Letters
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലാവധി രണ്ടു വർഷത്തിൽനിന്നു നാലു വർഷമായി ഉയർത്തിയത് ഉചിതമായ തീരുമാനമാണ്. രണ്ടു വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയവരെ വച്ച് അവർക്കു കൂടി പെൻഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഇല്ലാതാതുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കായി അഞ്ഞൂറോളം പേരെയാണ് നിയമിച്ചത്. ഓരോ സർക്കാർ അധികാരമേൽക്കുമ്പോഴും ഇത്തരത്തിൽ അനേക നിയമനങ്ങളാണ് നടക്കുന്നത്. ഈ രാഷ്ട്രീയ നിയമനങ്ങൾക്കൊക്കെ സർക്കാർ ഖജനാവിൽനിന്നു ജീവിതകാലം മുഴുവൻ പെൻഷൻ നൽകേണ്ട സ്ഥിതിയാണ്.
ഇടതു-വലതു ഭേദമില്ലാതെ ഇത് തുടരുകയാണ്. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന നയത്തെ മുമ്പ് സുപ്രീം കോടതി നിശിതമായി വിമർശിക്കുകപോലുമുണ്ടായി. അനഭിലഷണീയവും അനാവശ്യമായ ബാധ്യത വരുത്തിവയ്ക്കുന്നതുമായ ഈ പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- മുരളീമോഹൻ, മഞ്ചേരി
Letters
പാചകവാതകം ലഭ്യമല്ലാത്തതും വിലവർധനയും സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും എല്ലാം ഭക്ഷണത്തിനു ക്രമാതീതമായി വില വർധിപ്പിച്ചിരിക്കുന്നു. കൂടാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതോടെ ചില ഹോട്ടലുകളിൽ രണ്ടാമതും ഭക്ഷണവില വർധിപ്പിച്ചു.
പല ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി ഉടമകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോരുത്തരുടെയും ഇഷ്ടത്തിനനനുസരിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്. സർക്കാരുമായി വില വർധന സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ഭക്ഷണ വിലവർധയുടെ ചുവടുപിടിച്ച് ബേക്കറികളിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചെലവുകൾ വർധിച്ചതിന് ആനുപാതികമായി ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നടപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുകളുമായി സർക്കാർ അടിയന്തരമായി ചർച്ച നടത്തണം. ചർച്ചയിലൂടെ തീരുമാനിക്കുന്നവിലവർധന ഏകീകൃതമായി എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളിലും ബേക്കറികളിലും നടപ്പാക്കുകയും പ്രദർശിപ്പിക്കുകയും വേണം.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതം ഏറെ ദുരിതപൂർണമാകും.
- റോയി വർഗീസ് ഇലവുങ്കൽ
Letters
ഒരു വോട്ടർപട്ടിക തല്ലിക്കൂട്ടി ഒരു തരത്തിൽ കോടികൾ പൊതു ഖജനാവും പാർട്ടികളും സ്ഥാനാർഥികളും പൊടിച്ചു വോട്ടെടുപ്പ് നടത്തി. മൃഗീയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുപ്പു ഫലവും വന്നു. മാസം ഒന്ന് കഴിഞ്ഞു. സർക്കാർ ഉണ്ടാകുന്നില്ല. വീണ്ടും കോടികൾ പൊടിച്ചു നേതാക്കൾ തലങ്ങും വിലങ്ങും പറക്കുന്നു.!
ഭരണമില്ലാത്ത നീണ്ട ഇടവേള അനിശ്ചിതമായി തുടരുന്നു. നാട്ടിലെ ചിന്തകർക്കും നിയമജ്ഞർക്കും ഒന്നും പറയാനില്ലേ? ഭരണഘടനാ വ്യാഖ്യാതാക്കള്‍ വായ തുറക്കണം, പ്രതികരിക്കണം, ശബ്ദമുയർത്തണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി പെരുവ
Letters
കേരളത്തിലേക്ക് ഡബിൾ ഡക്കർ കോച്ച്, എസി മെമു കോച്ച് ഉൾപ്പെടെ ട്രെയിനുകൾ വരാൻ ഇനിയും സമയമെടുക്കുന്നു എന്നുള്ളത് വിരോധാഭാസമാണ്.
പഴയ ബോഗികളുമായി പഴഞ്ചൻ രീതി പിന്തുടരുന്നതിന് ഒരു മാറ്റം ജനപ്രതിനിധികൾ ട്രെയിൻ യാത്ര പതിവാക്കി ഉണർന്നു പ്രവർത്തിച്ചാൽ ഒരു പരിധിവരെ എസി മെമു, ഡബിൾ ഡക്കർ ഒക്കെ ഇനിയെങ്കിലും വരുന്നതിനുള്ള കാലതാമസം മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു എസി മെമു ട്രെയിൻ എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ഓഫീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തിരുവനന്തപുരം- എറണാകുളം- പാലക്കാട്-കാസർഗോഡ് റൂട്ടിൽ ഒന്നിലെങ്കിലും ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർ ശുഷ്കാന്തി കാണിച്ചാൽ നന്നായിരുന്നു.
-സുനിൽ തോമസ്, റാന്നി
Letters
വലിയ വിഭാഗം ജനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പൊതു ജലാശയങ്ങളെ ആശ്രയിക്കുന്ന കുട്ടനാട്ടില്‍ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനത്തിനെതിരേ ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലര്‍ത്തണം. നിലവില്‍ തിരുവനന്തപുരം ലാബില്‍ മാത്രം ലഭ്യമായ പിസിആര്‍ പരിശോധനാ സൗകര്യം ആലപ്പുഴയില്കൂടി അടിയന്തരമായി ലഭ്യമാക്കുകയും വേണം.
-അഡ്വ. പ്രദീപ് കൂട്ടാല,കുട്ടനാട്
Letters
കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 392 മരണമാണു സംഭവിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും, അത് വലുതാവട്ടെ, ചെറുതാവട്ടെ, ആന്റിവെനം ലഭ്യമാക്കണം. ഇതു മാത്രം പോരാ, കിടത്തി ചികിത്സാ സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും നിർബന്ധമായും ആന്റിവെനം ഉണ്ടായിരിക്കണം. സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായി ഈ നിബന്ധനകൂടി തീർച്ചയായും ഉൾപ്പെടുത്തണം.
Letters
ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലുള്ള 543 അംഗങ്ങൾ തന്നെ ധാരാളമാണ്. എംപിമാരുടെ ശന്പളം, പെൻഷൻ, യാത്രാബത്ത, പേഴ്സണൽ സ്റ്റാഫുകളുടെ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ഖജനാവിൽനിന്ന് ചെലവാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ രാഷ്ട്രീയക്കാർക്കായി വാരിക്കോരി നൽകുന്പോൾ തന്നെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദ്യോഗസ്ഥ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് തികഞ്ഞ വിരോധാഭാസമാണ്.
എംപിമാരുടെ എണ്ണം കൂട്ടുന്നതുവഴി സാധാരണക്കാരന് എന്തു പ്രയോജനമാണ് ലഭിക്കുക എന്നത് അവ്യക്തമാണ്. ജനസംഖ്യാ വർധനയുടെ പേരിൽ ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നത് ഭരണസൗകര്യത്തേക്കാൾ ഉപരി, അധികാരം നിലനിർത്താനുള്ള ‘കണക്കിന്റെ കളി’ മാത്രമായേ കാണാൻ കഴിയൂ. ‘ഉദരനിമിത്തം ബഹുകൃത വേഷം’ കെട്ടുന്ന രാഷ്ട്രീയക്കാരുടെ എണ്ണം പെരുപ്പിക്കുന്നത് രാജ്യത്തിന് എന്തു നന്മയാണു നൽകുക?
അർഹരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ വലയുന്പോൾ, ജനപ്രതിനിധികൾക്കായി അധികസീറ്റുകൾ ഒരുക്കാൻ സമയവും പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്. പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്.
Letters
തെരഞ്ഞെടുപ്പ് സമീപിച്ചതോടെ ജനങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കരുതുന്ന ഭരണകർത്താക്കൾ. തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഈ പ്രഖ്യാപനങ്ങൾ ഏറെയും എന്നത് ശ്രദ്ധേയമാണ്.
ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ക്രൂഡോയിൽ വിലയിൽ വൻ വർധന ഉണ്ടായിട്ടും നമ്മുടെ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധന ഉണ്ടാകാതിരിക്കാൻ അധിക സെസ് പത്തു രൂപ കുറച്ചുകൊണ്ട് വില പിടിച്ചുനിർത്തിയത് ഏറെ സ്വാഗതാർഹം. ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്നു. ഈ കരുതൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷവും ജനങ്ങൾക്ക് ലഭ്യമാക്കണം.
തെരഞ്ഞെടുപ്പു കാലത്ത് പ്രഖ്യാപിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും, തെരഞ്ഞെടുപ്പിന് ശേഷവും ലഭ്യമാക്കുന്പോഴാണ് ജനാധിപത്യ സർക്കാരുകളുടെ യഥാർഥ മുഖം ജനങ്ങൾക്ക് ബോധ്യപ്പെടുന്നത്. അല്ലാതെയുള്ള പ്രഖ്യാപനങ്ങൾ പുച്ഛത്തോടെ മാത്രമേ ജനങ്ങൾ നോക്കികാണൂ. അതുകൊണ്ട് ഭരണകാലത്ത് മുഴുവൻ ഈ കരുതൽ ഉണ്ടാവണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുകയാണ്. ശാസ്ത്രത്തിന്റെയും ടെക്നോളജിയുടെയും സഹായത്തോടെയാണ് മനുഷ്യൻ ഈ ഉജ്വലവിജയം നേടുന്നത്. അതിനു നേതൃത്വം കൊടുക്കുന്ന നാസയ്ക്കും അതിനോടു സഹകരിക്കുന്ന വിവിധ രാജ്യങ്ങൾക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ.
അതേസമയം, ഇതേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ നടക്കുന്ന യുദ്ധം സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കുന്നത് തുടരുകയാണ്.
മനുഷ്യൻ ഉയരങ്ങളിലേക്ക് കുതിക്കുന്പോൾ സാധാരണക്കാരന്റെ ജീവിതം താഴേക്കു പതിക്കുകയാണ്. ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ചാന്ദ്രദൗത്യങ്ങൾക്ക് കരുത്ത് പകരുന്നത്.
ജനാധിപത്യ-ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ ശക്തമാക്കി നമ്മുടെ രാജ്യത്തേതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും നമുക്ക് മാറ്റിക്കൂടേ?
-ഉണ്ണികൃഷ്ണൻ മംഗലശേരി മഞ്ചേരി, മലപ്പുറം
Letters
ശ്രവണ, സംസാരശേഷികൾ വർധിപ്പിക്കുന്ന കോക്ലിയർ ഇംപ്ലാന്റുകൾ നിർമിക്കാൻ കെൽട്രോണ്‍ ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ സ്വാഗതാർഹമാണ്.
ഇപ്പോൾ ഏറെയും വിദേശത്തുനിന്നുമെത്തുന്ന ശ്രവണ സഹായികൾക്ക് സാധാരണക്കാർക്കു താങ്ങാനാകാത്തവിധം ഉയർന്ന വിലയാണ്. കാഴ്ചശക്തി വർധിപ്പിക്കാനുള്ള കോണ്ടാക്റ്റ് ലെൻസുകളുടെ വിലയുടെ കാര്യവും ഇങ്ങനെതന്നെ. അമിതവില നിയന്ത്രിക്കാൻ നടപടികൾ ആവശ്യമായിരിക്കുന്നു.
-സി.സി. മത്തായി മാറാട്ടുകളം ചങ്ങനാശേരി
Letters
തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഏതാനും മണിക്കൂറുകൾ സ്ഥാനാർഥികളും പ്രവർത്തകരും നിയോജകമണ്ഡലത്തിന്റെ പ്രധാന നഗരഭാഗം കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശം പൊതുജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്നതാണ്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം മണിക്കൂറുകളോളം തടയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. ശബ്ദമലിനീകരണമാകട്ടെ, എല്ലാ സീമകളും ലംഘിക്കുന്നതാണ്. പലപ്പോഴും സ്ഥാനാർഥികളുടെ പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസിന് നന്നേ പണിപ്പെടേണ്ടി വരാറുണ്ട്.
കൊട്ടിക്കലാശത്തിലെ പ്രകടനം വിലയിരുത്തി ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്ന വോട്ടർമാർ ഉണ്ടാവില്ല.
ആളും അർഥവും സമയവും പാഴാക്കുന്ന, ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രം സമ്മാനിക്കുന്ന ഈ പരിഹാസ്യ പരിപാടി ഉപേക്ഷിക്കാൻ സ്ഥാനാർഥികളും മുന്നണികളും തയാറാകണം. അവർ അതിന് തയാറാകുന്നില്ലെങ്കിൽ കൊട്ടിക്കലാശം നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം.
-സെബാസ്റ്റ്യൻ പാതാന്പുഴ തൊടുപുഴ
Letters
സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും കൂടി വ്യാപിക്കുകയാണ്. കടുത്ത ചൂടാണ് ചിക്കന്‍ പോക്സിന് കാരണം എങ്കില്‍ വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമമാണ് മഞ്ഞപ്പിത്തത്തിന് ഭീഷണി ഉയര്‍ത്തുന്നത്.
മഞ്ഞപ്പിത്ത ബാധിത മേഖലകളില്‍ മലിനജലത്തിന്റെ ഉപയോഗം കൂടുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ ചൂണ്ടിക്കാട്ടല്‍ ഇതിന്റെ തെളിവാണ്. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയും ഇതിന്റെ കാരണങ്ങളാണ്.
ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കോശങ്ങള്‍ നശിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും പരമാവധി പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കിയും പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, നന്നായി കഴുകിയതിന് ശേഷം മാത്രമായിരിക്കണം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം.
അബൂ സല്മാന് ഈങ്ങാപ്പുഴ
Letters
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുകയാണ്. മര്യാദയ്ക്കും സംസ്കാരത്തിനും നിരക്കാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റങ്ങളാണ് ഇവരില്‍ നിന്നുണ്ടാകുന്നത്.
ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ മെനക്കെടുന്ന അനുയായികളാണ് നാടിന്റെ ശാപം. ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി നടപടി എടുക്കാന്‍ ഇലക്ഷന് കമ്മീഷന് തയാറാവണം.
വി.എം. മോഹനന് പിള്ള, പത്തനാപുരം കൊല്ലം
Letters
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കുന്പോൾ മുന്നണികൾ യോഗ്യതയും കഴിവും കർമനിരതയും പരിഗണിക്കണം. കേവലം രാഷ്ട്രീയ പാരന്പര്യം മാത്രം പരിഗണിച്ചുള്ള സ്ഥാനാർഥിനിർണയം ഒഴിവാക്കണം.
സ്വന്തം നിയമസഭാ മണ്ഡലത്തിലുള്ളവരും മണ്ഡലത്തിന്റെ ആവശ്യങ്ങൾ നേരിട്ട് അറിയാവുന്നവരും അതിനായി കഠിനാധ്വാനം ചെയ്യാൻ തത്പരരുമായിരിക്കണം സ്ഥാനാർഥികൾ. മറ്റു പാർട്ടികളിൽനിന്നു ചേക്കേറി വരുന്നവരെ ഉടൻ സ്ഥാനാർഥികളാക്കുന്നത് ആശാവഹമല്ല. ഇത് വർഷങ്ങളായി ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ഇല്ലാതാക്കും.
തുടർച്ചയായി മൂന്നു തവണ വിജയിച്ചവരെയും 75 വയസിനു മുകളിലുള്ളവരെയും ഒഴിവാക്കുന്നതാണ് ജനഹിതം. പുതുതലമുറയ്ക്ക് ഭരണചക്രം തിരിക്കാൻ അവസരം നൽകണം.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
ദേശീയപാത 66ന്റെ ഇന്നലെ നടത്തിയ ഔദ്യോഗിക ചടങ്ങുകളിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണ്.
ജനപ്രതിനിധികളെ അവഹേളിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ഈ വികസനത്തിന്റെ യഥാർഥ നാൾവഴി പരിശോധിച്ചാൽ കേന്ദ്രത്തിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം വ്യക്തമാകും.
2014ൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയെ 2016ൽ സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെയാണ് പുനരുജ്ജീവിപ്പിച്ചത്. മറ്റേതൊരു സംസ്ഥാനത്തേക്കാളും വലിയ തുകയായ 5,580 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി കേരളം നേരിട്ട് നൽകി. ഈ തുക പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം നമ്മെ ശ്വാസം മുട്ടിച്ചതും ചരിത്രമാണ്. സ്വകാര്യ കന്പനികൾ പണമുടക്കി റോഡ് നിർമിക്കുകയും ടോൾ പിരിക്കുകയും ചെയ്യുന്ന ബിഒടി രീതിയിലാണ് നിർമാണം നടക്കുന്നത് എന്നതിനാൽ കേന്ദ്രത്തിന് ഇതിൽ നേരിട്ട് സാന്പത്തിക ബാധ്യതയില്ല.
വികസനത്തിനു തുരങ്കംവയ്ക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരങ്ങളെയും കേന്ദ്രത്തിന് അയച്ച കത്തുകളെയും അതിജീവിച്ചാണ് ഇന്ന് പാത യാഥാർഥ്യമാകുന്നത്. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
‘ആരാന്റെ പന്തിയിൽ സ്വന്തം വക ഭോജനം’ എന്നതുപോലെ, കാശു മുടക്കാതെ വികസനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നവർ ഇത് കേരളമാണെന്ന് ഓർക്കുന്നതു നന്ന്. പദ്ധതിയെ തകർക്കാൻ പരമാവധി ശ്രമിച്ചവർ ഇപ്പോൾ അവകാശവാദങ്ങളുമായി വരുന്നത് തികച്ചും പരിഹാസ്യമാണ്.
-എസ്. പത്മനാഭൻ കൊച്ചി
Letters
റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു എന്ന വാർത്തയാണ് ഈ കത്തിനാധാരം. റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് മുപ്പത് ദിവസത്തെ ഇളവ് ഒരു വിദേശരാജ്യം അനുവദിച്ചു എന്ന വാർത്ത സ്വതന്ത്ര ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. നയതന്ത്ര തീരുമാനങ്ങളിൽ ഇന്ത്യയുടെ ഹൈക്കമാൻഡ് എവിടെയാണെന്ന ഗൗരവകരമായ സംശയം ഇത് ജനിപ്പിക്കുന്നു.
ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ സ്വന്തം ആവശ്യങ്ങൾക്കായി വ്യാപാരബന്ധങ്ങൾ തീരുമാനിക്കാനുള്ള പരമാധികാരം മറ്റൊരു രാജ്യത്തിനുമുന്നിൽ അടിയറ വയ്ക്കുന്നത് ആശങ്കാജനകമാണ്.
മതവിദ്വേഷവും വർഗീയതയും രാഷ്ട്രീയ മൂലധനമാക്കി അധികാരമുറപ്പിച്ചവർ, ജനങ്ങളിൽ നിക്ഷിപ്തമായ രാജ്യത്തിന്റെ സർവാധികാരം സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ പണയപ്പെടുത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗാന്ധിയും നെഹ്റുവും ഉൾപ്പെടെയുള്ള പോരാളികൾ ഐതിഹാസികമായ സമരങ്ങളിലൂടെ നാടുകടത്തിയ അതേ സാമ്രാജ്യത്വ പ്രവണതകൾക്കു മുന്നിലാണ് രാജ്യം ഇന്ന് സാഷ്ടാംഗം പ്രണമിച്ച് നിൽക്കുന്നത്. രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിനെക്കുറിച്ച് ഭരണകൂടം മറുപടി നൽകേണ്ടതുണ്ട്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-എസ്. പത്മനാഭൻ കൊച്ചി
Letters
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി. പത്ത് വർഷം ഉറക്കം തൂങ്ങിയും വിവാദം സൃഷ്ടിച്ചും ഭരണം നീക്കിയ സർക്കാരിന് വീണ്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ അതിയായ ‘മോഹം’ ജനം എല്ലാം തിരിച്ചറിയുന്നു. വാർത്താ മാധ്യമങ്ങളിലൂടെ സ്വയം ഭരണനേട്ടം കൊട്ടിഘോഷിച്ചാൽ അധികാരം കിട്ടില്ല. പൊതുജനം എല്ലാവിധത്തിലും അനുഭവിച്ചു മടുത്തു.
കെഎസ്ആർടിസി ബസ് തെരഞ്ഞെടുപ്പ് പരസ്യവുമായി തലങ്ങും വിലങ്ങും ഓടുന്നു. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നതെന്ന് ഭരണാധികാരികൾ മറക്കരുത്. ഇപ്പോഴാണ് ജനപ്രതിനിധികളും അധികാരികളും ഓടിനടന്ന് നാട്ടിൽ വികസനം എത്തിക്കുന്നത്. ഉദ്ഘാടന മാമാങ്കങ്ങൾ, നാടമുറിക്കൽ, തറക്കല്ലിടീൽ, പ്രഖ്യാപനങ്ങൾ...
ഇത്തരം മുഖംമിനുക്കൽ പരിപാടികൾക്ക് സർക്കാരേ സമയം വൈകിപ്പോയി. ഒറ്റയാൾ ഭരണം കേരളം കണ്ടു, കേട്ടു, അനുഭവിച്ചറിഞ്ഞു. മതി, ഈ നാടകം ഇനിയും ഇവിടെ വേണ്ട. ജനം വിവേകത്തോടെ വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. അതിന് അവരെ അനുവദിക്കുക.
-റെജി കാരിവേലിൽ ചിറ്റടി പിഒ, കോട്ടയ
Letters
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ കേരളത്തിലെ ഭരണഭാ ഷ മലയാളമാകുന്നത് മലയാളികൾക്ക്, പ്രത്യേകിച്ച് മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് വലിയ സന്തോഷം നൽകുന്നതാണ്.
2015ൽ മലയാളം ഭരണഭാഷയാക്കുന്നതിന് മലയാളഭാഷ (വ്യാപനവും പോഷണവും) ബിൽ നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചിരുന്നെങ്കിലും നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാഷ്ട്രപതി ബിൽ മടക്കി എന്ന വാർത്ത മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഈ ബിൽ പുതുക്കി കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ വീണ്ടും അവതരിപ്പിച്ച ബിൽ ഗവർണർ ഒപ്പിട്ടതോടെ മലയാളികളുടെ ചിരകാല ആഗ്രഹം സഫലമായിരിക്കുകയാണ്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കുക, പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, സർക്കാർ ഉത്തരവുകൾ, കത്തിടപാടുകൾ മലയാളത്തിലാക്കുക, സർക്കാർ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ ബോർഡ് മലയാളത്തിലാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വിധിന്യായങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ ഘട്ടം ഘട്ടമായി മലയാളത്തിലാക്കുക തുടങ്ങി സുപ്രധാന നിർദേശങ്ങളാണ് മലയാള ഭാഷാ ബില്ലിലുള്ളത്. ബിൽ നിയമമാകുന്നതോടെ അത് താമസംവിനാ പ്രാവർത്തികമാക്കുന്നതിനുള്ള കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. സർക്കാരും ഉദ്യോഗസ്ഥവൃന്ദവും അത് താമസംവിനാ ചെയ്യുമെന്നാശിക്കാം.
-മുരളീമോഹൻ, മഞ്ചേരി, മലപ്പുറം
Letters
നെല്ല് സംഭരണത്തിനായി കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസിൽ കുറവു വരുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമാണ്.
പല ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെയും അതിജീവിച്ച് നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. താങ്ങ് വില 23.69 രൂപയും പ്രോത്സാഹന ബോണസ് 6.31 രൂപയും ചേർത്ത് 30 രൂപയാണ് നിലവിലുള്ളത്. ഇത് 40 രൂപ ആക്കണം എന്ന് ആവശ്യം നിലനിൽക്കേയാണ് ഉള്ളതുകൂടി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.
കാർഷിക മേഖലയിൽ പണിയെടുക്കുന്നവരും പണം മുടക്കുന്നവരും സാന്പത്തിക സുരക്ഷിതത്വം നേടിയെങ്കിൽ മാത്രമേ കേരളം ഭക്ഷ്യ സ്വയംപര്യാപ്തമായില്ലെങ്കിലും പിടിച്ചുനിൽക്കാനെങ്കിലും കഴിയൂവെന്നത് പകൽ പോലെ സത്യമാണ്. അതുകൊണ്ടുതന്നെ ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല നെൽക്കർഷകർക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രോത്സാഹന ബോണസ് കുറയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം.
-അഡ്വ. പ്രദീപ് കൂട്ടാല, പ്രസിഡന്റ്, കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി , ആലപ്പുഴ
Letters
സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ജനറൽ വിഭാഗത്തിൽ നിയമനം നടത്തുന്ന ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 40 ആയി ഉയർത്തിയത് സ്വാഗതം ചെയ്യുന്നു.
ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ജനറൽ വിഭാഗത്തിൽ സർക്കാർ നിയമനങ്ങൾക്കുള്ള പ്രായപരിധി 40 വയസിനും അതിനുംമുകളിലാണ്. ഇത് പരിഗണിച്ചാണ് കേരളത്തിലും ജനറൽ വിഭാഗത്തിൽ സർക്കാർ നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധി 40 ആക്കി ഉയർത്തിയത്.
സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 36ൽനിന്ന് 40 വയസായി ഉയർത്തിയതുമൂലം തൊഴിൽലഭ്യതയ്ക്കു കുറവ് വരാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായപരിധി അറുപതാക്കി ഉയർത്തി വിരമിക്കൽ പ്രായം ഏകീകരിക്കാൻ സർക്കാർ തയാറാകണം.
ഇല്ലെങ്കിൽ ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർഥികൾക്ക് വളരെ കുറഞ്ഞ കാലം മാത്രമേ സർവീസിൽ ആയിരിക്കാൻ കഴിയൂ. അതുമാത്രമല്ല കടുത്ത സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് താത്കാലികമായി എങ്കിലും സാന്പത്തിക പ്രതിസന്ധികളിൽനിന്ന് കരകയറാൻ ആകും.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
കുട്ടികൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ഒരു കൊള്ളരുതായ്മയെ കുറിച്ചാണിത്.
ഈ മരുന്ന് വരുന്നത് ഒരു പാക്കറ്റ് പൊടിയും അലിയിച്ച് ചേർക്കാനുള്ള ഡിസ്റ്റിൽഡ് ജലവും ആയിട്ടാണ്. മിക്ക ഡോക്ടർമാരും അഞ്ചു ദിവസത്തേക്കാണ് ഇത് നിർദേശിക്കുന്നത്. ഒരു പാക്കറ്റ് മൂന്നു ദിവസത്തേക്ക് മാത്രമേ ഉള്ളൂ. അപ്പോൾ രോഗികൾ രണ്ടു പാക്കറ്റ് വാങ്ങേണ്ടിവരുന്നു. ഇത് രാജ്യത്തെ രോഗികളെ സാമ്പത്തികമായി ദ്രോഹിക്കുകയില്ലാതെ മറ്റെന്താണ്?
ഡ്രഗ്സ് കൺട്രോൾ അഥോറിറ്റിയും മറ്റും ഇങ്ങനെയുള്ള അധാർമിക പ്രവൃത്തികൾ കാണാതെ പോകുന്നത് എന്താണ്? വായ്വട്ടം കൂട്ടി പേസ്റ്റ് ഉപഭോഗം കൂട്ടാൻ മാർക്കറ്റിംഗ് വിദഗ്ധർ നിർദേശിക്കുംപോലെ നിർദോഷമായി ഇതിനെ കാണാൻ സാധിക്കില്ല. കുട്ടികൾക്കുണ്ടാകുന്ന ഇൻഫെക്ഷൻ സർവസാധാരണമാണ്. ഈ സാഹചര്യം മുതലെടുത്ത് അനാവശ്യ ചെലവിലേക്ക് അവരെ തള്ളിയിട്ടു ദ്രോഹിക്കരുത്
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് ഹൈക്കോടതി കർശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, പൊതുനിരത്തുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥാപനങ്ങളുടെ പരിസരത്തും പുകവലി വ്യാപകമായി. പാസീവ് സ്മോക്കിംഗ് ആണ് കൂടുതൽ അപകടകരമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് അറിയാമായിട്ടും നിയമപാലകർ നടപടി എടുക്കാത്തത് എന്താണ്? ഹൈക്കോടതി ഉത്തരവിന് പിന്നാലെ പൊതുസ്ഥലങ്ങളിൽ പുകവലി അപ്രത്യക്ഷമായിരുന്നു.
വിപണന കേന്ദ്രങ്ങളിൽ അനുമതിയുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചിരുന്നെങ്കിലും അവിടെ പുകവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നില്ല. എന്നാൽ, പുകവലിക്കുന്നതിനുള്ള സൗകര്യം വ്യാപാരികൾ തന്നെ ലഭ്യമാക്കുന്നതാണ് പൊതുസ്ഥലങ്ങളിൽ പുകവലി വർധിക്കാനുള്ള കാരണം. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരേയും പുകവലിക്കാൻ സൗകര്യമൊരുക്കുന്ന വ്യാപാരികൾക്കെതിരേയും നടപടിയെടുത്ത് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം കർശനമായി നടപ്പാക്കാൻ നിയമപാലകർ ശ്രദ്ധിക്കണം.
അതുപോലെതന്നെ പാതയോരങ്ങളിൽ ആരംഭിച്ചിട്ടുള്ള സുഗന്ധമുറുക്കാൻ വിപണ കേന്ദ്രങ്ങളിൽ, നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരേയും കർശന നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണം
-റോയ് വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
സർക്കാർ ജീവനക്കാർക്കുള്ള ഡിഎ (ക്ഷാമബത്ത) അവകാശപ്പെട്ടതല്ല എന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രതിഷേധാർഹമാണ്. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനുള്ള ഒരു സുപ്രധാന അവകാശമായാണ് സുപ്രീം കോടതി കണക്കാക്കുന്നത്.
ഇത് സർക്കാരിന്റെ വെറുമൊരു ഔദാര്യമല്ല മറിച്ച്, ശമ്പളത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ ജീവനക്കാർക്കും അതുവഴി പെൻഷൻകാർക്കും ക്ഷാമബത്ത നിഷേധിക്കുന്നത് ഒരു ജനകീയ സർക്കാരിന് ഭൂഷണമല്ല.
എന്നാൽ, സർക്കാർ ശന്പളം നൽകുന്ന മേഖലകളിലെ ക്രീമിലെയർ രംഗത്തുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ബഹു. കോടതി ജഡ്ജിമാർ തുടങ്ങിയവർക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന അതേ നിരക്കിലും കുടിശികപോലും ഇല്ലാതെ രൊക്കം പണമായി ക്ഷാമബത്ത നൽകുന്നുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വിവേചനപരമായി കാണുന്നത് ഒരു തൊഴിലാളിവർഗ സർക്കാർ എന്നവകാശപ്പെടുന്ന ഈ സർക്കാരിൽനിന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം ഒരു മാറ്റം കഴിഞ്ഞ പ്രകടനപത്രികയിൽപോലും പറഞ്ഞിരുന്നില്ലല്ലോ?
ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിച്ച ഈ സത്യവാങ്മൂലം ഇരുട്ടടി തന്നെയാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുന്ന, ലക്ഷക്കണക്കിന് രൂപ കുടിശിക ഇനത്തിൽ നഷ്ടം വരുത്തുന്ന, ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിഷേധമുള്ള സർക്കാരിന്റെ ഈ നയംമാറ്റം എത്രയും വേഗം തിരുത്തണമെന്നും പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകണമെന്നും അപേക്ഷിക്കുന്നു. ഇനി ഞങ്ങൾ, പെൻഷൻകാരോടും പെൻഷൻ അവകാശമല്ല എന്ന് സർക്കാർ പറയുമോ ആവോ?
- എ.വി. ജോർജ്, തിരുവല്ല
Letters
സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാർക്ക് പിണറായി സർക്കാർ പ്രഖ്യാപിച്ച വേതനവർധന കേട്ടപ്പോൾ ഞെട്ടിപ്പോയി! അവിദഗ്ധ ജോലികൾ ചെയ്യുന്നവരുടെ വേതനം 63 രൂപയിൽനിന്ന് 530 ആയും അർധവിദഗ്ധ ജോലിക്കാരുടേത് 127 രൂപയിൽനിന്ന് 560 ആയും വിദഗ്ധ ജോലിക്കാരുടേത് 152 രൂപയിൽനിന്ന് 620 ആയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇവിടിത്തെ ആശാ വർക്കർമാർ 100 രൂപ കൂട്ടിത്തരാൻ ചോദിച്ചപ്പോൾ പറ്റില്ലയെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ തടവുകാർക്ക് ഇങ്ങനെ വാരിക്കോരി കൊടുത്തിരിക്കുന്നത്. എന്തുകൊണ്ടാണിത്? ആശാ വർക്കർമാർക്കില്ലാത്ത എന്തു മഹിമയാണ് ക്രിമിനലുകളായ തടവുകാർക്കുള്ളത്. അവർ പാവങ്ങളാണെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറയുന്നത്.
അങ്ങനെയാണെങ്കിൽ സഖാവേ, തടവുകാർക്ക് ഇത്രയും കൂലി വർധിപ്പിച്ചു കൊടുത്താൽ മാത്രം പോരാ, ആ പാവങ്ങൾ ജയിലിൽനിന്നു വിരമിക്കുമ്പോൾ അവർക്ക് ആജീവനാന്തം കഴിയാൻ പെൻഷനും കൂടി കൊടുക്കണം. ആ ‘പാവങ്ങൾ’ ജീവിച്ചോട്ടെ.
- കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, 2020 നവംബർ അഞ്ചിനാണ് സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. 2023 മേയ് 17 ന് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അന്നു മുതൽ റിപ്പോർട്ട് പുറത്തു വിടണമെന്നും ശിപാർശകൾ നടപ്പാക്കണമെന്നും ക്രൈസ്തവസമൂഹം ആവശ്യപ്പെട്ടുവരികയായിരുന്നു.
കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉടൻ നടപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രി വി. അബ്ദു റഹ്മാൻ 2023 ഡിസംബർ 27ന് പ്രഖ്യാപിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ മന്ത്രിസഭയ്ക്കു സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി 2024 മാർച്ചിൽ അറിയിച്ചു. പിന്നീടുള്ള കാര്യങ്ങളെപ്പറ്റി പൊതുസമൂഹത്തിന് ഒരു വിവരവുമില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ, കമ്മീഷൻ റിപ്പോർട്ടിലെ 284 ശിപാർശകൾ സർക്കാർ പരിഗണിച്ചെന്നും ഇതിൽ 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു! റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടാതെ, 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ക്രൈസ്തവ സമൂഹത്തെ ഇരുട്ടത്തു നിർത്തുന്നതാണ്. നടപ്പാക്കിയ ശിപാർശകൾ ഇതുവരെ ആർക്കും അനുഭവവേദ്യമായിട്ടുമില്ല. വിവരാവകാശ നിയമത്തിന്റെ ഇക്കാലത്ത് സർക്കാർ ക്രൈസ്തവരുടെ മുറിവിൽ ഉപ്പ് പുരട്ടുകയാണു ചെയ്യുന്നത്.
അവശേഷിക്കുന്ന ശിപാർശകൾ നടപ്പാക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും കോടതിവിധികളിലും മാറ്റം വരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. നടപ്പാക്കിയവയും നടപ്പാക്കാനുള്ളവയും ഏതെന്ന് അറിയാനുള്ള പ്രാഥമിക അവകാശം പോലും ക്രൈസ്തവർക്കില്ലേ?
കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ബന്ധപ്പെട്ട സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. ആർക്കും അനുഭവവേദ്യമാകാത്ത 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞിട്ടാണോ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്? എന്തുകൊണ്ട് നേരത്തേ വിളിച്ചില്ല?
സർക്കാരിന്റെ നടപടികളിൽ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ ഇനിയെങ്കിലും കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കിയ ശിപാർശകളും പുറത്തുവിടാൻ തയാറാകണം. ക്രൈസ്തവരെ എക്കാലവും ഇരുട്ടിൽ നിർത്താമെന്ന് ആരും കരുതരുത്.
- സെബാസ്റ്റ്യൻ പാതാമ്പുഴ, തൊടുപുഴ