""2023 ഏപ്രിൽ 30. എന്റെ കളിജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്ന്. കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 എഎഫ്സി യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ എഫ് ഗ്രൂപ്പ് ജേതാക്കളായി. നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള കിർഗിസ്ഥാനെ 2-1 ന് ഇന്ത്യ തോല്പിച്ചു.
ബംഗാളിയായ സുലഞ്ജന റാവു, ഹരിയാനക്കാരിയായ പൂജ എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. അങ്ങനെ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ തായ്ലൻഡിൽ നടന്ന രണ്ടാം റൗണ്ടിനു യോഗ്യതനേടി. ഇന്ത്യൻ താരങ്ങൾ എന്നെ പൊക്കിയെടുത്ത് ആനന്ദനൃത്തം ചെയ്തു. ഇന്ത്യക്കാരായ ഒരുപാടുപേർ കളികാണാൻ ഉണ്ടായിരുന്നു. ആതിഥേയ ടീമിനെന്നപോലെ നമുക്കും കാണികളുടെ വലിയ സപ്പോർട്ട് ലഭിച്ചിരുന്നു. ആ അവിസ്മരണീയ നിമിഷം ഇപ്പോഴും എന്റെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല..''- ഡോ.പി.വി. പ്രിയ പറഞ്ഞുതുടങ്ങുന്നു.
കളികളെ പ്രണയിച്ച കുടുംബം
കണ്ണൂർ ജില്ലയിലെ കലാ-കായിക പൈതൃകം ഏറെയുള്ള വെങ്ങര ഗ്രാമത്തിലാണ് പ്രിയയുടെ ജനനം. "പാഞ്ഞതിന്റെ കുഞ്ഞ് പറക്കും' എന്നൊരു നാടൻ ചൊല്ലുണ്ടല്ലോ. ഗോവൻ ഡിഫൻസ് ഫുട്ബോൾ ടീം അംഗമായിരുന്ന റിട്ട. മിലിട്ടറി ഓഫീസർ പി.വി. പ്രഭാകരന്റെയും കെ. സുനീതിയുടെയും മൂത്ത പുത്രി. ഇന്ത്യൻ താരം പ്രസൂൺ ബാനർജിയോടുള്ള ആരാധനമൂലം ഏക മകന് പ്രസൂൺ എന്നു പേരിട്ടയാളാണ് അച്ഛൻ പ്രഭാകരൻ. വലിയച്ഛന്മാരും മാമന്മാരും എല്ലാം വിവിധ സ്പോർട്സ് ഇനങ്ങളിലെ കളിക്കാർ. എല്ലാവർക്കും ഫുട്ബോൾ ഒരു വികാരമായിരുന്നു.
വെങ്ങരയിലെ ഹിന്ദു എൽപി സ്കൂൾ, പ്രിയദർശിനി യുപി സ്കൂൾ, മാടായി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾതല മത്സരങ്ങളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടിയോട് നിനക്കതുപറ്റും എന്നുപറഞ്ഞ് പ്രചോദിപ്പിച്ചത് യുപി സ്കൂളിലെ ഹെഡ് മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാഷ്. പ്രീഡിഗ്രിക്കുചേർന്ന മാടായി കോളജിൽ വച്ചാണ് പ്രിയ ഹാൻഡ്ബോൾ കളിക്കാൻ തുടങ്ങിയത്. ഒന്നാംവർഷ പ്രീഡിഗ്രി വെക്കേഷൻ കാലത്തെ ഒരു പത്രവാർത്തയാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. പ്രിയയുടെ വാക്കുകളിലേക്ക്:
ആ പത്രവാർത്ത
പെൺകുട്ടികൾക്കുള്ള സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കണ്ണൂർ മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു, മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന- ഇതായിരുന്നു പത്രവാർത്ത. അങ്ങനെ അച്ഛൻ എന്നെയുംകൂട്ടി മൈതാനിയിലെത്തി. അച്ഛന്റെ കൂടെ കളിച്ച എം. ആർ.സി കൃഷ്ണൻ മാസ്റ്ററായിരുന്നു ക്യാമ്പിലെ കോച്ച്. അങ്ങനെ ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങി.
അന്നൊക്കെ കണ്ണൂർ, വയനാട്, മലപ്പുറം ഭാഗങ്ങളിൽ നിരവധി ലോക്കൽ ടൂർണമെന്റുകൾ ഉണ്ട്. പുരുഷന്മാരുടെ ഈ ടൂർണമെന്റുകളുടെയെല്ലാം ഫൈനലിന്റെ തലേന്ന് അല്ലെങ്കിൽ ഫൈനലിനു തൊട്ടുമുമ്പ് വനിതകളുടെ ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം ഉണ്ടാകും. അങ്ങനെ ഞാൻ ആദ്യമായി ഒരു ടൂർണമെന്റിൽ ബൂട്ടുകെട്ടി; പിണറായിയിൽ.
ആദ്യ കളിയിൽത്തന്നെ എനിക്ക് പേടി മാറിക്കിട്ടി. മാസങ്ങൾക്കുള്ളിൽ കേരള ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ആ വർഷം ബിഹാറിൽ നടന്ന ദേശീയ ജൂണിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പന്തുതട്ടി. ഇതുതന്നെയാണ് എന്റെ വഴിയെന്നുതോന്നി.
പരിശ്രമം, പരിശീലനം, വായന
അതിരാവിലെ എഴുന്നേറ്റ് ആദ്യ ബസിനു പോയാലാണ് പരിശീലനത്തിനു മുനിസിപ്പൽ ഗ്രൗണ്ടിൽ എത്താനാവുക. വീട്ടിൽനിന്ന് ഒരു മണിക്കൂർ ബസിൽ യാത്രചെയ്ത് അവിടെ എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിക്കാണും. എന്നാലും ഒരിക്കൽപോലും മുടക്കിയില്ല. പരിശീലന സൗകര്യത്തിനായി ഡിഗ്രിക്ക് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളജിൽ മലയാളത്തിനു ചേർന്നു. അക്കാലത്ത് പരന്ന വായന ഉണ്ടായിരുന്നു.
മലയാളസാഹിത്യത്തോടു വലിയ പ്രിയമായിരുന്നു. സാമാന്യം ഭേദപ്പെട്ട നല്ലൊരു ലൈബ്രറി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്നുതന്നെ സീനിയർ ജില്ലാ ടീമിൽ ഇടം കിട്ടി. പിന്നെ സംസ്ഥാന ടീമിലേക്ക്. 1998ൽ സീനിയർ നാഷണൽസിൽ കേരളത്തിനായി കുപ്പായമിട്ടു. നീണ്ട ഒരു ദശാബ്ദക്കാലം കേരളത്തിനായി കളിച്ചു. 2009ൽ കേരള ക്യാപ്റ്റന്റെ തൊപ്പിയും അണിഞ്ഞു.
ഇതിനിടെ തലശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ പിജിക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴാണ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്ക് മാറണമെന്ന ശക്തമായ തോന്നലുണ്ടായത്. അങ്ങനെ കാലിക്കട്ട് കാമ്പസിൽ എംപിഎഡിനു ചേർന്നു. പിന്നെ എംഫിൽ, പിഎച്ച്ഡി.
മഴവില്ലുപോലൊരു ഫ്രീകിക്ക് ഗോൾ
ഒരു കളിക്കാരിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയത് 2007ലെ നാഷണൽ ഗെയിംസിനിടെയായിരുന്നു. ആസാമിലെ ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ മിസോറാമിനെതിരേ കിട്ടിയ ഒരു ഫ്രീകിക്ക്. അന്നു പ്രതിരോധ താരമായിരുന്നെങ്കിലും ഫ്രീകിക്ക്, കോർണർ എന്നിവ എപ്പോഴും ഞാനായിരുന്നു എടുത്തിരുന്നത്. സെന്റർ ലൈനിനു തൊട്ടരികേ നിന്നെടുത്ത (ഏകദേശം 45 വാര അകലെനിന്ന്) ആ ഫ്രീകിക്ക് ഉയർന്നുപൊങ്ങി മഴവില്ലു പോലെ പോസ്റ്റിന്റെ വലതു മൂലയിലേക്കു പറന്നിറങ്ങി. ഗോളിക്ക് സ്തബ്ധയായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ കളിയിൽ കേരളം 2-1 ന് ജയിക്കുകയും ചെയ്തു.
കോച്ചിന്റെ കുപ്പായത്തിലേക്ക്
കോച്ചിംഗിന്റെ സാധ്യതകളെക്കുറിച്ച് പലരുംവഴി ബോധ്യപ്പെട്ടു. അങ്ങനെയാണ് 2006ൽ ഒരു വർഷത്തെ ഇടവേളയെടുത്ത് പട്യാല സായ് സെന്ററിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് എൻഐഎസ് ഡിപ്ലോമ കരസ്ഥമാക്കിയത്. പിറ്റേവർഷം സി ലൈസൻസും നേടി.
എംഎഫിൽ കഴിഞ്ഞതിന്റെ ആനുകൂല്യത്തിൽ 2007ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചററായി; 2012വരെ തുടർന്നു. അതിനിടെ 2010ൽ ബി ലൈസൻസും സ്വന്തമാക്കി . ഒറീസയിലെ സാമ്പൽപുരിലായിരുന്നു ഒരു മാസം നീണ്ട ക്യാമ്പ്. അതിലെ ഏക വനിതയായിരുന്നു.
ഇന്ത്യൻ ടീമിന്റെ കോച്ച്
ലൈസൻസ് നേടി ഇറങ്ങിയ ഉടൻ അണ്ടർ 14 ഇന്ത്യൻ വനിത ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതയായി. 2012ൽ ഹെഡ് കോച്ചായി. 2010 മുതൽ 16 വരെ തുടർച്ചയായി എഎഫ്സി കപ്പിനായി അണ്ടർ 14 ടീമിനെ ഒരുക്കി. ശ്രീലങ്ക, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചു. 12 ലും 13 ലും എഎഫ്സിയുടെ സൗത്ത് സെൻട്രൽ ഏഷ്യൻ ഗ്രൂപ്പ് ജേതാക്കളായി. എട്ടു രാജ്യങ്ങൾ മത്സരിച്ച ടൂർണമെന്റിലെ ഏഴു കളികളിലും വിജയിച്ചു.
2014ൽ കൊളംബോയിലും 16ൽ താജിക്കിസ്ഥാനിലും റണ്ണറപ്പായി. 2013ൽ അണ്ടർ 19 ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മലേഷ്യയിലും 14ൽ വിയറ്റ്നാമിലും പോയി. പിറ്റേക്കൊല്ലം ഹെഡ് കോച്ചായി ജോർദാനിൽ നടന്ന എഎഫ്സി ടൂർണമെന്റിൽ പങ്കെടുത്തു. ഇതിനിടെ 2014ൽ എ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയായി. ഇതിനിടെ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങൾക്ക് കേരള സർക്കാർ ജോലി നൽകുന്നതിന്റെ ഭാഗമായി 2012ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ജോലിക്കുകയറി. നിരവധി കുട്ടികളെ പരിശീലിപ്പിച്ചു. അതിൽ അഞ്ചുപേർ അണ്ടർ 17, 19 ഇന്ത്യൻ ടീമിൽ ഇടം നേടി.
ഇന്ത്യൻ വിമൺസ് ലീഗ് കിരീടം
2017ൽ ഗോകുലം കേരളയ്ക്കായി വുമൺസ് ടീം രൂപീകരിച്ച് ഹെഡ് കോച്ചായി. ആദ്യമായി കേരളത്തിൽനിന്ന് ഒരു ടീം നാഷണൽ ലീഗ് കളിച്ചു. ആദ്യതവണതന്നെ നാലാം സ്ഥാനത്തെത്തി. ഇതിനിടെ ഇന്ത്യൻ വുമൺസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ കളിക്കാരിയെ കൊണ്ടുവന്നു; ഉഗാണ്ടക്കാരി ഫസീല. പിന്നെ അവിടെനിന്നുതന്നെ റിതയും എത്തി.
പിറ്റേവർഷം ശക്തരായ മണിപ്പൂർ പോലീസിനോടു സെമിയിൽ തോറ്റ് മൂന്നാം സ്ഥാനം. 2019ൽ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ വുമൺസ് ലീഗിൽ ഗോകുലം ചാമ്പ്യന്മാരായി. ഈ ടീം ജോർദാനിൽ കളിക്കാനും പോയി. അതോടെ ഒരു ഇന്ത്യൻ വനിതാ ക്ലബ് ടീം വിദേശത്ത് എഎഫ്സി ക്ലബ് ടൂർണമെന്റ്് കളിക്കാൻ പോയതിന്റെ ചരിത്രവും സ്വന്തമായി.
ഇന്ത്യൻ സീനിയർ ടീമിനൊപ്പം
2020ൽ ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി. സ്വീഡൻകാരനായ തോമസ് ഡെനർബി ആയിരുന്നു അന്ന് ഹെഡ് കോച്ച്. ആ സമയത്ത് ബ്രസീൽ, സ്വീഡൻ, ബഹറിൻ, യുഎഇ തുടങ്ങിയ നിരവധി ടീമുകളുമായി നമ്മൾ കളിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഫിഫ ലോകത്തിലെ മികച്ച താരമായി ആറുതവണ തെരഞ്ഞെടുക്കുകയും ചെയ്ത "വനിത ഫുട്ബോളിലെ പെലെ ’ എന്നറിയപ്പെടുന്ന ബ്രസീലിന്റെ മർത്തയ്ക്കെതിരേയും നമ്മുടെ കുട്ടികൾക്ക് കളിക്കാനായി.
ബ്രസീലിനെതിരേയുള്ള മത്സരത്തിൽ അവർ ആദ്യം ഗോൾ അടിച്ചു. പക്ഷേ, നമ്മുടെ പഞ്ചാബി താരം മനീഷ കല്യാൺ ഗോൾ നേടി സമനില പിടിച്ചു. പിന്നീട് ആറു ഗോളുകൾകൂടി അടിച്ച് അവർ 7-1ന് ജയിച്ചെങ്കിലും ഒരു ഗോളടിക്കാനും കുറച്ചുനേരത്തേക്കെങ്കിലും സമനിലയിലാക്കാനുമായി എന്നത് ഫിഫയുടെ ഒഫീഷ്യൽസിനെപ്പോലും അത്ഭുതപ്പെടുത്തി.
2023ല് അണ്ടർ 17ന്റെ ഹെഡ് കോച്ചായി എഎഫ്സി ക്വാളിഫൈ ടൂർണമെന്റിന്റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ജേതാക്കളായി. 2023-24 കാലഘട്ടത്തിൽ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പിങ്ക് കപ്പ് പോലുള്ള ഒട്ടേറെ ടൂർണമെന്റുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കളിച്ചു. 2024ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സെമിയിൽ തോറ്റു. ഇതിനിടെ 2023 ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ബെസ്റ്റ് വനിത കോച്ചിനുള്ള പുരസ്കാരം ലഭിച്ചു.
ഏഷ്യാ കപ്പിലേക്ക് സീനിയർ ടീം
2025 ൽ തായ്ലൻഡിൽ നടന്ന എഎഫ്സി ക്വാളിഫൈ മത്സരത്തിൽ മംഗോളിയ, തിമോർ ലെസ്റ്റെ, ഇറാഖ് ടീമുകളെ തോൽപ്പിച്ചാണ് നിർണായക മത്സരത്തിലേക്ക് എത്തിയത്. ആതിഥേയരായ തായ്ലൻഡിനെ 2-1 ന് തോൽപ്പിച്ച് ഏഷ്യാകപ്പിന് നാം യോഗ്യത നേടി- 22 വർഷങ്ങൾക്കുശേഷം, യോഗ്യതാമത്സരം കളിച്ച്. സീനിയർ ടീമിന്റെ മറക്കാനാവാത്ത ഒരു നിമിഷം ഇതായിരുന്നു.
ലോകകപ്പ് സ്വപ്നം
വനിതാ ലോകകപ്പിലും ഒളിമ്പിക്സിലും ഇന്ത്യൻ ടീമിനെ കളിപ്പിക്കണമെന്നതാണ് സ്വപ്നം. ഇപ്പോഴത്തെ വനിതാ ടീമിലെ കുറച്ചുപേർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സമീപഭാവിയിൽ അണ്ടർ 19, 17 ടീമുകളിൽനിന്ന് മികച്ച കുറച്ചുപേർകൂടി സീനിയർ ടീമിലെത്തും. അതോടെ കളിമാറും... 2024ൽ പ്രോ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏക വനിതാ കോച്ചും ഇപ്പോൾ തേവര സേക്രഡ് ഹാർട്ട് കോളജിലെ കായികാധ്യാപികയുമായ ഡോ.പി.വി. പ്രിയയുടെ സ്വപ്നങ്ങൾ ഗോൾമുഖത്തു തിളങ്ങുന്നു...