ചരിത്രത്തിന്റെ ശാദ്വലഭൂമിയിൽ രണ്ടായിരത്തിലേറെ വർഷം മുമ്പാണ് ഫുട്ബോൾ എന്ന മാന്ത്രികകലയുടെ കിക്കോഫ്. ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദം. കോടിക്കണക്കിന് ആരാധകരുടെ വികാരവും രാജ്യങ്ങളുടെ അഭിമാനവും. അതിലുപരി വൻ സമ്പദ്വ്യവസ്ഥ. കേവലവിനോദത്തിൽനിന്ന് ഒരുമയുടെ മഹാപ്രസ്ഥാനമായി വളർന്ന കാൽപ്പന്തുകളി ഇപ്പോൾ മറ്റൊരു ലോകകപ്പ് ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലാണ്.കാൽപ്പന്തുകളിയുടെ ചരിത്രം ഒരു കളിയുടെ ചരിത്രം മാത്രമല്ല; മനുഷ്യന്റെ ആവേശത്തിന്റെയും കൂട്ടായ്മയുടെയും സ്വപ്നങ്ങളുടെയും വിജയഗാഥകൂടിയാണ്.
യുദ്ധം വിസിൽ കേട്ട ദിവസം
1969. പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജീരിയൻ മണ്ണിൽ സ്വന്തം സഹോദരങ്ങൾ തമ്മിൽ വെടിയുതിർക്കുകയായിരുന്നു. ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ ഘട്ടത്തിൽ.ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ മരിച്ചുവീണു. ആ കനത്ത ഇരുട്ടിലേക്ക് ഒരൊറ്റ ദിവസത്തെ ആയുസുമായി ഒരു അദ്ഭുതം കടന്നുവന്നു. ഒരു അപ്രതീക്ഷിത വാർത്ത നൈജീരിയയിലെ യുദ്ധമുന്നണികളിൽ പരന്നു: "അവർ വരുന്നുണ്ട്!ആ വാർത്ത കേട്ടതും സൈനികരും വിമതരും അവിശ്വസനീയമായ ഒരു തീരുമാനത്തിലെത്തി: "അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇവിടെ ആരും ആർക്കും നേരേ വെടിയുതിർക്കരുത് ’!നൈജീരിയൻ തലസ്ഥാനമായ ലാഗോസിലെ സ്റ്റേഡിയത്തിലേക്ക് ഇരുവിഭാഗത്തിലും പെട്ട പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തി.അവർ കാത്തിരുന്നത് ബ്രസീലിൽനിന്ന് കടൽ കടന്നുവരുന്ന ഒരു ഫുട്ബോൾ ക്ലബ്ബിനെയും (സാന്റോസ് എഫ്സി), ആ ക്ലബ്ബിന്റെ പത്താം നമ്പർ ജഴ്സിയണിഞ്ഞ ഒരു കറുത്ത മുത്തിനെയുമായിരുന്നു.
മത്സരത്തിന്റെ വിസിൽ മുഴങ്ങി. ഗാലറിയിൽ ഇരുന്നവർ യുദ്ധവും പട്ടിണിയും മരണഭയവും പൂർണമായി മറന്നു. അയാൾ അവിടെ കളിച്ച ആ രണ്ട് ദിവസങ്ങളിൽ ആ ദേശത്ത് ഒരു തുള്ളി ചോരപോലും വീണില്ല.തോക്കുകളെക്കാൾ വലിയ ശക്തി കാൽപന്തിനുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ, തന്റെ കളി മികവുകൊണ്ട് മാത്രം ഒരു ആഭ്യന്തരയുദ്ധം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്പ്പിച്ച ആ ഫുട്ബോൾ രാജാവിന്റെ പേരായിരുന്നു പെലെ.
വിധിയെ തോൽപ്പിച്ച റഫറി
ഇരുപതുകളുടെ പാതിവഴിയിൽ, ജീവിതം അതിന്റെ എല്ലാ ഭംഗിയോടുംകൂടി മുന്നിൽ നിൽക്കേണ്ട പ്രായത്തിലായിരുന്നു അയാൾക്ക് ആ രോഗം പിടിപെടുന്നത്... അലോപേഷിയ എരിയേറ്റാ— ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം രോമകൂപങ്ങളെത്തന്നെ ശത്രുവായി കണ്ട് നശിപ്പിക്കുന്ന അവസ്ഥ.പക്ഷേ, അയാൾ ഒളിച്ചോടാൻ തയ്യാറായില്ല. തന്റെ കുറവുകളെ മാറ്റിനിർത്തിക്കൊണ്ട് അയാൾ നടന്നുകയറിയത് ലോകത്തിലെ വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്കാണ്. കളി നിയന്ത്രിക്കുന്ന റഫറിയുടെ വേഷത്തിൽ അയാൾ മൈതാനത്തിറങ്ങിയപ്പോൾ കളിക്കാർക്ക് അയാളെ ഭയമായിരുന്നു, അതിരറ്റ ബഹുമാനവും.ലോകത്തിലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം തുടർച്ചയായി ആറ് തവണ സ്വന്തമാക്കി റിക്കാർഡ് കുറിച്ചയാൾ. മറ്റാരുമല്ല, ലോകം ഇന്നും ആദരവോടെ വിളിക്കുന്ന പേര്: പിയർലുയിജി കൊളീന.
കണ്ണീരൊപ്പിയ ആ കിറ്റ്
2010 ലെ ഒരു ലാലിഗ മത്സരം....പ്രമുഖരടങ്ങുന്ന കളിക്കാരെല്ലാം തയ്യാറായിരിക്കുന്നു.കൊളംബിയക്കാരനായ ഫാബിയൻ വർഗസിന്റെ മനസ് മാത്രം കലുഷിതമായിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തം വീടും നാടുമായിരുന്നു ഉള്ളിൽ. നാട്ടിലുള്ളവർ ആ മനുഷ്യനോട് ലേലത്തിൽവയ്ക്കാനായി അവന്റെ ഒരു ജഴ്സി ചോദിച്ചിരുന്നു. അതിൽനിന്നു കിട്ടുന്നതുകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാമെന്നായിരുന്നു അവരുടെ മനസുനിറയെ.കളിക്കുമുമ്പേ എതിർ ടീമിൽ കളിക്കുന്ന അവനേക്കാൾ പതിന്മടങ്ങ് പ്രശസ്തനായ ആ മനുഷ്യനോടും ഈ ദുരന്തവും സങ്കടവും പറഞ്ഞ് ഫാബിയൻ ലേലത്തിനായി ഒരു ജഴ്സി ചോദിച്ചു"അതിനെന്താ തരാമല്ലോ...എന്ന മറുപടി അയാളുടെ മനസ് നിറച്ചു.അങ്ങനെ കളി തുടർന്നു...പക്ഷേ, കളി കഴിഞ്ഞപ്പോൾ എല്ലാം തകർന്നു പോയി. എതിരില്ലാത്ത എട്ട് ഗോളിന് അയാളുടെ ടീം തോൽക്കുന്നു. പിന്നെ ജഴ്സിയൊന്നും അയാൾ ഓർത്തില്ല. ടീം മുഴുവൻ സങ്കടത്തിലായിരുന്നു. അപ്പോൾ ഒരാൾ അയാളെ കാണാൻ വന്നു.പുറത്തിറങ്ങി ആ കാഴ്ച കണ്ട് ഫാബിയൻ ഞെട്ടി. വന്ന ആ മനുഷ്യൻ ഒരു കിറ്റ് ഫാബിയനു നീട്ടി.തുറന്നു നോക്കിയപ്പോൾ കുറെ ജഴ്സികൾ- സാവി, ഇനിയസ്റ്റാ, പീയൂൾ...ഫാബിയന്റെ മനസ് നിറഞ്ഞു...കൂടെയുണ്ടായിരുന്നവരുടെ സങ്കടത്തിൽ കൂടെ നിൽക്കാൻ സ്വന്തം ജഴ്സി അടക്കം ടീമിന്റെ മുഴുവൻ ജഴ്സിയുമായി വന്ന ആ ബാഴ്സിലോണ കളിക്കാരന്റെ പേരായിരുന്നു- ലയണൽ മെസി.
ഹൃദയംകൊണ്ടൊരു ഒപ്പ്
ഇനി ഒരു ഒപ്പു മാത്രം മതി. എല്ലാ പേപ്പറുകളും തയ്യാർ. തനിക്കും കുടുംബത്തിനുമായി ഒരു പ്രൈവറ്റ് ജെറ്റ്. ഒത്തിരി നാളായി അയാളുടെ സ്വപ്നമായിരുന്നു അത്. അറുപത് മില്യൺ യൂറോ ആയിരുന്നു ചെലവ്.അത്താഴത്തിനിടയിൽ അമ്മ പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. മദേരയും പഴയ കാലവുമെല്ലാം. ഓർമയിൽനിന്ന് വാക്കുകളായി. വാഹനങ്ങൾ ഇല്ലാത്ത, നല്ല വഴികൾ ഇല്ലാത്ത ഒരു നാട്. പത്ത് കിലോമീറ്ററോളം കാൽനടയായി സ്കൂളിൽ പോയിരുന്ന കാലം.പിറ്റേന്ന് രാവിലെ കലുഷിതമായിരുന്നു ആ മനസ്. പ്രൈവറ്റ് ജെറ്റ് എന്ന സ്വപ്നം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.അന്ന് വൈകുന്നേരം ആ മനുഷ്യൻ ഒരു തീരുമാനമെടുത്തു. ബുക്കുചെയ്യുകതന്നെ!കുറച്ചുനാളുകൾക്കു ശേഷം ആ നാട് കണ്ടത് ഗ്രാമങ്ങളിലൂടെ ഓടുന്ന നൂറ് സ്കൂൾ ബസുകളായിരുന്നു. കുട്ടികൾ നിറഞ്ഞ ബസുകൾ... കണ്ണ് നിറഞ്ഞ് മാതാപിതാക്കൾ... മനസുനിറഞ്ഞ് അധ്യാപകർ...പ്രൈവറ്റ് ജെറ്റ് എന്ന ആ സ്വപ്നത്തിനു പകരമായി ഗ്രാമത്തിലെ കുട്ടികൾക്കായി ബസുകൾ വാങ്ങിനൽകിയ ആ മകനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:"Christiano, You remembered where you come from’.ജീവിതത്തിലേക്കൊരു നൃത്തച്ചുവട്അതൊരു സാധാരണ ദിവസമായിരുന്നില്ല. ആ ആശുപത്രിമുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, വെറും അഞ്ച് വയസു മാത്രം പ്രായമുള്ള ആ കുരുന്നിന്റെ കണ്ണുകളിൽ പ്രത്യാശയേക്കാൾ കൂടുതൽ വേദനയായിരുന്നു. ലുക്കീമിയ (രക്താർബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന, മരുന്നുകളുടെയും കീമോതെറാപ്പിയുടെയും കഠിനമായ ലോകത്ത് തളർന്നുപോയ ഒരു കൊച്ചു മിടുക്കൻ. മാത്യൂസ്.ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിനിടയിലും അവന്റെയുള്ളിൽ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; തന്റെ ജീവനായ, ആ സൂപ്പർതാരത്തെ ഒന്നു നേരിൽ കാണണം.ഒടുവിൽ, 2011 ൽ ആ അത്ഭുതം സംഭവിച്ചു. താരം അവനെ കാണാൻ ആശുപത്രിയിലെത്തി. തന്റെ പ്രിയപ്പെട്ട ഹീറോയെ മുന്നിൽ കണ്ടപ്പോൾ മാത്യൂസിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. താൻ സ്വയം കളിച്ചു ശീലിച്ച, കൈകൾ കൊണ്ടുള്ള ഒരു പ്രത്യേക നൃത്തച്ചുവട് ആ കുഞ്ഞ് ഹീറോയ്ക്ക് കാണിച്ചുകൊടുത്തു. എന്നിട്ട് പതുക്കെ ഒരു വാക്കും ചോദിച്ചു:"അടുത്ത തവണ കളിക്കളത്തിൽ ഗോളടിക്കുമ്പോൾ എനിക്കുവേണ്ടി ഈ ഡാൻസ് കളിക്കാമോ?താരം ഒട്ടും ആലോചിച്ചില്ല, ആ കുരുന്നിന് വാക്ക് കൊടുത്തു.വർഷം 2012. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കളി കാണുന്നു. പെട്ടെന്ന്, ആ മാന്ത്രികൻ എതിരാളികളുടെ പ്രതിരോധക്കോട്ടകൾ തകർത്ത് പന്ത് വലയ്ക്കുള്ളിലാക്കി! സ്റ്റേഡിയം ഇരമ്പി മറിഞ്ഞു. എന്നാൽ ആ താരം പതിവുരീതിയിൽ ഗോളാഘോഷം നടത്തിയില്ല. പകരം, അയാൾ തന്റെ സഹതാരങ്ങളെയും കൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നുവന്നു.ആശുപത്രി കിടക്കയിൽ ശ്വാസമടക്കിപ്പിടിച്ച് ടിവിക്ക് മുന്നിലിരുന്ന മാത്യൂസിന്റെ കണ്ണുകൾ വിടർന്നു. ആ താരം ഒരു അഞ്ച് വയസുകാരന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു! മാത്യൂസ് പഠിപ്പിച്ചു കൊടുത്ത അതേ നൃത്തം അയാൾ ലോകത്തിന് മുന്നിൽ കളിച്ചു കാണിച്ചു.മനുഷ്യസ്നേഹിയായ ആ മാന്ത്രിക താരത്തെ ലോകം വിളിച്ച പേരാണ് ബ്രസീലിന്റെ സ്വന്തം സുൽത്താൻ- നെയ്മർ ജൂണിയർ.
മരണംകുറിച്ച ഗോൾ
അമേരിക്കയിലെ കത്തുന്ന വെയിലിൽ, പതിനായിരക്കണക്കിന് കാണികളുടെ അലർച്ചയ്ക്ക് നടുവിൽ അവൻ ശ്വാസമടക്കി നിൽക്കുകയായിരുന്നു. കൊളംബിയ എന്ന കളിത്തോഴരുടെ നാട്ടിൽനിന്നും ലോകകിരീടം സ്വപ്നം കണ്ടു വന്നതായിരുന്നു അവർ. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തിലെ ആ നിർണായക മത്സരം അവരുടെ വിധി മാറ്റിമറിക്കാൻ പോവുകയായിരുന്നു.എതിരാളികളായ അമേരിക്കൻ ടീമിന്റെ മുന്നേറ്റനിരക്കാരൻ ഇടതുഭാഗത്തുനിന്നും ഗോൾപോസ്റ്റിന് മുന്നിലേക്ക് പന്ത് ക്രോസ് ചെയ്തു. അപകടം മണത്ത അവൻ, ഒരു മികച്ച ഡിഫെൻഡറുടെ കൃത്യതയോടെ പന്ത് തട്ടിയകറ്റാൻ മുന്നോട്ട് ഡൈവ് ചെയ്തു.പക്ഷേ, കാലം അവനായി കരുതിവച്ചത് മറ്റൊന്നായിരുന്നു. അവന്റെ ബൂട്ടിൽ തട്ടിയ പന്ത് തെറിച്ചുപോയത് സ്വന്തം വലയിലേക്കായിരുന്നു! സ്വന്തം ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് വലയിൽ ചുംബിച്ചപ്പോൾ അവൻ തലയിൽ കൈവച്ച് നിലത്തുകിടന്നു. ഒരു നിമിഷം മൈതാനം നിശബ്ദമായി. ആ ഒരൊറ്റ പിഴവിൽ കൊളംബിയ ലോകകപ്പിൽനിന്നും പുറത്തായി.കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകൾക്കും വാതുവയ്പ്പ് സംഘങ്ങൾക്കും ആ തോൽവിയിൽ കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്. അവരുടെ കണ്ണുകളിൽ പക കത്തിനിന്നിരുന്നു. പക്ഷേ, ഒളിച്ചിരിക്കാൻ അവൻ തയ്യാറായില്ല.1994 ജൂലൈ രണ്ടിന്റെ ആ കറുത്ത രാത്രി. വിഷാദം മറക്കാൻ സുഹൃത്തുക്കളോടൊപ്പം അവൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ചില മാഫിയ ഗുണ്ടകൾ അവനെ തിരിച്ചറിയുകയും പരിഹസിക്കാൻ തുടങ്ങുകയും ചെയ്തു. തർക്കത്തിനൊടുവിൽ ക്ലബ്ബിൽനിന്നും പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽനിന്നും മൂന്നുപേർ അവനെ വളഞ്ഞു. അവർ പോക്കറ്റിൽനിന്നു തോക്കുകൾ പുറത്തെടുത്തു. ക്രൂരമായ ആക്രോശങ്ങളോടെ അവർ കാഞ്ചി വലിച്ചു.ഓരോ തവണ വെടിയുതിർക്കുമ്പോഴും ആ കൊലയാളികൾ ഭ്രാന്തമായി അലറിക്കൊണ്ടിരുന്നു: "ഗോൾ... ഗോൾ... ഗോൾ...!ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദാരുണമായ കൊലപാതകം!കാൽപ്പന്തുകളിയുടെ രക്തസാക്ഷിയും കണ്ണീരുമായ അവൻ മറ്റാരുമായിരുന്നില്ല. ആന്ദ്രിയാസ് എസ്കോബാർ.
ചരിത്രം കൈവിട്ട നിമിഷം
1950. ബ്രസീലിൽ ഫിഫ ലോകകപ്പ് അരങ്ങേറാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരുത്തരായ ടീമുകൾ മാറ്റുരയ്ക്കുന്നു. ആ ടൂർണമെന്റിന് ഒരു ചരിത്രപ്രാധാന്യമുണ്ടായിരുന്നു. ആദ്യമായി ഏഷ്യയിൽനിന്ന് ഒരു രാജ്യത്തിന് അവസരം ലഭിച്ചു. അത് ഇന്ത്യയായിരുന്നു!എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യ ലോകകപ്പിൽ നിന്ന് പിന്മാറി.വർഷങ്ങളോളം ഈ തീരുമാനത്തിന് ഒരു കാരണം ലോകമെമ്പാടും പ്രചരിച്ചു: "ഇന്ത്യൻ കളിക്കാർ വെറുംകാലോടെയാണ് കളിച്ചിരുന്നത്. ഫിഫ ബൂട്ട് ധരിച്ച് കളിക്കണമെന്ന് നിർബന്ധിച്ചതിനാൽ ഇന്ത്യ പിന്മാറി. ഒളിമ്പിക്സിൽപോലും ഇന്ത്യൻ താരങ്ങൾ പലപ്പോഴും വെറുംകാലോടെ കളിച്ചിരുന്നതിനാൽ ഈ കഥ വിശ്വസിക്കാൻ എളുപ്പമായി.പിന്നീട് ചരിത്രരേഖകളും ഗവേഷണങ്ങളും മറ്റൊരു സത്യം വെളിപ്പെടുത്തി. ഇന്ത്യ പിന്മാറിയതിന്റെ പ്രധാന കാരണം ബ്രസീലിലേക്കുള്ള ദീർഘയാത്രയുടെ വൻ സാമ്പത്തിക ചെലവ് വഹിക്കാൻ അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞില്ല എന്നതായിരുന്നു. അതോടൊപ്പം, ലോകകപ്പിനേക്കാൾ ഒളിമ്പിക്സിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ലോകകപ്പ് ഭാവിയിൽ ഇത്രയും വലിയ ആഗോള മഹോത്സവമായി മാറുമെന്ന് അന്നത്തെ അധികൃതർ തിരിച്ചറിഞ്ഞിരുന്നില്ല.