Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പിണറായി വിജയൻ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനം സിപിഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്ന നിലപാടല്ലെന്നും അദ്ദേഹം വിമർശിച്ചു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണി സംവിധാനത്തിലെ പരസ്പര ധാരണകൾക്കും സഹകരണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സ്ഥാനം സിപിഎമ്മിന് തന്നെ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപനേതാവിനെ സംബന്ധിച്ച കത്ത് നൽകേണ്ടത് താനാണെന്നും കത്തിൽ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Kerala
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്.
ഹെറോയിൻ വിൽപനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബസിൽ ആണ് വല്ലത്ത് എത്തിയത്. പ്രതിക്ക് ലഹരിമരുന്ന് നൽകിയവരെയും പ്രതിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: : 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചു. ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചതോടെ ഫൈനൽ ലൈനപ്പായി.
മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടനുകളാണ് ഫൈനലിലെത്തിയത്. മേൽപ്പാടമാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനീഷ് ചെയ്തത്. (4 മിനിറ്റ് 15 സെക്കൻഡ്).
നടുഭാഗം ( 4 മിനിറ്റ് 16 സെക്കൻഡ്), വീയപുരം ( 4 മിനിറ്റ് 20 സെക്കൻഡ്), അരോമ (4 മിനിറ്റ് 26 സെക്കൻഡ്).
Kerala
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു ഷഹൽ ഷാ (17)ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കണ്ണൂർ: കാപ്പാ കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാലും അര്ജുന് ആയങ്കിക്ക് പുറത്തിറങ്ങാനാവില്ല.
എന്നാൽ കാപ്പക്കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരേണ്ടിവരും. അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. തലശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ കോടതിയിൽ നൽകും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തുന്നതിനുള്ള കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാർശ ജില്ലാ കളക്ടർ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഇഡി ആക്രമണക്കേസിലെ പ്രതികൾ പോലീസുകാരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. സിപിഎം നേതാവ് ഐ.പി. ബിനു അടക്കമുള്ള പ്രതികളാണ് പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ചത്.
ഓണാഘോഷത്തിനെത്തിയ പോലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതികളും എത്തിയത്. പോലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ഊഞ്ഞാലിൽ പ്രതികൾ ആടുകയും ഇതിന്റെ റീൽ ചിത്രീകരിക്കുകയും ചെയ്തു. റീൽ ചിത്രീകരിച്ചതിന് പിന്നാലെ ഊഞ്ഞാൽ അഴിച്ചുമാറ്റി.
പ്രതികൾക്ക് സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസമായിരുന്നു ഇന്ന്. ഇതിനിടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഇവർ ഊഞ്ഞാലാടിയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഓണാഘോഷത്തിനിടെ കൊച്ചി കോര്‍പറേഷനില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കൗണ്‍സിലര്‍മാരെ തുല്യമായി പരിഗണിക്കുക, ബ്രഹ്മപുരത്തെ റിയല്‍ എസ്റ്റേറ്റ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ആഘോഷങ്ങള്‍ ബഹിഷ്കരിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ആണ് കോര്‍പ്പറേഷന്റെ ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത്. ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിന് എതിര്‍വശത്തായി ഇരുന്നു കൊണ്ടാണ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
കോര്പ്പറേഷന് വാഹനങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിവേചനപരമായ പെരുമാറ്റം മേയര്‍ അവസാനിപ്പിക്കുക, ബയോമാലിന്യ ശേഖരണത്തിന്റെ തുക 12 രൂപയില്‍ നിന്നും 24 രൂപയാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം വൈകിട്ട് വരെ തുടരുമെന്നാണ് ഇടതു അംഗങ്ങളുടെ തീരുമാനം.
Kerala
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് തുടക്കം. പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.
പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് അൽപ്പസമയത്തിനകം തുടങ്ങും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
Kerala
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ മെറ്റ പോലീസിന് രേഖാമൂലം മറുപടി നൽകി. നീക്കം ചെയ്ത 16 വാർത്തകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക സംവിധാനത്തിലുണ്ടായ പിഴവിനെ തുടർന്നാണെന്നും വിശദീകരണത്തിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ്പി അങ്കിത് അശോക് നൽകിയ കത്തിനാണ് മെറ്റ മറുപടി നൽകിയത്. വാർത്തകൾ നീക്കം ചെയ്യുന്നതിന് പോലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു പരാതിയോ ഉത്തരവോ ലഭിച്ചിരുന്നില്ല.
സാങ്കേതിക പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. വാർത്തകൾ നീക്കം ചെയ്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷം വ്യാപക വിമർശനം ഉന്നയിച്ചിരുന്നു.
Kerala
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ആർ.ശ്യാമ, വി.അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്റുമാരാകും. ഗ്രീഷ്മ അജയഘോഷാണ് ജോയിന്റ് സെക്രട്ടറി. ആർ. രാഹുലിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. ആര്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 92 അംഗ സംസ്ഥാന കമ്മിറ്റിയുമാണ് പുതിയതായി നിലവിൽ വന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്.
Kerala
കോട്ടയം: ചങ്ങനാശേരി എസി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.
Kerala
കൊച്ചി: ലഹരി നല്കി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ച കേസില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അധ്യാപികയായ തൃശൂര്‍ സ്വദേശിനി. ഭര്‍ത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരന് ലഹരിക്കടിമയെന്ന് അധ്യാപിക. മയക്കുമരുന്ന് ഇന്ജെക്ഷന് എടുക്കാറുണ്ടെന്നും അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
കൂത്താട്ടുകളം എസ്എച്ച്ഒയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേസ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഷമീര്‍ എന്ന ലഹരിക്കേസ് പ്രതിയുമായി ഭര്‍ത്താവിന് വര്‍ഷങ്ങളായി ബന്ധമുണ്ട്.
കാക്കനാടുള്ള ഷെമീറിന്റെ ഫ്ലാറ്റിലേക്ക് ഇയാള്‍ സ്ഥിരമായി പോകാറുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ ചെക്ക് ചെയ്താല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ല്‍സ് കിട്ടും. എന്നാല്‍ അതൊന്നും കൂത്താട്ടുകുളം പൊലിസ് ചെയ്തിട്ടില്ല.
ഇയാള്‍ എംഡിഎംഎ ഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
ഇവനെതിരെ താന്‍ ഇറങ്ങുമെന്ന് തോന്നിയപ്പോള്‍ തനിക്കെതിരെ തൂഫാനില്‍ കള്ളപ്പരാതി നല്കി. തന്റെ വീട്ടില്‍ ഡാന്‍സാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. തന്നെ ഭയപ്പെടുത്താന്‍ ചെയ്തതാണ്. ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച എഫ്ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടില്‍ രാത്രികളില്‍ കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളില്‍ പലതവണ അയല്‍വാസികളുടെ വീടുകളിലേക്കും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
Kerala
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും ആർ. രാഹുലിനെ സംസ്ഥാന ട്രഷററായും നിർദേശിച്ചതായാണ് സൂചന. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇന്നലെ ചേർന്ന ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സമ്മേളനത്തിൽ പാനൽ അവതരണം ഉടൻ നടക്കും. അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച വിമർശനം ഇന്നും ശക്തമായി ഉയർന്നു. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് പ്രതിനിധികളുടെ വിമർശനം.
സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര തീരുമാനങ്ങളും വാർത്തകളും നേതാക്കൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തുന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സാഹചര്യം സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സമിതി പാനലിലും ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ട്രഷററെ സംസ്ഥാന സമിതിയിൽ നിന്നും വെട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി നിർദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദഹേം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം മൂന്ന് മാസമായി എൽഡിഎഫിൽ തുടരുകയാണ്.
സിപിഐയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അതേസമയം പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ ഉറച്ചുനിൽക്കുകയാണ്. എൽഡിഎഫിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച അവകാശവാദവും പാർട്ടി ഉന്നയിക്കുന്നത്.
വിഷയത്തിൽ സമവായമുണ്ടാക്കാൻ എൽഡിഎഫ് കൺവീനർ എം.എൻ. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിഷയം മാറ്റിവെച്ചാണ് ഇടതുമുന്നണി യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം ആരും ഉന്നയിച്ചില്ല.
മുന്നണി മര്യാദ പാലിച്ചാണ് വിഷയം ഉന്നയിക്കാതിരുന്നതെന്നാണ് സിപിഐയുടെ വിശദീകരണം. അതേസമയം തങ്ങളുടെ ആവശ്യം പിണറായി വിജയൻ വീണ്ടും പരസ്യമായി തള്ളിയതിൽ സിപിഐയിൽ അതൃപ്തിയുണ്ട്. എന്നാൽ ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി.
Kerala
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എംപിമാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങി തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തും. മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്നും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെടുന്ന ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് ലയിപ്പിക്കാനാണ് നീക്കം. ഇതോടെ സതേൺ റെയിൽവേയ്ക്കും കേരളത്തിനും വലിയ നഷ്ടമുണ്ടാകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഗവർണർ സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു. ഗവർണറുടെ ഇടപെടലിൽ എൽഡിഎഫ് സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.
യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിക്കുകയാണ്. ഗവർണർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും. എന്നാൽ സർക്കാർ അതിന് തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പിണറായി വിമർശനം ഉന്നയിച്ചു.
വിദ്യാർഥികൾ വിസിയെ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. ഐഷി ഘോഷിനെ തടഞ്ഞ സംഭവത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസംകൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറ്റിക്കാണിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ കടമെടുപ്പ് പരിധി കവിഞ്ഞതായി അദ്ദേഹം ആരോപിച്ചു. അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി 2,022 കോടി രൂപ മാത്രമാണെന്നും ഇത് വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പിണറായി പറഞ്ഞു. നേരത്തെ കടമെടുക്കുന്നതിനെ വിമർശിച്ച സതീശൻ തന്റെ പഴയ നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കാൻ തയാറാകുമോയെന്നും പിണറായി ചോദിച്ചു.
Kerala
തിരുവനന്തപുരം: വീണാ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല. തന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി വീണാ വിജയൻ സഹകരിച്ചിട്ടുണ്ട്.തുടർന്നും സഹകരിക്കും.
വീണ തന്റെ മകളാണെന്നതിന്റെ പേരിലാണ് വിഷയത്തിൽ അസാധാരണമായ നടപടികൾ ഉണ്ടാകുന്നത്. വീണ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും അന്വേഷണത്തിൽ പരാമർശിക്കുന്ന തുക വലിയതല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഇഡി വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലൂടെയാണ് വിവരങ്ങൾ നൽകാറുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു. വാർത്താക്കുറിപ്പിൽ പി. വിജയൻ എന്നും മുൻ മുഖ്യമന്ത്രി എന്നും പരാമർശിച്ചതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ ചില മാധ്യമങ്ങൾ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
വീണയുടെ പണം ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്ത നൽകിയതിന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനെതിരെ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണവുമായി വീണാ വിജയൻ സഹകരിച്ചിട്ടുണ്ട്.
ഇഡിയുടെ നടപടികള്‍ വിചിത്രമാണ്. തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
കൊച്ചി: രണ്ട് ഗ്രാം കഞ്ചാവുമായി 18കാരന് പിടിയില്‍. പറവൂര്‍ കാഞ്ഞിരപ്പറമ്പില്‍ അഭിനവ് ആണ് പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ ചെറായി ഭാഗത്ത് വച്ച് മുനമ്പം പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു
Kerala
കൊച്ചി: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള രുദ്ര ഷയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവില്‍ നിന്നും 7.85 ലക്ഷം കവര്‍ന്നതായി പരാതി.
2026 ജനുവരിയില്‍ പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്.
റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്‍സ്ഫര്‍ ചെയ്തതും. എന്നാല്‍ ഇതുവരെയായി ഷെയറുകള്‍ ഒന്നും നല്‍കാതെ വന്നതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ദിനംപ്രതി വില വർധിക്കുകയാണ്.
വില വർധന പിടിച്ചുനിർത്താൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അരിയുടെ വിലയിൽ 15 രൂപയോളം വർധനയുണ്ടായി. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും പിണറായി പറഞ്ഞു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നമായ 61 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ടത്തില്‍ നവാസ് ആണ് ഞാറക്കല്‍ പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ കാള മുക്കില്‍ വച്ചാണ് നവാസ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു. അതേസമയം കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ജാമ്യം അനുവദിച്ചു.
ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 23നാണ് അജികുമാറിനെയും പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനാണ് പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സ്വർണം പൂശുന്നതിനായി പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടി കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു പാളികൾ വീണ്ടും സ്വർണം പൂശുന്നതിനായി കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala
ഇടുക്കി: വിധി പറയാനിരിക്കുന്ന പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയും കോട്ടയം കുറിഞ്ഞി സ്വദേശിയുമായ തങ്കച്ചൻ (65) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് കേസിന്റെ വിധി പറയൽ മാറ്റിവെച്ചിരുന്നു. 2017ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056)
Kerala
പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാസ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേനെയാണ് യുവാവ് പണം തട്ടിയതെന്നാണ് പരാതി.
3,000 മുതൽ 5,000 രൂപ വരെയാണ് ഇയാൾ വാങ്ങിയിരുന്നത്. പുറത്തുനിന്നുള്ളവർക്ക് ആറന്മുള സദ്യ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിരക്ക് 300 രൂപ മാത്രമാണ്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 2,000 രൂപയാണ് പ്രതി കൈക്കലാക്കിയതെന്നാണ് പരാതി.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.