Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Kerala
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ "ഐ ലവ് പാക്കിസ്ഥാന്' എന്നു കോറിയിട്ട സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചിന് ഷിപ്യാർഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഷിപ് ബില്‍ഡിംഗ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണു കേസെടുത്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുംവിധം പ്രവര്‍ത്തിക്കുന്നതിന് എതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പു പ്രകാരമാണു കേസ്.
വാക്ക്, എഴുത്ത്, അടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ ജീവപര്യന്തമോ ഏഴു വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.
Kerala
തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
സുമേഷ് അച്യുതന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ മാനദണ്ഡം പാലിച്ചാണ് നെല്ല് സംഭരണം.
പാലക്കാട്ട് നെല്ല് സംഭരണം പുനരാരംഭിച്ചു. സഹകരണ സംഘങ്ങളെ ഒഴിവാക്കിയ എസ്.ബി.ഐ- കാനറാ ബാങ്ക് കണ്‍സോർഷ്യം വഴി കർഷകർക്ക് പണം നൽകുകയും ചെയ്യുന്നു.
217 കോടി ഇതിനകം വിതരണം ചെയ്തു. രണ്ടാംവിളയിൽ കർഷകരിൽ നിന്ന് വെള്ള, ചുവപ്പ് ഇനങ്ങൾ തുല്യ അനുപാതത്തിൽ സംഭരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.
ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
Kerala
തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഒരു രൂപപോലും അധിക നികുതി ഭാരം വരുത്താതെ ഖജനാവ് നിറയ്ക്കാനുള്ള സമഗ്രവും നയപരവുമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു കുഴല്നാടന് മുന്‍ സര്‍ക്കാരിലെ ധനകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ യുഡിഎഫിന് നേരേ വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളെ കുറ്റപ്പെടുത്തക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നു വി.ജോയ് കുറ്റപ്പെടുത്തി. ഇന്ത്യയെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന് പഠിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് തന്റെ കന്നി പ്രസംഗത്തില്‍ രമേശ് പിഷാരടി പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസുകാരാണെന്ന് വാദിച്ചുകൊണ്ടും ഇടതുപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു പ്രഫ.റോണി കെ. ബേബി പ്രസംഗിച്ചത്. കര്‍ഷകത്തൊഴിലാളികളോട് നീതികാണിക്കാന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സ്തംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുമെന്ന് എം.ആര്. ബൈജു പറഞ്ഞു. ഒരുപതിറ്റാണ്ട് കാലം കേരളം പരീക്ഷണങ്ങളുടെ പേരില്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ദുരിതഫലങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നതെന്ന് സുമേഷ് അച്ചുതന് ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും പുതിയ തലമുറയ്ക്ക് പ്രതീക്ഷയും നല്‍കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് സജീവ് ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Kerala
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഇടതു സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു തുടങ്ങിയതാണു സ്ത്രീ സുരക്ഷാ പെൻഷൻ. ഈ പദ്ധതി തുടരുന്നതിൽ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിആര്‍എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സപ്ളൈകോയുടേയും ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റേയും പിആര്‍എസ് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന്‍ പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്‍) നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സപ്ലൈകോ സ്വന്തമായി മില്‍ തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്‍വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്‍എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്കു സഭാനടപടികളിൽ പങ്കു ചേരുന്നതിനു തടസം സൃഷ്ടിക്കുന്ന കീഴ്വഴക്കം മാറ്റണമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥന. ഷാനിമോൾക്കു പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ബജറ്റ് പൊതുചർച്ചയ്ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള ചർച്ചയ്ക്കിടയിലാണ് ഷാനിമോൾ തന്റെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചത്. നിയമസഭയിൽ ഒരു വർഷം ഡപ്യൂട്ടി സ്പീക്കർക്കു ബജറ്റ് ചർച്ച തുടങ്ങി വച്ചു കൊണ്ടു പ്രസംഗിക്കാനുള്ള അവസരം മാത്രമാണു ലഭിക്കുന്നത്. ആദ്യകാലം മുതലുള്ള രീതിയാണിത്. ചോദ്യങ്ങൾ ചോദിക്കാനോ സബ്മിഷൻ അവതരിപ്പിക്കാനോ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമില്ല. താൻ ഒരു നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയാണെന്നും അവിടത്തെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കേണ്ടതാണെന്നും ഷാനിമോൾ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡപ്യൂട്ടി സ്പീക്കർക്കു പിന്തുണയുമായി എത്തി. ഡെപ്യൂട്ടി സ്പീക്കർ സഭയിൽ സംസാരിക്കാൻ പാടില്ലെന്നു ചട്ടമില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. ഇതു കീഴ്വഴക്കമാണ്. ചില കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടി പറഞ്ഞ സാഹചര്യത്തിൽ ഇതു സഭയുടെ പൊതുവികാരമാണെന്നു കരുതുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഷാനിമോൾ ഉന്നയിച്ച വിഷയം പരിഗണിക്കാമെന്ന് ഉറപ്പും നൽകി.
Kerala
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങൾ രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.
എൻ. കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലേബർ കോഡ് സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായും വിദഗ്ധരുമായും ചർച്ച നടത്തണം.
സംസ്ഥാനം വിശദമായ ചർച്ചയ്ക്കുശേഷമേ ലേബർ കോഡിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളും സര്‍ക്കാരും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി വിശദ വാദത്തിനു മാറ്റി.
തങ്ങള്‍ക്കു വിചാരണക്കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആദ്യം വാദം കേള്‍ക്കുക.
അപ്പീല്‍ ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി. മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതിയില്‍ നല്കിയിട്ടുള്ളതായും അറിയിച്ചു. മാപ്പപേക്ഷയില്‍ ജൂലൈ രണ്ടിന് തീരുമാനമെടുക്കാമെന്നറിയിച്ച കോടതി ഹര്‍ജി വീണ്ടും അന്നു പരിഗണിക്കാന്‍ മാറ്റി.
കോടതിനിര്ദേശമുണ്ടായിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഇന്നലെ ഹാജരാകാന്‍ നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് വായിച്ചാല്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോടതിയുടെ ഉത്തരവ് ഏതു വകുപ്പിലാണ് ലംഘിക്കാനിടയായതെന്നും കോടതി ചോദിച്ചു. കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ലംഘിക്കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ രേഖാമൂലം എന്തെങ്കിലും മറുപടി നല്‍കാനുണ്ടോയെന്നും കോടതി ചോദിച്ചു. നിരുപാധികം മാപ്പപേക്ഷ നല്കിയിട്ടുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ അറിയിക്കുകയായിരുന്നു.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സിബിഐ സമര്‍പ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന നിര്‍ദേശത്തില്‍ നടപടിയെടുത്തോയെന്ന് കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ രണ്ടിന് ഇക്കാര്യത്തിലും വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ മുഖ്യ പ്രതികളായ കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരന്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരുടെ വിചാരണയ്ക്ക് അനുമതി തേടി നല്കിയ അപേക്ഷ മൂന്നാം തവണയും നിരസിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: അയല്ക്കാരന്റെ വീട്ടിലെ തെങ്ങ് ഭീഷണിയായതിനാല്‍ വെട്ടിക്കളയാന്‍ ഉത്തരവ് തേടുന്ന ഹര്‍ജി ബൈബിള്‍ വചനം ഉപദേശമായി നല്കി ഹൈക്കോടതി തള്ളി.
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഒരു ആപത്ത് വരുമ്പോള്‍ അയല്‍വാസി മാത്രമേ ഉണ്ടാകൂവെന്ന മുന്നറിയിപ്പുകൂടി ഇരുവര്‍ക്കും നല്‍കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തന്റെ വീടിനും വാഹനങ്ങള്‍ക്കും അയല്പക്കത്തെ തെങ്ങ് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത്, റവന്യു, ഒംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയശേഷമാണു ഹൈക്കോടതിയിലെത്തിയത്. വിഷയം പരിശോധിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ ഹര്ജിക്കാരന് ഫീസും നല്കി.
എന്നാല്‍ നിലവില്‍ തെങ്ങ് അപകടകരമായ രീതിയിലല്ലെന്നും കമ്പിവടം ഉപയോഗിച്ച് കെട്ടിയിട്ടുണ്ടെന്നും തേങ്ങ വീഴാതിരിക്കാന്‍ സംരക്ഷണവല സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംരക്ഷണവലയുടെ വലിപ്പം ആവശ്യമെങ്കില്‍ കൂട്ടിയാല്‍ മതിയെന്നും വ്യക്തമാക്കി.
നിലവില്‍ തെങ്ങ് അപകടകരമല്ലെന്നു വിലയിരുത്തിയ കോടതി കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കി.
ഭാവിയില്‍ എന്തെങ്കിലും അപകടസാധ്യതയുണ്ടോയെന്ന് പഞ്ചായത്ത് നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ഒരുകപ്പു ചായയില്‍ സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്നമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ തലത്തിലെ നിയമനടപടികളിലൂടെ വിഷയം ഇവിടെയെത്തിച്ചു ഹൈക്കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴയിടേണ്ടതാണെങ്കിലും കടുത്ത നടപടികള്‍ക്കു പോകുന്നില്ലെന്നും നിരീക്ഷിച്ച കോടതി പിഴ ഉത്തരവിട്ടില്ല.
Kerala
പാലാ: യോഗ മികച്ച ജീവിതക്രമം പാലിക്കാന്‍ ഏവരെയും പ്രാപ്തരാക്കുന്നുവെന്ന് ജോസ് കെ. മാണി എംപി. ദീപിക ബാലസഖ്യത്തിന്റെയും സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യൂണിഫെഡ് യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ ചാവറ പബ്ലിക് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ചു. ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണൻചിറ സിഎംഐ, സ്പെഷല്‍ സ്കൂള്‍ സംസ്ഥാന കോ-ഓർഡിനേറ്റര്‍ ഫാ. ക്ലീറ്റസ് ടോം ഇടശേരി സിഎംഐ, ഡിസിഎല്‍ നാഷണല്‍ കോ-ഓർഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, ഡിസിഎല്‍ പാലാ മേഖലാ ഓര്‍ഗനൈസര്‍ ജയ്സണ്‍ ജോസഫ് കുഴികോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന യോഗ പരിശീലനത്തിന് തൊടുപുഴ പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹണി എസ്എച്ച് നേതൃത്വം നല്കി.
Kerala
ആലപ്പുഴ: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.
ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
മാവേലിക്കര: മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന സർക്കാരിന്റെ ബജറ്റ് നിർദേശങ്ങൾ ദൂര വ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണെന്നും അതിനാൽ അടിയന്തരമായി പിൻവലിക്കണമെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞതെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപത്കരമാണെന്ന് ലോകാരോഗ്യസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ അടിയന്തരമായി പിൻവലിക്കണം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നിർദേശം പിൻവലിച്ച് മദ്യ വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കേണ്ട ചുമതല ജനാധിപത്യ സർക്കാരിനുണ്ടെന്നും ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു .
Kerala
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ നിർദേശം സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷയെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരിൽ നാട്ടിൽ മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തികച്ചും ദുഃഖകരമാണ്.
തൂഫാൻ പോലെ ലഹരിക്കെതിരേ വലിയ മുന്നേറ്റങ്ങൾ സർക്കാർ നടത്തുന്പോൾ, അതിനെ പിന്നോട്ടടിക്കുന്ന നിലപാടാണു മദ്യത്തിന്റെ കാര്യത്തിൽ നടക്കുന്നത്. ഇതു പുനഃപരിശോധിക്കണം.
എല്ലാവർക്കും മദ്യം ലഭ്യമാക്കുകയെന്നത് മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്നതിനുള്ള നയം സഭയ്ക്കു സ്വീകാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മദ്യത്തിന്റെ വ്യാപനം സംബന്ധിച്ചു സഭയ്ക്കുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്.
മുൻ സർക്കാരിന്റെ നയത്തിന്റെ മറവിൽ പുതിയ സർക്കാരും മദ്യം സുലഭമാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല. മദ്യവിരുദ്ധ നിലപാടാണു സഭയ്ക്ക് എക്കാലത്തുമുള്ളതെന്നും മാർ പാംപ്ലാനി കൊച്ചിയിൽ വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള (വല്ലാർപാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍-ഐസിടിടി) ചരക്കുനീക്കത്തിൽ പുതിയ റിക്കാർഡ്. മേയിൽ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കുനീക്കമെന്ന റിക്കാർഡിലെത്തി.
77,637 ടിഇയു (ട്വന്റി-ഫൂട്ട് ഇക്വലന്റ് യൂണിറ്റുകള്‍) എന്ന റിക്കാര്‍ഡ് പ്രതിമാസ ചരക്കുനീക്കം പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്ന് ഡിപി വേള്‍ഡ് കൊച്ചി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലു ശതമാനമാണ് വര്‍ധന. ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്കുനീക്കത്തിന്റെ അളവ് പൊതുവെ സ്ഥിരത നിലനിര്‍ത്തി.
മറ്റു തുറമുഖങ്ങളില്‍നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍സ്ഷിപ്മെന്റിലെ വര്‍ധനവാണ് മേയിലെ വളര്‍ച്ചയ്ക്കു കാരണമായത്.
Kerala
വടകര: വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കര്‍ അല്ലെന്ന നിഗമനം ശക്തമാണ്.
സ്ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ജിതിന് ഭാസ്കറിനു മറ്റുള്ളവരുടെ പിന്തുണ ലഭിച്ചെന്നുതന്നെയാണ് അന്വേഷണ സംഘം മനസിലാക്കുന്നത്.
ജിതിന് ഭാസ്കറിന്റെ ഫോണില്‍നിന്നാണ് സ്ക്രീന്‍ഷോട്ടിന്റെ പ്രചരണം തുടങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും എവിടെ നിര്‍മിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിതിന് ഭാസ്കറിനെ എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു.
പ്രതി ഫോണ്‍ റീസെറ്റ് ചെയ്തുവെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘത്തിനു ബോധ്യമായി. ഈ സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെ ഫോണ്‍ സ്റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്ഐടി നീക്കം.
Kerala
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാപ്പപേക്ഷിച്ച് കെ. സുധാകരന് എംപിയുടെ സത്യവാങ്മൂലം.
വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ കെ. ജനാര്‍ദന ഷേണായി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് മാപ്പപേക്ഷിച്ചിരിക്കുന്നത്.
അതേസമയം ഹര്‍ജിയില്‍ ഇന്നു രാവിലെ 10.15 ന് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കെ. സുധാകരനോടു നിര്‍ദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മലയാള സിനിമയിലെ കുലപതികളായ നടന് മധുവും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും ലഹരിക്കെതിരേ കേരള പോലീസിന്റെ ദൗത്യമായ ‘ഓപ്പറേഷന് തൂഫാന്:
ദി നാര്‍ക്കോട്ടിക് ഹണ്ടി’ന്റെ പ്രചാരകരായ ‘തൂഫാന് വാരിയേഴ്സായി’. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇരുവരുടേയും വീടുകളില്‍ നേരിട്ടെത്തിയാണ് തൂഫാന് വാരിയര്‍ ബാഡ്ജ് നല്കി ആദരിച്ചത്.
സമൂഹം ബഹുമാനിക്കുന്ന ഉജ്വല വ്യക്തിത്വങ്ങളെ ഈ കര്‍മപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുവതലമുറയെ ബാധിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വേദനിച്ചിരുന്ന തനിക്ക് ഇപ്പോഴാണ് അതിനെതിരേ പൊതുമണ്ഡലത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്ന് മധു അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ശ്രീകുമാരന്‍ തമ്പിയും വ്യക്തമാക്കി.
Kerala
കൊച്ചി: അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
നോട്ടീസ് നടപടി ചോദ്യം ചെയ്ത് തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നടപടികള്‍ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.
ഹര്‍ജിക്കാരായ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീ റെഗുലേറ്ററി സമിതി നിശ്ചയിച്ച ഫീസ് തത്കാലം ഈടാക്കാന്‍ അനുമതി നല്കി. എതിര്‍കക്ഷികളോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി അടിയന്തരമായി കേസ് പരിഗണിക്കണമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി.
എംബിബിഎസ് കോഴ്സില്‍ നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ 2026 ഏപ്രില്‍ ഏഴിലെ പൊതുനോട്ടീസ് ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് നിലവിലുള്ളത്. ഈ പൊതു നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കോളജുകള്‍ പിരിച്ച ആറു മാസത്തെ അധിക ഫീസ് റീഫണ്ട് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കമ്മീഷന് ജൂണ്‍ ആറിന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചത്. ഇതിനെതിരേയുള്ള ഉപഹര്‍ജികളും നിലവിലുണ്ട്.
കേരളത്തില്‍ ഫീസ് നിര്‍ണയിക്കുന്നത് ഫീ റെഗുലേറ്ററി സമിതിയാണെന്നതോ വിവിധ സംസ്ഥാനങ്ങളിലെ ഫീസ് നിര്‍ണയ രീതികളാണെന്നതോ പരിഗണിക്കാതെയാണു നോട്ടീസ് അടക്കമുള്ള നടപടിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. കോഴ്സ് കാലാവധി നാലര വര്‍ഷമാണെങ്കിലും പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുന്നുണ്ട്.
നാലര വര്‍ഷത്തെ കോഴ്സിന്റെ ഫീസ് അഞ്ച് ഗഡുക്കളായി വാങ്ങുകയാണു ചെയ്യുന്നത്. അതിനാല്‍ കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
കോട്ടയം: കോട്ടയം റബർ ബോർഡ് ആസ്ഥാനത്ത് മോഷണം നടത്തിയ സംഭവത്തിൽ ഒരു പ്രതി പിടിയിൽ. മധ്യപ്രദേശ് അലിരാജ്പുർ സ്വദേശി ദൽസിംഗ് മണ്ഡേലോയ് ആണ് പിടിയിലായത്.
ജനുവരി 19 നാണ് റബർ ബോർഡ് ആസ്ഥാനത്ത് മോഷണം നടന്നത്. അഞ്ച്പേരുടെ സംഘമാണ് മോഷണം നടത്തിയത്. ഇവരിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്.
43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആണ് റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.
Kerala
കുമരകം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് യുവാവ് മരിച്ചതായി ആരോപണം. കുമരകം മൂന്നാം വര്‍ഡില്‍ പള്ളിക്കൂടംപറമ്പില്‍ പരേതനായ സാലിയുടെ മകന് ജ്യോതിഷ് (41) ഇന്നലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
കുമളി സ്വദേശികളായ ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയ മൂന്ന് യുവാക്കളും കുമരകം സ്വദേശികളായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പില്‍നിന്നും മീന്‍ തലകറിയും കള്ളും വാങ്ങി ഹൗസ് ബോട്ടില്‍ ഇരുന്നു കഴിച്ചിരുന്നു.
ഇവരില്‍ അഞ്ചു പേര്‍ക്കാണു വയറിളക്കവും വേദനയും ചര്ദിലുമുണ്ടായത്. ഇവരില്‍ ഒരാളായ ജ്യോതിഷാണു മരിച്ചത്. നാലു പേര് ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.
പരിശോധനയില്‍ ക്രിയാറ്റിനിന്‍ ഒന്‍പതു ശതമാനത്തിലധികമായിരുന്നതിനാലാണു വിഷബാധയാണെന്നു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാല്‍), മക്കള്‍: രുദ്രപാല, രുദ്രതീര്‍ഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍).
Kerala
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിന് പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപം വെച്ചായിരുന്നു തട്ടിപ്പ് നടന്നത്. ചീരക്കുഴി സ്വദേശിയായ അരുണ്‍ ദാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് ചതിക്കുഴിയില്‍ വീഴ്ത്തിയത്.
തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, അരുണ്‍ ദാസില്‍നിന്ന് 10 ലക്ഷം വാങ്ങി ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും തട്ടിപ്പിനിരയായ വിവരം ബോധ്യപ്പെട്ടതും. അരുണ്‍ദാസിന്റെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ സിഐ സുധിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.