22-08-2026
അന്ധകാരത്തിനെ കാവിയുടുപ്പിക്കുന്ന കാലം. സത്യത്തെ മിഥ്യത ചുട്ടികുത്തിക്കുന്ന ശില്പികളെപ്പോൽ നിഴലുകൾ പാഠപുസ്തകങ്ങളിൽനിന്ന് വെളിച്ചത്തെ മായ്ക്കുന്ന കാലം. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. എൻസിഇആർടിയുടെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളിലും സത്യത്തിനുമേൽ ചെളി പൊതിയാനുള്ള ശ്രമം തുടരുന്നു. എൻസിഇആർടിയുടെ പാഠപുസ്തക സമിതിയിൽ ആർഎസ്എസ്, എബിവിപിക്കാരെ തിരുകിക്കയറ്റിയെന്ന വിവാദമാണ് ഇപ്പോൾ കത്തുന്നത്. ബിജെപി അധികാരത്തിൽ വന്നതുതൊട്ട് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര മസ്തിഷ്ക പ്രക്ഷാളനം ഇന്ത്യയിൽ തുടർന്നുവരുന്ന പ്രക്രിയയാണ്. പ്രത്യക്ഷത്തിൽതന്നെ അസംബന്ധമെന്ന് വ്യക്തമാകുന്ന കാര്യങ്ങൾപോലും പരസ്യമായി ആവർത്തിച്ചുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങളെ വെറുതെ പുച്ഛിച്ചു തള്ളിയാൽ മാത്രം പോരാ. മറുവാക്കു ചൊല്ലി നിർവീര്യമാക്കുകതന്നെ വേണം. അല്ലെങ്കിൽ ചരിത്രപരമായി നിഷ്ക്രിയരാക്കപ്പെട്ട ഒരു സമൂഹം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ മുട്ടിലിഴയുന്നത് രേഖപ്പെടുത്താൻപോലും ആരുമുണ്ടാകാത്ത ദുരവസ്ഥയാകും നാടിനുണ്ടാവുക.
എന്‍സിഇആര്‍ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്), ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നീ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയിലാണ് സാമൂഹികാർബുദകാരണമാകുന്ന ഫാസിസ്റ്റ് വൈറസുകളെ ഒളിച്ചുകടത്തിയത്. പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള സംഘടിത ശ്രമമാണു പുതിയ 20 അംഗ സമിതിയെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി (എസ്പി) തുടങ്ങിയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനുള്ള നീക്കമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രഫസറുമായ വന്ദന മിശ്ര, എബിവിപിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള, ബിജെപിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്ന ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.
ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നോ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്. കർണാടകയിലെ നിട്ടെ സർവകലാശാലാ വൈസ് പ്രസിഡന്റും പ്രമുഖ അക്കാദമിക വിദഗ്ധനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതിയുടെ തലവൻ. 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനു കീഴിൽ പാഠപുസ്തകങ്ങളിൽ വരുത്തിയ കാതലായ തിരുത്തലുകൾ നേരത്തേതന്നെ വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽനിന്ന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പകരം ‘മൂന്ന് മിനാരങ്ങളുള്ള നിർമിതി’എന്നു മാറ്റിയതും അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചുരുക്കിയതും രണ്ടു വർഷംമുമ്പാണ്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ‘മതേതരത്വം’എന്ന അധ്യായത്തിൽ, “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ, പ്രത്യേകിച്ച് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്നാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു” എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മായ്ച്ചുകളയാനുള്ള ശ്രമം ആ വിഭാഗത്തിനെതിരേയുള്ള വംശഹത്യയിലേക്കാണ് നയിക്കാറുള്ളതെന്ന് ജെഎൻയുവിലെ സമകാലിക ഇന്ത്യൻ ചരിത്രവിഭാഗം പ്രഫസറായിരുന്ന ആദിത്യ മുഖർജി അന്നുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യാണ് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റേണ്ടതുണ്ടെന്ന് ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ നിർദേശിക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രസങ്കൽപത്തിൽ ഉൾപ്പെടാത്ത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പുറന്തള്ളണമെങ്കിൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണം അനിവാര്യമാണെന്നാണ് ഗോൾവൾക്കർ ‘വിചാരധാര’യിൽ പറഞ്ഞുവയ്ക്കുന്നത്.
ഫാസിസ്റ്റ് ചിന്താധാരയിൽ പ്രതിപക്ഷമില്ലാത്തതിനാൽ എതിർപ്പുകളോ ഭിന്നാഭിപ്രായങ്ങളോ വിലപ്പോകില്ല. നമ്മുടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഈ അപകടം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ട്. നിലപാടുകളിൽ വെള്ളം ചേർത്തും മൃദുഹിന്ദുത്വത്താൽ മുഖം മിനുക്കിയും അധികാരത്തിന്റെ ഇടനാഴികളിൽ തിരിച്ചെത്താനുള്ള വഴികൾ മാത്രമാണ് അവർ ചിന്തിക്കുന്നത്. അതിലേക്കു നയിക്കേണ്ട ഭരണഘടനയോ ജനാധിപത്യ സംവിധാനം തന്നെയോ അവശേഷിക്കുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കുന്നത് വിനാശകരമാകും. സ്വർണത്തേക്കാൾ വിലയുണ്ട് ഗാന്ധിജിയും മറ്റു രാഷ്ട്രശിൽപികളും ഉയർത്തിപ്പിടിച്ച സത്യത്തിന്.
21-08-2026
‘നൂറു സംശയങ്ങൾ ഒന്നിച്ചുവച്ചാലും ഒരു തെളിവാകില്ല.’ (കുറ്റവും ശിക്ഷയും-ദസ്തയേവ്സ്കി) ആലപ്പുഴ കരുവാറ്റയിൽ ഒമ്പതാംക്ലാസുകാരി അടുത്ത ബന്ധുവിനെ കൂട്ടുകാരെ വിട്ടു കൊലപ്പെടുത്തിയ സംഭവം ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. തകർന്ന കുടുംബബന്ധങ്ങളിലെ കുട്ടികളുടെ വേദനകളും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവർ അനുഭവിക്കുന്ന അനാഥത്വവുമൊക്കെ ഹൃദയഭേദകമാണ്. എന്നിരിക്കിലും, കുട്ടിക്കാലത്തു സ്നേഹം കിട്ടാത്തത് കൊലപാതകത്തിന്റെ ന്യായീകരണമാക്കുന്നത് സൂക്ഷിച്ചുവേണം. അതു കോടതിയുടെ സൂക്ഷ്മപരിശോധനയിൽ നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് ഉൾപ്പെടെ ആരും തിടുക്കത്തിൽ നിഗമനങ്ങളിലെത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ല. കൊല്ലപ്പെട്ടവർക്കു തങ്ങളുടെ ഭാഗം പറയാൻ അവസരമില്ലെന്നിരിക്കെ, തെളിവില്ലാതെ സംശയക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീഡന ആരോപണത്തിൽ. അതേസമയം, കരുവാറ്റക്കണ്ണാടി സമൂഹത്തിനുനേർക്കു തിരിച്ചുവയ്ക്കുകയും വേണം. അപ്പോൾ കാണാം തകർന്ന കുടുംബബന്ധങ്ങളിൽ ഏകാകികളാകുന്ന, അനാഥരാകുന്ന, സമനില തെറ്റുന്ന, കുറ്റവാളികളാകുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. പലരും വ്യാജസ്നേഹിതരിലേക്കും സമൂഹമാധ്യമ-ലഹരിച്ചന്തകളിലേക്കും ഒളിച്ചോടുന്നു.
ഒമ്പതാം ക്ലാസുകാരി ബന്ധുവായ വയോധികനെ കൊല്ലാൻ ആൺസുഹൃത്തിനും കൂട്ടുകാർക്കും നിർദേശം കൊടുക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അതു വിദഗ്ധമായി ചെയ്തശേഷം വീഡിയോ പെൺകുട്ടിയെ കാണിക്കുന്നതും കവർച്ചനടത്തുന്നതും കുറ്റബോധമില്ലാതെ സംഭവം വിശദീകരിക്കുന്നതുമൊക്കെ പഠനവിധേയമാക്കണം. ഇതൊക്കെ ചെയ്ത കുട്ടികൾതന്നെയാണ് കൊല്ലപ്പെട്ടയാൾ മോശമായി ദേഹത്തു സ്പർശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. അതേസമയം, ഫോൺ ഉപയോഗവും ആൺസൗഹൃദങ്ങളും വീട്ടിൽ വൈകിയെത്തിയതുമൊക്കെ തടഞ്ഞതാണ് പ്രകോപനമായതെന്ന റിപ്പോർട്ടുകളുമുണ്ട്. ഇരുവശങ്ങളും പരിശോധിക്കട്ടെ. സാഹചര്യങ്ങളാണ് കൊല്ലാനും കവർച്ച ചെയ്യാനും ഗുണ്ടാസംഘങ്ങളെപ്പോലെ തെരുവിൽ അഴിഞ്ഞാടാനും സഹപാഠികളെ വളഞ്ഞിട്ടു മർദിക്കാനും ക്രൂരമായ റാഗിംഗിനു വിധേയരാക്കാനും ലഹരി ഉപയോഗിക്കാനും പെൺകുട്ടികളെ അപമാനിക്കാനും മാതാപിതാക്കളെ ആക്രമിക്കാനുമൊക്കെ കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാൻ ഉപയോഗിക്കരുത്. എല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാഹചര്യങ്ങൾകൊണ്ടു ഹരിച്ചാൽ നീതി കിട്ടില്ല.
കുടുംബത്തിൽനിന്നു സ്നേഹവും കരുതലും കിട്ടാത്തതിനാലോ അവ കൂടിപ്പോയതുകൊണ്ടോ അക്രമികളായവരുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരല്ല മറ്റു മനുഷ്യർ. അങ്ങനെയാണെങ്കിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം നടത്തി കൊന്നവരുടെയും പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥിനെ ആക്രമിച്ച് മരണത്തിലേക്കു തള്ളിവിട്ടവരുടെയും തെരുവിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികളുടെയുമൊക്കെ പൂർവകാലം പരിശോധിച്ചാൽ അതിനൊക്കെ കാരണമായി വളർത്തുദോഷവും ചീത്ത കൂട്ടുകെട്ടും മുതൽ അക്രമരാഷ്ട്രീയത്തിന്റെ പിന്തുണവരെ പല സാഹചര്യങ്ങളുണ്ടാകും. അതുവച്ചു ന്യായീകരിച്ചാൽ പിന്നെ കുറ്റവാളികളില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയുടെ തീവ്രത നിശ്ചയിക്കേണ്ടത് കോടതിയാണ്. അതിനുമുമ്പ്, സഹതാപ ചായം പൂശി കുറ്റവാളികളെ പുലികളിക്കിറക്കരുത്.
കരുവാറ്റ സംഭവത്തിന്റെ ഗൂഢാർഥങ്ങൾ പോലീസും മനഃശാസ്ത്രജ്ഞരും കോടതിയുമൊക്കെ കണ്ടെത്തട്ടെ. പക്ഷേ, വിപണിസാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന അക്രമാസക്ത സിനിമകളും സമൂഹമാധ്യമങ്ങളിലെ വികലചിന്തകളും വിൽപനകേന്ദ്രീകൃത അൽഗോരിതങ്ങളും മയക്കുമരുന്നു ലഭ്യതയും ശിഥിലമായ കുടുംബബന്ധങ്ങളുമൊക്കെ ഉള്ളടത്തോളം കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ അകറ്റാൻ പരിമിതിയുണ്ട്. അതെന്തായാലും, ഇത്തരം അത്യപൂർവസംഭവങ്ങൾ നിരാശയ്ക്കു കാരണമല്ല. പാർട്ടിക്കൊടി പിടിക്കുന്നവരേക്കാൾ പ്രതികരണശേഷിയും സ്വതന്ത്രചിന്തയും രാഷ്ട്രീയബോധവുമുള്ള കുട്ടികൾ പുറത്തുണ്ടെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾ തെളിയിച്ചു. എത്ര ആവർത്തിച്ച് മൈക്കിലൂടെ ആവശ്യപ്പെട്ടാലും പണ്ഡിതവേഷത്തിലെത്തിയാലും വർഗീയ അജൻഡകൾക്കു കൈപൊക്കില്ലെന്നും അവർ തെളിയിച്ചു. പ്രതീക്ഷകൾ വർധിച്ചിട്ടേയുള്ളൂ. പക്ഷേ, ഒടുവിലത്തെ കുട്ടിയും മയക്കുമരുന്നും വിദ്വേഷവും കത്തിയും താഴെയിടുവോളം ഒരു സമൂഹത്തിനും സംതൃപ്തമാകാനാകില്ല.
20-08-2026
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
19-08-2026
ട്രെയിനിൽ കുടിവെള്ളമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്പോൾ കുപ്പിയുമായി ഓടുന്ന യാത്രികരെയും ഇന്ത്യൻ റെയിൽവേ ചതിച്ചു. കേരളത്തിലുൾപ്പെടെ പല സ്റ്റേഷനുകളിലെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഈ കോളി ബാക്ടീരിയ എത്തുന്നത് പ്രധാനമായും മനുഷ്യവിസർജ്യത്തിൽനിന്നാണെന്ന് സർക്കാരിനും റെയിൽവേയ്ക്കും അറിയാം. പക്ഷേ, അവർ കുടിക്കുന്നത് ഈ വെള്ളമല്ലല്ലോ. ദിവസം മൂന്നുകോടി യാത്രക്കാരെങ്കിലും കയറിയിറങ്ങുന്ന, പ്രതിവർഷം ഏകദേശം 2.75 ലക്ഷം കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമാണ് ഇത്ര ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത്. അവിടെയുമിവിടെയും ആഡംബര ട്രെയിനുകളും സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഭരണ-ഉദ്യോഗ പ്രമാണിമാർ യാത്രക്കാർക്കുള്ള പൈപ്പിൽനിന്നു വെള്ളം കുടിച്ച് ടോയ്ലറ്റിലൊന്ന് ഇരുന്നിട്ടും മടങ്ങട്ടെ. അപ്പോഴറിയും, ഇ കോളി ബാക്ടീരിയ റെയിൽവേ നിർമിത മാലിന്യമലയുടെ ഒരറ്റം മാത്രമാണെന്ന്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയ. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രലിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ സ്റ്റേഷനുകളിലെ വെള്ളത്തിലും ബാക്ടീയ ഉണ്ട്. മറ്റു വൃത്തികേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നു കണ്ടെത്തി. പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങൾ പോലുമില്ല.
സിഎജി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതിയാണ്. പല ട്രെയിനുകളും മാലിന്യവണ്ടികളായി. ടോയ്ലെറ്റുകളിൽ നിവൃത്തിയുണ്ടെങ്കിൽ ആളുകൾ കയറില്ല. ദീർഘദൂര ട്രെയിനുകളിലാണെങ്കിൽ യാത്ര തുടങ്ങി മണിക്കൂറുകൾക്കകം വൃത്തിഹീനമാകും. ജനറൽ കോച്ചുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ആവശ്യത്തിനു വെള്ളമില്ലാത്തതും ശുചിയാക്കാൻ ആളില്ലാത്തതുമാണ് മുഖ്യകാരണങ്ങൾ. ട്രെയിനിലെ വെള്ളം വായ കഴുകാൻപോലും മിക്ക യാത്രക്കാരും ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള പാത്രം നിറഞ്ഞുകവിഞ്ഞ് കിടക്കുന്നതും പതിവാണ്. എലി, പാറ്റ, പാന്പ് തുടങ്ങിയവയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്തുനിന്നു കിട്ടും. ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ദുരിതം വലതുകാൽ വച്ചു കയറുന്പോഴേ തുടങ്ങും. ബുക്ക് ചെയ്ത സീറ്റിലെ കൈയേറ്റക്കാർ മിക്കവാറും ഉറക്കത്തിലായിരിക്കും. വിളിച്ചെഴുന്നേൽപ്പിക്കാനാകാത്തത്ര ഉറക്കം! വർഷങ്ങളായുള്ള പരാതിയാണെങ്കിലും റെയിൽവേയും കൂർക്കം വലിച്ചുറങ്ങുകയാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളും മുതിർന്നവരുമൊക്കെ പലപ്പോഴും നിന്നു യാത്ര ചെയ്യേണ്ടിവരും. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും മോഷണവും ഗുണ്ടായിസവുമൊക്കെ ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണവും പണവും മൊബൈൽ ഫോണും മാത്രമല്ല, ഉറങ്ങിയെഴുന്നേൽക്കുന്പോൾ ചെരിപ്പുപോലും കാണില്ല. ടിടിഇയും റെയിൽവേ പോലീസുമൊക്കെ പരന്പരാഗത ആചാരങ്ങളെന്നേയുള്ളൂ.
തീവെട്ടിക്കൊള്ള തുടങ്ങുന്നത് തീവണ്ടിയിലല്ല, ടിക്കറ്റ് ബുക്ക് ചെയ്യുന്നിടത്താണ്. കൺഫേം ചെയ്ത ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താൽപോലും വലിയ പിഴയാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും, എസി സെക്കൻഡിന് 200 രൂപയും, എസി 3-ടയർ/ചെയർ കാറിന് 180 രൂപയും, സ്ലീപ്പറിന് 120 രൂപയും, സെക്കൻഡ് ക്ലാസിന് 60 രൂപയും കുറയ്ക്കും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഓരോന്നിനും പണം നഷ്ടമാകും. 48 മുതൽ 12 മണിക്കൂർ വരെ ടിക്കറ്റ് തുകയുടെ 25 ശതമാനം. 12 മുതൽ 4 മണിക്കൂർ വരെ (അല്ലെങ്കിൽ ചാർട്ട് തയാറാക്കുന്നത് വരെ) 50 ശതമാനം. അതിനു ശേഷമാണെങ്കിൽ ഒന്നും കിട്ടില്ല. പക്ഷേ, റദ്ദാക്കിയ ടിക്കറ്റ് അപ്പോൾതന്നെ പൂർണനിരക്കിൽ വിറ്റു കാശാക്കുകയും ചെയ്യും. 2019-23 കാലഘട്ടത്തിൽ മാത്രം കാൻസലേഷൻ ചാർജ് ഇനത്തിൽ 6,113 കോടി രൂപ റെയിൽവേ പിടിച്ചെടുത്തു. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു പറയുന്ന സർക്കാർ ഇതറിയണം.
കാൻസലേഷൻ കൊള്ള, ട്രെയിനിലെയും സ്റ്റേഷനിലെയും ശുചിത്വമില്ലായ്മ, മോശം ഭക്ഷണം, സുരക്ഷിതത്വമില്ലായ്മ, തിരക്ക്, മോഷണം... ഇപ്പോൾ വിസർജ്യാവശിഷ്ട കുടിവെള്ളവും. ഒന്നും പരിഹരിക്കാനാകാത്തതല്ല. ചുമതലപ്പെട്ടവർക്കു തോന്നിയിട്ടില്ല. ഇ കോളി ബാക്ടീരിയയാണ്; ഈ കെടുകാര്യസ്ഥത മാറാരോഗവും.
18-08-2026
പ്ലസ് ടു, നീറ്റ്-യുജി എന്നിവയ്ക്കുശേഷം യുജിസി-നെറ്റ് പരീക്ഷയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എന്‍ടിഎ) “കുള’’മാക്കി. ഈ ഏജൻസി ലക്ഷക്കണക്കിനു വിദ്യാർഥികളുടെ അധ്വാനവും സമയവും ഭാവിയും അവതാളത്തിലാക്കിക്കഴിഞ്ഞു. നിരവധി വിദ്യാർഥികൾ ജീവനൊടുക്കി. പക്ഷേ, അവിശ്വസനീയം! ഏജൻസി ആരോടും ഒരുത്തരവാദിത്വവുമില്ലാതെ വാഴുന്നു. വന്ദേമാതരത്തിന്റെ ചരണം തെറ്റിയോ എന്ന് അന്വേഷിക്കുന്നതിന്റെ നാലിലൊന്നു ശ്രദ്ധ സർക്കാരിന് ഈ രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെക്കുറിച്ച് ഉണ്ടായിരുന്നെങ്കിൽ ഈ ഏജൻസിയുടെ നടത്തിപ്പുകാർ എന്നേ ജയിലിലാകുമായിരുന്നു. കാവിവത്കരിച്ച സിലബസും താറുമാറായ പരീക്ഷാ നടത്തിപ്പും വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിച്ചു. അതു കെടുകാര്യസ്ഥതകൊണ്ടു മാത്രമല്ലാത്തതിനാൽ മന്ത്രിയെയും എൻടിഎ ഡയറക്ടർ ജനറലിനെയും ജീവനക്കാരെയും മാറ്റി പ്രതിഷ്ഠിച്ചതുകൊണ്ടു മാത്രമായില്ല. വിദ്യാർഥികളും അധ്യാപകരും മതേതരസമൂഹവും ജാഗ്രത പാലിക്കണം.
കോളജുകളിലേക്കും സർവകലാശാലകളിലേക്കുമുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾ, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ലക്ഷങ്ങൾ പരീക്ഷ എഴുതി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകളിൽ ഒട്ടേറെ പിഴവുകളും ചോദ്യങ്ങളുടെ ആവര്‍ത്തനവും ഉണ്ടായതായി എന്‍ടിഎ സമിതിയാണ് കണ്ടെത്തിയത്. ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളില്‍ 67എണ്ണം 2024 പരീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളവയായിരുന്നു. സോഷ്യോളജി പരീക്ഷയിൽ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളടക്കം തെറ്റി. വ്യാകരണപ്പിഴവുകൾ വേറെ. പുനഃപരീക്ഷ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തും. വിദ്യാർഥികളുടെ രണ്ടര മാസം പാഴായി. ആരുമില്ല ഉത്തരവാദികൾ. പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം അടിമുടി പാളിയതും നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ 2024ലും 2026ലും ചോർന്നതും ഉൾപ്പെടെ നിരവധി പരീക്ഷാ ക്രമക്കേടുകൾ പരിഗണിച്ചാൽ ഈ ഏജൻസിക്ക് ഒരു പ്രൈമറി സ്കൂൾ പരീക്ഷപോലും നടത്താന്‍ ശേഷിയില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. പിരിച്ചുവിടുക മാത്രമാണ് പോംവഴിയെന്ന് വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലാകേണ്ട എൻടിഎ പ്രവർത്തിച്ചത് 24 സ്ഥിരം ജീവനക്കാരെയും 197 കരാർ-പുറം തൊഴിലാളികളെയും ആശ്രയിച്ചാണെന്ന വാർത്ത നടുക്കുന്നതായിരുന്നു. ചോദ്യക്കടലാസ് ചോർച്ച വിവാദമായതോടെ 47 കരാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെത്തുടർന്ന് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷി ‘ബിൽഡ് ന്യൂ എൻടിഎ’ എന്ന പേരിൽ വിവിധ തസ്തികകളിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ, ഇതും കരാർ അടിസ്ഥാനത്തിലാണ്. ഓരോ വിദ്യാർഥിയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന ശക്തവും സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുന്പാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. അതിനു 10 ദിവസം മുന്‍പാണ്, പൊതുപരീക്ഷാ (അനുചിത മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ 2026 പാർലമെന്റ് പാസാക്കിയെന്നും അതു പരീക്ഷാ സമ്പ്രദായത്തെ കരുത്തുറ്റതാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയത്. പ്രത്യേക കർമസേന, അതിവേഗ കോടതികൾ, സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചന... ഒന്നും ഫലിച്ചില്ല. അതിനിടെയാണ് നെറ്റും കീറിയത്!
2018ൽ സൊസൈറ്റിയായി വിദ്യാഭ്യാസ മന്ത്രാലയം രജിസ്റ്റർ ചെയ്ത എൻടിഎയെ പാർലമെന്ററി പരിശോധനയുടെ പരിധിയിൽനിന്നു മാറ്റിനിർത്തിയതും അക്കൗണ്ടുകൾ സിഎജി (കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) നേരിട്ട് ഓഡിറ്റ് ചെയ്യുന്നതിന് പകരം സിഎജിക്കു കീഴിലുള്ള സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിച്ചതും, നിർണായക ജോലികൾ വേണ്ടപ്പെട്ടവർക്കു കരാർകൊടുത്തതുമൊക്കെ ദുരൂഹമാണ്. പാർലമെന്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണങ്ങൾ ഒഴിവാക്കി രാഷ്ട്രീയ താത്പര്യങ്ങൾക്കുള്ള കാര്യാലയമായി എൻടിഎയെ ചുരുക്കിക്കളഞ്ഞവർക്ക്, കെടുകാര്യസ്ഥതയും അഴിമതിയും അവഗണിച്ചും അതിനെ സംരക്ഷിക്കേണ്ടിവന്നിരിക്കുന്നു. 2024ലെ ചോദ്യപേപ്പർ ചോർച്ച മുതൽ ഉപദേശവും താക്കീതുമല്ലാതൊന്നും കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. പരീക്ഷ നടത്തിയും റദ്ദാക്കിയും ചോദ്യപേപ്പർ വിറ്റും വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ കോടിക്കണക്കിനാളുകളുടെ ജീവിതം തട്ടിക്കളിക്കുന്ന എൻടിഎയ്ക്കെതിരേ ചുവപ്പുകാർഡുയർത്തുന്നില്ല. രാഷ്ട്രീയ റഫറിമാരുള്ളിടത്തോളം എൻടിഎ ഔട്ടാകില്ല.
17-08-2026
വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ...
വിജയിക്കുകയും ഇത്തിരിയെങ്കിലും ലാഭമുണ്ടാക്കുകയും ചെയ്യുന്ന കർഷകർ എന്നും സവിശേഷവാർത്തയാണ്. പക്ഷേ, എല്ലാ കർഷകരും വിജയിക്കുകയും അത് എടുത്തുപറയേണ്ട സംഭവമല്ലാതാകുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള കർമപദ്ധതി ഇല്ലെങ്കിൽ ചിങ്ങപ്പുലരിയെ കർഷകദിനം എന്നു വിളിക്കുന്നതിൽ ഒരർഥവുമില്ല. സമൃദ്ധിയുടെ വിധാതാക്കളായ കർഷകരും തൊഴിലാളികളുമാണ് നാടിന്റെ പത്തായപ്പുരകൾ നിറയ്ക്കുന്നത്. പക്ഷേ, അവരുടെ കീശയാണോ കണ്ണുകളാണോ നിറയുന്നതെന്ന് ഒരന്വേഷണവുമില്ല. എല്ലാ സംരംഭങ്ങളിലേക്കും യുവാക്കൾ ആത്മവിശ്വാസത്തോടെ എത്തുന്നുണ്ട്. പക്ഷേ, കാർഷികമേഖലയിലേക്ക് എത്ര പേർ? പ്രസംഗമല്ലാതെ, അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ പ്രതീക്ഷ നൽകാൻ സർക്കാരിനു കഴിയുമെങ്കിൽ കർഷകദിനം കർഷകരുടേതാകും.
റബറിന്റെ താങ്ങുവില 200ൽനിന്ന് 250 ആക്കിയത് സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ നീതിയായിരുന്നു. 250 എന്നത്, വർഷങ്ങൾക്കു മുന്‍പത്തെ ആവശ്യമായിരുന്നു. ചെലവ് വീണ്ടും വർധിച്ചു. എങ്കിലും റബർ കർഷകരുടെ ആത്മവിശ്വാസം തെല്ലെങ്കിലും ഉയർത്തി. ഇത്തരം തീരുമാനങ്ങൾ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം... എവിടെയുമാകട്ടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ നെല്ലു വിതച്ച് കണ്ണീരു കൊയ്യാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള ക്ലേശങ്ങൾ അവിടെ നിൽക്കട്ടെ. ഏതാനും വർഷങ്ങളായി ഒരു തവണപോലും യഥാസമയം നെല്ലു സംഭരിക്കാനോ വില കൊടുക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തവണ ശരിയാക്കുമെന്നു പറയാതെ ഒരു കൊയ്ത്തുകാലവും കടന്നുപോയിട്ടില്ല. നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർ പ്രതിഷേധിക്കുന്നത് കൊയ്ത്തനുബന്ധ ജോലിയായി സ്ഥിരപ്പെട്ടു. ഒരു വർഷംപോലും കൃഷിവകുപ്പോ സപ്ലൈകോയോ യഥാസമയം നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ധാരണയിലെത്തുകയോ തർക്കമില്ലാതെ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെൽകൃഷിക്ക് ഇനി ബോണസ് നൽകേണ്ടതില്ലെന്നു കേന്ദ്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞത്. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമത്രേ. പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് സംസ്ഥാനത്തിനു നൽകിയ നിർദേശം.
പട്ടിണികൊണ്ടു പൊറുതിമുട്ടുന്ന കോടിക്കണക്കിനു മനുഷ്യരുള്ള രാജ്യത്ത് ധാന്യങ്ങൾ എങ്ങനെയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതെന്ന് വിശദീകരിച്ചിട്ടില്ല. അതുപോലെ നെൽപ്പാടങ്ങൾ, എണ്ണക്കുരു ഉൾപ്പെടെയുള്ള കൃഷികൾക്കു വേണ്ടി നികത്താമോ എന്നും മിച്ചധാന്യക്കാലം ഇനിയെന്നും ഉണ്ടാകുമോ എന്നൊന്നും കേന്ദ്രത്തിനു നിശ്ചയമുള്ളതായി തോന്നുന്നില്ല. വിവാദമാകുകയും സംസ്ഥാനങ്ങൾ നിർദേശം തള്ളിക്കളയുകയും ചെയ്തതോടെ അതൊരു നിർദേശം മാത്രമായിരുന്നെന്നു പറഞ്ഞ് പിൻവലിയുകയും ചെയ്തു.
കാപ്പി, കുരുമുളക്, ഏലം, പച്ചക്കറി, കന്നുകാലിവളർത്തൽ... ഒന്നിനുമില്ല സാന്പത്തിക ഉറപ്പ്. കുരുമുളകിനും ഏലത്തിനും ചില അവസരങ്ങളിൽ ഉണ്ടാകുന്ന വർധന വാർത്തയിലൂടെ നാം അറിയും. പക്ഷേ, ബാക്കി എല്ലായ്പോഴും വിലയിടിയുന്നതും കാലാവസ്ഥാ വ്യതിയാനത്താൽ വൻനഷ്ടം വരുന്നതും കർഷകൻ മാത്രം അറിയും. ക്ഷമയുടെ നെല്ലിപ്പലക കണ്ട കർഷകരുടെ ഡൽഹി സമരം ഒഴിച്ചാൽ കർഷകർ രാജ്യത്തൊരിടത്തും പരിധിക്കപ്പുറം പ്രതിഷേധിക്കാറില്ല. ഇതു സർക്കാരുകൾക്കറിയാം.
കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദിവസങ്ങൾക്കുമുന്പു നേടിയ പത്മശ്രീ ചെറുവയൽ രാമൻപോലും ജീവിക്കാൻ കഷ്ടപ്പെടുന്നത് കണ്ട നാടാണിത്. പലരും കൊടുക്കുന്ന പുരസ്കാരത്തുകകൊണ്ടല്ല, കൃഷിലാഭംകൊണ്ടാണ് കർഷകരും മക്കളും ജീവിക്കേണ്ടത്. വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവ നമ്മുടെ കൃഷിയിടങ്ങളെ ഭാഗികമായോ പൂർണമായോ തരിശുനിലങ്ങളാക്കി.
മണ്ണുകൊണ്ട് ചിറ കെട്ടുന്നതല്ലാതെ കാർഷികമേഖലയിലെ പ്രതിസന്ധികളെയും കൃഷിവകുപ്പുകളുടെ കെടുകാര്യസ്ഥതയെയും തടയാൻ ദീർഘപദ്ധതികളുടെ സുസ്ഥിരമായ അണക്കെട്ടുകളില്ല. ചന്തകളെയും മാവേലിസ്റ്റോറുകളെയും സൂപ്പർമാർക്കറ്റുകളെയും ഓൺലൈൻ സ്റ്റോറുകളെയുമല്ലാതെ അവയുടെ സ്രോതസായ കർഷകരെ അറിയാത്ത തലമുറ മാത്രമല്ല സർക്കാരുകളും ഭയപ്പെടുത്തുന്നു.
ചിങ്ങം ഒന്നിന്റെ കർഷകദിനം ആചരിക്കണം. അതിനുമുന്‍പ്, ഈ വ്യവസ്ഥിതി പഞ്ഞക്കർക്കിടകത്തിൽ ബന്ധിച്ച കർഷകരെ മോചിപ്പിക്കണം. വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ, ഉണ്ണുന്ന ചോറിനു മാപ്പ്!
15-08-2026
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യംഅതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. ജയ് ഹിന്ദ്!
നേരോ, ഈ രാജ്യത്തെ ഉന്നതനായ ഒരു നേതാവ് ദളിതനായതിന്റെ പേരിൽ, അദ്ദേഹം പ്രസംഗിച്ച ഇടം ശുദ്ധികലശം നടത്തിയെന്നോ? ശരിയായിരിക്കില്ല. ആണെങ്കിൽ, 80 വർഷം പഴക്കമുള്ള ആ ചെക്ക് വീണ്ടും മടക്കിയിരിക്കുന്നു! എല്ലാവർക്കും സ്വാതന്ത്ര്യമെന്നു പറഞ്ഞ് 1947 ഓഗസ്റ്റ് 15ന് ഭരണഘടനാ നിർമാണസഭ ഒപ്പിട്ട ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള ചെക്ക്! സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അക്കൗണ്ടുകൾ കാലിയാണ്.
അനേകായിരം സ്വാതന്ത്ര്യസമര പ്രസംഗങ്ങൾ, ഭരണഘടനയെ ആണയിട്ടുള്ള സത്യപ്രതിജ്ഞകൾ, ചിട്ടവട്ടങ്ങൾ പാലിച്ചുള്ള ദേശീയഗാന-ഗീതാലാപങ്ങൾ, ദേശീയപതാകാ വന്ദനങ്ങൾ, സാന്പത്തികശക്തി, ലോകമാതൃക... പ്രകടനങ്ങളും വായാടിത്തങ്ങളുമായി നമ്മളീ ചതുപ്പുനിലങ്ങളിൽ നിശ്ചലരായിരിക്കുന്നു. ഇന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരു സ്വപ്നമുണ്ട്. അടിമത്ത മൊത്തവ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽകയറ്റിയ അനേകായിരം സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നം. അതു പങ്കുവയ്ക്കുംമുന്‍പ്, 80-ാം സ്വാതന്ത്ര്യദിനത്തിൽ എവിടെയാണ് നാം ശയിക്കുന്നതെന്നറിയാൻ ഉത്തരാഖണ്ഡിലേക്കു പോകണം.
ഉത്തരാഘണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് എട്ടാം തീയതി രാജ്യസഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് ദേശീയാധ്യക്ഷനുമായ മല്ലികാർജുൻ ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. പത്താം തീയതി ബിജെപിയുമായി ബന്ധമുള്ള സംഘടന ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തി. ഖാർഗെ തന്നെയാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
പക്ഷേ, ഇതിൽ പുതുമയില്ല. സാധാരണക്കാരായ ദളിതരും ആദിവാസികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ നിന്ദ്യമായ മറ്റൊരധ്യായം മാത്രം. ഖാർഗെ പറഞ്ഞു: “സംഭവത്തെ രാഷ്ട്രീയ തർക്കമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ അവഗണിക്കാനാകില്ല. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാൽ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു.
ഇതു രാജ്യത്തെ വിഭജിക്കുന്നതാണ്. ബിജെപിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ മതത്തിന്റെ പേരിൽ ശുദ്ധീകരണം നടത്തുന്നത് രാജ്യത്തിനു ദോഷമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണം.”ഇതറിഞ്ഞ ഉപരാഷ്ട്രതി സി.പി. രാധാകൃഷ്ണന്റെ മറുപടി ഈ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും ഉദാത്തമായ സന്ദേശമായി. “അയിത്താചരണം പാപമല്ലെങ്കിൽ, പിന്നെ ലോകത്ത് പാപം എന്നൊന്നില്ല. ഖാർഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ്.” പക്ഷേ, ദീപികയുടേത് ഉൾപ്പെടെ, ഈ വാർത്തയ്ക്കു ചുവട്ടിലുള്ള സമൂഹമാധ്യമങ്ങളിലെ കമന്റുകൾ, ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ച പാപികളുടെ സങ്കേതം ഏതാണെന്നു സ്വയം വെളിപ്പെടുത്തുന്നു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്, സംഭവം അത്യന്തം ഖേദകരമാണെന്നും ബിജെപിക്കു പങ്കില്ലെന്നുമാണ്. സംഘപരിവാർ സംഘടനകളിൽ ഏതെങ്കിലുമൊന്ന് ദളിതരെയോ ആദിവാസികളെയോ ന്യൂനപക്ഷങ്ങളെയോ ആക്രമിക്കുന്പോഴൊക്കെ ബിജെപിയും കേന്ദ്രസർക്കാരും ഈ തള്ളിപ്പറയൽ മുഖംമൂടി യഥേഷ്ടം അണിഞ്ഞിട്ടുണ്ട്. പക്ഷേ, തുടർനടപടിയില്ലാത്ത ആ മൗനം സമ്മതമാണെന്നു കരുതുന്ന വർഗീയസംഘങ്ങൾ ആയുധങ്ങൾ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഈ സവർണരോഗികളെ തള്ളിപ്പറയുന്നതിനൊപ്പം കഠിനവകുപ്പുകൾ ചുമത്തി അഴിക്കുള്ളിലാക്കിയാൽ നേരിയൊരു മുന്നറിയിപ്പെങ്കിലുമായേനേ.
നമുക്കൊരു സ്വപ്നമുണ്ട്. ഹിമാലയം മുതൽ കന്യാകുമാരിവരെ രാഷ്ട്രീയാപചയങ്ങളിൽ കുടുങ്ങാതെ, മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ, പ്രത്യയശാസ്ത്രത്തിന്റെ തടവറകളില്ലാതെ, സവർണബോധമെന്ന പ്രാകൃതത്വമില്ലാതെ, കറുത്തവരെന്നോ വെളുത്തവരെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ നമുക്കു ജീവിക്കാനാകുന്ന ഇന്ത്യ. ഈ മണ്ണിന്റെ മക്കളിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, സഹജീവിയുടെ സാന്നിധ്യത്തിന്റെ പേരിൽ നിർജീവമായ കല്ലിനെയും മണ്ണിനെയും ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെടാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്നു കരുതുന്ന, ശാസ്ത്രബോധമുള്ള ഒരു തലമുറയെക്കുറിച്ചുള്ള സ്വപ്നം.
ശത്രുക്കളെ തേടിനടക്കുന്ന ആൾക്കൂട്ടങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം. 1947ൽ നാം ബ്രിട്ടീഷുകാരിൽനിന്നു സ്വതന്ത്രരായി. പക്ഷേ, പത്തിമടക്കിക്കിടന്നിരുന്ന തിന്മകൾ ചങ്ങലകളുമായി മാളത്തിൽനിന്നു പുറത്തിറങ്ങി. അവർ കാട്ടുനീതിയുടെ സ്മൃതികളുമായി രാജ്യത്തെ പിന്നോട്ടു കെട്ടിവലിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്ഥാനം അളക്കുന്ന ചിന്താധാരകളെ പൊടിതട്ടിയെടുക്കുന്നു. നമ്മുടെ ദേശീയകവിയുടെ സ്വപ്നംപോലെ മനസ് ഭയരഹിതവും ശിരസ് ഉയർത്താവുന്നതുമായ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് ഇന്ത്യ ഉയരട്ടെ.
ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസമില്ലാതെ അവനവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും നിയമാനുസൃതമായ വേഷം ധരിക്കാനും വർഗീയവാദികളാൽ ചോദ്യം ചെയ്യപ്പെടാതെ തീവണ്ടിയിലോ ബസിലോ ഉൾപ്പെടെ യാത്രചെയ്യാനും സാധ്യമാകുന്ന ഒരു ദിവസം നമ്മുടെ സ്വപ്നമായിരിക്കുന്നു; സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടു പിന്നിട്ടപ്പോൾ. ഇങ്ങനെ പോയാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ സഹപൗരനെ ബന്ധിക്കാനുള്ള ചങ്ങലയുമായി സവർണദുർഗന്ധം വമിപ്പിക്കുന്നവർ രാജ്യത്തെ അപമാനിക്കും.
നാം നിരാശരല്ല. കഴിഞ്ഞ മാസം ഡൽഹിയിലെത്തി സർക്കാരിനെ വിറപ്പിച്ച കുട്ടികളെ നയിച്ചത് അഭിജിത് ദീപ്കെ എന്ന ദളിതനാണ്. അയാളെ പിന്തുണച്ച ജാതി-മത-രാഷ്ട്രീയഭേദമെന്യേയുള്ള കോടിക്കണക്കിനു ജനങ്ങൾ പ്രതീക്ഷയാണ്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യം അതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. അതേ, നാം ഇന്ത്യക്കാരായ പൗരന്മാർ കൈകോർത്ത് അസമത്വചിന്തയില്ലാതെ ദേശീയപതാക ഉയർത്തുകയും ഒരേ പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കുകയും ഒരേ പാനപാത്രം പങ്കുവയ്ക്കുകയും ചെയ്യും. ആ സ്വാതന്ത്ര്യദിനമാണ് നമ്മുടെ സ്വപ്നം. ജയ് ഹിന്ദ്
14-08-2026
സംസ്ഥാനങ്ങളിൽനിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാൻ വ്യവസ്ഥകളുള്ള ധാതുഖനന ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനനസാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനം രാഷ്ട്രീയവും സാമ്പത്തികവും പ്രാദേശികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ കാലത്തും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ ഫെഡറലിസത്തെ തകർക്കുന്നതാണ് എന്ന പ്രതിഷേധം ഉയരാറുമുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം കുറയുന്ന നികുതിഘടനയും അതുവഴി സാമ്പത്തികമായി കേന്ദ്രത്തെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ഗതികേടും സ്വാതന്ത്ര്യം കിട്ടിയതു മുതൽ തുടരുന്ന പ്രശ്നങ്ങളാണ്.
ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളും ഗവർണർമാരും ഇടപെട്ടുണ്ടാക്കുന്ന പൊല്ലാപ്പുകൾ. മാത്രമല്ല, ചില പ്രത്യേക ഭാഷാ-സംസ്കാര വിഭാഗങ്ങളുടെമേൽ ദേശീയതലത്തിൽ ഒരേ നയങ്ങൾ അടിച്ചേൽപിക്കുന്നതിലുള്ള പ്രാദേശികമായ ആശങ്കകളും സംസ്ഥാനാന്തര തർക്കങ്ങളും ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്.
സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന അധികാരങ്ങളിൽ പലതും കവർന്നെടുക്കാൻ സമഗ്രാധിപത്യ സ്വഭാവമുള്ള കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുമ്പോൾ ഭരണഘടനാശിൽപികൾ സങ്കൽപിച്ച ഫെഡറൽ സ്വഭാവത്തിന്റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ധാതുഖനന ഭേദഗതി ബിൽ ആണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.
ഖനനം സ്വകാര്യകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതാണ് ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 എന്ന ആക്ഷേപം ഇതിനകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളെച്ചൊല്ലിയാണ് ഏറെ വിമർശനം.
സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്കയാണ് കേരളം പ്രത്യേകമായി എടുത്തുകാട്ടുന്നത്. ധാതുഖനിയുള്ള ഭൂമിയുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങൾക്കാണ്. ലീസും നികുതിയുമെല്ലാം സംസ്ഥാനങ്ങൾക്കുപയോഗിക്കാം. ഭേദഗതി നിയമമാകുന്നതോടെ ധാതുഖനന ഭൂമിയുടെ നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാരിനാകും.
ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുന്നതിലൂടെ സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും എളുപ്പത്തിൽ ഖനനാനുമതി നേടിയെടുക്കാനാകും. കരിമണലടക്കം വലിയതോതിൽ ധാതുസമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാകും. അനിയന്ത്രിതമായ ഖനനാനുമതിയും ദോഷം ചെയ്യും. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താമെന്നു വരുന്നതോടെ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ധാതുവിന്റെ ഖനനത്തിനായി നൽകിയ ഭൂമിയിൽ മറ്റു ധാതുക്കൾ കണ്ടെത്തിയാൽ പുതിയ ലൈസൻസില്ലാതെ ഖനനം നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ലിഥിയം, ഗ്രാഫൈറ്റ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ സുപ്രധാന ധാതുക്കളാണെങ്കിൽ അധികതുകയും വേണ്ട. ഒരു ലൈസൻസിന്റെ പേരിൽ എത്രതരം ധാതുക്കൾ വേണമെങ്കിലും ഖനനം ചെയ്യാമെന്ന അപകടം വേറെ. സ്വകാര്യാവശ്യങ്ങൾക്കായി ഖനനം നടത്തുന്ന കമ്പനികൾ അമ്പത് ശതമാനം മാത്രമേ വിൽകാൻ പാടുള്ളൂ എന്ന നിയന്ത്രണം ബിൽ എടുത്തുകളയുന്നുണ്ട്. ഖനനം കൂടുതൽ സുസ്ഥിരമാക്കാനും മേഖലയിൽ സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ ധാതുക്കളുടെ കലവറയായ ചവറ പോലുള്ള പ്രദേശത്തെ ഭൂമിയിൽ കേന്ദ്രത്തിന്റെ അധികാരമുറപ്പിക്കാനും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു മറിച്ചുകൊടുക്കാനുമുള്ള കുറുക്കുവഴിയാണ് ബില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ കെണികൾ തിരിച്ചറിഞ്ഞ കേരളം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കേണ്ട മറ്റൊരു നിർണായക സന്ദർഭമാണിത്.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള വിഷയമായതിനാൽ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന ബില്ലിനെതിരേയുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്നതാണു കണ്ടത്.
മുൻകാല ഭരണകൂടങ്ങളും അധികാരം കേന്ദ്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ബിജെപി സർക്കാർ കൃത്യമായ അജണ്ടയിലൂടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രനയങ്ങൾ നടപ്പാക്കുന്ന ഘടകം മാത്രമായി ചുരുക്കുന്ന അവസ്ഥ. സംസ്ഥാനങ്ങൾ യൂണിയന്റെ വെറും വിപുലീകരണമല്ലെന്നും ഭരണഘടനാപരമായി നിർവചിക്കപ്പെട്ട മേഖലകളിൽ അവയ്ക്ക് മേധാവിത്വം ഉണ്ടെന്നും അടിവരയിടുന്നതായിരുന്നു എസ്.ആർ. ബൊമ്മെ കേസിൽ 1994ലുണ്ടായ സുപ്രീംകോടതി വിധി.
ഫെഡറലിസവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ ദുർബലപ്പെടുത്തുന്നത് മറ്റൊന്നിന് ഭീഷണിയാകുമെന്നും കോടതി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
13-08-2026
കേരളം ഗുണ്ടകൾക്കു പഞ്ഞമില്ലാത്ത നാടായി. പല വിശേഷണങ്ങളിൽ പലതരം ഗുണ്ടകൾ. വിവിധ സ്പെഷാലിറ്റികളിൽ വിരാജിക്കുന്നവരുണ്ട്. സവിശേഷ ഓപ്പറേഷനുകൾക്ക് കുപ്രസിദ്ധിയാർജിച്ചവരുണ്ട്. ചിലർ ഒരുപാട് ആരാധകരുമായി താരപരിവേഷത്തിൽ വിലസുന്നു. ചിലർക്കു കരുത്തരായ സ്പോൺസർമാരുണ്ട്. രാഷ്ട്രീയക്കാരും മറ്റുചില തത്പരകക്ഷികളും ഗുണ്ടകളെ പോറ്റിവളർത്തുന്നു. ഗുണ്ടാവേട്ടയ്ക്ക് സംസ്ഥാന സർക്കാർ ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പേരിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വഴുതരുത്. തൂഫാൻ ആഞ്ഞടിച്ചതുപോലെ ഗ്രിപ്പും മുറുകട്ടെ.
കണക്കുകളൊക്കെ കൃത്യമാണ്. സംസ്ഥാനത്താകെ 1497 ഗുണ്ടകൾ. ഏറ്റവും കൂടുതൽ തൃശൂരിൽ. രണ്ടാംസ്ഥാനത്ത് കൊല്ലം. കാപ്പ കേസിൽ ജയിലിൽ കഴിയുന്നവർ 278. നാടുകടത്തപ്പെട്ടവർ 238 പേർ. പിടികിട്ടാപ്പുള്ളികളായി പറന്നുനടക്കുന്നവർ 16. കാപ്പ കേസ് പ്രതികളുടെ കണക്കിൽ തലസ്ഥാനംതന്നെ മുന്നിൽ.
ഇത്രയും കാര്യങ്ങൾ പോലീസിനറിയാമെന്നത് അഭിനന്ദനാർഹംതന്നെ. പക്ഷേ, വേണ്ടത് വേറൊരു കണക്കാണ്. സ്പോൺസർമാരുടെ കണക്ക്. അതായിരിക്കും ഒരുപക്ഷേ, പോലീസിനു കൂടുതൽ നന്നായി അറിയുക. എന്നാൽ, ഗുണ്ടകളുടെ കണക്കേ പുറത്തുവിടൂ. വേലിയിൽ കിടക്കുന്ന പാമ്പിനെയാരും നക്ഷത്രത്തിനു പകരം തോളിൽ തുന്നിപ്പിടിപ്പിക്കില്ലല്ലോ! ഗുണ്ടാപ്രമുഖരുടെ സ്പോൺസർമാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്റലിജൻസിനു ലഭിച്ചെന്നാണ് വാർത്ത.
ഇവരെയൊക്കെ എങ്ങനെ പിടിക്കും എന്നോർത്ത് പോലീസ് തന്നെയാണോ ഞെട്ടിയത്. വിരട്ടാനും തല്ലാനും കൊല്ലാനും കോടികൾ മുടക്കാൻ ശേഷിയുള്ളവരാണ് ‘ഞെട്ടിക്കുന്ന’ ലിസ്റ്റിലുള്ളത്. രാഷ്ട്രീയമായും ബിസിനസ്പരമായും നല്ല ‘ഗ്രിപ്പു’ള്ളവർ. ഈ നീരാളിപ്പിടിത്തത്തിൽ വെറുതെ തലവച്ചുകൊടുത്ത് കൈയും കാലും കളയണോ എന്ന് പോലീസുദ്യോഗസ്ഥർ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കുടുംബത്തോടൊപ്പം സമാധാനമായി കഴിയാനാണല്ലോ അവർ പോലീസായത്.
ഇതേ വഴിയുള്ളൂ. സ്പോൺസർമാരെ പൂട്ടുക. രാഷ്ട്രീയാഭയം നൽകുന്നത് ഒഴിവാക്കുക. അപ്പോൾ ഗുണ്ടകളുടെ വിലസൽ നിൽക്കും. അതോടെ പോലീസുകാർ അവരുടെ ജോലി ചെയ്യും. ഗുണ്ടകൾ അകത്താകും. ‘മറുപക്ഷത്തു’ നിൽക്കുന്ന ചില പോലീസുദ്യോഗസ്ഥർ എക്കാലത്തുമുണ്ടാകും. അവരെയും വെറുതേ വിടരുത്. ഇന്ത്യയിൽ എന്നും ക്ഷാമമനുഭവപ്പെടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് അതിനു വേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജോലി തുടങ്ങിയതാണ്. ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുന്നത് നാം കാണുന്നുണ്ട്.
അർജുൻ ആയങ്കിയെയും ടി.ജി. മോഹൻദാസിനെയും അറസ്റ്റ് ചെയ്തതിലെ ജാഗ്രത നാം തിരിച്ചറിയുന്നുണ്ട്. ഗുണ്ടകളുടെ വെല്ലുവിളിയിൽ മുട്ടുവിറയ്ക്കാത്ത മന്ത്രിയെന്ന പുകഴ്ത്തൽ നാം കേൾക്കുന്നുണ്ട്.
പക്ഷേ, വേറെയും ചിലത് കേൾക്കുന്നു, കാണുന്നു. ഏതു പോലീസുദ്യോഗസ്ഥനും അറിയുന്ന, സാമാന്യബോധമുള്ള ആർക്കും മനസിലാകുന്ന ചില നടപടിക്രമങ്ങൾ സംഘപ്രചാരകനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് മറന്നു. ജാമ്യം വിധിച്ചുകൊണ്ട് കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തു. അറസ്റ്റ് വൈകിയാലും പഴുതടച്ച നടപടിയാകുമെന്നാണ് മന്ത്രി പറയാറ്. ഈ കേസിൽ പക്ഷേ, പണി പാളി. രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം നന്നായി മുതലാക്കുന്നു.
കാസർഗോട്ട് മയക്കുമരുന്നു കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണ് എന്നതാണ് അസ്വാസ്ഥ്യജനകമായ മറ്റൊരാരോപണം. ഇയാളോടൊപ്പം അറസ്റ്റിലായവരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നു വാർത്തയുണ്ട്. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ ഒട്ടും വൈകരുത്. ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലീസിൽനിന്നു സംരക്ഷണം കിട്ടും, മറ്റേതെങ്കിലും പ്രമുഖ കക്ഷിയുടെ ആളാണെങ്കിൽ അവർ നോക്കിക്കോളും എന്നൊക്കെ ക്രിമിനലുകൾക്ക് ആത്മവിശ്വാസമുണ്ടായാൽ വലിയ കാറ്റുകളെല്ലാം കടലിൽ മാത്രം വീശി അപ്രത്യക്ഷമാകും. നാടിനെ ക്രിമിനലുകളിൽനിന്നു മോചിപ്പിക്കുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപങ്കാണ്.
എപ്പോഴും പറയാറുള്ളതുപോലെ, രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ ആശ്രയിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ്. ഇത് രാഷ്ട്രീയ ചർച്ചകൾക്കും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനും പകരം, ഗുണ്ടകളെ രാഷ്ട്രീയ ആയുധമാക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനമാണ് മറ്റന്നാൾ. കേരളത്തിൽ ഗുണ്ടകളെ ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ പ്രതിജ്ഞ ചെയ്യട്ടെ. അങ്ങനെ ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാകട്ടെ. ക്രിമിനലിസത്തിൽനിന്ന് കേരളത്തെ സ്വതന്ത്രമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒപ്പമുണ്ടാകും, തീർച്ച.
12-08-2026
ന്യൂനപക്ഷവിരുദ്ധതയുടെ, പ്രത്യേകിച്ച് ക്രൈസ്തവ വേട്ടയുടെ പല്ലും നഖവും ഒളിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ സാഹചര്യസമ്മർദത്താൽ പാർലമെന്റിന്റെ മേശപ്പുറത്തുനിന്നെടുത്താലും ഇല്ലെങ്കിലും ബിജെപി കൈയിൽനിന്നു താഴെവയ്ക്കാനിടയില്ല. പുതുക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ, ഗോവധനിരോധനനിയമം, ബുൾഡോസർരാജ്, ആൾക്കൂട്ട ആക്രമണം, പരസ്യവിചാരണ, കള്ളക്കേസുകൾ, മണിപ്പുരിൽ ഉൾപ്പെടെ ക്രൈസ്തവരെ ലക്ഷ്യമിട്ട ആക്രമണങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ ഹിന്ദുത്വ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ആക്രമണമാണിത്.
നിയമവിദഗ്ധരും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളും ചൂണ്ടിക്കാണിച്ച നിഗൂഢ വകുപ്പുകളെക്കുറിച്ച് ബിജെപിക്കു മറുപടിയില്ല. ക്രൈസ്തവർ ഭയപ്പെടണോ അവരുടെ സ്വത്തുക്കൾ കൈയേറുമോ എന്നതൊന്നുമല്ല വിഷയം; അതിനുള്ള വകുപ്പുകൾ എഫ്സിആർഎയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വിദേശസംഭാവന തെറ്റായി സ്വീകരിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതു തടയാൻ എഫ്സിആർഎ നിയമം നിലവിലുണ്ട്. 1976ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം 2010ൽ മൻമോഹൻ സിംഗ് സർക്കാർ പുതുക്കി.
ദുരുപയോഗിച്ചാൽ വിദേശ സംഭാവനകൾ ഉപയോഗിച്ചു സ്വന്തമാക്കിയ ആസ്തികൾ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന് ഏറ്റെടുക്കാൻ അതിൽ വകുപ്പുണ്ട്. പക്ഷേ, മുൻപുണ്ടായിരുന്ന ഗോവധനിരോധന നിയമവും മതപരിവർത്തനിരോധന നിയമവുമൊക്കെ അക്രമോത്സുകമാക്കിയതുപോലെ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ തകർക്കാൻ തക്കവിധം ബിജെപി പുതുക്കുകയാണ്.
ഇനി, വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ മാത്രമല്ല, നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്താൽപോലും ഇത്തരം ഫണ്ട് ഉപയോഗിച്ചു സന്പാദിച്ച ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനുമാകും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. ഒരു ആസ്തി ഭാഗികമായി മാത്രമാണ് വിദേശ സംഭാവനയിൽനിന്ന് സൃഷ്ടിച്ചതെങ്കിൽ പോലും മുഴുവനും ഏറ്റെടുക്കാമെന്ന് സെക്ഷൻ 16എ(2) വ്യക്തമാക്കുന്നു. ലൈസൻസ് റദ്ദാക്കുന്നിടത്താണ് ‘പണി’ തുടങ്ങുന്നത്. അത് ‘പൊതുജനതാത്പര്യാർഥം’ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത്.
മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഒരു വ്യക്തിയോ സംഘടനയോ വിചാരണ ചെയ്യപ്പെടുകയാണെങ്കിലും ലൈസൻസ് റദ്ദാക്കാം. ഏതെങ്കിലുമൊരു സംഘപരിവാർ സംഘടനയ്ക്ക് മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി കൊടുക്കാനാണോ വിഷമം! ലൈസൻസ് റദ്ദാക്കാനിരിക്കുന്ന ഉദ്യോഗസ്ഥൻ സർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യങ്ങളെ തള്ളിക്കളയുമോയെന്നത് ചിന്തിച്ചാൽ മതി.
ഒരു വ്യക്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകിയാലും രക്ഷയില്ല. ആ വ്യക്തിയുടെ പക്കൽ അവശേഷിക്കുന്ന മുഴുവൻ വിദേശ സംഭാവനയും അതിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികളും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും. വിദേശസംഭാവന വേണ്ടെന്നു വച്ചാലും രക്ഷയില്ല. ക്ലോസ് 16എ(1)(ബി) പ്രകാരം, വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും സംഭാവനബാക്കിയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികളും അഥോറിറ്റിക്ക് കണ്ടുകെട്ടാം.
എന്താല്ലേ, ബിജെപിക്കാലത്തെ വിചിത്ര നിയമങ്ങൾ! മടിയിൽ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ? തട്ടിപ്പു നടത്തിയിട്ടില്ലെങ്കിൽ, വിദേശസംഭാവനകൾ സ്വന്തം കാര്യത്തിനും മതപരിവർത്തനത്തിനുമൊക്കെ ഉപയോഗിച്ചിട്ടില്ലെങ്കിൽ നിയമത്തെ എതിർക്കുന്നത് എന്തിന്? ഇതു ക്രൈസ്തവർക്കും മുസ്ലിംകൾക്കും മാത്രമല്ലല്ലോ, എല്ലാവർക്കും ബാധകമല്ലേ? അവർക്കൊന്നും പ്രശ്നമില്ലല്ലോ... സംഘമനസുള്ള ‘നിഷ്പക്ഷ നിരീക്ഷകരും’ സമൂഹമാധ്യമ ‘നിഷ്കളങ്കരു’മൊക്കെ ആവർത്തിക്കുകയാണ്.
ന്യൂനപക്ഷ വിരുദ്ധതകളെ വെള്ളപൂശാൻ ഇറക്കുന്ന സ്ഥിരം ചോദ്യങ്ങളാണിവ. എഫ്സിആർഎയുടെ കാര്യമെടുത്താൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാനും സ്വത്തു കണ്ടുകെട്ടാതിരിക്കാനുമൊക്കെ നിയമത്തിൽ പഴുതിട്ടിട്ടുണ്ട്. പൊതുതാത്പര്യം മുൻനിർത്തി അത്തരം ഒരു ഒഴിവാക്കൽ ആവശ്യമാണെന്ന് സർക്കാർ കരുതുന്നെങ്കിൽ, ഏതെങ്കിലും സംഘടനയെയോ സംഘടനകളുടെ വിഭാഗത്തെയോ വ്യക്തിയെയോ ഈ ബില്ലിന്റെ പരിധിയിൽനിന്ന് ‘വകുപ്പ് 16-എൽ’ ഉപയോഗിച്ച് ഒഴിവാക്കാം.
മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്പോൾ ഘർവാപ്പസി എന്ന സംഘപരിവാർ മതപരിവർത്തനത്തെ ഒഴിവാക്കുന്നതും, അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ ഏജൻസികൾ ബിജെപിയെയും സഖ്യ കക്ഷികളെയും ബിജെപിയിലേക്കു വരുന്ന അഴിമതിക്കാരെയും ഒഴിവാക്കുന്നതുമൊക്കെ ഈ രാജ്യത്താണ്. തെരഞ്ഞെടുപ്പ് ശുദ്ധീകരിക്കാൻ വോട്ടർപട്ടിക പരിഷ്കരിക്കാനിറങ്ങിയിരിക്കുന്ന കമ്മീഷൻ കള്ളവോട്ട് ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടു കയർക്കുന്നതും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ ഒഴിവാക്കുന്നതും ഈ രാജ്യത്തുതന്നെയാണ്.
സംഘപരിവാർ മിത്രങ്ങളാരും എഫ്സിആർഎയുടെ കണ്ടുകെട്ടലിലും പെടില്ല. എഫ്സിആർഎ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെ തന്നെയാണെന്ന് വളച്ചുകെട്ടൊന്നുമില്ലാതെ ലോക്സഭയിൽ പറഞ്ഞത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്. അതു തെറ്റാണെന്നു കരുതാൻ 12 വർഷത്തിനിടെ നമുക്ക് ഉദാഹരണങ്ങളില്ല. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം, ദാരിദ്ര്യോച്ഛാടനം, സ്വാതന്ത്ര്യസമരം, നവോത്ഥാനം... എന്നിങ്ങനെ രാഷ്ട്രനിർമാണത്തിലെ സജീവപങ്കാളികളാണ് ക്രൈസ്തവർ.
പക്ഷേ, അതൊക്കെ ദുർവ്യാഖ്യാനം ചെയ്ത് ക്രൈസ്തവരെ സംശയനിഴലിലാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വിഭജനരാഷ്ട്രീയം ശക്തി പ്രാപിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. മിക്ക ബിജെപി സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ അരക്ഷിതരായിരിക്കേ എഫ്സിആർഎ മതേതര ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കി.
വിദൂര ഗോത്രമേഖലകളിൽ ഏറ്റവും വലിയ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സ്ഥാപനങ്ങളാണെന്നും വെറും ഉറപ്പല്ല, നിയമപരമായ വ്യക്തതയാണ് വേണ്ടതെന്നും മേഘാലയ ബിജെപി എംഎൽഎ എ.എൽ. ഹെക്ക് ആവശ്യപ്പെട്ടു. നിയമവിദഗ്ധർ ഈ വിചിത്ര നിയമത്തിനെതിരേ രംഗത്തു വന്നു. പ്രമുഖ മാധ്യമങ്ങൾ പിഴവുകൾ ചൂണ്ടിക്കാണിച്ചു. ബിജെപിയും കുഴലൂത്തുകാരും മാത്രം സമ്മതിക്കില്ല.
വർഗീയതയും വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ സാന്പത്തികാക്രമണവും ആരോപിക്കപ്പെടുന്ന ഈ ബിൽ തയാറാക്കിയ കൈകൾകൊണ്ട് ദേശീയപതാക ഉയർത്തുന്നത് ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളോടുള്ള നിന്ദയാകും.
11-08-2026
അർജുൻ ആയങ്കിയും ടി.ജി. മോഹൻദാസും ഒരേ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നതിനെ കാവ്യനീതിയെന്നു വിളിക്കാമോ? ഒരാൾ വിവിധ കേസുകളിൽ ഉൾപ്പെട്ട, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒന്നാന്തരം ക്രിമിനൽ. മറ്റേയാൾ പൊതുപ്രവർത്തകനെന്ന ലേബലിൽ ഒന്നാന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാൾ. രണ്ടു പേരും സ്വേച്ഛാധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ കാവ്യനീതി എന്ന പ്രയോഗത്തിന് പൊരുത്തമുണ്ട്.
കേരളം മുഴുവൻ സാമ്രാജ്യമാക്കിയ അധോലോക, ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കി സിപിഎം രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ തക്ക കരുത്തു നേടിയത്. പാർട്ടിക്കുവേണ്ടി ഉപയോഗിച്ച മറ്റു പലരെയുമെന്നപോലെ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതവരുടെ നിലനില്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കട്ടെ.
സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇയാളെപ്പോലൊരു ഗുണ്ട പിടിയിലായത് ആശ്വാസമാണ്. 23 കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിലസിയതും അയാളെ ഒളിപ്പിക്കാനും സഹായിക്കാനും ഒരുപാടുപേർ ഉണ്ടായി എന്നതും അസ്വാസ്ഥ്യജനകംതന്നെ.
ഏതൊരു ഗുണ്ടയുടെയും അവസ്ഥ ഇതാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ ജനം കൈയടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറയുമ്പോൾ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുമ്പോട്ടു വരണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം ആയങ്കിയെ തള്ളിപ്പറഞ്ഞതിൽ ആർജവമുണ്ടെങ്കിൽ കേരളത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. രാഷ്ട്രീയവും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലത്തും അതേക്കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അനിയന്ത്രിതമായ ബന്ധം ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണ്. കോടികൾ വാരിയെറിയുന്ന ബിസിനസായി രാഷ്ട്രീയവും തെരഞ്ഞെടുപ്പും മാറുമ്പോൾ സ്വാഭാവികമായി ഗുണ്ടകളും അനിവാര്യമാകുന്നു. താത്കാലിക നേട്ടങ്ങൾക്ക് അടിപ്പെട്ട് വോട്ട് ചെയ്യുന്ന നിഷ്ക്രിയമായ ജനക്കൂട്ടമാണ് രാഷ്ട്രീയ ക്രിമിനലിസം വളർത്തുന്നത്.
കേവലം ജനക്കൂട്ടം എന്നതിൽനിന്ന് ഉയർന്ന രാഷ്ട്രീയബോധമുള്ള ‘പൗരന്മാർ’ ആയി മാറുമ്പോൾ മാത്രമേ ഈ അവിശുദ്ധ കൂട്ടുകെട്ട് തകർക്കാൻ സാധിക്കൂ. രാഷ്ട്രീയാധികാരവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിചാരധാരയാണ് വിദ്വേഷപ്രചാരണം. അതിൽ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇന്നലെ ജാമ്യത്തിലിറങ്ങിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസ്.
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങളെയാണ് മോഹൻദാസ് സമൂഹമാധ്യമം വഴി അധിക്ഷേപിച്ചത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നൊക്കെയായിരുന്നു ജൽപനം. കേസെടുത്ത് പതിനൊന്നാം ദിവസമായിരുന്നു അറസ്റ്റ്. വൈകാരികമായ വിദ്വേഷത്തെയും മുൻവിധികളെയും ആളിക്കത്തിക്കുകയെന്നതാണ് മോഹൻദാസടക്കമുള്ള വിദ്വേഷപ്രസംഗകർ ചെയ്യുന്നത്.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു നിഷേധ പ്രത്യയശാസ്ത്രത്തിന്റെ പല മാർഗങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഒരേ കാര്യം കേൾക്കുന്ന സാധാരണ മനുഷ്യർ ചിന്തിക്കാതെ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതലമുറയെന്നതാണ് ആശ്വാസം.
പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന വ്യത്യസ്ത ചിന്തകളും സമരരീതികളുമാണ് അവരെ നയിക്കുന്നത്. ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളിലുള്ളത് കടുത്ത സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ്. മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും തരിമ്പും വകവയ്ക്കാത്ത ധാർഷ്ട്യപ്രകടനം. അത്യന്തം അപകടകരമായ വികൃത മനോഭാവമാണ് ഇതിനു പിന്നിൽ.
വിദ്വേഷപ്രസംഗങ്ങൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരേയുള്ള ആക്രമണം മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും മാനവികതയ്ക്കും നേരേയുള്ള വഞ്ചനയാണ് എന്നാണ് വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.
വിദ്വേഷപ്രചാരകരിൽനിന്ന് സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ, അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ടായിരിക്കണം എന്ന ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകൻ കാൾ പോപ്പറുടെ വാക്കുകളും ഇതോടു ചേർത്തുവയ്ക്കാം.
അർജുൻ ആയങ്കിയുടെയും ടി.ജി. മോഹൻദാസിന്റെയും അറസ്റ്റും ആഭ്യന്തരമന്ത്രിയുടെ വാക്കുകളും ജനങ്ങളിപ്പോൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പോലീസിലെയും രാഷ്ട്രീയക്കാരിലെയും ചിലർ പതിവു വേലത്തരങ്ങളുമായി വരാതിരിക്കില്ല. അത് തിരിച്ചറിഞ്ഞ് തടഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല നഷ്ടമാകുക; ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
10-08-2026
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
08-08-2026
ജനാധിപത്യരാജ്യം ഭരിക്കുന്നവർക്ക് ജനങ്ങളുടെ ചോദ്യങ്ങളെ ഭയമാണോ? ജയിച്ചുകയറാനുള്ള മഹാബലീ ശിരസുകൾ മാത്രമാണോ ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാര്? മുറ്റത്തു വന്ന് സാഷ്ടാംഗം പ്രണമിച്ച് നാടകം കളിക്കാനുള്ള വേദി മാത്രമാണോ ഇന്ത്യൻ പാർലമെന്റ്?
എങ്ങും ചോദ്യങ്ങൾ മാത്രം. ഉത്തരമെവിടെ? പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുകയാണ്. നിരവധി വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ. സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും യുക്തിപൂർവം തീരുമാനമെടുക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ നെടുംതൂണുകളായ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സഭകളിൽ കാണാനില്ല. പാർലമെന്റ് മന്ദിരത്തിൽ കനത്ത സുരക്ഷയിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ കാണുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ വരാൻ മാത്രം ഇവരുടെ മുട്ടിടിക്കുന്നതെന്താണ്?
ജനാധിപത്യത്തോടുള്ള ഈ തികഞ്ഞ അനാദരവാണ് ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്നത്. ‘പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണം, സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹത്തെ അറിയിക്കണം’ എന്നൊക്കെ രാജ്യസഭാ അധ്യക്ഷന്‍ പാർലമെന്ററികാര്യ മന്ത്രിയോടു പറയേണ്ടിവന്നു. വർഷകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ആഭ്യന്തരമന്ത്രി സഭയിലെത്തിയിട്ടില്ല. എവിടെ അമിത് ഷാ എന്ന ചോദ്യത്തിൽ സഭാ നടപടികളാകെ മുങ്ങിയിട്ടും കേളൻ കുലുങ്ങിയിട്ടില്ല.
അതേസമയം, ബിജെപിക്ക് പ്രത്യേക താത്പര്യമുള്ള എഫ്സിആർഎ ബിൽ പാസാക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ സംഘടനകളും മറ്റു ന്യൂനപക്ഷ, സന്നദ്ധ സംഘടനകളുമെല്ലാം എതിർക്കുന്ന ബില്ല് എങ്ങനെയും പാസാക്കിയെടുക്കാനുള്ള ‘ശുഷ്കാന്തി’ കാണാതെ പോകരുത്.
അഭൂതപൂർവമായ യുവജന സമരത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. പരിഹസിച്ചും കൈയൂക്കു കാട്ടിയും ഒതുക്കാൻ പരമാവധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെൻ സിക്കു മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുകുത്തി. പക്ഷേ, സമരത്തിനിടെ വിദ്യാർഥികളെ അടിച്ചൊതുക്കാനും പെല്ലറ്റ് പ്രയോഗിക്കാനുമൊക്കെ ഉത്തരവിട്ടതാരാണ്? യുവാക്കളെ തല്ലിച്ചതച്ചതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും? ചോദ്യങ്ങൾ വായുവിൽ കത്തിനിൽക്കുന്നു. മറുപടി പറയേണ്ടവർ നാണംകെട്ട മൗനത്തിനു പിറകിൽ ഒളിച്ചിരിക്കുകയാണ്.
അമിത് ഷാ സഭയിൽ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അമിത് ഷാ സഭയിലെത്തി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷ പ്രതിഷേധം മറയാക്കി ഭരണപക്ഷം സുപ്രധാന ബില്ലുകൾ ചർച്ചയില്ലാതെ രണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന മറ്റൊരു ജനാധിപത്യ ധ്വംസനമാണ് സഭയിൽ കണ്ടത്. ധനവിനിയോഗ ബിൽ കഴിഞ്ഞ ദിവസം വെറും രണ്ടു മിനിറ്റുകൊണ്ടാണ് ലോക്സഭ കടന്നത്. സമ്മേളനം തുടങ്ങി എട്ടു ദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് പാസാക്കിയത്. ഇതിൽ രണ്ടു ബില്ലിൽ മാത്രമാണ് ഇരുസഭകളിലും കാര്യമായ ചർച്ചയുണ്ടായത്. ബാക്കിയെല്ലാം പ്രതിപക്ഷ ഭേദഗതികൾ തള്ളി മിനിറ്റുകൾകൊണ്ട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മിക്ക ബില്ലിന്റെയും ചർച്ചാവേളയിൽ ലോക്സഭാ സ്പീക്കറോ രാജ്യസഭാധ്യക്ഷനോ ചെയറിൽ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.
അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കണമെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പക്ഷേ, സമ്മേളനം ആരംഭിച്ചതു മുതൽ മോദിയെത്തന്നെയും സഭയിൽ കാണുന്നില്ല. മോദിയുടെയും അമിത് ഷായുടെയും അഭാവം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. യുവാക്കളെ ആകർഷിക്കുന്നതിനായി ഇതിനിടെ നരേന്ദ്ര മോദി അഞ്ച് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ നിർബന്ധിതനായതിനെക്കുറിച്ചോ പ്രതിഷേധക്കാർക്കു നേരേ നടന്ന അക്രമങ്ങളെക്കുറിച്ചോ അതിലൊന്നും ഒരു പരാമർശം പോലും അദ്ദേഹം നടത്തിയിട്ടില്ല.
കാര്യങ്ങൾ ഗൗരവത്തോടെ വിചിന്തനം ചെയ്ത് തീരുമാനങ്ങളിലെത്തുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാന വേദിയാണ് പാർലമെന്റ്. ഈ സങ്കല്പം പാടേ തകർക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികളിൽനിന്ന് കുറച്ചു വർഷങ്ങളായി ഉണ്ടാകുന്നത്. 1952 മുതൽ 1957 വരെ നിലനിന്ന ഒന്നാം ലോക്സഭയിൽ ഒരു വർഷം ശരാശരി 135 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. എന്നാൽ, രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് കേവലം 55 ദിവസങ്ങളായി ചുരുങ്ങി. പാർലമെന്റിന്റെ സത്തയെ അപമാനിക്കുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെ അരങ്ങേറി.
ചർച്ചകളാണ് ജനാധിപത്യത്തിന്റ കാതൽ. അതിനു തയാറാകാതെ ജനാധിപത്യസ്ഥാപനങ്ങളെ വരിഞ്ഞുകെട്ടിയിട്ട് രാജ്യത്തിന്റെ പ്രതീക്ഷയായ യുവത്വത്തിന്റെ പെരുവിരലുകൾ ദക്ഷിണയായി ചോദിക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് ജന്തർ മന്തറിൽ കണ്ടത്. യുവാക്കളെ തല്ലിയതിന്റെ ഉത്തരവാദിത്വമേറ്റ് ക്ഷമ പറയണമെന്ന് പറയുമ്പോൾ തല്ലുവാങ്ങിയതിന് നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണ് മറുപടി. ഇതിനെ വിശേഷിപ്പിക്കാൻ പരിഹാസ്യം എന്ന വാക്കു പോരാ. ജനാധിപത്യത്തിനും പാർലമെന്റിനും മുകളിലാണ് തന്റെ സ്ഥാനമെന്ന അധികാരഹുങ്കിനെ ചരിത്രം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ജനശക്തിക്കു മുന്നിൽ ഒരു കൊട്ടാരവും സിംഹാസനവും കിരീടവും ചെങ്കോലും ശാശ്വതമല്ലെന്ന അറിവ് ജനാധിപത്യബോധത്തിന്റേതാണ്, ഫാസിസത്തിന്റേതല്ല.
06-08-2026
ഇന്നലെ പുറത്തുവന്ന ഒരു വാർത്ത മലയാളിയെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്. സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ മലയാളി എന്നീ ക്ലീഷെകൾ അറബിക്കടലിലെറിയാൻ നേരമായി എന്നതിന്റെ സൂചന. തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ വിലകെട്ട മലയാളി എന്ന ലേബലാകും നെറ്റിയിൽ പതിയുക. വരുമാനപരിധിക്ക് പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡ് പട്ടികയിൽനിന്ന് പുറത്താകുന്നു എന്നതാണ് വാർത്ത. കേന്ദ്രസർക്കാരാണ് സംസ്ഥാനത്തെ ഈ ‘മിടുക്കരെ’ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ രേഖകളുടെ അടിസ്ഥാനത്തിൽ, ഉയർന്ന വരുമാനമുള്ള ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ആധാർ നമ്പർ വഴി ബാങ്ക് ഇടപാടുകൾ, വസ്തു-വാഹന രജിസ്ട്രേഷൻ എന്നിവ ബന്ധിപ്പിച്ചതും നിർമിതബുദ്ധി ഉപയോഗിച്ചു നടത്തിയതുമായ പരിശോധനയാണ് അനർഹരെ കണ്ടെത്താൻ സഹായിച്ചത്.
ബിപിഎൽ യോഗ്യതാ മാനദണ്ഡങ്ങൾ വളരെ വ്യക്തമാണ്. ആദായനികുതിദായകരാകാൻ പാടില്ല, പ്രതിമാസ വരുമാനം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം രൂപ) അതിൽ കൂടുതലോ ആകരുത്, നാലുചക്ര വാഹനമോ 0.40 ഹെക്ടറിൽ കൂടുതൽ ഭൂമിയോ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉണ്ടാകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 86,000 കുടുംബങ്ങൾ ഇതിന്റെ നഗ്നമായ ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. അനർഹർക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ട ശേഷം ബിപിഎൽ പട്ടികയിൽനിന്ന് ഒഴിവാക്കുകയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.
അർഹതയില്ലാത്തത് നേടിയെടുക്കുന്നവരും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ സാധിക്കുന്നവരും സമർഥരാകുകയും അതിനു സാധിക്കാത്തവർ അവരെ അസൂയയോടെ നോക്കുന്നവരാകുകയും ചെയ്യുന്ന, ലജ്ജയും സാമൂഹികബോധവും കൈമോശം വന്ന സമൂഹമാകുകയാണോ നമ്മൾ? ക്ഷേമരാഷ്ട്രസങ്കല്പത്തിൽ പാവപ്പെട്ടവർക്കും അരികുവിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാകില്ല. അർഹരെ കണ്ടെത്തി സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. എന്നാൽ, അതിലേക്ക് നുഴഞ്ഞുകയറുന്ന ‘അതിസമർഥർ’ ക്ഷേമരാഷ്ട്ര സങ്കല്പത്തെത്തന്നെയാണ് അട്ടിമറിക്കുന്നത്. അത്തരക്കാർക്കുള്ള ശിക്ഷ കേവലം പിഴയിലൊതുക്കിയാൽ മതിയോ എന്നുപോലും ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.
‘സർക്കാരിൽനിന്നു കിട്ടുന്നതെല്ലാം ലാഭം’ എന്ന അവിവേകമാണ് ഇക്കൂട്ടരിൽ മുന്നിട്ടു നിൽക്കുന്നത്. ഒരു ലോറി മറിഞ്ഞ് വിലപിടിപ്പുള്ളതെന്തെങ്കിലും റോഡിൽ വീണാൽ അപകടത്തിൽപ്പെട്ടവരെ മറന്ന് അതു പെറുക്കാൻ ഓടിക്കൂടുന്ന ദൃശ്യങ്ങൾ കാണാറുണ്ട്. അതുപോലെതന്നെയാണ് തങ്ങൾക്ക് അർഹതയില്ലാത്ത സൗജന്യ റേഷൻ ആനുകൂല്യങ്ങൾ വ്യാജരേഖകളിലൂടെ കൈക്കലാക്കുന്നതും.
ഇത് സമൂഹത്തിലെ അർഹരായ നിർധനരോട് കാണിക്കുന്ന വലിയൊരു അനീതികൂടിയാണ്. ഒരാൾ അനർഹമായി മുൻഗണനാ കാർഡ് കൈവശം വയ്ക്കുമ്പോൾ, യഥാർഥത്തിൽ പട്ടിണിയിലായ മറ്റൊരു നിർധന കുടുംബമാണ് പുറത്താകുന്നത്. ധനതത്വശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച മിൽട്ടൺ ഫ്രീഡ്മാൻ അനശ്വരമാക്കിയ പ്രശസ്തമായ ഒരു ചൊല്ലുണ്ട്; “There is no such thing as a free lunch” (സൗജന്യമായി ആർക്കും ഒന്നും ലഭിക്കുന്നില്ല). സർക്കാർ നൽകുന്ന ഓരോ സൗജന്യത്തിന്റെയും ഭാരം പരോക്ഷ നികുതി കൂട്ടിയോ അത്യന്താപേക്ഷിതമായ വികസന പദ്ധതികളുടെ തുക വെട്ടിക്കുറച്ചോ ജനങ്ങളിൽനിന്നുതന്നെ ഈടാക്കുകയാണ്. അതായത്, സൗജന്യമായി ഇന്ന് നേടുന്ന ആനുകൂല്യങ്ങൾക്ക് പകരമായി നാളത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയുമാണ് നമ്മൾ ബലികഴിക്കുന്നത്.
സൗജന്യങ്ങളോടും ഓഫറുകളോടുമുള്ള മലയാളിയുടെ അമിതമായ ആകർഷണത്തെക്കുറിച്ചുള്ള ചിന്തകളും പങ്കുവയ്ക്കേണ്ടതുണ്ട്. വെറും സാമ്പത്തിക ലാഭക്കൊതി മാത്രമല്ല അതിനു പിന്നിൽ. മനഃശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ കൃത്യമായ കാരണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില ‘സീറോ’ ആകുമ്പോൾ ഗുണനിലവാരമോ ആവശ്യകതയോ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മനുഷ്യമനസ് പെട്ടെന്ന് പ്രേരിപ്പിക്കപ്പെടുന്നു. സൗജന്യങ്ങൾ നേടുമ്പോൾ കിട്ടുന്ന സന്തോഷവും മറ്റുള്ളവർക്കു കിട്ടുന്നത് എനിക്കു കിട്ടാതെപോകുമോ എന്ന ഭയവും മലയാളിയെ യുക്തിസഹമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചില സൗജന്യങ്ങൾ സ്വന്തമാക്കാൻ പരക്കംപായുന്നവർ വലിയ തട്ടിപ്പുകൾക്ക് ഇരയാകുന്നതും പതിവാണ്.
സൗജന്യങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന കൃത്രിമമായ സന്തോഷത്തെയാണ് തത്പരകക്ഷികൾ കൃത്യമായി മുതലെടുക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുമ്പോൾ തിരിച്ച് ഒരു കടപ്പാട് കാണിക്കാൻ മനുഷ്യർ ബാധ്യസ്ഥരാകുന്നു എന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് സിയാൽഡിനി പറയുന്നത്. ഈ കടപ്പാടിനെയാണ് കിറ്റുകളും സൗജന്യ വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കി മാറ്റുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു കാഴ്ചയാണ് ലഭിക്കുക. വരുമാനത്തിന്റെ വലിയൊരു ഭാഗം ജനപ്രിയ സൗജന്യങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ സംസ്ഥാനങ്ങൾ വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. ഇത്തരം സൗജന്യങ്ങൾ ഉത്പാദനക്ഷമമായ ആസ്തികളോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്ന അവസ്ഥ വരുമ്പോൾ അധ്വാനിക്കാനും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കാനുമുള്ള ജനങ്ങളുടെ താത്പര്യം കുറയുകയും ചെയ്യും.
പിടിക്കപ്പെടുമ്പോൾ മാത്രം പിഴയൊടുക്കാൻ നിർബന്ധിതരാകുന്നതിനേക്കാൾ പ്രധാനം, പൗരന്മാരിൽ ഉണ്ടാകേണ്ട ധാർമിക ബോധമാണ്. തങ്ങൾക്ക് അർഹതയില്ലാത്തവ സ്വമേധയാ വേണ്ടെന്നു വയ്ക്കാനുള്ള സന്മനസും പൗരബോധവുമാണ് മലയാളിസമൂഹം വളർത്തിയെടുക്കേണ്ടത്.
06-08-2026
12 വർഷം, ഏഴു വിജ്ഞാപനങ്ങൾ, എണ്ണമറ്റ നിവേദനങ്ങൾ... ഭരണകൂടം പരിസ്ഥിതിലോല മേഖല (ഇഎസ്എ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യർ സ്വന്തം മണ്ണിലെ വനവാസത്തിൽ തുടരുകയാണ്. അവരുടെ വീടും പറന്പും വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ കേന്ദ്രം ജൂലൈ 27നു പുറപ്പെടുവിച്ച ഏഴാം വിജ്ഞാപനത്തിലും ഇഎസ്എയിൽതന്നെ നിലനിർത്തിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് 2010ൽ മാധവ് ഗാഡ്ഗിലും 2013ൽ കസ്തൂരി രംഗനും സമർപ്പിച്ച റിപ്പോർട്ടുകളെ തുടർന്നാണ് 2014ൽ ആദ്യ കരടുവിജ്ഞാപനം പുറത്തിറക്കിയത്.
റിപ്പോർട്ടുകളിലെ വൈരുധ്യങ്ങളും ജനവിരുദ്ധതകളും അത് അനുഭവിക്കേണ്ടിവന്നവരുടെ പ്രതിഷേധങ്ങളും മൂലം അന്തിമറിപ്പോർട്ട് പുറത്തിറങ്ങിയില്ല. പകരം നിശ്ചിത ഇടവേളകളിൽ വിജ്ഞാപനങ്ങൾ! പരിസ്ഥിതിലോലെമെന്നു മുദ്രകുത്തി കൃഷിഭൂമിയിലെ അവകാശങ്ങൾ നിഷേധിച്ച് ലക്ഷക്കണക്കിനു മനുഷ്യരെ 12 വർഷം വനവാസത്തിലാക്കിയ അഭിനവ കൗരവ-ശകുനിമാർ പുതിയൊരു വിജ്ഞാപനത്തിലൂടെ അജ്ഞാതവാസവും കൽപിച്ചിരിക്കുന്നു. മനഃസാക്ഷിയുണ്ടോ?
കർഷകരെയും ദളിതരെയും ആദിവാസികളെയും കരുക്കളാക്കിയുള്ള ഈ ചൂതുകളി ഡൽഹിയും തിരുവനന്തപുരവും അവസാനിപ്പിക്കാൻ വൈകിയിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാം വിജ്ഞാപനത്തിലും കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ പരിധിയിൽ വരുന്നത്. പഴയ വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് ഇഎസ്എ ഗ്രാമങ്ങളുടെ എണ്ണം 123ൽ നിന്ന് 131 ആയി ഉയർന്നു. നിർദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) വിസ്തൃതിയിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.
പക്ഷേ, മഹാരാഷ്ട്രയ്ക്ക് 3,07,713 ചതുരശ്ര കിലോമീറ്ററും കർണാടകത്തിന് 1,91,791 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുള്ളപ്പോൾ കേരളത്തിന്റേത് വെറും 38,863 ചതുരശ്ര കിലോമീറ്ററാണെന്നുകൂടി ശ്രദ്ധിക്കണം. അതിൽനിന്നാണ് 131 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി ചാപ്പ കുത്തിയിരിക്കുന്നത്. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ അതായത് 1,30,058 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തമിഴ്നാടിന്റെ പരിസ്ഥിതിലോല പ്രദേശം വെറും 6,914 ചതുരശ്ര കിലോമീറ്ററേയുള്ളൂ. 1,96,024 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗുജറാത്തിൽ വെറും 449 ചതുരശ്ര കിലോമീറ്ററേ ലോലമുള്ളൂ.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിച്ചതോടെയാണ് പുതിയ വിജ്ഞാപനമിറക്കിയത്. കേരളത്തിൽ 12 വർഷമായി തുടരുന്ന അനിശ്ചിതത്വത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിൽ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയതെന്ന് കെസിബിസി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചിരുന്നു. സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു.
നിർഭാഗ്യവശാൽ കേരളം പരാജയപ്പെട്ടു. ജനവാസ മേഖലകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് കേന്ദ്രം നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ആവശ്യങ്ങളും അപേക്ഷകളും സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ ഗൃഹപാഠങ്ങളും ചെയ്യേണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പുതിയ സർക്കാർ തിരുത്തണം.
60 ദിവസത്തിനകം, ഔദ്യോഗിക ഗസറ്റിലുള്ള വിജ്ഞാപനത്തിൽ കേരളത്തിന് അഭിപ്രായമറിയിക്കാം. സർക്കാർ എന്താണു ചെയ്യാൻ പോകുന്നതെന്ന് അറിയാൻ 12 വർഷം നാട്ടിലെ കാട്ടിൽ കഴിഞ്ഞ ജനത്തിന് അവകാശമുണ്ട്. നിർമാണപ്രവർത്തനങ്ങൾക്കും ഇഷ്ടമുള്ള കൃഷി ചെയ്യുന്നതിനും മരം മുറിക്കുന്നതിനുമൊക്കെ നിയന്ത്രണമുള്ള ഭൂമിയുടെ ക്രയവിക്രയം പോലും അസാധ്യമായിരിക്കുകയാണ്. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങിയും ദാരിദ്ര്യത്താലും മലകളിലേക്കു കുടിയേറിയവർ, ക്ഷാമകാലത്ത് കേരളത്തെ തീറ്റിപ്പോറ്റിയവർ, വന്യജീവികൾക്കും മഹാമാരികൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായിട്ടും കർഷകരായി തുടരുന്നവർ, സുഗന്ധവ്യഞ്ജനം ഉത്പാദിപ്പിച്ച് വിദേശനാണ്യം നേടിത്തരുന്നവർ...
നൂറ്റാണ്ടു പഴക്കമുള്ള അവഗണനയുടെയും ആക്ഷേപത്തിന്റെയും ചരിത്രവുമുണ്ട് പശ്ചിമഘട്ടത്തിന്. അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചവർക്ക് ഇപ്പോഴാണ് പ്രകൃതിയെ സ്നേഹിക്കാൻ തോന്നിയത്. പശ്ചിമഘട്ടത്തിലെ വനസമാനമായ കൃഷിയിടങ്ങളിലേക്കു നോക്കിയാലറിയാം ആരാണ് കേരളത്തെ പച്ചപ്പണിയിച്ചതെന്ന്. പരിസ്ഥിതിലോലമെന്ന കുരുക്കിട്ടുകൊടുത്താൽ ആ കരുത്തർ തലവച്ചുകൊടുത്തുകൊള്ളുമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റിപ്പോയി.
കാടുവെട്ടിത്തെളിച്ചിടത്ത് പാർലമെന്റും നിയമസഭകളും കോടതികളും പരിസ്ഥിതി മന്ത്രാലയവും സംഘടനാ കാര്യാലയങ്ങളും ബഹുനില പാർട്ടി ഓഫീസുകളും രമ്യഹർമ്യങ്ങളും നിർമിച്ചവരേ, നിങ്ങൾ മനുഷ്യരുടെ ദുരിതങ്ങളിലേക്കു നോക്കൂ. നിങ്ങളുടെ സുഖവാസത്തിന് പശ്ചിമഘട്ടത്തിൽ അണക്കെട്ടുകളും പവർഹൗസുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിലനിർത്താമെങ്കിൽ ഈ മനുഷ്യരും അവിടെയുണ്ടാകും. പരിസ്ഥിതിലോലം കാപട്യത്തിന്റെ ചൂതുകളിയാകരുത്.
05-08-2026
മറ്റാരും കാണുന്നില്ലെന്നും സിസിടിവി കാമറയില്ലെന്നും ഉറപ്പായാൽ ഏതു മാലിന്യവും എവിടെയും വലിച്ചെറിയാൻ മടിയില്ലാത്തവരായി മലയാളികളിലേറെയും മാറി. അങ്ങനെ നാം മുക്കിയതെല്ലാം പെരുമഴ ഇത്തവണയും പൊക്കിക്കൊണ്ടു വന്നിട്ടുണ്ട്. വിസർജ്യത്തോടുകളെല്ലാം രാജവീഥികളോടു ചേർന്നുകഴിഞ്ഞു. സർക്കാരിനും ജനങ്ങൾക്കും കൂട്ടുത്തരവാദിത്വമുള്ള തിന്മയാണിത്. തീവ്രമഴ മുന്നറിയിപ്പുകളിലേക്ക് മഴക്കാല ദുരിതങ്ങളുടെ ഉത്തരവാദിത്വം ചുരുക്കുന്നതുപോലെ, "ഇവിടെ മാലിന്യം നിക്ഷേപിക്കരുതെ'ന്ന ബോർഡ് സ്ഥാപനത്തിലും പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിതകർമസേനയിലും അപര്യാപ്തമായ സംസ്കരണസംവിധാനങ്ങളിലും മാലിന്യനിർമാർജനമൊതുക്കിയ നാടാണ് കേരളം. എവിടെ മാലിന്യം തള്ളുമെന്ന് ധാരണയില്ലാത്ത ജനം എല്ലായിടത്തും മാലിന്യമെറിഞ്ഞു. അങ്ങനെ നമ്മുടെ നിരത്തുകളും ജലസ്രോതസുകളും വിഷമയമായി. വർഷാവർഷം മഴ നടത്തുന്ന ഈ "ശുചീകരണപ്രക്രിയ'കൂടി ഇല്ലാതിരുന്നെങ്കിൽ കേരള മാതൃകയുടെ ചെന്പു തെളിഞ്ഞേനേ.
ഓരോ മഴക്കാലവും പല ദുരിതങ്ങളുമായാണ് എത്തുന്നത്. അതിൽ പ്രധാനം ജീവഭയമാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമൊക്കെയായി ഇതിനകം 25 പേരാണ് ഇത്തവണ മരിച്ചത്. നിരവധി മനുഷ്യർ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി. സർക്കാർ സംവിധാനങ്ങൾ സജീവമായിട്ടുണ്ട്. പക്ഷേ, ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുള്ള സ്ഥിരപദ്ധതികളില്ല. അതുപോലെ, വർധിച്ചുവരുന്ന മാലിന്യത്തിന്റെ സംസ്കരണം ഇപ്പോഴത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് അസാധ്യമാണ്. എവിടെ മാലിന്യം തള്ളണമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചാൽ ജനങ്ങളിലേറെയും അവിടെ കൊണ്ടുപോയി ഇടും.
പക്ഷേ, യഥാസമയം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനങ്ങൾ ഒരൊറ്റ പഞ്ചായത്തിൽ പോലുമില്ല. മാസത്തിലൊരിക്കൽ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കന്പനി ഹരിതകർമസേന വഴി പ്ലാസ്റ്റിക് ശേഖരിക്കുന്നത് വലിയ ആശ്വാസമാണ്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കുന്നുണ്ട്. പക്ഷേ, മാലിന്യമലയുടെ ഒരറ്റത്തുപോലും ഇതൊന്നും എത്തുന്നില്ലെന്ന് ഓർമിപ്പിക്കുന്നതാണ് വെള്ളപ്പൊക്കത്തിനു മുകളിലെ മാലിന്യപ്പൊക്കങ്ങൾ. കഴിഞ്ഞ വർഷങ്ങളിലും നമ്മളിതു കണ്ടതാണ്. അടുത്ത വർഷവും കാണും; സർക്കാർ ഇടപെടുന്നില്ലെങ്കിൽ.
ആളുകളുടെ മനോഭാവവും മാറണം. ഹരിതകർമസേനയ്ക്ക് അന്‍പതോ നൂറോ രൂപ കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ഒന്നും രണ്ടും വീട്ടുകാരല്ല. അതുപോലെ പ്ലാസ്റ്റിക് കവറുകളിൽനിന്നു ജൈവമാലിന്യം നീക്കി കഴുകിക്കൊടുക്കാൻ മടിക്കുന്നവരുണ്ട്. ശുചിത്വവും മാലിന്യശേഖരണവും സംസ്കരണവുമൊന്നും പരിശീലിപ്പിച്ചിട്ടില്ലാത്ത മാതാപിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയുമൊക്കെ തോൽവിയാണിത്. കുട്ടികളെ വീട്ടിൽതന്നെ മാലിന്യം കൈകാര്യം ചെയ്യാൻ പഠിപ്പിക്കണം. വിദ്യാലയങ്ങൾക്കും മതപഠനകേന്ദ്രങ്ങൾക്കുമൊക്കെ ഉത്തരവാദിത്വമുണ്ട്. എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡിസ്രേലി പറയുന്നത്, “ശുചിത്വവും ചിട്ടയും സഹജവാസനയല്ല; വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതാണ്. മിക്ക മഹത്തായ കാര്യങ്ങളെയും പോലെ, അവയോടുള്ള അഭിരുചി നിങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം’’ എന്നാണ്. നിർഭാഗ്യവശാൽ അതൊന്നും നമ്മളോ നമ്മളെ ഭരിക്കുന്നവരോ പഠിച്ചില്ല.
പരിഹരിച്ചേ തീരൂ. നിലവിൽ കേരളത്തിലെ മാലിന്യത്തിന്റെ തോതനുസരിച്ചുള്ള ശേഖരണ-സംസ്കരണ സംവിധാനമില്ലെന്ന് ഭരിക്കുന്നവർ സമ്മതിക്കണം. അതനുസരിച്ചുള്ള സംസ്കരണ പദ്ധതികൾ തയാറാക്കണം. ജൂണിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച നിർദേശമനുസരിച്ച്, വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോഴത്തെ മൂന്ന് എന്നതിനു പകരം നാലായി തരംതിരിച്ച് മാലിന്യം ശേഖരിക്കണം. അതിന് എവിടെയാണ് മൂന്നു പാത്രങ്ങളുള്ളത്? കേന്ദ്രത്തിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും സുപ്രീംകോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിർദേശം. പക്ഷേ, മൂന്നോ നാലോ പാത്രങ്ങളിലായി മാലിന്യം സൂക്ഷിക്കാനും അവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാനും സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ? ഉണ്ടെങ്കിൽ അതു നടപ്പാക്കണം. എന്നിട്ടും മാലിന്യപ്പൊതിയുമായി ആളില്ലാമൂല തപ്പി നടക്കുന്നവരെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ ആവർത്തിക്കാൻ തോന്നാത്തത്ര പിഴ ഈടാക്കണം.
മിക്ക വിദേശരാജ്യങ്ങളിലും വീട്ടിലോ പരിസരത്തോ വയ്ക്കുന്ന നാലു പാത്രങ്ങളിൽനിന്ന് സർക്കാർ സംവിധാനങ്ങൾ മാലിന്യം യഥാസമയം ശേഖരിക്കുന്നതിനാൽ പ്രശ്നങ്ങളില്ല. കേരളത്തിൽ എന്നാണ് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നത്? മുന്നറിയിപ്പുകൾ, ബോർഡുകൾ, ഉത്തരവുകൾ... ഇത്തരം പ്രഹസനങ്ങളുടെ പരാജയമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. ഭരണാധികാരികളേ, നിങ്ങൾക്കു കടുകുമണിയോളം പ്രതിബദ്ധതയുണ്ടെങ്കിൽ ഈ മാലിന്യമലകളോട് മാറിപ്പോകാൻ പറയൂ.
04-08-2026
ലഹരിയെന്ന അതിമാരക വിപത്തിനെതിരേ കേരളത്തില്‍ ആഞ്ഞടിക്കുന്ന തൂഫാന് പൂര്ണവിജയത്തിലെത്തണമെന്നാണ് നമ്മള് ഒന്നടങ്കം ആഗ്രഹിക്കുന്നത്. അതിന് മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ കൂടിയേ തീരൂ എന്നതില്‍ ആര്‍ക്കും സംശയമില്ല. കാരണം, ലഹരിയെന്ന മായാവിക്ക് സംസ്ഥാന അതിര്‍ത്തികളും രാജ്യാതിര്ത്തികളുമൊന്നും തടസമല്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാമുക്ത് യുവ ഫോര്‍ വികസിത് ഭാരത്’ എന്ന പേരില്‍ രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. നൂറ് ആഴ്ച തുടരുന്ന പ്രചാരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, പൊതുസമൂഹം, വ്യവസായരംഗം, 125ൽ അധികം ആത്മീയ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാകും പ്രചാരണം.
ജന്തര്‍ മന്തറില്‍ നടന്ന യുവാക്കളുടെ സമരമായിരിക്കാം പൊടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. അതെന്തായാലും, രാജ്യത്തെ യുവതയെ ലഹരിമുക്തമാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. അതിനുള്ള ഏതൊരു നീക്കത്തെയും എല്ലാവരും സര്‍വാത്മനാ പിന്തുണച്ചേ മതിയാകൂ. കേരളത്തിലെ ഓപ്പറേഷന് തൂഫാൻ മാതൃകയാക്കി ലഹരിവ്യാപാരികളെ വേട്ടയാടലും ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസവും സംയോജിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് രാജ്യം കാത്തിരിക്കുന്നത്.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് വലിയ വിജയമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസിനെയും കേന്ദ്ര ഏജന്‍സികളെയും വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളെയും കൂട്ടുപിടിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഈ ബൃഹദ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇതിനു കീഴില്‍ ജൂലൈ 15 വരെ 7,100ല്‍ അധികം കേസുകളിലായി 7,600ല്‍ അധികം ലഹരിമരുന്നു കച്ചവടക്കാരെ പിടികൂടാന്‍ കഴിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. പിടിച്ചെടുത്തതില്‍ കൂടുതലും സിന്തറ്റിക് ലഹരിമരുന്നുകളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ലഹരിമുക്ത ഇന്ത്യയെന്ന കാഴ്ചപ്പാടോടെ 2020ല്‍ ആരംഭിച്ചതാണ് ‘നശാ മുക്ത് ഭാരത് അഭിയാന്’. മുമ്പുണ്ടായിരുന്ന സംഘടനാപരമായ പങ്കാളിത്തത്തില്‍നിന്ന് ജനകീയ പങ്കാളിത്തത്തിലേക്ക് മാറാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു എന്നാണ് കേന്ദ്ര സാമൂഹിക നീതിശക്തീകരണ വകുപ്പ് അവകാശപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായ തീവ്രപ്രചാരണ പരിപാടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രണ്ട് പ്രധാന മയക്കുമരുന്ന് ഉത്പാദന മേഖലകള്‍ക്കിടയിലാണ് ഇന്ത്യയുടെ കിടപ്പ്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഇറാന് എന്നിവയാണ് പടിഞ്ഞാറ്. മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവ കിഴക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കടല്‍മാര്‍ഗം മയക്കുമരുന്ന് ശേഖരം എത്തുന്നുണ്ട്. കൂടാതെ, ആഭ്യന്തര ഉത്പാദനവും നടക്കുന്നുണ്ട്. നിയമത്തിലെ ചില വൈരുദ്ധ്യങ്ങള്‍ വന്‍കിട വിതരണക്കാരെ തുണയ്ക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നിസാരമായ ശിക്ഷയേ കിട്ടുന്നുള്ളൂ. ഡ്രോണുകളടക്കം ഏറ്റവും ആധുനിക മാര്‍ഗങ്ങളാണ് ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് നെറ്റും ക്രിപ്റ്റോ കറന്‍സികളുമെല്ലാം ഇവര്‍ സമര്‍ഥമായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ നിയമപാലകരും പുതിയ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇത്തരക്കാരെ നേരിടേണ്ടതുണ്ട്.
മയക്കുമരുന്ന് പിടിച്ചെടുക്കലും അറസ്റ്റുകളും മാഫിയകളെ തകര്‍ക്കലുകളും ഒരുവഴിക്ക് വിട്ടുവീഴ്ചയില്ലാതെ നടക്കട്ടെ. ഒപ്പം, ലഹരിക്കടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും ഊന്നല്‍ വേണം. ഈ വിഷയത്തില്‍ ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്. നിരവധി സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍നിന്ന് ശാരീരിക പീഡനങ്ങളും നിര്‍ബന്ധിത ലഹരിവര്‍ജന പ്രക്രിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക വലിയ സംസ്ഥാനങ്ങളിലും ആവശ്യത്തിനനുസരിച്ച് ലഹരിമുക്തകേന്ദ്രങ്ങളില്ല. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സാമൂഹിക ഒറ്റപ്പെടല്‍ ഭയന്ന് പലരും സര്‍ക്കാര്‍ മുക്തികേന്ദ്രങ്ങളെ ഒഴിവാക്കുന്നു. ചെറിയ തോതില്‍ ലഹരിവസ്തു കൈയില്‍ വച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ റിക്കാര്‍ഡുകള്‍ പല യുവാക്കളുടെയും ജോലിസാധ്യതയ്ക്കു തടസമാകുന്നുണ്ട്. അതോടെ അവര്‍ ഈ മാരക വൃത്തത്തിനകത്തുതന്നെ കറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
നശാമുക്ത് ഭാരത് അഭിയാന് ആറു കോടിയില്‍പരം സ്ത്രീകളില്‍ ബോധവത്കരണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഉള്ളതാകട്ടെ നഗരങ്ങളിലും. സ്ത്രീകളുടേതായ സവിശേഷ സാഹചര്യങ്ങള്‍ ചികിത്സ തേടുന്നതിലും പൂര്‍ത്തിയാക്കുന്നതിലും അവർക്ക് തടസമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസം അതീവ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതുണ്ട്.
ലഹരി മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ശാപം. അത് തകര്‍ക്കുന്നതിലെ ആര്‍ജവവും കരുത്തുമാണ് സര്‍ക്കാരുകള്‍ ആദ്യം തെളിയിക്കേണ്ടത്. ഒപ്പം, ലഹരിവേട്ടയ്ക്കിറങ്ങുന്ന സേനകളുടെ ശേഷി വര്‍ധിപ്പിക്കുകയും അന്വേഷണത്തിലും വിചാരണയിലും വീഴ്ച വരാതെയിരിക്കാന്‍ സൈബര്‍, ഫോറന്‍സിക് പോലുള്ള വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിന്റെ മാതൃകയില്‍ ലഹരിവിരുദ്ധ തൂഫാന് രാജ്യമാകെ ആഞ്ഞടിക്കട്ടെ.
02-08-2026
വീട്, കൃഷി, സമ്പാദ്യം, വ്യാപാരസ്ഥാപനങ്ങൾ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ... എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പട്ടിക ഇത്തവണയും പ്രകൃതി പുതുക്കിയെഴുതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെയും ജീവനോപാധികൾ നഷ്ടപ്പെട്ട മറ്റു മനുഷ്യരുടെയും ജീവിതം ഇനി സർക്കാരിന്റെയും സഹജീവികളുടെയും കരുണയിലാണ്.
വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ച ചരിത്രം സർക്കാരുകൾക്കില്ല. കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടലിൽ അർഹമായ കേന്ദ്രസഹായത്തിനു കോടതികൾക്കുപോലും ഇടപെടേണ്ടിവന്ന ഹൃദയഭേദകമായ അനുഭവവുമുണ്ട്. മഴയ്ക്കും മണ്ണിനും ദുരന്തങ്ങൾക്കുമില്ലാത്ത വിവേചനമോ മുൻഗണനയോ സർക്കാരുകൾക്കുണ്ടാകുന്നത് എത്ര ക്രൂരമാണ്.
മലബാറിൽ ഉൾപ്പെടെ 12 ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ അനുഭവം പാഠമാകണം. പെരുമഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വൻ നാശമുണ്ടാക്കിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടു മാത്രമാണ് ഉണ്ടായിരുന്നത്. മഴ പ്രളയമായശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന ആരോപണം അന്വേഷിക്കണം.
കേന്ദ്രത്തിൽനിന്നു ലഭ്യമായ വിവരങ്ങളും ചേർത്താണ് സംസ്ഥാനം അലർട്ടുകൾ പ്രഖ്യാപിക്കുന്നതെന്നും അലർട്ട് ഏതായാലും രക്ഷാപ്രവർത്തനത്തിനു സജ്ജമായിരിക്കണമെന്ന് പഞ്ചായത്തുതലത്തിൽവരെ മഴക്കാലം തുടങ്ങിയപ്പോഴേ നിർദേശം നൽകിയിരുന്നെന്നുമാണ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. നിർദേശം പുറപ്പെടുവിക്കലല്ല, അതു നടപ്പായിട്ടുണ്ടെന്ന് ഉറപ്പാക്കലാണ് സർക്കാരിന്റെ പണിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തരവാദികളെ കണ്ടെത്തുന്നതിനേക്കാൾ ഇന്നു പ്രധാനം മുൻകരുതലുകളാണ്. പ്രത്യേകിച്ചും തീവ്രമഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ.
ദുരന്തബാധിതരുടെ പക്കലേക്കു സർക്കാർ പാഞ്ഞെത്തണം. ഓണത്തിനു വിൽക്കാൻ ലക്ഷ്യമിട്ടുള്ള കൃഷികൾ ഒലിച്ചുപോയി. കച്ചവടക്കാർ സംഭരിച്ച ചരക്കുകളും മിക്കയിടങ്ങളിലും വെള്ളം കയറി നശിച്ചു. പലരും കടമെടുത്താണ് ഇത്തരം ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. സമയബന്ധിതമല്ലാത്ത വാഗ്ദാനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. വിദേശഫണ്ട്തട്ടിപ്പുകാരെന്നും മതംമാറ്റക്കാരെന്നുമുള്ള വർഗീയനിർമിത അന്പുകളേറ്റവയെങ്കിലും ക്രൈസ്തവസഭകളുടേത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്ന മനുഷ്യരെ നെഞ്ചോടു ചേർക്കണം. പ്രളയത്തിലും ഉരുൾപൊട്ടലിലുമൊക്കെ നാം ഒന്നിച്ചുനിന്നവരാണ്. ഐക്യകേരളം ഒരു പ്രദേശവും ഭരണവുമായി ബന്ധപ്പെട്ട സാങ്കേതികത്വമല്ല, ഒത്തൊരുമയാൽ നാം ഹൃദയത്തിലെഴുതിയ കരാറാണ്.
നൂറ്റാണ്ടുകളായി ഓരോ കാലവർഷത്തിലും ആവർത്തിക്കുന്ന പെരുമഴയുടെ അനുബന്ധ നാശങ്ങളെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ഭരണകൂട പരാജയമാണ്. വീഴ്ചകളും ദീർഘവീക്ഷണമില്ലായ്മയുമാണ് പ്രകൃതിക്ഷോഭത്തെ ദുരന്തങ്ങളാക്കുന്നത്. ഉരുൾപൊട്ടൽ തടയാനും പ്രതിരോധിക്കാനുമുള്ള പ്രധാന പരിഹാരങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലനിർഗമന സംവിധാനങ്ങൾ ഒരുക്കുക, അപകടമേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയവയാണ്.
മഴക്കാല പൂർവ ശുചീകരണം പോലെയുള്ള തട്ടിക്കൂട്ട് പ്രഹസനങ്ങളാകരുത് ദുരന്തനിവാരണം. തീവ്രമഴ പ്രവചിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള ജനവാസ കേന്ദ്രങ്ങൾ നമുക്കിപ്പോൾ അത്ര അപരിചിതവുമല്ല. എന്നിട്ടും അവിടങ്ങളിലെ മനുഷ്യരെ മാറ്റിപ്പാർപ്പിക്കാൻ ദീർഘകാല പദ്ധതിയില്ല. പരിസ്ഥിതി സംഘടനകളുടെയും മാധ്യമങ്ങളുടെയും ‘കൈയേറ്റ വിചാരണ’ പഴയതുപോലെ അത്ര വിലപ്പോകുന്നില്ലെങ്കിലും ഓരോ മഴക്കാലത്തും മലയോരവാസികളെ സംശയമലകളിൽ കയറ്റിനിർത്താനുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല.
ഇനിയും മഴ പെയ്യും മണ്ണിടിയും ഉരുൾ പൊട്ടും. മലകളും മനുഷ്യരും അവിടെയുണ്ടാകും. ദീർഘകാല പദ്ധതികൾക്കു പകരം അലർട്ടുകൾ മതിയോ? കർഷകർ മലയോരത്തെത്തിയത് ദുരിതകാലത്ത് സർക്കാർ നിർബന്ധിച്ചിട്ടോ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞിട്ടോ കൃഷിയോടുള്ള അഭിനിവേശത്താലോ ആണ്. ഒരിക്കൽ കാടുകളായിരുന്ന സമതലങ്ങളിൽ സുരക്ഷിതരായിരുന്ന് അവരെ വിചാരണ ചെയ്യരുത്. നഷ്ടകൃഷിയുമായി ഉരുളുകളെ ഭയന്ന് മലയോരത്തു ജീവിക്കാൻ ആർക്കും കൊതിയുണ്ടാകില്ല.
ഒന്നുകിൽ അവരെ നഗരങ്ങളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ എല്ലാ സംവിധാനങ്ങളുമൊരുക്കി മാറ്റിപ്പാർപ്പിക്കുക. അല്ലെങ്കിൽ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ തയാറാക്കുക. മറ്റു വഴികളുണ്ടെങ്കിൽ അതും ചർച്ച ചെയ്യാവുന്നതാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്... ഈ പലവർണ മുന്നറിയിപ്പുകൾ സർക്കാരെന്ന പ്രതിയുടെ മുൻകൂർ ജാമ്യമല്ലാതൊന്നുമല്ലെന്നു വന്നിരിക്കുന്നു. മലകളിൽ മരണം പെയ്യുകയാണ്. ദീർഘകാല പദ്ധതികളെവിടെ?
01-08-2026
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ചങ്കിലാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) കുത്തിയത്. കേട്ടുകേൾവിയില്ലാത്ത കാര്യം. കൊടുംവഞ്ചന, തട്ടിപ്പ്. സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇനിയെങ്ങനെ വിശ്വസിക്കും?
ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഒന്നാംറാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് അരുൺ ജെ. പ്രതാപ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയത്രേ! എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽപോലും ഇടംപിടിക്കുമായിരുന്നില്ല എന്നു പറയുമ്പോൾ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവാണ് ഇദ്ദേഹത്തിന്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയ അരുൺ ജെ. പ്രതാപ് ആസൂത്രണ ബോർഡിൽ ജോലി ചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക് പട്ടികയുണ്ടാക്കിയത്. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെട്ട ബോർഡാണ് അഭിമുഖം നടത്തിയത്. മാർക്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൂടി പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ കാലത്ത് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് മുന്‍ ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നത്. പത്തുവർഷം തുടർച്ചയായി നാടു ഭരിച്ച ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന പക്ഷപാതപരമായ പിൻവാതിൽ നിയമനങ്ങളും ഇതിനകംതന്നെ പുറത്തു വന്നതാണ്. ഏതുവിധേനയും സ്വന്തക്കാരെ ഉദ്യോഗങ്ങളിലും മറ്റു താക്കോൽസ്ഥാനങ്ങളിലും തിരുകിക്കയറ്റാനുള്ള അവരുടെ വിരുതു കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ഏതു കള്ളത്തരത്തെയും പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് വ്യാഖ്യാനിച്ച് സ്വർണംപോലെ തിളക്കമുള്ളതാക്കാനുള്ള പാടവവും സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണല്ലോ സംസ്ഥാനത്തെ ഭരണമാറ്റം.
പിഎസ്സിക്ക് അപേക്ഷ നൽകി രാവും പകലും കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതി പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസ്ഥയൊന്നാലോചിക്കൂ. ജീവിതംതന്നെ പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ നാടാണിത്. വെറുതെയാണോ യുവാക്കൾ പാറ്റകളും കരിന്തേളുകളുമൊക്കെയായി പരിണമിക്കുന്നത്. ഒരു യുവതലമുറയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അവിശ്വാസത്തിലേക്കും തള്ളിയിടുന്നവർക്ക് എന്തു ശിക്ഷ കൊടുത്താലും അധികമാകില്ല.
വിദ്യാഭ്യാസവും തൊഴിലും നാടിന്റെ നട്ടെല്ലാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയും ഉദ്യോഗാർഥികളും സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചകളും. സുപ്രധാന ദേശീയ പരീക്ഷകളായ നീറ്റ്, നെറ്റ് മുതൽ സംസ്ഥാനതലങ്ങളിലെ പിഎസ്സി, സർവകലാശാലാ പരീക്ഷകളിൽ വരെ ക്രമക്കേടുകൾ പതിവാകുകയാണ്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിലെ ഉദ്യോഗാർഥികളെയാണ് ഈ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നത് കേവലം ഒരു അവസരം മാത്രമല്ല. മറിച്ച്, ഒരു തലമുറയുടെ ആത്മവിശ്വാസവും ഭരണസംവിധാനങ്ങളിലുള്ള വിശ്വാസവുമാണ്.
ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്. ഭരണഘടനയാണ്. പിഎസ്സി പോലൊരു പവിത്രമായ സ്ഥാപനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന് പിന്നെ എന്തർഥമാണുണ്ടാകുക?
ഡൽഹിയിലെ ജന്തർ മന്തറിൽ ഐതിഹാസികമായൊരു സമരജയം നമ്മൾ കണ്ടുകഴിഞ്ഞു. പാറ്റകളായി മാറിയ ജെൻ സി സമരമുറ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. അവിടെയും പരീക്ഷാത്തട്ടിപ്പു തന്നയായിരുന്നു വിഷയം. അധികാരത്തിന്റെ മറവിൽ എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാമെന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഹുങ്കാണ് ജന്തർ മന്തറിലെ സമരക്കാരുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യം ഓർത്താൽ അവർക്കു നല്ലത്.
പിഎസ്സിയുടെ റാങ്ക്ലിസ്റ്റ് അട്ടിമറിക്കേസിൽ കുറ്റമറ്റതും സുതാര്യവുമായ അന്വേഷണം നടക്കണം. യുഡിഎഫ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള വമ്പൻ സ്രാവുകൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അർഹതയുള്ളവന് തൊഴിൽ ഉറപ്പാക്കുക എന്നതുതന്നെയാണ് നീതിബോധമുള്ള സർക്കാരിന്റെ പ്രാഥമിക കർത്തവ്യം.
31-07-2026
“ജനങ്ങൾ സർക്കാരിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയപ്പെടേണ്ടത്” -അലൻ മൂർ
ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ ഒന്നിനും അക്കൗണ്ടബിലിറ്റി നഷ്ടപ്പെടരുതേയെന്ന് ഓർമിപ്പിക്കുന്ന നാല് മുഖപ്രസംഗങ്ങളുടെ അവസാന ഭാഗമാണിത്. മുഖപ്രസംഗ പരന്പര പത്രചരിത്രത്തിൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും മറ്റനേകം പ്രതിസന്ധി ഘട്ടങ്ങളിലുമെന്നപോലെ ഭരണഘടനയ്ക്കും രാജ്യത്തിനുമൊപ്പം നിൽക്കാനുള്ള മാധ്യമ അക്കൗണ്ടബിലിറ്റിയാണിത്. ലെജിസ്ലേച്ചർ (നിയമനിർമാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണനിർവഹണ വിഭാഗം-പ്രധാനമായി മന്ത്രിസഭയും ഉദ്യോഗസ്ഥരും), ജുഡീഷറി (നീതിനിർവഹണ സംവിധാനം), മാധ്യമങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ദുർബലമായാൽ എല്ലാവരും ഉത്തരവാദികളാണ്. ഡൽഹിയിൽനിന്നു മടങ്ങിയ കൗമാര-യൗവനങ്ങൾ അക്കൗണ്ടബിലിറ്റി ചോദിച്ചിട്ടുമുണ്ട്. മൗനമല്ല മറുപടി. അസഹിഷ്ണുതയല്ല പരിഹാരം.
ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം ബാധിച്ച രണ്ടാം തൂണിലെ ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് ഇന്നു പറയാം. ജീവനക്കാർ എക്കാലത്തും സർക്കാരുകളോടു ചേർന്നാണ് പ്രവർത്തിക്കുന്നത്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. എന്നാൽ, ബിജെപി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായി ആവശ്യമുള്ളത്ര സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും മാറ്റിയെടുത്തു. നീറ്റ് പരീക്ഷ താറുമാറാക്കിയവരും ജനാധിപത്യം താറുമാറാക്കിയവരുമൊക്കെ അതിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികളും പോലീസ് സംവിധാനവുമൊക്കെ മുന്പെങ്ങുമില്ലാത്തവിധം നേരിടുന്ന പക്ഷപാത ആരോപണങ്ങൾ പ്രത്യയശാസ്ത്രവത്കരണത്തിന്റെ ഫലമാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014 മുതൽ 2022 വരെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ്) 121 നേതാക്കൾക്കെതിരേ അന്വേഷണം നടത്തി. 95 ശതമാനവും പ്രതിപക്ഷത്തുള്ളവരായിരുന്നു. യുപിഎ ഭരിച്ച 2004-14 കാലത്ത് ഇഡി കേസെടുത്തത് 26 നേതാക്കൾക്കെതിരേ ആയിരുന്നു. അതിൽ 54 ശതമാനമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളവർ. മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. ഇഡി സ്വയം നിയമമാകരുതെന്ന് ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിൽ 2023 ഓഗസ്റ്റിലും, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്ന് 2025 മേയിലും, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് 2025 ജൂലൈയിലും സുപ്രീംകോടതിക്കു ചോദിക്കേണ്ടിവന്നു. ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇങ്ങനെ പോകാനാകില്ലെന്നും കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നുമാണ് 2025 ജൂലൈയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരോട് അന്നത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് പറഞ്ഞത്. പക്ഷേ, ഇഡിക്ക് ഒരു മാറ്റവുമില്ല; സർക്കാരിനോടു മാത്രമേ അക്കൗണ്ടബിലിറ്റിയുള്ളൂ!
തെരഞ്ഞെടുപ്പു കമ്മീഷന് എല്ലാ സ്വാതന്ത്ര്യവും നിയമ പരിരക്ഷയും നൽകിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതിനാൽ ആവർത്തിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പോലീസിന്റെ കാര്യം പറഞ്ഞാൽ തീരില്ല. അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാറിന്റെ വർഗീയ കൂട്ടങ്ങൾക്കെതിരേ ന്യൂനപക്ഷങ്ങൾ പരാതിയുമായി ചെന്നാൽ ബിജെപി ഭരിക്കുന്നിടത്ത് പോലീസ് കേസെടുക്കാൻപോലും തയാറാകില്ല. സിജെപി സമരത്തിനെതിരേ ഡൽഹിയിലും മറ്റു ബിജെപി സംസ്ഥാനങ്ങളിലും പോലീസ് സ്വീകരിച്ച സമീപനവും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവുന്ന രാജ്യത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതർ മാത്രം പാർശ്വവത്കരിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെയും കോടതികളുടെയും സമ്മതത്തോടെയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ കഴിഞ്ഞ ജനുവരിയിലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു. 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ട് പറയുന്നത്, കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ്. ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ രാജ്യം ഈ സ്ഥിതിയിലെത്തില്ല.
ജനാധിപത്യസംരക്ഷണം പ്രതിപക്ഷത്തെ ഏൽപ്പിച്ചുറങ്ങിയ രാജ്യത്തെയാണ് വിദ്യാർഥികൾ വിളിച്ചുണർത്തിയത്. അവരുടേത് അരാഷ്ട്രീയമല്ല. പാർട്ടിക്കൂറോ കെട്ടുപാടുകളോ ഇല്ലാത്ത രാഷ്ട്രീയമാണ്. പത്രം വായിക്കാത്ത, ലോകകാര്യങ്ങൾ അറിയാത്തവരാണ് സമരക്കാരെന്ന വ്യാഖ്യാനം തെറ്റാണ്. സിജെപിയുടെ നേതാക്കളുടെയത്ര വസ്തുനിഷ്ഠപ്രസംഗം നടത്താൻ പരന്പരാഗത പാർട്ടികളിലെ എത്ര നേതാക്കൾക്കു കഴിയുമെന്നു ചിന്തിക്കണം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നവർ മാത്രമായിരുന്നു നേതാക്കൾ. പാർട്ടികളുടെയോ മതങ്ങളുടെയോ പിൻബലത്തിലല്ല അവർ പട്ടണപ്രവേശം നടത്തിയത്. എന്നിട്ടും എല്ലാവരെയും സ്വാഗതം ചെയ്തു. അവരുടെ നിന്ദനമേറ്റ വർഗീയവാദികൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഇനിയും എഴുന്നേറ്റു പോയിട്ടില്ല. സമരക്കാർ എല്ലാം തികഞ്ഞവരല്ല, അങ്ങനെ ആയിരിക്കേണ്ട കാര്യവുമില്ല. അവർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്. മറ്റുള്ളവരുടെ മതത്തിലും രാഷ്ട്രീയത്തിലും ഭക്ഷണത്തിലും നിയമാനുസൃത വേഷത്തിലുമൊന്നും കൈ കടത്താൻ അവർക്കു താത്പര്യമില്ല. അവരുടെ രോഷം അക്കൗണ്ടബിലിറ്റി നഷ്ടപ്പെട്ട ജനാധിപത്യത്തിന്റെ തൂണുകളോടായിരുന്നു.
ജനാധിപത്യബോധത്തിന്റെയും പ്രതിരോധത്തിന്റെയും ഭീഷണികളെ തള്ളിക്കളയുന്നതിന്റെയും പുതിയ സാധ്യതകൾ രാജ്യത്തെ പഠിപ്പിച്ചാണ് ജെൻ സികൾ തലസ്ഥാനം വിട്ടത്. അത് ഏറ്റെടുക്കാൻ അഴിമതിയിലും വർഗീയതയിലും തീവ്രവാദത്തിലും മുങ്ങിയ പാർട്ടികൾക്കു കഴിയുമോയെന്ന ചോദ്യമുണ്ട്. നിയമന ഏജൻസികളെ തട്ടിയെടുത്ത് പാർട്ടിക്കാരെയും ബന്ധുക്കളെയും കുത്തിനിറച്ച വാർത്തകളാണ് കേരളത്തിൽനിന്നുപോലും പുറത്തുവരുന്നത്. ആര് ആരെ നന്നാക്കും? ഒന്നുറപ്പ്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് ജനാധിപത്യത്തിന്റെ തൂണുകളെ സംരക്ഷിക്കുന്നതും ആക്രമിക്കുന്നതും. നാലു തൂണുകളോടും അക്കൗണ്ടബിലിറ്റി ചോദിച്ച വിദ്യാർഥിസമരം പുതിയൊരു പ്രതീക്ഷയായിട്ടുണ്ട്. ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും. പക്ഷേ, മാർട്ടിൻ ലൂഥർ കിംഗ് അഭിപ്രായപ്പെട്ടതുപോലെ, “യുദ്ധക്കൊതിയന്മാരെപ്പോലെ, സമാധാനകാംക്ഷികളും സംഘടിക്കാൻ പഠിക്കണം.”
ഇന്ത്യ പിള്ളേരെ കണ്ടു പഠിക്കട്ടെ.
30-07-2026
മാധ്യമങ്ങൾക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെയും റെയ്ഡിനും അറസ്റ്റിനും വിധേയമാകുന്ന മാധ്യമപ്രവർത്തകരെയും കുറിച്ചുമേ നാം സംസാരിച്ചിട്ടുള്ളൂ. സർവസ്വാതന്ത്ര്യവും ആനുകൂല്യങ്ങളും കൊടുത്തു വളർത്തുന്ന മാധ്യമങ്ങൾ ജനാധിപത്യത്തോടു ചെയ്യുന്നതെന്തെന്നു തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ വീണുകിടക്കുകയാണ് ഇന്ത്യ.
പക്ഷേ, അതു മാത്രമല്ല ജനാധിപത്യത്തെ തകർക്കുന്നത്. മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ പെടാത്ത മറ്റൊരു സമാന്തര സംവിധാനമാണ് ഗോദി മീഡിയ. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകത്തെ അന്തകവിത്ത്! സ്വതന്ത്ര മാധ്യമങ്ങളെ തകർക്കുന്നതിനു പകരം, കൊട്ടാരം മാധ്യമങ്ങളെ വളർത്തി ലക്ഷ്യം നേടാമെന്നത് മാധ്യമ അപചയ ചരിത്രത്തിൽ എഴുതപ്പെടേണ്ട അധ്യായമാണ്.
ഗോദി മീഡിയ അഥവാ അധികാരത്തിന്റെ മടിയിലിരുന്നു കിഞ്ചനവർത്തമാനം പറയുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമല്ല. പക്ഷേ, കുറവായിരുന്നു. അതുകൊണ്ട് ‘നായകന്റെ’ തോഴരായി നടക്കുന്ന ആ വിദൂഷകരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അതു സാധ്യമല്ലാത്തവിധം എണ്ണമേറി. പക്ഷേ, ഇത്തരം മാധ്യമങ്ങളെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയുന്ന ഒരു തലമുറ വളരുന്നുണ്ടായിരുന്നു.
അവരാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഗോദി മീഡിയയെ കൂക്കിവിളിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തത്. വ്യത്യസ്ത അഭിപ്രായമുള്ള മാധ്യമങ്ങളെ അപമാനിക്കുന്നതു ശരിയല്ല. പക്ഷേ, ഗോദി മീഡിയയ്ക്കു വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കഴിഞ്ഞ 12 വർഷത്തിലൊരിക്കലും ആ വിദ്യാർഥികളും കണ്ടിട്ടില്ല. ഗോദി മീഡിയയ്ക്ക് ഒരു അഭിപ്രായമേ ഉള്ളൂ; സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്, സർക്കാരിനെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ്.
പ്രധാനമായും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ മാധ്യമങ്ങൾക്ക് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ആരെയും അപമാനിക്കാനും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തൊരിടത്തുമില്ലാത്തവിധം സ്വാതന്ത്ര്യമായിരുന്നു. ഈ ‘മാധ്യമസ്വാതന്ത്ര്യം’ ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് ചില്ലറയല്ല. അതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഇന്ത്യൻ സ്റ്റോറി! ഗോദി മീഡിയയുടെ പ്രോപ്പഗന്ത റിപ്പബ്ലിക്!
മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിനായി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). മേയിലാണ് ഇവർ ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157. കഴിഞ്ഞ റിപ്പോർട്ടിൽ ഇത് 151 ആയിരുന്നു. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങളായ സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹികം എന്നിവയിൽ മാധ്യമങ്ങൾക്ക് ഏറ്റവും തിരിച്ചടിയായത് നിയമം സംബന്ധിച്ചാണ്.
അതായത്, ദേശീയസുരക്ഷാ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ട് വിവരമില്ലാത്ത ചില എൻജിഒകൾ തയാറാക്കുന്നതാണെന്നും ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പക്ഷേ, നൂറുകണക്കിനു മാധ്യമങ്ങളല്ല, സമൂഹവിരുദ്ധമല്ലാത്ത ആയിരക്കണക്കിനുള്ള മാധ്യമങ്ങളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരേ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാസമാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചട്ടങ്ങൾ പാലിക്കാത്ത അറസ്റ്റിൽ സുപ്രീംകോടതി വിട്ടയച്ചിരുന്നു. പക്ഷേ, സർക്കാർ വിട്ടില്ല. വീണ്ടും കോടതി മോചിപ്പിച്ചെന്നു പറയാം. പക്ഷേ, അറസ്റ്റിനും കോടതിവിധിക്കുമിടയിലൂടെ നടത്തുന്ന കാരാഗൃഹവാസമുൾപ്പെടെയുള്ള ഈ ഇരുണ്ട യാത്ര ഒരു മുന്നറിയിപ്പാക്കി സർക്കാർ മാധ്യമലോകത്തിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. രാജ്യത്തെ ഈ സ്ഥിതിവിശേഷമാണ് അപ്രസക്തരായ പ്രാദേശിക നേതാക്കൾക്കുപോലും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ധൈര്യം കൊടുക്കുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലുമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവച്ചത് 2022 ഡിസംബറിലാണ്. പല സംസ്ഥാന സർക്കാരുകളും തങ്ങളെ വിമർശിക്കുന്നവരെ സഹിക്കുന്നില്ല. ‘കടക്കൂ പുറത്തെ’ന്നു പറയുന്നവരും നിങ്ങൾ ഏതു പത്രമാണ് എന്നു ചോദിക്കുന്നതുമൊക്കെ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്. പക്ഷേ, കേന്ദ്രസർക്കാരിന്റേത് മറ്റൊരു തന്ത്രമാണ്. അത് എതിർക്കുന്ന ഏതാനും മാധ്യമങ്ങൾക്കു പകരം അനുകൂലിക്കുന്ന നിരവധി മാധ്യമങ്ങളെ വളർത്തുന്ന തന്ത്രം. അത്തരക്കാർക്കു ചുറ്റും നിന്നാണ് ഡൽഹിയിൽ സമരത്തിനിറങ്ങിയ കുട്ടികൾ കൂക്കിവിളിച്ചു സ്ഥലംവിടാൻ പറഞ്ഞത്.
ഗോദി മീഡിയ ചെയ്തത് പൊതുബോധത്തെ അട്ടിമറിക്കുകയാണ്. ഗോവധ നിരോധന നിയമവും മതപരിവർത്തന നിരോധന നിയമവും ബുൾഡോസർരാജുമൊക്കെ ന്യൂനപക്ഷങ്ങളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ ഉത്തരേന്ത്യയിലെ മേൽപ്പറഞ്ഞ മാധ്യമങ്ങൾ സർക്കാർ കീർത്തനങ്ങളാലപിക്കുകയായിരുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), എഫ്സിആർഎ, വോട്ടർപട്ടികയിലെ തിരിമറി, ഡൽഹിയിലെ വിദ്യാർഥിസമരം... എല്ലാറ്റിനും അവരുടേതായ മറ്റൊരു ഭാഷ്യമുണ്ടായിരുന്നു.
സത്യത്തിൽ, ഈ അപകടം പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും ജെൻസിക്ക് അതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടിലേറെ നീണ്ട മസ്തിഷ്കപ്രക്ഷാളന ശ്രമത്തിനൊടുവിലും ജനാധിപത്യ ഇന്ത്യ കീഴടങ്ങിയിട്ടില്ലെന്ന് ഗോദി മീഡിയയുടെ ചെവിയിലേക്കു കൊച്ചുകുട്ടികൾ പറഞ്ഞുകൊടുക്കുന്നത് എത്ര ആനന്ദകരമായ കാഴ്ചയാണ്. പക്ഷേ, ജനാധിപത്യ-മതേതര ഇന്ത്യ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
29-07-2026
ജനാധിപത്യത്തിന്റെ നാലു തൂണുകളുടെയും ബലം പൊതുജനസമക്ഷം ചർച്ചയ്ക്കു വച്ചിട്ടാണ് ഡൽഹി സമരക്കാരായ വിദ്യാർഥികൾ തത്കാലം പിരിഞ്ഞത്. സർക്കാർ- പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, കോടതികൾ എന്നിവ സർക്കാർ എന്ന ഒറ്റ തൂണിലേക്കു ചാഞ്ഞിട്ടുണ്ടോ എന്നതാണു വിഷയം. അതിന്റെ അടിസ്ഥാനം, നീതികേന്ദ്രീകൃതമാണോ സർക്കാർ കേന്ദ്രീകൃതമാണോ കോടതികൾ എന്ന ജനാധിപത്യ പരിശോധനയാണ്. അതു കേൾക്കാൻ നാലു തൂണുകൾക്കും സമയം ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ ജനാധിപത്യമെന്നതു കെട്ടുകാഴ്ചയാകും.
കോടതികളെ വിമർശിക്കാൻ ജനങ്ങൾക്കു ഭയമാണ്. പക്ഷേ, ഡൽഹി സമരക്കാർ ‘നന്ദി’ എന്ന ഒറ്റ വാക്കിൽ ആ വിമർശനം ചരിത്രപരമായും മാന്യമായും നിർവഹിച്ചു. തങ്ങളെ പാറ്റകളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിളിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ത്യയിലേക്കു മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ഇല്ലായിരുന്നുവെന്നാണ് സിജെപി സമരനേതാവ് അഭിജിത് ദീപ്കെ പറഞ്ഞത്. ധീരതയുടെ കിളിവാതിലാണ് വിദ്യാർഥികൾ തുറന്നത്. പക്ഷേ, അവരുടെ സമരവിജയാഘോഷങ്ങളാണ് ചിലരുടെ പ്രശ്നം; ജനാധിപത്യത്തിന്റെ ഒടുവിലത്തെ തൂണും നിലംപൊത്തുന്നതല്ല. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ തീരുമാനങ്ങളിലുമുള്ള നാമമാത്ര ഇടപെടലുകൾ, അന്വേഷണ ഏജൻസികളുടെ പക്ഷപാതപരമായ പ്രതിപക്ഷവേട്ടയെ തടയാനാകാത്തത്, ആരാധനാലയങ്ങളുടെ തത്സ്ഥിതി 1947 ഓഗസ്റ്റ് 15ലേതായി നിലനിർത്തണമെന്ന 1991ലെ വിധി നിലനിൽക്കേ പുതിയ തർക്കങ്ങൾ പരിശോധിക്കാമെന്ന ഉത്തരവുകളിറക്കുന്നത്, വിദ്വേഷപ്രസംഗങ്ങളിലും ആൾക്കൂട്ട ആക്രമണങ്ങളിലും തുടരുന്ന യാന്ത്രിക ഇടപെടലുകൾ, വിരമിക്കുന്ന ജഡ്ജിമാർ ഭരണകക്ഷി വാഗ്ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളിൽ ചേക്കേറുന്നത്... തുടങ്ങിയ കാര്യങ്ങൾ കോടതികളുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും സംശയത്തിലാക്കുന്നതാണ്. രാജ്യത്തെ മുൾമുനയിലാക്കിയ ഡൽഹി സമരത്തിൽ പോലീസ് വിദ്യാർഥികളോടു നടത്തിയ അതിക്രമങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലെന്നും സമയം കളയാനില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞതും രാജ്യം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്.
ഇക്കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ചടങ്ങിൽ ജസ്റ്റീസ് ഉജ്വൽ ഭൂയാൻ നടത്തിയ പരാമർശങ്ങളിൽ ഭരണഘടനാ ഭേദഗതിയില്ലാതെ മതരാഷ്ട്രനിർമിതി എങ്ങനെ സാധ്യമാക്കാമെന്നതിന്റെ സൂചനയുണ്ട്. ഗംഗാനദിയില്വച്ച് ചിക്കന്‍ കഴിക്കുന്നത് ഒരു കുറ്റമല്ലാതിരുന്നിട്ടും അതിന്റെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പക്ഷേ, ഗംഗാനദിയിൽവച്ച് കോഴിക്കറി കൂട്ടുന്നതിലോ അതു നദിയിൽ വീഴുന്നതിലോ എന്താണു തെറ്റെന്ന് ജഡ്ജിക്കു ചോദിക്കാം. പൗരന് എളുപ്പമല്ല. പ്രത്യേകിച്ച്, കോഴിയിറച്ചി കഴിച്ചത് മുസ്ലിംകളാകുന്പോൾ. മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കോടതികൾ അറിയാഞ്ഞിട്ടല്ലല്ലോ. ജസ്റ്റീസ് ഭൂയാൻ ഇതും പറഞ്ഞു: “ബുൾഡോസർ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും പൊളിക്കുന്നതു തടഞ്ഞ ജസ്റ്റീസ് ഗവായിയുടെ ഉത്തരവിനെ ഞാൻ പ്രശംസിച്ചിരുന്നു. പക്ഷേ, ആ വിധി രണ്ടു വർഷം വൈകിയാണു വന്നത്. നിയമം ലംഘിച്ചുള്ള പൊളിക്കലുകൾ ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് ഭരണഘടനയെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനു തുല്യമാണ്.’’ അവശേഷിക്കുന്ന നീതിമാന്മാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്നും ആവലാതിക്കാർ ഇന്ത്യൻ കോടതികളുടെ പുറത്ത് ഊഴം കാത്തു നിൽക്കുകയാണ്. ഇതായിരുന്നില്ല ഇന്ത്യ.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിനു പകരം, സർക്കാരിന്റെ ഇടപെടൽ സാധ്യമാക്കുന്ന ‘ജുഡീഷൽ നിയമന കമ്മീഷൻ’ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും 2015ൽ സുപ്രീംകോടതി തടഞ്ഞു. കോടതികളുടെ സ്വതന്ത്ര ഘടനയെ അട്ടിമറിക്കുമെന്ന വിലയിരുത്തലായിരുന്നു കാരണം. പക്ഷേ, ശിപാർശ ചെയ്യുന്ന പേരുകൾ തള്ളിക്കളയുന്നതും അംഗീകരിക്കുന്നതിലെ കാലതാമസവും സർക്കാരിന്റെ അതൃപ്തിയുമൊക്കെ കൊളീജിയത്തെ സമ്മർദത്തിലാക്കുന്നതാണ്. ഫലമോ; സർക്കാർ ഉദ്ദേശിക്കുന്നവർ ജഡ്ജിമാരാകും. 2023 ഫെബ്രുവരി 19ന് ‘ജുഡീഷൽ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ നടത്തിയ ഒരു ഓൺലൈൻ ചർച്ചയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ പറഞ്ഞത്, ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നുമാണ്. ജുഡീഷറിയിൽ ഭരണഘടന അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തരമൊരവസ്ഥയെ ചെറുക്കാൻ പ്രതിപക്ഷത്തിനും നിഷ്പക്ഷ ന്യായാധിപർക്കുമൊക്കെ പരിമിതിയുണ്ട്. ജസ്റ്റീസ് ഉജ്വൽ ഭൂയാൻ കഴിഞ്ഞദിവസം പറഞ്ഞത്, “എല്ലാവരും ജഡ്ജിമാരോടു ചെന്ന്, സർ ഇതു നല്ല വിധിയാണ് സർ, അദ്ഭുതകരമായ വിധി, താങ്കൾ പറഞ്ഞത് ബുദ്ധിപരമാണ് സർ, നിങ്ങളൊരു നിയമവിദഗ്ധൻ തന്നെ... എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ഈ സംവിധാനം എങ്ങനെ നന്നാകും?’’ എന്നാണ്. പക്ഷേ, അതിലും നിരാശാജനകമായ കാര്യം, പല ജഡ്ജിമാരുടെയും കൂറ് സർക്കാരിനോടാണെന്നു വരുന്നതല്ലേ? ഇതു ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും മാത്രം സ്ഥിതിയല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, 2018 ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു. എട്ടു വർഷം പിന്നിട്ടു. കാര്യങ്ങൾ വീണ്ടും വഷളാകുകയാണ്. ഗംഗയിൽ വീഴുന്ന ഒരു ചിക്കൻ കഷണം വർഗീയക്കൂട്ടങ്ങൾ കൊല്ലുന്ന ഒരു മനുഷ്യന്റെ ദേഹത്തേക്കാൾ വൈകാരിക വിഷയമായി.
സർക്കാരിന്റേതല്ല, ജനാധിപത്യത്തിന്റെ സൃഷ്ടിയാണ് സ്വതന്ത്ര കോടതികൾ. അതിന്റെ വരാന്തയിൽ നീതിക്കുവേണ്ടി ഭരണഘടനയും പിടിപ്പിച്ച് ആ ജനാധിപത്യത്തെ നിർത്തരുത്.
28-07-2026
നാം ഉറങ്ങിയപ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയിൽനിന്ന് ഇളക്കിയെടുക്കപ്പെട്ട മൂലക്കല്ലായിരുന്നു ‘അക്കൗണ്ടബിലിറ്റി’. അതായത്, ഭരണകർത്താക്കൾ തങ്ങളുടെ തീരുമാനങ്ങൾക്കും ചെയ്തികൾക്കും ജനങ്ങളോട് കണക്കു പറയാൻ ബാധ്യസ്ഥരാണെന്ന വസ്തുത. അതു നിർബന്ധമില്ലാത്ത ധാർമികതയല്ല, നിർബന്ധമുള്ള ഉത്തരവാദിത്വമാണ്. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ആ കല്ല്, അഥവാ ജനാധിപത്യമൂല്യം കേന്ദ്രസർക്കാരിനെതിരേ നടത്തിയ ഐതിഹാസിക സമരത്തിൽ വിദ്യാർഥികൾ ഉയർത്തിക്കൊണ്ടുവന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നീറ്റ് പരീക്ഷയിലുൾപ്പെടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പല സംസ്ഥാന സർക്കാരുകളും നഷ്ടപ്പെടുത്തിയ ഈ ‘അക്കൗണ്ടബിലിറ്റി’ ബിജെപി സർക്കാർ വ്യക്തമായ അജൻഡയോടെ ഇല്ലാതാക്കുകയാണെന്നു സംശയിക്കാൻ കാരണങ്ങളുണ്ട്. ജന്തർ മന്തറിൽ ഉയർന്ന ഭരണഘടനാടിസ്ഥാനമുള്ള ചോദ്യങ്ങൾ രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്.
അക്കൗണ്ടബിലിറ്റിയെ വ്യവസ്ഥാപിതമായി തകർക്കുന്ന ഒരു ഉദാഹരണം പറഞ്ഞാൽ കാര്യം ലളിതമായി മനസിലാകും. 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം, The Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Term of Office Act, 2023) 16-ാം വകുപ്പനുസരിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുത്താലും അതിനെതിരേ സിവിലോ ക്രിമിനലോ ആയ ഒരു കേസും അവർക്കെതിരേ ജോലിക്കാലത്തോ പിന്നീടോ എടുക്കാനാകില്ല. ഒപ്പം, തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിക്കുകയും ചെയ്തു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അതായത്, ഭരിക്കുന്നവരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ! എന്തു ചെയ്താലും നിയമ പരിരക്ഷയും! അക്കൗണ്ടബിലിറ്റി അവിടെ തീർന്നു.
പിന്നീടുണ്ടായത് ചരിത്രമാണ്. വോട്ട് മോഷണം, കള്ളവോട്ട്, വോട്ടിംഗ് മെഷീനിലെ തിരിമറി, വോട്ടെണ്ണൽ ദിനത്തിലെ ദുരൂഹതകൾ... ഒരാരോപണത്തിനും മറുപടിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും ന്യായാധിപന്മാരുമൊക്കെ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ലെന്നും, രാഹുൽ മാപ്പു പറയണമെന്നുള്ള ഗ്യാനേഷ് കുമാറിന്റെ ശാഠ്യം വോട്ടർ പട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കിയെന്നും പറഞ്ഞത് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലായിരുന്നു പരാമർശം. പക്ഷേ, അക്കൗണ്ടബിലിറ്റി ഇല്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷനോ സർക്കാരോ അനങ്ങിയില്ല.
അക്കൗണ്ടബിലിറ്റി തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പല വിഷയങ്ങളിലും കേന്ദ്രം നമ്മെ ബോധ്യപ്പെടുത്തി. മുഖ്യമായും പ്രതിപക്ഷത്തിനെതിരേ മാത്രം റെയ്ഡും അന്വേഷണവും നടത്തുന്ന അന്വേഷണ ഏജൻസികൾക്കെതിരേ ഹൈക്കോടതികളും സുപ്രീംകോടതികളും പലതവണ രൂക്ഷമായ വിമർശനങ്ങൾ നടത്തി. ഒരു ഫലവുമില്ല. ശത്രുക്കളായി ബിജെപി സർക്കാരുകൾ കരുതുന്നവരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജും തുടരുകയാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് 2024 നവംബറിലാണ്. പക്ഷേ, ജനത്തോടോ കോടതിയോടോ പോലും അക്കൗണ്ടബിലിറ്റി ഉള്ളതായി സർക്കാരുകൾ ഭാവിക്കുന്നില്ല. പശുക്കടത്ത്, പശുവിറച്ചി ഭക്ഷിക്കൽ തുടങ്ങിയവ ആരോപിച്ച് എത്രയോ നിരപരാധികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ കൊന്നു. മതപരിവർത്തനം ആരോപിച്ച് എത്രയോ മനുഷ്യരെ മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തു. എല്ലാറ്റിലുമുണ്ടായി കോടതിയുടെ വിമർശനങ്ങൾ. പക്ഷേ, ഒന്നിനുമുണ്ടായില്ല പരിഹാരം. എന്തിന്, വിദ്യാഭ്യാസമന്ത്രിയുടെ രാജിപോലും അക്കൗണ്ടബിലിറ്റിയുടെ ഭാഗമല്ലെന്നു പറയാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചത് അദ്ദേഹം കുറ്റം ചെയ്തതുകൊണ്ടല്ല, വിദ്യാർഥികളെയും യുവാക്കളെയും സർക്കാർ വിലമതിക്കുന്നതുകൊണ്ടാണത്രേ.
സിജെപിയുടെ സമരത്തെ തങ്ങളുടെയും വിജയമാക്കാൻ ശ്രമിക്കുന്ന പാർട്ടികളും ആത്മപരിശോധന നടത്തണം. കേരളത്തിലെ കാര്യം മാത്രമെടുത്താൽ, അക്രമികളായ തെരുവുനായകളെ കൊല്ലാമെന്നും പൊതുസ്ഥലങ്ങളിൽനിന്ന് മാറ്റണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടു രണ്ടു മാസം. വീടുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുംവരെ നായ്ക്കൾ നരവേട്ട നടത്തുകയാണ്. വന്യജീവി ആക്രമണം മറ്റൊരു ദുരന്തം. എവിടെയാണ് അക്കൗണ്ടബിലിറ്റി? സാന്പത്തികത്തകർച്ച തുടരുന്പോഴും കഴിഞ്ഞ സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കു ശന്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തോളം ശന്പളവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും വാങ്ങുന്ന പിഎസ്സി അംഗങ്ങളുടെ കാര്യത്തിലും മൗനം. ചില നിർജീവ കോർപറേഷനുകൾ ഖജനാവ് ചോർത്തുന്നെന്ന ആരോപണങ്ങൾ പരിശോധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ വിചക്ഷണർ ഇരിക്കേണ്ട സർവകലാശാലാ സിന്‍ഡിക്കറ്റും സെനറ്റുമൊക്കെ മൂന്നാംകിട പാർട്ടിക്കാരുടെ വിനോദകേന്ദ്രങ്ങളായി. അക്കൗണ്ടബിലിറ്റി എവിടെ? പിഎസ്സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയും പിൻവാതിലിലൂടെയും നിയമനങ്ങൾ നടത്തിയവർ ഡൽഹി സമരത്തിൽ മുഖം മിനുക്കാനെത്തി. അക്രമങ്ങളും ആൾക്കൂട്ട വിചാരണകളും നടത്തി കേരളത്തിലെ കാന്പസിൽ ചോര പടർത്തിയവർ വിദ്യാഭ്യാസ മേഖലയിൽ നന്മ വിളയുന്ന ഒരൊറ്റ സമരവും സമീപകാലത്തു നടത്തിയിട്ടില്ലെങ്കിലും ഡൽഹി സമരത്തിൽ പങ്കെടുത്തു. പക്ഷേ, അതു നിങ്ങൾ കേരളത്തിൽ ചവിട്ടിമെതിച്ച അക്കൗണ്ടിബിലിറ്റിയെ പുനഃസ്ഥാപിക്കില്ല.
വിദ്യാർഥിസമരവിജയം രാജ്യത്തെ ആവേശഭരിതമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു വിജയത്തിൽനിന്നു സമഗ്രവും ആശയാടിസ്ഥാനമുള്ളതുമായ രാഷ്ട്രീയത്തിലേക്കുള്ള ദൂരം ഡൽഹി ദിനങ്ങൾകൊണ്ട് അളക്കാനാകില്ല. മത-ജാതി-രാഷ്ട്രീയ ഭേദമില്ലാതെ ഇന്നലെ നിങ്ങളുയർത്തിയ അക്കൗണ്ടബിലിറ്റി നാളെ നിങ്ങളെയും തേടിവരും. എല്ലാറ്റിലുമുപരി നിങ്ങൾ അധികാരത്തോടാണ് അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടത്. അവർ അതു തരുമോ അതോ അധികാരപ്രയോഗത്തിൽ തന്ത്രപരമായ മാറ്റങ്ങളുണ്ടാക്കി അക്കൗണ്ടബിലിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങളെ മറികടക്കുമോ എന്നറിയില്ല. സാമ്രാജ്യത്വത്തിന്, അഥവാ ജനത്തോടും രാജ്യത്തോടും അക്കൗണ്ടബിലിറ്റി ഇല്ലാത്ത അധികാരത്തിന് ഏതൊരു സ്വാതന്ത്ര്യസമരത്തെയും ശിപായിലഹളയാക്കി മാറ്റാനുള്ള വിരുതുണ്ടെന്നു മറക്കരുത്; ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും. ഡൽഹിയിലെ നവോത്ഥാന മിന്നൽപ്പിണരുകൾ ഇന്ത്യൻ ജനാധിപത്യ ശുദ്ധീകരണത്തിന്റെ പെരുന്പറയാകട്ടെ!
26-07-2026
ഗതികെട്ട ബിജെപി സർക്കാർ മുള്ളാണി ലാത്തികളും പെല്ലറ്റ് ഗണ്ണുകളും അടിയറവച്ച് ഇന്ത്യൻ യുവത്വത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. 2026 ജൂലൈ 25, ശനി ഉച്ചകഴിഞ്ഞ് 2.20. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണനിമിഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.
ധർമേന്ദ്ര പ്രധാനെ മോദി സർക്കാർ എളിയിൽനിന്നിറക്കി. എങ്ങനെ? ഏകാധിപത്യ പ്രവണതകളുടെ ഒരു വ്യാഴവട്ടക്കാലത്തെ നേരിടാൻ ജനാധിപത്യം അറ്റകൈയായി അതിന്റെ ചോരത്തിളപ്പിനെ ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവിലിറക്കി. പ്രതിപക്ഷം സംശയനിരീക്ഷണങ്ങൾക്കൊടുവിൽ യുവാക്കൾക്കു പിന്നിൽ അണിനിരന്നു. ജനാധിപത്യ-മതേതരവിരുദ്ധ ഭരണത്തിൽ അസംതൃപ്തരായവരും പിന്തുണച്ചു. സർക്കാർ തോറ്റു, ജനാധിപത്യം ജയിച്ചു.
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം ബിജെപി സർക്കാരിനു മാത്രമല്ല, അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. മേയ് 16നാണ് സിജെപി സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയത്. അവർ സ്വയം പാറ്റകളെന്നു വിളിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിൽനിന്നുണ്ടായ അത്തരമൊരു പരാമർശത്തെ, തൊഴിൽരഹിതരും വർഗീയവിരുദ്ധരും വിദ്യാഭ്യാസമേഖലയുടെ തകർച്ചയിലും വർഗീയവത്കരണത്തിലും എതിർപ്പുണ്ടായിരുന്ന കൗമാരക്കാരും യുവാക്കളും ബുദ്ധിപരമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഭരണ-പ്രതിപക്ഷങ്ങൾക്കു പുച്ഛമായിരുന്നു. പക്ഷേ, അവർ കേന്ദ്രസർക്കാരിനെ നേരിടാൻ സമൂഹമാധ്യമത്തിൽനിന്നിറങ്ങി തലസ്ഥാനത്തെത്തി.
നിരാഹാര സത്യഗ്രഹം, പ്രസംഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ... പ്രകടനങ്ങളിലൊന്നിലേക്ക് പോലീസിനെയും പോലീസ് വേഷം കെട്ടിയ സംഘപരിവാറുകാരെയും അഴിച്ചുവിട്ടു. അവർ മുള്ളാണി തറച്ച ലാത്തികൊണ്ട് കൗമാരക്കാരുടെ തല തല്ലിപ്പൊളിച്ചു, പെല്ലറ്റ് ഗണ്ണുകൾ നിർദയം ഉപയോഗിച്ചു, പെൺകുട്ടികളെ അപമാനിച്ചു, രാജാവിനെക്കാൾ വലിയ രാജഭക്തസംഘങ്ങൾ വിദ്യാർഥികളെ തെരുവിൽ നേരിട്ടു. ഇക്കഴിഞ്ഞ 21ന്, മടിച്ചും സംശയിച്ചും നിന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ചു. യുവാക്കൾ ഭീഷണിക്കു വഴങ്ങിയില്ല.
സമരം ശക്തമായി. പ്രധാനമന്ത്രി അപകടം മണത്തു. പരന്പരാഗത പ്രതിപക്ഷമല്ല മറുവശത്ത്. അവർക്ക് ഇഡിയെയും ഇസി (ഇലക്ഷൻ കമ്മീഷൻ)യെയും പേടിയില്ല. 23നു രാത്രി 11.52ന് പ്രധാനമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തു, ജെൻസി ശൈലിയിൽ ഫ്രണ്ട് വീഡിയോയിൽ ചിത്രീകരിച്ച സെൽഫി വീഡിയോയിൽ ഫ്രണ്ട്സ് എന്നു വിളിച്ച് സംസാരിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതു വേദനയുണ്ടാക്കിയെന്നും സങ്കടപ്പെട്ടു. രണ്ടര മാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. പക്ഷേ, സിജെപിയും പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടി. സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ പഴയതുപോലെ ഏശിയില്ല.
സർക്കാരിന്റെ കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറായി. രാജിയൊഴിച്ച് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. യുവാക്കൾ സമ്മതിച്ചില്ല. 24 മണിക്കൂറിനകം മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് തീർത്തു പറഞ്ഞു.
ആ വെല്ലുവിളി സർക്കാരിനു തള്ളിക്കളയാനായില്ല. സംഘപരിവാർ ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടെന്നും അവരുടെ പിന്തുണ സമരത്തിനുണ്ടാകുമെന്നും തോന്നിക്കാണണം. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, ദളിതർ... പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. പരീക്ഷണം സാധ്യമല്ല. 24 മണിക്കൂർ തികയുംമുന്പ് മന്ത്രി രാജിവച്ചു.
12 വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇത്തരമൊരു കയ്പ് രുചിച്ചിട്ടില്ല. ഇതൊരു മരുന്നാണെന്ന് അവർ തിരിച്ചറിയുമോയെന്ന് അറിയില്ല. പക്ഷേ, രാജ്യം ജനാധിപത്യ ഉണർവിലാണ്. അതിനു യുവരക്തം ലഭിച്ചിരിക്കുന്നു. ഭയപ്പെടുത്തലിന്റെ സംഘക്കോട്ട പാറ്റകൾ കരണ്ടു. അവരിൽ അരാജകവാദികളുണ്ടായിരിക്കാം. പക്ഷേ, അവർ ആദ്യമായി ഈ സർക്കാരിനെ വരച്ചവരയിൽ നിർത്തി. കഴിഞ്ഞ 12 വർഷം ചരിത്രത്തിലെ ഏറ്റവും ജീർണ പ്രതിപക്ഷമായിരുന്ന പാർട്ടികളെപ്പോലും രാഷ്ട്രീയം പഠിപ്പിച്ചു.
രാജ്യദ്രോഹികൾ, അരാജകവാദികൾ, വിദേശ ചാരന്മാർ.... കപട ദേശീയവാദികളുടെ ഫാസിസ്റ്റ് അടവുകൾ പഴയതുപോലെ ചെലവാകില്ല. ഇഡിയെ ഭയമില്ലാത്ത യുവാക്കൾ രാജാവ് നഗ്നനാണെന്നു തെളിയിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ ബിജെപി സർക്കാരിന് അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
25-07-2026
പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ വായ്പയെടുത്തു പഠിക്കേണ്ടെന്ന് കേന്ദ്രനിയമം പറയുന്നില്ല കേട്ടോ. പക്ഷേ, അവർക്കു വായ്പ കൊടുക്കാൻ പറ്റില്ലെന്ന ബാങ്കുകളുടെ നിലപാടിൽ തെറ്റില്ലെന്ന്, നിയമം വ്യാഖ്യാനിച്ചു കോടതി പറഞ്ഞിരിക്കുന്നു. ഫലം പാവപ്പെട്ട വിദ്യാർഥികൾ, ഉള്ള കാശിനു പഠിച്ചാൽ മതി.
മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസവായ്പ ബാങ്കുകൾക്കു നിഷേധിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേൾക്കാൻ കൊള്ളാം.
പാപ്പരായ മാതാപിതാക്കളുടെ വായ്പയ്ക്കു സഹ അപേക്ഷകരാകാൻ ആരു വരുമെന്നാണ്? നിലവിലുള്ള കേന്ദ്ര നിയമമാണ് കോടതി വ്യാഖ്യാനിച്ചത്. ആ നിയമം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ഇടപെടാം. ഇന്നലെ കുരുത്ത സിജെപിയുടെ മഹാസമരത്തെ പിന്തുണച്ചതല്ലാതെ സമീപകാലത്ത് കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത വിദ്യാർഥി സംഘടനകൾക്കും ഒന്നനങ്ങാം.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിവിധി. 2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
വായ്പാ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്കു ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നത്. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല. അതുകൊണ്ട് വായ്പ നൽകാൻ ബാങ്കുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ല. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തിയാൽ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ തീരുമാനം, നിലവിലുള്ള നിയമം പാവപ്പെട്ട വിദ്യാർഥികൾക്ക് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോറില്ലെങ്കിൽ അതുള്ള മറ്റുള്ളവരെ സഹ അപേക്ഷകരാക്കാമെന്നതും ഏതാണ്ട് അപ്രായോഗികമായ കാര്യമാണ്. പാവപ്പെട്ടവരുടെ വായ്പയ്ക്ക് ബന്ധുക്കൾ പോലും ജാമ്യം നിൽക്കാൻ മടിക്കുന്നിടത്ത് ഈ വിദ്യാർഥികളുടെ സഹ അപേക്ഷകരായി ആരുണ്ടാകും? പാവപ്പെട്ട മാതാപിതാക്കൾ വർത്തമാനകാല യാഥാർഥ്യമാണ്.
അവരുടെ മക്കൾക്കു വായ്പ നിഷേധിക്കുന്നതുമൂലം ഭാവിയും പ്രതീക്ഷയില്ലാത്തതാകും. കേന്ദ്രം തിരുത്തുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇടപെടണം. ഇതൊന്നും വിദ്യാർഥി സംഘടനകൾ അറിയുന്നില്ലേ? അക്രമങ്ങൾ, മാർക്ക്-വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ, റാഗിംഗ് തുടങ്ങിയവയുടെ ചെളിനിലങ്ങളിൽനിന്ന് അവർ പുറത്തുവരണം.
മാതാപിതാക്കൾക്കു സാന്പത്തികയോഗ്യതയില്ലാത്തതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവായ്പയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാവങ്ങൾക്കെതിരേയുള്ള പെല്ലറ്റ് ഗണ്ണാണ്. വായ്പ ഒഴിവാക്കിയിട്ട്, തിരിച്ചടവിനു ഗാരന്റി ഉറപ്പാക്കിയിട്ടെന്തു കാര്യം? പാവങ്ങളെ പാവങ്ങളായി നിലനിർത്തുന്ന മാനദണ്ഡങ്ങളെ കേന്ദ്ര വിദ്യാഭ്യാസ വായ്പാനയത്തിൽനിന്നു പുറത്താക്കാൻ സർക്കാർ വൈകരുത്. വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട.
24-07-2026
“കുട്ടികൾക്കൊപ്പം ആയിരിക്കുന്ന ആത്മാവ് സുഖം പ്രാപിക്കുന്നു.”- ദസ്തയേവ്സ്കി.
വിദ്യാലയങ്ങളിലേക്കു പറഞ്ഞുവിട്ട കുട്ടികൾ ഒരിക്കലും തിരിച്ചുവരുന്നില്ലെങ്കിൽ ആ വീടുകളിലെ ആത്മാക്കൾ എങ്ങനെ സുഖം പ്രാപിക്കാനാണ്! കലാലയ രാഷ്ട്രീയ അക്രമികളും റാഗിംഗ് മനോരോഗികളുമൊക്കെ വകവരുത്തിയവരുടെ വീടുകൾ ഒരിക്കലും പഴയതുപോലെയായിട്ടില്ല; ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർഥന്റെയും, അധ്യാപകരുടെ മാനസിക റാഗിംഗിനൊടുവിൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെയും വീടുകൾപോലെ. ഇനി അത്തരം വീടുകൾ ഉണ്ടാകരുത്. റാഗിംഗിനെതിരേ അണിയറയിലുള്ള നിയമത്തിനു സിദ്ധാർഥന്റെ പേരിട്ടിരിക്കുന്നു. നിതിൻ രാജ് കേസിൽ കോടതി നടത്തിയ പരാമർശം കേരളത്തിലെ നട്ടെല്ലിളകിയ ക്രമസമാധാനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടായിരിക്കുന്നു. കലാലയ അധോലോകം തുലയട്ടെ!
റാഗിംഗിന് എതിരേയുള്ള ബില്ല് കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും പിഴയും, കൊല്ലുന്നവർക്ക് വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേര് ‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’. കുറ്റവാളിമനസും വിദ്യാർഥിസംഘടനാ പിൻബലവുമുണ്ടെങ്കിൽ എന്തുമാകാമെന്നു ധരിച്ചുവശായ മക്കളുള്ള മാതാപിതാക്കൾ ഈ നിയമം വായിച്ചു പഠിക്കണം, മക്കളെ ഉപദേശിക്കണം. ഒരു നേതാവും രക്ഷിക്കാനുണ്ടാകില്ല. എന്റെ മകൻ/മകൾ ഒറ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു പറഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തിൽ എല്ലാവർക്കും ഒരേ ശിക്ഷയാണ്. റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ. കുറ്റവാളികളോ വിദ്യാർഥി ഗുണ്ടകളുടെ സഹായികളോ ആയ അധ്യാപകരെയും വിടില്ല. റാഗിംഗ് പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷയുണ്ട്. വിദ്യാർഥിക്കു ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗാണ്; ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം. പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പഠിക്കാനാകില്ല. വിദ്യാർഥികളേ, നിങ്ങളുടെ ഭയമാണ് തെമ്മാടികളുടെ ധൈര്യം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
ഇനി സർക്കാരിനോടാണ്. സർ, നിയമങ്ങൾ ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അതു നടപ്പാക്കേണ്ടവർ അട്ടിമറിച്ചല്ലേ കുറ്റവാളികളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശം കിടപ്പിലായ ക്രമസമാധാന-നിയമപരിപാലനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടാണ്; ചികിത്സ വൈകരുത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റ് ജാമ്യം കൊടുക്കാൻവേണ്ടിയുള്ള നാടകമാണെന്ന സൂചന അതിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണമെന്നുപോലും കോടതിക്കു പറയേണ്ടിവന്നു. കോടതി പറഞ്ഞ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതി പഴകിയ രോഗമാണ്. ഭരണനിര്‍വഹണത്തിലെ പരാജയമാണിതെന്ന കോടതിയുടെ പരാമർശം സർക്കാരൊന്നു കുറിച്ചുവയ്ക്കണം.
വരാനിരിക്കുന്ന റാഗിംഗ് നിയമവും അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. സിദ്ധാർഥനെ എന്നപോലെ അവന്റെ പേരിലുള്ള നിയമത്തെയും വളഞ്ഞിട്ട് ആക്രമിക്കാതിരിക്കണമെങ്കിൽ നട്ടെല്ലു വേണം. ആൾക്കൂട്ടക്കൊലപാതകികളെ ലജ്ജിപ്പിക്കുന്ന റാഗിംഗുകാരായ വിദ്യാർഥിക്കൂട്ടങ്ങൾ, ഒപ്പമുള്ള കുട്ടിരാഷ്ട്രീയ ഗുണ്ടകൾ, അവരെ കണ്ടാൽ മുട്ടിടിക്കുന്ന പാർട്ടി ഗുരുനാഥന്മാർ, പുറത്തുള്ള സർവശക്തരായ പാർട്ടി നേതാക്കൾ, അഴിമതിക്കാരും രാഷ്ട്രീയവിധേയരുമായ ഉദ്യോഗസ്ഥർ... ഇവർക്കൊക്കെ മുകളിൽ പറക്കാൻ സർക്കാരിനു കഴിയുമോ എന്നതല്ല, അതിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. മയക്കുമരുന്നു വിതരണക്കന്പനികളെ കടപുഴക്കുന്ന തൂഫാൻ ഒരു ശ്രമമാണ്. സിദ്ധാർഥൻ കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരുന്നു. ഇനിയവൻ രാജ്യത്തിനു മാതൃകയാകുന്ന റാഗിംഗ് വിരുദ്ധ നിയമമായി പുനർജനിക്കട്ടെ. പഠിക്കാൻ പോയവരെല്ലാം തിരിച്ചെത്തട്ടെ, അവർക്കൊപ്പമായിരുന്ന് വീടുകളിലെ ആത്മാക്കൾ സുഖം പ്രാപിക്കട്ടെ.
23-07-2026
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും വ്യവസ്ഥാപിത പ്രതിപക്ഷവും രാജ്യതലസ്ഥാനത്തു നടത്തുന്ന സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ച് ശക്തമാകുകയോ കൈവിട്ടു പോകുകയോ ആണ്. കാരണം, പാർലമെന്റിലോ പുറത്തോ ചർച്ചകളൊന്നും നടന്നില്ലെങ്കിലും മന്ത്രിയെ സംരക്ഷിക്കാനെന്നോണം സംസ്ഥാന ബിജെപി ഘടകങ്ങളും രാജ്യത്തു പലയിടത്തും തെരുവിലിറങ്ങി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കു ബിജെപി നടത്തിയ സമരം സംഘർഷത്തിലായി. മഹാരാഷ്ട്രയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാർക്കെതിരേ സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണങ്ങൾ സജീവമായി. പ്രശ്നം പരിഹരിക്കുന്നതിനു സഹായകമായ നിലപാടുകൾ കാണുന്നില്ല.
ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി പന്താടിയ വകുപ്പിന്റെ മന്ത്രിയെ നിലനിർത്താനാണോ സർക്കാരിന്റെയും ബിജെപിയുടെയും ബലംപിടിത്തം? അല്ലെങ്കിൽ, അയോധ്യയിൽ നട്ടിരുന്ന രാജ്യത്തിന്റെ കണ്ണും കാതും ഡൽഹിയിലെത്തിയെന്ന യാഥാർഥ്യവും മുന്നിലുണ്ട്. സംഭാവനക്കൊള്ളയിൽ കുടുങ്ങിയ ബിജെപി രക്ഷാകവാടം കണ്ടെത്തി.
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിമാർ രാജിവയ്ക്കുന്നതോ അതിനായി പ്രതിപക്ഷം ആവശ്യപ്പെടുന്നതോ രാജ്യത്ത് ആദ്യമല്ല. അതൊക്കെ അരാജകത്വമാണെന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും നിലപാടിനു ജനാധിപത്യത്തിൽ സാധൂകരണമില്ല. അത്തരം സമരങ്ങൾ വൻമരങ്ങളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്തിട്ടുമുണ്ട്. പലതും തെറ്റായിപ്പോയിട്ടുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിൽ ആ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്. നീറ്റ് യുജി-സിബിഎസ്ഇ പരീക്ഷകളിൽ ആവർത്തിക്കുന്ന കെടുകാര്യസ്ഥതയത്രയും നേരിട്ടു നടത്തിയത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ആണെന്നല്ല അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിന്റെ അർഥം. ധർമേന്ദ്രയോട് ധാർമികത കാണിക്കണമെന്ന് ആവശ്യപ്പെടുന്നു എന്നേയുള്ളൂ. സർക്കാരും പാർട്ടിയും കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട മന്ത്രിക്ക് ഒരുക്കുന്ന സംരക്ഷണം ഗുണകരമാകുമോയെന്നു കണ്ടറിയണം.
ട്രെയിൻ അപകടങ്ങളുടെ പേരിൽ 1956ൽ നെഹ്റു മന്ത്രിസഭയിൽനിന്നു രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് വകുപ്പിന്റെ പിഴവുകൾക്കു മന്ത്രി ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പാരന്പര്യം തുടങ്ങിവച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജി സ്വീകരിച്ചില്ലെങ്കിലും തൊട്ടടുത്ത മാസം വീണ്ടും അപകടമുണ്ടായതോടെ ശാസ്ത്രി രാജിയിൽ ഉറച്ചുനിന്നു. ആ സംഭവം പക്ഷേ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സർക്കാരിന്റെ അന്തസിനും മാറ്റു കൂട്ടിയതേയുള്ളൂ.
1964ൽ ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. നെഹ്റുവിന്റെ വാക്കുകൾ രാജ്യത്ത് മുഴങ്ങുന്നു: “ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിയായി ശാസ്ത്രിയെ ഞാന്‍ കാണുന്നില്ല; അതേസമയം, ഭരണഘടനാപരമായ ഔചിത്യത്തിന്റെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമാണ്.” തുടർന്നുള്ള വാക്കുകളാണ് ജനാധിപത്യത്തിന്റെ ധാർമികതയെ ഉയർത്തിപ്പിടിക്കുന്നത്: “എന്ത് സംഭവിച്ചാലും, അതൊന്നും നമ്മെ ബാധിക്കില്ലെന്ന ചിന്തയിൽ തുടരാന്‍ കഴിയുമെന്ന് ആരും കരുതരുത്.”
ആ സംസ്കാരം പിന്നീടു ജനാധിപത്യത്തിന്റെ ഭാഗമായി. 1958ൽ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി, 1962ൽ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ, 1987ൽ പ്രതിരോധമന്ത്രി വി.പി. സിംഗ്, 1999ൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ എന്നിവർ രാജിവച്ചിരുന്നു.
2000 ഡിസംബറിൽ റെയിൽവേ മന്ത്രി മമത ബാനർജി ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജിക്കത്തു സമർപ്പിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സ്വീകരിച്ചില്ല. മമത തുടരുകയും ചെയ്തു. അതുപോലെ വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാരാണ് തങ്ങളുടേതല്ലാത്തതെങ്കിലും വകുപ്പുകളിലെ പിഴവുകളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രം അധികാരത്തിന്റേതു മാത്രമല്ല, അധികാരമൊഴിയലിന്റേതുകൂടിയാണ്. അതിന്റെ അടിസ്ഥാനം ധാർമികതയാണ്. ധർമേന്ദ്ര മറന്ന ധർമം യുവാക്കൾ ഓർമിപ്പിക്കുന്നത് അവർ അരാജകവാദികളായതുകൊണ്ടല്ല. ബിജെപി, പാറ്റകളെന്നു സ്വയം വിശേഷിപ്പിക്കുന്ന സിജെപിക്കു നന്ദി പറയുകയാവാം.
കാരണം, ഈ സമരം രാജ്യത്തിന്റെ കണ്ണും കാതും അയോധ്യയിൽനിന്നു ഡൽഹിയിലെത്തിച്ചിട്ടുണ്ട്. അതൊരു ഗൂഢാലോചനയല്ലായിരിക്കാം. പക്ഷേ, അയോധ്യ സംഭാവനക്കൊള്ളയിൽ ആരോപണവിധേയരായ ബിജെപിക്കു ഡൽഹി താത്കാലിക രക്ഷാകവാടമായിരിക്കാം. പക്ഷേ, അയോധ്യ ഉയർന്നുതന്നെ നിൽക്കും.
22-07-2026
"പാറ്റ’കളുടെ മുദ്രാവാക്യം പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നു. കർഷകസമരത്തിന്റെ ഓർമ ഡൽഹിയെ പൊള്ളിക്കുന്നു. രാജ്യദ്രോഹ ചാപ്പകൾ മാറ്റിവച്ച്, അഴിമതി-കെടുകാര്യസ്ഥതകളാൽ വിദ്യാഭ്യാസമേഖലയെ മുടിപ്പിച്ച മന്ത്രിയെ സർക്കാർ എളിയിൽനിന്നിറക്കാൻ സമയമായി.
പോലീസ് ലാത്തിക്കടിച്ച് ഓടിക്കാൻ ശ്രമിച്ച യുവാക്കൾ ഡൽഹിയുടെ തെരുവുകളിലൂടെ "പാറ്റക്കൂട്ട’ങ്ങളായി നിരങ്ങുന്നു; ജന്തർമന്തറിലെ സമരവേദിയിൽ ആളു കൂടുന്നു. അസാധാരണമായി പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ "പാറ്റ’കളുടെ മുദ്രാവാക്യം വിളിക്കുന്നു, ഉപരോധം തീർക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്. 2024ലെ കർഷകസമരത്തിന്റെ ചൂടറിഞ്ഞ സർക്കാർ യുവസമരത്തിന്റെ ചൂടളക്കുന്നതേയുള്ളൂ. പക്ഷേ, കോൺഗ്രസ് പരീക്ഷണത്തിനില്ല. ബിജെപി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ആ പ്രക്ഷോഭം തങ്ങളല്ല നടത്തിയതെന്നു പ്രതിപക്ഷത്തിനറിയാം. അപകടം മണത്ത കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്രെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മറ്റു പ്രതിപക്ഷ നേതാക്കളും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തി വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ രാഹുലും പ്രിയങ്കയുമടക്കം കടുത്ത ചെറുത്തുനിൽപാണ് നടത്തിയത്. കർഷകസമരത്തിന്റെ കരുത്താർജിച്ചിട്ടില്ലെങ്കിലും മോദിക്കാലത്തെ രണ്ടാം ജനകീയ പ്രക്ഷോഭം ഡൽഹിയെ അന്തർദേശീയ വാർത്തയാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ പിറന്ന രോഷപ്രകടനം ആളിക്കത്തി ഒരു യുവജനപാർട്ടിയായി ഡൽഹിയിൽ വിരിഞ്ഞ ചരിത്രമാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടേത്. കാരണമായത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു വാദത്തിനിടെ നടത്തിയ പരാമർശങ്ങൾ. ""ചില തൊഴിൽരഹിതരായ യുവാക്കൾ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശപ്രവർത്തകരായി പാറ്റകളെപ്പോലെ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’’വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും തൊഴിൽ രഹിതരും, അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരായിരുന്ന യുവാക്കളും സിജെപിയിലെത്തി. 24 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതും സിബിഎസ്ഇ 12-ാം ക്ലാസിലെ മൂല്യനിർണയം പാളിയതും സിജെപിയെ സജീവമാക്കി. വിദേശത്തായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നവർ, സമരവേദിയിൽനിന്നു കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിന്റെ മോചനവും നീറ്റ് പരീക്ഷാ സമ്മര്‍ദത്തിൽ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകരുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടന്നതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എക്സില്‍ കുറിച്ചു. പക്ഷേ, വെറുതെ സമയം കളഞ്ഞെന്നാണ് സമരക്കാർ പറഞ്ഞത്.
പതിവുപോലെ സമൂഹമാധ്യങ്ങളിൽ വിദ്വേഷപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. രാജ്യസുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാർ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദിവസങ്ങളോളം പൂട്ടിച്ചിരുന്നു. കർഷകസമരത്തിലും ഇത്തരം രാജ്യദ്രോഹ നാടകങ്ങൾ സജീവമായിരുന്നു. അതേസമയം, സിജെപിയുടെ ഇപ്പോഴത്തെ സമരത്തിന് കർഷകസമരത്തിന്റെ കെട്ടുറപ്പില്ലെന്നതും ശ്രദ്ധേയമാണ്. യുവാക്കളെയും വിദ്യാർഥികളെയും ബാധിച്ച നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ മാത്രമാണ് അവരുടെ വിഷയം. കഴിഞ്ഞ വർഷം നേപ്പാളിൽ ജെൻ സി പ്രക്ഷോഭവും രാജ്യത്തെ മറ്റു നീറുന്ന പ്രശ്നങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. സമൂഹമാധ്യമനിരോധനമായിരുന്നു അവരുടെ വിഷയം. ഡൽഹിയിലെ സിജെപി ആൾക്കൂട്ടം നാളെ വിലക്കയറ്റം, അഴിമതി, വർഗീയവിഭജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും.
തമ്മിലടിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് ഇത് അവസരമാണ്. തങ്ങളിരിക്കേണ്ടിടത്താണല്ലോ "പാറ്റ’കളിരുന്നതെന്നോർത്തെങ്കിലും സിജെപിയുടെ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നു കരുതാം. അതെന്തായാലും, സർക്കാരിൽ അതൃപ്തരായ യുവാക്കളിൽ വലിയൊരു വിഭാഗം ഈ പിന്തുണയോട് നന്ദി കാണിക്കും. അടുത്തവർഷം ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ സമരങ്ങൾക്ക് രാഷ്ട്രീയ പ്രസക്തി ഏറുന്നുമുണ്ട്. പാർലമെന്റിൽ ചർച്ചകൾക്കു വഴങ്ങാൻ ഭരണനേതൃത്വം മടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള സ്ഥാനം അംഗീകരിക്കുകതന്നെ വേണം. ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ ആനുകൂല്യം കൈപ്പറ്റിയവരാണ് ഈ സമരത്തെ അടിച്ചമർത്തുന്നത്.
"പാറ്റ’കളെയും പ്രതിപക്ഷത്തെയും കൂടുതൽ പ്രകോപിപ്പിച്ച് രാജ്യത്ത് സമരവേലിയേറ്റം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കളമൊരുക്കില്ലെന്ന് പ്രതീക്ഷിക്കാം. ചർച്ചകളിലൂടെ സമാധാനവും നടപടികളിലൂടെ നീതിയും ഉറപ്പാക്കാക്കുകയെന്നതാണ് അടിയന്തര ആവശ്യം. ചോദ്യപ്പേപ്പർ ചോർച്ചയിൽ പരിഹരിക്കാനാവാത്ത നഷ്ടം നേരിട്ടവർ നിരവധിയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈകഴുകാനാകില്ലെന്നത് സാമാന്യയുക്തിയാണ്. യുവജനങ്ങൾക്കു പ്രതീക്ഷയും രാജ്യത്തു നിയമവാഴ്ചയുടെ ഉറപ്പും വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായകമാണ്.
21-07-2026
ജീവിതംപോലെയാണ് കളിയും. നമ്മൾ എതിർവലയിൽ നിറയെ ഗോൾ സ്വപ്നം കാണും. ഉണരുമ്പോൾ സ്വന്തം വലയിൽ കൈനിറയെ തന്ന് അത് ക്രൂരമായി പുഞ്ചിരിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ മാന്ത്രികനായ ലയണൽ മെസിയും മൈതാനത്ത് കവിതയെഴുതുന്ന അർജന്റീനയും അവരുടെ കോടിക്കണക്കിന് ആരാധകരും മോഹിച്ചതല്ല ന്യൂജഴ്സിയിലെ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സ്പാനിഷ് അർമാഡയുടെ സമ്പൂർണ ആധിപത്യം. ഒരു ജനതയുടെ അർമാദത്തിന് തിരികൊളുത്തി ഫെറാൻ ടോറസിന്റെ ഗോൾ. വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!
അനിശ്ചിതത്വമാണ് കളിയുടെ സൗന്ദര്യം. പലപ്പോഴും അത് അങ്ങേയറ്റം ക്രൂരമാകുമെന്നു മാത്രം. മെസിയെപ്പോലൊരു മഹാപ്രതിഭ രണ്ടാമതൊരു ലോകകപ്പ് ആഗ്രഹിച്ചത് തെറ്റല്ല. അർജന്റീനയും ആരാധകരും മോഹിച്ചതും തെറ്റല്ല. പക്ഷേ, മോഹങ്ങൾക്കപ്പുറമുള്ള ചില കടുത്ത യാഥാർഥ്യങ്ങളാണ് മൈതാനത്ത് ചരിത്രമെഴുതുന്നത്. ഒപ്പം, ലോകത്തെ ഒരുമിപ്പിക്കുന്ന ഫുട്ബോൾ എന്ന സ്വപ്നസന്നിഭമായ കലയെ നിലനിർത്തുന്നതും.
ബോൾ പൊസഷൻ 65 ശതമാനം. 20 ഷോട്ടുകളിൽ പന്ത്രണ്ടും ലക്ഷ്യത്തിലേക്ക്. പാസുകളിൽ 89 ശതമാനം കൃത്യത. ഒന്നിനെതിരേ ഒമ്പതു കോർണർ കിക്കുകൾ. സ്പെയിനിന്റെ അടക്കിവാഴലിന്റെ നേർചിത്രം. ടൂർണമെന്റിലുടനീളം കളിച്ച എട്ടു മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധക്കോട്ട. അതേസമയം, ഒരു ചുവപ്പുകാർഡും അഞ്ച് മഞ്ഞക്കാർഡുകളും അർജന്റീനയുടെ സമ്മർദത്തിനു തെളിവായി.
മെസി മൈതാനത്ത് അദൃശ്യനായിരുന്നില്ല. ചെറിയൊരവസരം മുതലാക്കി വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ള ആ പ്രതിഭയെ മാത്രം പിന്തുടരുകയെന്ന അബദ്ധം സ്പെയിൻ പ്രതിരോധം കാണിച്ചില്ല. മെസിയെ മാത്രം പൂട്ടാൻ ആരെയും നിയോഗിച്ചതുമില്ല. പകരം, സാധാരണയായി അദ്ദേഹം കളി തീരുമാനിക്കുന്ന സാഹചര്യങ്ങളെത്തന്നെ അവർ ഇല്ലാതാക്കുകയായിരുന്നു. കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയും അദ്ദേഹത്തിന്റെ കളിക്കാരും അർജുനനെപ്പോലെ കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.
രണ്ടു തവണ ഫൈനലിൽ. രണ്ടു തവണയും ചാമ്പ്യന്മാര്. അതാണ് സ്പെയിനിന്റെ ലോകകപ്പ് നേട്ടം. ലോകകപ്പ് നേടിയ ആ രണ്ടു ടീമുകളും പന്തിനെ വിശ്വസിക്കുകയും പന്തടക്കത്തെ കളിയുടെ നിയന്ത്രണത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. എന്നാൽ, സാദൃശ്യം അത്രമാത്രം. ചാവി, ആന്ദ്രെ ഇനിയെസ്റ്റ, സാവി അലോൺസോ എന്നീ അസൂയാവഹമായ ത്രയം ഉൾപ്പെട്ട 2010ലെ ടീം ചെറിയ പാസുകളുടെ ടിക്കി-ടാക്കയിൽ അഭിരമിക്കുകയായിരുന്നു. ഇത്തവണയാകട്ടെ ടിക്കി-ടാക്കയുടെ വേഗമേറിയ ന്യൂജൻ പതിപ്പായിരുന്നു ചാമ്പ്യൻഷിപ്പിലുടനീളം സ്പെയിനിനെ അപ്രതിരോധ്യരാക്കിയത്.
അപ്രതീക്ഷിത വിജയങ്ങൾ, നാടകീയമായ തിരിച്ചുവരവുകൾ, മനോഹരമായ ഗോളുകൾ, കളിച്ചെപ്പിലെ വൻതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവകൊണ്ട് ആവേശകരമായിരുന്നു ഈ ലോകകപ്പ്. വിവാദങ്ങളും കുറവായിരുന്നില്ല. ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പോലുള്ള പുതിയ പരിഷ്കാരങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചില ഇടപെടലുകളും വരെ ചൂടേറിയ ചർച്ചയായി.
വിഎആർ എന്നറിയപ്പെടുന്ന വീഡിയോ റിവ്യൂ സംവിധാനവും തർക്കവിഷയമായി. ജർമനി, ക്രോയേഷ്യ, ഈജിപ്ത് തുടങ്ങിയ ടീമുകളുടെ ചില നിർണായക ഗോളുകൾ നിഷേധിക്കപ്പെട്ടു. യുഎസ് ഭരണകൂടത്തിന്റെ യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ പകപോക്കലെന്നും വംശീയമെന്നും മുദ്രകുത്താനിടയായി. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് റദ്ദാക്കാനുള്ള ട്രംപിന്റെ ഇടപെടൽ അങ്ങേയറ്റം പരിഹാസ്യമായി.
48 ടീമുകളുടെ ജംപോ ഫോർമാറ്റും തുടക്കത്തിൽ വിമർശനത്തിനു കാരണമായെങ്കിലും കേപ് വെർദെ, കോംഗോ, കുറസാവോ തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കി പുതിയ ആരാധകരെ നേടിയെടുത്തു. റൗണ്ട് ഓഫ് 32ൽ കയറിയ കേപ് വെർദെ സ്പെയിനിനെയും അർജന്റീനയെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയും താരമായി.
ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയ ലോകത്തിലെ മുൻനിര കളിക്കാർ ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ചു പൊരുതി. 10 ഗോളുകളും ആകെ 22 ലോകകപ്പ് ഗോളുകളും എന്ന റിക്കാർഡുമായി എംബപ്പെ മുന്നിൽ നിന്നു. സ്പെയിനിന്റെ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. സ്പെയിനിന്റെ പത്തൊമ്പതുകാരൻ ലാമിൻ യമാൽ പടപ്പുറപ്പാട് തുടങ്ങിയതേയുള്ളൂ. ഇനിയുമെത്രയോ ലോകകപ്പുകൾ പയ്യനെ കാത്തിരിക്കുന്നു.
ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല. അത് ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും സിംഫണിയാണ്. വിജയത്തിലേക്കെത്തുന്ന ഓരോ മുന്നേറ്റത്തിനും പ്രതിരോധത്തിനും പിന്നിൽ അചഞ്ചലമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ ബിൽ ഷാങ്ക്ലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: “ചിലർ കരുതുന്നത് ഫുട്ബോൾ ജീവന്മരണ പോരാട്ടമാണെന്നാണ്. അതിനോടെനിക്കു വിയോജിപ്പുണ്ട്. ഫുട്ബോൾ അതിനേക്കാളും എത്രയോ മുകളിലാണ്!’’ ഇത് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമൊക്കെ തിരിച്ചറിയേണ്ട പരമസത്യമാണ്.
ഫുട്ബോളിന് പുതിയൊരു ലോകചാമ്പ്യനെ കിട്ടി. അതിനിടയിൽ താരോദയങ്ങളുണ്ടായി. അസ്തമയങ്ങളുണ്ടായി. പലരുടെയും കണ്ണീരു വീണു. വിദ്വേഷവാക്കുകൾ അന്തരീക്ഷത്തിൽ അലയടിച്ചു. കളിയെ കൊഞ്ഞനംകുത്തുന്ന ശുദ്ധമായ കച്ചവടം നടന്നു. വംശീയതയുടെ വിഷപ്പാമ്പുകൾ പുളഞ്ഞു. എന്നിട്ടും ഫുട്ബോളെന്ന മാന്ത്രികകലയുടെ കൊടിപ്പടം താഴ്ത്താൻ ഒരു വിജിഗീഷുവിനും കഴിഞ്ഞില്ല.
വിവ ഫുട്ബോൾ!
20-07-2026
ഇതു ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരപഭ്രംശം... തിയറ്ററുകളെ വിറപ്പിച്ച കൊടുമൺ പോറ്റിയുടെ കൊലച്ചിരിക്കുമുന്നിൽ രജതകമലം വീണു. നടൻ കാർത്തിക് ആര്യനൊപ്പം 2024ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം വട്ടം മമ്മൂട്ടിക്ക്. അപ്പോൾ ന്യൂയോർക്കിലെ ന്യു ജഴ്സി സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമയുദ്ധത്തിനൊരുങ്ങുകയായിരുന്നു. അത് ആവേശത്തിനു തീകൊളുത്തിയ കായികമാമാങ്കമെങ്കിൽ ഇതു ഭ്രമിപ്പിക്കുന്ന കല. ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം..! ഛായാഗ്രഹകൻ ഷഹനാദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെ സഹനടിയായ മലയാളി സജന നമിദാസ്, മികച്ച മലയാള ചിത്രം "ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറക്കാർ... പ്രതിഭകളേ, ഈ ലോകകപ്പാരവത്തിലും നിങ്ങളുയർത്തിയ കപ്പിൽ തിളങ്ങുന്നു കേരളം. നന്ദി!
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര മത്സരങ്ങളിൽ മുന്നിൽനിന്നത് മലയാള സിനിമകളായിരുന്നെന്നാണ് ജൂറി അധ്യക്ഷനും സംവിധായകനുമായ ജയരാജ് അറിയിച്ചത്. സൂചനകൾവച്ച്, പുരസ്കാരം ലഭിച്ചില്ലെങ്കിലും രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച ചിത്രമായിരുന്നു. എല്ലാ ജൂറി അംഗങ്ങൾക്കും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നെന്ന ജൂറി അധ്യക്ഷന്റെ വാക്കുകൾ മലയാളത്തിനുള്ള അംഗീകാരമാണ്. ബംഗാളി സിനിമയിൽ പാടിയ ശ്രേയ ഘോഷാലുമായിട്ടായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ മത്സരം.
"അങ്ങു വാനക്കോണില് മിന്നിനിന്നൊരന്പിളീ...' ആ ശബ്ദവും ശൈലിയും ഒടുവിൽ വിധികർത്താക്കളെ കീഴടക്കി. "അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ പാട്ടിലൂടെ വിജയലക്ഷ്മി മികച്ച ഗായിക. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ. സംസ്ഥാനത്തെ മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ദേശീയതലത്തിലും ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിൽതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ ദേശീയപുരസ്കാരവും.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ, കാഷ്മീരിന്റെ കഥ പറയുന്ന "ആർട്ടിക്കിൾ 370', രൺദീപ് ഹൂഡയെ മികച്ച നവാഗതസംവിധായകനാക്കിയ "സ്വാതന്ത്ര്യ വീരസവർക്കർ' എന്നിവയൊക്കെ രാഷ്ട്രീയം പറയുന്നവയാണ്. പക്ഷേ, കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും കഥ പറയുന്ന "ഭ്രമയുഗം' കക്ഷിതാത്പര്യങ്ങളില്ലാത്തതും സാർവത്രിക വീക്ഷണമുള്ളതുമായ ഭരണകൂടതാത്പര്യങ്ങളെ പുറത്തെടുക്കുന്നുണ്ട്. പോറ്റിയുടെ പൈശാചികമായ ചിരി ഉള്ളിലൊളിപ്പിച്ച ചാത്തനിലൊതുങ്ങില്ല. അത് വിട്ടൊഴിയാത്ത അധികാരഭ്രമത്തിന്റേതാണ്. അതിനെ എതിർത്തുകൊണ്ടിരുന്നവരും അധികാരമോതിരം അഥവാ ചെങ്കോൽ ലഭിക്കുന്പോൾ ആ ചിരി ഏറ്റെടുക്കുന്നത് ഭ്രമയുഗത്തിൽ കാണാം.
ഏതു പ്രേതകഥയും മനുഷ്യനെ വെളിപ്പെടുത്താനുള്ളതാണ്. ഭ്രമയുഗം ഉജ്വലമായി അതു നിർവഹിച്ചു. ആ അധികാരം രാഷ്ട്രീയത്തിൽ മാത്രമല്ല, കാട്ടിലും നാട്ടിലും വീട്ടിലുമുണ്ടെന്നത് ഭ്രമയുഗത്തിന്റെ അധികദൃശ്യമാണ്. അതു പോറ്റിയല്ല, ചാത്തനല്ല... മമ്മൂട്ടി അഭിനയിക്കുന്നതാണെന്ന് എത്ര ഓർമിപ്പിച്ചാലും അടുത്ത നിമിഷം നാമതു മറന്നുപോകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ "ഭ്രമയുഗം' ലോസ് ആഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവതാരക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് മോളിവുഡ് ലെജൻഡ് എന്നാണ്. വലിയ കൈയടി ലഭിച്ചു. പക്ഷേ, അദ്ദേഹം മലയാളസിനിമയിലെയല്ല, ലോകസിനിമയിലെ ഇതിഹാസങ്ങൾക്കൊത്ത പ്രകടനമാണു നടത്തിയത്. "കാട് കടലിനെ സന്ധിക്കുന്നിടം' എന്ന വിഭാഗത്തിലായിരുന്നു, മനുഷ്യൻ ദുഷ്ടാരൂപിയെ സന്ധിക്കുന്ന "ഭ്രമയുഗം' ഓസ്കർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. 27 വർഷം മുന്‍പാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാനത്ത് ഏഴു തവണ മികച്ച നടൻ, മറ്റനേകം പുരസ്കാരങ്ങൾ, നാനൂറിലേറെ സിനിമകൾ... ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം.