Kerala
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോണ്‍ നഴ്സറി ആന്‍ഡ് ഫാംസിന് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ (എന്‍എച്ച്ബി) 3-സ്റ്റാര്‍ അക്രെഡിറ്റേഷന്‍ ലഭിച്ചു.
ശാസ്ത്രീയ നഴ്സറി പരിപാലനം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, രോഗവിമുക്ത നടീല്‍ വസ്തുക്കള്‍ എന്നിവ പരിഗണിച്ചാണ് അംഗീകാരം. ദക്ഷിണേന്ത്യയില്‍ എന്‍എച്ച്ബിയുടെ 3-സ്റ്റാര്‍ അക്രെഡിറ്റേഷന്‍ കിട്ടുന്ന ഏക എക്സോട്ടിക് പഴവര്‍ഗ നഴ്സറിയാണ് ഹോംഗ്രോണെന്ന് എന്‍എച്ച്ബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഹോംഗ്രോണ്‍ ജനറല്‍ മാനേജര്‍ ഷൈജു ലൂക്കോസ്, റിസര്‍ച്ച് വിഭാഗം ശാസ്ത്രജ്ഞ ഡോ. അല്‍ക്ക നാസര്‍, എച്ച്ആര്‍ മാനേജര്‍ അഖില്‍ജിത്ത് എന്നിവര്‍ ചേര്‍ന്ന് എന്‍എച്ച്ബി ജോയിന്റ് ഡയറക്ടര്‍ എച്ച്. സി. രോഹില്ല, എന്‍എച്ച്ബി കേരള സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നിസി ഫ്ളോറ എന്നിവരില്‍ നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.
1999-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോംഗ്രോണ്‍ ബയോടെക് ഉഷ്ണമേഖലാ പഴവര്‍ഗ ഗവേഷണം, നടീല്‍ വസ്തുക്കളുടെ ഉത്പാദനം, കര്‍ഷക പിന്തുണ എന്നിവയില്‍ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. 100 ഏക്കറിലേറെ വിസ്തൃതിയുള്ള സംയോജിത ഗവേഷണ, ഉത്പാദന, പ്രദര്‍ശന കാമ്പസാണ് സ്ഥാപനത്തിനുള്ളത്.
Kerala
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടതു പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ. സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. എന്നാൽ രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കബാവ അധ്യക്ഷത വഹിച്ചു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നു കാതോലിക്ക ബാവ ചൂണ്ടികാട്ടി.
മാര്‍ ബസേലിയോസ് കോളജ് ഉള്‍പ്പെടെയുള്ള ഈ കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ. മുരളീധരന് അഭിപ്രായപ്പെട്ടു. കുട്ടികള്‍ ആരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം വിട്ടും രാജ്യം വിട്ടും പോകരുതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ.എസ്. അച്യുത് ശങ്കര്‍ , കോളജ് പ്രിന്‍സിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവര്‍ പ്രസംഗിച്ചു. എംബിസിഇടി ഡയറക്ടര്‍ ഫാ. ഡോ. ജോണ്‍ വര്‍ഗീസ് സ്വാഗതവും ബർസാർ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില്‍ നന്ദിയും പറഞ്ഞു.
Kerala
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ സ്വയംഭരണ പദവി ലഭിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് 2026-27 അക്കാദമിക വര്‍ഷം മുതല്‍ 2035-36 വരെയുള്ള 10 വര്‍ഷത്തേക്കാണ് യുജസി സ്വയംഭരണ പദവി അനുവദിച്ചത്.
യുജിസി റെഗുലേഷന് 2023-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കോളജിന് ഈ പദവി നല്‍കിയിട്ടുള്ളത്. യുജിസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എംജി സര്‍വകലാശാല രജിസ്ട്രാര്‍ പദവി അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, കൊമേഴ്സ് എന്നീ വിഭാഗങ്ങളില്‍ യുജി, പിജി കോഴ്സുകളും ജിയോളജിയില്‍ യുജി കോഴ്സും ഈ കോളജിലുണ്ട്. ചെത്തിപ്പുഴ സിഎംഐ ആശ്രമം പ്രിയോര്‍ ഫാ. തേമസ് മണ്ണൂപ്പറമ്പില്‍ മാനേജരും ഫാ. ജസ്റ്റിന് ആലുക്കല്‍ ഡയറക്ടറും ഡോ. ആന്റണി മാത്യു പ്രിന്‍സിപ്പലും ഫാ.അഖില്‍ കരിക്കാത്തറ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററുമാണ്.
പദവി ലഭിച്ചതോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നതിനും സിലബസ് കാലോചിതമായി പരിഷ്കരിക്കുന്നതിനും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രസിദ്ധീകരിക്കുന്നതിനും കോളജിന് സ്വയംഭരണാധികാരം ലഭിക്കും.
Kerala
കൊച്ചി: ഒഡീഷയിൽനിന്ന് കൊച്ചിയിലേക്ക് കടത്തിയ പത്ത് കിലോ കഞ്ചാവുമായി നാലുപേരെ റെയിൽവേ പൊലിസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരും രണ്ട് മലയാളികളുമാണ് പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശികളായ ബുദ്ധദേവു മണ്ഡൽ, സുമൻ ചൗധരി എന്നിവരും കഞ്ചാവ് വാങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് മലയാളികളെയും പൊലിസ് പിടികൂടിയത്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ റെയിൽവേ പൊലിസ് പുറത്തുവിട്ടിട്ടില്ല.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് വിവരം. ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ കനത്ത പരിശോധന തുടരുമെന്ന് റെയിൽവേ പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കമിടുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്ട്ടിഫിക്കേഷന് സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്ട്ടിഫിക്കേഷന് നടപ്പാക്കും.
പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നിശ്ചിത കാലയളവിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് മുന്നറിയിപ്പില്ലാതെ പരിശോധനയുമുണ്ടാകും.
ഇന്ത്യയില്‍ ഏറ്റവുമധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടു പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വയോജന വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുതിര്‍ന്ന പൗരന്മാര് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതുവരെ വ്യക്തമായൊരു സംവിധാനമുണ്ടായിരുന്നില്ല.
നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകള്‍, ഗോവണി കയറി എത്തേണ്ട കൗണ്ടറുകള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്നമാകാറുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് സര്ട്ടിഫിക്കേഷന് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ച് മേഖലകളായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനമാണ് സ്കോര്‍. സേവനരീതിക്ക് 25 ശതമാനവും ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനവും വിവരവിനിമയത്തിന് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവുമാണ് സ്കോര്‍.
ഇതില്‍ പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, മുതിര്‍ന്നവര്‍ക്കുള്ള മുന്‍ഗണനാ ക്യൂ, മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളാണ്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ ആകെ സ്കോര്‍ എത്രയായാലും സര്ട്ടിഫിക്കേഷന് പരിഗണിക്കില്ല. ആകെ സ്കോര്‍ 85 ശതമാനത്തിന് മുകളിലും ഏതെങ്കിലുമൊരു മേഖലയില്‍ 60 ശതമാനത്തില്‍ കുറയാതെയും നേടിയാല്‍ അഞ്ചു വര്‍ഷത്തേക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
70 മുതല്‍ 84വരെ സ്കോറുള്ളവയ്ക്ക് സില്‍വര്‍ ലഭിക്കും. 60 മുതല്‍ 69 വരെയുള്ളവയ്ക്ക് ബ്രോണ്‍സും ലഭിക്കും. രണ്ടു വര്‍ഷത്തേക്കു മാത്രമേ സാധുവാകുന്ന ഈ സര്ട്ടിഫിക്കേഷന് വീണ്ടും പരിശോധിച്ച ശേഷമെ സ്ഥിരപ്പെടുത്തൂ. സര്‍ട്ടിഫിക്കറ്റുള്ള ഓഫീസുകളില്‍ 10 ശതമാനത്തിലും ഓരോ വര്‍ഷവും അപ്രതീക്ഷിത പരിശോധന നടത്തും. ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനല്‍ ചെയ്ത സ്വതന്ത്ര ഏജന്‍സികളാകും സ്കോര്‍ നിശ്ചയിക്കുന്നത്.
Kerala
പത്തനംതിട്ട: പന്ത്രണ്ടുവയസുകാരിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന് 31.5 വർഷം കഠിനതടവും 1,43,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കവിയൂർ പുന്നിലം വലിയപറമ്പിൽ രഞ്ജിത്ത് വി. രാജനെയാണ് (38) കോടതി ശിക്ഷിച്ചത്. 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛനുമായി രഞ്ജിതിനുള്ള പരിചയംമൂലം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ നിർബന്ധിച്ചു വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കേസിന്റെ വിചാരണ വേളയിൽ പ്രോസീക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പത്തനംതിട്ട വനിതാ പൊലിസ് സ്റ്റേഷൻ എസ്ഐ കെ.ആർ. ഷെമിമോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പൊലിസ് അന്വേഷണം നടത്തി. തിരുവല്ല ഇൻസ്പെക്ടറായിരുന്ന ബി.കെ. സുനിൽ കൃഷ്ണൻ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ വൈദ്യുതി കരാറിന് സർക്കാരിന്റെയോ റെഗുലേറ്ററി കമ്മിഷന്റെയോ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് പിന്നീട് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നതാണ് യുഡിഎഫിന്റെ പുതുയുഗമെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾ ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഹൈദരാബാദിൽ വച്ചാണ് പാർട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രാദേശിക ഏകോപനവും പ്രവർത്തനങ്ങളും ഊർജിതമാക്കുകയാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി നിതിൻ നോബിൾ, ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരെ നിയമിച്ചു. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, ആന്തമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്തമാനിൽ കെ. വിശ്വനാഥനും ലക്ഷദ്വീപിൽ മുഹമ്മദ് തുഫൈലുമാണ് പാർട്ടിയുടെ പ്രതിനിധികൾ.
ആന്ധ്രയിൽ ചേതൻ പ്രമോദ്, എൻ. ഭാസ്കർ, രാജ രത്നം എന്നിവരും കർണാടകയിൽ ഭാവന, ജുനൈദ് അഹമദ്, മൊഹ്സിൻ, രാഹുൽ ഫിലിപ്, രാജേഷ് മോഹൻ ഗൗഡ എന്നിവരും തമിഴ്നാട്ടിൽ എളമാരൻ, പ്രഭാകരൻ, സെൽവ കാർതിക്, രാജ് കുമാർ, ഷാജഹാൻ എന്നിവരും തെലങ്കാനയിൽ ശ്രീജ റെഡ്ഡി, സ്റ്റാൻലി കോരണി, ഉപ്പു അശോക് എന്നിവരുമാണ് പ്രതിനിധികൾ.
വരും ആഴ്ചകളിൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുമെന്നും ഭാവി പ്രവർത്തനങ്ങളുടെ കൃത്യമായ റോഡ്മാപ്പ് തയാറാക്കി പ്രഖ്യാപിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
Kerala
കോഴിക്കോട്: ആശുപത്രി ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 22 വയസുകാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ പൊലിസ് പരിശോധിച്ചുവരികയാണ്.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡിൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പിതാവിന്റെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം രാത്രി 12.45 വരെ ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യമായി വരുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത തടസം നേരിട്ടതും തിരിച്ചടിയായി.
Kerala
കൊച്ചി: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്‍ജയില്‍ ഹൈക്കോടതിയുടെ സമന്‍സ്.
നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ചുവച്ച് സുതാര്യമല്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് ആരോപണം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ജെയ്സപ്പന്‍ മത്തായി സമര്‍പ്പിച്ച ഹര്‍ജി പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തിയ ജസ്റ്റീസ് പി.വി. ബാലകൃഷ്ണന് മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് എംഎല്‍എയ്ക്ക് നിര്‍ദേശം നല്കി. ഹര്‍ജി വീണ്ടും 29ന് പരിഗണിക്കും.
Kerala
കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലിസ് പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം.
റെയിൽവേ സ്റ്റേഷന് പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസുകാരോട് മോശമായി പെരുമാറിയ ഡെൽസൺ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലിസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതിയുടെ പരാക്രമമെന്ന് പൊലിസ് പറഞ്ഞു.
Kerala
ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.
നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോജോണ്‍ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി കൈക്കൊള്ളാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണു കർശന നടപടിയുണ്ടാകുക.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ. യുണീക് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.
Kerala
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്റി-20 മത്സരം മാറ്റിവയ്ക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പൊലിസ്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷയും അതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളും കണക്കിലെടുത്താണ് പൊലിസിന്റെ അഭ്യർഥന.
എന്നാൽ മത്സരം മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സെപ്റ്റംബർ 12, 13 തീയതികളിൽ വിദേശ പ്രതിനിധികളും വിവിഐപികളും ഉച്ചകോടിക്കായി എത്തുന്നതിനാൽ തലസ്ഥാനത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 13-ന് നടക്കുന്ന മത്സരത്തിന് 25,000-നും 35,000-നും ഇടയിൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരത്തിലെ ജനക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് മാനേജ്മെന്റിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ട്രാഫിക് പൊലിസ് ചൂണ്ടിക്കാണിക്കുന്നു.
Kerala
പാലാ: പോണാടുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. പാലാ ഉപ്പൂട്ടില്‍ റെലന് ജോബിയാണ് (18) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പകടമുണ്ടായത്. മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ഉപ്പൂട്ടില്‍ ജോബിയുടെയും അനുവിന്റെയും മകനാണ്. സഹോദരന് റോണ്‍.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയായ വിഘ്നേഷിനാണ് വെട്ടേറ്റത്.
കോളജിന് പുറത്ത് ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്നേഷും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മെട്രോ മുട്ടം യാര്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ സംരക്ഷണ സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.
കൊച്ചി മെട്രോയില്‍ ബെഹ്റയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കുക, കൊച്ചി മെട്രോയ്ക്ക് വേണ്ടത് യുവ നേതൃത്വം, എക്സ്പയര്‍ ചെയ്യാറായ റിട്ടയറികളെ അല്ല, ഇഷ്ടക്കാരെ തിരുകികയറ്റുന്നതില് എല്‍ഡിഎഫ്-യുഡിഎഫ് രണ്ടല്ല ഇരട്ട പെറ്റ മക്കള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കുന്ന നടപടി നിര്‍ത്തുക, കൊച്ചിക്കാരനായ മുഖ്യന് കൊച്ചിക്കാരെ ചതിക്കരുത് എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 30ന് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. എറണാകുളം ജില്ല കളക്ടര്‍ ജി. പ്രിയങ്കയാണ് താല്‍ക്കാലിക എംഡി. പുതിയ എംഡിയെ നിയമിക്കുന്നതു വരെയുള്ള ഭരണനടപടികള്‍ തടസപ്പെടാതിരിക്കാനാണ് കളക്ടര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.
റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍മാരായ കെ. പദ്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരെ എംഡിയായി പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോസ്ഥർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലിസ് സ്റ്റേഷനെക്കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലിസുകാർക്ക് ഉത്തരം അറിയില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു.
ഇക്കാര്യവും അദ്ദേഹം ചോദ്യം ചെയ്തു. പൊലിസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് മൈ പൊലിസ് സ്റ്റേഷൻ. പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ ആരും മറുപടി ലഭിക്കാത്തതിൽ എഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അഡീഷണൽ എസ്പി കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസുകാർക്ക് മെമ്മോ നൽകിയത്.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. വിസിക്ക് എതിരായ സമരത്തിന്റെ പേരിലായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.
Kerala
കൊച്ചി: കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രംസംഗത്തിനിടെ പവര്‍ കട്ട്. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി തടസപ്പെട്ടത്. ഇതോടെ പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദിവിട്ടു.
ഈ വകുപ്പ് ഏറ്റെടുത്തപ്പോള്‍ എ.കെ. ആന്റണി പറഞ്ഞ കാര്യങ്ങളും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എ.കെ. ആന്റണി എന്നോട് രണ്ടു-മൂന്നു വട്ടം ഇങ്ങോട്ട് പറഞ്ഞു, സണ്ണി തന്റെ തലയില്‍ കുരിശാണ് വച്ചുകെട്ടിയിരിക്കുന്നതെന്ന്. മുള്‍ക്കീരിടം ആണെന്ന് എ.കെ. ആന്റണി പറഞ്ഞെങ്കിലും അതൊരു പുഷ്പ കിരീടം ആക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു വൈദ്യുതി പോയത്.
സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, തന്റെ പ്രസംഗം എപ്പോള്‍ നിര്‍ത്തണമെന്ന് വൈദ്യുതി വകുപ്പിന് അറിയാമെന്ന രസകരമായ മറുപടിയാണ് മന്ത്രി നല്‍കിയത്. പകല്‍ സമയത്ത് പവര്‍കട്ട് വരുന്നത് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമല്ല. ഒരു സെക്കൻഡ് നേരത്തെ ഫെയിലര്‍ ആണ്. അത് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പരാതിക്കാരനായ ദിനേശ് മേനോന് ആണ് ഹര്‍ജി നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നാണ് ഹൈക്കോടതിയില്‍ പരാതിക്കാരന്റെ വാദം.
സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി. കാപ്പന് അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി. കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
അതേസമയം, മാണി സി. കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും ദിനേശ് മേനോന് പരാതി നല്‍കിയിരുന്നു. നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽനിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യ നിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.