പുലർച്ചെ 4.15ന് ഖത്തർ എയർവേസിന്റെ വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ മീര കണ്ണടച്ചു. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ അനുഭൂതികൾ ഉള്ളിൽ തിങ്ങിനിറയുന്നു. വിമാനം വേഗമാർജിച്ച് ചെറിയൊരു കുലുക്കത്തോടെ ആകാശത്തേക്കുയർന്നപ്പോൾ മീര അമലിന്റെ കൈയിൽ മുറുകെ പിടിച്ചു. ജനാലയ്ക്കപ്പുറം കൊച്ചിയുടെ നഗരവെളിച്ചങ്ങൾ ചെറിയ മിന്നാമിനുങ്ങുകളെപ്പോലെ അകന്നുപോകുന്നത് നോക്കിയിരിക്കുമ്പോൾ രണ്ടുപേരും എന്തിനെന്നറിയാതെ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
മേഘങ്ങൾക്കും മുകളിലെ ശാന്തതയിലെത്തിയപ്പോൾ അവൾ അമലിന്റെ തോളിലേക്കു ചാരി ചോദിച്ചു, " ഡാ... നമ്മൾ ശരിക്കും അമേരിക്കയിലേക്ക് പോവുകയാണല്ലേ? ഹോളിവുഡ് സിനിമകളും സോഷ്യൽ മീഡിയയും ചിരപരിചിതമാക്കിയ അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്താൻ പോകുന്നു. വിമാനത്തേക്കാൾ വേഗത്തിൽ അവളുടെ ആവേശം കടൽ കടന്നു. നിരവധി സമയമേഖലകൾ കടന്നുള്ള 22 മണിക്കൂറോളം നീളുന്ന യാത്രതന്നെ അവളെ ത്രില്ലടിപ്പിച്ചു.
ഷിക്കാഗോയാണ് അവരുടെ ആദ്യ ലക്ഷ്യസ്ഥാനം. അവിടുന്ന് ഓഹോയോ സ്റ്റേറ്റിലെ ഡെയ്റ്റൺ. അമേരിക്കൻ കാഴ്ചകളുടെ തുടക്കം അവിടെനിന്ന്. നാഷണൽ മ്യൂസിയം ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഡെയ്റ്റണിലാണ്. ഒരു ഗവേഷണപ്രബന്ധം തയാറാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.
നീണ്ട യാത്രയ്ക്കുശേഷം ഷിക്കാഗോ വിമാനത്താവളത്തിൽ നിലംതൊടുമ്പോൾ ആവേശം പരകോടിയിലായിരുന്നു. ഇനി ഡെയ്റ്റണിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരൻമാരുടെ നാടാണ് ഡെയ്റ്റൺ. യാത്രാക്ഷീണമെല്ലാം മാറ്റി പിറ്റേ ദിവസമാണ് അവർ എയർഫോഴ്സ് മ്യൂസിയം കാണാനിറങ്ങിയത്. ആദ്യത്തെ ആവേശമടങ്ങി അമേരിക്കൻ അന്തരീക്ഷത്തിലേക്ക് രണ്ടുപേരും ഏതാണ്ട് പരുവപ്പെട്ടിരുന്നു.
മിലിട്ടറി ഏവിയേഷൻ മ്യൂസിയം
ഗ്ലാസ് കവർ ചെയ്ത മനോഹരമായ വലിയ കമാനത്തിനു താഴെയുള്ള പ്രധാന പ്രവേശനകവാടത്തിനു താഴെ അവരെത്തുമ്പോൾ രാവിലെ ഒമ്പതു മണി. മ്യൂസിയം തുറക്കുന്നതിനു മുമ്പുതന്നെ സന്ദർശകർ എത്തിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോൾ അമൽ മ്യൂസിയത്തെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തു.
1923ൽ ചെറിയൊരു എൻജിനിയറിംഗ് പഠനശേഖരമായാണ് തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ മ്യൂസിയം. 350ലധികം എയ്റോസ്പേസ് വാഹനങ്ങളും മിസൈലുകളും ആയിരക്കണക്കിന് മറ്റ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. 20 ഏക്കറിലധികം വരുന്ന ഇൻഡോർ സൗകര്യങ്ങൾ. കൂടാതെ ഔട്ട്ഡോർ എയർ, മെമ്മോറിയൽ പാർക്കുകളും ഇതിലുണ്ട്.
അമൽ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ മീര നാലു കൂറ്റൻ വിമാന ഹാംഗറുകളുടെ രൂപത്തിലുള്ള മ്യൂസിയത്തിന്റെ ഗാംഭീര്യം ആസ്വദിക്കുകയായിരുന്നു. വലിയ ബോംബർ വിമാനങ്ങളും മിസൈലുകളും പ്രദർശിപ്പിക്കേണ്ടതിനാൽ ഉള്ളിൽ തൂണുകളില്ലാത്ത വിശാലമായ ആർച്ച് ആകൃതിയിലുള്ള മേൽക്കൂരകളാണ് ഈ ഗാലറികൾക്കുള്ളത്. റൈറ്റ് സഹോദരന്മാരുടെ കാലം മുതലുള്ള വ്യോമയാന ചരിത്രം പറയുന്നതാണ് ഫസ്റ്റ് ഫ്ലൈറ്റ് ഗാലറി. ചരിത്രപ്രസിദ്ധമായ ബി-29 പോലുള്ള വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രണ്ടാം ലോകമഹായുദ്ധ ഗാലറി.
ശീതയുദ്ധകാലത്തെ പോർവിമാനങ്ങളുടെ ശേഖരം കൊറിയൻ/വിയറ്റ്നാം യുദ്ധ ഗാലറികളെ സമ്പന്നമാക്കുന്നു. ഏറ്റവും പുതിയതും അത്യാധുനികവുമാണ് നാലാമത്തെ ഗാലറി. ഇവിടെയാണ് പ്രശസ്തമായ പ്രസിഡൻഷ്യൽ വിമാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ബഹിരാകാശ വാഹനങ്ങളും ആഗോള ഗവേഷണ വിമാനങ്ങളും ഈ ഗാലറിയിലാണ്.
ചിന്തകളിൽ മുഴുകി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മീരയും അമലും സന്ദർശകരുടെ ആശ്ചര്യസൂചകമായ ശബ്ദങ്ങൾ കേട്ടാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന, പരസ്പരം ബന്ധിപ്പിച്ച, ഭീമാകാരമായ ഹാംഗറുകളിൽ ആദ്യത്തേതിന്റെ മുന്നിലാണ് അവരിപ്പോൾ. വിന്റേജ് യന്ത്രങ്ങളിൽ നിന്നുള്ള പഴമയുടെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നുണ്ട്. ഹൈഡ്രോളിക് ഫ്ലൂയിഡ്, പഴകിയ റബർ, തണുത്തുറഞ്ഞ ലോഹത്തകിടുകൾ എന്നിവയുടെ മിശ്രിതഗന്ധത്തിലലിഞ്ഞ് അവർ അദ്ഭുതങ്ങളുടെ ചരിത്രവേദിയിലേക്ക് കടന്നു.
വായുവിൽ തൂക്കിയിട്ടിരിക്കുന്ന, ഒറ്റനോട്ടത്തിൽ ദുർബലമെന്നു തോന്നിക്കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം അവരുടെ കണ്ണിൽപ്പെട്ടത്. മനുഷ്യചരിത്രത്തിലെ സുപ്രധാന നിമിഷത്തിന്റെ സ്മാരകമാണത്. 1903ൽ റൈറ്റ് സഹോദരർ പറത്തിയ "റൈറ്റ് ഫ്ലയറി'ന്റെ പുനർനിർമിതി. ഈ സമുച്ചയത്തിലെ എല്ലാ അദ്ഭുതങ്ങളും വികസിച്ചുവന്നത് സ്പ്രൂസ് മരത്തിന്റെയും തുണിയുടെയും കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചെറിയ അസ്ഥികൂടത്തിൽനിന്നാണെന്ന് അമൽ കൗതുകത്തോടെ ഓർത്തു.
റൈറ്റ് സഹോദരർക്കു മനസാ നന്ദി പറഞ്ഞുകൊണ്ട് അവർ വീണ്ടും നടന്നു. ചുറ്റും ഇരുളിമ പടർന്നതായി പെട്ടെന്നവർക്കു തോന്നി. പഴയകാല ബിഗ് ബാൻഡ് ജാസ് സംഗീതത്തിന്റെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതായൊരു ഫീൽ. അമൽ മീരയെ ചേർത്തുപിടിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദിയിലേക്കാണ് അവർ പ്രവേശിച്ചത്. കനമേറിയ വിമാനങ്ങൾ. യുദ്ധത്തിന്റെ മുറിപ്പാടുകൾ. വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന പി-51 മസ്താംഗ് വിമാനത്തിന്റെ വശത്തുകൂടെ അവർ നടന്നുനീങ്ങി. പെട്ടെന്ന് ഒരു തിരിവിനപ്പുറം അവർ സ്തംഭിച്ചുനിന്നു. ഒരു ഭീമൻ മുന്നിൽ. ബി-29 സൂപ്പർ ഫോർട്രസ്. പൊടുന്നനെ ചരിത്രത്തിന്റെ ഭയാനകമായ ആ കനത്ത ഭാരം അവരുടെ തോളിലമർന്നു. മനുഷ്യത്വത്തെ കുരുതി കഴിച്ച ആ നിമിഷത്തിലേക്ക് അവർ തലയുംകുത്തി വീണു.
1945 ഓഗസ്റ്റ് ആറ്. പുലർച്ചെ 2.45. "ഇനോള ഗേ' എന്നു പേരിട്ട പരിഷ്കരിച്ച ഒരു ബോയിംഗ് ബി-29 സൂപ്പർ ഫോർട്രസ് വിമാനം ടിനിയൻ ദ്വീപിലെ റൺവേയിലൂടെ ഓടിത്തുടങ്ങി. അതുവരെ ചുമന്നിട്ടില്ലാത്ത ഭാരത്താൽ അതിന്റെ ടയറുകൾ തേങ്ങിഞരങ്ങി. ആ ബോംബർ വിമാനത്തിന്റെ ഉള്ളറയിൽ ഭൗതികശാസ്ത്രത്തിന് അതുവരെ അപരിചിതമായിരുന്ന നാലു ടൺ ഭാരമുള്ള മാരകായുധം അവസരം കാത്തു കിടന്നിരുന്നു. "ലിറ്റിൽ ബോയ്'എന്നായിരുന്നു അതിന്റെ രഹസ്യനാമം.
ശാന്തസമുദ്രത്തിനു മുകളിലെ ഇരുണ്ട ആകാശത്തിലേക്ക് വിമാനം ഉയർന്നപ്പോൾ ജീവനക്കാർ പൂർണ നിശബ്ദതയിലായിരുന്നു. അവരുടെ മുന്നിൽ പ്രഭാതമഞ്ഞിൽ പൊതിഞ്ഞുനിന്ന ഹിരോഷിമ എന്ന നഗരമുണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാത്ത മൂന്നു ലക്ഷം മനുഷ്യർ അവർക്കു താഴെ ചലിച്ചുകൊണ്ടിരുന്നു.
രാവിലെ 8.15
ഹിരോഷിമയിലെ ആ പ്രഭാതത്തിന് തിളക്കമേറെയായിരുന്നു. തെളിഞ്ഞ ആകാശം. ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് നടക്കുകയായിരുന്നു. കുട്ടികൾ തീപിടിത്തം തടയാനായി യുദ്ധാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലിയിൽ. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ തെരുവുകൾ ഇരമ്പി.
31,000 അടി ഉയരത്തിൽ "ഇനോള ഗേ' അതിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്തി. കുരിശാകൃതിയിലുള്ള അയോയ് പാലത്തിനു മുകളിൽ വട്ടമിട്ടു. വിമാനത്തിന്റെ താഴ്ഭാഗത്തെ അറയുടെ വാതിലുകൾ പെട്ടെന്ന് തുറന്നു. ആ മാരകായുധം താഴേക്ക് പതിച്ചു. 43 സെക്കൻഡുകൾ. വിമാനജോലിക്കാർ കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക ഗ്ലാസുകൾ ധരിച്ചു. വരാനിരിക്കുന്ന ആഘാത തരംഗത്തിൽനിന്ന് രക്ഷപ്പെടാനായി 155 ഡിഗ്രിയിൽ വന്യമായി ചരിഞ്ഞ് കുതിച്ചുമാറി.
കൃത്യം 8.16ന് ഷിമ ആശുപത്രിക്ക് തൊട്ടുമുകളിൽ, 1900 അടി ഉയരത്തിൽവച്ച് കൗണ്ട്ഡൗൺ അവസാനിച്ചു. ഒരു റഡാർ ട്രിഗർ അതിന്റെ സർക്യൂട്ട് പൂർത്തിയാക്കി. ഒരു മില്ലിസെക്കൻഡിന്റെ ചെറിയൊരംശംകൊണ്ട് ആറ്റങ്ങൾ പിളർന്നു. നക്ഷത്രങ്ങൾക്ക് ഊർജം നൽകുന്ന പ്രപഞ്ചശക്തി സ്വതന്ത്രമായി!
വെളിച്ചത്തോടെയായിരുന്നു തുടക്കം. നഗരത്തിന്റെ നിഴലുകളെപ്പോലും അലിയിച്ചുകളയുന്ന തരത്തിൽ അത്രമേൽ അന്ധത വരുത്തുന്ന ശുദ്ധമായ വെളിച്ചം. അപ്പോൾ, സ്ഫോടനത്തിന്റെ കേന്ദ്രബിന്ദുവിന് സൂര്യന്റെ ഉപരിതലത്തേക്കാൾ ചൂടായിരുന്നു!
സ്ഫോടനകേന്ദ്രത്തിനു സമീപം നിന്നിരുന്ന ആയിരക്കണക്കിനാൾക്കാർ ആ നിമിഷം ഇല്ലാതായി. കൽച്ചുമരുകളിലും നടപ്പാതകളിലും പതിഞ്ഞ കറുത്ത നിഴലുകൾ മാത്രം അവശേഷിച്ചു. തൊട്ടുപിന്നാലെ ആഘാത തരംഗം. 4000 മൈലിലധികം വേഗത്തിൽ ആഞ്ഞടിച്ച വായുവിന്റെ മതിൽ നഗരത്തെ തകർത്തെറിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങൾ ചില്ലുകൂടാരംപോലെ പൊടിഞ്ഞു.
വൈദ്യുതിപോസ്റ്റുകൾ ചുള്ളിക്കമ്പുകൾപോലെ ഒടിഞ്ഞുതൂങ്ങി. നാലു മൈൽ ചുറ്റളവിൽ ഒന്നും അവശേഷിച്ചില്ല. കറുത്ത പുകയുടെ ഗോപുരം പ്രഭാതസൂര്യനെ പൂർണമായും മറച്ചു. വസ്ത്രങ്ങൾ കരിഞ്ഞുപോയ, ജീവൻ മാത്രം ബാക്കിയായ കുറേ മനുഷ്യർ വിറച്ചുകൊണ്ട് നടന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ വിളിച്ച് അലമുറയിട്ടു. വൈകാതെ അവശിഷ്ടങ്ങളുടെയും അതിജീവിച്ച മനുഷ്യരുടെയും മേൽ ഭയാനകമായ "കറുത്ത മഴ' പെയ്തിറങ്ങി.
മീരയും അമലും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ആ ഭയാനക നിമിഷത്തിൽ കരിഞ്ഞുപോയ മനുഷ്യത്വത്തിനുവേണ്ടി ഭൂമിയോടു മാപ്പുചോദിക്കുന്ന ആധുനികമനുഷ്യരുടെ പ്രതീകമായി.
ഹിരോഷിമ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം വിനാശത്തിന്റെ ആകാശം ആവശ്യപ്പെട്ട മറ്റൊരു ബലിയായിരുന്നു അവരുടെ തൊട്ടടുത്ത് വിറങ്ങലിച്ചുനിന്ന ജപ്പാൻ സഞ്ചാരിയുടെയുള്ളിൽ. പൊലിഞ്ഞുപോയ പൂർവികർ അയാളുടെയുള്ളിൽ ദാഹനീരിനായി പിടഞ്ഞുകൊണ്ടിരുന്നു.
നാഗസാക്കിയിൽ സംഭവിച്ചത്
"ഫാറ്റ് മാൻ' ലിറ്റിൽ ബോയ് യിൽനിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ്കാർ എന്നു പേരിട്ട വിമാനത്തിന്റെ ആ ദിവസത്തെ ലക്ഷ്യം കൊക്കുറ നഗരമായിരുന്നു. ആ നഗരാകാശം പുക മൂടിയിരുന്നു. കാഴ്ച തീരെ കുറവ്. വിമാനം കുറച്ചുനേരം വട്ടമിട്ടു പറന്നശേഷം ലക്ഷ്യം മാറ്റി. തെക്കോട്ടു പറന്നു. പുതിയ ലക്ഷ്യം കണ്ടെത്തി. അതായിരുന്നു നാഗസാക്കി.
രാവിലെ 11.02. മേഘപാളികൾക്കിടയിൽ കണ്ടെത്തിയ ചെറിയൊരു വിടവിലൂടെ വൈമാനികർ ഉറകാമി നദീതീരത്തുള്ള മിത്സുബിഷി ആയുധനിർമാണശാല കൃത്യമായി കണ്ടു. 10,000 പൗണ്ട് ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് താഴ്വരയിലേക്ക് പതിച്ചു. ആ 47 സെക്കൻഡ് നഗരം പതിവുപോലെ ശ്വസിച്ചു. ഫാക്ടറിയിൽ തൊഴിലാളികൾ ജാഗ്രതയോടെ ജോലിയിലേർപ്പെട്ടു. അമ്മമാർ ഉച്ചഭക്ഷണം തയാറാക്കുകയായിരുന്നു. ഉറകാമി കത്തീഡ്രലിൽ പ്രാർഥനാനിരതമായ കൈകൾ ആകാശത്തേക്കുയർന്നു.
തറനിരപ്പിൽനിന്ന് 1650 അടിഉയരത്തിൽ വച്ച് കൗണ്ട്ഡൗൺ പൂജ്യം തൊട്ടു.
രാക്ഷസീയമായ പ്രപഞ്ചശക്തി ഉണർന്നു. ചുറ്റുമുള്ള മലനിരകൾ സ്ഫോടനതരംഗത്തെ പ്രതിഫലിപ്പിച്ചു. വിനാശകരമായ ഊർജം ഇരട്ടിശക്തിയോടെ ഉറകാമി പ്രദേശത്തെ മുഴുവൻ തരിപ്പണമാക്കി. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്ന, മനോഹമായ ഉറകാമി കത്തീഡ്രൽ ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. ആഘാതതരംഗത്തിൽ മനുഷ്യരുടെ വസ്ത്രങ്ങളും ചർമവും ഓർമകളും ആവിയായി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.
മുട്ടിൽ വീണു വിലപിക്കുന്ന ജപ്പാൻകാരനെ കടന്ന്, കൈകോർത്തുപിടിച്ച് അമലും മീരയും യാന്ത്രികമായി മുന്നോട്ടു നടന്നു. കോൾഡ് വാർ ഗാലറിയുടെ തണുപ്പ് അവരെ കൂടുതൽ വിഷാദികളാക്കി. പ്രസിഡൻഷ്യൽ ഗാലറിയിൽ ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുംമുമ്പ് യാത്ര ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിനകത്തുറഞ്ഞ ചരിത്രം അവരെ സ്പർശിച്ചില്ല.
1960 നവംബർ 22ന് ലിൻഡൻ ബി. ജോൺസൺ ദുഃഖഭാരത്തോടെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വിമാനത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോൾ, അന്ന് രക്തംപുരണ്ട പിങ്ക് സ്യൂട്ടണിഞ്ഞ് അദ്ദേഹത്തിന്റെ സമീപത്തുനിന്ന ജാക്വിലിൻ കെന്നഡിയുടെ ഓർമ അവരെ വികാരം കൊള്ളിച്ചില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്തെ നിശബ്ദതയ്ക്ക് അത്രമേൽ ആഴമുണ്ടായിരുന്നു.
മ്യൂസിയത്തിനു പുറത്തേക്കു നടക്കുമ്പോൾ അവരുടെ കാലുകളിൽ ഭാരം തൂങ്ങി. " മനുഷ്യൻ എത്ര വിചിത്രമായ ജീവിയാണ്.' മീരയുടെ ഉള്ളുലഞ്ഞു. "ആകാശത്തോളം ഉയരത്തിൽ പറക്കാൻ പഠിച്ചു. എന്നിട്ടും അതേ ആകാശത്തുനിന്ന് സഹജീവികളുടെമേൽ മരണം വർഷിക്കാനും മടിച്ചില്ല. ഈ ചിറകുകൾ ലോകത്തെ പരസ്പരം ബന്ധിക്കാനായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.'
ഓരോ വർഷവും ഓഗസ്റ്റ് കടന്നുവരുമ്പോൾ ശവകുടീരങ്ങൾക്കു മുകളിൽ വിരിയുന്ന വെള്ളപ്പൂക്കളുടെ ദൃശ്യമായിരുന്നു അപ്പോൾ അമലിന്റെയുള്ളിൽ. അടക്കാനാകാത്ത ഏതോ കുറ്റബോധത്താൽ അയാളുടെ കണ്ണുനിറഞ്ഞു. മീരയുടെ കൈ അയാളുടെ തോളിൽ അഭയംതേടി.