Letters
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിലുള്ളതായി വാർത്ത കണ്ടിരുന്നു. അടുത്തവർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇതെല്ലാം 10 വർഷം കഴിയുമ്പോൾ റിസർവ് ബാങ്കിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. ഏതാനും വർഷം മുന്‍പ് വരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ/സ്റ്റേറ്റ്മെന്റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു.
ഒരു വർഷമായിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിലുള്ള അഡ്രസിലും മറുപടിയില്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനും ദിവസം ഇടവിട്ട് രണ്ടു തവണ എങ്കിലും രജിസ്റ്റർ നോട്ടീസും, അതിനോടൊപ്പം ഇ-മെയിലും അയയ്ക്കാനും, ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കാനും നിയമമുണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.
സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്.
- ജയിംസ് മുട്ടിക്കൽ, അയ്യന്തോൾ
Letters
അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിൽ ഉള്ളതായി വാർത്ത കണ്ടിരുന്നു. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇൻഷ്വറൻസ് കന്പനികൾ, പോസ്റ്റ് ഓഫീസ്, ട്രഷറി, സൊസൈറ്റി, എൻബിഎഫ്സി, ഷെയർ, മ്യുച്ചൽ ഫണ്ടുകൾ തുടങ്ങി മറ്റ് സാന്പത്തിക സ്ഥാപനങ്ങളിലും പതിനായിരക്കണക്കിന് കോടി രൂപ അവകാശികൾ എത്താതെ ഇതു പോലെ കിടക്കുന്നുണ്ട്.
ഇതെല്ലാം 10 വർഷം കഴിയുന്പോൾ റിസർവ് ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക് പണം ആവശ്യം ഇല്ലാത്തതു കൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. പലരും മരിച്ചുപോയിരിക്കാം, പലരുടെയും രേഖകൾ നഷ്ടപ്പെട്ടിരിക്കാം, പലരും മറന്നിരിക്കാം, പലരുടെയും ഓർമ നഷ്ടപ്പെട്ടിരിക്കാം. ഇത്തരത്തിൽ പല കാരണങ്ങളാലുമാണ് നിക്ഷേപകരോ അവകാശികളോ എത്തിപ്പെടാത്തത്.
ഏതാനും വർഷം മുമ്പുവരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ /സ്റ്റേറ്റ്മെന്റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകൾ കാലാവധി തീരുന്നതിനു മുൻപ് കത്ത് വഴിയും നിക്ഷേപകനെ അറിയിച്ചിരുന്നു. വെറും ബാലിശമായ പല കാരണങ്ങളും പറഞ്ഞു അതെല്ലാം സ്ഥാപനങ്ങൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. പല അക്കൗണ്ടുകളും ഡിജിറ്റലാണ്. മുകളിൽ പറഞ്ഞ പല കാരണങ്ങളാലും അവകാശികൾക്ക് ഇപ്പോൾ യഥാസമയം അറിയിപ്പ് ലഭ്യമാകുന്നില്ല.
ഒരു വർഷം ആയിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിൽ ഉള്ള അഡ്രസിലും, മറുപടി ഇല്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനം ദിവസം ഇടവിട്ട് രണ്ട് തവണയെങ്കിലും രജിസ്റ്റർ നോട്ടീസും അതിനോടൊപ്പം ഇമെയിലും അയയ്ക്കാനും ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്നു ഈടാക്കാനും നിയമം ഉണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.
സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്. അവകാശികൾ എത്താത്ത ഡെപ്പോസിറ്റ് സംഖ്യ സ്ഥാപനത്തിലെ ചില ജീവനക്കാർതന്നെ കൃത്രിമങ്ങൾ നടത്തി തട്ടിയെടുക്കുന്ന വാർത്തകളും കാണാറുണ്ട്.
Letters
ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് അഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷൻ തുഫാൻ പദ്ധതി ഒരു മാസം പിന്നിടുന്പോൾ ഇതുവരെ സംസ്ഥാനമൊട്ടാകെ 5,393 കേസുകൾ രാജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റിലായത് 5,736 പേർ. നല്ലകാര്യം.
എന്നാൽ, ഇവരൊക്കെ ശിക്ഷിക്കപ്പെടുമോ? ലഹരിക്കേസുകളിൽ പിടിയിലാകുന്നവർ ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇത് നിയമാനുസൃതമാണോ? എങ്കിൽ ആ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചില്ലേ? യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹ്യവിരുദ്ധരെ കുറച്ചു ദിവസം തുറുങ്കിലടക്കാനുള്ള കരുത്തുപോലും നമ്മുടെ നിയമത്തിനില്ലേ? എങ്കിൽ പിന്നെ ഇത്രയും പേരെ പിടികൂടിയിട്ടെന്തുകാര്യം?
Letters
സമുദ്രദിനത്തില് മുഖ്യമന്ത്രി എഴുതിയ ‘പുതുയുഗ കേരളത്തിന് സമുദ്ര സമ്പദ് വ്യവസ്ഥ’ എന്ന ലേഖനം തീരമേഖലയിൽ സമ്മിശ്ര വികാരങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ കടലും തീരവും നല്കുന്ന അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ദേശം നല്ലതുതന്നെ. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യം ഒന്നുമേ അതില്‍ സൂചിപ്പിച്ചിട്ടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കടലും തീരവും മീന്‍പിടിത്തവുമാണ് ജീവനും ജീവിതവും.
കടലിലൂടെയുള്ള ചരക്കുനീക്കവും ക്രൂസ് ഷിപ്പിംഗുമെല്ലാം മത്സ്യ ബന്ധനത്തെ എങ്ങനെ ബാധിക്കുമെന്നത് ആകുലത ഉയര്‍ത്തുന്നുണ്ട്.
കടലിലെ സുരക്ഷ അപകടത്തിലാകുമോ, പുതിയ പദ്ധതികളില്‍ തീരവാസികള്‍ക്കുള്ള സാധ്യതകള്‍ എത്രമാത്രം എന്നിവയെല്ലാം ഗൗരവമായ പഠനത്തിനു വിഷയമാക്കണം.
മീന്‍പിടിത്തക്കാരുടെ വരുമാനസാധ്യതയും സുരക്ഷയുമൊക്കെ ഉറപ്പു വരുത്തേണ്ടതുണ്ട്. മാത്രമല്ല, മീന്‍പിടിത്തക്കാര്‍ തീരത്തുനിന്നു പുറംതള്ളപ്പെടുമോ എന്ന ആശങ്കയും ഇല്ലാതില്ല. കടല്‍ ഞങ്ങളുടെ അമ്മയാണ് എന്ന് തീരവാസികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
പാരമ്പര്യ മീന്‍പിടിത്തക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും, തീരത്തു കലാപമുണ്ടാകും. അതുണ്ടാവാതിരിക്കാന്‍ കരുതലും ജാഗ്രതയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ രൂപത പിആര്‍ഒ,
രാഷ്ട്രീയകാര്യ സമിതി
ചെയർമാൻ
Letters
വന്ദേമാതരത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാരും പ്രതിപക്ഷവും പല തട്ടിലാണ്. അതേസമയം, എല്ലാവർക്കും അതൃപ്തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാവിഷയവുമായി.
നമുക്കറിയാവുന്ന വന്ദേമാതരത്തിന് എന്തൊരു സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്.
പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവം വച്ച് പറയാം. എന്റെ ജന്മദേശം ആയ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവസമയത്ത് പതിവായി നാഗസ്വരക്കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന സംഗീതവിദ്വാൻ വരാറുണ്ടായിരുന്നു എല്ലാവർഷവും അദ്ദേഹം നാഗസ്വരത്തിലൂടെ ക്ഷീരസാഗര ശയന എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ അന്യമതസ്ഥരും എത്തും.
മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദേവഗാന്ധാര രാഗത്തിലുള്ള ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തു വരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! അതേപോലെ, ഇക്കാലത്തെ സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാ വരികളും നാഗസ്വരമോ ഓടക്കുഴലോ പോലെ വാദ്യോപകരണത്തിലൂടെ പാടിയാൽ കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.
ഇതു കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം.
തമിഴ്നാട്ടിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ഒപ്പം തമിഴ്വാഴ്ത്ത്പാട്ടും പാടുന്നു. അതേപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാ ഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ “എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ എന്ന ഗാനം. ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനാഗീതമില്ല!
നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ കൂടുന്നു എന്നുദ്ദേശിക്കുന്ന നിയമസഭയുള്ള എല്ലാ ദിവസങ്ങളിലും ആദ്യമേ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
പിഎസ്സി പോലുള്ള മത്സര പരീക്ഷകള്‍ ഓരോ ഉദ്യോഗാര്‍ഥിയുടെയും ജീവിതപ്രതീക്ഷകളാണ്. എന്നാല്‍, അത്തരം പരീക്ഷകള്‍ എഴുതാന്‍ ദൂരസ്ഥലങ്ങളില്‍നിന്നു കൈക്കുഞ്ഞുങ്ങളുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ശ്രദ്ധിക്കാതെ പോകുന്നത് സങ്കടകരമാണ്.
കൈക്കുഞ്ഞുങ്ങളുമായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളുടെ കൂടെയുള്ളവരെ പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റനപ്പുറം പ്രവേശിപ്പിക്കാതിരിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദമാണ് ഉദ്യോഗാര്‍ഥികളില്‍ സൃഷ്ടിക്കുന്നത്.
ബസിലും ട്രെയിനിലും ദീര്‍ഘയാത്ര കഴിഞ്ഞ് ചൂടിലും മഴയിലും കുഞ്ഞുങ്ങളെയും പിടിച്ച് പുറത്ത് നില്ക്കുന്ന രക്ഷാകര്‍ത്തക്കളെയും കുട്ടികളെയും ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റിന് പുറത്ത് തടഞ്ഞു നിര്‍ത്തുന്നത് തീര്‍ത്തും മനുഷ്യത്വരഹിതമാണ്.
ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ അവ പിഞ്ചുകുഞ്ഞുങ്ങളെയും മുതിര്‍ന്ന പൗരന്മാരെയും ബുദ്ധിമുട്ടിച്ചാകരുത്. കുഞ്ഞുങ്ങളോടുകൂടി വരുന്നവര്‍ക്കും അവരുടെ രക്ഷാകര്‍ത്താകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പരീക്ഷാകേന്ദ്രത്തില്‍ കാത്തിരിപ്പു സൗകര്യങ്ങള്‍ ഒരുക്കണം. സര്‍ക്കാരുകളും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എ.സി. വിനീത് കുമാര്‍ ആനാംപറമ്പില്‍ വീട്, മണ്ണുത്തി
Letters
മഴ കിട്ടിയിട്ടും സര്‍ക്കാര്‍ ഓഫീസ് പടിക്കല്‍ കുടിവെള്ളത്തിനായി സമരം ചെയ്യുന്നതായി കണ്ടു. ജലസാക്ഷരത ഇനിയും ജനങ്ങളില്‍ എത്താത്തതാണ് ഇതിന് പ്രധാന കാരണം. നമ്മുടെ ഭൂമി വലിയൊരു ജലസംഭരണിയാണെന്ന ബോധം നമ്മള് മറക്കരുത്. ഓരോ മഴയ്ക്കും കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോയി ഉപയോഗശൂന്യമാകുന്നത്. ഇതില്‍ നല്ലൊരു ഭാഗം ഭൂമിക്ക് കൊടുത്ത് വരള്‍ച്ച ഒഴിവാക്കാം.
കുടിവെള്ള സംരക്ഷണത്തിന് ഏറ്റവും ലളിതമായ മാർഗമാണ് കിണര്‍ റീ ചാര്‍ജ്. സര്‍ക്കാരിനായി കാത്തിരിക്കാതെ 500 മുതല്‍ 1000 രൂപയില്‍ ഒതുക്കാവുന്ന രീതിയാണ് കിണര്‍ റീചാര്‍ജ്ജ്. സര്‍ക്കാരിനും പ്രത്യേകം രൂപകല്പന ചെയ്ത പിഡബ്ല്യുഡി റോഡ് സൈഡ് കാന വഴിയും ഭൂജലം വര്‍ധിപ്പിക്കുന്നതില്‍ പങ്കാളികളാകാം.
അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാത്ത കാനകളാണ് ഇതിന് ഉചിതം. ഒഴുകിപ്പോകുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം ഇതുമൂലം ഭൂമിയിലേക്ക് താഴ്ന്നുപോകും. ഈ രീതി നടപ്പാക്കുന്നതോടെ സര്‍ക്കാരും മഴവെള്ള സംരക്ഷണ പ്രക്രിയയില്‍ ജനങ്ങളോടൊപ്പം പങ്കാളികളായെന്ന് അഭിമാനിക്കാം. അങ്ങിനെ ജനത്തെ ബോധവത്കരിക്കാം. ഭൂജലം വര്‍ധിപ്പിച്ച് സമരങ്ങളെ ഒഴിവാക്കാം. കുടിവെള്ളവും സംരക്ഷിക്കാം.
കാവല്ലൂര്‍ ഗംഗാധരന് (ദേശീയ ജലപുരസ്കാര ജേതാവ്, സംസ്ഥാന പരിസ്ഥിതി
മിത്രം അവാര്‍ഡ് വിജയി)
Letters
മന്ത്രിമാരുടെയും മറ്റു കാബിനറ്റ് റാങ്കുകാരുടെയും പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടാൻ തള്ളലാണ് എല്ലായിടത്തും. തസ്തിക മതി, ജോലി വേണ്ട എന്നതാണ് പേഴ്സണൽ സ്റ്റാഫ് ആയാലുള്ള ഗുണം. ജോലിയിൽ ഇരിക്കുമ്പോൾ, നേരിട്ടും അല്ലാതെയുമുള്ള ഒട്ടനവധി വരുമാന മാർഗങ്ങൾക്കു പുറമേ പിന്നീട് ലഭിക്കുന്ന ആയുഷ്കാല പെൻഷനും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗത്തിന്റെ ആകർഷണമാണ്.
പൊതുഖജനാവിനെ മുടിക്കുന്ന സ്റ്റാഫ് പെരുപ്പവും അവർക്കുള്ള പെൻഷനും അത്യാവശ്യമായും അവസാനിപ്പിക്കണം. ഒരാൾക്ക് 25 സ്റ്റാഫിനെ വരെ വയ്ക്കാം എന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ മുഖ്യമന്ത്രി, തനിക്കുമാത്രം അത് 37 വരെ ആക്കി. ഒരു മന്ത്രിക്ക് എന്തിനാണ് 25 സ്റ്റാഫ്? പരമാവധി 15-20 പേർ മതിയാകും.
ജോലിഭാരം കുറവുള്ള വകുപ്പുകളിൽ അതുപോലും വേണ്ട. ഡെപ്യൂട്ടി സ്പീക്കറിനും ചീഫ് വിപ്പിനും വെറുതേ കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്. രണ്ടുപേർക്കും പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. അതിനാൽത്തന്നെ പേഴ്സണൽ സ്റ്റാഫിന്റെ ആവശ്യം പോലുമില്ല. എംഎൽഎ എന്ന നിലയിലെ സ്റ്റാഫ് മാത്രം മതിയാകും. സ്പീക്കർക്ക് പോലും ഒന്നോ രണ്ടോ സ്റ്റാഫിനെ മാത്രമേ ആവശ്യമുള്ളൂ.
-ജോഷി ബി. ജോൺ മണപ്പള്ളി
Letters
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലാവധി രണ്ടു വർഷത്തിൽനിന്നു നാലു വർഷമായി ഉയർത്തിയത് ഉചിതമായ തീരുമാനമാണ്. രണ്ടു വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയവരെ വച്ച് അവർക്കു കൂടി പെൻഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഇല്ലാതാതുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കായി അഞ്ഞൂറോളം പേരെയാണ് നിയമിച്ചത്. ഓരോ സർക്കാർ അധികാരമേൽക്കുമ്പോഴും ഇത്തരത്തിൽ അനേക നിയമനങ്ങളാണ് നടക്കുന്നത്. ഈ രാഷ്ട്രീയ നിയമനങ്ങൾക്കൊക്കെ സർക്കാർ ഖജനാവിൽനിന്നു ജീവിതകാലം മുഴുവൻ പെൻഷൻ നൽകേണ്ട സ്ഥിതിയാണ്.
ഇടതു-വലതു ഭേദമില്ലാതെ ഇത് തുടരുകയാണ്. കേരളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന നയത്തെ മുമ്പ് സുപ്രീം കോടതി നിശിതമായി വിമർശിക്കുകപോലുമുണ്ടായി. അനഭിലഷണീയവും അനാവശ്യമായ ബാധ്യത വരുത്തിവയ്ക്കുന്നതുമായ ഈ പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- മുരളീമോഹൻ, മഞ്ചേരി
Letters
പാചകവാതകം ലഭ്യമല്ലാത്തതും വിലവർധനയും സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും എല്ലാം ഭക്ഷണത്തിനു ക്രമാതീതമായി വില വർധിപ്പിച്ചിരിക്കുന്നു. കൂടാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതോടെ ചില ഹോട്ടലുകളിൽ രണ്ടാമതും ഭക്ഷണവില വർധിപ്പിച്ചു.
പല ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി ഉടമകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോരുത്തരുടെയും ഇഷ്ടത്തിനനനുസരിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്. സർക്കാരുമായി വില വർധന സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ഭക്ഷണ വിലവർധയുടെ ചുവടുപിടിച്ച് ബേക്കറികളിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചെലവുകൾ വർധിച്ചതിന് ആനുപാതികമായി ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നടപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുകളുമായി സർക്കാർ അടിയന്തരമായി ചർച്ച നടത്തണം. ചർച്ചയിലൂടെ തീരുമാനിക്കുന്നവിലവർധന ഏകീകൃതമായി എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളിലും ബേക്കറികളിലും നടപ്പാക്കുകയും പ്രദർശിപ്പിക്കുകയും വേണം.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതം ഏറെ ദുരിതപൂർണമാകും.
- റോയി വർഗീസ് ഇലവുങ്കൽ
Letters
ഒരു വോട്ടർപട്ടിക തല്ലിക്കൂട്ടി ഒരു തരത്തിൽ കോടികൾ പൊതു ഖജനാവും പാർട്ടികളും സ്ഥാനാർഥികളും പൊടിച്ചു വോട്ടെടുപ്പ് നടത്തി. മൃഗീയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുപ്പു ഫലവും വന്നു. മാസം ഒന്ന് കഴിഞ്ഞു. സർക്കാർ ഉണ്ടാകുന്നില്ല. വീണ്ടും കോടികൾ പൊടിച്ചു നേതാക്കൾ തലങ്ങും വിലങ്ങും പറക്കുന്നു.!
ഭരണമില്ലാത്ത നീണ്ട ഇടവേള അനിശ്ചിതമായി തുടരുന്നു. നാട്ടിലെ ചിന്തകർക്കും നിയമജ്ഞർക്കും ഒന്നും പറയാനില്ലേ? ഭരണഘടനാ വ്യാഖ്യാതാക്കള്‍ വായ തുറക്കണം, പ്രതികരിക്കണം, ശബ്ദമുയർത്തണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി പെരുവ
Letters
കേരളത്തിലേക്ക് ഡബിൾ ഡക്കർ കോച്ച്, എസി മെമു കോച്ച് ഉൾപ്പെടെ ട്രെയിനുകൾ വരാൻ ഇനിയും സമയമെടുക്കുന്നു എന്നുള്ളത് വിരോധാഭാസമാണ്.
പഴയ ബോഗികളുമായി പഴഞ്ചൻ രീതി പിന്തുടരുന്നതിന് ഒരു മാറ്റം ജനപ്രതിനിധികൾ ട്രെയിൻ യാത്ര പതിവാക്കി ഉണർന്നു പ്രവർത്തിച്ചാൽ ഒരു പരിധിവരെ എസി മെമു, ഡബിൾ ഡക്കർ ഒക്കെ ഇനിയെങ്കിലും വരുന്നതിനുള്ള കാലതാമസം മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു എസി മെമു ട്രെയിൻ എങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ഓഫീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ തിരുവനന്തപുരം- എറണാകുളം- പാലക്കാട്-കാസർഗോഡ് റൂട്ടിൽ ഒന്നിലെങ്കിലും ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർ ശുഷ്കാന്തി കാണിച്ചാൽ നന്നായിരുന്നു.
-സുനിൽ തോമസ്, റാന്നി
Letters
വലിയ വിഭാഗം ജനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പൊതു ജലാശയങ്ങളെ ആശ്രയിക്കുന്ന കുട്ടനാട്ടില്‍ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനത്തിനെതിരേ ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലര്‍ത്തണം. നിലവില്‍ തിരുവനന്തപുരം ലാബില്‍ മാത്രം ലഭ്യമായ പിസിആര്‍ പരിശോധനാ സൗകര്യം ആലപ്പുഴയില്കൂടി അടിയന്തരമായി ലഭ്യമാക്കുകയും വേണം.
-അഡ്വ. പ്രദീപ് കൂട്ടാല,കുട്ടനാട്
Letters
കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 392 മരണമാണു സംഭവിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും, അത് വലുതാവട്ടെ, ചെറുതാവട്ടെ, ആന്റിവെനം ലഭ്യമാക്കണം. ഇതു മാത്രം പോരാ, കിടത്തി ചികിത്സാ സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും നിർബന്ധമായും ആന്റിവെനം ഉണ്ടായിരിക്കണം. സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായി ഈ നിബന്ധനകൂടി തീർച്ചയായും ഉൾപ്പെടുത്തണം.
Letters
ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലുള്ള 543 അംഗങ്ങൾ തന്നെ ധാരാളമാണ്. എംപിമാരുടെ ശന്പളം, പെൻഷൻ, യാത്രാബത്ത, പേഴ്സണൽ സ്റ്റാഫുകളുടെ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ഖജനാവിൽനിന്ന് ചെലവാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ രാഷ്ട്രീയക്കാർക്കായി വാരിക്കോരി നൽകുന്പോൾ തന്നെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദ്യോഗസ്ഥ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് തികഞ്ഞ വിരോധാഭാസമാണ്.
എംപിമാരുടെ എണ്ണം കൂട്ടുന്നതുവഴി സാധാരണക്കാരന് എന്തു പ്രയോജനമാണ് ലഭിക്കുക എന്നത് അവ്യക്തമാണ്. ജനസംഖ്യാ വർധനയുടെ പേരിൽ ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നത് ഭരണസൗകര്യത്തേക്കാൾ ഉപരി, അധികാരം നിലനിർത്താനുള്ള ‘കണക്കിന്റെ കളി’ മാത്രമായേ കാണാൻ കഴിയൂ. ‘ഉദരനിമിത്തം ബഹുകൃത വേഷം’ കെട്ടുന്ന രാഷ്ട്രീയക്കാരുടെ എണ്ണം പെരുപ്പിക്കുന്നത് രാജ്യത്തിന് എന്തു നന്മയാണു നൽകുക?
അർഹരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ വലയുന്പോൾ, ജനപ്രതിനിധികൾക്കായി അധികസീറ്റുകൾ ഒരുക്കാൻ സമയവും പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്. പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്.
Letters
തെരഞ്ഞെടുപ്പ് സമീപിച്ചതോടെ ജനങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കരുതുന്ന ഭരണകർത്താക്കൾ. തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഈ പ്രഖ്യാപനങ്ങൾ ഏറെയും എന്നത് ശ്രദ്ധേയമാണ്.
ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ക്രൂഡോയിൽ വിലയിൽ വൻ വർധന ഉണ്ടായിട്ടും നമ്മുടെ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധന ഉണ്ടാകാതിരിക്കാൻ അധിക സെസ് പത്തു രൂപ കുറച്ചുകൊണ്ട് വില പിടിച്ചുനിർത്തിയത് ഏറെ സ്വാഗതാർഹം. ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്നു. ഈ കരുതൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷവും ജനങ്ങൾക്ക് ലഭ്യമാക്കണം.
തെരഞ്ഞെടുപ്പു കാലത്ത് പ്രഖ്യാപിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും, തെരഞ്ഞെടുപ്പിന് ശേഷവും ലഭ്യമാക്കുന്പോഴാണ് ജനാധിപത്യ സർക്കാരുകളുടെ യഥാർഥ മുഖം ജനങ്ങൾക്ക് ബോധ്യപ്പെടുന്നത്. അല്ലാതെയുള്ള പ്രഖ്യാപനങ്ങൾ പുച്ഛത്തോടെ മാത്രമേ ജനങ്ങൾ നോക്കികാണൂ. അതുകൊണ്ട് ഭരണകാലത്ത് മുഴുവൻ ഈ കരുതൽ ഉണ്ടാവണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുകയാണ്. ശാസ്ത്രത്തിന്റെയും ടെക്നോളജിയുടെയും സഹായത്തോടെയാണ് മനുഷ്യൻ ഈ ഉജ്വലവിജയം നേടുന്നത്. അതിനു നേതൃത്വം കൊടുക്കുന്ന നാസയ്ക്കും അതിനോടു സഹകരിക്കുന്ന വിവിധ രാജ്യങ്ങൾക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ.
അതേസമയം, ഇതേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ നടക്കുന്ന യുദ്ധം സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കുന്നത് തുടരുകയാണ്.
മനുഷ്യൻ ഉയരങ്ങളിലേക്ക് കുതിക്കുന്പോൾ സാധാരണക്കാരന്റെ ജീവിതം താഴേക്കു പതിക്കുകയാണ്. ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ചാന്ദ്രദൗത്യങ്ങൾക്ക് കരുത്ത് പകരുന്നത്.
ജനാധിപത്യ-ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ ശക്തമാക്കി നമ്മുടെ രാജ്യത്തേതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും നമുക്ക് മാറ്റിക്കൂടേ?
-ഉണ്ണികൃഷ്ണൻ മംഗലശേരി മഞ്ചേരി, മലപ്പുറം
Letters
ശ്രവണ, സംസാരശേഷികൾ വർധിപ്പിക്കുന്ന കോക്ലിയർ ഇംപ്ലാന്റുകൾ നിർമിക്കാൻ കെൽട്രോണ്‍ ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ സ്വാഗതാർഹമാണ്.
ഇപ്പോൾ ഏറെയും വിദേശത്തുനിന്നുമെത്തുന്ന ശ്രവണ സഹായികൾക്ക് സാധാരണക്കാർക്കു താങ്ങാനാകാത്തവിധം ഉയർന്ന വിലയാണ്. കാഴ്ചശക്തി വർധിപ്പിക്കാനുള്ള കോണ്ടാക്റ്റ് ലെൻസുകളുടെ വിലയുടെ കാര്യവും ഇങ്ങനെതന്നെ. അമിതവില നിയന്ത്രിക്കാൻ നടപടികൾ ആവശ്യമായിരിക്കുന്നു.
-സി.സി. മത്തായി മാറാട്ടുകളം ചങ്ങനാശേരി
Letters
തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഏതാനും മണിക്കൂറുകൾ സ്ഥാനാർഥികളും പ്രവർത്തകരും നിയോജകമണ്ഡലത്തിന്റെ പ്രധാന നഗരഭാഗം കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശം പൊതുജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്നതാണ്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം മണിക്കൂറുകളോളം തടയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. ശബ്ദമലിനീകരണമാകട്ടെ, എല്ലാ സീമകളും ലംഘിക്കുന്നതാണ്. പലപ്പോഴും സ്ഥാനാർഥികളുടെ പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസിന് നന്നേ പണിപ്പെടേണ്ടി വരാറുണ്ട്.
കൊട്ടിക്കലാശത്തിലെ പ്രകടനം വിലയിരുത്തി ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്ന വോട്ടർമാർ ഉണ്ടാവില്ല.
ആളും അർഥവും സമയവും പാഴാക്കുന്ന, ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രം സമ്മാനിക്കുന്ന ഈ പരിഹാസ്യ പരിപാടി ഉപേക്ഷിക്കാൻ സ്ഥാനാർഥികളും മുന്നണികളും തയാറാകണം. അവർ അതിന് തയാറാകുന്നില്ലെങ്കിൽ കൊട്ടിക്കലാശം നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം.
-സെബാസ്റ്റ്യൻ പാതാന്പുഴ തൊടുപുഴ
Letters
സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും കൂടി വ്യാപിക്കുകയാണ്. കടുത്ത ചൂടാണ് ചിക്കന്‍ പോക്സിന് കാരണം എങ്കില്‍ വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമമാണ് മഞ്ഞപ്പിത്തത്തിന് ഭീഷണി ഉയര്‍ത്തുന്നത്.
മഞ്ഞപ്പിത്ത ബാധിത മേഖലകളില്‍ മലിനജലത്തിന്റെ ഉപയോഗം കൂടുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ ചൂണ്ടിക്കാട്ടല്‍ ഇതിന്റെ തെളിവാണ്. പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയും ഇതിന്റെ കാരണങ്ങളാണ്.
ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കോശങ്ങള്‍ നശിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും പരമാവധി പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കിയും പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, നന്നായി കഴുകിയതിന് ശേഷം മാത്രമായിരിക്കണം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം.
അബൂ സല്മാന് ഈങ്ങാപ്പുഴ
Letters
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുകയാണ്. മര്യാദയ്ക്കും സംസ്കാരത്തിനും നിരക്കാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റങ്ങളാണ് ഇവരില്‍ നിന്നുണ്ടാകുന്നത്.
ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ മെനക്കെടുന്ന അനുയായികളാണ് നാടിന്റെ ശാപം. ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങളെ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി നടപടി എടുക്കാന്‍ ഇലക്ഷന് കമ്മീഷന് തയാറാവണം.
വി.എം. മോഹനന് പിള്ള, പത്തനാപുരം കൊല്ലം
Letters
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കുന്പോൾ മുന്നണികൾ യോഗ്യതയും കഴിവും കർമനിരതയും പരിഗണിക്കണം. കേവലം രാഷ്ട്രീയ പാരന്പര്യം മാത്രം പരിഗണിച്ചുള്ള സ്ഥാനാർഥിനിർണയം ഒഴിവാക്കണം.
സ്വന്തം നിയമസഭാ മണ്ഡലത്തിലുള്ളവരും മണ്ഡലത്തിന്റെ ആവശ്യങ്ങൾ നേരിട്ട് അറിയാവുന്നവരും അതിനായി കഠിനാധ്വാനം ചെയ്യാൻ തത്പരരുമായിരിക്കണം സ്ഥാനാർഥികൾ. മറ്റു പാർട്ടികളിൽനിന്നു ചേക്കേറി വരുന്നവരെ ഉടൻ സ്ഥാനാർഥികളാക്കുന്നത് ആശാവഹമല്ല. ഇത് വർഷങ്ങളായി ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ഇല്ലാതാക്കും.
തുടർച്ചയായി മൂന്നു തവണ വിജയിച്ചവരെയും 75 വയസിനു മുകളിലുള്ളവരെയും ഒഴിവാക്കുന്നതാണ് ജനഹിതം. പുതുതലമുറയ്ക്ക് ഭരണചക്രം തിരിക്കാൻ അവസരം നൽകണം.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
ദേശീയപാത 66ന്റെ ഇന്നലെ നടത്തിയ ഔദ്യോഗിക ചടങ്ങുകളിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണ്.
ജനപ്രതിനിധികളെ അവഹേളിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ഈ വികസനത്തിന്റെ യഥാർഥ നാൾവഴി പരിശോധിച്ചാൽ കേന്ദ്രത്തിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം വ്യക്തമാകും.
2014ൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയെ 2016ൽ സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെയാണ് പുനരുജ്ജീവിപ്പിച്ചത്. മറ്റേതൊരു സംസ്ഥാനത്തേക്കാളും വലിയ തുകയായ 5,580 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി കേരളം നേരിട്ട് നൽകി. ഈ തുക പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം നമ്മെ ശ്വാസം മുട്ടിച്ചതും ചരിത്രമാണ്. സ്വകാര്യ കന്പനികൾ പണമുടക്കി റോഡ് നിർമിക്കുകയും ടോൾ പിരിക്കുകയും ചെയ്യുന്ന ബിഒടി രീതിയിലാണ് നിർമാണം നടക്കുന്നത് എന്നതിനാൽ കേന്ദ്രത്തിന് ഇതിൽ നേരിട്ട് സാന്പത്തിക ബാധ്യതയില്ല.
വികസനത്തിനു തുരങ്കംവയ്ക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരങ്ങളെയും കേന്ദ്രത്തിന് അയച്ച കത്തുകളെയും അതിജീവിച്ചാണ് ഇന്ന് പാത യാഥാർഥ്യമാകുന്നത്. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
‘ആരാന്റെ പന്തിയിൽ സ്വന്തം വക ഭോജനം’ എന്നതുപോലെ, കാശു മുടക്കാതെ വികസനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നവർ ഇത് കേരളമാണെന്ന് ഓർക്കുന്നതു നന്ന്. പദ്ധതിയെ തകർക്കാൻ പരമാവധി ശ്രമിച്ചവർ ഇപ്പോൾ അവകാശവാദങ്ങളുമായി വരുന്നത് തികച്ചും പരിഹാസ്യമാണ്.
-എസ്. പത്മനാഭൻ കൊച്ചി
Letters
റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു എന്ന വാർത്തയാണ് ഈ കത്തിനാധാരം. റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് മുപ്പത് ദിവസത്തെ ഇളവ് ഒരു വിദേശരാജ്യം അനുവദിച്ചു എന്ന വാർത്ത സ്വതന്ത്ര ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. നയതന്ത്ര തീരുമാനങ്ങളിൽ ഇന്ത്യയുടെ ഹൈക്കമാൻഡ് എവിടെയാണെന്ന ഗൗരവകരമായ സംശയം ഇത് ജനിപ്പിക്കുന്നു.
ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ സ്വന്തം ആവശ്യങ്ങൾക്കായി വ്യാപാരബന്ധങ്ങൾ തീരുമാനിക്കാനുള്ള പരമാധികാരം മറ്റൊരു രാജ്യത്തിനുമുന്നിൽ അടിയറ വയ്ക്കുന്നത് ആശങ്കാജനകമാണ്.
മതവിദ്വേഷവും വർഗീയതയും രാഷ്ട്രീയ മൂലധനമാക്കി അധികാരമുറപ്പിച്ചവർ, ജനങ്ങളിൽ നിക്ഷിപ്തമായ രാജ്യത്തിന്റെ സർവാധികാരം സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ പണയപ്പെടുത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗാന്ധിയും നെഹ്റുവും ഉൾപ്പെടെയുള്ള പോരാളികൾ ഐതിഹാസികമായ സമരങ്ങളിലൂടെ നാടുകടത്തിയ അതേ സാമ്രാജ്യത്വ പ്രവണതകൾക്കു മുന്നിലാണ് രാജ്യം ഇന്ന് സാഷ്ടാംഗം പ്രണമിച്ച് നിൽക്കുന്നത്. രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിനെക്കുറിച്ച് ഭരണകൂടം മറുപടി നൽകേണ്ടതുണ്ട്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-എസ്. പത്മനാഭൻ കൊച്ചി
Letters
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി. പത്ത് വർഷം ഉറക്കം തൂങ്ങിയും വിവാദം സൃഷ്ടിച്ചും ഭരണം നീക്കിയ സർക്കാരിന് വീണ്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ അതിയായ ‘മോഹം’ ജനം എല്ലാം തിരിച്ചറിയുന്നു. വാർത്താ മാധ്യമങ്ങളിലൂടെ സ്വയം ഭരണനേട്ടം കൊട്ടിഘോഷിച്ചാൽ അധികാരം കിട്ടില്ല. പൊതുജനം എല്ലാവിധത്തിലും അനുഭവിച്ചു മടുത്തു.
കെഎസ്ആർടിസി ബസ് തെരഞ്ഞെടുപ്പ് പരസ്യവുമായി തലങ്ങും വിലങ്ങും ഓടുന്നു. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നതെന്ന് ഭരണാധികാരികൾ മറക്കരുത്. ഇപ്പോഴാണ് ജനപ്രതിനിധികളും അധികാരികളും ഓടിനടന്ന് നാട്ടിൽ വികസനം എത്തിക്കുന്നത്. ഉദ്ഘാടന മാമാങ്കങ്ങൾ, നാടമുറിക്കൽ, തറക്കല്ലിടീൽ, പ്രഖ്യാപനങ്ങൾ...
ഇത്തരം മുഖംമിനുക്കൽ പരിപാടികൾക്ക് സർക്കാരേ സമയം വൈകിപ്പോയി. ഒറ്റയാൾ ഭരണം കേരളം കണ്ടു, കേട്ടു, അനുഭവിച്ചറിഞ്ഞു. മതി, ഈ നാടകം ഇനിയും ഇവിടെ വേണ്ട. ജനം വിവേകത്തോടെ വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. അതിന് അവരെ അനുവദിക്കുക.
-റെജി കാരിവേലിൽ ചിറ്റടി പിഒ, കോട്ടയ