America
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ചിരിയരങ്ങ് പ്രശസ്ത നടനും സംവിധായകനും ഗായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്യും.
അമേരിക്കൻ മലയാളികളുടെ പ്രിയ ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ രാജു മൈലപ്രയാണ് പരിപാടിയുടെ കോഓർഡിനേറ്റർ.
വർഷങ്ങളായി ഫൊക്കാന കൺവൻഷനുകളുടെ അവിഭാജ്യ ഘടകമായി മാറിയ ചിരിയരങ്ങ് പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിയ പരിപാടിയാണ്.
സാമൂഹിക വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ വേദി നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിട്ടുണ്ട്.
മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം തിരുമേനി, മക്കാറിയോസ് തിരുമേനി, അംബാസഡർ ടി.പി. ശ്രീനിവാസൻ, സനൽകുമാർ ഐഎഎസ്, ഡോ. ബാബു പോൾ ഐഎഎസ്, ഡോ. എം.വി. പിള്ള, ഡോ. റോയി തോമസ്, വേളൂർ കൃഷ്ണൻകുട്ടി, ചെമ്മനം ചാക്കോ, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയ പ്രമുഖർ മുൻകാല ഫൊക്കാന ചിരിയരങ്ങ് വേദികളിൽ പങ്കെടുത്തിട്ടുണ്ട്.
തോമസ് പാലത്തറ, ജെയ്ബു മാത്യു എന്നിവരും പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഈ മാസം ഏഴിന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ചിരിയരങ്ങിൽ നാദിർഷയുടെ സാന്നിധ്യവും ഹാസ്യസംഭാഷണങ്ങളും കലാപ്രേമികൾക്ക് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രേക്ഷക പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
America
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ "നിഴൽ 2026' ഈ മാസം എട്ടിന് വൈകുന്നേരം നാല് മുതൽ ഷിക്കാഗോ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.
യുവജനസഖ്യത്തിന്റെ "ഹോം ഫോർ ഹോംലെസ്' പദ്ധതിക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി ഭവനരഹിതർക്കായി വീടുകൾ നിർമിക്കുന്നതിനായി വിനിയോഗിക്കും.
ഇതുവരെ 350-ലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം നൽകാൻ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ "നിഴൽ 2026' ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഷിക്കാഗോ സിഎസ്ഐ ഇടവക വികാരി റവ. ഡി.എസ്. അരുൺ നിർവഹിക്കും.
നാടൻ ഭക്ഷണവിഭവങ്ങൾ, വിവിധ കലാപരിപാടികൾ, കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന ഗെയിമുകൾ, റാഫിൾ, കാർഷിക-കരകൗശല ഉത്പന്നങ്ങളുടെ ലേലം തുടങ്ങി നിരവധി പരിപാടികൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
"നിഴൽ 2026'ന്റെ ഫ്ലയർ പ്രകാശനം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭ മുൻ വൈദീക സെലക്ഷൻ കമ്മിറ്റി അംഗവും ഫാമിലി കൗൺസിലറുമായ റവ. അബ്രാഹാം സക്കറിയ, സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാനരചയിതാവുമായ റവ. വി.ടി. ജോണിന് നൽകി നിർവഹിച്ചു.
യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ബിജു യോഹന്നാൻ, റവ. ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
"ക്രിസ്തുവിൻ നിഴലായി, അപരന്റെ സ്വപ്നം സാക്ഷാത്കരിക്കുക' എന്ന സന്ദേശവുമായി ഒരുക്കുന്ന നിഴൽ 2026ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
America
ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എംഎൽഎ വി.ടി. ബൽറാം, അമേരിക്കൻ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഫോമ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു.
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കേരളത്തിൽ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ വളരുന്ന പുതുതലമുറകളിലേക്ക് മലയാളി സ്വത്വവും സാംസ്കാരിക പൈതൃകവും എത്തിക്കുന്ന ഫോമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമയുടെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും കേരളം നേരിട്ട മഹാപ്രളയകാലത്തും ഫോമ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അവർ പറഞ്ഞു.
Europe
ബെർലിൻ: ജർമനിയെ നടുക്കിയ സിഎസ്ഡി ആക്രമണക്കേസിൽ പ്രതി അബ്ദുൾ ബല്ലൂട്ടിന്റെ മൊബൈൽ ഫോണിൽ നിന്ന് ഐഎസ്ഐഎസ് അനുകൂല വീഡിയോ കണ്ടെത്തിയതായി ജർമൻ പോലീസ് അറിയിച്ചു.
ആക്രമണം നടന്ന ദിവസം തന്നെ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ ഐസിസ് ഭീകരസംഘടനയോടുള്ള വിശ്വാസപ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഭീകരാക്രമണത്തിന് മുമ്പ് തയാറാക്കുന്ന തരത്തിലുള്ള രക്തസാക്ഷിത്വ വീഡിയോ ആണിതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ഫോണിൽ നിന്നുള്ള വിവരങ്ങൾ ആക്രമണത്തിന് പിന്നിലെ ഐസ്എസ് ബന്ധം കൂടുതൽ വ്യക്തമാക്കുന്നതായും അധികൃതർ അറിയിച്ചു.
കേസിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ മറ്റ് വ്യക്തികളുടെ സഹായമോ പങ്കാളിത്തമോ ഉണ്ടായിരുന്നോയെന്നും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
Middle East and Gulf
ദോഹ: പൂനൂരിന്റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സുലൈമാൻ മാസ്റ്റർ പറഞ്ഞു.
ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം, കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുലൈമാൻ മാസ്റ്റർ ഓർമിപ്പിച്ചു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി പ്രാർഥന നടത്തി.
2026 സെപ്റ്റംബർ 17ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.
സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, വി.എം. ഷഹ്സാദ്, നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി., സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, വി.ഒ.ടി. ജാസിം റഹ്മാൻ എന്നിവർ സംസാരിച്ചു.
America
ന്യൂജഴ്സി: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ നാമത്തിന്റെ എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ വികസനം, കലാ-സാഹിത്യ രംഗങ്ങളിലെ മികവുകളെ ആദരിക്കുകയും ആഗോള മലയാളി സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വി.വി. രാജേഷിന്റെ സാന്നിധ്യം അവാർഡ് വേദിയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നും പ്രസിഡന്റ് പ്രദീപ് മേനോൻ, മുഖ്യരക്ഷാധികാരി മാധവൻ നായർ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് അബ്രാഹം എന്നിവർ പറഞ്ഞു.
Europe
ലണ്ടൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യുകെ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച വെബിനാറിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും മുഖ്യപ്രഭാഷകരായി പങ്കെടുത്തു.
അനുസ്മരണ പ്രഭാഷണത്തിൽ എം. സ്വരാജ് വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കായി പോരാടുന്ന പുതുതലമുറയ്ക്ക് വി.എസിന്റെ ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലവും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും എം. ശിവപ്രസാദ് വിശദീകരിച്ചു.
സമീക്ഷ യുകെ. നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമണും നാഷണൽ പ്രസിഡന്റ് രാജി ഷാജിയും സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗം ഷാജു സി. ബേബിയുടെ നന്ദിപ്രസംഗത്തോടെ വെബിനാർ സമാപിച്ചു.
America
ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് സ്നേഹസാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ശ്രദ്ധേയമായി.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ സഹകരണത്തോടെയും ഗുഡ് സമരിറ്റൻ കമ്യൂണിറ്റി മ്യൂസിക്കൽ ടീമിന്റെ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധ നേടി.
ജൂലൈ 12ന് അബിംഗ്ടണിലെ സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ നടന്ന പരിപാടിക്ക് ഫാ. ഡോ. ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർഥനയോടെയാണ് തുടക്കമായത്. ജോസ് സക്കറിയ സ്വാഗതം ആശംസിച്ചു.
സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർഥനാഗാനവും റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ആത്മീയ അന്തരീക്ഷം സൃഷ്ടിച്ചു. സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള ഹെവൻലി ബീറ്റ്സ് യുഎസ്എ അവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആവേശഭരിതരാക്കി.
America
ഫിലഡൽഫിയ: വിശ്വാസികളുടെ സജീവ പങ്കാളിത്തവും ആത്മീയ ഐക്യവും നിറഞ്ഞ ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് സംയുക്ത ആരാധനയോടെ സമാപിച്ചു.
അടുത്ത ഗ്ലോബൽ കോൺഫറൻസ് 2027ൽ യുകെയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റവ. സി.ടി. ഏബ്രഹാമും റവ. ബാബു സക്കറിയയും സമ്മേളനത്തിന് നേതൃത്വം നൽകും.
പ്രഥമ ഗ്ലോബൽ കോൺഫറൻസിന് കൺവീനർ ഡോ. ജോർജ് മാത്യു, സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ, യൂത്ത് കോഓർഡിനേറ്റർ അലക്സ് ചാണ്ടി, ലേഡീസ് കോഓർഡിനേറ്റർ സിസ്റ്റർ ഷേർളി ചാക്കോ എന്നിവരോടൊപ്പം പാസ്റ്റർ വറുഗീസ് ജോണിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘാടക സമിതിയും നേതൃത്വം നൽകി.
ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ റവ. ഡോ. ബേബി വറുഗീസ്, റവ. ക്രിസ് ജാക്സൺ, റവ. നൂറുദ്ദീൻ മുല്ല, റവ. സ്റ്റീവ് ജോൺ, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
Europe
മ്യൂണിക്ക്: ജർമൻ വാഹന നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബിഎംഡബ്ല്യു ആഗോളതലത്തിൽ 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും ചൈനീസ് വിപണിയിലെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി വിപുലമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
ഒഴിവാക്കുന്ന തസ്തികകളിൽ ഭൂരിഭാഗവും ജർമ്മനിയിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 50,000 ജീവനക്കാർക്ക് സ്വയം വിരമിക്കാനോ നഷ്ടപരിഹാര പാക്കേജ് സ്വീകരിക്കാനോ അവസരം നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഈ നടപടികൾ വാഹന നിർമാണ വിഭാഗത്തിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും, പകരം അഡ്മിനിസ്ട്രേഷൻ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, പ്ലാനിംഗ്, മാനേജ്മെന്റ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.
2026 ഒക്ടോബർ മുതൽ 2027 അവസാനം വരെയാണ് പദ്ധതി നടപ്പാക്കുക. നിർബന്ധിത പിരിച്ചുവിടൽ ഉണ്ടാകില്ലെന്നും സേവനകാലവും ശമ്പളവും പരിഗണിച്ച് ആകർഷകമായ നഷ്ടപരിഹാര പാക്കേജോടെയാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ ചുമതലയേറ്റ പുതിയ സിഇഒ മിലാൻ നെടുൽക്കോവിച്ച്, ആഗോള വാഹന വ്യവസായത്തിലെ മത്സരം പൂർണമായും മാറിയ സാഹചര്യത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ പുനഃസംഘടന അനിവാര്യമാണെന്ന് ജീവനക്കാരെ അറിയിച്ചു.
ഫോക്സ്വാഗൺ, മെഴ്സിഡസ്, ഓഡി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ബിഎംഡബ്ല്യുവും ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നത് ജർമൻ തൊഴിൽ വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
America
ഇന്ത്യാന: ആൻഡേഴ്സണിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന വെടിവയ്പ് കൊലപാതകക്കേസിൽ 15 വയസുകാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വർഷം തടവുശിക്ഷ വിധിച്ചു. ഡേല സ്വെയ്ൻ വെടിയേറ്റ് മരിച്ച കേസിലാണ് ശിക്ഷ.
കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ലാരിക്കെതിരേ കോടതി തെളിഞ്ഞതായി കണ്ടെത്തി.
കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിലെ അംഗത്വത്തിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷം തടവാണ് ജഡ്ജി ഡേവിഡ് ഹാപ്പെ വിധിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നതിനാൽ, കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റവും വിദ്യാഭ്യാസ പുരോഗതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകാൻ നിയമപരമായ അവസരമുണ്ടാകും.
Europe
ഹൈൽബ്രോൺ: ജർമനിയിലെ ബാഡൻ-വ്യൂർട്ടൻബെർഗ് സംസ്ഥാനത്തിലെ ഓബർസുൽമിന് സമീപമുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ നാരായണൻ മാളക്കാരന്റെ (29) സംസ്കാരം ശനിയാഴ്ച രാത്രി 10ന് നടക്കും.
കോയമ്പത്തൂരിലെ ബോഷ് കമ്പനിയിൽ എൻജിനിയറായിരുന്ന രാഹുൽ, ഭാര്യ വർഷയോടൊപ്പം ജോലി സംബന്ധമായ ഡെപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയപ്പോഴാണ് ദുരന്തത്തിന് ഇരയായത്.
മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ബോഷ് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയും നടപടികൾ ഏകോപിപ്പിക്കുന്നതിൽ സഹകരിച്ചു.
വെള്ളിയാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് വസതിയിലെത്തിച്ച ശേഷം രാത്രി 10ന് സംസ്കാരം നടക്കും.
ഈ മാസം 24നാണ് ബ്രൈറ്റൻഔവർ തടാകത്തിൽ അപകടമുണ്ടായത്. തടാകത്തിലെ ആഴം കുറഞ്ഞ നോൺ-സ്വിമ്മർ മേഖലയിലാണ് നീന്തുന്നതിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.
സഹായത്തിനായി കൈ ഉയർത്തിയതിനെ തുടർന്ന് സുഹൃത്തും സമീപത്തുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയ ശേഷവും ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ബ്രൈറ്റൻഔവർ തടാകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മുങ്ങിമരണമാണിതെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അപ്രതീക്ഷിതമായിയുണ്ടായ ആരോഗ്യപ്രശ്നമാണോ അപകടത്തിന് കാരണമായതെന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
രാഹുൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനാണ്. ഭാര്യ: വർഷ പുല്ലൂർ (തൃശൂർ). സഹോദരൻ: ആദിത്യ.
America
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. ആദിതി സാഹ അനന്യ (30) മരിച്ചു.
ഇന്റേണൽ മെഡിസിൻ റസിഡൻസി പരിശീലനം ആരംഭിച്ച് ആഴ്ചകൾക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിലെ സറായിൽ സ്വദേശിയായ ബാബുൽ സാഹയുടെ ഏകമകളാണ് ഡോ. ആദിതി. ഐഡിയൽ സ്കൂളിലും കാംബ്രിയൻ കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം ജഹുരുൽ ഇസ്ലാം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി.
ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയ ആദിതി, ഡോക്ടറാകണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്തു. യുഎസ് മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു.
അടുത്തിടെയാണ് ഇന്റേണൽ മെഡിസിൻ റെസിഡൻസി ആരംഭിച്ച് കരിയറിലെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങിയ സമയത്താണ് ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടം ആ യാത്രയ്ക്ക് അപ്രതീക്ഷിത വിരാമമിട്ടത്.
പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.
America
ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് മാർത്തോമ്മ സഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയിൽ വച്ച് ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തും.
മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനസമ്മേളനങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ടെക്സസ് സംസ്ഥാനത്തെ ഡാളസ് - ഫോർട്ട്വർത്ത് (DFW) മേഖലയിലെ മലങ്കര മാർത്തോമാ സഭയുടെ അമ്പത് വർഷത്തെ വിശ്വാസയാത്ര സ്വർണജൂബിലി ആഘോഷങ്ങളിലൂടെ പുതിയ ചരിത്രം കുറിക്കുകയാണ്.
1973-ൽ ഏതാനും കുടുംബങ്ങളുടെ ചെറിയ പ്രാർഥനാ കൂട്ടായ്മയായി ആരംഭിച്ച ഈ ആത്മീയ പ്രസ്ഥാനം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി വളർന്നിരിക്കുന്നു.
വിശുദ്ധ തോമാശ്ലീഹയുടെ പാരമ്പര്യം പിന്തുടരുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭ, പത്തൊൻപതാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനത്തിലൂടെ ബൈബിളധിഷ്ഠിത വിശ്വാസവും പൗരസ്ത്യ ആരാധനാപാരമ്പര്യവും സമന്വയിപ്പിച്ച സഭയാണ്.
കേരളത്തിൽ ആരംഭിച്ച ഈ ആത്മീയ പൈതൃകം ഇന്ന് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അമ്പത് വർഷത്തെ സഭാചരിത്രം.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമ്മാ കുടുംബങ്ങൾ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയും ആരാധനയും ആരംഭിച്ചതോടെയാണ് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിന് തുടക്കമായത്. പ്രവാസജീവിതത്തിനിടയിലും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കൂട്ടായ്മയ്ക്ക് അടിത്തറയായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു. തുടർന്ന് ആരാധനകൾ കൊക്രാൻ മെത്തഡിസ്റ്റ് ചർച്ചിലേക്ക് മാറ്റി, സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും വിപുലവുമാക്കി.
1980-കളിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ അവസരങ്ങൾ തേടി നിരവധി മലയാളി കുടുംബങ്ങൾ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലേക്ക് കുടിയേറിയതോടെ സഭയുടെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിച്ചു.
1984 ഡിസംബർ 21ന് ഗ്രാൻഡ് പ്രയറിയിൽ ആദ്യ സ്ഥിരം ആരാധനാലയം സ്ഥാപിക്കപ്പെട്ടത് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി മാറി.
വിശ്വാസിസമൂഹം വികസിച്ചതോടെ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കപ്പെട്ടു. ഇന്ന് ഈ പ്രദേശത്തെ മാർത്തോമാ സഭയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പ്രധാന ഇടവകകളാണ്.
ഡാളസ് മേഖലയിലെ ആദ്യത്തെ പുതിയ ഇടവകയായി 1988-ൽ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് രൂപീകരിക്കപ്പെട്ടു. കിഴക്കൻ ഡാളസിൽ താമസിച്ചിരുന്ന മാർത്തോമ്മ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ച ഈ ഇടവക ഇന്ന് ശക്തമായ ആത്മീയ കേന്ദ്രമായി വളർന്നിരിക്കുന്നു.
1994-ൽ ഫാർമേഴ്സ് ബ്രാഞ്ചിലെ ലൂണ റോഡിൽ സ്വന്തമായി ദേവാലയം സ്ഥാപിച്ചതോടെ ഈ ഇടവക ഡാളസ് മേഖലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായി മാറി. ഡാളസ് നഗരത്തിന്റെ മധ്യഭാഗത്തുള്ള വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഈ ഇടവക നിർണായക പങ്ക് വഹിച്ചുവരുന്നു.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളുടെ വർധനവിനെ തുടർന്ന് ആദ്യ ഡാളസ് ഇടവകയുടെ പാരമ്പര്യം തുടർന്നുകൊണ്ട് കരോൾട്ടണിൽ പുതിയ ഇടവക രൂപംകൊണ്ടു.
ഇന്ന് 1400 വെസ്റ്റ് ഫ്രാങ്ക്ഫോർഡ് റോഡിലുള്ള സ്വന്തം ദേവാലയത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുർബാനയും ആരാധനയും, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, ഇടവക മിഷൻ, സംഗീതശുശ്രൂഷ തുടങ്ങി വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
വടക്കുകിഴക്കൻ ഡാളസ് മേഖലയിലെ വിശ്വാസികളുടെ ആവശ്യങ്ങൾ പരിഗണിച്ച് 2004-ൽ റിച്ചാർഡ്സണിൽ സെഹിയോൻ മാർത്തോമാ ചർച്ച് ആരംഭിച്ചു. പിന്നീട് പ്ലാനോയിൽ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും 2009-ൽ അത് സമർപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ഇടവക പ്രദേശത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്.
2010-കളുടെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ഡാലസ് മേഖലയിലെ വളർച്ചയെ തുടർന്നാണ് ക്രോസ് വേ മാർത്തോമാ ചർച്ച് രൂപംകൊണ്ടത്. യുവ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം, ദ്വിഭാഷാ ആരാധന, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഈ ഇടവകയുടെ പ്രത്യേകതകളാണ്.
ഇന്ന് ഈ അഞ്ച് ഇടവകകളും ആരാധനാലയങ്ങൾ മാത്രമല്ല; പ്രവാസി മലയാളി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ കേന്ദ്രങ്ങളാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ആരാധനകൾ നടത്തുന്നതോടൊപ്പം സൺഡേ സ്കൂൾ, യുവജനസഖ്യം, സ്ത്രീസമാജം, കുടുംബശുശ്രൂഷ, സംഗീതശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാ തലമുറകളെയും സഭയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവ നടത്തിവരുന്നത്.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ ഇടവകകൾ സഭയുടെ ആപ്തവാക്യമായ “Lighted to Lighten” ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും മുന്നേറുകയാണ്.
1973-ൽ തെളിയിച്ച വിശ്വാസത്തിന്റെ ചെറിയ ദീപം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലാകെ പ്രകാശം പരത്തുകയാണ്.
കരോൾടൺ മാർത്തോമ്മാ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്, സെഹിയോൻ മാർത്തോമാ ചർച്ച്, ക്രോസ് വേ മാർത്തോമാ ചർച്ച് എന്നീ അഞ്ച് ഇടവകകളുടെ സംയുക്ത ശുശ്രൂഷയാണ് ഈ അമ്പത് വർഷത്തെ വളർച്ചയുടെ ഏറ്റവും വലിയ നേട്ടം.
സുവർണജൂബിലി ആഘോഷങ്ങൾ ഭൂതകാലത്തെ അനുസ്മരിക്കുന്ന ചടങ്ങ് മാത്രമല്ല; ദൈവത്തിന്റെ വഴിനടത്തലിനുള്ള നന്ദിപ്രകടനവും, സഭയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള പുതിയ പ്രതിജ്ഞയുമാണ്.
അഞ്ച് പതിറ്റാണ്ടുകളുടെ വിശ്വാസവും സേവനവും സാക്ഷ്യവഹിച്ച ഡാളസ്–ഫോർട്ട് വർത്ത് മാർത്തോമാ സമൂഹം വരുംകാലത്തും അതേ ആത്മീയ ഊർജത്തോടെ മുന്നേറുമെന്ന പ്രത്യാശയോടെയാണ് ഈ സുവർണജൂബിലി ആഘോഷിക്കുന്നത്.
America
ന്യൂജഴ്സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലികയായ 11 വയസുകാരി ശ്വിക അരുണ്‍ ദേശീയ ചാമ്പ്യൻ കിരീടം സ്വന്തമാക്കി.
വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ശ്വിക ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനവും യുഎസ് ദേശീയ കിരീടവും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലികയെന്ന ചരിത്ര നേട്ടവും ശ്വികയുടെ പേരിലായി.
കഴിഞ്ഞ മൂന്ന് വർഷമായി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കലവും വെള്ളിയും നേടിയിരുന്ന ശ്വികയ്ക്ക് ഇതാദ്യമായാണ് സ്വർണ മെഡൽ ലഭിക്കുന്നത്.
ന്യൂജഴ്സിയിലെ എഡിസണിൽ ഐടി മേഖലയിലെ ഉദ്യോഗസ്ഥരായ കണ്ണൂർ ചാല സ്വദേശികളായ അരുണ്‍ അയില്യത്ത് കീഴടത്തിലും (എ.കെ. അരുണ്‍) അനീഷ കരുണനും ദമ്പതികളുടെ മകളാണ് ശ്വിക.
നാല് വർഷമായി ഫിഗർ സ്കേറ്റിങ്ങിൽ പരിശീലനം നടത്തുന്ന ശ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.
സംഗീതത്തിന്റെ അകമ്പടിയോടെ ജമ്പുകൾ, സ്പിന്നുകൾ, ഫുട്വർക്ക് എന്നിവ അവതരിപ്പിക്കുന്ന ഫിഗർ സ്കേറ്റിംഗ് ഇനത്തിൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശ്വിക പരിശീലനം നടത്താറുണ്ടെന്ന് പിതാവ് അരുണ്‍ പറഞ്ഞു.
പരിക്കുകളും മാനസിക സമ്മർദങ്ങളും അതിജീവിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കേറ്റിംഗിനൊപ്പം ബാസ്കറ്റ്ബോൾ, സോക്കർ എന്നിവയിലും ശ്വിക സജീവമാണ്.
പഠനത്തിലും മികവ് പുലർത്തുന്ന ഹോണർ റോൾ വിദ്യാർഥിനിയാണ്. ഈ രംഗത്ത് മുന്നോട്ട് പോകാൻ മകൾ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ പിന്തുണ നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.
ഫിഗർ സ്കേറ്റിംഗ് കായിക മികവും കലാപരമായ അവതരണവും സമന്വയിപ്പിക്കുന്ന ഇനമാണ്. ദേശീയ മത്സരങ്ങളെക്കാൾ കടുത്ത വെല്ലുവിളികളാണ് ലോക ചാമ്പ്യൻഷിപ്പിലുള്ളത്.
ദേശീയ കിരീട നേട്ടത്തോടെ ശ്വികയുടെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര വേദികളിലെ കൂടുതൽ വിജയങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ-മലയാളി സമൂഹം.
America
ഡാളസ് (ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനും പുതിയ സിഎസ്ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ഡയോസിസൻ കൗൺസിലിനും പ്രൗഢഗംഭീരമായ സമാപനം.
ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ ആതിഥേയത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ഈ സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു.
"ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക' (സങ്കീർത്തനങ്ങൾ 145:4) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
Europe
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.
പ്രധാന ആകർഷണങ്ങളും ചർച്ചകളും:
റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.
ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.
സിഎംഇ പോയിന്റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.
നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
America
ഒട്ടാവ: കാനഡയിൽ പാസ്പോർട്ട് പുതുക്കൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ഫെഡറൽ സർക്കാർ. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ സംവിധാനം രാജ്യവ്യാപകമായി നിലവിൽ വന്നു.
ഇനി അർഹരായ കനേഡിയൻ പൗരന്മാർക്ക് സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി വീട്ടിലിരുന്ന് തന്നെ പാസ്പോർട്ട് പുതുക്കാവുന്നതാണ്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി ലെന മെറ്റ്ലെജ് ഡിയാബ് ആണ് ഈ ജനക്ഷേമകരമായ പ്രഖ്യാപനം നടത്തിയത്. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്.
കൂടുതൽ ആളുകളിലേക്ക് സേവനമെത്തിക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ദിവസം സമർപ്പിക്കാവുന്ന ഓൺലൈൻ അപേക്ഷകളുടെ പരിധിയും സർക്കാർ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഏകദേശം 20 ലക്ഷത്തോളം കനേഡിയൻ പൗരന്മാർക്ക് ഈ പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഓൺലൈൻ വഴി പുതുക്കലിന് അപേക്ഷിക്കുന്ന പൗരന്മാർക്ക് കാനഡയിൽ നിലവിലുള്ള താമസ വിലാസം ഉണ്ടായിരിക്കണം.
ഡിജിറ്റൽ പാസ്പോർട്ട് ഫോട്ടോ ഉൾപ്പെടെ ആവശ്യമായ വിവരങ്ങളും രേഖകളും ഓൺലൈനായി തടസമില്ലാതെ സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചാൽ സാധാരണയായി 20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകൾ പ്രോസസ് ചെയ്ത് പാസ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Europe
ബെർലിൻ: ജർമനിയിലെ കേന്ദ്ര ഭരണകൂടത്തിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് രൂക്ഷമായ രാഷ്ട്രീയ നാടകങ്ങൾ.
ഗതാഗത മന്ത്രാലയത്തിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വങ്ങൾക്കും അപമാനകരമായ സാഹചര്യങ്ങൾക്കും വിരാമമിടാൻ തന്ന സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി പാട്രിക് ഷ്നൈഡർ ചാൻസലർക്ക് അപേക്ഷ നൽകി.
മന്ത്രിസഭയിൽ നിന്ന് നീക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഷ്നൈഡറുടെ പേരുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചാൻസലർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക നീക്കം.
വാർത്താവിനിമയത്തിലെ വലിയ പരാജയം: പാർട്ടിക്കുള്ളിൽ പ്രതിഷേധം
മന്ത്രിയുടെ പ്രതികരണം: വരും ദിവസങ്ങളിൽ ജോലി തുടരുന്നത് കൂടുതൽ അന്തസ്സില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും, അതിനാൽ ആവശ്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് പദവിയൊഴിയാൻ സന്നദ്ധനാണെന്നും ജർമ്മൻ വാർത്താ ഏജൻസിയായ 'ഡിപിഎ'യ്ക്ക് നൽകിയ പ്രസ്താവനയിൽ ഷ്നൈഡർ വ്യക്തമാക്കി.
ചാൻസലർക്കെതിരെ വിമർശനം: ഷ്നൈഡറെ നീക്കാനുള്ള മെർസിന്റെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയായ സി.ഡി.യുവിൽ (CDU) നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഷ്നൈഡറുടെ ജന്മനാടായ റൈൻലാന്റ്-പ്ഫാൾസിൽ (Rhineland-Palatinate) നിന്നുള്ള സി.ഡി.യു ജനപ്രതിനിധിയായ മിഷേൽ ലുഡ്വിഗ് ഇതിനെ "വാർത്താവിനിമയത്തിലെ വലിയ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
കഠിനാധ്വാനിയായ ഒരു മന്ത്രിയെ എന്തിനാണ് നീക്കുന്നതെന്നോ, പകരം ആര് വരുമെന്നോ വ്യക്തതയില്ലാതെ മാറ്റിനിർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഗതാഗത മന്ത്രിയായി സ്റ്റെഫൻ ബിൽഗർ
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയെയും റോഡ് അടിസ്ഥാനസൗകര്യങ്ങളെയും ചൊല്ലി പൊതുജനങ്ങൾക്കിടയിലും ഭരണപക്ഷത്തും വൻ അമർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ജെൻസ് സ്പാനിന്റെ രാജിയോടെയാണ് ഭരണകക്ഷിയിൽ ആളുകളെ മാറ്റിയുള്ള അഴിച്ചുപണി ആരംഭിച്ചത്.
ഷ്നൈഡർക്ക് പകരം മുൻ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയും നിയമജ്ഞനുമായ സ്റ്റെഫൻ ബിൽഗറെ പുതിയ ഗതാഗത മന്ത്രിയായി നിയോഗിക്കാൻ ചാൻസലർ തീരുമാനിച്ചിട്ടുണ്ട്.
America
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രതിമാസ പരിപാടിയുടെ ഭാഗമായി ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് (സിഎസ്ടി) കാഴ്ചപ്പാടുകൾ എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ സംവാദത്തിൽ "ജെൻസി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തിൽ', "കവിതയുടെ രൂപ മാറ്റം', "കുടിയേറ്റ സാഹിത്യ പരിസരം' എന്നീ മൂന്ന് വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും.
നോർത്തമേരിക്കൻ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണിൽ (പെൻസൽവാനിയ), സുകുമാർ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാളസ്) എന്നിവർ യഥാക്രമം വിഷയങ്ങൾ അവതരിപ്പിക്കും.
സിനി പണിക്കർ, ഷാജു ജോൺ എന്നിവർ ജെൻസികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകൾ എന്നിവയെ കുറിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം.പി. ഷീല, ബിനു താപ്രവന്‍ കുന്നോത്ത് എന്നിവരും കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തിൽ കെ.കെ. ജോൺസൺ, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത് സംസാരിക്കും.
മീറ്റിംഗിൽ പങ്കെടുക്കുന്നവർക്കും ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
സൂം മീറ്റിംഗ് ഐഡി 884 2557 0709. കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) ലഭിക്കും.
America
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന "WMC Global Meet @ Kochi'-ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വൻ പങ്കാളിത്തം ഉറപ്പായി.
അഞ്ച് ഗ്ലോബൽ റീജിയണുകളിലെയും വിവിധ പ്രൊവിൻസുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ്ചെയർ ടി.പി. വിജയൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്യും.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ ജനപ്രതിനിധികൾ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, ലോകമെമ്പാടുമുള്ള ഡബ്ല്യുഎംസി നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ സ്പോൺസർഷിപ്പിൽ നടപ്പാക്കുന്ന ഒരു കോടി രൂപ ഡബ്ല്യുഎംസി ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ ആകെ 100 നഴ്സിംഗ് വിദ്യാർഥികൾക്ക് 1,00,000 രൂപ വീതം വിദ്യാഭ്യാസ സഹായം നൽകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് തിരുവനന്തപുരം വച്ച് ജനുവരിയിൽ സ്കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് കൊച്ചിയിൽ നടക്കുന്ന ഡബ്ല്യുഎംസി ഗ്ലോബൽ മീറ്റിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.
ശേഷിക്കുന്ന 50 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടർഘട്ടങ്ങളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഡബ്ല്യുഎംസി തിരു - കൊച്ചി പ്രൊവിൻസ് സമ്മേളനത്തിന്റെ ഏകോപന ചുമതല വഹിക്കും.
ലോകമെമ്പാടുമുള്ള ഡബ്ല്യുഎംസി റീജിയണുകളിലെയും പ്രൊവിൻസുകളിലെയും പ്രതിനിധികളുടെ സാന്നിധ്യവും ഗ്ലോബൽ നേതൃത്വത്തിന്റെ പങ്കാളിത്തവും സമ്മേളനത്തെ ശ്രദ്ധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
Europe
ലണ്ടൻ: മക്കളെ സന്ദർശിക്കാനായി യുകെയിലെത്തിയ പിതാവ് അന്തരിച്ചു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്റണി (76) ആണ് മരിച്ചത്.
ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, സെപ്സിസ് എന്നിവ സ്ഥിരീകരിച്ചു.
വിദഗ്ധ ചികിത്സയും മരുന്നുകളും നൽകിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.
ഭാര്യ: എൽസി ആന്റണി (ഞാറളേലി പറക്ക). മക്കൾ: സിന്റോ, ബ്രിന്റോ, റിന്റോ (യുകെ). മരുമക്കൾ: റെറ്റി, ട്രീസ, പ്രീതി. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
സംസ്കാരം വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
America
ഡാളസ്: കോപ്പലിൽ അന്തരിച്ച ചെറിയാൻ ഫിലിപ്പോസിന്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ12 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019ൽ നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ ഒന്ന് വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: അന്ന ഫിലിപ്പോസ്. പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
Europe
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇടുക്കി കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ ജിൻസൺ കുര്യന്റെ (31) സംസ്കാരം വെള്ളിയാഴ്ച നടക്കും.
രാവിലെ എട്ടിന് ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് ആറാം മൈൽ ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഫ്രാങ്ക്ഫർട്ടിലെ സംഘടനാ പ്രവർത്തകനായ കോശി മാത്യുവിന്റെ നേതൃത്വത്തിലാണ് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരും.
ഐടി എൻജിനിയറായ ഭാര്യ റോണ ഡേവിസ് തൃശൂർ അരീക്കാട്ട് കുടുംബാംഗമാണ്. ഫ്രാങ്ക്ഫർട്ടിൽ ഐടി എൻജിനിയറായിരുന്ന ജിൻസൺ കുര്യൻ, കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെയും ജാൻസി കുര്യന്റെയും മകനാണ്. സഹോദരങ്ങൾ: ജെയ്സൺ കുര്യൻ (ജർമനി), ജെയ്സി കുര്യൻ (ഖത്തർ).
ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭയിലെ സജീവ അംഗമായിരുന്ന ജിൻസണ്, ജർമനിയിലെ ഒട്ടനവധി സഭാംഗങ്ങളും സുഹൃത്തുക്കളും ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക - സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും മുന്‍ ഭരണസമിതിക്കുള്ള ആദരവും "വിളക്കുമരം 2026' സുവനീർ പ്രകാശനവും കെസിഎ ഹാളിൽ നടന്നു.
കെപിഎ ഫെസ്റ്റ് 2026 എന്ന പേരില്‍ നടന്ന ചടങ്ങിനു ബഹ്റനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.
Middle East and Gulf
റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.
അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.
Middle East and Gulf
ദമാം: സാഹിത്യസ്നേഹികൾക്ക് വായനയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നവയുഗം വായനവേദിയുടെ "അക്ഷരസദസ് എന്ന പ്രതിമാസ സംവാദ പരിപാടിയ്ക്ക് ദമാമിൽ തുടക്കമായി. ദമാം നവയുഗം ഓഫിസ് ഹാളിൽ അരങ്ങേറിയ അക്ഷരസദസ്, നവയുഗത്തിന്റെ മുതിർന്ന നേതാവ് ഉണ്ണിപൂച്ചടിയൽ ഉദ്ഘാടനം ചെയ്തു.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. അക്ഷരസദസിൽ പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവം അവതരിപ്പിക്കുകയുണ്ടായി.
എം.ടി. വാസുദേവൻ നായരുടെ "നിന്റെ ഓർമയ്ക്ക്' എന്ന പുസ്തകം പ്രിജി കൊല്ലവും "രണ്ടാമൂഴം' എന്ന പുസ്തകം ഫൈസലും നിത്യ ചൈതന്യയതിയുടെ "സ്നേഹ സ്പർശം' എന്ന പുസ്തകം സജീഷ് പട്ടാഴിയും ബ്രാം സ്റ്റോക്കർ എഴുതിയ "ഡ്രാക്കുള' എന്ന പുസ്തകം സുധീഷും അഖിൽ പി. ധർമജന്റെ "റാം C/O ആനന്ദി' എന്ന പുസ്തകം ബിനു കുഞ്ഞുവും വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ ' എന്ന പുസ്തകം ബെൻസി മോഹനും വിശകലനം ചെയ്തു അവതരിപ്പിച്ചു.
പ്രണയവും വിരഹവും ഭയവും ബൗധികവുമായ വികാരങ്ങൾ പങ്കുവയ്ക്കുന്ന ഈ വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവം സംവാദത്തിന്റെ പുതിയ വഴികളാണ് അക്ഷര സദസിന് നൽകിയത്. പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തത് സദസിനെ കൂടുതൽ ആവേശഭരിതമാക്കി.
വായനയുടെ പ്രാധാന്യത്തെ പറ്റി ഹുസൈൻ നിലമേൽ ചെറുവിവരണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഹുസൈൻ, ലാലു ദിവാകരൻ, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പരിപാടിക്ക് നവയുഗം വായനവേദി ലൈബ്രറേറിയൻ ഷജീർ നന്ദി പറഞ്ഞു. മുടക്കമില്ലാതെ എല്ലാ മാസവും നടക്കുന്ന അക്ഷരസദസിന്റെ അടുത്ത മാസത്തെ പരിപാടി, ഓഗസ്റ്റ് 20ന് അരങ്ങേറുമെന്നു വായനവേദി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദോഹ: പ്രവാസികളെയും സ്വദേശികളെയും കൂടുതല്‍ അടുപ്പിക്കുന്ന സാംസ്കാരിക പാലമാണ് അറബി ഭാഷയെന്നും അറബി പഠിക്കുന്നത് ആശയവിനിമയം സുഗമമാക്കുന്നതിനൊപ്പം അറബ് നാടുകളുടെ സംസ്കാരവും പൈതൃകവും ജീവിതരീതിയും അടുത്തറിയാന്‍ സഹായിക്കുമെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി എഴുത്തുകാരനും അറബി ഭാഷാ പരിശീലകനുമായ ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച "സ്പോക്കണ് അറബിക് ഫോര്‍ ഓള് അറബിക് ഫോര്‍ എവരി ഡേ' എന്ന കമ്യൂണിക്കേറ്റീവ് അറബിക് ഗ്രന്ഥത്തിന്റെ ദോഹയിലെ പ്രകാശനച്ചടങ്ങിലാണ് പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മാധ്യമ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക് പുസ്തകം പ്രകാശനം ചെയ്തു
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രവാസികളും സ്വദേശികളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതില്‍ അറബി ഭാഷയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് സത്യേന്ദ്ര പഥക് പറഞ്ഞു.
താമസിക്കുന്ന നാടിന്റെ ഭാഷ പഠിക്കുന്നത് ആ രാജ്യത്തിന്റെ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറബി ഭാഷ സങ്കീര്‍ണമാണെന്ന ധാരണ മാറ്റാന്‍ ലളിതവും പ്രായോഗികവുമായ പഠനസാമഗ്രികള്‍ സഹായിക്കുമെന്ന് പി.എന്‍. ബാബുരാജന് പറഞ്ഞു. സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്ന അറബി പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ കൂടുതല്‍ പേരെ ഭാഷ പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി സ്വദേശികളും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതില്‍ അറബി ഭാഷാ പരിജ്ഞാനത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: ഉമ്മൻ ചാണ്ടി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച നേതാവായിരുന്നുവെന്ന് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (ജിപിസിസി) കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കുവൈറ്റിലെ നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സൂമിലൂടയായിരുന്നു പരിപാടി നടത്തിയത്. യോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, പ്രാദേശിക സംഘടനാ പ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അധികാരത്തിന്റെ ഇടനാഴികളേക്കാൾ ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. "പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിൽ തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയപ്പോഴും സാധാരണക്കാർക്കായി അദ്ദേഹത്തിന്റെ വാതിൽ എപ്പോഴും തുറന്നുകിടന്നു.
കൂടെ നിൽക്കുന്നയാളുടെ വിഷമം സ്വന്തം വിഷമമായി കണ്ട് പരിഹരിച്ച ആ ജനകീയ ഭരണശൈലിയും മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇരുന്ന് ആയിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പിയ ജനസമ്പർക്ക പരിപാടികളും പൗരസമൂഹം ഒരിക്കലും മറക്കില്ല.
ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം പോലും നേടിയ ആ ജനസേവന പാത എന്നും നമുക്ക് വഴികാട്ടിയായിരിക്കുമെന്ന് പ്രസംഗകർ കൂട്ടിച്ചേർത്തു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി വികസനരംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചപ്പോഴും "ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി.
ജിപിസിസി കുവൈറ്റ് പ്രസിഡന്റ് ചെസിൽ ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐഡിഎഫ്) മുൻ ചെയർമാൻ ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ മോഹൻ ജോർജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബാബുജി ബത്തേരി (തനിമ), കെ.സി. റഫീഖ് (കെകെഎംഎ), അനീഷ് പി. നായർ (എൻഎസ്എസ് കുവൈറ്റ് ),സുനിൽ തൊടുക (എസ്എംസിഎ), ജിയാഷ് അബ്ദുൾ കരീം (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ - കുട), ഷമേജ് കുമാർ (ഫൂച്ചർ ഐ തിയേറ്റർ), അൻവർ സെയ്ദ് (കെഐജി), സത്താർ കുന്നിൽ (ഐഎംസിസി), റഫീഖ് ബാബു (പ്രവാസി വെൽഫെയർ കുവൈറ്റ്), സുരേഷ് കുമാർ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ-FOKE) ഷാഹുൽ (കനിവ് - ഇന്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റി ) , സിബി തോമസ് (കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ (KDAK) സുമേഷ് (തിരുവനന്തപുരം എക്സ്പാറ്റ്സ് അസോസിയേഷൻ -TEXAS) അൻസാരി ജബ്ബാർ (പത്തനംതിട്ട ജില്ലാ എൻആർഐ അസോസിയേഷൻ ), സക്കീർ പുതുനഗരം, ജിജു മാത്യു, അരവിന്ദാക്ഷൻ(പാലക്കാട് അസ്സോസിയേഷൻ - (PALPAK) , മനാഫ് ചിറ്റാരിൽ , സന്തോഷ് കുമാർ കുട്ടത്ത് (ഫൂച്ചർ ഐ തിയേറ്റർ), ജിജുന ഉണ്ണി, ജിപിസിസി വർക്കിംഗ് പ്രസിഡന്റ് സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റുമാരായ അരുൺ രാജഗോപാൽ, ഷബീർ കൊയിലാണ്ടി, ജനറൽ സെക്രട്ടറിമാരായ എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, അനൂപ് ആൻഡ്രൂസ്, സി.വി. ഷാനവാസ്, യൂത്ത് വിംഗ് നാഷണൽ പ്രസിഡന്റ് ഷരൺ കോമത്ത്, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹൻ ആർ. നായർ സ്വാഗതവും ട്രഷറർ മുരളി പണിക്കർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: വേനൽക്കാലത്ത് അപകട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തീപിടിത്തങ്ങൾ, മുങ്ങിമരണങ്ങൾ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് സമഗ്ര ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
"അഗ്നിശമന സേനയ്ക്കൊപ്പം സുരക്ഷിതമായ ഒരു വേനൽക്കാലം' എന്ന പ്രമേയത്തിൽ അൽ ഖൈറാൻ മാളിലാണ് കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ മുൻകരുതലുകൾ എടുക്കണമെന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മാർഗനിർദ്ദേശം നൽകുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,633 അടിയന്തര ഫോൺ സന്ദേശങ്ങളാണ് ഫയർ ഫോഴ്സ് സംഘങ്ങൾക്ക് ലഭിച്ചതെന്ന് സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.
ഇതിൽ പാർപ്പിട കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിലുണ്ടായ 750 തീപിടുത്ത സംഭവങ്ങളും രക്ഷാപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. വേനൽക്കാലത്തുടനീളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫയർ ഫോഴ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഷോപ്പിംഗ് മാളുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കടൽതീര കേന്ദ്രീകൃത സുരക്ഷാ പട്രോളിംഗുകൾ എന്നിവ സംഘടിപ്പിക്കും.
അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും അപായ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പ്രചാരണം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
Middle East and Gulf
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈമാനിയ മലാസ് റസ്റ്ററന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു.
കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദനെ അനുസ്മിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് യോഗം സംഘടിപ്പിച്ചു.
വി.എസിന്റെ ജനകീയ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും പരിപാടിയിൽ അനുസ്മരിക്കപ്പെട്ടു. ഓൺലൈനായി നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി വി.എസിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി.
വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയവും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹം അനുസ്മരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം ജോബിൻ ജോൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ, ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുൽ നാസർ ടിവി, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂണിറ്റ് അംഗം സലിം എന്നിവർ ആശംസകൾ നേർന്നു.
സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന മുഹമ്മദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷണൽ കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സംഘം സമർപ്പിച്ചു. പ്രവാസി കേരളീയരുടെ ജീവിതം കൂടുതൽസുഗമവും സുരക്ഷിതവുമാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാവുന്ന നിരവധിയായ പുതിയ സേവനങ്ങളും ക്ഷേമപദ്ധതികളും അടങ്ങിയ നിർദേശങ്ങളാണ് ഐസിഎഫ് നേതാക്കൾ മുഖ്യമന്ത്രിയുടെ മുൻപാകെ സമർപ്പിച്ചത്.
പ്രവാസികൾ അനുഭവിക്കുന്ന നിലവിലെ നിരവധി പ്രശ്നങ്ങൾക്ക് പുറമെ നാട്ടിൽ നേരിട്ടെത്താതെ തന്നെ പ്രവാസികൾക്ക് ഭൂനികുതി, മ്യൂട്ടേഷൻ, പോസഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനായി നോർക്കയുമായി സംയോജിപ്പിച്ച് "വെർച്വൽ റവന്യൂ ഓഫീസ്' ആരംഭിക്കുക, സർക്കാറിന്റെയും നോർക്കയുടെയും എല്ലാ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന "എൻആർഐ സ്മാർട്ട് ഐഡി' നടപ്പിലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഐസിഎഫ് മുന്നോട്ട് വച്ചു.
Middle East and Gulf
അബുദാബി: പ്രവാസ ഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അനന്യസാധാരണമായ കലാപ്രതിഭ കൊണ്ട് വിസ്മയക്കാഴ്ചകളുടെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി ശ്രദ്ധേയനായ അനിൽ കുമ്പനാട് കേരളത്തിലേക്ക് മടങ്ങുന്നു.
32 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അനിൽ നാട്ടിലേയ്ക്ക് മടങ്ങുന്നത്. യുഎഇയുടെ ഓരോ ദേശീയദിനത്തിലും അനിൽ ഒരുക്കിയ ദൃശ്യ വിരുന്നുകൾ, അസാമാന്യ കരവിരുതിന്റെ അത്ഭുതം ഒളിപ്പിച്ചിരുന്ന കലാസൃഷ്ടികളായിരുന്നു.
യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഭീമാകാരമായ ഛായാചിത്രങ്ങൾ ആയിരക്കണക്കിന് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
മദീന സായിദ് ഷോപ്പിംഗ് മാളിന് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കൂടാതെ 18 മീറ്റർ ഉയരത്തിലുള്ള ബലൂൺ കൊണ്ടും വെള്ളം ഉപയോഗിച്ചും ഒരുക്കിയ വാട്ടർ ഫ്ലാഗ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു.
പ്രമേഹ രോഗത്തെത്തുടർന്ന് കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ മങ്ങലേറ്റുവെങ്കിലും അകക്കണ്ണിന്റെ പരിമിതമായ കാഴ്ചവട്ടത്തിൽ നിന്നുമാണ് അനിൽ അനുപമമായ തന്റെ കലാനൈപുണ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
ചിത്രകലയിൽ മാത്രമല്ല, ഗാനരചനയിലും കഴിവ് പുലർത്തിയിരുന്ന അനിൽ
തൊഴിലിനിടയിൽ കിട്ടുന്ന ഒഴിവ് സമയം പാട്ടെഴുതുവാനും വിനിയോഗിച്ചിരുന്നു. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാല് സെലിബ്രേഷൻ ഗാനം രചിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1994 ഓഗസ്റ്റ് 15നു ദുബായിലെത്തി. രണ്ടു വർഷം അൽ ബ്രാവോ അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത ശേഷം തൊഴിൽ തേടി അബുദാബിയിൽ വരികയായിരുന്നു.
തുടർന്ന് 11 വർഷം മദീന സായിദ് മാളിൽ അൽ ജസീറ മാനേജ്മെന്റിൽ ജോലിയിൽ പ്രവേശിക്കുകയും മാൾ ലുലു ഗ്രൂപ്പ് ഏറ്റെടടുത്തതിന് ശേഷം മാളിലെ സർവീസസ്, ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്റനൻസ് ചാർജ് അനിലിനായിരുന്നു.
ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സഹായിച്ച പ്രവാസഭൂമിയോടുള്ള കടപ്പാടിന്റെ പ്രതീകമായി, താൻ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പ്രദേശങ്ങളായ മദീന, ഖാലിദിയ എന്നിവയിൽ നിന്നുള്ള അക്ഷരങ്ങൾ ചേർത്താണ് പെണ്മക്കൾക്ക് അൽദിന, അൽദിയ എന്നീ പേരുകൾ നൽകിയതെന്ന് അനിൽ പറഞ്ഞു.
ഭാര്യ ലിസിക്കും മക്കൾക്കും ഒപ്പം കഴിയുന്നതും നാട്ടിൽ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടരുന്നതുമാണ് അനിലിന്റെ പുതിയ ലക്ഷ്യങ്ങൾ.
അനിൽ സി. ഇടിക്കുള
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി ദെല്ല മേഖല സിഹാത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജാവേദിന്റെ അധ്യക്ഷതയിൽ സിഹാത്തിൽ നടന്ന ക്യാമ്പിൽ പ്രവാസി ക്ഷേമനിധി അംഗത്വ പ്രചാരണവും നോർക്ക കാർഡ് വിതരണവും നടന്നു.
Middle East and Gulf
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) 2026 - 2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും മുന്‍ ഭരണസമിതിക്കുള്ള ആദരവും 2026-ലെ വിളക്കുമരം സുവനീർ പ്രകാശനവും വെള്ളിയാഴ്ച വൈകുന്നേരം ആറിന് കെസിഎ ഹാളിൽ നടക്കും.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും.
സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിളക്കുമരം 2026 സുവനീര്‍ മുതിര്‍ന്ന കെപിഎ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് കെപിഎയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെപിഎ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണാഭമായ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.
സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്റിനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിക്ക് പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ദമാം നവയുഗം ഹാളിൽ നടന്ന കൺവൻഷനിൽ വച്ചാണ് 15 അംഗങ്ങൾ അടങ്ങിയ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കൺവൻഷനിൽ കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് വായനാവേദിയുടെ ഭാവി പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു.
വായനവേദിയുടെ പുതിയ ഭാരവാഹികളായി, ഷീബാ സാജൻ (രക്ഷധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസിഡന്റ്), മഞ്ജു അശോക്, നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനു കുഞ്ഞ് (സെക്രട്ടറി), ലാലു ദിവാകരൻ, ജോസ് കടമ്പനാട് (ജോയിന്റ് സെക്രട്ടറിമാർ), സജീർ (ലൈബ്രറേറിയൻ) എന്നിവരെ തെരെഞ്ഞെടുത്തു.
ഹുസൈൻ നിലമേൽ, മുരളി പാലേരി, സുനിൽ വലിയാട്ടിൽ, അനസ് ജലീൽ, രാജേഷ് മതിലകം, ഫൈസൽ, അഷറഫ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. കൺവെൻഷന് ഷീബാ സാജൻ സ്വാഗതവും കുമാർ വെള്ളല്ലൂർ നന്ദിയും പറഞ്ഞു.
Middle East and Gulf
ദുബായി: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ (കെകെടിഎം) ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന "കുഞ്ഞിക്കുട്ടൻസ് ഓണോത്സവം' സെപ്റ്റംബർ 20ന് നടക്കും.
അജ്മാൻ അൽ ജർഫിലുള്ള തുംബൈ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടികൾ അരങ്ങേറുന്നത്. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി "അക്കാഫ് പൊന്നോണക്കാഴ്ച 2026'ന്റെ വിജയത്തിനായുള്ള ജനറൽ ബോഡി യോഗവും അന്നുതന്നെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷിബു വാഴൂർ അധ്യക്ഷത വഹിച്ച കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി രമേഷ് നായർ, ട്രഷറർ നിലേഷ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0561619400, 050 455 8978.
Middle East and Gulf
കുവൈറ്റ് സിറ്റി: ന്യൂട്രീഷ്യനിസ്റ്റ് കൺസൾട്ടേഷനായി പ്രത്യേക ഓഫറുമായി സാൽമിയയിലെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ, വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൾട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾക്കൊള്ളുന്ന "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകൾ രോഗികൾക്ക് ലഭ്യമാകും.
ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും പ്രമേഹം, പിസിഒഎസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗർഭിണികൾക്കും കായികതാരങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ഓഫറിന്റെ ഭാഗമായി മൂന്ന് പ്രത്യേക "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഡയറ്റീഷ്യൻ കൺസൾട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബിഎവൺസി (HbA1c), വിറ്റാമിൻ D3 എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ ഈ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. "ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്' എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ നിരവധിയായ രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ കൂട്ടിച്ചേർത്തു.
Middle East and Gulf
ദോഹ: കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ഫോര്‍ എവരിഡേ പ്രകാശനം ചെയ്തു.
അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ യൂണിവേര്സിറ്റി സിണ്ടിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ഫോര്‍ കോര്സസ് ആൻഡ് റിസര്‍ച്ച് ചെയര്മാന് പ്രഫസര്‍ ടി.എന്‍. വാസുദേവനാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേര്സിറ്റി അറബി വകുപ്പ് മേധാവി പ്രഫസര്‍ ടി.എ. അബ്ദുല്‍ മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി മുന്‍ ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍ വിശിഷ്ട അതിഥിയായിരുന്നു.
പ്രസാധകരായ എഡ്യൂമാര്‍ട്ട് പ്ലസ് മാനേജിംഗ് ഡയറക്ടര്‍ മുജീബുറഹ്മാന്‍, ഓഫീസ് സുപ്രണ്ട് അബ്ദുല്‍ ഷുക്കൂര്‍, ഗ്രന്ഥകാരന് അമാനുല്ല വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
അറബി ഭാഷയുടെ ബാലപാഠം പോലുമറിയാത്തവര്‍ക്ക് അറബി ഭാഷയില്‍ ദൈനംദിന കാര്യങ്ങള്‍ സംസാരിച്ചു പഠിക്കുവാന്‍ പരിശീലിപ്പിക്കുന്ന കൃതിയാണ് ഇത്.
അറബി പദങ്ങളുടെയും വാചകങ്ങളുടേയും ഉച്ഛാരണവും അര്‍ഥവും ഇംഗ്ലീഷില്‍ നല്കിയ ഈ കൃതി കേരളത്തിനകത്തും പുറത്തും വിവിധ യൂണിവേഴ്സിറ്റികളിലെ കമ്യൂണിക്കേറ്റീവ് അറബിക് സിലബസില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതാണ്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിലെ കോൺസുലർ, പാസ്പോർട്ട്, വീസ സേവനങ്ങൾ ഞായറാഴ്ച (ജൂലൈ 26) വരെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായി എംബസി അറിയിച്ചു.
അടിയന്തര സേവനം ആവശ്യമുള്ളവർ അതിന്റെ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ഈ കാലയളവിൽ എംബസിയുടെ കോൺസുലർ വിഭാഗം അത്യാവശ്യ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.
തത്കാൽ പാസ്പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, കാലാവധി അവസാനിക്കാനിരിക്കുന്ന സിവിൽ ഐഡിയുള്ളവർക്ക് ഹ്രസ്വകാല പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വീസ തുടങ്ങിയ സേവനങ്ങളാണ് അടിയന്തര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സാധാരണ പാസ്പോർട്ട് അപേക്ഷകൾ, വീസ അപേക്ഷകൾ, രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ഞായറാഴ്ച വരെ സ്വീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്ന് എംബസി അറിയിച്ചു.
കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐസിഎസി) അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.
അടിയന്തര സേവനം ആവശ്യമുള്ളവർ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ എംബസിയുടെ കോൺസുലർ വിഭാഗത്തിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാത്രം പിന്തുടരണമെന്നും എംബസി അഭ്യർഥിച്ചു.
Middle East and Gulf
അൽഖോബാർ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രേറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും സംയുക്തമായി യാത്രയയപ്പ് നൽകി.
അൽഖോബാറിലെ അപ്സര ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രന് കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. വായനവേദിയുടെ ഉപഹാരം സെക്രട്ടറി ബിനുകുഞ്ഞു കൈമാറി.
മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവയുഗം നേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, ഷിബുകുമാർ, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മഞ്ജു അശോക്, ഷീബാ സാജൻ, ശരണ്യ ഷിബു, സാബു, സാജി അച്യുതൻ എന്നിവർ സുരേന്ദ്രന്റെ സേവനങ്ങളെ അനുസ്മരിച്ച് ആശംസകൾ നേർന്നു.
ദീർഘകാല പ്രവാസജീവിതത്തിനിടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരേന്ദ്രന്റെ തുടർജീവിതത്തിന് എല്ലാവരും ആശംസകൾ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സെക്രട്ടറി രതീഷ് വർക്കല സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സൂസൻ ജോസ് അധ്യക്ഷത വഹിച്ചു.
Middle East and Gulf
ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈറ്റ് സായുധസേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കുവൈറ്റ് സൈന്യത്തിന്റെ ചില ക്യാമ്പുകളും കേന്ദ്രങ്ങളും ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണത്തിൽ കുവൈത്ത് ലാൻഡ് ഫോഴ്സിലെ ചില സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഒരു വൈദ്യുത നിലയത്തിനും ജലശുദ്ധീകരണ (ഡിസ്റ്റിലേഷൻ) പ്ലാന്റിനും നിരവധി സുപ്രധാന സിവിലിയൻ കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ പറ്റി. ഇതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയും വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Middle East and Gulf
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.
യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ച് 2026ന്റെ ഭാഗമായുള്ള വെയ്റ്റ് ലോസ് ചലഞ്ച്, വാക്കിംഗ് ചലഞ്ച് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചലഞ്ചിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
വെയ്റ്റ് ലോസ് ചലഞ്ചിൽ വനിതകളുടെ വിവിധ വിഭാഗങ്ങളിലായി ഗായത്രി പുന്നത്ത്, ഡാനി എം. ജോസ്, സറീന, ജോസിലി ജോസ് എന്നിവരും പുരുഷന്മാരുടെ വിവിധ വിഭാഗങ്ങളിലായി ഷൈൻ റോബർട്ട്, കെ.എ. അശ്വിൻ, ദേവദാസ് സെൽവരാജ് എന്നിവരും വിജയികളായി.
വാക്കിങ് ചലഞ്ച് വനിതാ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കി സ്വപ്ന ജെയിംസ്, ശ്യാമള ജോസ്, ജോസിലി ജോസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ശകുന്തള ശിവദാസൻ രണ്ടാം സ്ഥാനവും ജോമി വിനോയ് മൂന്നാം സ്ഥാനവും നേടി. സന്ധ്യ വിദ്യാധരൻ, സുഷ്മ സുന്ദരേശ്വരൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പുരുഷ വിഭാഗത്തിൽ 18,30,000 ചുവടുകൾ പൂർത്തിയാക്കിയ സ്റ്റിൽവിൻ ജോസ്, സന്തോഷ് തക്കനപ്പിള്ളിയിൽ കനകൻ, അനീഷ് പുരുഷോത്തമൻ, ഷിജിത്, വിനീത് വിൻസൺ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നിഷാന്ത് ജോർജ് രണ്ടാം സ്ഥാനവും മുസാഫർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അജിത് എസ്, ജയസിംഗ്, നിഷാന്ത് എം, അഖിൽ ടി. അനിൽ, സജിൻ മുരളി, ശരത് പി. വി. എന്നിവർ യഥാക്രമം നാലു മുതൽ ഒമ്പത് വരെ സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ നടക്കുന്ന കല കുവൈറ്റ് ഫിറ്റ്നസ് ചലഞ്ച് 2026-ന്റെ സമാപനച്ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Middle East and Gulf
അബുദാബി: ഗ്രന്ഥശാല പ്രവർത്തകർക്ക് കേരളത്തിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ "അക്ഷരജാലകം' നൽകി വരുന്ന പി.എൻ. പണിക്കർ അവാർഡിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം ജനറൽ കൺവീനറും ഐഐസി ലൈബ്രേറിയനുമായ ജാഫർ കുറ്റിക്കോടിനെ തെരഞ്ഞെടുത്തു.
അബൂദാബിയിലെ മലയാളികൾക്കിടയിൽ വായനശീലം വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ഐഐസി വായനശാലയെ നവീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഐഐസി ലൈബ്രറിക്കായി പ്രത്യേകം ഡിസൈൻ ചെയ്ത സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയണ്ടതാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കവിതകളെഴുതുന്ന എഴുത്തുകാരൻ എന്നതിലുപരി, വളർന്നുവരുന്ന പുതുതലമുറയിലെ എഴുത്തുകാർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി സാഹിത്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
യുഎഇ ഗവൺമെന്റിന്റെ അംഗീകാരമുള്ള മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ സാഹിത്യവിഭാഗം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെയും പ്രവാസലോകത്തെയും നിരവധി എഴുത്തുകാരുമായി അദ്ദേഹം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇരുപത് വർഷക്കാലമായി അബുദാബിയിൽ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊർണൂർ കുറ്റിക്കോട് സ്വദേശിയാണ്.
മുഹമ്മദ്, ആസിയ എന്നിവരാണ് മാതാപിതാക്കൾ. റൈസ ഭാര്യയും ഫിദ, ഫഹ്മിദ, ഫർഹ, ഫാത്തിമ എന്നിവർ മക്കളുമാണ്.
സെപ്റ്റംബറിൽ അബൂദാബിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അക്ഷരജാലകം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കും നിയമലംഘകർക്കുമെതിയിരേ കുവൈറ്റിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംയുക്ത സുരക്ഷാ പരിശോധന ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നടന്നു.
താമസ-തൊഴിൽ നിയമലംഘനങ്ങൾ, മുൻസിപ്പൽ ചട്ട ലംഘനങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവ കണ്ടെത്തുന്നതിനായി നടത്തുന്ന ഈ വൻ റെയ്ഡിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് കഴിഞ്ഞ രാത്രി അധികൃതർ ഒഴിപ്പിച്ചത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്.
കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, വിവിധ സർക്കാർ ഏജൻസികൾ എന്നിവരടങ്ങുന്ന സംയുക്ത സേനയാണ് ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന ജലീബ് മേഖലയിൽ നിയമവാഴ്ച ഉറപ്പാക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്.
മേഖലയിലെ ആയിരത്തിലധികം വരുന്ന പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് ഈ പരിശോധന. ഇതിൽ ഏകദേശം 350-ഓളം കെട്ടിടങ്ങൾ ഇതിനകം തന്നെ അധികൃതർ പൂർണമായും ഒഴിപ്പിച്ചു കഴിഞ്ഞു.
പരിശോധനകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളിലെ താമസക്കാരെയും തൊഴിലാളികളെയും അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചു.
കനത്ത സുരക്ഷാ വലയത്തിൽ നടത്തിയ ഈ ഒഴിപ്പിക്കലിന് ശേഷം, താമസക്കാരെ പ്രത്യേകമായി ഏർപ്പെടുത്തിയ ബസുകളിൽ താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Middle East and Gulf
റിയാദ്: ഉംറ പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് ജിദ്ദയിൽ അന്തരിച്ചത്.
പരേതനായ കെ.ബി. അലിയാണ് ഭർത്താവ്. നിലവിൽ ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നടപടികൾ വേഗത്തിലാക്കുന്നതിനായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന. മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബുബക്കർ.
Middle East and Gulf
ന്യൂഡൽഹി: കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ കീഴിലുള്ള പാസ്പോർട്ട്, വിസ ഔട്ട്സോഴ്സിംഗ് കോൺസുലർ സേവനങ്ങൾക്കുള്ള കരാർ നൽകിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം ഈ ദൗത്യങ്ങൾക്കായി പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകി.
കരാറിന്റെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ തങ്ങളെ അകാരണമായി അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാങ്കേതിക യോഗ്യതാ മാർക്കുകൾ എങ്ങനെയാണ് നൽകിയതെന്ന് വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്നും, പൊതു ടെൻഡറുകളിൽ പാലിക്കേണ്ട സുതാര്യതയും നിഷ്പക്ഷതയും ഈ നടപടിക്രമത്തിൽ ഉണ്ടായിട്ടില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കോടതി വിധി കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരാർ മാറ്റത്തെ പൂർണമായും തടസപ്പെടുത്തി.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി മറ്റൊരു കമ്പനിക്ക് കരാർ നൽകുന്നത് വരെ വിവിധ സേവനങ്ങളിലെ അനിശ്ചിതത്വവും കാലതാമസവും തുടരാനാണ് സാധ്യത.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി കടന്നെത്തിയ 4 ക്രൂയിസ് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ പുലർച്ചെ കുവൈറ്റ് സായുധസേന വിജയകരമായി നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ഇറാൻ ആക്രമണത്തിൽ രാജ്യത്തെ നിരവധി കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും തങ്ങളുടെ ചുമതലകൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Middle East and Gulf
അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധൻവി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാൻ രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഫാദിൽ ഷഹീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും , വിവിധ പരിപാടികളെ ഏകോപിപ്പിക്കുന്നതിനായി മ്യൂസിക് ക്ലബിന്റെ കൺവീനർ സായ് മാധവ്, ജോ. കൺവീനർ ആരതി ദിപു, ഡാൻസ് ക്ലബ് കൺവീനർ സാൻവി സൽജിത്, ജോ. കൺവീനർ ആമിന നസ്മിൻ, സ്പോർട്സ് ക്ലബ് കൺവീനർ ബിയോൺ ബൈജു, ജോ. കൺവീനർ മർസൂഖ്, റീഡിംഗ് ക്ലബ് കൺവീനർ നിഖിത സച്ചിൻ, ജോ. കൺവീനർ ഫൈഹ ഷഹീർ, ആക്ടിംഗ് ക്ലബ് കൺവീനർ അയാൻ അലി, ജോ. കൺവീനർ അക്ഷജ് ലിഘോഷ് എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി രാകേഷ് മൈലപ്രത്, സെന്റർ ജോ. സെക്രട്ടറി സ്മിത ധനേഷ്കുമാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, മുൻ വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് വിഭജിച്ച് ഏരിയയ്ക്ക് കീഴിലെ നാലാമത്തെ യൂണിറ്റായി റബ്വ യൂണിറ്റ് രൂപീകരിച്ചു.
ചെറീസ് റസ്റ്റോറന്റ് ഹാളിൽ ജരീർ യൂണിറ്റ് പ്രസിഡന്റ് രതീഷ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവർത്തനമേഖലയുടെ വിപുലീകരണവും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ജരീർ യൂണിറ്റ് വിഭജിച്ച് റബ്വ യൂണിറ്റ് രൂപീകരിച്ചതിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൺവൻഷനിൽ ഇരുയൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു.
Middle East and Gulf
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഗാനരചനയിലൂടെ രാജ്യാന്തര തലത്തിൽ അപൂർവ നേട്ടം കൈവരിച്ച് മലയാളി വിദ്യാർഥിനി.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സംഘടനയായ "ട്രസ്റ്റ് ഫോർ സസ്റ്റെയ്നബിൾ ലിവിംഗ്' (TSL) ഏർപ്പെടുത്തിയ 2026-ലെ അന്താരാഷ്ട്ര പുരസ്കാരത്തിനാണ് മലയാളി ബാലിക ജെയ്ഷ വിപിൻ അർഹയായത്.
അബുദാബി കേംബ്രിഡ്ജ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ ജെയ്ഷ, സ്വന്തമായി രചിച്ച "അനദർ പാറ്റേൺ' എന്ന ഗാനത്തിലൂടെയാണ് ആഗോള തലത്തിലെ "ഗ്രാൻഡ് പ്രൈസ്' സ്വന്തമാക്കിയത്.
പുരസ്കാരത്തോടൊപ്പം 1,000 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ട്രോഫിയും ജെയ്ഷയ്ക്ക് ലഭിക്കും. കൂടാതെ, ജെയ്ഷയുടെ ഈ നേട്ടത്തെ മുൻനിർത്തി കേംബ്രിഡ്ജ് ഹൈസ്കൂളിന് 500 പൗണ്ട് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളിൽ പരിസ്ഥിതി ബോധവും സുസ്ഥിര വികസന ആശയങ്ങളും വളർത്താൻ പ്രവർത്തിക്കുന്ന ടിഎസ്എൽ, ഏഴ് മുതൽ 18 വയസുവരെയുള്ള വിദ്യാർഥികൾക്കായി എല്ലാ വർഷവും അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
"സസ്റ്റെയ്നബിലിറ്റി കൾച്ചർ' (സുസ്ഥിരതാ സംസ്കാരം) എന്നതായിരുന്നു 2026-ലെ മത്സര പ്രമേയം. ഒരു സുസ്ഥിര സംസ്കാരം എങ്ങനെയായിരിക്കണം, അതിനായി മനുഷ്യന്റെ സാംസ്കാരിക ശീലങ്ങളിൽ എന്ത് മാറ്റം വരണം എന്നിവ സർഗാത്മകമായി അവതരിപ്പിക്കാനായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നത്.
ലോകമെമ്പാടുമുള്ള 65-ലധികം രാജ്യങ്ങളിൽ നിന്നായി 2,700-ൽ പരം വിദ്യാർഥികളാണ് ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തത്. പഠനത്തിലും കലയിലും ഒരേപോലെ തിളങ്ങുന്ന ബഹുമുഖപ്രതിഭയായ ജെയ്ഷ, അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ISC) ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.
കൊല്ലം സ്വദേശിയും അബുദാബി ബിസിനസ് ഗ്രൂപ്പിന്റെ ഐടി മേധാവിയുമായ വിപിൻ ദേവിന്റെയും തിരുവനന്തപുരം സ്വദേശിയും എഐ എൻജിനിയറുമായ പൂജയുടെയും മകളാണ് ജെയ്ഷ. നഷ്വ വിപിൻ സഹോദരിയാണ്.
Middle East and Gulf
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗം ഷൈനി ബാലചന്ദ്രനെ കൺവീനറായും അനീഷ ജയൻ, ജിഷ ഗഫൂർ, ആമി ഹിഷാം, നാസി ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായും തെരഞ്ഞെടുത്തു.
റീന നൗഷാദ്, സബിത എസ്. നായർ, ശ്രീജ വർഗീസ്, ബോബി ബിജിത്കുമാർ, എസ്.ജെ. രേവതി, രജിത വിനോദ്, സുമ വിപിൻ, ശ്രീഷ്മ അനീഷ്, ഷെൽമ സുരേഷ്, ടി.എസ്. ആരതി, വഹീത മുഹമ്മദലി, ഡോ. ഷീബ അനിൽ, നൂറ അമീൻ, നസീമ അലി, ശോഭന മോഹൻദാസ്, ശ്രീജ ലിഗോഷ്, ദീപ ജയകുമാർ, എ.ആർ. രാധിക, ഷംന സിദ്ദിഖ്, അഡ്വ. സാജിത ചേലകുത്ത് എന്നീ 25 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസിയുടെ ആദ്യകാല പ്രവർത്തകനും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായ ജോൺസി സി. സാമുവലിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റസ്റ്ററന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എ. ഐ. കുരിയൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ജോൺസി സി. സാമുവൽ സംഘടനയ്ക്കു നൽകിയ വിലപ്പെട്ട സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും കുടുംബത്തോടൊപ്പം സന്തോഷപൂർണമായ ഭാവിജീവിതം ആശംസിക്കുകയും ചെയ്തു.
ചടങ്ങിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജോൺസി സി സാമുവലിന് കൈമാറി. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, നാഷണൽ കമ്മിറ്റി ജോയിന്റ് ട്രഷറർ കോശി ബോസ്, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ വർഗീസ്, സാബു തോമസ് എന്നിവർ ആശംസകൾ നേർന്നു.
അലക്സാണ്ടർ ദാസ്, റോഷൻ ജേക്കബ്, സുജിത് സുതൻ, നഹാസ് സൈനുദ്ധീൻ, ജോമോൻ കോട്ടവിള, ബിജു പാപ്പച്ചൻ, റോയ് ജോസഫ്, അജിത് കണ്ണൻപാറ, പ്രദീപ് കുമാർ, ശ്രീജിത്ത് ശ്രീധരൻ പിള്ള, ഷിജിൻ ഷാജി, ജിനു ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മറുപടി പ്രസംഗത്തിൽ ജോൺസി സി. സാമുവൽ യാത്രയയപ്പിന് ജില്ലാ കമ്മിറ്റിക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഒഐസിസിക്കും വേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവച്ചു.
പരിപാടിയിൽ പ്രോഗ്രാം കൺവീനറും ഒഐസിസി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ബിജു പാറയിൽ സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി.
രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി.
തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.
Middle East and Gulf
ദോഹ: ഇന്ത്യന്‍ ഗവണ്മെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സിന് മീഡിയ പ്ലസിന്റെ ആദരം.
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
Middle East and Gulf
റിയാദ്: 38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനയ്യ അർബൈൻ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന രാജൻ പാലക്കാട് തൃത്താല സ്വദേശിയാണ്. കേളി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അർബൈൻ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാർ, മൊയ്ദീൻ, നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, ജയകുമാർ, അബ്ദുൽ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മൻസൂർ ഖാൻ, വാസുദേവൻ കൂതറ, പി.കെ. ഗഫൂർ, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫർ ഖാനും രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകൾക്കുവേണ്ടി യഥാക്രമം മൻസൂർ ഖാൻ, ഹരിദാസൻ, ജയകുമാർ, അബ്ദുൽ ഗഫൂർ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ സ്വാഗതവും പി.കെ. രാജൻ മറുപടിയും നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്, ഹെസ.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ മടങ്ങി.
സന്ദർശനത്തിനിടയിൽ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സ്വബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക്അൽ സ്വബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദള്ള അൽ അഹമദ് അൽ സ്വബാഹ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Middle East and Gulf
ദോഹ: മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാപ്രമി പത്രത്തിന്റെ ചെയര്‍മാനായ മാഹീന് കൃപ ചാരിറ്റബിള്‍ സൊസൈറ്റി, പ്രവാസി ലീഗ്, ഇന്തോ അറബ് കള്‍ചറല്‍ സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായി സേവന രംഗത്ത് സജീവമാണ് .
മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു മാഹീനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ്, കലാപ്രേമി കോഓര്‍ഡിനേറ്റര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Middle East and Gulf
അബുദാബി: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം മുൻ പ്രസിഡന്റും ഇൻകാസ് അബുദാബി വർക്കിംഗ് പ്രസിഡന്റുമായ സി.എം. അബ്ദുൽ കരീമിന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ആർക്കൈവ്സിൽ സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ കരീം, പ്രവാസജീവിതത്തിലുടനീളം സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ നൽകിയ നിസ്വാർഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.
അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിവിധ സംഘടനകളുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വവും സംഭാവനകളും ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് ടി. എം. നിസാർ അധ്യക്ഷനായ ചടങ്ങ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ. പി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷാജികുമാർ, ട്രഷറർ രാജേഷ് വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, അനീഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Middle East and Gulf
അബുദാബി: അബുദാബി മലയാളി സമാജത്തിൽ നടന്ന വാർഷിക പൊതുയോഗം 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എ.എം അൻസാർ (പ്രസിഡന്റ്), നസീർ പെരുമ്പാവൂർ (വൈസ് പ്രസിഡന്റ്), പി.ടി. റഫീഖ് (ജനറൽ സെക്രട്ടറി), അനീഷ് മോൻ അനീഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
11 അംഗ എക്സിക്യു്ട്ടീവ് സ്ഥാനങ്ങളിലേക്ക് അബ്ദുൽ റിയാസ്, അമീറുദ്ധീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ, ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിം നൗഷാദ്, ഷിബു കെ ചന്ദ്രൻ, എന്നിവരെയും തെരഞ്ഞെടുത്തു.
രത്നകുമാർ (ഓഡിറ്റർ), സിറാജുദ്ധീൻ (അസിസ്റ്റന്റ് ഓഡിറ്റർ), പ്രസിഡന്റ് സലിം ചിറക്കൽ, അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ ടിവി റിപ്പോർട്ടും ട്രഷറർ യാസർ അറാഫത് കണക്കും അവതരിപ്പിച്ചു.
എഡിറ്റർ അഹദ് വെട്ടൂർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
Middle East and Gulf
മനാമ: ബഹ്റനിൽ ഡോക്ടറായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബഹ്റിനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും ബഹ്റിന് ഭരണാധികാരികളുമായിട്ടുള്ള ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെപിഎ സെക്രട്ടേറിയറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റിനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്ടര്‍ ഏറ്റവും ഒടുവില്‍ ബഹ്റിന് കാന്‍സര്‍ സെന്റര്‍ എന്ന സംഘടനയ്ക്കു രൂപം നല്കി നിരവധിയായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും സ്മരിക്കപ്പെടുമെന്ന് സെക്രട്ടേറിയറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.
പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സെക്രട്ടേറിയറ്റ് കമ്മിറ്റി അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) മെഗാ സാംസ്കാരിക മേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. അർഫജ് 2026 എന്ന പേരിൽ 2026 നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുക.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പദ്ധതി വിശദീകരണം നൽകി.
സംഘാടക സമിതി ജനറൽ കൺവീനറായി സി.കെ നൗഷാദിനെയും കൺവീനർമാരായി റിച്ചി കെ ജോർജ്, ജിൻസ് എന്നിവരെയും തെരഞ്ഞെടുത്തു.
America
ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എംഎൽഎ വി.ടി. ബൽറാം, അമേരിക്കൻ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഫോമ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു.
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കേരളത്തിൽ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ വളരുന്ന പുതുതലമുറകളിലേക്ക് മലയാളി സ്വത്വവും സാംസ്കാരിക പൈതൃകവും എത്തിക്കുന്ന ഫോമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമയുടെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും കേരളം നേരിട്ട മഹാപ്രളയകാലത്തും ഫോമ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അവർ പറഞ്ഞു.
America
ന്യൂജഴ്സി: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ നാമത്തിന്റെ എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ വികസനം, കലാ-സാഹിത്യ രംഗങ്ങളിലെ മികവുകളെ ആദരിക്കുകയും ആഗോള മലയാളി സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വി.വി. രാജേഷിന്റെ സാന്നിധ്യം അവാർഡ് വേദിയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നും പ്രസിഡന്റ് പ്രദീപ് മേനോൻ, മുഖ്യരക്ഷാധികാരി മാധവൻ നായർ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് അബ്രാഹം എന്നിവർ പറഞ്ഞു.
America
ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് സ്നേഹസാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സ്നേഹസാന്ത്വനം' സംഗീതസന്ധ്യ ശ്രദ്ധേയമായി.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ സഹകരണത്തോടെയും ഗുഡ് സമരിറ്റൻ കമ്യൂണിറ്റി മ്യൂസിക്കൽ ടീമിന്റെ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധ നേടി.
ജൂലൈ 12ന് അബിംഗ്ടണിലെ സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ നടന്ന പരിപാടിക്ക് ഫാ. ഡോ. ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർഥനയോടെയാണ് തുടക്കമായത്. ജോസ് സക്കറിയ സ്വാഗതം ആശംസിച്ചു.
സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർഥനാഗാനവും റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ആത്മീയ അന്തരീക്ഷം സൃഷ്ടിച്ചു. സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള ഹെവൻലി ബീറ്റ്സ് യുഎസ്എ അവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആവേശഭരിതരാക്കി.
America
ഫിലഡൽഫിയ: വിശ്വാസികളുടെ സജീവ പങ്കാളിത്തവും ആത്മീയ ഐക്യവും നിറഞ്ഞ ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് സംയുക്ത ആരാധനയോടെ സമാപിച്ചു.
അടുത്ത ഗ്ലോബൽ കോൺഫറൻസ് 2027ൽ യുകെയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റവ. സി.ടി. ഏബ്രഹാമും റവ. ബാബു സക്കറിയയും സമ്മേളനത്തിന് നേതൃത്വം നൽകും.
പ്രഥമ ഗ്ലോബൽ കോൺഫറൻസിന് കൺവീനർ ഡോ. ജോർജ് മാത്യു, സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ, യൂത്ത് കോഓർഡിനേറ്റർ അലക്സ് ചാണ്ടി, ലേഡീസ് കോഓർഡിനേറ്റർ സിസ്റ്റർ ഷേർളി ചാക്കോ എന്നിവരോടൊപ്പം പാസ്റ്റർ വറുഗീസ് ജോണിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘാടക സമിതിയും നേതൃത്വം നൽകി.
ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ റവ. ഡോ. ബേബി വറുഗീസ്, റവ. ക്രിസ് ജാക്സൺ, റവ. നൂറുദ്ദീൻ മുല്ല, റവ. സ്റ്റീവ് ജോൺ, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
America
ഇന്ത്യാന: ആൻഡേഴ്സണിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന വെടിവയ്പ് കൊലപാതകക്കേസിൽ 15 വയസുകാരനായ ജൊമാജ്സെ ലാരിക്ക് കോടതി 100 വർഷം തടവുശിക്ഷ വിധിച്ചു. ഡേല സ്വെയ്ൻ വെടിയേറ്റ് മരിച്ച കേസിലാണ് ശിക്ഷ.
കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ലാരിക്കെതിരേ കോടതി തെളിഞ്ഞതായി കണ്ടെത്തി.
കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിലെ അംഗത്വത്തിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷം തടവാണ് ജഡ്ജി ഡേവിഡ് ഹാപ്പെ വിധിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നതിനാൽ, കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റവും വിദ്യാഭ്യാസ പുരോഗതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് തേടി ഹർജി നൽകാൻ നിയമപരമായ അവസരമുണ്ടാകും.
America
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. ആദിതി സാഹ അനന്യ (30) മരിച്ചു.
ഇന്റേണൽ മെഡിസിൻ റസിഡൻസി പരിശീലനം ആരംഭിച്ച് ആഴ്ചകൾക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിലെ സറായിൽ സ്വദേശിയായ ബാബുൽ സാഹയുടെ ഏകമകളാണ് ഡോ. ആദിതി. ഐഡിയൽ സ്കൂളിലും കാംബ്രിയൻ കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം ജഹുരുൽ ഇസ്ലാം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി.
ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയ ആദിതി, ഡോക്ടറാകണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്തു. യുഎസ് മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു.
അടുത്തിടെയാണ് ഇന്റേണൽ മെഡിസിൻ റെസിഡൻസി ആരംഭിച്ച് കരിയറിലെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങിയ സമയത്താണ് ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടം ആ യാത്രയ്ക്ക് അപ്രതീക്ഷിത വിരാമമിട്ടത്.
പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.
America
ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് മാർത്തോമ്മ സഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയിൽ വച്ച് ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തും.
മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനസമ്മേളനങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ടെക്സസ് സംസ്ഥാനത്തെ ഡാളസ് - ഫോർട്ട്വർത്ത് (DFW) മേഖലയിലെ മലങ്കര മാർത്തോമാ സഭയുടെ അമ്പത് വർഷത്തെ വിശ്വാസയാത്ര സ്വർണജൂബിലി ആഘോഷങ്ങളിലൂടെ പുതിയ ചരിത്രം കുറിക്കുകയാണ്.
1973-ൽ ഏതാനും കുടുംബങ്ങളുടെ ചെറിയ പ്രാർഥനാ കൂട്ടായ്മയായി ആരംഭിച്ച ഈ ആത്മീയ പ്രസ്ഥാനം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി വളർന്നിരിക്കുന്നു.
വിശുദ്ധ തോമാശ്ലീഹയുടെ പാരമ്പര്യം പിന്തുടരുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭ, പത്തൊൻപതാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനത്തിലൂടെ ബൈബിളധിഷ്ഠിത വിശ്വാസവും പൗരസ്ത്യ ആരാധനാപാരമ്പര്യവും സമന്വയിപ്പിച്ച സഭയാണ്.
കേരളത്തിൽ ആരംഭിച്ച ഈ ആത്മീയ പൈതൃകം ഇന്ന് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അമ്പത് വർഷത്തെ സഭാചരിത്രം.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമ്മാ കുടുംബങ്ങൾ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയും ആരാധനയും ആരംഭിച്ചതോടെയാണ് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിന് തുടക്കമായത്. പ്രവാസജീവിതത്തിനിടയിലും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കൂട്ടായ്മയ്ക്ക് അടിത്തറയായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു. തുടർന്ന് ആരാധനകൾ കൊക്രാൻ മെത്തഡിസ്റ്റ് ചർച്ചിലേക്ക് മാറ്റി, സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും വിപുലവുമാക്കി.
1980-കളിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ അവസരങ്ങൾ തേടി നിരവധി മലയാളി കുടുംബങ്ങൾ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലേക്ക് കുടിയേറിയതോടെ സഭയുടെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിച്ചു.
1984 ഡിസംബർ 21ന് ഗ്രാൻഡ് പ്രയറിയിൽ ആദ്യ സ്ഥിരം ആരാധനാലയം സ്ഥാപിക്കപ്പെട്ടത് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി മാറി.
വിശ്വാസിസമൂഹം വികസിച്ചതോടെ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കപ്പെട്ടു. ഇന്ന് ഈ പ്രദേശത്തെ മാർത്തോമാ സഭയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പ്രധാന ഇടവകകളാണ്.
ഡാളസ് മേഖലയിലെ ആദ്യത്തെ പുതിയ ഇടവകയായി 1988-ൽ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് രൂപീകരിക്കപ്പെട്ടു. കിഴക്കൻ ഡാളസിൽ താമസിച്ചിരുന്ന മാർത്തോമ്മ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ച ഈ ഇടവക ഇന്ന് ശക്തമായ ആത്മീയ കേന്ദ്രമായി വളർന്നിരിക്കുന്നു.
1994-ൽ ഫാർമേഴ്സ് ബ്രാഞ്ചിലെ ലൂണ റോഡിൽ സ്വന്തമായി ദേവാലയം സ്ഥാപിച്ചതോടെ ഈ ഇടവക ഡാളസ് മേഖലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായി മാറി. ഡാളസ് നഗരത്തിന്റെ മധ്യഭാഗത്തുള്ള വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഈ ഇടവക നിർണായക പങ്ക് വഹിച്ചുവരുന്നു.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളുടെ വർധനവിനെ തുടർന്ന് ആദ്യ ഡാളസ് ഇടവകയുടെ പാരമ്പര്യം തുടർന്നുകൊണ്ട് കരോൾട്ടണിൽ പുതിയ ഇടവക രൂപംകൊണ്ടു.
ഇന്ന് 1400 വെസ്റ്റ് ഫ്രാങ്ക്ഫോർഡ് റോഡിലുള്ള സ്വന്തം ദേവാലയത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുർബാനയും ആരാധനയും, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, ഇടവക മിഷൻ, സംഗീതശുശ്രൂഷ തുടങ്ങി വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
വടക്കുകിഴക്കൻ ഡാളസ് മേഖലയിലെ വിശ്വാസികളുടെ ആവശ്യങ്ങൾ പരിഗണിച്ച് 2004-ൽ റിച്ചാർഡ്സണിൽ സെഹിയോൻ മാർത്തോമാ ചർച്ച് ആരംഭിച്ചു. പിന്നീട് പ്ലാനോയിൽ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും 2009-ൽ അത് സമർപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ഇടവക പ്രദേശത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്.
2010-കളുടെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ഡാലസ് മേഖലയിലെ വളർച്ചയെ തുടർന്നാണ് ക്രോസ് വേ മാർത്തോമാ ചർച്ച് രൂപംകൊണ്ടത്. യുവ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം, ദ്വിഭാഷാ ആരാധന, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഈ ഇടവകയുടെ പ്രത്യേകതകളാണ്.
ഇന്ന് ഈ അഞ്ച് ഇടവകകളും ആരാധനാലയങ്ങൾ മാത്രമല്ല; പ്രവാസി മലയാളി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ കേന്ദ്രങ്ങളാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ആരാധനകൾ നടത്തുന്നതോടൊപ്പം സൺഡേ സ്കൂൾ, യുവജനസഖ്യം, സ്ത്രീസമാജം, കുടുംബശുശ്രൂഷ, സംഗീതശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാ തലമുറകളെയും സഭയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവ നടത്തിവരുന്നത്.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ ഇടവകകൾ സഭയുടെ ആപ്തവാക്യമായ “Lighted to Lighten” ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും മുന്നേറുകയാണ്.
1973-ൽ തെളിയിച്ച വിശ്വാസത്തിന്റെ ചെറിയ ദീപം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലാകെ പ്രകാശം പരത്തുകയാണ്.
കരോൾടൺ മാർത്തോമ്മാ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്, സെഹിയോൻ മാർത്തോമാ ചർച്ച്, ക്രോസ് വേ മാർത്തോമാ ചർച്ച് എന്നീ അഞ്ച് ഇടവകകളുടെ സംയുക്ത ശുശ്രൂഷയാണ് ഈ അമ്പത് വർഷത്തെ വളർച്ചയുടെ ഏറ്റവും വലിയ നേട്ടം.
സുവർണജൂബിലി ആഘോഷങ്ങൾ ഭൂതകാലത്തെ അനുസ്മരിക്കുന്ന ചടങ്ങ് മാത്രമല്ല; ദൈവത്തിന്റെ വഴിനടത്തലിനുള്ള നന്ദിപ്രകടനവും, സഭയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള പുതിയ പ്രതിജ്ഞയുമാണ്.
അഞ്ച് പതിറ്റാണ്ടുകളുടെ വിശ്വാസവും സേവനവും സാക്ഷ്യവഹിച്ച ഡാളസ്–ഫോർട്ട് വർത്ത് മാർത്തോമാ സമൂഹം വരുംകാലത്തും അതേ ആത്മീയ ഊർജത്തോടെ മുന്നേറുമെന്ന പ്രത്യാശയോടെയാണ് ഈ സുവർണജൂബിലി ആഘോഷിക്കുന്നത്.
America
ന്യൂജഴ്സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ മലയാളി ബാലികയായ 11 വയസുകാരി ശ്വിക അരുണ്‍ ദേശീയ ചാമ്പ്യൻ കിരീടം സ്വന്തമാക്കി.
വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ശ്വിക ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനവും യുഎസ് ദേശീയ കിരീടവും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ മലയാളി ബാലികയെന്ന ചരിത്ര നേട്ടവും ശ്വികയുടെ പേരിലായി.
കഴിഞ്ഞ മൂന്ന് വർഷമായി ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വെങ്കലവും വെള്ളിയും നേടിയിരുന്ന ശ്വികയ്ക്ക് ഇതാദ്യമായാണ് സ്വർണ മെഡൽ ലഭിക്കുന്നത്.
ന്യൂജഴ്സിയിലെ എഡിസണിൽ ഐടി മേഖലയിലെ ഉദ്യോഗസ്ഥരായ കണ്ണൂർ ചാല സ്വദേശികളായ അരുണ്‍ അയില്യത്ത് കീഴടത്തിലും (എ.കെ. അരുണ്‍) അനീഷ കരുണനും ദമ്പതികളുടെ മകളാണ് ശ്വിക.
നാല് വർഷമായി ഫിഗർ സ്കേറ്റിങ്ങിൽ പരിശീലനം നടത്തുന്ന ശ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടക്കം മുതൽ ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.
സംഗീതത്തിന്റെ അകമ്പടിയോടെ ജമ്പുകൾ, സ്പിന്നുകൾ, ഫുട്വർക്ക് എന്നിവ അവതരിപ്പിക്കുന്ന ഫിഗർ സ്കേറ്റിംഗ് ഇനത്തിൽ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശ്വിക പരിശീലനം നടത്താറുണ്ടെന്ന് പിതാവ് അരുണ്‍ പറഞ്ഞു.
പരിക്കുകളും മാനസിക സമ്മർദങ്ങളും അതിജീവിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കേറ്റിംഗിനൊപ്പം ബാസ്കറ്റ്ബോൾ, സോക്കർ എന്നിവയിലും ശ്വിക സജീവമാണ്.
പഠനത്തിലും മികവ് പുലർത്തുന്ന ഹോണർ റോൾ വിദ്യാർഥിനിയാണ്. ഈ രംഗത്ത് മുന്നോട്ട് പോകാൻ മകൾ ആഗ്രഹിക്കുന്നിടത്തോളം കാലം പൂർണ പിന്തുണ നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.
ഫിഗർ സ്കേറ്റിംഗ് കായിക മികവും കലാപരമായ അവതരണവും സമന്വയിപ്പിക്കുന്ന ഇനമാണ്. ദേശീയ മത്സരങ്ങളെക്കാൾ കടുത്ത വെല്ലുവിളികളാണ് ലോക ചാമ്പ്യൻഷിപ്പിലുള്ളത്.
ദേശീയ കിരീട നേട്ടത്തോടെ ശ്വികയുടെ അടുത്ത ലക്ഷ്യം അന്താരാഷ്ട്ര വേദികളിലെ കൂടുതൽ വിജയങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ-മലയാളി സമൂഹം.
America
ഡാളസ് (ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനും പുതിയ സിഎസ്ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ഡയോസിസൻ കൗൺസിലിനും പ്രൗഢഗംഭീരമായ സമാപനം.
ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ ആതിഥേയത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ഈ സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു.
"ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക' (സങ്കീർത്തനങ്ങൾ 145:4) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
America
ഒട്ടാവ: കാനഡയിൽ പാസ്പോർട്ട് പുതുക്കൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ഫെഡറൽ സർക്കാർ. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ സംവിധാനം രാജ്യവ്യാപകമായി നിലവിൽ വന്നു.
ഇനി അർഹരായ കനേഡിയൻ പൗരന്മാർക്ക് സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി വീട്ടിലിരുന്ന് തന്നെ പാസ്പോർട്ട് പുതുക്കാവുന്നതാണ്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി ലെന മെറ്റ്ലെജ് ഡിയാബ് ആണ് ഈ ജനക്ഷേമകരമായ പ്രഖ്യാപനം നടത്തിയത്. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്.
കൂടുതൽ ആളുകളിലേക്ക് സേവനമെത്തിക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ദിവസം സമർപ്പിക്കാവുന്ന ഓൺലൈൻ അപേക്ഷകളുടെ പരിധിയും സർക്കാർ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഏകദേശം 20 ലക്ഷത്തോളം കനേഡിയൻ പൗരന്മാർക്ക് ഈ പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഓൺലൈൻ വഴി പുതുക്കലിന് അപേക്ഷിക്കുന്ന പൗരന്മാർക്ക് കാനഡയിൽ നിലവിലുള്ള താമസ വിലാസം ഉണ്ടായിരിക്കണം.
ഡിജിറ്റൽ പാസ്പോർട്ട് ഫോട്ടോ ഉൾപ്പെടെ ആവശ്യമായ വിവരങ്ങളും രേഖകളും ഓൺലൈനായി തടസമില്ലാതെ സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചാൽ സാധാരണയായി 20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകൾ പ്രോസസ് ചെയ്ത് പാസ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
America
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പ്രതിമാസ പരിപാടിയുടെ ഭാഗമായി ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് (സിഎസ്ടി) കാഴ്ചപ്പാടുകൾ എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ സംവാദത്തിൽ "ജെൻസി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തിൽ', "കവിതയുടെ രൂപ മാറ്റം', "കുടിയേറ്റ സാഹിത്യ പരിസരം' എന്നീ മൂന്ന് വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും.
നോർത്തമേരിക്കൻ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണിൽ (പെൻസൽവാനിയ), സുകുമാർ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാളസ്) എന്നിവർ യഥാക്രമം വിഷയങ്ങൾ അവതരിപ്പിക്കും.
സിനി പണിക്കർ, ഷാജു ജോൺ എന്നിവർ ജെൻസികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകൾ എന്നിവയെ കുറിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം.പി. ഷീല, ബിനു താപ്രവന്‍ കുന്നോത്ത് എന്നിവരും കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തിൽ കെ.കെ. ജോൺസൺ, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത് സംസാരിക്കും.
മീറ്റിംഗിൽ പങ്കെടുക്കുന്നവർക്കും ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
സൂം മീറ്റിംഗ് ഐഡി 884 2557 0709. കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) ലഭിക്കും.
America
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന "WMC Global Meet @ Kochi'-ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വൻ പങ്കാളിത്തം ഉറപ്പായി.
അഞ്ച് ഗ്ലോബൽ റീജിയണുകളിലെയും വിവിധ പ്രൊവിൻസുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ്ചെയർ ടി.പി. വിജയൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്യും.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ ജനപ്രതിനിധികൾ, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, ലോകമെമ്പാടുമുള്ള ഡബ്ല്യുഎംസി നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ സ്പോൺസർഷിപ്പിൽ നടപ്പാക്കുന്ന ഒരു കോടി രൂപ ഡബ്ല്യുഎംസി ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ ആകെ 100 നഴ്സിംഗ് വിദ്യാർഥികൾക്ക് 1,00,000 രൂപ വീതം വിദ്യാഭ്യാസ സഹായം നൽകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് തിരുവനന്തപുരം വച്ച് ജനുവരിയിൽ സ്കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് കൊച്ചിയിൽ നടക്കുന്ന ഡബ്ല്യുഎംസി ഗ്ലോബൽ മീറ്റിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.
ശേഷിക്കുന്ന 50 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടർഘട്ടങ്ങളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഡബ്ല്യുഎംസി തിരു - കൊച്ചി പ്രൊവിൻസ് സമ്മേളനത്തിന്റെ ഏകോപന ചുമതല വഹിക്കും.
ലോകമെമ്പാടുമുള്ള ഡബ്ല്യുഎംസി റീജിയണുകളിലെയും പ്രൊവിൻസുകളിലെയും പ്രതിനിധികളുടെ സാന്നിധ്യവും ഗ്ലോബൽ നേതൃത്വത്തിന്റെ പങ്കാളിത്തവും സമ്മേളനത്തെ ശ്രദ്ധേയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
America
ഡാളസ്: കോപ്പലിൽ അന്തരിച്ച ചെറിയാൻ ഫിലിപ്പോസിന്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ12 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019ൽ നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ ഒന്ന് വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: അന്ന ഫിലിപ്പോസ്. പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു.
സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ഞായറാഴ്ച 4.30ന് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്.
വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു.
റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ.ഫാ. ജെക്കു സഖറിയ, റവ. രാജേഷ് ജോൺ, റവ.ഫാ. മാത്യു ജോർജ്, റവ.ഡോ . ജോബി മാത്യു, റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, മിൽറ്റ മാത്യു, നൈനാൻ വീട്ടിനാൽ, ഡോ. അന്ന കെ. ഫിലിപ്പ്, ഫാൻസിമോൾ പള്ളത്തുമഠം, ജിനോ ജേക്കബ്, ജോൺസൻ ഉമ്മൻ, എബി മാത്യു, ജോൺസൺ കല്ലുംമൂട്ടിൽ, ബിനു സഖറിയ, ഷോബിൻ മാത്യു, ഷിജു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എക്യുമെനിക്കൽ ഫെസ്റ്റിന്റെ കൺവീനർ തോമസ് മാത്യു (ജീമോൻ റാന്നി) എക്യൂമെനിക്കൽ ഫെസ്റ്റിന്റെ പ്രാധാന്യം വിശദീകരിച്ചു. എല്ലാ എക്യുമെനിക്കൽ സഭകളെയും ഒരേ കുടക്കീഴിൽ ഒരുമിപ്പിച്ച് ഐക്യവും സൗഹാർദ്ദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഇടവകകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ഹൂസ്റ്റണിലെ വിവിധ എക്യുമെനിക്കൽ സഭകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം ആത്മീയതയും സാംസ്കാരിക വൈവിധ്യവും സാഹോദര്യവും ആഘോഷിക്കുന്ന ശ്രദ്ധേയ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
"എക്യുമെനിക്കൽ ഫെസ്റ്റ്' സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പത് വരെ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ വിവിധ ഇന്ത്യൻ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഐസിഇസിഎച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക-മേളയോടനുബന്ധിച്ചു എക്യൂമെനിക്കൽ അടുക്കളയും (തട്ടുകട) ക്രമീകരിച്ചിട്ടുണ്ട്. .
വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കപ്പ & മീൻ കറി, കേരള സ്പെഷ്യൽ കപ്പ ബിരിയാണി, ബീഫ് കറി, മലബാർ പൊറോട്ട, മസാല ദോശ തുടങ്ങിയ വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഹൂസ്റ്റണിലെ പാചക രംഗത്തെ പരിചയ സമ്പന്നനായ മൈസൂർ തമ്പി അടുക്കളയുടെ കലവറയ്ക്കു മേൽനോട്ടം വഹിക്കും. 15 ഡോളർ, 10 ഡോളർ നിരക്കുകളിൽ ഫുഡ് കൂപ്പണുകൾ ലഭ്യമാണ്.
3.30 മുതൽ എല്ലാ ഇടവകകളിൽ നിന്നും ടീമുകളെ പങ്കെടുപ്പിക്കത്തക്കവണ്ണം ലൈവ് ബാൻഡ് (ഇൻസ്ട്രുമെന്റൽ മ്യൂസിക്) മത്സരം നടക്കും. 5:30 മുതൽ ഓരോ ഇടവകളിൽ നിന്നുമുള്ള സാംസ്കാരിക പരിപാടികൾ നടക്കും.
7.30ന് ഹൂസ്റ്റണിലെ പ്രമുഖ കലാകാരൻ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ" എന്ന ബൈബിൾ ലഘുനാടകം നടത്തപ്പെടും. ഫുഡ് കൂപ്പണുകളുടെ പ്രിന്റിങ് സ്പോൺസർ ജെയിംസ് ഈപ്പനെ (AB World Food Market. Pearland) എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. .
ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒരുമയും ആഘോഷിക്കുന്ന ഈ മേളയിൽ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെയും ഇന്ത്യൻ സമൂഹത്തെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
1981-ൽ രൂപീകൃതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ആത്മീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന പ്രമുഖ സംഘടനയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832 873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) - 832 744 9691, ഫാൻസിമോൾ പള്ളത്തുമഠം (ലൈവ് ബാൻഡ് കോഓർഡിനേറ്റർ) - 713 933 7636.
America
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി (കാൻജ്) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ക്രാഡിൽസ് ടു ക്രയോൺസ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് സേവന പരിപാടി സംഘടിപ്പിച്ചു.
ന്യൂജഴ്സിയിലെയും ഫിലഡൽഫിയയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കാൻജിലെ നിരവധി കുടുംബങ്ങൾ സാമ്പത്തിക സംഭാവനകൾ നൽകിയും ക്രാഡിൽസ് ടു ക്രയോൺസിന്റെ ആമസോൺ ഉൾപ്പെടുത്തിയിരുന്ന ആവശ്യസാധനങ്ങൾ വാങ്ങി സംഭാവന ചെയ്തും ഈ ഉദ്യമത്തിൽ പങ്കാളികളായി.
പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, യൂത്ത് അഫയേഴ്സ് ലീഡ് ശ്രീകുമാർ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സംഘം ഫിലാഡൽഫിയയിലെ ക്രാഡിൽസ് ടു ക്രയോൺസിന്റെ ഗിവിംഗ് ഫാക്ടറി സന്ദർശിച്ച് സേവനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
America
സ്റ്റാംഫോർഡ്: വടക്കേ അമേരിക്കയിലെ 12-ാമത് സീറോമലങ്കര കത്തോലിക്കാ ഫാമിലി കൺവൻഷന് ഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ അവസാനിച്ചത്.
അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി എത്തിയ വൈദികരും സമർപ്പിതരും അനേകം വിശ്വാസികളും സഭയിലെ പിതാക്കന്മാരോടൊപ്പം ഒത്തുചേർന്നപ്പോൾ, ഈ സമാപന സമ്മേളനം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രേക്ഷിത ചൈതന്യത്തിന്റെയും മഹത്തായ സാക്ഷ്യമായി മാറി.
നാല് നാൾ നീണ്ടുനിന്ന പ്രാർഥനകൾക്കും ആരാധനയ്ക്കും സൗഹൃദ കൂട്ടായ്മകൾക്കും നവീകരണത്തിനും ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് വിശ്വാസികൾ ദിവ്യബലിയിൽ പങ്കുചേർന്നു. സീറോമലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതിയ ശുശ്രൂഷകൾ, തോമാശ്ലീഹായിലൂടെ ഭാരതത്തിന് ലഭിച്ച വിശ്വാസത്തിന്റെ പ്രേക്ഷിത ചൈതന്യത്തെ വീണ്ടും ജ്വലിപ്പിച്ചു.
ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്: "നിങ്ങൾ പോയി സകല ജനങ്ങളെയും ശിഷ്യപ്പെടുത്തുവിൻ' പൊന്തിഫിക്കൽ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രിസ്തുവിന്റെ വലിയ പ്രേക്ഷിത ദൗത്യത്തെക്കുറിച്ചാണ് മാത്യൂസ് മാർ പക്കോമിയോസ് പിതാവ് പ്രസംഗിച്ചത്.
സഭയിൽ അംഗമായിരിക്കുക എന്നതിലുപരി, ഓരോ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയും സജീവമായ ഒരു മിഷനറി ശിഷ്യനാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പിതാവ് ഓർമിപ്പിച്ചു.
America
ഹൂസ്റ്റൺ: 17 വയസുകാരിയായ പെൺകുട്ടിയും 29 വയസുകാരനായ സഹോദരനും ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മുൻ കാമുകനായ 19 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ നോർത്ത്സൈഡിലെ കാനിനോ റോഡിലാണ് സംഭവം. പെൺകുട്ടി കുഞ്ഞിനൊപ്പം വീടിന് പുറത്തുനിൽക്കുന്നതിനിടെ പ്രതി തോക്കുമായി എത്തി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ് പറയുന്നത്.
തർക്കം തടയാൻ ശ്രമിച്ച സഹോദരനും പെൺകുട്ടിക്കും നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയായ എയ്ഞ്ചൽ ഹാവിൻ റോഡ്രിഗസ് പിന്നീട് പോലീസ് കസ്റ്റഡിയിലായി.
നിലവിൽ ഇയാൾ ഹാരിസ് കൗണ്ടി ജയിലിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
America
വാഷിംഗ്ടൺ: കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതനായ കെ.ജെ. ചാക്കോയുടെ മകന് ഡൊമിനിക് സാവിയോ കെ. ജേക്കബ് (71) അമേരിക്കയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ അനിത എറണാകുളം പള്ളത്തുകുഴി കുടുംബാംഗം. മക്കള്‍: റിയ, നിക്ക്.
America
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തിന് നടന്ന വി. കുർബാനയ്ക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു.
America
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിക്കുകയും രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വാക്കുതർക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ പങ്കെടുത്ത 19 വയസുകാരനായ ജൂണിയർ സി. നിക്കോ സെമോ സംഭവസ്ഥലത്തുവച്ച് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ 56 വയസുകാരിയായ ആഷ്ലി വൈറ്റ്ഹെഡ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മൂന്നാമത്തെ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരനായ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മൂന്നാം പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ രണ്ട് വയസുകാരൻ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ആശുപത്രി വിട്ടു. എഫ്ബിഐ, എടിഎഫ്, പ്രാദേശിക പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണമാണ് നടക്കുന്നത്.
സംഭവസ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
America
പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വച്ചു ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെ നടക്കും.
ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും.
അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐഎഎസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കും.
"അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.
ഓഗസ്റ്റ് ഏഴിന് നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.
ഗീത ജോർജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ. കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു.
അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.
കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.
America
ടെക്സസ്: കനത്ത ചൂട് തുടരുന്നതിനിടെ ടെക്സസിലെ ലിറ്റിൽ എൽമിൽ ഡ്യൂട്ടിക്കിടെ യുഎസ് പോസ്റ്റൽ സർവീസ് (യുഎസ്പിഎസ്) ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉമേഷ്കുമാർ താക്കർ (58) ആണ് മരിച്ചത്.
ഈ മാസം 20ന് നടന്ന സംഭവത്തിൽ മരണകാരണം സംബന്ധിച്ച് അധികൃതരുടെ അന്വേഷണം തുടരുകയാണ്. സംഭവദിവസം നോർത്ത് ടെക്സസിലുടനീളം 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടർന്ന് ഹീറ്റ് അഡ്വൈസറി നിലവിലുണ്ടായിരുന്നു.
സെർവെയ്ലൻസ് ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് ഏകദേശം 12.20 ഓടെ ലിറ്റിൽ എൽമിലെ തോൺഹിൽ ലെയിൻ - ഗ്രേസ്റ്റോൺ ഡ്രൈവ് പ്രദേശത്ത് താക്കറിന്റെ തപാൽ വാഹനം ഹസാർഡ് ലൈറ്റുകൾ തെളിഞ്ഞ നിലയിൽ നിർത്തിയിട്ടതായി കണ്ടെത്തിയിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ വാഹനത്തിനുള്ളിൽ ബോധരഹിതനായി കിടക്കുന്ന വിവരമറിഞ്ഞ് ലിറ്റിൽ എൽ ഫയർ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, മരണം അതിശക്തമായ ചൂടുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം യുഎസ്പിഎസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ നാഷണൽ റൂറൽ ലെറ്റർ കാരിയേഴ്സ് അസോസിയേഷൻ (NRLCA) താക്കറിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം രേഖപ്പെടുത്തി.
അതേസമയം, നാഷണൽ അസോസിയേഷൻ ഓഫ് ലെറ്റർ കാരിയേഴ്സ് (NALC) നേതാക്കൾ തപാൽ ജീവനക്കാർക്കായി കൂടുതൽ സുരക്ഷയും ചൂടുകാല തൊഴിൽ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
തപാൽ വാഹനം ഏറെ നേരം ഒരിടത്ത് തന്നെ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അയൽവാസികൾ പറഞ്ഞു. തുടർന്ന് പോലീസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അതിശക്തമായ വേനൽച്ചൂടിൽ തപാൽ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ ദാരുണ സംഭവത്തോടെ വീണ്ടും ഉയർന്നിട്ടുണ്ട്.
2023ൽ ഡാളസിൽ യൂജിൻ ഗേറ്റ്സും 2025ൽ ജേക്കബ് ടെയ്ലറും ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉമേഷ്കുമാർ താക്കറിന്റെയും മരണം.
America
എഡിൻബർഗ്: ടെക്സസ്, ഒക്ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാ രൂപതയിലുള്ള 10 ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇന്റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റ് (ഐപിഎസ്എഫ് 2026) ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ നടക്കും.
എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ മഹാമേള സംഘടിപ്പിക്കുന്നത്. ഓസ്റ്റിനിലെ "PSG ഗ്രൂപ്പ് ഓഫ് കമ്പനീസ്' ടൈറ്റിൽ സ്പോൺസറായും "Powered by Legacy Business Brokers' പങ്കാളിയായും എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടുകൂടിയുമാണ് കായികമേള അരങ്ങേറുന്നത്.
2007-ൽ ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നിട്ടുണ്ട്.
നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘടകർ വ്യക്തമാക്കി.
കായികമത്സരങ്ങൾക്കൊപ്പം വിശ്വാസം, കുടുംബസൗഹൃദം, സംസ്കാരം, യുവജനനേതൃത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും എഡിൻബർഗിലെ അന്താരാഷ്ട്ര നിലവാരമുള്ള വിവിധ കായികവേദികളിൽ നടക്കും.
ബിസിനസ് നെറ്റ്വർക്കിംഗും വിനോദസഞ്ചാരവും
Syro Faith & Business Connect: കായികമേളയോടൊപ്പം കത്തോലിക്കാ സമൂഹത്തിലെ പ്രഫഷണലുകളെയും സംരംഭകരെയും ഒരുമിപ്പിക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്വർക്കിംഗ് പരിപാടി ഓഗസ്റ്റ് എട്ടിന് നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള 75 തിരഞ്ഞെടുക്കപ്പെട്ട സംരംഭകർ ഇതിൽ പങ്കെടുക്കും.
RGV Gateway to the Stars: സന്ദർശകർക്കായി സാൻ യുവാൻ ബസിലിക്ക, സ്പേസ് എക്സ് സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടൂർ പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും സംരംഭകർക്കുമായി വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.
ഐപിഎസ്എഫ്-2026 കമ്മിറ്റി ചെയർ റവ. ഫാ. ജോയി മൂലേച്ചാലിൽ, ജനറൽ കോഓർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് വടക്കയിൽ എന്നിവരുൾപ്പെടെയുള്ള ലീഡ് കോഓർഡിനേറ്റർമാർ വാർത്താസമ്മേളനത്തിലാണ് ഒരുക്കങ്ങൾ വിശദീകരിച്ചത്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും സന്ദർശിക്കുക: www.ipsf-2026.com.
America
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിന്റെ 38-ാമത് ഇടവക ദിനാഘോഷം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ലളിതമായ ചടങ്ങുകളോടെ നടന്നു.
വികാരി റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈസ് പ്രസിഡന്റ് അലക്സ് ജോർജിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് ആരംഭിച്ചത്.
അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ പൂർവ ഭാരവാഹികളുടെ സേവനങ്ങളെ സ്മരിക്കുകയും ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്ത ഏവരെയും വികാരി സ്വാഗതം ചെയ്യുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയിലെ വേദപണ്ഡിതനായ റവ. തോമസ് മാത്യു ആയിരുന്നു സമ്മേളനത്തിലെ പ്രധാന പ്രഭാഷകൻ. ഇടവകയ്ക്ക് ജന്മദിനാശംസകൾ നേർന്നു സംസാരിച്ച അദ്ദേഹം, പഴയനിയമത്തിലെ കൂടാരവാസവും ദൈവാലയ നിർമാണവും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി.
America
ന്യൂയോര്‍ക്ക്: ഫോമാ എമ്പയര്‍ റീജിയണിന്റെ റീജീയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി കല്ലൂപ്പാറ (സണ്ണി പി. നൈനാന്) മത്സരിക്കുന്നു. "വോട്ട് ഫോര്‍ ചേയ്ഞ്ച്' എന്ന മുദ്രാവാക്യമുയർത്തി സംഘാടന മികവിന്റെ സുതാര്യതയോടെയാണ് അദ്ദേഹം ജനവിധി തേടുന്നത്.
സേവനരംഗത്തും കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായ സണ്ണി കല്ലൂപ്പാറ, ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുതവണയും എമ്പയര്‍ റീജിയണ്‍ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ (MARC) പ്രസിഡന്റാണ് അദ്ദേഹം. "ഫോമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാര സ്ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുൻപും തെളിയിച്ചിട്ടുള്ളതാണ്. സംഘടനയ്ക്കായി ഇതുവരെ ചെയ്യാന്‍ സാധിച്ച എളിയ സേവനങ്ങളെ വിലയിരുത്തിയാണ് നിങ്ങളുടെ വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് സണ്ണി കല്ലൂപ്പാറ വ്യക്തമാക്കി.
America
ന്യൂയോർക്ക്: മലയാള സാഹിത്യലോകത്തെ പ്രമുഖ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് മുൻ ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ (റിട്ട. ഐഎഎസ്) ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ പങ്കെടുക്കും.
സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് കൂടുതൽ ബൗദ്ധിക തിളക്കവും സാഹിത്യഗൗരവവും പകരുമെന്ന് സംഘാടകർ അറിയിച്ചു.
പത്ത് നോവലുകളും പതിമൂന്നിലധികം കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പത്തേഴോളം കൃതികളുടെ രചയിതാവാണ് കെ.വി. മോഹൻകുമാർ. "ഉഷ്ണരാശി' എന്ന നോവലിലൂടെ 2018-ലെ വയലാർ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരള സിവിൽ സർവീസിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ കളക്ടറായും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ കെ.വി. മോഹൻകുമാറിന്റെ പങ്കാളിത്തം എഴുത്തുകാരും വായനക്കാരും കലാസ്വാദകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ടി.ഡി. രാമകൃഷ്ണൻ, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി തുടങ്ങി കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അണിനിരക്കുന്ന ഫൊക്കാന കൺവൻഷൻ, പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മഹാമേളകളിലൊന്നായി മാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
America
ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
"Sojourners with Christ - Faith, Hope, Mission' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.
ജൂലൈ 31 - വൈകുന്നേരം ആറിന് Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.
ഓഗസ്റ്റ് ഒന്ന് - വൈകുന്നേരം 5.30 പബ്ലിക് മീറ്റിംഗ് വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.
ഓഗസ്റ്റ് രണ്ട് - രാവിലെ 8.30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
1976-ൽ ആരംഭിച്ച ഇടവകയുടെ 50 വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
America
അരിസോണ: ഫോമ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷൻ (എഎംഎ) നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നിലവിൽ അരിസോണ മലയാളീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡോ. മഞ്ജു പിള്ള, വർഷങ്ങളായി അരിസോണയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്തയും കരുത്തുറ്റതുമായ നേതാവാണ്.
ഫോമ വുമൺസ് ഫോറം ഉൾപ്പെടെയുള്ള ദേശീയതല പ്രവർത്തനങ്ങളിലും അവർ സജീവ സാന്നിധ്യമാണ്.
America
സ്റ്റാംഫോർഡ്: 12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തോട് അനുബന്ധിച്ച് സീറോമലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു.
കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ നടന്ന യോഗത്തിൽ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത അദ്ദേഹം, കൺവൻഷൻ വൻ വിജയമാക്കാൻ അവർ നൽകിയ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.
കൺവൻഷൻ സംഘടിപ്പിക്കുന്നതിൽ വൈദികരും സന്യസ്തരും അല്മായരും നൽകിയ ഒറ്റക്കെട്ടായ പിന്തുണയ്ക്ക് ബിഷപ് മാർ സ്തേഫാനോസ് തന്റെ പ്രഭാഷണത്തിൽ നന്ദി പറഞ്ഞു.
പ്രാർഥനയുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സഭയുടെ വളർച്ചയും ചൈതന്യവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എപ്പാർക്കി വളർച്ചയുടെ പാതയിൽ തുടരുമ്പോൾ, ഇടവക ജീവിതം ശാക്തീകരിക്കുന്നതിലും വിശ്വാസം വളർത്തുന്നതിലും വടക്കേ അമേരിക്കയിലുടനീളമുള്ള സഭയുടെ ഭാവിക്ക് വഴികാട്ടുന്നതിലും പാസ്റ്ററൽ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവവിളിയുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്തകളും ബിഷപ് യോഗത്തിൽ പങ്കുവച്ചു.
രണ്ട് സെമിനാരി വിദ്യാർഥികൾ സബ്-ഡീക്കൻ പട്ടം സ്വീകരിക്കാൻ തയാറെടുക്കുന്നതായും കൂടുതൽ യുവാക്കൾ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരി പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സഭയ്ക്ക് ലഭിക്കുന്ന ഈ ദൈവവിളികൾ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ അടയാളവും സഭയുടെ ശോഭനമായ ഭാവിയുടെ പ്രതീക്ഷ നൽകുന്ന സൂചനയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വടക്കേ അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാ സഭയുടെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ച് കൗൺസിൽ അംഗങ്ങൾ വിലയിരുത്തി.
ഇടവക ശുശ്രൂഷകൾ, യുവജന പങ്കാളിത്തം, കുടുംബജീവിതം, സുവിശേഷവത്കരണം, അജപാലന പ്രവർത്തനങ്ങൾ എന്നിവ തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തു.
12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തിന്റെ വിജയത്തിൽ അംഗങ്ങൾ കൃതജ്ഞത രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ കുടുംബങ്ങൾക്കിടയിൽ വിശ്വാസവും ഐക്യവും കൂട്ടായ്മയും വളർത്തുന്നതിനുള്ള ഒരു സുപ്രധാന വേദിയായി കൺവൻഷൻ മാറിയെന്ന് അവർ അഭിപ്രായപ്പെട്ടു.
സഭയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന് ഊർജ്ജസ്വലമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ബിഷപിനും വൈദികർക്കും വിശ്വാസികൾക്കുമൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന അംഗങ്ങളുടെ നവീകരിച്ച പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്.
America
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 8.30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം, വനിതാ വിഭാഗം, 50 വയസും അതിലധികവുമുള്ള സീനീയേഴ്സ് വിഭാഗം എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.
കൂടാതെ മികച്ച താരം, റെെസിംഗ് സ്റ്റാർ എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും. സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരാർഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ്), ചാണ്ടപ്പിള്ള മാത്യൂസ് (ടിഡബ്ല്യുഎഫ്ജി ഇൻഷുറൻസ്) എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788, റവ. ഫാ. ജെക്കു സഖറിയ - 832 466 3153, സെക്രട്ടറി: ഷാജൻ ജോർജ് - 832 452 4195, ട്രഷറർ: രാജൻ അങ്ങാടിയിൽ - 713 459 4704, സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് - 832 858 1138, ബാഡ്മിന്റൺ കോഓർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409, കോഓർഡിനേറ്റർ: ജോജി ജോസഫ് 713 515 8432.
America
ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ വി.ടി. ബൽറാം, മുൻമന്ത്രി കെ.കെ. ഷെെലജ എന്നിവർ വിശിഷ്ടാതിഥികളായി എത്തും.
അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെയും ഫോമാ കൺവൻഷൻ ശ്രദ്ധേയമാകുന്നു. ജൂലൈ 31ന് ഉച്ചയ്ക്ക് 23 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.
America
ലാങ്കസ്റ്റർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നാല് ദിവസത്തെ ആത്മീയ അനുഭവങ്ങൾക്കും സഹോദര്യസംഗമത്തിനും വിശ്വാസപഠനത്തിനും നവീകരണത്തിനും ശേഷം സമാപിച്ചു.
ജൂലൈ 15 മുതൽ 18 വരെ നടന്ന കോൺഫറൻസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക ആത്മീയ സംഗമമായി ശ്രദ്ധേയമായി. അവസാന ദിവസത്തെ പരിപാടികൾ ലിങ്കൺ തിയേറ്ററിൽ നടന്ന പ്രഭാത പ്രാർഥനയോടെയായിരുന്നു തുടക്കം.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും 30-ഓളം വൈദികരും സഹകാർമികരായി.
കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഫാ. ഹിയറോമോങ്ക് വസിലിയോസ് വില്ലാർഡ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ ഹന്നാ തോമസ് എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു.
കോൺഫറൻസിൽ പങ്കെടുത്ത അനുഭവങ്ങളും ആത്മീയ നവീകരണത്തിന്റെ പ്രസക്തിയും അവർ പങ്കുവച്ചു.
America
ഷിക്കാഗോ: നായർ അസോസിയേഷന് ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ഓണാഘോഷം ഡസ്പ്ലയിൻസിയിലുള്ള പ്രയറിലേക്ക് കമ്യൂണിറ്റി സെന്ററിൽ (515.E Thaker Street,Des Plaibes, IL60016) നടത്തുന്നതാണ്.
വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരിക്കും. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാന്‍ മുൻക്കൂട്ടി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: വിജി നായർ (847962 0749), സുരേഷ് ബാലചന്ദ്രൻ (630 977 m9988),അരവിന്ദ് പിള്ള (847 789 0519), ദിപു നായർ (714 501 7083).
America
ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവൻഷനിൽ പങ്കെടുക്കും.
ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവൻഷന് കൂടുതൽ പ്രൗഢിയും ആഗോള ശ്രദ്ധയും നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും മലയാള സിനിമയെ ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമാണ് അടൂർ ഗോപാലകൃഷ്ണൻ.
കലാമൂല്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമാപ്രേമികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ദേശീയ നേതാക്കളും പ്രമുഖ വ്യവസായികളും പങ്കെടുക്കുന്ന ഈ മഹാമേള ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
America
ഡാളസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖ മലയാളി സാന്നിധ്യമായ ഡോ. രക്ഷ ജെയ്നിനെ യുടി സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ "വില്ലിസ് സി. മാഡ്രേ, എംഡി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പ് ഇൻ ക്ലിനിക്കൽ സയൻസ്' പദവിയിലേക്ക് നിയമിച്ചു.
ശാസ്ത്രീയ ഗവേഷണം, മികച്ച രോഗപരിചരണം, മെഡിക്കൽ അധ്യാപനം എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി. ഡാളസിൽ ജനിച്ചുവളർന്ന ഡോ. രക്ഷ ജെയ്ൻ നിലവിൽ യുടി സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ പ്രഫസറായും അഡൾട്ട് സിസ്റ്റിക് ഫൈബ്രോസിസ് പ്രോഗ്രാമിന്റെ മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണ്.
എംഐടിയിൽ നിന്ന് ബിരുദവും ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിൽ നിന്ന് മെഡിക്കൽ ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് അവർ വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തുന്നത്.
സിസ്റ്റിക് ഫൈബ്രോസിസ്, ദീർഘകാല ശ്വാസനാള രോഗങ്ങൾ എന്നിവയിലെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവർക്ക് എൻഐഎച്ച്, സിസ്റ്റിക് ഫൈബ്രോസിസ് ഫൗണ്ടേഷൻ എന്നിവയിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രശസ്ത കരൾരോഗ വിദഗ്ധനായിരുന്ന ഡോ. വില്ലിസ് സി. മാഡ്രേയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് നൽകുന്ന ഈ പ്രഫസർഷിപ്പ്, ഡോ. രക്ഷ ജെയ്ന്റെ സർവതോമുഖമായ മികവിനുള്ള വലിയ അംഗീകാരമാണ്.
America
എൽക്രിഡ്ജ് (മേരിലാൻഡ്): വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഫുട്ബോൾ പോരാട്ടങ്ങളിലൊന്നായ അഞ്ചാം എഡിഷൻ വി.പി. സത്യൻ മെമ്മോറിയൽ നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റിന് (NAMSL 2026) തുടക്കമാകുന്നു.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ മേരിലാൻഡിലെ എൽക്രിഡ്ജിലുള്ള പ്രശസ്തമായ ട്രോയ് പാർക്കിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മത്സരങ്ങളുടെ ഔദ്യോഗിക നറുക്കെടുപ്പും പ്രസ് മീറ്റും വിജയകരമായി പൂർത്തിയായി.
നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികളും ലീഗ് പ്രതിനിധികളും നേരിട്ടും വിർച്വലായും പങ്കെടുത്ത ചടങ്ങോടെയാണ് ടൂർണമെന്റിന്റെ ആവേശകരമായ തുടക്കമായത്.
America
അരിസോണ: ഫോമയുടെ മൗണ്ടൈൻ റീജിയണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായി സജിത്ത് തൈവളപ്പിലിനെ അടുത്ത രണ്ട് വർഷത്തേക്ക് തെരഞ്ഞെടുത്തു.
മുമ്പ് ഫോമ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മിറ്റി അംഗം, റീജിയണൽ സെക്രട്ടറി, അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഐടി രംഗത്ത് ഉയർന്ന പദവി വഹിക്കുന്ന സജിത്ത് വർഷങ്ങളായി കുടുംബസമേതം അരിസോണയിലെ ഫീനിക്സിലാണ് താമസം.
നിരവധി ദേശീയ, റീജിയണൽ, പ്രാദേശിക പരിപാടികളുടെ മുൻനിര സംഘാടകനായ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും പുതിയതായി രൂപീകരിച്ച മൗണ്ടൈൻ റീജിയണിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പന്തളം വ്യക്തമാക്കി.
America
സ്റ്റാംഫോർഡ് (കണക്റ്റിക്കട്ട്): യുഎസ്എയിലെയും കാനഡയിലെയും പന്ത്രണ്ടാമത് സീറോമലങ്കര കത്തോലിക്ക ഫാമിലി കൺവൻഷന് ആവേശത്തോടും ആഴമേറിയ ആത്മീയ ചൈതന്യത്തോടും കൂടി ഡബിൾട്രീ ബൈ ഹിൽട്ടൺ ഹോട്ടലിൽ തുടക്കമായി.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും സഭാ പിതാക്കന്മാരും വിശ്വാസികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് സംഗമത്തിൽ ദൃശ്യമായത്. “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാൻ 4:23) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷൻ ഉദ്ഘാടന സമ്മേളനത്തോടെയാണ് ആരംഭിച്ചത്.
സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസന അധ്യക്ഷൻഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിച്ചു. വടക്കേ അമേരിക്കയിലെ സഭയുടെ ചരിത്രപരമായ വളർച്ചയെ സ്മരിച്ച അദ്ദേഹം, ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് സഭയുടെ യഥാർഥ ശക്തിയെന്ന് ഓർമ്മിപ്പിച്ചു.
തടസങ്ങൾ കാരണം മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് എത്താൻ സാധിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
America
ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ നടന്നു. ശനിയാഴ്ച രാവിലെ 10.30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഡാളസ് ഫോർട്ട് വർത്തിൽ നിന്നും നിരവധി പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
America
ടൊറന്റോ: കാനഡയിൽ ഇരുപത്തിയാറുകാരിയായ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു. സംഭവത്തിൽ ഇന്ത്യൻ വംശജനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിൽ കുടുംബവേരുകളുള്ള നവ്നീത് കൗർ ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ നിവാസിയായ ശരൺജീത് സിംഗ് (37) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പ്രാദേശികസമയം രാവിലെ ഏഴരയോടെ ടൊറന്റോയിലെ ഹംബർവുഡ് ബോളിവാർഡ് എന്ന് സ്ഥലത്തുവച്ചാണു സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്നീത് കൗറിനടുത്തേക്ക് എത്തിയ പ്രതി പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ശരൺജീത് സിംഗിനെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
America
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 16ന് വൈകുന്നേരം നാലിന് നടക്കും.
ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ (3515 Welsh Road, Philadelphia, PA 19136) ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് വിപ്പും എംഎൽഎയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക നേതാക്കളും പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും.
സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഐഒസി ഫിലഡൽഫിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈസ് ചെയർമാൻമാരായി ഡോ. ഈപ്പൻ ഡാനിയേലും കൊച്ചുമോൻ വയലത്തും വൈസ് പ്രസിഡന്റുമാരായി അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ എന്നിവരും പ്രവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിമാരായി ജോർജ് ഓലിക്കൽ, ജോൺ പണിക്കർ, ജോയിന്റ് ട്രഷററായി ഫിലിപ്പോസ് ചെറിയാൻ എന്നിവരും ചുമതല വഹിക്കുന്നു.
ഐടി വിഭാഗത്തിന്റെ ചുമതല ഫെയ്ത്ത് എൽദോ, പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ, മെമ്പർഷിപ്പ് ചുമതല ഗീവർഗീസ് ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) കോര ചെറിയാൻ എന്നിവർക്കാണ്.
പരിപാടിയുടെ വിജയത്തിനായി ജോസഫ് കുന്നേൽ, പ്രഫ. കോശി തലക്കൽ, പ്രഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർഗീസ്, വർഗീസ് മട്ടമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജോൺ സാമുവൽ, മാർഷൽ വർഗീസ്, ഷാജി സാമുവൽ, സാജൻ വർഗീസ്, ജിജോമോൻ ജോസഫ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
America
ന്യൂജഴ്സി: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും ഒപ്പം കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമാരും അഡ്വൈസറി ബോർഡ് ചെയർമാൻമാരുമടക്കം മുൻനിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും.
ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത് ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രെഷറർ കവിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകാൻ എത്തും. അതേ വേദിയിൽത്തന്നെ ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.
നാഷണൽ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉദ്ഘാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി, ട്രെഷറർ വിജു വർഗീസ് എന്നിവർ പറഞ്ഞു.
America
ടെക്സസ്: പ്ലാനോയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു. എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പന്റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യുവിന്റെ മകളുമായ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് (66) ആണ് മരിച്ചത്.
വിഎ ഹോസ്പിറ്റൽ ഡാളസിലെ നഴ്സിംഗ് എജ്യൂക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് വിൽസൺ ഫിലിപ്പ് നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).
പ്ലാനോയിലെ വെസ്റ്റ് പാർക്കർ റോഡ് - മിഷൻ റിഡ്ജ് റോഡ് ജംഗ്ഷനിൽ ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു അപകടം. പ്ലാനോ പോലീസ് നൽകുന്ന വിവരമനുസരിച്ച്, വെസ്റ്റ് പാർക്കർ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന നിസാൻ ഫ്രോണ്ടിയർ വാഹനം മിഷൻ റിഡ്ജ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ, കിഴക്കോട്ട് വരികയായിരുന്ന ഇൻഫിനിറ്റി എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇൻഫിനിറ്റി വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ലൈറ്റ് പോളിൽ ഇടിച്ചുകയറി. ഇൻഫിനിറ്റി വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബേബിക്കുട്ടി ജോസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പ്ലാനോ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
നിസാൻ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് പ്രാഥമിക പരിശോധനകൾ നൽകിയെങ്കിലും മറ്റ് പരിക്കുകളില്ലാത്തതിനാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല. അപകടത്തിന്റെ കാരണം വ്യക്തമാകുന്നതിനായി പ്ലാനോ പോലീസ് ട്രാഫിക് യൂണിറ്റ് അന്വേഷണം പുരോഗമിക്കുകയാണ്.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിശദവിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
America
ഫിലഡൽഫിയ: ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തര അമേരിക്കയിൽ നിന്നും ഐപിസി, എൻആർഐ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഈ പ്രഥമ സമ്മേളനത്തിൽ തന്നെ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി. ഐപിസി എൻആർഐ ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ സ്വാഗതം ചെയ്തു.
America
എഡിൻബർഗ്: ടെക്സസ്, ഒക്ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.
എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.
ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.
16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ
2007-ൽ ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.
നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബിസിനസ് നെറ്റ്വർക്കിംഗും വിനോദസഞ്ചാരവും
കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:
സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.
RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്പേസ് എക്സ് സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.
IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Australia and Oceania
മെൽബൺ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നു.
ഈ സന്ദർശനം ഓസ്ട്രേലിയയിലെ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെയും ഐക്യത്തിന്റെയും നിമിഷമായിരിക്കുമെന്ന് ഓസ്ട്രേലിയയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് ആർച്ച്ഡയസീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മെൽബണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ബാവ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ 11ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാ. ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി.
മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി 13 വയസുകാരന് സൂപ്പര്‍ താരമായി. പെര്‍ത്തില്‍നിന്നുള്ള ഓസ്റ്റിന്‍ ആപ്പെല്ബീയാണ് ഹീറോയായത്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി.
നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു.
രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്. ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Australia and Oceania
ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച "അമ്മക്കിളിയുടെ താരാട്ട്' എന്ന ബാലനോവൽ പ്രകാശനം ചെയ്തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്സൺ ജേക്കബ് മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ രാജേഷ് നായർക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
Australia and Oceania
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Australia and Oceania
ബ്രിസ്ബെൻ: വർഷങ്ങളായി ഓസ്ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോയ് കെ. മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളിലെ നാലാമത്തെ ചിത്രമായ സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നിങ്ങനെ നാല് വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.
ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ടുമോറോ പ്രേക്ഷകര്‍ക്ക് ഒരു സാംസ്കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. ടുമോറോയിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ഡിസംബറിൽ ടുമോറോ റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.
ജോയ് കെ. മാത്യുവിന്റെ 21-ാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ്. 1992ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത നൊമ്പരവീണയില് നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകള്‍, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ, അണ്ബ്രേക്കബിള്, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓണ്‍ ദ കാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.
ഇതില്‍ നൊമ്പരവീണ - ബെന്നി കുര്യന്, സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം, ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു. ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ. മാത്യു ആണ്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പൗച്ച് ഓഫ് ലൈഫ് എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്, സല്യൂട്ട് ദ നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
Australia and Oceania
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Australia and Oceania
ഡാർവിൻ: ക്രിസ്മസ് നന്മയുടെ തിരുനാളാണെന്നും മറ്റുള്ളവരുടെ നന്മയിലേക്ക് പ്രകാശമാകാനുള്ള വിളിയാണ് ക്രിസ്മസ് എന്നും റവ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മുഖ്യകർമികത്വം വഹിച്ചു നൽകിയ സന്ദേശത്തിലാണ് ഡോ പുതുവ ഇതു പറഞ്ഞത്.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.
പ്രധാന ആകർഷണങ്ങളും ചർച്ചകളും:
റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.
ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.
സിഎംഇ പോയിന്റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.
നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Europe
ബെർലിൻ: ജർമനിയിലെ കേന്ദ്ര ഭരണകൂടത്തിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് രൂക്ഷമായ രാഷ്ട്രീയ നാടകങ്ങൾ.
ഗതാഗത മന്ത്രാലയത്തിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വങ്ങൾക്കും അപമാനകരമായ സാഹചര്യങ്ങൾക്കും വിരാമമിടാൻ തന്ന സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി പാട്രിക് ഷ്നൈഡർ ചാൻസലർക്ക് അപേക്ഷ നൽകി.
മന്ത്രിസഭയിൽ നിന്ന് നീക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഷ്നൈഡറുടെ പേരുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചാൻസലർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക നീക്കം.
വാർത്താവിനിമയത്തിലെ വലിയ പരാജയം: പാർട്ടിക്കുള്ളിൽ പ്രതിഷേധം
മന്ത്രിയുടെ പ്രതികരണം: വരും ദിവസങ്ങളിൽ ജോലി തുടരുന്നത് കൂടുതൽ അന്തസ്സില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും, അതിനാൽ ആവശ്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് പദവിയൊഴിയാൻ സന്നദ്ധനാണെന്നും ജർമ്മൻ വാർത്താ ഏജൻസിയായ 'ഡിപിഎ'യ്ക്ക് നൽകിയ പ്രസ്താവനയിൽ ഷ്നൈഡർ വ്യക്തമാക്കി.
ചാൻസലർക്കെതിരെ വിമർശനം: ഷ്നൈഡറെ നീക്കാനുള്ള മെർസിന്റെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയായ സി.ഡി.യുവിൽ (CDU) നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഷ്നൈഡറുടെ ജന്മനാടായ റൈൻലാന്റ്-പ്ഫാൾസിൽ (Rhineland-Palatinate) നിന്നുള്ള സി.ഡി.യു ജനപ്രതിനിധിയായ മിഷേൽ ലുഡ്വിഗ് ഇതിനെ "വാർത്താവിനിമയത്തിലെ വലിയ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
കഠിനാധ്വാനിയായ ഒരു മന്ത്രിയെ എന്തിനാണ് നീക്കുന്നതെന്നോ, പകരം ആര് വരുമെന്നോ വ്യക്തതയില്ലാതെ മാറ്റിനിർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഗതാഗത മന്ത്രിയായി സ്റ്റെഫൻ ബിൽഗർ
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയെയും റോഡ് അടിസ്ഥാനസൗകര്യങ്ങളെയും ചൊല്ലി പൊതുജനങ്ങൾക്കിടയിലും ഭരണപക്ഷത്തും വൻ അമർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ജെൻസ് സ്പാനിന്റെ രാജിയോടെയാണ് ഭരണകക്ഷിയിൽ ആളുകളെ മാറ്റിയുള്ള അഴിച്ചുപണി ആരംഭിച്ചത്.
ഷ്നൈഡർക്ക് പകരം മുൻ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയും നിയമജ്ഞനുമായ സ്റ്റെഫൻ ബിൽഗറെ പുതിയ ഗതാഗത മന്ത്രിയായി നിയോഗിക്കാൻ ചാൻസലർ തീരുമാനിച്ചിട്ടുണ്ട്.
Europe
ലണ്ടൻ: മക്കളെ സന്ദർശിക്കാനായി യുകെയിലെത്തിയ പിതാവ് അന്തരിച്ചു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്റണി (76) ആണ് മരിച്ചത്.
ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, സെപ്സിസ് എന്നിവ സ്ഥിരീകരിച്ചു.
വിദഗ്ധ ചികിത്സയും മരുന്നുകളും നൽകിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.
ഭാര്യ: എൽസി ആന്റണി (ഞാറളേലി പറക്ക). മക്കൾ: സിന്റോ, ബ്രിന്റോ, റിന്റോ (യുകെ). മരുമക്കൾ: റെറ്റി, ട്രീസ, പ്രീതി. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
സംസ്കാരം വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Europe
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇടുക്കി കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ ജിൻസൺ കുര്യന്റെ (31) സംസ്കാരം വെള്ളിയാഴ്ച നടക്കും.
രാവിലെ എട്ടിന് ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് ആറാം മൈൽ ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഫ്രാങ്ക്ഫർട്ടിലെ സംഘടനാ പ്രവർത്തകനായ കോശി മാത്യുവിന്റെ നേതൃത്വത്തിലാണ് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരും.
ഐടി എൻജിനിയറായ ഭാര്യ റോണ ഡേവിസ് തൃശൂർ അരീക്കാട്ട് കുടുംബാംഗമാണ്. ഫ്രാങ്ക്ഫർട്ടിൽ ഐടി എൻജിനിയറായിരുന്ന ജിൻസൺ കുര്യൻ, കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെയും ജാൻസി കുര്യന്റെയും മകനാണ്. സഹോദരങ്ങൾ: ജെയ്സൺ കുര്യൻ (ജർമനി), ജെയ്സി കുര്യൻ (ഖത്തർ).
ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭയിലെ സജീവ അംഗമായിരുന്ന ജിൻസണ്, ജർമനിയിലെ ഒട്ടനവധി സഭാംഗങ്ങളും സുഹൃത്തുക്കളും ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Europe
ബോൺ: ജർമനിയിലെ ബോണിലുള്ള സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.
ഇടവക വികാരി ഫാ. ജോസഫ് ചേലംപറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാൾ ശുശ്രൂഷകൾ. വിശുദ്ധ ബലിക്ക് നിയുക്ത കോറെപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ് കോയിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.
Europe
പാരീസ്: യൂറോപ്പിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണ്. തീ നിയന്ത്രണാതീതമായതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാകാനുവിൽ നിന്ന് മുൻകരുതൽ നടപടിയായി ഏകദേശം 5,000 വിനോദസഞ്ചാരികളെ ക്യാമ്പിംഗ് സൈറ്റുകളിലും റിസോർട്ടുകളിലും നിന്ന് ഒഴിപ്പിച്ചു.
ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പിന്തുണയായി ജർമനി പ്രത്യേക അഗ്നിശമന വിമാനങ്ങളും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.
സ്പെയിനിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ 1,500 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത് ആറിരട്ടി കൂടുതലാണെന്നും അധികൃതർ അറിയിച്ചു. സ്പെയിനിൽ മാത്രം 79,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും താപനില ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ആശങ്കയും വർധിച്ചിരിക്കുകയാണ്.
കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.
Europe
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനത്തിനിടെ ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്ത് രചിച്ച് സംഗീതം നൽകിയ വാത്സിംഗ്ഹാം മാതാവിനുള്ള ഭക്തിഗാനമായ "ട്രൈബ്യൂട്ട്' ഔദ്യോഗികമായി പ്രകാശനം ചെയ്തു.
വാത്സിംഗ്ഹാം ബസിലിക്കയിൽ ആയിരക്കണക്കിന് തീർഥാടകരുടെ സാന്നിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബസിലിക്ക റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. തീർഥാടകർ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗാനത്തെ ഹൃദയപൂർവം സ്വീകരിച്ചു.
വാത്സിംഗ്ഹാം നാഷണൽ കത്തോലിക്ക ബസിലിക്കയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ അനുഭവിച്ച ആത്മീയ അനുഭവവും പരിശുദ്ധ മാതാവിനോടുള്ള സ്നേഹവുമാണ് ഈ ഗാനത്തിന്റെ പ്രചോദനമെന്ന് ഫാ. ബാബു ജോൺ പറഞ്ഞു.
ഓരോ തീർഥാടകന്റെയും ഹൃദയസ്പന്ദനം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത്.
Europe
ലണ്ടൻ: ബ്രിട്ടനിൽ ഈ വേനൽക്കാലത്തെ നാലാമത്തെ കടുത്ത ഉഷ്ണതരംഗം പിടിമുറുക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയർന്നേക്കാമെന്ന് മെറ്റ് ഓഫീസ് നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ഈസ്റ്റ് ഇംഗ്ലണ്ടിലും ബുധനാഴ്ചയോടെ താപനില അതിന്റെ ഉയർന്ന തോതിലെത്തും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മുൻപുണ്ടായ മൂന്ന് ശക്തമായ ഉഷ്ണതരംഗങ്ങൾക്ക് പിന്നാലെയാണ് ബ്രിട്ടനെ വീണ്ടും കടുത്ത ചൂട് വീർപ്പുമുട്ടിക്കുന്നത്.
ആരോഗ്യ മേഖലയിൽ അതിജാഗ്രത: "ആംബർ അലർട്ട്' പ്രഖ്യാപിച്ചു
തുടർച്ചയായി ഉയരുന്ന താപനില വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ, മറ്റ് ഗുരുതര രോഗബാധിതർ എന്നിവരെ സാരമായി ബാധിക്കുമെന്ന ഭീതിയിലാണ് രാജ്യം. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർണായക ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ലണ്ടൻ, ഈസ്റ്റ് മിഡ്ലൻഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നീ മേഖലകളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വ്യാഴാഴ്ച രാവിലെ ഒമ്പത് വരെ ആംബർ ഹെൽത്ത് അലർട്ട് പ്രാബല്യത്തിൽ വരുത്തി.
ആശുപത്രികളിലും മറ്റ് സാമൂഹിക പരിചരണ കേന്ദ്രങ്ങളിലും അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഏജൻസി നിർദേശിച്ചു. യോർക്ക്ഷയർ, വെസ്റ്റ് മിഡ്ലൻഡ്സ്, സൗത്ത് വെസ്റ്റ് മേഖലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തെക്ക്-വടക്ക് കാലാവസ്ഥാ വ്യതിയാനം
തെക്കൻ, മധ്യ, കിഴക്കൻ ഇംഗ്ലണ്ടിൽ അന്തരീക്ഷം ഉഷ്ണഭരിതമായി തുടരുമ്പോൾ (30°C - 35°C), വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ഇടയ്ക്കിടെ മഴയുമാണ് (18°C - 25°C) പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ ജൂലൈ
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചൂടുകാലങ്ങളിലൊന്നിലൂടെയാണ് യുകെ കടന്നുപോകുന്നത്. ഈ മാസത്തെ യുകെയുടെ ശരാശരി താപനില നിലവിൽ 17.5°C ആണ്. 2006 ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ 17.8°C-ന് ശേഷം യുകെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ശരാശരി താപനിലയാണിത്.
വരൾച്ച രൂക്ഷം; 2.3 കോടി ജനങ്ങൾക്ക് ജലനിയന്ത്രണം
ഈ ജൂലൈയിൽ ഇംഗ്ലണ്ടിൽ ഇതുവരെ വെറും 4.4 mm മഴ മാത്രമാണ് രേഖപ്പെടുത്തിയത് (1925-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ). ഇതേത്തുടർന്ന് തെയ്ംസ് വാട്ടർ ഉൾപ്പെടെയുള്ള കമ്പനികൾ പൂന്തോട്ടം നനയ്ക്കൽ, വാഹനം കഴുകൽ എന്നിവയ്ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു.
ഇംഗ്ലണ്ടിലെ 2.3 കോടിയോളം ജനങ്ങൾ ഈ ജലനിയന്ത്രണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വിസ്ലിയിൽ തുടർച്ചയായ 40 ദിവസങ്ങളായി മഴ പെയ്തിട്ടില്ല.
വെയിൽസിൽ ഔദ്യോഗികമായി വരൾച്ചാ അവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉണങ്ങിയ സസ്യജാലങ്ങൾ കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിച്ചതിനാൽ ലണ്ടൻ ഫയർ ബ്രിഗേഡ് ഉയർന്ന ജാഗ്രതയിലാണ്.
പാർക്കുകളിലും തുറസായ സ്ഥലങ്ങളിലും ഡിസ്പോസബിൾ ബാർബിക്യൂ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി വലിച്ചെറിയുന്നതിനുമെതിരേ ഭരണകൂടം കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Europe
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെട്ടതായി ബെർലിനിലെ മലയാളി കൂട്ടായ്മകൾ അറിയിച്ചു.
മുഖത്തും കൈകളിലും വെട്ടേറ്റ വിദ്യാർഥി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർഥി വീസയിൽ ജർമനിയിലെത്തിയ അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദേശം ജർമൻ അധികൃതർ നൽകിയിട്ടുണ്ട്.
പോട്സ്ഡാമർ പ്ലാറ്റ്സിന് സമീപം ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ പ്രതി അബ്ദുൾ ബല്ലൂട്ട് മാരകായുധങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് വഴിയാത്രക്കാരനായിരുന്ന മലയാളി വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തുണ്ടായിരുന്ന അടിയന്തര രക്ഷാസേന ഉടൻ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചു. ഈ സംഭവം ബെർലിനിലെയും ജർമനിയിലെയും മലയാളി സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ഭീഷണി കുറഞ്ഞെങ്കിലും പ്രവാസികളും വിദ്യാർഥികളും പൊതുസ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജർമ്മൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ, യൂറോപ്പിലെ ഭിന്നലിംഗക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിൽ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് ആളുകളുടെ ഇടയിലേക്കാണ് ശനിയാഴ്ച പ്രതിയായ ലബനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദിനെ (21) വാൻ ഓടിച്ചുകയറ്റി ആക്രമം നടത്തിയത്.
കത്തിയുമായി ഓടിയ ഇയാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇസ്ലാമിക് ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു.
Europe
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഇസ്ലാമിക് ഭീകരാക്രമണം തന്നെയാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു.
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമത്തിൽ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ: പ്രതിയായ അബ്ദുൾ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി മരത്തിൽ പ്രഹരിച്ച ശേഷം, കൊടുവാൾ പോലുള്ള മാരകായുധവുമായി പുറത്തിറങ്ങി വഴിയാത്രക്കാരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
മുൻപും ജയിൽശിക്ഷ അനുഭവിച്ച വ്യക്തി:
2005-ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവുശിക്ഷ മുൻപ് കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിടുകയായിരുന്നു.
ഇതിനെതിരേ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് അപ്പീൽ നൽകിയിരുന്നതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
ഐഎസ് ബന്ധവും വിദേശയാത്രയും: പ്രതി വിദേശത്തേക്ക് കടന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ശ്രമിച്ചതിനും രാജ്യത്ത് വൻ അക്രമത്തിന് പദ്ധതിയിട്ടതിനും മുൻപും അന്വേഷണം നേരിട്ടിട്ടുള്ള ആളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പതാകകൾ പകുതി താഴ്ത്തിക്കെട്ടി നഗരം
"ഇത് നമുക്ക് ഓരോരുത്തർക്കും നേരെ നടന്ന ആക്രമണമാണ്' - കൈ വെഗ്നർ (ബെർലിൻ മേയർ) സംഭവത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയ ബെർലിൻ മേയർ കൈ. വെഗ്നർ സിറ്റി ഹാൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.
നഗരത്തിന്റെ സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും മേലുള്ള കടുത്ത ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയോടുള്ള ആദരസൂചകമായും പരിക്കേറ്റവർക്ക് പിന്തുണ പ്രഖ്യാപിച്ചും ബെർലിനിലെ സെന്റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു.
തുടർന്ന് പ്രകടനം ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് നീങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർ, നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗ് എന്നിവർ ഇരകൾക്കും കുടുംബങ്ങൾക്കും എല്ലാവിധ നിയമ-സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തു.
യൂറോപ്പിലുടനീളം റെഡ് അലേർട്ട്പ്രതിക്കായി ജർമ്മനിയുടെ അയൽരാജ്യ അതിർത്തികളിലും എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.
അടിയന്തിര ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും 1.90 മീറ്റർ ഉയരമുള്ള പ്രതി അബ്ദുൾ ബലൂട്ടിനെ കാണുന്നവർ നേരിട്ട് സമീപിക്കാതെ 110 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
Europe
റോം: ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ ഉൾപ്പെടെയുള്ള വനമേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീക്ക് പിന്നിൽ മാഫിയ സംഘങ്ങളാണെന്ന സ്ഥിരീകരിച്ച് ഇറ്റാലിയൻ അധികൃതർ.
കാട്ടുതീ വേഗത്തിൽ പടർത്താൻ മൃഗങ്ങളെ പോലും അതിക്രൂരമായി ഉപയോഗിക്കുന്ന രീതിയാണ് മാഫിയ സംഘങ്ങൾ പിന്തുടരുന്നത്.
തെരുവ് പൂച്ചകളുടെ ശരീരത്തിൽ തീക്കൊളുത്തി വനമേഖലകളിലേക്ക് അഴിച്ചുവിട്ടാണ് മാഫിയ സംഘങ്ങൾ വൻതോതിൽ കാട്ടുതീ പടർത്തുന്നത്.
കാട്ടിലേക്ക് ഭയന്നോടുന്ന പൂച്ചകൾ പോകുന്ന വഴികളിലെല്ലാം ഉണങ്ങിയ മരങ്ങൾക്കും പുല്ലുകൾക്കും തീപിടിക്കുന്ന രീതിയാണ് ഇവർ ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തകരെ പോലും നടുക്കിയ സംഭവമാണിത്.
മാഫിയാ സംഘങ്ങളുടെ ലക്ഷ്യം എന്ത്?
ഇറ്റാലിയൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിൽ ഉയർന്നുവരുന്ന പ്രധാന കണ്ടെത്തലുകൾ:
ഭൂമി കൈയേറ്റവും റിയൽ എസ്റ്റേറ്റും: സംരക്ഷിത വനമേഖലകൾക്ക് തീയിട്ട് നശിപ്പിക്കുന്നതിലൂടെ, ഈ ഭൂമിയെ കൃഷിഭൂമിയാക്കിയോ നിർമാണ പ്രവർത്തനങ്ങൾക്ക് യോഗ്യമായ രീതിയിലോ മാറ്റിയെടുക്കുക എന്നതാണ് മാഫിയയുടെ ലക്ഷ്യം.
സർക്കാർ ഫണ്ടുകൾ തട്ടിയെടുക്കൽ: കാട്ടുതീ ഉണ്ടാകുമ്പോൾ പുനരധിവാസത്തിനും വനം വീണ്ടും വെച്ചുപിടിപ്പിക്കുന്നതിനുമായി സർക്കാർ അനുവദിക്കുന്ന ദശലക്ഷക്കണക്കിന് യൂറോയുടെ ആശ്വാസ ഫണ്ടുകളും കരാറുകളും തട്ടിയെടുക്കാൻ മാഫിയ ശ്രമിക്കുന്നു.
അധികാര പ്രകടനം: തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത പ്രാദേശിക ഭരണകൂടങ്ങൾക്കും അധികൃതർക്കും മേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപകരണമായി മാഫിയ ഈ ഫയർ അറ്റാക്കുകളെ ഉപയോഗിക്കുന്നു.
ഇറ്റാലിയൻ പോലീസും പരിസ്ഥിതി സംരക്ഷണ സേനയും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Europe
കോഴിക്കോട്: പാറോപ്പടി പൊന്നാറ്റിൽ ജോസ് (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാറോപ്പടി സെന്റ് ആന്റണിസ് ഫോറോന ദേവാലയത്തിലെ പ്രാർഥനയ്ക്കുശേഷം ശേഷം 11ന് തൊട്ടിൽപാലം, ചാപ്പൻതോട്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മോളി ജോസ് പുല്ലുരാംപാറ കൊല്ലംപറമ്പിൽ കുടുംബം. മക്കൾ: ഷിന്റോ (ഖത്തർ), ഷെറിൻ (അയർലൻഡ്), ഷീന (ഖത്തർ), ശില്പ(ആലുവ).
മരുമക്കൾ: ലീമ (ഖത്തർ), സിജോ (അയർലൻഡ്), ഡോമിനിക് (ഖത്തർ), സോണറ്റ് (ആലുവ).
Europe
യോർക്ക്ഷയർ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കൊല്ലം സ്വദേശിനിയായ നൗറീൻ അബ്സിൻ സനൂജ്. വെറും 12-ാം വയസിൽ ഈസ്റ്റ് റൈഡിംഗ് ഓഫ് യോർക്ക്ഷയറിന്റെ ചരിത്രത്തിലെ ആദ്യ യൂത്ത് മേയർ ആയി നൗറീൻ തെരഞ്ഞെടുക്കപ്പെട്ടു.
യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കാൻ കൗൺസിൽ രൂപീകരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് നിയമനം.
Europe
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കു കൂടി നിയമന കരാർ (എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട്) കൈമാറി.
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള യുടെ നാലാം ബാച്ചില്‍ നിന്നും സ്മിത തോമസ്, സൂര്യ മന്നത്ത്, അഞ്ചാം ബാച്ചില്‍ നിന്നുള ആൻസി ജോസ്, അജിത കുമാരി, അനുമോൾ പുരുഷോത്തമൻ, ആറാം ബാച്ചിലെ ലുസെല്ല തോമസ്, ഗോവിന്ദ് ആനന്ദൻ, ജിൻസി ജോൺ, ദൃശ്യ ഭരതൻ ഏഴാം ബാച്ചിലെ ബെൻലിയ ബോസ്, അലീന ബെന്നി, ജിലിയ വർഗീസ് എന്നിവര്‍ക്കാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.
ഇവര്‍ക്ക് സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തോടെ ജര്‍മ്മനിയിലെത്താനാകും. വിഖ്യാതമായ ജര്‍മ്മനിയിലെ ചാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാരും സംബന്ധിച്ചു.
Europe
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി നടന്ന വാഹനഭീകരാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പോട്സ്ഡാമർ പ്ലാറ്റ്സിന് സമീപം ജനക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറിയ ശേഷമാണ് ആക്രമണം നടന്നത്. തുടർന്ന് പ്രതി ആയുധവുമായി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
സംഭവം ഇസ്ലാമിസ്റ്റ് ഭീകരാക്രമണമായാണ് ജർമൻ ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നത്. 21 വയസുകാരനായ അബ്ദുൾ ബലൂട്ട് എന്ന ജർമൻ പൗരനാണ് മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ലെബനൻ വംശജനായ ഇയാൾ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളാണെന്നും മുൻപ് തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണവിധേയനായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
വാഹനം മരത്തിൽ ഇടിച്ചുനിന്നതിന് പിന്നാലെ കൊടുവാളും മൂർച്ചയുള്ള ആയുധവും കൈവശമാക്കി ഇയാൾ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ അതീവ അപകടകാരിയാണെന്നും നേരിട്ട് സമീപിക്കാതെ ഉടൻ പോലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വസതിയിൽ പ്രത്യേക സേന പരിശോധന നടത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ബെർലിനിലുടനീളം സുരക്ഷ ശക്തമാക്കിയ പോലീസ് റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമടക്കം പരിശോധന കർശനമാക്കി. പ്രതിക്കായി രാജ്യവ്യാപകമായും യൂറോപ്യൻ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചും തെരച്ചിൽ ആരംഭിച്ചു.
സാറ കോണറെ സുരക്ഷിതയാക്കി: ആക്രമണത്തിന് തൊട്ടുമുമ്പ് മുഖ്യവേദിയിൽ പ്രകടനം നടത്തുകയായിരുന്ന പ്രശസ്ത ജർമൻ ഗായിക സാറ കോണറെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി അവർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ജർമൻ ചാൻസലർ ഫ്രിഡ്രിഷ് മെർട്സും ബെർലിൻ മേയർ കൈ. വെഗ്നറും ആക്രമണത്തെ ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണിതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.
Europe
ബെർലിൻ: ജർമനിയിലെ ഭരണകക്ഷിയായ സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് നേതാവ് യെൻസ് സ്പാൻ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് ചാൻസലർ ഫ്രിഡ്രിഷ് മെർട്സ് മന്ത്രിസഭയിലും പാർട്ടി നേതൃത്വത്തിലും വൻ അഴിച്ചുപണി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ ബെർലിനിലെ ചാൻസലറിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുതിയ നിയമനങ്ങൾ മെർട്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജർമനിയിൽ നിയമവിരുദ്ധവും സിഡിയു ശക്തമായി എതിർക്കുന്നതുമായ വാടകഗർഭധാരണം വഴി അമേരിക്കയിൽ വച്ച് തനിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് യെൻസ് സ്പാൻ സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് നേതൃസ്ഥാനം രാജിവച്ചത്.
പ്രധാന നിയമനങ്ങൾ
തോർസ്റ്റൻ ഫ്രെയ്: നിലവിലെ ചാൻസലറി ചീഫ് സ്ഥാനം ഒഴിഞ്ഞ് സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പിന്റെ പുതിയ നേതാവാകും.
നീന വാർക്കൻ: നിലവിലെ ഫെഡറൽ ആരോഗ്യ മന്ത്രിയായ നീന വാർക്കൻ പുതിയ ചാൻസലറി ചീഫായി നിയമിതയാകും. ജർമൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും അവർ സ്വന്തമാക്കും.
കാർസ്റ്റൻ ലിന്നെമാൻ: സിഡിയു ജനറൽ സെക്രട്ടറി കാർസ്റ്റൻ ലിന്നെമാൻ പുതിയ ഫെഡറൽ ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കും.
ഫിലിപ്പ് അംതോർ: ഫെഡറൽ-സംസ്ഥാന ഏകോപന ചുമതലയുള്ള മന്ത്രിയായി നിയമിതനാകും.
പുതിയ മന്ത്രിമാരുടെ ഔദ്യോഗിക നിയമന ബുധനാഴ്ച നടക്കും. സെപ്റ്റംബറിൽ ചേരുന്ന ബുണ്ടെസ്റ്റാഗിന്റെ ആദ്യ സമ്മേളനവാരത്തിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
വരും ദിവസങ്ങളിൽ മന്ത്രിസഭയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ചാൻസലർ മെർട്സ് വ്യക്തമാക്കി.
ജനപ്രീതി തിരിച്ചുപിടിക്കാനുള്ള നീക്കം
അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ടിട്ടും ജർമൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ചാൻസലർ മെർട്സിന്റെ ജനപ്രീതി ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മേയിൽ പുറത്തുവന്ന സർവേ പ്രകാരം സർക്കാരിന്റെ പ്രവർത്തനത്തിൽ വെറും 13 ശതമാനം ആളുകൾ മാത്രമാണ് സംതൃപ്തി രേഖപ്പെടുത്തിയത്.
തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി ജനപിന്തുണ വർധിപ്പിക്കുന്ന സാഹചര്യത്തിൽ പുതിയ മുഖങ്ങളെ മുൻനിരയിലിറക്കി സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഈ അഴിച്ചുപണിയുടെ പ്രധാന ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Europe
റോം: കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ മെഡിറ്ററേനിയൻ തീരത്തുള്ള പ്രധാന യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. ഗ്രീസ്, ഇറ്റലി, സ്പെയിൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നത്.
ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും പ്രാദേശികവാസികളെയും ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 45 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റുമാണ് പ്രദേശത്ത് തീ വേഗത്തിൽ പടരാൻ കാരണമാകുന്നത്.
ഗ്രീസ്: റോഡ്സ്, കോർഫു തുടങ്ങിയ പ്രശസ്ത ദ്വീപുകളിൽ കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. പ്രദേശത്തെ റിസോർട്ടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.
ഇറ്റലി: സിസിലിയിലും ദക്ഷിണ ഇറ്റലിയിലും കനത്ത തീപിടുത്തമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു.
സ്പെയിൻ & പോർച്ചുഗൽ: കാനറി ദ്വീപുകളിലും പ്രധാന വനമേഖലകളിലും അഗ്നിശമന സേനയും സൈന്യവും സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വനമേഖലകളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും പ്രാദേശിക ഭരണകൂടം നൽകുന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Europe
ബർമിംഗ്ഹാം: പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും "പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി' സന്യാസസമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്നി കൺവൻഷനുകളുടെ നേതൃശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന "ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് ഒന്നിന് ബർമിംഗ്ഹാമിൽ നടക്കും.
ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30ന് സമാപിക്കും. ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും.
ഫാ. സേവ്യർഖാൻ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. എഎഫ്സിഎം യുകെയിൽ നിന്നുള്ള ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
പ്രധാന ആകർഷണങ്ങളും സൗകര്യങ്ങളും:
സംഗീതാരാധന: പ്രശസ്ത ആരാധനാ ബാൻഡായ "വൺ ഹോപ്പ് പ്രൊജക്റ്റ്' സംഗീതാരാധന നയിക്കും.
ശുശ്രൂഷകൾ: ജപമാല പ്രദക്ഷിണം, സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് അന്നത്തെ പ്രധാന ശുശ്രൂഷകൾ.
ആത്മീയ സഹായം: കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.
കുട്ടികൾക്ക് പ്രത്യേക ക്ലാസ്: കുട്ടികൾക്കായി സമാന്തര ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
യാത്രാസൗകര്യം: യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 കേന്ദ്രങ്ങളിൽ നിന്ന് കൺവൻഷൻ നഗരിയിലേക്ക് പ്രത്യേക കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.
പാർക്കിംഗ്: കൺവൻഷൻ നഗരിയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് ഏവരെയും എഎഫ്സിഎം യുകെ ടീം സ്വാഗതം ചെയ്യുന്നു.
പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: afcmuk.org, ഫോൺ: ജോസഫ് - 07506810177, വിൽസൺ -07956381337.
Europe
ബെർലിൻ: ജർമൻ മുൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഓസ്ട്രിയയിലെ ചരിത്രപരമായ വീട് പോലീസ് സ്റ്റേഷനാക്കി മാറ്റി. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരും നവ-നാസികളും ഈ കെട്ടിടത്തെ ഒരു തീർഥാടന കേന്ദ്രമായി കണ്ട് സന്ദർശിക്കുന്നത് തടയാനാണ് ഓസ്ട്രിയൻ സർക്കാരിന്റെ നിർണായക നടപടി.
20 ദശലക്ഷം യൂറോ ചെലവഴിച്ച്, ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ "മാർട്ടെ'യുടെ നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ച്, പഴയ രൂപം പൂർണമായും തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റിയെടുത്തിട്ടുണ്ട്.
ജർമൻ അതിർത്തിക്ക് സമീപമുള്ള "ബ്രൗണാവു അം ഇൻ' എന്ന നഗരത്തിലെ പതിനേഴാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിലാണ് 1889 ഏപ്രിൽ 20ന് ഹിറ്റ്ലർ ജനിക്കുന്നത്. 1912 മുതൽ ഒരു സ്വകാര്യ കുടുംബത്തിന്റെ കെെയിലായിരുന്ന കെട്ടിടം, 2016-ൽ പ്രത്യേക നിയമനിർമാണത്തിലൂടെ ഓസ്ട്രിയൻ സർക്കാർ പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
കെട്ടിടത്തിന് മുൻവശത്ത് ഫാസിസത്തിനെതിരേയുള്ള മുന്നറിയിപ്പ് അടങ്ങിയ സ്മാരകക്കല്ല് നിലനിർത്തിയിട്ടുണ്ട്. ചരിത്രകാരന്മാരുടെ എതിർപ്പിനെത്തുടർന്ന് കെട്ടിടം പൊളിച്ചുനീക്കുന്നത് ഒഴിവാക്കുകയായിരുന്നു.
പോലീസിന്റെ നിരന്തരമായ സാന്നിധ്യം ഇവിടെ ഉറപ്പാക്കുന്നതിലൂടെ നാസി പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന യാതൊരു പ്രവർത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
Europe
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ "അഗാപ്പേ' എന്ന പേരിൽ യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച (ജൂലെെ 27) വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി.
സീറോമലബാർ സഭ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ. ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിൽ നടക്കുന്ന കൂട്ടായ്മയിൽ ഫാ. ചാക്കോ കാട്ടുപറമ്പിൽ (റോം) മുഖ്യപ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: ജോഷി ജോസഫ് - 0874195698.
Europe
ബെർലിൻ: യൂറോപ്പിൽ വേനൽക്കാല അവധിക്കാല തിരക്ക് ശക്തമായതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വൻ യാത്രാദുരിതം. യൂറോപ്യൻ യൂണിയൻ പുതിയതായി നടപ്പിലാക്കിയ ബോർഡർ പരിശോധനാ സംവിധാനമായ എൻട്രി-എക്സിറ്റ് സിസ്റ്റം കാരണം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.
ബ്രിട്ടൻ, ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ബോർഡർ പരിശോധനകൾക്കായി വിമാനത്താവളങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നത്.
ഷെങ്കൻ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ വിരലടയാളം, ഫേഷ്യൽ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മടങ്ങുന്ന സമയത്ത് ഈ വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യും. ഒരിക്കൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾക്ക് മൂന്ന് വർഷത്തെ സാധുതയുണ്ടായിരിക്കും.
ആറ് മണിക്കൂർ വരെ നീളുന്ന കാത്തിരിപ്പ്; എയർലൈനുകളുടെ മുന്നറിയിപ്പ്
വേനൽക്കാല യാത്രാത്തിരക്ക് വർധിക്കുമ്പോൾ ചില വിമാനത്താവളങ്ങളിൽ ബോർഡർ പരിശോധനകൾക്കായുള്ള കാത്തിരിപ്പ് സമയം ആറ് മണിക്കൂർ വരെ നീണ്ടേക്കാമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
സാങ്കേതിക തടസങ്ങളും ആൾക്ഷാമവും കാരണം പലയിടത്തും ഇഇഎസ് സംവിധാനം മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി കരുതി വേണം വിമാനത്താവളങ്ങളിൽ എത്താനെന്ന് പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറും അറിയിച്ചിട്ടുണ്ട്.
ഇഇഎസ് തടസങ്ങളില്ലാതെ സന്ദർശിക്കാവുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ
പുതിയ ബയോമെട്രിക് സംവിധാനത്തിലെ തടസങ്ങൾ ഒഴിവാക്കി സുഗമമായി സന്ദർശിക്കാൻ കഴിയുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ (ഇവ ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ളവയാണ്):
വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും സമയനഷ്ടവും ഒഴിവാക്കി യൂറോപ്യൻ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ രാജ്യങ്ങൾ നിലവിൽ മികച്ച ബദലാവുകയാണ്.
Europe
ഹെറിഫോഡ്: ഓണം ആഘോഷിക്കുവാൻ ഒരുങ്ങി ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവർത്തകർ. നാല്പതിലേറെ കലാ പ്രവവർത്തകരെ അണിനിരത്തി ഗാനരചയിതാവ് ജെയ്സൺ ആറ്റുവാ രചിച്ച് ഗായകൻ ജോണി ജോബി സംഗീതം നൽകി ആലപിച്ച ഓണം മ്യൂസിക് ആൽബം "ശ്രാവണ സുധ' അണിയറയിൽ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ സംഗീത ആൽബം പുറത്തിറക്കുന്നത് മിഡിൽ ഈസ്റ്റ് വിഷനും മ്യൂസിക് ലിങ്കും ചേർന്നാണ്. ആൽബം ഓണത്തിന് പുറത്തിറങ്ങും.
നാട്ടിൽ നിന്നും ഉപജീവനം തേടിയെത്തിയ പ്രവാസികൾക്കു ഇങ്ങനെയുള്ള സൃഷ്ടികൾ സന്തോഷം നൽകുന്നതാണെന്നും ഇനിയും ഇങ്ങനെയുള്ള കലാസൃഷ്ടികളുമായി മുന്‍പോട്ടു പോകുവാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും ജയ്സണും അറിയിച്ചു.
Europe
മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ) ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ഞായറാഴ്ച ഇംഗ്ലണ്ടിലെ കെന്റിലുള്ള മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ (Mote Park, ME15 7RN) നടക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മാമാങ്കത്തിനാണ് മെയ്ഡ്സ്റ്റോൺ സാക്ഷിയാകുന്നത്. രാവിലെ ഒമ്പതിന് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
തുടർന്ന് 10ന് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും. ആഷ്ഫോർഡ് എംപി സോജൻ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര താരം നന്ദു മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ആകർഷകമായ സമ്മാനങ്ങൾ
വിജയികളെ കാത്ത് കാഷ് അവാർഡുകളും ട്രോഫികളുമാണ് ഒരുക്കിയിരിക്കുന്നത്:
ഇതിനുപുറമെ മികച്ച പുള്ളർ, ഫ്രണ്ട്, ബാക്ക്, എമർജിംഗ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നീ പ്രത്യേക അവാർഡുകളും നൽകും.
കലാപരിപാടികളും തത്സമയ സംപ്രേഷണവും
കാണികൾക്കായി ഒരു ദിവസം മുഴുവൻ ആഘോഷമാക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ലൈവ് ഇന്ത്യൻ ഫുഡ് കോർട്ടും ലഘുഭക്ഷണശാലകളും പ്രവർത്തിക്കും.
സ്റ്റേജിൽ ലൈവ് ഡിജെ, ഡാൻസ്, മ്യൂസിക് എന്നിവ അരങ്ങേറും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും.
കൂടാതെ വേദിയിലെത്തുന്ന കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശ്രീജിത്ത് കുറുവൻകാട്ടിൽ (പ്രസിഡന്റ്), പ്രവീൺ രാമകൃഷ്ണൻ (സെക്രട്ടറി), വി. സന്തോഷ് (ട്രഷറർ), അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ (സ്പോർട്സ് കോർഡിനേറ്റേഴ്സ്) എന്നിവർ അറിയിച്ചു.
Europe
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടിയ എസെക്സിലെ ക്ലാക്ടൺ പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് സ്ഥാനാർഥികൾ.
റിഫോം യുകെ പാർട്ടി നേതാവുമായ നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ ആകെ 34 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
ആധുനിക ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലെ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും ഉയർന്ന സ്ഥാനാർഥികളുടെ എണ്ണമാണിത്.
തന്റെ വ്യക്തിപരമായ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സാമ്പത്തിക വെളിപ്പെടുത്തലുകളെക്കുറിച്ചുമുള്ള പാർലമെന്ററി പരിശോധനകളെത്തുടർന്ന് ജൂലൈ ഏഴിനാണ് നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചത്.
എന്നാൽ ഒഴിവുവന്ന അതേ സീറ്റിൽ ജനവിധി വീണ്ടും തേടിക്കൊണ്ട് അദ്ദേഹം തന്നെ വീണ്ടും മത്സരരംഗത്തിറങ്ങുകയായിരുന്നു. ഓഗസ്റ്റ് 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ടെൻഡ്രിംഗ് ഡിസ്ട്രിക്റ്റ് കൗൺസിൽ പുറത്തുവിട്ട ഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രകാരം യുകെയിലെ പ്രധാന പാർലമെന്ററി പാർട്ടികളായ ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി എന്നിവരൊന്നും ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
പ്രധാന വെസ്റ്റ്മിൻസ്റ്റർ പാർട്ടികളിൽ നിന്നും നൈജൽ ഫെറാജ് മാത്രമാണ് മത്സരരംഗത്തുള്ളത്. പാർട്ടി ചിഹ്നങ്ങളില്ലാതെ മത്സരിക്കുന്ന 20 സ്വതന്ത്ര സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.
ബ്രിട്ടനിൽ ഇതിന് മുൻപ് 2008 ജൂലൈയിൽ ഹാൾട്ടൻപ്രൈസ് ആൻഡ് ഹൗഡൻ ഉപതെരഞ്ഞെടുപ്പിൽ 26 സ്ഥാനാർഥികൾ മത്സരിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
അന്ന് കൺസർവേറ്റീവ് നേതാവ് സർ ഡേവിഡ് ഡേവിസ് രാജിവച്ച് വീണ്ടും മത്സരിച്ചപ്പോഴും പ്രധാന പാർട്ടികൾ വിട്ടുനിന്നിരുന്നു.
ഓഗസ്റ്റ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി നൈജൽ ഫെറാജിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും.
Europe
ബെർലിൻ: ബവേറിയയിലെ ബാഡ് നോയ്സ്റ്റാഡ്റ്റ് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഇൻഡോ - ജർമൻ ഫെസ്റ്റ് "കുൾട്ടുറ 2026' ശനി, ഞായർ ദിവസങ്ങളിൽ മ്യൂൽബാഷ് ഫാർഗാർട്ടനിൽ നടക്കും.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി വിജയകരമായി നടന്നുപോരുന്ന ആഘോഷത്തിന്റെ നാലാം പതിപ്പാണിത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 4.15ന് ഡീക്കൻ ആൻഡ്രിയാസ് ക്രെഫ്റ്റ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രധാന വേദിയിൽ 80-ലധികം യുവകലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച രാവിലെ 10.30ന് വുർസ്ബർഗ് രൂപത വികാരി ജനറൽ ഡോ. യുർഗൻ ഫോൺദ്രാൻ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് സാംസ്കാരിക സന്ധ്യയും നടക്കും.
ചടങ്ങിൽ ലാൻഡ്രാറ്റിൻ സോണിയ റാം, മേയർ മിഖായേൽ വെർണർ എന്നിവർ ആശംസകൾ അർപ്പിക്കും.
തനത് ഇന്ത്യൻ വിഭവങ്ങളും വിനോദങ്ങളും
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ഒമ്പത് വരെയും ഞായറാഴ്ച അഞ്ച് വരെയും 19-ഓളം തനത് ഇന്ത്യൻ ഭക്ഷണശാലകളും കലാപരിപാടികളും ഉണ്ടാകും. കേരളസ്റ്റൈൽ ചായ, ചെറുകടികൾ, ഹോം മെയ്ഡ് പലഹാരങ്ങൾ എന്നിവ ഫെസ്റ്റിന്റെ ആകർഷണങ്ങളാണ്.
കൂടാതെ കുട്ടികൾക്കായി ഗെയിം സോണും ഒരുക്കിയിട്ടുണ്ട്. കേരളത്തനിമയാർന്ന കലാരുപങ്ങളും തനത് ഇന്ത്യൻ ഭക്ഷണവും ജർമനിയിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഫെസ്റ്റ് വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിട്ടുള്ളത്.
ഫാ. ജോൺസൺ തോട്ടത്തിലിന്റെ നേതൃത്വത്തിൽ മാർട്ടിൻ ടോം പാമ്പൂരിക്കൽ, അന്ന സെബാസ്റ്റ്യൻ, ജിബിൻ പാമ്പക്കൽ എന്നിവർ ജനറൽ കോഓർഡിനേറ്റർമാരായും കമ്യൂണിറ്റി ലീഡേഴ്സായ ജോസ് സെബാസ്റ്റ്യൻ, പ്രിൻസ് മാത്യു, ബിന്ദു സിബി, മായാ മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Europe
ബെർലിൻ: ജർമനിയിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും മദ്യപാനത്തിന് പൂർണ നിരോധനം ഏർപ്പെടുത്താൻ ഡോയ്ഷെ ബാൻ തീരുമാനിച്ചു.
രാജ്യത്തെ 5,400 റെയിൽവേ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകളിലും ഹാളുകളിലും മദ്യപിക്കുന്നത് ഒക്ടോബർ 15 മുതൽ കർശനമായി തടയും.
പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷനുകളിലെ ക്രമസമാധാനം നിലനിർത്താനുമാണ് ഈ കടുത്ത നടപടിയെന്ന് റെയിൽവേ ചീഫ് ഏവ്ലിൻ പല്ല വ്യക്തമാക്കി.
പുതിയ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ
പൂർണ നിരോധനം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും ഹാളുകളിലും മദ്യപിക്കാൻ പാടില്ല.
ഒഴിവാക്കപ്പെട്ടവ: സ്റ്റേഷനുകൾക്കുള്ളിലെ ഔദ്യോഗിക റസ്റ്റോറന്റുകൾക്കും ബാറുകൾക്കും ഈ നിരോധനം ബാധകമല്ല.
മദ്യം കൊണ്ടുപോകാം: തുറക്കാത്ത മദ്യക്കുപ്പികൾ ബാഗുകളിൽ കൊണ്ടുപോകുന്നതിന് തടസമില്ല.
ശിക്ഷാ നടപടി: നിയമം ലംഘിക്കുന്നവരെ ഉടനടി സ്റ്റേഷനിൽ നിന്ന് പുറത്താക്കും. നിയമലംഘനം ആവർത്തിച്ചാൽ സ്റ്റേഷനുകളിൽ സ്ഥിരമായി പ്രവേശന വിലക്ക് ഏർപ്പെടുത്തും.
നിരോധനത്തിലേക്ക് നയിച്ച ദാരുണ സംഭവം
ബാഡൻ-വ്യൂർട്ടൻബർഗിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ മദ്യപിച്ച യാത്രക്കാരൻ ആക്രമിച്ചതിനെ തുടർന്ന് 26 വയസുകാരനായ റെയിൽവേ സുരക്ഷാ ജീവനക്കാരൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് റെയിൽവേ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഫ്രാങ്ക്ഫർട്ട്, ഹാംബുർഗ്, കൊളോൺ തുടങ്ങിയ വൻ നഗരങ്ങളിലെ മുപ്പതോളം പ്രധാന സ്റ്റേഷനുകളിൽ നിലവിൽ ഈ നിരോധനമുണ്ട്.
ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് നിരോധനം ജർമനിയിലുടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഫെഡറൽ പോലീസും ഡിബി സെക്യൂരിറ്റിയും ചേർന്നായിരിക്കും നിയമം നടപ്പിലാക്കുന്നത്.
Europe
ബ്രസൽസ്: വ്യാജവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.
ഉപഭോക്തൃസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഉത്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യൂറോപ്യൻ കമ്മീഷന്റെ നടപടി.
വ്യാജ വസ്ത്രങ്ങൾ, സുരക്ഷിതമല്ലാത്ത കളിപ്പാട്ടങ്ങൾ, നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ, അപകടകരമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിൽ ആലിഎക്സ്പ്രസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്ലാറ്റ്ഫോമിലെ സുരക്ഷാ വീഴ്ചകൾ ഒക്ടോബറിനകം പരിഹരിക്കണമെന്നാണ് കമ്പനിക്ക് നൽകിയ നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കൂടുതൽ കർശന നടപടികളും അധിക പിഴയും നേരിടേണ്ടിവരുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്കെതിരായ യൂറോപ്യൻ യൂണിയന്റെ വ്യാപക നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞ മേയിൽ മറ്റൊരു പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ടെമുവിനും സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 200 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.
കഴിഞ്ഞ വർഷം തന്നെ ആലിഎക്സ്പ്രസിനെതിരേ ലഹരിമരുന്നുകൾ, നിരോധിത മരുന്നുകൾ, ഭക്ഷ്യസുരക്ഷാ ഭീഷണി ഉയർത്തുന്ന ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.
പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ പരിശോധനകളിൽ ആ വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
നിയമവിരുദ്ധവും വ്യാജവുമായ ഉത്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ആവശ്യമായ ജീവനക്കാരുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും അഭാവമാണ് കമ്പനിയുടെ പ്രധാന പോരായ്മയെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തി.
ഇതുമൂലം അപകടകരമായ ഉത്പന്നങ്ങൾ നീക്കം ചെയ്യപ്പെടാതെ ഉപഭോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുകയും കൂടുതൽ പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായും കമ്മീഷൻ വ്യക്തമാക്കി.
വിലക്കുറവാണ് ആലിഎക്സ്പ്രസ് പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ന് ഓർഡർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ഉത്പന്നം വീട്ടിലെത്തുന്ന അതിവേഗ ഡെലിവറി സംവിധാനവും ഉപഭോക്താക്കൾക്ക് ഏറെ ആകർഷകമാണ്.
എന്നാൽ കുറഞ്ഞ വിലയ്ക്കൊപ്പം നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച സംഭവിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആലിഎക്സ്പ്രസിന്റെ ഇത്തരം പ്രവർത്തനങ്ങൾ യൂറോപ്യൻ ഉപഭോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കമ്മീഷണർ ഹെന്ന വീർക്കുനെൻ പറഞ്ഞു.
കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കുന്ന യൂറോപ്യൻ കമ്പനികൾക്ക് ഇത് അനീതിയാണെന്നും ഭാവിയിലും ഇത്തരം പ്ലാറ്റ്ഫോമുകൾക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അവർ വ്യക്തമാക്കി.
Europe
മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നുദിന അനുസ്മരണ-സ്മൃതി സംഗമങ്ങൾക്ക് വികാരനിർഭരമായ സമാപനമായി.
"നീതിമാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം' എന്ന സന്ദേശവുമായി യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ പരിപാടികൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ എന്നിവിടങ്ങളിലൂടെ തുടർന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന സമാപനച്ചടങ്ങോടെയാണ് അവസാനിച്ചത്.
ജനങ്ങളുമായി ചേർന്ന് ജീവിച്ച നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ലാളിത്യവും ജനസേവനവും പൊതുജീവിതത്തിലെ മാതൃകാപരമായ ഇടപെടലുകളും വിവിധ അനുസ്മരണ യോഗങ്ങളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു.
Europe
വാത്സിംഗ്ഹാം: "മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം. പാപം നിമിത്തം വിശുദ്ധി നഷ്ടപ്പെടുമ്പോൾ ഭവനങ്ങളും നശിക്കുന്നു' എന്ന് പ്രോട്ടോ സിഞ്ചെല്ലോസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് പറഞ്ഞു.
ഭവനങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിന് നൽകേണ്ട സ്ഥാനവും ബഹുമാനവും വിശദീകരിച്ച അദ്ദേഹം, പാപം മൂലം ദൈവം ആദിമാതാപിതാക്കളെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കിയ സംഭവം ഓർമ്മിപ്പിച്ചു.
വാത്സിംഗ്ഹാം തീർഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മരിയൻ പ്രഭാഷണത്തിലാണ് സഭാപണ്ഡിതൻ കൂടിയായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് സന്ദേശം നൽകിയത്.
ദൈവഹിതം അനുസരിച്ച് സർവവും ഉപേക്ഷിച്ചെത്തിയ അബ്രഹാമിന് ദൈവം പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകുകയും വാഗ്ദത്തഭൂമിയിലേക്ക് ജനതയെ നയിക്കാനുള്ള ദൗത്യം ഏൽപ്പിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമത്തിൽ, മനുഷ്യന് നഷ്ടപ്പെട്ട സ്വർഗീയ ഭവനം വീണ്ടെടുക്കുന്നതിനായി ദൈവം തന്റെ ഏകപുത്രനെ ഭൂമിയിലേക്ക് അയക്കാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തെ അവിടുത്തെ വാസസ്ഥലമാകുന്ന വിശുദ്ധ ഭവനമായി ഒരുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
Europe
കാർലൈൽ: ബ്രിട്ടനിലെ കാർലൈൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കംബർലാൻഡ് ഇൻഫർമറി ആശുപത്രിയിൽ ആദ്യമായി അത്യാധുനിക ത്രിമാന വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയകൾ വിജയകരമായി ആരംഭിച്ചു.
നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ, വൻകുടൽ കാൻസർ ചികിത്സയ്ക്കും മറ്റ് വയറിലെ സങ്കീർണമായ ശസ്ത്രക്രിയകൾക്കും വേണ്ടിയാണ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്.
ഇതുവരെ പതിനേഴോളം രോഗികളിൽ ഈ രീതി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. സർജന്മാർ നേരിട്ട് കൈകൾ കൊണ്ട് നിയന്ത്രിക്കുന്ന ഈ അത്യാധുനിക സംവിധാനം വഴി ശസ്ത്രക്രിയകൾ അതീവ കൃത്യതയോടെയും സൂക്ഷ്മതയോടെയും നിർവഹിക്കാൻ സാധിക്കും.
ഇത് രോഗികളുടെ ശസ്ത്രക്രിയാനന്തര വേദന വലിയ അളവിൽ കുറയ്ക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
"ഡാ വിഞ്ചി എക്സ്ഐ' സാങ്കേതികവിദ്യ; ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയകളിൽ പുതിയ തരംഗം
ആശുപത്രിയിലെ പ്രമുഖ കോളറെക്ടൽ കൺസൾട്ടന്റും സർജനുമായ ഡോ. ക്രിസ് റാവുവിന്റെ നേതൃത്വത്തിലാണ് ഈ ചരിത്രപരമായ മുന്നേറ്റം നടന്നത്. ഭാവിയിൽ ട്രസ്റ്റിന് കീഴിൽ നടക്കുന്ന 90 ശതമാനം കീഹോൾ ശസ്ത്രക്രിയകളും അതിവേഗം തന്നെ റോബോട്ടിക് സാങ്കേതികവിദ്യയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.
ലോകമെമ്പാടും പ്രശസ്തമായ "ഡാ വിഞ്ചി എക്സ്ഐ' റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമാണ് കാർലൈലിൽ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ മറ്റ് പ്രമുഖ ആശുപത്രികളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ സംവിധാനം ഉപയോഗത്തിലുണ്ടെങ്കിലും എൻസിഐസി ട്രസ്റ്റിന് കീഴിൽ ഇത് ആദ്യമായാണ് പ്രവർത്തനസജ്ജമാകുന്നത്.
സമീപഭാവിയിൽ തന്നെ വൈറ്റ്ഹേവളിലെ വെസ്റ്റ് കംബർലാൻഡ് ആശുപത്രിയിലും ഈ സേവനം ലഭ്യമാക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനങ്ങൾക്ക് ലഭിക്കുന്ന അതേ ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭിക്കാൻ കംബ്രിയയിലെ ജനങ്ങൾക്കും പൂർണ അവകാശമുണ്ട് എന്ന് ഡോ. ക്രിസ് റാവു പറഞ്ഞു.
മുറിവുകൾ ചെറുത്, വേഗത്തിൽ ആശ്വാസം
കാർലൈൽ സ്വദേശിയായ 43 വയസുകാരൻ ലീ എല്ലിസ് ഈ പുതിയ സാങ്കേതികവിദ്യയിലൂടെ പിത്തസഞ്ചി ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ രോഗികളിൽ ഒരാളാണ്. തന്റെ മുൻകാല ശസ്ത്രക്രിയാ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മുറിവിന്റെ പാടുകൾ വളരെ ചെറുതാണെന്നും വിചാരിച്ചതിനേക്കാൾ വേഗത്തിൽ തനിക്ക് സുഖം പ്രാപിക്കാൻ സാധിച്ചെന്നും അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
അർബുദ ചികിത്സാ രംഗത്ത് റോബോട്ടിക് ശസ്ത്രക്രിയകൾ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നതെന്ന് ഡോ. റാവു ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:
യുകെയിൽ പ്രവാസി മലയാളി ഡോക്ടർമാരും നഴ്സുമാരും അടക്കം നിരവധി ആരോഗ്യപ്രവർത്തകർ സേവനം അനുഷ്ഠിക്കുന്ന എൻഎച്ച്എസ് മേഖലയിൽ, ഇത്തരം പ്രാദേശിക ആശുപത്രികളിലേക്ക് കൂടി അത്യാധുനിക റോബോട്ടിക് സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നത് വൻ ചികിത്സാ വിപ്ലവത്തിനാണ് വഴിയൊരുക്കുന്നത്.
Europe
ബെർലിൻ: ജർമനിയിൽ ഭരണകക്ഷിയായ സിഡിയു പാർലമെന്ററി പാർട്ടി തലവനും മുൻ ആരോഗ്യ മന്ത്രിയുമായ യെൻസ് സ്പാൻ സ്ഥാനം രാജിവച്ചു. അമേരിക്കയിൽ വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് അദ്ദേഹം നാടകീയമായി പടിയിറങ്ങിയത്.
ചാൻസലർ ഫ്രെഡറിഷ് മെർസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. അടുത്തിടെയാണ് 45 വയസുകാരനായ യെൻസ് സ്പാനും പങ്കാളി ഡാനിയൽ ഫുങ്കെയും തങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
എന്നാൽ, വാടകഗർഭധാരണത്തെ ശക്തമായി എതിർക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി സ്പാൻ പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നതോടെ ജർമൻ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
ജർമ്മനിയിൽ വാടകഗർഭധാരണം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. വിദേശത്ത് വച്ച് വാടകഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനെ ജർമനിയിൽ വളർത്തുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിയമം നിർമിക്കുന്ന ഒരു ജനപ്രതിനിധി സ്വന്തം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് വിമർശനം ഉയർന്നു.
വിവാദങ്ങൾ ശക്തമായതോടെയാണ് താൻ പദവി ഒഴിയുകയാണെന്ന് സ്പാൻ പ്രസ്താവനയിലൂടെ അറിയിച്ചത്.
Europe
ബെർലിൻ: ജർമനിയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിക്ക് ജന്മനാട് കണ്ണീരോടെ വിടയേകി. ജർമനിയിലെ സാക്സൺ സംസ്ഥാനത്തെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ എംഎസ് വിദ്യാർഥിയായിരുന്ന അനന്തു മോഹൻ (29) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്.
മുംബൈ ദാദ്ര നഗർ ഹവേലിയിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി കരികുളം സ്വദേശിയുമായ ബിന്ദു മോഹന്റെയും പരേതനായ മോഹൻ കുമാറിന്റെയും മകനാണ് അനന്തു മോഹൻ. സഹോദരി: നവമി. റാന്നി കരികുളം തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ് പരേതൻ.
സംസ്കാരച്ചടങ്ങുകൾ
അനന്തുവിന്റെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച പുലർച്ചെ 1:20ന് നെടുമ്പാശേരിയിൽ എത്തിച്ചു.
തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരികയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങളോടെ നടന്നു.
ദുരന്തമുഖത്ത് ആശ്വാസമായി ഇന്ത്യൻ എംബസിയുടെയും പൊതുപ്രവർത്തകരുടെയും ഏകോപനം
ബെർലിനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അനന്തുവിന്റെ സഹപാഠിയും സുഹൃത്തുമായ സൗരഭ് നിഗം, അനന്തുവിന്റെ ഗുജറാത്തിലുള്ള അമ്മാവൻ ആർ.കെ. നായർ എന്നിവർക്കൊപ്പം നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ നൽകി വളരെ സജീവമായി ജർമനിയിൽ നിന്നുള്ള ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗ്ഗീസ് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരിട്ട് നിർവഹിച്ചത്.
രാഷ്ട്രീയ നേതാക്കളുടെയും അധികൃതരുടെയും പിന്തുണ
ദാദ്ര നഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ബിജെപി പ്രസിഡന്റ് മഹേഷ് അഗരിയ എന്നിവർ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ ഏകോപനങ്ങൾ നടത്തി.
മന്ത്രാലയത്തിലെ മുൻ പിഎസ് സോഹൻലാലുമായി ചേർന്ന് പൂർണ പിന്തുണ നൽകാൻ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കേരള വൈദ്യുതി വകുപ്പ് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ ഇടപെടലുകളും സഹായങ്ങളും നിസ്തുലമാണ്.
കേസ് അന്വേഷിച്ച ജർമൻ പോലീസ് വകുപ്പ്, എംബാംമിംഗ് നടപടികളും കാർഗോ ക്രമീകരണങ്ങളും കൃത്യമായി പൂർത്തിയാക്കിയ ഫ്യൂണറൽ ഏജൻസി എന്നിവരുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജന്മനാട്ടിലേക്ക് അയക്കാൻ സഹായിച്ച എല്ലാവർക്കും അധികൃതർക്കും അനന്തുവിന്റെ കുടുംബവും സുഹൃത്തുക്കളും നന്ദി രേഖപ്പെടുത്തി.
Europe
കാൾസ്റൂഹെ: ജർമനിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് റെയിൽവേ സുരക്ഷാ ജീവനക്കാരനെ പുറത്തേക്ക് തള്ളിയിട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന റീജിയണൽ എക്സ്പ്രസ് (RE) ട്രെയിനിൽ നിന്നാണ് "ഡിബി സെക്യൂരിറ്റി' ജീവനക്കാരനായ 26 വയസുകാരൻ തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനായ ജർമൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 7.35ഓടെ ഒഫൻബുർഗിൽ നിന്ന് കാൾസ്റൂഹെയിലേക്കുള്ള റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രോസിക്യൂഷനും കാൾസ്റൂഹെ പോലീസും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയ്ക്കിടെ തർക്കവും കൈയാങ്കളിയും
ട്രെയിനിലെ ടിക്കറ്റ് പരിശോധകർ ഒരു യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച അവസ്ഥയിലായിരുന്ന യാത്രക്കാരൻ പരിശോധകരോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇവർ റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും യാത്രക്കാരനും തമ്മിൽ ട്രെയിനിനുള്ളിൽ വച്ച് കടുത്ത കൈയാങ്കളിയുണ്ടായി.
മൽപ്പിടുത്തത്തിനിടയിൽ ഇരുവരും നിലത്തു വീഴുകയും, ഇതിനിടെ ട്രെയിനിന്റെ വാതിൽ പെട്ടെന്ന് തുറക്കപ്പെടുകയുമായിരുന്നു. എറ്റ്ലിംഗൻ-ബ്രൂഹ്ഹൗസൻ ഭാഗത്ത് വച്ച് 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
രണ്ടു കിലോമീറ്റർ അകലെ ട്രാക്കിൽ കണ്ടെത്തി
സംഭവമറിഞ്ഞയുടൻ ട്രെയിനിലെത്തിയ പോലീസ് പ്രതിയായ 36 വയസുകാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയിൽവേ പാതയിൽ നടത്തിയ തിരച്ചിലിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ട്രാക്കിൽ മാരകമായി പരിക്കേറ്റ നിലയിൽ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ എങ്ങനെ തുറന്നു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. കാൾസ്റൂഹെ ക്രിമിനൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി ട്രെയിൻ പോലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചർച്ചയായി റെയിൽവേ ജീവനക്കാരുടെ സുരക്ഷ
ജർമ്മനിയിൽ റെയിൽവേ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അക്രമവും നടന്നിരിക്കുന്നത്. കൈസേർസ്ലൗട്ടേണിൽ (Kaiserslautern) നിന്ന് ഹോംബർഗിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ, സെർകാൻ സലാർ എന്ന 36 വയസുകാരനായ ട്രെയിൻ ഗാർഡിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ജർമനിയെ ഒന്നാകെ നടുക്കിയിരുന്നു.
ഈ കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുൻപാണ് റെയിൽവേ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ അക്രമം നടന്നിരിക്കുന്നത്.
Europe
ലണ്ടൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂറോപ്പ് സംഘടിപ്പിച്ച "ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന അനുസ്മരണ പരിപാടി നടന്നു.
ഐഒസി ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും നിരവധി അനുഭാവികളും പങ്കെടുത്തു.
ഓൺലൈൻ അനുസ്മരണ സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.
Europe
വാത്സിംഗ്ഹാം: നൈർമ്മലത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം തിരുവചനമാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും വചനം കേൾക്കുകയും വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമിപ്പിച്ചു.
പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമപ്പെടുത്തി. വാത്സിംഗ്ഹാം തീർഥാടനത്തിൽ പരിശുദ്ധ കുർബാന മധ്യേ തിരുനാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.
മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്.
Europe
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചാർജെടുത്തത് മുതൽ യുകെയിലെ ക്നാനായ കത്തോലിക്ക ഇടവകാംഗങ്ങളുടെ വിശ്വാസ പാരമ്പര്യ കൂട്ടായ്മയായ വാഴ്വ് പുതിയ തലത്തിലാണ് പ്രവർത്തിക്കുന്നത്.
വെറുമൊരു സംഗമം മാത്രം ആകാതെ സംഗമത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പാർശ്വവൽക്കരിക്കപ്പെട്ടവരോട് ചേർന്ന് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തെ വാഴ്വ് നടത്തിയതിനുശേഷം രണ്ട് ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നു.
ഇത്തവണ സെപ്റ്റംബർ 26ന് ബഥേൽ കൺവെൻഷൻ സെൻററിൽ വാഴ്വ് നടത്തപ്പെടുമ്പോൾ ഭവന നിർമ്മാണവും ചികിത്സാസഹായവും ലക്ഷ്യമിടുന്നു.
മേയ് 16ന് ലിവർപൂളിൽ നടത്തപ്പെട്ട എൻട്രി പാസ് കിക്കോഫ് നിരവധി കുടുംബങ്ങൾ ഗ്രാൻഡ് സ്പോൺസേഴ്സായി കടന്നുവന്നു.
Europe
ഡബ്ലിൻ: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് എതിരേ കേന്ദ്രസേനയും ഡൽഹി പോലീസും സ്വീകരിച്ച നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യ അവകാശങ്ങൾ വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും നേതാക്കൾക്കും എതിരായ ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധാവകാശത്തിന്റെയും ലംഘനമാണെന്നും ഇത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്നും ഐഒസി അയർലൻഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കാണുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ജനാധിപത്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ പോരാട്ടങ്ങൾക്കും ഐഒസി അയർലൻഡിന്റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Europe
ലിവർപൂൾ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ഓർമ ദിനത്തോടനുബന്ധിച്ചു ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ "നീതിമാന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവർപൂളിലും അനുസ്മരണ ചടങ്ങുകൾ നടന്നത്.
ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി അദ്ദേഹം നടത്തിയ നിരന്തര ഇടപെടലുകളും പങ്കെടുത്തവർ സ്മരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
Europe
റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ അന്തരിച്ചു.
കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടർചികിത്സയ്ക്കായി സെപ്റ്റംബർ 25ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു മരണം.
ഭർത്താവും മക്കളും ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. പരേതയുടെ സഹോദരിയായ സിസ്റ്റർ സെൽവി പഗാനിയിലെ ദേവാലയത്തിൽ ശുശ്രൂഷ നിർവഹിച്ചുവരികയാണ്.
സിനി ഏലിയാസിന്റെ നിര്യാണത്തിൽ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.
Europe
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ വാത്സിംഗ്ഹാമിൽ സംഘടിപ്പിച്ച പത്താം വാർഷിക തീർഥാടനം മരിയഭക്തിയുടെ മഹാപ്രഘോഷണമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സപ്രാ പ്രാർഥനയോടെയാണ് തിരുക്കർമങ്ങൾ ആരംഭിച്ചത്. തുടർന്ന് ദിവ്യകാരുണ്യ ആരാധന, മരിയൻ സന്ദേശം, കൊടിയേറ്റം, പ്രസുദേന്തിവാഴ്ച എന്നിവ നടന്നു. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ സന്ദേശം വിശ്വാസികൾക്ക് ആത്മീയ പ്രചോദനമായി.
മിഷൻ ബാനറുകൾ, മുത്തുക്കുടകൾ, വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന തിരുന്നാൾ പ്രദക്ഷിണം ഭക്തിനിർഭരമായ കാഴ്ചയായി.
Europe
ഡബ്ലിൻ: സീറോമലബാർ കത്തോലിക്കാ സഭയുടെ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ അയർലൻഡിലെ വിശുദ്ധ തീർഥാടന കേന്ദ്രമായ ക്രോഗ് പാട്രിക് മലയിലേക്ക് തീർഥാടനം സംഘടിപ്പിക്കുന്നു. ശനിയാഴ്ചയാണ് (ജൂലൈ 25) തീർഥാടനം നടക്കുക.
രാവിലെ ഒമ്പതിന് ലെക്കാൻവി സെന്റ് പാട്രിക് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് രാവിലെ 10.30ന് ക്രോഗ് പാട്രിക് മലയിലേക്കുള്ള തീർഥാടനം ആരംഭിക്കും.
ഏകദേശം നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന തീർഥാടനത്തിനുശേഷം പങ്കെടുക്കുന്നവർക്കായി സംഘാടകർ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
തീർഥാടനത്തിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിലും പിതൃവേദി ദേശീയ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിലും അറിയിച്ചു.
Europe
മ്യൂണിക്ക്: ജർമനിയിലെ ബവേറിയ സംസ്ഥാനത്ത് മ്യൂണിക്കിന് സമീപമുള്ള ലാംഗ്വീഡ് മേഖലയിലെ പ്രശസ്തമായ ലുസീ തടാകത്തിൽ നീന്തുന്നതിനിടെ 29 വയസുകാരനായ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഇൻഗോൾസ്റ്റാറ്റിൽ താമസിച്ചിരുന്ന ജെഫ്രിൻ എന്ന യുവാവാണ് മരിച്ചത്.
ഇൻഗോൾസ്റ്റാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ ഓട്ടോമോട്ടീവ് എൻജിനിയറിംഗിൽ മാസ്റ്റർബിരുദ വിദ്യാർഥിയായിരുന്നു ജെഫ്രിൻ. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
പെട്ടെന്ന് ജലത്തിനടിയിലേക്ക് താഴ്ന്ന യുവാവിനെ രക്ഷിക്കാൻ സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം കരയിലെത്തിക്കാൻ സാധിച്ചില്ല.
വൈകുന്നേരം 6.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് ജർമൻ ജീവൻരക്ഷാ സേനകളായ ഡിഎൽആർജി, വാസർവാഹ്റ്റ്, ഫയർഫോഴ്സ്, പോലീസ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഡൈവർമാർ, ഹെലികോപ്റ്റർ, ആധുനിക രക്ഷാസംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെഫ്രിനെ വെള്ളത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസിന്റെ കമ്മിഷണറേറ്റ് 14 അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സംഭവത്തെ തുടർന്ന് വേനൽക്കാലത്ത് ജർമനിയിലെ തടാകങ്ങളിലും നദികളിലും നീന്താനിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലത്തിന്റെ താപനില, ആഴം, നീരൊഴുക്ക് എന്നിവ വിലയിരുത്തിയ ശേഷമേ നീന്താനിറങ്ങാവൂ എന്നും സുരക്ഷിതമായി അനുവദിച്ചിരിക്കുന്ന മേഖലകളിൽ മാത്രം കുളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വെള്ളത്തിനടുത്തുള്ള അപകടസാധ്യതകളെക്കുറിച്ച് പൊതുജന ബോധവത്കരണത്തിനായി മ്യൂണിക്ക് പോലീസ് വീഡിയോ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ലളിതമായ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
Europe
ലണ്ടൻ: കലാ സ്നേഹികൾക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് കലാ വിസ്മയങ്ങളുടെ അപൂർവ സംഗമമായി മാറിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റ് ഗംഭീരമായി.
ഞായറാഴ്ച ബേസിംഗ്സ്റ്റോക്ക് ക്യൂഎംസി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ സംഘടിപ്പിച്ച ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, ബേസിംഗ്സ്റ്റോക്കിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമാണൊരുക്കിയത് .
കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, മനുഷ്യ മനസ്സിനെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ കലാപ്രകടനങ്ങൾ, ബേസിംഗ്സ്റ്റോക്കിൽ ഇതുവരെ അരങ്ങേറാത്ത ഇതിഹാസ സാമൂഹ്യ-സംഗീത ചരിത്രനാടകം എന്നിവ ഒരേ വേദിയിൽ സമന്വയിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആവേശഭരിതരായി.
കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന ഔപചാരിക സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വെളിച്ചം തിയറ്റേഴ്സ് പ്രസിഡന്റ് ഡോ. അജി പീറ്റർ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, മാധ്യമപ്രവർത്തകർ എസ്. ശ്രീകുമാർ എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു.
വെളിച്ചം തിയറ്റേഴ്സിന്റെ ക്രിയേറ്റീവ് കോഓര്‍ഡിനേറ്ററും ലോക കേരളസഭാംഗവുമായ സി.എ. ജോസഫ് സ്വാഗതവും ട്രഷറർ വിൻസെന്റ് പോൾ നന്ദിയും രേഖപ്പെടുത്തി.
വെളിച്ചം തിയറ്റേഴ്സിന്റെ മാർഗദർശിയായിരുന്ന അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ബിനോ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
ഫിലിപ്പ്കുട്ടിയുടെ സ്മരണയ്ക്കായി വെളിച്ചം തിയറ്റേഴ്സ് സമർപ്പിച്ച മെമന്റോ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനിൽ നിന്ന് ഫിലിപ്പ്കുട്ടിയുടെ ഭാര്യ സജിനി ഫിലിപ്പ്കുട്ടി ഏറ്റുവാങ്ങി.
തുടർന്ന് ശ്രീമതി സജിനി ഫിലിപ്പ്കുട്ടി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച "സൈന്യാധിപൻ' എന്ന സംഗീത ആൽബത്തിന്റെ ഔപചാരികമായ പ്രകാശനവും വേദിയിൽ എസ്. ശ്രീകുമാർ നിവ്വഹിച്ചു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജീഷ് ടോം, യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവരെ യഥാക്രമം ഡോ അജി പീറ്റർ, ശ്രി സി എ ജോസഫ് , ശ്രി വിൻസന്റ് പോൾ എന്നിവർ പൊന്നാട അണിയിച്ച് വെളിച്ചം തിയറ്റേഴ്സിന്റെ ആദരവ് നൽകി.
കേരള നഴ്സസ് യുകെ സംഘടിപ്പിച്ച മൂന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റീൽസിന്റെ സംവിധായകൻ ശ്രി ജോജി തോട്ടത്തിൽ ശ്രി എസ്. ശ്രീകുമാറിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.
പരിപാടിയുടെ പ്രൈം സ്പോൺസർമാരായ ഇൻഫിനിറ്റി മോർട്ട്ഗേജ്, അക്വാ ഡിജിറ്റൽ സർവീസസ് എന്നിവരെയും മറ്റ് സ്പോൺസർമാരായ ഐഡിയൽ സോളിസിറ്റേഴ്സ്, ബിൽഡ് ബെറ്റർ, സീക്കോ അക്കൗണ്ടൻസി, റിവാ ട്രാവൽസ്, പാൻ ഏഷ്യൻ ഫുഡ്, ജെഎൻജെ. കാർസ് എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു.
കൂടാതെ പരിപാടികളിൽ പങ്കെടുത്ത കലാപ്രതിഭകൾ, നാടകത്തിലെ അഭിനേതാക്കൾ, കൾച്ചറൽ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർഡിനേറ്റേഴ്സ് എന്നിവർക്കും വെളിച്ചം തിയറ്റേഴ്സിന്റെ സ്നേഹോപഹാരമായ മെമന്റോകൾ നൽകി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനം സെബിൻ കല്ലറക്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പാലാട്ടി നിർവഹിച്ചു.
തുടർന്ന് വേദിയെ കീഴടക്കുന്ന നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്. ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോര്‍ട്സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിച്ച മെഗാ ചെണ്ടമേളം, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓണ്‍ ഡാന്‍സേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങള്‍, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന് കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്സ് പരേഡ്, എന്നിവ വേദിയില്‍ ആവേശം നിറച്ചു.
Europe
ഗ്ലോസ്റ്റര്‍: സെന്റ് മേരീസ് കാത്തോലിക്ക ചര്‍ച്ചില്‍ ആറു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ഈ വർഷം 27 ഓളം കുട്ടികള്‍ പഠിച്ച് ഒരുങ്ങിയെങ്കിലും 21 കുട്ടികള്‍ നാട്ടിലാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
മനോഹരമായി അലങ്കരിച്ച ദേവാലയത്തില്‍ കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ രുചിച്ചറിഞ്ഞു. എസ്എംസിസി വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെയും സ്വിന്ഡന് മിഷൻ കോഓർഡിനേറ്റർ ഫാ. ജെയിൻ പുളിക്കലിന്റെയും നേതൃത്വത്തിലാണ് തിരുകര്‍മങ്ങള്‍ നടന്നത്.
രണ്ടു പേര് കണ്‍ഫര്‍മേഷനും സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും വിശ്വാസ സമൂഹവും ചേര്‍ന്ന് കുരുന്നുകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കേക്കു മുറിച്ചു.
Europe
ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന അനോയിന്റിംഗ് ഫയർ ബൈബിൾ കൺവൻഷൻ (മലയാളം) ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ രാവിലെ 11 മുതൽ വെെകുന്നേരം നാല് വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM) ആണ് ബൈബിൾ കൺവൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ , സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് AFCM അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നു .
Venue: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.
Enquiries : 0874174109, 0863408825.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
Pravasi India – Delhi
ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുക്റാന ആചരണം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഡേവിസ് ചിറമ്മേല്‍, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ടില്, ഫാ. സിബി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ആലപ്പുഴ തകഴി, കേളമംഗലം നടുവിലേഴത്ത് (പുത്തൻചിറ) ത്രേസ്യാമ്മ ജോസഫ് (83) ഡൽഹി രജോരി ഗാർഡൻ, 229 ന്യൂഫോർ സ്റ്റോറിയിൽ അന്തരിച്ചു. പരേതനായ എൻ.ഡി. ജോസഫാണ് ഭർത്താവ്.
വെള്ളിയാഴ്ച രാവിലെ 11ന് കേളമംഗലം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ജെസി, സെബാസ്റ്റ്യൻ ജോസഫ്, ജാൻസി.
മരുമക്കൾ: തമ്പി ചെറുകോൽ മാവേലിക്കര, ഗീതമ്മ നല്ലേപ്പറമ്പിൽ, ചെറുവള്ളി മണിമല, ജോസഫ്കുട്ടി മണലിൽ മുട്ടാർ.
Pravasi India – Delhi
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പാൾ സ്ഥാനത്തേക്ക്.
മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പാളായി നിയമിച്ചു. ജൂൺ ഒന്നിന് ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്.
തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു.
"ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്...' എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
Pravasi India – Delhi
നോയിഡ: സെക്ടർ 51ലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "ഖ്യോംതോ - ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്ന സംഗീത മത്സരം വിജയകരമായി സംഘടിപ്പിച്ചു.
ഡൽഹി - എൻസിആർ മേഖലയിലെ എല്ലാ സഭകളിലെയും അംഗങ്ങൾക്കും സ്വതന്ത്ര ക്രിസ്തീയ ഗായക സംഘങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
ഡ്യൂയറ്റ് വിഭാഗവും ക്വയർ വിഭാഗവും ഉൾപ്പെടെ രണ്ട് വിഭാഗങ്ങളിലായി മത്സരം നടന്നു. ഡ്യൂയറ്റ് വിഭാഗത്തിൽ 13 സഭകളിൽ നിന്നുള്ള ടീമുകളും ക്വയർ വിഭാഗത്തിൽ ഒമ്പത് സഭകളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു.
ഡ്യൂയറ്റ് വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: സെന്റ് തോമസ് മാർത്തോമാ ദേവാലയം, കരോൾ ബാഗ്.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക, ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
ക്വയർ വിഭാഗത്തിലെ വിജയികൾ:
ഒന്നാം സമ്മാനം: ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയം, നോയിഡ.
രണ്ടാം സമ്മാനം: സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക , ഹൗസ് ഖാസ്.
മൂന്നാം സമ്മാനം: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം, നോയിഡ.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മേയ് മൂന്നിന് രാവിലെ 10.30ന് മയൂർ വിഹാർ ഫേസ് 2ലെ പോക്കറ്റ്-എഫ് എംസിഡി ലൈബ്രറി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-35, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (പുരുഷൻ, വനിതാ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 27, 28 തീയതികളിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ മയൂർ വിഹാർ ഫേസ് 2-ലെ ബ്ലോക്ക്-ബി, പ്ലോട്ട്-15, ലോക്കൽ ഷോപ്പിംഗ് കോംപ്ലക്സിലെ സച്ദേവാ ആർക്കേഡിലെ എഫ്-5, ഒന്നാം നിലയിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 28ന് രാത്രി 8.30 വരെയാണ്.
29ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 30ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 30ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, മേയ് മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ/ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികെഐ ജയ്പുർ യുവജനപ്രസ്ഥാനം "ദി സൈലന്റ് വാർ: ഫ്ലെഷ് vs സ്പിരിറ്റ്' (ഗലാത്യർ 5:16-17) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന റിട്രീറ്റ് വിജയകരമായി സംഘടിപ്പിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ദിനംപ്രതി നടക്കുന്നതായ ദേഹവും ആത്മാവും തമ്മിലുള്ള നിശബ്ദമായ പോരാട്ടത്തിന്റെ ആഴമുള്ള യാഥാർഥ്യത്തെ ഈ റിട്രീറ്റ് ഉന്നയിച്ചു. ഏകദിന പരിപാടി ദീപപ്രജ്വലനച്ചടങ്ങോടെ ആരംഭിച്ചു, അത് ആത്മീയമായി ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു.
റവ.ഫാ. ജോമോൻ ജോർജ് സ്വാഗതം അർപ്പിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. ദിവസത്തെ പരിപാടിക്ക് അനുയോജ്യമായ ഭാവം നൽകിക്കൊണ്ട്. തുടർന്ന് ഒസിവെെഎം സ്റ്റഡി സെക്രട്ടറി ബിൻസി ജോയൽ വിഷയം ഔപചാരികമായി അവതരിപ്പിച്ചു.
ബൈബിൾ വായനകൾ ലിബി ലിജു ഭക്തിപൂർവം നയിച്ചു, സംഗമത്തിന് ആത്മപരിശോധനാപരമായ ആഴം കൂട്ടി. മുഴുവൻ പരിപാടിയും സിനി അബിൻ നന്നായി ഏകോപിപ്പിക്കുകയും അവതരിക്കുകയും ചെയ്തു. അതിലൂടെ പരിപാടി സുതാര്യവും ആകർഷകവുമായ രീതിയിൽ മുന്നേറി.
പ്രധാനാതിഥിയും മുഖ്യ പ്രഭാഷകയുമായ സിസ്റ്റർ റേച്ചൽ എംഎസ്എ, സെന്റ് ആഞ്ചല സോഫിയ സീനിയർ സെക്കൻഡറി സ്കൂൾ, ഘാട് ഗേറ്റ് വൈസ് പ്രിൻസിപ്പൽ കൂടാതെ ഐസിവെെഎം ജയ്പുർ ഡയോസിസിന്റെ യൂത്ത് ലേഡി അനിമേറ്റർ കൂടിയായ അവർ, ആഴമുള്ളതും ഹൃദയസ്പർശിയായതുമായ ഒരു പ്രഭാഷണം നടത്തി.
ഇന്നത്തെ തലമുറ നേരിടുന്ന ആന്തരിക സംഘർഷങ്ങളെ ബൈബിളിന്റെ അടിസ്ഥാനത്തിലും പ്രായോഗിക ഉദാഹരണങ്ങളോടെയും വിശദീകരിച്ച്, വിശ്വാസത്തിലും ബോധപൂർവമായ തീരുമാനങ്ങളിലൂടെയും ആത്മീയജീവിതം ശക്തിപ്പെടുത്താൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ജോയൽ ജോൺസൺ ആലപിച്ച മധുരമായ ഗാനം പരിപാടിക്ക് ആത്മപരിശോധനാപരമായ ഒരു സ്പർശം നൽകി. അവസാനമായി ഒസിവെെഎം സെക്രട്ടറി അബിൻ ജോർജ് നന്ദിപ്രസംഗം നടത്തി, പരിപാടിയെ അർഥപൂർണവും സുന്ദരവുമായ സമാപ്തിയിലേക്ക് എത്തിച്ചു.
ഷിബി പോൾ മുളന്തുരുത്തി
Pravasi India – Delhi
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
Pravasi India – Delhi
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
Pravasi India – Delhi
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങൾ ഗുരുദേവ സന്ധ്യ ഏപ്രിൽ 11ന് വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ ഫേസ് 1-ലുള്ള പോക്കറ്റ് 3-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്യും.
ബൈജു ആർ. പൂവണത്തുംവിളയെ ജനറൽ കൺവീനറായും സി. കെ. പ്രിൻസിനെ സൂവനീർ കൺവീനറായും തെരഞ്ഞെടുത്തു. തുടർന്ന് വിഷ്ണുപ്രിയ നാട്യാലയം ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന ശ്രീഗുരുദേവൻ എന്ന ഡാൻസ് ഡ്രാമ ആഘോഷ പരിപാടികൾക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9818227292, 9650256712 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിംഗാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനത്തിനും വേവറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.
ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം.
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബീനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവന്‍ വിമാനവും നിറയും ആര്‍ട് വര്‍ക്ക്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് മെഹ്റോളി ഓഫീസിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർഥനാ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഏരിയ ചെയർമാൻ ഡോ കെ പി ഹരീന്ദ്രൻ ആചാരി, സെക്രട്ടറി സുജാ രാജേന്ദ്രൻ, ട്രെഷറർ ജേക്കബ് മാത്യു, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്ത്രീ സുരക്ഷ - ഓരോ സ്ത്രീയും അറിയേണ്ട പ്രധാന നിയമങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് അപർണ സത്യനാരായണനും, 'ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് യോഗയുടെ പ്രയോജനം' എന്ന വിഷയത്തിൽ യോഗ പരിശീലക മിനി സുദർശനും കർണാടക സംഗീതത്തിലെ രാഗങ്ങളിൽ സ്ത്രീ സൗമ്യതയുടെ പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ സംഗീതാദ്ധ്യാപിക വിമലാ വിജേഷ്, വാഴേക്കട ആനന്ദൻ എന്നിവരും ക്ലാസ്സുകൾ നയിച്ചു.
തുടർന്ന് സംഗീത പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, ലക്കി ഡ്രോ എന്നിവയും നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് വനിതാ വിഭാഗം ജോയിന്റ് കൺവീനർ അഞ്ജലി രാജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷീന ജേക്കബ്, സന്ധ്യ അശോക്, ശ്രീലേഖ സോമൻ, കെ പി ഉഷ, സന്ധ്യ അനിൽ, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, യൂത്ത് വിംഗ് കൺവീനർ ആഷിഷ് സന്തോഷ് തുടങ്ങിയവർ നേതൃത്യം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Pravasi India – Delhi
ന്യൂഡൽഹി: അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഡൽഹി ഭദ്രാസനതല ഉദ്ഘാടനസമ്മേളനം ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായാറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പൊലീത്താ ഉദ്ഘാടനം നിർവഹിക്കും.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. ജോൺ കെ. ജേക്കബ് അധ്യക്ഷത വഹിക്കും. റവ.ഫാ. ഡോ. റിനീഷ് ഗീവർഗീസ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിക്കും.
Pravasi India – Delhi
ന്യൂഡൽഹി: മർത്ത മറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 15ന് രാവിലെ 7 മണിക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത് മറിയം വനിത സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു മുഖ്യപ്രഭാഷണം നടത്തി.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.റ്റി ജെ. ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾ നടത്തി ഉത്ബോധിപ്പിച്ചു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ഡൽഹി മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി തി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഉപന്യാസം മത്സരത്തിൽ വിജയികളായവർക്കും, വാർഷിക പരീക്ഷയിൽ മികച്ച വിജയം നൽകിയവർക്കും, 80 ൽ കൂടുതൽ മാർക്ക് നേടിയവരെയും മെമെന്റെ നൽകി ആദരിച്ചു. ഏകദിന സമ്മേളനത്തിൽ 550 ഓളം മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്ത് ഏകദിന സമ്മേളനം നാലുമണിയോടെ കൂടി സമാപിച്ചു.
Pravasi India – Delhi
ന്യൂഡല്‍ഹി: മെത്രാഭിഷേകത്തിന്റെ 25-ാം ജൂബിലി നിറവില്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ. അതിരൂപതയിലെ കാത്തലിക്ക് അസോസിയേഷന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ മത, രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. എല്ലാവരുടെയും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതെന്നും ആദരിക്കല്‍ പരിപാടിയുടെ മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.
എംപിമാരായ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, ആല്‍ഫ്രഡ് കാംഗം ആര്‍തർ, എസ്. സുപോംഗ് മെറെന്‍ ജാമിര്‍, അഡ്വ. പി.വിത്സൺ, ഓര്‍ത്തഡോക്സ് ഡല്‍ഹി ഭദ്രാസനം മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ ഡിമിത്രിയോസ്, മാര്‍ത്തോമ ഡല്‍ഹി രൂപതാധ്യക്ഷന്‍ സഖറിയാസ് മാര്‍ അപ്രേം, സി എന്‍ ഐ ബിഷപ് പോള്‍ സ്വരൂപ്, വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല്‍ ജെ മഹാരാജ്, വിവേക് മുനിജി മഹാരാജ്, ആചാര്യ യെക്ഷി ഫുന്ത്സക്ക്, ഡോ. എ.കെ. മര്‍ച്ചന്റ്, അഡ്വ. സോമനാഥ് ഭാരതി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. നോര്‍ബെര്‍ട്ട് ഹെര്‍മൻ, ഫാ. ടി.ജെ. ജോസ്, ജോര്‍ജ് കള്ളിവയലില്‍ എ.സി. മൈക്കിള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
കോട്ടയം: ഡല്‍ഹി കേന്ദ്രീകരിച്ച് പത്രപ്രവര്‍ത്തനം, അച്ചടി, പുസ്തക പ്രകാശന രംഗത്ത് പ്രവര്‍ത്തിച്ച കപ്പൂച്ചിന്‍ വൈദീകനര് ഫാ. സേവ്യര്‍ വടക്കേക്കര വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.
സ്വന്തം കണ്ണില്‍ ഇരുള് മൂടുന്ന അപൂര്‍വ രോഗത്തിന് ഇരയായിട്ടും സമൂഹത്തിന് വെളിച്ചമായ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫാ. സേവ്യര്‍.
നല്ല കാഴ്ചശക്തി ഉള്ളവര്‍ കൈകാര്യം ചെയ്യേണ്ട പ്രസദ്ധീകരണം, പത്രപ്രവര്‍ത്തനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അദ്ദേഹം സ്ഥാപിച്ച ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാല, ഇന്ത്യന്‍ കറന്റ്സ് എന്ന ഇംഗ്ലീഷ് മാസിക എന്നിവ സേവ്യര്‍ അച്ചന്റെ ക്രാന്തി ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന അടയാളമായിരുന്നു.
സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് എന്ന മാസിക അച്ചന് ഏറ്റെടുത്ത ശേഷമാണ് പൊളിറ്റിക്കല്‍ മാസികയായി മാറിയത്.
മരണശേഷം തന്റെ മൃതദേഹം ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് ദാനം ചെയ്യാന്‍ വില്പത്രം തയാറാക്കിയ അദ്ദേഹം മരണത്തിലും വ്യത്യസ്ഥനായി.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മൃതദേഹം ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിന് കൈമാറി, മെഡിക്കല്‍ പഠനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ദാസ്ന മുസോറിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കി.
Pravasi India – Delhi
ന്യൂഡൽഹി: മർത്തമറിയം വനിത സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 15ന് രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിത സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് തുടക്കം കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
മയൂർ വിഹാർ ഫേസ് വൺ സെന്റ് ജോൺസ് ഇടവകയുടെ വികാരി റവ. ഫാ.ടി ജെ .ജോൺസൻ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന മർത്ത മറിയം സമാജത്തിന്റെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും തുടർന്ന് മെർലിൻ ടി മാത്യു കൊച്ചമ്മ സമാജത്തിന്റെ ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുതിരിക്കുന്ന "അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക" എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
ഡൽഹി മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് ഇടവക വികാരി റവ. ഫാ. ടി ജെ ജോൺസൻ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും. ഏകദിന സമ്മേളനത്തിൽ 450 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.