം എംബസി അധികൃതര്‍ ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങിനല്‍കി.
ഗള്‍ഫില്‍തന്നെ നഴ്സിംഗ് ജോലിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കെ.സി. വേണുഗോപാല്‍ എംപിയെ അക്ഷയ അറിയിച്ചു. എന്തു സഹായത്തിനും തന്നെ ബന്ധപ്പെടാമെന്ന ഉറപ്പ് കെ.സി. വേണുഗോപാല്‍ അക്ഷയ്ക്ക് നല്കി.
Middle East and Gulf
ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ "സംഗീതമാണ് ലഹരി' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
മീഡിയ പ്ലസ്, ക്യൂ മെലോഡിയ, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വച്ച് പരിപാടി നടത്തിയത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി.
Middle East and Gulf
ദോഹ: ലഹരിക്കെതിരേ കലകൊണ്ട് പ്രതിരോധം തീര്‍ത്ത് ദോഹയിലെ മലയാളി അധ്യാപികമാര്‍. പോഡാര്‍ പേള്‍ സ്കൂള്‍ ചിത്ര കലാ അധ്യാപികയും ലൈവ് ആര്‍ട് പെര്‍ഫോര്‍മറുമായ രോഷ്നി കൃഷ്ണനും ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ സംഗീത അധ്യാപികയായ രചന ബിനോയിയുമാണ് സംഗീതമാണ് ലഹരി പരിപാടിയില്‍ ലഹരി വിരുദ്ധ പെയിന്റിംഗുകളിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ചത്.
തുമാമ മാളിലെ നിറഞ്ഞ സദസിന് മുന്നില്‍ ബ്രഷും പെയിന്റും സമര്‍ഥമായി ഉപയോഗിച്ച് കേവലം അഞ്ച് മിനിറ്റിനുള്ളില്‍ സന്ദേശ പ്രധാനമായൊരു ചിത്രം വരച്ച് സംഗീതമാണ് ലഹരി പരിപാടിയുടെ മുഖ്യ സംഘാടകനായ മുഹ്സിന് തളിക്കുളത്തിന് സമ്മാനിച്ചാണ് കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തി രോഷ്നി കൃഷ്ണന് ശ്രദ്ധേയയായത്.
ലഹരിയുടെ നീരാളിപ്പിടുത്തത്തില്പ്പെടാതെ കലയുടേയും സംഗീതത്തിന്റെയും മനോഹരമായ പശ്ചാത്തലത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു അറനിറഞ്ഞ കലാകാരിയായ രോഷ്നിയുടെ ചിത്രം.
Stolen Dreams - The Silent Victims എന്ന ശീര്‍ഷകത്തില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളിലെ സംഗീത അധ്യാപികയും ഗായികയും ചിത്രകാരിയുമായ രചന ബിനോയിയുടെ പെയിന്റിംഗ് ഏറെ വൈകാരിക തലങ്ങളുള്ളതായിരുന്നു.
Middle East and Gulf
കുവൈറ്റ് സിറ്റി: അൽ - തുവൈബി സീസൺ അവസാനിക്കുന്നതോടെ അടുത്ത ആഴ്ച മുതൽ കുവൈറ്റിൽ കടുത്ത ചൂടിന്റെ സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഈ വർഷത്തിലെ ഏറ്റവും കടുത്ത വേനൽച്ചൂടുള്ള കാലഘട്ടങ്ങളിലൊന്നായ "ജെമിനി' അഥവാ മിഥുനം സീസൺ ജൂലൈ മൂന്ന് മുതൽ 15 വരെ നീണ്ടുനിൽക്കും. ഈ സീസണിൽ പകൽ സമയങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.
കടുത്ത വരൾച്ചയും ഇതിനൊപ്പം വീശിയടിക്കുന്ന ചുട്ടുപൊള്ളുന്ന കാറ്റും സൂര്യന്റെ ചൂടും രൂക്ഷതയും വർധിപ്പിക്കും. പരമ്പരാഗത ചന്ദ്ര-സൂര്യ കലണ്ടർ പ്രകാരം ഈ സീസൺ ചിലയിടങ്ങളിൽ "അൽ-ഹഖ്അഹ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരായനാന്തം കാരണം സൂര്യരശ്മികൾ ഭൂമിക്ക് തൊട്ടുമുകളിലായി നേരെ ലംബമായാണ് പതിച്ചിരുന്നത്. എന്നാൽ ഈ പുതിയ കാലഘട്ടത്തിൽ സൂര്യന്റെ ചലനത്തിലും ചരിവിലും മാറ്റമുണ്ടാകുമെന്നും നിഴലുകൾ ക്രമേണ തിരിച്ചുവരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കാലയളവിലാണ് സൂര്യപ്രകാശത്തിന്റെ തീവ്രത അതിന്റെ പരമാവധിയിൽ എത്തുന്നത്. ഈ സീസണിൽ സൂര്യൻ അതിന്റെ ഏറ്റവും വടക്കേ അറ്റത്ത് നിന്ന് മാറി പതുക്കെ ഭൂമധ്യരേഖയ്ക്ക് തെക്ക് ദിശയിലേക്ക് നീങ്ങാൻ തുടങ്ങും.
ജ്യോതിശാസ്ത്രത്തിൽ ഈ പ്രതിഭാസം "ദി ഡിപ്പാർച്ചർ' എന്നാണ് അറിയപ്പെടുന്നത്. ഇതോടെ രാത്രിയുടെ ദൈർഘ്യം പതുക്കെ കൂടുകയും പകലിന്റെ ദൈർഘ്യം കുറയുകയും ചെയ്യും.
വർഷത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുന്ന സമയമാണിതെന്ന പ്രത്യേകതയുമുണ്ട്.
Middle East and Gulf
അബുദാബി: ദുബായി, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബായി - ഗുവാഹത്തി സർവീസും ഏഴിന് അബുദാബി - ഗുവാഹത്തി സർവീസും ആരംഭിക്കും.
ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിയിലേക്കും വൈകുന്നേരം 5.10ന് ദുബായിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ.
വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള വിമാനം. രാവിലെ 11.30ന് ഗുവാഹത്തിയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് അബുദാബിയിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്ക് മടങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന ഹബ്ബുകളിൽ ഒന്നായ ഗുവാഹത്തിയിൽ നിന്നും ആഴ്ച തോറും 120 വിമാന സർവീസുകളാണുള്ളത് കമ്പനിക്കുള്ളത്. കൂടാതെ ദിബ്രുഗഢ്, ദിമാപുർ, ഗുവാഹത്തി, ഇംഫാൽ എന്നിവിടങ്ങളിൽ നിന്നായി ആഴ്ച തോറും 290 വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിൽ അസമിലെ ഗമോസ, ജാപി മോടിഫ്സ്, നാഗാലാൻറിലെ സുംഗ്കോടെപ്സു, മണിപ്പൂരിൽ നിന്നുള്ള അക്യോബി, മൊയ്രാംഗ് ഫീ, സഫീ ലാൻഫീ, അരുണാചൽ പ്രദേശിലെ ഇടു മിഷ്മി, മേഘാലയയുടെ ഖ്നെംഗ്, മിസോറാമിന്റെ പുവാൻചെ എന്നീ കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Middle East and Gulf
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. അബ്ദുൾ ജലീല്‍.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില്‍ നിന്നാണെന്ന് അബ്ദുൾ ജലീല്‍ കൂട്ടിച്ചേർത്തു.
പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്‍, ഷാനു ഗ്രീന്‍ ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി.കെ. മുസ്തഫ, സുബൈര്‍ പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ ബോധവത്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ കൗണ്‍സിലിംഗ്, സര്dക്കാര് സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, മാധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
Middle East and Gulf
അബുദാബി:അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഉൾക്കൊള്ളുന്ന അങ്കമാലി എൻആർഐ അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ലതീഷ് ചുള്ളി (പ്രസിഡന്റ്), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ഷാജു വർഗീസ് (ജോയിന്റ് സെക്രട്ടറി), മാർട്ടിൻ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരെയും 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മാർട്ടിൻ തോമസ്, നീതു ലതീഷ് എന്നിവർ സംസാരിച്ചു .
Middle East and Gulf
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു.
അപകടം നടന്ന പ്ലാന്റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുന്‍പായിരുന്നു അർജുന്റെ വിവാഹം. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുന്‍പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
Middle East and Gulf
ദുബായി: പ്രവാസി മലയാളി ദുബായിയിൽ മരിച്ചു. മാന്നാർ കുരട്ടിക്കാട് കൊച്ചുവീട്ടിൽ ശിവൻ ആചാരിയുടെ മകൻ അനീഷാണ് (വിഷ്ണു-36) മരിച്ചത്.
രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ശ്രീ മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിക്കും.
അവിവാഹിതനാണ്. മാതാവ്: രാജേശ്വരി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി വെള്ളിയാഴ്ച (ജൂൺ 26) ബദർ മെഡിക്കൽ സെന്റർ ഫർവാനിയ ബ്രാഞ്ചിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ ഏഴിന് മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. തുടർന്ന് പത്തിന് പബ്ലിക് മീറ്റിംഗ് നടക്കും. എല്ലാവരുടെയും പിന്തുണയും സാന്നിധ്യവും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഷോബിൻ സണ്ണി (പ്രസിഡന്റ്), അരുൺ ചന്ദ്രൻ (ജനറൽ സെക്രട്ടറി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്), വിപിൻ മങ്ങാട്ട് (വൈസ് പ്രസിഡന്റ് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Middle East and Gulf
ദോഹ: ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുൾ നാസര്‍ മഹ് ബൂബി അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്.
ലഹരിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
വിദ്യാര്‍ത്ഥി സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ച സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മികച്ച വായനക്കാരനായ ഇഷാന് ഖാന്, കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികളെ സര്‍ഗാത്മകമായ വഴികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും ഇഷാന് ചൂണ്ടിക്കാട്ടി. ലഹരി വെടിയുക, ജോലി നേടുക എന്ന മുദ്രാവാക്യമാണ് ഗ്രീന്‍ ജോബ്സ് മുന്നോട്ടുവയ്ക്കുന്നതെന്ന് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ് പറഞ്ഞു
ലഹരി ഉപയോഗത്തിന്റെ മനശാസ്ത്രപരമായ വശങ്ങളെക്കുറിച്ചും, പ്രാരംഭ ഘട്ടത്തിലുള്ള ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും "ആസ്റ്റ സോള്‍' ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിഷ സൈബൂള്‍ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് ബിന്ദു ലിന്‍സണും നിര്‍വാഹക സമിതി അംഗം ലാജലക്ഷ്മിയും വിശദീകരിച്ചു.
പ്രവാസി ശൃംഖലകള്‍ വഴി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് ലോക കേരള സഭാംഗങ്ങളായ ഷൈനി കബീര്‍, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.
താഴെത്തട്ടിലുള്ള നിരന്തരമായ ബോധവത്കരണത്തിന്റെ പ്രാധാന്യം ലഹരി വിരുദ്ധ സമിതി ഖത്തര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ ഊന്നിപ്പറഞ്ഞു.
മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്സ് ഭാരവാഹികളായ അബ്ദുള്ള പൊയില്‍, ജാഫര്‍ മുറിച്ചാണ്ടി, കൂടാതെ ഷാം ദോഹ, സവിത ദീപു, നിഷാദ്, സുബൈര്‍ പാണ്ടവത്ത് എന്നിവരും ചടങ്ങില്‍ സംസാരിക്കുകയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദ വേ കോര്‍പ്പറേറ്റ് സിഇഒ ഉവൈസ് ഉസ്മാന് നന്ദി പറഞ്ഞു.
Middle East and Gulf
അബുദാബി: പെരിയ സൗഹൃദ വേദിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രമേശ് പെരിയ (രക്ഷാധികാരി), പ്രകാശ് നിടുവോട്ട് (വൈസ് പ്രസിഡന്റ്), ദിവ്യ കുട്ടികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), അനിൽ എരോൽ (ജോയിന്റ് ട്രഷറർ), കുട്ടികൃഷ്ണൻ (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ (സ്പോർട്സ് കൺവീനർ), ജയകുമാർ പെരിയ (ചാരിറ്റി കൺവീനർ), അനുരാജ് കാമലോൻ (മീഡിയ കോഓർഡിനേറ്റർ) ദീപ ജയകുമാർ (വനിതാ കൺവീനർ), സതീഷ്ണ ഭരത് (വനിതാ ജോയിന്റ് കൺവീനർ).
സംഘടനയുടെ പ്രഥമ പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം നിവഹിച്ചു. പ്രസിഡന്റ് മുരളി ആയമ്പാറ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. സുരേന്ദ്രൻ, മുൻ രക്ഷാധികാരി ബാലകൃഷ്ണൻ മാരങ്കാവ്, ജനറൽ സെക്രട്ടറി ദിവ്യ കുട്ടികൃഷ്ണൻ, ട്രഷറർ അഖിലേഷ് മാരങ്കാവ്, പ്രിസൈഡിംഗ് ഓഫീസർ ടി.വി. സുരേഷ്കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിൽവർ ജൂബിലി ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് ഒരു വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും ജീവകാരുണ്യ പദ്ധതികളും കുടുംബസംഗമങ്ങളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് അറിയിച്ചു.
Middle East and Gulf
അബുദാബി∙ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് യുഎഇ ഒരുക്കുന്ന സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ ട്രെയിൻ സർവീസുകൾക്ക് ഈ മാസം 30ന് പച്ചക്കൊടി ഉയരും. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആദ്യ സർവീസ്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക യാത്രാ ശൃംഖല സെപ്റ്റംബർ 30ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സർവീസ് ആരംഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നിന്നും നൂറുകണക്കിനാളുകൾ ടിക്കറ്റ് എടുത്തു തുടങ്ങി.
പലദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ലെന്ന അറിയിപ്പാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ 55 ദിർഹവും പ്രീമിയം ക്ലാസിൽ 120 ദിർഹവുമാണ് വൺവേ നിരക്ക്.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക.
Middle East and Gulf
റിയാദ്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യവസായ കേന്ദ്രത്തിൽ അറ്റകുറ്റ പ്രവൃത്തികൾക്കിടെയാണു സ്ഫോടനമുണ്ടായത്.
പിതാവ്: ബാബു (ടൈലർ പുറമേരി), അമ്മ: മോളി (സീന). ഭാര്യ: അതുല്യ. സഹോദരി: വിസ്മയ (ബംഗളൂരു).
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Middle East and Gulf
തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അടിയന്തരവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ക്ഷേമ നടപടികളിൽ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി ലീഗൽ സെൽ.
കേരളത്തെ പണമയക്കൽ സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് സ്വാഗതാർഹമാണെങ്കിലും ലക്ഷക്കണക്കിന് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും ജീവിതവുമായി ബന്ധപ്പെട്ട അടിയന്തര ക്ഷേമപ്രശ്നങ്ങൾക്ക് ആവശ്യമായ പ്രാധാന്യം ബജറ്റിൽ ലഭിച്ചിട്ടില്ല.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഭൂരിഭാഗത്തിനും ബജറ്റിൽ ഇടം കിട്ടിയിട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കൽ, പ്രവാസി ക്ഷേമ ബോർഡിനുള്ള സർക്കാർ വിഹിതം വർധിപ്പിക്കൽ, 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും അംഗത്വവും ആനുകൂല്യങ്ങളും നൽകൽ, മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുകയാണ്. തുച്ഛമായ ഈ ക്ഷേമ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പെൻഷൻ കുടിശിക തീർക്കുന്നതിനോ, മുടക്കമില്ലാതെ പെൻഷൻ എല്ലാ മാസവും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രത്യേക ബജറ്റ് വകയിരുത്തലോ സംവിധാനമോ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്ന ശക്തമായ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ലെന്നത് അത്യന്തം നിരാശാജനകമാണ്. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിന്ധ നടപ്പിലാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും ബജറ്റിൽ അവഗണിക്കപ്പെട്ടു.
പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ നോർക്ക റൂട്ട്സ് ഇതിനോടകം തന്നെ സർക്കാരിന് അനുകൂല ശുപാർശ സമർപ്പിക്കുകയും പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലും അതിനാവശ്യമായ യാതൊരു പ്രഖ്യാപനമോ അനുമതിയോ ഉണ്ടായിട്ടില്ല.
പ്രത്യേകിച്ച്, ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയോ ബജറ്റ് വകയിരുത്തലോ ആവശ്യമില്ലെന്നിരിക്കെ, പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണാനുമതി പോലും നോർക്ക റൂട്ട്സിന് ഇതുവരെ നൽകാതിരുന്നത് ഖേദകരവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണ്.
പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന ഒരു പരാമർശം മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. ഇത്തരം പൊതുപ്രസ്താവനകൾ മാത്രം മതിയാകില്ല. വെൽഫെയർ ബോർഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വ്യക്തമായ നയപരമായ തീരുമാനങ്ങളും സാമ്പത്തിക വകയിരുത്തലുകളും സമയബന്ധിത നടപടികളുമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമ പദ്ധതി അംഗത്വവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ദീർഘകാല ആവശ്യം ബജറ്റിൽ പരിഗണിക്കാതിരുന്നതും ഖേദകരമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വിഷയത്തിൽ വ്യക്തമായ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല.
പതിറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക പുരോഗതിക്കും വിലമതിക്കാനാവാത്ത സംഭാവന നൽകിയ പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ സഹാനുഭൂതിയോടെയും അടിയന്തര പ്രാധാന്യത്തോടെയും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ പറഞ്ഞു.
Middle East and Gulf
ദോഹ: ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.
ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും ജനറല്‍ മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിച്ചു.
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്ററിന്റെ നിസീമമായ സഹകരണത്തെയും പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഷമീര്‍ മുഹമ്മദിന് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല്‍ സമ്മാനിച്ചു.
ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ സജ്ന സംബന്ധിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, ട്രഷറര്‍ ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്‍, നിതാല്‍, ദൃശ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
അവതാരകര്‍ അക്ബര്‍ അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവന സന്നദ്ധതയും പ്രഫഷണലിസവും സംഘാടകരുടേയും ക്യാമ്പില്‍ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.
America
ഹൂസ്റ്റൺ: ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദേശീയ മതസൗഹാർദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ഞായറാഴ്ച രാവിലെ 11.15ന് ദൈവാലയാങ്കണത്തിൽ എത്തിയ കർദിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്വീകരിച്ച് ആനയിച്ചു.
America
ന്യൂഡൽഹി: ഒരേ മരുന്നിന് അമേരിക്കയിലും ഇന്ത്യയിലും നിലനിൽക്കുന്ന വൻ വിലവ്യത്യാസം ചൂണ്ടിക്കാട്ടിയ അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെവ്ലിമിഡ് (Revlimid) എന്ന മരുന്നിന്റെ വിലയെക്കുറിച്ചുള്ള താരതമ്യമാണ് ചർച്ചകൾക്ക് വഴിവെച്ചത്.
അമേരിക്കയിൽ റെവ്ലിമിഡിന്റെ ബ്രാൻഡഡ് പതിപ്പിന് ഒരു ഗുളികയ്ക്ക് ഏകദേശം 900 ഡോളർ (ഏകദേശം ₹85,000) വരെ വില വരുന്നതായി ലിസ് എന്ന യുവതി തന്റെ വീഡിയോയിൽ പറയുന്നു. എന്നാൽ ഇന്ത്യയിൽ ഇതേ മരുന്നിന്റെ ജനറിക് പതിപ്പ് ₹35 മുതൽ 300 വരെ വിലയ്ക്ക് ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
തന്റെ അമ്മായിയുടെ രക്താർബുദ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയിലെ വില വിവരങ്ങൾ അറിഞ്ഞപ്പോൾ തനിക്ക് വലിയ അതിശയമുണ്ടായെന്നും ലിസ് വ്യക്തമാക്കി. ഇന്ത്യയിൽ ലഭിക്കുന്ന കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്നുകളെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിച്ചു.
വീഡിയോ വൈറലായതോടെ ആരോഗ്യപരിചരണ ചെലവുകളും മരുന്നുകളുടെ വിലനിർണയവും സംബന്ധിച്ച ചർച്ചകൾ ശക്തമായി. ഇന്ത്യയിലെ ജനറിക് മരുന്നുകളുടെ ലഭ്യതയെ നിരവധി പേർ പ്രശംസിച്ചപ്പോൾ, അമേരിക്കയിലെ ഉയർന്ന മരുന്നുവിലയെ ചിലർ വിമർശിച്ചു.
അതേസമയം, വിദഗ്ധരുടെ അഭിപ്രായത്തിൽ ബ്രാൻഡഡ് മരുന്നുകളും ജനറിക് മരുന്നുകളും തമ്മിലുള്ള വിലവ്യത്യാസത്തിന് പേറ്റന്റ് സംരക്ഷണം, ഗവേഷണ-വികസന ചെലവുകൾ, സർക്കാർ നയങ്ങൾ, വിപണിയിലെ മത്സരം തുടങ്ങിയ നിരവധി ഘടകങ്ങളാണ് കാരണമായത്.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയം.
ഈ ചരിത്ര നിമിഷം ആദരിക്കുന്നതിനും അമേരിക്കയുടെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്നതിനും അമേരിക്കയുടെയും ഇന്ത്യയുടെയും തന്ത്രപ്രധാന താത്പര്യങ്ങളുടെ ആഴമേറിയ ഒത്തൊരുമ അടിവരയിടുന്നതിനുമായി "ഫ്രീഡം 250' എന്ന പേരിലാണ് ഈ ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻറെ ആസ്ഥാനമായ ഐതിഹ്യ പ്രസിദ്ധ റിപ്പൺ ബിൽഡിംഗും ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വിഐടി ചെന്നൈയും അമേരിക്കൻ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടതാണ്.
യുഎസ് കോൺസുലേറ്റ് ജനറൽ കെട്ടിടം വലിയ അമേരിക്കൻ പതാകകളും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.
America
കോന്നി: അതുല്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ മേലൂട്ട് അതുല്യ ഭവനിൽ പാസ്റ്റർ ജോസ് അതുല്യ (പി.എം. ഏബ്രഹാം - 66) അന്തരിച്ചു. അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡർ എന്നിവയുടെ ഉടമയായിരുന്നു.
പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണിൽ മലയിൽ ബിജോ ജോസ്.
മക്കൾ: അക്കു എബി മാത്യു,ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കൾ: കെസിയ അക്കു (മൂവാറ്റുപുഴ പകലോമറ്റം), ജോബിൻ ചാക്കോ (കാരിച്ചാൽ കാട്ടുപറമ്പിൽ).
സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് ഭവനത്തിലും 8.30 മുതൽ ഭവനത്തിനു സമീപമുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1.30ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
America
ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (MACF) സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ഇന്ത്യയിൽ അന്തരിച്ചു.
ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
MACF-ന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. മക്കൾ: ഡോ. പാമേല പ്ലാന്തറ, Psy.D. (ഭർത്താവ്: ഗ്രെഗ് കണ്ടങ്കുളം), മകൾ കാര, പ്രിൻസ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, DMD).
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും ഫൊക്കാനയുടെ പേരിലുമാണ് ആശംസകൾ അറിയിച്ചത്.
1776-ൽ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്നിവയുടെ ആഗോള പ്രതീകമായി മാറിയതായി ഫൊക്കാന പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 250 വർഷത്തിനിടെ മനുഷ്യാവകാശങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, സാമ്പത്തിക വളർച്ച, സാംസ്കാരിക വൈവിധ്യം എന്നിവയിൽ അമേരിക്ക നൽകിയ സംഭാവനകൾ ലോകചരിത്രത്തിൽ ശ്രദ്ധേയമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളീയരടക്കമുള്ള ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാൻ അമേരിക്ക നൽകിയ അവസരങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അമേരിക്കയുടെ വളർച്ചയിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ടെന്നും സംഘടന വ്യക്തമാക്കി.
40 വർഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുമിപ്പിച്ചു കൊണ്ടിരിക്കുന്ന ഫൊക്കാന, ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും വളർത്തുന്നതിനും പ്രതിബദ്ധമാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടർന്നും കൈവരട്ടെയെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതൽ പ്രകാശിക്കട്ടെയെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും ആശംസിച്ചു.
America
കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
തുടർന്ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).
മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).
hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).
കൂടുതൽ വിവരങ്ങൾക്ക്: 8606888649.
America
തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട് ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-82) തിരുവല്ലയിൽ അന്തരിച്ചു.
പി ടി ചാക്കോയുടെ (മലേഷ്യ)(ന്യൂ മിൽഫോർഡ്, ന്യൂജേഴ്സി) സഹോദരിയാണ്.
പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം.
ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും വികാരിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ(മലേഷ്യ).
America
ലോസ് ആഞ്ചലസ്: സാമൂഹിക മേഖലകളില്‍ കാല് നൂറ്റാണ്ടായി നിറസാന്നിധ്യമായ ജോര്‍ജ് തോമസ് (ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍) ഫോമയുടെ 2026-28 വര്‍ഷത്തെ ഹോളിവുഡ് റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.
നിലവില്‍ ഫോമയുടെ വെസ്റ്റേണ്‍ റീജണിനിന്നുള്ള നാഷണല്‍ കമ്മിറ്റി മെമ്പറാണ്. കേരളാ അസോസിയേഷന് ഓഫ് ലോസ്ആഞ്ചലസ് (KALA) കമ്മിറ്റി ഐക്യകണ്ഠേന ജോര്‍ജുകുട്ടിയുടെ എന്‍ഡോഴ്സ് ചെയ്തു.
കലയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, അമേരിക്കയിലും കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ഫോമയുടെ കഴിഞ്ഞ കാലങ്ങളില്‍ നടന്ന കണ്വന്ഷന് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, വെസ്റ്റേണ്‍ റീജണില്‍ സുപരിചിതനുമായ ജോര്‍ജുകുട്ടി നിലവില്‍ ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ്.
കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ചെയര്മാന്, നാഷണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ ട്രഷറര്‍ എന്നീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ചു.
കേരള ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയ ട്രഷറര്‍ ആണ്.ലോസ്ആഞ്ചലസിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളി സ്ഥാപക മെമ്പര്‍, പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍, ചിക്കാഗോ രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി മെമ്പര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.
കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബ സമേതം ലോസ് ആഞ്ചലസില്‍ താമസം. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയാണ്.
അമേരിക്കയിലുടനീളം വലിയൊരു സുഹൃദ് ബന്ധവും വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ള ജോര്‍ജുകുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നതായി കേരള അസോസിയേഷന് ഓഫ് ലോസ്ആഞ്ചലസ് സെക്രട്ടറി ബിജു ജോര്‍ജ് പെരുംമ്പള്ളില്‍ അറിയിച്ചു.
America
കാനഡ,എഡ്മണ്ടൻ: കാനഡയിലെ എഡ്മണ്ടൻ, കാൽഗറി,വാൻകൂവർ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്ന വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ മുപ്പത്തിയാറാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് അറിയിച്ചു.
ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടൻ ലൈഫ് ചർച്ചാണ് കോൺഫറൻസ് വേദിയാകുന്നത്. കൺവീനർ പാസ്റ്റർ സാം വർഗീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മലയാളം വിഭാഗത്തിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരാണ്.സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമുള്ള സുവിശേഷകരും കോൺഫറൻസിൽ സന്ദേശങ്ങൾ നൽകും.
ദി സീസൺ ഓഫ് ഹാർവെസ്റ് (ഇത് കൊയ്ത്തിന്റെ കാലം) എന്നതാണ് ചിന്താവിഷയം. ഈ കാലഘട്ടത്തിലെ ആത്മീയ സാമൂഹ്യ ജീവിത സാഹചര്യങ്ങളിൽ സഭയുടെ നിസ്തുലമായ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന നിലയിലാണ് മുഖ്യ ചിന്താവിഷയവും ഉപവിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നിലം നന്നായി തയ്യാറാക്കി വിത്ത് വിതച്ചാൽ മികവാർന്ന ഫലം ലഭിക്കും എന്ന ചിന്ത കോൺഫറൻസിൽ വിവിധ സെഷനുകളിൽ വിശകലനം ചെയ്യപ്പെടും.
സമകാലിക സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും കണ്ടുണർന്ന് നല്ല പ്രവർത്തനങ്ങളിലൂടെ നല്ല കൊയ്ത്തിനു സഭകളെ ഒരുക്കുക എന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം.
America
ഓസ്റ്റിൻ:ബർത്ത് ടൂറിസം’ വിവാദം കൊഴുക്കുന്നതിനിടെ ടെക്സസിലെ ആശുപത്രിക്ക് എതിരെ ഗവർണർ ഗ്രെഗ് ആബട്ട് അന്വേഷണം പ്രഖ്യാപിച്ചു. വിദേശികൾക്ക് യുഎസ് പൗരത്വം നേടിക്കൊടുക്കുന്നതിനായി ’ബർത്ത് ടൂറിസം’ പാക്കേജുകൾ പരസ്യം ചെയ്തു എന്ന ആരോപണത്തിൽ ടെക്സസിലെ ’മിഷൻ റീജിയണൽ മെഡിക്കൽ സെന്ററിനെതിരെ’ അന്വേഷണം നടത്താൻ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു.
യുഎസ് പൗരത്വം ലക്ഷ്യമിട്ട് വിദേശികളെ ആകർഷിക്കാൻ ആശുപത്രികൾ ’ബർത്ത് പാക്കേജുകൾ’ നൽകുന്നത് നിയമവിരുദ്ധമാണെന്നും, ടെക്സസ് ആരോഗ്യരംഗത്തെ ഇതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
തങ്ങൾ മറ്റ് ആശുപത്രികളെപ്പോലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും, നിലവിൽ ഈ പരസ്യങ്ങൾ പൂർണമായും പിൻവലിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തെയും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
America
ഹൂസ്റ്റൺ: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ ഭാഗമായി ഓഗസ്റ്റ് 1ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഹൂസ്റ്റണിലെ ആരോഗ്യമാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്ന റോക്ക് ചെയർപേഴ്സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. ഹെൽത്ത് ഫെയറിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കും. ജീവൻ രക്ഷിക്കാൻ സഹായകമായ ഈ പ്രവർത്തനങ്ങളിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യവിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ. പരിശീലനം, പ്രമേഹവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം,
പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള നിർദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഹെൽത്ത് ടോക്കുകളിൽ കാൻസർ പ്രതിരോധം, സ്ട്രോക്ക് അവബോധം, മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടക്കും. ആരോഗ്യം വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഫോമാ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്.
കൺവെൻഷനിൽ പങ്കെടുക്കുന്ന പ്രതിനിധികളും ഹ്യൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹവും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഹ്യൂസ്റ്റണിൽ നടക്കുന്ന ഈ കൺവെൻഷൻ ഫോമയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാൻ എല്ലാ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് നടക്കുന്നത് .
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, കൺവെൻഷൻ ജനറൽ കൺവീനർ, ഷാജി എഡ്വേർഡ്, നാഷനൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. ആരോഗ്യപരിപാലനവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ ഫോമാ 2026 ഇന്റർനാഷണൽ കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
America
ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിലെ Denver Marriott Tech Center ൽ നടക്കും. United by the Spirit" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.
കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ
പാസ്റ്റർ റെജി മാത്യൂ , പാസ്റ്റർ ഷിബു തോമസ് , പാസ്റ്റർ ടോണി സ്റ്റേവർട്ട്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ബോണി ആൻഡ്രൂസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് എന്നിവരാണ് .
സെമിനാറിൽ സംസാരിക്കുന്നവർ:
ഡോ.തോമസ് ഇടികുള – ഫ്ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.
പാസ്റ്റർ പ്രിൻസ് തോമസ് കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്ട്രോങ്ർ ഇൻ ക്രൈസ്റ്റ്.
സിസ്റ്റർ അനിത സതീശ് റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ് ടം, ഡോ . റഹിമ ജേക്കബ് ഫൈൻഡിങ് ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.
America
വാഷിംഗ്ടൺ: ആപ്പ് സ്റ്റോറുകൾ വഴി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രായപരിശോധന നിർബന്ധമാക്കുന്ന ടെക്സസ് സംസ്ഥാന നിയമം തടയണമെന്ന ആവശ്യവുമായി സമർപ്പിക്കപ്പെട്ട അടിയന്തര ഹർജികൾ യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞു.
തിങ്കളാഴ്ചയാണ് കോടതി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഹർജികൾ നിരസിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാൻ കോടതി തയ്യാറായില്ല. വിധിയിൽ ജഡ്ജിമാർ ആരും തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല.
സെനറ്റ് ബിൽ 2420 പ്രകാരം ആപ്പ് സ്റ്റോറുകളിൽ പ്രായപരിശോധന നടത്തണമെന്നും പ്രായപൂർത്തിയാകാത്തവർ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മാതാപിതാക്കളുടെ അനുമതി വാങ്ങണമെന്നും ടെക്സസ് നിയമം നിർബന്ധമാക്കുന്നുണ്ട്.
എന്നാൽ ഈ നിയമം ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ’സ്റ്റുഡന്റ്സ് എൻഗേജ്ഡ് ഇൻ അഡ്വാൻസിംഗ് ടെക്സസ്’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പും, സാങ്കേതിക വ്യവസായ മേഖലയിലെ ലോബിയംഗ് സംഘടനയായ ’കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി അസോസിയേഷനും’ കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജികളാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.
America
കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ചാവരിയയെയും (28) കാമുകൻ ജോർജ് ഐസക്കിനെയും (30) വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 4ന് പുലർച്ചെയായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിനു പുറത്തുണ്ടായിരുന്ന ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്തു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ’ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗബ്രിയേലയ്ക്ക് 9 വയസുള്ള ഒരു മകളുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
America
ഡാളസ്: അമേരിക്കയിലെ ഡാളസിൽ അഭിഭാഷകനായ ലാൽ വർഗീസിന്റെ രണ്ടാം ഗ്രന്ഥമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ആമസോൺ കിൻഡിൽ ഇബുക്കിൽ പ്ലാറ്റ്ഫോമിലൂടെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് ഇപ്പോൾ ലഭ്യമാണ്. അമേരിക്കയിൽ ഇതിന്റെ വില 5.99 യുഎസ് ഡോളർ മാത്രമാണ്.
മലങ്കര മാർത്തോമ സുറിയാനി സഭയുടെ ചരിത്രം, പൈതൃകം, വിശ്വാസം, ആരാധനാക്രമം (ലിറ്റർജി), കൂട്ടായ ആരാധന, സഭാപാരമ്പര്യങ്ങൾ, നവീകരണ പ്രസ്ഥാനം എന്നിവയെ സമഗ്രമായും സംക്ഷിപ്തമായും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. പ്രത്യേകിച്ച് മാർത്തോമ സഭയുടെ അടുത്ത തലമുറയ്ക്ക് അവരുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും ആഴത്തിൽ മനസിലാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈ ഗ്രന്ഥം സഹായകമാകുമെന്ന പ്രത്യാശയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലങ്കര മാർത്തോമ സഭയുടെ ചരിത്രം അചഞ്ചലമായ വിശ്വാസത്തിന്റെയും നവീകരണാത്മക ദർശനത്തിന്റെയും സുവിശേഷമൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ്. കിഴക്കൻ സഭയുടെ സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നിക്കൊണ്ട് കാലാനുസൃതമായ നവീകരണം സ്വീകരിച്ച സഭയുടെ യാത്രയാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്.
ഈ ഗ്രന്ഥത്തിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആമുഖം എഴുതിയിട്ടുണ്ട്. വടക്കേ അമേരിക്കാ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും, ഇംഗ്ലണ്ടിലെ ആദ്യകാല മാർത്തോമ പ്രവാസിയും പണ്ഡിതനുമായ ഡോ. സാക്ക് വർഗീസ് ആശംസാസന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഗ്രന്ഥത്തിന്റെ എഡിറ്റിംഗും മുഖവുരയും നിർവഹിച്ച റവ. ഡോ. ജെയിംസൺ കെ. പള്ളിക്കുന്നേലിനോടും, കൈയെഴുത്തുപ്രതി സൂക്ഷ്മമായി പരിശോധിക്കുകയും മുഴുവൻ പ്രവർത്തനങ്ങളിലും സഹകരിക്കുകയും ചെയ്ത ഭാര്യ കൊച്ചുമോളോടും ഗ്രന്ഥകാരൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മാർത്തോമ സഭയുടെ ചരിത്രം, വിശ്വാസം, ആരാധന, ലിറ്റർജി, സഭാപാരമ്പര്യം, കൂട്ടായ ആരാധനയുടെ പ്രാധാന്യം എന്നിവ പുതിയ തലമുറയ്ക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെന്നാണ് ഗ്രന്ഥകാരന്റെ പ്രത്യാശയും പ്രാർത്ഥനയും.
America
ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തൽ) വഴി വധിക്കാൻ പുതിയ നിയമം നിലവിൽ വന്നു. വിഷമിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസങ്ങളെ തുടർന്നാണ് ജൂലൈ 1 മുതൽ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.
നിലവിൽ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവക്കാൻ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.
ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോർഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്ക്വാഡിനായി ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏകദേശം 10 ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
America
ലോസ് ആഞ്ചലസ്: കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലെ സമ്മർ ക്യാമ്പിനിടയിൽ മരച്ചില്ല തകർന്നു വീണ് എട്ടുവയസുകാരൻ ലാമർ മക്ഗ്ലോതൂർൺ (Lamar McGlothurn) മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീർണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇവർ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് കോടതിക്ക് പുറത്തുള്ള ഈ വൻ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇൻഷുറൻസ് കമ്പനികൾ എത്തിയത്.
America
ടാമ്പാ: ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനവും മാനവിക മൂല്യങ്ങളും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ഫോസ്ന കൺവൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി.
ആത്മീയതയും സംസ്കാരവും കുടുംബമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ കോർത്തിണക്കിയ പരിപാടികൾ, ഫോസ്നയെ ഒരു സംഘടന മാത്രമല്ല, സാമൂഹിക നവോഥാനത്തിന്റെ വേദിയാണെന്ന സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി.
രാവിലെ യോഗയും ധ്യാനവും കൊണ്ട് ആരംഭിച്ച ദിനം പ്രാർഥനയോടും സുവനീർ പ്രകാശനത്തോടും കൂടി ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിച്ചു. സ്വാമി ശിവസ്വരൂപാനന്ദയുടെയും ഡോ. പുരുഷോത്തമന്റെയും പ്രഭാഷണങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഇന്നത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചു. തുടർന്ന് അരങ്ങേറിയ “ത്രിപ്രസാദം” സംഗീതനാടകം ആത്മീയ സന്ദേശങ്ങളെ കലയുടെ ഭാഷയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു.
ഉച്ചയ്ക്ക് നടന്ന വനിതാ ഫോറം സെമിനാർ ഗുരുവിന്റെ ദേവി സ്തോത്രാഞ്ജലി യാത്ര, മോഹിനിയാട്ടം, ഭക്തിഗാനങ്ങൾ, സാമൂഹിക പ്രഭാഷണങ്ങൾ എന്നിവ സമൂഹനിർമാണം, വനിതാ ശാക്തീകരണം, ആത്മീയത, സംസ്കാരം എന്നിവയെ സമന്വയിപ്പിച്ച പരിപാടികളായി മാറി.
കേരളത്തിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യവും അനുഗ്രഹപ്രഭാഷണങ്ങളും രണ്ടാം ദിനത്തിന് പ്രത്യേക ആത്മീയമാനം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികളുടെ സജീവ പങ്കാളിത്തം ഫോസ്നയുടെ മതനിരപേക്ഷവും സർവസമ്മതവുമായ സാമൂഹിക സ്വഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തി.
ഫോസ്ന പ്രസിഡന്റ് ബിനൂപ് ശ്രീധരന്റെ നേതൃത്വവും സംഘാടന മികവും രണ്ടാം ദിനത്തിലുടനീളം ശ്രദ്ധേയമായി. നൂറുകണക്കിന് പ്രതിനിധികളെയും അതിഥികളെയും ഏകോപിപ്പിച്ചുകൊണ്ട് പരിപാടികൾ സമയബന്ധിതമായും ഭംഗിയായും മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപാടവം വ്യക്തമായിരുന്നു.
America
ഹൂസ്റ്റൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കുന്ന ഫോമാ (FOMA) ഇന്റർനാഷണൽ ഫാമിലി കൺവൻഷന് ഇനി 26 ദിവസം മാത്രം. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിലെ വിൻഡ്ഹാം ഹൂസ്റ്റൺ ഹോട്ടലിൽ നടക്കുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി സംഘാടക സമിതി അറിയിച്ചു.
ഫോമയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ വീണ്ടും അരങ്ങേറുന്ന കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. വിവിധ റീജണുകളിലെയും ദേശീയ ഭാരവാഹികളുടെയും സജീവ പങ്കാളിത്തത്തോടെ ഓരോ മൂന്ന് ദിവസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ ചേർന്ന് വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ജൂലൈ 2ന് അപ്ന ബസാറിൽ ചേർന്ന സതേൺ റീജൺ പ്രവർത്തകയോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ ഓരോരുത്തരുടെയും കൂട്ടായ പിന്തുണ ആവശ്യപ്പെട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. തന്റെ സ്വന്തം തട്ടകമായ ഹൂസ്റ്റണിൽ നടക്കുന്ന ഈ കൺവൻഷൻ അവിസ്മരണീയമാക്കാൻ എല്ലാ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് ശക്തിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഓരോ പ്രവർത്തനത്തിനും വ്യക്തിപരമായ ശ്രദ്ധ നൽകി അദ്ദേഹം നേതൃത്വം നല്കിവരുന്നു.
ജനറൽ കൺവീനർ ജിജു കുളങ്ങര ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാക്കി ഈ സമ്മേളനത്തെ മാറ്റാൻ എല്ലാ കമ്മിറ്റികളും ആത്മാർഥമായി പ്രവർത്തിച്ചുവരുന്നതായി പറഞ്ഞു.ബേബി മണക്കുന്നേൽ, ജിജു കുളങ്ങര,, ഷാജി എഡ്വേർഡ് ടീം തയ്യാറാക്കിയ പ്രോഗ്രാമുകളുടെ ഏകദേശ രൂപം ജിജു അവതരിപ്പിച്ചു. പ്രോഗ്രാമുകളിൽ ഒരു പാട് സർപ്രൈസുകൾ ഒളിഞ്ഞിരുപ്പുണ്ടെന്ന് ടീം പറഞ്ഞു.യോഗത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി ബന്ധപ്പെട്ട ഭാരവാഹികൾ അവതരിപ്പിച്ചു.
രാജൻ യോഹന്നാൻ (സെക്യൂരിറ്റി), ജീമോൻ റാന്നി (പ്രസ് മീറ്റ്), പൊടിയമ്മ പിള്ള (ഉദ്ഘാടന ഘോഷയാത്ര), ജോയ് എൻ. സാമുവൽ (സ്വീകരണഅതിഥി സത്കാര കമ്മിറ്റി), ജോൺ ഉമ്മൻ (പ്രസാദ്) (ബിസിനസ് മീറ്റ്), ക്രിസ്റ്റഫർ ജോർജ് (രജിസ്ട്രേഷൻ) എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (കജഇചഅ) ഹൂസ്റ്റൺ ചാപ്റ്റർ ജൂലൈ 18ന് 2 മണിക്ക് സംഘടിപ്പിക്കുന്ന പ്രസ് മീറ്റിന് നേതൃത്വം നൽകും. ഓഗസ്റ്റ് 2ന് നടക്കുന്ന ന്ധഫോമാ ക്രോസ് ഫയർന്ധ എന്ന പ്രത്യേക സംവാദത്തിൽ അമേരിക്കൻ മലയാളി സംഘടനകളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും. കൺവൻഷന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായിരിക്കുമെന്ന് കോർഡിനേറ്റർ ജീമോൻ റാന്നി അറിയിച്ചു. ഡോ. റെയ്ന റോക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ഫെയറും ശനിയാഴ്ച നടക്കും. കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് റെയ്ന പറഞ്ഞു.
റീജണുകളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് നടക്കുന്ന വർണാഭമായ ഉദ്ഘാടന ഘോഷയാത്രയ്ക്ക് ദേശീയ ചെയർമാൻ തോമസ് ഒലിയാംകുന്നേൽ നേതൃത്വം നൽകും. ഘോഷയാത്ര വിജയിപ്പിക്കാൻ എല്ലാ റീജിയനുകളുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന 56 ഗെയിം ചീട്ടുകളി മത്സരം വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും നൽകും.
കൺവൻഷൻ നാഷണൽ മീഡിയ ചെയർ സൈമൺ വളാച്ചേരിൽ മീഡിയ പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. കൺവൻഷനെ അനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ടീമിന് ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവർ നേതൃത്വം നൽകും.ഫോമാ ദേശീയ റീജിയൻ നേതാക്കളായ എസ്. കെ. ചെറിയാൻ, മിഖായേൽ ജോയ് (മിക്കി), തോമസ് ജോർജ് (സഞ്ജു), സാജൻ ജോൺ, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് തുടങ്ങിയവരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമായി ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷനെ മാറ്റാൻ എല്ലാ മലയാളികളുടെയും പിന്തുണയും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു.
America
സാൻ ഫ്രാൻസിസ്കോ: അലാസ്ക-കാനഡ യാത്ര പൂർത്തിയാക്കി ജൂലൈ മൂന്നിന് സാൻ ഫ്രാൻസിസ്കോയിൽ തിരിച്ചെത്തിയ റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് 120ലധികം യാത്രക്കാരും ജീവനക്കാരും അസ്വസ്ഥരായതായി അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
സിഡിസിയുടെ കണക്കുകൾ പ്രകാരം 102 യാത്രക്കാർക്കും 23 ജീവനക്കാർക്കുമാണ് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ നൊറോവൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
ജൂൺ 12ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെട്ട 20 ദിവസത്തെ അലാസ്ക-കാനഡ യാത്രയ്ക്കിടെയാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്.
രോഗബാധിതരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നും എല്ലാവർക്കും ഒരേസമയം രോഗബാധയുണ്ടായിരുന്നില്ലെന്നും കപ്പൽ തുറമുഖത്തെത്തുമ്പോൾ എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സിഡിസി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കപ്പലിൽ ശുചീകരണവും അണുനശീകരണവും ശക്തമാക്കിയതായി പ്രിൻസസ് ക്രൂയിസ് അധികൃതർ അറിയിച്ചു. അടുത്ത യാത്രയ്ക്കു മുൻപ് കപ്പൽ പൂർണമായും അണുവിമുക്തമാക്കിയെന്നും കമ്പനി വ്യക്തമാക്കി.
America
ഒക്ലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിഎൻഎകെ) മഹാസമ്മേളനത്തിന്റെ വാർത്താ-മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമായി നടത്തുന്നതിനായി ദേശീയ മീഡിയ ടീമിന് രൂപം നൽകിയതായി സംഘാടകർ അറിയിച്ചു.
കോൺഫറൻസ് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ തേജസ് തോമസ്, സെക്രട്ടറി ബിനോയ് ഫിലിപ്പ് കരുമാങ്കൽ, ട്രഷറർ നിബു വെള്ളവന്താനം, ഇംഗ്ലീഷ് കോഓർഡിനേറ്റർ പാസ്റ്റർ ഡെവിൻ ഡാനിയേൽ, ലേഡീസ് കോഓർഡിനേറ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, ജനറൽ കോഓർഡിനേറ്റർ സാം തോമസ്, പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ മാത്യു സാമുവൽ, പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷെറി കെ. ജോർജ്, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും മീഡിയ ടീം പ്രവർത്തിക്കും.
ഫിന്നി രാജു, ഹൂസ്റ്റൺ നാഷണൽ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിക്കും. ഡോ. ജോജി ഗീവർഗീസ്, ഫ്ലോറിഡ വിഷ്വൽ മീഡിയ കോഓർഡിനേറ്ററായും സാം വറുഗീസ്, ജോർജിയ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായും, ഷിബു വറുഗീസ്, വെർജീനിയ ഗ്രാഫിക്സ് കോഓർഡിനേറ്ററായും മീഡിയ ടീമിൽ സേവനമനുഷ്ഠിക്കും.
ദേശീയ മഹാസമ്മേളനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്തകൾ, പ്രസ് റിലീസുകൾ, ഫോട്ടോകൾ, വീഡിയോ ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എന്നിവയുടെ ആസൂത്രണവും ഏകോപനവും ദേശീയ മീഡിയ ടീമിന്റെ നേതൃത്വത്തിൽ നിർവഹിക്കും.
സമ്മേളനത്തിന്റെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് സമൂഹത്തിലേക്ക് സമയബന്ധിതമായും വിശ്വസനീയമായും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മീഡിയ ടീം നേതൃത്വം നൽകും.
2028-ലെ പിസിഎൻഎകെ മഹാസമ്മേളനത്തിന്റെ വിജയത്തിനായി ദേശീയ സംഘാടക സമിതിയുമായി ചേർന്ന് ആധുനിക മാധ്യമ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മീഡിയ ടീം അറിയിച്ചു.
America
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) രാമായണ മാസാചരണത്തിന് മുന്നോടിയായി ജൂലൈ 12ന് പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു.
അമേരിക്കൻ സമയം രാവിലെ 11.30നും (EST), ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുക. രാമായണ മാസാചരണത്തിന് മുന്നോടിയായി കെഎച്ച്എൻഎ ചിത്രരാമായണ വെബിനാർ ജൂലൈ 12ന് പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ (സുകുമാർ കാനഡ) തന്റെ "Ramayanam - A Concise Rendering" എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും.
ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം അദ്ദേഹം അവതരിപ്പിക്കും. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച്, കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും എല്ലാ ദിവസവും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിക്കുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതിനായി അൻപതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ആത്മാവും സാരവും നിലനിർത്തിക്കൊണ്ട്, കർക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങൾക്കുള്ളിൽ വായിച്ചുതീർക്കാവുന്ന രീതിയിൽ സംക്ഷിപ്തമായി തയാറാക്കിയ കൃതിയാണ് ഡോ. സുകുമാറിന്റെ ചിത്രരാമായണം.
ലളിതവും വ്യക്തവുമായ ഭാഷയിൽ നിത്യപാരായണത്തിനനുയോജ്യമായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം എല്ലാ പ്രായക്കാരെയും രാമായണ പഠനത്തിലേക്കും ആത്മീയ വായനയിലേക്കും ആകർഷിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഇംഗ്ലീഷിലുള്ള "Ramayanam - A Concise Rendering' എന്ന പുസ്തകം ആമസോണിൽ ലഭ്യമാണ്. മലയാളം പതിപ്പ് ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുത്തച്ഛന്റെ രാമായണത്തിന് പകരമല്ല, മറിച്ച് അതിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പഠനസഹായി എന്ന നിലയിലാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും കൂടുതൽ അടുപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് കെ.എച്ച്.എൻ.എ ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം വെബിനാറിൽ പങ്കെടുക്കാൻ സംഘടന ക്ഷണിച്ചിട്ടുണ്ട്.
Zoom Meeting ID: 893 5777 6193, Passcode: 649083. കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ പിള്ള - +1 (832) 938-6427.
America
ഡാളസ്: ഡാളസിലെ ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും നിരവധി ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ കാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി ചീട്ടുകളി പ്രേമികളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
1999-ൽ ഡെട്രോയിറ്റിൽ ആരംഭിച്ച രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധേയമായ സാംസ്കാരിക-സൗഹൃദ വേദികളിലൊന്നായി വളർന്നിരിക്കുകയാണ്.
വിവിധ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വളർത്തുക, സൗഹൃദം പുതുക്കുകയും ആശയവിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്നിവയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ, സാങ്കേതിക, പ്രാദേശിക കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.56international.com എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.
America
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവൻഷൻ) ഓഗസ്റ്റ് 7, 8, 9 തീയതികളിൽ നടക്കും.
ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള "Loss & Redemption' (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
ഡാളസ് ഫോർട്ട്വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെഇസിഎഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി: അലക്സ് അലക്സാണ്ടർ, ട്രഷറർ: അലക്സ് പള്ളിവതുക്കൽ, ജോൺ തോമസ്, ലിൻഡ സൈമൺ മാത്യു, റവ.ഫാ. എബ്രഹാം വി. സാംസൺ, റവ.ഫാ. ബിൻസ് ചേത്തലിൽ, റവ.ഫാ. ബൈജു ഈപ്പൻ, റവ.ഫാ. മാർട്ടിൻ ബാബു, റവ.ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കൺവൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ന്യൂയോർക്ക്: ടെസ്ല കാർ റാഫിൾ ഫൊക്കാന കൺവൻഷനിൽ. ഫൊക്കാനയുടെ 2026ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർ ഉൾപ്പെടെ വമ്പൻ സമ്മാന പദ്ധതി ഒരുങ്ങുന്നു.
100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ് വാങ്ങുന്ന ഏവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. റാഫിളിലെ ഒന്നാം സമ്മാനമായി ടെസ്ല മോഡൽ മൂന്ന് കാറും രണ്ടാം സമ്മാനമായി ഐഫോണും മൂന്നാം സമ്മാനമായി ഐപാഡുമാണ് വിജയികളെ കാത്തിരിക്കുന്നത്.
പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, റാഫിൾ ടിക്കറ്റ് വാങ്ങുന്നവർ കൺവൻഷൻ നടക്കുന്ന കൾഹാരി റിസോർട്ടിൽ പങ്കെടുക്കേണ്ടതില്ല എന്നുള്ളതാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നും മത്സരിക്കാനായുള്ള അവസരമാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്.
നറുക്കെടുപ്പ് സമയത്ത് സന്നിഹിതരാകേണ്ട നിർബന്ധവുമില്ല. വിജയികളെ പിന്നീട് നേരിട്ട് ബന്ധപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ഫൊക്കാന കൺവൻഷന്റെ അവസാന ദിവസമായ ഓഗസ്റ്റ് എട്ടിന് രാത്രി ഏഴിന് കൽഹാരിയിൽ നടക്കുന്ന സമാപന ചടങ്ങിനിടെയാണ് നറുക്കെടുപ്പ് നടത്തുക.
റാഫിളിലൂടെ സമാഹരിക്കുന്ന തുക ഫൊക്കാനയുടെ ഗിന്നസ് വേൾഡ് പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റാഫിൾ ടിക്കറ്റുകൾ ഇതിനകം വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം കോഓർഡിനേറ്റ് ചെയ്യുന്നത് ഷിബുമോൻ മാത്യു (ചെയർമാൻ), വൈസ് പ്രസിഡന്റ് വിപിൻ രാജ് (കോഓർഡിനേറ്റർ), ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ (കോ ചെയർ), നാഷണൽ കമ്മിറ്റി അംഗങ്ങളായ ജീമോൻ വർഗീസ് (കോ ചെയർ), മനോജ് മാത്യു (കോ ചെയർ), കെവിൻ ജോസഫ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി, ആരോൺ മാത്യു എന്നിവരുമാണ്.
മലയാളി സമൂഹം ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണയിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റീ ബോർഡും അഡ്വൈസറി കമ്മിറ്റിയും സംയുക്തമായി അഭ്യർഥിക്കുന്നു.
America
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനിയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനിയെ (27) വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം.
ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി. സംഭവം നടക്കുമ്പോൾ ഇയാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി.
എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.
വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി.
ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു. അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി.
അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ രുചിയുണ്ടെന്ന് രാജിത പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
America
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന ഇടവകദിനം ഞായറാഴ്ച (ജൂലൈ 12) വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു.
ഈ വർഷത്തെ ചടങ്ങുകളിൽ വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനും മാർപാപ്പയുടെ യാത്രകളുടെ കോഓർഡിനേറ്ററും മലയാളിയുമായ കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 9.45നു കർദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നൽകും. തുടർന്ന് പത്തിന് മാർ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമികരായിരിക്കും.
കുർബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ എന്നിവർ പങ്കെടുക്കും.
തുടർന്ന് ഇടവകയിൽ 2025-26 വർഷത്തിൽ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ 25, 50 വർഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ദാമ്പത്യത്തിൽ 50 വർഷത്തിൽ കൂടുതൽ പൂർത്തിയാക്കിയ ദമ്പതികളെയും ആദരിക്കും.
തുടർന്ന് 2026 വർഷം ഹൈസ്കൂൾ, കോളജ്, പ്രഫഷണൽ ഡിഗ്രി പ്രോഗ്രാംസ് എന്നിവയിൽ നിന്നും പാസ്സായ എല്ലാ ബിരുദധാരികളെയും അനുമോദിക്കും. ഇടവകയുടെ സ്ഥാപനത്തിനും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭാരവാഹികളെ തദവസരത്തിൽ കർദിനാൾ പരിചയപ്പെടും. തുടർന്ന് ക്നാനായ പാരമ്പര്യപ്രകാരമുള്ള സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
വൈവിധ്യമാർന്ന ഇടവക ദിനത്തിന്റെ പരിപാടികൾക്ക് മെൻസ് മിനിസ്ട്രി കോഓർഡിനേറ്റർസായ ബിജു പൂത്തുറ, അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുര എന്നിവരും വുമൺ മിനിസ്ട്രി കോഓർഡിനേറ്റർമാരായ ജയ കുളങ്ങര, റെജിമോൾ വല്ലൂർ, ലിസി മുല്ലപ്പള്ളി എന്നിവരും പാരീഷ് കൗൺസിൽ മെമ്പർ ജോബിൽ ചോരത്ത്, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, പിആർഒ റോയി ചേലമലയിൽ, സി. ശാലോം, സി. ജെസീന എന്നിവരും നേതൃത്വം നൽകും.
റോയി ചേലമലയിൽ
America
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
America
സിയാറ്റിൽ: അമേരിക്കയിലെ ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ വിപുലമാക്കി കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (കെഎഡബ്ല്യു).
നാലായിരത്തിലധികം മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് സംഘടന വർഷം മുഴുവൻ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്. മലയാളി ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെഎഡബ്ല്യു, കുട്ടികൾക്കായി മലയാളം സ്കൂൾ നടത്തുന്നതിനൊപ്പം ഭാഷാപഠനത്തിനും കേരളീയ പൈതൃക സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു.
ഓണാഘോഷം, ക്രിസ്മസ് ആഘോഷം, കുടുംബസംഗമങ്ങൾ, കായിക മത്സരങ്ങൾ, കലാപരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടനയുടെ വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓണസദ്യ, സാംസ്കാരിക വിരുന്നുകൾ, കുടുംബ വിനോദപരിപാടികൾ എന്നിവയിലൂടെ വിവിധ പ്രായക്കാരായ മലയാളികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കാനും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സിയാറ്റിൽ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
വിവിധ മേഖലകളിൽ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി കെഎഡബ്ല്യു മുന്നേറുകയാണെന്നും അവർ വ്യക്തമാക്കി.
America
ന്യൂയോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി.
പള്ളിമേടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദിനാളിനെ കൈക്കാരൻമാരായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ എന്നിവർ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
America
ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ്, അസംപ്ഷന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന അമേരിക്കയിലെ പ്രഥമ ദേശീയ കണ്വന്ഷന് വ്യാഴാഴ്ച ഷിക്കാഗോയില്‍ നടക്കും.
നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്വന്ഷന് ചെയര്മാന് മാത്യു ദാനിയേല്‍ അറിയിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള മുന്നോറില്പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അര്‍ധദിന കണ്വന്ഷന്, ബെന്‍സെന്‍വില്‍ സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് ഒന്നിന് സമാപിക്കും.
എസ്ബി കോളജിന്റെ പൂര്‍വവിദ്യാര്‍ഥികളായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കേരള ഗവണ്മെന്റ് പ്രിന്‍സിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
എസ്ബി കോളജ് പ്രിന്‍സിപ്പൾ ഫാ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പൾ ഡോ. റാണി മരിയ തോമസ് എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഫാ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പ്രസംഗിക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, ശാസ്ത്ര-സാങ്കേതികം, ബിസിനസ്, സ്റ്റേറ്റ്/കമ്യൂണിറ്റി സര്‍വീസ് എന്നി വിവിധ മേഖലകളില്‍ അമേരിക്കയില്‍ ഉന്നതസേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട പൂര്വവിദ്യാര്ഥികളെ കണ്‍വന്‍ഷനില്‍ ആദരിക്കും.
America
ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു വ്യാഴാഴ്ച (ജൂലൈ ഒമ്പത്) തിരിതെളിയും.
അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ ജൂലൈ ഒമ്പത് മുതൽ 12 വരെ നടക്കുന്ന സമ്മേനത്തിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും.
കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോമലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.
2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത 25 വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ 14 ഫൊറോനകളിലായി, 54 ഇടവകകളും 33 മിഷൻ സെന്ററുകളും എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്.
അതുപോലെ 12000ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും നടത്തിവരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും.
America
ഡേട്ടൺ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്പിറ്റലിൽ അപൂർവ "ബേബി ബൂം'. ആശുപത്രിയിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 17 നഴ്സുമാർ ഒരേ സമയത്ത് ഗർഭിണികളായതോടെയാണ് ഈ അപൂർവ സംഭവം ശ്രദ്ധേയമായത്.
ഇതോടെ 2019-ൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായിരുന്ന ആശുപത്രിയുടെ മുൻ റിക്കാർഡും മറികടന്നു. ഗർഭിണികളായ നഴ്സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.
പരസ്പരം അനുഭവങ്ങൾ പങ്കുവച്ചും ഗർഭകാലവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൈമാറിയും എല്ലാവരും ഈ പ്രത്യേക ഘട്ടം ഒരുമിച്ച് ആഘോഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രത്യേകതയെന്നാൽ, ചില നഴ്സുമാർക്ക് സ്വന്തം സഹപ്രവർത്തകരുടെ സാന്നിധ്യത്തിലും പരിചരണത്തിലുമാകും പ്രസവം നടക്കുക. ഒരേസമയം ഇത്രയും ജീവനക്കാർ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ഉൾപ്പെടെ ഏകദേശം 200 നഴ്സുമാരും സപ്പോർട്ട് സ്റ്റാഫും പ്രവർത്തിക്കുന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.
അസാധാരണമായ ഈ "ബേബി ബൂം' ആശുപത്രിയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടുകയാണ്.
America
ന്യൂയോര്‍ക്ക്: വലവൂര്‍ എലിപ്പുലിക്കാട്ട് ഏബ്രാഹം പി. ജോസഫിന്റെ (അവിരാച്ചന്) മകന് എബി ജോസഫ് (49) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 9.45ന് ന്യൂയോര്‍ക്ക് ലേഡി ഓഫ് സ്നോ പള്ളിയില്‍.
മാതാവ്: പരേതയായ ചിന്നമ്മ കരിമണ്ണുര്‍ കല്ലാംന്താനത്ത് കുടുംബാംഗം. സഹോദരങ്ങള്‍: രേഖ, സിബി.
America
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2026ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ ടെക്സസിലെ ഹൂസ്റ്റൺ പട്ടണത്തിൽ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കും.
"പ്രെസെർവ് ദി അനോയ്ന്റിംഗ്' (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങൾ, പ്രാർഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ് മാത്യു, സിസ്റ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.
ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കുന്ന ഈ കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ഹൂസ്റ്റൺ: അമയന്നൂർ തേമ്പള്ളിയിലായ വള്ളികാട്ടിൽ വെ.റവ.തോമസ് ഇട്ടി കോർ എപ്പിസ്കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയിൽ ഹൂസ്റ്റണിൽ അന്തരിച്ചു.
അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
America
സൗത്ത് കരോലിന: കാണാതായതായി റിപ്പോർട്ട് ചെയ്ത നാല് വയസുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി സൗത്ത് കരോലിന പോലീസ് അറിയിച്ചു. ജൂൺ 30നാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
എന്നാൽ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ പ്രകാരം പരാതി നൽകുന്നതിന് ഏകദേശം ഒരു മാസം മുമ്പ് തന്നെ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ജോമറിയ ഹാരിസ് (23), മാതാവ് മിഷിലെ ഹെറിംഗ് (22) എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കാണാതായെന്ന വ്യാജപരാതി നൽകിയതിനും മാതാവിനെതിരേ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
America
ന്യൂയോർക്ക്: പ്രമുഖ അന്താരാഷ്ട്ര വസ്ത്രവ്യാപാര ശൃംഖലയായ അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മലയാളി വേരുകളുള്ള രവി തനവാല ചുമതലയേൽക്കുന്നു. ഓഗസ്റ്റ് മൂന്ന് മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്.
കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ ധനകാര്യ വിഭാഗം നയിച്ചിരുന്ന മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി എത്തുന്നത്. മാത്തിയാസ് ഇനി കമ്പനിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി തുടരും.
പാപ്പ ജോൺസിന്റെ നോർത്ത് അമേരിക്കൻ പ്രസിഡന്റായും സിഎഫ്ഒയായും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ൽ കമ്പനിയുടെ താത്കാലിക സിഇഒ പദവിയും വഹിച്ചിരുന്നു.
അതിനുമുമ്പ് നൈക്കി, കൺവേഴ്സ് തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ ധനകാര്യ-ഓപ്പറേഷൻസ് വിഭാഗങ്ങളിൽ നിർണായക നേതൃപദവികളിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
റീട്ടെയിൽ, ഫുഡ് സർവീസ് മേഖലകളിലെ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുമായാണ് രവി തനവാല അമേരിക്കൻ ഈഗിളിന്റെ ഫിനാൻഷ്യൽ സ്ട്രാറ്റജി ഏറ്റെടുക്കുന്നത്.
ആഗോള റീട്ടെയിൽ വിപണി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഓപ്പറേഷൻസ്-ഫിനാൻസ് അനുഭവം കമ്പനിയുടെ വളർച്ചയ്ക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.
മലയാളി സാന്നിധ്യം ആഗോള കോർപ്പറേറ്റ് നേതൃനിരയിൽ വീണ്ടും ശ്രദ്ധേയമാകുന്നതിന്റെ തെളിവാണ് ഈ നിയമനം.
America
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബിന്റെ 2026 - 2027 ലയൺസ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളുടെ സ്വീകരണവും ഗംഭീരമായി നടന്നു.
ഹൂസ്റ്റണിലെ 230 ബ്ലോക്ക് റോഡിലുള്ള ക്ലബ്ഹൗസിൽ നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമൂഹിക നേതാക്കൾ, കമ്യൂണിറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സേവന പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ച ചടങ്ങ് സേവനത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി.
America
ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി ഇന്ത്യ സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ ഇ-ഒസിഐ (Electronic Overseas Citizen of India) സംവിധാനത്തിന്റെ ഭാഗമായി നിലവിലുള്ള ഒസിഐ കാർഡ് ഉടമകൾക്ക് ഇ-ഒസിഐ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഔദ്യോഗിക മാർഗനിർദേശം പുറത്തിറങ്ങി.
പുതിയ ഡിജിറ്റൽ സംവിധാനം വഴി ഒസിഐ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പുതിയ സംവിധാനപ്രകാരം, അർഹരായ നിലവിലെ ഒസിഐ കാർഡ് ഉടമകൾ ഔദ്യോഗിക ഒസിഐ പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം ഇ-ഒസിഐ ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഡിജിറ്റൽ കാർഡിൽ ക്യൂആർ കോഡ് ഉൾപ്പെടുന്ന സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഫിസിക്കൽ ഒസിഐ കാർഡുകൾ ഇപ്പോഴും സാധുവായതിനാൽ അവയുടെ ഉപയോഗം തുടർന്നും അനുവദിക്കും.
അധികൃതർ പുറത്തിറക്കിയ മാർഗനിർദേശമനുസരിച്ച്, പുതിയ പാസ്പോർട്ട് ലഭിച്ച ഒസിഐ കാർഡ് ഉടമകൾ നിശ്ചിത സമയത്തിനുള്ളിൽ പുതിയ പാസ്പോർട്ട് വിവരങ്ങളും പുതിയ ഫോട്ടോയും ഒസിഐ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.
ഇതിലൂടെ ഒസിഐ രേഖകൾ ഡിജിറ്റൽ രീതിയിൽ പുതുക്കി സൂക്ഷിക്കാൻ സാധിക്കും. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇ-ഒസിഐ സംവിധാനം നടപ്പാക്കുന്നത്.
ഇതിലൂടെ അപേക്ഷാ നടപടികൾ ലളിതമാകുകയും രേഖകളുടെ സുരക്ഷ വർധിക്കുകയും വിദേശത്തുള്ള ഇന്ത്യൻ വംശജർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
America
നോർക്രോസ് (ജോർജിയ): അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധേയമായ സാംസ്കാരിക-ഭക്ഷ്യമേളകളിലൊന്നായ "മാംഗോ മാനിയ അറ്റ്ലാന്റാ 2026' നോർക്രോസിലെ ഗ്ലോബൽ മാളിൽ വർണാഭമായി നടന്നു.
വിവിധ ഇനങ്ങളിലുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രദർശനവും രുചിവിരുന്നും മേളയുടെ പ്രധാന ആകർഷണമായി. അൽഫോൻസോ, കേസർ, ബംഗനപ്പള്ളി, ഹിമസാഗർ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത മാമ്പഴ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും സന്ദർശകർക്കായി രുചിക്കാനൊരുക്കുകയും ചെയ്തു.
നൂറുകണക്കിന് കുടുംബങ്ങളാണ് മേളയിൽ പങ്കെടുത്തത്. ബാല്യകാല ഓർമകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യവും രുചിയും പരിചയപ്പെടുത്താനും മേള അവസരമായതായി സന്ദർശകർ പറഞ്ഞു.
അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ, വ്യാപാര പ്രമുഖർ, മാമ്പഴ ഇറക്കുമതിക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ ഇറക്കുമതി വർധിച്ചുവരുന്നതും ഇന്ത്യൻ കാർഷികോത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയും പരിപാടിയിൽ ചർച്ചയായി.
ഭക്ഷ്യമേള മാത്രമല്ല, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സമൂഹ ഐക്യവും ആഘോഷിക്കുന്ന വേദിയായാണ് "മാംഗോ മാനിയ 2026' മാറിയതെന്ന് സംഘാടകർ പറഞ്ഞു. മേളയുടെ ഭാഗമായി അൽഫറെറ്റയിലെ സുവിധ ഇന്റർനാഷണൽ മാർക്കറ്റിലും സമാന ആഘോഷം സംഘടിപ്പിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ രുചിയും ഗുണമേന്മയും അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പരിപാടികൾ ഇന്ത്യൻ സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതായും സംഘാടകർ അഭിപ്രായപ്പെട്ടു.
America
ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോമലബാർ ഫൊറോനാ ദേവാലയമായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ വത്തിക്കാനിലെ മതാന്തര സംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് എത്തി.
കർദിനാളിന്റെ സന്ദർശനം ഇടവകയ്ക്കും പ്രവാസി സീറോമലബാർ വിശ്വാസിസമൂഹത്തിനും ചരിത്രപ്രധാനമായ നിമിഷമായി. ഡാളസ് വിമാനത്താവളത്തിലെത്തിയ കർദിനാളിനെ സഭാവിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനാവലി ചേർന്ന് സ്വീകരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ വരവേറ്റു. തുടർന്ന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർദിനാളിന് ഔദ്യോഗിക സ്വീകരണം നൽകി.
America
അറ്റ്ലാന്റാ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ലൗറെൻസ് വിൽ ബ്രദ്രൻ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈൻ (53) അന്തരിച്ചു.
ശ്വാസകോശ കാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. മക്കൾ സ്റ്റെഫി, സ്റ്റീഫൻ.
പൊതുദർശനം വെള്ളിയാഴ്ചയും സംസ്കാര ശുശ്രൂഷ ശനിയാഴ്ചയും നടക്കും.
America
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസസിൽ വെച്ചു നടത്തുന്നു.
നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്തഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനന്റെയും ഐനന്റയും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Australia and Oceania
ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Australia and Oceania
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Australia and Oceania
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
Australia and Oceania
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.
43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
Australia and Oceania
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഈ മാസം 11, 12 (ശനി, ഞായർ) തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രാവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റി കൺവീനർമാരുടെ യോഗം ജൂലൈ അഞ്ചിന് കമ്മ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽ കൂടി.
കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ സുനിൽ ബേബി, ഡോണി ചെറിയാൻ, ജോസ് പുതുശേരി, എൽസി വടക്കുംചേരി, സ്മിത സഖറിയ, ജെൻസ് കുമ്പിളുവെളിൽ, സെനി പുത്തൻപുര, അൻസ പോൾ, ചെറി ജോസി, ജോസ്ന വെമ്പേനിയ്ക്കൽ, റിൻസി ജോസഫ്, ഹാനോ തോമസ് മൂർ, അമൽ തോമസ്, നോയൽ ജോസഫ്, ഇഷാനി ചിറയത്ത്, ആന്റണി സഖറിയ (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ), സൗമ്യ ചെറി ജോസി, ആദിൻ ജോസഫ് എന്നിവരും നടപ്പുവർഷത്തെ പ്രസുദേന്തിയായ തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും സീറോമലബാർ വിശ്വാസികളുടെ കൂട്ടായ്മ കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കൂട്ടായ്മയുടെ ചാപ്ലെയ്നായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്നു.
Europe
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
Europe
നോട്ടിംഗ്ഹാം: പ്രമുഖ വചന പ്രഘോഷകൻ ഡോ. ഡി. ജോൺ നയിക്കുന്ന അഗ്നി അഭിഷേകം ഹോളിസ്പിരിറ്റ് ഈവനിംഗ് ഈ മാസം 15ന് നോട്ടിംഗ്ഹാമിൽ നടക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
ശുഷ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വിലാസം: OUR LADY OF PERPETUAL SUCCOR CHURCH BROOKLYN ROAD BLUWELL NOTTINGHAM NG69ES.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ 07506 810177, ജോബി +44 7877 810257, സാജു വർഗീസ് 07809 827074.
Europe
മാള്‍ട്ട: സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ തിരുനാള്‍ കൊടിയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇതോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹവിരുന്നും നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയും ശ്രദ്ധേയമായി. നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വാര്‍ഷിക സമ്മേളനം നടന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം മാള്‍ട്ട അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് ഗാലിയ കുര്‍മി ഉദ്ഘാടനം ചെയ്തു.
Europe
ലണ്ടൻ: ബ്രിട്ടനിലേക്ക് ജോലി സൗകര്യാർഥം കുടിയേറിയ മലയാളികൾക്ക് അപ്രാപ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ബ്രിട്ടനിലെ നാഷണൽ ഹെൽത് സർവീസിന്റെ അണിവേഴ്സറിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു ചേർക്കപ്പെട്ട വിരുന്നിൽ അതിഥിയായി മലയാളി ആയ കോതമംഗലം സ്വദേശിനിയും ബസിൽഡൺ മലയാളിയുമായ ഷൈനി ബേസിൽ.
നാഷണൽ ഹെൽത്ത് സർവീസിന്റെ 78ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ക്ഷണിക്കപ്പെട്ടവർക്കായി നടത്തിയ പ്രത്യേക വിരുന്നിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ക്ലിനിക്കിൽ പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന ഷൈനി ബേസിൽ ക്ഷണിക്കപ്പെട്ടത്.
കഴിഞ്ഞ 24 വർഷമായി ബസിൽഡനിൽ താമസിക്കുന്ന ഷൈനി ബാസില്ഡണ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബേസിൽ ചാക്കോയുടെ പത്നിയും ബാസിൽഡൺ എൻഎച്ച്എസ് ആശുപത്രിയിൽ ന്യൂറോളജി ഡിപ്പാർട്മെന്റിൽ ലീഡ് നഴ്സുമായി ജോലി ചെയ്തു വരികയുമാണ്.
എൻഎച്ച്എസിനു നൽകിയ വിലപ്പെട്ട സേവനങ്ങളെ മാനിച്ചു നൽകുന്ന ഈ നോമിനേഷനിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ഈ വിരുന്നിൽ ക്ഷണിക്കപ്പെട്ടുക എന്നത് ഏതൊരു ജീവനക്കാരി എന്നതുപോലെ തന്നെ വലിയ അഭിമാന നിമിഷമാണെന്നും ആശുപത്രിയിൽ സ്റ്റാഫ് ഗവർണർ എന്ന നിലയിലും പ്രവർത്തിക്കുന്ന ഷൈനിയും ബസിൽഡൻ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബേസിലിനും ഇത് ഒരു സ്വകാര്യ അഭിമാന നിമിഷത്തിനപ്പുറം ബ്രിട്ടനിലെ മലയാളികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയായി ആണ് വിലമതിക്കുന്നത്.
Europe
മിലാൻ∙ ലക്ഷക്കണക്കിന് കൊതുകുകൾ അപ്രതീക്ഷിതമായി വിമാനത്തിൽ കയറിയത് മൂലം റയൺഎയർ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. യാത്രക്കാരും ജീവനക്കാരും യാത്രയ്ക്ക് തയാറായെങ്കിലും ഇറ്റലിയിലെ മിലാൻ മാൽപെൻസ (Milan-Malpensa) വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലെ അലികാന്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന FR1423 വിമാനത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ ഈ സംഭവം ഉണ്ടായത്.
ക്യാബിൻ കീഴടക്കി കൊതുകുകൾ; വിമാനത്തിനുള്ളിൽ ലൈറ്റണച്ചു
യാത്രക്കാർ വിമാനത്തിലേക്ക് കയറുന്ന സമയത്ത് തന്നെ വിമാനത്താവള പരിസരത്ത് കനത്ത കൊതുക് ശല്യം പ്രകടമായിരുന്നു. എന്നാൽ വിമാനത്തിന്റെ വാതിലുകൾ അടച്ചതോടെ ആയിരക്കണക്കിന് കൊതുകുകൾ ഉള്ളിൽ കുടുങ്ങുകയും യാത്രക്കാരെ കൂട്ടത്തോടെ കടിക്കാൻ തുടങ്ങുകയുമായിരുന്നു.
എയർഹോസ്റ്റസുമാർ പേപ്പറുകളും ഫ്ലൈ കാച്ചറുകളും ഉപയോഗിച്ച് കൊതുകുകളെ തുരത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊതുകുകളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനത്തിനുള്ളിലെ ലൈറ്റുകൾ പൂർണമായി അണച്ച് അരമണിക്കൂറോളം യാത്രക്കാരെ ഇരുട്ടിലിരുത്തിയെങ്കിലും ഫലമുണ്ടായില്ല.
കടുത്ത അലർജിയും ബഹളവും; ഒടുവിൽ വിമാനം മാറ്റി നൽകി
കൊതുകുകടി സഹിക്കവയ്യാതെ യാത്രക്കാർ പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് വിമാനം അടിയന്തരമായി ഒഴിപ്പിക്കാൻ പൈലറ്റ് തീരുമാനിച്ചത്. സാഹചര്യം വഷളായതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി മറ്റൊരു വിമാനം ക്രമീകരിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
യാത്ര വൈകിയത് 3 മണിക്കൂർ
അപ്രതീക്ഷിതമായ ഈ കൊതുക് ആക്രമണം കാരണം വിമാനത്തിന്റെ സർവീസ് മൂന്ന് മണിക്കൂറിലധികം വൈകി. ഇതേ ദിവസം തന്നെ മിലാനിൽ നിന്ന് നേപ്പിൾസിലേക്ക് പുറപ്പെടേണ്ടിയിരുന്ന മറ്റൊരു റയൺഎയർ വിമാനവും സമാനമായ കൊതുക് ശല്യം കാരണം വൈകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Europe
പ്രാർത്ഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നുംകൊണ്ട് അനുഗ്രഹീതമായിരുന്നു ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. ഈ പുണ്യാഘോഷത്തിൽ സ്റ്റോക്ക്ഓൺട്രെന്റിലെയും സമീപപ്രദേശങ്ങളിലെയും സീറോമലബാർ നസ്രാണി കുടുംബങ്ങൾ വിശ്വാസത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ബന്ധത്തിൽ ഒരുമിച്ചുകൂടി, തിരുനാളിന് കൂടുതൽ പ്രൗഢിയും ഭക്തിസാന്ദ്രതയും പകർന്നു.
ജൂൺ 28ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലും ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുനാൾ ദിനമായ ജൂലൈ അഞ്ചിന്റെ പ്രഭാതം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ആനന്ദത്തിന്റെ പുതുവെളിച്ചം വിരിയിച്ച നിമിഷങ്ങളോടെയാണ് ഉദിച്ചത്. രാവിലെ 9.30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി.
ദൈവമാതാവിനോടുള്ള വിശ്വാസസമൂഹത്തിന്റെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഭക്തിനിർഭരമായ പ്രകടനമായി മാതാവിന്റെ തിരുസ്വരൂപം പ്രാർഥനാപൂർവം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ഒരേ മനസോടെയും ഒരേ സ്വരത്തോടെയും ദൈവത്തെ മഹത്വപ്പെടുത്തിയ വിശ്വാസിസമൂഹം, ദേവാലയാങ്കണം മുഴുവൻ ദൈവസാന്നിധ്യത്തിന്റെ അനുഭവത്താൽ നിറഞ്ഞു.
രാവിലെ 10 മണിക്ക് ഗായകനും വാഗ്മിയും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു.
സ്നേഹിക്കുന്നവനിലാണ് ദൈവം വസിക്കുന്നത് എന്ന സുവിശേഷസത്യം, തിരുക്കുർബാനയിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയമായ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഫാ. ജോസ് അഞ്ചാനിക്കൽ ഹൃദയസ്പർശിയായി ഉദ്ബോധിപ്പിച്ചു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം, ക്ഷമയും കരുണയും പങ്കുവെക്കുന്നതിലൂടെയാണ് ക്രിസ്തുവിന്റെ യഥാർഥ ശിഷ്യത്വം വെളിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് വിശ്വാസം ജീവിതത്തിലൂടെ പരസ്യമായി ഏറ്റുപറയുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകുകയും ചെയ്യുന്ന ദൈവജനത്തിന്റെ ആത്മീയയാത്രയായി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ ദൈവം തന്റെ ജനത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന ആത്മീയ സന്ദേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങിക്കൊണ്ട്, ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും മംഗളനാദം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയപ്പോൾ, പ്രാർഥനയുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ദൈവജനത്തിന്റെ വിശ്വാസസാക്ഷ്യം ഗ്രാമവീഥികളിലൂടെ ഒഴുകി.
ഒരോ ചുവടും മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള സമർപ്പണത്തിന്റെ അടയാളമായിരുന്നു, ഓരോ പ്രാർഥനയും ദൈവകരുണയിലുള്ള അചഞ്ചലമായ പ്രത്യാശയുടെ ഏറ്റുപറച്ചിലായിരുന്നു.
സെന്റ് തോമസ് കുരിശേന്തിയുടെ ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം മുന്നേറിയത്. അദ്ദേഹത്തെ അനുഗമിച്ച് കൊടികളേന്തിയ കൊയർ കുട്ടികൾ അണിനിരന്നപ്പോൾ, ആഘോഷത്തിന് വർണശോഭയും ആത്മീയചൈതന്യവും പകർന്നു. തുടർന്ന് മരക്കുരിശും പൊൻകുരിശും വെള്ളിക്കുരിശും ഭക്തിപൂർവം വഹിച്ച ഇടവകാംഗങ്ങളും, നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ചുമന്ന യുവജനങ്ങളും, വിശുദ്ധ യൗസേപ്പ് പിതാവ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു പ്രായഭേദമന്യേ വിശ്വാസികൾ ഒരേ മനസ്സോടെയും ഒരേ പ്രാർത്ഥനയോടെയും പ്രദക്ഷിണത്തെ കൂടുതൽ പ്രൗഢമാക്കി.
മാർ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിന്റെ പിൻഗാമികളാണെന്ന ആത്മബോധവും സഭൈക്യത്തിന്റെ സാക്ഷ്യവും ആ പ്രദക്ഷിണത്തിൽ വ്യക്തമായി ദൃശ്യമായി.
സമാപന പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെയും ശേഷം കഴുന്ന്, നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും നടന്നു. പരസ്പരം പങ്കുവെച്ച സ്നേഹവും സൗഹൃദവും തിരുനാളിന് കൂടുതൽ അർഥവത്തായ മാനുഷിക മാനം നൽകി. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” എന്ന യേശുവിന്റെ കല്പന തിരുനാളിന്റെ ഓരോ നിമിഷത്തിലും ജീവിതസാക്ഷ്യമായി പ്രതിഫലിച്ചു.
തുടർന്ന് ഇടവക ഗായകസംഘം അവതരിപ്പിച്ച സംഗീതശുശ്രൂഷ തിരുനാളാഘോഷങ്ങൾക്ക് ആത്മീയ മാധുര്യവും ഭക്തിനിർഭരമായ അന്തരീക്ഷവും സമ്മാനിച്ചു. പ്രാർത്ഥനയും സംഗീതവും സമന്വയിച്ച ഈ അനുഭവം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ അനുഭൂതി ഉണർത്തുകയും തിരുനാളിന് കൂടുതൽ ആത്മീയ പ്രഭ പകരുകയും ചെയ്തു.
ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ ദീർഘദർശനപരമായ നേതൃത്വത്തിലും ആത്മീയ മാർഗനിർദേശത്തിലും ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെയും ജോയിന്റ് കൺവീനർമാരായ ജിയോ ടോം റാത്തപ്പള്ളി, ജോൺസ് ജോസഫ്, ജോസ് ജോൺ എന്നിവരുടെയും സമർപ്പിതമായ ഏകോപനവും കൈക്കാരന്മാരായ സോണി ജോൺ, സജി ജോസഫ്, ഫെനിഷ് വിൽസൺ എന്നിവരുടെ ആത്മാർത്ഥ സഹകരണവും തിരുനാളാഘോഷങ്ങൾക്ക് ശക്തമായ അടിത്തറയായി.
അൾത്താര ശുശ്രൂഷകർ, ഇടവക ഗായകസംഘങ്ങൾ, മെൻസ് ഫോറം, വിമൺസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധസേവകർ എന്നിവരുടെ നിസ്വാർഥമായ സേവനവും അക്ഷീണമായ പരിശ്രമവും കൂട്ടായ്മയുടെ മനോഹരമായ മാതൃകയായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭക്തിയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ചതിലൂടെ തിരുനാളിന്റെ എല്ലാ ചടങ്ങുകളും ക്രമബദ്ധമായും ചിട്ടയോടെയും ആത്മീയ പ്രൗഢിയോടെയും നടത്താൻ സാധിച്ചു.
ക്ത്തിന്റെയും സേവനസന്നദ്ധതയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി മാറിയ ഈ തിരുനാളാഘോഷം, ഇടവകയുടെ കൂട്ടായ പ്രവർത്തനശേഷിയും സഭൈക്യത്തിന്റെ കരുത്തും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായിരുന്നു. വൈകുന്നേരം 6.00മണിക്ക് കൊടി മരത്തിൽ നിന്ന് തിരുനാൾകൊടി ആദരപൂർവം ഇറക്കിയതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഔപചാരിക സമാപനമായി.
സ്നേഹിക്കുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിൽ വസിക്കുന്നുന്ധ (1 യോഹ. 4:16). എന്ന ദൈവവചനത്തിന്റെ അനശ്വരസത്യം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോ വിശ്വാസഹൃദയത്തിലും പുതുജീവൻ പകർന്നു. തിരുനാൾ നിമിഷങ്ങൾ വിശ്വാസയാത്രയിലെ അനുഗ്രഹീതമായ ആത്മീയ അനുഭവമായി എന്നും ഓർമിക്കപ്പെടുന്നതായി.
Europe
കാൾസ്റുഹെ (ജർമനി): ഇന്ത്യയും ജർമനിയും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ ആഴം വിളിച്ചോതി ജർമനിയിലെ കാൾസ്റുഹെയിൽ ഇന്ത്യ-ജർമനി സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. നഗരത്തിൽ അരങ്ങേറിയ ’ഇന്ത്യ ഡെയ്സ് കാർൽസ്രൂഹെ’ (India Days Karlsruhe) സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ജൂൺ 22ന് വൈകിട്ട് 6.30ന് പ്രശസ്തമായ 'Stadtkirche am Marktplatz' ദേവാലയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ഇരുരാജ്യങ്ങളുടെയും പാരമ്പര്യങ്ങൾ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച Kein Weg zu weit (ഒരു ദൂരവും അകലെയല്ല ) എന്ന കലാവിരുന്ന് കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
പ്രമുഖരുടെ സാന്നിധ്യവും ആശംസകളും
പരിപാടിക്ക് പാസ്റ്റർ ക്ലോഡിയ റൗച്ച് ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. തുടർന്ന് മ്യൂണിക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശത്രുഘ്ന സിൻഹ, ഡോയ്ച്ച്ഇൻഡിഷെ ഗെസെൽഷാഫ്റ്റിന്റെ (Deutsch-Indische Gesellschaft) പ്രതിനിധി യൂർഗൻ മോർഹാർഡ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു.
കൈയടി നേടി മുംബൈയിൽ നിന്നുള്ള ഗായകസംഘം
ഇന്ത്യയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള പ്രമുഖ കലാസംഘങ്ങളാണ് വേദിയിൽ അണിനിരന്നത്. ജർമ്മനിയിലെ ’ഉൽമർ ഷ്പാറ്റ്സെൻ യുഗൻഡ്കോർ ’ (Ulmer Spatzen Jugendchor - Ulm),, മുംബൈയിൽ നിന്നുള്ള ’ദി സിംഗിംഗ് ട്രീ കൊയർ’ (Deutsch-Indische Gesellschaft) ’നിസരി കലാക്ഷേത്ര നൃത്ത അക്കാദമി’ (Nisari Kalakshetra Tanzakademie) എന്നിവർ ചേർന്ന് വേദി അവിസ്മരണീയമാക്കി.
മുംബൈയിൽ നിന്നെത്തിയ കുട്ടികളുടെ ഗായകസംഘം ഭാരതീയ ദേശഭക്തിഗാനമായ ന്ധവന്ദേ മാതരംന്ധ, ഓസ്കർ ജേതാവായ ദ പ്രിൻസ് ഓഫ് ഈജിപ്ത് എന്ന ചിത്രത്തിലെ , പ്രശസ്ത ജർമ്മൻ നാടോടിഗാനമായ ന്ധഉശല ഏലറമിസലി ശെിറ ളൃലശന്ധ, ഹിന്ദി ഹിറ്റ് ഗാനങ്ങളായ "Behta Ja", "Yaaron Dosti" എന്നിവ ആലപിച്ച് പ്രേക്ഷകരുടെ വലിയ കൈയടി നേടി.
Europe
ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).
ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.
വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.
Europe
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പരിഷ്കരിച്ച സംയുക്ത അഭയാർഥി-അസൈലം നിയമങ്ങൾ (GEAS) പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അഭയാർഥി നയങ്ങളിൽ വീണ്ടും കടുത്ത ചർച്ചകൾക്ക് തുടക്കമായി.
യൂറോപ്യൻ പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യമായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) അഭയാർഥി വിഷയത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ആക്ഷൻ പ്ലാൻ മുന്നോട്ടുവച്ചതോടെയാണ് വിവാദം ശക്തമായത്.
പ്രതിപാദിച്ചിരിക്കുന്ന നിർദേശങ്ങളിൽ പ്രധാനമായും യൂറോപ്യൻ യൂണിയൻ തലത്തിൽ ഓരോ വർഷവും സ്വീകരിക്കാവുന്ന അഭയാർഥികളുടെ എണ്ണത്തിന് പരമാവധി പരിധി (Maximum Cap) നിശ്ചയിക്കണമെന്ന ആവശ്യമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇതുവരെ ചില അംഗരാജ്യങ്ങളിൽ മാത്രം ചർച്ചയായിരുന്ന ആശയം മുഴുവൻ യൂറോപ്യൻ യൂണിയനിലും നടപ്പാക്കണമെന്നാണ് ഇവിപിയുടെ നിലപാട്.
നിലവിൽ യുദ്ധം, വ്യാപകമായ അക്രമം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്നവർക്ക് നൽകുന്ന "സബ്സിഡിയറി പ്രൊട്ടക്ഷൻ' സംവിധാനം അവസാനിപ്പിക്കണമെന്നും ആക്ഷൻ പ്ലാനിൽ ആവശ്യപ്പെടുന്നു.
പകരം, ജിനീവ അഭയാർഥി കൺവെൻഷൻ പ്രകാരം നേരിട്ടുള്ള രാഷ്ട്രീയ പീഡനം നേരിടുന്നവർക്ക് മാത്രമായി അഭയ സംരക്ഷണം പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികളിൽ സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു.
ജൂൺ 12 മുതൽ നിലവിൽ വന്ന പുതിയ അസൈലം-കുടിയേറ്റ നിയമങ്ങൾ അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമല്ലെന്നും അതിനായി കൂടുതൽ ശക്തമായ നിയമനിർമാണം ആവശ്യമാണെന്നും ഇവിപി വാദിക്കുന്നു.
കഴിഞ്ഞ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾക്ക് ലഭിച്ച മുന്നേറ്റമാണ് അഭയാർഥി നയങ്ങളിൽ കൂടുതൽ കർശന നിലപാടുകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
പുതിയ നിർദേശങ്ങൾ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കുള്ളിലും അംഗരാജ്യങ്ങൾക്കിടയിലും വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് സൂചന.
ഈ നിർദേശങ്ങൾ നിലവിൽ നയപരമായ ചർച്ചകളുടെ ഘട്ടത്തിലാണുള്ളത്. നിയമമാകാൻ യൂറോപ്യൻ യൂണിയന്റെ നിയമനിർമാണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അംഗീകാരങ്ങൾ നേടുകയും വേണം.
അതിനാൽ ഇവയുടെ അന്തിമ രൂപവും നടപ്പാക്കലും സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും വരാനുണ്ട്.
Europe
പാംപ്ലോണ (സ്പെയിൻ): ലോകപ്രശസ്തമായ സ്പെയിനിലെ "റണ്ണിംഗ് ഓഫ് ദി ബുൾസ്' (Running of the Bulls) അഥവാ സാൻ ഫെർമിൻ ഉത്സവത്തിന് വടക്കൻ സ്പെയിനിലെ പാംപ്ലോണ നഗരത്തിൽ ആവേശകരമായ തുടക്കമായി.
നഗരത്തിന്റെ കാവൽ വിശുദ്ധനായ സാൻ ഫെർമിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പരമ്പരാഗതമായ "ചുപിനാസോ' (Chupinazo) റോക്കറ്റ് വിക്ഷേപണത്തോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
പാംപ്ലോണ ടൗൺ ഹാളിന്റെ ബാൽക്കണിയിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയർന്നതോടെ നഗരചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ചുവന്ന സ്കാർഫുകൾ വീശിയും പരസ്പരം വീഞ്ഞും മുന്തിരിച്ചാറും ഒഴിച്ചും ആഘോഷങ്ങളിൽ മുഴുകി.
സാൻ ഫെർമിനോടുള്ള ആദരസൂചകമായാണ് ചുവന്ന സ്കാർഫ് ധരിക്കുന്ന പതിവ്. ഉത്സവത്തിലെ പ്രധാന ആകർഷണമായ കാളയോട്ടം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും.
ജൂലൈ 14 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് നടക്കുന്ന കാളയോട്ടത്തിൽ ഏകദേശം 600 കിലോഗ്രാം വരെ ഭാരമുള്ള ആറ് പോരുകാളകളെ 848 മീറ്റർ നീളമുള്ള നഗരത്തിലെ ഇടുങ്ങിയ പാതയിലൂടെ ഓടിച്ചുവിടും.
കാളകൾക്ക് മുന്നിലായി നൂറുകണക്കിന് സാഹസികരാണ് ജീവൻ പണയംവെച്ച് ഓടുന്നത്. എല്ലാ വർഷവും നിരവധി പേർക്ക് പരിക്കേൽക്കാറുണ്ടെന്നും 1924 മുതൽ രേഖകൾ സൂക്ഷിച്ചുവരുന്നതിനിടെ ഇതുവരെ 16 പേർ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാവിലെ കാളയോട്ടത്തിൽ പങ്കെടുത്ത കാളകളെ വൈകുന്നേരം നഗരത്തിലെ ബുൾറിംഗിൽ നടക്കുന്ന പരമ്പരാഗത കാളപ്പോരിൽ കൊല്ലുന്നതാണ് പതിവ്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി പ്രവർത്തകർ തലയിൽ കാളക്കൊമ്പുകൾ ധരിക്കുകയും ശരീരത്തിൽ ചുവന്ന പെയിന്റ് പൂശുകയും ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച സാൻ ഫെർമിൻ ഉത്സവത്തെ ലോകശ്രദ്ധയിലെത്തിച്ചതിൽ അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ ദി സൺ ഓൾസോ റൈസസ് എന്ന നോവലിന് നിർണായക പങ്കുണ്ട്.
ഉത്സവത്തെ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് ഈ വർഷം 100 വർഷം തികയുന്നതും ശ്രദ്ധേയമാണ്.
യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഉത്സവത്തിൽ പങ്കെടുക്കാനും കാളയോട്ടം കാണാനുമായി പാംപ്ലോണയിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾ, പരേഡുകൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നഗരമൊട്ടാകെ അരങ്ങേറുന്നുണ്ട്.
Europe
മാഞ്ചസ്റ്റർ: വചന പ്രഘോഷകൻ ഡോ. ഡി. ജോൺ സാൽഫോഡിൽ അഭിഷേകാഗ്നി ശുഷ്രൂഷ നയിക്കുന്നു. സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം 13ന് വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് നടക്കുക.
വിലാസം: സെന്റ് എവുപ്രാസ്യ സീറോമലബാർ കാത്തലിക് ചർച്ച് ഓക്സ്ഫോഡ് സ്ട്രീറ്റ് സാൽഫോഡ്
M30 0FW.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സാന്റോ - 07918266158, സാജു വർഗീസ് - 07809 827074.
Europe
ചെസ്റ്റർഫീൽഡ്: സീറോമലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർത്തോമ്മാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച അഘോഷിച്ചു.
വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി.
Europe
അങ്കാറ: 32 അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടിക്ക് തുർക്കി തലസ്ഥാനമായ അങ്കാറയിൽ തുടക്കമായി. റഷ്യ - യുക്രെയ്ൻ യുദ്ധം, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ചെലവ് വർധിപ്പിക്കൽ, പുതിയ പ്രതിരോധ കരാറുകൾ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
നാറ്റോ സഖ്യത്തിന്റെ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് അങ്കാറയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള പ്രധാന റോഡുകൾ അടച്ചതടക്കമുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തുർക്കി നടപ്പാക്കി. യൂറോപ്യൻ രാജ്യങ്ങളും കാനഡയും പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ചതായി മാർക്ക് റുട്ടെ വ്യക്തമാക്കി.
ജർമനി ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കാനുള്ള ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ അറിയിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് നടന്ന നാറ്റോ ഇൻഡസ്ട്രി ഫോറത്തിൽ വൻ പ്രതിരോധ കരാറുകൾക്കും രൂപം നൽകി.
അമേരിക്കൻ കമ്പനിയായ നോർത്രോപ്പ് ഗ്രുമ്മനിൽ നിന്ന് അഞ്ച് MQ-4C ട്രൈറ്റൺ നിരീക്ഷണ ഡ്രോണുകൾ വാങ്ങാൻ നാറ്റോ അംഗരാജ്യങ്ങൾ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. ജർമനി, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് കരാറിൽ പങ്കാളികളായത്.
നിലവിലുള്ള അവാക്സ് വിമാനങ്ങൾക്ക് പകരമായി 10 ഗ്ലോബൽ ഐ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും നാറ്റോ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 35 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു.
റഷ്യയുടെ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും ഭാര്യ ഒലീനയും അങ്കാറയിലെത്തി. കൂടുതൽ അമേരിക്കൻ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ അനുവദിക്കണമെന്ന് സെലൻസ്കി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന സെലൻസ്കി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
ആദ്യദിന ചർച്ചകൾ നാറ്റോ വിദേശ-പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക അത്താഴവിരുന്നോടെ സമാപിക്കും. ഭാവിയിലെ സുരക്ഷാ നയങ്ങളും പ്രതിരോധ സഹകരണവും സംബന്ധിച്ച നിർണായക ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടക്കുക.
Europe
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിംഗ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭ നയിക്കുന്ന തീര്‍ഥാടനം ഈ മാസം 18ന് നടക്കും. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും അലങ്കാരങ്ങളും തിരുനാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും.
തീർഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
വാത്സിംഗ്ഹാം തീർഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും പുണ്യഭുമിയുമാണ്.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
വാത്സിംഗ്ഹാം തീർഥാടന തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്ന് മാതൃമാധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും അനുഗ്രഹങ്ങൾക്കും ഉദ്ദിഷ്ഠ കാര്യ സാഫല്യത്തിനും പ്രാർഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർഥിച്ചു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന, 10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്), 11 - കൊടിയേറ്റ്, 12 - പ്രസുദേന്തി വാഴിയ്ക്കൽ, 12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, 13 45 - ആഘോഷമായ പരിശുദ്ധ കുർബാന - മാർ ജോസഫ് സ്രാമ്പിക്കൽ, 15.45 - നന്ദി പ്രകാശനം.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL.
Europe
സൗത്ത് യോർക്ക്ഷയർ: യുക്മ കേരളപൂരം എട്ടാമത് വള്ളംകളിയുടെ ലോഗോ തെരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവാഹക സമിതി മത്സരം സംഘടിപ്പിക്കുന്നു. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ.
മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 13നാണ്. ലോഗോ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിക്കുള്ള സമ്മാനം വള്ളംകളി വേദിയിൽ നൽകും.
ഓഗസ്റ്റ് 15 സൗത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഇക്കുറിയും വള്ളംകളി നടക്കുന്നത്. 2019, 2022, 2023, 2024, 2025 വർഷങ്ങളിൽ യുക്മ കേരളപൂരം വള്ളംകളി വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത് മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.
യുക്മ കേരളപൂരം വള്ളംകളിക്ക് തുടക്കം കുറിച്ച 2017 ൽ വാർവിക്ക്ഷയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിലും 2018 ൽ ഓക്സ്ഫോർഡിലെ ഫാർമൂർ റിസർവോയറിലുമാണ് വള്ളംകളി നടന്നത്. യുക്മ കേരളപൂരം വള്ളംകളി 2025 വീക്ഷിക്കുവാൻ പതിനായിരത്തോളം കാണികൾ എത്തിച്ചേർന്നിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ വള്ളംകളി സംഘടിപ്പിക്കപ്പെടുന്ന ഈ വർഷം അതിലേറെ കാണികൾ മത്സരങ്ങൾ കാണുവാനും കലാപരിപാടികൾ ആസ്വദിക്കുവാനുമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2026ന്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു.
മാൻവേഴ്സ് തടാകക്കരയിലും അനുബന്ധ പാർക്കുകളിലുമായി പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൌകര്യമുണ്ട്. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന്റെ ഏത് കരയിൽ നിന്നാലും തടസമില്ലാതെ മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യമുണ്ട്.
യുക്മ ഷീ ലീഡ്സിന്റെ നേതൃത്വത്തിൽ പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ മാണിക്കത്ത് അണിയിച്ചൊരുക്കുന്ന "യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ2', നൂറ് കണക്കിന് മലയാളി മങ്കമാർ അണിനിരക്കുന്ന മെഗാ തിരുവാതിര എന്നിവ വള്ളംകളിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും വള്ളംകളിയോട് അനുബന്ധിച്ചൊരുക്കുന്ന വേദിയിൽ അരങ്ങേറും. പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ, വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുൽത്തകിടികളിൽ ആയിരിക്കും ഒരുക്കുന്നത്.
ഒരേ സ്ഥലത്ത് നിന്ന് തന്നെ വള്ളംകളി മത്സരങ്ങളും പ്രധാന സ്റ്റേജിലെ കലാ പരിപാടികളും തടസ്സം കൂടാതെ തന്നെ കാണുന്നതിനുള്ള സൗകര്യമുണ്ട്. സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആസ്വദിക്കുവാനും മലയാളികളുടെ പ്രിയപ്പെട്ട കായിക വിനോദമായ വള്ളംകളി മത്സരങ്ങൾ വീക്ഷിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ഒരുക്കുന്നത്.
വളരെ വിശാലമായ പാർക്കിംഗ് സൌകര്യം മാൻവേഴ്സ് തടാകത്തിനോട് അനുബന്ധിച്ചുണ്ട്. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
യുക്മ കേരളപൂരം വള്ളംകളി 2026 മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ പങ്കെടുക്കുന്നവർ [email protected] എന്ന വിലാസത്തിലേക്കാണ് ലോഗോകൾ അയച്ച് തരേണ്ടത്.
യുക്മ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186, ജയകുമാർ നായർ - 07403223066, ഡിക്സ് ജോർജ് - 07403312250.
Europe
ലണ്ടൻ: യുകെയിലെ നോട്ടിംഗ്ഹാംഷെയറിൽ പോലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ അത്യാധുനിക കഞ്ചാവ് ഉത്പാദന കേന്ദ്രം കണ്ടെത്തി തകർത്തു. മാൻസ്ഫീൽഡിലെ വ്യാവസായിക മേഖലയിലുണ്ടായിരുന്ന രഹസ്യ ഫാക്ടറിയിൽ നിന്ന് ഏകദേശം 5,000 കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേർക്ക് കോടതി വിവിധ കാലാവധികളിലായി തടവുശിക്ഷ വിധിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര അനധികൃത വിപണിയിൽ 10 ലക്ഷം മുതൽ 30 ലക്ഷം പൗണ്ട് വരെ (ഏകദേശം 10 കോടി മുതൽ 31 കോടിയിലധികം രൂപ വരെ) വിലമതിക്കുമെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു.
വ്യാവസായിക കെട്ടിടത്തിനുള്ളിൽ അതീവ രഹസ്യമായാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. കഞ്ചാവ് വേഗത്തിൽ വളർത്തുന്നതിനായി നൂറുകണക്കിന് ഹൈടെക് ലൈറ്റുകൾ, താപനില നിയന്ത്രണ സംവിധാനങ്ങൾ, വായു ശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിരുന്നു.
കഞ്ചാവിന്റെ ഗന്ധം പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ കാർബൺ ഫിൽട്ടർ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ഫാക്ടറി പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി പ്രധാന ലൈനുകളിൽ നിന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വ്യാവസായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ചതിനും സംഘടിത കുറ്റകൃത്യ ശൃംഖലയുടെ ഭാഗമായതിനുമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി ആറു പ്രതികൾക്കും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവിധ കാലയളവുകളിലായി തടവുശിക്ഷ വിധിച്ചു.
നോട്ടിംഗ്ഹാംഷെയറിന്റെ ചരിത്രത്തിൽ ഇത്രയും വലിയ കഞ്ചാവ് ഉത്പാദന കേന്ദ്രം കണ്ടെത്തി തകർക്കുന്നത് ആദ്യമാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം സംഘടിത ലഹരി ശൃംഖലകൾ മയക്കുമരുന്ന് വ്യാപാരത്തിന് പുറമെ മനുഷ്യക്കടത്ത്, അക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ടിരിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
വിജനമായ ഫാക്ടറികളിലോ വാടക കെട്ടിടങ്ങളിലോ അസ്വാഭാവിക പ്രവർത്തനങ്ങൾ, നിരന്തരം പ്രവർത്തിക്കുന്ന ഫാനുകളുടെ ശബ്ദം, സംശയാസ്പദമായ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണമെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Europe
ബ്രസൽസ്: യൂറോപ്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരെ വലച്ച് പുതിയ എൻട്രി - എക്സിറ്റ് സിസ്റ്റം (ഇഇഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
പുതിയ അതിർത്തി സുരക്ഷാ പരിശോധനാ സംവിധാനം കാരണം ചില വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ മേധാവിയുടെ പ്രതികരണം.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള യാത്രക്കാരുടെ എൻട്രി - എക്സിറ്റ് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി നടപ്പാക്കിയ ഇഇഎസ് സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതാണ് പുതിയ രീതി.
പാസ്പോർട്ടിൽ കൈകൊണ്ട് മുദ്ര പതിപ്പിക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് ഇത് നടപ്പിലാക്കിയത്. അയർലൻഡും സൈപ്രസും ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് ഉൾപ്പെടെയുള്ള ഷെങ്കൻ രാജ്യങ്ങളിലും ഈ സംവിധാനം പ്രാബല്യത്തിലാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബർ മുതൽ 10.8 കോടി യാത്രക്കാരാണ് ഇഇഎസ് വഴി യാത്ര ചെയ്തിട്ടുള്ളത്. ഇതിലൂടെ രേഖകളില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 44,000 പേരെ കണ്ടെത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
എന്നാൽ സാങ്കേതിക തകരാറുകളും കൂടുതൽ സമയം ആവശ്യമായ പരിശോധനാ നടപടികളും പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂവിനും യാത്രാ വൈകല്യങ്ങൾക്കും കാരണമായിട്ടുണ്ട്. വേനൽക്കാല അവധിക്കാല യാത്രകൾ ആരംഭിച്ചതോടെ യൂറോപ്യൻ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് അധിക യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ.
ഈ സാഹചര്യത്തിൽ തിരക്കേറിയ സമയങ്ങളിൽ ഇഇഎസ് സംവിധാനം താത്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA)യും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് (ACI Europe)യും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്രശ്നങ്ങൾ വിലയിരുത്താൻ യൂറോപ്യൻ കമ്മീഷൻ വിമാനക്കമ്പനി പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. അതേസമയം, പുതിയ സംവിധാനം എല്ലാ അംഗരാജ്യങ്ങളുടെയും സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലെ അധിക പരിശോധനാ സമയവും സാധ്യതയുള്ള കാലതാമസവും മുൻകൂട്ടി കണക്കിലെടുത്ത് യാത്രാ പദ്ധതി തയാറാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Europe
സ്ട്രാസ്ബർഗ്: ഫ്രാൻസിലെ അൽസേസ് മേഖലയിലെ വിങ്ങൻ-സുർ-മോഡറിലുള്ള ലോകപ്രശസ്തമായ ലാലീക്ക് മ്യൂസിയത്തിൽ വൻ കവർച്ച. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ മ്യൂസിയത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറിയ കൊള്ളസംഘം ഏകദേശം നാല് ദശലക്ഷം യൂറോ (36 കോടിയിലധികം രൂപ) വിലമതിക്കുന്ന അപൂർവ ആഭരണങ്ങളാണ് കവർന്നത്.
മ്യൂസിയത്തിലെ പ്രധാന ജ്വല്ലറി ഗാലറിയിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടമായത്. കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മ്യൂസിയത്തിന്റെ ഘടനയും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലവും മുൻകൂട്ടി മനസിലാക്കിയ ശേഷമാണ് സംഘം കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് മ്യൂസിയത്തിലെ അലാറം സംവിധാനം പ്രവർത്തിച്ചെങ്കിലും സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസി പോലീസിനെ സമയബന്ധിതമായി അറിയിക്കുന്നതിലും ആവശ്യമായ ഇടപെടൽ നടത്തുന്നതിലും വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. പിന്നീട് മ്യൂസിയം വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് പൂട്ടുപൊളിച്ച നിലയിൽ പ്രവേശന കവാടം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചത്.
സുരക്ഷാ ഏജൻസിയുടെ വീഴ്ചയിൽ വിങ്ങൻ-സുർ-മോഡറിന്റെ മേയർ ക്രിസ്റ്റ്യൻ ഡോർഷനർ കടുത്ത വിമർശനം ഉന്നയിച്ചു. സംഭവത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
മോഷണം പോയ ആഭരണങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികൾ രക്ഷപ്പെട്ട വഴികളോ മറ്റ് അന്വേഷണ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിനായി ലാലീക്ക് മ്യൂസിയം താത്കാലികമായി സന്ദർശകർക്കായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫ്രഞ്ച് ആർട്ട് ഡെക്കോ, യുഗെൻഡ്സ്റ്റിൽ ശൈലികളിലെ പ്രശസ്ത കലാകാരനായ റെനെ ലാലീക്കിന്റെ സ്മരണയ്ക്കായി 2011-ലാണ് ലാലീക്ക് മ്യൂസിയം സ്ഥാപിച്ചത്.
ഏകദേശം 900 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ ലാലീക്ക് രൂപകൽപ്പന ചെയ്ത ഗ്ലാസ് ശിൽപങ്ങൾ, സുഗന്ധദ്രവ്യ കുപ്പികൾ, അപൂർവ ആഭരണങ്ങൾ എന്നിവയുടെ സമ്പന്നമായ ശേഖരമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
യൂറോപ്പിലെ പ്രധാന മ്യൂസിയങ്ങളിലൊന്നായ ലാലീക്ക് മ്യൂസിയത്തിൽ നടന്ന ഈ കവർച്ച ഫ്രാൻസിലെ മ്യൂസിയം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
Europe
ലണ്ടൻ: കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പരസ്യമായി പങ്കുവയ്ക്കുന്ന മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെയിലെ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ യഥാർഥ ചിത്രങ്ങളെ വ്യാജ ലൈംഗികാതിക്രമ ദൃശ്യങ്ങളാക്കി മാറ്റുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് യുകെ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും (ഐഡബ്ല്യുഎഫ്) വ്യക്തമാക്കിയത്.
യുകെയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി മാതാപിതാക്കൾ കുട്ടികളുടെ ജന്മദിനം, സ്കൂൾ പരിപാടികൾ, കുടുംബാഘോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരം ചിത്രങ്ങൾ സൈബർ കുറ്റവാളികൾ ഡൗൺലോഡ് ചെയ്ത് എഐ അധിഷ്ഠിത ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.
എഐ ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങൾ വർധിക്കുന്നു
ഇന്റർനെറ്റിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ ഉപയോഗിച്ച് നിർമിച്ച ആയിരക്കണക്കിന് വ്യാജ ചൈൽഡ് സെക്സ്വൽ അബ്യൂസ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്.
യഥാർഥ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങൾ ലഭ്യമാകുന്നത് നിയമ നിർവഹണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാപിതാക്കൾ പാലിക്കേണ്ട മുൻകരുതലുകൾ
കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൈവസി ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് എൻ.സി.എ നിർദേശിക്കുന്നു. ചിത്രങ്ങൾ പൊതുവായി പങ്കിടുന്നതിന് പകരം വിശ്വസ്തരായ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം കാണാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം.
കൂടാതെ, പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക, കുട്ടികൾ പഠിക്കുന്ന സ്കൂളോ അവർ ധരിക്കുന്ന യൂണിഫോമോ തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ പരമാവധി ഒഴിവാക്കുക, ലൊക്കേഷൻ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കർശന നിയമനടപടികൾ
ഓൺലൈൻ ലോകത്ത് എഐ ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ശക്തമായ നിയമനിർമാണങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. യുകെയിലെ ഓൺലെെൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളെ ഉൾപ്പെടുത്തി എഐ ഉപയോഗിച്ച് വ്യാജ ലൈംഗികാതിക്രമ ഉള്ളടക്കം സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ അതിവേഗം നീക്കം ചെയ്യാൻ ടെക് കമ്പനികൾക്കും നിയമപരമായ ബാധ്യതയുണ്ട്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കുട്ടികളുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, മാതാപിതാക്കളുടെ ജാഗ്രതയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഓർമിപ്പിക്കുന്നു.
Europe
കാൾസ്റൂഹെ: ജർമനിയിലെ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ (Pastoralreferent) പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി.
ഫ്രൈബുർഗ് അതിരൂപതയിൽ ഈ ഔദ്യോഗിക അജപാലന-ഭരണ ചുമതല വഹിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് കൊല്ലം രൂപതയിലെ പടപ്പക്കര സ്വദേശിയായ പയസ് സ്വന്തമാക്കിയത്.
പരേതരായ തെരുവത്ത് കുഞ്ഞച്ചൻ ജോസഫിന്റെയും ബാർബരയുടെയും പത്ത് മക്കളിൽ ഇളയവനായ പയസ്, സഭാ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ട അഞ്ചാമത്തെ അംഗമാണ്. ഫാ. പ്രസാദ് തെരുവത്ത് OCD സഹോദരനും സി. വിജയ MSST, സി. വിജി MSST, സി. വിൻസി MSST എന്നിവർ സഹോദരിമാരുമാണ്.
കേരള സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ പയസ്, ജർമനിയിലെ വ്യൂർസ്ബുർഗ് സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2012-ൽ ഇറ്റലിയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ പയസിന്റെ ഭാര്യ സബി ക്രിസ്റ്റൽ ജർമനിയിൽ നഴ്സായി സേവനമനുഷ്ഠിക്കുന്നു.
മക്കളായ തെരേസ്, ഫ്രാൻസിസ്കോ, ബാർബര എന്നിവരോടൊപ്പം കുടുംബസമേതമാണ് അദ്ദേഹം ജർമനിയിൽ താമസിക്കുന്നത്.
Europe
ബെർലിൻ: വർധിച്ചുവരുന്ന അസുഖ അവധികളും അതുമൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അസുഖ അവധി സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ ജർമ്മൻ സർക്കാർ ഒരുങ്ങുന്നു.
നിലവിൽ മന്ത്രിസഭാ തലത്തിൽ അംഗീകരിച്ചിരിക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നിയമമായാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാകും നിലവിൽ വരിക.
ഒന്നാം ദിവസം മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
നിലവിലെ ചട്ടപ്രകാരം അസുഖം ബാധിച്ചാൽ നാലാം ദിവസം മുതൽ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് (eAU) സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച്, അസുഖ അവധിയുടെ ആദ്യ ദിവസം മുതൽ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
അതേസമയം, കമ്പനികൾക്ക് തൊഴിൽ കരാറുകളിലൂടെ ജീവനക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള അവസരം തുടരുമെന്നാണ് സൂചന.
ഫോൺ വഴി അസുഖ അവധി അവസാനിപ്പിക്കും
2023-ൽ നടപ്പാക്കിയ, ചെറിയ അസുഖങ്ങൾക്കായി ഫോൺ വഴി ഡോക്ടറുമായി സംസാരിച്ച് അഞ്ച് ദിവസം വരെ അസുഖ അവധി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം രോഗികൾ നേരിട്ട് ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയോ വീഡിയോ കൺസൾട്ടേഷൻ വഴി ചികിത്സ തേടുകയോ വേണം.
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് കർശന നടപടി
മെഡിക്കൽ പരിശോധന കൂടാതെ വ്യാജമായി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ജർമൻ ക്രിമിനൽ നിയമപ്രകാരം (StGB) കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം
സർക്കാരിന്റെ പുതിയ നിർദേശത്തിനെതിരേ ജർമൻ ഡോക്ടർമാരുടെ സംഘടനയായ കെബിവി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ചെറിയ അസുഖങ്ങൾക്കുപോലും രോഗികൾ നേരിട്ട് ക്ലിനിക്കുകളിൽ എത്തേണ്ടി വരുന്നത് ആശുപത്രികളിലും ക്ലിനിക്കുകളിലും അമിത തിരക്കിന് ഇടയാക്കുമെന്നും ഗുരുതര രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുമായി രോഗികൾ കാത്തിരിപ്പ് മുറികളിൽ കൂടുതൽ സമയം ചെലവിടുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ജീവനക്കാർ അസുഖ അവധി ദുരുപയോഗം ചെയ്യുന്നു എന്ന പൊതുസംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർദേശം തയാറാക്കിയിരിക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു.
ഫോൺ വഴിയുള്ള അസുഖ അവധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യക്തമായ തെളിവുകളില്ലെന്ന നിലപാടാണ് ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ ഡിഎകെ ഉൾപ്പെടെയുള്ളവരും സ്വീകരിച്ചിരിക്കുന്നത്.
നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം വേണം
സർക്കാർ അംഗീകരിച്ചിരിക്കുന്ന ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരാൻ ജർമ്മൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിന്റെ അംഗീകാരം ലഭിക്കണം.
നിയമനിർമാണ നടപടികൾ പൂർത്തിയായ ശേഷമേ പുതിയ ചട്ടങ്ങൾ എപ്പോൾ മുതൽ നടപ്പാക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
Europe
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ്ഡി) ദേശീയ പാർട്ടി കോൺഗ്രസ് നടക്കുന്ന തൂരിങ്ങൻ സംസ്ഥാന തലസ്ഥാനമായ എർഫുർട്ടിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയും.
പാർട്ടി സമ്മേളനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലായി. പ്രതിഷേധക്കാർ പല ഭാഗങ്ങളിലും റോഡുകളും ട്രാം സർവീസുകളും തടസപ്പെടുത്തി.
ചിലയിടങ്ങളിൽ കല്ലേറും പടക്കപ്രയോഗവും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
20,000 പ്രതിഷേധക്കാർ, 6,000 പോലീസുകാർ വിന്യസിച്ചു
ശനിയാഴ്ച രാവിലെ മുതൽ തന്നെ എർഫുർട്ടിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു. പോലീസ് കണക്കുകൾ പ്രകാരം ഏകദേശം 20,000 പേരാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
ഇതിൽ ചിലർ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,000-ത്തോളം പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
പ്രതിഷേധക്കാർ നടത്തിയ സിറ്റ്-ഇൻ ബ്ലോക്കേഡ് മൂലം റോഡുകളിലും റെയിൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടു.
നാസി ചരിത്രവുമായി ബന്ധപ്പെടുത്തി വിമർശനം
എഎഫ്ഡി സമ്മേളനത്തിനായി തെരഞ്ഞെടുത്ത സമയവും സ്ഥലവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1926 ജൂലൈ മൂന്ന്, നാല് തീയതികളിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ആദ്യത്തെ "റൈഹ്സ് പാർട്ടി ദിനം' നടത്തിയ വൈമറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സമ്മേളനമെന്നത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത് മനഃപൂർവമായ രാഷ്ട്രീയ സന്ദേശമാണെന്ന് ആരോപിച്ച് ജർമൻ ട്രേഡ് യൂണിയൻ സംഘടനയായ ഡിജിബി ഉൾപ്പെടെയുള്ള സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
വിവിധ ചർച്ചുകളും സമാധാന പ്രാർഥനകളിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധത്തിനിടയിലും സമ്മേളനം ആരംഭിച്ചു
പുറത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസ് എർഫുർട്ട് എക്സിബിഷൻ ഹാളിൽ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് പ്രതിനിധികൾ സമ്മേളന വേദിയിലെത്തി.
പാർട്ടിയുടെ സഹ അധ്യക്ഷനായ ടിനോ ച്രുപ്പല്ല സമ്മേളനത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിലപാട് പ്രഖ്യാപിച്ചു. എഎഫ്ഡി ഇനി വെറും പ്രതിപക്ഷ പാർട്ടി മാത്രമല്ല, ഭാവിയിലെ ഭരണത്തിൽ പങ്കാളിയാകാൻ കഴിയുന്ന ജനകീയ ശക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലീസ് വൈഡൽ (Alice Weidel) ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും നേതൃത്വ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
നിരോധിക്കപ്പെട്ട മുൻ യുവജന സംഘടനയായ ജുങ്കെ ആൾട്ടർനേറ്റീവിന് പകരമായി ജനറേഷൻ ഡോയ്ച്ച്ലാൻഡ് എന്ന പുതിയ യുവജന വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകാനും സമ്മേളനത്തിൽ തീരുമാനമായി.
എഎഫ്ഡി ജനപിന്തുണയിൽ മുന്നിൽ
ജർമനിയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സർവേ കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് ഏകദേശം 27 ശതമാനം ജനപിന്തുണയുമായി മുന്നിലെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ സിഡിയു ഏകദേശം 22 ശതമാനവും എസ്പിഡി 12 ശതമാനവും പിന്തുണയുമായി പിന്നിലാണ്.
എർഫുർട്ടിൽ വരും ദിവസങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുകയാണ്.
Europe
ലണ്ടൻ: ജനങ്ങളെ കൂടുതൽ സജീവമായ ജീവിതശൈലിയിലേക്ക് നയിക്കാൻ പുതിയ ജനകീയ ആരോഗ്യ പദ്ധതിയുമായി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). ദിവസവും വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുന്നവർക്ക് സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നൽകുന്ന പുതിയ കാമ്പയ്ൻ എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.
അടുത്ത വർഷം തുടക്കത്തോടെ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം. "മാരത്തൺ എ മന്ത്' (Marathon a Month) എന്ന പേരിലുള്ള ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ ദിവസവും ശരാശരി 30 മിനിറ്റ് നടക്കണം.
ഒരു മാസം ഇത്തരത്തിൽ നടക്കുമ്പോൾ ഏകദേശം 26 മൈൽ ദൂരം പൂർത്തിയാക്കാനാകും. ഇത് ഒരു മാരത്തൺ ഓട്ടത്തിന്റെ ദൂരത്തിന് തുല്യമാണ്.
സ്മാർട്ട് വാച്ചും ആപ്പുകളും വഴി നിരീക്ഷണം
പങ്കെടുക്കുന്നവർ നടന്ന ദൂരം മൊബൈൽ ആപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്താൻ സാധിക്കും. ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വൗച്ചറുകൾ, വിവിധ ഡിസ്കൗണ്ടുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
ജിപിമാർ (GPs) ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വഴി കൂടുതൽ ആളുകളിലേക്ക് പദ്ധതിയുടെ സന്ദേശം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ലക്ഷ്യം വലിയ ജനപങ്കാളിത്തം
ഒളിമ്പിക് മെഡൽ ജേതാവും ഗ്രേറ്റ് നോർത്ത് റൺ സ്ഥാപകനുമായ സർ ബ്രെൻഡൻ ഫോസ്റ്ററുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള സ്ട്രീക്ക് സംസ്കാരം പ്രയോജനപ്പെടുത്തി ദിവസേനയുള്ള നടത്ത ശീലം വളർത്തുകയാണ് ലക്ഷ്യം.
ഓട്ടത്തിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്. എന്നാൽ ഈ പദ്ധതിയുടെ ലക്ഷ്യം വളരെ ലളിതമാണ് - ആളുകൾ ദിവസവും നടക്കണം എന്ന് സർ ബ്രെൻഡൻ ഫോസ്റ്റർ പറഞ്ഞു.
ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം നടക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരീരിക പ്രവർത്തനക്കുറവ് വലിയ വെല്ലുവിളി
സ്പോർട്സ് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം യുകെയിലെ മുതിർന്ന ജനസംഖ്യയിലെ ഏകദേശം നാലിലൊന്ന് പേർ ആഴ്ചയിൽ 30 മിനിറ്റ് പോലും കൃത്യമായി വ്യായാമം ചെയ്യുന്നില്ല. ശാരീരിക പ്രവർത്തനക്കുറവ് രാജ്യത്തെ ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നാണെന്നും എൻഎച്ച്എസ് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിന്റെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജനങ്ങളെ കൂടുതൽ ചലനാത്മകമായ ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നടത്തം പോലുള്ള ലളിതമായ വ്യായാമ ശീലങ്ങൾ വ്യാപകമാക്കാൻ ഈ പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികളും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ എൻഎച്ച്എസ് പുറത്തുവിടും.
Europe
വെസ്റ്റ് യോർക്ക്ഷയർ: പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ "The Secret Letter - Season2 UK Tour' എന്ന മെഗാ മെന്റലിസം ഷോയുടെ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. സെപ്റ്റംബർ 20ന് വെസ്റ്റ് യോർക്ക്ഷയറിൽ അരങ്ങേറുന്ന പരിപാടിയുടെ ടിക്കറ്റിന്റെ ആദ്യ വിൽപ്പന ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.
ജൂൺ ഏഴിന് ബ്രാഡ്ഫോർഡിൽ റിമി ടോമിയെ അണിനിരത്തി വൻവിജയം നേടിയ ഷോയ്ക്ക് പിന്നാലെയാണ് WizMagic Entertainment Ltd, LADS Eventsന്റെ സഹകരണത്തോടെ പുതിയ മെഗാ ഷോ ഒരുക്കുന്നത്.
പരിപാടിയുടെ ആദ്യ ടിക്കറ്റ് ചാക്കോ കോട്ടേജസ് ഉടമകളായ ചാക്കോയും ലീനുമോളും ചേർന്ന് ചാണ്ടി ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി.
Europe
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും ആത്മീയ കൃപകൾക്കും നവീകരണത്തിനും അനുഗ്രഹീത സന്നിധിയുമായ "കൃപാസനം മരിയൻ സെന്റർ' ലണ്ടനിൽ വച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യുകെയിൽ സംഘടിപ്പിച്ച മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ അനുഗ്രഹ സാക്ഷ്യങ്ങൾക്കും മാതൃഭക്തി പ്രഘോഷങ്ങൾക്കും അനുഭവ വേദിയായിരുന്നു.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
London - https://www.tickettailor.com/events/kadoshmarianministries/2076878
For More Details: 07770 730769, 07459 873176, Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD.
Europe
ഗ്ലോസ്റ്റര്‍: സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ കൊണ്ടാടി.
കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.
സീറോമലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്ക്കുന്ന ഫാ. ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിന്സണ് മുട്ടത്തുകുന്നേല്‍ കാര്‍മികത്വം വഹിച്ചു.
പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ. ജിന്സണ് മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു.
Europe
റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര ബീച്ചുകളിൽ സന്ദർശകർക്കായി പുതിയ പ്രവേശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. 2026 വേനൽക്കാലം മുതൽ തിരക്ക് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമായി നിരവധി ബീച്ചുകളിൽ ഓൺലൈൻ റിസർവേഷൻ, ക്യുആർ കോഡ് സംവിധാനം, പ്രവേശന ഫീസ് എന്നിവ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
ലിഗൂറിയ, സർദിനിയ മേഖലകളിലെ പ്രധാന ബീച്ചുകളെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രധാനമായും ബാധിക്കുന്നത്. ലിഗൂറിയയിലെ പ്രശസ്തമായ ബയ ഡെൽ സിലൻസിയോ ബീച്ചിൽ ഓഗസ്റ്റ് 31 വരെ ഒരേസമയം പരമാവധി 450 പേർക്കാണ് പ്രവേശനം അനുവദിക്കുക.
പ്രത്യേക പ്രവേശന കവാടങ്ങളിലൂടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. സർദിനിയയിലെ ലാ പെലോസ ബീച്ചിൽ ഒക്ടോബർ 15 വരെ മുൻകൂർ റിസർവേഷൻ നിർബന്ധമാണ്. പ്രതിദിനം 1,500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 12 വയസിന് മുകളിലുള്ളവർക്ക് 3.50 യൂറോയാണ് പ്രവേശന ഫീസ്.
സാൻ തിയോഡോറോയിലെ കാലാ ബ്രാൻഡിഞ്ചി, ലു ഇമ്പോസ്തു ബീച്ചുകളിലും സെപ്റ്റംബർ 30 വരെ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി. ഇവിടെ പ്രവേശിക്കുന്നവർ ഒരാൾക്ക് രണ്ട് യൂറോ പരിസ്ഥിതി നികുതിയായി നൽകണം. പ്രദേശവാസികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും റിസർവേഷൻ നിർബന്ധമാണ്.
തുറെഡ്ഡ ബീച്ചിൽ ഒക്ടോബർ 15 വരെ ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ബുക്കിംഗ് സംവിധാനം നടപ്പിലാക്കി. പ്രതിദിനം 1,100 പേർക്ക് മാത്രമാണ് പ്രവേശനം. 12 വയസ്സിന് മുകളിലുള്ളവർക്ക് മൂന്ന് യൂറോയാണ് ഫീസ്.
ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ കാലാ ഗൊലോറിറ്റ്സെ ബീച്ചിലാണ്. ഒരേസമയം 250 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഒരാൾക്ക് ഏഴ് യൂറോയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും പ്രദേശവാസികൾക്കും സൗജന്യ പ്രവേശനമുണ്ടെങ്കിലും മുൻകൂർ റിസർവേഷൻ നിർബന്ധമാണ്.
ബോട്ടുകൾ ബീച്ചിനോട് ചേർന്ന് നങ്കൂരമിടുന്നതിനും ഇവിടെ വിലക്കുണ്ട്. കാപ്രെര ദ്വീപിലെ കാലാ കൊട്ടീഷ്യോ ബീച്ചിൽ അംഗീകൃത ഗൈഡിനൊപ്പമുള്ള ഗ്രൂപ്പ് ടൂറിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനായി മൂന്ന് യൂറോ പരിസ്ഥിതി ഫീസും ഈടാക്കും.
ഇറ്റലിയിലെ ബീച്ചുകളിൽ വേനൽക്കാല അവധി ആഘോഷിക്കാൻ പദ്ധതിയിടുന്ന വിനോദസഞ്ചാരികളും പ്രവാസികളും യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട ബീച്ചുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുൻകൂർ റിസർവേഷൻ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Europe
ഹാംബുർഗ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്കയിൽ നിന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിലേക്ക് സർവീസ് നടത്തുകയായിരുന്ന നോർവീജിയൻ എയർലൈൻസിന്റെ വിമാനത്തിൽ കാബിനിലെ വായുമർദ്ദത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടർന്ന് വിമാനം ജർമനിയിലെ ഹാംബുർഗ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
കാബിൻ മർദ്ദത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പൈലറ്റുമാർ വിമാനം അതിവേഗത്തിൽ താഴ്ന്ന ഉയരത്തിലേക്ക് (Rapid Descent) ഇറക്കുകയായിരുന്നുവെന്ന് എയർലൈൻ അറിയിച്ചു.
മർദ്ദവ്യത്യാസത്തെ തുടർന്ന് നാല് യാത്രക്കാർക്കും ഒരു ക്രൂ അംഗത്തിനും മൂക്കിൽ നിന്ന് രക്തസ്രാവവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഹാംബുർഗിൽ വിമാനം ഇറങ്ങിയ ഉടൻ ഇവർക്ക് മെഡിക്കൽ സംഘം ചികിത്സ നൽകി.
വിമാനത്തിലെ മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹാംബുർഗിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനമായ കോപ്പൻഹേഗനിലെത്തിക്കുന്നതിനായി നോർവീജിയൻ എയർലൈൻസ് പ്രത്യേക വിമാനം ഒരുക്കുകയും യാത്ര തുടരാൻ സൗകര്യമൊരുക്കുകയും ചെയ്തു.
സംഭവത്തിന് കാരണമായ സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി ജർമൻ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Europe
ബെർലിൻ: ജർമനിയിലെ ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബെൽറ്റ് ഊരണമെന്ന നിർദേശത്തെ ചൊല്ലി സുരക്ഷാ ജീവനക്കാരും വിമാനത്താവള അധികൃതരും തമ്മിൽ ആശയക്കുഴപ്പമുണ്ടായി. പുതിയ 3ഡി സ്കാനറുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് സംഭവം.
ജർമനിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും ബെൽറ്റ് അഴിച്ചുമാറ്റണമെന്ന നിയമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബെൽറ്റ് ധരിച്ചുതന്നെ സ്കാനറിലൂടെ കടന്നുപോകാമെങ്കിലും സ്കാനറിൽ അലാറം വന്നാൽ മാനുവൽ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും അതിനാൽ പരിശോധനയ്ക്ക് കുറച്ച് കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ബെർലിൻ വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള Securitas കമ്പനിയിലെ ചില ജീവനക്കാർ യാത്രക്കാരോട് ബെൽറ്റ് നിർബന്ധമായും അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. ഇത് വിമാനത്താവളത്തിന്റെ ഔദ്യോഗിക നിർദേശമാണെന്ന നിലപാടിലായിരുന്നു ജീവനക്കാർ.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവള മാനേജ്മെന്റും ഫെഡറൽ പോലീസായ Bundespolizeiയും വിശദീകരണവുമായി രംഗത്തെത്തി. ബെൽറ്റ് അഴിച്ചുമാറ്റുന്നത് യാത്രക്കാരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിന് നിയമപരമായ നിർബന്ധമില്ലെന്നും അവർ വ്യക്തമാക്കി.
പുതിയ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച വിവരഫലകങ്ങൾ സുരക്ഷാ ജീവനക്കാർ തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.
വിവാദത്തെ തുടർന്ന് ജീവനക്കാർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സുരക്ഷാ ഏജൻസി അറിയിച്ചു.
ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ബെൽറ്റ് അഴിച്ചുമാറ്റാൻ നിയമപരമായി ബാധ്യസ്ഥരല്ലെന്നും ആവശ്യമെങ്കിൽ അധിക സുരക്ഷാ പരിശോധനയ്ക്ക് മാത്രം വിധേയരാകേണ്ടിവരുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Europe
ബിംഗൻ (ജർമനി): ജർമനിയിലെ പ്രവാസി ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ "ഒപ്പം' കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണവുമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. ജർണനിയുടെ വിവിധ നഗരങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി അറുപതിലധികം വിശ്വാസികളാണ് സംഗമത്തിൽ ഒത്തുചേർന്നത്.
ആത്മീയ ചൈതന്യവും പരസ്പര സ്നേഹവും പങ്കുവച്ച ഈ സംഗമത്തിൽ എട്ട് വൈദികരും 15 സന്യാസിനിമാരും സജീവ സാന്നിധ്യമായി. മുതിർന്നവരും യുവജനങ്ങളും കുട്ടികളും ഒരുപോലെ ആവേശത്തോടെ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ ഐക്യവും ഉണർവ്വും പകർന്നു.
ആത്മീയ ചൈതന്യവും കമ്മ്യൂണിറ്റി ബോണ്ടും
വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രത്യേക പ്രാർഥനകൾ, ആത്മീയ പങ്കുവയ്ക്കലുകൾ, കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ്, വിവിധ കലാ-കായിക പരിപാടികൾ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി.
Europe
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിനാലാമത്തെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ജൂലൈ 11,12 (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും.
56 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regenten Str.4, 51063 Koeln) നടക്കുന്നത്.
11ന് വൈകുന്നേരം നാലിന് വി. കുർബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. 12ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് കാര്‍മികത്വം വഹിക്കും.
തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
ബോണിൽ താമസിക്കുന്ന തൃശൂര്‍ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും സീറോമലബാർ കൂട്ടായ്മയാണ് കൊളോണിലെ കാത്തലിക് കമ്യൂണിറ്റി.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ ചാപ്ലയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
Europe
ഡബ്ലിൻ: ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു.
യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷ 2026 ജനുവരി നാലാം തീയതി ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ അഞ്ച് വരെയാണ് ഒരുക്കിയിരിക്കുന്നത്.
അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ സേവ്യർ ഖാൻ വട്ടായിൽ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്കിയ Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്.
അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
തിന്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്നി കൺവൻഷനിലേക്ക് AFCM അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Europe
ലണ്ടൻ: യുകെയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ സ്വർണക്കൊള്ളകൾ അതീവ ഗുരുതരമായ രീതിയിൽ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
യുകെയിലെ വെസ്റ്റ് യോർക്ക്ഷെയർ മേഖലയിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഏഷ്യൻ സ്വർണം ലക്ഷ്യമിട്ടുള്ള മോഷണങ്ങളിൽ 2,000 ശതമാനത്തിലധികം റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരവകാശ നിയമ അപേക്ഷയ്ക്ക് മറുപടിയായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് പ്രവാസി കമ്യൂണിറ്റികളെ ഭീതിയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റിക്കാർഡിൽ എത്തിനിൽക്കുന്നതും യുകെയിലെ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയുമാണ് ക്രിമിനൽ സംഘങ്ങളെ ഏഷ്യൻ കുടുംബങ്ങളിലേക്ക് ആകർഷിക്കുന്നത്.
എന്തുകൊണ്ട് "ഏഷ്യൻ സ്വർണം' ലക്ഷ്യമിടുന്നു?
യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വർണത്തെ അപേക്ഷിച്ച് ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തിന് മാറ്റും ശുദ്ധിയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിപണിയിൽ വലിയ വില ലഭിക്കും.
നിലവിലെ ഉയർന്ന സ്വർണ്ണനിരക്ക് പ്രകാരം ചെറിയൊരു സ്വർണാഭരണത്തിന് പോലും നൂറുകണക്കിന് പൗണ്ട് മൂല്യമുണ്ട്. വിവാഹാവസരങ്ങളിലും മറ്റും മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പാരമ്പര്യ ആഭരണങ്ങൾ ഭൂരിഭാഗം ഏഷ്യൻ കുടുംബങ്ങളും വീടുകളിലാണ് സൂക്ഷിക്കുന്നത് എന്ന് മനസിലാക്കിയാണ് കുറ്റവാളികൾ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്നത്.
നാല് വർഷത്തിനിടെ എട്ടിൽ നിന്ന് 173-ലേക്ക്; ലക്ഷങ്ങളുടെ നഷ്ടം
പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ സ്വർണക്കവർച്ചയുടെ ഭീതിദമായ അവസ്ഥ താഴെ നൽകുന്നു:
2022-ൽ വെസ്റ്റ് യോർക്ക്ഷെയറിൽ വെറും എട്ട് ഏഷ്യൻ സ്വർണക്കവർച്ചകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കഴിഞ്ഞ വർഷം അത് 173 കേസുകളായി കുതിച്ചുയർന്നു. 2026 ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മാത്രം നൂറോളം കവർച്ചകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
2022-ൽ 50,000 പൗണ്ടിന്റെ സ്വർണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ വർഷം അത് 7,37,022 പൗണ്ടായി (ഏകദേശം 7.6 കോടി രൂപ) ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം അഞ്ച് ലക്ഷത്തിലധികം പൗണ്ടിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
നഷ്ടപ്പെടുന്നത് പാരമ്പര്യവും വൈകാരിക ബന്ധങ്ങളും
സ്വർണത്തിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറം തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യവും വൈകാരികമായ ഓർമകളുമാണ് കവർച്ചയിലൂടെ പ്രവാസികൾക്ക് നഷ്ടപ്പെടുന്നത്.
ബ്രാഡ്ഫോർഡിലെ ഒരു വീട്ടിൽ നടന്ന കവർച്ചയിൽ തന്റെ അന്തരിച്ച അമ്മ നൽകിയ ആഭരണങ്ങൾ ഉൾപ്പെടെ 15,000 പൗണ്ടിന്റെ സ്വർണം നഷ്ടപ്പെട്ടതായി പ്രവാസിയായ ഉടമ പറഞ്ഞു.
മോഷണം നടക്കുമ്പോൾ ഞങ്ങൾ ജോലിയിലായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീട് തകർത്ത നിലയിൽ കണ്ടത്. കള്ളന്മാർ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ പോലീസിന് വിരലടയാളം പോലും കിട്ടിയില്ലെന്ന് അവർ അറിയിച്ചു.
തങ്ങളുടെ ഭാവി സുരക്ഷയ്ക്കായും അടുത്ത തലമുറയ്ക്ക് കൈമാറാനുമായി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന സ്വർണം ഇപ്പോൾ പുറത്തു ധരിച്ചുനടക്കാൻ പോലും ഭയമാണെന്ന് ബ്രാഡ്ഫോർഡിലെ ഖിദ്മത് കമ്യൂണിറ്റി സെന്ററിലെ പ്രവാസി സ്ത്രീകൾ പറയുന്നു.
പലരും ഭയം മൂലവും പാരമ്പര്യ സ്വത്ത് നഷ്ടപ്പെട്ടതിലുള്ള മാനക്കേട് കാരണവും മോഷണവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് സെന്റർ മാനേജർ ഡോ. സോഫിയ ബൻസി ചൂണ്ടിക്കാട്ടി.
പ്രതിരോധ നടപടികളുമായി പോലീസ്; സുരക്ഷാ നിർദേശങ്ങൾ
സ്വർണക്കവർച്ച വ്യാപകമായതോടെ വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് പോലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
വിശേഷ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്ത് പോകുന്ന അവസരം മുതലെടുത്താണ് വീടുകളിൽ കവർച്ച കൂടുന്നത് എന്നതിനാൽ ഈ സമയങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്.
സ്വർണാഭരണങ്ങൾ സാധാരണ അലമാരകളിൽ സൂക്ഷിക്കാതെ വീടുകളിൽ സുരക്ഷിതമായ ഡിജിറ്റൽ അല്ലെങ്കിൽ വോൾ സേഫുകൾ സ്ഥാപിച്ച് അതിൽ സൂക്ഷിക്കുകയൊ, ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത വലിയ ആഭരണങ്ങൾ വീട്ടിൽ വെക്കാതെ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയൊ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.
മോഷ്ടിക്കപ്പെടുന്ന സ്വർണം ജ്വല്ലറികളിൽ വിൽക്കുന്നത് തടയാൻ, സ്വർണം വാങ്ങാൻ എത്തുന്നവരുടെ കൃത്യമായ ഐഡി കാർഡുകളും രേഖകളും പരിശോധിക്കാൻ യുകെയിലെ എല്ലാ ജ്വല്ലറികൾക്കും കർശന നിയമം കൊണ്ടുവരണമെന്ന് ഇതോട് അനുബന്ധിച്ച് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
യുകെയിലെ മലയാളി കമ്യൂണിറ്റികളും വരും ദിവസങ്ങളിൽ തങ്ങളുടെ സ്വർണ സമ്പാദ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിവിധ അസോസിയേഷനുകൾ ഓർമിപ്പിക്കുന്നു.
Europe
ബെർലിൻ: ജർമനിയിലെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനായി ചാൻസലർ ഫ്രെഡറിക് മെർസ് നേതൃത്വം നൽകുന്ന സർക്കാർ ബഹുബില്യൺ യൂറോയുടെ പരിഷ്കരണ പാക്കേജ് പ്രഖ്യാപിച്ചു.
ഭരണകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മിൽ മാസങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിലാണ് "Program for Revival and Employment' എന്ന പേരിലുള്ള പദ്ധതി അവതരിപ്പിച്ചത്.
രാജ്യത്തെ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസമാകുന്ന വിധത്തിൽ 10 ബില്യൺ യൂറോയുടെ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ശരാശരി കുടുംബത്തിന് പ്രതിവർഷം ഏകദേശം 600 യൂറോയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം, ഈ ഇളവിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഉയർന്ന വരുമാനമുള്ള വിഭാഗങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും ധനമന്ത്രി ലാർസ് ക്ലിംഗ്ബെയ്ൽ അറിയിച്ചു. പെൻഷൻ സംവിധാനത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനായി വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി 67 വയസാക്കി ഉയർത്താനും സർക്കാർ തീരുമാനിച്ചു.
ജീവനക്കാരുടെ രോഗാവധി ദുരുപയോഗം തടയുന്നതിനായി ഫോൺ മുഖേന മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കുകയും ആദ്യ ദിവസം മുതൽ നേരിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്യും.
ബിസിനസ് മേഖലയിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി അനാവശ്യ റിപ്പോർട്ടിംഗും ഭരണനടപടികളും കുറച്ച് കമ്പനികൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
സമീപകാല അഭിപ്രായ സർവേകളിൽ തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി മുന്നിലെത്തിയതും വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളും സർക്കാരിന്റെ പരിഷ്കരണ നീക്കങ്ങൾക്ക് പ്രധാന പ്രേരണയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയുടെ പുതിയ വ്യാപാര-നികുതി നയങ്ങളും ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും ജർമൻ സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കിയ സാഹചര്യവും ഈ തീരുമാനങ്ങൾക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
പതിറ്റാണ്ടുകൾക്കുശേഷം ജർമനി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണ പാക്കേജുകളിലൊന്നായാണ് ഇതിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്നും വ്യവസായ-തൊഴിൽ മേഖലകൾക്ക് ഉണർവേകുമെന്നും പ്രതീക്ഷിക്കുന്നു.
Europe
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി "പുതുയുഗ സംഗമം 2026' മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു.
ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, നേതാക്കന്മാരായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് നന്ദി രേഖപ്പെടുത്തി. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ - യൂത്ത് വിംഗുകളുടെ രൂപീകരണവും പ്രഖ്യാപിച്ചു. വനിതാ - യൂത്ത് വിംഗുകളുടെ കോഓർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി.
ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026 എന്ന് അലേഖനം ചെയ്ത കേക്ക് വേദിയിൽ മുറിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ സംഗമത്തിന് കൂടുതൽ നിറം പകർന്നു.
വിദ്യാർഥിനികളായ മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നൃത്തോപഹാരവും ഐഒസി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാനോപഹാരവും ഡിജെയും വേദിയെ വർണാഭമാക്കി.
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, ഐഒസി യൂണിറ്റുകൾ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഐഒസി കർമ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്തു.
Europe
ബോൺ: ജർമനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോൺ/കൊളോൺ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാർഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
പരിപാടിയോടനുബന്ധിച്ച് നിയുക്ത കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട ജർമനിയിലെ മലങ്കര സഭ കോ-ഓർഡിനേറ്റർ ഫാ. സന്തോഷ് തോമസ് കോയിക്കലിന് സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്.
ബോൺ വീനസ്ബെർഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികൾ നടക്കുക. വിശുദ്ധ കുർബാനയിലേക്കും മറ്റ് വിവിധ പരിപാടികളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
Europe
മല്ലോർക്ക (സ്പെയിൻ): അയർലൻഡിലെ ഡബ്ലിനിൽ നിന്ന് സഞ്ചാരികളുമായി എത്തിയ ടൂയി എയർവേയ്സിന്റെ ബോയിംഗ് 737 വിമാനം പാൽമ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റൺവേയിൽ ശക്തമായി ഇടിച്ചു.
കഴിഞ്ഞ ശനിയാഴ്ച റൺവേ 24L-ൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടി ഗുരുതര കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഭാഗങ്ങൾ റൺവേയിൽ തെറിച്ചുവീണു.
പൈലറ്റുമാർ ഉടൻ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി. “PAN PAN' അടിയന്തര സന്ദേശം നൽകിയതിനെ തുടർന്ന് സമാന്തര റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
അപകടത്തെ തുടർന്ന് രണ്ട് റൺവേകളും മിനിറ്റുകളോളം അടച്ചിട്ടു. മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ആകാശത്ത് വട്ടമിട്ടു പറക്കുകയും ചെയ്തു. ഇന്ധനം തീരാറായ മറ്റൊരു വിമാനം കൂടി ലാൻഡിംഗിന് അനുമതി തേടിയത് ടവറിൽ സമ്മർദ്ദമുണ്ടാക്കി.
യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണ്. ശക്തമായ കാറ്റാണോ, പൈലറ്റിന്റെ പിഴവാണോ, സാങ്കേതിക തകരാറാണോ കാരണമെന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി.
Europe
കൊച്ചി: ലോക ചെസ് വേദിയില്‍ വീണ്ടും ഇന്ത്യയ്ക്കു അഭിമാനമായി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തൂമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ഗേള്‍സ് വേള്‍ഡ് കപ്പ് 2026-ല്‍ കിരീടം നേടി ദിവി ചരിത്രം കുറിച്ചു.
11 റൗണ്ടുകളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ റഷ്യയുടെ അലിസ യങ്കറിനെതിരേ സമനില നേടിയതോടെയാണ് കിരീടം ഉറപ്പിച്ചത്.
ലോകത്തെ 90 പ്രമുഖ ബാലതാരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദിവിയുടെ നേട്ടം. 2025-ല്‍ ഫിഡെ അണ്ടര്‍-10 ഗേള്‍സ് വേള്‍ഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, 2025-ലെ ലോക അണ്ടര്‍-10 റാപ്പിഡ് ചാമ്പ്യനുമാണ്.
Europe
ലണ്ടൻ: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ കടുത്ത പോരായ്മയും രോഗീ പരിചരണത്തിൽ വരുത്തിയ തുടർച്ചയായ ഗുരുതര വീഴ്ചകളും ചൂണ്ടിക്കാട്ടി മലയാളി നഴ്സിന് യുകെയിൽ സ്ഥിരമായ തൊഴിൽ വിലക്ക്.
നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) അന്വേഷണ പാനലാണ് അനിമോൾ പുത്തൻപുരയ്ക്കൽ തോമസ് എന്ന നഴ്സിനെ നഴ്സിംഗ് രജിസ്റ്ററിൽ നിന്ന് സ്ഥിരമായി പുറത്താക്കിയത്.
ജീവന് ഭീഷണിയായ വീഴ്ചകൾ
ചെംസ്ഫോർഡിന് സമീപമുള്ള ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ 2021 ഓഗസ്റ്റ് മുതൽ 2022 മേയ് വരെ സൂപ്പർന്യൂമററി നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവങ്ങൾ.
എൻഎംസി റിപ്പോർട്ട് പ്രകാരം:
2022 ഫെബ്രുവരിയിൽ രോഗിയെ വൃത്തിയാക്കുന്നതിനിടെ ഫിറ്റ്സ് ഉണ്ടായിട്ടും അനിമോൾ തിരിച്ചറിയുകയോ അടിയന്തിര അലാറം മുഴക്കുകയോ ചെയ്തില്ല.
2022 ഏപ്രിൽ 26-ന് ഒരൊറ്റ ദിവസം ഒന്നിലധികം ഗുരുതര സംഭവങ്ങൾ: രോഗിയുടെ വായിലേക്ക് ഗുളികകൾ ബലമായി തള്ളിക്കയറ്റി വെള്ളം ഒഴിച്ചുനൽകി. മറ്റൊരു രോഗിക്ക് നൽകേണ്ട ഇൻസുലിന്റെ അളവ് തെറ്റായി തയ്യാറാക്കി.
ഇത്തരം അബദ്ധങ്ങൾ രോഗികൾക്ക് നേരിട്ട് ശാരീരിക ദോഷങ്ങൾ വരുത്തിയതായി പാനൽ കണ്ടെത്തി.
വില്ലനായത് ഭാഷാ പ്രശ്നം
അടിസ്ഥാന നഴ്സിംഗ് പരിചരണത്തിലെ പോരായ്മകൾക്ക് ആക്കം കൂട്ടിയത് ഇംഗ്ലീഷ് ഭാഷ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതാണെന്ന് പാനൽ വിലയിരുത്തി. ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്സന്റ് മനസ്സിലാക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അനിമോൾ മുൻപ് രേഖാമൂലം സമ്മതിച്ചിരുന്നു.
2014 മുതൽ ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തിൽ സംസാരിക്കാനും മനസ്സിലാക്കാനും കഴിയാത്ത ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കാൻ യുകെ റെഗുലേറ്റർമാർക്ക് അധികാരമുണ്ട്.
2023 മാർച്ചിന് ശേഷം അനിമോൾ അച്ചടക്ക നടപടികളോട് സഹകരിക്കുകയോ NMC-യോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. 2022 മെയ് മാസത്തിന് ശേഷം ഇവർ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി.
ഒഇടി, ഐഇഎൽടിഎസ് തുടങ്ങിയ പരീക്ഷകൾ പാസായി എത്തുന്നവർക്ക് പോലും റീജിയണൽ ആക്സന്റുകൾ വെല്ലുവിളിയാകാറുണ്ട്.
എങ്കിലും രോഗികളുടെ ജീവന് ഭീഷണിയാകുന്ന വീഴ്ചകൾക്ക് യുകെ വിട്ടുവീഴ്ച ചെയ്യില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നടപടി.
Europe
കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ’ പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.
യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം മറിയ ഉമ്മൻ നിർവഹിച്ചു.
പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് വിദ്യാർഥികൾക്കും കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാർഗനിർദേശവും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് പ്രവർത്തനം ആരംഭിക്കുന്നത്.
Europe
ലണ്ടൻ: സിനിമയിൽ അഭിനയിക്കാനുള്ള കഴിവും താത്പര്യവും ഉണ്ടായിട്ടും ഓഡിഷനുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നവർക്ക് സഹായകരമാകുന്ന പ്രത്യേക ഏകദിന Acting Audition Training Programme കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു
‘How To Prepare For A Movie Audition’ എന്ന പേരിൽ നടക്കുന്ന ഈ പരിശീലന പരിപാടി ശനിയാഴ്ച ലണ്ടനിൽ നടക്കും. പ്രമുഖ ആക്ടിംഗ് ട്രെയ്നറും കാസ്റ്റിംഗ് കോച്ചുമായ S.S. Sharan പരിശീലനത്തിന് നേതൃത്വം നൽകും.
കാമറയ്ക്കുമുന്നിലെ ഭയം, ആത്മവിശ്വാസക്കുറവ്, ഓഡിഷനിൽ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ പ്രകടനം നടത്തണം എന്നീ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നതാണ് ഈ പരിശീലനം.
പ്രായോഗിക പരിശീലനത്തിലൂടെ പങ്കെടുക്കുന്നവർക്ക് കാമറയ്ക്കുമുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനും അഭിനയശേഷി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.
സിനിമാ അഭിനയത്തിലും ഓഡിഷനുകളിലും താത്പര്യമുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടനുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Mob: 07841613973, Email: [email protected].
Europe
ലണ്ടൻ: അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നുമുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ പങ്കെടുത്ത ഒമ്പതാമത് അയർക്കുന്നം - മറ്റക്കര സംഗമം വർണാഭമായി സമാപിച്ചു.
ചെൽട്ടൺഹാമിലെ ഷുർഡിംഗ്ടൺ കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്. പ്രോഗ്രാം കോഓർഡിനേറ്റർ ടെൽസ്മോൻ തടത്തിൽ ആലപിച്ച മതേതരത്വത്തിന്റെ സന്ദേശം പകർന്ന പ്രാർത്ഥനാ ഗാനത്തോടെയാണ് സംഗമത്തിന് തുടക്കമായത്.
പ്രസിഡന്റ് സി.എ. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സെക്രട്ടറി ബെൻസിലാൽ ചെറിയാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരവാഹികൾ ചേർന്ന് ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിത്ര ടെൽസ്മോൻ, ട്രഷറർ തോമസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫെലിക്സ് ജോൺ, മുൻ പ്രസിഡന്റ് മേഴ്സി ബിജു എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഫ്ലോറൻസ് ഫെലിക്സ്, റാണി ജോജി, ടെൽസ്മോൻ തടത്തിൽ, മേഴ്സി ബിജു, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ, പുരുഷന്മാരും വനിതകളും പങ്കെടുത്ത വടംവലി മത്സരം എന്നിവ സംഗമത്തിന് ആവേശം പകർന്നു.
ആദ്യമായി സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾ സ്വയം പരിചയപ്പെടുത്തി. എല്ലാ കുടുംബാംഗങ്ങളും പരസ്പരം സൗഹൃദങ്ങൾ പുതുക്കിയും അനുഭവങ്ങൾ പങ്കുവച്ചും വിവിധ പരിപാടികളിൽ പങ്കാളികളായും സംഗമത്തെ കൂടുതൽ അർഥവത്താക്കി.
Europe
മാഡ്രിഡ്: യൂറോപ്പിനെ മുഴുവൻ വിഴുങ്ങിയ അസാധാരണ ഉഷ്ണതരംഗത്തിൽ സ്പെയിനിൽ മാത്രം 1,028 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ. സ്പെയിനിലെ കാർലോസ് III ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ജൂൺ മാസത്തിൽ മാത്രമാണ് ഇത്രയും പേർ കടുത്ത ചൂടിനെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ രേഖപ്പെടുത്തിയ 407 മരണങ്ങളെക്കാൾ ഇരട്ടിയിലധികമാണിത്. 2015-ന് ശേഷം ജൂൺ മാസത്തിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
73 ശതമാനം ജനങ്ങളും അപകടഭീഷണിയിൽ
ജൂൺ 23ന് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായപ്പോൾ, രാജ്യത്തെ 3.57 കോടി ജനങ്ങൾ - മൊത്തം ജനസംഖ്യയുടെ 73 ശതമാനം - ഗുരുതരമായ ആരോഗ്യ ഭീഷണി നേരിട്ടു. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയതെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി "Aemet' സ്ഥിരീകരിച്ചു.
സാധാരണയേക്കാൾ ശരാശരി 3.2 ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. മാത്രമല്ല, ശരാശരിയേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് അധിക ചൂടുമായി 2026-ലെ ആദ്യ ആറ് മാസങ്ങൾ സ്പെയിനിലെ ഏറ്റവും ചൂടേറിയ കാലയളവായി റെക്കോർഡിട്ടു.
യൂറോപ്പിലാകെ 'ഹീറ്റ് ഡോം' ഭീതി
സ്പെയിനിൽ മാത്രമല്ല, ഫ്രാൻസ്, ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി സർവകാല റിക്കാർഡുകൾ തകർത്തു.
ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രാത്രികാല താപനിലയാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലുടനീളം ഉഷ്ണതരംഗം മൂലം ഇതുവരെ 1,300-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കാരണം ഹീറ്റ് ഡോം പ്രതിഭാസം
സഹാറയിൽ നിന്ന് വീശുന്ന ചൂടുകാറ്റും ആഫ്രിക്കൻ ആന്റിസൈക്ലോൺ എന്ന ശക്തമായ ഉയർന്ന മർദ്ദമേഖലയുമാണ് കടുത്ത ചൂടിന് കാരണം. ഇത് യൂറോപ്പിന് മുകളിൽ ഹീറ്റ് ഡോം അഥവാ ചൂടിന്റെ മേലാപ്പ് സൃഷ്ടിച്ച് ചൂടുള്ള വായുവിനെ അന്തരീക്ഷത്തിൽ തളച്ചിടുന്നു.
ഇതുമൂലം ഓരോ ദിവസവും താപനില ഉയരുകയാണ്.
വില്ലൻ കാലാവസ്ഥാ വ്യതിയാനം
ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗത്തെ ഇത്രയും രൂക്ഷമാക്കിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആഗോളതാപനം കാരണം സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Europe
ബെർലിൻ: വടക്കൻ ജർമനിയിലെ ലുഡ്വിഗ്സ്ലസ്റ്റ് നഗരത്തിലുള്ള ഒരു ആശുപത്രിയിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നിരവധി രോഗികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.
ഔദ്യോഗിക വൃത്തങ്ങളും ജർമൻ വാർത്താ ഏജൻസികളായ ഡിപിഎ, എഎഫ്പി എന്നിവരും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തീ പടർന്നതിനെ തുടർന്ന് ആശുപത്രി അധികൃതരും അഗ്നിശമനസേനയും ചേർന്ന് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര ഒഴിപ്പിക്കൽ: തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വാർഡുകളിൽ ചികിത്സയിലായിരുന്ന രോഗികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തീ നിയന്ത്രണവിധേയം: ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കഠിനപ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പ്രവാസി ശ്രദ്ധയ്ക്ക്: ജർമനിയിലെ മലയാളി നഴ്സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ തോതിൽ ജോലി ചെയ്യുന്ന മേഖലയാണിത്.
എന്നാൽ അപകടത്തിൽപ്പെട്ടവരിൽ മലയാളികളോ മറ്റ് വിദേശികളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ജർമൻ അധികൃതർ അനുശോചനം അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Delhi
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങൾ ഗുരുദേവ സന്ധ്യ ഏപ്രിൽ 11ന് വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ ഫേസ് 1-ലുള്ള പോക്കറ്റ് 3-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്യും.
ബൈജു ആർ. പൂവണത്തുംവിളയെ ജനറൽ കൺവീനറായും സി. കെ. പ്രിൻസിനെ സൂവനീർ കൺവീനറായും തെരഞ്ഞെടുത്തു. തുടർന്ന് വിഷ്ണുപ്രിയ നാട്യാലയം ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന ശ്രീഗുരുദേവൻ എന്ന ഡാൻസ് ഡ്രാമ ആഘോഷ പരിപാടികൾക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9818227292, 9650256712 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വേവറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.
ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം.
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബീനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവന്‍ വിമാനവും നിറയും ആര്‍ട് വര്‍ക്ക്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.
Pravasi India – Delhi
ന്യൂഡൽഹി: മർത്ത മറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 15ന് രാവിലെ 7 മണിക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത് മറിയം വനിത സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.റ്റി ജെ. ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾ നടത്തി ഉത്ബോധിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ഡൽഹി മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി തി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഉപന്യാസം മത്സരത്തിൽ വിജയികളായവർക്കും, വാർഷിക പരീക്ഷയിൽ മികച്ച വിജയം നൽകിയവർക്കും, 80 ൽ കൂടുതൽ മാർക്ക് നേടിയവരെയും മെമെന്റെ നൽകി ആദരിച്ചു. ഏകദിന സമ്മേളനത്തിൽ 550 ഓളം മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്ത് ഏകദിന സമ്മേളനം നാലുമണിയോടെ കൂടി സമാപിച്ചു.
Pravasi India – Delhi
ന്യൂഡല്‍ഹി: മെത്രാഭിഷേകത്തിന്റെ 25-ാം ജൂബിലി നിറവില്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ. അതിരൂപതയിലെ കാത്തലിക്ക് അസോസിയേഷന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ മത, രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. എല്ലാവരുടെയും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതെന്നും ആദരിക്കല്‍ പരിപാടിയുടെ മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.
എംപിമാരായ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, ആല്‍ഫ്രഡ് കാംഗം ആര്‍തർ, എസ്. സുപോംഗ് മെറെന്‍ ജാമിര്‍, അഡ്വ. പി.വിത്സൺ, ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസനം മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ഡിമിത്രിയോസ്, മാര്‍ത്തോമ ഡല്‍ഹി രൂപതാധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം, സി എന്‍ ഐ ബിഷപ് പോള്‍ സ്വരൂപ്, വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല്‍ ജെ മഹാരാജ്, വിവേക് മുനിജി മഹാരാജ്, ആചാര്യ യെക്ഷി ഫുന്ത്സക്ക്, ഡോ. എ.കെ. മര്‍ച്ചന്റ്, അഡ്വ. സോമനാഥ് ഭാരതി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. നോര്‍ബെര്‍ട്ട് ഹെര്‍മൻ, ഫാ. ടി.ജെ. ജോസ്, ജോര്‍ജ് കള്ളിവയലില്‍ എ.സി. മൈക്കിള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.
Pravasi India – Delhi
ന്യൂഡൽഹി: മർത്തമറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 15ന് രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിത സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.ടി ജെ .ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഡൽഹി മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും. ഏകദിന സമ്മേളനത്തിൽ 450 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Pravasi India – Delhi
നുഹ്: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദീപാലയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
ഞായറാഴ്ച ഹരിയാനയിലെ നുഹ് ജില്ലയിലുള്ള ദീപാലയ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട രാഷ്ട്രം: സ്ത്രീകളുടെ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം.
ഏകദേശം 800-ഓളം സ്ത്രീകളും കമ്യൂണിറ്റി അംഗങ്ങളും ഈ വിപുലമായ പരിപാടിയിൽ പങ്കുചേരും.
പ്രധാന പരിപാടികൾ:
ബോധവത്കരണ ക്ലാസുകൾ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നിയമസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും.
സാമ്പത്തിക സാക്ഷരത: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
കലാപരിപാടികൾ: പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങൾ.
ആദരിക്കൽ ചടങ്ങ്: പ്രതിസന്ധികളെ അതിജീവിച്ച് വിജയഗാഥകൾ രചിച്ച ദീപാലയയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും.
പ്രത്യേക ആകർഷണം: ഈ അവസരത്തിൽ ദീപാലയ ഒരു പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
ദീപാലയയുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളുടെയും മറ്റ് സ്റ്റേക്ക് ഹോൾഡർമാരുടെയും ധീരതയുടെയും വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രചോദനാത്മകമായ കഥകളാണ് ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ദീപാലയയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
Pravasi India – Delhi
ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പരീക്ഷാ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി ഏകാഗ്രത മെച്ചപ്പെടുത്താനും സഹായകരമായ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷന്റെ മെഹ്റോളി ഏരിയ ഓഫീസ് ഹാളിലായിരുന്നു വേദി ഒരുക്കിയത്. ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. സ്ട്രെസ് മാനേജ്മെന്റിലും വിദ്യാർഥി കൗൺസിലിംഗിലും അറിയപ്പെടുന്ന റിസോഴ്സ് പേഴ്സണായ അഡ്വ. ഡോ. കെ സി ജോർജ് ക്ലാസുകൾ നയിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ട്രഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളുമടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഡൽഹി മലയാളികൾക്ക് അഭിമാനമായി മജന്ത ലൈനിലെ മുനീർക മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപം ഡൽഹി മലയാളി അസോസിയേഷന്റെ പേരെഴുതിയ രണ്ടു ബോർഡുകൾ ആർകെ പുരം എംഎൽഎ അനിൽ ശർമ്മ സ്ഥാപിച്ചു.
ഡിഎംഎയുടെ നിരന്തരമായ അഭ്യർഥന മാനിച്ച്, ആർകെ പുരം സെക്ടർ 4-ൽ മെയിൻ റോഡിൽ നിന്നും ഡിഎംഎ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന വഴിയിൽ ഡിഎംഎ ദിശാഫലകം സ്ഥാപിച്ച എംഎൽഎ അനിൽ ശർമ്മയ്ക്ക് നന്ദി സൂചകമായി പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ട കൃതജ്ഞതാ സന്ദേശം കൈമാറി.
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.