Kerala
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലൻഡിനെതിരേ അര്‍ജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22)നാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
അബദ്ധത്തില്‍ പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതു കൈയിലെ ചെറുവിരലും മോതിര വിരൽ പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ രണ്ട് കൈയിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതു കൈയിലെ പടക്കത്തിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Kerala
തൃശൂർ: മദ്യലഹരിയിൽ വെളിപ്പെടുത്തിയ രഹസ്യത്തെത്തുടർന്ന് വയോധികയുടെ കൊലപാതകം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പോലീസ് കണ്ട്രോള് റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും പോലീസിൽ അറയിക്കുകയായിരുന്നു.
വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം സ്ഥലത്തെത്തി. വാടക കെട്ടിടത്തിന്റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷിനെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. മൃതദേഹം രാത്രിതന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചോദ്യം ചെയ്യലില്‍ പ്രതി സുരേഷ് വെളിപ്പെടുത്തിയത്- കുറുപ്പംപടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു സുരേഷ്. നാട്ടില്‍ നില്ക്കാന് വയ്യാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. സുഹൃത്തിന്റെ സഹായത്താല്‍ റെയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിച്ചു.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രതി വയോധികയെ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണു കഴിയുന്നതെന്നും അഭയം നല്‍കാമെന്നും പറഞ്ഞാണ് കഴിഞ്ഞ ഒമ്പതിന് വയോധികയെ വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുറത്തുപോയി മദ്യപിച്ചെത്തി പ്രതി വയോധികയെ ശാരീരികമായി ഉപദ്രവിച്ചു. അതിനിടെ ബോധരഹിതയായ വയോധിക മരിച്ചെന്നു കരുതി കല്ലുകെട്ടി കിണറ്റില്‍ ഇട്ടു. തൊട്ടടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് താമസിച്ചു. പിന്നീടാണ് സുഹൃത്തുമൊന്നിച്ച് മദ്യപിക്കുന്നതും കൊലപാതക വിവരം സുഹൃത്തിനോട് വെളിപ്പെടുത്തുന്നതും.
Kerala
പരിയാരം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയൻ വീട്ടിൽ ഇ.ജെ. തോമസാണ് (പാപ്പച്ചൻ-62) മരിച്ചത്.
ഇക്കഴിഞ്ഞ പത്തിന് രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്ത് റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് റോഡിലേക്കിറങ്ങിയ കാട്ടുപന്നി ഓടിവന്ന് തോമസ് സഞ്ചരിച്ച സ്കൂട്ടർ കുത്തിവീഴ്ത്തുകയായിരുന്നു. തോമസിന്റെ തലയ്ക്കും നട്ടെല്ലിനുമായിരുന്നു പരിക്കേറ്റത്.
സഹയാത്രികനായ ഇ.ടി. ജിനുവിന് തോളെല്ലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തോമസിന്റെ സംസ്കാരം ഇന്ന് 3.30ന് മുടിക്കാനം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ജിസ്ന, ജിനു, പരേതനായ ജിബിന്‍. സഹോദരങ്ങൾ: സ്റ്റീഫൻ, ബ്രിജിറ്റ്, സോളമൻ.
Kerala
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ കീഴിലുള്ള കിഫ്ബിയിൽ സുപ്രധാന പദവി വഹിച്ച വ്യക്തിയെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു പൊതുമരാമത്തു മന്ത്രി ശിപാർശ ചെയ്തത്.
പാർട്ടി നിർദേശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ തള്ളി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉന്നത പദവി വഹിച്ചവരെ നിയമിക്കാനുള്ള നീക്കം മുസ്ലീംലീഗിലും യുഡിഎഫിലും ഏറെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
മുസ് ലീംലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പു ഭരിക്കുന്ന ലീഗ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേരയിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സെയ്നുലാബ്ദീനെ പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നായിരുന്നു പാർട്ടിയുടെ ശിപാർശ. എന്നാൽ, മന്ത്രി ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രി കഴിഞ്ഞാൽ ഓഫീസിലെ പ്രധാന പദവി പ്രൈവറ്റ് സെക്രട്ടറിയുടേതാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ഡൽഹി യാത്രയിലും ഇവർ അനുഗമിച്ചതായാണ് സൂചന. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. സർവീസിലിരിക്കേതന്നെ കിഫ്ബിയുടെ സുപ്രധാന തസ്തികയിലെത്തി. വിരമിച്ച ശേഷവും അവിടെ തുടർന്നു.
കിഫ്ബി ചെയർമാൻ പദവി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിഇഒയുടെയും സെക്രട്ടറിയുടെയും പദവി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു വഹിച്ചിരുന്നത്. കിഫ്ബിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പുനഃസംഘടിപ്പിക്കണമെന്നും ധനവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
യുഡിഎഫ് സർക്കാർ രണ്ടു മാസത്തോട് അടുക്കുന്പോഴും പി.കെ. ബഷീറിനെ കൂടാതെ എക്സൈസ് മന്ത്രി എം. ലിജുവിനും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും പ്രൈവറ്റ് സെക്രട്ടറിമാരായിട്ടില്ല. ബിന്ദുകൃഷ്ണ മന്ത്രിയായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചെങ്കിലും ബിജെപി അനുഭാവിയാണെന്ന കോണ്‍ഗ്രസിനുള്ളിലെ വിമർശനത്തെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
Kerala
കൊച്ചി: എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനൊരുങ്ങുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും വന്‍തോതില്‍ കടത്തുന്നവര്‍ക്കും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുകൂലമാകുന്നുണ്ട്.
ലഹരിമാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നിയമഭേദഗതികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മന്ത്രി ചെന്നിത്തല കേന്ദ്രമന്ത്രിയെ കാണുന്നത്.
നിലവിലെ നിയമപ്രകാരം പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവാണ് ശിക്ഷയും ജാമ്യവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാന മാനദണ്ഡം. എന്നാല്‍ വലിയ ശൃംഖലയിലെ അംഗങ്ങള്‍ ചെറിയ അളവുകളാക്കി ലഹരിവസ്തുക്കള്‍ ഇടനിലക്കാരുടെ കൈവശം എത്തിക്കുന്നതിനാല്‍ പലപ്പോഴും കര്‍ശന വകുപ്പുകള്‍ ബാധകമാകാതെ പോകുന്നു. ഇതുവഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാനും വീണ്ടും ലഹരിവ്യാപാരത്തിലേക്ക് മടങ്ങാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പല ലഹരി ഇടപാടുകളും നടക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയമപരമായ അധികാരവും സാങ്കേതിക സംവിധാനങ്ങളും നല്‍കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികളുടെ എണ്ണം വര്‍ധിപ്പിക്കണം. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.
സംസ്ഥാനത്തു ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുമ്പോഴും നിയമത്തിലെ പോരായകള് പരിഹരിക്കാതെ ലഹരിമാഫിയയെ പൂര്‍ണമായി നിയന്ത്രിക്കാനാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാല്‍ കാലാനുസൃതമായ ഭേദഗതികളിലൂടെ എന്‍ഡിപിഎസ് നിയമംകൂടുതല് ശക്തമാക്കേണ്ടതുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ പ്രതി പിടിയിൽ. അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ ആണ് കേസിൽ പിടിയിലായത്.
ഇയാളുടെ വാടക വീട്ടിൽ നിന്ന് 5,200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. വീടിനുള്ളിലും സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നുമാണ് ആറ് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച നാളെ നടക്കാനിരിക്കേ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ സ്ഥാനവും ഒരു പാർട്ടിതന്നെ കൈവശം വയ്ക്കുന്നത് മുന്നണി സന്പ്രദായത്തിന് യോജിച്ചതല്ലെന്ന വിമർശനവും സിപിഎമ്മിനെതിരേ അദ്ദേഹം പരസ്യമായി ഉന്നയിച്ചു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അതു പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ആ പങ്കുവയ്ക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. കീഴ്വഴക്കമല്ല ഒന്നിച്ചുപോക്കാണ് വലുത്.
അതിനാലാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത്. എൽഡിഎഫിനെ ദുർബലമാക്കുകയല്ല, മറിച്ചു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുമുന്നണി എൽഡിഎഫായി തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവയ്പ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും നാളെ ചർച്ച നടക്കുക. സാധാരണയായി ഘടകകക്ഷി നേതാക്കളെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തുകയാണ് പതിവ്.
Kerala
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന രണ്ട് പേരെ കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി (32) എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്.
കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മംഗലകുന്ന് സ്വദേശിനിയുടെ അഞ്ചര പവന്റെ സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കല്‍ സ്വദേശി കാവ്യ(30) ആണ് മരിച്ചത്. ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാവ്യയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.
യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. സംഭവത്തിൽ മലയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഫോര്‍ട്ടുകൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ 47-ാം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്‍ഗണന നിശ്ചയിച്ച് ശിപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസംബ്ലിയില്‍ കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെല്ലാനത്ത് പുത്തന്‍തോട് മുതലുള്ള കടല്‍ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്‍ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. തീരശോഷണം മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം. മിഷന് സമുദ്ര പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക -പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തുകയും നിലനില്‍ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ടു സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ പ്രേഷിതത്വം, വികസനം, വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ദശവത്സര കര്‍മരേഖ പുറത്തിറക്കാനും തീരുമാനിച്ചു.
Kerala
മലപ്പുറം: പ്രധാനമന്ത്രിക്കെതിരേ ഫേസ്ബുക്ക് വീഡിയോ പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സൈബർ പോലീസ് നടത്തുന്ന പതിവ് സൈബർ പട്രോളിംഗിലാണു ഭീഷണി പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോസ്റ്റ് ഫേസ്ബുക്കിൽനിന്നു നീക്കം ചെയ്യുകയും പോസ്റ്റ് ചെയ്തയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കേരള പോലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ പോസ്റ്റിനു താഴെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു കേസിൽ പ്രതിചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മലപ്പുറം സൈബർ പോലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹമാധ്യമത്തിൽ വീഡിയോയിട്ടത് മാനസിക വെല്ലുവിളിയുള്ള പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ (45)ആണെന്ന് പോലീസ് അറിയിച്ചു.
എട്ടുവർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലെന്ന് വീട്ടുകാർ പറഞ്ഞതായുമാണ് പോലീസിന്റെ വിശദീകരണം. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നാണ് മിഥുൻ ഭീഷണി മുഴക്കിയിരുന്നത്. ഈ വീഡിയോയിൽ നടപടി ആവശ്യപ്പെട്ട് സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നു. മിഥുൻ കുടുംബാംഗങ്ങളെ ഉൾപ്പെടെ ആക്രമിച്ചതിന് നേരത്തേ കുതിരവട്ടം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയെങ്കിലും സ്വാധീനത്താലാണോ വീഡിയോ ഇട്ടതെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
കൊച്ചി: ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭം, ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന് (ഐഎസ്ഐ), സ്റ്റഡി ഇന്‍ കേരള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം.
യുവാക്കള്‍ക്കു കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും സംരംഭങ്ങള്‍ തുടങ്ങാനും ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. എം. ടോം, ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, അഡ്വൈസര്‍ ഡോ. ഈശ്വരന് അയ്യര്‍, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് പ്രഫ. വേണു രാജാമണി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത എന്നിവര്‍ പ്രസംഗിച്ചു.
Kerala
തൃശൂർ: അമല, ജൂബിലി ആശുപത്രികൾക്കെതിരേ നടക്കുന്നത് നഴ്സുമാരുടെ സമരമല്ല യുഎൻഎയുടെ സ്പോണ്‍സേഡ് പൊറാട്ടുനാടകമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. യുഎൻഎ സമരത്തിന്റെ പേരിൽ തൃശൂർ അതിരൂപതയെയും അധ്യക്ഷനെയും അവഹേളിക്കുന്നതിനെതിരേ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് ഒരു മഹിതമായ ചരിത്രമുണ്ട്. ചിലർ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെയും മറ്റും തെറ്റിദ്ധാരണയുണ്ടാക്കുന്പോൾ എന്താണു സത്യമെന്ന് വെളിപ്പെടുത്താനാണ് തൃശൂർ അതിരൂപത പ്രതിരോധ സംഗമം സംഘടിപ്പിച്ചെതന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികളുടെ സംഘടിത ശ്രമങ്ങൾക്ക് നേരേയുള്ള ശക്തമായ എതിർപ്പാണ് ഈ സംഗമം.
ആതുരശുശ്രൂഷാ മേഖലയിൽ ഇതുവരെയും സർക്കാർ, നിയമ സംവിധാനങ്ങളോടുചേർന്നു മാത്രമാണു സഭ പ്രവർത്തിച്ചിട്ടുള്ളത്. സാധാരണക്കാരന് കൈത്താങ്ങാകുന്ന ജൂബിലി, അമല ആശുപത്രികൾക്കെതിരേ നടക്കുന്ന ഒരു പൊറാട്ടുനാടകവും വിലപ്പോകില്ല. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് ആശ്രയമായ ഈ ആശുപത്രികളെ തകർത്ത് ആർക്കൊക്കെയോ ഇവിടേക്കു കടന്നുവരാനുണ്ടെന്ന സൂചനയാണ് യുഎൻഎ സമരം. ആരാണ് ഇതിനു പിന്നിലെന്ന ആശങ്കയാണ് ഉയർന്നുവരേണ്ടതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
എന്തിനോവേണ്ടി സമരത്തിനിറങ്ങിത്തിരിച്ച നഴ്സുമാർ യുഎൻഎയുടെ ആസൂത്രിത കച്ചവടതാത്പര്യം തിരിച്ചറിയണം. ഒഴിവു വരുന്നതനുസരിച്ച് തിരിച്ചെടുക്കാമെന്ന മാനജ്മെന്റ് മനോഭാത്തേനക്കാൾകൂടുതലെന്താണു നൽകേണ്ടത്? എന്തിനായിരുന്നു സഭാ കേന്ദ്രത്തിലേക്കുള്ള തിരക്കിട്ട മാർച്ച്? സഭാവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പം അണിനിരന്ന് അതിരൂപതാധ്യക്ഷന്റെ വസതിയിലേക്ക് ഇരച്ചുകയറിയതെന്തിന്?സമരത്തിന്റെ മറവിലുള്ള കാപട്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടവുനയവുമായി എത്തുന്ന യുഎൻഎയുടെ കുഴലൂത്തുകാരുടെ പദ്ധതികൾ ഇവിടെ നടപ്പാകില്ല. വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ സേവനങ്ങൾ സഭ മുന്നോട്ടുകൊണ്ടുപോകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Kerala
കോലഞ്ചേരി: അഞ്ചു പതിറ്റാണ്ടായി പരിഹാരമില്ലാതെ നീണ്ടുനിന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്നു വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴു കുടുംബങ്ങളുടെ ദുരിതത്തിനും വിരാമമാകുന്നു. 16ന് രാവിലെ 11ന് മന്ത്രി റോജി എം. ജോൺ വീടുകളുടെ തറക്കല്ലിടും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരിക്കും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിനു സർക്കാർതലത്തിൽ സമവായം രൂപപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണും വി.പി. സജീന്ദ്രൻ എംഎൽഎയും നിർണായക പങ്കുവഹിച്ചതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ സുരക്ഷിതമായി വീടുകൾ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1,000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമിച്ചുനൽകുക. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ സമ്മതത്തോടെ നിർമാണത്തിനാവശ്യമായ സ്ഥലമൊരുക്കുന്ന നടപടികളും പൂർത്തിയായി.
മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഭൂവുടമകളും സമരസമിതിയും ധാരണയിലെത്തിയതോടെയാണ് പുനരധിവാസം യാഥാർഥ്യമായത്.
ഓരോ വീടുകളിലേക്കും മൂന്നു മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്തു സംരക്ഷണമതിലും നിർമിക്കും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Kerala
ഗുരുവായൂർ: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (76) യാണ് കൊല്ലപ്പെട്ടത്.
ലൈംഗികാതിക്രമത്തിനിടെ മർദനമേറ്റതാണ് വയോധികയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിലെ പ്രതി പെരുമ്പാവൂർ കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്. സുരേഷിനെ(55) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലത്ത് മകനൊപ്പം താമസിച്ചിരുന്ന സന്താനവല്ലി കുറച്ചുകാലമായി വീടുവിട്ട് നിൽക്കുകയായിരുന്നു. ഒരാഴ്ചയോളമായി ഇവർ ഗുരുവായൂരിലുണ്ട്.
പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുരേഷ് ജോലിക്കിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചമുമ്പ് നാട്ടിൽനിന്നു മുങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഇയാൾ കർണംകോട് റെയിൽവേ ഗേറ്റിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷേത്രപരിസരത്തുവച്ച് ഇയാൾ സന്താനവല്ലിയുമായി പരിചയത്തിലായി. തുടർന്ന് സുരക്ഷിതമായി താമസിക്കാൻ സ്ഥലംനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഷ് വാടക കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയോധികയെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. വാക്കുതർക്കത്തിനിടയിൽ പിടിച്ചു തള്ളുകയും സന്താനവല്ലിയുടെ തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബോധം പോയതോടെ മരിച്ചെന്നുകരുതി സാരികൊണ്ട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.
സംഭവത്തിനുശേഷം ഉറക്കം നഷ്ടപ്പെട്ട സുരേഷ് ക്ഷേത്രപരിസരത്തുവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ കൊലപാതക വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ യുവാവാണ് വിവരം ഉടൻ പോലീസിനെ വിളിച്ചറിയിച്ചത്. ടെമ്പിൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാത്രി 12ഓടെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ടെമ്പിൾ സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിക്കാരിൽനിന്നുള്ള മൊഴിയെടുപ്പ് ഇന്നാരംഭിക്കും.
കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയ നാലു പരാതിക്കാരിൽനിന്നാകും ഇന്നു മൊഴി രേഖപ്പെടുത്തുക. ഇവരോട് രേഖകളുമായി ഇന്ന് എത്താൻ നി൪ദേശിച്ചിട്ടുണ്ട്. കൂടുതൽ പരാതിക്കാരെത്തിയാൽ അവരുടെയും മൊഴിയും തെളിവുകളും ശേഖരിക്കും
Kerala
തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിലെത്തിക്കും.
മുംബൈയിൽനിന്നു തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരും. അവിടെനിന്നു മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Kerala
ആലുവ: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റാമോൾ മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരേ ആലുവ ടൗൺ പോലീസ് കേസെടുത്തു.
മരുന്ന് കഴിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി രക്ഷപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒരാഴ്ച മുന്‍പാണ് മാതാപിതാക്കൾ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം ഡോക്ടർ നിർദേശിച്ച പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിനു പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണെന്നാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലും ഉൾപ്പെടുകയും രാഷ്ട്രീയ സ്വാധീനത്താൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഡോ. എം.അബ്ദുൽ റഹ്മാനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ച നടപടിക്കെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി.
കംപ്യൂട്ടർ വിദഗ്ധരായ നിരവധി സീനിയർ യൂണിവേഴ്സിറ്റി പ്രഫസർമാരെ ഒഴിവാക്കിയാണ് നിയമനം.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
Kerala
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും. ഹരിയാനയിലെ ജിംഗ്-സോണിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നത്. പരിസ്ഥിതിമലീനികരണം പൂർണമായി ഒഴിവാക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിനിന്റെ പരീക്ഷണയോട്ടം റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഒന്നാമൻ
ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഹൈഡ്രജൻ ട്രെയിനുകൾക്ക് വൈദ്യുത ലൈനുകളുടെ ആവശ്യമില്ല. ഡീസൽ ട്രെയിനുകളെപ്പോലെ പുകയും പുറന്തള്ളുന്നില്ല.
ട്രെയിനിലെ ഡൈവിംഗ് പവർ കാറുകളിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലേക്ക് ഉയർന്ന മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനും കടത്തിവിടും. ഇവ സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നമായി ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് ഈ ട്രെയിനുകൾ നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ്.
1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റത്തിലാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയതും ഏറ്റവും ശക്തവുമായ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചിട്ടുള്ളത്.
ട്രെയിൻഘടന
മൊത്തം പത്തു കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ എട്ട് പാസഞ്ചർ കോച്ചുകളും രണ്ട് ഡൈവിംഗ് പവർ കാറുകളും ഉൾപ്പെടുന്നു. ട്രെയിനിൽ മൊത്തം 682 സീറ്റുകളുണ്ട്. ഒരേസമയം 2000 യാത്രക്കാരെവരെ വഹിക്കാനാകും.
വേഗത
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. മൊത്തം 2400 കിലോവാട്ട് പവർ ഉത്പാദിക്കാൻ ഈ ട്രെയിനിനാകും.
സർവീസ് എവിടെ
ഉത്തരറെയിൽവേയുടെ കീഴിലുള്ള ജിംഗ്-സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മൊത്തം 89 കിലോമീറ്റർ രണ്ട് മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. ഒരുദിവസം രണ്ടു റൗണ്ട് ട്രിപ്പുകളായി (356 കിലോമീറ്റർ) സർവീസ് നടത്താൻ ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ആവശ്യമായി വരും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ ഈമാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
Kerala
കോഴിക്കോട്: കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ 2023-26 വര്‍ഷത്തെ നിലവിലുള്ള ടെൻഡറിന്റെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതു കര്‍ഷകര്‍ക്കു ഗുണകരമാകും. 2023ലെ പ്രീമിയം തുകതന്നെ അടച്ചാല്‍ ഈ വര്‍ഷവും പദ്ധതിയില്‍ ചേരാനാകും. പുതിയ ടെൻഡര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എടുക്കുന്ന കാലതാമസം ഒഴിവാക്കാനുമാകും.
പുതുതായി ടെൻഡര്‍ വിളിച്ചാല്‍ പ്രീമിയം തുക വര്‍ധിക്കുമെന്ന വസ്തുതയും കൂടി പരിഗണിച്ചാണു സര്‍ക്കാര്‍ നടപടി. അതേസമയം, പ്ലാന്റേഷന് വിളകള്‍ക്ക് 2026-27 വര്‍ഷത്തേക്കു പുതിയ ടെൻഡര്‍ വിളിക്കും.
2023-26 ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കരാര്‍ കാലാവധി 2026 ജൂണ്‍ മുപ്പതോടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് 2026-29 കാലയളവിലേക്ക് പുതിയ ടെൻഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പുതിയ ടെൻഡര്‍ വിളിക്കുന്നതു കര്‍ഷകര്‍ക്കു ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. പാലക്കാട് ജില്ലയിലെ സവിശേഷമായ കാര്‍ഷിക-കാലാവസ്ഥാ വ്യതിയാനങ്ങളും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. രണ്ടാംവിള നെല്‍കൃഷിയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് പാലക്കാട് ജില്ലയ്ക്കു പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പുതുക്കിയ കാലാവധിക്രമം ഈ വര്‍ഷവും തുടരും.
പാലക്കാട് ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നീണ്ടുനില്ക്കുന്നതും നിലമൊരുക്കാന്‍ വൈകുന്നതും മൂലം ഒക്ടോബര്‍ 15 മുതല്‍ ഫെബ്രുവരി 28 വരെയുള്ള പുതുക്കിയ പരിരക്ഷാ കാലയളവായിരിക്കും ബാധകം. കട്ട് ഓഫ് തീയതി ഒക്ടോബര്‍ 31 ആയി തുടരും. നിലവിലെ ഇന്‍ഷ്വറന്‍സ് പങ്കാളിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് തന്നെയായിരിക്കും ഒരു വര്‍ഷം കൂടി പദ്ധതി നടപ്പിലാക്കുക. അതിനിടെ പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യക്ക് നല്‍കേണ്ട രണ്ടാംഗഡു പ്രീമിയം സബ്സിഡി തുക സര്‍ക്കാര്‍ അനുവദിച്ചു. 2024-ലെ ഖാരിഫ്, റബി സീസണുകളിലെ കുടിശിക തീര്‍ക്കുന്നതിനായി 33.55 കോടിയാണു കൃഷിവകുപ്പ് അനുവദിച്ചത്.
മുന്‍പ് ഈ പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ എന്റോള്‍മെന്റിനും പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20.61 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇൻഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയത്തിന്റെ ചെറിയൊരു വിഹിതം മാത്രമേ കര്‍ഷകര്‍ വഹിക്കേണ്ടതുള്ളൂ. ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു നല്‍കുന്നത്.
അത്യുഷ്ണം, കുറഞ്ഞ താപനില, അധിക മഴ, വരള്‍ച്ച, അന്തരീക്ഷ ഈര്‍പ്പം തുടങ്ങിയ പ്രതികൂല കാലാവസ്ഥകള്‍ മൂലം കൃഷിനാശം സംഭവിച്ചാല്‍ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളയുടെയും അവ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയുടെയും അടിസ്ഥാനത്തിലാണ് പ്രീമിയം അടയ്ക്കേണ്ടത്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ്, കമുക്, റബര്‍ തുടങ്ങി കേരളത്തില്‍ കൃഷി ചെയ്യുന്ന മുപ്പതോളം വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്കു കുറയ്ക്കാനും രോഗികൾ നിലത്തു കിടക്കുന്നത് ഒഴിവാക്കാനും സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറക്കൽ. നന്മനിറഞ്ഞ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ഡോരിസ് പറഞ്ഞത്.
രോഗികളെ കട്ടിലിന്റെ അടിയിലും വരാന്തയിലും കിടത്തുന്നതു പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടി കൊണ്ട് ഇതൊക്കെ പരിഹരിക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ എന്നും പോസ്റ്റിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങളോ വാർഡുകളോ നിർമിക്കാനാകില്ല. മൂന്നുവർഷം മുന്‍പ് 250 ബെഡുണ്ടായിരുന്ന കെട്ടിടം ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് തീവ്രമായത്.
പുലയനാർകോട്ടയിൽ ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാർട്മെന്റുകൾ തന്നെ വേണമെങ്കിൽ അങ്ങോട്ട് മാറ്റാനാകും. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി ഇവ മെഡിക്കൽ കോളജുകൾ ആക്കി മെച്ചപ്പെടുത്തുന്നത് ഒരുപാട് രോഗികൾക്ക് സഹായകമാകും. മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിന് കൂടുതൽ ഊന്നൽ നൽകണം.
ആധുനിക ചികിത്സാരീതികൾ സാധാരണ ജനങ്ങൾക്ക് വേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. തീരുമാനങ്ങൾ ഓഫീസുകളിലെ ചുവപ്പുനാടയിൽ അകപ്പെടരുതെന്നും ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാത്ത നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഡോ. ഹാരിസ് ചിറക്കൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
Kerala
പത്തനംതിട്ട: സ്കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ചു.
സ്കൂളുകളില്‍ അധ്യയനം മുടങ്ങാതിരിക്കാന്‍ വേണ്ടി മാത്രമാണ് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും തസ്തിക നിര്‍ണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഉത്തരവ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 15 മുതല്‍ ശമ്പളം എഴുതാനാകില്ലെന്നും വ്യക്തമാക്കിയതോടെ അധ്യാപക സംഘടനകള്‍ അടക്കം ഇതിനെതിരേ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഡിജിഇ ഉത്തവ് പിന്‍വലിച്ചത്.