America
ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാളസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത.
ഡാളസ് സെഹിയോൻ മാർത്തോമ്മ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത്
മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് ഇന്ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആരംഭിക്കും.
റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്കോ ലോജസ്റ്റിക്, മംഗളൂർ സ്പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.
കായികരംഗത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ 2026-ലെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവൻഷൻ സന്ദേശങ്ങൾ നൽകും.
Divine Guidance (ദൈവിക മാർഗനിർദേശം) എന്നതാണ് കൺവൻഷന്റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.
21, 22 തീയതികളിൽ രാത്രി ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.
വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർഥനയും ആരാധനയും കൺവൻഷന്റെ ഭാഗമായി നടക്കും.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
America
കല്ലിശേരി: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ പ്രാദേശിക ലേഖകനും മഴുക്കീർ വെള്ളവന്താനത്ത് വി.എ. സണ്ണി (മാത്തുക്കുട്ടി ഏബ്രഹാം - 75) അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: പ്രഭ സണ്ണി, കല്ലിശേരി കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യു, നിബു വെള്ളവന്താനം (യുഎസ്എ). മരുമക്കൾ: അഭയ ബിനു, ഡോ. സിജി മാത്യു.
അമേരിക്കയിൽ മാധ്യമ പ്രവർത്തകനായ നിബു വെള്ളവന്താനം പിസിഎൻഎകെ. നാഷണൽ ട്രഷറർ, ഐപിസി സൗത്ത് ഈസ്റ്റ് റീജിയൺ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
America
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലഡൽഫിയയിൽ ഔദ്യോഗിക തുടക്കമായി.
ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോന കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിലാണ് യുഎസ് കിക്കോഫ് സംഘടിപ്പിക്കുന്നത്. An Evening of Celebration, Partnership & Community എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയിൽ അരങ്ങേറുന്നത്.
വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പി. പി. ജെയിംസ്, ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിന്റെ മുൻ സ്പീക്കർ ജോൺ പെർസൽ, ഫിലഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ഫിലാഡൽഫിയയിലെയും അമേരിക്കയിലെയും പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
ഓർമ്മ സീസൺ നാലിന്റെ വിജയത്തിനായി വിവിധ സംഘടനകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം മലയാളി സംഘടനകളെയും സാമൂഹിക-സാംസ്കാരിക നേതാക്കളെയും ഒരുമിപ്പിക്കുന്ന വേദിയായും പരിപാടി മാറും.
ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷനുമായുള്ള കൂടുതൽ വിപുലമായ സഹകരണവും പ്രധാന സവിശേഷതയാണ്. WMFന്റെ ആഗോള ശൃംഖലയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി കൂടുതൽ മലയാളി വിദ്യാർഥികളെ മത്സരത്തിന്റെ ഭാഗമാക്കാനും പ്രസംഗ-നേതൃത്വ പരിശീലനത്തിന് അന്താരാഷ്ട്ര വേദി ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരങ്ങൾ നടക്കുക. നാല് ഘട്ടങ്ങളിലായാണ് മത്സരപരമ്പര സംഘടിപ്പിക്കുന്നത്. സീസൺ നാലിൽ സബ് ജൂനിയർ വിഭാഗത്തിനായി ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും.
മത്സരത്തോടൊപ്പം പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക രീതിയും തുടരും. ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്.
ആദ്യ സീസണിൽ 428 പേരും രണ്ടാം സീസണിൽ 1,467 പേരും മൂന്നാം സീസണിൽ ഏകദേശം 1,650 പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തിരുന്നു. മുൻ സീസണുകളിലെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ WMF ഉൾപ്പെടെയുള്ള ആഗോള മലയാളി സംഘടനകളുടെ സഹകരണത്തോടെ നാലാം സീസണിലെ പങ്കാളിത്തം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
2027 ഓഗസ്റ്റിൽ പാലായിലാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുക. സെപ്റ്റംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയിൽ ആകെ 10 ലക്ഷം രൂപയുടെ സമ്മാനത്തുകയുണ്ട്. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണത്തിന് തുടക്കം
സീസൺ നാലിന്റെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ തുടക്കമായിരുന്നു. ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗ്മിത്വത്തിലേക്ക് ഒരു ചുവട് എന്ന പ്രചാരണ പരിപാടി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിവിധ പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ മന്ത്രിമാരായ റോജി എം. ജോൺ, മോൻസ് ജോസഫ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണ മികവും വളർത്തുന്നതിൽ അന്താരാഷ്ട്ര പബ്ലിക് സ്പീക്കിംഗ് സംരംഭത്തിന്റെ പ്രാധാന്യം പ്രമുഖർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രഫ. ടോമി ചെറിയാൻ, ജോർജ് കരുണക്കൽ, ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഏകോപനം
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർലിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഓർമ ഇന്റർനാഷണൽ ഭാരവാഹികളും ടാലന്റ് പ്രമോഷൻ ഫോറം ടീമും WMF ഉൾപ്പെടെയുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.ormaspeech.org
America
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രൂശിൻ സ്നേഹം (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ഞായറാഴ്ച ഫിലഡൽഫിയയിൽ നടക്കും.
വൈകുന്നേരം 5.30ന് Philadelphia India Christian Assemblyയിൽ നടക്കുന്ന പരിപാടിയുടെ വേദി 455 Tomlinson Road, Philadelphia, PA 19116 ആണ്.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), ഗാനരചയിതാവും സംഗീത സംവിധായകനുമായ സാംസൺ (Samson Heavenly Beats) എന്നിവർ സംഗീതസായാഹ്നത്തിന് നേതൃത്വം നൽകും.
Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എന്നിവരും ഗാനങ്ങൾ ആലപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തെരഞ്ഞെടുത്ത ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.
Jack Biju (കീബോർഡ്), Sumit Sam (ഗിറ്റാർ), Sion Sujoy (ഗിറ്റാർ), Rubin Eliaz (ബേസ് ഗിറ്റാർ), Shon Biju (ഡ്രംസ്) എന്നിവരടങ്ങുന്ന സംഗീതസംഘം ഗാനങ്ങൾക്ക് അകമ്പടിയൊരുക്കും. Prayer Mount Mediaയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.
Global Travel Experts, M&J Printing, Zindak Investment & Real Estate, Keystone Tax Services, Inc., Agape Music, Justin Varghese Realty എന്നിവരാണ് പ്രധാന സ്പോൺസർമാർ.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും സംഗീതാസ്വാദകരെയും വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് റിജ ഷിബു, ഡോ. ജോർജ് മാത്യു, ഡോ. തോമസ് കിടങ്ങലിൽ, കൊച്ചു കോശി, സൂസൻ സാംസൺ എന്നിവരുമായി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്: Rija Shibu – +1 (516) 312-4948, Dr. George Mathew – +1 (732) 589-6594, Dr. Thomas Kidangalil – +1 (516) 978-7308, Kochu Koshi – +1 (215) 910-0516, Susan Samson – +1 (267) 469-1892.
America
ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് നാഷണൽ കോൺഫറൻസിന് ഡാളസിൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലാണ് നാല് ദിവസത്തെ കോൺഫറൻസ് നടക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദപണ്ഡിതൻ റവ. ഡോ. മോത്തി വർക്കി, കൺവൻഷൻ പ്രഭാഷകൻ ഡോ. വിനോ ജോൺ ഡാനിയേൽ, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 700-ലേറെ അംഗങ്ങൾ ഇതിനോടകം കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.
റവ. എബ്രഹാം വി. സാംസൺ പ്രസിഡന്റും ഷാജി എസ്. രാമപുരം ജനറൽ കൺവീനറും ഫിലിപ്പ് മാത്യു കോ-കൺവീനറും ഡോ. സിജി ടോം ഫിലിപ്പ് ട്രഷററും സുമ എബ്രഹാം അക്കൗണ്ടന്റുമായുള്ള വിപുലമായ സംഘാടക സമിതിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
രജിസ്ട്രേഷൻ, റിസപ്ഷൻ, സുവനീർ, ഫുഡ്, പ്രോഗ്രാം, പ്രയർ സെൽ, ക്വയർ, മെഡിക്കൽ, വെബ് ആൻഡ് ടെക്നിക്കൽ, പബ്ലിസിറ്റി ആൻഡ് മീഡിയ തുടങ്ങിയ വിഭാഗങ്ങൾക്കായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
റവ. ജസ്വിൻ ജോൺ ചെയർമാനും ജേക്കബ് മത്തായി കൺവീനറുമായ രജിസ്ട്രേഷൻ കമ്മിറ്റിയും ഡോ. സ്നേഹ റോബിൻ ചെയർപേഴ്സണും നോയൽ കോവൂർ കൺവീനറുമായ റിസപ്ഷൻ കമ്മിറ്റിയും കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
റവ. റെജിൻ രാജു ചെയർമാനും പ്രഫ. സോമൻ ജോർജ് ചീഫ് എഡിറ്ററുമായ സുവനീർ കമ്മിറ്റിയും റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ചെയർമാനും ചാക്കോ ജോൺസൺ കൺവീനറുമായ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
റവ. വർഗീസ് ജോൺ ചെയർമാനും സാം അലക്സ് കൺവീനറുമായ പ്രോഗ്രാം കമ്മിറ്റിയും വിവിധ പരിപാടികൾ ഏകോപിപ്പിക്കും. പ്രാർഥനാ ശുശ്രൂഷകൾക്ക് പ്രയർ സെൽ, സംഗീത പരിപാടികൾക്ക് ക്വയർ, അടിയന്തര ആരോഗ്യസേവനങ്ങൾക്ക് മെഡിക്കൽ കമ്മിറ്റി എന്നിവയും സജ്ജമാണ്.
വെബ് ആൻഡ് ടെക്നിക്കൽ വിഭാഗവും പബ്ലിസിറ്റി ആൻഡ് മീഡിയ വിഭാഗവും കോൺഫറൻസിന്റെ സാങ്കേതികവും മാധ്യമപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വിശ്വാസം, കൂട്ടായ്മ, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ നേതൃത്വത്തിൽ ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഫഹാഹീൽ Metro Specialized Medical Centreലാണ് ക്യാമ്പ് നടക്കുന്നത്.
Family Medicine (MD), Internal Medicine (MD), Gynecology, Paediatrics എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം Ophthalmology Screening ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകളും ക്യാമ്പിൽ ലഭ്യമാകും.
Fasting Blood Sugar, Total Cholesterol, Blood Pressure Checkup എന്നിവയും നടത്തും. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ECG പരിശോധന, മറ്റ് ലാബ് പരിശോധനകൾ, വിവിധ മെഡിക്കൽ നടപടിക്രമങ്ങൾ, Optical Products, Pharmacy Products എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ആരോഗ്യപരിശോധനയ്ക്ക് താത്പര്യമുള്ള പൊതുജനങ്ങൾക്കും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെയുള്ള ലിങ്കിലോ ഫോൺ നമ്പർ മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
https://docs.google.com/forms/d/e/1FAIpQLSe3DFWSzk7ufGGf0uFjcI39cwr897GTfZyjkbtJq0kYy2tQhg/viewform
Abbasiya - 99423265, Salmiya - 98973183, Mahboula - 66151025, Farwaniya - 65849831, Mangaf - 66120051.
Pravasi India – Delhi
മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.
Europe
ലണ്ടൻ: ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ മത്സര വള്ളംകളി നടത്തി ചരിത്രം സൃഷ്ടിച്ച് യുകെ മലയാളികൾ.
കുടിയേറ്റത്തോടൊപ്പം കൂടെ കൊണ്ടുപോന്ന കേരളത്തിന്റെ തനതായ സാംസ്കാരിക തനിമയും ആഘോഷപരിപാടികളും പുനരവതരിപ്പിച്ചു യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച കേരളപൂരം കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ഓർമപുതുക്കലും ബ്രിട്ടീഷ് മലയാളികളുടെ ഐക്യവും ഒരേ വേദിയില്‍ സംഗമിക്കുന്നതായി മാറി, റോതെർഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ മഹാസംഗമമായി മാറി.
ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യുകെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പ്രഥമ മലയാളി സോജന് ജോസഫ് എംപി ആദ്യ തുഴ കൈമാറി. തുടര്‍ന്ന് ആദ്യ റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വര്‍ണാഭമായ ഘോഷയാത്രയാണ് കേരളപ്പൂരം വേദിയില്‍ നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ എട്ട് പതിറ്റാണ്ടുകളെ പ്രതിനിധീകരിച്ച് 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്.
America
ഹൂസ്റ്റൺ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രത്യേക ആശീർവാദ ശുശ്രൂഷ സംഘടിപ്പിച്ചു.
ഞായറാഴ്ച ഓരോ വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു പ്രാർഥിച്ചു.
പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓർമിപ്പിച്ചു.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.
മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.
America
ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
America
ഒക്ലഹോമ: കോട്ടയം സ്വദേശിയും ഒക്ലഹോമ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പി.സി. എബ്രഹാം (64) ഒക്ലഹോമയിൽ അന്തരിച്ചു. പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകനാണ്.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറിന് ശാരോൻ ഫെലോഷിപ്പ് ചർച്ച് (1101 S 1st Street, Yukon, OK 73099) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഇതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4.30ന് യൂക്കോൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
1962 ഫെബ്രുവരി 26ന് ജനിച്ച പി.സി. എബ്രഹാം ദീർഘകാലമായി ഒക്കലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു. കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയ സഭാംഗവുമായിരുന്നു.
ഡാളസ് ഫിലഡൽഫിയ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ഏൽസി എബ്രഹാം (ശാന്തി) - തോട്ടയ്ക്കാട് തണംഗപതിക്കൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ എബ്രഹാം. സഹോദരങ്ങൾ: സാറാമ്മ മാഗ്നാസ്കോട് (സ്വീഡൻ), പാസ്റ്റർ പി. സി. ചാണ്ടി (ഫിലഡൽഫിയ), പാസ്റ്റർ പി. സി. വർഗീസ് (ഒക്ലഹോമ), പാസ്റ്റർ പി. സി. മാത്യു (ഒക്ലഹോമ).
America
ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ പി.ഐ. രാജൻ (78) തിരുവല്ലയിൽ അന്തരിച്ചു. ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: സിന്ധു (ഡാളസ്), ഷീബ (ദുബായ്), ജഗൻ (യുകെ). മരുമക്കൾ: ജോൺസൺ (ഡാളസ്), രാജാ (ദുബായ്), ജോയ്സ് (യുകെ). സംസ്കാരം പിന്നീട്ട്.
കുറഞ്ഞ സമയം കൊണ്ട് ഡാളസ് മലയാളികളുടെ പ്രിയംങ്കരനായി മാറിയ എഎംഡബ്ല്യുഎ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച പി.ഐ. രാജൻ.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ് ഡാളസ്: 469 269 4975.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനാഘോഷവും പ്രവാസി ക്ഷേമവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഓഗസ്റ്റ് 15ന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷം മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കെഡിഎൻഎ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഗിരിജ വിജയൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. നോർക്ക റൂട്ട്സ് സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി, നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു.
കെഡിഎൻഎയുടെ 15-ആം വാർഷികവും തദവസരത്തിൽ ആഘോഷിച്ചു. സംഘടനയുടെ രൂപീകരണം മുതൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കൈവരിച്ച വളർച്ചയും പ്രവർത്തനങ്ങളും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെഡിഎൻഎ നടത്തിയ ഇടപെടലുകളും ഫൗണ്ടർ മെമ്പറും അഡ്വൈസറി ബോർഡ് അംഗവുമായ കൃഷ്ണൻ കടലുണ്ടി വിശദീകരിച്ചു.
കെഡിഎൻഎ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമൻസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റാഫി കല്ലായി, സമീർ വെള്ളയിൽ, അയാൻ മാത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ പെരിങ്ങോളം, തുളസീധരൻ തോട്ടക്കര, ജോ. സെക്രട്ടറി ആർ.എൻ. ഷൗക്കത്തലി, ജോ. ട്രഷറർ പ്രത്യുമ്നൻ മൂടാട്ട് ഭാരവാഹികളായ പ്രജു ടി.എം, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, അനസ് പുതിയോട്ടിൽ, ഷാജഹാൻ കളത്തിൽ, ഷാഫി എ.കെ, വിനോദ് നടുവിലയിൽ, സതീഷ് കുമാർ, അനുദീപ് വടക്കയിൽ, ടോം ജോർജ്, അഷറഫ് എം, ഹംസ കോയ, ബാബുപോയിൽ, നസീർ പി.വി ജയലളിതാ കൃഷ്ണൻ, ദില്ലാര ധർമ്മരാജ്, സൗദ ഇബ്രാഹിം, സാജിത നസീർ, റാഫിയ അനസ്, ജിഷ സുരേഷ്, സ്വാതി അനുദീപ്, ബിനിത ടോം, ധന്യ വിനോദ്, ലഷ്പ അബ്ദുറഹ്മാൻ എന്നിവരോടൊപ്പം കേന്ദ്ര, ഏരിയ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും വിവിധ സർക്കാർ സേവനങ്ങളും ക്ഷേമ പദ്ധതികളും അർഹരായവർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.ഡി.എൻ.എ ഭാരവാഹികൾ അറിയിച്ചു.
America
ഡാളസ് :കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, ടെക്സസ് സ്റ്റേറ്റ് ഫെയർ പ്രവേശന നിരക്കുകളും പാർക്കിംഗ് ഫീസും കുറച്ചു. കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ രീതിയിലാണ് പുതിയ പ്രഖ്യാപനം.
3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ഇനി 10 ഡോളർ മാത്രം (കഴിഞ്ഞ വർഷത്തേക്കാൾ 12 ഡോളർ വരെ കുറവ്).ദിവസേനയുള്ള മുതിർന്നവരുടെ ടിക്കറ്റിൽ 2 ഡോളർ കുറച്ചു. കൂടാതെ തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണിക്ക് ശേഷം 10 ഡോളറിന് പ്രവേശനം നേടാം.
പാർക്കിങ് നിരക്ക് 30 ഡോളറിൽ നിന്നും കുറച്ച് 25 ഡോളറാക്കി.
ചൊവ്വാഴ്ചകളിൽ മിഡ്വേ റൈഡുകൾക്ക് പ്രത്യേക കിഴിവും, വ്യാഴാഴ്ചകളിൽ ഭക്ഷണവസ്തുക്കൾക്ക് പ്രത്യേക വിലക്കുറവും ഉണ്ടായിരിക്കും.
America
വാഷിംഗ്ടൺ: നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ അമേരിക്കയിലെ മേരിലാൻഡിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ ഫ്രീഡം സ്വന്തമാക്കി. മേരിലാൻഡിലെ ഫ്രെഡറിക്കിലാണ് 10,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമ്മിക്കുന്നത്.
2027ലെ മേജർ ലീഗ് ക്രിക്കറ്റ് സീസണിൽ സ്റ്റേഡിയം തുറക്കുകയാണ് ലക്ഷ്യം. 5 പിച്ചുകളുള്ള ക്രീസും അത്യാധുനിക സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തിൽ ഉണ്ടാകുക.
ചർച്ച് ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ടെക്നോളജി സംരംഭകനും സൈറ്റർ കമ്പനിയുടെ സിഇഒയുമാണ് സഞ്ജയ് ഗോവിൽ.
America
ന്യൂയോർക്ക് : ന്യൂയോർക്കിൽ നടന്ന 44ാമത് ഇന്ത്യ ഡേ പരേഡിൽ ഗവർണർ കാത്തി ഹോചുൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാഡിസൺ അവന്യൂവിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ അണിനിരന്നു
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ന്യൂയോർക്ക് സംസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖരുടെ സിനിമാതാരങ്ങളായ പൂജ ഹെഗ്ഡെ, ആദിവി ശേഷ് എന്നിവർ പരേഡിലെ പ്രത്യേക അതിഥികളായി പങ്കെടുത്തു.
വിവിധ രാഷ്ട്രീയ നേതാക്കളും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ’പാരമ്പര്യത്തിലെ ഐക്യം’ എന്ന പ്രമേയത്തിലായിരുന്നു ഈ വർഷത്തെ ആഘോഷം. ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും വിളിച്ചോതുന്ന 36 ഫ്ലോട്ടുകളും നൃത്തപരിപാടികളും പരേഡിന് മാറ്റുകൂട്ടി.
America
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7.30ന് ആരംഭിച്ച തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇന്ത്യയിൽ മിയാവു രൂപതയുടെ മെത്രാൻ മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിലും തിരുസഭയുടെ വളർച്ചയിലും പരിശുദ്ധ ദൈവമാതാവിനുള്ള പ്രത്യേക പങ്കിനെക്കുറിച്ച് ബിഷപ്പ് അനുസ്മരിച്ചു. മാതാവിന്റെ മാതൃകയും മധ്യസ്ഥതയും ദൈനംദിന ജീവിതത്തിൽ വലിയ വഴികാട്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, ദേവാലയത്തിന് പിൻവശത്തായി നിർമ്മിക്കുന്ന പുതിയ സൺഡേ സ്കൂൾ മന്ദിരമായ ’ഹൊറൈസൺ സെന്ററി’ന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യ അതിഥിയായി നിർവഹിച്ചു.
വിശുദ്ധ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കൈക്കാരന്മാരായ സാജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പിൽ, നിഥിൻ വട്ടമറ്റത്തിൽ, സിസ്റ്റർ റെജി , ബിബി തെക്കനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങളും ശിലാസ്ഥാപന ചടങ്ങുകളും സംഘടിപ്പിച്ചത്. ആഘോഷങ്ങളിൽ നിരവധി ഇടവകാംഗങ്ങൾ പങ്കെടുത്തു.
America
റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിംഗ് പഠനത്തിനായി സ്കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്.
ഓഗസ്റ്റ് 13 വ്യാഴാഴ്ച പുലർച്ചെ നോർത്ത് ഗാർലൻഡിലെ ’ചെഡാർസ് റസ്റ്റോറന്റിന് സമീപമുള്ള ഒഴിഞ്ഞ പാർക്കിംഗ് ലോട്ടിൽ വച്ചാണ് കാണാതാവുന്നത്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു
പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.
റോലെറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ഊർജ്ജിതമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യർഥിച്ചു.
Europe
ബ്രസ്സൽസ്: ബാൾട്ടിക് രാജ്യങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഭാവിയിൽ സൈനിക നീക്കമുണ്ടായാൽ അതിശക്തമായി തിരിച്ചടിക്കാൻ പുതിയ കരയുദ്ധ തന്ത്രവുമായി നാറ്റോ. റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ വഴിയിൽ വച്ച് തകർക്കാനും, അതിർത്തി കടന്നുള്ള റഷ്യൻ സൈനിക മുന്നേറ്റം തടയാനും, റഷ്യയുടെ ഉള്ളിലുള്ള സപ്ലൈ ലൈനുകൾ തകർക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതികൾക്കാണ് പാശ്ചാത്യ പ്രതിരോധ സഖ്യം രൂപം നൽകിയിരിക്കുന്നത്.
ഡ്രോണുകൾ, ഓട്ടോണമസ് യുദ്ധമേഖലകൾ (Autonomous Combat Zones), സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളുടെ രഹസ്യ ഓപ്പറേഷനുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള 3 സുപ്രധാന തന്ത്രങ്ങളാണ് ഇതിന്റെ പ്രധാന കാതൽ.
ബാൾട്ടിക് അതിർത്തികളിൽ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും റഡാറുകളുടെയും ശൃംഖല ശക്തമാക്കും.
ആർട്ടിഫിഷ്യൽ ഇന്റിലജൻസ് നിയന്ത്രിത ഡ്രോൺ കവചങ്ങൾ ഉപയോഗിച്ച് ശത്രുവിന്റെ മിസൈൽ ലോഞ്ചറുകൾ അതിവേഗം കണ്ടെത്തി തകർക്കും.
2. അതിർത്തിയിൽ 'ഓട്ടോണമസ്' പ്രതിരോധ കോട്ട; കരസേനയെ തടയും
റഷ്യൻ കരസേനയുടെയും ടാങ്കുകളുടെയും ബാൾട്ടിക് അതിർത്തിയിലേക്കുള്ള കടന്നുകയറ്റം ആദ്യ മണിക്കൂറുകളിൽത്തന്നെ തടഞ്ഞുനിർത്താൻ പ്രത്യേക സ്വയംനിയന്ത്രിത മേഖലകൾ ഒരുക്കും.
മനുഷ്യ സൈനികർക്ക് പകരം ആളില്ലാ യുദ്ധവാഹനങ്ങൾ, ഓട്ടോമേറ്റഡ് മൈൻഫീൽഡുകൾ, എ.ഐ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് അതിർത്തി പ്രദേശങ്ങൾ പൂർണമായി പൂട്ടും.
നാറ്റോയുടെ പ്രധാന സേനാവിഭാഗങ്ങൾ എത്തുന്നതുവരെ അതിർത്തി കടക്കാൻ റഷ്യൻ കവചിത വാഹനങ്ങളെ അനുവദിക്കാത്ത രീതിയിലാണ് ഈ പ്രതിരോധ വലയം വിന്യസിക്കുക.
3. റഷ്യയുടെ ഉള്ളിലേക്ക് കടന്ന് സപ്ലൈ ലൈനുകൾ തകർക്കും (Deep Strike & Special Forces)
യുദ്ധമുഖത്തേക്ക് ഇന്ധനവും ആയുധങ്ങളും എത്തിക്കുന്ന റഷ്യൻ സപ്ലൈ ലൈനുകളെ അവരുടെ രാജ്യത്തിനകത്ത് വെച്ചുതന്നെ തകർക്കുകയാണ് മൂന്നാമത്തെ നിർണായക നീക്കം.
നാറ്റോയുടെ അതീവ രഹസ്യ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ ശത്രുമേഖലയിൽ നുഴഞ്ഞുകയറി റഷ്യൻ റെയിൽവേ ലൈനുകൾ, ഇന്ധന ഡിപ്പോകൾ, കമാൻഡ് സെന്ററുകൾ എന്നിവ തകർക്കും.
ദീർഘദൂര കൃത്യതാ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ ലോജിസ്റ്റിക്സ് ശൃംഖലയെ നിശ്ചലമാക്കുന്നതിലൂടെ മുന്നണിപ്പോരാളികളായ റഷ്യൻ സേനയെ ആയുധവും ഭക്ഷണവുമില്ലാതെ ഒറ്റപ്പെടുത്താൻ സാധിക്കും.
റഷ്യയുമായി നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് പോകാതിരിക്കാനുള്ള ശക്തമായ പ്രതിരോധ മുന്നറിയിപ്പാണ് നാറ്റോയുടെ ഈ പുതിയ നയമെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. കിഴക്കൻ യൂറോപ്പിലെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സൈനിക വിന്യാസങ്ങൾ വരും മാസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് സഖ്യരാജ്യങ്ങളുടെ തീരുമാനം.
Middle East and Gulf
റിയാദ്: ഓണത്തിന്റെ സന്തോഷം വിശപ്പിന്റെ വേദനയില്ലാത്ത ആഘോഷമാക്കി മാറ്റാൻ കേളി കലാസാംസ്കാരിക വേദി. കണ്ണൂർ ജില്ലയിലെ കൂടാളി-കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിലെയും തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെയും കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെയും അന്തേവാസികൾക്ക് തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയാണ് കേളി ഇത്തവണ ഓണം ആഘോഷിക്കുന്നത്.
കേളിയുടെ ഈ വർഷത്തെ ഓണം വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി പ്രവർത്തിക്കുന്ന തണൽ, ആശ്രയ, കോഴിക്കോട് ഡെർമറ്റോളജി ആശുപത്രി എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണത്തിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തണൽ ഡയാലിസിസ് സെന്റിറിന് കേളി നേരത്തെയും വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. തണൽ ഡയാലിസിസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനും കേളി സഹായം അനുവദിച്ചിരുന്നു.
തലശ്ശേരി കോടിയേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിനും തുടർച്ചയായ മൂന്നാം വർഷമാണ് കേളി സഹായം നൽകുന്നത്. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ആശ്രയയ്ക്ക് കേളി നേരത്തെയും ഭക്ഷണച്ചെലവിനാവശ്യമായ സഹായം നൽകിയിരുന്നു.
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുമായും കേളിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ആശുപത്രിയിലെ അന്തേവാസികൾക്കായി മൂന്ന് വർഷമായി പാചകക്കാരന്റെ ശമ്പളം നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ കേളി നടത്തിവരുന്നു. രോഗവും സാമൂഹിക ഒറ്റപ്പെടലും നേരിടുന്ന അന്തേവാസികൾക്ക് ഭക്ഷണത്തിലൂടെ കരുതലും സ്നേഹവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഇടപെടലുകൾ.
ഈ മൂന്ന് സ്ഥാപനങ്ങളിലെയും അന്തേവാസികൾക്കാണ് തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ നൽകുന്നത്. ആഘോഷത്തിന്റെ സന്തോഷം സമൂഹത്തിന്റെ ഐത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കേളി ലക്ഷ്യമിടുന്നത്.
പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേളി അംഗങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. കൂടുതൽ അംഗങ്ങൾ പങ്കാളികളാകുന്നതോടെ കൂടുതൽ പേരിലേക്ക് ഓണത്തിന്റെ സ്നേഹവും കരുതലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേളി.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഓണാഘോഷത്തിന്റെ കൂടി അർഥം നൽകുകയാണ് കേളി. സ്വന്തം ആഘോഷത്തി സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ച് വിശപ്പുരഹിത ഓണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതി.
Europe
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയന്റെ പുതിയ ബയോമെട്രിക് അതിർത്തി സുരക്ഷാ സംവിധാനമായ ഇഇഎസ് (Entry/Exit System - EES) പ്രാബല്യത്തിൽ വന്നതോടെ ജർമനിയിലെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രാദുരിതം കടുക്കുന്നു. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് വിമാനത്താവളങ്ങളിൽ പാസ്പോർട്ട് കൺട്രോൾ വിഭാഗത്തിലെ കാത്തിരിപ്പ് സമയം മുൻവർഷത്തേക്കാൾ ഇരട്ടിയായി ഉയർന്നതായി ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട പുതിയ യാത്രാ കണക്കുകൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ഹ്രസ്വകാല സന്ദർശകർക്കായി നടപ്പിലാക്കിയ ഈ സംവിധാനം ജർമനിയിലേക്ക് എത്തുന്ന പ്രവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലയ്ക്കുകയാണ്.
ക്യൂ നിൽക്കേണ്ട സമയം മണിക്കൂറുകൾ
യാത്രാ ഡാറ്റാ ഏജൻസിയായ (Non-EU) നൽകുന്ന വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2025 ജൂലൈ) ജർമൻ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം ഇരട്ടിയോളമായി:
ഫ്രാങ്ക്ഫർട്ട് എയർപോർട്ട്: മുൻപ് ശരാശരി 60 മിനിറ്റായിരുന്ന കാത്തിരിപ്പ് സമയം 2026 ജൂലൈ ആയപ്പോഴേക്കും 120 മിനിറ്റായി (2 മണിക്കൂർ) ഉയർന്നു. EES സിസ്റ്റത്തിന്റെ മന്ദഗതി വിമാനങ്ങൾ വൈകുന്നതിനും സർവീസുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് വക്താവ് സ്ഥിരീകരിച്ചു.
മ്യൂണിക് എയർപോർട്ട്: മ്യൂണിക്കിൽ പരമാവധി ക്യൂ നിൽക്കേണ്ടി വരുന്ന സമയം 31 മിനിറ്റിൽ നിന്നും 60 മിനിറ്റിലേക്ക് വർധിച്ചു.
ബ്രിട്ടീഷ്അമേരിക്കൻ യാത്രക്കാർക്ക് തിരിച്ചടി: ബ്രിട്ടൻ, യുഎസ് ഉൾപ്പെടെയുള്ള ഇ.യു ഇതര രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. റോം വിമാനത്താവളത്തിൽ യുകെ നിവാസികളുടെ പരിശോധനാ സമയം 7 മിനിറ്റിൽ നിന്ന് 20 മിനിറ്റായി ഉയർന്നു.
തിരക്ക് നിയന്ത്രിക്കാൻ സിസ്റ്റം ’ഓഫ്’ ചെയ്ത് എയർപോർട്ടുകൾ
മണിക്കൂറുകളോളം നീളുന്ന നീണ്ട ക്യൂവും യാത്രാ തടസങ്ങളും ഒഴിവാക്കാൻ പല പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളും ഈ ബയോമെട്രിക് ചെക്കിംഗ് സിസ്റ്റം താൽക്കാലികമായി ഓഫ് ചെയ്തു വെക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി എന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബറിന് ശേഷവും തിരക്കുള്ള സമയങ്ങളിൽ ഇഇഎസ് സിസ്റ്റത്തിൽ നിന്ന് ഇളവുകൾ അനുവദിക്കണമെന്ന് പല ഇയു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു വ്യക്തിക്ക് ഇഇഎസ് പ്രോസസ്സിംഗിന് ശരാശരി 70 സെക്കൻഡ് മാത്രമേ ആവശ്യമുള്ളൂവെന്നും തടസങ്ങൾ പരിഹരിക്കാൻ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.
യൂറോപ്പിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളും വിനോദസഞ്ചാരികളും വിമാനത്താവളങ്ങളിലെ ഈ പുതിയ പരിശോധനാ സമയക്രമം കണക്കിലെടുത്ത് മതിയായ സമയം മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
America
ഡാളസ് (ടെകസസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെകസ്സിലുള്ള ഡാളസിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995ൽ ന്യൂജേഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ 10 പേർ ഗോത്രവർഗ (വനവാസി) വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
വേൾഡ് മലയാളി കൗൺസിലിന്റെ 15ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും, അർഹരായ 25 ആദിവാസി (വനവാസി) കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യു.എസ്.എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യു.എ.ഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യു.എ.ഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ) , ജോൺസൻ തലച്ചെല്ലൂർ ജനറൽ കൺവീനർ (യു.എസ്.എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലാഡൽഫിയ), പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമ്മനി), ബാബു തളങ്ങത്തിൽ (ബഹ്റൈൻ), അഡ്വ. എം. ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും.
ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം, വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ്’ പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹികസാംസ്കാരിക പ്രവർത്തകനും 2,000ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് എൻകോഴ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും സിഇഒയുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ, യുഎഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000ത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളേജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ണഅഇ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്
ഏീുമഹമ ജശഹഹമശ ഏഹീയമഹ ഇവമശൃാമി +1 2146843449
ഖീവി ങമവേമശ ഏഹീയമഹ ജൃലശെറലിേ +971504811206
ഇവൃശെേീുവലൃ ഢമൃഴവലലെ ഏഹീയമഹ ഏലിലൃമഹ ടലരൃലമേൃ്യ +971502812583
Middle East and Gulf
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്രോവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ദേശ വാഹകരാകണം ഓരോ ഇന്ത്യൻ പൗരനും എന്നും ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസ് ആഹ്വാനം ചെയ്തു.
ഇതോടൊപ്പം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ്' പദ്ധതിക്ക് കുവൈറ്റ് പ്രൊവിൻസ്സ് ആശംസകൾ നേർന്നു. നിർധനരും അർഹരുമായ 100 നഴ്സിംഗ് വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയാണ് ആർദ്രം. ആദ്യഘട്ടം ഏതാനം മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു വെച്ചു നടത്തിയിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ഓഗസ്റ്റ് 22-ന് എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സന്ന്യാധ്യത്തിൽ നടക്കും. ഈ സമ്മേളനത്തിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസിൽ നിന്ന് ഇരുപത് അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
പരിപാടിയിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ, ചെയർമാൻ മോഹൻ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് - മിഡിൽ ഈസ്റ്റ് അഡ്വ. തോമസ് പണിക്കർ, ഗ്ലോബൽ ടൂറിസം പ്രൊമോഷൻ ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, മിഡിൽ ഈസ്റ്റ് വിപി അഡ്മിൻ സിബി തോമസ് എന്നിവരും മറ്റ് ഗ്ലോബൽ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജസ്റ്റി തോമസ് സ്വാഗതവും ട്രഷറർ സുരേഷ് ജോർജ് നന്ദിയും അർപ്പിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി, അൽ മസീഫ് പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് വരെ നീണ്ടുനിന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ച ക്യാമ്പ് അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.
അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.
ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി.
അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി. ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂണിറ്റ് അംഗം സുർജിത്തിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം തങ്കച്ചന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് പി.എ. ഹുസൈൻ, ഏരിയ ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൽറഹ്മാൻ താനൂർ, ഷാഫി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രസാദ് എന്നിവർ സംസാരിച്ചു.
ഷാര റെയിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന സുർജിത്ത് നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്സ് ദിവ്യ പ്രശാന്ത് (40) നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട ഏനാദിമംഗലം ഏറനാട് സ്വദേശിനിയാണ്.
ജാബിർ ആശുപത്രിയിലെ മൈനർ ഒടി വിഭാഗത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ദിവ്യ, കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.
പ്രശാന്ത് പ്രസാദ് ആണ് ഭർത്താവ്. മകൻ: ശ്രീ ശബരി. പങ്കജാക്ഷൻ പിള്ള - രമാദേവി എന്നിവരാണ് മാതാപിതാക്കൾ.
ദിവ്യയുടെ വേർപാടിൽ കുവൈറ്റിലെ മലയാളി സമൂഹവും ജാബിർ ആശുപത്രിയിലെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
Middle East and Gulf
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റിനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) അന്തരിച്ചു.
പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. മക്കളായ റിഗ്വേദ് രാജ് ഇന്ത്യൻ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയും നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഇന്ത്യൻ സ്കൂളിന്റെ ഈസ ടൗൺ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ബിന്ദു രാജേഷിന്റെ വേർപാടിൽ സ്കൂൾ സമൂഹം അനുശോചനം രേഖപ്പെടുത്തി.
സ്കൂളിന്റെ അനുശോചന സന്ദേശത്തിൽ അവരുടെ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുകയും മക്കൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
നിലവിൽ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Middle East and Gulf
അബുദാബി: മാര്‍ത്തോമ്മാ ഇടവകയിലെ സീനിയര്‍ സിറ്റിസൺ ഫെല്ലോഷിപ്പ്, ഇടവക മിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ശനിയാഴ്ച രാത്രി 7.45ന് മുസഫ ദേവാലയത്തില്‍ നടക്കും.
പ്രമുഖ കണ്വന്ഷന് പ്രസംഗികനും മിഷന് ഇന്ത്യയുടെ സ്ഥാപക അധ്യക്ഷനുമായ ഡോ. ജോർജ് ചെറിയാൻ മുഖ്യസന്ദേശം നൽകും. "ഇടവക, ക്രിസ്തുവിന്റെ ആത്മാവിനാല്‍ ഐക്യപ്പെട്ട കുടുംബം' എന്നതാണ് ചിന്താവിഷയം.
വികാരി റവ. ജിജോ സി. ദാനിയേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹവികാരി റവ. ബിജോ എം. തോമസ് ആശംസപ്രസംഗം നടത്തും. സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന്റെയും ഇടവക മിഷന്റെയും സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Middle East and Gulf
മനാമ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണ മേഖലയിലും തുറസായ സ്ഥലങ്ങളിലും കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ.
കനത്ത ചൂടിനെ പ്രതിരോധിച്ച് ജോലി ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് തണുത്ത പാനീയങ്ങളും സീസണൽ പഴവർഗങ്ങളും വിതരണം ചെയ്താണ് പ്രവാസി വെൽഫെയർ റിഫ സോൺ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വ്യത്യാസ്തമായ രീതിയിൽ ആഘോഷിച്ചത്.
വിവിധ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയാണ് പ്രവാസി വെൽഫെയർ പ്രവർത്തകർ കുടിവെള്ളം, പഴവർഗങ്ങൾ, ജ്യൂസുകൾ എന്നിവ അടങ്ങിയ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറിയത്.
നാടിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷാ പറഞ്ഞു.
പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷായുടെ നേതൃത്വത്തിൽ അഫ്സൽ, ഫസൽ റഹ്മാൻ, ഹാരിസ് എം സി. ജോയ് ആൻ്റണി, ജാഫർ പൂളക്കൽ, നൗഷാദ്, റിയാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിതരണത്തിന് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ രചനാമത്സരമായ തൂലിക നക്ഷത്രങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
കഥാരചന, കവിതാരചന എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പ്രവാസി മലയാളികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കഥാവിഭാഗത്തിൽ 42 രചനകളും കവിതാവിഭാഗത്തിൽ 37 രചനകളുമാണ് മത്സരത്തിനായി ലഭിച്ചത്. ബഹ്റിൻ, കുവൈറ്റ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള മലയാളി പ്രവാസികൾ മത്സരത്തിൽ പങ്കെടുത്തു.
കഥാരചന വിഭാഗത്തിൽ സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള സലിം പടിഞ്ഞാറ്റുമുറി ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഡോ. ശ്രുതി സുരേന്ദ്രൻ രണ്ടാം സ്ഥാനത്തിനും അൽഖർജിൽ നിന്നുള്ള സുബൈദ കോമ്പിൽ മൂന്നാം സ്ഥാനത്തിനും അർഹരായി.
കവിതാരചനാ വിഭാഗത്തിൽ റിയാദ് - അൽഖർജിൽ നിന്നുള്ള ജ്യോതിലാൽ ശൂരനാട് ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഷെഫീഖ് മെഹബൂബ് രണ്ടാം സ്ഥാനവും യുഎഇയിൽ നിന്നുള്ള സുനിൽ മാടമ്പി മൂന്നാം സ്ഥാനവും നേടി.
മത്സരത്തിന് ലഭിച്ച രചനകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നും വിഷയ വൈവിധ്യവും ഭാഷാപരമായ മികവും സർഗാത്മകതയും പ്രകടമാക്കുന്ന രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നതെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും മാനുഷിക വികാരങ്ങളും പല രചനകളിലും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വിലയിരുത്തി.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളികളുടെ കലാ - സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് "തൂലിക നക്ഷത്രങ്ങൾ' സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Middle East and Gulf
ദോഹ: ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് സംഘടിപ്പിച്ച പ്രഥമ പബ്ലിക് ആര്‍ട്ട് ഓപ്പണ്‍ കോള്‍ പദ്ധതിയിലെ വിജയികളായ നാല് എന്‍ട്രികളില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയായ ദാന അനസിന് മീഡിയ പ്ലസിന്റെ ആദരം.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ദാന അനസിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ദാന അനസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ ഡാനയുടെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ കലാ-ഡിസൈന്‍ പദ്ധതിയില്‍ യുവ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന്റെ സൃഷ്ടി തെരഞ്ഞെടുക്കപ്പെട്ടത് പുതിയ തലമുറയിലെ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി അതിനെ സമകാലിക ഡിസൈന്‍ ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള ദാനയുടെ കഴിവാണ് "ഡെസേര്‍ട്ട് ഇന്‍ മോഷന്‍' എന്ന സൃഷ്ടിയെ വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബ് ജീവിതത്തിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും സമകാലിക കലാഭാവനയിലൂടെ ആവിഷ്കരിക്കുന്ന ഡെസേര്‍ട്ട് ഇന്‍ മോഷന്‍ എന്ന ഡിസൈനാണ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കലാകാരന്മാരും ഡിസൈനര്‍മാരും ഉള്‍പ്പെടെ 53 രാജ്യക്കാരില്‍ നിന്നായി 220-ലധികം നിര്‍ദേശങ്ങളാണ് ഓപ്പണ്‍ കോളിലേക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്കുശേഷം 14 രാജ്യങ്ങളില്‍ നിന്നുള്ള 20 എന്‍ട്രികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി.
ഇതില്‍ നിന്നാണ് നാല് വിജയികളെയാണ് തെരഞ്ഞെടുത്തത്. വിദഗ്ധരുടെ വിലയിരുത്തലിനൊപ്പം പൊതുജനങ്ങളുടെ അഭിപ്രായത്തിനും പ്രാധാന്യം നല്കിയ രണ്ടുഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ഡിസൈന്‍, കല, സംസ്കാരം, നഗരവികസനം എന്നീ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സ്വതന്ത്ര ജൂറിയുടെ വിലയിരുത്തലിനൊപ്പം പൊതുജന വോട്ടെടുപ്പും അന്തിമ തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു.
മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ ക്രിയേറ്റ്സ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രമുഖ ജൂറിയാണ് എന്‍ട്രികള്‍ വിലയിരുത്തിയത്. ദോഹയുടെ ഭാവി കലാ-നഗര സൗന്ദര്യവല്‍ക്കരണത്തില്‍ പൊതുസമൂഹത്തിനും പങ്കാളികളാകാനുള്ള അവസരമാണ് പൊതുവോട്ടെടുപ്പിലൂടെ ഒരുക്കിയത്.
ദാന അനസിന്റെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമായ മുഹൂര്‍ത്തമായി. ഖത്തറിന്റെ കലാ-ഡിസൈന്‍ മേഖലയില്‍ യുവ ഇന്ത്യന്‍ പ്രതിഭകള്‍ നല്കുന്ന സംഭാവനയുടെ മികച്ച ഉദാഹരണമാണ് ഈ അംഗീകാരം.
ദോഹയുടെ നഗരഭൂപ്രകൃതിയിലും സമകാലിക കലാരംഗത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ ഈ പദ്ധതിയുടെ ഭാഗമായി ദാന അനസിന്റെ സൃഷ്ടിയും യാഥാര്‍ഥ്യമാകുന്നതോടെ, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സൃഷ്ടിപരമായ സാന്നിധ്യത്തിന് പുതിയൊരു അംഗീകാരം കൂടി ലഭിക്കുകയാണ്.
Middle East and Gulf
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൂന്താനം സ്വദേശിയായ മൻസൂർ അലി കഴിഞ്ഞ 28 വർഷമായി അൽരാജി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജോലി ചെയ്തുവരികയായിരുന്നു.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയാ കമ്മിറ്റി അംഗം അജിത്ത് ഖാൻ ആമുഖ പ്രസംഗം നടത്തി. ബത്ത ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ പ്രഭാകരൻ, കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, ട്രഷറർ മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറയ്ക്കൽ, ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബത്ത, ഷിമേസി ഏരിയ കമ്മിറ്റികളുടെയും മർഗബ് രക്ഷാധികാരി സമിതിയുടെയും ഉപഹാരങ്ങൾ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. ഷിമേസി ഏരിയാ സെക്രട്ടറി സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന് പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള്‍ വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന് ഖാന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്കുന്ന വിജയമന്ത്രങ്ങള്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പങ്കുവയ്ക്കുന്ന പരമ്പരയാണെന്ന് പി.എന്‍. ബാബുകരാജന് പറഞ്ഞു.
വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന് ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാല പ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസ് (എംഡി, ദോഹ ബ്യൂട്ടി സെന്റര്‍), ജോസ് ഫിലിപ്പ് (സിഇഒ, സെപ്രോടെക്), സത്യേന്ദ്ര പഥക് (ഖത്തര്‍ ട്രിബ്യൂണ്‍), ഉവൈസ് ഉസ്മാന് (സിഇഒ, ദ വേ കോര്‍പറേറ്റ് സര്‍വീസസ്), ഗായിക സിതാര ഷാഫി, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ജാസ്മിന് റാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിജയത്തെ കേവലം നേട്ടങ്ങളുടെ പട്ടികയായി കാണാതെ, ചിന്ത, ശീലം, ആത്മവിശ്വാസം, നിരന്തരമായ പരിശ്രമം, വായന, മാനുഷിക മൂല്യങ്ങള്‍ എന്നിവയുടെ സമന്വയമായി അവതരിപ്പിക്കുകയാണ് വിജയമന്ത്രങ്ങള്‍ പരമ്പരയെ സവിശേഷമാക്കുന്നതെന്നും ജീവിതത്തിലെ ചെറിയ അനുഭവങ്ങളില്‍ പോലും വലിയ വിജയപാഠങ്ങള്‍ കണ്ടെത്താനും അവ പ്രായോഗികമായി ജീവിതത്തില്‍ കൊണ്ടുവരാനും ഈ പരമ്പര പ്രചോദനമാകുന്നുവെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പുതുതലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനും ജീവിതവിജയത്തെക്കുറിച്ച് പോസിറ്റീവായ ചിന്തകള്‍ വളര്‍ത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയാണ് വിജയമന്ത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്. ആര്‍ജെ ജിബിനായിരുന്നു പരിപാടിയുടെ അവതാരകന്.
Middle East and Gulf
മനാമ: ദീർഘകാലത്തെ ബഹ്റിനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഇ.കെ. സലീമിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി.
സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം ബഹ്റിനിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളിലും ഇ.കെ. സലീം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
ഇന്ത്യയിൽ നിന്ന് ബഹ്റിനിലേക്ക് ബജറ്റ് എയർലൈൻ സർവീസുകൾ യാഥാർഥ്യമാക്കുന്നതിനും യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് സാമൂഹിക സംഘടനകളുമായി ചേർന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
പ്രവാസികളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിക്കുകയും പ്രയാസപ്പെടുന്നവർക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസി സമൂഹം എന്നും ഓർമിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 16-ാമത് ഏരിയ കമ്മിറ്റിയായി ഷിമേസി ഏരിയ നിലവിൽ വന്നു. ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ കൺവൻഷനിലാണ് പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചത്.
ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ച കൺവൻഷൻ കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അരുൺ കുമാർ ആമുഖ പ്രസംഗം നടത്തി. ഏരിയ കമ്മിറ്റി അംഗം മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബത്ത ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം പ്രവർത്തന റിപ്പോർട്ടും കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും ഏരിയാ ട്രഷറർ സലീം മടവൂർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറർ സലീം മടവൂർ, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു.
പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം അവതരിപ്പിച്ചു. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ബത്ത ഏരിയ ഭാരവാഹികളെയും മർഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ ഷിമേസി ഏരിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ബത്ത ഏരിയ ഭാരവാഹികൾ
ഫക്രുദീൻ (പ്രസിഡന്റ്), ഹുസൈൻ, മുജീബ് (വൈസ് പ്രസിഡന്റുമാർ), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സൗബിഷ്, ധനേഷ് (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് തറോൾ (ട്രഷറർ), ജയകുമാർ പുഴക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അരുൺ, അബ്ദുറഹ്മാൻ, അജിത് ഖാൻ, റിംഷാദ്, പ്രവീൺ കുമാർ, അനിൽ ചിറക്കൽ, ഷഫീഖ് മഞ്ചേരി, നൗഫൽ, സജി മത്തായി, ഷാഫി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
ഷിമേസി ഏരിയാ ഭാരവാഹികൾ
വിനോദ് കുമാർ (പ്രസിഡന്റ്), ബിജു ഉള്ളാട്ടിൽ, സലീം അംലാദ് (വൈസ് പ്രസിഡന്റുമാർ), സലീം മടവൂർ (സെക്രട്ടറി), അനസ്, മേൽബിൻ (ജോയിന്റ് സെക്രട്ടറിമാർ), സിജിൻ കൂവള്ളൂർ (ട്രഷറർ), ജ്യോതിഷ് (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
രാജേഷ് ചാലിയാർ, മുജീബ്, മോഹൻ കുമാർ, ശ്രീനാഥ്, ഷൈൻ ദേവ്, പ്രമോദ്, സഫറുള്ള എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ബത്ത ഏരിയ കമ്മിറ്റി അംഗം അജിത് ഖാൻ സ്വാഗതവും സലീം മടവൂർ നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയും ജീവിതശൈലിയും കാരണം പ്രവാസികള്‍ക്കിടയില്‍ വൈറ്റമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും ഇത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. ഹാമിദ് മുഹ്യുദ്ധീന്‍ അഭിപ്രായപ്പെട്ടു.
സാധാരണയായി ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന കാര്യമാണ് എല്ലാവരും എടുത്ത് പറയാറുള്ളത്. എന്നാല്‍ അതിനേക്കാളൊക്കെ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും സ്ത്രീകളിലെ ഹോര്‍മോണല്‍ ഇന്ബാലന്സസ് തടയുന്നതിനുമൊക്കെയാണ് വൈറ്റമിന്‍ ഡി നിര്‍ണായക പങ്കുവഹിക്കുന്നത്.
മതിയായ സൂര്യപ്രകാശം ലഭിക്കാത്തതും അടച്ചിട്ട ഓഫീസുകളിലും കെട്ടിടങ്ങളിലുമുള്ള ദീര്‍ഘനേരത്തെ ജോലി, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ പോരായ്മകള്‍ എന്നിവയാണ് പ്രവാസികളില്‍ വൈറ്റമിന്‍ ഡി കുറവ് വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീണം, ശരീരവേദന, പേശികളുടെ ബലക്കുറവ്, എല്ലുവേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങള്‍, മാനസിക ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈറ്റമിന്‍ ഡി പരിശോധന നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകാമെന്നും ഇത് വിവിധ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതംഉറപ്പുവരുത്തുവാന് ഓരോര്‍ത്തര്‍ക്കും നിത്യവും എണ്ണായിരം യൂണിറ്റ് വൈറ്റമിന്‍ ഡി യെങ്കിലും അത്യാവശ്യമാണ്.
ആഴ്ചയില്‍ ഏതാനും ദിവസങ്ങളെങ്കിലും സുരക്ഷിതമായ സമയത്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ സമയം ചെലവഴിക്കുന്നതും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശപ്രകാരം സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് ഡോ. ഹാമിദ് മുഹ്യുദ്ധീന്‍ പറഞ്ഞു.
പ്രവാസികള്‍ തിരക്കേറിയ ജീവിതത്തിനിടയിലും ആരോഗ്യപരിചരണം ഉറപ്പുവരുത്തുകയും വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജാബർ അൽ-അഹമ്മദിലെ ജാബർ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ കുവൈറ്റിലെ ലുലു സ്റ്റോറുകളുടെ എണ്ണം 19 ആയി.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ കംബൈൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ റാദ് ഖലഫ് അൽ അബ്ദുല്ല പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുകയാണെന്നും അഞ്ച് പുതിയ പദ്ധതികൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. അൽ ഷദാദിയയിൽ കുവൈറ്റിലെ ലുലുവിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴിലവസരങ്ങൾക്കൊപ്പം പ്രാദേശിക വികസനത്തിന് കൂടിയാണ് ലുലു ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന് (PAHW) കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള J2 പദ്ധതിയുടെ ഭാഗമാണ് ജാബർ മാൾ.
Middle East and Gulf
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റിൻ എകെസിസി ആഘോഷിച്ചു. ചടങ്ങിൽ ദേശീയ പതാക ഉയർത്തി ബഹ്റിൻ പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അടിമത്ത വ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു ജീവിക്കാനും ആ സ്വാതന്ത്ര്യം വരുംതലമുറകൾക്കായി നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക ഓർമിപ്പിച്ചു.
ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80-ലെത്തിയ സ്വതന്ത്ര ഇന്ത്യയുടെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ അഭിപ്രായപ്പെട്ടു.
പോളി വിതയത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോജി കുര്യൻ സ്വാഗതവും ജെസി ജെൻസൺ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ കെപിഎ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി.
വൈകുന്നേരം നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന് അധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം. പ്രമോദ് സ്വാഗതം ആശംസിച്ചു.
മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുന്‍ ട്രഷറര്‍ മനോജ് ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖമൾട്ടി-സ്റ്റോർ റീട്ടെയിൽ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്ഹൈപ്പർ, തങ്ങളുടെ ശാഖകളുടെ എണ്ണം 50 ആയി ഉയർന്നതിന്റെ ഭാഗമായി "50 സ്റ്റോറുകൾ, 50 ദിവസങ്ങൾ' ആഘോഷം പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 29 വരെ 50 ദിവസം നീണ്ടുനിൽക്കുന്ന ഈ രാജ്യവ്യാപകഉത്സവം, കുവൈറ്റിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും വിനോദവും പ്രദാനം ചെയ്യും.
അൽ ആസിമ, ഹവല്ലി, ഫർവാനിയ, മുബാറക് അൽ കബീർ, അഹ്മദി, ജഹ്റ എന്നീ ആറ് ഗവർണറേറ്റുകളിലുമായി ഇപ്പോൾ പ്രവർത്തിക്കുന്ന 50 സ്റ്റോറുകളോടെ, ഓരോ കുവൈറ്റി കുടുംബത്തിനുംഏറ്റവും അടുത്തുള്ള റീട്ടെയിലർ എന്ന സ്ഥാനം ഗ്രാൻഡ് ഹൈപ്പർ ഉറപ്പിച്ചു.
ഗുണനിലവാരവും വൈവിധ്യവും സൗകര്യവും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന നയത്തിൽ അധിഷ്ഠിതമായ വർഷങ്ങളുടെ സ്ഥിരതയാർന്ന വളർച്ചയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്.
സൂപ്പർമാർക്കറ്റ്, ഫ്രെഷ് പ്രൊഡ്യൂസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ഹോം എസൻഷ്യൽസ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിപുലമായ പ്രമോഷൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
50 ദിവസത്തെ ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ദിവസേനയുള്ള ഓഫറുകളും ബണ്ടിൽ ഡീലുകളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും.
കുടുംബത്തിനും കുട്ടികൾക്കുമായി വിവിധ സ്റ്റോറുകളിൽ മത്സര പരമ്പരകൾ നടക്കും. ഇത് ഉപഭോക്താക്കൾക്ക് കുടുംബ സൗഹൃദവും രസകരവുമായ ഷോപ്പിംഗ്അനുഭവം നൽകുന്നതോടൊപ്പം സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കും.
ഉപഭോക്താക്കൾക്ക് പ്രത്യേക ഡിജിറ്റൽ പ്രമോഷനുകളും ആപ്പ്-എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും സൗകര്യപ്രദമായ ഹോം ഡെലിവറിയും ലഭ്യമാകും.
കുവൈറ്റിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയ അംഗീകാരത്തിനുള്ള പ്രത്യുപകാരമായാണ് ഈ ആഘോഷം ഒരുക്കിയിരിക്കുന്നതെന്ന് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ ഹവല്ലി കോർപ്പറേറ്റ് ഓഫീസിൽ നടന്ന സ്വകാര്യചടങ്ങിൽ സി ഇ ഓ മുഹമ്മദ് സുനീർ , സിസിഒ ഷരീഫ്, ജിഎം കുബേര റാവുവും മാറ്റ് കോർപ്പറേറ്റ് മാനേജർമാറും പങ്കെടുത്തു.
Middle East and Gulf
ദോഹ: കേരളത്തിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന അവില് മില്‍ക് ഉത്പന്നങ്ങളാല്‍ ജനപ്രീതി നേടിയ മൗസിയുടെ രണ്ടാമത് ശാഖ അബൂഹമൂറിലെ സഫാരി മാളിലെ ഫുട്കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ അമ്പതിലധികം ശാഖകളുള്ള മൗസിയുടെ ജിസിസിയെ പത്താമത്തെ ഔട്ട്ലെറ്റാണിത്. കേരളത്തിന് പുറത്ത് തമിഴ്നാട്, കര്‍ണാടക, യുഎഇ, സൗദി എന്നിവിടങ്ങളിലും മൗസിക്ക് ശാഖകളുണ്ട്.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മൗസി ഫൗണ്ടറും ചെയര്‍മാനുമായ അസ്ഹര്‍ മൗസി, മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ മണ്ണാര്‍മല, ഹാഷിം, സാദിഖലി, ഫഹദ്, ജാഫര്‍ മാട്ടുമ്മല്‍, സീഷോര്‍ ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Middle East and Gulf
ദോഹ: സ്പോക്കണ് അറബിക് പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ ’സ്പോക്കണ് അറബിക് മെയ്ഡ് ഈസി’ എന്ന പുസ്തകം വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക് ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. കഴിഞ്ഞ ദിവസം മീഡിയ പ്ലസ് ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പുസ്തകം കൈമാറിയത്.
സ്പോക്കണ് അറബിക്കുമായി ബന്ധപ്പെട്ട് ഒരു ഡസനിലേറെ പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ’സ്പോക്കണ് അറബിക് മെയ്ഡ് ഈസി’തനിക്ക് ഏറെ പ്രിയപ്പെട്ട കൃതികളിലൊന്നാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഇംഗ്ലീഷില്‍ തയ്യാറാക്കിയ തന്റെ ആദ്യ പുസ്തകമെന്ന പ്രത്യേകതയ്ക്കൊപ്പം, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പ്രകാശനം ചെയ്ത പുസ്തകമെന്ന ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്വേഡ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
2026ല്‍ പുസ്തകത്തിന്റെ പ്രസാധനാവകാശം സുഹൃത്ത് മുജീബിന്റെ നേതൃത്വത്തിലുള്ള എഡ്യൂമാര്‍ട്ട് പ്ലസിന് കൈമാറി. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പുസ്തകത്തിന് കൂടുതല്‍ പ്രചാരവും ലഭ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ഖത്തറില്‍ അറബി ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി വര്‍ഷങ്ങളായി ഡോ. അമാനുല്ല വടക്കാങ്ങര നടത്തിയിരുന്ന സ്പോക്കണ് അറബിക് കോഴ്സുകളുടെ പഠനസാമഗ്രികളാണ് പിന്നീട് ’സ്പോക്കണ് അറബിക് മെയ്ഡ് ഈസി’ എന്ന പുസ്തകമായി വികസിച്ചത്.
അറബി ഭാഷയുടെ അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവര്ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ആശയവിനിമയത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ലളിതമായി മനസിലാക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അറബി സംസാരിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ ഭാഷയിലേക്ക് പ്രവേശിക്കാനുള്ള പ്രായോഗിക വഴികാട്ടിയാണ് ഈ കൃതി.
ഖത്തറിലെ തന്റെ സാമൂഹിക ജീവിതത്തിലും സ്പോക്കണ് അറബിക് കോഴ്സുകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് ഡോ. അമാനുല്ല പറഞ്ഞു. വിവിധ രാജ്യക്കാരും വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ നിരവധി പഠിതാക്കളുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കാന്‍ ഈ കോഴ്സുകള്‍ സഹായിച്ചു. ഭാഷാപഠനം കേവലം വാക്കുകളും വാക്യങ്ങളും പഠിക്കുന്ന പ്രക്രിയയല്ലെന്നും മനുഷ്യരെ പരസ്പരം അടുപ്പിക്കുന്ന സാംസ്കാരിക പാലം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്പോക്കണ് അറബിക് ബാച്ചില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് വാട്സ്ആപ്പ് വഴി 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ യൂണിറ്റ് രൂപീകരിച്ചു.
ചെറീസ് ഹാളിൽ ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേളി ട്രഷറർ മധു ബാലുശേരി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഫൽ ഷാ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനും സംഘടനാ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് മലാസ് യൂണിറ്റ് വിഭജിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് വിഭജനത്തിന് ശേഷം ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ പട്ടിക മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് നിർവഹിച്ചു.
കേളി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, മലാസ് ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി നൗഫൽ ഷാ, ജോയിന്റ് സെക്രട്ടറിമാരായി കെ. സുബിൻ, കെ.എസ്. ജിൽഷ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റുമാരായി സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ്, ട്രഷറർ എം.കെ. സുധീഷ് ജോയിന്റ് ട്രഷറർ സജു വെളിയിൽ സോമൻ.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ.കെ. രാജീവ്, എം. സജു വെളിയിൽ സോമൻ, കെ.വി. ശ്രീജിത്, കെ.പി. ആരിഫ് എന്നിവരെ മലാസ് യൂണിറ്റ് ഭരവാഹികളായും സെക്രട്ടറി ഉനൈസ് ഖാൻ, ജോയിന്റ് സെക്രട്ടറിമാരായി കെ.പി. മഹേഷ്, വിനു ചേരന്തോട്, പ്രസിഡന്റ് അജ്മൽ മന്നേത്ത്, വൈസ് പ്രസിഡന്റുമാരായി ടി.ബി. നൗഷാദ്, പ്രജിത്ത് പ്രകാശ്, ട്രഷറർ കെ.എം. അഫ്സൽ, ജോയിന്റ് ട്രഷറർ ജിതിൻ സുരേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാർ, പി.ബി. അനുരാജ്, എ.കെ. അസ്കർ എന്നിവരെ മലാസ് സെന്റർ യൂണിറ്റ് ഭരവാഹികളായും തെരഞ്ഞെടുത്തു.
ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.
Middle East and Gulf
റിയാദ്: 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കാസർകോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ ഗുവയ്യ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മുസാഹ്മിയ ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളീ ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഗുവയ്യ യൂണിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു.
മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ഗുവയ്യ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സക്കീറും ശ്യാംകുമാറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന ശ്യാംകുമാർ നന്ദിയും പറഞ്ഞു.
Middle East and Gulf
മനാമ: ബഹ്-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ച് പ്രവാസി വെൽഫെയർ. ബഹ്റിനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മജീദ് തണൽ കത്ത് അയച്ചത്.
അവധിക്കാലങ്ങളിലും പീക്ക് സീസണുകളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞ ദിവസങ്ങൾക്ക് മുമ്പ് സർവീസ് റദ്ദാക്കുന്നത് ബഹ്നറിനിൽ നിന്നും നാട്ടിലേക്കും നാട്ടിൽ നിന്നും ബഹ്റിനിലുള്ള യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നു.
പകരം ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. 2-3 വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോകാൻ അവസരം കിട്ടുന്ന പ്രവാസികളുടെ കാത്തിരിപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
മേഖലയിലെ സാഹചര്യം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസുകൾ ആവർത്തിച്ചു റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് ബഹ്റൈൻ-ഇന്ത്യ സെക്ടറിലെ ആവർത്തിച്ചുള്ള റദ്ദാക്കലുകളുടെ കാരണങ്ങൾ അന്വേഷിക്കണം എന്നും യാത്രക്കാർക്ക് സമയബന്ധിതമായ അറിയിപ്പ് നൽകാൻ DGCA മാർഗനിർദേശ പ്രകാരം നിർദ്ദേശം നൽകുകയും വിമാനം റദ്ദായാൽ ബദൽ ക്രമീകരണം ഉറപ്പാക്കണം എന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഇടവക സപ്തതി സംഗമം ഈ മാസം 29ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
കുവൈറ്റ് മഹാ ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ ഇടവകാംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ടുള്ള സപ്തതി സംഗമത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന സംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ്, മലങ്കര സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ എന്നിവർ പങ്കെടുക്കും.
കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകർഷണമായിരിക്കും. മുൻ ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഉന്നതമായ നിലയിൽ കുവൈറ്റ് മഹാ ഇടവക എത്തുവാനുള്ള മുഖ്യ കാരണമെന്നും ഒരു വർഷം നീണ്ടുനിൽക്കുന്ന 70-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും സപ്തതി ആഘോഷങ്ങളുടെ സമാപനം 2027 ജനുവരിയിൽ നടക്കുമെന്നും സംഘാടക സമിതിക്ക് വേണ്ടി ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കലും ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.
Middle East and Gulf
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പുതിയ സിഇഒ രാജേഷ് മാധവനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ നാഷണൽ സെക്രട്ടറി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പ്രവാസികൾ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ, പ്രവാസികളുടെ ക്ഷേമ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നേരിൽ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.
നോർക്ക റൂട്സ് ആരംഭിക്കുന്ന നോർക്ക കെയർ പദ്ധതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തി. നോർക്ക റൂട്സിന്റെ ജനറൽ മാനേജറും ജോയിന്റ് സെക്രട്ടറി പ്രകാശ് പി. ജോസഫും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
വരാനിരിക്കുന്ന നോർക്ക കെയർ പരിപാടികളിൽ പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും നിർമാണാത്മക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.
Middle East and Gulf
ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.
1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു.
ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല. അത് മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും പുരോഗതിയോടെയും ജീവിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് അമാന്‍ അഭിപ്രായപ്പെട്ടു.
സമാധാനത്തിന്റെ സന്ദേശം സമൂഹത്തിലുടനീളം പ്രചരിപ്പിക്കുന്നതില്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ലോകം ഹിരോഷിമയില്‍ നിന്ന് ചരിത്രപാഠങ്ങള്‍ പഠിച്ചിട്ടും ഇന്നും വിവിധ രാജ്യങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മാനുഷിക ദുരന്തങ്ങളും തുടരുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
യുദ്ധം ഒരിക്കലും സൈനികരെ മാത്രം ബാധിക്കുന്നതല്ല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളാണ് അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുദ്ധങ്ങള്‍ മനുഷ്യജീവിതങ്ങള്‍ നശിപ്പിക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക ഐക്യത്തെയും മാനസികാരോഗ്യത്തെയും പ്രകൃതിയെയും തലമുറകളോളം ബാധിക്കുന്ന ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന വിഭവങ്ങള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മനുഷ്യ ക്ഷേമത്തിനും സമാധാന സംരംഭങ്ങള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.
Middle East and Gulf
റിയാദ്: തലശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീണ്ടും സഹായഹസ്തവുമായി കേളി കലാസാംസ്കാരിക വേദി. തുടർച്ചയായ മൂന്നാം വർഷമാണ് ആശ്രയയ്ക്ക് കേളി സാമ്പത്തിക സഹായം നൽകുന്നത്.
ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേളി ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, ആശ്രയ ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫയ്ക്ക് മൂന്നാം വർഷത്തേക്കുള്ള സഹായധനം കൈമാറി.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമേകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേളി ഈ സഹായം തുടരുന്നത്.
ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഒലയ്യ ഏരിയ സെക്രട്ടറിയുമായ നൗഫൽ ഉള്ളാട്ട് ചാലി, ആശ്രയ വർക്കിംഗ് ചെയർമാനും കേരള നിയമസഭ മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ, ആശ്രയ സെക്രട്ടറി കെ. അച്ചുതൻ, എസ്.കെ. അർജുൻ, വിജയൻ വെളിമ്പ്ര, രജത് ചന്ദ്ര, കേളി കുടുംബവേദി അംഗങ്ങളായ നിവ്യ, അഫ്ഷീന തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ രണ്ട് വർഷവും ഭക്ഷണച്ചെലവിനാവശ്യമായ തുക കേളി ആശ്രയയ്ക്ക് നൽകിയിരുന്നു. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന നിർധനരായ രോഗികൾക്കും അവരോടൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും താമസിച്ച് ചികിത്സ തുടരുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആശ്രയ സാന്ത്വന കേന്ദ്രത്തിന് തുടക്കമിട്ടത്.
ചികിത്സയുടെ ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ആശ്രയ ഒരുക്കുന്നത്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ചികിത്സാ കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.
ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പ്രവാസി സംഘടനകളുടെ പിന്തുണ ലഭിക്കുന്നത് ആശ്രയയുടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുണ്ടെന്ന് ചെയർമാൻ ഒ.വി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
അൽ-റത്ഖ മേഖലയിൽ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെതുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി.
ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് വേനൽ പറവകൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സമാപിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സമാജം ജനറൽ സെക്രട്ടറി പി. ടി. റഫീക്, സലിം ചിറക്കൽ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ഗോപകുമാർ, അനുപാ ബാനർജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവർ സംസാരിച്ചു.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ തുഗ്ബ മേഖല വൈസ് പ്രസിഡന്റായിരുന്ന ലാലു ശക്തികുളങ്ങര (54) നാട്ടിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
കൊല്ലം പെരിനാട് പണയത്തിൽ സീന ഭവനിൽ താമസക്കാരനായ ലാലു, 30 വർഷത്തോളമായി പ്രവാസിയായിരുന്നു. തുഗ്ബയിൽ സ്വന്തമായി ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതലേ സജീവപ്രവർത്തകനായ ലാലു, മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യനും എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്നയാളുമായ ലാലുവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എല്ലാവരേയും ഞെട്ടിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നാട്ടിൽ പോകാനാകാതെ വിഷമത്തിലായിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, കുടുംബത്തോടൊപ്പം കഴിയാനായി, ഫൈനൽ എക്സിറ്റിൽ, രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
സീനയാണ് ലാലുവിന്റെ ഭാര്യ. സ്കൂൾ വിദ്യാർഥികളായ കൈലാസ്, ആകാശ് എന്നിവരാണ് എന്നിവർ മക്കളാണ്. ലാലുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ദുഃഖം രേഖപ്പെടുത്തി.
Middle East and Gulf
ദമ്മാം: സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നീ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തലായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാൻ നടപടി എടുക്കാത്ത മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2025 ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നും, ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.
നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും, ഉയർന്ന ടിക്കറ്റ് നിരക്കിനും വഴി വെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ്.
ഇക്കാര്യത്തിൽ എയർ ഇന്ത്യ എക്സ് പ്രസ്സ് അധികൃതർ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Middle East and Gulf
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു.
മലയാളത്തിന്റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന് ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്.
ഉമ്പായിയുടെ ശിഷ്യന് കൂടിയായ മുത്തലിബ്, ഗുരുവിന്റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.
പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.
ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുത്തലിബ്, ഗുരുവിന്റെ സംഗീതസമ്പത്ത് അതേ ആത്മാര്‍ഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്യനാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മേഘമല്‍ഹാര്‍ അഡ്മിന് മുംതാസ്, ക്യു മെലോഡിയ അഡ്മിന് റഊഫ് മലയാളി, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, ജാഫര്‍ മുറിച്ചാണ്ടി, നിഷാദ്, ജാസ്മിന് റാഫി, അസ്ലം പൊന്മുണ്ടം, മാര്ട്ടിന്, മുഹമ്മദ് സഫ്വാന് എന്നിവര്‍ ചേര്‍ന്നാണ് മുത്തലിബിന് പൊന്നാട അണിയിച്ച് ആദരിച്ചത്.
ആദരവ് ഏറ്റുവാങ്ങിയ മുത്തലിബ് മട്ടന്നൂര്‍, ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ലെന്നും, ഗസല്‍ സംഗീതത്തോടും തന്റെ ഗുരുവായ ഉമ്പായിയോടുമുള്ള സ്നേഹത്തിനും സമര്‍പ്പണത്തിനും ലഭിച്ച ആദരവായാണ് കാണുന്നതെന്നും പറഞ്ഞു.
ഉമ്പായി സാര്‍ എന്നെ പഠിപ്പിച്ചത് പാട്ട് മാത്രമല്ല, സംഗീതത്തെ സ്നേഹിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹവും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ ആദരം എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഗീതയാത്ര തുടരാന്‍ പ്രചോദിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഗുരു-ശിഷ്യ ബന്ധത്തിന്റെ മഹത്വവും സംഗീതപാരമ്പര്യത്തിന്റെ തുടര്‍ച്ചയും ഒരേസമയം ആഘോഷിച്ച ഈ ചടങ്ങ്, ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.
ഗസല്‍ സംഗീതത്തിന്റെ മാധുര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന മുത്തലിബ് മട്ടന്നൂരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റായ "കേളി സോക്കർ 2026' ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഫാൽക്കൺ എഫ്സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്സി അൽ ഖർജ് എന്നീ ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ നീണ്ടു. ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസി 3-1ന് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി.
രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ 4-2ന് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്സിയെ മറികടന്ന് ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെഎംസിസിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി.
ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു.
റണ്ണേഴ്സ്-അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി. സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ ചെയർമാൻ അബ്ദുൾ കലാം, സാമ്പത്തിക കൺവീനർ ഗോപാൽ ചെങ്ങന്നൂർ എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി ടൂർണമെന്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: ഖത്തർ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ "മറ' ദോഹയിൽ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അഡ്രസ് ഗേറ്റ്വേ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി "വിജയമന്ത്രങ്ങൾ' അവതാരകൻ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്വേ മാനേജിംഗ് പാർട്ണർ ആശ ഷംഷീർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, സി.ജി. ദീപക്, സുബൈർ പാണ്ടവത്ത്, ജാഫർ ജാതിയേരി, ഷാം ദോഹ, അമാൻ എന്നിവർ ആശംസകൾ നേർന്നു.
പുസ്തകം സമർപ്പിച്ച് സംസാരിച്ച നിഷാബ് ഗുരുവായൂർ, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാർഥ്യങ്ങളെയാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്ന് പറഞ്ഞു.
"ഒറ്റനോട്ടത്തിൽ ശാന്തമെന്ന് തോന്നുന്ന പല ജീവിതങ്ങൾക്കും പിന്നിൽ നാം കാണാത്ത ചില മറകളുണ്ട്. ആ മറകൾക്കപ്പുറമുള്ള ഇരുളടഞ്ഞ ഇടനാഴികളിലൂടെയുള്ള ആത്മാന്വേഷണ യാത്രയാണ് ഈ നോവൽ. മനുഷ്യ മനസിന്റെ സങ്കീർണതകളും ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളും വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ ആയിഷ ഫമിയും മക്കളായ നിഫാൻ മെഹ്ബാനും ഫയദ് ഈസയും ഈ രചനയുടെ പ്രധാന പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഖത്തറിൽ പ്രവാസിയായ നിഷാബ്, സഫർ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനത്തിന്റെ സാരഥിയാണ്.
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും സാഹിത്യത്തോടും സർഗാത്മക എഴുത്തിനോടുമുള്ള അഭിനിവേശമാണ് അദ്ദേഹത്തെ നോവൽ രചനയിലേക്ക് നയിച്ചത്.
സോഷ്യൽ മീഡിയയിലും സജീവമായ നിഷാബ്, ഭാര്യക്കും മക്കൾക്കുമൊപ്പം "Qatar Mallu Vlogs' എന്ന യൂട്യൂബ് ചാനലിലൂടെ പ്രവാസജീവിതം, യാത്രാവിശേഷങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ പങ്കുവച്ചുവരുന്നു.
യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച "മറ', പ്രവാസി മലയാളി സാഹിത്യലോകത്തിന് ശ്രദ്ധേയമായ പുതിയ സംഭാവനയായാണ് വിലയിരുത്തപ്പെടുന്നത്.
സാഹിത്യപ്രേമികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് പുതിയൊരു സാഹിത്യ സൃഷ്ടിയുടെ അവതരണത്തിന് വേദിയായി.
Middle East and Gulf
ദോഹ: മലയാള ഗസൽ സംഗീതത്തിന് അനശ്വര സംഭാവനകൾ നൽകിയ ഗായകൻ ഉമ്പായിയുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ദോഹയിൽ ഹൃദയസ്പർശിയായ സംഗീതസായാഹ്നം അരങ്ങേറി.
സംഗീതാസ്വാദകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയിൽ ഉമ്പായിയുടെ ശിഷ്യനും ഗായകനുമായ മുത്വലിബ് മട്ടന്നൂർ ഗുരുവിന് ഗാനാർച്ചന അർപ്പിച്ചു.
ഉമ്പായിയുടെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് മുത്വലിബ് ഗുരുസ്മരണ പുതുക്കി. ജീവിതകാലത്ത് ഉമ്പായി സ്വന്തം കൈകൊണ്ട് സമ്മാനിച്ച ഹാർമോണിയം തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ആ ഹാർമോണിയം എനിക്ക് ഒരു സംഗീതോപകരണം മാത്രമല്ല; ഗുരുവിന്റെ അനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ഓരോ തവണയും അതിൽ സംഗീതം പകരുമ്പോൾ ഉമ്പായി സാറിന്റെ സാന്നിധ്യം അനുഭവപ്പെടാറുണ്ട് എന്ന് മുത്വലിബ് പറഞ്ഞു.
തുടർന്ന് ഉമ്പായിയുടെ ജനപ്രിയ ഗസലുകൾ ആലപിച്ച അദ്ദേഹം സദസിനെ വികാരഭരിതമാക്കി. ക്യു മെലോഡിയ അഡ്മിൻ റഊഫ് മലയിയിൽ, അവതാരകൻ റാഫി പാറക്കാട്ടിൽ, ജാഫർ മുറിച്ചാണ്ടി, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ഹാർമോണിയത്തിൽ അസ്ലം പൊന്മുണ്ടം, തബലയിൽ മാർട്ടിൻ, ഗിറ്റാറിൽ മുഹമ്മദ് സഫ്വാൻ എന്നിവർ സംഗീതസഹകരണം നൽകി.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, മേഘമൽഹാർ അഡ്മിൻ മുംതാസ്, ജാസ്മിൻ റാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഉമ്പായി മലയാള ഗസൽ സംഗീതത്തിന് നൽകിയ അമൂല്യ സംഭാവനകളെയും അദ്ദേഹത്തിന്റെ സംഗീതപാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും അവർ അനുസ്മരിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ഇറാൻ ഡ്രോണുകളെ കുവൈറ്റ് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കുവൈറ്റിന്റെ വടക്കൻ ഭാഗത്തെ ഒരു സർക്കാർ സ്ഥാപനവും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് വസ്തുനാശമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Middle East and Gulf
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു.
ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
ദോഹ: പൂനൂരിന്റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സുലൈമാൻ മാസ്റ്റർ പറഞ്ഞു.
ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം, കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുലൈമാൻ മാസ്റ്റർ ഓർമിപ്പിച്ചു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി പ്രാർഥന നടത്തി.
2026 സെപ്റ്റംബർ 17ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.
സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, വി.എം. ഷഹ്സാദ്, നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി., സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, വി.ഒ.ടി. ജാസിം റഹ്മാൻ എന്നിവർ സംസാരിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ വടക്കൻ കുവൈറ്റിലുള്ള ഒരു ചൈനീസ് കമ്പനി കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായും ഒരാൾ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Middle East and Gulf
അൽഖോബാർ: നവയുഗം സാംസ്കാരികവേദിയുടെ കലാസാംസ്കാരിക വിഭാഗമായ നവയുഗം കലാവേദിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽഖോബാർ വച്ച് "സൗഹൃദസംഗമം' പരിപാടി സംഘടിപ്പിച്ചു.
അപ്സര ഹാളിൽ നടന്ന സൗഹൃദസംഗമത്തിൽ നവയുഗം കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുകുഞ്ഞു റിപ്പോർട്ട് അവതരിപ്പിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, അമീന റിയാസ് എന്നിവർ ആശംസപ്രസംഗം നടത്തി.
സൗഹൃദസംഗമത്തിൽ വച്ച് 25 അംഗങ്ങൾ അടങ്ങിയ പുതിയ കലാവേദി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദ് റിയാസ് (പ്രസിഡന്റ്), ദീപ സുധീഷ് (വൈസ് പ്രസിഡന്റ്), സംഗീത സന്തോഷ് (സെക്രട്ടറി), സാജി അച്യുതൻ (ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ബിനുകുഞ്ഞു, ഷാജി മതിലകം, ശരണ്യ ഷിബു, മഞ്ജു അശോക്, ബിജു മുണ്ടക്കയം, അമീന റിയാസ്, സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അൻവർ തക്കല, ബക്കർ മൈനാഗപ്പള്ളി, സുധീർ, ആതിര, സരിത രഞ്ജിത്, നാസർ, ദിൽന, സുധീഷ് കുമാർ, അഞ്ചുന സുഗുണേഷ്, സൗമ്യ മനോജ്, അഞ്ജനശശാങ്കൻ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.
തുടർന്ന് കലാവേദി അംഗങ്ങളായ കലാകാരന്മാരെയും, കുടുംബവേദി വനിതാവേദി, ബാലവേദി അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. പരിപാടിയ്ക്ക് സാജി അച്യുതൻ സ്വാഗതവും സംഗീത സന്തോഷ് നന്ദിയും പറഞ്ഞു.
Middle East and Gulf
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്.
ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പ്രായോഗിക ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും ദോഹ ഗോവന്‍ വെല്‍ഫെയര്‍ അസോസിയേഷന് നേതാവുമായ സൈമണ്‍ ഡി സില്‍വ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ. ജോണ്‍, പദ്ധതിയില്‍ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു.
സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ദി വേ കോര്‍പ്പറേറ്റ് സര്‍വീസസിന്റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പര്‍പ്പിള്‍ സാറ്റര്ഡേയെ ലോകത്തിന് ജിസിസി നല്കുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു.
സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശം ഒരു ദിവസത്തില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന് സ്വാഗതവും കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ജദീര്‍ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫീസ് വർധനവ് - ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർ, കുടിയേറ്റ തൊഴിലാളികൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സമാനമായ നിയമപരമായ സേവനങ്ങൾക്ക് നാട്ടിലുള്ള ഇന്ത്യൻ അപേക്ഷകർ നൽകുന്നതിനേക്കാൾ വളരെ ഉയർന്ന ഫീസ് പല വിഭാഗങ്ങളിലും വിദേശത്തുള്ള അപേക്ഷകർ നൽകേണ്ടതുണ്ടെന്ന് ഹർജിയിൽ ബോധിപ്പിക്കുന്നു.
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വിവിധ വിഭാഗങ്ങളിലേക്കുള്ള പാസ്പോർട്ട് ഫീസ് ഗണ്യമായി പരിഷ്കരിച്ച 2026ലെ പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം മുഖേന നൽകിയ പൊതുതാത്പര്യ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.
കോടതി നിർദേശത്തെ തുടർന്ന് പ്രവാസികൾക്ക് അനുകൂലമായ സർക്കാർ നിലപാട് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ അറിയിച്ചു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക - സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും മുന്‍ ഭരണസമിതിക്കുള്ള ആദരവും "വിളക്കുമരം 2026' സുവനീർ പ്രകാശനവും കെസിഎ ഹാളിൽ നടന്നു.
കെപിഎ ഫെസ്റ്റ് 2026 എന്ന പേരില്‍ നടന്ന ചടങ്ങിനു ബഹ്റനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.
Middle East and Gulf
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
America
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലഡൽഫിയയിൽ ഔദ്യോഗിക തുടക്കമായി.
ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോന കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിലാണ് യുഎസ് കിക്കോഫ് സംഘടിപ്പിക്കുന്നത്. An Evening of Celebration, Partnership & Community എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ മൂന്ന് പ്രധാന പരിപാടികളാണ് ഒരേ വേദിയിൽ അരങ്ങേറുന്നത്.
വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പി. പി. ജെയിംസ്, ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിന്റെ മുൻ സ്പീക്കർ ജോൺ പെർസൽ, ഫിലഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
ഫിലാഡൽഫിയയിലെയും അമേരിക്കയിലെയും പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. MAP, KALAA, PAMPA, WMC, PIANO, Kottayam Association, PATH, FOMAA, FOKANA, World Malayalee Federation തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
ഓർമ്മ സീസൺ നാലിന്റെ വിജയത്തിനായി വിവിധ സംഘടനകളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം മലയാളി സംഘടനകളെയും സാമൂഹിക-സാംസ്കാരിക നേതാക്കളെയും ഒരുമിപ്പിക്കുന്ന വേദിയായും പരിപാടി മാറും.
ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ഫെഡറേഷനുമായുള്ള കൂടുതൽ വിപുലമായ സഹകരണവും പ്രധാന സവിശേഷതയാണ്. WMFന്റെ ആഗോള ശൃംഖലയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി കൂടുതൽ മലയാളി വിദ്യാർഥികളെ മത്സരത്തിന്റെ ഭാഗമാക്കാനും പ്രസംഗ-നേതൃത്വ പരിശീലനത്തിന് അന്താരാഷ്ട്ര വേദി ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരങ്ങൾ നടക്കുക. നാല് ഘട്ടങ്ങളിലായാണ് മത്സരപരമ്പര സംഘടിപ്പിക്കുന്നത്. സീസൺ നാലിൽ സബ് ജൂനിയർ വിഭാഗത്തിനായി ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും.
മത്സരത്തോടൊപ്പം പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക രീതിയും തുടരും. ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്.
ആദ്യ സീസണിൽ 428 പേരും രണ്ടാം സീസണിൽ 1,467 പേരും മൂന്നാം സീസണിൽ ഏകദേശം 1,650 പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തിരുന്നു. മുൻ സീസണുകളിലെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ WMF ഉൾപ്പെടെയുള്ള ആഗോള മലയാളി സംഘടനകളുടെ സഹകരണത്തോടെ നാലാം സീസണിലെ പങ്കാളിത്തം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
2027 ഓഗസ്റ്റിൽ പാലായിലാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുക. സെപ്റ്റംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയിൽ ആകെ 10 ലക്ഷം രൂപയുടെ സമ്മാനത്തുകയുണ്ട്. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രചാരണത്തിന് തുടക്കം
സീസൺ നാലിന്റെ അന്താരാഷ്ട്ര പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ തുടക്കമായിരുന്നു. ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗ്മിത്വത്തിലേക്ക് ഒരു ചുവട് എന്ന പ്രചാരണ പരിപാടി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിവിധ പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ മന്ത്രിമാരായ റോജി എം. ജോൺ, മോൻസ് ജോസഫ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയുടെ ഭാഷാപാടവവും ചിന്താശേഷിയും അവതരണ മികവും വളർത്തുന്നതിൽ അന്താരാഷ്ട്ര പബ്ലിക് സ്പീക്കിംഗ് സംരംഭത്തിന്റെ പ്രാധാന്യം പ്രമുഖർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രഫ. ടോമി ചെറിയാൻ, ജോർജ് കരുണക്കൽ, ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഏകോപനം
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർലിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഓർമ ഇന്റർനാഷണൽ ഭാരവാഹികളും ടാലന്റ് പ്രമോഷൻ ഫോറം ടീമും WMF ഉൾപ്പെടെയുള്ള വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.ormaspeech.org
America
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രൂശിൻ സ്നേഹം (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ഞായറാഴ്ച ഫിലഡൽഫിയയിൽ നടക്കും.
വൈകുന്നേരം 5.30ന് Philadelphia India Christian Assemblyയിൽ നടക്കുന്ന പരിപാടിയുടെ വേദി 455 Tomlinson Road, Philadelphia, PA 19116 ആണ്.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), ഗാനരചയിതാവും സംഗീത സംവിധായകനുമായ സാംസൺ (Samson Heavenly Beats) എന്നിവർ സംഗീതസായാഹ്നത്തിന് നേതൃത്വം നൽകും.
Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എന്നിവരും ഗാനങ്ങൾ ആലപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തെരഞ്ഞെടുത്ത ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.
Jack Biju (കീബോർഡ്), Sumit Sam (ഗിറ്റാർ), Sion Sujoy (ഗിറ്റാർ), Rubin Eliaz (ബേസ് ഗിറ്റാർ), Shon Biju (ഡ്രംസ്) എന്നിവരടങ്ങുന്ന സംഗീതസംഘം ഗാനങ്ങൾക്ക് അകമ്പടിയൊരുക്കും. Prayer Mount Mediaയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.
Global Travel Experts, M&J Printing, Zindak Investment & Real Estate, Keystone Tax Services, Inc., Agape Music, Justin Varghese Realty എന്നിവരാണ് പ്രധാന സ്പോൺസർമാർ.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും സംഗീതാസ്വാദകരെയും വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് റിജ ഷിബു, ഡോ. ജോർജ് മാത്യു, ഡോ. തോമസ് കിടങ്ങലിൽ, കൊച്ചു കോശി, സൂസൻ സാംസൺ എന്നിവരുമായി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്: Rija Shibu – +1 (516) 312-4948, Dr. George Mathew – +1 (732) 589-6594, Dr. Thomas Kidangalil – +1 (516) 978-7308, Kochu Koshi – +1 (215) 910-0516, Susan Samson – +1 (267) 469-1892.
America
ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് നാഷണൽ കോൺഫറൻസിന് ഡാളസിൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലാണ് നാല് ദിവസത്തെ കോൺഫറൻസ് നടക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദപണ്ഡിതൻ റവ. ഡോ. മോത്തി വർക്കി, കൺവൻഷൻ പ്രഭാഷകൻ ഡോ. വിനോ ജോൺ ഡാനിയേൽ, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 700-ലേറെ അംഗങ്ങൾ ഇതിനോടകം കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.
റവ. എബ്രഹാം വി. സാംസൺ പ്രസിഡന്റും ഷാജി എസ്. രാമപുരം ജനറൽ കൺവീനറും ഫിലിപ്പ് മാത്യു കോ-കൺവീനറും ഡോ. സിജി ടോം ഫിലിപ്പ് ട്രഷററും സുമ എബ്രഹാം അക്കൗണ്ടന്റുമായുള്ള വിപുലമായ സംഘാടക സമിതിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
രജിസ്ട്രേഷൻ, റിസപ്ഷൻ, സുവനീർ, ഫുഡ്, പ്രോഗ്രാം, പ്രയർ സെൽ, ക്വയർ, മെഡിക്കൽ, വെബ് ആൻഡ് ടെക്നിക്കൽ, പബ്ലിസിറ്റി ആൻഡ് മീഡിയ തുടങ്ങിയ വിഭാഗങ്ങൾക്കായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
റവ. ജസ്വിൻ ജോൺ ചെയർമാനും ജേക്കബ് മത്തായി കൺവീനറുമായ രജിസ്ട്രേഷൻ കമ്മിറ്റിയും ഡോ. സ്നേഹ റോബിൻ ചെയർപേഴ്സണും നോയൽ കോവൂർ കൺവീനറുമായ റിസപ്ഷൻ കമ്മിറ്റിയും കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
റവ. റെജിൻ രാജു ചെയർമാനും പ്രഫ. സോമൻ ജോർജ് ചീഫ് എഡിറ്ററുമായ സുവനീർ കമ്മിറ്റിയും റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ചെയർമാനും ചാക്കോ ജോൺസൺ കൺവീനറുമായ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
റവ. വർഗീസ് ജോൺ ചെയർമാനും സാം അലക്സ് കൺവീനറുമായ പ്രോഗ്രാം കമ്മിറ്റിയും വിവിധ പരിപാടികൾ ഏകോപിപ്പിക്കും. പ്രാർഥനാ ശുശ്രൂഷകൾക്ക് പ്രയർ സെൽ, സംഗീത പരിപാടികൾക്ക് ക്വയർ, അടിയന്തര ആരോഗ്യസേവനങ്ങൾക്ക് മെഡിക്കൽ കമ്മിറ്റി എന്നിവയും സജ്ജമാണ്.
വെബ് ആൻഡ് ടെക്നിക്കൽ വിഭാഗവും പബ്ലിസിറ്റി ആൻഡ് മീഡിയ വിഭാഗവും കോൺഫറൻസിന്റെ സാങ്കേതികവും മാധ്യമപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വിശ്വാസം, കൂട്ടായ്മ, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
America
ഹൂസ്റ്റൺ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കും യുവതീയുവാക്കൾക്കുമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രത്യേക ആശീർവാദ ശുശ്രൂഷ സംഘടിപ്പിച്ചു.
ഞായറാഴ്ച ഓരോ വിശുദ്ധ കുർബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു പ്രാർഥിച്ചു.
പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓർമിപ്പിച്ചു.
America
ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
America
ഒക്ലഹോമ: കോട്ടയം സ്വദേശിയും ഒക്ലഹോമ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പി.സി. എബ്രഹാം (64) ഒക്ലഹോമയിൽ അന്തരിച്ചു. പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകനാണ്.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറിന് ശാരോൻ ഫെലോഷിപ്പ് ചർച്ച് (1101 S 1st Street, Yukon, OK 73099) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഇതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4.30ന് യൂക്കോൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
1962 ഫെബ്രുവരി 26ന് ജനിച്ച പി.സി. എബ്രഹാം ദീർഘകാലമായി ഒക്കലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു. കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയ സഭാംഗവുമായിരുന്നു.
ഡാളസ് ഫിലഡൽഫിയ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ഏൽസി എബ്രഹാം (ശാന്തി) - തോട്ടയ്ക്കാട് തണംഗപതിക്കൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ എബ്രഹാം. സഹോദരങ്ങൾ: സാറാമ്മ മാഗ്നാസ്കോട് (സ്വീഡൻ), പാസ്റ്റർ പി. സി. ചാണ്ടി (ഫിലഡൽഫിയ), പാസ്റ്റർ പി. സി. വർഗീസ് (ഒക്ലഹോമ), പാസ്റ്റർ പി. സി. മാത്യു (ഒക്ലഹോമ).
America
ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ പി.ഐ. രാജൻ (78) തിരുവല്ലയിൽ അന്തരിച്ചു. ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: സിന്ധു (ഡാളസ്), ഷീബ (ദുബായ്), ജഗൻ (യുകെ). മരുമക്കൾ: ജോൺസൺ (ഡാളസ്), രാജാ (ദുബായ്), ജോയ്സ് (യുകെ). സംസ്കാരം പിന്നീട്ട്.
കുറഞ്ഞ സമയം കൊണ്ട് ഡാളസ് മലയാളികളുടെ പ്രിയംങ്കരനായി മാറിയ എഎംഡബ്ല്യുഎ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച പി.ഐ. രാജൻ.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ് ഡാളസ്: 469 269 4975.
America
ഡാളസ് :കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, ടെക്സസ് സ്റ്റേറ്റ് ഫെയർ പ്രവേശന നിരക്കുകളും പാർക്കിംഗ് ഫീസും കുറച്ചു. കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ രീതിയിലാണ് പുതിയ പ്രഖ്യാപനം.
3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ഇനി 10 ഡോളർ മാത്രം (കഴിഞ്ഞ വർഷത്തേക്കാൾ 12 ഡോളർ വരെ കുറവ്).ദിവസേനയുള്ള മുതിർന്നവരുടെ ടിക്കറ്റിൽ 2 ഡോളർ കുറച്ചു. കൂടാതെ തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണിക്ക് ശേഷം 10 ഡോളറിന് പ്രവേശനം നേടാം.
പാർക്കിങ് നിരക്ക് 30 ഡോളറിൽ നിന്നും കുറച്ച് 25 ഡോളറാക്കി.
ചൊവ്വാഴ്ചകളിൽ മിഡ്വേ റൈഡുകൾക്ക് പ്രത്യേക കിഴിവും, വ്യാഴാഴ്ചകളിൽ ഭക്ഷണവസ്തുക്കൾക്ക് പ്രത്യേക വിലക്കുറവും ഉണ്ടായിരിക്കും.
America
വാഷിംഗ്ടൺ: നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ അമേരിക്കയിലെ മേരിലാൻഡിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ ഫ്രീഡം സ്വന്തമാക്കി. മേരിലാൻഡിലെ ഫ്രെഡറിക്കിലാണ് 10,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമ്മിക്കുന്നത്.
2027ലെ മേജർ ലീഗ് ക്രിക്കറ്റ് സീസണിൽ സ്റ്റേഡിയം തുറക്കുകയാണ് ലക്ഷ്യം. 5 പിച്ചുകളുള്ള ക്രീസും അത്യാധുനിക സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തിൽ ഉണ്ടാകുക.
ചർച്ച് ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ടെക്നോളജി സംരംഭകനും സൈറ്റർ കമ്പനിയുടെ സിഇഒയുമാണ് സഞ്ജയ് ഗോവിൽ.
America
ന്യൂയോർക്ക് : ന്യൂയോർക്കിൽ നടന്ന 44ാമത് ഇന്ത്യ ഡേ പരേഡിൽ ഗവർണർ കാത്തി ഹോചുൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാഡിസൺ അവന്യൂവിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ അണിനിരന്നു
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ന്യൂയോർക്ക് സംസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖരുടെ സിനിമാതാരങ്ങളായ പൂജ ഹെഗ്ഡെ, ആദിവി ശേഷ് എന്നിവർ പരേഡിലെ പ്രത്യേക അതിഥികളായി പങ്കെടുത്തു.
വിവിധ രാഷ്ട്രീയ നേതാക്കളും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ’പാരമ്പര്യത്തിലെ ഐക്യം’ എന്ന പ്രമേയത്തിലായിരുന്നു ഈ വർഷത്തെ ആഘോഷം. ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും വിളിച്ചോതുന്ന 36 ഫ്ലോട്ടുകളും നൃത്തപരിപാടികളും പരേഡിന് മാറ്റുകൂട്ടി.
America
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7.30ന് ആരംഭിച്ച തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇന്ത്യയിൽ മിയാവു രൂപതയുടെ മെത്രാൻ മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിലും തിരുസഭയുടെ വളർച്ചയിലും പരിശുദ്ധ ദൈവമാതാവിനുള്ള പ്രത്യേക പങ്കിനെക്കുറിച്ച് ബിഷപ്പ് അനുസ്മരിച്ചു. മാതാവിന്റെ മാതൃകയും മധ്യസ്ഥതയും ദൈനംദിന ജീവിതത്തിൽ വലിയ വഴികാട്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, ദേവാലയത്തിന് പിൻവശത്തായി നിർമ്മിക്കുന്ന പുതിയ സൺഡേ സ്കൂൾ മന്ദിരമായ ’ഹൊറൈസൺ സെന്ററി’ന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ മുഖ്യ അതിഥിയായി നിർവഹിച്ചു.
വിശുദ്ധ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കൈക്കാരന്മാരായ സാജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പിൽ, നിഥിൻ വട്ടമറ്റത്തിൽ, സിസ്റ്റർ റെജി , ബിബി തെക്കനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങളും ശിലാസ്ഥാപന ചടങ്ങുകളും സംഘടിപ്പിച്ചത്. ആഘോഷങ്ങളിൽ നിരവധി ഇടവകാംഗങ്ങൾ പങ്കെടുത്തു.
America
റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിംഗ് പഠനത്തിനായി സ്കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്.
ഓഗസ്റ്റ് 13 വ്യാഴാഴ്ച പുലർച്ചെ നോർത്ത് ഗാർലൻഡിലെ ’ചെഡാർസ് റസ്റ്റോറന്റിന് സമീപമുള്ള ഒഴിഞ്ഞ പാർക്കിംഗ് ലോട്ടിൽ വച്ചാണ് കാണാതാവുന്നത്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു
പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.
റോലെറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ഊർജ്ജിതമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യർഥിച്ചു.
America
ഡാളസ് (ടെകസസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെകസ്സിലുള്ള ഡാളസിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995ൽ ന്യൂജേഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ 10 പേർ ഗോത്രവർഗ (വനവാസി) വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
വേൾഡ് മലയാളി കൗൺസിലിന്റെ 15ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും, അർഹരായ 25 ആദിവാസി (വനവാസി) കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യു.എസ്.എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യു.എ.ഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യു.എ.ഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ) , ജോൺസൻ തലച്ചെല്ലൂർ ജനറൽ കൺവീനർ (യു.എസ്.എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലാഡൽഫിയ), പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമ്മനി), ബാബു തളങ്ങത്തിൽ (ബഹ്റൈൻ), അഡ്വ. എം. ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും.
ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം, വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ്’ പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹികസാംസ്കാരിക പ്രവർത്തകനും 2,000ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് എൻകോഴ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും സിഇഒയുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ, യുഎഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000ത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളേജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ണഅഇ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്
ഏീുമഹമ ജശഹഹമശ ഏഹീയമഹ ഇവമശൃാമി +1 2146843449
ഖീവി ങമവേമശ ഏഹീയമഹ ജൃലശെറലിേ +971504811206
ഇവൃശെേീുവലൃ ഢമൃഴവലലെ ഏഹീയമഹ ഏലിലൃമഹ ടലരൃലമേൃ്യ +971502812583
America
വെർജീനിയ: വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംഭവത്തിൽ ഒന്നിലധികം അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്യാമ്പസിലെ ’ക്വാഡ് അനെക്സ്’ ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് പുറത്തായി അഞ്ചുപേർക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് അറിയിച്ചു.
പരിക്കേറ്റ അഞ്ചുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ അപകടനിലയിലായിരുന്ന ഒരാളുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണെന്നും മറ്റു നാലുപേരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒന്നിലധികം സംശയിക്കപ്പെടുന്നവർ ഉൾപ്പെട്ടിട്ടുണ്ട്. വിഎസ്യു പോലീസും ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. വിദ്യാർഥികളും ജീവനക്കാരും ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നുംന്ധ യൂണിവേഴ്സിറ്റി അധികൃതർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
തൊഴിൽസാങ്കേതിക ഏജൻസിയായ ബിഎടിഎഫ് , ഹാനോവർ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവരും അന്വേഷണത്തിൽ തദ്ദേശീയ പോലീസിനെ സഹായിക്കുന്നുണ്ട്.
ചരിത്രപരമായി പ്രമുഖമായ കറുത്തവർഗക്കാരുടെ ഈ പബ്ലിക് യൂണിവേഴ്സിറ്റിയിൽ ഏകദേശം 5,700ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ആഴ്ചയാണ് വിദ്യാർഥികൾക്കായി ഹോസ്റ്റലുകൾ തുറന്നുകൊടുത്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
America
മേരിലാൻഡ്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സോക്കർ ക്ലബ്ബുകൾ മാറ്റുരച്ച അഞ്ചാമത് വിപി സത്യൻ മെമ്മോറിയൽ എൻഎഎംഎസ്എൽ (NAMSL) സോക്കർ ടൂർണമെന്റിൽ എഫ്സിസി ഡാളസ് (FCC Dallas) ജേതാക്കളായി.
ആവേശം അണപൊട്ടിയ കലാശപ്പോരാട്ടത്തിൽ ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി യെ കീഴടക്കിയാണ് ഡാളസ് പ്രസ്റ്റിജിയസ് വി.പി. സത്യൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയത്. ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി റണ്ണേഴ്സ് അപ്പായി.
മേരിലാൻഡിലെ എൽക്രിഡ്ജിലുള്ള ട്രോയ് പാർക്കിൽ ഖിലാഡീസ് സ്പോർട്സ് ക്ലബിന്റെ ആതിഥേയത്വത്തിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റ് സംഘടിപ്പിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒൻപത് പ്രമുഖ ടീമുകളാണ് ഓപ്പൺ വിഭാഗത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം വിപി. സത്യന്റെ ഓർമ്മകൾ പുതുക്കി സംഘടിപ്പിച്ച ടൂർണമെന്റിൽ വടക്കേ അമേരിക്കയിലുടനീളമുള്ള കളിക്കാരും കുടുംബങ്ങളും കാണികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
ടീം മാനേജർ ആശിഷ് തെക്കേടം, കോച്ച് സാബിൻ സെബാസ്റ്റ്യൻ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ കളത്തിലിറങ്ങിയ എഫ്സിസി ഡാളസിനെ ക്യാപ്റ്റൻ റൂബൻ ചെറിയാൻ കടന്തോട്ട്, വൈസ് ക്യാപ്റ്റൻ ജിജോ ജോൺസൺ എന്നിവർ മുന്നിൽ നിന്ന് നയിച്ച് വി.പി. സത്യൻ മെമ്മോറിയൽ കിരീടത്തിലേക്ക് എത്തിച്ചു.
വ്യക്തിഗത പുരസ്കാരങ്ങൾ (ഓപ്പൺ കാറ്റഗറി): എം.വി.പി (Most Valuable Player):: ഹാനിയേൽ ജോൺസൺ (എഫ്.സി.സി ഡാലസ്), ജേക്കബ് കുന്നത്ത് (ബാൾട്ടിമോർ ഖിലാഡീസ്), സിദ്ധാർത്ഥ് രാജേഷ് (എം.എഫ്.സി കാലിഫോർണിയ) എന്നിവർ ഗോൾഡൻ ബൂട്ട് പങ്കിട്ടു. ബെസ്റ്റ് ഡിഫൻഡർ: ഷാൺ ചാക്കോ (ഫിലാഡൽഫിയ ആഴ്സണൽ എഫ്.സി), ബെസ്റ്റ് ഗോൾകീപ്പർ: സോണൽ ഐസക് (ഫിലാഡൽഫിയ ആഴ്സണൽ എഫ്സി) എന്നിവരും വ്യക്തിഗത പുരസ്കാരം നേടി.
40+ മാവേലി കപ്പ്: ഡയമണ്ട് എഫ്.സി കാനഡയ്ക്ക് കിരീടം:ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച 40+ മാവേലി കപ്പ് ടൂർണമെന്റിൽ ഡയമണ്ട് എഫ്.സി കാനഡ ചാമ്പ്യന്മാരായി. കൊളംബസ് ടസ്കേഴ്സ് ടീമാണ് റണ്ണേഴ്സ് അപ്പ് നേടിയത്.40+ കാറ്റഗറി പുരസ്കാരങ്ങൾ: എം.വി.പി : രതീഷ് മോനി (ഡയമണ്ട് എഫ്.സി), ഗോൾഡൻ ബൂട്ട് (7 ഗോളുകൾ വീതം പങ്കിട്ടു): ലാനൽ തോമസ്, രതീഷ് മോനി, ശ്രീ കുന്നത്ത്, മികച്ച ഡിഫൻഡർ: ശ്രീ കുന്നത്ത് (ഡയമണ്ട് എഫ്.സി), മികച്ച ഗോൾകീപ്പർ (ഗോൾഡൻ ഗ്ലൗ): അനീഷ് അപ്പുക്കുട്ടൻ (കൊളംബസ് ടസ്കേഴ്സ് ഒഹായോ) എന്നിവരും മികച്ച പ്രകടനത്തിന് ട്രോഫി നേടി.
നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ NAMSLസുഗമമായ നടത്തിപ്പിന് താഴെ പറയുന്ന ഭാരവാഹികൾ നേതൃത്വം നൽകുന്നു.എക്സിക്യൂട്ടീവ് ലീഡർഷിപ്പ്: പ്രസിഡന്റ്: മാത്യു വർഗീസ്, വൈസ് പ്രസിഡന്റ്: ജോർജ്ജ് ചെറുശ്ശേരി, സെക്രട്ടറി: ആശിഷ് തെക്കേടം, ട്രഷറർ: ജെഫി തോമസ്, ജോയിന്റ് സെക്രട്ടറി: സുനിൽ മോഹൻബോർഡ് ഓഫ് ട്രസ്റ്റീസ്: മാത്യു വർഗീസ്, ജോ ചെറുശ്ശേരി, സാക്ക് മത്തായി, അജിത് വർഗീസ്, പ്രിൻസ് തോമസ്.കായികപ്രേമികളുടെയും സാംസ്കാരിക സംഘടനകളുടെയും നിർലോഭമായ പിന്തുണയോടെയാണ് അഞ്ചാമത് വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റ് പ്രൗഢോജ്ജ്വലമായി സമാപിച്ചത്.
America
എഡിൻബർഗ് /മക്കാലാ∙ വടക്കൻ അമേരിക്കൻ മലയാളി സമൂഹത്തിന്റെ കായികക്ഷമതയും വിശ്വാസവും ഐക്യവും വിളിച്ചോതി നാലു ദിവസം നീണ്ടുനിന്ന സിറോ മലബാർ ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവലിന് (ഐപിഎസ്എഫ് 2026) എഡിൻബർഗിൽ വർണാഭമായ സമാപനം. വാശിയേറിയ വടംവലിയുടെ അവസാന വിസിലടിയോടെയും സ്റ്റേഡിയങ്ങളെ ഇളക്കിമറിച്ച ആർപ്പുവിളികളോടെയും സമാപിച്ച ഈ കായികമാമാങ്കത്തിൽ ആയിരത്തിഅഞ്ഞൂറിലധികം കായികതാരങ്ങളും നാലായിരത്തിൽ പരം കാണികളും പങ്കെടുത്തു.
ഓഗസ്റ്റ് 6 മുതൽ 9 വരെ എഡിൻബർഗ് ഡിവൈൻ മെഴ്സി സീറോ മലബാർ ചർച്ചിന്റെ ആതിഥേയത്വത്തിലും എഡിൻബർഗ് സിറ്റിയുടെ സഹകരണത്തിലും നടന്ന മേളയിലുടനീളം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ സാന്നിധ്യവും ആത്മീയ അനുഗ്രഹങ്ങളും വൻ ആവേശമാണ് പകർന്നുനൽകിയത്. രൂപതാ പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഡിവൈൻ മേഴ്സി വികാരി ഫാ. റോയ് മൂലേച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്.
കൊപ്പേൽ സെന്റ് അൽഫോൻസാ വീണ്ടും ചാമ്പ്യൻ; ഹൂസ്റ്റൺ ഫൊറോനാ റണ്ണേഴ്സ് അപ്പ്
മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഡിവിഷൻ എ വിഭാഗത്തിൽ കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ചരിത്രവിജയത്തോടെ ചാമ്പ്യന്മാരായപ്പോൾ ഹൂസ്റ്റൺ സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് റണ്ണേഴ്സ് അപ്പായി.
ഡിവിഷൻ ബി വിഭാഗത്തിൽ ആതിഥേയരായ എഡിൻബർഗ് ഡിവൈൻ മെർസി ചർച്ച് മിന്നുന്ന പ്രകടനത്തോടെ ചാമ്പ്യൻപട്ടം സ്വന്തമാക്കിയപ്പോൾ ഫ്രിസ്കോ സെന്റ് മറിയം ത്രേസ്യ മിഷൻ റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. ജയപരാജയങ്ങൾക്കപ്പുറം വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് പോരാടിയ എല്ലാ ടീമുകളെയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു.
മികച്ച ആസൂത്രണത്തോടെ മേള വിജയകരമാക്കാൻ വലിയൊരു നേതൃനിര തന്നെ അണിയറയിൽ പ്രവർത്തിച്ചു. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് രക്ഷാധികാരിയായ സമിതിയിൽ ഫെസ്റ്റ് ചെയർമാൻ റെവ. ഫാ. റോയ് മൂലേച്ചാലിൽ, ട്രസ്റ്റികളായ ജോജോ തോമസ്, മനോജ് മൈക്കിൾ, ജനറൽ കോർഡിനേറ്റർ ജോസഫ് ബിജു, സെക്രട്ടറി ഡോ. ഡാഫോഡിൽസ് അബ്രഹാം, അക്കൗണ്ട്സ് ഭാരവാഹി അൽവിൻ ജോസഫ്, ഗെയിം കോർഡിനേറ്റർ ബെൻ കളരിക്കൽ എന്നിവർ കേന്ദ്ര കമ്മിറ്റിക്ക് നേതൃത്വം നൽകി.
വിവിധ ഇടവകകളിൽ നിന്ന് വികാരിമാരും കോർഡിനേറ്റർമാരും മേളയുടെ വിജയത്തിനായി ഒന്നിച്ചുചേർന്നു. എഡിൻബർഗ് ഡിവൈൻ മെർസി ചർച്ചിൽ നിന്ന് ഫാ. റോയ് മൂലേച്ചാലിൽ, ജോസ് ആന്റണി, മിനു ജോസഫ് എന്നിവരും, ഹൂസ്റ്റൺ സെന്റ് ജോസഫ്സ് ഫൊറോന ചർച്ചിൽ നിന്ന് ഫാ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, മനു ഇമ്മാനുവൽ മൂന്നുമാക്കൽ, റോബിൻ ജോയ് എന്നിവരും നേതൃത്വം നൽകി. പിയർലാന്റ് സെന്റ് മേരീസ് ചർച്ചിൽ നിന്ന് ഫാ. വർഗീസ് ജോർജ് കുന്നത്ത്, സെർണി തോമസ്, അനിള കരിക്കുന്നേൽ സെബാസ്റ്റ്യൻ എന്നിവരും, ഗാർലാന്റ് സെന്റ് തോമസ് ചർച്ചിൽ നിന്ന് ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മാത്യു ഒഴുകയിൽ, സുജ കൈനിക്കര എന്നിവരും കോർഡിനേറ്റർമാരായിരുന്നു.
ഓസ്റ്റിൻ സെന്റ് അൽഫോൻസയിൽ നിന്ന് ഫാ. ആന്റോ ജി. ആലപ്പാട്ട്, ജിയോ ജോസഫ്, ഗിജോ അരീക്കൻ എന്നിവരും, കോപ്പൽ സെന്റ് അൽഫോൻസയിൽ നിന്ന് ഫാ. മാത്യൂസ് മുൻജനനാട്ട്, ഫ്രാൻസിൽ ജോസഫ്, സോണി പോൾ എന്നിവരും സേവനമനുഷ്ഠിച്ചു.
കൂടാതെ സാൻ അന്റോണിയോയിൽ നിന്ന് ഫാ. ജോർജ് സി. ജോർജ്, സിറിയക് സ്കറിയ, മനു സെബാസ്റ്റ്യൻ എന്നിവരും, ഒക്ലഹോമയിൽ നിന്ന് ഫാ. ആന്റോ മാമ്പള്ളി, ജോബി ജോസഫ്, ഡൊമിനിക് ആന്റണി എന്നിവരും, ഫ്രിസ്കോയിൽ നിന്ന് ഫാ. ജിമ്മി ഇടക്കുളത്തൂർ കുര്യൻ, അജിത്ത് ജോസഫ്, ജാനറ്റ് റോയ് എന്നിവരും, കൻസാസ് സിറ്റിയിൽ നിന്ന് ഫാ. സുനോജ് തോമസും നേതൃനിരയിൽ തിളങ്ങി.
സ്പോൺസർമാരായി ജിബി പാറയ്ക്കലും ജോർജ് ചെറായിലും:എഡിൻബർഗ് സിറ്റി മേയർ ഒമർ ഒച്ചോവ, മുൻ മേയർ റാമിറോ ഗാർസ ജൂനിയർ, സിറ്റി കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നിർണായക പിന്തുണ മേളയ്ക്ക് വലിയ ശക്തിയായി. മേളയുടെ വിജയശില്പികളായ പ്രമുഖ സ്പോൺസർമാരുടെ സഹകരണത്തെ ഭാരവാഹികൾ നന്ദിയോടെ സ്മരിച്ചു.
ഓസ്റ്റിനിലെ പിഎസ്.ജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജിബി പാറയ്ക്കൽ പ്രൈം സ്പോൺസറായും, ലെഗസി ബിസിനസ് ബ്രോക്കേഴ്സിന്റെ ജോർജ് ചെറായിൽ പവർ സ്പോൺസറായും വലിയ പിന്തുണ നൽകി. ഡോൾഫിൻ ഡിജിറ്റലിന്റെ ജോസി ആഞ്ഞിലിവേലിൽ, ഇംപാക്ട് ടാക്സിന്റെ സുബിൻ അലക്സ്, സിഗ്മ ട്രാവൽസിന്റെ സണ്ണി ജോസഫ്, ഗ്രേസ് ഇൻഷുറൻസ് ആൻഡ് എക്സ്പീരിയർ ഫിനാൻസിന്റെ ജിൻസ് മടമന, ഹൂസ്റ്റൺ അപ്നാ ബസാറിന്റെ സുരേഷ് നായർ, തജാംസ് മാർബിൾ ആൻഡ് ഗ്രാ നൈറ്റ്, മക്അലനിലെ പ്ലാങ്ക് ഗ്രിൽ എന്നീ പ്രമുഖ സ്പോൺസർമാരുടെ ഉദാരമായ പിന്തുണയാണ് ഈ വലിയ സ്പോർട്സ് മേളയെ വൻ വിജയമാക്കിയത്.
അഹോരാത്രം പ്രയത്നിച്ച വോളണ്ടിയർമാർക്കും, റെഫറിമാർക്കും, പങ്കെടുത്ത വൈദികർക്കും കന്യാസ്ത്രീകൾക്കും, കായികതാരങ്ങൾക്കും, കാണികൾക്കും ഡിവൈൻ മെർസി സീറോ മലബാർ ചർച്ച് വികാരിയും സംഘാടകരും നന്ദി രേഖപ്പെടുത്തി.
America
ന്യൂഡൽഹി/ഹൂസ്റ്റൺ∙ ന്യൂഡൽഹിയിൽ 2026 ഓഗസ്റ്റ് 13ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമായ ഡോ. സുനന്ദ നായർക്ക് സംഗീത നാടക അക്കാദമി പുരസ്കാരം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.
എൻഎഎംഎസ്എൽ 5ാമത് വിപി സത്യൻ മെമ്മോറിയൽ ടൂർണമെന്റ് സംഘടിപ്പിച്ചുഡട ചലംഐൻഎഎംഎസ്എൽ 5ാമത് വിപി സത്യൻ മെമ്മോറിയൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
വിദേശരാജ്യങ്ങളിൽ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് രാജ്യത്തെ പരമോന്നത സാംസ്കാരിക ബഹുമതികളിലൊന്നായ ഈ പുരസ്കാരം ഡോ. സുനന്ദ നായർക്ക് ലഭിച്ചത്.
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തെ ആഗോള വേദികളിൽ പരിചയപ്പെടുത്തുന്നതിലും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവർ നൽകിയ സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കലാരൂപത്തിന്റെ പാരമ്പര്യവും ശാസ്ത്രീയതയും നിലനിർത്തിക്കൊണ്ട് നിരവധി വേദികളിലും ശിൽപ്പശാലകളിലും പ്രഭാഷണപ്രദർശന പരിപാടികളിലും അവർ സജീവമായി പ്രവർത്തിച്ചുവരുന്നു.
ഇന്ത്യയിലെ പ്രകടനകലകൾക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന പരമോന്നത ബഹുമതികളിലൊന്നാണ് സംഗീത നാടക അക്കാദമി പുരസ്കാരം. നൃത്തം, സംഗീതം, നാടകം തുടങ്ങിയ പ്രകടനകലകളിൽ അസാധാരണമായ സംഭാവനകൾ നൽകിയ കലാകാരന്മാരെ ആദരിക്കുന്ന ഈ പുരസ്കാരം രാജ്യത്തെ ഏറ്റവും അഭിമാനകരമായ സാംസ്കാരിക അംഗീകാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
പുരസ്കാരം ഏറ്റുവാങ്ങിയ ഡോ. സുനന്ദ നായർ ഈ അംഗീകാരത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തി. തന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയ ഗുരുക്കന്മാരുടെ മാർഗനിർദേശത്തിനും അനുഗ്രഹത്തിനുമാണ് ഈ പുരസ്കാരം സമർപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഗുരുക്കന്മാരിൽനിന്ന് ലഭിച്ച ജ്ഞാനവും പരിശീലനവും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്നും അവർ വ്യക്തമാക്കി.
പത്മഭൂഷൺ ഡോ. കനക് റെലെയുടെ ശിഷ്യപരമ്പരയിൽ വളർന്ന ഡോ. സുനന്ദ നായർ, നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെ കലാഅക്കാദമിക് പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന പ്രമുഖ മോഹിനിയാട്ടം ആചാര്യരിൽ ഒരാളാണ്. ഡോ. കനക് റെലെയുടെ മുതിർന്ന ശിഷ്യയും നളന്ദയിൽ പരിശീലനം നേടിയ ആദ്യകാല വിദ്യാർഥികളിൽ ഒരാളുമായ അവർ, ഈ വർഷം പ്രൊഫഷണൽ മോഹിനിയാട്ടം കലാകാരിയും അധ്യാപികയുമായി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കുകയാണ്.
മുംബൈ സർവകലാശാലയിലെ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദ്യ വിദ്യാർഥിയാണ് ഡോ. സുനന്ദ നായർ. അഞ്ച് ദശാബ്ദത്തിലേറെ നീളുന്ന കലാജീവിതത്തിൽ നർത്തകി, നൃത്തസംവിധായക, ഗവേഷക, അധ്യാപിക, ഗുരു എന്നീ നിലകളിൽ അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നൃത്തോത്സവങ്ങളിലും സാംസ്കാരിക വേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സുനന്ദ നായർ, ആത്മീയത, ശാസ്ത്രീയത, സൗന്ദര്യാത്മക മികവ് എന്നിവ സമന്വയിപ്പിക്കുന്ന അവതരണങ്ങളിലൂടെ ദേശീയഅന്തർദേശീയ തലത്തിൽ ശ്രദ്ധേയയായിട്ടുണ്ട്. അവരുടെ നൃത്താവിഷ്കാരങ്ങളിലെ കഥാപാത്രങ്ങളുടെ മിഴിവും അനായാസമായ ചലനങ്ങളും ദൃശ്യഭംഗിയും സംഗീതവുമായി ഇഴചേർന്ന അഭിനയ മുഹൂർത്തങ്ങളും ഏറെ പ്രശംസ നേടിയിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ കലാകാരിയായും അധ്യാപികയായും പ്രവർത്തിക്കുന്ന ഡോ. നായർ നിരവധി ശിഷ്യരെ ഇന്ത്യൻ ശാസ്ത്രീയ നൃത്തരംഗത്തേക്ക് വളർത്തിയെടുത്തിട്ടുണ്ട്. അവരുടെ ശിഷ്യരിൽ ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റുമാർ, സി.സി.ആർ.ടി. സ്കോളർഷിപ്പ് ജേതാക്കൾ, വിവിധ പുരസ്കാരങ്ങൾ നേടിയ കലാകാരന്മാർ എന്നിവരുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ വേദികളിൽ അവരുടെ ശിഷ്യർ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചുവരുന്നു.
ഹൂസ്റ്റണിൽ വർഷങ്ങളായി താമസമാക്കിയ സുനന്ദ നായർ അമേരിക്കൻ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്. സ്വന്തം സ്ഥാപനമായ Sunanda's Performing Arts Center (SPARC)ലൂടെയും വിവിധ കലാപരിപാടികളിലൂടെയും കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി മോഹിനിയാട്ടത്തെ അമേരിക്കൻ സമൂഹത്തിനിടയിലും ആഗോളതലത്തിലും പരിചയപ്പെടുത്തുന്നതിൽ അവർ സജീവമാണ്.
തിരക്കേറിയ കലാജീവിതത്തിനിടയിലും ഓരോ വർഷവും ടജഅഞഇന്റെ നേതൃത്വത്തിൽ കുറഞ്ഞത് രണ്ട് പ്രധാന നൃത്തോത്സവങ്ങൾ സംഘടിപ്പിക്കുന്നത് അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്. ഗുരു ഡോ. കനക് റെലെയുടെ ജന്മദിനത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിക്കുന്ന കനക് ഫെസ്റ്റിവലും, ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന നർത്തകി നൃത്തോത്സവവും ഇതിൽ പ്രധാനപ്പെട്ടവയാണ്.
ഹൂസ്റ്റണിലെ നൃത്തപരിശീലന ക്ലാസുകൾക്കു പുറമെ മുംബൈയിലെ ശ്രുതിലയയിലും ഗുരുവായൂരിലും പരിശീലന പരിപാടികൾ തുടരുന്നു. കനക് നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അവർ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.മോഹിനിയാട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പകർന്നുനൽകുകയും പുതുതലമുറയിലെ നർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക അംബാസഡർ എന്ന നിലയിലുള്ള ഡോ. സുനന്ദ നായരുടെ പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.
ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ഈ വലിയ ബഹുമതി ഏറ്റുവാങ്ങിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ച ഡോ. സുനന്ദ നായർ, നിരവധി പേരുടെ ആശംസകളും അനുഗ്രഹങ്ങളും ഇതിനകം ലഭിച്ചുവരുന്നതായി ഈ ലേഖകനോട് പറഞ്ഞു.
തന്റെ കലാജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ഗുരുക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ശിഷ്യർക്കും സുഹൃത്തുക്കൾക്കും കലാസ്നേഹികൾക്കും അവർ നന്ദി അറിയിച്ചു.മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയതയും പാരമ്പര്യവും ലോകമെമ്പാടും കൂടുതൽ പ്രചരിപ്പിക്കാനും പുതുതലമുറയിലേക്ക് അതിന്റെ മഹത്വം പകർന്നുനൽകാനും ഇനിയും പ്രവർത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ ദേശീയ ബഹുമതിയുടെ നിറവിൽ ഡോ. സുനന്ദ നായർ മുന്നോട്ടുപോകുന്നത്.
America
മിഷിഗൺ : വെള്ളിയാഴ്ച മിഷിഗണിലെ മിസോകി കൗണ്ടിയിലുണ്ടായ വെടിവയ്പ്പിൽ പ്രതിയടക്കം ആറുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഡ് ഹിക്ക്മാൻ (39) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു വീട്ടിൽ നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കാട്ടിൽ നിന്ന് പ്രതിയുടെയും മറ്റൊരു ഇരയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മിഷിഗൺ സ്റ്റേറ്റ് പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
America
ന്യൂയോർക്ക്:മേയർ സോഹ്രാൻ മംദാനിയുടെ സൗജന്യ ബസ് യാത്ര എന്ന രാഷ്ട്രീയ വാഗ്ദാനം വാക്കാലെടുത്ത് ന്യൂയോർക്കിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. ഇതുമൂലം മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ബസ് ടിക്കറ്റ് വരുമാനത്തിൽ 3.1 കോടി ഡോളറിന്റെ കുറവുണ്ടായി.
നിലവിൽ ബസ് യാത്രക്കാരിൽ പകുതിയോളം പേർ 3 ഡോളറിന്റെ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്യുന്നത്. 2025ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മംദാനി സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തത്. എന്നാൽ ഈ പ്രസ്താവന യാത്രക്കാരിൽ തെറ്റായ ധാരണ ഉണ്ടാക്കിയെന്നും, നിയമലംഘനം വർധിക്കാൻ കാരണമായെന്നും ട്രാൻസിറ്റ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തമാക്കി.
America
ഒക്കലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ടു വരെ ഒക്കലഹോമയിൽ നടക്കുന്ന നാല്പത്തി ഒന്നാമത് PCNAK (പെന്തക്കോസൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്) നാഷണൽ കോൺഫറൻസിലേക്കുള്ള ഒക്കലഹോമയിലെ സംഘാടകരെ തെരഞ്ഞെടുത്തു.
ലോക്കൽ കൺവീനർ പാസ്റ്റർ കെ.ഓ. ജോൺസൺ, ലോക്കൽ കൺവീനർ ബ്രദർ കുരിയൻ സക്കറിയ, ലോക്കൽ സെക്രട്ടറി ബ്രദർ ബാലൻപിള്ള, ലോക്കൽ ട്രഷറർ ബ്രദർ വര്‍ഗീസ് ജോസഫ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ & നാഷണൽ റെപ് ബ്രദർ ഫിന്നി എബ്രഹാം, ടെക്നോളജി കോഓർഡിനേറ്റർ & മുൻ നാഷണൽ റെപ് ബ്രദർ നോബി മാത്യു എന്നിവരെ ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
പ്രസ്തുത കൺവൻഷന്റെ വൻ വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും ഈ കൺവൻഷനിലേക്കു എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥുക്കുന്നതായും സംഘാടകർ അറിയിച്ചു.
America
ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തില്‍ കേരള ലിറ്ററെറി സൊസൈറ്റിയുടെ അംഗങ്ങളായ ഉഷാ നായർ (ഹൃയത്തിന്റെ കയ്യൊപ്പ്; കവിതകൾ), ബാജി ഓടംവെലി (മരുക്കാട്ടിലെ കാവൽക്കാരൻ; കഥകൾ), പി.സി. മാത്യു (മനത്തുള്ളികൾ; കവിതകൾ) എന്നീവരുടെ പുസ്തകങ്ങൾ പ്രകാശനം നടത്തി.
പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. യഥാക്രമം ഉഷാ നായരുടെ പുസ്തകം പ്രിയപ്പെട്ട എഴുത്തുക്കാരൻ ടി.ഡി. രാമകൃഷ്ണൻ നിന്നും സാഹിത്യക്കാരനും സംഘാടകനുമായ സി.വി. ജോർജ് സ്വീകരിച്ചു.
America
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) കണക്റ്റിക്കട്ട്, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന എംപയർ സ്റ്റേറ്റ് റീജിയണിലെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു.
ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിലാണ് ടീമിന് രൂപം നൽകിയിരിക്കുന്നത്. എംപയർ സ്റ്റേറ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീലക്ഷ്മി അജയിന്റെ നേതൃത്വത്തിൽ, റീജിയണൽ വൈസ് ചെയറായി വിഷ്ണു നവനീത് നാരായണൻ പ്രവർത്തിക്കും.
നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ വീണ പിള്ളയും ഗിരീഷ് പോറ്റിയും ടീമിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.
റീജിയണൽ വിമൻസ് ചെയറായി അരുണ ആനന്ദും യുവ & യൂത്ത് ചെയറായി മിയ കിഴുതാനിയും ടീമിൽ ഉൾപ്പെടുന്നു. പ്രവാസി മലയാളി സമൂഹത്തിലെ വനിതകളെയും യുവജനങ്ങളെയും കൂടുതൽ സജീവമായി സംഘടനയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ.
സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിനായി പ്രത്യേക ഫോറം ചെയർമാരെയും നിയമിച്ചിട്ടുണ്ട്. ബീന നായർ സ്പിരിച്വൽ ഫോറം ചെയറായും ശ്രീജ വിഷ്ണു കൾച്ചറൽ ഫോറം ചെയറായും ജ്യോതി മേനോനും വീണ മേനോനും വിമൻസ് ഫോറം വൈസ് ചെയർ ആയും പ്രവർത്തിക്കും.
ആത്മീയം, സാംസ്കാരികം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ സമൂഹത്തെ ഉയർത്തുകയാണ് ഈ ഫോറങ്ങളുടെ ദൗത്യം.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ്കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വം പുതിയ എംപയർ സ്റ്റേറ്റ് റീജിയൺ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
America
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലത്തിൽ കുട്ടികൾക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു.
വികാരി ഫാ. സിജു മുടക്കോടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബൈബിൾ, പ്രാർഥന, വ്യക്തിത്വ വികസനം, സോഷ്യൽ മീഡിയ, ക്നാനായ ചരിത്രം എന്നി വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകൾ നടത്തപ്പെട്ടു.
ഫാ. സിജു മുടക്കോടിൽ, ഫാ . അനീഷ് മാവേലിപുത്തൻപുര, സി. അലീസ, ബ്രദർ ജോഷ്, ഷിജി അലക്സ്, ലിൻസൻ കൈതമലയിൽ, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശേരിൽ, ജെയിംസ് കുന്നശേരി, റ്റിയ കണ്ടാരപ്പള്ളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സജി പൂതൃക്കയിൽ ക്യാമ്പ് ഡയറക്ടർ ആയിരുന്നു. ക്യാമ്പിന്റെ ഭാഗമായി നിരവധി ഇൻഡോർ - ഔട്ട്ഡോർ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടിൽ, ഡയന വളളൂർ എന്നിവർ മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
പാരിഷ് എക്സിക്യൂട്ടീവ്, സിസ്റ്റേഴ്സ്, അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
America
ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).
സംസ്കാരം പിന്നീട്.
America
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി അംഗമായി ന്യൂയോർക്കിൽ നിന്നുള്ള ജിൻസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നെെമ) ഔദ്യോഗിക എൻഡോഴ്സ്മെന്റോടെയാണ് ജിൻസ് ജോസഫ് ഫൊക്കാന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ന്യൂയോർക്ക് മലയാളി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ജിൻസ് ജോസഫ്. നെെമയുടെ തുടക്കം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ കമ്മിറ്റി അംഗവുമാണ്.
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിൽ ക്രിക്കറ്റ് കോഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള ജിൻസ് ജോസഫ്, നിലവിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിലും യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) സ്ഥാപക അംഗങ്ങളിൽ ഒരാളായ ജിൻസ് ജോസഫ്, എട്ട് വർഷക്കാലം സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ കേരള ക്രിക്കറ്റ് ലീഗിന്റെ അഡ്വൈസറായും സേവനം തുടരുന്നു.
വിവിധ സംഘടനകളിലൂടെയും കായിക-സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നേടിയ നേതൃത്വപരിചയവും സംഘടനാ പ്രവർത്തന പരിചയവും ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജിൻസ് ജോസഫ് പറഞ്ഞു.
ഐടി മേഖലയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള ജിൻസ് നിലവിൽ ഐടി പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഫഷണൽ രംഗത്തെ പ്രോജക്ട് മാനേജ്മെന്റ്, ടീം കോഓർഡിനേഷൻ, ലീഡർഷിപ്പ് അനുഭവങ്ങളും ഫൊക്കാനയിലെ പുതിയ ഉത്തരവാദിത്തത്തിൽ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരോടൊപ്പം താമസിക്കുന്ന ജിൻസ് ജോസഫ്, പുതിയ തലമുറയെ ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് തന്നെ എൻഡോഴ്സ് ചെയ്ത ന്യൂയോർക്ക് മലയാളി അസോസിയേഷനും തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും സംഘടനാ പ്രവർത്തകർക്കും ഫൊക്കാന കുടുംബാംഗങ്ങൾക്കും തന്നോടൊപ്പം പ്രവർത്തിച്ച ടീം എംപവർ പാനലിലെ സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലഭിച്ച പുതിയ ഉത്തരവാദിത്തം ഒരു അംഗീകാരമായി മാത്രം കാണാതെ, സമൂഹത്തിനായി കൂടുതൽ പ്രവർത്തിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും ജിൻസ് ജോസഫ് പറഞ്ഞു.
America
ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) സതേൺ റീജിയൺ റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി) സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മിഖായേൽ ജോയ് (മിക്കി) മിന്നും വിജയം നേടി.
വാശിയേറിയ മത്സരത്തിനൊടുവിൽ 65 ശതമാനം വോട്ടുകൾ നേടിയാണ് മിഖായേൽ ജോയ് വിജയം കരസ്ഥമാക്കിയത്. സതേൺ റീജിയണിലെ അംഗങ്ങളുടെയും പ്രവർത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.
വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേൽ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
സതേൺ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് എന്നിവർ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.
പുതിയ നേതൃത്വത്തിന് കീഴിൽ ഫോമാ സതേൺ റീജിയൺ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതൽ ഊർജം പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
America
ഡാളസ് (ടെക്സസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 30-ാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അമേരിക്കയിലെ ടെക്സസിലുള്ള ഡാളസിൽ വച്ച് നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995-ൽ ന്യൂജഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40-ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു.
ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം ഡബ്ല്യുഎംസി വിജയകരമായി സംഘടിപ്പിച്ചിരുന്നു.
ഇതിൽ 10 പേർ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
ഡബ്ല്യുഎംസി 15-ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും അർഹരായ 25 ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യുഎസ്എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യുഎഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യുഎഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ), ജോൺസൺ തലച്ചെല്ലൂർ ജനറൽ കൺവീനർ (യുഎസ്എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോഓർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലഡൽഫിയ), പ്രഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമനി), ബാബു തളങ്ങത്തിൽ (ബഹ്റിൻ), അഡ്വ. എം.ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡബ്ല്യുഎംസി ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും. ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം, ഡബ്ല്യുഎംസി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും 2,000-ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് (WMC Global Business Excellence Award) എൻകോഴ്സ് (Encourse) പ്രസ്ഥാനത്തിന്റെ സ്ഥാപകനും സിഇഒയുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ യുഎഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000-ത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ WAC ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്: Gopala Pillai - Global, Chairman +1 214-684-3449, John Mathai -Global President - +971 50 481 1206, Christopher Varghese - Global General Secretary +971 50 281 2583.
America
ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്. കേരള ലിറ്റററി സൈസൈറ്റി പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലി ഏറ്റുവാങ്ങി.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ, സി.വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ലൈബ്രറിയ്ക്കും പുസ്തകത്തിന്റെ കോപ്പി നൽകി.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
America
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്നും ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്.
1997ൽ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയിൽ സാറാ റോബർട്ട്സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി. ‘ഹീറോസ്’, ‘നാഷ്വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ശ്രദ്ധനേടിയത്.
പ്രമുഖ ചലച്ചിത്ര താരങ്ങളും സഹപ്രവർത്തകരും ഹെയ്ഡന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
America
എഡ്മന്റൺ: മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സേവന സംഘടനയായ അസറ്റ് (അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂളിലേക്ക് 2026 - 2027 വർഷത്തേക്കുള്ള അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കേരള സർക്കാരിന്റെ മലയാളം.മിഷൻ പാഠ്യപദ്ധതി അനുവർത്തിക്കുന്ന മലയാളം സ്കൂളിൽ ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു.
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം ഓൺലൈനായിയാണ് ക്ലാസുകൾ, ഇടക്കിടെ നേരിട്ടുള്ള ക്ലാസുകളും ഉണ്ടാകും. കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും.
രജിസ്റ്റർ ചെയ്യാൻ [email protected]ലേക്ക് ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ അമ്പിളിയെ ബന്ധപ്പെടുക.
ഫോൺ - 587 983 3941.
America
അറ്റ്ലാന്റാ: യുഎസിലെ ജോർജിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡികാൽബ് കൗണ്ടിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.8 മില്യൺ ഡോളർ വിലമതിക്കുന്ന ലഹരിവസ്തുക്കളും 40,000 ഡോളറിലധികം പണവും പിടിച്ചെടുത്തതായി ഡികാൽബ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഈ മാസം നാലിന് നടത്തിയ വാഹന പരിശോധനയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു വാനിൽ നിന്ന് ഏകദേശം 220 മുതൽ 250 പൗണ്ട് വരെ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തുടർന്ന് സമീപത്തെ സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 1,200 പെട്ടികളിലായി സൂക്ഷിച്ചിരുന്ന സിന്തറ്റിക് ടിഎച്ച്സി ഉത്പന്നങ്ങൾ, സൈലോസൈബിൻ കൂണുകൾ, വിവിധ കഞ്ചാവ് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇതിന് പുറമെ 40,000 ഡോളറിലധികം പണവും പോലീസ് കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് സഫിൻ ടി. രാജ്വാനി, ആദിൽ സമ്നാനി, നൂറുദ്ദീൻ ടി. രാജ്വാനി, സലിം വാഡ്സാരിയ, റഹീൻ എസ്. ദദാനി, പിയൂഷ് വാഡ്സാരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഡികാൽബ് കൗണ്ടി ജയിലിലേക്ക് മാറ്റി. വിവിധ ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നും ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉൾപ്പെടെയുള്ള കാര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.
America
ഒഹായോ: ഡെലവെയർ കൗണ്ടിയിൽ 55 വയസുകാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ബീൻ-ഓളർ റോഡിലെ ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ടമേലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.
കേസിൽ അന്വേഷണം തടസപ്പെടുത്തിയെന്നാരോപിച്ച് ടമേല ഡച്ചറുടെ 18 വയസുകാരിയായ മകൾ ബ്രയാന ഡച്ചറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഡെലവെയർ കൗണ്ടി ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
America
ഫ്ലോറിഡ: അയ്യപ്പഭക്തർക്ക് ശബരിമല തീർഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയും ശബരിമല അയ്യപ്പ സേവാ സമാജവും സംയുക്തമായി ആരംഭിച്ച ഒരു വർഷം നീളുന്ന ശബരി യാത്ര സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീർഥയാത്ര തിങ്കളാഴ്ച സംഘടിപ്പിക്കും.
വർക്കലയിലെ ജനാർദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്ന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന യാത്രയിൽ 45 അയ്യപ്പഭക്തർ പങ്കെടുക്കും. യാത്രയ്ക്കാവശ്യമായ വാഹനസൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടെ 45 പേരുടെയും മുഴുവൻ ചെലവും കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗവും ഹൂസ്റ്റണിലെ സാമൂഹിക പ്രവർത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തിട്ടുണ്ട്.
ഒരു തീർഥാടകനുപോലും സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല ദർശനത്തിന് തടസമാകരുതെന്ന സേവനസങ്കൽപ്പമാണ് കെഎച്ച്എൻഎ - എസ്എഎസ്എസ് ശബരി യാത്രയുടെ പിന്നിൽ. ഭക്തർക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങൾക്ക് തങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ശബരി യാത്ര വഴിപാടായി സ്പോൺസർ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
നാട്ടിൽ നേരിട്ട് എത്തി സേവനം ചെയ്യാൻ കഴിയാത്ത പ്രവാസി കുടുംബങ്ങൾക്ക് ഒരു ബസ് യാത്രയോ അന്നദാനമോ ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കെഎച്ച്എൻഎയുടെ സാമൂഹിക-ആത്മീയ ദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനമനോഭാവം മാതൃകാപരമാണെന്നും അവരുടെ ഈ വഴിപാട് കൂടുതൽ കുടുംബങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു യാത്രയോടെ അവസാനിക്കുന്ന പദ്ധതിയല്ല ശബരി യാത്ര. ഒരു വർഷം നീളുന്ന സേവന സംരംഭമായി കൂടുതൽ അയ്യപ്പഭക്തർക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്പോൺസർ ചെയ്യാനും ഭക്തർക്കുള്ള ഭക്ഷണച്ചെലവ് ഏറ്റെടുക്കാനും ഒരു യാത്രയുടെ മുഴുവൻ ചെലവും വഴിപാടായി സമർപ്പിക്കാനും പദ്ധതിയിലൂടെ അവസരമുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സുഹൃദ് കൂട്ടായ്മകൾക്കും പദ്ധതിയിൽ പങ്കാളികളാകാമെന്ന് കെഎച്ച്എൻഎ നേതൃത്വം അഭ്യർഥിച്ചു.
കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ എന്നിവരും രമണി പിള്ളയുടെ സേവനത്തിന് അഭിനന്ദനം അറിയിച്ചു. കൂടുതൽ കുടുംബങ്ങൾ ഈ ഭക്തിസേവന പദ്ധതിയുടെ ഭാഗമാകണമെന്നും അവർ അഭ്യർഥിച്ചു.
America
ന്യൂയോര്‍ക്ക്: ലോംഗ് ഐലൻഡിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലൻഡ് ഫാർമസി ഉടമ നിധിൻ മോഹൻ (50) ശനിയാഴ്ച അന്തരിച്ചു.
ഭാര്യ ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലൻഡിൽ താമസിച്ചുവരികയായിരുന്നു.
പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും രാധാമണി നായരുടെയും ഹൂസ്റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ ക്ലൗഡ് ആര് ബോയ്ഡ്-സ്പെന്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702).
വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ (Mt. Pleasant Cemetery, 41 Main Street, Center Moriches, NY 11934) മരണാനന്തര ചടങ്ങുകളും സംസ്കാരവും നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621.
America
ഒക്ലഹോമ: പുത്തൻപറമ്പിൽ പരേതനായ പി.സി. ചാക്കോയുടെ മകൻ പി.സി. എബ്രഹാം (64) ഒക്ലഹോമയിൽ അന്തരിച്ചു. ഒക്ലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു.
ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശിയായിരുന്നു.
ഡാളസ് ഫിലഡൽഫിയ സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. സംസ്കാരം പിന്നീട്.
America
പെൻസിൽവാനിയ: ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കാലഹാരി റിസോർട്ടിൽ സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് 56 ഗെയിംസ് പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡെലവെയർ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി.
സക്കറിയ പെരിയപുരം (ക്യാപ്റ്റൻ), ജിമ്മിച്ചൻ (വർഗീസ് തോമസ്) - ഡെട്രോയിറ്റ്, ഇട്ടൂപ്പ് - ടാമ്പ, ഫ്ലോറിഡ എന്നിവർ ഉൾപ്പെട്ട ടീമാണ് ചാമ്പ്യന്മാരായത്.
ഫിലാഡൽഫിയയിലെ പമ്പ ടീം എ രണ്ടാം സ്ഥാനം നേടി. ജോയ് തട്ടാർകുന്നേൽ (ക്യാപ്റ്റൻ), ജോൺ പണിക്കർ, വത്സ ജോയ് എന്നിവരടങ്ങിയതായിരുന്നു പമ്പ ടീം എ.
ഫിലഡൽഫിയയിലെ പമ്പ ടീം ബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബ്രിജിറ്റ് വിൻസന്റാണ് ടീമിന്റെ ക്യാപ്റ്റൻ. ഫൊക്കാന കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ശ്രദ്ധേയമായ വേദിയായി.
മികച്ച കായികമികവിനൊപ്പം ടീമുകൾ തമ്മിലുള്ള സൗഹൃദവും സഹകരണവും മത്സരങ്ങളിൽ പ്രകടമായി. കൺവൻഷനിലെ മറ്റ് പരിപാടികൾക്കൊപ്പം ടൂർണമെന്റും പങ്കെടുത്തവർക്കും കാണികൾക്കും ആവേശകരമായ അനുഭവമായി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്.
കൺവൻഷന്റെ ഭാഗമായി കായികമേഖലയ്ക്ക് നൽകിയ പ്രാധാന്യത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൊക്കാനയുടെ കൂട്ടായ്മയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ടൂർണമെന്റ് നിർണായകമായി.
പെൻസിൽവാനിയയിലെ പോക്കോനോസ് മേഖലയിലെ കാലഹാരി റിസോർട്ടിൽ നടന്ന ടൂർണമെന്റ് ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങളുടെ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും ടൂർണമെന്റിന് മികച്ച ജനപങ്കാളിത്തം സമ്മാനിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
ടൂർണമെന്റിൽ പങ്കെടുത്ത ടീമംഗങ്ങളെ ഫൊക്കാന ഭാരവാഹികളും സംഘാടകരും അഭിനന്ദിച്ചു.
America
ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവഹിക്കും.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്. കെഎൽഎസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി ആധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, പി.പി. ചെറിയാൻ, സി. വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, അനൂപ കോശി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിക്കും. കേരള അസോസിയേഷൻ ലൈബ്രറിക്കും പുസ്തകത്തിന്റെ കോപ്പി നൽകും.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
ബഹ്റിനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4പിഎം ന്യൂസ് പേപ്പറിൽ അഞ്ചുവർഷത്തോളം കോളമിസ്റ്റായിരുന്നു. ദല - കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപരിചയം എന്ന പക്തി ഇമലയാളിയിൽ 25 ലക്കത്തിലെത്തി നിൽക്കുന്നു.
ഡാളസിലെ മെക്കന്നിയിലാണ് ബാജി ഓടംവേലി കുടുംബ സമേതം താമസിക്കുന്നത്. ഭാര്യ: മിനി വറുഗീസ്, മക്കൾ: ഡാൻ കോശി, ദയ അന്ന. email :- [email protected].
ബാജി ഓടംവേലിയുടെ 20 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനംതിട്ടയിലുള്ള സാഹിതി പബ്ലിക്കേഷൻസാണ്. സാമുവേൽ പനവേലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ബാജി ഓടംവേലി - 915 613 6566.
America
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള എല്ലാ ഇടവകളിലും ഞായറാഴ്ച (ഓഗസ്റ്റ് 16) മെസെഞ്ചർ ഡേ ആയി ആചരിക്കുന്നു.
മാർത്തോമ്മ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ ഇടവകളിലെ ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോട് 2026-2029 ലേക്ക് എല്ലാ ഇടവകളിലും തെരഞ്ഞെടുക്കപെട്ട മെസഞ്ചർ പ്രൊമോട്ടേഴ്സ് അവരുടെ ദൗത്യം ആരംഭിച്ചു കഴിഞ്ഞു.
മാർത്തോമ്മ സഭയുടെ നോർത് അമേരിക്കൻ ഭദ്രാസനത്തിന്റെ അധിനതയിൽ 84 ഇടവകളും 9737 ഫാമിലികളും നിലവിലുണ്ട്. അമേരിക്കയിൽ തന്നെ ഇപ്പോൾ 72 ഇടവകളാണുള്ളത്.
വ്യാഴാഴ്ച 8.30നു ഭദ്രാസന സെക്രട്ടറി റവ. ജോയൽ ശമുവേൽ തോമസ് വിളിച്ചു കൂട്ടിയ സൂം മീറ്റിംഗിൽ അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റെവ.ഡോ. എബ്രഹാം മാർ പൗലോസ് മെസ്സഞ്ചർ പ്രസിദ്ധികരണത്തിന്റെ കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെ ഭാരവാഹികളുടെയും പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും തുടന്നുള്ള നടത്തിപ്പിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
ഭദ്രാസനത്തിന്റെ പ്രസിദ്ധികരണമായ മാർത്തോമ്മ മെസെഞ്ചർ ഇടവകളിലെ എല്ലാ വീടുകളിലും എത്തിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രൊമോട്ടേഴ്സിനോടും ആഹ്വാനം ചെയ്തു.
America
ഡാളസ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും ചേർന്ന് വിപുലമായ ആഘോഷപരിപാടികളും സന്നദ്ധ രക്തദാന ക്യാമ്പും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സാഹിത്യ സമ്മേളനവും ഇന്ന് സംഘടിപ്പിക്കുന്നു.
മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ തങ്ങളുടെ ജീവനും രക്തവും നൽകിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകളെ പുതുക്കിക്കൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദേശീയ പതാക ഉയർത്തുന്നതിനും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഒപ്പം സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പിൽ പങ്കാളികളാകാൻ ഡാളസിലെ മുഴുവൻ പ്രവാസികളോടും കേരള അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
America
വിന്നിപെഗ്: കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ ചില വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമായി പുതിയ തൊഴിൽ അനുമതി പദ്ധതി പ്രഖ്യാപിച്ചു.
അർഹരായ തൊഴിലാളികൾക്ക് രണ്ടുവർഷത്തേക്ക് മാനിറ്റോബ - നിർദ്ദിഷ്ട വർക്ക് പെർമിറ്റ് നീട്ടാൻ അവസരം ലഭിക്കും. ഇതിലൂടെ സ്ഥിരതാമസ (PR) നടപടികൾ പൂർത്തിയാകുന്നതുവരെ അവർക്ക് ജോലി തുടരാനാകും.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവരാണ് ഈ ഇളവിന്റെ പ്രധാന ഗുണഭോക്താക്കൾ.
തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളിലെ പരിചയസമ്പന്നരായ തൊഴിലാളികളെ പ്രവിശ്യയിൽ നിലനിർത്തുകയും തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിൽശക്തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അർഹതയുള്ളവർക്ക് മാനിറ്റോബ സർക്കാരിൽ നിന്ന് Support Letter ലഭിച്ച ശേഷം പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. എന്നാൽ ഈ ഇളവ് എല്ലാവർക്കും ബാധകമല്ല. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതും MPNP നടപടികളിലുള്ളതുമായ തൊഴിലാളികൾക്കാണ് ഈ അവസരം ലഭിക്കുക.
കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് താത്കാലിക വിദേശ തൊഴിലാളികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം, സ്ഥിരതാമസത്തിനായുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കാനുള്ള നടപടികളും മാനിറ്റോബ സർക്കാർ തുടരുകയാണ്.
America
നാഷ്വിൽ: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അംഗങ്ങൾക്കായി പായസപ്പെരുമ എന്ന പേരിൽ വ്യത്യസ്തമായ പായസ മത്സരം സംഘടിപ്പിച്ചു.
രുചിയിലും വൈവിധ്യത്തിലും മുന്നിട്ടുനിന്ന പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് വേറിട്ട അനുഭവമായി. നാഷ്വിൽ നഗരമധ്യത്തിലെ സെന്റിനിയൽ പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി കാൻ അംഗങ്ങൾ പങ്കെടുത്തു.
കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷിന്റെയും കോ-ചെയർ ആശ പത്യാരിയുടെയും നേതൃത്വത്തിലായിരുന്നു "പായസപ്പെരുമ' സംഘടിപ്പിച്ചത്.
കാൻ വൈസ് പ്രസിഡന്റ് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ (IAN) മുൻ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കാനിന്റെ ഓണം മഹോത്സവം 22ന്
കാനിന്റെ ഓണം മഹോത്സവം ഈ മാസം 22ന് ശനിയാഴ്ച മർഫീസ്ബറോ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിംനേഷ്യത്തിലും വാഷിംഗ്ടൺ ഓഡിറ്റോറിയത്തിലുമായി വിപുലമായ പരിപാടികളോടെ നടക്കും.
വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ, ചെണ്ടമേളം, മാവേലി, വാമനൻ, പുലിക്കളി, താലപ്പൊലി എന്നിവ അണിനിരക്കുന്ന ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാകും.
തുടർന്ന് കാൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണം മഹോത്സവം വിജയകരമാക്കുന്നതിനായി കാൻ ഭരണസമിതിയുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് കാൻ പ്രസിഡന്റ് ശങ്കർ മന അറിയിച്ചു.
America
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുവേണ്ടി എത്തിച്ചേർന്നിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് വിശിഷ്ടതിഥിതിയായി എത്തും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
America
മിഡ്വെസ്റ്റ്: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) നടത്തപ്പെടും.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഓണസദ്യയും തിരുവാതിരയും മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗെഡോ, വർഗീസ് പാലമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മിഡ്വെസ്റ്റ് മലയാളി അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.
America
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഏഷ്യക്കാർക്കും ഇന്ത്യക്കാർക്കും എതിരായ വിദ്വേഷ വികാരങ്ങൾ വർധിച്ചുവെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി.
ട്രംപ് അധികാരത്തിൽ വന്നത് മുതൽ വിദേശികളോടുള്ള ആളുകളുടെ ഭയത്തെ ചൂഷണം ചെയ്തുവെന്നും, പത്ത് വർഷമായി ഇത് വിദ്വേഷ പ്രചാരണമായി വളരുകയും സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ചൈനീസ് വിരുദ്ധതയ്ക്കും നിലവിലെ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കും കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള നീക്കത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും സാങ്കേതിക വിദഗ്ദ്ധരെയും രാജ്യത്ത് നിന്ന് അകറ്റുമെന്നും, അമേരിക്കയുടെ ആഗോള മത്സരശേഷിയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
America
ബോസ്റ്റൺ : ഹാർവാർഡ് സർവകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നൽകിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹർജി യുഎസ് ഫെഡറൽ കോടതി തള്ളി. സർവകലാശാല സിവിൽ റൈറ്റ്സ് ആക്ടിലെ ’ടൈറ്റിൽ VI'’ ലംഘിച്ചു എന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് വ്യക്തമാക്കി.
യഹൂദ, ഇസ്രായേലി വിദ്യാർഥികൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ ഹാർവാർഡ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ഭരണകൂടം കേസ് ഫയൽ ചെയ്തത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തുടർച്ചയായ നിയമലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധിക്കെതിരെ തുടർനടപടികൾ ആലോചിക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സർവകലാശാലയ്ക്ക് ലഭിക്കുന്ന സുപ്രധാന വിജയമാണിത്.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.
24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.
മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.
Australia and Oceania
സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.
കോൺഗ്രസിന്റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.
സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).
സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.
എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.
Australia and Oceania
ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്റെ മകന് ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന് ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍.
മാതാവ്: സെലിന് ജോര്‍ജ് (റിട്ട. അധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്റണി (നഴ്സ്, ഓസ്ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.
Australia and Oceania
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ബർലിൻ: യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള അതിരുകളില്ലാത്ത സ്വതന്ത്ര സഞ്ചാര സംവിധാനമായ ’ഷെങ്കൻ’ (Schengen) ഉടമ്പടിയെ വീണ്ടും ആശങ്കയിലാക്കി, തങ്ങളുടെ ഒൻപത് കര അതിർത്തികളിലെയും കർശന പരിശോധനകൾ നീട്ടാൻ ജർമനി തീരുമാനിച്ചു. 2027 മാർച്ച് പകുതി വരെ അതിർത്തി നിയന്ത്രണങ്ങൾ തുടരുമെന്ന് ഫെഡറൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഇതുസംബന്ധിച്ച അറിയിപ്പ് യൂറോപ്യൻ കമ്മീഷന് കൈമാറിയിട്ടുണ്ട്.
യൂറോപ്യൻ കമ്മീഷന്റെ ഭാഗത്തുനിന്ന് പ്രത്യേക എതിർപ്പുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ നിലവിലെ പരിശോധനകൾ തടസമില്ലാതെ അടുത്ത വർഷം ആദ്യപാദം വരെ തുടരും. ഇതോടെ ജർമനിയിലേക്കും അയൽരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാർക്കും പ്രവാസികൾക്കും അതിർത്തിയിലെ പരിശോധനകൾ തുടർന്നും നേരിടേണ്ടി വരും.
ഷെങ്കൻ നിയമങ്ങൾക്ക് വിരുദ്ധമോ?
അതിർത്തികളില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള ഷെങ്കൻ മേഖലയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ജർമനിയുടെ ഈ നടപടിയെന്നാണ് യൂറോപ്യൻ തലത്തിൽ ഉയരുന്ന പ്രധാന വിമർശനം. അനധികൃത കുടിയേറ്റവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2024 സെപ്റ്റംബർ 16ന് മുൻ ആഭ്യന്തര മന്ത്രി നാൻസി ഫേസറാണ് ഒൻപത് അതിർത്തികളിലും പരിശോധന ആരംഭിച്ചത്. അതിനുശേഷം മൂന്ന് തവണയാണ് ഈ നിയന്ത്രണങ്ങൾ നീട്ടിയത്.
അതിർത്തി നിയന്ത്രണങ്ങൾ ക്രമേണ പിൻവലിക്കണമെന്ന് യൂറോപ്യൻ കമ്മീഷനും ലക്സംബർഗ് അടക്കമുള്ള അയൽരാജ്യങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ അഭയാർഥി ഉടമ്പടിയും, എക്സ്റ്റേണൽ അതിർത്തികളിലെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും, ഡിജിറ്റൽ എൻട്രി/എക്സിറ്റ് സംവിധാനങ്ങളും (EES) നിലവിൽ വന്ന സാഹചര്യത്തിൽ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങൾ അനാവശ്യമാണെന്നാണ് ഇവരുടെ വാദം.
സെവൂട്ട സംഭവം ചൂണ്ടിക്കാട്ടി ജർമനി
എന്നാൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ അതിർത്തി പരിശോധന അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ്. മൊറോക്കോയിൽ നിന്ന് വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് എൻക്ലേവായ സെവൂട്ടയിലേക്ക് (Ceuta) പതിനായിരക്കണക്കിന് ആളുകൾ അതിർത്തി കടക്കാൻ ശ്രമിച്ച സംഭവമാണ് ജർമ്മനി പ്രധാനമായും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, രാഷ്ട്രീയ നേട്ടങ്ങൾക്കും വലതുപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുമാണ് ഇത്തരം കർശന നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപവുമായി പ്രോ അസൈൽ(Pro Asyl)അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Europe
ലണ്ടൻ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ലണ്ടനിൽ വേറിട്ട രീതിയിൽ ആഘോഷിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്റർ. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മഹാത്മാഗാന്ധിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കിക്കൊണ്ടായിരുന്നു.
പൂക്കളും ദേശീയപതാകകളുമായി പാർലമെന്റ് സ്ക്വയറിലെത്തിയ പ്രവർത്തകർ, സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം സേവനത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശവും ഉയർത്തിപ്പിടിച്ചു. മഹാത്മാഗാന്ധി മുന്നോട്ടുവച്ച ശുചിത്വത്തിന്റെയും സേവനത്തിന്റെയും ആശയങ്ങൾ പ്രവർത്തിയിലൂടെ ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി.
ഗാന്ധിജിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കുന്നതിൽ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് പങ്കെടുത്തു. ആഘോഷവേദി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന ഇടമായി പാർലമെന്റ് സ്ക്വയർ മാറി.
ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ദേശീയപതാക ഉയർത്തിയശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും സ്വാതന്ത്ര്യത്തിന്റെ മഹത്തായ പാരമ്പര്യവും അനുസ്മരിച്ചു. ആഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടന്നു.
Europe
സൗത്ത് കേംബ്രിഡ്ജ്ഷയര്‍: ലണ്ടനിലെ ഹൈക്കമ്മീഷന് ഓഫ് ഇന്ത്യയുമായി (എച്ച്സിഐ) സഹകരിച്ച് കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സൗത്ത് കേംബ്രിഡ്ജ്ഷയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലറായ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുന്ന ഈ സംരംഭം ഒരുങ്ങുന്നത്.
ഈ മാസം 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ കേംബ്രിഡ്ജിലെ കാംപ്കിന് റോഡിലുള്ള ആര്‍ബറി കമ്യൂണിറ്റി സെന്ററിലാണ് (Arbury Community Centre, Campkin Road, Cambridge, CB4 2LD) ക്യാമ്പ് നടക്കുന്നത്.
ഹിസ്റ്റണ്, ഇംപിംഗ്ടണ്, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നീ വാര്‍ഡുകളെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനൊപ്പം ടോം, വില്‍സണ്‍, ജോസ്, ബിജു എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ഈ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്.
പുതിയ നീക്കം കേംബ്രിഡ്ജ്ഷയറിലെ മലയാളി സമൂഹത്തിനും മറ്റ് ഇന്ത്യക്കാര്‍ക്കും വലിയ ആശ്വാസമാകും. പാസ്പോര്‍ട്ട്, മറ്റ് അനുബന്ധ സേവനങ്ങള്‍ക്കായി ലണ്ടന്‍ വരെ യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാകും.
പാസ്പോര്‍ട്ട് സേവനങ്ങള്‍, ഒസിഐ സംബന്ധമായ കാര്യങ്ങള്‍, ഇന്ത്യന്‍ വീസ അപേക്ഷകള്‍, ജനന രജിസ്ട്രേഷന്, അറ്റസ്റ്റേഷന്, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി നിരവധി കോണ്‍സുലാര്‍ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്നും ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും (walk-in basis) സേവനങ്ങള്‍ നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു.
കേംബ്രിഡ്ജില്‍ ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും പ്രവാസി സമൂഹത്തെ സംബന്ധിച്ച് ഇതൊരു സുപ്രധാന നിമിഷമാണെന്നും ക്യാമ്പിനെക്കുറിച്ച് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.
ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഇത്തരം സേവനങ്ങള്‍ക്കായി ഇനി ആളുകള്‍ക്ക് ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടി വരില്ലെന്നും ഈസ്റ്റ് ആംഗ്ലിയയിലുടനീളം താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ഹൈക്കമ്മീഷന് ഓഫ് ഇന്ത്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും ക്യാമ്പില്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ചുമുള്ള പൂര്‍ണവിവരങ്ങള്‍ ഹൈക്കമ്മീഷന് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനെ [email protected] എന്ന ഇമെയിലിലോ 07984 374880 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Europe
മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.
ജര്‍മനിയില്‍ വൈദികപഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.
ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.
തുടർന്ന് ഓസ്ട്രിയൻ പോലീസിന്റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.
Europe
ഫ്രാങ്ക്ഫർട്ട്: മലയാളികളുടെ ഗൃഹാതുര സ്മരണകളുമായി ജർമനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം ഫ്രാങ്ക്ഫർട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സമാജം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നു.
സെപ്റ്റംബർ അഞ്ചിന് ഫ്രാങ്ക്ഫർട്ട് സാൽബാവു ബോൺഹൈമിൽ (Adresse: Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷുചിത കിഷോർ മുഖ്യാതിഥിയായിരിക്കും.
തുടർന്ന് ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേർന്നു, ഓണത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും കേരളത്തിന്റെ തനതു കലയായ തിരുവാതിരകളിയും കൂടാതെ, സംഘനൃത്തങ്ങൾ, ശാസ്ത്രീയനൃത്തങ്ങൾ തുടങ്ങിയവ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണപ്പാട്ടുകളും തുടർന്ന് തംബോലയും ഉണ്ടായിരിക്കും.
കേരള സമാജം ഫ്രാങ്ക്ഫർട്ട് മലയാളം സ്കൂളിലെ കൊച്ചു കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടക്കും. പുതിയ തലമുറയും പഴയ തലമുറയും കൈകോർത്തു നടത്തപ്പെടുന്ന ഈ ആഘോഷ വേളയിൽ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ കേരള സമാജം ഭാരവാഹികൾ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പൂർണമായും ഓൺലെെനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികൾ നടക്കുന്ന ഹാളിൽ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ലന്ന് സമാജം പ്രത്യേകം അറിയിച്ചു.
ടിക്കറ്റുകൾ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് പിന്തുടരുക. https://keralasamajam-frankfurt.com/events/ksf-onam-2026
ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ്, ജിബിൻ എം. ജോൺ (ഓഡിറ്റർ) എന്നിവരാണ് കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/.
Europe
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ മാസം 29ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ഈസ്റ്റ് ഹാമിലെ സെന്റ് പോൾസ് ചർച്ച് ഹാളിൽ (E6 2EU) ആണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേരുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ഓണസദ്യയ്ക്ക് ഒരാൾക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്. ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയിൽ പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും കൂപ്പൺ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് (07852 437505), ഹിഷാം (07393 701757) എന്നിവരുമായി ബന്ധപ്പെടാം.
കേരളത്തിന്റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Europe
ബെർലിൻ: ജർമനിയിൽ നിന്ന് അഭയാർഥികളെ ഡബ്ലിൻ ചട്ടപ്രകാരം ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജർമനിയിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ച അഭയാർഥികളെ തിരിച്ചെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ വിസമ്മതിച്ചു.
ഇതോടെ യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ നയത്തെച്ചൊല്ലി ജർമനിയും ഇറ്റലിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി. ഈ മാസം 19ന് ജർമനിയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ നിശ്ചയിച്ചിരുന്ന മൂന്ന് അഭയാർഥികളുടെ കൈമാറ്റമാണ് റോം നിരസിച്ചത്.
ഇറ്റലി വഴി യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ച് പിന്നീട് ജർമനിയിലെ ബന്ധുക്കളുടെ അടുത്തെത്തിയ 22 വയസുകാരിയായ സൊമാലിയൻ യുവതിയും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയുടെ നിലപാട്
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ കരാർ പ്രകാരം, അഭയാർഥികൾ യൂറോപ്പിൽ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അവരെ തിരിച്ചയക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സൊമാലിയൻ യുവതിയുടെ കേസിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇറ്റലി മറുപടി നൽകാതിരുന്നതിനാൽ, ഡബ്ലിൻ ചട്ടപ്രകാരം അഭയാർഥിയെ സ്വീകരിക്കാൻ ഇറ്റലി സമ്മതിച്ചതായി കണക്കാക്കാമെന്നാണ് ജർമ്മനിയുടെ വാദം.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ ആദ്യം പ്രവേശിച്ച ശേഷം ജർമനിയിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിലാണ്.
2025ൽ ജർമനി സമർപ്പിച്ച 35,900 കൈമാറ്റ അപേക്ഷകളിൽ 23,900 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 5,370 പേരെ മാത്രമാണ് യഥാർഥത്തിൽ തിരിച്ചയക്കാൻ കഴിഞ്ഞത്.
ഇറ്റലിയുടെ കടുത്ത നിലപാട്
ജർമനിയുടെ വാദം ഇറ്റലി അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേസുകളാണ് നിലവിലുള്ളതെന്നും ഇത്തരം പഴയ കേസുകൾ പരിഗണിക്കേണ്ടതില്ലെന്ന ധാരണ ബെർലിനുമായി ഉണ്ടായിരുന്നുവെന്നുമാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ പിയാന്തെദോസി വ്യക്തമാക്കുന്നത്.
ജർമൻ എൻജിഒകളുടെ രക്ഷാപ്രവർത്തന കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തി ഇറ്റാലിയൻ തീരത്ത് എത്തിച്ച അഭയാർഥികളുടെ എണ്ണവും പരിഗണിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഈ വർഷം ഇതുവരെ ജർമൻ എൻജിഒകളുടെ കപ്പലുകൾ വഴി ഏകദേശം 2,200 അഭയാർഥികൾ ഇറ്റാലിയൻ തീരത്തെത്തിയതായാണ് കണക്ക്.
അഭയാർഥി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മെലോണി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയുടെ പുതിയ നിലപാട് ജർമനിയുടെ തിരിച്ചയക്കൽ നയത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത യൂറോപ്യൻ യൂണിയന്റെ പൊതുവായ കുടിയേറ്റ - അഭയനയം നടപ്പാക്കുന്നതിലും കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.
Europe
ഡബ്ലിൻ: കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസിന് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടം.
അയർലൻഡിലെ ഡബ്ലിനിൽ നടന്ന സൗന്ദര്യമത്സരത്തിലാണ് അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന അനുമോൾ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിലെ റൺവേ ക്യൂൻ എന്ന ഉപപദവിയും അനുമോൾ സ്വന്തമാക്കി. ചെമ്പേരിയിലെ കർഷക കുടുംബാംഗമായ കല്ലംപ്ലാക്കൽ പയസ് - മോളി ദമ്പതികളുടെ മകളാണ്.
ബംഗളൂരുവിലെ നിംഹാൻസിൽനിന്ന് ബിഎസ്സി നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കുകയായിരന്നു.
മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്യൂൻ പദവിയും ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണെന്ന് അനുമോൾ പറഞ്ഞു.
ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ആൻമരിയ സഹോദരിയാണ്.
Europe
വാൽസിംഗ്ഹാം: മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോക്യൻ ആരാധനാപാരമ്പര്യത്തിന്റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുകെ റീജൺ സംഘടിപ്പിക്കുന്ന വാർഷിക വാൽസിംഗ്ഹാം മരിയൻ മഹാതീർഥാടനം ഈ മാസം 29ന് നടക്കും.
ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ റോമൻ കാത്തലിക് നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമാണ് വേദി. ‘Mary, Cause of Our Joy’ എന്ന ആപ്തവാക്യത്തിൽ നടക്കുന്ന തീർഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.
യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നു വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു വിശ്വാസികൾ വാൽസിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
രാവിലെ 10.30ന് പ്രാരംഭ പ്രാർഥനയോടെ തീർഥാടനത്തിനു തുടക്കമാകും. 11ന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കു ശേഷം 1.30ന് നടക്കുന്ന ആഘോഷപൂർവമായ വിശുദ്ധ കുർബാനയ്ക്ക് യൂറോപ്പിന്റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
യുകെ റീജണിലെ വൈദികർ സഹകാർമികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്റെ സൗന്ദര്യവും സുറിയാനി പ്രാർഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന കുർബാന തീർഥാടനത്തിന്റെ മുഖ്യ ആകർഷണമാകും. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളർച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർഥന നടത്തും.
പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകർന്നുനൽകാനുള്ള സഭാസമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീർഥാടനം മാറും. വൈകുന്നേരം അഞ്ചിനു സമാപന പ്രാർഥന നടക്കും.
യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജണൽ കോഓർഡിനേറ്റർ ഡോ.ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി വർഗീസ് എന്നിവർ അറിയിച്ചു.
Europe
ലണ്ടൻ: കോടികൾ ചെലവിട്ടു നിർമിക്കുന്ന പദ്ധതിയുടെ പാത സിനിമയിലെ ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്റെ സ്മാരകത്തിനുവേണ്ടി മാറ്റുകയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും. എന്നാൽ സംഗതി സത്യമാണ്! ബ്രിട്ടനെയും അയർലൻഡിനെയും ബന്ധിപ്പിക്കുന്ന 580 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,800 കോടിയിലധികം രൂപ) കടലിനടിയിലൂടെയുള്ള കേബിൾ പദ്ധതിയുടെ പാതയാണ് ''''ഹാരി പോട്ടർ'''' ആരാധകരുടെ എതിർപ്പിനെത്തുടർന്ന് അധികൃതർ തിരിച്ചുവിട്ടത്.
ഹാരി പോട്ടർ സിനിമകളിലെ ജനപ്രിയ കഥാപാത്രമായ ''ഡൊബി'' എന്ന വീട്ടുഭൂതം മരിച്ചുവീഴുന്നതായി ചിത്രീകരിച്ചത് വെയിൽസിലെ ഫ്രഷ്വാട്ടർ വെസ്റ്റ് ബീച്ചിലായിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകർ ഈ തീരത്തെത്തുകയും ഡൊബിക്കായി ഒരു പ്രതീകാത്മക സ്മാരകം നിർമിക്കുകയും ചെയ്തു. കൊച്ചുകല്ലുകളിൽ വികാരഭരിതമായ സന്ദേശങ്ങൾ എഴുതിയും വസ്ത്രങ്ങളും സോക്സുകളും വച്ചും ആരാധകർ ഈ തീരം ഡൊബിയുടെ ഓർമ നിലനിർത്തുന്ന ഇടമാക്കി മാറ്റി.
എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ പുനരുപയോഗ ഊർജം പങ്കുവയ്ക്കാനായി കേബിൾ ഇടാൻ എറ്റ്ചെ എനർജി എന്ന കമ്പനി പദ്ധതിയിട്ടപ്പോൾ ഈ സ്മാരകം തകരുമെന്ന അവസ്ഥയായി. വിവരം വാർത്തകളിലൂടെ പുറത്തുവന്നതോടെ കമ്പനി സിഇഒ സൈമൺ ലുഡ്ലാമിന്റെ ഫോണിലേക്ക് ആരാധകരുടെ ഫോൺകോളുകളുടെ പ്രളയമായിരുന്നു. ആദ്യമൊന്നും എനിക്കു സംഭവം മനസിലായില്ല.
ആരാണ് ഈ ഡൊബി, ഇല്ലാത്ത ഒരു കഥാപാത്രത്തിനുവേണ്ടി എന്തിനാണ് ഇത്ര ബഹളം എന്നൊക്കെയാണു ഞാൻ കരുതിയത്. എന്നാൽ ആരാധകരുടെ വികാരം എത്രത്തോളം ഗൗരവമുള്ളതാണെന്ന് വൈകാതെ ബോധ്യപ്പെട്ടു''-സിഇഒ തമാശരൂപേണ ഓർത്തെടുക്കുന്നു.
തീരദേശ വിനോദസഞ്ചാരത്തെയും ആരാധകരുടെ വികാരങ്ങളെയും മാനിച്ച കമ്പനി, സ്മാരകത്തിന് യാതൊരു കേടുപാടും വരാത്ത രീതിയിൽ കേബിൾ പാത തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഒരു സിനിമാ കഥാപാത്രത്തോടുള്ള സ്നേഹം കാരണം കോടികളുടെ പദ്ധതിയുടെ പാതതന്നെ മാറ്റിയെഴുതിയ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Europe
ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആഷ്ഫോർഡ് സെന്റ് തോമസ് മലങ്കര കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി അവധിക്കാല ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Malankara Bible Orientation Camp (MBOC) എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വില്ലെസ്ബറോ WI ഹാളിൽ നടക്കും.
ആഗോള കത്തോലിക്ക സഭ ആരാധനാ വർഷമായി ആചരിക്കുന്ന ഈ വർഷം സൊഗ്ദോ എന്ന ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇടവക വികാരി ഫാ. ജോൺസൻ പെരുംകൂട്ടത്തിൽ ഒഐസിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ ക്ലാസുകൾക്ക് മുന്നോടിയായി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വികാരി ഫാ. ജോൺസൻ പെരുംകൂട്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും.
ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസും സെക്രട്ടറി ലിജു ചാക്കോയും ആശംസകൾ അർപ്പിക്കും. ക്യാമ്പിൽ ബൈബിൾ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
Faith, Fun, Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തിലും സംഘടിപ്പിക്കുന്ന ക്യാമ്പ് കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ, സാമൂഹിക, വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘാടകർ അറിയിച്ചു.
ആഷ്ഫോർഡിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക മിഷനിലെ കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വിശ്വാസത്തിലും സൗഹൃദത്തിലും സന്തോഷത്തിലും വളരാൻ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ പറഞ്ഞു.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് നന്ദി അറിയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി സ്നേഹവിരുന്നും കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വേദി: Willesborough WI Hall, വിലാസം: 100 Church Rd, Willesborough, Ashford, TN24 0JG, Kent.
Europe
ബെർലിൻ: യൂറോപ്പിനെ ആശങ്കയിലാഴ്ത്തി വൻ ഉഷ്ണതരംഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ DWD-യുടെ കണക്കുകളും വാർത്താ ഏജൻസിയായ AFPയുടെ റിപ്പോർട്ടുകളും പ്രകാരം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലായി 13.5 കോടിയിലേറെ ആളുകളാണ് 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂട് നേരിടുന്നത്.
ഭൂമിയിലെ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറുകയാണെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. തുർക്കിയെ ഒഴിവാക്കിയുള്ള യൂറോപ്പിലെ ജനസംഖ്യയിൽ അഞ്ചിൽ മൂന്ന് പേരും ഏകദേശം 34 കോടി ആളുകളും 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില അനുഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച് താപനില
ഫ്രാൻസ്: രാജ്യത്ത് ഏകദേശം അഞ്ച് കോടി ആളുകളെയാണ് ഉഷ്ണതരംഗം നേരിട്ട് ബാധിച്ചിരിക്കുന്നത്. തലസ്ഥാനമായ പാരീസിലും വടക്കുകിഴക്കൻ മേഖലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇറ്റലി: പോ താഴ്വരയും പടിഞ്ഞാറൻ തീരപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തെ 2.9 കോടി ആളുകൾ 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയിൽ ബുദ്ധിമുട്ടുകയാണ്.
സ്പെയിൻ: രണ്ടരക്കോടിയോളം ആളുകളാണ് കടുത്ത ചൂട് നേരിടുന്നത്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്.
ബ്രിട്ടൻ: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 2.3 കോടി ആളുകൾക്ക് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നഗരങ്ങളിലും പ്രവാസികൾക്കും ദുരിതം
കൽക്കരി, പെട്രോൾ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാലാവസ്ഥാ വ്യതിയാനവുമാണ് ആവർത്തിച്ചുണ്ടാകുന്ന ഉഷ്ണതരംഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോൺക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും നിറഞ്ഞ നഗരങ്ങളിൽ അനുഭവപ്പെടുന്ന ചൂട് അർബൻ ഹീറ്റ് ഐലൻഡ് എഫക്ട് മൂലം കാലാവസ്ഥാ പ്രവചനങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നിരിക്കാനും സാധ്യതയുണ്ട്.
ഫാനുകളോ എയർ കണ്ടീഷണറുകളോ പരമ്പരാഗതമായി വീടുകളിൽ കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വയോധികരും കുട്ടികളും പുറംജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരും പ്രവാസികളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
ധാരാളം വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ നൽകുന്നത്.
ഉഷ്ണതരംഗം കൂടുതൽ ദിവസങ്ങൾ തുടരുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാനും കാട്ടുതീ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാധ്യത ഉയരാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.
Europe
എന്നെപെറ്റാൽ (ജർമനി): പ്രവാസലോകത്തിന് നവ്യാനുഭവം പകർന്നുനൽകാൻ നമസ്തേ ജർമനിയുടെ ആഭിമുഖ്യത്തിൽ എൻആർഡബ്ല്യുയിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട ഓണാഘോഷമായ പൂക്കിയോണം ശനിയാഴ്ച നടക്കും.
നാടിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ, എന്നാൽ പുതുമകൾ നിറഞ്ഞ ആഘോഷങ്ങളോടെയാണ് ഇത്തവണ പ്രവാസികൾ ഒത്തുചേരുന്നത്.
പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൗതുകമുണർത്തുന്ന പൂക്കി മാവേലിക്ക് നൽകുന്ന ഗംഭീര സ്വീകരണമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
പ്രധാന ആകർഷണങ്ങൾ ഒറ്റനോട്ടത്തിൽ
രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും. ജർമൻ പാർലമെന്റ് അംഗം റ്റിജെൻ അറ്റയെഗ്ളു ആഘോഷം ഉദ്ഘാടനം ചെയ്യും.
പൂക്കി മാവേലി എഴുന്നള്ളത്ത്: വേറിട്ട ഭാവത്തിൽ വിരുന്നെത്തുന്ന പൂക്കി മാവേലിയെ വരവേൽക്കുന്ന പ്രത്യേക ചടങ്ങ്.
വിഭവസമൃദ്ധമായ ഓണസദ്യ: നാവിൽ കൊതിയൂറുന്ന പരമ്പരാഗത വിഭവങ്ങളോടെയുള്ള അടിപൊളി ഓണസദ്യ രാവിലെ 11 മുതൽ ആരംഭിക്കും.
വൈവിധ്യമാർന്ന കലാവിരുന്നുകൾ
സൗന്ദര്യവും പ്രതിഭയും മാറ്റുരയ്ക്കുന്ന മലയാളി മങ്ക മത്സരം.
കേരള തനിമ വിളിച്ചോതുന്ന നാടോടി നൃത്തങ്ങൾ, ശാസ്ത്രീയ നൃത്യങ്ങൾ, സംഗീത പരിപാടികൾ.
മെഗാ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന്, സദസിനെ ഇളക്കിമറിക്കാൻ വൈകുന്നേരം അരങ്ങേറുന്ന അടിപൊളി ഡിജെ പാർട്ടിയോടെ പരിപാടികൾ സമാപിക്കും.
ജർമനിയിൽ ഇതാദ്യമായാണ് ഇത്തരമൊരു വേറിട്ട ആശയത്തോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു ഉത്സവകാലമായി പൂക്കിയോണം മാറുമെന്ന് സംഘാടക സമിതി അറിയിച്ചു.
നാടിന്റെ നന്മയും പ്രവാസത്തിന്റെ ആഘോഷാരവങ്ങളും ഒന്നിക്കുന്ന ഈ മഹോത്സവത്തിലേക്ക് ജർമനിയിലെ എല്ലാ പ്രിയപ്പെട്ട മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
Europe
ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച് ഇംഗ്ലണ്ടിൽ പ്രതിവർഷം ടൺ കണക്കിന് മരുന്നുകൾ പാഴാക്കി കളയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
ഒരു വർഷത്തിനിടെ ഉപയോഗിക്കാതെയും ഭാഗികമായി ഉപയോഗിച്ചും ജനങ്ങൾ എറിഞ്ഞുകളയുന്ന മരുന്നുകളുടെ അളവ് 75 വലിയ സ്വിമ്മിംഗ് പൂളുകൾ നിറയ്ക്കാൻ മാത്രം പ്രാപ്തിയുള്ളതാണെന്ന് യുകെയിലെ സ്വതന്ത്ര ഫാർമസികളുടെ സംഘടനയായ നാഷണൽ ഫാർമസി അസോസിയേഷൻ (NPA) വ്യക്തമാക്കുന്നു.
വിവിധ റീജിയണൽ ഹെൽത്ത് ബോഡികളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇംഗ്ലണ്ടിൽ 3,400 ടൺ മരുന്നുകളാണ് ഇത്തരത്തിൽ നശിപ്പിച്ചു കളഞ്ഞത്. എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ (ഏകദേശം 5,100 കോടിയോളം ഇന്ത്യൻ രൂപ) ഭീമൻ സാമ്പത്തിക നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്.
പാക്കറ്റ് പൊട്ടിക്കാത്ത മരുന്നുകളും നശിപ്പിക്കണം; നിയമം കർശനം
ബ്രിട്ടനിലെ നിയമപ്രകാരം ഫാർമസിയിൽ നിന്ന് ഒരിയ്ക്കൽ പുറത്തുപോയ മരുന്നുകൾ തിരികെ നൽകിയാൽ പോലും അവയുടെ കവറുകൾ തുറന്നിട്ടില്ലെങ്കിൽ കൂടിയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരികെ സ്റ്റോക്കിലേക്ക് എടുക്കാതെ നശിപ്പിച്ചു കളയണമെന്നാണ് ചട്ടം.
രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഉപയോഗിക്കാവുന്ന ഭീമമായ തുകയാണ് ഇത്തരം അശ്രദ്ധ മൂലം എൻഎച്ച്എസിന് വർഷം തോറും നഷ്ടപ്പെടുന്നതെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ ചെയർമാൻ ഒലിവിയർ പിക്കാർഡ് ചൂണ്ടിക്കാട്ടി.
സാമ്പത്തിക നഷ്ടത്തിന് പുറമേ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഇത് വലിയ ഭീഷണിയാണെന്നും ആവശ്യമുണ്ടെന്ന് ഉറപ്പുള്ള മരുന്നുകൾ മാത്രം വാങ്ങി ഉപയോഗിക്കാൻ രോഗികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതുറക്കുമെന്ന് ഹെർട്ട്ഫോർഡ്ഷെയർ സർവകലാശാലയിലെ സീനിയർ ലക്ചറർ ഡോ. റഷ അബ്ദെൽസലാം എൽഷെനാവി മുന്നറിയിപ്പ് നൽകുന്നു.
വീടുകളിൽ മിച്ചം വരുന്ന ആന്റിബയോട്ടിക് ഗുളികകൾ പിന്നീട് കൃത്യമായ വൈദ്യനിർദേശമില്ലാതെ കഴിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ആന്റിമൈക്രോബയൽ റെസിസ്റ്റൻസിന് (AMR - രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി) കാരണമാകുന്നു.
ഇത് സാധാരണ അണുബാധകളെപ്പോലും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വിട്ടുമാറാത്ത രോഗങ്ങൾക്ക് പതിവായി മരുന്ന് വാങ്ങുന്നവർക്ക് (Repeat Prescriptions) കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തുക.
ഇനി ആവശ്യമില്ലാത്ത മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ നിന്ന് ഒഴിവാക്കുക. രോഗികൾ ശരിക്കും ആവശ്യമുള്ള മരുന്നുകൾ മാത്രം ഓർഡർ ചെയ്യുക. മരുന്നുകളുടെ അളവിനെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ സംശയമുള്ളവർ തൊട്ടടുത്തുള്ള ഫാർമസിസ്റ്റുകളോട് ഉപദേശം തേടുക തുടങ്ങിയവയാണ് ഫാർമസി കൗൺസിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.
അത്യാവശ്യ മരുന്നുകൾക്ക് രാജ്യം കടുത്ത ക്ഷാമം നേരിടുന്ന സമയത്താണ് മറുഭാഗത്ത് കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ പാഴാകുന്നത് എന്നതും ശ്രദ്ധേയമാണ്. അപസ്മാരം, അർബുദം, ആർത്തവവിരാമ അനുബന്ധ ബുദ്ധിമുട്ടുകൾക്ക് നൽകുന്ന എച്ച്ആർടി (HRT) തെറാപ്പി, കടുത്ത വേദനസംഹാരികൾ തുടങ്ങിയ മരുന്നുകൾക്ക് നിലവിൽ ബ്രിട്ടനിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
പാൻക്രിയാറ്റിക് കാൻസർ ബാധിതർക്ക് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ക്രിയോൺ (Creon), സ്ത്രീകളുടെ ഹോർമോൺ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എസ്ട്രാഡോട്ട് (Estradot) തുടങ്ങിയ മരുന്നുകൾ വിപണിയിൽ കിട്ടാനില്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയും വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരത്തിനായി എൻഎച്ച്എസ് ആപ്പ് വഴി മരുന്നുകൾ ഓർഡർ ചെയ്യുന്ന രീതി കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചു.
ബോധവത്കരണ ക്യാമ്പയിനുകളിലൂടെ അനാവശ്യ മരുന്ന് ഉപയോഗം കുറയ്ക്കാനും മരുന്ന് പാഴാകുന്നത് തടയാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.
Europe
ഫോബെർലിൻ: യൂറോപ്പ് ഒന്നടങ്കം വാന നിരീക്ഷണത്തിന്റെ ആവേശത്തിലാണ്ട അപൂർവ സൂര്യഗ്രഹണ കാഴ്ചയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഇത്രയും മനോഹരമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.
ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ഐസ്ലൻഡിലും വടക്കൻ സ്പെയിനിലും ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുകയും തൊട്ടടുത്ത നിമിഷങ്ങളിൽ പകൽ സമയം പെട്ടെന്ന് ഇരുണ്ട് രാത്രിക്ക് തുല്യമായ സന്ധ്യാ വെളിച്ചത്തിലേക്ക് മാറുകയും ചെയ്തു.
യൂറോപ്പിലെ ആവേശം: ജനങ്ങൾ തെരുവുകളിലേക്ക്
യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ പ്രകൃതി പ്രതിഭാസം നേരിട്ട് കാണാൻ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
സ്പെയിനിലെ കൗതുക കാഴ്ചകൾ: ഒരു നൂറ്റാണ്ടിനു ശേഷമാണ് സ്പെയിനിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. വലൻസിയ, സാരഗോസ തുടങ്ങിയ നഗരങ്ങളിലും ബാലിയാറിക് ദ്വീപുകളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ശാസ്ത്രപ്രേമികളുമാണ് ഗ്രഹണം കാണാൻ തടിച്ചുകൂടിയത്.
സൂര്യൻ പൂർണമായി മറഞ്ഞ നിമിഷങ്ങളിൽ ആളുകൾ ആർപ്പുവിളിച്ചും കയ്യടിച്ചും ഈ മനോഹര നിമിഷത്തെ വരവേറ്റു. ഐസ്ലൻഡിന്റെ വിസ്മയം: ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവികിലും പശ്ചിമ മേഖലകളിലും മിനിറ്റുകളോളം പകൽ വെളിച്ചം പൂർണ്ണമായും അപ്രത്യക്ഷമായി.
ജർമനിയിലെ അവസ്ഥ
ജർമനി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. സന്ധ്യാ സമയത്ത് സൂര്യൻ അസ്തമിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ചന്ദ്രൻ സൂര്യന്റെ 85 മുതൽ 90 ശതമാനം വരെ വിസ്തൃതി മറച്ച കാഴ്ച ജർമൻകാർക്ക് പുത്തൻ അനുഭവമായി.
ഫ്രൈബുർഗ്, കോൺസ്റ്റാന്റ്സ്, മ്യൂണിക് തുടങ്ങിയ തെക്കൻ നഗരങ്ങളിലായിരുന്നു ജർമനിയിൽ ഏറ്റവും മികച്ച ദൃശ്യത ലഭിച്ചത്.
സൂര്യഗ്രഹണത്തിന്റെ സമയക്രമം:
തുടക്കം: വൈകുന്നേരം 7.10 നും 7.25 നും ഇടയിൽ (നഗരങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെ).
പാരമ്യം/ഉച്ചസ്ഥായി: രാത്രി 8.05 നും 8.20 നും ഇടയിൽ. ഈ സമയത്ത് സൂര്യന്റെ 84 ശതമാനം മുതൽ 90 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെട്ടു.
അവസാനം: രാത്രി 8:30 നും 9:00 നും ഇടയിൽ സൂര്യൻ അസ്തമിച്ചതോടെയാണ് ജർമനിയിൽ ദൃശ്യമായിരുന്ന ഗ്രഹണവും അവസാനിച്ചത്.
മ്യൂണിക്കിൽ വൈകുന്നേരം 7.23-ന് തുടങ്ങി, 8.15-ന് ഉച്ചസ്ഥായിയിലെത്തി, 8.32-ഓടെ സൂര്യൻ അസ്തമിച്ചു. ബെർലിനിൽ 7.15-ന് തുടങ്ങി 8.08-ന് ഉച്ചസ്ഥായിയിലെത്തി.
കാമറയിൽ പതിഞ്ഞ മനോഹര നിമിഷങ്ങൾ
പ്രത്യേക തരം സോളാർ കണ്ണടകളും ടെലിസ്കോപ്പുകളും കാമറകളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ മലനിരകളിലും പാർക്കുകളിലും നിലയുറപ്പിച്ചിരുന്നു. ഗ്രഹണ സമയത്ത് സൂര്യന് ചുറ്റും കാണപ്പെട്ട തിളക്കമാർന്ന കൊറോണയും (Solar Corona) ഡയമണ്ട് റിംഗ് പ്രഭയും ഫോട്ടോഗ്രാഫർമാർ കാമറകളിൽ പകർത്തി.
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി വിവിധ യൂറോപ്യൻ ബഹിരാകാശ ഏജൻസികളും (ഇഎസ്എ) മാധ്യമങ്ങളും 90 സെക്കൻഡിൽ അവസാനിക്കുന്ന ഹൈ-സ്പീഡ് ടൈംലാപ്സ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
വാന നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ് ഈ സൂര്യഗ്രഹണം സമ്മാനിച്ചത്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന മനോഹര കാഴ്ചയിൽ ഹൃദ്യത പകർന്നാണ് ആളുകൾ സൂര്യഗ്രഹണം ആഘോഷമാക്കിയത്.
ഫോ
Europe
ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.
"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.
കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.
സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.
പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.
നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.
ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.
മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.
Europe
ബർലിൻ: കഠിനമായ വേനൽച്ചൂടിലും ദീർഘ നാളത്തെ വരൾച്ചയിലും താളംതെറ്റി ജർമനി. രാജ്യത്തെ പ്രധാന ജലപാതയായ റൈൻ നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ തെക്കൻ മേഖലകളിലേക്കുള്ള ചരക്ക് കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
നദിയിലെ ജലനിരപ്പ് അപകടകരമായ വിധം താഴ്ന്നതിനെ തുടർന്ന് പ്രമുഖ കപ്പൽ ചാൽ കേന്ദ്രമായ കൗബ് (Kaub) വഴിയുള്ള ഭൂരിഭാഗം കപ്പൽ സർവീസുകളും നിർത്തിവച്ചതായി ചരക്ക് വ്യാപാരികളും പ്രാദേശിക ഭരണകൂടവും അറിയിച്ചു.Advertisementമധ്യ ജർമനിയിലെ കോബ്ലെൻസ് സമീപമുള്ള കൗബിൽ നദിയുടെ ഗേജ് അളവ് 15 സെന്റീമീറ്ററിലേക്ക് (5.9 ഇഞ്ച്) താഴ്ന്നു.
കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പ്രധാന ചാനലിലെ ആഴം നിലവിൽ 115 മുതൽ 129 സെന്റീമീറ്റർ വരെ മാത്രമാണ്. ഇതോടെ റൈൻ നദിയിലൂടെയുള്ള ചരക്കുനീക്കം രണ്ടാക്കി പിളർന്ന അവസ്ഥയിലാണെന്ന് ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ( ഗതാഗത വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തെ വ്യവസായ ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ജർമനിയിലെ പ്രധാന രാസവസ്തു നിർമാണ കമ്പനിയായ കോവെസ്ട്രോ (Covestro) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉൽപാദനം വെട്ടിക്കുറക്കാൻ നിർബന്ധിതരായിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന കപ്പലുകൾക്ക് സാധാരണ കൊണ്ടുപോകുന്നതിന്റെ അഞ്ചിലൊന്ന് (20%) ഭാരം മാത്രമാണ് കയറ്റാൻ സാധിക്കുന്നത്. ഇത് ചരക്കുകൂലി കുത്തനെ ഉയരാൻ ഇടയാക്കി.
ഒരു വലിയ ചരക്കു കപ്പലിലെ (1,500 ടൺ) സാധനങ്ങൾ റോഡ് മാർഗം എത്തിക്കണമെങ്കിൽ കുറഞ്ഞത് 60 ട്രക്കുകൾ വേണമെന്നിരിക്കെ, കരമാർഗമുള്ള ഗതാഗതം ഇതിനൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ചരക്കുനീക്കത്തിന് പുറമെ, പശ്ചിമ യൂറോപ്പിലെ വ്യാവസായിക കേന്ദ്രങ്ങളെയും പ്രമുഖ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റൈൻ നദി വറ്റിവരണ്ടത് നദീതീരങ്ങളിലെ വിനോദസഞ്ചാരത്തെയും ഫെറി സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Europe
റോതര്‍ഹാം∙ യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക-കായിക ആഘോഷമായ യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും.
ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന വള്ളംകളി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് തുടക്കം കുറിയ്ക്കും.
രാജ്യത്തിന്റെ ചാന്‍സലര്‍ തന്നെ കേരളപൂരത്തിന്റെ വേദിയിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യുക്മയ്ക്കും സംഘാടകര്‍ക്കും മാത്രമല്ല, ബ്രിട്ടനിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ നിമിഷമായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ, ബ്രിട്ടന്റെ ഹൃദയഭാഗത്ത് കേരളത്തിന്റെ തനത് വള്ളംകളിയും കലാ-സാംസ്കാരിക പാരമ്പര്യങ്ങളും ഇത്രയും വിപുലമായി അവതരിപ്പിക്കുന്ന വേദിയില്‍ രാജ്യത്തിന്റെ ചാന്‍സലര്‍ നേരിട്ടെത്തി പതാക ഉയര്‍ത്തുകയും വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുന്നത് കേരളപൂരം വള്ളംകളിയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിനടുത്ത പാര്‍ലമെന്ററി അനുഭവവുമായി ജോണ്‍ ഹീലീ റോമാഷ് ആൻഡ് കോണിസ്ബറോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി എം.പിയാണ് ജോണ്‍ ഹീലീ. 1997-ല്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മൂന്ന് പതിറ്റാണ്ടിനടുത്ത് എം.പിയായി തുടരുന്ന അദ്ദേഹം സര്‍ക്കാര്‍ തലത്തിലും പ്രതിപക്ഷത്തും നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം പ്രതിപക്ഷ നിരയില്‍ വിവിധ വകുപ്പുകളുടെ ഷാഡോ ഉത്തരവാദിത്വങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
2024 ജൂലൈ മുതല്‍ 2026 ജനുവരി വരെ വരെ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 2026 ജൂലൈ 20-ന് പുതിയ മന്ത്രിസഭയില്‍ ചാന്‍സിലര്‍ ഓഫ് എക്സ്ചെക്വര്‍ ആയി നിയമിതനായി. ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ, നികുതി നയം, പൊതുചെലവ്, ഖജനാവ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവാദിത്തങ്ങളാണ് ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കുന്നത്.
പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് ട്രേഡ് യൂണിയന് രംഗത്തും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തകനായും ജോണ്‍ ഹീലീ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോതര്‍ഹാം പ്രദേശവുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, താന്‍ പ്രതിനിധീകരിക്കുന്ന പ്രാദേശിക സമൂഹങ്ങളുമായുള്ള അടുത്ത ബന്ധത്തിനും ജനകീയ ഇടപെടലുകള്‍ക്കും ശ്രദ്ധേയനാണ്. ചാന്‍സലറുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതല്‍ പ്രാദേശിക പ്രാധാന്യവും കുടിയേറ്റക്കാരുടെ സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ദേശീയ തലത്തിലുള്ള പ്രസക്തിയും നല്കുന്നതാവും.
ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ മാന്‍വേഴ്സ് തടാകംകേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശവും യുകെ മലയാളികളുടെ ഐക്യവും ഒരുമിക്കുന്ന മാന്‍വേഴ്സ് ലേക്ക് ഇത്തവണ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളും കേരളപൂരം വേദിയില്‍ അരങ്ങേറും.
ചാന്‍സലറെ കേരളീയ പാരമ്പര്യത്തിന്റെ തനിമയോടെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും സംഘാടകര്‍ നടത്തിവരികയാണ്. പതാക ഉയര്‍ത്തി കേരളപൂരം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. യുകെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായും സംഘാടകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിനും അവസരമൊരുങ്ങുന്നതാണ്.
മാന്‍വേഴ്സ് തടാകത്തിനെയും പ്രാദേശിക സമൂഹത്തെയും മലയാളി സമൂഹത്തെയും കൂടുതല്‍ അടുത്തുകൊണ്ടുവരുന്നതിന് വര്‍ഷങ്ങളായി ലഭിച്ചുവരുന്ന പിന്തുണയും സഹകരണവും ഈ വര്‍ഷത്തെ ആഘോഷത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷംബ്രിട്ടന്റെ എന്‍.എച്ച്.എസ്-ഉം ആരോഗ്യ-പരിചരണ മേഖലയും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മലയാളികള്‍ നല്കുന്ന സേവനവും സംഭാവനയും ഇന്ന് ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് പകര്ന്നുനല്കുന്നതിനൊപ്പം, ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിന്റെ അവിഭാജ്യഘടകമായി മലയാളികള്‍ മുന്നേറുന്നതിന്റെ ആഘോഷം കൂടിയാണ് കേരളപൂരം.
അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ചാന്‍സലര്‍ ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുകയും കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ വള്ളംകളിക്ക് ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്യുന്നത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് സംഘാടകര്‍ കാണുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ് അറിയിച്ചു. മാന്‍വേഴ്സ് തടാകത്തിലെ ജലപ്പരപ്പില്‍ താളമൊത്ത തുഴച്ചിലുമായി വള്ളങ്ങള്‍ കുതിക്കുമ്പോള്‍ അത് ഒരു മത്സരത്തിന്റെ മാത്രം കാഴ്ചയാകില്ല; ഒരുമയുടേയും, കൂട്ടായ്മയുടേയും, സൗഹൃദത്തിന്റെയും, സാംസ്കാരിക കൂടിച്ചേരലിന്റെയും ശക്തമായ സന്ദേശം കൂടിയായിരിക്കും.
ഓഗസ്റ്റ് 15-ന് മാന്‍വേഴ്സ് തടകത്തിലും കരയിലുമായി നടക്കുന്നത് കേരളത്തിന്റെ പൈതൃകവും യുകെ മലയാളികളുടെ ഐക്യവും അവര്‍ യുകെ സമൂഹത്തിന് നല്കുന്ന സംഭാവനകളും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനത്തിന്റെ ഒത്തുചേരല്‍ കൂടിയായിരിക്കും. ഈ അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളെയും വള്ളംകളി പ്രേമികളെയും കലാ-സാംസ്കാരിക ആസ്വാദകരെയും യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വേദി: Manvers Lake, Rotherham, S63 7DGതീയതി: 15 August 2026, Saturdayയുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇൻഡ്യൻ മട്ടാഞ്ചേരി, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006ഡിക്സ് ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) - 07903426018
Europe
സ്വിൻഡൻ: യുക്മ- ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ -തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 വിലെത്തുന്നത് 12 സുന്ദരിമാർ. റാമ്പിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് മത്സരാർഥികൾ.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്സിന് നേതൃത്വവും വഹിക്കുന്ന റെയ്മോൾ നിധിരിയുടെ നേതൃത്വത്തിൽ സ്വിൻഡനിലെ ഹന്ഗ്രി ആൻഡ് തേസ്റ്റി റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്തും കൊറിയോഗ്രാഫർ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.
രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാർഥികൾക്ക് നൽകി. തുടർന്ന് ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്ത് ഷോയുടെ പൂർണ്ണ വിവരങ്ങൾ നൽകിക്കൊണ്ടാണ് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ബെറ്റർ ഫ്രയിംസ് ഫോട്ടോഗ്രാഫർമാരായ രാജേഷ് നടേപ്പിള്ളിയും, നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങൾ ക്യാമറകളിൽ ഒപ്പിയെടുത്തു.
റാമ്പിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ നടത്തിയ പരിശീലന പരിപാടി മത്സരാഥികൾ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഷീ ലീഡ്സ് ചുമതലയുള്ള റെയ്മോൾ നിധിരി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ട് മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ റാമ്പിലെത്തുന്നത്.
സജിനി മേരി ഫിലിപ്പ് - വാന്റേജ്, രാജശ്രീ പ്രവീൺ - കൊവെൻട്രി, ഡോ. ഐശ്വര്യ പ്രേമൻ - സതാംപ്ടൺ, സ്മിത സിറിയക് - ലീഡ്സ്, അമിത കെ എസ് - സ്വിൻഡൻ, ശാലിനി റിജേഷ് - യോവിൽ, പ്രിൻസി രാജു - ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് - അബിങ്ങ്ടൺ, അപർണ്ണ ശൈലേഷ് - നോട്ടിംഗ്ഹാം, ഡോ. നസ്രീൻ എൻ - വൂൾവർഹാംപ്ടൺ, ലിയ തോമസ് - സൗത്താംപ്ടൺ, സിൻസി ഇമ്മാനുവേൽ - ലീഡ്സ് എന്നിവരാണ് ഫൈനൽ റൗണ്ടിലെ മത്സരാർഥികൾ.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച ഫാഷൻ ഡിസൈനറായ കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്.
ഇസ ലണ്ടൻ, തെരേസാസ് ലണ്ടൻ എന്നിവർ ടൈറ്റിൽ സ്പോൺസറായ മലയാളി സുന്ദരി സീസൺ 2വിന് ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എന്നിവർ കോ സ്പോൺസർമാരാണ്.
യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് - +44 7774966980
റെയ്മോൾ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
അമ്പിളി സെബാസ്റ്റ്യൻ മാത്യൂസ് - +447901063481
പരിശീലന സെഷൻ്റെ കൂടുതൽ ഫോട്ടോകൾ പ്രശസ്ത ഫോട്ടോഗ്രാഫർ രാജേഷ് നടേപ്പള്ളി (ബെറ്റർ ഫ്രെയിംസ്) പകർത്തിയത് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://mega.nz/folder/3e5jgJJB#-2-zwk5jWYTle8bH06rTZg
Europe
കൊളോൺ: ജർമനിയിലെ കൊളോൺ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഫാമിലി സ്പോർട്സ് ഫെസ്റ്റും സമ്മർ പാർട്ടിയും (ഗ്രിൽ പാർട്ടി) സംഘടിപ്പിച്ചു.
43 വർഷമായി കൊളോൺ മലയാളികളുടെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സമാജത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കൊളോണിന് സമീപമുള്ള ബ്രൂളിലെ സെന്റ് സ്റ്റെഫാൻ ദേവാലയത്തിന്റെ ഗാർഡനിലാണ് വിവിധ കായിക മത്സരങ്ങളും ബാർബിക്യൂ വിരുന്നും ഉൾപ്പെടുന്ന ഫാമിലി സമ്മർ ഫെസ്റ്റ് നടന്നത്.
Europe
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ഇൻഗോൾസ്റ്റാറ്റിൽ നിന്ന് റേഗൻസ്ബർഗിലേക്ക് പോകുകയായിരുന്ന റീജിയണൽ ട്രെയിൻ കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൻചിംഗിന് സമീപത്തെ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടിൽ 150ഓളം യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിനുള്ളിൽ കുടുങ്ങി.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാളത്തിന് പുറത്തേക്ക് തെറിച്ചുവീണു.
കാറിനുള്ളിൽ കുടുങ്ങിയ 65 വയസുകാരനായ ഡ്രൈവറെ അഗ്നിശമന സേനാംഗങ്ങൾ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിസാര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടിനുള്ളിൽ കുടുങ്ങി ട്രെയിൻ
അപകടത്തിന് പിന്നാലെ ഏകദേശം 250 മീറ്ററോളം മുന്നോട്ട് നീങ്ങിയ ട്രെയിൻ സമീപത്തെ കാട്ടിനുള്ളിലാണ് നിന്നത്. പുറത്ത് കടുത്ത ചൂടായിരുന്നെങ്കിലും ട്രെയിനിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ദുരിതം ഒഴിവായി.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാർക്ക് കുടിവെള്ളം വിതരണം ചെയ്തു. തുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി വഴി ഒരുക്കിയ ശേഷമാണ് ഏകദേശം ഒരു മണിക്കൂറിന് ശേഷം 150ഓളം യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തി.
അതേ സ്ഥലത്ത് വീണ്ടും അപകടം
റെയിൽവേ ഗേറ്റ് തുറന്നുകിടന്നിരുന്നതിനാൽ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ചരക്ക് ട്രെയിനുമായി കാർ കൂട്ടിയിടിച്ച് 33കാരൻ മരിച്ചിരുന്നു. 2025 ഓഗസ്റ്റിലും ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
നിലവിൽ റെയിൽവേ ഗേറ്റിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Europe
ഡബ്ലിൻ: നാടൻ പാട്ടിന്റെ ശീലുകളുമായി മറ്റൊരു വേറിട്ട ഓണപ്പാട്ട് "ഓണം ഓർമ്മയിലോണം' യുട്യൂബിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് എട്ടിന് ടിഐഎ അയർലൻഡ് ഓണാഘോഷപരിപാടിയിൽ ഈ പാട്ട് ആദ്യമായി അവതരിപ്പിക്കും.
അനിൽഫോട്ടോസ് ആൻഡ് മ്യൂസികിന്റെ പന്ത്രണ്ടാമത്തെ ഈ ആൽബത്തിലൂടെ അന്യം നിന്ന് പോകുന്ന പഴമയുടെ ഓണവും ‘ഓണമില്ലാക്കാലത്തേക്കുറിച്ചോർക്കാൻ പോലും വയ്യേ’ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഈരടികൾ മുദ്രകളിലൂടെ അവതരിപ്പിക്കുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണൻ അശോക് എന്ന അതുല്ല്യ പ്രതിഭയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കെ.ആർ. അനിൽകുമാറിന്റെ രചനയിൽ പിറന്ന ഗാനം ചിട്ടപ്പെടുത്തി മനോഹരമായി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങ് ആണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിന്റെ സംവിധാനം കെ.പി. പ്രസാദും കാമറയും എഡിറ്റിംഗും ജയകൃഷ്ണൻ റെഡ് മൂവീസും ആർട്ട് ആൻഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും കാമറ അസോസിയേറ്റ് പ്രീതീഷ് നട്ടാശേരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
"ഓണം ഓർമ്മയിലോണം' ആൽബം കാണാം
Europe
ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്റുകളും സൃഷ്ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്റ് സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.
ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.
എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.
പ്രത്യേകിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.
ആരെയാണ് നിയമം ബാധിക്കുക?
എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.
ഡീപ്ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം
ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.
എല്ലാ എഐ കണ്ടന്റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല
സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.
അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.
ലംഘിച്ചാൽ പിഴ എത്ര?
എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.
നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.
പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?
ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.
യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?
ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.
പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.
എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
Europe
ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.
ഇതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.
ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:
പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.
കൂടാതെ വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.
ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.
നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, ഡോയ്ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.
കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.
Europe
കൊച്ചി: പോർച്ചുഗീസ് ഫുട്ബോളിലെ നാലാം ഡിവിഷൻ ടീമായ ഗ്വാർഡ എഫ്സിയുടെ സിഇഒയായി ഇന്ത്യൻ യുവ സംരംഭകനായ ജയ് അഗർവാൾ നിയമിതനായി. ക്ലബിന്റെ ഭൂരിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയതിനെത്തുടർന്നാണ് നിയമനം.
ലാലിഗ ബിസിനസ് സ്കൂളിൽനിന്നും ഗ്ലോബൽ സ്പോർട്സ് മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ജയ് അഗർവാൾ ഏറെക്കാലം യൂറോപ്യൻ ഫുട്ബോൾ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബോളിന്റെ ശാസ്ത്രീയ വിശകലനവും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതികളും ക്ലബുകളുടെ പ്രവർത്തനശൈലിയും വർഷങ്ങളായി പിന്തുടരുന്ന ജയ് അഗർവാൾ, ഇന്ത്യയിലെയും ഏഷ്യയിലെയും കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പോർച്ചുഗീസ് ക്ലബിനെ ഏറ്റെടുത്തത്.
വർഷങ്ങളായുള്ള ആഗ്രഹമാണ് പൂർത്തീകരിച്ചതെന്നും കഴിവുള്ള യുവ പ്രതിഭകൾക്ക് ഫുട്ബോൾ പഠിക്കുന്നതിന് വിശാലമായ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജയ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ നിരവധി കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. സാങ്കേതിക കാരണങ്ങൾ മുടങ്ങുന്ന അവരുടെ ഇത്തരം ആഗ്രഹങ്ങളെ സഫലീകരിക്കാനാണ് പോർച്ചുഗലിലെ നാലാം ഡിവിഷൻ ഫുട്ബോൾ ടീമിനെ സ്വന്തമാക്കിയതെന്നും ജയ് അഗർവാൾ കൂട്ടിച്ചേർത്തു.
ക്ലബിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ, അന്താരാഷ്ട്ര മേജർ ലീഗുകളിൽ കളിക്കാൻ ഉതകുന്ന തരത്തിൽ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും ഗ്വാർഡ എഫ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Europe
റോം: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും സിഎഫ്ഡിയുടെ17-ാം സ്ഥാപകദിനവും സംയുക്തമായി ഈ മാസം 15ന് രാവിലെ 10.30ന് റോമിലെ Piazza Gandhi-യിൽ വച്ച് സംഘടിപ്പിക്കുന്നു. അധികാരികളുടെ ഔദ്യോഗിക അനുമതിയോടെയാണ് പരിപാടി നടത്തുന്നത്.
സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ലെന്നും ഓരോ തലമുറയും കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും സംഘാടകർ ഓർമിപ്പിച്ചു.
പരിപാടിയിലേക്ക് എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സെൻട്രൽ കൗൺസിൽ ഓഫ് സിഎഫ്ഡി അറിയിച്ചു.
Europe
റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാർഡ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ കാട്ടുതീ പടർന്നു പിടിക്കുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ടിഗ്നാലെ മുനിസിപ്പാലിറ്റിയിലെ ഒൽസാനോ മേഖലയിലുള്ള വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയോടെ അതിശക്തമായ തീപിടുത്തമുണ്ടായത്.
രാത്രി 9:45 ഓടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം വലിയ രീതിയിൽ പടരുകയായിരുന്നു. തടാകക്കരയിലെ മലനിരകളിൽ നിന്ന് മീറ്ററുകളോളം ഉയർന്ന ജ്വാലകളും കട്ടിയുള്ള പുകയും കിലോമീറ്ററുകളോളം അകലെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
200ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 200ലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. പലരും അവധിക്കാലം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങി.
മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഫയർഫോഴ്സും സിവിൽ പ്രൊട്ടക്ഷൻ ടീമുകളും ഫയർ ഫൈറ്റിംഗ് വിമാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കടുത്ത ചൂടും വരൾച്ചയും
ഇറ്റലിയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗവും വരൾച്ചയുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. രാജ്യത്തെ ഏറ്റവും നീളമേറിയ പോ നദിയിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ലാഗോ മാജിയോറെ തടാകം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Europe
ബർലിൻ: ലോകപ്രശസ്തമായ ബർലിൻ നൈറ്റ് ലൈഫും നൈറ്റ് ക്ലബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഡാൻസ് ഫ്ലോറുകളിൽ ആളുകൾ എത്തുന്നുണ്ടെങ്കിലും, ക്ലബ്ബുകൾക്കുള്ളിലെ മദ്യവിൽപ്പനയും മറ്റ് വരുമാനങ്ങളും കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. വർധിച്ചുവരുന്ന വാടകയും ജീവനക്കാരുടെ ചെലവുകളും ക്ലബ്ബുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മാറിമറിയുന്ന രീതികളും വരുമാന മാർഗ്ഗങ്ങളും
ബർലിൻ ക്ലബ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ രാത്രികാല വിനോദ ശീലങ്ങളിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്:
2017ൽ ക്ലബുകളുടെ വരുമാനത്തിന്റെ 60 ശതമാനവും മദ്യവിൽപ്പനയിൽ നിന്നും ഭക്ഷണത്തിൽ നിന്നുമായിരുന്നു. അന്ന് പ്രവേശന ഫീസ് വഴി 21 ശതമാനം വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇന്നത് തലകീഴായി മറിഞ്ഞു. ഇപ്പോൾ വരുമാനത്തിന്റെ 59 ശതമാനം ടിക്കറ്റ് വിലയിൽ നിന്നും, കേവലം 20 ശതമാനം മാത്രമാണ് ബാർ വിൽപനയിൽ നിന്നും ലഭിക്കുന്നത്.
ക്ലബ്ബുകളിൽ എത്തുന്നവർ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. 73 ശതമാനം ക്ലബ്ബുകളും മദ്യവിൽപന കുറഞ്ഞതായി വ്യക്തമാക്കുന്നു. അതേസമയം മദ്യമില്ലാത്ത സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആവശ്യക്കാർ ഏറി. ആളുകൾ ക്ലബ്ബുകളിൽ ചിലവഴിക്കുന്ന സമയവും കുറഞ്ഞിട്ടുണ്ട്.
വർധിക്കുന്ന ചെലവുകളും നഷ്ടത്തിലാകുന്ന ബിസിനസും
വർധിച്ചുവരുന്ന ചെലവുകൾ കാരണം ക്ലബുകൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്നില്ല.
2017ൽ 79 ശതമാനം ക്ലബുകളും ലാഭത്തിലോ അല്ലെങ്കിൽ നഷ്ടമില്ലാതെയോ മുന്നോട്ട് പോയിരുന്നു. എന്നാൽ 20252026 കാലഘട്ടത്തിൽ ഇത് 61 ശതമാനമായി കുറഞ്ഞു. നിലവിൽ 39 ശതമാനം ക്ലബുകളും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ വേതന വർധനവ് (64%), ഉയർന്ന പ്രവർത്തനച്ചെലവ് (62%), ഉയർന്ന വാടക (54%), ഉപഭോക്താക്കളുടെ ശേഷിക്കുറവ് (60%) എന്നിവയാണ് ക്ലബ് ഉടമകൾ നേരിടുന്ന പ്രധാന സങ്കീർണ്ണതകൾ.
അടുത്ത 12 മാസത്തിനുള്ളിൽ ബിസിനസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി 23 ശതമാനം ക്ലബ് ഉടമകൾ വ്യക്തമാക്കി. 2020ന് ശേഷം ബർലിനിൽ 24ഓളം ക്ലബ്ബുകൾ പൂട്ടിപ്പോയെങ്കിലും 25 പുതിയവ ആരംഭിച്ചിട്ടുമുണ്ട്.
നിലനിൽപ്പിനായി ക്ലബ്ബുകൾ ഡ്രിങ്ക്സ് വിലയും എൻട്രി ഫീസും കൂട്ടുകയും, സ്വകാര്യ ആവശ്യങ്ങൾക്കായി ക്ലബുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട്. നൈറ്റ് ക്ലബുകളെ സാംസ്കാരിക കേന്ദ്രങ്ങളായി അംഗീകരിക്കണമെന്നും, സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളും വാടക സുരക്ഷിതത്വവും ഉറപ്പാക്കണമെന്നുമാണ് ക്ലബ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഇത്തരത്തിലുള്ള ക്ലബ് സംസ്കാരം തന്നെ നിന്നുപോകുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
Europe
ഫ്രാങ്ക്ഫർട്ട്: ഇന്ധനവില വർധനവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. രണ്ടാം പാദത്തിലെ പ്രവർത്തന ലാഭത്തിൽ 56 ശതമാനത്തിന്റെ കൂപ്പുകുത്തലാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാൽ ലുഫ്താൻസയുടെ പ്രധാന എതിരാളികളായ എയർ ഫ്രാൻസ്കെ.എൽ.എമ്മും (Air France-KLM), ബ്രിട്ടീഷ് എയർവേയ്സിന്റെ മാതൃ കമ്പനിയായ ഐഎജിയും (IAG) ഈ പ്രതിസന്ധിയെ താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് തരണം ചെയ്യുന്നത്.
പ്രതിസന്ധിക്ക് കാരണങ്ങൾ:
ഇന്ധനവിലയും ഹെഡ്ജിംഗ് പരാജയവും: 2026ലേക്കുള്ള ഇന്ധന ആവശ്യത്തിന്റെ 86 ശതമാനവും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, ക്രൂഡ് ഓയിൽ നിരക്കിനേക്കാൾ അസംസ്കൃത കെറോസിൻ വില ഉയർന്നത് ലുഫ്താൻസയ്ക്ക് 1.5 ശതകോടി യൂറോയുടെ അധികച്ചെലവുണ്ടാക്കി.
ആഭ്യന്തര പ്രശ്നങ്ങൾ: ജീവനക്കാരുടെ പണിമുടക്ക് സൃഷ്ടിച്ച സാമ്പത്തിക നഷ്ടവും ഉയർന്ന പ്രവർത്തനച്ചെലവും ലുഫ്താൻസയുടെ പ്രധാന ബ്രാൻഡിനെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിട്ടു.
വിമാനങ്ങൾ ഒഴിവാക്കുന്നു: കൂടുതൽ ഇന്ധനം ആവശ്യമായ എയർബസ് അ340600 ഉൾപ്പെടെയുള്ള വിമാനങ്ങൾ സർവീസിൽ നിന്ന് നേരത്തെ പിൻവലിക്കും. രണ്ട് ബോയിംഗ് 747400 വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിവെക്കും.
തൊഴിൽ വെട്ടിക്കുറയ്ക്കൽ: ’ന്യൂ വേസ്’ (New Ways) പദ്ധതിയിലൂടെ 550 തസ്തികകൾ വെട്ടിക്കുറയ്ക്കും.
ലാഭകരമല്ലാത്ത സർവീസുകൾ നിർത്തലാക്കുന്നു: ലുഫ്താൻസ സി.ഇ.ഒ കാർസ്റ്റൻ സ്പോറിന്റെ (Carsten Spohr) നേതൃത്വത്തിൽ ആളുകൾ കുറവുള്ള യൂറോപ്യൻ റൂട്ടുകളിലെ സർവീസുകൾ റദ്ദാക്കാനോ കുറയ്ക്കാനോ തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരെ കാത്തിരിക്കുന്നത്:
ഇന്ധനച്ചെലവ് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനാണ് സാധ്യത. എയർ ഫ്രാൻസ് ദീർഘദൂര ഇക്കോണമി ടിക്കറ്റുകൾക്ക് 50 യൂറോ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ലുഫ്താൻസയും സമാനമായ നിരക്ക് വർദ്ധനവിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
Europe
ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത
നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
പഴയ കേസുകളും അന്വേഷണ പരിധിയിൽ
2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.
കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു
2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.
Europe
ബെർലിൻ: ജർമൻ വാഹന ഭീമന്മാരായ ഫോക്സ്വാഗൺ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഗ്രൂപ്പിലെ ഭിന്നത ശക്തമാക്കുന്നു.
ഫോക്സ്വാഗണിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായ പോർഷെ എസ്ഇ കമ്പനിയിൽ അടിയന്തര ചെലവുചുരുക്കൽ നടപടികളും നവീകരണവും വേഗത്തിലാക്കാൻ പരസ്യമായി സമ്മർദം ചെലുത്തി രംഗത്തെത്തി.
കോടികളുടെ നഷ്ടത്തിൽ പോർഷെ എസ്ഇ
ഫോക്സ്വാഗണിലുണ്ടായ കനത്ത നഷ്ടമാണ് പോർഷെ എസ്ഇയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 300 ദശലക്ഷം യൂറോ ലാഭമുണ്ടാക്കിയ കമ്പനിക്ക് ഇത്തവണ 2.2 ശതകോടി യൂറോയുടെ നഷ്ടമാണ് രേഖപ്പെടുത്തേണ്ടി വന്നത്.
ഫോക്സ്വാഗണിലെ തങ്ങളുടെ ഓഹരി മൂല്യത്തിലുണ്ടായ മൂന്ന് ശതകോടി യൂറോയുടെ കുറവാണ് പോർഷെയെ ഈ വൻ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.
1,00,000 തൊഴിലവസരങ്ങൾ ഭീഷണിയിൽ
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫോക്സ്വാഗൺ സിഇഒ ഒലിവർ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതികൾ വർക്കേഴ്സ് കൗൺസിലിന്റെയും ലോവർ സാക്സണി സംസ്ഥാന സർക്കാരിന്റെയും എതിർപ്പിനെ തുടർന്ന് നീണ്ടുപോവുകയാണ്.
ഇതിനെതിരേയാണ് പോർഷെ എസ്ഇ മേധാവി ഹാൻസ് ഡീറ്റർ പോഷ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്. തീരുമാനങ്ങൾ വൈകുംതോറും പ്രശ്നങ്ങളുടെ ആഘാതം കൂടും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കമ്പനിയെ വീണ്ടും മത്സരശേഷിയുള്ളതാക്കാൻ താഴെ പറയുന്ന കടുത്ത നടപടികളാണ് പരിഗണനയിലുള്ളത്
തൊഴിൽ വെട്ടിക്കുറയ്ക്കൽ: വരും വർഷങ്ങളിൽ 50,000 തസ്തികകൾ കൂടി ഒഴിവാക്കാൻ പദ്ധതി. മുൻ പ്രഖ്യാപനങ്ങൾ കൂടി ചേർത്താൽ ആകെ ഒരു ലക്ഷത്തോളം (100,000) തൊഴിലവസരങ്ങൾ ഇല്ലാതായേക്കാം.
ഫാക്ടറികൾ അടച്ചുപൂട്ടൽ: ജർമനിയിലെ നാല് നിർമ്മാണ പ്ലാന്റുകൾ അടച്ചുപൂട്ടുന്നത് സജീവ പരിഗണനയിലാണ്.
ഉത്പാദനം കുറയ്ക്കൽ: യൂറോപ്പിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷമായി കുറയ്ക്കും.
മോഡലുകൾ വെട്ടിച്ചുരുക്കൽ: വാഹനങ്ങളുടെ മോഡലുകളുടെയും സവിശേഷതകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കും.
പോർഷെ - പീഷ് കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പോർഷെ എസ്.ഇ, ഫോക്സ്വാഗണിന്റെ മാനേജ്മെന്റിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ജർമനിയിലെ വാഹന വ്യവസായ മേഖലയിൽ വരും ദിവസങ്ങളിൽ വലിയ തൊഴിൽ പ്രതിസന്ധിക്കും തർക്കങ്ങൾക്കും വഴിതുറക്കുമെന്നുറപ്പാണ്.
ഫോക്സ്വാഗണിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഈ പ്രതിസന്ധിയിൽ കടുത്ത ആശങ്കയിലാണ്.
കമ്പനി നടപ്പിലാക്കാൻ പോകുന്ന കടുത്ത ചെലവുചുരുക്കൽ നടപടികൾ പ്രവാസികളായ ജോലിക്കാരെയും നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Europe
ലീഡ്സ്: ബ്രിട്ടനിലെ ലീഡ്സിൽ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ ജനലിലൂടെ വീണ് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം അന്വേഷണ റിപ്പോർട്ടും കോറണർ കോടതിയുടെ ഉത്തരവും പുറത്തുവന്നു.
2024 ഒക്ടോബർ 22ന് ബെർമാന്റോഫ്റ്റ്സിലെ ഷേക്സ്പിയർ ടവറിൽ നടന്ന അപകടത്തിൽ എമ്മ ആറ്റ്കിൻസൺ (38) എന്ന യുവതിയാണ് മരിച്ചത്.
എന്നാൽ, ഇവരുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ലണ്ടൻ ജനറൽ ഇൻഫർമറിയിലെ ഡോക്ടർമാർ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
അപകടത്തിൽ ശ്വാസകോശത്തിന് പരിക്കേൽക്കുകയും കാൽ അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്ത കുട്ടി ആഴ്ചകളോളം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നിലവിൽ 21 മാസം പ്രായമുള്ള പെൺകുട്ടി പൂർണ ആരോഗ്യവതിയായി ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്നുവരുന്നതായി കോടതിയെ അറിയിച്ചു.
ജീവനൊടുക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്ന് കോടതി
വെയ്ക്ക്ഫീൽഡ് കോറണർ കോടതിയിൽ വ്യാഴാഴ്ച നടന്ന വാദങ്ങൾക്കൊടുവിൽ കോറണർ നവോമി മക്ലോഗ്ലിൻ പ്രസ്താവിച്ച വിധിയിൽ എമ്മ ആറ്റ്കിൻസൺ സ്വയം ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു എന്ന് സ്ഥിരീകരിച്ചെങ്കിലും ജീവനൊടുക്കാനുള്ള ഉദേശ്യത്തോടെയാണോ ഇത് ചെയ്തതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ഫ്ലാറ്റിന്റെ ജനലിലുണ്ടായിരുന്ന സുരക്ഷാ ലോക്കുകൾ എമ്മ സ്വയം അഴിച്ചുമാറ്റിയതും വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
എന്നാൽ അപകടത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ എമ്മ സാധാരണ രീതിയിൽ പെരുമാറിയിരുന്നതായും കുടുംബത്തോടൊപ്പം ഭാവി പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു.
അതിനാൽ യുവതി ജീവനൊടുക്കിയതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് കോറണർ നിരീക്ഷിച്ചു.
കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച കേസും മാനസിക സമ്മർദവും
ചെറിയ രീതിയിലുള്ള മോഷണക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് തടവുശിക്ഷ ലഭിച്ചേക്കുമോ എന്ന ഭയവും മാനസിക ബുദ്ധിമുട്ടുകളും എമ്മ അനുഭവിക്കുന്നുണ്ടായിരുന്നെന്ന് കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടു.
അപകടദിവസം രാവിലെ എമ്മ പിതാവ് ഡേവിഡ് ആറ്റ്കിൻസണിന്റെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയതായിരുന്നു. സ്വീകരണമുറിയിലെ ജനലിന്റെ പൂട്ട് അഴിച്ച് സിഗരറ്റ് വലിക്കുകയായിരുന്ന മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, പേടിക്കേണ്ട, കുറച്ച് ശുദ്ധവായു ശ്വസിക്കാൻ തുറന്നതാണ് എന്നായിരുന്നു മറുപടി.
എന്നാൽ തൊട്ടുപിന്നാലെ ഞാൻ പോകുന്നു എന്ന് പറഞ്ഞ് തലകീഴായി പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് പിതാവിന്റെ മൊഴിയിൽ പറയുന്നു. മകൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പിതാവ് വിശ്വസിക്കുന്നത്.
എന്നാൽ, എമ്മ ഒരിക്കലും സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകില്ലെന്നും മക്കളായിരുന്നു അവളുടെ ലോകമെന്നും വാദത്തിനിടെ മറ്റ് കുടുംബാംഗങ്ങൾ കോടതിയിൽ പറഞ്ഞു.
Europe
പാൽമ (സ്പെയിൻ): ബുധനാഴ്ച സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ മയോർക്കയിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനിരിക്കെ വൻ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
ഗ്രഹണം കാണുന്നതിനായി പതിനായിരക്കണക്കിന് ആളുകൾ ദ്വീപിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പാൽമയിലെ സോൺ സാന്ത് ജോവാൻ വിമാനത്താവളത്തിൽ വലിയ തിരക്കും നീണ്ട ക്യൂവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
യാത്രക്കാരോട് വിമാനത്താവളത്തിൽ സാധാരണയേക്കാൾ നേരത്തെ എത്താൻ ടൂർ ഓപ്പറേറ്റർമാർ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വിമാനസമയം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം.
സ്വന്തം വാഹനങ്ങളിലും ടൂർ ഏജൻസികളുടെ ബസുകളിലുമായി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തുന്നതിനാൽ ടെർമിനലിൽ അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചാർട്ടർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. അതേസമയം, തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും സ്പെയിനിലെ വിമാനത്താവള അതോറിറ്റിയായ AENA അറിയിച്ചു.
സൂര്യഗ്രഹണം കാണാനെത്തുന്നവരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദ്വീപിലെ ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലുകളും ഏർപ്പെടുത്തുന്നുണ്ട്. ഇത് യാത്രക്കാരെയും ടൂറിസം മേഖലയെയും ബാധിക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.
ജോസ് കുമ്പിളുവേലിൽ
Europe
ലണ്ടൻ: യുകെയിൽ ചിത്രീകരണം പൂർത്തിയായ "ബിഹൈൻഡ്' എന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം റിലീസ് ചെയ്തു. ഗായകൻ ജി. വേണുഗോപാലും സംവിധായകൻ ജോണി ആന്റണിയും ചേർന്നാണ് ഗാനം പ്രകാശനം ചെയ്തത്.
യുകെ മലയാളികൾക്ക് സുപരിചിതയായ ഗായിക ഡെന ആൻ ജോമോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇംഗ്ലീഷ് ആൽബം ഗാനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഡെനയുടെ ആദ്യ സിനിമാ ഗാനമാണിത്. യുകെയിൽ താമസിക്കുന്ന എഴുത്തുകാരി ബീന റോയിയുടേതാണ് വരികൾ.
പൂർണമായും യുകെയിൽ ചിത്രീകരിച്ച ഈ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ജിൻസൻ ഇരിട്ടിയാണ്. ജി. വേണുഗോപാൽ ഈണം നൽകി, അജ്മൽ ഫാത്തിമ പർവീണും ജി. വേണുഗോപാലും ചേർന്ന് ആലപിച്ച സിനിമയിലെ മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
യുകെയിലെ പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒട്ടേറെ കലാകാരന്മാരും ഏതാനും ഇംഗ്ലീഷ് അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുകെ ആർട്ട് ഫോറത്തിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.
Europe
ലിൻസ്: മലയാളി വൈദിക വിദ്യാര്‍ഥി ഓസ്ട്രിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു - റെജി ദമ്പതികളുടെ ഏക മകന് ബ്രദര്‍ മാത്യൂസ് പൊതൂര്‍ (33) ആണ് ലിന്‍സില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചത്.
ജര്‍മനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. വൈദിക പരീശീലനത്തിന്റെ ഭാഗിമായി ഓസ്ട്രിയിലെ ലിന്‍സിലെ ദൈവാലയത്തില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തുവരികെയായിരുന്നു അപകടം.
മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം
Europe
നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.
ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് റേഗൻസ്ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Europe
എന്നെപ്പെറ്റാൽ: പ്രവാസി മലയാളി മനസിന് നാടൻ തനിമയുടെ കുളിരേകി നമസ്തേ ജർമനി മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് ശനിയാഴ്ച എന്നെപ്പെറ്റാലിൽ അരങ്ങേറും.
ജർമൻ പാർലമെന്റ് അംഗം (Hagen - Ennepe-Ruhr-Kreis I) ടിജെൻ അറ്റയെഗ്ലൂ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എന്നെപ്പെറ്റാൽ ഗ്യാസ് സ്ട്രാസ് 10-ലുള്ള (Haus Ennepetal, Gasstrasse 10) ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും.
പാരമ്പര്യ തനിമയും ആധുനികതയും സമന്വയിക്കുന്ന വേറിട്ട കലാസാംസ്കാരിക വിരുന്നാണ് ഇക്കുറി സംഘാടകർ പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ
25 ഇനങ്ങളോടെ ഓണസദ്യ: നാവിൽ കൊതിയൂറുന്ന 25-ഓളം വിഭവങ്ങളുമായി പരമ്പരാഗത തനിമ ചോരാതെയുള്ള ഗംഭീര സദ്യ.
ആവേശകരമായ വടംവലി മത്സരം: കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന, പ്രവാസി മലയാളികളുടെ ആവേശം വാനോളമുയർത്തുന്ന വടംവലി പോരാട്ടം.
മലയാളി മങ്ക മത്സരം: മലയാളിത്തവും സാംസ്കാരിക തനിമയും വ്യക്തിത്വവും വിളിച്ചോതുന്ന സുന്ദരമായ മത്സരവേദി.
സാംസ്കാരിക പ്രകടനങ്ങളും സംഗീതവിരുന്നും: നാടൻ കലാസന്ധ്യകളും മനംകവരുന്ന സംഗീത, നൃത്ത പരിപാടികളും.
കിഡ്സ് ആക്ടിവിറ്റീസ് & ഫൺ ഗെയിംസ്: കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും മത്സരങ്ങളും.
അത്യുഗ്രൻ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൊഴുപ്പേകി യുവത്വത്തെ ഇളക്കിമറിക്കാൻ അത്യുഗ്രൻ ഡിജെ നൈറ്റ്.
ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നമസ്തേ ജർമനി ഭാരവാഹികൾ അറിയിച്ചു.
Europe
ഗ്ലോസ്റ്റർ: ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന ഇന്‍ഫിനിറ്റി കപ്പ് - സീസണ് ത്രീ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറാണ്.
ലെജന്‍ഡ് സോളിസിറ്റേഴ്സ് ടൂര്‍ണമെന്റിന്റെ സഹസ്പോണ്സറുമാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. ക്രിക്കറ്റ് താരം ബേസില്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായി എത്തും.
ഇന്‍ഫിനിറ്റി വാരിയേഴ്സ്, ഓക്സ്ഫോര്‍ഡ് യുണൈറ്റഡ്, ഗല്ലി ക്രിക്കറ്റേഴ്സ്, റൈനോസ്, ലെസ്റ്റര്‍ ഐക്കണ്‍സ്, ഫീനിക്സ് നോര്‍താംപ്ടണ്‍, എല്‍എംസി, റൈനോസ് ബി തുടങ്ങി ഏകദേശം പത്തോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
വിജയികള്‍ക്ക് ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് നല്കുന്ന 1,250 പൗണ്ടും ട്രോഫിയും റണേഴ്സ് അപ്പിന് ലെജന്റ് സോളിസിറ്റേഴ്സ് നല്കുന്ന 600 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നള റസ്റ്ററന്റ് നല്കുന്ന 250 പൗണ്ടും ട്രോഫിയും എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുക.
കൂടാതെ മികച്ച ബാറ്റർ, ബൗളര്‍, ഫീല്‍ഡര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നീ വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്യും. ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് വിനോദമൊരുക്കാന് ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സമ്മാനദാന ചടങ്ങിന് യുകെയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.ആവേശം നിറഞ്ഞ ടൂര്‍ണമെന്റിന് ഇനി രണ്ടു നാള് മാത്രം. ക്രിക്കറ്റ് പ്രേമികളെ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ അരുണ്‍ അറിയിച്ചു.
Europe
ബെർക്റ്റെസ്ഗാഡൻ (ജർമനി): യൂറോപ്പിൽ കനക്കുന്ന ശക്തമായ വേനൽച്ചൂടിൽ ആൽപ്സ് പർവ്തനിരകളിൽ വൻ ജലക്ഷാമം. ജർമ്മൻ ആൽപൈൻ ക്ലബിന്റെ (DAV) അധീനതയിലുള്ള മലനിരകളിലെ വിനോദസഞ്ചാര കുടിലുകൾ (Mountain Huts) കുടിവെള്ളത്തിനായി വലയുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിയാണ് നിലവിൽ മേഖലയിൽ അനുഭവപ്പെടുന്നത്.
സഞ്ചാരികൾക്കും പർവ്വതാരോഹകർക്കും ആശ്രയമായ കുടിലുകളിലെ പ്രധാന നീരുറവകളെല്ലാം പൂർണമായും വറ്റിവരണ്ടു. ഇതോടെ സമുദ്രനിരപ്പിൽ നിന്ന് 1,651 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ’ബ്ലോയിസ് ഹുട്ടെ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററുകളിലാണ് നിലവിൽ കുടിവെള്ളം എത്തിക്കുന്നത്.
മിനിറ്റിന് 31 യൂറോയും (ഏകദേശം 2,800 രൂപ) ഒരു യാത്രയ്ക്ക് 600 യൂറോയോളം വിമാനച്ചെലവും വരുന്നതിനാലാണ് കുടിവെള്ളത്തിന് വലിയ തുക ഈടാക്കേണ്ടി വരുന്നത്. ഇവിടെ ഒരു ലിറ്റർ കുടിവെള്ളത്തിന് നാല് യൂറോയോളം അതിഥികൾ നൽകണം.
പ്രശസ്തമായ ’വാറ്റ്സ്മാൻഹൗസിൽ’ വാഷ്റൂം രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം മാത്രമാണ് തുറന്നുനൽകുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീരുന്നതാണ് ഈ കടുത്ത വരൾച്ചയ്ക്ക് പ്രധാന കാരണം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പർവ്വതമേഖലകൾ വറ്റിവരണ്ടത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയിലാണ് അധികൃതരും പരിസ്ഥിതി പ്രവർത്തകരും.
Europe
ജർമനി: ജർമനിയിലെ ലെയ്പ്സിഗ്/ഹാല്ലെ വിമാനത്താവളത്തിൽ സൈനിക വിമാനത്തിന് തൊട്ടടുത്ത് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. നാറ്റോ സഖ്യസേനയുടെ ആയുധ നീക്കത്തിന് പതിവായി ഉപയോഗിക്കുന്ന പ്രമുഖ ചരക്ക് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ജർമനിയെ നടുക്കിയ വൻ ദുരന്ത ഭീഷണിയാണ് ഫെഡറൽ പോലീസിലെ വിദഗ്ധ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്നും ഹൈബ്രിഡ് അക്രമണ ഭീഷണിയുടെ ഭാഗമാണിതെന്നും ജർമൻ ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് വ്യക്തമാക്കി.
ഫ്രാൻസിൽ നിന്ന് എത്തിച്ച ആയുധശേഖരവുമായി മറ്റ് സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ തയാറായി നിർത്തിയിട്ടിരുന്ന യുക്രെയ്നിൻ അന്റോണോവ് (AN-124 Condor) ചരക്ക് വിമാനത്തിന് സമീപത്താണ് സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തിയത്. സൈനിക ആവശ്യങ്ങൾക്കുള്ള വെടിമരുന്നുകളും അത്യാധുനിക ആയുധങ്ങളുമായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്.
വിദഗ്ധ പരിശീലനവും സാങ്കേതിക പരിജ്ഞാനവുമുള്ള സംഘം കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ അട്ടിമറി ശ്രമമാണിതെന്ന് പ്രമുഖ ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റൺവേ അടച്ചുസംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ വടക്കൻ റൺവേ പൂർണമായും അടച്ചുപൂട്ടി.
നിലവിൽ തെക്കൻ റൺവേ വഴി മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഇതിനിടെ, വിമാനത്താവളത്തിന് സമീപം വച്ച് അജ്ഞാതമായ മറ്റൊരു പറക്കും വസ്തു മറ്റ് ചരക്ക് വിമാനവുമായി കൂട്ടിയിടിച്ചതായും വിവരമുണ്ട്. റൺവേ അടച്ചതിനെത്തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി ഹാനോവറിലേക്ക് തിരിച്ചുവിട്ട ഈ വിമാനത്തിന് നിസാര കേടുപാടുകൾ സംഭവിച്ചു.
ഈ രണ്ടാമത്തെ വസ്തുവിനായുള്ള തിരച്ചിൽ സ്റ്റേറ്റ് ക്രിമിനൽ പോലീസ് ഓഫിസ് (LKA) ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ തീവ്രവാദ, ചാരവൃത്തി കേസുകൾ അന്വേഷിക്കുന്ന കൾസ്രൂഹെയിലെ ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് കേസ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണ്.
Europe
ബർലിൻ: യൂറോപ്പിലെ ഉഷ്ണതരംഗവും വരൾച്ചയും കാരണം വൻ പ്രതിസന്ധിയിലേക്ക് നീങ്ങി മധ്യകിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിലെ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബിലെ (Danube River) ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലേക്ക് താഴ്ന്നതോടെ ഹംഗറി, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെ ആണവനിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി.
ആണവനിലയങ്ങളിലെ റിയാക്ടറുകൾ തണുപ്പിക്കാൻ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. റുമാനിയയിൽ രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെർനാവോഡ’(Cernavoda) ആണവനിലയത്തിലേക്ക് ആണവനിലയത്തിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കൂട്ടാൻ റുമാനിയൻ നാവികസേന ഡാന്യൂബ് നദിക്കടിയിലെ വലിയ പാറക്കെട്ടുകൾ ബോംബുവച്ച് തകർത്തു.
വ്യാഴാഴ്ചയ്ക്കകം വെള്ളത്തിന്റെ ഒഴുക്ക് ശരിയായില്ലെങ്കിൽ നിലയം പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.നിലവിലെ ഊർജ ക്ഷാമത്തെ തുടർന്ന് റുമാനിയയിലെ പ്രമുഖ കാർ നിർമാണ കമ്പനികളായ ഡാസിയ, ഫോർഡ് എന്നിവ ഓഗസ്റ്റ് 19 വരെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.അതേസമയം, ഹംഗറിയുടെ പകുതിയോളം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പാക്സ്’ (ജമസെ)
ആണവനിലയം നിലവിൽ 10 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി വൈദ്യുത ഫ്രെയിറ്റ് ട്രെയിൻ സർവീസുകൾ പോലും ഹംഗറി നിർത്തിവച്ചിരിക്കുകയാണ്. ഉപഭോക്താക്കളോട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
സെർബിയയിലെ ന്ധഅയൺ ഗേറ്റ്’ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞു. ജർമനിയിലെ ബവേറിയൻ മേഖലയിലും ഡാന്യൂബ് വറ്റിവരണ്ടത് ചരക്ക് ഗതാഗതത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിനെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.
Europe
ബർലിൻ: സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങൾ തട്ടിയെടുത്തും നികുതി വെട്ടിപ്പ് നടത്തിയും ആഡംബര ജീവിതം നയിച്ചുപോന്ന റോമ ക്ലാൻ കുടുംബത്തെ സിനിമാറ്റിക് ഓപ്പറേഷനിലൂടെ ജർമൻ പോലീസ് പിടികൂടി. ഇൻഗോൾസ്റ്റാറ്റിൽ നടന്ന വിവാഹാഘോഷത്തിനിടയിലേക്ക് കടന്നുചെന്നാണ് പോലീസും കസ്റ്റംസും ചേർന്ന് വൻ റെയ്ഡ് നടത്തിയത്.
‘ഓപ്പറേഷൻ അവലോൺ’ എന്ന് പേരിട്ട ഈ പരിശോധനയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറോളം പോലീസുകാരാണ് പങ്കെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ്, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് മാസങ്ങളായി പോലീസ് ഈ മൊണ്ടെനെഗ്രോ സ്വദേശികളായ റോമ ക്ലാൻ കുടുംബത്തെ നിരീക്ഷിച്ചു വരികയായിരുന്നു. യാതൊരുവിധ ഔദ്യോഗിക വരുമാനവുമില്ലാതെ ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
വിവാഹവേദിക്ക് സമീപം നടന്ന ഒരു സാധാരണ കസ്റ്റംസ് പരിശോധന കണ്ട് സംശയം തോന്നിയ ക്ലാൻ അംഗങ്ങളും അതിഥികളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉടൻ തന്നെ തങ്ങളുടെ മാസ്റ്റർ പ്ലാനിലൂടെ വിവാഹവേദി വളഞ്ഞു. വധൂവരന്മാർ സഞ്ചരിച്ച റോൾസ് റോയ്സ് കാറുകൾ, ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന റോളക്സ് വാച്ചുകൾ, കോടിക്കണക്കിന് രൂപ, സ്വർണാഭരണങ്ങൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവസ്ഥലത്തുനിന്നും വരനെയും പ്രധാന പ്രതികളെയും കസ്റ്റഡിയിലെടുത്തു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റു ചില അംഗങ്ങളെ ഹൈവേകളിലും പ്രധാന റോഡുകളിലും തടഞ്ഞുനിർത്തി പരിശോധിച്ച പോലീസ് കൂടുതൽ വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജർമനിയിൽ സമീപകാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ പോലീസ് ഓപ്പറേഷനുകളിലൊന്നാണിത്.
Europe
ലണ്ടൻ: യുക്മ -ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവൻ ഔദ്യോഗിക കാര്യങ്ങൾക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ പ്രജീഷ് സി തിലകിൻ്റെ ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. ലെസ്റ്ററിൽ ക്രോണിക് ബ്രാൻഡിംഗ് ആൻ്റ് ഡിസൈൻ എന്ന സ്ഥാപനം നടത്തി വരുന്ന പ്രജീഷ് ഒരു നല്ല ചിത്രകാരൻ കൂടിയാണ്. 15 വർഷത്തോളം ബഹ്റനിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോൾ അർപ്പിതയോടുമൊപ്പം നാല് വർഷം മുൻപാണ് യുകെയിൽ എത്തിയത്. ലോഗോ മത്സരത്തിൽ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും.
യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ തെരേസാസ് ’ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ’മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, ഘഠഇ ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ’ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: അഡ്വ. എബി സെബാസ്റ്റ്യൻ 07702862186ജയകുമാർ നായർ 07403223006ഡിക്സ് ജോർജജ് 07403312250.
യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:Manvers LakeStation RoadWath-Upon-DearneRotherhamSouth YorkshireS63 7DG.
Europe
ഗ്യോട്ടിംഗൻ (ജർമനി): കായികപ്രേമികൾക്ക് ആവേശ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മല്ലൂസ് ക്രിക്കറ്റ് ക്ലബ് ഗ്യോട്ടിംഗന്റെ (Mallus Cricket Club Göttingen - MCC) ആഭിമുഖ്യത്തിൽ ഈ മാസം 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ടെന്നീസ് - ക്രിക്കറ്റ് ടൂർണമെന്റിന് (GÄNSELIESEL TCT 2026) തുടക്കമാവും.
ഓഗസ്റ്റ് 15ന് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രശസ്തമായ യൂണിവേഴ്സിറ്റി സ്പോർട്സ് സെന്റർ ഗ്യോട്ടിംഗനിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ (MCC Göttingen, GNCC, NSCA HAMBURG, NCT GIESSEN ) മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ആകർഷകമായ കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും.
പരസ്പര സൗഹൃദവും കായികക്ഷമതയും വളർത്തുന്നതിനോടൊപ്പം, മലയാളികളുടെ കൂട്ടായ്മയും ആഘോഷമാക്കാൻ ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വാശിയേറിയ മത്സരങ്ങൾ കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ ക്രിക്കറ്റ് പ്രേമികളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
നീഡർസാക്സൺ സംസ്ഥാനത്തിലെ ഒരു യൂണിവേഴ്സിറ്റി നഗരമാണ് ഗ്യോട്ടിംഗൻ. ടൂർണമെന്റിനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്: ജോവിൻ ജോൺ +491785918623.
Europe
പത്തനംതിട്ട: യുകെയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ ലെസ്ലി കെ. ജോൺ (39) അന്തരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ പുത്തൻകാവിൽ കെ. കോശിയുടെയും ഹിൽഡ കോശിയുടെയും മകനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി ചെയ്യുന്നതിനിടെയാണ് ലെസ്ലി പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിനെ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുമ്പാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു ജീവിതം സ്വപ്നംകണ്ട് ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. അവിടെ കെല്ലി കമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സൗമ്യമായ പെരുമാറ്റവും ആത്മാർഥമായ സേവനവും കൊണ്ട് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
നിലവിൽ ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമപരവും നയതന്ത്രപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസികളായ മലയാളികൾക്കായി ഓണാഘോഷങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണച്ചന്ത ഒരുങ്ങുന്നു.
നാട്ടിൽ നിന്ന് പ്രത്യേകമായി എത്തിച്ച പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കു പുറമെ, ഓണപ്പുടവകളായ കസവു സാരികൾ, സെറ്റുസാരികൾ, സിൽക്ക് സാരികൾ, കുട്ടികൾക്കായുള്ള മുണ്ടുകളും ഷർട്ടുകളും ആർട്ടിഫിഷ്യൽ ആഭരണങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണ്.
തീയതി ഓഗസ്റ്റ് 15, 16, സമയം: രാവിലെ 10 മുതൽ രാത്രി എട്ട് വരെ. സ്ഥലം: ഡിഎംഎ സമുച്ചയം.
കൂടുതൽ വിവരങ്ങൾക്ക്: 9910173393, 9810791770.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9910173393.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യ ഹബിറ്റാറ്റ് സെന്റർ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിക്കും.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർകെ പുരം, വികാസ്പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരിക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അമ്മു മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും യഥാക്രമം 15,001, 10,001, 7,501 രൂപയും സമ്മാനമായി നൽകും. വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.
കാഷ് അവാർഡും ട്രോഫികളും ഈ മാസം 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, തിരുവാതിരകളി മത്സരം കൺവീനർ എന്നിവരുമായി 98107 91770, 98187 50868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.
പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.
നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ജയ്പുർ സെന്റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.
12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.
13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.
14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.
തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.
ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ഗാസിയാബാദ്: ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.
റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എ.വി. ഭാസ്കരന്റെ നിര്യാണത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച അനുശോചന യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിന് ഡിഎംഎ പ്രവർത്തകർ എ.വി. ഭാസ്കരന്റെ ഓർമകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും നിർവാഹക സമിതി അംഗം ടി.വി. സജിനും ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർമാർ ആയിരുന്നു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അദ്ദേഹത്തിന്റെ മകൾ ബീന ഭാസ്കരൻ, ബാബു പണിക്കർ, എ.ടി. സൈനുദ്ദിൻ, സി.എ. നായർ, ടി.പി. മണിയപ്പൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, ടി.എൻ. ഹരിദാസ്, ടി.കെ. കുട്ടപ്പൻ, സീതാ രവീന്ദ്രൻ, ജെ. കെ. വർഗീസ്, പൂജാ രവീന്ദ്രൻ, സി. ആർ. രവീന്ദ്രൻ, വി.എം. മേനോൻ, കല്ലറ മനോജ്, അംബിക സുകുമാരൻ, കെ. ഉണ്ണികൃഷ്ണൻ, തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡിഎംഎയുടെ മുൻ സാരഥികളടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Pravasi India – Delhi
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റേണൽ ഓഡിറ്റർ എസ്. കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
Pravasi India – Delhi
ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുക്റാന ആചരണം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഡേവിസ് ചിറമ്മേല്‍, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ടില്, ഫാ. സിബി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Bangalore
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.