Europe
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
America
ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക - കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ജൂലൈ 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ നാല് ദിനരാത്രങ്ങൾ നീണ്ട നിൽക്കുന്ന കൺവെൻഷൻ പ്രോഗ്രാം അരങ്ങേറും.
അമേരിക്കയുടെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളിൽ നിന്നും അനേകം സഭാ വിശ്വാസികൾ ഇതിനോടകം കൺവെൻഷന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.
മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത (ബത്തേരി ഭദ്രാസനം), ഡോ. തോമസ് മാർ യൗസേ ബിയോസ് മെത്രാപ്പോലീത്ത (പാറശാല ഭദ്രാസനം), ഡോ. മാത്യൂസ് മാർ പക്കോമിയോസ് (പൂനെ ഭദ്രാസനം), ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് (യുകെ - യൂറോപ്പ്), ഡോ. യൂഹാനോൻ മാർ അലക്സിയോസ് (തിരുവനന്തപുരം) തുടങ്ങിയ പിതാക്കന്മാർ ഈ വർഷത്തെ കൺവൻഷനിൽ മുഖ്യാതിഥികളായി എത്തിച്ചേരും.
തിരുവനന്തപുരം മലങ്കര മേജർ സെമിനാരി പ്രഫ. റവ. ഡോ. ജോളി കരിമ്പിൽ കൺവൻഷന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം,നേതൃത്വ പരിശീലന സെമിനാർ, ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, കായിക മത്സരങ്ങൾ, വിവിധ ചർച്ചാ ക്ലാസുകൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പ്രോഗ്രാമിന്റെ ഹൈലൈറ്റുകൾ ആണ്.
പരിപാടികളുടെ വിജയത്തിനായി ഭദ്രാസന അധ്യക്ഷൻ മോസ്റ്റ്. റവ.ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറൽ മോൺസിംഗോർ അഗസ്റ്റിൻ മംഗലത്ത് കോർ - എപ്പിസ്കോപ്പ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റിൻസി മനോജ് ജനറൽ സെക്രട്ടറിയായും വെരി.റവ.ഡോ. സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും റവ.ഫാ. നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.
Middle East and Gulf
റിയാദ്: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റ് അംഗം ചന്ദ്രൻ കൊച്ചു കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം പൂവാർ സ്വദേശിയായ ചന്ദ്രൻ 1983ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമാമിലും തുടർന്ന് 41 വർഷം റിയാദിലുമായി ജോലി ചെയ്തു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ബബീഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂണിറ്റ് ട്രഷറർ അനൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷനു ഭാസ്കർ ചന്ദ്രൻ കൈമാറി. യാത്രയയപ്പ് പരിപാടിയിൽ ഷനു ഭാസ്കർ സ്വാഗതവും ചന്ദ്രൻ കൊച്ചു കൃഷ്ണൻ നന്ദിയും പറഞ്ഞു.
Europe
ബെർലിൻ: ജർമനിയിലെ അമച്വർ ബാഡ്മിന്റൺ താരങ്ങൾക്ക് ആവേശം പകരാൻ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ "ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങൾ താഴെ നൽകുന്നു:
മത്സര ക്രമീകരണങ്ങൾ: തീയതി - ജൂലൈ നാല് (ശനിയാഴ്ച). സ്ഥലം: നെക്കാർഗെമ്യുണ്ട് ( ഹൈഡൽബർഗിന് സമീപം) Münzenbachhalle, Neckargemund, (bei Heidelberg, Germany).
മത്സര വിഭാഗങ്ങൾ: ഡബിൾസ് മത്സരങ്ങളാണ് (Doppel-Kategorien: Herren, Damen, Mixed) ടൂർണമെന്റിൽ ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഡബിൾസ്, വനിതകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്.
സമ്മാനം: എല്ലാ വിജയികൾക്കും പ്രൈസ് മണിയായി 2000 യൂറോയ്ക്കുമേൽ തുകയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായി ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റായ http ://www.chavaracup-badminton.de വഴി കളിക്കാർക്ക് തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ: Loice - 004915163114937, Martin - 0041787297154.
Middle East and Gulf
കുവൈറ്റ് സിറ്റി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പ്രവാസി സമൂഹത്തെ അവഗണിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഒഎൻസിപി ദേശീയ കമ്മിറ്റി അറിയിച്ചു.
ഇടതുസർക്കാർ അവസാന ബജറ്റിൽ പോലും പ്രവാസി കാര്യങ്ങൾക്ക് 200 കോടി രൂപ വകയിരുത്തിയിരുന്നു. നോർക്ക എന്നൊരു വാക്ക് പോലും ബജറ്റിൽ ഉച്ചരിച്ചിട്ടില്ല. പ്രവാസികളുടെ അഭിമാന പദ്ധതിയായ ലോക കേരള സഭയ്ക്ക് യാതൊരു തുകയും വകയിരുത്തിയിട്ടില്ല.
നാളിതുവരെ കുടിശിക ഇല്ലാതെ വിതരണം ചെയ്തുവന്നിരുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ ആദ്യമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ട്പോലും പ്രവാസി ക്ഷേമനിധിക്ക് ഒരു സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കാര്യമായ തുക വകയിരുത്തിയിട്ടില്ല. ഗൾഫ് മേഖലയിൽ നിന്ന് ഉൾപ്പടെ നിരവധി പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ അവരെ സഹായിക്കാൻ തയാറാകണം.
പ്രവാസികളോടുള്ള ഈ അവഗണന അത്യന്തം പ്രതിഷേധാർഹമാണ്. ഈ അവഗണനക്കെതിരേ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ പ്രവാസികളും രംഗത്ത് ഇറങ്ങണമെന്ന് എൻസിപിഎസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ.വി. അരുൾരാജ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
America
പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് ഏഴിന് കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത് ഫെസ്റ്റിവലിൽ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.
എലക്യൂഷൻ (പ്രസംഗം), ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസംഗ മത്സരം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.
മത്സരത്തിന്റെ വിഷയങ്ങൾ കൺവൻഷന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും പ്രായപരിധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ലൈറ്റ് മ്യൂസിക് മത്സരത്തിനും മൂന്ന് മിനിറ്റ് സമയപരിധിയാണുള്ളത്. ക്ലാസിക്കൽ നൃത്തത്തിന് നാല് മിനിറ്റും സിനിമാറ്റിക് ഡാൻസിന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടെന്നും അഡിഷണൽ ജോയിന്റ് ട്രഷറും യൂത്ത് ഫെസ്റ്റിവലിന്റെ ചെയർപേഴ്സണുമായ മില്ലി ഫിലിപ്പ്, കോഓർഡിനേറ്റർ സുഷമ പ്രവീൺ, കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന പ്രിയ ലൂയിസ്, ലിസ ബാബു, സന്തോഷ് എബ്രഹാം, സോണി അമ്പൂക്കൻ, സുബി ബാബു, ഉഷ ജോർജ്, സരൂപ അനിൽ, മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.
താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/ZzUDPQAXHVyGrND66
മലയാളി യുവതലമുറയുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ യുവജനോത്സവം ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ പരിപാടികളിലൊന്നാകുമെന്ന കാര്യത്തിൽ സംശയമില്ലന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
Middle East and Gulf
റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് കേളി കലാ സാംസ്കാരിക വേദി അറിയിച്ചു.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേളി ആരോപിച്ചു.
പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന നോർക്കയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളോ സാമ്പത്തിക പിന്തുണയോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ചും ബജറ്റ് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
America
ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും മത്സരിക്കുന്നു.
ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവറിന്റെ ഭാഗമായാണ് അഭിലാഷ് മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു.
തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്നും നിയമബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും അഭിലാഷ് ജോൺ കരസ്ഥമാക്കി.
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കുളവാഴുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അഭിലാഷ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനകളുടെ അമരക്കാരനയും ശോഭിച്ചു.
2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിര താമസമാക്കിയ അഭിലാഷ് പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയർമാൻ, സെക്രട്ടറി, ഓണലോപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് ശ്രഷം നിലവിൽ ടികെഎഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.
കൂടാതെ 12 മലയാളി അസോസിയേഷനുകൾ, ഫിൽ മലയാളി അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്വവും അഭിലാഷ് ജോൺ വഹിക്കുന്നുണ്ട്.
അഭിലാഷിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവമാക്കിത്തീർക്കുമെന്നും ടീം എംപവർ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് ആശംസിച്ചു.
പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓളിക്കൽ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർവിപി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, യുത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോ എന്നിവർ വിജയാശംസകൾ നേർന്നു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 കാലഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ച് നടന്ന പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം കെസിഎ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ നടന്നു
പത്തു ഏരിയകളില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിസി അംഗങ്ങളും നിലവിലെ സിസി, എസ്സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറിൽ പരം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎയുടെ സംഘടന സംവിധാനത്തിന്റെ നേര്‍ചിത്രമായിരുന്നു.
പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു.
Europe
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ്ഹാമിൽ നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ. ജെബിൻ പതിപറമ്പിൽ എംസിബിഎസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഖത്വാ പ്രാർഥനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തലശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
Europe
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
Europe
ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.
കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.
പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.
എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം
നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ
എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.
കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ
അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.
മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും
വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.
പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.
യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.
എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.
നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
Europe
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.
ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.
America
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമം നിർവ്വഹിച്ചത്.
ഇന്ത്യൻ കോൺസുലേറ്റും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ.
1893ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓർമകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
"സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണ്' എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരം അമേരിക്കയിൽ നിലനിർത്തുന്നതിൽ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
Europe
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ വിയന്നയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 10,000-ത്തിലധികം സന്ദര്‍ശകരും 300-ലധികം കലാകാരന്മാരും പങ്കെടുത്തു.
വിയന്നയിലെ കാന്ഡല്ഗാസെ 46-ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസി എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലുള്ള നിരത്തുകളില്‍ നടന്ന സംഗമം ബഹുസ്വരതയുടെ ശ്രദ്ധേയമായ ആവിഴ്കാരമായി മാറി.
ഇന്ത്യന്‍ അംബാസഡര്‍ ശംഭു എസ്. കുമരന് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോസി എക്സലന്‍സ് അവാര്‍ഡ് ഉഗാണ്ടയില്‍ നിന്നുള്ള മെന്ററും ക്രിമിനോളജിസ്റ്റുമായ മാര്‍ഗരറ്റ് അകുല്ലോയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
Europe
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തെയും ഒരേപോലെ കണ്ണുനിറയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതീവ ഹൃദ്യമായൊരു കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ സാക്ഷിയായി.
വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെ (General Audience) മാലാഖയുടെ വേഷം ധരിച്ചെത്തിയ ഒരു കൊച്ചുമിടുക്കിയെ മാർപാപ്പ നെഞ്ചോട് ചേർത്ത് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നത്.
മാലാഖക്കുട്ടിക്ക് മാർപാപ്പയുടെ ചുംബനം
പതിവുപോലെ ചത്വരത്തിലൂടെ തന്റെ "പാപ്പ മൊബീലിൽ' (Papamobil) വിശ്വാസികളെ അഭിവാദ്യം ചെയ്തു നീങ്ങുകയായിരുന്നു ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ സമയത്താണ് ജനക്കൂട്ടത്തിന് നടുവിൽ മാലാഖയുടെ ചിറകുകളും വേഷവും ധരിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ കൊച്ചുകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽ പെടുന്നത്.
ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട മാർപാപ്പ, സുരക്ഷാ ഉദ്യോഗസ്ഥരോട് ആ കുഞ്ഞിനെ തന്റെ അടുത്തേക്ക് വാങ്ങിത്തരാൻ നിർദ്ദേശിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ ഉയർത്തി നൽകിയ ആ മാലാഖക്കുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിക്കുകയും ചെയ്തു.
വലിയൊരു പുഞ്ചിരിയോടെ മാർപ്പാപ്പയെ നോക്കിയ കുട്ടി, അനുഗ്രഹം വാങ്ങിയ ഉടൻ തന്നെ തിരികെ അച്ഛന്റെ അടുത്തേക്ക് പോകാനായി കൈകൾ നീട്ടിയത് കണ്ടുനിന്നവരിൽ വലിയൊരു ചിരി പടർത്തി
കുട്ടികളോട് അതീവ വാത്സല്യം കാണിക്കുന്ന വ്യക്തിയാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ എന്ന് മുൻപും തെളിഞ്ഞിട്ടുള്ളതാണ്.
മുൻപ് കാമറൂൺ സന്ദർശനത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് തന്നെ കെട്ടിപ്പിടിക്കാൻ ഓടിയെത്തിയ ഒരു കൊച്ചുപെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി മാർപാപ്പ ഇരു കൈകളും നീട്ടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.
America
പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന "മലയാളി മങ്ക 2026' സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് ഏഴിന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 വയസും അതിൽ കൂടുതലുമായ കേരളീയ വംശജരായ വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉൾപ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
രജിസ്ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമർപ്പിക്കേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ ഒന്ന് ആണ്. ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം.
ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോ-ചെയറായും പ്രവർത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, ബ്രിഡ്ജറ്റ് ജോർജ്, അന്ന ജോൺ, ഷോജി ഷിനോജ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ ആകർഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു.
America
ന്യൂജഴ്സി: മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓർമപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യൂജഴ്സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19,20 (വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും കാർമികത്വത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.
ജൂൺ 17 വൈകുന്നേരം 6.30ന് തിരുമേനി, വന്ദ്യ വൈദീകരുടേയും ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈ വർഷത്തെ പെരുന്നാളിന്റെ കൊടി ഉയർത്തി. തദനന്തരം സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.
19ന് വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. വിവേക് അലക്സിന്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
20ന് രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുർബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്.
അതിന് ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്. ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാ. വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. വർഗീസ് പോൾ 845 536 0378, സെക്രട്ടറി ജോബിൻ ഏലിയാസ് 914 479 2931, ട്രഷറർ റോയി പോൾ 914 310 0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെൻബെർഗിൽ നടന്ന ഹാൻഡ്ബോൾ കായികമേളയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. റസ്റ്റാറ്റ് (Rastatt) നഗരത്തിലെ ഒരു കളിസ്ഥലത്തോട് ചേർന്നുള്ള ക്യാമ്പിംഗ് സൈറ്റിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
കനത്ത കൊടുങ്കാറ്റും മഴയും ജർമനിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ അപകടം.
കൂടാരങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെ മിന്നൽ ചുഴറ്റി
ഏകദേശം 120 ടീമുകൾ പങ്കെടുക്കുന്ന വലിയൊരു ഹാൻഡ്ബോൾ ടൂർണമെന്റിനായിട്ടാണ് കായികതാരങ്ങളും കാണികളും ഈ സ്പോർട്സ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. മത്സരങ്ങൾക്ക് മുന്നോടിയായി ഗ്രൗണ്ടിൽ താത്കാലിക കൂടാരങ്ങൾ അടിച്ച് ഇവർ ക്യാമ്പ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചു. രാത്രി 11 ഓടെ കായികതാരങ്ങൾ തങ്ങളുടെ ടെന്റുകൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ കെട്ടി ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തായി അതീവ ശക്തമായ മിന്നൽ പതിച്ചത്.
13 വയസുകാരനും പരിക്ക്; സ്ഥലത്ത് വൻ രക്ഷാപ്രവർത്തനം:
മിന്നലിന്റെ ആഘാതത്തിൽ ഒരു 13 വയസുകാരൻ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തേക്ക് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും ഉൾപ്പെടെ വൻ സന്നാഹം ഇരച്ചെത്തി.
കനത്ത മഴയെ അവഗണിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്കേറ്റവരിൽ ആറ് പേരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജർമനിയിലുടനീളം കനത്ത നാശനഷ്ടം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജർമ്മനിയിൽ തുടരുന്ന കടുത്ത ചൂടിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലും ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത കൊടുങ്കാറ്റ് വീശിയടിക്കുന്നത്.
പ്രത്യേകിച്ച് തെക്കൻ ജർമ്മനിയിലും ഷ്വാബൻ മേഖലയിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയുള്ള ഓർക്കാൻ ഗണത്തിൽപ്പെട്ട കൊടുങ്കാറ്റാണ് വീശുന്നത്.
കനത്ത സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജർമ്മനിയിലെ പ്രശസ്തമായ 'സൗത്ത് സൈഡ്' (Southside Music Festival) സംഗീതോത്സവം പോലും വെള്ളിയാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ജർമനിയിൽ വരും ദിവസങ്ങളിലും കനത്ത ഇടിമിന്നലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Europe
ബെർലിൻ: ചൈനയുടെ വർധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കാൻ ഇന്ത്യൻ സമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യ തങ്ങളുടെ സൈനിക ശേഷി അതിവേഗം വർധിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജർമനിയുടെ അത്യാധുനിക സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ കോടിക്കണക്കിന് ഡോളറിന്റെ മെഗാ കരാറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
ജർമനിയിൽ രൂപകൽപ്പന ചെയ്ത്, ഇന്ത്യയിൽ നിർമിക്കുന്ന ഈ അത്യാധുനിക അന്തർവാഹിനികൾ എന്തുകൊണ്ട് ഇന്ത്യക്ക് പ്രിയങ്കരമാകുന്നു എന്ന് വ്യക്തമാക്കുന്ന തന്ത്രപരമായ വിശകലനം താഴെ നൽകുന്നു:
എന്തുകൊണ്ടാണ് ഇന്ത്യ ജർമൻ അന്തർവാഹിനികൾ തെരഞ്ഞെടുക്കുന്നത്?
ഇന്ത്യൻ നാവികസേനയുടെ "Project-75I' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ആറ് അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ജർമനിയുടെ പ്രശസ്ത പ്രതിരോധ കമ്പനിയായ "thyssenkrupp Marine Systems' (TKMS) ആണ് പ്രൊജക്റ്റിന്റെ മുൻനിരയിലുള്ളത്.
എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യ: ജർമൻ അന്തർവാഹിനികളുടെ ഏറ്റവും വലിയ പ്രത്യേകത അവയിലെ അത്യാധുനിക AIP സിസ്റ്റമാണ്. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾക്ക് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി ദിവസവും വെള്ളത്തിന് മുകളിലേക്ക് വരേണ്ടതുണ്ട്.
ഇത് ശത്രുക്കളുടെ റഡാറുകളിൽ പെടാൻ കാരണമാകും. എന്നാൽ ജർമൻ സാങ്കേതികവിദ്യയുള്ള ഈ അന്തർവാഹിനികൾക്ക് ആഴ്ചകളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ സാധിക്കും. ഇത് അവയെ അതീവ മാരകവും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാക്കുന്നു.
പഴയ റഷ്യൻ സാങ്കേതികവിദ്യകളിൽ നിന്നുള്ള മാറ്റം: ഇന്ത്യൻ നാവികസേന നിലവിൽ വലിയ തോതിൽ ആശ്രയിക്കുന്നത് റഷ്യൻ നിർമ്മിത കപ്പലുകളെയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആയുധ വിതരണത്തിലുണ്ടായ തടസങ്ങളും പാശ്ചാത്യ സാങ്കേതികവിദ്യകളോടുള്ള താല്പര്യവും ഇന്ത്യയെ ജർമനിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
ചൈനീസ് ഭീഷണിയും ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വവും: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സാന്നിധ്യം അതിവേഗം വർധിച്ചുവരികയാണ്. ചൈന തങ്ങളുടെ നാവികസേനയെ ലോകത്തിലെ ഏറ്റവും വലിയ സേനയാക്കി മാറ്റിക്കഴിഞ്ഞു.
കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങൾക്ക് ചൈന അന്തർവാഹിനികൾ കൈമാറുന്നുമുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വം നിലനിർത്താനും ചൈനയുടെ കടന്നുകയറ്റങ്ങളെ തടയാനും ഇന്ത്യക്ക് കൂടുതൽ ആധുനിക അന്തർവാഹിനികൾ അടിയന്തിരമായി ആവശ്യമുണ്ട്.
America
എഡ്മണ്ടൺ: എഡ്മണ്ടണിൽ കരാട്ടെ പരിശീലനം നൽകുന്ന എസ്ഐഎംഎഎ കരാട്ടെ എഡ്മണ്ടൺ ഈ മാസം 13ന് കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കഠിനാധ്വാനവും ശിസ്തവും സ്ഥിരമായ പരിശീലനവും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കുട്ടികൾ പരിപാടിയിലുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസം, ആദരവ്, ആവേശം എന്നിവ എസ്ഐഎംഎഎ കരാട്ടെ പിന്തുടരുന്ന മൂല്യാധിഷ്ഠിത പരിശീലന രീതിയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായി Fr. Thomas Poothicote, Edmonton കൂടാതെ Mr. Rejo Mathew, Realtor and Businessman, Edmonton എന്നിവർ പങ്കെടുത്തു. ഇരുവരും ചേർന്ന് വിദ്യാർഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും അഭിമാനകരമായ അനുഭവവുമായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, responsibility എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെ വഹിക്കുന്ന പങ്ക് അതിഥികൾ പ്രശംസിച്ചു.
കുട്ടികളുടെ സമർപ്പണവും പരിശീലന മികവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ചടങ്ങ് SIMAA കരാട്ടെയുടെ Hanshi Shaju Paul, Chief Instructor and Examiner, കൂടാതെ Renshi Sheelu Joseph, Chief Instructor എന്നിവരുടെ മാർഗ നിർദേശത്തിൽ സംഘടിപ്പിച്ചു.
Abi Nellickal, Instructor Canada (simaakarate.com, mobile 825 526 6060) ചടങ്ങിൽ നേരിട്ട് സന്നിഹിതനായി പരിപാടികൾ ഏകോപിക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയും ചെയ്തു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിച്ച മറ്റൊരു വിജയകരമായ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങായി ഇത് ശ്രദ്ധേയമായി. സംഘടനയുടെ തുടർച്ചയായ വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു.
രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. Baiju Babu and Charly Abraham വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് Dn. Varghese Job വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും കരാട്ടെ വിദ്യാർഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
ശക്തമായ മൂല്യങ്ങളോടുകൂടിയ ആത്മവിശ്വാസമുള്ള അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് വിജയകരമായി അവസാനിച്ചത്.
America
ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ വിദ്യാർഥിയായ ജോൺ ജോർജ് പാറേൽ.
സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ “ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ” പദവി ജോൺ ജോർജ് പാറേൽ നേടി.
ഈ ബഹുമതിയുടെ ഭാഗമായി സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഴുവൻ ബിരുദധാരികളെയും പ്രതിനിധീകരിച്ച് പ്രസംഗിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
America
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
America
വാൻകൂവർ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) വാൻകൂവർ പ്രൊവിൻസ് സ്ഥാനാരോഹണ ചടങ്ങും അവാർഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂർവവുമായ അന്തരീക്ഷത്തിലും നടന്നു.
സമൂഹത്തിലെ പ്രമുഖർ, അംഗങ്ങൾ, സ്പോൺസർമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഔദ്യോഗികമായി വാൻകൂവർ പ്രവിശ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് അമേരിക്ക റീജിയൺ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്ക റീജിയൺ വിമൻസ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്റർ ആശംസപ്രസംഗം നടത്തി.
ലിറ്റി ജോർജ് പ്രസിഡന്റായും അനി ഫിലിപ്പ് ചെയർപേഴ്സണായും ഉല്ലാസ് മാത്യു സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ പ്രവിശ്യാ കമ്മിറ്റി ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റു.
സുനിൽ തോമസ് (ട്രഷറർ), ജോജോ കുര്യൻ (വി.പി. ഓർഗ്), പ്രിസ്കില്ല ഓമ്മൻ (ജോയിന്റ് സെക്രട്ടറി), റോഷിൻ റോയ് (ജോയിന്റ് ട്രഷറർ), ആൽബിൻ ജോർജ് (വി.പി. അഡ്മിൻ), ജോർജ് വർഗീസ്, നീന ചെറിയാൻ, സജ്ന കരീം, സനൽ ജോൺ, അനൂപ് രാജശേഖരൻ, ജെയിംസ് തെക്കേക്കര എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും സ്ഥാനമേറ്റു.
സാംസ്കാരിക പരിപാടികൾ, അവാർഡ് വിതരണങ്ങൾ, സമൂഹ സേവന രംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവുകൾ എന്നിവ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. അമേരിക്ക റീജിയൺ നേതൃത്വവും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Middle East and Gulf
ദോഹ: പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന് ഖാന് അഭിപ്രായപ്പെട്ടു.
ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവയ്ക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന് വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്.
പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചതെന്ന് എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു.
അറിവാണ് മനുഷ്യനെ നേതാവാക്കുന്നതെന്നും അറിവും വായനയും മനുഷ്യനെ ഉന്നതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാള്‍ പ്രധാനം ചിന്തക്കുണ്ടെന്നും ചിന്തയും ജ്ഞാനവും ഉണ്ടാകണമെങ്കില്‍ പരന്ന വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ഉവൈസ് ഉസ് മാന്‍, സുബൈര്‍ പാണ്ഡവത്ത് ശാം ദോഹ, ഷംസീര്‍, ഇഖ്ബാല്‍ വയനാട്, ജാസ്മിന് എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ളസ് സിഇഒയും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
ദോഹ: ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചേറ്റിയ വിജയമന്ത്രങ്ങളുടെ ശില്പി ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം.
റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിലാണ് അമാനുല്ല വടക്കാങ്ങരയെ പൊന്നാട നല്കി ആദരിച്ചത്.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.
പ്രസിഡന്റ്: റോണി വർഗീസ്, വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.
Middle East and Gulf
അബൂദാബി: സഹിഷ്ണുതയും സഹവർത്തിത്വവും സംബന്ധിച്ച യുഎഇ മന്ത്രിയായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച പ്രൌഡ് ഓഫ് യുഎഇ ആഘോഷത്തിൽ പങ്കെടുത്തു.
ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡിന്റെ വൈസ് ചെയർമാൻ ഡോ. ജമാൽ സനദ് അൽ സുവൈദി, അബൂദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി, പ്രസിഡൻഷ്യൽ കോടതിയിലെ മത-നീതിന്യായ ഉപദേഷ്ടാവ് അലി അൽ ഹാഷെമി, അബൂദാബി ഹെറിറ്റേജ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ബുത്തി അൽ ഖുബൈസി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുഖ്യ രക്ഷധികാരി യുമായ ഡോ. എം. എ. യൂസഫലി എന്നിവരോടൊപ്പം നിരവധി ഉദ്യോഗസ്ഥരും സാമൂഹിക നേതാക്കളും ഇന്ത്യൻ കമ്യുണിറ്റി അംഗങ്ങളും പങ്കെടുത്തു.
പരിപാടിയിൽ സംസാരിച്ച ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച സാംസ്കാരിക-സാമൂഹിക പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും ഉള്ള ദേശീയ ഐക്യബോധത്തെയും യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയും ഈ അവസരം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ നേതാക്കളും വ്യക്തിത്വങ്ങളും ഒരുമിച്ചുകൂടിയ ഈ പരിപാടി, പരസ്പര വിശ്വാസം, ബഹുമാനം, തുടർച്ചയായ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റഎ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസം, സംസ്കാരം, സാമൂഹിക പങ്കാളിത്തം എന്നിവ പരസ്പര ധാരണയും ബഹുമാനവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താൻ എങ്ങനെ സഹായിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം ദേശീയതകളിലുള്ള ആളുകൾ യുഎഇയെ തങ്ങളുടെ ഭവനമായി കാണുന്നു. വ്യത്യസ്ത സംസ്കാരങ്ങളും പശ്ചാത്തലങ്ങളും ഉണ്ടായിട്ടും അവർ സുരക്ഷയോടെയും സ്ഥിരതയോടെയും പരസ്പര ബഹുമാനത്തോടെയും ഒരേ ലക്ഷ്യബോധത്തോടെയും ഒരുമിച്ച് ജീവിക്കുന്നു. ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പ്രാദേശിക സംഘർഷങ്ങളും ന്യായീകരിക്കാനാവാത്ത ആക്രമണങ്ങളും ഉണ്ടായ സാഹചര്യങ്ങളിലും യുഎഇ പൗരന്മാരും താമസക്കാരും ഒരുമിച്ച് നിലകൊണ്ടുവെന്നും രാജ്യത്തിന്റെ ശക്തിയിലും നേതൃത്വത്തിന്റെ ജ്ഞാനത്തിലും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലും രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുഎഇ അംബാസഡറായ ഡോ. ദീപക് മിത്തൽ യുഎഇയെ വികസനത്തിന്റെയും സഹിഷ്ണുതയുടെയും സമൃദ്ധിയുടെയും ആഗോള മാതൃകയായി വിശേഷിപ്പിച്ചു. എല്ലാ താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ നൽകുന്ന രാജ്യമായും വിവിധ മേഖലകളിൽ വളർന്നുവരുന്ന യുഎഇ-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഉദാഹരണമായും അദ്ദേഹം യുഎഇയെ പ്രശംസിച്ചു.
പരിപാടിയിൽ യുഎഇയുടെയും ഇന്ത്യയുടെയും സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക-കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ, സഹവർത്തിത്വം, സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള യുഎഇയുടെ യാത്രയും നേട്ടങ്ങളും ഇന്ത്യൻ സമൂഹത്തിന്റെ വികസന സംഭാവനകളും അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുറഊഫ് അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതപ്രസംഗം നടത്തി. ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദി രേഖപ്പെടുത്തി. അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല, അഡ്മിൻ സെക്രട്ടറി അബ്ദുല്ല നദ്വി, പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, പബ്ലിക് റിലേഷൻസ് വിങ് കൺവീനർ സലിം നാട്ടിക, അഷ്റഫ് നജാത്, ഹംസ നടുവിൽ, ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജമാൽ സനദ് അൽ സുവൈദിയുടെ പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രകാശനത്തിനും ഒപ്പിടൽ ചടങ്ങിനും സാക്ഷിയായി നഹ്യാൻ ബിൻ മുബാറക്
“ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ: മനുഷ്യസ്നേഹിയുടെ ജീവിതയാത്രയിലെ ഉൾക്കാഴ്ചകൾ”
സഹിഷ്ണുതയും സഹവർത്തിത്വവും വകുപ്പിന്റെ മന്ത്രിയായ മഹാനുഭാവൻ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, പ്രൊഫ. ജമാൽ സനദ് അൽ സുവൈദിയുടെ “ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ: മനുഷ്യസ്നേഹിയുടെ ജീവിതയാത്രയിലെ ഉൾക്കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രകാശനത്തിനും ഒപ്പിടൽ ചടങ്ങിനും സാക്ഷിയായി.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പ്രത്യേകതയായ സഹിഷ്ണുത, സഹവർത്തിത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങളെ ആഘോഷിക്കുകയും, യുഎഇയും ഇന്ത്യ റിപ്പബ്ലിക്കും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും മാനവികവുമായ ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന അബുദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച “പ്രൗഡ് ഓഫ് ദ യു.എ.ഇ” (Proud of the UAE) സംരംഭത്തിന്റെ ഭാഗമായി ചടങ്ങ് നടന്നു.
ചടങ്ങിൽ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി (എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ), യുഎഇയിലെ ഇന്ത്യയുടെ അംബാസഡർ ഡോ. ദീപക് മിത്തൽ, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഷാമിസ് അലി അൽ ദാഹെരി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം.എ., പ്രസിഡൻഷ്യൽ കോടതിയിലെ ന്യായ-മതകാര്യ ഉപദേഷ്ടാവ് അലി ബിൻ അൽ സയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിമി എന്നിവരോടൊപ്പം നിരവധി സാംസ്കാരിക പ്രമുഖരും ഇന്ത്യൻ സമൂഹാംഗങ്ങളും പങ്കെടുത്തു.
Middle East and Gulf
ദോഹ: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ 2026ലെ സിഎസ്ആര്‍ അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ പരിഗണിച്ചാണ് പുരസ്കാരം.
വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡണ്ട് പുരസ്കാരം സമ്മാനിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയ സംസം ഹാളിൽ കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കോടി, ടി.എം. പ്രജു, ഷിജിത്ത് ചിറയ്ക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
2024-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മൻസൂർ ആലക്കലും അവതരിപ്പിച്ചു.
കെഡിഎൻഎ വൈസ് പ്രസിഡന്റ് അസീസ് തിക്കോടി നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: ഇല്യാസ് തോട്ടത്തിൽ (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡണ്ടുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ. സെക്രട്ടറി), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്നൻ മൂടാട്ട് (ജോ. ട്രഷറർ)
ടി.എം. പ്രജു (സെക്രട്ടറി - മെമ്പർഷിപ്പ്), ഹമീദ് പാലേരി (ജോ. സെക്രട്ടറി - മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി - മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി - മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി - ചാരിറ്റി & വെൽഫെയർ), റാഫി കല്ലായി (സെക്രട്ടറി - ആർട്സ്), പി.എസ്. ഷമീർ (സെക്രട്ടറി - സ്പോർട്സ്), അസീസ് തിക്കോടി (ഓഡിറ്റർ),
അഡ്വൈസറി ബോർഡ് അംഗങ്ങളായി കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ എന്നിവരെയും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി എം.പി. സുൽഫിക്കർ, ഷിജിത് കുമാർ, അബ്ദുൾ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, വി.എ. ഷംസീർ, സമീർ വെള്ളയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
Middle East and Gulf
മനാമ: കേരള സർക്കാർ പുതിയതായി രൂപീകരിച്ച വയോജന വകുപ്പ് രാജ്യത്തിനുള്ള കേരളത്തിന്റെ സംഭാവനയാണെന്ന് ബിഷപ് റെമിജിയോസ് ഇഞ്ചിനാനിയിൽ.
ബഹ്റിൻ എകെസിസിയുടെ "വാർധിക്കൃം ബാധ്യതയോ? സാധ്യതയോ?' എന്ന ചർച്ചാസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപ വാർധക്യ പെൻഷനും അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ് അഭ്യർഥിച്ചു.
മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റിൻ എകെസിസി പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു.
സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റിൻ എകെസിസി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത് അനുദിനം വർധിക്കുകയാണെന്ന് അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.
സർക്കാരും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) പോലെയുള്ള സാമൂഹ്യ പ്രതിബദ്ധയുള്ള സംഘടനകളും കൂട്ടായി പരിശ്രമിച്ച് സമൂഹത്തിന്റെ ആത്മീയവും ധാർമികവുമായ അടിത്തറ ശക്തിപ്പെടുത്തിയാൽ ഒരു പരിധി വരെ ഭാവിയിൽ വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകൾ തരണം ചെയ്യാൻ കഴിയുമെന്ന് ജിബി അലക്സ് പറഞ്ഞു.
കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യ മഹത്വത്തെ (വയോജനങ്ങളെ) സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പരിഗണനയെ പ്രശംസിക്കുന്നതായി ജെനിറ്റ് ഷിനോയ് പറഞ്ഞു.
ബഹ്റിൻ എകെസിസി ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ബഹ്റിൻ എകെസിസി ലഹരി വിരുദ്ധ സേന കൺവീനർ ജെൻസൺ ദേവസി, മോൻസി മാത്യു, നർമ്മക്കൂട്ട് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ, ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ തോമസ് റാന്നി, വി.എം.ജോസഫ്, ജയ്സൺ, നോവലിസ്റ്റ് സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ സംസാരിച്ചു.
ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ മഹത്തായ ആശയങ്ങൾ കേരളസർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
അബുദാബി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാം ഒരുമിച്ചുകൂടുന്ന ഇടങ്ങൾ കൂടുതൽ രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2026 - 2027 പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പരസ്പരം സഹായിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കേണ്ടിയിരിക്കുന്നു. അവനവന്റെ സമയം മറ്റുള്ളവർക്ക് നൽകാൻ കഴിയുന്നതാണ് നമുക്ക് അവർക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്തരം കൂട്ടായ്മകളാണ് കാലഘട്ടത്തിന്റെ ആവശ്യം' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ റാക്കോ മാനേജിംഗ് ഡയറക്ടർ ജയപ്രകാശൻ ബാഹുലേയൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, യുവകലാസാഹിതി ആക്ടിംഗ് പ്രസിഡന്റ് മനു കൈനകരി, ഫ്രെണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കൺവീനർ റീന നൗഷാദ്, സെന്റർ ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള, അഹല്യാ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ എന്നിവർ അതിഥികളായി സന്നിഹിതരായിരുന്നു.
സിബിഎസ്ഇ പരീക്ഷയിൽ പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ നികേത് വിനീഷിനെ ചടങ്ങിൽ ആദരിച്ചു. 2026 - 2027 പ്രവർത്തന വർഷത്തേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും ബാലവേദി അംഗങ്ങളെയും സദസിനു പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ജോ. സെക്രട്ടറി പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു. അഞ്ജു സമീർ ആയിരുന്നു പരിപാടിയുടെ അവതാരക. ഉദ്ഘാടന ചടങ്ങിന്റെ രണ്ടാംഘട്ടമായി നടത്തപ്പെട്ട ലാൽ ജോസുമായുള്ള "സിനിമാ വർത്തമാനം' സദസിന്റെ സജീവമായ ഇടപെടൽ കൂടിയായപ്പോൾ ശ്രദ്ധേയമായി.
കെഎസ്സി സാഹിത്യ വിഭാഗം സെക്രട്ടറി ജയേഷ് വട്ടക്കാട്ടിൽ, മുൻ ട്രഷറർ അനീഷ് ശ്രീദേവി എന്നിവർ സംവാദപരിപാടിക്ക് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ നടന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് പി.പി. സലിം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു.
രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര-ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. കാരംസ് ടൂർണമെന്റിൽ ഷംസീർ - ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ നൗഷിഫ് - നാസർ എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് മെമന്റോകളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്കുശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കി. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ് മാന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്നി കൃഷ്ണന്, മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം, കവയിത്രിയും ഗായികയുമായ ഷെറിന് പൊയ് ലി, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര്‍, അഹ് മദ് അല്‍ മഗ് രിബി പെര്‍ഫ്യൂം മാര്‍ക്കറ്റിംഗ് മാനേജര്‍ സെയ്ഫ് അല്‍ ഹാഷ്മി , അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന്, മുംതാസ് എന്നിവര്‍ സംസാരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു. ആര്.ജെ. സൂരജായിരുന്നു പരിപാടിയുടെ അവതാരകന്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ (ഫോർ) ബുധനാഴ്ച മുതൽ ഭാഗികമായി പ്രവർത്തിക്കും. വ്യോമഗതാഗതം ഘട്ടങ്ങളായി സാധാരണ നിലയിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
അറബ് രാജ്യങ്ങളുടെയും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും സർവീസുകൾക്കായി ടെർമിനൽ തുറന്നുനൽകുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.
ദിവസേന പുലർച്ചെ നാല് മുതൽ രാത്രി 10 വരെ മാത്രമായിരിക്കും വിമാന സർവീസുകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും ഓരോ സർവീസ് വീതം നടത്താനാണ് അനുമതി നൽകുക.
സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കും.
ഗ്രൗണ്ട് സർവീസ് കമ്പനികളുമായി ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ തടസമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം.
Middle East and Gulf
അബുദാബി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് തുടർച്ചയായ 14-ാം വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറുകണക്കിന് രക്തദാതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറി. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആൻറിയ പ്രസിഡന്റ് ജോജോ ജോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ രക്തദാന ക്യാമ്പ് കൺവീനർമാരായ ബോബി സണ്ണി, ജിനു കെ. പാപ്പച്ചൻ, ഐഎസ് സി സെക്രട്ടറി ലിംസൺ ജേക്കബ്, ട്രഷററും ഗവർണറുമായ ജോൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ജി.എം. മനോജ്, അബുദാബി ബ്ലഡ് ബാങ്ക് മെഡിക്കൽ അഫയേഴ്സ് മാനേജർ പൃഥേഷ് ഭരത്കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Middle East and Gulf
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കാനുദേശിക്കുന്ന "പ്രവാസി സീനിയർ കെയർ ഹോം' പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായി പിഎൽസി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
ഈ മാസം ഒമ്പതിന് നടന്ന കൂടിക്കാഴ്ചയിൽ കേരള സർക്കാർ സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ്. നായർ ഐഎസും അഡിഷണൽ ഡയറക്ടർ എസ്. ജലജയുമായും പിഎൽസി ഭാരവാഹികൾ ചർച്ച നടത്തി.
പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ യോഗത്തിൽ സമർപ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിക്കായി നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയ സീനിയർ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് പ്രവാസി സീനിയർ കെയർ ഹോം വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, സാമൂഹിക സുരക്ഷിതത്വമില്ലായ്മ, വാർധക്യസഹജമായ രോഗങ്ങൾ എന്നിവ നേരിടുന്ന പ്രവാസികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. ഭക്ഷണം, ചികിത്സാസംവിധാനങ്ങൾ, വിനോദോപാധികൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം കെയർ ഹോമിൽ ഉണ്ടായിരിക്കും.
പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയർ ഹോം ആരംഭിക്കുന്നത്. ഭാവിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. പദ്ധതി സംബന്ധിച്ച തുടർചർച്ചകൾ നോർക്ക സെക്രട്ടറിയും നോർക്ക ഡയറക്ടറുമായും ബന്ധപ്പെട്ട് ഉടനെ നടത്തുമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.
പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ മാർഗങ്ങളും വിശദമായി ചർച്ച ചെയ്യാൻ നോർക്ക ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ഭരണസമിതി അംഗങ്ങളായ അനിൽ അളകാപുരി, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, പി.കെ. ഉമ്മൻ എന്നിവർ പങ്കെടുത്തു.
Middle East and Gulf
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Middle East and Gulf
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) 27-ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സാൽമി ഏരിയയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടിത്തം. സംഭവം അറിഞ്ഞ് കുതിച്ചെത്തിയ അഗ്നിശമന കൃത്യമായ ഇടപെടലുകളിലൂടെ തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സ്ക്രാപ്പ് യാർഡിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപ പ്രദേശങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഒന്നിലധികം അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വേനൽക്കാലത്തെ കഠിനമായ ചൂട് കാരണം ഇത്തരം സ്ക്രാപ്പ് യാർഡുകളിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും അറിയുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Middle East and Gulf
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ സൂപ്പർ മെട്രോ മെഡിക്കൽ സെന്റർ സാൽമിയയിൽ, അത്യാധുനിക എഐ 3ഡി മാമോഗ്രാം, ബിഎംഡി സ്കാൻ സേവനങ്ങൾ
കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്നു.
സ്ത്രീകളിൽ വ്യാപകമായി കണ്ടു വരുന്ന സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായകമായ ഏറ്റവും നൂതന പരിശോധനകളിലൊന്നാണ് മാമ്മോഗ്രാം. സാൽമിയ സൂപ്പർ മെട്രോയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പരിശോധനയിൽ, പരമ്പരാഗത മാമോഗ്രാമുകളെ അപേക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ത്രിമാന ചിത്രങ്ങൾ ലഭ്യമാകുന്നു
ഇതിലൂടെ ചെറിയ അസാധാരണതകൾ പോലും കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സാധിക്കുന്നു. അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) സ്കാൻ സേവനവും സൂപ്പർ മെട്രോ സാൽമിയയിൽ ലഭ്യമാണ്. അസ്ഥികളുടെ ബലം, സാന്ദ്രത, ഒടിവുകൾക്കുള്ള സാധ്യത എന്നിവ വിലയിരുത്താൻ ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഡി കുറവുള്ളവർ, അസ്ഥിവേദന അനുഭവിക്കുന്നവർ, ഇടയ്ക്കിടെ ഒടിവുകൾ സംഭവിക്കുന്നവർ, ദീർഘകാല സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, കുടുംബത്തിൽ ഓസ്റ്റിയോപ്പോറോസിസ് ചരിത്രമുള്ളവർ തുടങ്ങിയവർക്ക് ബിഎംഡി സ്കാൻ ഏറെ ഉകാരപ്പെടുന്നതാണ്.
Middle East and Gulf
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
Middle East and Gulf
അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച "മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒസ് 2026' പട്ടികയിൽ മലയാളിയും ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ വി. നന്ദകുമാർ ഇടം നേടി.
അഞ്ച് വർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന ഈ പട്ടികയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള 101 മാർക്കറ്റിംഗ് പ്രഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 2020ലെ പട്ടികയിലും ഇടം നേടിയിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ, രണ്ട് പതിപ്പുകളിലും തുടർച്ചയായി അംഗീകാരം നേടുന്ന ഏക മലയാളിയാണ്.
അഡ്നോക്, ഇ ആൻഡ്, ദുബായി ഹോൾഡിംഗ് തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മുൻനിര സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികൾക്കൊപ്പമാണ് നന്ദകുമാർ നേട്ടം കൈവരിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കുന്ന നന്ദകുമാറിന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ചേർന്ന് ഗ്രൂപ്പിന്റെ ആഗോള വളർച്ച, ബ്രാൻഡ് വികസനം, ഇ-കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കേരളത്തിലെ വിവിധ പദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ഈജിപ്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷണലുകൾ ആധിപത്യം പുലർത്തുന്ന പട്ടികയിലാണ് ഈ മലയാളി തിളക്കമാർന്ന ഇടം സ്വന്തമാക്കിയിരിക്കുന്നത്.
Middle East and Gulf
കോട്ടയം: മുണ്ടുപാലം കല്ലുകളം പരേതനായ കുര്യന് ജോസഫിന്റെ (കുട്ടപ്പന്) മകന് ഏബ്രഹാം ജോസഫ് (ജോയിച്ചന്‍- 64) ഷാര്‍ജയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിച്ച് മുണ്ടുപാലം സെന്റ് മേരിസ് പള്ളിയില്‍.
ഭാര്യ ജസി മമ്മൂട് കരിങ്ങണാമറ്റം കുടുംബാംഗം. മക്കള്‍: ജിസ്, ജസ്റ്റിന് (കാനഡ). മരുമകന്: ഡോണി പ്രാക്കുഴി (ജോളി സ്റ്റുഡിയോ തെങ്ങണ).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Middle East and Gulf
കുവൈറ്റ് സിറ്റി: മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കോൺഗ്രസ് സഹയാത്രികനായിരുന്ന സലീംകുമാറിനെ ഒഐസിസി യൂത്ത് വിംഗ് കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടത്തിയ അനുശോചന യോഗത്തിൽ യൂത്ത് വിംഗ് കുവൈറ്റ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. സലിം കുമാറിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഒഐസിസി ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) എം.എ. നിസാം, വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജോബിൻ ജോസ്, ട്രഷറർ സൂരജ് കണ്ണൻ, ലേഡീസ് വിംഗ് പ്രസിഡന്റ് ഷെറിൻ ബിജു, ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ ജോസഫ് മാത്യു, റെജി കൊരുത്, സുഭാഷ് നായർ, ജില്ലാ നേതാക്കളായ അക്ബർ വയനാട്, എബി അത്തിക്കയം, ഇസ്മായിൽ കൂനത്തിൽ, അനിൽ ചീമേനി, സുജിത് കായലോട്, റാഫിയ അനസ്, സാം മാത്യു, ഷെറിൻ അരുൺ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി റോയ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.
Middle East and Gulf
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.
ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റുമായി സഹകരണം
അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവർ പ്രവാസലോകത്ത് എത്തിയത്.
സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഡോ. ഷംഷീർ വ്യക്തമാക്കി.
ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും പിന്തുണ
ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച ഏഴ് പേരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്.
ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടും. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മുൻപും ദുരന്തമുഖത്ത് അടിയന്തര സഹായങ്ങളുമായി ഡോ. ഷംഷീർ മുന്നോട്ടുവന്നിട്ടുണ്ട്. മുൻപ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ആറ് കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.
Middle East and Gulf
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും
യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.
മന്ത്രി ടി. സിദ്ദീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.
Middle East and Gulf
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി വാർഷിക ജനറൽ ബോഡി പ്രവീൺ ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടി.
വിനീത വാസുദേവൻ (പ്രസിഡന്റ്), ടീന ജെയ്സ് (വൈസ് പ്രസിഡന്റ്), ദീപു കുര്യൻ (സെക്രട്ടറി), ലതാ പ്രവീൺ (ജോയിന്റ് സെക്രട്ടറി), അനൂപ് കുമാർ പ്രകാശൻ (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), കുരുവിള മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ), ബിനിത ജോർജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വാർഷിക റിപ്പോർട്ടും വാർഷിക കണക്കും ജനറൽ ബോഡി പാസാക്കി.
Middle East and Gulf
ദുബായി: സുള്ള്യ കെവിജി എൻജിനിയറിംഗ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 14ന് ബാഡ്മിന്റൺ ടൂർണമെന്റ് രണ്ടാം സീസൺ നടത്തും. ഉച്ചയ്ക്ക് ഒന്ന് മുതൽ ദുബായി റാഷിദിയ ബാറ്റിൽഡോർ സ്പോർട്സ് അക്കാദമിയിലാണ് മത്സരങ്ങൾ നടത്തുന്നത്.
പുരുഷ വിഭാഗത്തിൽ ഡബിൾസ് മത്സരങ്ങളും വനിതാ വിഭാഗത്തിൽ സിംഗിൾസ് മത്സരങ്ങളുമാണ് നടത്തുന്നത്. ഇത് കൂടാതെ കാരംസ് മത്സരങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
റേഡിയോ കേരളം 1476 എഎം സീനിയർ എഡിറ്റർ റോയ് റാഫേൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ (ജനറൽ കൺവീനർ) - 055 936 3298.
Middle East and Gulf
റിയാദ്: ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്.
റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഷിന്റോ താമസസ്ഥലത്ത് എത്താതിരിക്കുകയും ഫോണിൽ ലഭിക്കാതാവുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Middle East and Gulf
അബുദാബി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മുസഫ യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഞായറാഴ്ച വൈകുന്നേരം ആറിന് മുസഫ ഷൈനിംഗ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
വർക്കിംഗ് കമ്മിറ്റി മുൻ അംഗം ജോജി സെബാസ്റ്റ്യൻ ചടങ്ങിൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. കത്തോലിക്കാ കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.
മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വർഗീസ്, ദീപു സെബാസ്റ്റ്യൻ, രാജീവ് എബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസൺ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജസ്റ്റിൻ കെ. മാത്യു സ്വാഗതവും സോജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും മനംകവരുന്ന ഗാനസന്ധ്യയും അരങ്ങേറി.
ഭാരവാഹികളായ റീസൺ വറുഗീസ് (പ്രസിഡന്റ്), ജസ്റ്റിൻ കെ. മാത്യു (ജനറൽ സെക്രട്ടറി), സുനിൽ ബി. കല്ലിങ്കൽ (ട്രഷറർ), ബിജു സെബാസ്റ്റ്യൻ, സിബിച്ചൻ ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജേക്കബ്, സോജി ജോസഫ് (സെക്രട്ടറിമാർ), ബിജു തോമസ് (മീഡിയ കോഓർഡിനേറ്റർ), ജോപ്പൻ ജോസു, ജോസഫ് ജോസ് (യൂത്ത് കോഓർഡിനേറ്റർമാർ), ദീപ ജോസ്, ജോസ്ലിൻ ഗ്ലിറ്റോ (വനിതാ വിഭാഗം കോഓർഡിനേറ്റർമാർ), ജോജി സെബാസ്റ്റ്യൻ, ബെന്നി വല്ലാച്ചിറ, പ്രിൻസ് ജോബ്, ജോബിൻ ജോസഫ്, ജോൺ മാത്യു നിജു മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ), സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക് (യുഎഇ വർക്കിംഗ് കമ്മറ്റി മെമ്പർമാർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.
Middle East and Gulf
റിയാദ്: പത്തുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂണിറ്റ് ട്രഷറർ അനൂപ് ചന്ദ്രന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി.
കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ അനൂപ്, ഒരു സ്വകാര്യ ഫാർമസി കമ്പനയിൽ ഇവെന്ററി അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. റൗദയിലെ സ്വാദ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബവീഷ് അധ്യക്ഷത വഹിച്ചു.
റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡന്റ് പി.പി. സലിം, ട്രഷറർ മുഹമ്മദ് ഷഫീഖ്, രക്ഷാധികാരി അംഗങ്ങളായ ബിജി തോമസ്, സുരേഷ്, ശ്രീജിത്ത്, ജോമോൻ സ്റ്റീഫൻ, ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ, ശശീധരൻ പിള്ള, നിസാർ ഷംസുദീൻ, നിഖിൽ, ചന്ദ്രൻ, യൂണിറ്റ് അംഗങ്ങളായ പ്രണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ഷനു ഭാസ്കർ അനൂപ് ചന്ദ്രന് കൈമാറി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാനു ഭാസ്കർ സ്വാഗതവും യാത്രപോകുന്ന അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Middle East and Gulf
അബുദാബി: ഇന്റർനാഷണൽ നഴ്സസ് ഡേയോട് അനുബന്ധിച്ചു അബുദാബി സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ എല്ലാ നഴ്സുമാരെയും ആദരിച്ചു. ഇടവക മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്.
ഇടവക വികാരി റവ.ഫാ. ലിജു എൻ ജോൺ മുഖ്യ പ്രഭാഷണ സന്ദേശം നടത്തി. തുടർന്ന് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നഴ്സുമാർക്കും സർട്ടിഫിക്കറ്റും മെഡലും ലെൻസ് ആൻഡ് വിഷന്റെ ഉപഹാരവും നൽകി.
ഇടവക സെക്രട്ടറി എൽദോ അരുൺ ജോസഫ് ആശംസകളും കോഓർഡിനേറ്റർ ദീപു എൽദോസ് നന്ദിയും പറഞ്ഞു.
Middle East and Gulf
ഷാര്‍ജ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു.
മീഡിയാപ്ലസ് മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം പരിസ്ഥിതിയുടെ ഗുണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും ഉള്‍പ്പെടെ ജീവിതത്തിന് അനിവാര്യമായ പല ഘടകങ്ങളും പരിസ്ഥിതിയുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുന്നത് ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറകളോടുള്ള ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മീഡിയാപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ആഗോളതലത്തില്‍ പരിസ്ഥിതി നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ വടകര പരിസ്ഥിതി സംരക്ഷണത്തില്‍ ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സിന്റെ പ്രതിനിധിയായ ഷബീര്‍ പൂവനോത്ത് പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ച് വിശദീകരിക്കുകയും മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഡോ. അഞ്ജു, ഡോ. ഷിബിന, അയ്യൂബ് ഡാല്‍മ, സുജിത് സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനും ഹരിതവും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും സഹായകമായി.
Middle East and Gulf
അബുദാബി: അനോര ഗ്ലോബലിന്റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കായുള്ള സ്കോളാസ്റ്റിക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
യോഗത്തിൽ പ്രസിഡന്റ് ഫാക്സൺ ലോറൻസ് അധ്യക്ഷ വഹിച്ചു. മുഖ്യാതിഥി അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, അനോര വൈസ് പ്രസിഡന്റ് നസീർ, മുൻ പ്രസിഡന്റുമാരായ യേശുശീലൻ, എ.എം. ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ, എം.പി. ഷൈജു എന്നിവർ സംസാരിച്ചു.
Middle East and Gulf
ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ "പെരുന്നാള്‍ നിലാവ്' പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു.
ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സിഇഒ ഡോ. ടിനു തമ്പി, മാധ്യമപ്രവര്ത്തകൻ ഷാജി പുഷ്പാംഗദന് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി, കേരള പ്രവാസി വിമന്‍സ് അസോസിയേഷന് ചെയര്‍പേഴ്സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സജ്ന സഹ്റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സിഒഒ അഷിഖ്, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ദുബായ് പ്രതിനിധി ഷബീര്‍ പൂവനോത്ത്, അയ്യൂബ് ഡെല്‍മ, സംരംഭകനായ ഷബീര്‍ സഹാറ റസ്റ്റോറന്റ്, ഡോ. അഞ്ചു, ഡോ. ഷിബിന,സുജിത്ത് സുകുമാരന്‍, മഹേഷ് ബ്രദര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു.
പെരുന്നാളിന്റെ ആത്മീയ സന്ദേശങ്ങളെ സാമൂഹിക പ്രതിബദ്ധതയോടും മാനവിക മൂല്യങ്ങളോടും ചേര്‍ത്ത് അവതരിപ്പിക്കുന്ന "പെരുന്നാള്‍ നിലാവ്', പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ പ്രസിദ്ധീകരണമാണ്
സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളും മനുഷ്യബന്ധങ്ങളുടെ മഹത്വം ഓര്‍മപ്പെടുത്തുന്ന ചിന്തകളും ഈ പ്രത്യേക പതിപ്പിനെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ മനസില്‍ മാനവികതയുടെ വെളിച്ചം പകരുകയും സാഹോദര്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവാസ ലോകത്തെ മികച്ച ഒരു സാംസ്കാരിക ഇടപെടലായി പെരുന്നാള്‍ നിലാവ് മാറിക്കൊണ്ടിരിക്കുകയാണ്.
പ്രവാസികള്‍ക്കിടയില്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ മാതൃകയായി ഈ പ്രസിദ്ധീകരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
മലബാര്‍ അടുക്കളയുടെ തനതായ രുചിക്കൂട്ടുകളുമായി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ച സഹാറ റസ്റ്റോറന്റ് മാനേജ്മെന്റിനും പെരുന്നാള്‍ നിലാവിന്റെ കോപ്പികള്‍ സമ്മാനിച്ചു.
മാനേജിംഗ് പാര്‍ട്ണര്‍മാരായ ഷബീര്‍ കെ. ആദം, ഷമീര്‍ കെ. ആദം, റഷീദ് എന്നിവര്‍ കോപ്പി ഏറ്റുവാങ്ങി.
Middle East and Gulf
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു. കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട് ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.
ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
Middle East and Gulf
റിയാദ്: റിയാദിലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ (33) മൃതദേഹം മുസാഹ്മിയയിലെ പൊതുശ്മശാനത്തിൽ കബറടക്കി.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ-ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഷുഹൈബിന് ഭാര്യയും നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്.
Middle East and Gulf
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിയിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായി പോലീസ് അറിയിച്ചു.
Middle East and Gulf
റിയാദ്: നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ സാധ്യതകൾ തുറക്കുമ്പോഴും തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം, വ്യാജവിവരങ്ങളുടെ വ്യാപനം തുടങ്ങിയ ഗുരുതര വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ടെന്ന് കേളി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച നൗഫൽ പൂവക്കുറിശി അഭിപ്രായപ്പെട്ടു.
കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ സാംസ്കാരിക വിഭാഗവും കേളി സൈബർ വിംഗും സംയുക്തമായി സംഘടിപ്പിച്ച "നിർമിത ബുദ്ധിയുടെ യുഗം - ആശയ്ക്കും ആശങ്കയ്ക്കും' എന്ന സെമിനാർ റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്നു.
കേളി റൗദ ഏരിയ രക്ഷാധികാരി അംഗം ജോമോൻ സ്റ്റീഫൻ മോഡറേറ്ററായ ചടങ്ങ് കേളി മലാസ് ഏരിയ രക്ഷാധികാരി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്നും മറിച്ച് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച, ഭാവിയിലെ സാധ്യതകൾ, തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി.
നിർമിത ബുദ്ധിയുടെ വളർച്ച മനുഷ്യജീവിതത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും മനുഷ്യന്റെ സർഗാത്മകതയ്ക്കും വിമർശനാത്മക ചിന്തയ്ക്കും മാനുഷിക മൂല്യങ്ങൾക്കും പൂർണമായും പകരമാകില്ലെന്നും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ സാമൂഹികവും ധാർമികവുമായ ഉത്തരവാദിത്തം അനിവാര്യമാണെന്നും ചർച്ചകളിൽ അഭിപ്രായമുയർന്നു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, ജോയിന്റ ട്രഷറർ സിംനേഷ്, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, നൗഫൽ, സജീവ്, കൃഷ്ണൻകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ ബിജി തോമസ്, കേന്ദ്ര സാംസ്കാരിക വിഭാഗം വൈസ് ചെയർമാൻ മൂസ കൊമ്പൻ, മാധ്യമ വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി, സൈബർ വിംഗ് ചെയർമാൻ സുബിൻ, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ, ഏരിയ പ്രസിഡന്റ് പി.പി. സലിം, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം അനസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പരിപാടിയിൽ കേളി റൗദ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സ്വാഗതവും ഏരിയ സാംസ്കാരിക കൺവീനർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.
Middle East and Gulf
ഹമദ് ടൗൺ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ ഏരിയ സമ്മേളനം ഗംഭീരമായി നടന്നു. കെപിഎ ഹാളിലെ ജി. ദേവരാജ് മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി അനിൽകുമാറിനും കൈമാറി.
Middle East and Gulf
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
തിരൂർ നിറമരുത്തൂരിലെ അലി അക്ബറിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, അലി അക്ബറിന്റെ മകൻ റിഷാന് ഫണ്ട് കൈമാറി
33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും അപ്രതീക്ഷിത വേർപാടിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.
ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, കേന്ദ്ര കമ്മിറ്റി മുൻ അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഎം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോഓർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.
Middle East and Gulf
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.
മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.
രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.
കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.
ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.
യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.
Middle East and Gulf
റിഫാ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ ഏരിയ സമ്മേളനം ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ് ഹാൾ പ്രഫ. വി. സാംബശിവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ മജു വർഗീസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സാജൻ നായർ സമ്മേളനത്തിൽ അവതരിപ്പിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സന്ദർശിച്ചു.
സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹവും അംബാസഡർ സന്ദർശിച്ചു.
കുവൈറ്റ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ-അവാദിയുമായി അവർ ചർച്ച നടത്തി.
കുവൈറ്റ് അധികൃതർ കൈക്കൊണ്ട കൃത്യതയാർന്നതും മാതൃകാപരവുമായ നടപടികൾക്ക് അവർ കൃതജ്ഞത രേഖപ്പെടുത്തി.
മരിച്ചയാളുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും എംബസി ഉറപ്പുനൽകിയിട്ടുണ്ട്.
പരിക്കേറ്റവരുടെ ആരോഗ്യനില എംബസി അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മികച്ച ചികിത്സയും സഹായവും ഉറപ്പാക്കാൻ ആശുപത്രി അധികൃതരുമായും കുടുംബങ്ങളുമായും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
Middle East and Gulf
മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ കലാ-സാഹിത്യ മത്സരം "സർഗോത്സവം 2026' സംഘടിപ്പിച്ചു. പ്രവാസി കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർഗോത്സവം സംഘടിപ്പിച്ചത്.
ജൂണിയർ വിഭാഗം പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം അദ്വൈത് നേടിയപ്പോൾ രണ്ടാം സ്ഥാനം മുഹമ്മദ് മഹ്സിനും മൂന്നാം സ്ഥാനം അബ്ദുല്ലാഹ് മർവാനും അർഹരായി.
കുട്ടികളുടെ ലൈവ് ക്വിസ് മത്സരത്തിൽ ഹലീമ യുംന ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അബ്ദുല്ലാഹ് മർവാൻ രണ്ടാം സ്ഥാനത്തും മുഹമ്മദ് മഹ്സിൻ മൂന്നാം സ്ഥാനത്തേക്ക് അർഹനായി.
കിഡ്സ് ലൈവ് ഗെയിം മത്സരത്തിൽ ഒന്നാം സ്ഥാനം ഫെല്ല മെഹക് നേടിയപ്പോൾ രണ്ടാം സ്ഥാനം ഷെഹ്സാ മെഹ്റിനും മൂന്നാം സ്ഥാനം ഫാത്തിമ സഹ്റയൂം നേടി.
മുതിർന്നവർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ നാഫി എടപ്പനൊളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇർഷാദ് കുഞ്ഞുക്കനിയും മൂന്നാം സ്ഥാനം സുമയ്യ ജാഫർ എന്നിവർ സ്വന്തമാക്കി.
സാഹിത്യ മത്സരത്തിന്റെ വിധികർത്താവ് റഊഫ് കരൂപ്പടന്നയും കുട്ടികളുടെ പാട്ടു മത്സരത്തിന്റെ വിധികർത്താക്കളായ അഡ്വ. ഇന്ദു, സുനിൽ മേനോനും വിധിനിർണയം ഏറെ കഠിനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
വൈകുന്നേരം നടന്ന സാംസ്കാരിക സദസ് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ ഉദ്ഘാടനം ചെയ്തു. പ്രവാസം എന്നാൽ കേവലം പണം സമ്പാദിക്കൽ മാത്രമല്ല, പരസ്പരം താങ്ങാവാനും നമ്മുടെ കലയും
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്.
തുടർന്ന് പരിക്കേറ്റവരെ പത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് വക്താവ് പറഞ്ഞു.
കുവൈറ്റിനുനേരെയുള്ള ഇറാനിയൻ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ലെബനൻ പ്രസിഡന്റും കുവൈറ്റിനും ബഹ്റിനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ സബാഹ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസുഫ് അൽ ഫഹദ് അൽ സ്വബാഹ് എന്നിവർ സന്ദർശിച്ചു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് എൻജിനീയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് ഒപ്പമുണ്ടായിരുന്നു.
America
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമം നിർവ്വഹിച്ചത്.
ഇന്ത്യൻ കോൺസുലേറ്റും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ.
1893ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓർമകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
"സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണ്' എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരം അമേരിക്കയിൽ നിലനിർത്തുന്നതിൽ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
America
പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന "മലയാളി മങ്ക 2026' സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് ഏഴിന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 വയസും അതിൽ കൂടുതലുമായ കേരളീയ വംശജരായ വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉൾപ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
രജിസ്ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമർപ്പിക്കേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ ഒന്ന് ആണ്. ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം.
ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോ-ചെയറായും പ്രവർത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, ബ്രിഡ്ജറ്റ് ജോർജ്, അന്ന ജോൺ, ഷോജി ഷിനോജ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ ആകർഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു.
America
ന്യൂജഴ്സി: മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓർമപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യൂജഴ്സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19,20 (വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും കാർമികത്വത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.
ജൂൺ 17 വൈകുന്നേരം 6.30ന് തിരുമേനി, വന്ദ്യ വൈദീകരുടേയും ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈ വർഷത്തെ പെരുന്നാളിന്റെ കൊടി ഉയർത്തി. തദനന്തരം സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.
19ന് വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് റവ. ഫാ. വിവേക് അലക്സിന്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
20ന് രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുർബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്.
അതിന് ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്. ഈ പെരുന്നാളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാ. വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. വർഗീസ് പോൾ 845 536 0378, സെക്രട്ടറി ജോബിൻ ഏലിയാസ് 914 479 2931, ട്രഷറർ റോയി പോൾ 914 310 0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
America
എഡ്മണ്ടൺ: എഡ്മണ്ടണിൽ കരാട്ടെ പരിശീലനം നൽകുന്ന എസ്ഐഎംഎഎ കരാട്ടെ എഡ്മണ്ടൺ ഈ മാസം 13ന് കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കഠിനാധ്വാനവും ശിസ്തവും സ്ഥിരമായ പരിശീലനവും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കുട്ടികൾ പരിപാടിയിലുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസം, ആദരവ്, ആവേശം എന്നിവ എസ്ഐഎംഎഎ കരാട്ടെ പിന്തുടരുന്ന മൂല്യാധിഷ്ഠിത പരിശീലന രീതിയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായി Fr. Thomas Poothicote, Edmonton കൂടാതെ Mr. Rejo Mathew, Realtor and Businessman, Edmonton എന്നിവർ പങ്കെടുത്തു. ഇരുവരും ചേർന്ന് വിദ്യാർഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും അഭിമാനകരമായ അനുഭവവുമായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, responsibility എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെ വഹിക്കുന്ന പങ്ക് അതിഥികൾ പ്രശംസിച്ചു.
കുട്ടികളുടെ സമർപ്പണവും പരിശീലന മികവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ചടങ്ങ് SIMAA കരാട്ടെയുടെ Hanshi Shaju Paul, Chief Instructor and Examiner, കൂടാതെ Renshi Sheelu Joseph, Chief Instructor എന്നിവരുടെ മാർഗ നിർദേശത്തിൽ സംഘടിപ്പിച്ചു.
Abi Nellickal, Instructor Canada (simaakarate.com, mobile 825 526 6060) ചടങ്ങിൽ നേരിട്ട് സന്നിഹിതനായി പരിപാടികൾ ഏകോപിക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയും ചെയ്തു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിച്ച മറ്റൊരു വിജയകരമായ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങായി ഇത് ശ്രദ്ധേയമായി. സംഘടനയുടെ തുടർച്ചയായ വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു.
രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. Baiju Babu and Charly Abraham വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് Dn. Varghese Job വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും കരാട്ടെ വിദ്യാർഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
ശക്തമായ മൂല്യങ്ങളോടുകൂടിയ ആത്മവിശ്വാസമുള്ള അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് വിജയകരമായി അവസാനിച്ചത്.
America
ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ വിദ്യാർഥിയായ ജോൺ ജോർജ് പാറേൽ.
സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ “ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ” പദവി ജോൺ ജോർജ് പാറേൽ നേടി.
ഈ ബഹുമതിയുടെ ഭാഗമായി സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഴുവൻ ബിരുദധാരികളെയും പ്രതിനിധീകരിച്ച് പ്രസംഗിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
America
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
America
വാൻകൂവർ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) വാൻകൂവർ പ്രൊവിൻസ് സ്ഥാനാരോഹണ ചടങ്ങും അവാർഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂർവവുമായ അന്തരീക്ഷത്തിലും നടന്നു.
സമൂഹത്തിലെ പ്രമുഖർ, അംഗങ്ങൾ, സ്പോൺസർമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഔദ്യോഗികമായി വാൻകൂവർ പ്രവിശ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് അമേരിക്ക റീജിയൺ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്ക റീജിയൺ വിമൻസ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്റർ ആശംസപ്രസംഗം നടത്തി.
ലിറ്റി ജോർജ് പ്രസിഡന്റായും അനി ഫിലിപ്പ് ചെയർപേഴ്സണായും ഉല്ലാസ് മാത്യു സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ പ്രവിശ്യാ കമ്മിറ്റി ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റു.
സുനിൽ തോമസ് (ട്രഷറർ), ജോജോ കുര്യൻ (വി.പി. ഓർഗ്), പ്രിസ്കില്ല ഓമ്മൻ (ജോയിന്റ് സെക്രട്ടറി), റോഷിൻ റോയ് (ജോയിന്റ് ട്രഷറർ), ആൽബിൻ ജോർജ് (വി.പി. അഡ്മിൻ), ജോർജ് വർഗീസ്, നീന ചെറിയാൻ, സജ്ന കരീം, സനൽ ജോൺ, അനൂപ് രാജശേഖരൻ, ജെയിംസ് തെക്കേക്കര എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും സ്ഥാനമേറ്റു.
സാംസ്കാരിക പരിപാടികൾ, അവാർഡ് വിതരണങ്ങൾ, സമൂഹ സേവന രംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവുകൾ എന്നിവ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. അമേരിക്ക റീജിയൺ നേതൃത്വവും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
America
ന്യൂയോർക്ക്: മന്ത്രയുടെ മുൻ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമൻ (85) അന്തരിച്ചു.
ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രയ്ക്ക് വേണ്ടി മുൻ ട്രസ്റ്റീ ചെയർ ശശിധരൻ നായർ, പിആർഒ രഞ്ജിത് ചന്ദ്രശേഖർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
America
സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം നേരത്തെ എത്തിച്ച് കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് സംഘടിപ്പിച്ച ഫിഫ 2026 ഇസ്പോർട്സ് ടൂർണമെന്റ് ഐസ്ബ്രേക്കർ നിറഞ്ഞ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
ജൂൺ 13ന് ഡേവിയിലെ ക്നാനായ കത്തോലിക് കമ്യൂണിറ്റി സെന്ററിൽ നടന്ന ടൂർണമെന്റിൽ പിഎസ്5 കോൺസോളുകളിൽ ലീഗ് + നോക്ക്ഔട്ട് രീതിയിലാണ് മത്സരങ്ങൾ അരങ്ങേറിയത്. വിവിധ പ്രായത്തിലുള്ള ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കായികമനോഭാവത്തിന്റെയും മത്സരാവേശത്തിന്റെയും മികച്ച സംഗമമായി.
മത്സര ഫലം
ഒന്നാം സമ്മാനം: Reece Mathew. രണ്ടാം സമ്മാനം: Mathew Jomy.
നേതൃത്വവും സംഘാടനവും
യൂത്ത് ക്ലബ് പ്രസിഡന്റ് Gillon Joshiയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആസൂത്രണം മുതൽ നടത്തിപ്പ് വരെ യൂത്ത് ക്ലബ് അംഗങ്ങൾ തന്നെ ഏറ്റെടുത്തത് അവരുടെ നേതൃത്വപാടവവും സംഘടനയോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കി.
കേരളസമാജം പ്രസിഡന്റ് നോയൽ മാത്യുവും സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിലും യൂത്ത് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. ജോയിന്റ് സെക്രട്ടറി ദീപക് ഗോപാലകൃഷ്ണൻ ഏകോപനവും സാങ്കേതിക പിന്തുണയും കാര്യക്ഷമമായി നിർവഹിച്ചു.
സ്പോർട്സ് കോർഡിനേറ്റർ വിബിൻ വിൻസന്റും കമ്മിറ്റി അംഗം ബിജു ബെനിയാമും വിവിധ ചുമതലകൾ ഏറ്റെടുത്ത് പരിപാടി സുഗമമാക്കി. എല്ലാ കമ്മിറ്റി അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണവും ടൂർണമെന്റിന്റെ വിജയത്തിന് ശക്തിപകർന്നു.
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടക്കും. ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കും.
ടൂർണമെന്റിൽ പങ്കെടുക്കുവാനും കാണുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയയ്ക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
America
ന്യൂജഴ്സി: ഡോ. ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർ സ്ഥാനാർഥിയായി മത്സരിക്കുന്നു. പ്രഫഷണൽ രംഗത്തും പൊതുരംഗത്തും ഒരേ പോലെ പേരിലെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ് ഷൈനി രാജു.
വിമൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി അംഗം, റീജണൽ വിമൻസ് ഫോം കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
അവതാരക, സംഘടനാ പ്രവർത്തക, മത-സാംസ്കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ് ഷൈനി രാജു.
ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. ന്യൂജഴ്സിയിലെ എസക്സ് കൗണ്ടി കോളജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ് അധ്യാപികയായി സേവനം ചെയ്യുന്ന ഡോ. ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രഫഷണൽ കുടിയാണ്.
America
ഡാളസ്: ലാനയുടെ (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രതിമാസ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി രാത്രി ഒമ്പത്) സൂം വഴി സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു.
ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.
മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്.
മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്.
എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിന്റെ ഉള്ളടക്കം.
ഈ സംവാദത്തിൽ പ്രശസ്ത എഴുത്തുകാരൻ, ആകാശവാണി മുൻ ഡയറക്ടർ കെ.എം. നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സൂം ലിങ്ക്: 812 8142 4696. ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ: ഷാജു ജോൺ (469 274 6501). കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - നിർമല ജോസഫ്: 347 204 0062, സാമൂവൽ യോഹന്നാൻ: 214 435 0124.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡ് സീറോമലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വച്ചാണ് മത്സരം.
അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെഎഡി, ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു.
അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസുകളായ സ്പോൺസർമാരും ഈ ടൂർണമെന്റ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും മല്ലൂസ് റൈഡേഴ്സ് നേതൃത്വത്തിൽ ബൈക്ക് റാലിയും ബിസിനസ് എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.
America
ഷിക്കാഗോ: ലീലാമ്മ പറമ്പുകാട്ടിൽ അന്തരിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ മാതാവാണ് പരേതയായ ലീലാമ്മ പറമ്പുകാട്ടിൽ.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
America
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.
"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.
യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.
അതേസമയം, ട്രംപിന്റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
America
ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ?
കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിംഗ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. "കോർസെയർ' എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ.
അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തകര്‍ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന്‍ ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്.
രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും ഇന്ത്യക്കാരനാണെന്ന് കണ്ടത്തിയത്.
ടെക്സസ് ആസ്ഥാനമായുള്ള സറോണിക് ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകരിൽ ഒരാളാണ് ഇന്ത്യൻ വംശജനും എൻജിനിയറുമായ വിഭാവ് ആൾട്ടെക്കർ. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) കൂടിയാണ് അദ്ദേഹം. കൂടാതെ എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന തലച്ചോറെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ് വിഭാവ് ആൾട്ടെക്കർ. സോഫ്റ്റ്വെയർ ആർക്കിടെക്ചർ, അഡ്വാൻസ്ഡ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീൻ ലേണിംഗ്, നാവിഗേഷൻ, പെർസെപ്ഷൻ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിലും അദ്ദേഹത്തിന്റെ ടീം പ്രവർത്തിക്കുന്നുണ്ട്.
പ്രതിരോധ സാങ്കേതിക കമ്പനിയായ ആൻഡൂറിലിലെ ആദ്യത്തെ എൻജിനിയർമാരിൽ ഒരാളായിരുന്നു വിഭാവ്. ഓസ്ട്രേലിയൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഗോസ്റ്റ് ഷാർക്ക് ഡ്രോൺ അന്തർവാഹിനി പ്രോഗ്രാമിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ചരിത്രത്തിലെ ആദ്യ പരീക്ഷണമായിരുന്നു കോർസെയർ അഥവാ എഐ ബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ഡ്രൈവർ വേണ്ട എന്നതാണ് ഈ ബോട്ടിന്റെ മറ്റൊരു പ്രത്യേകത. ഡീസലിൽ ഓടുന്ന 24 അടി നീളമുള്ള ഡ്രോൺ ബോട്ടാണ് കോർസെയർ.
35 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതും 1,000 നോട്ടിക്കൽ മൈലിലധികം ദൂരം കവർ ചെയ്യും. അതുപോലെ ഏകദേശം 1,000 പൗണ്ട് ഭാരം വഹിക്കാൻ ഈ ബോട്ടിന് കഴിയും, കൂടാതെ അതിന്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിലെ വിവിധ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും.
പ്രത്യേക യൂണിറ്റായ യുഎസ് നാവികസേനയുടെ ടാസ്ക് ഫോഴ്സ് 59 ആണ് ഇത് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ രംഗത്തു മികവ് കാട്ടിയ ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കറിനു പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
America
എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
America
ഡാളസ്: തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാളസ് മാർത്തോമ്മാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമിപ്പിച്ചു.
അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ.
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം, പ്രാർഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി.വി. സാമുവൽ സ്വാഗതവും പി.വി. ജോൺ പ്രാരംഭ പ്രാർഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.
ഐപിഎല്ലിന്റെ അടുത്ത (632-ാമത്) സെഷൻ ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
America
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ നടക്കുന്ന അന്തർദേശീയ കൺവൻഷന്റെ ഒരുക്കങ്ങളും വിശദീകരിക്കുന്ന പത്രസമ്മേളനം ന്യൂയോർക്കിൽ നടന്നു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഫൊക്കാന ദേശീയ പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്, ജോയി ഇട്ടൻ, ആന്റോ വർക്കി, മത്തായി ചാക്കോ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളെ സ്വാഗതം ചെയ്ത ഐപിസിഎൻഎ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാധ്യമങ്ങളുമായുള്ള ഫൊക്കാന ഭരണസമിതിയുടെ എക്കാലവുമുള്ള സഹകരണത്തെ നന്ദിപൂർവം അനുസ്മരിച്ചു. സംഘടനയുടെ വിവിധ സാമൂഹിക സേവന പദ്ധതികളും കൺവെൻഷനും വിജയമാകട്ടെ എന്നും ആശംസിച്ചു.
ഫൊക്കാന ഇന്ന് ഒരു സാംസ്കാരിക സംഘടന മാത്രമല്ല, ഇന്ത്യ, കേരളം, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ശക്തമായ പ്രവാസി കൂട്ടായ്മയാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന ഒരു ഫലപ്രദമായ കണ്ണിയായാണ് ഫൊക്കാന ഇന്ന് ഇന്ത്യ സർക്കാരിനും കേരള സർക്കാരിനും അമേരിക്കൻ ഭരണസംവിധാനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്നത്.
ഒസിഐ കാർഡ് പ്രശ്നങ്ങൾ, നേരിട്ടുള്ള വിമാന സർവീസ്, പ്രവാസികളുടെ സ്വത്ത് സംബന്ധമായ നികുതി വിഷയങ്ങൾ തുടങ്ങിയവയിൽ ഫൊക്കാന ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1983-ൽ രൂപീകൃതമായ ഫൊക്കാന ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ മലയാളി സംഘടനകളുടെ ഫെഡറേഷനായി വളർന്നതായും അദ്ദേഹം പറഞ്ഞു. ഫൊക്കാനയുടെ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്, ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ വഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധ അന്തർദേശീയ നിലവാരമുള്ള ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന മെഡിക്കൽ കാർഡ് പദ്ധതിയും അമേരിക്കയിലെ സന്ദർശക വീസയിൽ എത്തുന്നവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ഹെൽത്ത് ക്ലിനിക്കുകളും വലിയ സ്വീകാര്യത നേടി.
ന്യൂജഴ്സിയിലും ബോസ്റ്റണിലും പ്രവർത്തനം ആരംഭിച്ച ഹെൽത്ത് ക്ലിനിക്കുകൾ ഡാളസിലേക്കും ന്യൂയോർക്ക് മേഖലയിലേക്കും ഉടൻ വ്യാപിപ്പിക്കും. കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ആരംഭിച്ച "സ്വിം കേരള സ്വിം' പദ്ധതി ഇതിനകം വൈക്കം, കോട്ടയം, പാലാ എന്നിവിടങ്ങളിൽ നടപ്പാക്കിയതായി സജിമോൻ ആന്റണി പറഞ്ഞു.
നൂറുകണക്കിന് വിദ്യാർഥികൾക്ക് നീന്തൽ സുരക്ഷാ പരിശീലനവും രക്ഷാപ്രവർത്തന പരിശീലനവും നൽകി. ഫൊക്കാനയുടെ വിവിധ സേവന പദ്ധതികളെ ഒരൊറ്റ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ടോൾ ഫ്രീ 1800 നമ്പർ ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ - സാമൂഹിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ന്യൂജഴ്സി ഗവർണർ, കോൺഗ്രസ് അംഗങ്ങൾ, കേരളത്തിലെ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി വിശിഷ്ടാതിഥികളുടെ വലിയ നിര തന്നെ കൺവൻഷനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവാത്ത പക്ഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുമെന്ന് സജിമോൻ ആന്റണി പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാമെന്ന് ഉറപ്പു പറഞ്ഞതാണ്. കൽഹാരി കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്ന് മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി പറഞ്ഞു
ജനപങ്കാളിത്തം, വിശിഷ്ടാതിഥികൾ, പുതുമയാർന്ന പരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമാകുന്ന കൺവെൻഷനാകും ഇതെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ലീല മരേട്ടും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷക്കാലമായി പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങളിലൂടെ ഫൊക്കാന കൈവരിച്ച നേട്ടങ്ങൾ സംഘടനയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചതായി ഫൊക്കാന കേരള കൺവൻഷൻ ചെയർമാനും ഫൊക്കാന ടുഡേ ചീഫ് എഡിറ്ററുമായ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.
റീജിയണൽ തലങ്ങളിൽ ഇതിനോടകം കൺവൻഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാണെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ, കലാ-കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ വിജയകരമായ നടത്തിപ്പിലൂടെ ദേശീയ കൺവൻഷന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ കമ്മിറ്റി അംഗം മത്തായി ചാക്കോ കൺവൻഷന് ആശംസകൾ നേർന്നു. ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്, 2018 മുതൽ സംഘടനയുടെ ലീഗൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടി.
നിരവധി നൂതന ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ച് സംഘടനയ്ക്ക് പുതിയ ഊർജം പകരാൻ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം സൃഷ്ടിക്കുന്ന ഒരു കൺവൻഷൻ ആണ് നിലവിലെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും ആ ശ്രമം വിജയിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.
മൂന്ന് പത്മപുരസ്കാര ജേതാക്കൾ ഒരേ വേദിയിൽ അണിനിരക്കുന്ന അപൂർവ നേട്ടവും കൺവൻഷന് സ്വന്തമാകുമെന്ന് ട്രഷറർ ജോയ് ചാക്കപ്പൻ പറഞ്ഞു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രമുഖ വ്യവസായി പദ്മശ്രീ എം.എ. യൂസഫലി, പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തിന്റെ മാറ്റുകൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ദിനത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് ഷോയും 101 പേരടങ്ങുന്ന ഉദ്ഘാടന നൃത്താവിഷ്കാരവും അരങ്ങേറും. രണ്ടാം ദിനത്തിൽ "അമേരിക്ക ഗോട്ട് ടാലന്റ്' എന്ന പേരിൽ നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അണിനിരത്തുന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൺവൻഷന്റെ പ്രധാന ആകർഷണമായി ഗിന്നസ് വേൾഡ് റിക്കാർഡ് ശ്രമങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളവും ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇത്രയും പേരെ എങ്ങനെ സംഘടിപ്പിക്കുമെന്ന് പലരും ചോദിച്ചതാണ്. എന്നാൽ നിലവിൽ 1,100-ലധികം പേർ മോഹിനിയാട്ടത്തിനും 568 പേർ ചെണ്ടമേളത്തിനുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗിന്നസ് റിക്കാർഡ് ലഭിക്കാൻ കുറെ കടമ്പകൾ ഉണ്ട്. അവയെല്ലാം തരണം ചെയ്യാനായി. നോർത്ത് അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും പിന്തുണയും ഇതിലൂടെ പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിനായി 38,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രധാന ബാങ്ക്വറ്റ് ഹാളിനൊപ്പം രണ്ട് അധിക ഹാളുകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 1,750-ലധികം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും നവ്യ നായർ, നാദിർഷാ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗിന്നസ് റിക്കാർഡ് പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് സൗജന്യ പ്രവേശനവും (പ്രോഗ്രാമുള്ള ദിവസം) ഭക്ഷണവും നൽകാൻ ഫൊക്കാന തീരുമാനിച്ചതായും സജിമോൻ ആന്റണി അറിയിച്ചു.
നൂറുകണക്കിന് കലാകാരന്മാർ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നതിനാൽ അവരുടെ പങ്കാളിത്തം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ എല്ലാ ലോജിസ്റ്റിക് സംവിധാനങ്ങളും ഒരുക്കിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൺവെൻഷനിൽ നിന്ന് സാമ്പത്തിക ലാഭമല്ല, മറിച്ച് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇത്ര വലിയൊരു മാമാങ്കത്തിൽ സ്പോൺസർഷിപ്പ് എടുക്കാൻ സാധിക്കുന്നത് ഒരു സുവർണാവസരമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ചെണ്ടമേളത്തിലൂടെ റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്ന കലാകാരന്മാർക്ക് വസ്ത്രം സ്പോൺസർ ചെയ്യുന്ന കോട്ടയം ലക്ഷ്മി സിൽക്സിന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞു.
ചരിത്രം സൃഷ്ടിക്കുന്ന കൺവൻഷനിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതാക്കൾ അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, മാധ്യമപ്രവർത്തകരായ ജോർജ് ജോസഫ്, ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ബിനു തോമസ് എന്നിവരും പങ്കെടുത്തു.
പ്രസ് ക്ലബിന് വേണ്ടി ജോസ് കടാപ്പുറം നന്ദി പറഞ്ഞു.
America
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ കുട്ടികളുടെ വേനൽക്കാല ക്യാമ്പായ ക്നാ എസ്കേപ്പ് 6.0, ജൂൺ 10 മുതൽ 13 വരെ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു.
200-ലധികം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര സംഗമമായി മാറി.
കുട്ടികളുടെ സർഗാത്മകതയും കൂട്ടായ്മയും വ്യക്തിത്വവികസനവും ലക്ഷ്യമാക്കി നിരവധി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, കലാപരിപാടികൾ, ചിത്രരചന, പൂന്തോട്ട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.
ഡെസ് പ്ലെയിൻസിലെ ക്നാനയാ കമ്യൂണിറ്റി സെന്ററിന് മുന്നിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി ബോധവും കുട്ടികളിൽ വളർത്തുവാൻ സാധിച്ചു.
ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു റിപ്റ്റൈൽ ഷോ. പാമ്പുകൾ, പൈത്തണുകൾ, ഭീമൻ ഓസ്ട്രേലിയൻ പല്ലികൾ, കോക്രോച്ചുകൾ, ഡ്രാഗൺ ടർട്ടിൽ തുടങ്ങിയ ജീവികളെ നേരിൽ കാണാനും സ്പർശിക്കാനുമുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
വിജ്ഞാനവും ആവേശവും ഒരുപോലെ പകർന്ന ഈ പരിപാടി കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.
വിശ്വാസപരിശീലനവും ക്നാനയാ പൈതൃക പഠനവും ക്നാ
എസ്കേപ്പ് 6.0യുടെ പ്രധാന ഘടകങ്ങളായിരുന്നു. ഫാ. ജോസ് കുന്നത്തുകിഴക്കേതിൽ നയിച്ച ക്ലാസുകൾ കുട്ടികൾക്ക് വിശ്വാസത്തെയും ക്നാനയാ പാരമ്പര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പകർന്നു.
ക്നാനയാ സംസ്കാരത്തിന്റെ മഹത്വവും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യവും അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തവും കൗതുകം നിറഞ്ഞ ചോദ്യങ്ങളും ഈ സെഷനുകളുടെ വിജയത്തിന് തെളിവായി.
ഔട്ട്ഡോർ വിനോദപരിപാടികളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രാദേശിക പാർക്ക് ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ഡോഡ്ജ് ബോൾ, ടഗ് ഓഫ് വാർ, ഹിൽ ക്ലൈംബിംഗ്, മറ്റ് ടീം ബിൽഡിംഗ് ഗെയിമുകൾ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
പുതിയ സൗഹൃദങ്ങൾ വളർത്താനും ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന അനുഭവങ്ങൾ സമ്മാനിക്കാനും ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു.
ഈ മഹത്തായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കോഓർഡിനേറ്റർമാരായ ക്രിസ് കട്ടപ്പുറം, റ്റീന നെടുവാമ്പുഴ, ഫെലിക്സ് പൂത്രുകയ്യിൽ എന്നിവരുടെ സമർപ്പണവും നേതൃത്വവും പ്രത്യേകം അഭിനന്ദനാർഹമാണ്.
അവരുടെ അക്ഷീണ പ്രയത്നമാണ് കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവും വിജ്ഞാനപ്രദവുമായ ക്യാമ്പ് അനുഭവം സമ്മാനിച്ചത്.
അതുപോലെ തന്നെ കെസിജെഎൽ കോഓർഡിനേറ്റർമാരായ ബെക്സി പൂവന്തറ, വിനീത പെരികലത്തിൽ, മഹിമ കാരാപ്പള്ളിൽ, കിഡ്സ് ക്ലബ് കോഓർഡിനേറ്റർമാരായ ഐമ പുത്യേടത്ത്, മരിയ കുന്നുംപുറത്ത്, കൂടാതെ ടിനു ഓച്ചാലിൽ, ലിൻസൺ കൈതമലയിൽ, ജെറ്റ്സി ഇടിയാലിൽ, ബെക്കി ഇടിയാലിൽ, മാർക്ക് ഒറ്റതൈക്കൽ എന്നീ സന്നദ്ധ പ്രവർത്തകരുടെയും സേവനം ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
യുവജനങ്ങളും ഹൈസ്കൂൾ വിദ്യാർത്ഥികളും ചെറിയ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിക്കൊണ്ട് ക്യാമ്പിനെ കൂടുതൽ ഉജ്ജ്വലമാക്കി.
എല്ലാറ്റിനുമുപരി, കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശേരിലും കമ്മ്യൂണിറ്റി സെന്ററിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതൃകാപരമായ നേതൃത്വം നൽകി.
America
അറ്റ്ലാന്റ: ജോർജിയ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരൻ റിക്ക് ജാക്സൺ അട്ടിമറി വിജയം നേടി. ട്രംപും നിലവിലെ ഗവർണർ ബ്രയാൻ കെമ്പും പിന്തുണച്ച ലെഫ്റ്റനന്റ് ഗവർണർ ബർട്ട് ജോൺസിനെയാണ് ഹെൽത്ത് കെയർ വ്യവസായിയായ റിക്ക് ജാക്സൺ തോൽപ്പിച്ചത്.
സ്വന്തം സമ്പാദ്യത്തിൽ നിന്ന് 100 മില്യണിലധികം ഡോളർ (ഏകദേശം 800 കോടിയിലധികം രൂപ) പ്രചാരണത്തിനായി ചിലവഴിച്ചാണ് ജാക്സൺ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഔദ്യോഗിക പാനലിനെ അട്ടിമറിച്ചത്.
ട്രംപിന്റെ ശക്തമായ സ്വാധീനത്തെ പണക്കരുത്ത് കൊണ്ട് മറികടന്ന ഈ വിജയം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിക്ക് ജാക്സൺ, വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസിനെ നേരിടും.
America
സാൻ ഫ്രാൻസിസ്കോ: കലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ (Panther Beach) അപ്രതീക്ഷിതമായി എത്തിയ ഭീമൻ തിരയിൽപ്പെട്ട് (Sneaker Wave) ഇന്ത്യൻ വംശജരായ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ചു. ഫ്രെമോണ്ട് സ്വദേശിനികളായ ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവരാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് സൂര്യസ്നാനം നടത്താനാണ് ഇരുവരും പാന്തർ ബീച്ചിലെ പാറകൾക്കിടയിലുള്ള ഇടുങ്ങിയ പ്രകൃതിദത്ത കവാടത്തിലൂടെ (Keyhole) തീരത്തേക്ക് ഇറങ്ങിയത്. എന്നാൽ സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് കടലിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ശക്തമായ ‘സ്നീക്കർ വേവ്’ തീരത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
തിരമാല ഉയർന്നതോടെ പുറത്തുകടക്കാനുള്ള ഏക വഴി വെള്ളത്തിനടിയിലാകുകയും ഇരുവരും കടലിൽ അകപ്പെടുകയുമായിരുന്നു.
.വിവരം ലഭിച്ചതിനെ തുടർന്ന് കലിഫോർണിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇരുവരെയും പിന്നീട് കടലിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാന്താക്രൂസ് കൗണ്ടി അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച ഹർഷിത നായർ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്ക്ലിയിൽ ലീഗൽ സ്റ്റഡീസ് (നിയമപഠനം) വിഭാഗത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. മഹിയാൽ സ്രാൻ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് വിഭാഗത്തിൽ പഠനം നടത്തിവരികയായിരുന്നു.
ഫ്രെമോണ്ടിലെ വാഷിങ്ടൻ ഹൈസ്കൂളിൽ നിന്ന് 2023-ലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. 2027ൽ ബിരുദം നേടാനിരിക്കെയാണ് ദുരന്തം.
ഹർഷിത സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്ക്ലിയിലെ സഹപാഠികളും അധ്യാപകരും അനുസ്മരിച്ചു.
സമൂഹസേവനത്തിനും വിദ്യാർഥി പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നുവെന്നും അവർ പറഞ്ഞു.സംഭവത്തെ തുടർന്ന് കലിഫോർണിയ തീരത്ത് വീണ്ടും ‘സ്നീക്കർ വേവ്’ ഭീഷണിയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ തിരമാലകളേക്കാൾ മുന്നറിയിപ്പില്ലാതെ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞെത്തുന്ന ഇത്തരം തിരമാലകൾ ഓരോ വർഷവും ഒട്ടറെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേകിച്ച് പാറക്കെട്ടുകൾക്കിടയിലും ഒറ്റപ്പെട്ട ബീച്ചുകളിലും സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
America
ന്യൂയോർക്ക്:ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകൾകു ശേഷം ഉറുഗ്വേ ടീമിന് യുഎസിലേക്ക് യാത്രാ അനുമതി നിഷേധിച്ചതായി ആരോപണം. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം മെക്സിക്കോയിൽ കുടുങ്ങുകയായിരുന്നു.
സാങ്കേതികവും ഭരണപരവുമായ ചില പ്രശ്നങ്ങൾ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യുഎസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
ഫിഫയുടെ ഇടപെടൽ: പ്രതിസന്ധി പരിഹരിക്കാൻ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്തി പരിഹരിച്ചു.
പ്രതിസന്ധികൾ: മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിരുന്നു.
2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
America
വാഷിംഗ്ടൺ: അമേരിക്കയിൽ നിക്ഷേപം നടത്തി ഗ്രീൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തിരിച്ചടി. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർക്കായി അനുവദിച്ചിട്ടുള്ള ‘ഇബി-5’ (EB-5) വിസകളുടെ വാർഷിക പരിധി (Annual Cap) പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) അറിയിച്ചു.
ഇതേതുടർന്ന് ഈ സാമ്പത്തിക വർഷത്തിൽ ഇനിയുള്ള മാസങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ഇബി-5 അൺറിസർവ്ഡ് വീസകൾ യുഎസ് അനുവദിക്കില്ല. ഈ വിഭാഗത്തിൽ പുതിയതായി വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കം വരെ കാത്തിരിക്കേണ്ടി വരും.
എന്താണ് ഇബി-5 വിസ?
യുഎസിൽ കുറഞ്ഞത് 10 പൂർണസമയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ബിസിനസുകളിൽ ഒരു ദശലക്ഷം (10 ലക്ഷം) ഡോളർ നിക്ഷേപിക്കുന്ന വിദേശ പൗരന്മാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത് (EB-5 Immigrant Investor Program).
യുഎസ് നിയമപ്രകാരം ഒരു വിദേശ രാജ്യത്തുനിന്നുള്ളവർക്ക് ആകെ തൊഴിൽ അധിഷ്ഠിത, കുടുംബ അധിഷ്ഠിത വീസകളുടെ പരമാവധി 7 ശതമാനം മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം ഈ പരിധി ഇതിനകം തന്നെ മറികടന്നതിനാലാണ് വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചത്.
പ്രതിമാസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടാറുള്ള വിവിധ തൊഴിൽ അധിഷ്ഠിത വിസകളുടെ പട്ടികയിലാണ് ഇന്ത്യയുടെ ഇബി-5 പരിധി കഴിഞ്ഞ വിവരം വ്യക്തമാക്കിയത്.
പുതിയ അപേക്ഷകർ ഇനി 2026 ഒക്ടോബർ 1 വരെ കാത്തിരിക്കേണ്ടി വരും. യുഎസിന്റെ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഒക്ടോബർ ഒന്നിനായിരിക്കും ഇബി-5 വീസ ലഭ്യമാകുന്നതിനെക്കുറിച്ചുള്ള അടുത്ത അപ്ഡേറ്റ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടുക.യുഎസ് ഇമിഗ്രേഷൻ നയങ്ങളിൽ നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അപേക്ഷകർ കൃത്യമായ നിയമോപദേശം തേടി മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ എന്ന് ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നു.
America
മിസിസിപ്പി: യുഎസിലെ മിസിസിപ്പിയിൽ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ടു. സെനാറ്റോബിയയിലെ (Senatobia) വാൾമാർട്ട് സൂപ്പർമാർക്കറ്റിന് പുറത്താണ് സംഭവം. വെടിവയ്പ്പിൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
വാൾമാർട്ട് സ്റ്റോറിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുവെന്ന പരാതിയെ തുടർന്നാണ് സെനാറ്റോബിയ പൊലീസും ടേറ്റ് കൗണ്ടി ഷെരീഫ് ഡപ്യൂട്ടിമാരും സ്ഥലത്തെത്തുന്നത്. ഈ സമയത്ത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും കടയിൽ നിന്ന് ഓടി ഒരു വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇവരെ പിന്തുടർന്ന ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചിരുന്നയാൾ വണ്ടി ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.ജീവന് തന്നെ ഭീഷണിയായതോടെയാണ് പോലീസ് കാറിന് നേരെ വെടിയുതിർത്തത്.വെടിയേറ്റതിന് പിന്നാലെ കുട്ടിയെ വാഹനത്തിലുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരുക്കേറ്റ സ്ത്രീ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ പോലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കേസിൽ ഊർജിതമായ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം, സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വാൾമാർട്ട് അധികൃതർ പ്രസ്താവന പുറത്തിറക്കി. സെനാറ്റോബിയ സ്റ്റോറിലുണ്ടായ സംഭവത്തിൽ അത്യധികം ദുഃഖമുണ്ടെന്നും തങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമപാലകരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും വാൾമാർട്ട് അറിയിച്ചു.
America
ഡാളസ്: ഡാലസിൽ 1982-ൽ ആരംഭിച്ച പ്രശസ്ത ടെക്സ്-മെക്സ് റെസ്റ്റോറന്റ് ചെയിൻ On the Border ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും (ജൂൺ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു.
ഡെന്റൺ, മക്കിനി, ഗാർലൻഡ്, റോക്ക്വാൾ, ആർലിംഗ്ടൺ ഉൾപ്പെടെ ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും പ്രവർത്തനം അവസാനിപ്പിച്ചു.
സൗത്ത് ഡക്കോട്ട, ഫ്ലോറിഡ, നെവാഡ, കാലിഫോർണിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശാഖകൾ തുടരും.
America
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ജീവനക്കാർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ് ശാന്തമാക്കുന്നതിനുമായി ശമ്പളത്തോടുകൂടിയ പ്രത്യേക അവധി നൽകുന്ന കാര്യം അധികൃതർ പരിഗണിക്കുന്നു. ഹാരിസ് കൗണ്ടി ജഡ്ജിയായ ലിന ഹിഡാൽഗോയാണ് കമ്മീഷണർ കോടതിയിൽ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മാത്രമല്ല, അനാഥക്കുട്ടികൾ, ഗാർഹിക പീഡനത്തിന് ഇരയായവർ, വയോധികർ തുടങ്ങിയവരുമായി നിരന്തരം ഇടപഴകി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കൗണ്ടി ജീവനക്കാർക്കെല്ലാം ഈ അവധി പ്രയോജനപ്പെടും. ഇതിനകം തന്നെ ഹാരിസ് കൗണ്ടിയിലെ ഷെരീഫ് ഓഫീസിലും ഹാരിസ് ഹെൽത്തിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം അവധികൾ നൽകിവരുന്നുണ്ട്. ഡാല്ലസ്, ഫോർട്ട് ബെൻഡ് തുടങ്ങിയ ടെക്സാസിലെ മറ്റ് ചില നഗരങ്ങളും നിലവിൽ ജീവനക്കാർക്ക് വെൽനസ് അവധികൾ നൽകുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ആഗോളതലത്തിൽ കോടിക്കണക്കിന് പ്രവൃത്തിദിനങ്ങളും വൻ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാകുന്നത്.
ഈ പുതിയ നയം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് വരും മാസങ്ങളിൽ പഠനം നടത്തും. ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടായാൽ, ഈ വർഷം ശരത്കാലത്തോടെ (Fall) പുതിയ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ലിന ഹിഡാൽഗോ അറിയിച്ചു
America
ഡിട്രോയിറ്റ്: ഭക്ഷണ സാധനം തെറ്റായി നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 23-കാരിയായ റസ്റ്റോറന്റ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത സംഭവത്തിൽ സഹോദരിമാർ അറസ്റ്റിൽ. ബ്രിയാന ലോങ് (29), കിരിയാന്ന ലോങ് (26) എന്നിവരാണ് പിടിയിലായത്. അക്രമം നടക്കുമ്പോൾ പ്രതികളിൽ ഒരാളായ ബ്രിയാന ഒമ്പത് മാസം ഗർഭിണിയായിരുന്നു.
ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൗണ്ടറിന് പിന്നിലേക്ക് എത്തിയ സഹോദരിമാർ ജീവനക്കാരിക്ക് നേരെ പാത്രങ്ങൾ വലിചെറിയുകയും തലയിലേക്ക് തിളച്ച എണ്ണയൊഴിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരിയെ വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹോദരിമാരെ പോലീസ് പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നാല് ദിവസം മുൻപ് ബ്രിയാന ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ, കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചു ജയിലിലടക്കാൻ ഉത്തരവിട്ടു. റസ്റ്റോറന്റ് ജീവനക്കാരിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
America
സാക്രമെന്റോ: കലിഫോർണിയയിലെ മാമത്ത് ലേക്സിൽ വളർത്തുനായയെ ആക്രമിച്ച കാട്ടുക്കരടിയെ വാട്ടർ ബോട്ടിലും കോടാലിയും ഉപയോഗിച്ച് നേരിട്ട് ദമ്പതികൾ. പുലർച്ചെ ആറ് മണിയോടെ വീട്ടുവാതിൽ തുറന്ന വീട്ടമ്മ, വളർത്തുനായയെ കരടി ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
ഏതാണ്ട് 32 കിലോയോളം (70 പൗണ്ട്) ഭാരമുള്ള കരടി നായയെ വിട്ട് സ്ത്രീക്ക് നേരെ തിരിഞ്ഞതോടെ ഭർത്താവും രക്ഷയ്ക്കെത്തി. തുടർന്ന് സ്ത്രീ കയ്യിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ കൊണ്ട് കരടിയെ അടിക്കുകയും, ഭർത്താവ് കോടാലിയുടെ മറുപുറം ഉപയോഗിച്ച് പലതവണ വെട്ടുകയും ചെയ്തു. ഇതോടെ പരുക്കേറ്റ കരടി പിന്മാറുകയായിരുന്നു.
ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും അവർ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവരുടെ രണ്ട് നായകൾക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 17 മാസം പ്രായമുള്ള ഈ കരടിയെ പിന്നീട് അധികൃതർ മയക്കുവെടി വച്ച് കൊന്നു. ഈ പ്രദേശത്ത് കരടികളെ സാധാരണയായി കാണാറുണ്ടെങ്കിലും, മനുഷ്യരെ ആക്രമിക്കുന്നത് വളരെ അപൂർവ്വമാണെന്ന് പൊലീസ് വ്യക്തമാക്കി.
America
കലഹാരി റിസോർട്ടിൽ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും. പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ 2026 ആഗസ്റ്റ് 6 മുതൽ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തർദേശീയ കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.
മലയാളികളുടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ സാമൂഹിക-സാംസ്കാരിക സംഘടനകളിലൊന്നായ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സാഹിത്യത്തിനും ഭാഷയ്ക്കും ലഭിക്കുന്ന പ്രാധാന്യത്തിന്റെ തുടർച്ചയായാണ് ഈ സമ്മേളനം.
നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതിൽ ഫൊക്കാന വർഷങ്ങളായി സ്ഥിരതയാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത്തവണത്തെ കൺവെൻഷനിൽ നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ സാഹിത്യവേദികളിലൊന്നായി ഈ സമ്മേളനം മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൺവൻഷന്റെ പ്രധാന വേദികളിലൊന്നിൽ തന്നെയായിരിക്കും സാഹിത്യസമ്മേളനം അരങ്ങേറുക.
കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതുല്യ പ്രതിഭയും ജ്ഞാനപീഠ ജേതാവുമായ സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, സമകാലിക മലയാള സാഹിത്യത്തിലെ ശക്തമായ ശബ്ദവും ഫ്രാൻസിസ് ഇട്ടിക്കോര ഉൾപ്പെടെയുള്ള ശ്രദ്ധേയ കൃതികളുടെ രചയിതാവുമായ ടി.ഡി. രാമകൃഷ്ണൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നോവലിസ്റ്റും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻകുമാർ, പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, ശ്രദ്ധേയ നോവലിസ്റ്റും സാഹിത്യകാരനുമായ പി.പി. ജെയിംസ്, നാടക- സാഹിത്യകാരിയും ഗവേഷകയുമായ ഡോ. പ്രമീളാദേവി തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതികൾ വിലയിരുത്തി പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
കൂടാതെ നോർത്ത് അമേരിക്കൻ മലയാള സാഹിത്യരംഗത്തിന് സമഗ്ര സംഭാവനകൾ നൽകിയ എഴുത്തുകാർക്ക് പ്രത്യേക അംഗീകാരങ്ങളും നൽകും.സമ്മേളനത്തോടനുബന്ധിച്ച് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദർശനം ഒരുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സമകാലിക സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
സാഹിത്യസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ), ഗീത ജോർജ് (കോർഡിനേറ്റർ), ബെന്നി നെച്ചൂർ, അബ്ദുൾ പുന്നയൂർക്കുളം, വേണുഗോപാലൻ കൊക്കോടൻ, അഭിലാഷ് തുണ്ടുമണ്ണിൽ, സന്തോഷ് പാല എന്നിവർ ഉൾപ്പെട്ട സംഘാടകസമിതിയെ ഫൊക്കാന നേതൃത്വം നിയോഗിച്ചു.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ (മാർച്ച് 2024 ന് ശേഷം ) പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും. നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക പുരസ്കാരങ്ങളും നൽകപ്പെടും.
കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള എഴുത്തുകാരുടെ സമിതി ആയിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക.പുസ്തകത്തിന്റെ രണ്ട് കോപ്പികൾ 2026 ജൂലായ് അഞ്ചിനു മുൻപ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്കാര സമിതി ,3 Lane Place, Plainview, NY 11803. മലയാള ഭാഷയെയും സാഹിത്യത്തെയും ആഗോള മലയാളി സമൂഹവുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ വേദിയായി ഫൊക്കാന 2026 സാഹിത്യസമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.
America
എവർമാൻ (ടെക്സാസ്): പരിചയക്കാരിയായ സ്ത്രീയെ വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ മറ്റൊരാളെ ക്വട്ടേഷൻ നൽകിയ കേസിൽ മുൻ ഡപ്യൂട്ടി ഫയർ ചീഫ് ജോയൽ ജോൺസിന് (54) ജീവപര്യന്തം തടവുശിക്ഷ. യുഎസിലെ ടാരന്റ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ജോൺസ് കുറ്റം സമ്മതിച്ചിരുന്നു.
2025 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയുമായുണ്ടായ വ്യക്തിവിരോധത്തെ തുടർന്നാണ് ജോൺസ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനായി ടൊബാസിയ ഗ്രിഫിത്ത്സ് (31) എന്നയാളെ വാടകയ്ക്കെടുക്കുകയായിരുന്നു. സ്ത്രീയുടെ സമ്മതത്തോടെയാണ് സംഭവം നടക്കുന്നതെന്ന് അവകാശപ്പെട്ടാണ് ഗ്രിഫിത്ത്സിനെ ജോൺസ് ഇതിനായി നിയോഗിച്ചത്.
സംഭവത്തിന്റെ ഓഡിയോ റെക്കോർഡ് ചെയ്യാനും അക്രമിയോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.Advertisementസംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായി ജോൺസ് സന്ദേശം അയച്ച് അറിയിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ഗ്രിഫിത്ത്സ് തിരിച്ചറിഞ്ഞത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കോടതിയിൽ കുറ്റം സമ്മതിച്ച ഗ്രിഫിത്ത്സിന് കഴിഞ്ഞ മേയ് മാസത്തിൽ 10 വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചിരുന്നു. ജോൺസിന് ജീവപര്യന്തം തടവ് വിധിച്ചതോടെ കേസിലെ നടപടികൾ പൂർത്തിയായി.
America
ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഇദ്ദേഹം ദശകങ്ങളായി നോർത്ത് ടെക്സാസിൽ പ്രാക്ടീസ് ചെയ്തുവരികയാണ്.
അറസ്റ്റിനെ തുടർന്ന് ടെക്സാസ് മെഡിക്കൽ ബോർഡ് അടിയന്തര യോഗം ചേർന്ന് ഡോക്ടർ മോംഗയുടെ മെഡിക്കൽ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹം പ്രാക്ടീസ് തുടരുന്നത് പൊതുജനക്ഷേമത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബോർഡിന്റെ നടപടി.
ശ്രദ്ധിക്കുക: നിലവിൽ ഡോക്ടർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ മാത്രമാണിത്. കോടതിയിൽ കുറ്റം തെളിയുന്നതുവരെ അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും മെഡിക്കൽ ബോർഡിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
America
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് ശേഖരണം ആരംഭിച്ച് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി. സാധാരണയായി ഒരു മേയറും ഇത്ര നേരത്തെ അടുത്ത തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് ശേഖരണത്തിലേക്ക് കടക്കാറില്ലെന്നിരിക്കെ, മംദാനിയുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വലിയ സാമ്പത്തിക ശക്തികൾ രംഗത്തിറങ്ങുമെന്നും, അവരെ പ്രതിരോധിക്കാൻ ഇപ്പോഴേ ഒരുങ്ങണമെന്നും മംദാനി തന്റെ അനുയായികൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
മംദാനിയുടെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന 'ന്യൂയോർക്ക് സിറ്റി കോമൺ സെൻസ്' (NYC Common Sense) പോലുള്ള ധനാഢ്യരുടെ കൂട്ടായ്മകളെ പ്രതിരോധിക്കുകയാണ് ഈ നേരത്തെയുള്ള ഫണ്ട് ശേഖരണത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. നിലവിൽ 2029-ലെ തെരഞ്ഞെടുപ്പിൽ മംദാനിക്കെതിരെ ശക്തരായ സ്ഥാനാർഥികളാരും ഔദ്യോഗികമായി രംഗത്തുവന്നിട്ടില്ലെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികളിൽ നിന്നും കോർപ്പറേറ്റ് മേഖലയിൽ നിന്നും അദ്ദേഹത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
America
ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി അറസ്റ്റിൽ. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് പൊലീസിന്റെ പിടിയിലായത്.
രാവിലെ 11 മണി മുതൽ വൈകിട്ട് വരെയാണ് കുട്ടിയെ ഇവർ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഒടുവിൽ സഹോദരിയുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ പരുക്കുകളുണ്ടായിരുന്നു. ഇവരുടെ അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് നിലവിൽ കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ക്രൂരമായി ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട് വെളിപ്പെടുത്തി.
നിലവിൽ 2,500 ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും പൂർണ്ണമായും മാറിനിൽക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോൾഡും (Hold) നിലവിലുണ്ട്.
America
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർഥ്യമായിരിക്കുന്നത്. പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ.
ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ്മാ ഇന്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ്മാ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Hon. Al Taubenberger-ൻറ്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണ്ണായകമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഓർമ്മാ ഇൻർനാഷ്ണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തി. 2023-ലെ ഒരു പ്രധാന കൂടിക്കാഴ്ചയിൽ ഫിലഡൽഫിയാ ഇന്റർനാഷ്ണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ്ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ വിശദമായി കേൾക്കുകയും, കേരള മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആ നിർണായക യോഗത്തിൽ ഓർമ്മാ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ്മാ ഇന്റർനാഷ്ണൽ ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ്മാ ഇന്റർനാഷ്ണൽ പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റേണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലൻറ്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഓർമ്മാ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ മീറ്റിങ്ങിൽ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. ഫിലഡൽഫിയ മേഖലയിലെ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചിരുന്നു.
അന്നത്തെ ചർച്ചകളുടെ ഭാഗമായി ഓർമ്മാ ഇന്റർനാഷ്ണൽ നാമനിർദ്ദേശം ചെയ്ത അറ്റോർണി ജോസഫ് കുന്നേലിനെ, ഇന്ത്യൻ-മലയാളി-അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധിയായി വിമാന സർവീസ് സാധ്യതകൾ പഠിക്കുന്ന പ്രത്യേക ഉപദേശക സമിതിയിലേക്ക് വിമാനത്താവള അധികൃതർ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായ നേട്ടമായിരുന്നു.
സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദ്യോഗിക തലത്തിൽ അവതരിപ്പിക്കാൻ ഇത് സഹായകമായി.ഇപ്പോൾ ഖത്തർ എയർവേയ്സ് ഫിലഡൽഫിയ-ദോഹ-കൊച്ചി സർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും ഒരു വ്യക്തിക്കോ സംഘടനക്കോ അവകാശപ്പെടാനാകില്ലെങ്കിലും,ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനസൗകര്യത്തിന്റെ ആവശ്യകത വർഷങ്ങളായി വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, വിമാനത്താവള അധികൃതരുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുകയും, സമൂഹത്തിന്റെ ശബ്ദം നയരൂപീകരണ വേദികളിലെത്തിക്കുകയും ചെയ്ത കൂട്ടായ ശ്രമങ്ങളിൽ ഓർമ്മാ ഇന്റർനാഷ്ണൽ ശ്രദ്ധേയവും സജീവവുമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം, വിമാനത്താവള അധികൃതരുമായി നേരിട്ടുള്ള ചർച്ചകൾ, ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും പിന്തുണ ഉറപ്പാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ വിഷയത്തിന് ശക്തമായ പൊതുജന ശ്രദ്ധ ലഭ്യമാക്കുന്നതിൽ സംഘടന നിർണായക പങ്കുവഹിച്ചു.
പ്രത്യേകിച്ച് 2015 മുതൽ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടിത ഇടപെടലുകൾ ഈ ആവശ്യത്തിന് ഒരു വ്യക്തമായ ദിശയും തുടർച്ചയായ മുന്നേറ്റവും നൽകാൻ സഹായിച്ചു.
ഇന്ന് ഖത്തർ എയർവേയ്സ് ഫിലഡൽഫിയ-ദോഹ-കൊച്ചി സർവീസ് പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത് മലയാളി സമൂഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഓർമ്മാ ഇന്റർനാഷ്ണൽ വിലയിരുത്തുന്നത്. വർഷങ്ങളായി ഈ വിഷയത്തെ സജീവമായി ഉയർത്തിക്കാട്ടുകയും, സമൂഹത്തിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളിൽ എത്തിക്കുകയും,വിമാന സർവീസ് വികസനത്തിനായുള്ള സംവാദങ്ങൾക്ക് പ്രചോദനവും ഗതിവേഗവും നൽകുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കാനായതിൽ ഓർമ്മാ ഇന്റർനാഷ്ണൽ അഭിമാനിക്കുന്നു.
ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ താൽപര്യങ്ങൾക്കായി ഭാവിയിലും സമാനമായ പൊതുപ്രവർത്തനങ്ങൾ തുടരുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാകുന്നതിനായി ഓർമ്മാ ഇന്റർനാഷ്ണലിൻറ്റെ പ്രവർത്തനങ്ങൾ തുടരുമെന്നു നേതൃത്വം അറിയിച്ചു.
America
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (പിഎച്ച്എൽ) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന ഒരു സുപ്രധാന വാർത്തയാണ് യാഥാർഥ്യമായിരിക്കുന്നത്.
പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മലയാളികൾക്ക് ഈ സർവീസ് വലിയ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കും ദക്ഷിണേന്ത്യയിലേക്കും കൂടുതൽ മികച്ച വിമാനബന്ധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഓർമ ഇന്റർനാഷ്ണൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ നേരിട്ടുള്ള സുപ്രധാന ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും 2015-ൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അന്നത്തെ ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗമായിരുന്ന Al Taubenbergerന്റെ സഹകരണവും പിന്തുണയും ഈ ശ്രമങ്ങൾക്ക് നിർണായകമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ഓർമ ഇന്റർനാഷ്ണൽ നേതാക്കൾ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തി.
2023-ലെ ഒരു പ്രധാന കൂടിക്കാഴ്ചയിൽ ഫിലഡൽഫിയ ഇന്റർനാഷ്ണൽ എയർപോർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറ്റിഫ് സയീദ്, എയർ സർവീസ് ഡെവല്പ്മെന്റ് ഡയറക്ടർ എഡ്ഗാർ ഏരിയാസ്, ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ടിരൽ എന്നിവർ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ വിശദമായി കേൾക്കുകയും കേരള മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആ നിർണായക യോഗത്തിൽ ഓർമ ഇന്റർനാഷ്ണൽ പബ്ലിക് അഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ജോസ് ആറ്റുപുറം (ഓർമ ഇന്റർനാഷ്ണൽ ട്രസ്റ്റീ ബോർഡ് ചെയർ), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ്), ജോർജ് നടവയൽ (മുൻ പ്രസിഡന്റ്), അറ്റേണി ജോസഫ് കുന്നേൽ (ചെയർ ലീഗൽ സെൽ), ജോസ് തോമസ് (ചെയർ ടാലന്റ് പ്രൊമോഷൻ ഫോറം), നൈനാൻ മത്തായി (ചെയർ ചാരിറ്റി ആക്ടിവിറ്റീസ്), ഷൈലാ രാജൻ (ഓർമ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ആലീസ് ജോസ് എന്നിവർ മീറ്റിംഗിൽ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഫിലഡൽഫിയ മേഖലയിലെ ഇന്ത്യൻ - മലയാളി സമൂഹത്തിന്റെ വളർച്ചയും യാത്രാ ആവശ്യകതയും സംബന്ധിച്ച വിവരങ്ങൾ ഈ പ്രതിനിധിസംഘം വിമാനത്താവള അധികൃതർക്ക് സമർപ്പിച്ചിരുന്നു.
America
ന്യൂജഴ്സി: ഫൊക്കാന 2026-2028 കാലയളവിലേക്കുള്ള പ്രസിഡന്റ് സ്ഥാനാർഥിയായി ഫിലിപ്പോസ് ഫിലിപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. ന്യൂജഴ്സിയിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിഷണറായ ബിജു കൊട്ടാരക്കരയ്ക്ക് മുന്നിലായിരുന്നു നാമനിർദേശം നൽകിയത്.
വടക്കേ അമേരിക്കയിലെ ഭൂരിഭാഗം അംഗസംഘടനകളുടെയും ശക്തമായ പിന്തുണ ഫിലിപ്പോസ് ഫിലിപ്പിനുണ്ടെന്നും സംഘടനയെ മുന്നോട്ടു നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവായി അദ്ദേഹത്തെ മലയാളി സമൂഹം കാണുന്നുവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം
മൂന്നു പതിറ്റാണ്ടിലേറെയായി ഫൊക്കാനയുടെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് മുൻ ജനറൽ സെക്രട്ടറിയും വിവിധ ദേശീയ കമ്മിറ്റികളുടെ ഭാരവാഹിയുമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, യുവജന ശാക്തീകരണം, ലഹരിവിരുദ്ധ ബോധവത്കരണം, പ്രവാസി മലയാളികളുടെ അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ പ്രവർത്തനപാരമ്പര്യമുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ജനോപകാര പ്രവർത്തനങ്ങളുടെ ഇടമായി മാറ്റും
ഫൊക്കാനയെ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദി എന്നതിൽ നിന്ന് ജനോപകാര പ്രവർത്തനങ്ങളുടെ ശക്തമായ ഇടമായി മാറ്റുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസി മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ, കേരളത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, യുവജനങ്ങൾക്ക് നേതൃത്വ-രാഷ്ട്രീയ അവബോധ പരിശീലനങ്ങൾ, ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വിദഗ്ധ സമിതികൾ എന്നിവ നടപ്പാക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
16 റീജിയണുകളിലും പിന്തുണ
ഫൊക്കാനയുടെ 16 റീജിയണുകളിലാകെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അംഗസംഘടനകളുടെ വിശ്വാസവും പിന്തുണയും തനിക്ക് ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയുടെ നിഷ്പക്ഷതയും ജനകീയതയും കൂടുതൽ ശക്തിപ്പെടുത്തി ഫൊക്കാനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
America
ന്യൂയോർക്ക്: 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ലീല മാരേറ്റിന്റെ സ്ഥാനാർഥിത്വ നാമനിർദേശം ന്യൂയോർക്കിലെ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഔദ്യോഗികമായി സമർപ്പിച്ചു.
സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യു കുട്ടി ഈസോ, ട്രഷറർ വിനോദ് കെയാർക്ക് എന്നിവർ ചേർന്നാണ് നാമനിർദേശ നടപടികൾ പൂർത്തിയാക്കിയത്.
രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയം
ഫൊക്കാനയുടെ ചരിത്രത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സജീവ പ്രവർത്തന പരിചയമുള്ള ലീല മാരേറ്റ്, സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും സാക്ഷിയും പങ്കാളിയുമാണ്.
കഴിഞ്ഞ 22 വർഷങ്ങളായി സംഘടനാ രംഗത്ത് അവർ കാഴ്ചവച്ച അർപ്പണബോധവും സ്ഥിരതയും, അവരെ ഇന്ന് ശ്രദ്ധേയമായ നേതൃമുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സംഘടനാ ജീവിതത്തിലും വിജയം മാത്രമല്ല, പരാജയങ്ങളും നേതാക്കളെ രൂപപ്പെടുത്താറുണ്ട്.
പല തവണ അവസരങ്ങൾ കൈവിട്ടിട്ടും നിരാശയ്ക്ക് കീഴടങ്ങാതെ, കൂടുതൽ ഊർജത്തോടെയും പ്രതിബദ്ധതയോടെയും പൊതുരംഗത്ത് തുടരുന്ന ലീല മാരേറ്റിന്റെ യാത്ര അതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
തോൽവികളെ അവസാനമായി കാണാതെ, അനുഭവങ്ങളായി സ്വീകരിച്ച് മുന്നേറുന്ന അവരുടെ സമീപനം നിരവധി പ്രവർത്തകർക്ക് പ്രചോദനമായിട്ടുണ്ട്.
തുടർച്ചയായ മുന്നേറ്റത്തിന് കരുത്ത്
നിലവിലെ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ മുന്നേറ്റങ്ങളും സംഘടനാ ഊർജ്ജവും തുടർന്നുകൊണ്ടുപോകാൻ കഴിയുന്ന നേതൃപരിചയവും ടീം ശക്തിയും ലീല മാരേറ്റിനുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ.
വ്യക്തതയും വിശ്വാസ്യതയും സംഘടനാ പരിചയവും കൈമുതലായ ഒരു സംഘത്തോടൊപ്പമാണ് അവർ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കരുണാകരൻ ശൈലിയിൽ നിന്ന് പ്രചോദനം
ജീവിതത്തിന്റെ തുടക്കകാലത്ത് കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ നേതൃശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലീല മാരേറ്റ്, സംഘടനാ രംഗത്തും അതേ ശൈലിയിലുള്ള പ്രവർത്തനമികവും മനുഷ്യബന്ധങ്ങളും വളർത്തിയെടുത്തുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കുന്നതിലും സമൂഹസേവന പ്രവർത്തനങ്ങളിൽ ആളുകളെ കൈപിടിച്ചുയർത്തുന്നതിലും അവർ വഹിച്ച പങ്കും ശ്രദ്ധേയമാണ്.
"കുടുംബാംഗത്തെ പോലെ കാണും'
സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ലീല മാരേറ്റ് പങ്കുവെച്ച സന്ദേശം ശ്രദ്ധേയമായി. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാന വടക്കേ അമേരിക്കയിലെ ഓരോ മലയാളിയെയും ഒരു സംഘടനയുടെ അംഗമായി മാത്രമല്ല, സ്വന്തം കുടുംബാംഗമായി കാണുമെന്നും അമ്മയുടെ സ്നേഹത്തിന് സമാനമായ കരുതലോടെയും വിവേചനമില്ലാതെയും പക്ഷപാതമില്ലാതെയും ഓരോരുത്തരിലേക്കും സംഘടന എത്തിച്ചേരുമെന്നും അവർ ഉറപ്പുനൽകി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളിയുടെ സംസ്കാരത്തെയും ബന്ധങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
America
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഗ്ലോബൽ കോൺഫറൻസ് 2026-ൽ കുടുംബസമേതം പങ്കുചേരാൻ ലോക മലയാളികളോട് അമേരിക്കൻ റീജിയൺ നേതൃത്വം ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസിലുള്ള വിൻധം ഹോട്ടലിലാണ് മഹാസമ്മേളനം നടക്കുന്നത്.
ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂർത്തമാകും ഈ സമ്മേളനമെന്ന് നേതാക്കൾ പറഞ്ഞു.
അമേരിക്കൻ റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആഹ്വാനം.
അമേരിക്കൻ റീജിയണിന് അഭിമാനം
മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന ഡബ്ല്യുഎംസിയുടെ ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ അമേരിക്കൻ റീജിയണിന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഡാളസിൽ ഒത്തുചേർന്ന് സൗഹൃദത്തിന്റെയും സേവനത്തിന്റെയും സംസ്കാരത്തിന്റെയും പുതുചരിത്രം രചിക്കേണ്ട സമയമാണിതെന്നും ഓരോ മലയാളിയും ഈ മഹാസംഗമത്തിന്റെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.
പ്രമുഖർ പങ്കെടുക്കും
കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശൻ സമ്മേളനത്തെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗതാഗത മന്ത്രി സി.പി. ജോൺ, ചലച്ചിത്രതാരം മൈഥിലി റോയ്, കൂടാതെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.
സംഘടനയുടെ സ്ഥാപക നേതാക്കന്മാരിൽ ചിലരായ ന്യൂജഴ്സിയിലെ ആൻഡ്രൂ പാപ്പച്ചനും ടെക്സസിൽ നിന്നുള്ള ജോൺ എബ്രഹാമും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘടനയുടെ വളർച്ചയ്ക്കും ആശയപാരമ്പര്യത്തിനും അടിത്തറ പാകിയ ഈ നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ പ്രൗഢിയും ചരിത്രപ്രാധാന്യവും പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഗോള പങ്കാളിത്തം
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, പ്രഫഷണലുകൾ, യുവജനങ്ങൾ, വനിതാ പ്രതിനിധികൾ എന്നിവർ ഒരേ വേദിയിൽ സംഗമിക്കുന്ന ഈ ആഗോള സമ്മേളനം ആശയവിനിമയത്തിന്റെയും ബന്ധവികസനത്തിന്റെയും പുതിയ സാധ്യതകൾ തുറന്നിടുന്ന അപൂർവ വേദിയായിരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, കലാവിരുന്നുകൾ, സംഗീത-നൃത്ത അവതരണങ്ങൾ, ഇന്ററാക്ടീവ് ഷോകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, ചർച്ചാവേദികൾ, യുവജന-വനിതാ ഫോറങ്ങൾ, കുടുംബസംഗമങ്ങൾ, ലോകമെമ്പാടുമുള്ള മലയാളി പ്രതിഭകളെ അണിനിരത്തുന്ന വിനോദപരിപാടികൾ എന്നിവ അരങ്ങേറും.
റീജിയണുകളിൽ നിന്ന് വൻ പങ്കാളിത്തം
ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ തന്റെ റീജിയണിൽ നിന്ന് 100 പ്രതിനിധികളെ ഡാളസിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകിയതായി അമേരിക്കൻ റീജിയൺ നേതൃത്വം അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ 13 പ്രവിശ്യകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഷൈൻ ചന്ദ്രസേനൻ, ജെറോ വർഗീസ്, രാജേഷ് പിള്ള എന്നിവരുടെ സമർപ്പണവും സംഘാടക മികവും ഡബ്ല്യുഎംസി നേതൃത്വത്തിന്റെ പ്രത്യേക അഭിനന്ദനം നേടി.
ജർമനി, ഇംഗ്ലണ്ട്, അയർലൻഡ് ഉൾപ്പെടെ ഏഴ് പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന യൂറോപ്പ് റീജിയണിൽ നിന്ന് കുറഞ്ഞത് 50 പ്രതിനിധികളെയെങ്കിലും ഡാളസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് യൂറോപ്പ് റീജിയൺ പ്രതിനിധി ജോളി തടത്തിൽ അറിയിച്ചു.
ഇന്ത്യ റീജിയനും സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യ റീജിയൻ കോൺഫറൻസ് കോ-കൺവീനർ അറിയിച്ചതനുസരിച്ച്, 20 കുടുംബങ്ങൾ ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയാക്കി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഈ ആവേശകരമായ പ്രതികരണം സമ്മേളനത്തിന്റെ സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
ഡബ്ല്യുഎംസിയുടെ ചരിത്രം
1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്.
അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി ഡബ്ല്യുഎംസി വളർന്നു.
കൊച്ചി (1998), ഡാളസ് (2000, 2012), ഡിംഗ്ഡൻ - ജർമനി (2002), ബഹ്റിൻ (2004, 2022), കൊച്ചി (2006), സിംഗപ്പൂർ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോൺ - ജർമനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഡാളസ് ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
നേതൃത്വവും സംഘാടക സമിതിയും
ഗ്ലോബൽ നേതൃത്വം: ചെയർമാൻ ഗോപാല പിള്ള, പ്രസിഡന്റ് ജോൺ മാതായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ട്രഷറർ ശശികുമാർ നായർ. കോൺഫറൻസ് കൺവീനർ: ജോൺസൻ തലച്ചെല്ലൂർ.
കോ-കൺവീനർമാർ: നൈനാൻ മാതായി - ഫിലാഡൽഫിയ, സാം ലൂക്ക് മണ്ണിക്കരോട്ടു - ന്യൂയോർക്ക്, അനീഷ് ജെയിംസ് - ന്യൂജഴ്സി, ജോളി പടയാട്ടിൽ - ജർമനി, ശ്രീജിത്ത് - ഇന്ത്യ, ബാബു തങ്കലത്തിൽ - മിഡിൽ ഈസ്റ്റ്.
സമ്മേളനത്തിന്റെ വിജയത്തിനായി രജിസ്ട്രേഷൻ, ഫിനാൻസ്, ഫണ്ട് റൈസിംഗ്, സുവനീർ, പബ്ലിസിറ്റി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റിസപ്ഷൻ, പ്രോഗ്രാം, കൾച്ചറൽ, ഓഡിയോ-വിഷ്വൽ, ഫോട്ടോഗ്രഫി തുടങ്ങി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
മഹത്തായ കുടുംബസംഗമം
ഡാളസ് ഗ്ലോബൽ കോൺഫറൻസ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണെന്ന് സംഘാടകർ പറഞ്ഞു.
പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.
അമേരിക്ക റീജിയൺ മുൻ ചെയർമാൻ ചാക്കോ കോയിക്ക്ലത്ത്, ന്യുജഴ്സിയിലെ വിവിധ പ്രൊവിൻസുകളുടെ പ്രസിഡന്റുമാരായ ജോൺ സാംസൺ, ജിനു തരിയൻ എന്നിവരും പ്രമുഖ നേതാക്കളായ ലിബിൻ ബെന്നി, ജേക്കബ് എഫ്രേം, ബോബി തോമസ്, ആലിസ് സ്റ്റീഫൻ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എല്ലാ മലയാളികളെയും കുടുംബസമേതം ഡാളസിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ റീജിയൺ ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.
America
ഹൂസ്റ്റൺ: ഒരു പുൽക്കൊടിയിൽ പോലും പവിത്രമായ കൃഷ്ണഭക്തി നിറയ്ക്കുന്നതും, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതുമായ ഒരു സംഗീതാനുഭവമാണ് ശ്രീലയം ഏവർക്കുമായ്
കാത്തുവയ്ക്കുന്നത്. മലയാളികളുടെ മനസിൽ എന്നും പ്രണയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രതീകമാണ് ശ്രീകൃഷ്ണൻ.
കേവലമൊരു സ്തുതിഗീതത്തിനപ്പുറം, ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഭക്തിഗാന ആൽബമാണ് "ശ്രീലയം'.
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു വേണ്ടി തയ്യാറാക്കുന്ന ഈ ഗാനം ഭക്തന് ഭഗവാനോടുള്ള നിഷ്കളങ്കമായ ഭക്തിയും, ഭക്തനോട് ഭഗവാനുള്ള അടിയുറച്ച സ്നേഹവും പരസ്പരം ലയിച്ചുചേരുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഈ ഭക്തിഗാന ആൽബത്തിന് "ശ്രീലയം' എന്ന മനോഹരമായ നാമകരണം ചെയ്തിരിക്കുന്നത് വിജിത വിമൽ ആണ്. ഈ ഗാനത്തിന് ഹൃദയഹാരിയായ ഈണം നൽകി ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ റിത്വിക് ചന്ദ്. വിദ്യ രതീഷിന്റെ ഭാവസാന്ദ്രമായ വരികളാണ് ഈ ഗാനത്തിന് ജീവൻനൽകിയിരിക്കുന്നത്.
പുല്ലാങ്കുഴലിന്റെ മധുരനാദവും പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയും പാട്ടിന് കൂടുതൽ മിഴിവേകുന്നു. വരികളുടെയും ഈണത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞുള്ള ആലാപന ശൈലി ശ്രോതാക്കളുടെ മനസ്സ് നിറയ്ക്കാൻ പോന്നതാണ്.
ദൃശ്യാവിഷ്കാരം ഹൂസ്റ്റണിൽ ശ്രോതാക്കളുടെ കാതുകളിലേക്ക് ഭക്തിസാന്ദ്രമായ ഈണം എത്തിക്കുന്നതിനൊപ്പം ഇതിന്റെ മനോഹരമായ ദൃശ്യാവിഷ്കാരത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
സംവിധായകൻ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ഈ ആൽബത്തിന്റെ ചിത്രീകരണം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ മികച്ചൊരു സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയുണ്ട്:
ചീഫ് അസോസിയേറ്റ്: പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർമാർ: ദീപു, ദീപക്, കാമറ (ഛായാഗ്രഹണം): വിഷ്ണു, ശ്യാം, വസ്ത്രാലങ്കാരം& ചമയം : ഉണ്ണിമായ.
മാറിവരുന്ന ഡിജിറ്റൽ യുഗത്തിലും ഹൃദയസ്പർശിയായ ഭക്തിഗാനങ്ങൾ നമുക്ക് വല്ലാത്തൊരു പോസിറ്റീവ് ഊർജ്ജവും ശാന്തതയും സമ്മാനിക്കും. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിലും മനസ്സിന് ആശ്വാസം പകരാൻ ഈ ഗാനത്തിന് തീർച്ചയായും കഴിയും.
ലളിതവും എന്നാൽ ആഴമേറിയതുമായ വരികളും, ഹൃദയത്തിൽ തട്ടുന്ന സംഗീതവും ഒത്തുചേർന്ന "ശ്രീലയം' കൃഷ്ണഭക്തർക്കും സംഗീതപ്രേമികൾക്കും ഒരുപോലെ നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരിക്കും.
ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൻ്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദൃശ്യരൂപം കൂടി കൈവരുന്നതോടെ ഈ സംഗീത സൃഷ്ടി വരുംദിവസങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് കണ്ണിനമൃതും കാതുകൾക്ക് ഇമ്പവും നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.
America
ഹൂസ്റ്റൺ: കെഎച്ച്എൻഎ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു.
യംഗ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.
ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.
അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.
അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.
America
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ സൺഡേ സ്കൂൾ നടത്തിയ 2026ലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപന സമ്മേളനം ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു. ലീ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് സമാപന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്.
തുടർന്ന് പ്രെയ്സ് ആൻഡ് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ തീം സോംഗ് ആലപിച്ചുകൊണ്ട് സദസിനെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികളാണ് അരങ്ങേറിയത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ ക്ലാസ് പെർഫോമൻസുകൾ ചടങ്ങിന് മാറ്റുകൂട്ടി.
America
ന്യൂയോർക്ക്: കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് "സത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയുടെ' സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്റെ (51) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
2004ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു.
കോർപ്പറേറ്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്റിറ്റി മാനേജ്മെന്റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി. സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ "ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' കോർപ്പറേറ്റ് അറ്റോർണിയായിരുന്നു.
ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. 'ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന 'റോപ്സ് & ഗ്രേ' (Ropes & Gray LLP) ലോ ഫേമിന്റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷന്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. "ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്റെ' (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (JD) ബിരുദം നേടിയത്. അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റ് ആണ്.
മക്കൾ: ബെയ്ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ. സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ. അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ. പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ; ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.
America
ന്യൂയോർക്ക്: ഫിലിപ്പ് ലൂക്കോസ് അന്തരിച്ചു. കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസ് - ചിന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ മേഴ്സി പേരൂർ പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ഷിക്കാഗോ). മരുമകൾ: ജെസ്ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ഷിക്കാഗോ)
സഹോദരങ്ങൾ: സതീഷ് & അസി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ് (ബോംബെ), വിൻസന്റ്(കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).
പൊതുദർശനം തിങ്കളാഴ്ച വെെകുന്നേരം 5.30 മുതൽ 7.30 വരെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ചിൽ (46conklin Ave ,haverstraw NY 10927)
സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NYൽ.
.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ ചാമക്കാല 845 300 4308.
America
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടക്കും.
ലോക പ്രശസ്ത കാൻസർ വിദഗ്ധനായ ഡോക്ടറും മികച്ച പ്രഭാഷകനുമായ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും.
ഈ പരിപാടിയിൽ സംരംഭകനും കമ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്സ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച "ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ്' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമം നടത്തുന്നതുമായിരിക്കും.
പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Australia and Oceania
ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു.
ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് എന്നിവർ ചേർന്നാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പ്രസിഡന്റ് - പോൾ പറോക്കാരൻ (ഡാർവിൻ), ജനറൽ സെക്രട്ടറി - ബിനീഷ് വണ്മാരത്ത്, വൈസ് പ്രസിഡന്റുമാർ - സിജോയ് മാത്യു, ജോർജോ കുര്യൻ വർഗീസ്, സെക്രട്ടറിമാർ - അലൻ മാത്യു, സതീഷ് കുമാർ, ട്രഷറർ അനു റോസ്, യൂത്ത് കോഓർഡിനേറ്റർ - അലക്സ് ഡേവിസ്, കമ്മിറ്റി അംഗങ്ങൾ - എൽജോ പരത്തനം വർഗീസ്, ബിൻസി പടയാട്ടിൽ, ബൈജു ജോസഫ് നെടുംപള്ളിൽ, ടോം തിരുത്തത്തിൽ, റോഷൻ പി.ജി., ജോബ്സൺ ജോൺ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയും കുർബാനയും ബുധനാഴ്ച രാത്രി ഒമ്പതിന് നൈറ്റ് ക്ലിഫ് സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. വികാരി റവ.ഡോ. ജോൺ പുതുവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾക്ക് ശേഷം ഇടവക ഒരുക്കുന്ന ഗ്ലോറിയ 2025 കരോൾ ഗാനങ്ങൾ, ക്രിസ്മസ് പ്രോഗ്രാമുകൾ, ക്രിസ്മസ് ലക്കി നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കൈകാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകും.
Australia and Oceania
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Australia and Oceania
കാൻബറ: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ.
അധികമായി കൈവശം വച്ചിരിക്കുന്നത്, പുതുതായി നിരോധിച്ചവ, നിയമവിരുദ്ധം എന്നീ ഗണത്തിൽപ്പെടുന്ന തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചുകളയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
40 ലക്ഷത്തിലധികം തോക്കുകളാണ് ഓസ്ട്രേലിയയിലുള്ളതെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ജനങ്ങൾ ഇത്രയധികം തോക്കുകൾ കൈവശം വയ്ക്കേണ്ട കാര്യമില്ലെന്ന് ആൽബനീസ് പറഞ്ഞു.
ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷത്തിനു നേർക്കു വെടിയുതിർത്ത ഭീകരരിൽ സാജിദ് അക്രം ലൈസൻസ് ഉപയോഗിച്ച് ആറു തോക്കുകളാണു കൈവശം വച്ചിരുന്നത്.
ഭീകരാക്രമണത്തിനു പിന്നാലെ ചേർന്ന നാഷണൽ കാബിനറ്റ് യോഗത്തിൽ തോക്കുനിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്.
35 പേർ മരിച്ച 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ തോക്ക് തിരികെ വാങ്ങൽ പദ്ധതി നടപ്പാക്കിയിരുന്നു.
6.4 ലക്ഷം തോക്കുകളാണ് അന്ന് ജനങ്ങളിൽനിന്നു തിരികെ വാങ്ങിയത്.
Australia and Oceania
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
Australia and Oceania
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.
43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
Australia and Oceania
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.
Australia and Oceania
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാള ചലച്ചിത്രമായ "ഗോസ്റ്റ് പാരഡൈസ്' ഈ മാസം 27 മുതല്‍ ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബ്രിസ്ബെയ്നിലെ മൗണ്ട് ഗ്രവറ്റ് ഇവന്റ് സിനിമാസിന്റെ സ്ക്രീൻ രണ്ടിലാണ് ആദ്യ പ്രദര്‍ശനം നടക്കുന്നത്.
27ന് പ്രാദേശിക സമയം വൈകുന്നേരം ആറിന് നടക്കുന്ന പ്രദര്‍ശന ഉദ്ഘാടനത്തില്‍ കലാ, ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.45ന് ഹാര്‍ബര്‍ ടൗണ്‍ ഗോള്‍ഡ് കോസ്റ്റിലെ റീഡിംഗ് സിനിമാസിലാണ് രണ്ടാമത്തെ പ്രദര്‍ശനം.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. കേരളത്തിലും ക്വീന്സ്ലാന്ഡിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നടനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
Australia and Oceania
മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.
Australia and Oceania
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷമാക്കി ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം.
വികാരി ഫാ. മാത്യു കെ. മാത്യു, ഫാ. അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന ധൂപ പ്രാർഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
പരുമല തിരുമേനിയുടെ സഹനവും പ്രാർഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളൂവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ. അജിൻ കോശി ജോൺ പറഞ്ഞു.
Australia and Oceania
മെല്‍ബൺ: വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണില്‍ നടത്തുന്ന രണ്ടാമത് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എഎംഎല്എഫ് രണ്ടാം എഡിഷന്) 15നു തുടക്കം. എം.ടി സ്മൃതിയെന്ന പേരിലൊരുക്കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവത്തില്‍ എം.ടി, എം. കൃഷ്ണന്‍നായര്‍, വി.കെ.എന്‍ അനുസ്മരണങ്ങള്‍, ക്ലാസുകള്‍ എന്നിവ നടക്കും.
വി.കെ എന്നിനെക്കുറിച്ച് "വി.കെ.എന്‍ ചിരിയും ചിന്തകളും' എന്ന വിഷയത്തില്‍ കഥാകൃത്ത് വി.കെ.കെ. രമേഷും എം. കൃഷ്ണന് നായരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് "വിശ്വജാലകം തുറന്ന തൂലിക'എന്ന വിഷയത്തില്‍ ഡോ. ആല്‍ബി ഏലിയാസും സംസാരിക്കും.
2016ല്‍ രൂപീകരിച്ച വിപഞ്ചിക ഗ്രന്ഥശാല ഓണ്‍ലൈനില്‍ നിരവധി സാഹിത്യ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു. തുറന്ന പുസ്തകം, മധുരം മലയാളം, കേരള പിറവി ദിനാഘോഷം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏകോപിപ്പിച്ച് കഴിഞ്ഞവര്‍ഷം മുതലാണ് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പേരില്‍ സാഹിത്യോത്സവം ആരംഭിച്ചത്.
15ന് വൈകുന്നേരം അഞ്ചുമുതല്‍ ക്ലേറ്റണ്‍ ഹാളിലാണ് എം.ടി സ്മൃതി അരങ്ങേറുകയെന്നു സംഘാടകന്‍ സഞ്ജയ് അറിയിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയില്‍ അന്തരിച്ച ഫാ. ജോസഫ് ഐക്കരമറ്റത്തിന്റെ (86) സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് (സിഡ്നി സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) ഹാബര്‍ ഫീല്‍ഡിലുള്ള വിശുദ്ധ ജോവാന് ഓഫ് ആര്‍ക്ക് പള്ളിയില്‍ ആര്‍ച്ച്ബിഷപ് ആന്റണി ഫിഷറിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
നേരത്തെ കോതമംഗലം രൂപത വൈദികനായിരുന്ന ഫാ. ജോസഫ് നിലവില്‍ സിഡ്നി രൂപതാംഗമാണ്. 1964ല്‍ പൗരോഹിത്യം സ്വീകരിച്ചു.
കോതമംഗലം രൂപതയിലെ കോട്ടപ്പടി, ഇഞ്ചൂര്‍, മാറാടി പള്ളികളില്‍ വികാരിയായും കോതമംഗലം കത്തീഡ്രല്‍ പള്ളിയില്‍ അസി. വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: സിസ്റ്റര്‍ ക്രിസോസ്റ്റം ഐക്കരമറ്റം എഫ്സിസി (വാഴപ്പള്ളി), പരേതരായ മാത്യു വര്‍ക്കി, ഫിലിപ്പോസ് വര്‍ക്കി.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് മരിയൻ ദൃശ്യാവിഷ്കാരം "അമ്മയോടൊപ്പം ഒരു യാത്ര' എന്ന അപ്തവാക്യത്തിൽ നടത്തി.
ഫാത്തിമയിൽ നിന്നും കൊണ്ട് വന്ന മാതാവിന്റെ തിരുസ്വരൂപം വഹിച്ചു ഒരു മാസം മുഴുവൻ ഇടവകയിലെ വിവിധ ഭവനങ്ങളിൽ ജപമാല പ്രാർഥന നടന്നു.
Australia and Oceania
ന്യൂസൗത്ത് വെയില്‍സ്: ഓസ്ട്രേലിയയിൽ അന്തരിച്ച സ്റ്റാനി ജോസിന്റെ (47) സംസ്കാരം വെള്ളിയാഴ്ച ന്യൂസൗത്ത് വെയില്‍സ് ബ്ലാക്ക്ടൗണ്‍, 58 ഓര്‍വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് പള്ളിയിൽ നടക്കും.
പരേതനായി വെള്ളിയാഴ്ച 10ന് കുറുമണ്ണ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തും.
കടനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും നീലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായ പ്രഫ. ജോസഫ് കൊച്ചുകുടിയുടെ (റിട്ട. പ്രഫസർ, കെ.ഇ. കോളജ് മാന്നാനം) മകനാണ്.
അമ്മ മേഴ്സി കുറുമണ്ണ് മുളകുന്നത്ത് കണംകൊമ്പിൽ കുടുംബാംഗം. ഭാര്യ ജോയ്സ് സ്റ്റാനി നെടുംകുന്നം പടിഞ്ഞാറെമുറിയിൽ കുടുംബാംഗം. മക്കൾ: ഡെന്നിസ് സ്റ്റാനി ജോസ്, ഡെൽവിൻ സ്റ്റാനി ജോസ്.
Australia and Oceania
ഗോൾഡ് കോസ്റ്റ്: ഈ മാസം 18ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2026 - 2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡന്റ് - സി.പി. സാജു, വൈസ് പ്രസിഡന്റ് - ജോൺ ജോൺസൺ, സെക്രട്ടറി - പ്രശാന്ത് ഗോപകുമാർ, ജോയിന്റ് സെക്രട്ടറി - ഡോ. ക്ലെമന്റ് ടോം സ്കറിയ, ട്രഷറർ - മനോജ് തോമസ്, മീഡിയ കോഓർഡിനേറ്റർമാർ - വിപിൻ ജോസഫ്, ലക്ഷ്മി പ്രശാന്ത്, പ്രോഗ്രാം കോഓർഡിനേറ്റർ - സിബി മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ആന്റണി ഫിലിപ്പ്, അരുൺ കൃഷ്ണ, ബിബിൻ മാർക്, ട്രീസൺ ജോസഫ്.
വരണാധികാരി ജോ ജോസ് പാലക്കുഴി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം വഹിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തങ്ങൾക്ക് സംഘടന ശക്തമായ നേതൃത്വം വഹിക്കുമെന്ന് നിയുക്ത പ്രസിഡന്റ് സി.പി. സാജു അറിയിച്ചു. എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
Europe
ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.
കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.
പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.
എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം
നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ
എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.
കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ
അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.
മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും
വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.
പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.
യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.
എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.
നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
Europe
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13ന് സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി.
ക്രോളി മലയാളി കമ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു.
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.
Europe
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ വിയന്നയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 10,000-ത്തിലധികം സന്ദര്‍ശകരും 300-ലധികം കലാകാരന്മാരും പങ്കെടുത്തു.
വിയന്നയിലെ കാന്ഡല്ഗാസെ 46-ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസി എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലുള്ള നിരത്തുകളില്‍ നടന്ന സംഗമം ബഹുസ്വരതയുടെ ശ്രദ്ധേയമായ ആവിഴ്കാരമായി മാറി.
ഇന്ത്യന്‍ അംബാസഡര്‍ ശംഭു എസ്. കുമരന് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോസി എക്സലന്‍സ് അവാര്‍ഡ് ഉഗാണ്ടയില്‍ നിന്നുള്ള മെന്ററും ക്രിമിനോളജിസ്റ്റുമായ മാര്‍ഗരറ്റ് അകുല്ലോയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
Europe
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തെയും ഒരേപോലെ കണ്ണുനിറയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതീവ ഹൃദ്യമായൊരു കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ സാക്ഷിയായി.
വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെ (General Audience) മാലാഖയുടെ വേഷം ധരിച്ചെത്തിയ ഒരു കൊച്ചുമിടുക്കിയെ മാർപാപ്പ നെഞ്ചോട് ചേർത്ത് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നത്.
മാലാഖക്കുട്ടിക്ക് മാർപാപ്പയുടെ ചുംബനം
പതിവുപോലെ ചത്വരത്തിലൂടെ തന്റെ "പാപ്പ മൊബീലിൽ' (Papamobil) വിശ്വാസികളെ അഭിവാദ്യം ചെയ്തു നീങ്ങുകയായിരുന്നു ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ സമയത്താണ് ജനക്കൂട്ടത്തിന് നടുവിൽ മാലാഖയുടെ ചിറകുകളും വേഷവും ധരിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ കൊച്ചുകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽ പെടുന്നത്.
ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട മാർപാപ്പ, സുരക്ഷാ ഉദ്യോഗസ്ഥരോട് ആ കുഞ്ഞിനെ തന്റെ അടുത്തേക്ക് വാങ്ങിത്തരാൻ നിർദ്ദേശിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ ഉയർത്തി നൽകിയ ആ മാലാഖക്കുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിക്കുകയും ചെയ്തു.
വലിയൊരു പുഞ്ചിരിയോടെ മാർപ്പാപ്പയെ നോക്കിയ കുട്ടി, അനുഗ്രഹം വാങ്ങിയ ഉടൻ തന്നെ തിരികെ അച്ഛന്റെ അടുത്തേക്ക് പോകാനായി കൈകൾ നീട്ടിയത് കണ്ടുനിന്നവരിൽ വലിയൊരു ചിരി പടർത്തി
കുട്ടികളോട് അതീവ വാത്സല്യം കാണിക്കുന്ന വ്യക്തിയാണ് ലെയോ പതിനാലാമൻ മാർപ്പാപ്പ എന്ന് മുൻപും തെളിഞ്ഞിട്ടുള്ളതാണ്.
മുൻപ് കാമറൂൺ സന്ദർശനത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് തന്നെ കെട്ടിപ്പിടിക്കാൻ ഓടിയെത്തിയ ഒരു കൊച്ചുപെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി മാർപാപ്പ ഇരു കൈകളും നീട്ടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
Europe
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെൻബെർഗിൽ നടന്ന ഹാൻഡ്ബോൾ കായികമേളയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. റസ്റ്റാറ്റ് (Rastatt) നഗരത്തിലെ ഒരു കളിസ്ഥലത്തോട് ചേർന്നുള്ള ക്യാമ്പിംഗ് സൈറ്റിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ഓടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
കനത്ത കൊടുങ്കാറ്റും മഴയും ജർമനിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ അപകടം.
കൂടാരങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെ മിന്നൽ ചുഴറ്റി
ഏകദേശം 120 ടീമുകൾ പങ്കെടുക്കുന്ന വലിയൊരു ഹാൻഡ്ബോൾ ടൂർണമെന്റിനായിട്ടാണ് കായികതാരങ്ങളും കാണികളും ഈ സ്പോർട്സ് ഗ്രൗണ്ടിൽ ഒത്തുകൂടിയത്. മത്സരങ്ങൾക്ക് മുന്നോടിയായി ഗ്രൗണ്ടിൽ താത്കാലിക കൂടാരങ്ങൾ അടിച്ച് ഇവർ ക്യാമ്പ് ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചു. രാത്രി 11 ഓടെ കായികതാരങ്ങൾ തങ്ങളുടെ ടെന്റുകൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ കെട്ടി ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് തൊട്ടടുത്തായി അതീവ ശക്തമായ മിന്നൽ പതിച്ചത്.
13 വയസുകാരനും പരിക്ക്; സ്ഥലത്ത് വൻ രക്ഷാപ്രവർത്തനം:
മിന്നലിന്റെ ആഘാതത്തിൽ ഒരു 13 വയസുകാരൻ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തേക്ക് പോലീസും ഫയർഫോഴ്സും ആംബുലൻസുകളും ഉൾപ്പെടെ വൻ സന്നാഹം ഇരച്ചെത്തി.
കനത്ത മഴയെ അവഗണിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. പരിക്കേറ്റവരിൽ ആറ് പേരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജർമനിയിലുടനീളം കനത്ത നാശനഷ്ടം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജർമ്മനിയിൽ തുടരുന്ന കടുത്ത ചൂടിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലും ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത കൊടുങ്കാറ്റ് വീശിയടിക്കുന്നത്.
പ്രത്യേകിച്ച് തെക്കൻ ജർമ്മനിയിലും ഷ്വാബൻ മേഖലയിലും മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയുള്ള ഓർക്കാൻ ഗണത്തിൽപ്പെട്ട കൊടുങ്കാറ്റാണ് വീശുന്നത്.
കനത്ത സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജർമ്മനിയിലെ പ്രശസ്തമായ 'സൗത്ത് സൈഡ്' (Southside Music Festival) സംഗീതോത്സവം പോലും വെള്ളിയാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ജർമനിയിൽ വരും ദിവസങ്ങളിലും കനത്ത ഇടിമിന്നലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Europe
ബെർലിൻ: ചൈനയുടെ വർധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കാൻ ഇന്ത്യൻ സമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യ തങ്ങളുടെ സൈനിക ശേഷി അതിവേഗം വർധിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജർമനിയുടെ അത്യാധുനിക സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ കോടിക്കണക്കിന് ഡോളറിന്റെ മെഗാ കരാറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
ജർമനിയിൽ രൂപകൽപ്പന ചെയ്ത്, ഇന്ത്യയിൽ നിർമിക്കുന്ന ഈ അത്യാധുനിക അന്തർവാഹിനികൾ എന്തുകൊണ്ട് ഇന്ത്യക്ക് പ്രിയങ്കരമാകുന്നു എന്ന് വ്യക്തമാക്കുന്ന തന്ത്രപരമായ വിശകലനം താഴെ നൽകുന്നു:
എന്തുകൊണ്ടാണ് ഇന്ത്യ ജർമൻ അന്തർവാഹിനികൾ തെരഞ്ഞെടുക്കുന്നത്?
ഇന്ത്യൻ നാവികസേനയുടെ "Project-75I' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ആറ് അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ജർമനിയുടെ പ്രശസ്ത പ്രതിരോധ കമ്പനിയായ "thyssenkrupp Marine Systems' (TKMS) ആണ് പ്രൊജക്റ്റിന്റെ മുൻനിരയിലുള്ളത്.
എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യ: ജർമൻ അന്തർവാഹിനികളുടെ ഏറ്റവും വലിയ പ്രത്യേകത അവയിലെ അത്യാധുനിക AIP സിസ്റ്റമാണ്. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾക്ക് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി ദിവസവും വെള്ളത്തിന് മുകളിലേക്ക് വരേണ്ടതുണ്ട്.
ഇത് ശത്രുക്കളുടെ റഡാറുകളിൽ പെടാൻ കാരണമാകും. എന്നാൽ ജർമൻ സാങ്കേതികവിദ്യയുള്ള ഈ അന്തർവാഹിനികൾക്ക് ആഴ്ചകളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ സാധിക്കും. ഇത് അവയെ അതീവ മാരകവും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാക്കുന്നു.
പഴയ റഷ്യൻ സാങ്കേതികവിദ്യകളിൽ നിന്നുള്ള മാറ്റം: ഇന്ത്യൻ നാവികസേന നിലവിൽ വലിയ തോതിൽ ആശ്രയിക്കുന്നത് റഷ്യൻ നിർമ്മിത കപ്പലുകളെയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആയുധ വിതരണത്തിലുണ്ടായ തടസങ്ങളും പാശ്ചാത്യ സാങ്കേതികവിദ്യകളോടുള്ള താല്പര്യവും ഇന്ത്യയെ ജർമനിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
ചൈനീസ് ഭീഷണിയും ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വവും: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സാന്നിധ്യം അതിവേഗം വർധിച്ചുവരികയാണ്. ചൈന തങ്ങളുടെ നാവികസേനയെ ലോകത്തിലെ ഏറ്റവും വലിയ സേനയാക്കി മാറ്റിക്കഴിഞ്ഞു.
കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങൾക്ക് ചൈന അന്തർവാഹിനികൾ കൈമാറുന്നുമുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വം നിലനിർത്താനും ചൈനയുടെ കടന്നുകയറ്റങ്ങളെ തടയാനും ഇന്ത്യക്ക് കൂടുതൽ ആധുനിക അന്തർവാഹിനികൾ അടിയന്തിരമായി ആവശ്യമുണ്ട്.
Europe
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐഒസി യുകെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം "പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ് ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമകൾക്ക് ആദരമർപ്പിച്ച് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്.
അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.
യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർഥിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
Europe
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ എബ്രഹാം ചാണ്ടി, പ്രിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാൾ മാറുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു.
അഡ്രസ്: Everest Road, TW19 7EE, West London.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോർജ് വലിയപറമ്പിൽ - +44 7907 609295.
Europe
റോം: കളരിപ്പയറ്റിനെ യൂറോപ്യൻ രാജ്യങ്ങളിലും റോമിലുമൊക്കെ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു. ഇറ്റാലിയൻ സമൂഹത്തിനു മുന്നിൽ കളരിപ്പയറ്റ് എത്തിക്കാൻ ആവശ്യമായതു ചെയ്യുമെന്നും എംബസിയിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷപരിപാടിയിൽ പ്രഭാഷകനായി എത്തിയ ഗുരുക്കൾ ഡോ. എസ്. മഹേഷുമായി സംസാരിച്ച ശേഷം അവർ പ്രതികരിച്ചു.
യോഗയും കളരിപ്പയറ്റും ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യ സംഭാവനകളാണെന്നും ഇവയുടെ സമന്വയം പുതിയ തലമുറയ്ക്ക് ശരിയായ ദിശയിലേക്കുള്ള വഴികാട്ടിയാകുമെന്നും എംബസി അധികൃതർ അഭിപ്രായപ്പെട്ടു.
കളരിയുടെ പ്രയോഗ സാധ്യതകളക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് കളരി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കിച്ചും ഡോ. മഹേഷ് വിശദീകരിച്ചു. എംബസിയിലെ കൾച്ചറൽ സെക്രട്ടറി ലക്ഷ്മി സ്വാമിനാഥനും സന്നിഹിതയായിരുന്നു.
"കളരിപ്പയറ്റ് ദ വേ ഓഫ് ദ വാരിയർ'എന്ന തന്റെ പുതിയ പുസ്തകം ഗുരുക്കൾ ഇരുവർക്കും സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ കളരിപ്പയറ്റിന്റെ യോഗാത്മക മുഖം അവതരിപ്പിച്ച് ഗുരുക്കൾ ശ്രദ്ധേയനായി.
Europe
കാർഡിഫ്: യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന "ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്' ഞായറാഴ്ച കാർഡിഫിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും സമ്മാനത്തുകയും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ വൻകിട കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം ഒരു മഹത്തായ ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റഅ വേദിയാകുന്നത്.
മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ദി ബ്രെയിൻ ട്യൂമർ ചാരിറ്റിക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.
മാറ്റുരയ്ക്കുന്ന കരുത്തരായ 12 ടീമുകൾ:
ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ കോണുകളിൽ നിന്നും എത്തുന്ന ടീമുകളും അവരുടെ നായകന്മാരും താഴെ പറയുന്നവരാണ്:
വുൾഫ്സ് ക്രിക്കറ്റ് ക്ലബ്, വോൾവർഹാംപ്ടൺ (ക്യാപ്റ്റൻ: ആൽബിൻ ചാക്കോ).
സ്വൻസി സ്പാർട്ടൻസ്, സ്വാൻസി (ക്യാപ്റ്റൻ: വിമൽ തോമസ്).
ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി (ക്യാപ്റ്റൻ: സാം രാജൻ).
റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്, എക്സറ്റർ (ക്യാപ്റ്റൻ: രഞ്ജു തോമസ്).
സിഎംഎ ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ആൽബിൻ സേവ്യർ).
സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ് (ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം).
വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ് (ക്യാപ്റ്റൻ: ജിത്തു തോമസ്).
ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്, ന്യൂപോർട്ട് (ക്യാപ്റ്റൻ: ജോയൽ ജോണി).
കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ).
കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ).
റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത് (ക്യാപ്റ്റൻ: അനൂപ് മേനോൻ).
റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്, കാർഡിഫ് (ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ).
ആകർഷകമായ സമ്മാനങ്ങൾ
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം: 2000 പൗണ്ടും ട്രോഫിയും. രണ്ടാം സമ്മാനം: 1000 പൗണ്ടും ട്രോഫിയും. സെമി ഫൈനലിസ്റ്റുകൾ: സെമിയിൽ പുറത്താകുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
വിപുലമായ സ്പോൺസർഷിപ്പ് പിന്തുണ
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാർഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് യുകെയിലെ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റേഴ്സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും കായികമേളയുടെ വിജയത്തിനായി കൈകോർക്കുന്നു.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്ക് വേണ്ടി ഡോ. ടിബിൻ ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ടിബിൻ ജോസഫ് - +44(0)7479005892.
Europe
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് പ്രൗഢോജ്വലമായ സമാപനം.
ഉച്ചകോടിയുടെ മൂന്നാം ദിവസം ആഗോള സാമ്പത്തിക വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയുമാണ് ലോകനേതാക്കൾ പ്രധാനമായും ചർച്ച ചെയ്തത്.
ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ആഗോള ടെക് ഭീമന്മാരും ഈ നിർണായക യോഗങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും ചൈനയ്ക്ക് മേൽ ജി7 രാജ്യങ്ങൾ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുമാണ് ഉച്ചകോടിയുടെ അവസാന ദിനത്തെ ഏറ്റവും ശ്രദ്ധേയമായ വാർത്തകളായി ഇടംപിടിച്ചത്.
പ്രതിരോധ പിന്തുണ: ഭാവിയിൽ ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും രാജ്യം (പ്രത്യേകിച്ച് ചൈന) ആക്രമണം നടത്തിയാൽ ഇന്ത്യയെ സംരക്ഷിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.
ആ മനുഷ്യനെ (മോദിയെ) ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ അവിടെയെത്തും. എന്നാൽ അവിടെ പുതിയൊരു നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല എന്നാണ് ട്രംപ് പറഞ്ഞത്.
വ്യാപാര കരാറുകൾ: ഇന്ത്യയും അമേരിക്കയും പുതിയ വ്യാപാര കരാറുകളിലേക്ക് നീങ്ങുകയാണെന്നും മോദി അതീവ സമർത്ഥനായ ഒരു ചർച്ചക്കാരനാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
താൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2. ചൈനയെ പൂട്ടാൻ പുതിയ "60 ശതമാനം നിയമം'
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിന് അത്യാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും അപൂർവ ധാതുക്കൾക്കുമായി (Critical Raw Materials) ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ജി7 രാജ്യങ്ങൾ ചരിത്രപരമായ കരാറിലെത്തി.
പുതിയ തീരുമാനപ്രകാരം, ചൈനയിൽ നിന്നുള്ള ഇത്തരം ധാതുക്കളുടെ ഇറക്കുമതി 60 ശതമാനമായി പരിമിതപ്പെടുത്തും. 2030-ഓടെ ഇത് 50 ശതമാനത്തിലേക്ക് താഴ്ത്താനാണ് ലക്ഷ്യമിടുന്നത്.
ജി7 പങ്കാളി രാജ്യമായ ഓസ്ട്രേലിയയും ഈ നീക്കത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. സാമ്പത്തിക മേധാവിത്വം കാണിച്ച് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് ഇതൊരു കനത്ത തിരിച്ചടിയാകും.
3. കാനഡയും ഇന്ത്യയും ഭായ് ഭായ്; മോദിക്ക് ക്ഷണം
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളോടെ ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടായിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾ പൂർണ്ണമായും അവസാനിച്ചു.
ഈ വർഷം അവസാനം ഔദ്യോഗിക സന്ദർശനത്തിനായി മോദിയെ മാർക്ക് കാർണി കാനഡയിലേക്ക് ക്ഷണിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാറുകളിലും ഊർജ്ജ പങ്കാളിത്തത്തിലും ഒപ്പുവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദിയും കാർണിയും കൂടിക്കാഴ്ച നടത്തുന്നത്.
4. "ഞാനാണ് ബോസ്' എന്ന് ട്രംപ്; ഉക്രെയ്ന് പുതിയ കരുത്ത്
ഉച്ചകോടിയുടെ അവസാന ദിവസം രാവിലത്തെ സെഷനിൽ പങ്കെടുത്തുകൊണ്ട് ജി7 നേതാക്കളോട് "ഞാനാണ് ബോസ്" എന്ന് ട്രംപ് തമാശയായി പറഞ്ഞത് കൗതുകമുണർത്തി.
മുൻപത്തെ ഉച്ചകോടികളിൽ നിന്നും വ്യത്യസ്തമായി ട്രംപ് ഇത്തവണ മൂന്ന് ദിവസവും പൂർണമായി പങ്കെടുക്കുകയും റഷ്യക്കെതിരേ കടുത്ത എണ്ണ-ഗ്യാസ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇതിനെ റഷ്യക്കെതിരേയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വലിയ വിജയമായാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് വിശേഷിപ്പിച്ചത്.
ജി7 ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് ശേഷവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചരിത്രപ്രസിദ്ധമായ വേഴ്സായ് കൊട്ടാരത്തിലെ വിരുന്നിലും പങ്കെടുത്ത ശേഷമേ ട്രംപ് അമേരിക്കയിലേക്ക് മടങ്ങുകയുള്ളൂ.
Europe
ഡബ്ലിൻ: ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനത്ത്. 2026 ജൂണിൽ പുറത്തിറങ്ങിയ ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരമാണ് ലോകത്തെ സമാധാന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.
സാമൂഹിക സുരക്ഷ, നിലവിലുള്ള സംഘർഷങ്ങൾ, സൈനികവത്കരണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് പട്ടിക തയാറാക്കുന്നത്. ഐസ്ലാൻഡ്, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
സ്ലോവേനിയയ്ക്കാണ് നാലാം സ്ഥാനം. ഓസ്ട്രിയ, പോർച്ചുഗൽ, സിംഗപ്പുർ, ഫിൻലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
നിലവിലെ സംഘർഷ സാഹചര്യത്തിൽ സമാധാന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെയും പിന്നിലാണ് പട്ടികയിൽ അമേരിക്കയുടെ സ്ഥാനം. 163 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്.
Europe
ലണ്ടൻ: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കുമായി മാറ്റിവയ്ക്കുന്ന യുവതലമുറയ്ക്കിടയിൽ, വിശ്വാസത്തിന്റെ വഴിയിലൂടെ 350 കിലോമീറ്റർ നടന്ന് ശ്രദ്ധേയനാകുകയാണ് മലയാളി യുവാവ് ഡെന്നിസ് ജോൺ.
പോർച്ചുഗലിലെ പോർട്ടോയിൽ നിന്ന് സ്പെയിനിലെ സാന്റിയാഗോ ഡി കൊംപൊസ്തേലോ വരെ ലോകപ്രശസ്തമായ കാമിനോ ഡി സാന്റിയാഗോ തീർഥയാത്ര പാതയിലൂടെ 11 ദിവസങ്ങൾകൊണ്ട് യാത്ര പൂർത്തിയാക്കിയാണ് ഡെന്നിസ് ശ്രദ്ധേയനാകുന്നത്.
അയർലൻഡിൽ ജനിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ ഡെന്നിസ്, ജോൺ വി. പണിക്കരുടെയും ദീപ്തി ജോണിന്റെയും മകനാണ്. കുണ്ടറ ചൊവ്വള്ളൂർ സെന്റ് റീത്താസ് മലങ്കര സുറിയാനി കത്തോലിക്ക സഭാംഗമായ അദ്ദേഹം ലൂട്ടൺ സെന്റ് ജോർജ് മിഷൻ അംഗമാണ്.
യുകെയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ (യുസിഎൽ) നിന്ന് ബിരുദം നേടിയ ഡെന്നിസ് ജോൺ ലണ്ടനിലെ പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.
കാടുകൾ, മലനിരകൾ, കടൽത്തീരങ്ങൾ, ഗ്രാമീണ പാതകൾ എന്നിവയിലൂടെ കടന്നുപോകുന്ന കാമിനോ തീർഥയാത്ര ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്ന ഒന്നാണ്. അതിൽ "കാമിനോ പോർച്ചുഗീസ് ദ കോസ്റ്റ'യുടെ ആത്മീയ വകഭേദമായ "വരിയാന്തെ എസ്പിരിച്വൽ' പാതയാണ് ഡെന്നിസ് തെരഞ്ഞെടുത്തത്.
യാത്രയ്ക്കിടെ അനുഭവിച്ച ചില നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ആത്മീയ അനുഭവങ്ങളായിരുന്നുവെന്ന് ഡെന്നിസ് പറയുന്നു. മലമുകളിൽ മണിക്കൂറുകളോളം ആരെയും കാണാതെ നടന്ന ഒരു ഘട്ടത്തിൽ "സാൽവേ റെജീന' ഭക്തിഗാനം ആലപിച്ചതും വഴിയരികിലെ തീർഥാടകർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നതായി അദ്ദേഹം പങ്കുവച്ചു.
Europe
ലണ്ടൻ: അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഒമ്പതാമത് സംഗമം ശനിയാഴ്ച ചെൽട്ടൻഹാമിൽ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ കുടുംബാംഗങ്ങൾ സൗഹൃദങ്ങൾ പുതുക്കുവാനായിയാണ് ഒത്തുചേരുന്നത്.
വിവിധ കലാ കായിക വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ സംഗമവും വേറിട്ടൊരു നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
മുൻവർഷങ്ങളിലെ പോലെ സംഗമത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടാതെ വൈകുന്നേരമുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ വർഷങ്ങൾക്കു മുൻപ് എത്തിയിട്ടുള്ള കുടുംബാംഗങ്ങളോടൊപ്പം പുതുതായി എത്തിച്ചേർന്നിട്ടുള്ള കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി ആളുകളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിലും പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുവാൻ ഇനിയും പേരുകൾ നൽകാത്തവർക്ക് പ്രോഗ്രാം കോഓർഡിനേറ്റേഴ്സ് ആയ റാണി ജോജി, ടെൽസ്മോൻ തടത്തിൽ എന്നിവരുടെ പക്കൽ പേരുകൾ നൽകാവുന്നതാണ്.
അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും വിവാഹബന്ധങ്ങളിലൂടെ ഈ പ്രദേശങ്ങളുമായി ചേർന്നിട്ടുള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന പരമാവധി ആളുകൾ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
യുകെയിലെ സംഗമങ്ങളിൽ അയർക്കുന്നം - മറ്റക്കര സംഗമം എക്കാലവും പ്രവർത്തനങ്ങളിലും ജനപങ്കാളിത്തത്തിലും മികവുറ്റതായിരുന്നുവെന്നും ഇത്തവണത്തെയും സംഗമം വേറിട്ടുനിൽക്കുമെന്നതിന് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം: SHURDINGTON COMMUNITY CENTRE, BISHOP ROAD, CHELTENHAM, GL51 4TB. DATE AND TIME: 20/6/2026, 9AM- 5PM.
കൂടുതൽ വിവരങ്ങൾക്ക്: C.A.Joseph: 07846747602, Bencylal Cherian: 07423038160, Thomas Philip: 07445887812, Rani Jogi: 07916332669, Telsmon Thadathil: 07727199884.
Europe
ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാന തലസ്ഥാനമായ പോട്സ്ഡാം നഗരത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ 250 കിലോഗ്രാം ഭാരമുള്ള പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 6,500-ലധികം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.
ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരമധ്യത്തിലെ വ്യാപക പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ Leipziger Strabe പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് ജൂൺ മൂന്നിന് കണ്ടെത്തിയ ബോംബ് അമേരിക്കൻ നിർമിതമാണെന്നാണ് പ്രാഥമിക നിഗമനം.
ബോംബ് നിർവീര്യമാക്കുന്ന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനടക്കമുള്ള പൊതുസംവിധാനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. ഇതോടെ മേഖലയിൽ ഗതാഗത തടസവും യാത്രാക്ലേശവും അനുഭവപ്പെട്ടു.
സുരക്ഷാ മേഖലയിലായതിനാൽ Potsdam Central Station, Brandenburg State Chancellery, സംസ്ഥാന പാർലമെന്റ് മന്ദിരം, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, Museum Barberini, Minsk Kunsthaus എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ഹോട്ടലുകളും നഴ്സിംഗ് ഹോമുകളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടി.
ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതാണ് ബോംബ് നിർവീര്യമാക്കുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളിയെന്ന് ചീഫ് ഡെമോളിഷൻ മാസ്റ്റർ Mike Schwitzke വ്യക്തമാക്കി.
സുരക്ഷാ പരിധിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞതായി ഉറപ്പാക്കിയ ശേഷമേ ബോംബ് നിർവീര്യമാക്കൽ ആരംഭിക്കൂ. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
1945 ഏപ്രിൽ 14-ന് Operation Crayfish എന്ന പേരിൽ നടന്ന വ്യോമാക്രമണത്തിന്റെ അവശിഷ്ടമായിരിക്കാം ഈ ബോംബെന്ന് അധികൃതർ കരുതുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ നടന്ന ആക്രമണത്തിൽ നഗരത്തിന്റെ വലിയ ഭാഗങ്ങൾ നശിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകളായ പൊട്ടാത്ത ബോംബുകൾ ജർമനിയിൽ ഇന്നും ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം കണ്ടെത്തലുകൾ സാധാരണമാണ്.
മുൻപ് Cologne, Dresden തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് ബോംബുകൾ വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.
Europe
ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Europe
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത വോളിബോള്‍ ക്ലബായ ഐഎസ്സി വിയന്നയുടെ (ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്) 45-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അന്തരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റിന് ഗംഭീര സമാപനം.
നിരവധി വോളിബോള്‍ പ്രേമികള്‍ ഒത്തുചേര്‍ന്ന മത്സരത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്തു. അവിസ്മരണീയമായ മത്സരങ്ങള്‍ക്കും ആവേശത്തിനും സാക്ഷ്യം വഹിച്ച ടൂര്‍ണമെന്റിലെ ഫൈനല്‍ പോരാട്ടത്തില്‍ ഐഎസ്സി വിയന്ന ടൈറ്റന്‍സും (ക്യാപ്റ്റന്‍ - അരുണ്‍ മംഗലത്ത്) ഐഎസ്സി വിയന്ന നെക്സ്റ്റ് ജനറേഷനും (ക്യാപ്റ്റന്‍ - റ്റെജോ കിഴക്കേക്കര) ഏറ്റുമുട്ടുകയും ടൈറ്റന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഇറ്റലിയില്‍ നിന്നുള്ള യൂറോഫൈറ്റേഴ്സ് വോളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഐഎസ്സി വിയന്ന വാരിയേഴ്സ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ആര് ആന്‍ഡ് എസ് ഹെസെന്‍ ഫ്രാങ്ക്ഫര്‍ട്ട് അഞ്ചാം സ്ഥാനം നേടി.
അതേസമയം കിരീടം നേടുമെന്ന് കാണികളും കളിക്കാരും ഒരുപോലെ പ്രതീക്ഷ നിലനിറുത്തിയ ടീം സ്റ്റുറ്റ്ഗാര്‍ട്ട് ബ്ലിറ്റ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിയന്ന ടൈറ്റന്‍സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങി. ഐഎസ്സിയുടെ മൂന്ന് താരങ്ങള്‍ മികച്ച കളിക്കാര്‍ക്കുള്ള അവാര്‍ഡുകളും സ്റ്റുറ്റ്ഗാര്ട്ടില് നിന്നുള്ള റോഷന് മികച്ച ഒഫന്‍സ് കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ടു.
Europe
റോം: ഈ മാസം റോമിൽ നടന്ന അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് & ഹോളിസ്റ്റിക് ഡേ (ഐഎംഎഡി) ഫെസ്റ്റിവലിൽ ഇത്തവണ ഒരു മലയാളി ശ്രദ്ധേയ സാന്നിധ്യമായി. കളരിപ്പയറ്റിന്റെ മേഖലയിൽ പ്രശസ്തനായ ഗുരുക്കൾ ഡോ. എസ് മഹേഷാണ് ആ മലയാളി.
സംഘാടകരായ യുഐകെടിയുടെ (യൂണിയൻ ഇറ്റാലിയനാ കുംഗ്ഫൂ ട്രഡീഷയണലേ) ബ്രാൻഡ് അംബാസഡർ എന്ന അംഗീകാരവും ഇക്കുറി മഹേഷിനുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് ഒരു ആയോധന കല ആദ്യമായി മേളയിലെത്തുന്നത് കഴിഞ്ഞ വർഷമാണ്. കളരിപ്പയറ്റായിരുന്നു അത്. മേളയുടെ കാൽ നൂറ്റാണ്ടു നീളുന്ന ചരിത്രത്തിൽത്തന്നെ ആദ്യം.
കളരിപ്പയറ്റിനെപ്പറ്റി സംസാരിക്കാനും അഭ്യാസ പ്രകടനം അവതരിപ്പിക്കാനും സംഘാടകർ ക്ഷണിച്ചത് ഡോ എസ് മഹേഷിനെ. തിരുവനന്തപുരത്തെ അഗസ്ത്യം കളരിയുടെ മുഖ്യ പരിശീലകനും അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനുമാണ് ഗുരുക്കൾ ഡോ. എസ്. മഹേഷ്.
Europe
പീറ്റർബറോ: കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും സാംസ്കാരിക - സാമൂഹിക ചരിത്രതാളുകളിൽ തനത് മുഖമുദ്ര ചാർത്തിയിട്ടുമുള്ള ചങ്ങനാശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ഈ മാസം 21ന് പീറ്റർബറോയിൽ നടക്കുന്നു.
ചങ്ങനാശേരിയുടെ മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി സംഗമത്തിൽ പങ്കുചേരും.
യുക്മ നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി, ഐഒസി നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്നേഹക്കൂട്ടായ്മയിൽ അതിഥികളായെത്തും.
ചങ്ങനാശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമകളും വീണ്ടും അനുഭവിക്കാൻ ഉതകുന്ന തരത്തിൽ കലാ-സാംസ്കാരികവും സംവേദനാത്മകവുമായ പരിപാടികൾ, സംഗീതവിരുന്ന്, വിനോദപരിപാടികൾ എന്നിവ പ്രവാസി സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 21നു ഉച്ചകഴിഞ്ഞു മൂന്നിന് നിലവിളക്കു കൊളുത്തി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെടും. സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വിവിധങ്ങളായ പരിപാടികൾ രാത്രി എട്ടു വരെ നീണ്ടു നിൽക്കുന്നതാണ്.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുക, പിറന്ന മണ്ണിനോടുള്ള സൗഹൃദവും പ്രതിബദ്ധതയും വികസനോന്മുഖ ചിന്തകളും ഉദ്ധീപിപ്പിക്കുക്ക അടക്കം ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ചങ്ങനാശേരി സ്നേഹക്കൂട്ടായ്മയിൽ പ്രമുഖ കോക്കനട്ട് & കറി ഫുഡ് സ്റ്റോൾ വിഭവ സമൃദ്ധവും രുചികരവുമായ കേരളത്തിന്റെ തനത് രുചികൾ ചൂടോടെ വിളമ്പും.
പഴയ സുഹൃത്തുക്കളെയും, നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ അഭിമാനാർഹമായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുവാനും ഈ സംഗമം വേദിയാവും. പ്രവാസി സംഗമത്തിൽ മനോജ് തോമസ്, ജോമോൻ മാമ്മൂട്ടിൽ, ഫെബി ഫിലിഫ് എന്നിവർ കോർഡിനേറ്റർമാരാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും, കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
https://forms.gle/68obB9YCsNvoyZ4k6. Feby Philip: 07597 671197 (Peterborough), Manoj Thomas:07846 475589, Jomon Mammoottil: 07930431445.
MANOR FARM COMMUNITY CENTRE, 70 HIGH STREET EYE, PETERBOROUGH, PE6 7UY.
Europe
ബർലിൻ : കോവിഡ് പ്രതിസന്ധിക്കുശേഷം ജർമനിയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ആകെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി ജർമ്ൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (Destatis) ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025-ലെ കണക്കുകൾ പൂർണ്ണമായി പുറത്തുവന്നപ്പോൾ രാജ്യത്തെ ജനസംഖ്യയിൽ 1,10,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. (ഏകദേശം 0.13 ശതമാനത്തിന്റെ ഇടിവ്). ഇതോടെ കഴിഞ്ഞ വർഷാവസാനത്തെ കണക്ക് പ്രകാരം ജർമ്മനിയിലെ ആകെ ജനസംഖ്യ 8.35 കോടിയായി (83.5 Million) ചുരുങ്ങി.
മരണനിരക്കിനേക്കാൾ കുറവാണ് ജനനനിരക്ക് എന്നതും, വിദേശത്തുനിന്നും ജർമനിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ (Net Migration) ഉണ്ടായ വൻ ഇടിവുമാണ് ഈ ജനസംഖ്യാ തകർച്ചയ്ക്ക് പ്രധാന കാരണം.
കണക്കുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ:
ജനന-മരണ നിരക്കിലെ വൻ വ്യത്യാസം: 2025-ൽ ജർമ്മനിയിൽ ജനിച്ചവരേക്കാൾ 3,52,000 പേർ കൂടുതൽ മരണപ്പെട്ടു. ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
കുടിയേറ്റം തുണച്ചില്ല: സാധാരണയായി ജർമനിയിലെ കുറഞ്ഞ ജനനനിരക്കിനെ വിദേശ കുടിയേറ്റക്കാരുടെ വരവാണ് പരിഹരിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം 2,35,000 പേർ മാത്രമാണ് പുതുതായി ജർമനിയിലേക്ക് കുടിയേറിയത്. ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഭരണകൂടം സ്വീകരിച്ച കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ വിദേശ തൊഴിലാളികളുടെ വരവ് ഗണ്യമായി കുറയാൻ കാരണമായി.
നഗരങ്ങളിൽ മാത്രം നേരിയ വളർച്ച: ജർമ്മനിയിലെ മൂന്ന് പ്രമുഖ സിറ്റി സ്റ്റേറ്റുകളായ ബർലിൻ, ബ്രെമെൻ, ഹാംബുർഗ് എന്നീ നഗരങ്ങളിൽ മാത്രമാണ് ജനസംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായത്.
കിഴക്കൻ ജർമ്മനിയിൽ കടുത്ത പ്രതിസന്ധി; രാജ്യം അതിവേഗം വാർദ്ധക്യത്തിലേക്ക്
പഴയ പശ്ചിമ ജർമൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻ കമ്മ്യൂണിസ്റ്റ് മേഖലയായിരുന്ന കിഴക്കൻ ജർമ്മൻ സംസ്ഥാനങ്ങളിലാണ് ജനസംഖ്യാ ഇടിവ് ഏറ്റവും രൂക്ഷം. കിഴക്കൻ സംസ്ഥാനങ്ങളിൽ 0.5 ശതമാനം (57,000 പേർ) ഇടിവുണ്ടായപ്പോൾ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇത് വെറും 0.1 ശതമാനം മാത്രമാണ്. പ്രവാസി പശ്ചാത്തലമുള്ള ആളുകൾ കിഴക്കൻ മേഖലകളിൽ കുറവായതും അവിടുത്തെ കുറഞ്ഞ ജനനനിരക്കുമാണ് ഇതിന് കാരണം.
നികുതി വരുമാനത്തെ ബാധിക്കും:
ഈ പുതിയ കണക്കുകൾ പ്രകാരം ജർമ്മനി അതിവേഗം ഒരു വയോജന രാജ്യമായി മാറുകയാണ്. 60 നും 79 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ 3,58,000 പേരുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ രാജ്യത്തിന് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന 20 നും 59 നും ഇടയിൽ പ്രായമുള്ള ജോലി ചെയ്യുന്നവരുടെ എണ്ണം 4,09,000 ആയി (1.0%) കുത്തനെ കുറഞ്ഞു.
വരും വർഷങ്ങളിൽ ജർമനിയിലെ പെൻഷൻ ഫണ്ടുകളെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഡെസ്റ്റാറ്റിസ് പുറത്തുവിട്ട ഈ പുതിയ ജനസംഖ്യാ റിപ്പോർട്ട്.
Europe
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): കടുത്ത ആഗോള രാഷ്ട്രീയ ചർച്ചകളും വ്യാപാര തർക്കങ്ങളും പുകയുന്ന ജി7 ഉച്ചകോടി വേദിയിൽ കായിക നയതന്ത്രവുമായി (Sports Diplomacy) ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ജർമനിയുടെ ഔദ്യോഗിക നാഷണൽ ഫുട്ബോൾ ടീമിന്റെ പ്രത്യേക ജേഴ്സിയാണ് ചാൻസലർ സമ്മാനമായി നൽകിയത്.
ട്രംപിന്റെ പേരും ഒപ്പം അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് എന്ന പദവിയെ സൂചിപ്പിക്കുന്ന '47' എന്ന നമ്പരും രേഖപ്പെടുത്തിയതായിരുന്നു ജർമനിയുടെ ഈ പ്രത്യേക ലോകകപ്പ് ജേഴ്സി. കഴിഞ്ഞ ഞായറാഴ്ച വൈറ്റ് ഹൗസിൽ വെച്ച് തന്റെ 80-ാം ജന്മദിനം വിപുലമായി ആഘോഷിച്ച ട്രംപിനുള്ള ജർമനിയുടെ വൈകിയെത്തിയ ജന്മദിന സമ്മാനം കൂടിയായി ഇത്. ഉച്ചകോടിക്ക് മുന്നോടിയായി ചാൻസലർ മെർസ് തന്റെ കൈപ്പടയിൽ എഴുതിയ ഒരു പ്രത്യേക ആശംസാക്കുറിപ്പും ട്രംപിന് നേരത്തെ അയച്ചിരുന്നു.
ലോകകപ്പ് ആവേശത്തിനിടയിലെ സമ്മാനം:
അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഫുട്ബോൾ തീമിലുള്ള ഈ സമ്മാനം എന്നത് ഏറെ ശ്രദ്ധേയമാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച രാജ്യം എന്ന റെക്കോർഡിലേക്ക് ജർമ്മനി കുതിച്ചുയർന്ന കായിക ആവേശത്തിനിടയിലാണ് ജർമ്മൻ ചാൻസലർ ഈ സമ്മാനം കൈമാറിയത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ യുദ്ധവിഷയത്തിലും അന്താരാഷ്ട്ര വ്യാപാര നികുതികളുടെ കാര്യത്തിലും മെർസും ട്രംപും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇറാനുമായി അമേരിക്ക പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ചതും, തൊട്ടുപിന്നാലെ യുഎസ് ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാൻ യൂറോപ്യൻ പാർലമെന്റ് ചരിത്രപരമായ തീരുമാനമെടുത്തതും ജി7 വേദിയിലെ കടുത്ത മഞ്ഞുരുകാൻ കാരണമായിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളും ആഗോള സുരക്ഷയും ചൊവ്വാഴ്ചത്തെ മുഖ്യ അജണ്ടയായി തുടരുന്നതിനിടയിലും, ഇരുനേതാക്കളും തമ്മിലുള്ള ഈ ജേഴ്സി കൈമാറ്റം ഉച്ചകോടിയിലെ ഏറ്റവും ഹൃദ്യമായ അണിയറക്കാഴ്ചയായി മാറി.
Europe
സ്ട്രാസ്ബർഗ് (ഫ്രാൻസ്): അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത നികുതി ഭീഷണികൾക്കും അന്ത്യശാസനത്തിനും ഒടുവിൽ വഴങ്ങി യൂറോപ്യൻ യൂണിയൻ. അമേരിക്കയിൽ നിന്നുള്ള വ്യവസായിക ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ നികുതി (Tariffs) താൽക്കാലികമായി പൂർണമായും ഒഴിവാക്കാനുള്ള ചരിത്രപരമായ വ്യാപാര കരാറിന് ചൊവ്വാഴ്ച ഉച്ചയോടെ സ്ട്രാസ്ബർഗിൽ ചേർന്ന യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകി.
ഇതോടെ മാസങ്ങളായി ഇരുശക്തികളും തമ്മിൽ നിലനിന്നിരുന്ന കടുത്ത വ്യാപാര യുദ്ധത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തടസ്സമാണ് നീങ്ങിയിരിക്കുന്നത്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇയു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ഒരേസമയം പങ്കെടുക്കുന്നതിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ജൂലൈ 4 സമയപരിധി; ട്രംപിന്റെ സമ്മർദ്ദതന്ത്രം വിജയിച്ചു
കഴിഞ്ഞ ഓഗസ്റ്റിൽ ഉർസുല വോൺ ഡെർ ലെയനും ഡൊണാൾഡ് ട്രംപും തമ്മിൽ ഉണ്ടാക്കിയ പ്രാഥമിക ധാരണയുടെ തുടർച്ചയായാണ് ഈ നിയമം. ഇതനുസരിച്ച് യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി 15 ശതമാനം മാത്രം നികുതി ചുമത്താമെന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാൽ യൂറോപ്യൻ പാർലമെന്റിൽ മാസങ്ങളായി ഇതിന്റെ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി നീണ്ടുപോയത് വാഷിംഗ്ടണെ ചൊടിപ്പിച്ചു.
വരുന്ന ജൂലൈ 4-നകം (അമേരിക്കൻ സ്വാതന്ത്ര്യദിനം) കരാർ പാസാക്കിയില്ലെങ്കിൽ യൂറോപ്യൻ കാറുകൾക്ക് മേൽ വൻ നികുതി ചുമത്തുമെന്ന് ട്രംപ് കടുത്ത ഭീഷണി മുഴക്കി. ജർമനിയിലെ ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, പോർഷെ തുടങ്ങിയ വമ്പൻമാരെ തകർക്കാൻ പോന്നതായിരുന്നു ഈ ഭീഷണി. ഇതോടെയാണ് യൂറോപ്പ് നടപടികൾ വേഗത്തിലാക്കിയത്. ഇനി ഇയു രാജ്യങ്ങളുടെ കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരം കൂടി ലഭിക്കുന്നതോടെ ജൂലൈ 4-ന് മുൻപ് തന്നെ നിയമം പ്രാബല്യത്തിൽ വരും.
യൂറോപ്യൻ നികുതി ഒഴിവാക്കൽ: അമേരിക്കയിൽ നിന്നുള്ള കാറുകൾ, മറ്റ് വൻകിട യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് യൂറോപ്പിലേക്ക് വരാൻ ഇനി നികുതി നൽകേണ്ടതില്ല.
കാലാവധി: ഈ പുതിയ ഇളവുകൾ 2029 ഡിസംബർ 31 വരെ നിലനിൽക്കും. അതായത് 2028-ൽ നടക്കാനിരിക്കുന്ന അടുത്ത അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷവും ഒരു വർഷം കൂടി ഈ കരാറിന് ആയുസുണ്ടാകും.
അടിയന്തിര സുരക്ഷാ വ്യവസ്ഥ (Emergency Clause): ഒരുപക്ഷേ ട്രംപ് ഈ കരാർ ലംഘിച്ച് യൂറോപ്യൻ ഉൽപന്നങ്ങൾക്ക് മേൽ വീണ്ടും നികുതി കൂട്ടിയാൽ, യൂറോപ്യൻ യൂണിയന് ഈ നികുതിയിളവ് ഉടനടി റദ്ദാക്കാനുള്ള പ്രത്യേക അവകാശവും പുതിയ നിയമത്തിൽ നിലനിർത്തിയിട്ടുണ്ട്.
അമേരിക്കൻ വിപണിയെ ഏറെ ആശ്രയിക്കുന്ന ജർമൻ ഓട്ടോമൊബൈൽ വ്യവസായ മേഖലയ്ക്കും പ്രവാസി ബിസിനസ് സമൂഹത്തിനും വലിയ ആശ്വാസം നൽകുന്നതാണ് യൂറോപ്യൻ പാർലമെന്റിന്റെ ഈ പുതിയ തീരുമാനം.
Europe
ലണ്ടൻ : യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജണൽ കായികമേളകൾ എല്ലാ റീജണുകളിലും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ നൂറ് കണക്കിന് കായികതാരങ്ങൾ വിവിധ റീജണൽ കായികമേളകളിൽ അണിനിരന്നു മത്സരങ്ങളിൽ പങ്കെടുത്തു.
ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാകുന്നതായി ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ ദേശീയ കായികമേളയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡൻ്റുമാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയസമിതി ഒന്നടങ്കം കായികമേളയുടെ ഒരുക്കങ്ങളിൽ വ്യാപൃതരാണ്.
മേയ് 23 ന് ബാൺസ്ലിയിൽ വച്ച് നടന്ന യോർക്ക്ഷയർ & ഹംബർ റീജിയൻ, ജൂൺ 6 ന് മെർതിറിൽ വച്ച് നടന്ന വെയിത്സ് റീജൺ, ജൂൺ 13 ന് വാറിംഗ്ടണിൽ വച്ച് നടന്ന നോർത്ത് വെസ്റ്റ് റീജൺ, റെഡ്ഡിച്ചിൽ വച്ച് നടന്ന ഈസ്റ്റ് & വെസ്ററ് മിഡ്ലാൻഡ്സ് റീജിയൻ, ഹോർഷമിൽ വച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജൺ, ലൂട്ടനിൽ വച്ച് നടന്ന ഈസ്റ്റ് ആംഗ്ളിയ റീജൺ, ജൂൺ 14 ന് യോവിലിൽ വച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയൻ കായികമേളകളിൽ ഇക്കുറി വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
പ്രവാസി മലയാളി ലോകത്തെ ഏറ്റവും വലിയ കായികമേളയായി മാറിക്കഴിഞ്ഞ യുക്മ റീജിയണൽ കായികമേളകളിൽ യുക്മ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നാലായിരത്തിലേറെ കായികതാരങ്ങളാണ് വിവിധ റീജണുകളിലായി തങ്ങളുടെ കായികാവേശം പ്രകടിപ്പിച്ചത്.
റീജണൽ കായികമേളകളിലെ ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അർഹരായിരിക്കുന്നത്. റീജണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളെയും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ ദേശീയ കായികമേളയിൽ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് വിവിധ റീജണൽ നേതൃത്വങ്ങൾ.
2024, 2025 വർഷങ്ങളിലെ യുക്മ ദേശീയ കായികമേളകൾ അരങ്ങേറിയ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയം കായിക താരങ്ങൾക്കും കാണികൾക്കും ഏറെ സൗകര്യപ്രദമായ സ്റ്റേഡിയമാണ്. ട്രാക്കിലെയും ഫീൽഡിലെയും മത്സരങ്ങൾ ഒരേ സമയം നടത്തുന്നതിനുള്ള സൌകര്യങ്ങൾ ഉള്ളതാണ് സട്ടൻ കോൾഡ് ഫീൽഡിലെ വിൻഡ്ലി ലെഷർ സെന്റർ സ്റ്റേഡിയം. മനോഹരമായ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്ന സ്റ്റേഡിയത്തോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.
യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
Europe
ബർലിൻ: ചങ്ങനാശേരി പുഴവാത് ചങ്ങംകരി പരേതനായ സി.എം ഏബ്രഹാമിന്റെ (അപ്പച്ചൻ) മകൻ മോൻസ് ഏബ്രഹാം (72) ജർമനിയിൽ അന്തരിച്ചു.
സംസ്കാരം ജൂൺ 22 ന് തിങ്കളാഴ്ച ജർമ്മൻ സമയം ഉച്ചയ്ക്ക് 1.30 ന് ലോറഹ് സെന്റ് ബോണിഫാറ്റിയൂസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ ഗ്രേസി കുറവിലങ്ങാട് മറ്റത്തിൽ കുടുംബാംഗം.
മക്കൾ: ടിസ, ടീന, ടിമോ. മരുമക്കൾ: ജാൻ (ജർമ്മനി), ക്ളൈൻഡിക് (ജർമ്മനി).കൊച്ചുമകൻ: ജോൺ മാത്യു ബവർ.
സഹോദരങ്ങൾ: ഫിൽസ് എഴുതനവലിയിൽ (ജർമ്മനി), ആൻ്സ് വലിയപ്ലാക്കൽ (ചെന്നൈ), എൽസ് മൈക്കാടൻ (ജർമ്മനി), സിനു പുതുപ്പള്ളി (വിയന്ന), ജോമോൻ ചങ്ങതേരി സിഎംഎ ഫർണിച്ചർ & സ്റ്റീൽസ്, റെസി കുന്നുതൊട്ടിയിൽ (വിയന്ന).
Europe
മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ, വിപ്ലവാത്മകമായ നയവുമായി സ്പെയിൻ സർക്കാർ. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനുമുള്ള "സെറ്റിൽമെന്റ് വീസ' നൽകാനുള്ള പൊതുമാപ്പ് പദ്ധതിയിൽ അപേക്ഷിക്കാൻ ഇനി രണ്ടാഴ്ച കൂടി സമയം ബാക്കി.
അപേക്ഷ 10 ലക്ഷം കടക്കും
ആദ്യം അഞ്ച് ലക്ഷം പേരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇതുവരെ ഒൻപത് ലക്ഷത്തിലധികം പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതായി സ്പാനിഷ് കുടിയേറ്റകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
അപേക്ഷാ കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ആകെ ഗുണഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷവും കടന്ന് 1.2 മില്യൺ വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"കുടിയേറ്റം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്': പ്രധാനമന്ത്രി
അനധികൃതമായി എത്തിയ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും താമസം നിയമാനുസൃതമാക്കുന്നത് കേവലം കാരുണ്യമല്ല, മറിച്ച് രാജ്യത്തിന്റെ നീതിക്കും സമ്പദ്ഘടനയ്ക്കും അത്യാവശ്യമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഞ്ചസ് വ്യക്തമാക്കി.
തൊഴിലാളി ക്ഷാമത്തിന് പരിഹാരം: സ്പെയിനിലെ അതിഥിസത്കാര മേഖല, വയോജന പരിചരണം തുടങ്ങിയ രംഗങ്ങളിൽ നിലവിലുള്ള കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാർ വലിയ പങ്കാണ് വഹിക്കുന്നത്.
പെൻഷൻ ഫണ്ടിലേക്ക് സംഭാവന: ഇവരുടെ ജോലികൾ നിയമാനുസൃതമാക്കുന്നതിലൂടെ നികുതി വരുമാനവും സാമൂഹ്യ സുരക്ഷാ വിഹിതവും വർധിക്കും. ഇത് രാജ്യത്തെ പൊതു പെൻഷൻ പദ്ധതി കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
2026 ഏപ്രിലിൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 3,60,000 താത്കാലിക വർക്ക് പെർമിറ്റുകൾ സ്പെയിൻ നൽകിക്കഴിഞ്ഞു. നടപടികൾക്കായി അപേക്ഷ സ്വീകരിക്കപ്പെട്ടാൽ ഉടൻ തന്നെ, വീസ ലഭിക്കുന്നതിനായി കാത്തുനിൽക്കാതെ കുടിയേറ്റക്കാർക്ക് നിയമപരമായി ജോലി ചെയ്ത് തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വിസ ലഭിക്കാനുള്ള യോഗ്യതകൾ
പ്രധാനമന്ത്രി സാൻഞ്ചസ് കൊണ്ടുവന്ന പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം താഴെ പറയുന്ന മാനദണ്ഡങ്ങളാണ് വിസയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്:
വ്യാപക വിമർശനവുമായി പ്രതിപക്ഷം
അതേസമയം, ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഈ വൻ ജനപ്രിയ പദ്ധതിക്കെതിരെ കൺസർവേറ്റീവ് പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.
സ്പെയിനിലെ പൊതുസേവന സംവിധാനങ്ങൾ ഇതിനകം തന്നെ കടുത്ത സമ്മർദത്തിലാണെന്നും 12 ലക്ഷത്തോളം പേർക്ക് ഒന്നിച്ച് വീസ നൽകുന്നത് രാജ്യത്തെ തദ്ദേശീയ ജനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അവർ വാദിക്കുന്നു.
പലവിധ അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
എങ്കിലും, ജർമനി ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, സ്പെയിൻ സ്വീകരിച്ചിരിക്കുന്ന ഈ ഉദാരമായ നിലപാട് യൂറോപ്പിലെ പ്രവാസി സമൂഹത്തിനും അഭയാർഥികൾക്കും വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.
Europe
ജനീവ: ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന ജി7 ഉച്ചകോടി പുരോഗമിക്കവെ, തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തി നഗരമായ ജനീവയിൽ കടുത്ത അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ആഗോളവത്കരണത്തിനും ജി7 രാജ്യങ്ങളുടെ സാമ്പത്തിക-യുദ്ധ നയങ്ങൾക്കുമെതിരേ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പോലീസുമായി കടുത്ത ഏറ്റുമുട്ടലിലാണ്.
വേൾഡ് ഇക്കണോമിക് ഫോറം, ജി20 ഉച്ചകോടികൾ എന്നിവ നടക്കുമ്പോൾ ഉണ്ടാകാറുള്ളതിന് സമാനമായി ഇത്തവണയും വൻ ജനക്കൂട്ടമാണ് ജി7 വിരുദ്ധ മുദ്രാവാക്യങ്ങളുമായി അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
യുദ്ധക്കളമായി തെരുവുകൾ
പ്രതിഷേധം അക്രമാസക്തമായതോടെ ജനീവയിലെ തെരുവുകൾ യുദ്ധക്കളമായി മാറി. അക്രമാസക്തരായ ഒരു വിഭാഗം ആളുകൾ തെരുവിലുണ്ടായിരുന്ന കാറുകൾക്ക് തീയിടുകയും കടകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ കല്ലുകളും മറ്റ് സാധനങ്ങളും എറിഞ്ഞതോടെ സ്വിസ്സ് പോലീസ് കടുത്ത രീതിയിൽ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷം നിയന്ത്രണവിധേയമാക്കാൻ പോലീസ് ശ്രമം തുടരുകയാണ്.
അതിർത്തി നഗരങ്ങളിൽ പ്രതിഷേധം
ഉച്ചകോടി നടക്കുന്ന ഫ്രഞ്ച് നഗരമായ എവിയാൻ പൂർണമായും സൈനിക സുരക്ഷാ വലയത്തിലായതിനാൽ, അതിർത്തിക്ക് തൊട്ടപ്പുറമുള്ള സ്വിസ് നഗരങ്ങളെയാണ് പ്രതിഷേധക്കാർ തങ്ങളുടെ സമരവേദിയാക്കി മാറ്റിയിരിക്കുന്നത്.
സമാധാനപരമായ അന്തരീക്ഷം തകർക്കാതിരിക്കാൻ ഫ്രഞ്ച്-സ്വിസ് സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് അതിർത്തികളിൽ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Europe
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിലെ എവിയാൻ തടാകക്കരയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അണിയറയിൽ നാടകീയമായ നീക്കങ്ങളും കനത്ത രാഷ്ട്രീയ ചർച്ചകളും മുറുകുന്നു.
ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വൻ സുരക്ഷാ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.
എന്നാൽ ആഗോള മാധ്യമങ്ങൾ ഉറ്റുനോക്കുന്നത് സമ്മേളന മുറിക്കുള്ളിലും പുറത്തും നടക്കുന്ന കനത്ത നയതന്ത്ര യുദ്ധങ്ങളിലേക്കാണ്.
കണ്ണ് നട്ട് ലോകനേതാക്കൾ; വൈകിയെത്തി ട്രംപ്
സമ്മേളന ഹാളിനുള്ളിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാച്ചിൽ നോക്കി കാത്തിരിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ച നീണ്ടുപോയതും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹാളിലേക്ക് എത്താൻ വൈകിയതുമാണ് നേതാക്കളെ കാത്തിരിപ്പിലാക്കിയത്.
അതേസമയം, ഇറാനുമായുള്ള 15 ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ച ശേഷമാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയിരിക്കുന്നത്.
താൻ പുടിനുമായും സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചെന്നും യുക്രെയ്ൻ വിഷയം പരിഹരിക്കാൻ അമേരിക്ക ഇനി സജീവമായി ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ സമാധാനത്തിനായി യൂറോപ്പ് മുന്നോട്ടുവച്ച അഞ്ച് ഉപാധികൾ
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ യുക്രെയ്നുമായി ചേർന്ന് ഡൊണാൾഡ് ട്രംപിന് മുന്നിൽ അഞ്ച് കർശന വ്യവസ്ഥകൾ അടങ്ങിയ സമാധാന ഫോർമുല സമർപ്പിച്ചു.
യൂറോപ്പിനെ ഒഴിവാക്കി ട്രംപ് റഷ്യയുമായി മാത്രം കരാറിലെത്തുന്നത് തടയാനാണ് ഈ നീക്കം:
അടിയന്തിര വെടിനിർത്തൽ - ഉടനടി വെടിനിർത്തൽ നടപ്പാക്കണം.
നിലവിലെ യുദ്ധ അതിർത്തികൾ - തർക്ക പ്രദേശങ്ങളിലെ ചർച്ചകൾക്കായി നിലവിൽ സൈന്യം നിൽക്കുന്ന അതിർത്തിരേഖ തുടക്കമായി കണക്കാക്കുക.
സുരക്ഷാ ഗ്യാരണ്ടി - യുക്രെയിന്റെ ഭാവി സുരക്ഷയ്ക്ക് ശക്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക.
റഷ്യൻ ആസ്തികൾ മരവിപ്പിക്കൽ - നിലവിൽ യൂറോപ്പിലുള്ള റഷ്യൻ പണവും ആസ്തികളും മരവിപ്പിച്ചു തന്നെ നിർത്തുക.
യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം - സമാധാന ചർച്ചകൾ യൂറോപ്പിന്റെയോ നാറ്റോയുടെയോ സുരക്ഷയെ ബാധിക്കുന്നുണ്ടെങ്കിൽ അതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാൻ അവകാശമുണ്ടായിരിക്കണം.
എന്നാൽ, മുൻകൂർ വ്യവസ്ഥകളോട് വിയോജിക്കുന്ന ട്രംപ് ഈ അഞ്ച് ഇന നിർദേശങ്ങൾ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
മാക്രോണിന് ട്രംപിന്റെ "വൈൻ' ഭീഷണി
ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ട്രംപ് കടുത്ത സാമ്പത്തിക ഭീഷണി മുഴക്കിയത് വലിയ ചർച്ചയായിട്ടുണ്ട്.
അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ഫ്രാൻസ് ചുമത്തിയ മൂന്ന് ശതമാനം ഡിജിറ്റൽ നികുതി പിൻവലിച്ചില്ലെങ്കിൽ, ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ഫ്രഞ്ച് വൈനുകൾക്കും ഷാംപെയ്നുകൾക്കും 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രതിവർഷം ഒമ്പത് ബില്യൺ യൂറോയുടെ മദ്യക്കച്ചവടത്തെ ബാധിക്കുന്ന ഈ ഭീഷണിയോട്, "യൂറോപ്യൻ നിയമങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയല്ല' എന്ന് മാക്രോൺ തിരിച്ചടിച്ചു.
പശ്ചാത്തലത്തിൽ വൻ നാറ്റോ സൈനികാഭ്യാസം
ജി7 ഉച്ചകോടി നടക്കുന്ന എവിയാൻ നഗരത്തിന് മുകളിലൂടെ വൻ സൈനിക ഹെലികോപ്റ്ററുകൾ പട്രോളിംഗ് നടത്തുകയാണ്. തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തിയിലും സുരക്ഷ ശക്തമാണ്.
ഇതിനിടയിൽ റഷ്യയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ നാറ്റോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ സൈനികാഭ്യാസമായ "റാംസ്റ്റൈൻ ഫ്ലാഗ് 26' യൂറോപ്പിലെ 18 രാജ്യങ്ങളിലായി 200 യുദ്ധവിമാനങ്ങളെ പങ്കെടുപ്പിച്ച് ആരംഭിച്ചിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ സൈനിക പിന്തുണ യൂറോപ്പിൽ കുറയ്ക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചന കൂടിയാണിത്.
Europe
ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി നിയാൽ കോളിൻസ് ടിഡി, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി ഡബ്ലിനിലെ പീസ് കമ്മിഷണറായി നിയമിച്ചു.
വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സാക്ഷ്യപ്പെടുത്തുക, ഉത്തരവുകളിൽ ഒപ്പുവയ്ക്കുക തുടങ്ങിയവയാണ് പീസ് കമ്മിഷണറുടെ പ്രധാന ചുമതലകൾ. അടിയന്തര സാഹചര്യങ്ങളിൽ സമൻസുകളും വാറന്റുകളും പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും പീസ് കമ്മിഷണർമാർക്ക് സർക്കാർ നൽകിയിട്ടുണ്ട്.
അയർലൻഡിലെ ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ലിങ്ക് വിൻസ്റ്റാർ മാത്യു, പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയും ഐഒസി അയർലൻഡിന്റെ പ്രസിഡന്റുമാണ്.
കേരളത്തിലും വിദേശത്തുമായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ഇദ്ദേഹം എറണാകുളം ജില്ലക്കാരനാണ്. വിവിധ കോളജ് യൂണിയൻ പ്രവർത്തനങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമൂഹിക-ചാരിറ്റി രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കെഎസ്യു - യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ പുതിയ നിയമനം അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
Europe
ബെർലിൻ: വടക്കൻ ജർമനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തുള്ള ക്രോപ്പ് നഗരത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾ മരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 6.45 ഓടെ ബിർക്കൻവേഗിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്ഫോടനത്തെ തുടർന്ന് പുക ശ്വസിച്ച് നിരവധി താമസക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ ഫ്ലാറ്റ് പൂർണമായും തകരുകയും തൊട്ടടുത്തുള്ള മറ്റ് വീടുകളുടെ ജനലുകളും വാതിലുകളും തകരുകയും ചെയ്തു.
വിവരമറിഞ്ഞ് വൻ പോലീസ്-ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 20-ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീ പടർന്നുപിടിച്ചതോടെ ഫ്ലാറ്റിലെ 20-ലധികം താമസക്കാരെ ഫയർഫോഴ്സ് അടിയന്തിരമായി ഒഴിപ്പിച്ചു.
ചിലരെ ക്രെയിൻ ഏണികൾ ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീ പൂർണ്ണമായും അണച്ച ശേഷമാണ് സ്ഫോടനം നടന്ന ഫ്ലാറ്റിനുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
ഇത് അവിടെ താമസിച്ചിരുന്ന 77 വയസ്സുകാരനായ വയോധികന്റെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണെന്ന് പോലീസ് വക്താവ് സാന്ദ്ര ഓട്ടെ അറിയിച്ചു.
സ്ഫോടനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിലവിൽ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്താൻ സാധിച്ചിട്ടില്ല.
ക്രിമിനൽ പോലീസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Europe
ഓസ്ലോ: നോർവേ രാജകുടുംബത്തെ ആകെ ഉലച്ചുകൊണ്ട്, രാജകുമാരി മെറ്റെ-മാരിറ്റിന്റെ മകനും കിരീടാവകാശിയുടെ വളർത്തുമകനുമായ മരിയസ് ബോർഗ് ഹോയ്ബിയെ (29) കോടതി നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.
രണ്ട് വ്യത്യസ്ത ബലാത്സംഗക്കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഓസ്ലോ കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്.
അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമശ്രദ്ധയാണ് ഈ കേസ് നേടിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളും മറ്റ് കുറ്റങ്ങളും
2018നും 2024-നും ഇടയിൽ നാല് വ്യത്യസ്ത സ്ത്രീകൾ ഉറങ്ങിക്കിടക്കുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് ഹോയ്ബിക്കെതിരെയുള്ള പ്രധാന കുറ്റം.
ഇതിൽ രണ്ട് കേസുകളിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് പുറമെ, മുൻ കാമുകിയെ ആഭ്യന്തരമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങളും ഇയാൾക്കെതിരേ തെളിഞ്ഞിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് പ്രതി
താൻ കുറ്റക്കാരനല്ലെന്നും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്വഭാവം തനിക്കില്ലെന്നുമാണ് 29 വയസുകാരനായ ഹോയ്ബി കോടതിയിൽ വാദിച്ചത്.
മാധ്യമങ്ങൾ തനിക്കെതിരേ വലിയ വേട്ടയാടൽ നടത്തുകയാണെന്നും തന്നെ ഒരു "രാക്ഷസനായി' ചിത്രീകരിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ പ്രതിക്ക് നിയമപരമായ അവസരമുണ്ട്.
രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർന്നു
ഏഴ് ആഴ്ച നീണ്ടുനിന്ന വിചാരണ വേളയിൽ ഹോയ്ബിയുടെ മയക്കുമരുന്ന് അഡിക്ഷനെക്കുറിച്ചും, ലൈംഗിക വീഡിയോകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
ഇതിലൊരു ബലാത്സംഗം നടന്നത് രാജകുമാരന്റെ ഔദ്യോഗിക വസതിയുടെ താഴത്തെ നിലയിൽ (Basement) വെച്ചാണെന്ന വിവരവും പുറത്തുവന്നു.
ജനപ്രിയമായിരുന്ന നോർവേ രാജഭരണകൂടത്തിന്റെ പ്രതിച്ഛായയെ ഈ സംഭവം കനത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിൽ രാജഭരണത്തെ അനുകൂലിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി നിൽക്കുകയാണ്.
കൂടാതെ, ശ്വാസകോശ സംബന്ധമായ ഗുരുതരമായ രോഗബാധയെത്തുടർന്ന് അവയവം മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി (Lung Transplant) കാത്തിരിക്കുന്ന രാജകുമാരി മെറ്റെ-മാരിറ്റിന് മകന്റെ ഈ ജയിൽശിക്ഷ വ്യക്തിപരമായും വലിയ ആഘാതമായി മാറി.
Europe
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചിൽ ഒരാൾക്ക് വീതം പ്രത്യേക വിദ്യാഭ്യാസ സഹായം (Special Educational Needs - SEND) ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) പുതിയ ഔദ്യോഗിക കണക്കുകൾ.
സ്കൂളുകളിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്പെഷ്യൽ എജ്യുക്കേഷൻ സംവിധാനം കടുത്ത സാമ്പത്തിക - അടിസ്ഥാനസൗകര്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.
ഇഎച്ച്സിപി ആനുകൂല്യം തേടുന്നവരുടെ എണ്ണം കുതിച്ചുയർന്നു
സർക്കാർ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്ന എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് കെയർ പ്ലാൻ (ഇഎച്ച്സിപി) ആനുകൂല്യം തേടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധിച്ചു.
58,000 കുട്ടികൾ പുതുതായി പട്ടികയിൽ എത്തിയതോടെ ആകെ എണ്ണം 5,38,500 ആയി. ഇംഗ്ലണ്ടിലെ മൊത്തം സ്കൂൾ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ഇപ്പോൾ ഇഎച്ച്സിപി സഹായം ലഭിക്കുന്നുണ്ട്.
21 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സഹായം വേണം
ഇഎച്ച്സിപിക്ക് പുറമെ, ഔദ്യോഗിക പ്ലാൻ ഇല്ലെങ്കിലും സ്കൂളുകളിൽ നിന്ന് പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിലും മൂന്ന് ശതമാനം വർധനവുണ്ടായി. ഇത് ഏകദേശം 14 ലക്ഷം കുട്ടികളാണ്.
രണ്ട് വിഭാഗങ്ങളും കൂട്ടിയാൽ ഇംഗ്ലണ്ടിലെ ആകെ സ്കൂൾ ജനസംഖ്യയുടെ 21 ശതമാനം പേരും അതായത് അഞ്ചിൽ ഒരാൾ വീതം, ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ നീഡ്സ് ഉള്ളവരാണ്.
ഓട്ടിസം ബാധിതർ മൂന്നിലൊന്ന്
ഈ കുട്ടികളിൽ മൂന്നിലൊന്ന് പേരും ഓട്ടിസം ബാധിതരാണ്. അഞ്ചിലൊന്ന് കുട്ടികൾക്ക് സംസാരിക്കുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകളുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും അടുത്തിടെയായി പെൺകുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
ഫണ്ടില്ല, ജീവനക്കാരില്ല: സ്കൂളുകൾ പ്രതിസന്ധിയിൽ
കണക്കുകൾ കുതിച്ചുയരുമ്പോഴും ആവശ്യത്തിന് ഫണ്ടോ ജീവനക്കാരോ ഇല്ലാതെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ പറഞ്ഞു.
"ഈ കണക്കുകൾക്ക് പിന്നിൽ സഹായം കിട്ടാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളുമുണ്ട്. വർധിച്ച ആവശ്യങ്ങൾ നേരിടാൻ സാമ്പത്തിക ഭദ്രതയോ, ജീവനക്കാരോ, സ്ഥലസൗകര്യങ്ങളോ, പരിശീലനം ലഭിച്ച അധ്യാപകരോ യുകെയിലെ സ്കൂളുകൾക്ക് ഇല്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
400 കോടി പൗണ്ടിന്റെ അടിയന്തിര പാക്കേജ്
പ്രതിസന്ധി മറികടക്കാൻ 400 കോടി പൗണ്ടിന്റെ (£4bn) പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് നേരിട്ട് വിദഗ്ധ സഹായം എത്തിക്കാനും, എല്ലാ അധ്യാപകർക്കും സ്പെഷ്യൽ നീഡ്സ് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകാനുമാണ് പദ്ധതി.
2030 സെപ്റ്റംബർ വരെ നിലവിലുള്ള ഇഎച്ച്സിപി പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രാദേശിക കൗൺസിലുകൾ സാമ്പത്തിക ഞെരുക്കത്തിൽ
എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ പ്രാദേശിക കൗൺസിലുകളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. "തകർന്നുകിടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്.
സ്പെഷ്യൽ അധ്യാപകർക്കായി കൂടുതൽ തുക അടിയന്തിരമായി അനുവദിക്കണം" എന്ന് ഭിന്നശേഷി ചാരിറ്റിയായ സെൻസ് ഡയറക്ടർ ഹാരിയറ്റ് എഡ്വേർഡ്സ് ആവശ്യപ്പെട്ടു.
മലയാളി കുടുംബങ്ങൾക്കും ആശങ്ക
കുട്ടികളുടെ എണ്ണം കൂടിയതോടെ യുകെയിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കും സ്കൂളുകളിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നീളുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
Europe
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർഥാടനം ശനിയാഴ്ച ഭക്ത്യാഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും.
അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമങ്ങളിലും തിരുനാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജപമാല സമർപ്പണത്തോടെയാണ് തീർഥാടന ശുശ്രൂഷകൾക്ക് തുടക്കമാകുന്നത്.
തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും സഭാ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർഥാടനത്തിന്റെ ഭാഗമാകുവാനും മാതൃ മധ്യസ്ഥതയിൽ പ്രാർഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിംഗ്ഹാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്.
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനമാണിത്. യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ തീർഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോമലബാർ സഭയുടെ വളർച്ചയും സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർഥാടന ശുശ്രൂഷകളിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർഥാടകരോട് അഭ്യർഥിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.
Europe
ബേൺ: രാജ്യത്തെ ജനസംഖ്യ പരമാവധി 10 ദശലക്ഷമായി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി വലതുപക്ഷ പാർട്ടി കൊണ്ടുവന്ന വിവാദ കുടിയേറ്റ വിരുദ്ധ ബില്ല് സ്വിസ് ജനത ജനഹിതപരിശോധനയിൽ തള്ളി.
സ്വിസ് റേഡിയോ പുറത്തുവിട്ട ആദ്യ ഔദ്യോഗിക ട്രെൻഡുകൾ പ്രകാരം 55 ശതമാനം വോട്ടർമാരും ഈ നിർദേശത്തിന് എതിരേയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ കടുത്ത കുടിയേറ്റ നിയന്ത്രണം ഭരണഘടനയിൽ കൂട്ടിച്ചേർക്കാനുള്ള വലതുപക്ഷ പാർട്ടിയുടെ ശ്രമം പരാജയപ്പെട്ടു.
സ്വിറ്റ്സർലൻഡിലെ പ്രമുഖ വലതുപക്ഷ കൺസർവേറ്റീവ് പാർട്ടിയായ എസ്വിപി, അതായത് സ്വിസ് പീപ്പിൾസ് പാർട്ടിയാണ് "സുസ്ഥിരതാ മുൻകൈ' എന്ന പേരിൽ "10-Millionen-Schweiz' കാമ്പയിന് തുടക്കമിട്ടത്.
2002ന് ശേഷം സ്വിറ്റ്സർലൻഡിലെ ജനസംഖ്യ 17 ലക്ഷം വർധിച്ച് നിലവിൽ 9.1 ദശലക്ഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിൽ നാലിലൊന്ന് ആളുകളും വിദേശ പാസ്പോർട്ടുള്ള കുടിയേറ്റക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശികളുടെ അനിയന്ത്രിതമായ കുടിയേറ്റം കാരണം രാജ്യത്ത് വീട്ടുവാടക കുതിച്ചുയരുകയാണെന്നും ഭവനരഹിതരുടെ എണ്ണം കൂടുന്നുവെന്നും റോഡുകളിലും ട്രെയിനുകളിലും കനത്ത തിരക്ക് അഥവാ "Dichtestress' അനുഭവപ്പെടുന്നുവെന്നുമാണ് എസ്വിപി പ്രധാനമായും വാദിച്ചത്. ജനസംഖ്യ ഒരു കോടിയിൽ എത്താതിരിക്കാൻ കടുത്ത നിർദേശങ്ങളാണ് പാർട്ടി മുന്നോട്ടുവെച്ചിരുന്നത്.
രാജ്യത്തെ ജനസംഖ്യ 95 ലക്ഷം ആകുമ്പോൾ തന്നെ സർക്കാർ ഇടപെടലുകൾ നടത്തണമെന്നായിരുന്നു ഒരു പ്രധാന ആവശ്യം. അഭയാർഥികളെ സ്വീകരിക്കുന്നത് കുറയ്ക്കുക, പ്രവാസികളുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള ഫാമിലി റിയൂണിയൻ അനുമതികൾ വെട്ടിച്ചുരുക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ജനസംഖ്യ ഒരു കോടി കവിഞ്ഞാൽ, യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര യാത്രാ കരാറായ Personenfreizugigkeit സ്വിറ്റ്സർലൻഡ് റദ്ദാക്കണമെന്നും എസ്വിപി ആവശ്യപ്പെട്ടു.
എന്നാൽ ഈ ബില്ല് പാസായാൽ യൂറോപ്യൻ യൂണിയനുമായി രാജ്യം കടുത്ത കൊമ്പുകോർക്കലിലേക്ക് നീങ്ങുമെന്നും ഇത് സ്വിസ് ബിസിനസ് മേഖലയെയും തൊഴിൽ വിപണിയെയും തകിടം മറിക്കുമെന്നും ഭരണകൂടവും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
വിദേശ തൊഴിലാളികളില്ലെങ്കിൽ സ്വിസ് വിപണി സ്തംഭിക്കുമെന്ന അവസ്ഥയാണുള്ളതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ജനഹിത പരിശോധനയിലെ ഈ തിരിച്ചടി എസ്വിപിക്ക് വലിയ രാഷ്ട്രീയ ക്ഷീണമായി മാറിയിരിക്കുകയാണ്.
Europe
ബോൺമൗത്ത്: യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാപ്രേമികളുടെയും ശ്രദ്ധേയമായ സംഗമമായി മാറിയ മഴവിൽ സംഗീതം 2026 വൻ വിജയമായി.
സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച ഓരോ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.
അതുപോലെ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും ഗായികമാരും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി. സന്തോഷ് നമ്പ്യാർ നയിച്ച ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മാറ്റുകൂട്ടി.
പതിവുപോലെ അദ്ദേഹത്തിന്റെയും ടീമിന്റെയും സംഗീതവിരുന്ന് പ്രേക്ഷകരുടെ വലിയ കൈയടി നേടി. രാത്രി 11.30 ഓടെയാണ് പരിപാടി സമാപിച്ചത്.
ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡിന്റെ ബിനു നോർത്താംപ്ടൺ ശബ്ദ-വെളിച്ച സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തപ്പോൾ, കളർ മീഡിയ ഒരുക്കിയ എൽഇഡി വാൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.
റോസ് ഡിജിറ്റൽ വിഷന്റെ ജിസ്മോൻ പോളും ബീയോഡ് ദ ബോർഡേഴ്സിന്റെ ജസ്റ്റിനും വീഡിയോഗ്രാഫി നിർവഹിക്കുകയും പരിപാടിയുടെ തത്സമയ സംപ്രേഷണം യൂട്യൂബിലൂടെ വിജയകരമായി നടത്തുകയും ചെയ്തു.
ഫോട്ടോഗ്രാഫർമാരായ റോണി ജോർജ്, ബെറ്റർ ഫ്രെയിംസ്, അനീസ് ജോയ് എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. മഴവിൽ സംഗീതം ചെയർമാൻ അനീഷ് ജോർജ് തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷിനു സിറിയക് നന്ദിപ്രകാശനം നടത്തി. കമ്മിറ്റി അംഗങ്ങളായ സിജു ജോസഫ്, പ്രേംജിത്ത് തോമസ്, റോബിൻസ് പഴുകയ്യിൽ, റോബിൻ പീറ്റർ, ടെസ്മോൾ ജോർജ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അനുശ്രീ നായർ, സിൽവി ജോസ്, പത്മരാജ് (പാപ്പൻ), റിയ (സൗന്ദര്യ) എന്നിവർ നിർവഹിച്ച അവതരണം പരിപാടിയെ കൂടുതൽ ആകർഷകമാക്കി. ചടുലമായ അവതരണശൈലിയിലൂടെ അവർ പ്രേക്ഷകരെ മുഴുവൻ സമയവും പരിപാടിയോട് ചേർത്ത് നിർത്തുന്നതിൽ വിജയിച്ചു.
Europe
കാർഡിഫ്: വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം കൊണ്ടാടി.
കാർഡിഫ് St. Illtyd's സ്കൂൾ ചാപ്പലിൽ നടന്ന തിരുനാൾ തിരുക്കർമങ്ങൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ പരിപാടികൾ ക്രമീകരിച്ചിരുന്നത്.
തിരുനാൾ ദിവസം രാവിലെ 9.45ന് മിഷൻ കോഓർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി. തുടർന്ന് നടന്ന പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തപ്പെട്ടു.
ക്നാനായ മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ജിൻസ് കണ്ടക്കാട്ട് എന്നിവർ സഹകാര്‍മികരായിരുന്നു.
ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാ. സുനി തിരുനാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്ന ഹൃദ്യമായ തിരുനാൾ പ്രദക്ഷിണം നടന്നു.
ഫാ. അജൂബ് തോട്ടനാനിയിൽ പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വാദം നൽകി. തുടർന്ന് വിശ്വാസികൾക്കായി അടിമ വയ്ക്കുന്നതിനും കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.
തിരുനാളിനോട് അനുബന്ധിച്ച്, "വാഴ്വ് 2026' സ്നേഹദീപ പ്രയാണത്തിന് മിഷൻ അംഗങ്ങൾ ആവേശോജ്വലമായ സ്വീകരണം നൽകി. ഇതോടൊപ്പം സെപ്റ്റംബർ 26ന് ബർമിംഹാമിൽ നടത്തപ്പെടുന്ന "വാഴ്വ് 2026' കുടുംബസംഗമത്തിന്റെ പ്രവേശന പാസ് കിക്കോഫും പ്രൗഢിയോടെ നിർവ്വഹിക്കപ്പെട്ടു.
Europe
ഡബ്ലിൻ: അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ (മലയാളം) ഈ മാസം 27ന് ഡബ്ലിൻ ബ്യൂമൗണ്ടിലെ ബ്ലെസഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം 3.30 വരെ നടക്കും.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ബൈബിൾ കൺവൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വേദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.
കൂടുതൽ വിവരങ്ങൾക്ക്: 0874174109, 0863408825.
Europe
ലണ്ടൻ: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനമെടുത്ത് ബ്രിട്ടൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ പ്രസംഗത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.
ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ടിക്ടോക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കാണ് വിലക്ക്. എന്നാൽ കുട്ടികൾക്ക് സാധാരണ രീതിയിൽ ഫോണിൽ സംസാരിക്കുന്നതിനും മെസേജുകൾ അയക്കുന്നതിനും വാട്ട്സ്ആപ്പിനും വിലക്കുണ്ടാകുകയില്ല, ഇത് സംബന്ധിച്ച നിയമ നിർമ്മാണം ഈ വര്‍ഷം അവസാനത്തോടെ പാസാക്കുമെന്നും 2027 ഏപ്രിൽ മാസ ത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ നടത്തിയ പഠനങ്ങൾക്കും ആലോചനകൾക്കും ശേഷമാണ് ബ്രിട്ടൻ ഈ കടുത്ത തീരുമാനത്തിലേക്ക് പോയത്. കുട്ടികളിൽ വർധിച്ചു വരുന്ന മാനസിക പിരിമുറുക്കവും പഠനത്തിനുള്ള ശ്രദ്ധയില്ലായ്മയും ഉറക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നനങ്ങളും കണക്കിലെടുത്താണ് ബ്രിട്ടൻ ഈ തീരുമാനത്തിലേക്ക് പോകുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2025 ഡിസംബറിൽ ഓസ്ട്രേലിയയിൽ ആണ് ലോകത്താദ്യമായി ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്, പിന്നീട് ഗ്രീസും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു.
ഓസ്ട്രേലിയയ്ക്കും ഗ്രീസിനും ബ്രിട്ടനും പിന്നാലെ ഫ്രാൻസ്, ഓസ്ട്രിയ ഉൾപ്പടെ ഉള്ള നിരവധി യുറോപ്യൻ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താനുള്ള നിയമ നിർമാണം നടത്താനുള്ള തയാറെടുപ്പിലാണ്.
Europe
റോം: സീറോമലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ. സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ, ജൂൺ 13ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു.
തുടർന്ന്, ജൂൺ 15ന്, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ജൂൺ 15ന്, ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും സഭയുടെ പാരമ്പര്യത്തെയും ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67-ാം പിറന്നാൾ ആഘോഷിക്കുന്ന സഭ തലവന്‍ മാർപാപ്പ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും മാർപാപ്പ നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോമലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും മാർപാപ്പ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപാപ്പ, സീറോമലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച "ക്രിസ്തോ പാസ്തോറും' എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ എടുത്തുപറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച, ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
Europe
ലണ്ടൻ: കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ദ്വിദിന അഭിനയ പരിശീലന കളരി ഈ മാസം 27, 28 തീയതികളിൽ ലണ്ടനിൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദേശിച്ചുള്ളതാണ്.
സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴിൽപരവുമായ നേട്ടങ്ങൾക്ക് പുറമെ വ്യക്തമായ ആശയവിനിമയ ശേഷിയും സാമൂഹിക ഇടപെടൽ നൈപുണ്യങ്ങളും അനിവാര്യമാണ്.
ഈ സാഹചര്യത്തിൽ അഭിനയ പരിശീലനം കലാപരമായ കഴിവുകൾ വളർത്തുന്നതിനപ്പുറം ആത്മവിശ്വാസം വർധിപ്പിക്കാനും ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുമുള്ള കഴിവ് വികസിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ പഠനമാർഗമായി കണക്കാക്കപ്പെടുന്നു.
കുട്ടികളിൽ സൃഷ്ടിപരമായ ചിന്ത, കേൾവിക്കഴിവ്, സഹകരണ മനോഭാവം, വികാരബോധം എന്നിവ വളർത്തുന്നതിനും മുതിർന്നവരിൽ നേതൃത്വപാടവം, പൊതുപ്രസംഗ മികവ്, വ്യക്തിപരമായ അവതരണശേഷി, സാമൂഹിക ഇടപെടൽ നൈപുണ്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഈ പരിശീലന പരിപാടി പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത അഭിനയ പരിശീലകനും കമ്യൂണിക്കേഷൻ കോച്ചുമായ എസ്.എസ്. ശരൺ പരിശീലനത്തിന് നേതൃത്വം നൽകും. സംവേദനാത്മക പഠനരീതികൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഇംപ്രൊവൈസേഷൻ പരിശീലനങ്ങൾ, അവതരണ സെഷനുകൾ, കഥാപാത്രാവിഷ്കാര അഭ്യാസങ്ങൾ എന്നിവയിലൂടെ പങ്കാളികൾക്ക് സമഗ്രമായ പഠനാനുഭവം ലഭ്യമാക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ സ്വയം അവതരിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി പ്രായോഗിക പരിശീലനം തേടുന്ന എല്ലാവർക്കും ഈ പരിശീലന കളരി മികച്ച അവസരമായിരിക്കും.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കലാഭവൻ ലണ്ടൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 07841613973, ഇമെയിൽ: [email protected].
Europe
ബെർലിൻ: യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും ജർമൻ മിഷന്റെയും കോഓർഡിനേറ്ററായ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ സഭയിലെ ഏറ്റവും ഉന്നതമായ വൈദിക പദവികളിലൊന്നായ കോറെപ്പിസ്ക്കോപ്പ പദവിയിലേക്ക് ഉയർത്തി.
വത്തിക്കാനിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ് - യുകെ സമ്മേളനത്തിനിടയിലാണ് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തിയത്.
പ്രവാസ മണ്ണിൽ, പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലുമുള്ള മലയാളി സമൂഹത്തിന് നൽകിയ ദീർഘകാലത്തെ ആത്മീയാചാര്യ ശുശ്രൂഷകളെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സഭ അദ്ദേഹത്തെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചരിത്രപരമായ ദിവ്യബലിക്കും തുടർന്ന് നടന്ന സമ്മേളന ചടങ്ങുകൾക്കും മധ്യേയാണ് വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി കർദിനാൾ ക്ലീമിസ് ബാവ ഈ സുപ്രധാന കൽപന പുറപ്പെടുവിച്ചത്.
യൂറോപ്പിലെയും യുകെയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ വച്ചുണ്ടായ ഈ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.
Europe
വത്തിക്കാൻ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ 2026-ന്റെ ഭാഗമായി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി സ്മരണാർഥം വത്തിക്കാൻ സിറ്റിയിൽ പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറിയായ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിശുദ്ധ തോമാസ് ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണവും വിശ്വസ്തതയോടെ മുന്നോട്ട് നയിക്കുന്ന മലങ്കര സഭയുടെ ഇടയശ്രേഷ്ഠനാണ് കാതോലിക്കാ ബാവയെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചു.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ സിംഹാസനവും അപ്പോസ്തോലന്മാരുടെ കേന്ദ്രവുമായ റോമിൽ ഒത്തുകൂടുന്നത് ആഗോള സഭയുമായുള്ള മലങ്കര സഭയുടെ കൂട്ടായ്മയുടെ ജീവസുറ്റ ആവിഷ്കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്തതിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടായിരുന്നതായി ആർച്ച്ബിഷപ് മാർ കൂറിലോസ് അനുസ്മരിച്ചു.
കർദിനാൾ ക്ലിമീസ് ബാവയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന്റെ ദർശനങ്ങൾ സഭയുടെ മിഷണറി പ്രവർത്തനങ്ങളെയും ആഗോള സാന്നിധ്യത്തെയും ശക്തിപ്പെടുത്തിക്കൊണ്ട് അഭിവൃദ്ധിപ്പെടുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മതസംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് അത്യുന്നത കർദിനാൾ ജോർജ് കൂവക്കാട്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച്ബിഷപ് മൈക്കൽ ജലാഖ് ഒഎഎം, യൂറോപ്പിലെയും യുകെയിലെയും അപ്പോസ്തോലിക് വിസിറ്റേറ്റർ ബിഷപ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, അല്മായരെ പ്രതിനിധീകരിച്ച് യൂറോപ്പിലെ നാഷണൽ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് സെബിൻ പുലിപ്ര എന്നിവരുൾപ്പെടെ ചടങ്ങിന്റെ ഭാഗമായ മുഴുവൻ പേരെയും ആർച്ച്ബിഷപ് സ്വാഗതം ചെയ്തു.
ജുബൽ സാജിയാണ് പരിപാടിയുടെ അവതാരകനായിരുന്നത്. കർദിനാൾ ജോർജ് കൂവക്കാട് മലങ്കര സഭയ്ക്കും ആഗോള സഭയ്ക്കും കർദിനാൾ ക്ലിമീസ് ബാവാ നൽകുന്ന മാതൃകാപരമായ നേതൃത്വത്തെയും സമർപ്പിത സേവനത്തെയും ആശംസാപ്രസംഗത്തിൽ പ്രകീർത്തിച്ചു.
അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയതിനെ പരാമർശിച്ചുകൊണ്ട്, കാതോലിക്കാ ബാവാ ദൈവവിളിയോട് ഉദാരമായി പ്രതികരിക്കുകയും പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ശ്രദ്ധേയമായ ശബ്ദമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭൈക്യ ശ്രമങ്ങൾ, മതസൗഹാർദ്ദം, ഇടയനേതൃത്വം, സുവിശേഷവത്കരണം എന്നിവയിൽ കർദിനാൾ ക്ലിമീസ് ബാവാ നൽകിയ മികച്ച സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു.
Europe
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ ഒരു വീടിന്റെ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന അതീവ അപൂർവമായ രണ്ട് ഇന്ത്യൻ വെങ്കല ശില്പങ്ങൾ മോഷണം പോയി.
ഒൻപതാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ കാലഘട്ടത്തിലെ പുരാതന വിഗ്രഹങ്ങളുടെ അതീവ കൃത്യതയോടെയുള്ള പകർപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.
തമിഴ്നാട്ടിൽ വച്ച് പൂർണമായും കൈകൊണ്ട് നിർമിച്ചെടുത്തതാണ് ഈ വെങ്കല വിഗ്രഹങ്ങൾ. കേംബ്രിഡ്ജ്ഷെയറിലെ ഈലിക്ക് സമീപമുള്ള സട്ടണിലെ ചർച്ച് ലെയ്നിലുള്ള ഒരു വീട്ടിൽ നിന്നാണ് കഴിഞ്ഞ ഏപ്രിൽ 26നും 29-നും ഇടയിലുള്ള ദിവസങ്ങളിൽ ഈ ശില്പങ്ങൾ മോഷ്ടിക്കപ്പെട്ടതെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടി അപ്പീൽ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സൂക്ഷ്മമായ കൊത്തുപണികൾ; വൈകാരിക മൂല്യം
ഒരു കണ്ണാടിയിൽ നോക്കി സ്വയം ഭംഗി ആസ്വദിക്കുന്ന അതീവ സുന്ദരിയായ ഒരു ഇന്ത്യൻ സ്ത്രീയുടെ രൂപത്തിലാണ് ഈ വെങ്കല ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്. പരമ്പരാഗതമായ ആഭരണങ്ങളും വസ്ത്രധാരണ രീതിയും വ്യക്തമാക്കുന്ന തരത്തിലുള്ള സൂക്ഷ്മമായ കൊത്തുപണികൾ ഇതിലുണ്ട്.
വീട്ടിലെ മനോഹരമായ പൂന്തോട്ടത്തിലാണ് ഇവ സ്ഥാപിച്ചിരുന്നത്. വിപണിയിലെ മൂല്യത്തിനപ്പുറം വൈകാരികമായി തനിക്ക് ഏറെ പ്രിയപ്പെട്ട ശില്പങ്ങളായിരുന്നു ഇവയെന്നും അതിനാൽ എങ്ങനെയെങ്കിലും ഇവ തിരികെ കിട്ടിയാൽ മതിയെന്നുമാണ് വിഗ്രഹങ്ങളുടെ ഉടമസ്ഥൻ പോലീസിനോട് പറഞ്ഞത്.
സോഷ്യൽ മീഡിയ വഴിയുള്ള വിൽപ്പനയ്ക്ക് സാധ്യത; പോലീസ് നിരീക്ഷണത്തിൽ
ആരെങ്കിലും ഈ ശില്പങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ അതല്ലെങ്കിൽ യുകെയിലെ പ്രാദേശിക വിപണികൾ വഴിയോ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദയവായി എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചു.
യുകെയിൽ അടുത്ത കാലത്തായി ഇന്ത്യൻ പുരാവസ്തുക്കൾക്കും പൈതൃക ശില്പങ്ങൾക്കും വലിയ വിപണി മൂല്യമുള്ളതിനാൽ ഇത്തരം ആസൂത്രിത മോഷണങ്ങൾ വർധിച്ചുവരികയാണ്. കവർച്ചയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ ശില്പങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ യുകെ പോലീസിന്റെ 101 എന്ന നമ്പറിലോ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Europe
ലണ്ടൻ: ഐഒസി യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് പങ്കെടുത്ത മുഖാമുഖം പരിപാടിയും സലിം കുമാർ അനുസ്മരണവും നടത്തി.
ജൂൺ ഒമ്പതിന് രാത്രി ഏഴിന് ഈസ്റ്റ് ഹാം നാടൻ സ്പൈസി റസ്റ്ററന്റിൽ നടത്തിയ പ്രോഗ്രാമിൽ ഐഒസിയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഐഒസി യുകെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രെട്ടറി റജി നന്തികാട്ട് സ്വാഗത പ്രസംഗം നടത്തി.
ഈസ്റ്റ് ലണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം വാഴൂർ മുഖ്യാതിഥിയെ ബൊക്കെ നൽകി സ്വീകരിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Delhi
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങൾ ഗുരുദേവ സന്ധ്യ ഏപ്രിൽ 11ന് വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ ഫേസ് 1-ലുള്ള പോക്കറ്റ് 3-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്യും.
ബൈജു ആർ. പൂവണത്തുംവിളയെ ജനറൽ കൺവീനറായും സി. കെ. പ്രിൻസിനെ സൂവനീർ കൺവീനറായും തെരഞ്ഞെടുത്തു. തുടർന്ന് വിഷ്ണുപ്രിയ നാട്യാലയം ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന ശ്രീഗുരുദേവൻ എന്ന ഡാൻസ് ഡ്രാമ ആഘോഷ പരിപാടികൾക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9818227292, 9650256712 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വേവറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.
ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം.
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബീനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവന്‍ വിമാനവും നിറയും ആര്‍ട് വര്‍ക്ക്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.
Pravasi India – Delhi
ന്യൂഡൽഹി: മർത്ത മറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 15ന് രാവിലെ 7 മണിക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത് മറിയം വനിത സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.റ്റി ജെ. ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾ നടത്തി ഉത്ബോധിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ഡൽഹി മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി തി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഉപന്യാസം മത്സരത്തിൽ വിജയികളായവർക്കും, വാർഷിക പരീക്ഷയിൽ മികച്ച വിജയം നൽകിയവർക്കും, 80 ൽ കൂടുതൽ മാർക്ക് നേടിയവരെയും മെമെന്റെ നൽകി ആദരിച്ചു. ഏകദിന സമ്മേളനത്തിൽ 550 ഓളം മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്ത് ഏകദിന സമ്മേളനം നാലുമണിയോടെ കൂടി സമാപിച്ചു.
Pravasi India – Delhi
ന്യൂഡല്‍ഹി: മെത്രാഭിഷേകത്തിന്റെ 25-ാം ജൂബിലി നിറവില്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ. അതിരൂപതയിലെ കാത്തലിക്ക് അസോസിയേഷന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ മത, രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. എല്ലാവരുടെയും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതെന്നും ആദരിക്കല്‍ പരിപാടിയുടെ മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.
എംപിമാരായ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, ആല്‍ഫ്രഡ് കാംഗം ആര്‍തർ, എസ്. സുപോംഗ് മെറെന്‍ ജാമിര്‍, അഡ്വ. പി.വിത്സൺ, ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസനം മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ഡിമിത്രിയോസ്, മാര്‍ത്തോമ ഡല്‍ഹി രൂപതാധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം, സി എന്‍ ഐ ബിഷപ് പോള്‍ സ്വരൂപ്, വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല്‍ ജെ മഹാരാജ്, വിവേക് മുനിജി മഹാരാജ്, ആചാര്യ യെക്ഷി ഫുന്ത്സക്ക്, ഡോ. എ.കെ. മര്‍ച്ചന്റ്, അഡ്വ. സോമനാഥ് ഭാരതി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. നോര്‍ബെര്‍ട്ട് ഹെര്‍മൻ, ഫാ. ടി.ജെ. ജോസ്, ജോര്‍ജ് കള്ളിവയലില്‍ എ.സി. മൈക്കിള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.
Pravasi India – Delhi
ന്യൂഡൽഹി: മർത്തമറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 15ന് രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിത സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.ടി ജെ .ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഡൽഹി മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും. ഏകദിന സമ്മേളനത്തിൽ 450 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Pravasi India – Delhi
നുഹ്: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദീപാലയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
ഞായറാഴ്ച ഹരിയാനയിലെ നുഹ് ജില്ലയിലുള്ള ദീപാലയ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട രാഷ്ട്രം: സ്ത്രീകളുടെ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം.
ഏകദേശം 800-ഓളം സ്ത്രീകളും കമ്യൂണിറ്റി അംഗങ്ങളും ഈ വിപുലമായ പരിപാടിയിൽ പങ്കുചേരും.
പ്രധാന പരിപാടികൾ:
ബോധവത്കരണ ക്ലാസുകൾ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നിയമസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും.
സാമ്പത്തിക സാക്ഷരത: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
കലാപരിപാടികൾ: പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങൾ.
ആദരിക്കൽ ചടങ്ങ്: പ്രതിസന്ധികളെ അതിജീവിച്ച് വിജയഗാഥകൾ രചിച്ച ദീപാലയയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും.
പ്രത്യേക ആകർഷണം: ഈ അവസരത്തിൽ ദീപാലയ ഒരു പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
ദീപാലയയുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളുടെയും മറ്റ് സ്റ്റേക്ക് ഹോൾഡർമാരുടെയും ധീരതയുടെയും വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രചോദനാത്മകമായ കഥകളാണ് ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ദീപാലയയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
Pravasi India – Delhi
ന്യൂഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ഗർബോ ഞായറാഴ്ച ആചരിച്ചു.
താഹിര്‍പുർ മദർ തെരേസാ കുഷ്ഠാരോഗാശുപത്രിയിൽ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ച് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
കർത്താവ് കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.
വിദ്യാർഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ് അറിയിച്ചു.
ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പാൾ) എന്നിവർ വിമാനത്താവളത്തിലെത്തി സംഘത്തെ സ്വീകരിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പരീക്ഷാ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി ഏകാഗ്രത മെച്ചപ്പെടുത്താനും സഹായകരമായ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷന്റെ മെഹ്റോളി ഏരിയ ഓഫീസ് ഹാളിലായിരുന്നു വേദി ഒരുക്കിയത്. ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. സ്ട്രെസ് മാനേജ്മെന്റിലും വിദ്യാർഥി കൗൺസിലിംഗിലും അറിയപ്പെടുന്ന റിസോഴ്സ് പേഴ്സണായ അഡ്വ. ഡോ. കെ സി ജോർജ് ക്ലാസുകൾ നയിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ട്രഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളുമടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഡൽഹി മലയാളികൾക്ക് അഭിമാനമായി മജന്ത ലൈനിലെ മുനീർക മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപം ഡൽഹി മലയാളി അസോസിയേഷന്റെ പേരെഴുതിയ രണ്ടു ബോർഡുകൾ ആർകെ പുരം എംഎൽഎ അനിൽ ശർമ്മ സ്ഥാപിച്ചു.
ഡിഎംഎയുടെ നിരന്തരമായ അഭ്യർഥന മാനിച്ച്, ആർകെ പുരം സെക്ടർ 4-ൽ മെയിൻ റോഡിൽ നിന്നും ഡിഎംഎ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന വഴിയിൽ ഡിഎംഎ ദിശാഫലകം സ്ഥാപിച്ച എംഎൽഎ അനിൽ ശർമ്മയ്ക്ക് നന്ദി സൂചകമായി പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ട കൃതജ്ഞതാ സന്ദേശം കൈമാറി.
Pravasi India – Delhi
മുംബൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം.
പിഐബി കൊച്ചി ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു.
തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി, യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകള്‍, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അഥോറിറ്റി, കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ), നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് മുംബൈയുടെ വികസനത്തെയും പൈതൃകത്തെയും കുറിച്ച് നേരിട്ട് ഉൾക്കാഴ്ച നൽകുന്നതാണ് മാധ്യമ പര്യടനം. പര്യടനം വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾക്ക് സായൂജ്യമേകി പൊങ്കാല സമാപിച്ചു. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് വലിയ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
നിർമ്മാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവക്കു ശേഷം പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി പൊങ്കാല സമർപ്പണ വേദിയിലേക്ക് എഴുന്നെള്ളത്ത് നടത്തി. തുടർന്ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങളുടെ നാവിൽ നിന്നും അമ്മേ നാരായണ ദേവീ നാരായണയെന്ന സ്തുതികളാൽ അന്തരീക്ഷം നിറഞ്ഞു നിന്നു.
പൊങ്കാലക്കലങ്ങളിലെ അരി തിളച്ചു തൂവിയപ്പോൾ സ്ത്രീ ജനങ്ങൾ നജഫ് ഗഡിലമ്മയെ സ്തുതിച്ചു വായ്ക്കുരവയിട്ടുകൊണ്ട് ശർക്കരയും മറ്റു രുചിക്കൂട്ടുകളും ചേർത്ത് അത് പായസമാക്കുന്നു. പായസത്തിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ഭക്തർ ശ്രീഭഗതിക്കു സമർപ്പിച്ചശേഷം തിരുനടയിലെത്തി ദർശനം നടത്തി കണിക്യയുമർപ്പിച്ചു തൊഴുതു മടങ്ങി.
മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ നജഫ്ഗഡ് കൗൺസിലർ അന്തിം ഗെഹ്ലോട്ട് ഡൽഹി മലയാളി അസോസിയേഷൻ ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ശ്രീ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡെന്റ് ആർ പി പിള്ള, ജനറൽ സെക്രട്ടറി ആർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നിർമ്മാല്യം മ്യൂസിക്, ദ്വാരക അവതരിപ്പിച്ച ഭജന ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജയും തുടർന്ന് അന്നദാനവും നടന്നു.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ധാരാളം ഭക്ത ജനങ്ങൾ എത്തിയിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക അംഗങ്ങൾ വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ ധ്യാനകേന്ദ്രമായ ആരാവലി കുന്നിൽ സ്ഥിതി ചെയ്യുന്ന പൗലോസ് മാർ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം സന്ദർശിച്ചു.
തീർഥാടക സംഘം തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം, റവ.ഫാ. സുമോദ് ജോൺ എന്നിവരും പങ്കെടുത്തു.
തുടർന്ന് ഹരിയാനയിലെ മണ്ഡവാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശാന്തിഗ്രാം ആശ്രമവും സംഘം സന്ദർശിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: മലയാളം മിഷൻ ഡൽഹി ചാപ്റ്റർ ദ്വാരക, ജനക്പുരി, ഗുരുഗ്രാം മേഖലാതല ക്ലസ്റ്റർ യോഗം ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം സാംസ്കാരിക സമുച്ചയത്തിൽ നടന്നു.
മലയാളം മിഷൻ ഡൽഹി ചാപ്റ്റർ ഗുരുഗ്രാം, ദ്വാരക & ജനക്പുരി മേഖലകളുടെ കോഓർഡിനേറ്റർ കെ.സി. സുശീൽ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തിൽ അക്കാദമിക് സമിതി അംഗവും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ എം.കെ. ജയചന്ദ്രൻ, ആർകെ പുരം ഏരിയ കോഓർഡിനേറ്റർ രജനി രാജീവ്, കെ.സി. സുശീൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തവരുമായി സംവദിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
യോഗത്തിൽ ഗുരുഗ്രാം, ദ്വാരക, ജനക്പുരി ഏരിയകളിൽ മലയാളം ക്ലാസ് നടത്തുന്ന സംഘടനകളുടെ പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കുകയും അവരവരുടെ പഠന കേന്ദ്രങ്ങളിൽ അനുവർത്തിക്കുന്ന പഠന പ്രവർത്തനങ്ങളെ പറ്റിയും അതുപോലെ കൊണ്ടുവരാവുന്ന മാറ്റങ്ങളെ പറ്റിയും ചർച്ച നടത്തുകയുണ്ടായി.
രജനി രാജീവ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തികൊണ്ട് യോഗം അവസാനിപ്പിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഗുഡ്ഗാവ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ സാമൂഹ്യ സേവനവും ചാരിറ്റി പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ധനസമാഹരണ ലക്ഷ്യത്തോടെ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ "രംഗ് റേസ് - 2026' എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.
സംഗീതം, ഹാസ്യം, മിമിക്രി, താളവാദ്യങ്ങൾ എന്നിവയുടെ മനോഹരമായ സമന്വയത്തിലൂടെ കുടുംബസമേതം ആസ്വദിക്കാവുന്ന കലാവിരുന്നായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫ് നയിക്കുന്ന ബാൻഡ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ സംഗീത വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും.
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ കലാകാരന്മാരായ പോൾസണും ഭാസിയും ചേർന്ന് അവതരിപ്പിക്കുന്ന ഹാസ്യ വിസ്മയം പ്രേക്ഷകർക്ക് ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കും. കൂടാതെ, പ്രശസ്ത മിമിക്രി കലാകാരന്മാരായ സിദ്ധിക് റോഷൻ, ഏബൽ ബേബി എന്നിവരുടെ പ്രകടനങ്ങളും വയലിനും ചെണ്ടയും ചേർന്നുള്ള ശക്തമായ ഫ്യൂഷൻ പെർഫോമൻസും വേദിയെ ആവേശഭരിതമാക്കും.
ദൃശ്യ - ശബ്ദ സാങ്കേതിക വിദ്യകളുടെ ആധുനിക സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന ഈ പരിപാടി, പ്രേക്ഷകർക്ക് ഒരു അപൂർവ അനുഭവമായിരിക്കും. ഇടവകയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സഹായം, ആരോഗ്യ സഹായം, സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു. പാസുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക: 9871116718, 8111920944.
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.