01-08-2026
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ചങ്കിലാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) കുത്തിയത്. കേട്ടുകേൾവിയില്ലാത്ത കാര്യം. കൊടുംവഞ്ചന, തട്ടിപ്പ്. സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇനിയെങ്ങനെ വിശ്വസിക്കും?
ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഒന്നാംറാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് അരുൺ ജെ. പ്രതാപ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയത്രേ! എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽപോലും ഇടംപിടിക്കുമായിരുന്നില്ല എന്നു പറയുമ്പോൾ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവാണ് ഇദ്ദേഹത്തിന്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയ അരുൺ ജെ. പ്രതാപ് ആസൂത്രണ ബോർഡിൽ ജോലി ചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക് പട്ടികയുണ്ടാക്കിയത്. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെട്ട ബോർഡാണ് അഭിമുഖം നടത്തിയത്. മാർക്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൂടി പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ കാലത്ത് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് മുന്‍ ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നത്. പത്തുവർഷം തുടർച്ചയായി നാടു ഭരിച്ച ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന പക്ഷപാതപരമായ പിൻവാതിൽ നിയമനങ്ങളും ഇതിനകംതന്നെ പുറത്തു വന്നതാണ്. ഏതുവിധേനയും സ്വന്തക്കാരെ ഉദ്യോഗങ്ങളിലും മറ്റു താക്കോൽസ്ഥാനങ്ങളിലും തിരുകിക്കയറ്റാനുള്ള അവരുടെ വിരുതു കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ഏതു കള്ളത്തരത്തെയും പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് വ്യാഖ്യാനിച്ച് സ്വർണംപോലെ തിളക്കമുള്ളതാക്കാനുള്ള പാടവവും സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണല്ലോ സംസ്ഥാനത്തെ ഭരണമാറ്റം.
പിഎസ്സിക്ക് അപേക്ഷ നൽകി രാവും പകലും കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതി പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസ്ഥയൊന്നാലോചിക്കൂ. ജീവിതംതന്നെ പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ നാടാണിത്. വെറുതെയാണോ യുവാക്കൾ പാറ്റകളും കരിന്തേളുകളുമൊക്കെയായി പരിണമിക്കുന്നത്. ഒരു യുവതലമുറയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അവിശ്വാസത്തിലേക്കും തള്ളിയിടുന്നവർക്ക് എന്തു ശിക്ഷ കൊടുത്താലും അധികമാകില്ല.
വിദ്യാഭ്യാസവും തൊഴിലും നാടിന്റെ നട്ടെല്ലാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയും ഉദ്യോഗാർഥികളും സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചകളും. സുപ്രധാന ദേശീയ പരീക്ഷകളായ നീറ്റ്, നെറ്റ് മുതൽ സംസ്ഥാനതലങ്ങളിലെ പിഎസ്സി, സർവകലാശാലാ പരീക്ഷകളിൽ വരെ ക്രമക്കേടുകൾ പതിവാകുകയാണ്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിലെ ഉദ്യോഗാർഥികളെയാണ് ഈ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നത് കേവലം ഒരു അവസരം മാത്രമല്ല. മറിച്ച്, ഒരു തലമുറയുടെ ആത്മവിശ്വാസവും ഭരണസംവിധാനങ്ങളിലുള്ള വിശ്വാസവുമാണ്.
ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്. ഭരണഘടനയാണ്. പിഎസ്സി പോലൊരു പവിത്രമായ സ്ഥാപനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന് പിന്നെ എന്തർഥമാണുണ്ടാകുക?
ഡൽഹിയിലെ ജന്തർ മന്തറിൽ ഐതിഹാസികമായൊരു സമരജയം നമ്മൾ കണ്ടുകഴിഞ്ഞു. പാറ്റകളായി മാറിയ ജെൻ സി സമരമുറ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. അവിടെയും പരീക്ഷാത്തട്ടിപ്പു തന്നയായിരുന്നു വിഷയം. അധികാരത്തിന്റെ മറവിൽ എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാമെന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഹുങ്കാണ് ജന്തർ മന്തറിലെ സമരക്കാരുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യം ഓർത്താൽ അവർക്കു നല്ലത്.
പിഎസ്സിയുടെ റാങ്ക്ലിസ്റ്റ് അട്ടിമറിക്കേസിൽ കുറ്റമറ്റതും സുതാര്യവുമായ അന്വേഷണം നടക്കണം. യുഡിഎഫ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള വമ്പൻ സ്രാവുകൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അർഹതയുള്ളവന് തൊഴിൽ ഉറപ്പാക്കുക എന്നതുതന്നെയാണ് നീതിബോധമുള്ള സർക്കാരിന്റെ പ്രാഥമിക കർത്തവ്യം.
31-07-2026
“ജനങ്ങൾ സർക്കാരിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയപ്പെടേണ്ടത്” -അലൻ മൂർ
ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ ഒന്നിനും അക്കൗണ്ടബിലിറ്റി നഷ്ടപ്പെടരുതേയെന്ന് ഓർമിപ്പിക്കുന്ന നാല് മുഖപ്രസംഗങ്ങളുടെ അവസാന ഭാഗമാണിത്. മുഖപ്രസംഗ പരന്പര പത്രചരിത്രത്തിൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയിലും മറ്റനേകം പ്രതിസന്ധി ഘട്ടങ്ങളിലുമെന്നപോലെ ഭരണഘടനയ്ക്കും രാജ്യത്തിനുമൊപ്പം നിൽക്കാനുള്ള മാധ്യമ അക്കൗണ്ടബിലിറ്റിയാണിത്. ലെജിസ്ലേച്ചർ (നിയമനിർമാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണനിർവഹണ വിഭാഗം-പ്രധാനമായി മന്ത്രിസഭയും ഉദ്യോഗസ്ഥരും), ജുഡീഷറി (നീതിനിർവഹണ സംവിധാനം), മാധ്യമങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ദുർബലമായാൽ എല്ലാവരും ഉത്തരവാദികളാണ്. ഡൽഹിയിൽനിന്നു മടങ്ങിയ കൗമാര-യൗവനങ്ങൾ അക്കൗണ്ടബിലിറ്റി ചോദിച്ചിട്ടുമുണ്ട്. മൗനമല്ല മറുപടി. അസഹിഷ്ണുതയല്ല പരിഹാരം.
ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം ബാധിച്ച രണ്ടാം തൂണിലെ ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് ഇന്നു പറയാം. ജീവനക്കാർ എക്കാലത്തും സർക്കാരുകളോടു ചേർന്നാണ് പ്രവർത്തിക്കുന്നത്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. എന്നാൽ, ബിജെപി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായി ആവശ്യമുള്ളത്ര സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും മാറ്റിയെടുത്തു. നീറ്റ് പരീക്ഷ താറുമാറാക്കിയവരും ജനാധിപത്യം താറുമാറാക്കിയവരുമൊക്കെ അതിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണ ഏജൻസികളും പോലീസ് സംവിധാനവുമൊക്കെ മുന്പെങ്ങുമില്ലാത്തവിധം നേരിടുന്ന പക്ഷപാത ആരോപണങ്ങൾ പ്രത്യയശാസ്ത്രവത്കരണത്തിന്റെ ഫലമാണ്.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014 മുതൽ 2022 വരെ ഇഡി (എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ്) 121 നേതാക്കൾക്കെതിരേ അന്വേഷണം നടത്തി. 95 ശതമാനവും പ്രതിപക്ഷത്തുള്ളവരായിരുന്നു. യുപിഎ ഭരിച്ച 2004-14 കാലത്ത് ഇഡി കേസെടുത്തത് 26 നേതാക്കൾക്കെതിരേ ആയിരുന്നു. അതിൽ 54 ശതമാനമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളവർ. മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ പറഞ്ഞത് 2025 മാർച്ചിലാണ്. ഇഡി സ്വയം നിയമമാകരുതെന്ന് ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിൽ 2023 ഓഗസ്റ്റിലും, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്ന് 2025 മേയിലും, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് 2025 ജൂലൈയിലും സുപ്രീംകോടതിക്കു ചോദിക്കേണ്ടിവന്നു. ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇങ്ങനെ പോകാനാകില്ലെന്നും കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നുമാണ് 2025 ജൂലൈയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരോട് അന്നത്തെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് പറഞ്ഞത്. പക്ഷേ, ഇഡിക്ക് ഒരു മാറ്റവുമില്ല; സർക്കാരിനോടു മാത്രമേ അക്കൗണ്ടബിലിറ്റിയുള്ളൂ!
തെരഞ്ഞെടുപ്പു കമ്മീഷന് എല്ലാ സ്വാതന്ത്ര്യവും നിയമ പരിരക്ഷയും നൽകിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതിനാൽ ആവർത്തിക്കുന്നില്ല. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പോലീസിന്റെ കാര്യം പറഞ്ഞാൽ തീരില്ല. അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാറിന്റെ വർഗീയ കൂട്ടങ്ങൾക്കെതിരേ ന്യൂനപക്ഷങ്ങൾ പരാതിയുമായി ചെന്നാൽ ബിജെപി ഭരിക്കുന്നിടത്ത് പോലീസ് കേസെടുക്കാൻപോലും തയാറാകില്ല. സിജെപി സമരത്തിനെതിരേ ഡൽഹിയിലും മറ്റു ബിജെപി സംസ്ഥാനങ്ങളിലും പോലീസ് സ്വീകരിച്ച സമീപനവും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവുന്ന രാജ്യത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതർ മാത്രം പാർശ്വവത്കരിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെയും കോടതികളുടെയും സമ്മതത്തോടെയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ കഴിഞ്ഞ ജനുവരിയിലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു. 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ട് പറയുന്നത്, കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ്. ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ രാജ്യം ഈ സ്ഥിതിയിലെത്തില്ല.
ജനാധിപത്യസംരക്ഷണം പ്രതിപക്ഷത്തെ ഏൽപ്പിച്ചുറങ്ങിയ രാജ്യത്തെയാണ് വിദ്യാർഥികൾ വിളിച്ചുണർത്തിയത്. അവരുടേത് അരാഷ്ട്രീയമല്ല. പാർട്ടിക്കൂറോ കെട്ടുപാടുകളോ ഇല്ലാത്ത രാഷ്ട്രീയമാണ്. പത്രം വായിക്കാത്ത, ലോകകാര്യങ്ങൾ അറിയാത്തവരാണ് സമരക്കാരെന്ന വ്യാഖ്യാനം തെറ്റാണ്. സിജെപിയുടെ നേതാക്കളുടെയത്ര വസ്തുനിഷ്ഠപ്രസംഗം നടത്താൻ പരന്പരാഗത പാർട്ടികളിലെ എത്ര നേതാക്കൾക്കു കഴിയുമെന്നു ചിന്തിക്കണം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നവർ മാത്രമായിരുന്നു നേതാക്കൾ. പാർട്ടികളുടെയോ മതങ്ങളുടെയോ പിൻബലത്തിലല്ല അവർ പട്ടണപ്രവേശം നടത്തിയത്. എന്നിട്ടും എല്ലാവരെയും സ്വാഗതം ചെയ്തു. അവരുടെ നിന്ദനമേറ്റ വർഗീയവാദികൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഇനിയും എഴുന്നേറ്റു പോയിട്ടില്ല. സമരക്കാർ എല്ലാം തികഞ്ഞവരല്ല, അങ്ങനെ ആയിരിക്കേണ്ട കാര്യവുമില്ല. അവർ ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്. മറ്റുള്ളവരുടെ മതത്തിലും രാഷ്ട്രീയത്തിലും ഭക്ഷണത്തിലും നിയമാനുസൃത വേഷത്തിലുമൊന്നും കൈ കടത്താൻ അവർക്കു താത്പര്യമില്ല. അവരുടെ രോഷം അക്കൗണ്ടബിലിറ്റി നഷ്ടപ്പെട്ട ജനാധിപത്യത്തിന്റെ തൂണുകളോടായിരുന്നു.
ജനാധിപത്യബോധത്തിന്റെയും പ്രതിരോധത്തിന്റെയും ഭീഷണികളെ തള്ളിക്കളയുന്നതിന്റെയും പുതിയ സാധ്യതകൾ രാജ്യത്തെ പഠിപ്പിച്ചാണ് ജെൻ സികൾ തലസ്ഥാനം വിട്ടത്. അത് ഏറ്റെടുക്കാൻ അഴിമതിയിലും വർഗീയതയിലും തീവ്രവാദത്തിലും മുങ്ങിയ പാർട്ടികൾക്കു കഴിയുമോയെന്ന ചോദ്യമുണ്ട്. നിയമന ഏജൻസികളെ തട്ടിയെടുത്ത് പാർട്ടിക്കാരെയും ബന്ധുക്കളെയും കുത്തിനിറച്ച വാർത്തകളാണ് കേരളത്തിൽനിന്നുപോലും പുറത്തുവരുന്നത്. ആര് ആരെ നന്നാക്കും? ഒന്നുറപ്പ്; കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് ജനാധിപത്യത്തിന്റെ തൂണുകളെ സംരക്ഷിക്കുന്നതും ആക്രമിക്കുന്നതും. നാലു തൂണുകളോടും അക്കൗണ്ടബിലിറ്റി ചോദിച്ച വിദ്യാർഥിസമരം പുതിയൊരു പ്രതീക്ഷയായിട്ടുണ്ട്. ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും. പക്ഷേ, മാർട്ടിൻ ലൂഥർ കിംഗ് അഭിപ്രായപ്പെട്ടതുപോലെ, “യുദ്ധക്കൊതിയന്മാരെപ്പോലെ, സമാധാനകാംക്ഷികളും സംഘടിക്കാൻ പഠിക്കണം.”
ഇന്ത്യ പിള്ളേരെ കണ്ടു പഠിക്കട്ടെ.
30-07-2026
മാധ്യമങ്ങൾക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെയും റെയ്ഡിനും അറസ്റ്റിനും വിധേയമാകുന്ന മാധ്യമപ്രവർത്തകരെയും കുറിച്ചുമേ നാം സംസാരിച്ചിട്ടുള്ളൂ. സർവസ്വാതന്ത്ര്യവും ആനുകൂല്യങ്ങളും കൊടുത്തു വളർത്തുന്ന മാധ്യമങ്ങൾ ജനാധിപത്യത്തോടു ചെയ്യുന്നതെന്തെന്നു തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ വീണുകിടക്കുകയാണ് ഇന്ത്യ.
പക്ഷേ, അതു മാത്രമല്ല ജനാധിപത്യത്തെ തകർക്കുന്നത്. മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ പെടാത്ത മറ്റൊരു സമാന്തര സംവിധാനമാണ് ഗോദി മീഡിയ. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകത്തെ അന്തകവിത്ത്! സ്വതന്ത്ര മാധ്യമങ്ങളെ തകർക്കുന്നതിനു പകരം, കൊട്ടാരം മാധ്യമങ്ങളെ വളർത്തി ലക്ഷ്യം നേടാമെന്നത് മാധ്യമ അപചയ ചരിത്രത്തിൽ എഴുതപ്പെടേണ്ട അധ്യായമാണ്.
ഗോദി മീഡിയ അഥവാ അധികാരത്തിന്റെ മടിയിലിരുന്നു കിഞ്ചനവർത്തമാനം പറയുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമല്ല. പക്ഷേ, കുറവായിരുന്നു. അതുകൊണ്ട് ‘നായകന്റെ’ തോഴരായി നടക്കുന്ന ആ വിദൂഷകരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അതു സാധ്യമല്ലാത്തവിധം എണ്ണമേറി. പക്ഷേ, ഇത്തരം മാധ്യമങ്ങളെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയുന്ന ഒരു തലമുറ വളരുന്നുണ്ടായിരുന്നു.
അവരാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഗോദി മീഡിയയെ കൂക്കിവിളിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തത്. വ്യത്യസ്ത അഭിപ്രായമുള്ള മാധ്യമങ്ങളെ അപമാനിക്കുന്നതു ശരിയല്ല. പക്ഷേ, ഗോദി മീഡിയയ്ക്കു വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കഴിഞ്ഞ 12 വർഷത്തിലൊരിക്കലും ആ വിദ്യാർഥികളും കണ്ടിട്ടില്ല. ഗോദി മീഡിയയ്ക്ക് ഒരു അഭിപ്രായമേ ഉള്ളൂ; സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്, സർക്കാരിനെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ്.
പ്രധാനമായും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ മാധ്യമങ്ങൾക്ക് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ആരെയും അപമാനിക്കാനും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തൊരിടത്തുമില്ലാത്തവിധം സ്വാതന്ത്ര്യമായിരുന്നു. ഈ ‘മാധ്യമസ്വാതന്ത്ര്യം’ ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് ചില്ലറയല്ല. അതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഇന്ത്യൻ സ്റ്റോറി! ഗോദി മീഡിയയുടെ പ്രോപ്പഗന്ത റിപ്പബ്ലിക്!
മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിനായി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). മേയിലാണ് ഇവർ ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157. കഴിഞ്ഞ റിപ്പോർട്ടിൽ ഇത് 151 ആയിരുന്നു. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങളായ സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹികം എന്നിവയിൽ മാധ്യമങ്ങൾക്ക് ഏറ്റവും തിരിച്ചടിയായത് നിയമം സംബന്ധിച്ചാണ്.
അതായത്, ദേശീയസുരക്ഷാ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ട് വിവരമില്ലാത്ത ചില എൻജിഒകൾ തയാറാക്കുന്നതാണെന്നും ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പക്ഷേ, നൂറുകണക്കിനു മാധ്യമങ്ങളല്ല, സമൂഹവിരുദ്ധമല്ലാത്ത ആയിരക്കണക്കിനുള്ള മാധ്യമങ്ങളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരേ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാസമാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചട്ടങ്ങൾ പാലിക്കാത്ത അറസ്റ്റിൽ സുപ്രീംകോടതി വിട്ടയച്ചിരുന്നു. പക്ഷേ, സർക്കാർ വിട്ടില്ല. വീണ്ടും കോടതി മോചിപ്പിച്ചെന്നു പറയാം. പക്ഷേ, അറസ്റ്റിനും കോടതിവിധിക്കുമിടയിലൂടെ നടത്തുന്ന കാരാഗൃഹവാസമുൾപ്പെടെയുള്ള ഈ ഇരുണ്ട യാത്ര ഒരു മുന്നറിയിപ്പാക്കി സർക്കാർ മാധ്യമലോകത്തിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. രാജ്യത്തെ ഈ സ്ഥിതിവിശേഷമാണ് അപ്രസക്തരായ പ്രാദേശിക നേതാക്കൾക്കുപോലും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ധൈര്യം കൊടുക്കുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലുമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവച്ചത് 2022 ഡിസംബറിലാണ്. പല സംസ്ഥാന സർക്കാരുകളും തങ്ങളെ വിമർശിക്കുന്നവരെ സഹിക്കുന്നില്ല. ‘കടക്കൂ പുറത്തെ’ന്നു പറയുന്നവരും നിങ്ങൾ ഏതു പത്രമാണ് എന്നു ചോദിക്കുന്നതുമൊക്കെ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്. പക്ഷേ, കേന്ദ്രസർക്കാരിന്റേത് മറ്റൊരു തന്ത്രമാണ്. അത് എതിർക്കുന്ന ഏതാനും മാധ്യമങ്ങൾക്കു പകരം അനുകൂലിക്കുന്ന നിരവധി മാധ്യമങ്ങളെ വളർത്തുന്ന തന്ത്രം. അത്തരക്കാർക്കു ചുറ്റും നിന്നാണ് ഡൽഹിയിൽ സമരത്തിനിറങ്ങിയ കുട്ടികൾ കൂക്കിവിളിച്ചു സ്ഥലംവിടാൻ പറഞ്ഞത്.
ഗോദി മീഡിയ ചെയ്തത് പൊതുബോധത്തെ അട്ടിമറിക്കുകയാണ്. ഗോവധ നിരോധന നിയമവും മതപരിവർത്തന നിരോധന നിയമവും ബുൾഡോസർരാജുമൊക്കെ ന്യൂനപക്ഷങ്ങളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ ഉത്തരേന്ത്യയിലെ മേൽപ്പറഞ്ഞ മാധ്യമങ്ങൾ സർക്കാർ കീർത്തനങ്ങളാലപിക്കുകയായിരുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), എഫ്സിആർഎ, വോട്ടർപട്ടികയിലെ തിരിമറി, ഡൽഹിയിലെ വിദ്യാർഥിസമരം... എല്ലാറ്റിനും അവരുടേതായ മറ്റൊരു ഭാഷ്യമുണ്ടായിരുന്നു.
സത്യത്തിൽ, ഈ അപകടം പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും ജെൻസിക്ക് അതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടിലേറെ നീണ്ട മസ്തിഷ്കപ്രക്ഷാളന ശ്രമത്തിനൊടുവിലും ജനാധിപത്യ ഇന്ത്യ കീഴടങ്ങിയിട്ടില്ലെന്ന് ഗോദി മീഡിയയുടെ ചെവിയിലേക്കു കൊച്ചുകുട്ടികൾ പറഞ്ഞുകൊടുക്കുന്നത് എത്ര ആനന്ദകരമായ കാഴ്ചയാണ്. പക്ഷേ, ജനാധിപത്യ-മതേതര ഇന്ത്യ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
29-07-2026
ജനാധിപത്യത്തിന്റെ നാലു തൂണുകളുടെയും ബലം പൊതുജനസമക്ഷം ചർച്ചയ്ക്കു വച്ചിട്ടാണ് ഡൽഹി സമരക്കാരായ വിദ്യാർഥികൾ തത്കാലം പിരിഞ്ഞത്. സർക്കാർ- പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, കോടതികൾ എന്നിവ സർക്കാർ എന്ന ഒറ്റ തൂണിലേക്കു ചാഞ്ഞിട്ടുണ്ടോ എന്നതാണു വിഷയം. അതിന്റെ അടിസ്ഥാനം, നീതികേന്ദ്രീകൃതമാണോ സർക്കാർ കേന്ദ്രീകൃതമാണോ കോടതികൾ എന്ന ജനാധിപത്യ പരിശോധനയാണ്. അതു കേൾക്കാൻ നാലു തൂണുകൾക്കും സമയം ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ ജനാധിപത്യമെന്നതു കെട്ടുകാഴ്ചയാകും.
കോടതികളെ വിമർശിക്കാൻ ജനങ്ങൾക്കു ഭയമാണ്. പക്ഷേ, ഡൽഹി സമരക്കാർ ‘നന്ദി’ എന്ന ഒറ്റ വാക്കിൽ ആ വിമർശനം ചരിത്രപരമായും മാന്യമായും നിർവഹിച്ചു. തങ്ങളെ പാറ്റകളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിളിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ത്യയിലേക്കു മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ഇല്ലായിരുന്നുവെന്നാണ് സിജെപി സമരനേതാവ് അഭിജിത് ദീപ്കെ പറഞ്ഞത്. ധീരതയുടെ കിളിവാതിലാണ് വിദ്യാർഥികൾ തുറന്നത്. പക്ഷേ, അവരുടെ സമരവിജയാഘോഷങ്ങളാണ് ചിലരുടെ പ്രശ്നം; ജനാധിപത്യത്തിന്റെ ഒടുവിലത്തെ തൂണും നിലംപൊത്തുന്നതല്ല. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ തീരുമാനങ്ങളിലുമുള്ള നാമമാത്ര ഇടപെടലുകൾ, അന്വേഷണ ഏജൻസികളുടെ പക്ഷപാതപരമായ പ്രതിപക്ഷവേട്ടയെ തടയാനാകാത്തത്, ആരാധനാലയങ്ങളുടെ തത്സ്ഥിതി 1947 ഓഗസ്റ്റ് 15ലേതായി നിലനിർത്തണമെന്ന 1991ലെ വിധി നിലനിൽക്കേ പുതിയ തർക്കങ്ങൾ പരിശോധിക്കാമെന്ന ഉത്തരവുകളിറക്കുന്നത്, വിദ്വേഷപ്രസംഗങ്ങളിലും ആൾക്കൂട്ട ആക്രമണങ്ങളിലും തുടരുന്ന യാന്ത്രിക ഇടപെടലുകൾ, വിരമിക്കുന്ന ജഡ്ജിമാർ ഭരണകക്ഷി വാഗ്ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളിൽ ചേക്കേറുന്നത്... തുടങ്ങിയ കാര്യങ്ങൾ കോടതികളുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും സംശയത്തിലാക്കുന്നതാണ്. രാജ്യത്തെ മുൾമുനയിലാക്കിയ ഡൽഹി സമരത്തിൽ പോലീസ് വിദ്യാർഥികളോടു നടത്തിയ അതിക്രമങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലെന്നും സമയം കളയാനില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞതും രാജ്യം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്.
ഇക്കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ചടങ്ങിൽ ജസ്റ്റീസ് ഉജ്വൽ ഭൂയാൻ നടത്തിയ പരാമർശങ്ങളിൽ ഭരണഘടനാ ഭേദഗതിയില്ലാതെ മതരാഷ്ട്രനിർമിതി എങ്ങനെ സാധ്യമാക്കാമെന്നതിന്റെ സൂചനയുണ്ട്. ഗംഗാനദിയില്വച്ച് ചിക്കന്‍ കഴിക്കുന്നത് ഒരു കുറ്റമല്ലാതിരുന്നിട്ടും അതിന്റെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പക്ഷേ, ഗംഗാനദിയിൽവച്ച് കോഴിക്കറി കൂട്ടുന്നതിലോ അതു നദിയിൽ വീഴുന്നതിലോ എന്താണു തെറ്റെന്ന് ജഡ്ജിക്കു ചോദിക്കാം. പൗരന് എളുപ്പമല്ല. പ്രത്യേകിച്ച്, കോഴിയിറച്ചി കഴിച്ചത് മുസ്ലിംകളാകുന്പോൾ. മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കോടതികൾ അറിയാഞ്ഞിട്ടല്ലല്ലോ. ജസ്റ്റീസ് ഭൂയാൻ ഇതും പറഞ്ഞു: “ബുൾഡോസർ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും പൊളിക്കുന്നതു തടഞ്ഞ ജസ്റ്റീസ് ഗവായിയുടെ ഉത്തരവിനെ ഞാൻ പ്രശംസിച്ചിരുന്നു. പക്ഷേ, ആ വിധി രണ്ടു വർഷം വൈകിയാണു വന്നത്. നിയമം ലംഘിച്ചുള്ള പൊളിക്കലുകൾ ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് ഭരണഘടനയെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനു തുല്യമാണ്.’’ അവശേഷിക്കുന്ന നീതിമാന്മാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്നും ആവലാതിക്കാർ ഇന്ത്യൻ കോടതികളുടെ പുറത്ത് ഊഴം കാത്തു നിൽക്കുകയാണ്. ഇതായിരുന്നില്ല ഇന്ത്യ.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിനു പകരം, സർക്കാരിന്റെ ഇടപെടൽ സാധ്യമാക്കുന്ന ‘ജുഡീഷൽ നിയമന കമ്മീഷൻ’ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും 2015ൽ സുപ്രീംകോടതി തടഞ്ഞു. കോടതികളുടെ സ്വതന്ത്ര ഘടനയെ അട്ടിമറിക്കുമെന്ന വിലയിരുത്തലായിരുന്നു കാരണം. പക്ഷേ, ശിപാർശ ചെയ്യുന്ന പേരുകൾ തള്ളിക്കളയുന്നതും അംഗീകരിക്കുന്നതിലെ കാലതാമസവും സർക്കാരിന്റെ അതൃപ്തിയുമൊക്കെ കൊളീജിയത്തെ സമ്മർദത്തിലാക്കുന്നതാണ്. ഫലമോ; സർക്കാർ ഉദ്ദേശിക്കുന്നവർ ജഡ്ജിമാരാകും. 2023 ഫെബ്രുവരി 19ന് ‘ജുഡീഷൽ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ നടത്തിയ ഒരു ഓൺലൈൻ ചർച്ചയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ പറഞ്ഞത്, ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നുമാണ്. ജുഡീഷറിയിൽ ഭരണഘടന അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തരമൊരവസ്ഥയെ ചെറുക്കാൻ പ്രതിപക്ഷത്തിനും നിഷ്പക്ഷ ന്യായാധിപർക്കുമൊക്കെ പരിമിതിയുണ്ട്. ജസ്റ്റീസ് ഉജ്വൽ ഭൂയാൻ കഴിഞ്ഞദിവസം പറഞ്ഞത്, “എല്ലാവരും ജഡ്ജിമാരോടു ചെന്ന്, സർ ഇതു നല്ല വിധിയാണ് സർ, അദ്ഭുതകരമായ വിധി, താങ്കൾ പറഞ്ഞത് ബുദ്ധിപരമാണ് സർ, നിങ്ങളൊരു നിയമവിദഗ്ധൻ തന്നെ... എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ഈ സംവിധാനം എങ്ങനെ നന്നാകും?’’ എന്നാണ്. പക്ഷേ, അതിലും നിരാശാജനകമായ കാര്യം, പല ജഡ്ജിമാരുടെയും കൂറ് സർക്കാരിനോടാണെന്നു വരുന്നതല്ലേ? ഇതു ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും മാത്രം സ്ഥിതിയല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, 2018 ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു. എട്ടു വർഷം പിന്നിട്ടു. കാര്യങ്ങൾ വീണ്ടും വഷളാകുകയാണ്. ഗംഗയിൽ വീഴുന്ന ഒരു ചിക്കൻ കഷണം വർഗീയക്കൂട്ടങ്ങൾ കൊല്ലുന്ന ഒരു മനുഷ്യന്റെ ദേഹത്തേക്കാൾ വൈകാരിക വിഷയമായി.
സർക്കാരിന്റേതല്ല, ജനാധിപത്യത്തിന്റെ സൃഷ്ടിയാണ് സ്വതന്ത്ര കോടതികൾ. അതിന്റെ വരാന്തയിൽ നീതിക്കുവേണ്ടി ഭരണഘടനയും പിടിപ്പിച്ച് ആ ജനാധിപത്യത്തെ നിർത്തരുത്.
28-07-2026
നാം ഉറങ്ങിയപ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയിൽനിന്ന് ഇളക്കിയെടുക്കപ്പെട്ട മൂലക്കല്ലായിരുന്നു ‘അക്കൗണ്ടബിലിറ്റി’. അതായത്, ഭരണകർത്താക്കൾ തങ്ങളുടെ തീരുമാനങ്ങൾക്കും ചെയ്തികൾക്കും ജനങ്ങളോട് കണക്കു പറയാൻ ബാധ്യസ്ഥരാണെന്ന വസ്തുത. അതു നിർബന്ധമില്ലാത്ത ധാർമികതയല്ല, നിർബന്ധമുള്ള ഉത്തരവാദിത്വമാണ്. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ആ കല്ല്, അഥവാ ജനാധിപത്യമൂല്യം കേന്ദ്രസർക്കാരിനെതിരേ നടത്തിയ ഐതിഹാസിക സമരത്തിൽ വിദ്യാർഥികൾ ഉയർത്തിക്കൊണ്ടുവന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നീറ്റ് പരീക്ഷയിലുൾപ്പെടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പല സംസ്ഥാന സർക്കാരുകളും നഷ്ടപ്പെടുത്തിയ ഈ ‘അക്കൗണ്ടബിലിറ്റി’ ബിജെപി സർക്കാർ വ്യക്തമായ അജൻഡയോടെ ഇല്ലാതാക്കുകയാണെന്നു സംശയിക്കാൻ കാരണങ്ങളുണ്ട്. ജന്തർ മന്തറിൽ ഉയർന്ന ഭരണഘടനാടിസ്ഥാനമുള്ള ചോദ്യങ്ങൾ രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്.
അക്കൗണ്ടബിലിറ്റിയെ വ്യവസ്ഥാപിതമായി തകർക്കുന്ന ഒരു ഉദാഹരണം പറഞ്ഞാൽ കാര്യം ലളിതമായി മനസിലാകും. 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം, The Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Term of Office Act, 2023) 16-ാം വകുപ്പനുസരിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുത്താലും അതിനെതിരേ സിവിലോ ക്രിമിനലോ ആയ ഒരു കേസും അവർക്കെതിരേ ജോലിക്കാലത്തോ പിന്നീടോ എടുക്കാനാകില്ല. ഒപ്പം, തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിക്കുകയും ചെയ്തു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അതായത്, ഭരിക്കുന്നവരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ! എന്തു ചെയ്താലും നിയമ പരിരക്ഷയും! അക്കൗണ്ടബിലിറ്റി അവിടെ തീർന്നു.
പിന്നീടുണ്ടായത് ചരിത്രമാണ്. വോട്ട് മോഷണം, കള്ളവോട്ട്, വോട്ടിംഗ് മെഷീനിലെ തിരിമറി, വോട്ടെണ്ണൽ ദിനത്തിലെ ദുരൂഹതകൾ... ഒരാരോപണത്തിനും മറുപടിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും ന്യായാധിപന്മാരുമൊക്കെ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ലെന്നും, രാഹുൽ മാപ്പു പറയണമെന്നുള്ള ഗ്യാനേഷ് കുമാറിന്റെ ശാഠ്യം വോട്ടർ പട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കിയെന്നും പറഞ്ഞത് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലായിരുന്നു പരാമർശം. പക്ഷേ, അക്കൗണ്ടബിലിറ്റി ഇല്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷനോ സർക്കാരോ അനങ്ങിയില്ല.
അക്കൗണ്ടബിലിറ്റി തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പല വിഷയങ്ങളിലും കേന്ദ്രം നമ്മെ ബോധ്യപ്പെടുത്തി. മുഖ്യമായും പ്രതിപക്ഷത്തിനെതിരേ മാത്രം റെയ്ഡും അന്വേഷണവും നടത്തുന്ന അന്വേഷണ ഏജൻസികൾക്കെതിരേ ഹൈക്കോടതികളും സുപ്രീംകോടതികളും പലതവണ രൂക്ഷമായ വിമർശനങ്ങൾ നടത്തി. ഒരു ഫലവുമില്ല. ശത്രുക്കളായി ബിജെപി സർക്കാരുകൾ കരുതുന്നവരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജും തുടരുകയാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് 2024 നവംബറിലാണ്. പക്ഷേ, ജനത്തോടോ കോടതിയോടോ പോലും അക്കൗണ്ടബിലിറ്റി ഉള്ളതായി സർക്കാരുകൾ ഭാവിക്കുന്നില്ല. പശുക്കടത്ത്, പശുവിറച്ചി ഭക്ഷിക്കൽ തുടങ്ങിയവ ആരോപിച്ച് എത്രയോ നിരപരാധികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ കൊന്നു. മതപരിവർത്തനം ആരോപിച്ച് എത്രയോ മനുഷ്യരെ മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തു. എല്ലാറ്റിലുമുണ്ടായി കോടതിയുടെ വിമർശനങ്ങൾ. പക്ഷേ, ഒന്നിനുമുണ്ടായില്ല പരിഹാരം. എന്തിന്, വിദ്യാഭ്യാസമന്ത്രിയുടെ രാജിപോലും അക്കൗണ്ടബിലിറ്റിയുടെ ഭാഗമല്ലെന്നു പറയാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചത് അദ്ദേഹം കുറ്റം ചെയ്തതുകൊണ്ടല്ല, വിദ്യാർഥികളെയും യുവാക്കളെയും സർക്കാർ വിലമതിക്കുന്നതുകൊണ്ടാണത്രേ.
സിജെപിയുടെ സമരത്തെ തങ്ങളുടെയും വിജയമാക്കാൻ ശ്രമിക്കുന്ന പാർട്ടികളും ആത്മപരിശോധന നടത്തണം. കേരളത്തിലെ കാര്യം മാത്രമെടുത്താൽ, അക്രമികളായ തെരുവുനായകളെ കൊല്ലാമെന്നും പൊതുസ്ഥലങ്ങളിൽനിന്ന് മാറ്റണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടു രണ്ടു മാസം. വീടുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുംവരെ നായ്ക്കൾ നരവേട്ട നടത്തുകയാണ്. വന്യജീവി ആക്രമണം മറ്റൊരു ദുരന്തം. എവിടെയാണ് അക്കൗണ്ടബിലിറ്റി? സാന്പത്തികത്തകർച്ച തുടരുന്പോഴും കഴിഞ്ഞ സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കു ശന്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തോളം ശന്പളവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും വാങ്ങുന്ന പിഎസ്സി അംഗങ്ങളുടെ കാര്യത്തിലും മൗനം. ചില നിർജീവ കോർപറേഷനുകൾ ഖജനാവ് ചോർത്തുന്നെന്ന ആരോപണങ്ങൾ പരിശോധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ വിചക്ഷണർ ഇരിക്കേണ്ട സർവകലാശാലാ സിന്‍ഡിക്കറ്റും സെനറ്റുമൊക്കെ മൂന്നാംകിട പാർട്ടിക്കാരുടെ വിനോദകേന്ദ്രങ്ങളായി. അക്കൗണ്ടബിലിറ്റി എവിടെ? പിഎസ്സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയും പിൻവാതിലിലൂടെയും നിയമനങ്ങൾ നടത്തിയവർ ഡൽഹി സമരത്തിൽ മുഖം മിനുക്കാനെത്തി. അക്രമങ്ങളും ആൾക്കൂട്ട വിചാരണകളും നടത്തി കേരളത്തിലെ കാന്പസിൽ ചോര പടർത്തിയവർ വിദ്യാഭ്യാസ മേഖലയിൽ നന്മ വിളയുന്ന ഒരൊറ്റ സമരവും സമീപകാലത്തു നടത്തിയിട്ടില്ലെങ്കിലും ഡൽഹി സമരത്തിൽ പങ്കെടുത്തു. പക്ഷേ, അതു നിങ്ങൾ കേരളത്തിൽ ചവിട്ടിമെതിച്ച അക്കൗണ്ടിബിലിറ്റിയെ പുനഃസ്ഥാപിക്കില്ല.
വിദ്യാർഥിസമരവിജയം രാജ്യത്തെ ആവേശഭരിതമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു വിജയത്തിൽനിന്നു സമഗ്രവും ആശയാടിസ്ഥാനമുള്ളതുമായ രാഷ്ട്രീയത്തിലേക്കുള്ള ദൂരം ഡൽഹി ദിനങ്ങൾകൊണ്ട് അളക്കാനാകില്ല. മത-ജാതി-രാഷ്ട്രീയ ഭേദമില്ലാതെ ഇന്നലെ നിങ്ങളുയർത്തിയ അക്കൗണ്ടബിലിറ്റി നാളെ നിങ്ങളെയും തേടിവരും. എല്ലാറ്റിലുമുപരി നിങ്ങൾ അധികാരത്തോടാണ് അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടത്. അവർ അതു തരുമോ അതോ അധികാരപ്രയോഗത്തിൽ തന്ത്രപരമായ മാറ്റങ്ങളുണ്ടാക്കി അക്കൗണ്ടബിലിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങളെ മറികടക്കുമോ എന്നറിയില്ല. സാമ്രാജ്യത്വത്തിന്, അഥവാ ജനത്തോടും രാജ്യത്തോടും അക്കൗണ്ടബിലിറ്റി ഇല്ലാത്ത അധികാരത്തിന് ഏതൊരു സ്വാതന്ത്ര്യസമരത്തെയും ശിപായിലഹളയാക്കി മാറ്റാനുള്ള വിരുതുണ്ടെന്നു മറക്കരുത്; ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും. ഡൽഹിയിലെ നവോത്ഥാന മിന്നൽപ്പിണരുകൾ ഇന്ത്യൻ ജനാധിപത്യ ശുദ്ധീകരണത്തിന്റെ പെരുന്പറയാകട്ടെ!
26-07-2026
ഗതികെട്ട ബിജെപി സർക്കാർ മുള്ളാണി ലാത്തികളും പെല്ലറ്റ് ഗണ്ണുകളും അടിയറവച്ച് ഇന്ത്യൻ യുവത്വത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. 2026 ജൂലൈ 25, ശനി ഉച്ചകഴിഞ്ഞ് 2.20. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണനിമിഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.
ധർമേന്ദ്ര പ്രധാനെ മോദി സർക്കാർ എളിയിൽനിന്നിറക്കി. എങ്ങനെ? ഏകാധിപത്യ പ്രവണതകളുടെ ഒരു വ്യാഴവട്ടക്കാലത്തെ നേരിടാൻ ജനാധിപത്യം അറ്റകൈയായി അതിന്റെ ചോരത്തിളപ്പിനെ ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവിലിറക്കി. പ്രതിപക്ഷം സംശയനിരീക്ഷണങ്ങൾക്കൊടുവിൽ യുവാക്കൾക്കു പിന്നിൽ അണിനിരന്നു. ജനാധിപത്യ-മതേതരവിരുദ്ധ ഭരണത്തിൽ അസംതൃപ്തരായവരും പിന്തുണച്ചു. സർക്കാർ തോറ്റു, ജനാധിപത്യം ജയിച്ചു.
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം ബിജെപി സർക്കാരിനു മാത്രമല്ല, അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. മേയ് 16നാണ് സിജെപി സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയത്. അവർ സ്വയം പാറ്റകളെന്നു വിളിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിൽനിന്നുണ്ടായ അത്തരമൊരു പരാമർശത്തെ, തൊഴിൽരഹിതരും വർഗീയവിരുദ്ധരും വിദ്യാഭ്യാസമേഖലയുടെ തകർച്ചയിലും വർഗീയവത്കരണത്തിലും എതിർപ്പുണ്ടായിരുന്ന കൗമാരക്കാരും യുവാക്കളും ബുദ്ധിപരമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഭരണ-പ്രതിപക്ഷങ്ങൾക്കു പുച്ഛമായിരുന്നു. പക്ഷേ, അവർ കേന്ദ്രസർക്കാരിനെ നേരിടാൻ സമൂഹമാധ്യമത്തിൽനിന്നിറങ്ങി തലസ്ഥാനത്തെത്തി.
നിരാഹാര സത്യഗ്രഹം, പ്രസംഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ... പ്രകടനങ്ങളിലൊന്നിലേക്ക് പോലീസിനെയും പോലീസ് വേഷം കെട്ടിയ സംഘപരിവാറുകാരെയും അഴിച്ചുവിട്ടു. അവർ മുള്ളാണി തറച്ച ലാത്തികൊണ്ട് കൗമാരക്കാരുടെ തല തല്ലിപ്പൊളിച്ചു, പെല്ലറ്റ് ഗണ്ണുകൾ നിർദയം ഉപയോഗിച്ചു, പെൺകുട്ടികളെ അപമാനിച്ചു, രാജാവിനെക്കാൾ വലിയ രാജഭക്തസംഘങ്ങൾ വിദ്യാർഥികളെ തെരുവിൽ നേരിട്ടു. ഇക്കഴിഞ്ഞ 21ന്, മടിച്ചും സംശയിച്ചും നിന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ചു. യുവാക്കൾ ഭീഷണിക്കു വഴങ്ങിയില്ല.
സമരം ശക്തമായി. പ്രധാനമന്ത്രി അപകടം മണത്തു. പരന്പരാഗത പ്രതിപക്ഷമല്ല മറുവശത്ത്. അവർക്ക് ഇഡിയെയും ഇസി (ഇലക്ഷൻ കമ്മീഷൻ)യെയും പേടിയില്ല. 23നു രാത്രി 11.52ന് പ്രധാനമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തു, ജെൻസി ശൈലിയിൽ ഫ്രണ്ട് വീഡിയോയിൽ ചിത്രീകരിച്ച സെൽഫി വീഡിയോയിൽ ഫ്രണ്ട്സ് എന്നു വിളിച്ച് സംസാരിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതു വേദനയുണ്ടാക്കിയെന്നും സങ്കടപ്പെട്ടു. രണ്ടര മാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. പക്ഷേ, സിജെപിയും പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടി. സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ പഴയതുപോലെ ഏശിയില്ല.
സർക്കാരിന്റെ കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറായി. രാജിയൊഴിച്ച് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. യുവാക്കൾ സമ്മതിച്ചില്ല. 24 മണിക്കൂറിനകം മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് തീർത്തു പറഞ്ഞു.
ആ വെല്ലുവിളി സർക്കാരിനു തള്ളിക്കളയാനായില്ല. സംഘപരിവാർ ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടെന്നും അവരുടെ പിന്തുണ സമരത്തിനുണ്ടാകുമെന്നും തോന്നിക്കാണണം. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, ദളിതർ... പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. പരീക്ഷണം സാധ്യമല്ല. 24 മണിക്കൂർ തികയുംമുന്പ് മന്ത്രി രാജിവച്ചു.
12 വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇത്തരമൊരു കയ്പ് രുചിച്ചിട്ടില്ല. ഇതൊരു മരുന്നാണെന്ന് അവർ തിരിച്ചറിയുമോയെന്ന് അറിയില്ല. പക്ഷേ, രാജ്യം ജനാധിപത്യ ഉണർവിലാണ്. അതിനു യുവരക്തം ലഭിച്ചിരിക്കുന്നു. ഭയപ്പെടുത്തലിന്റെ സംഘക്കോട്ട പാറ്റകൾ കരണ്ടു. അവരിൽ അരാജകവാദികളുണ്ടായിരിക്കാം. പക്ഷേ, അവർ ആദ്യമായി ഈ സർക്കാരിനെ വരച്ചവരയിൽ നിർത്തി. കഴിഞ്ഞ 12 വർഷം ചരിത്രത്തിലെ ഏറ്റവും ജീർണ പ്രതിപക്ഷമായിരുന്ന പാർട്ടികളെപ്പോലും രാഷ്ട്രീയം പഠിപ്പിച്ചു.
രാജ്യദ്രോഹികൾ, അരാജകവാദികൾ, വിദേശ ചാരന്മാർ.... കപട ദേശീയവാദികളുടെ ഫാസിസ്റ്റ് അടവുകൾ പഴയതുപോലെ ചെലവാകില്ല. ഇഡിയെ ഭയമില്ലാത്ത യുവാക്കൾ രാജാവ് നഗ്നനാണെന്നു തെളിയിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ ബിജെപി സർക്കാരിന് അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
25-07-2026
പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ വായ്പയെടുത്തു പഠിക്കേണ്ടെന്ന് കേന്ദ്രനിയമം പറയുന്നില്ല കേട്ടോ. പക്ഷേ, അവർക്കു വായ്പ കൊടുക്കാൻ പറ്റില്ലെന്ന ബാങ്കുകളുടെ നിലപാടിൽ തെറ്റില്ലെന്ന്, നിയമം വ്യാഖ്യാനിച്ചു കോടതി പറഞ്ഞിരിക്കുന്നു. ഫലം പാവപ്പെട്ട വിദ്യാർഥികൾ, ഉള്ള കാശിനു പഠിച്ചാൽ മതി.
മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസവായ്പ ബാങ്കുകൾക്കു നിഷേധിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേൾക്കാൻ കൊള്ളാം.
പാപ്പരായ മാതാപിതാക്കളുടെ വായ്പയ്ക്കു സഹ അപേക്ഷകരാകാൻ ആരു വരുമെന്നാണ്? നിലവിലുള്ള കേന്ദ്ര നിയമമാണ് കോടതി വ്യാഖ്യാനിച്ചത്. ആ നിയമം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിന് ഇടപെടാം. ഇന്നലെ കുരുത്ത സിജെപിയുടെ മഹാസമരത്തെ പിന്തുണച്ചതല്ലാതെ സമീപകാലത്ത് കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത വിദ്യാർഥി സംഘടനകൾക്കും ഒന്നനങ്ങാം.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിവിധി. 2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
വായ്പാ തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്കു ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നത്. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല. അതുകൊണ്ട് വായ്പ നൽകാൻ ബാങ്കുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാം. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ല. അതേസമയം, വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തിയാൽ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ തീരുമാനം, നിലവിലുള്ള നിയമം പാവപ്പെട്ട വിദ്യാർഥികൾക്ക് അനുകൂലമല്ലെന്ന സൂചനയാണ് നൽകുന്നത്. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോറില്ലെങ്കിൽ അതുള്ള മറ്റുള്ളവരെ സഹ അപേക്ഷകരാക്കാമെന്നതും ഏതാണ്ട് അപ്രായോഗികമായ കാര്യമാണ്. പാവപ്പെട്ടവരുടെ വായ്പയ്ക്ക് ബന്ധുക്കൾ പോലും ജാമ്യം നിൽക്കാൻ മടിക്കുന്നിടത്ത് ഈ വിദ്യാർഥികളുടെ സഹ അപേക്ഷകരായി ആരുണ്ടാകും? പാവപ്പെട്ട മാതാപിതാക്കൾ വർത്തമാനകാല യാഥാർഥ്യമാണ്.
അവരുടെ മക്കൾക്കു വായ്പ നിഷേധിക്കുന്നതുമൂലം ഭാവിയും പ്രതീക്ഷയില്ലാത്തതാകും. കേന്ദ്രം തിരുത്തുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ഇടപെടണം. ഇതൊന്നും വിദ്യാർഥി സംഘടനകൾ അറിയുന്നില്ലേ? അക്രമങ്ങൾ, മാർക്ക്-വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ, റാഗിംഗ് തുടങ്ങിയവയുടെ ചെളിനിലങ്ങളിൽനിന്ന് അവർ പുറത്തുവരണം.
മാതാപിതാക്കൾക്കു സാന്പത്തികയോഗ്യതയില്ലാത്തതുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവായ്പയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പാവങ്ങൾക്കെതിരേയുള്ള പെല്ലറ്റ് ഗണ്ണാണ്. വായ്പ ഒഴിവാക്കിയിട്ട്, തിരിച്ചടവിനു ഗാരന്റി ഉറപ്പാക്കിയിട്ടെന്തു കാര്യം? പാവങ്ങളെ പാവങ്ങളായി നിലനിർത്തുന്ന മാനദണ്ഡങ്ങളെ കേന്ദ്ര വിദ്യാഭ്യാസ വായ്പാനയത്തിൽനിന്നു പുറത്താക്കാൻ സർക്കാർ വൈകരുത്. വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട.
24-07-2026
“കുട്ടികൾക്കൊപ്പം ആയിരിക്കുന്ന ആത്മാവ് സുഖം പ്രാപിക്കുന്നു.”- ദസ്തയേവ്സ്കി.
വിദ്യാലയങ്ങളിലേക്കു പറഞ്ഞുവിട്ട കുട്ടികൾ ഒരിക്കലും തിരിച്ചുവരുന്നില്ലെങ്കിൽ ആ വീടുകളിലെ ആത്മാക്കൾ എങ്ങനെ സുഖം പ്രാപിക്കാനാണ്! കലാലയ രാഷ്ട്രീയ അക്രമികളും റാഗിംഗ് മനോരോഗികളുമൊക്കെ വകവരുത്തിയവരുടെ വീടുകൾ ഒരിക്കലും പഴയതുപോലെയായിട്ടില്ല; ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർഥന്റെയും, അധ്യാപകരുടെ മാനസിക റാഗിംഗിനൊടുവിൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെയും വീടുകൾപോലെ. ഇനി അത്തരം വീടുകൾ ഉണ്ടാകരുത്. റാഗിംഗിനെതിരേ അണിയറയിലുള്ള നിയമത്തിനു സിദ്ധാർഥന്റെ പേരിട്ടിരിക്കുന്നു. നിതിൻ രാജ് കേസിൽ കോടതി നടത്തിയ പരാമർശം കേരളത്തിലെ നട്ടെല്ലിളകിയ ക്രമസമാധാനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടായിരിക്കുന്നു. കലാലയ അധോലോകം തുലയട്ടെ!
റാഗിംഗിന് എതിരേയുള്ള ബില്ല് കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും പിഴയും, കൊല്ലുന്നവർക്ക് വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേര് ‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’. കുറ്റവാളിമനസും വിദ്യാർഥിസംഘടനാ പിൻബലവുമുണ്ടെങ്കിൽ എന്തുമാകാമെന്നു ധരിച്ചുവശായ മക്കളുള്ള മാതാപിതാക്കൾ ഈ നിയമം വായിച്ചു പഠിക്കണം, മക്കളെ ഉപദേശിക്കണം. ഒരു നേതാവും രക്ഷിക്കാനുണ്ടാകില്ല. എന്റെ മകൻ/മകൾ ഒറ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു പറഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തിൽ എല്ലാവർക്കും ഒരേ ശിക്ഷയാണ്. റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ. കുറ്റവാളികളോ വിദ്യാർഥി ഗുണ്ടകളുടെ സഹായികളോ ആയ അധ്യാപകരെയും വിടില്ല. റാഗിംഗ് പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷയുണ്ട്. വിദ്യാർഥിക്കു ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗാണ്; ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം. പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പഠിക്കാനാകില്ല. വിദ്യാർഥികളേ, നിങ്ങളുടെ ഭയമാണ് തെമ്മാടികളുടെ ധൈര്യം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
ഇനി സർക്കാരിനോടാണ്. സർ, നിയമങ്ങൾ ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അതു നടപ്പാക്കേണ്ടവർ അട്ടിമറിച്ചല്ലേ കുറ്റവാളികളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശം കിടപ്പിലായ ക്രമസമാധാന-നിയമപരിപാലനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടാണ്; ചികിത്സ വൈകരുത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റ് ജാമ്യം കൊടുക്കാൻവേണ്ടിയുള്ള നാടകമാണെന്ന സൂചന അതിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണമെന്നുപോലും കോടതിക്കു പറയേണ്ടിവന്നു. കോടതി പറഞ്ഞ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതി പഴകിയ രോഗമാണ്. ഭരണനിര്‍വഹണത്തിലെ പരാജയമാണിതെന്ന കോടതിയുടെ പരാമർശം സർക്കാരൊന്നു കുറിച്ചുവയ്ക്കണം.
വരാനിരിക്കുന്ന റാഗിംഗ് നിയമവും അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. സിദ്ധാർഥനെ എന്നപോലെ അവന്റെ പേരിലുള്ള നിയമത്തെയും വളഞ്ഞിട്ട് ആക്രമിക്കാതിരിക്കണമെങ്കിൽ നട്ടെല്ലു വേണം. ആൾക്കൂട്ടക്കൊലപാതകികളെ ലജ്ജിപ്പിക്കുന്ന റാഗിംഗുകാരായ വിദ്യാർഥിക്കൂട്ടങ്ങൾ, ഒപ്പമുള്ള കുട്ടിരാഷ്ട്രീയ ഗുണ്ടകൾ, അവരെ കണ്ടാൽ മുട്ടിടിക്കുന്ന പാർട്ടി ഗുരുനാഥന്മാർ, പുറത്തുള്ള സർവശക്തരായ പാർട്ടി നേതാക്കൾ, അഴിമതിക്കാരും രാഷ്ട്രീയവിധേയരുമായ ഉദ്യോഗസ്ഥർ... ഇവർക്കൊക്കെ മുകളിൽ പറക്കാൻ സർക്കാരിനു കഴിയുമോ എന്നതല്ല, അതിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. മയക്കുമരുന്നു വിതരണക്കന്പനികളെ കടപുഴക്കുന്ന തൂഫാൻ ഒരു ശ്രമമാണ്. സിദ്ധാർഥൻ കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരുന്നു. ഇനിയവൻ രാജ്യത്തിനു മാതൃകയാകുന്ന റാഗിംഗ് വിരുദ്ധ നിയമമായി പുനർജനിക്കട്ടെ. പഠിക്കാൻ പോയവരെല്ലാം തിരിച്ചെത്തട്ടെ, അവർക്കൊപ്പമായിരുന്ന് വീടുകളിലെ ആത്മാക്കൾ സുഖം പ്രാപിക്കട്ടെ.
23-07-2026
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും വ്യവസ്ഥാപിത പ്രതിപക്ഷവും രാജ്യതലസ്ഥാനത്തു നടത്തുന്ന സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ച് ശക്തമാകുകയോ കൈവിട്ടു പോകുകയോ ആണ്. കാരണം, പാർലമെന്റിലോ പുറത്തോ ചർച്ചകളൊന്നും നടന്നില്ലെങ്കിലും മന്ത്രിയെ സംരക്ഷിക്കാനെന്നോണം സംസ്ഥാന ബിജെപി ഘടകങ്ങളും രാജ്യത്തു പലയിടത്തും തെരുവിലിറങ്ങി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കു ബിജെപി നടത്തിയ സമരം സംഘർഷത്തിലായി. മഹാരാഷ്ട്രയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാർക്കെതിരേ സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണങ്ങൾ സജീവമായി. പ്രശ്നം പരിഹരിക്കുന്നതിനു സഹായകമായ നിലപാടുകൾ കാണുന്നില്ല.
ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി പന്താടിയ വകുപ്പിന്റെ മന്ത്രിയെ നിലനിർത്താനാണോ സർക്കാരിന്റെയും ബിജെപിയുടെയും ബലംപിടിത്തം? അല്ലെങ്കിൽ, അയോധ്യയിൽ നട്ടിരുന്ന രാജ്യത്തിന്റെ കണ്ണും കാതും ഡൽഹിയിലെത്തിയെന്ന യാഥാർഥ്യവും മുന്നിലുണ്ട്. സംഭാവനക്കൊള്ളയിൽ കുടുങ്ങിയ ബിജെപി രക്ഷാകവാടം കണ്ടെത്തി.
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിമാർ രാജിവയ്ക്കുന്നതോ അതിനായി പ്രതിപക്ഷം ആവശ്യപ്പെടുന്നതോ രാജ്യത്ത് ആദ്യമല്ല. അതൊക്കെ അരാജകത്വമാണെന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും നിലപാടിനു ജനാധിപത്യത്തിൽ സാധൂകരണമില്ല. അത്തരം സമരങ്ങൾ വൻമരങ്ങളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്തിട്ടുമുണ്ട്. പലതും തെറ്റായിപ്പോയിട്ടുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിൽ ആ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്. നീറ്റ് യുജി-സിബിഎസ്ഇ പരീക്ഷകളിൽ ആവർത്തിക്കുന്ന കെടുകാര്യസ്ഥതയത്രയും നേരിട്ടു നടത്തിയത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ആണെന്നല്ല അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിന്റെ അർഥം. ധർമേന്ദ്രയോട് ധാർമികത കാണിക്കണമെന്ന് ആവശ്യപ്പെടുന്നു എന്നേയുള്ളൂ. സർക്കാരും പാർട്ടിയും കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട മന്ത്രിക്ക് ഒരുക്കുന്ന സംരക്ഷണം ഗുണകരമാകുമോയെന്നു കണ്ടറിയണം.
ട്രെയിൻ അപകടങ്ങളുടെ പേരിൽ 1956ൽ നെഹ്റു മന്ത്രിസഭയിൽനിന്നു രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് വകുപ്പിന്റെ പിഴവുകൾക്കു മന്ത്രി ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പാരന്പര്യം തുടങ്ങിവച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജി സ്വീകരിച്ചില്ലെങ്കിലും തൊട്ടടുത്ത മാസം വീണ്ടും അപകടമുണ്ടായതോടെ ശാസ്ത്രി രാജിയിൽ ഉറച്ചുനിന്നു. ആ സംഭവം പക്ഷേ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും സർക്കാരിന്റെ അന്തസിനും മാറ്റു കൂട്ടിയതേയുള്ളൂ.
1964ൽ ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. നെഹ്റുവിന്റെ വാക്കുകൾ രാജ്യത്ത് മുഴങ്ങുന്നു: “ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിയായി ശാസ്ത്രിയെ ഞാന്‍ കാണുന്നില്ല; അതേസമയം, ഭരണഘടനാപരമായ ഔചിത്യത്തിന്റെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമാണ്.” തുടർന്നുള്ള വാക്കുകളാണ് ജനാധിപത്യത്തിന്റെ ധാർമികതയെ ഉയർത്തിപ്പിടിക്കുന്നത്: “എന്ത് സംഭവിച്ചാലും, അതൊന്നും നമ്മെ ബാധിക്കില്ലെന്ന ചിന്തയിൽ തുടരാന്‍ കഴിയുമെന്ന് ആരും കരുതരുത്.”
ആ സംസ്കാരം പിന്നീടു ജനാധിപത്യത്തിന്റെ ഭാഗമായി. 1958ൽ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി, 1962ൽ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ, 1987ൽ പ്രതിരോധമന്ത്രി വി.പി. സിംഗ്, 1999ൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ എന്നിവർ രാജിവച്ചിരുന്നു.
2000 ഡിസംബറിൽ റെയിൽവേ മന്ത്രി മമത ബാനർജി ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജിക്കത്തു സമർപ്പിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സ്വീകരിച്ചില്ല. മമത തുടരുകയും ചെയ്തു. അതുപോലെ വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാരാണ് തങ്ങളുടേതല്ലാത്തതെങ്കിലും വകുപ്പുകളിലെ പിഴവുകളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രം അധികാരത്തിന്റേതു മാത്രമല്ല, അധികാരമൊഴിയലിന്റേതുകൂടിയാണ്. അതിന്റെ അടിസ്ഥാനം ധാർമികതയാണ്. ധർമേന്ദ്ര മറന്ന ധർമം യുവാക്കൾ ഓർമിപ്പിക്കുന്നത് അവർ അരാജകവാദികളായതുകൊണ്ടല്ല. ബിജെപി, പാറ്റകളെന്നു സ്വയം വിശേഷിപ്പിക്കുന്ന സിജെപിക്കു നന്ദി പറയുകയാവാം.
കാരണം, ഈ സമരം രാജ്യത്തിന്റെ കണ്ണും കാതും അയോധ്യയിൽനിന്നു ഡൽഹിയിലെത്തിച്ചിട്ടുണ്ട്. അതൊരു ഗൂഢാലോചനയല്ലായിരിക്കാം. പക്ഷേ, അയോധ്യ സംഭാവനക്കൊള്ളയിൽ ആരോപണവിധേയരായ ബിജെപിക്കു ഡൽഹി താത്കാലിക രക്ഷാകവാടമായിരിക്കാം. പക്ഷേ, അയോധ്യ ഉയർന്നുതന്നെ നിൽക്കും.
22-07-2026
"പാറ്റ’കളുടെ മുദ്രാവാക്യം പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നു. കർഷകസമരത്തിന്റെ ഓർമ ഡൽഹിയെ പൊള്ളിക്കുന്നു. രാജ്യദ്രോഹ ചാപ്പകൾ മാറ്റിവച്ച്, അഴിമതി-കെടുകാര്യസ്ഥതകളാൽ വിദ്യാഭ്യാസമേഖലയെ മുടിപ്പിച്ച മന്ത്രിയെ സർക്കാർ എളിയിൽനിന്നിറക്കാൻ സമയമായി.
പോലീസ് ലാത്തിക്കടിച്ച് ഓടിക്കാൻ ശ്രമിച്ച യുവാക്കൾ ഡൽഹിയുടെ തെരുവുകളിലൂടെ "പാറ്റക്കൂട്ട’ങ്ങളായി നിരങ്ങുന്നു; ജന്തർമന്തറിലെ സമരവേദിയിൽ ആളു കൂടുന്നു. അസാധാരണമായി പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ "പാറ്റ’കളുടെ മുദ്രാവാക്യം വിളിക്കുന്നു, ഉപരോധം തീർക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്. 2024ലെ കർഷകസമരത്തിന്റെ ചൂടറിഞ്ഞ സർക്കാർ യുവസമരത്തിന്റെ ചൂടളക്കുന്നതേയുള്ളൂ. പക്ഷേ, കോൺഗ്രസ് പരീക്ഷണത്തിനില്ല. ബിജെപി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ആ പ്രക്ഷോഭം തങ്ങളല്ല നടത്തിയതെന്നു പ്രതിപക്ഷത്തിനറിയാം. അപകടം മണത്ത കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്രെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മറ്റു പ്രതിപക്ഷ നേതാക്കളും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തി വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ രാഹുലും പ്രിയങ്കയുമടക്കം കടുത്ത ചെറുത്തുനിൽപാണ് നടത്തിയത്. കർഷകസമരത്തിന്റെ കരുത്താർജിച്ചിട്ടില്ലെങ്കിലും മോദിക്കാലത്തെ രണ്ടാം ജനകീയ പ്രക്ഷോഭം ഡൽഹിയെ അന്തർദേശീയ വാർത്തയാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ പിറന്ന രോഷപ്രകടനം ആളിക്കത്തി ഒരു യുവജനപാർട്ടിയായി ഡൽഹിയിൽ വിരിഞ്ഞ ചരിത്രമാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടേത്. കാരണമായത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു വാദത്തിനിടെ നടത്തിയ പരാമർശങ്ങൾ. ""ചില തൊഴിൽരഹിതരായ യുവാക്കൾ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശപ്രവർത്തകരായി പാറ്റകളെപ്പോലെ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’’വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും തൊഴിൽ രഹിതരും, അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരായിരുന്ന യുവാക്കളും സിജെപിയിലെത്തി. 24 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതും സിബിഎസ്ഇ 12-ാം ക്ലാസിലെ മൂല്യനിർണയം പാളിയതും സിജെപിയെ സജീവമാക്കി. വിദേശത്തായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നവർ, സമരവേദിയിൽനിന്നു കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിന്റെ മോചനവും നീറ്റ് പരീക്ഷാ സമ്മര്‍ദത്തിൽ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകരുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടന്നതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എക്സില്‍ കുറിച്ചു. പക്ഷേ, വെറുതെ സമയം കളഞ്ഞെന്നാണ് സമരക്കാർ പറഞ്ഞത്.
പതിവുപോലെ സമൂഹമാധ്യങ്ങളിൽ വിദ്വേഷപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. രാജ്യസുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാർ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദിവസങ്ങളോളം പൂട്ടിച്ചിരുന്നു. കർഷകസമരത്തിലും ഇത്തരം രാജ്യദ്രോഹ നാടകങ്ങൾ സജീവമായിരുന്നു. അതേസമയം, സിജെപിയുടെ ഇപ്പോഴത്തെ സമരത്തിന് കർഷകസമരത്തിന്റെ കെട്ടുറപ്പില്ലെന്നതും ശ്രദ്ധേയമാണ്. യുവാക്കളെയും വിദ്യാർഥികളെയും ബാധിച്ച നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ മാത്രമാണ് അവരുടെ വിഷയം. കഴിഞ്ഞ വർഷം നേപ്പാളിൽ ജെൻ സി പ്രക്ഷോഭവും രാജ്യത്തെ മറ്റു നീറുന്ന പ്രശ്നങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. സമൂഹമാധ്യമനിരോധനമായിരുന്നു അവരുടെ വിഷയം. ഡൽഹിയിലെ സിജെപി ആൾക്കൂട്ടം നാളെ വിലക്കയറ്റം, അഴിമതി, വർഗീയവിഭജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും.
തമ്മിലടിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് ഇത് അവസരമാണ്. തങ്ങളിരിക്കേണ്ടിടത്താണല്ലോ "പാറ്റ’കളിരുന്നതെന്നോർത്തെങ്കിലും സിജെപിയുടെ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നു കരുതാം. അതെന്തായാലും, സർക്കാരിൽ അതൃപ്തരായ യുവാക്കളിൽ വലിയൊരു വിഭാഗം ഈ പിന്തുണയോട് നന്ദി കാണിക്കും. അടുത്തവർഷം ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ സമരങ്ങൾക്ക് രാഷ്ട്രീയ പ്രസക്തി ഏറുന്നുമുണ്ട്. പാർലമെന്റിൽ ചർച്ചകൾക്കു വഴങ്ങാൻ ഭരണനേതൃത്വം മടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള സ്ഥാനം അംഗീകരിക്കുകതന്നെ വേണം. ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ ആനുകൂല്യം കൈപ്പറ്റിയവരാണ് ഈ സമരത്തെ അടിച്ചമർത്തുന്നത്.
"പാറ്റ’കളെയും പ്രതിപക്ഷത്തെയും കൂടുതൽ പ്രകോപിപ്പിച്ച് രാജ്യത്ത് സമരവേലിയേറ്റം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കളമൊരുക്കില്ലെന്ന് പ്രതീക്ഷിക്കാം. ചർച്ചകളിലൂടെ സമാധാനവും നടപടികളിലൂടെ നീതിയും ഉറപ്പാക്കാക്കുകയെന്നതാണ് അടിയന്തര ആവശ്യം. ചോദ്യപ്പേപ്പർ ചോർച്ചയിൽ പരിഹരിക്കാനാവാത്ത നഷ്ടം നേരിട്ടവർ നിരവധിയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈകഴുകാനാകില്ലെന്നത് സാമാന്യയുക്തിയാണ്. യുവജനങ്ങൾക്കു പ്രതീക്ഷയും രാജ്യത്തു നിയമവാഴ്ചയുടെ ഉറപ്പും വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായകമാണ്.
21-07-2026
ജീവിതംപോലെയാണ് കളിയും. നമ്മൾ എതിർവലയിൽ നിറയെ ഗോൾ സ്വപ്നം കാണും. ഉണരുമ്പോൾ സ്വന്തം വലയിൽ കൈനിറയെ തന്ന് അത് ക്രൂരമായി പുഞ്ചിരിക്കും. ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ മാന്ത്രികനായ ലയണൽ മെസിയും മൈതാനത്ത് കവിതയെഴുതുന്ന അർജന്റീനയും അവരുടെ കോടിക്കണക്കിന് ആരാധകരും മോഹിച്ചതല്ല ന്യൂജഴ്സിയിലെ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സ്പാനിഷ് അർമാഡയുടെ സമ്പൂർണ ആധിപത്യം. ഒരു ജനതയുടെ അർമാദത്തിന് തിരികൊളുത്തി ഫെറാൻ ടോറസിന്റെ ഗോൾ. വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!
അനിശ്ചിതത്വമാണ് കളിയുടെ സൗന്ദര്യം. പലപ്പോഴും അത് അങ്ങേയറ്റം ക്രൂരമാകുമെന്നു മാത്രം. മെസിയെപ്പോലൊരു മഹാപ്രതിഭ രണ്ടാമതൊരു ലോകകപ്പ് ആഗ്രഹിച്ചത് തെറ്റല്ല. അർജന്റീനയും ആരാധകരും മോഹിച്ചതും തെറ്റല്ല. പക്ഷേ, മോഹങ്ങൾക്കപ്പുറമുള്ള ചില കടുത്ത യാഥാർഥ്യങ്ങളാണ് മൈതാനത്ത് ചരിത്രമെഴുതുന്നത്. ഒപ്പം, ലോകത്തെ ഒരുമിപ്പിക്കുന്ന ഫുട്ബോൾ എന്ന സ്വപ്നസന്നിഭമായ കലയെ നിലനിർത്തുന്നതും.
ബോൾ പൊസഷൻ 65 ശതമാനം. 20 ഷോട്ടുകളിൽ പന്ത്രണ്ടും ലക്ഷ്യത്തിലേക്ക്. പാസുകളിൽ 89 ശതമാനം കൃത്യത. ഒന്നിനെതിരേ ഒമ്പതു കോർണർ കിക്കുകൾ. സ്പെയിനിന്റെ അടക്കിവാഴലിന്റെ നേർചിത്രം. ടൂർണമെന്റിലുടനീളം കളിച്ച എട്ടു മത്സരങ്ങളിൽനിന്ന് ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധക്കോട്ട. അതേസമയം, ഒരു ചുവപ്പുകാർഡും അഞ്ച് മഞ്ഞക്കാർഡുകളും അർജന്റീനയുടെ സമ്മർദത്തിനു തെളിവായി.
മെസി മൈതാനത്ത് അദൃശ്യനായിരുന്നില്ല. ചെറിയൊരവസരം മുതലാക്കി വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ള ആ പ്രതിഭയെ മാത്രം പിന്തുടരുകയെന്ന അബദ്ധം സ്പെയിൻ പ്രതിരോധം കാണിച്ചില്ല. മെസിയെ മാത്രം പൂട്ടാൻ ആരെയും നിയോഗിച്ചതുമില്ല. പകരം, സാധാരണയായി അദ്ദേഹം കളി തീരുമാനിക്കുന്ന സാഹചര്യങ്ങളെത്തന്നെ അവർ ഇല്ലാതാക്കുകയായിരുന്നു. കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയും അദ്ദേഹത്തിന്റെ കളിക്കാരും അർജുനനെപ്പോലെ കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.
രണ്ടു തവണ ഫൈനലിൽ. രണ്ടു തവണയും ചാമ്പ്യന്മാര്. അതാണ് സ്പെയിനിന്റെ ലോകകപ്പ് നേട്ടം. ലോകകപ്പ് നേടിയ ആ രണ്ടു ടീമുകളും പന്തിനെ വിശ്വസിക്കുകയും പന്തടക്കത്തെ കളിയുടെ നിയന്ത്രണത്തിനുള്ള മാർഗമായി കാണുകയും ചെയ്തു. എന്നാൽ, സാദൃശ്യം അത്രമാത്രം. ചാവി, ആന്ദ്രെ ഇനിയെസ്റ്റ, സാവി അലോൺസോ എന്നീ അസൂയാവഹമായ ത്രയം ഉൾപ്പെട്ട 2010ലെ ടീം ചെറിയ പാസുകളുടെ ടിക്കി-ടാക്കയിൽ അഭിരമിക്കുകയായിരുന്നു. ഇത്തവണയാകട്ടെ ടിക്കി-ടാക്കയുടെ വേഗമേറിയ ന്യൂജൻ പതിപ്പായിരുന്നു ചാമ്പ്യൻഷിപ്പിലുടനീളം സ്പെയിനിനെ അപ്രതിരോധ്യരാക്കിയത്.
അപ്രതീക്ഷിത വിജയങ്ങൾ, നാടകീയമായ തിരിച്ചുവരവുകൾ, മനോഹരമായ ഗോളുകൾ, കളിച്ചെപ്പിലെ വൻതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവകൊണ്ട് ആവേശകരമായിരുന്നു ഈ ലോകകപ്പ്. വിവാദങ്ങളും കുറവായിരുന്നില്ല. ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പോലുള്ള പുതിയ പരിഷ്കാരങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചില ഇടപെടലുകളും വരെ ചൂടേറിയ ചർച്ചയായി.
വിഎആർ എന്നറിയപ്പെടുന്ന വീഡിയോ റിവ്യൂ സംവിധാനവും തർക്കവിഷയമായി. ജർമനി, ക്രോയേഷ്യ, ഈജിപ്ത് തുടങ്ങിയ ടീമുകളുടെ ചില നിർണായക ഗോളുകൾ നിഷേധിക്കപ്പെട്ടു. യുഎസ് ഭരണകൂടത്തിന്റെ യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ പകപോക്കലെന്നും വംശീയമെന്നും മുദ്രകുത്താനിടയായി. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് റദ്ദാക്കാനുള്ള ട്രംപിന്റെ ഇടപെടൽ അങ്ങേയറ്റം പരിഹാസ്യമായി.
48 ടീമുകളുടെ ജംപോ ഫോർമാറ്റും തുടക്കത്തിൽ വിമർശനത്തിനു കാരണമായെങ്കിലും കേപ് വെർദെ, കോംഗോ, കുറസാവോ തുടങ്ങിയ രാജ്യങ്ങൾ അവസരം മുതലാക്കി പുതിയ ആരാധകരെ നേടിയെടുത്തു. റൗണ്ട് ഓഫ് 32ൽ കയറിയ കേപ് വെർദെ സ്പെയിനിനെയും അർജന്റീനയെയും ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയും താരമായി.
ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലണ്ട്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം തുടങ്ങിയ ലോകത്തിലെ മുൻനിര കളിക്കാർ ഗോൾഡൻ ബൂട്ടിനായി ഇഞ്ചോടിഞ്ചു പൊരുതി. 10 ഗോളുകളും ആകെ 22 ലോകകപ്പ് ഗോളുകളും എന്ന റിക്കാർഡുമായി എംബപ്പെ മുന്നിൽ നിന്നു. സ്പെയിനിന്റെ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. സ്പെയിനിന്റെ പത്തൊമ്പതുകാരൻ ലാമിൻ യമാൽ പടപ്പുറപ്പാട് തുടങ്ങിയതേയുള്ളൂ. ഇനിയുമെത്രയോ ലോകകപ്പുകൾ പയ്യനെ കാത്തിരിക്കുന്നു.
ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല. അത് ദൃഢനിശ്ചയത്തിന്റെയും ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും സിംഫണിയാണ്. വിജയത്തിലേക്കെത്തുന്ന ഓരോ മുന്നേറ്റത്തിനും പ്രതിരോധത്തിനും പിന്നിൽ അചഞ്ചലമായ പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. സ്കോട്ടിഷ് ഇതിഹാസ പരിശീലകൻ ബിൽ ഷാങ്ക്ലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: “ചിലർ കരുതുന്നത് ഫുട്ബോൾ ജീവന്മരണ പോരാട്ടമാണെന്നാണ്. അതിനോടെനിക്കു വിയോജിപ്പുണ്ട്. ഫുട്ബോൾ അതിനേക്കാളും എത്രയോ മുകളിലാണ്!’’ ഇത് ഡോണൾഡ് ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമൊക്കെ തിരിച്ചറിയേണ്ട പരമസത്യമാണ്.
ഫുട്ബോളിന് പുതിയൊരു ലോകചാമ്പ്യനെ കിട്ടി. അതിനിടയിൽ താരോദയങ്ങളുണ്ടായി. അസ്തമയങ്ങളുണ്ടായി. പലരുടെയും കണ്ണീരു വീണു. വിദ്വേഷവാക്കുകൾ അന്തരീക്ഷത്തിൽ അലയടിച്ചു. കളിയെ കൊഞ്ഞനംകുത്തുന്ന ശുദ്ധമായ കച്ചവടം നടന്നു. വംശീയതയുടെ വിഷപ്പാമ്പുകൾ പുളഞ്ഞു. എന്നിട്ടും ഫുട്ബോളെന്ന മാന്ത്രികകലയുടെ കൊടിപ്പടം താഴ്ത്താൻ ഒരു വിജിഗീഷുവിനും കഴിഞ്ഞില്ല.
വിവ ഫുട്ബോൾ!
20-07-2026
ഇതു ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരപഭ്രംശം... തിയറ്ററുകളെ വിറപ്പിച്ച കൊടുമൺ പോറ്റിയുടെ കൊലച്ചിരിക്കുമുന്നിൽ രജതകമലം വീണു. നടൻ കാർത്തിക് ആര്യനൊപ്പം 2024ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം വട്ടം മമ്മൂട്ടിക്ക്. അപ്പോൾ ന്യൂയോർക്കിലെ ന്യു ജഴ്സി സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെ അന്തിമയുദ്ധത്തിനൊരുങ്ങുകയായിരുന്നു. അത് ആവേശത്തിനു തീകൊളുത്തിയ കായികമാമാങ്കമെങ്കിൽ ഇതു ഭ്രമിപ്പിക്കുന്ന കല. ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം..! ഛായാഗ്രഹകൻ ഷഹനാദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെ സഹനടിയായ മലയാളി സജന നമിദാസ്, മികച്ച മലയാള ചിത്രം "ഫെമിനിച്ചി ഫാത്തിമ'യുടെ അണിയറക്കാർ... പ്രതിഭകളേ, ഈ ലോകകപ്പാരവത്തിലും നിങ്ങളുയർത്തിയ കപ്പിൽ തിളങ്ങുന്നു കേരളം. നന്ദി!
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര മത്സരങ്ങളിൽ മുന്നിൽനിന്നത് മലയാള സിനിമകളായിരുന്നെന്നാണ് ജൂറി അധ്യക്ഷനും സംവിധായകനുമായ ജയരാജ് അറിയിച്ചത്. സൂചനകൾവച്ച്, പുരസ്കാരം ലഭിച്ചില്ലെങ്കിലും രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച ചിത്രമായിരുന്നു. എല്ലാ ജൂറി അംഗങ്ങൾക്കും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നെന്ന ജൂറി അധ്യക്ഷന്റെ വാക്കുകൾ മലയാളത്തിനുള്ള അംഗീകാരമാണ്. ബംഗാളി സിനിമയിൽ പാടിയ ശ്രേയ ഘോഷാലുമായിട്ടായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ മത്സരം.
"അങ്ങു വാനക്കോണില് മിന്നിനിന്നൊരന്പിളീ...' ആ ശബ്ദവും ശൈലിയും ഒടുവിൽ വിധികർത്താക്കളെ കീഴടക്കി. "അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ പാട്ടിലൂടെ വിജയലക്ഷ്മി മികച്ച ഗായിക. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ. സംസ്ഥാനത്തെ മികച്ച നവാഗത സംവിധായകൻ, മികച്ച രണ്ടാമത്തെ സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ദേശീയതലത്തിലും ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ചിത്രസൂത്രം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഷഹനാദ് ജലാൽ അതേ ചിത്രത്തിൽതന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ ദേശീയപുരസ്കാരവും.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ, കാഷ്മീരിന്റെ കഥ പറയുന്ന "ആർട്ടിക്കിൾ 370', രൺദീപ് ഹൂഡയെ മികച്ച നവാഗതസംവിധായകനാക്കിയ "സ്വാതന്ത്ര്യ വീരസവർക്കർ' എന്നിവയൊക്കെ രാഷ്ട്രീയം പറയുന്നവയാണ്. പക്ഷേ, കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും കഥ പറയുന്ന "ഭ്രമയുഗം' കക്ഷിതാത്പര്യങ്ങളില്ലാത്തതും സാർവത്രിക വീക്ഷണമുള്ളതുമായ ഭരണകൂടതാത്പര്യങ്ങളെ പുറത്തെടുക്കുന്നുണ്ട്. പോറ്റിയുടെ പൈശാചികമായ ചിരി ഉള്ളിലൊളിപ്പിച്ച ചാത്തനിലൊതുങ്ങില്ല. അത് വിട്ടൊഴിയാത്ത അധികാരഭ്രമത്തിന്റേതാണ്. അതിനെ എതിർത്തുകൊണ്ടിരുന്നവരും അധികാരമോതിരം അഥവാ ചെങ്കോൽ ലഭിക്കുന്പോൾ ആ ചിരി ഏറ്റെടുക്കുന്നത് ഭ്രമയുഗത്തിൽ കാണാം.
ഏതു പ്രേതകഥയും മനുഷ്യനെ വെളിപ്പെടുത്താനുള്ളതാണ്. ഭ്രമയുഗം ഉജ്വലമായി അതു നിർവഹിച്ചു. ആ അധികാരം രാഷ്ട്രീയത്തിൽ മാത്രമല്ല, കാട്ടിലും നാട്ടിലും വീട്ടിലുമുണ്ടെന്നത് ഭ്രമയുഗത്തിന്റെ അധികദൃശ്യമാണ്. അതു പോറ്റിയല്ല, ചാത്തനല്ല... മമ്മൂട്ടി അഭിനയിക്കുന്നതാണെന്ന് എത്ര ഓർമിപ്പിച്ചാലും അടുത്ത നിമിഷം നാമതു മറന്നുപോകും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ "ഭ്രമയുഗം' ലോസ് ആഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചപ്പോൾ അവതാരക മമ്മൂട്ടിയെ വിശേഷിപ്പിച്ചത് മോളിവുഡ് ലെജൻഡ് എന്നാണ്. വലിയ കൈയടി ലഭിച്ചു. പക്ഷേ, അദ്ദേഹം മലയാളസിനിമയിലെയല്ല, ലോകസിനിമയിലെ ഇതിഹാസങ്ങൾക്കൊത്ത പ്രകടനമാണു നടത്തിയത്. "കാട് കടലിനെ സന്ധിക്കുന്നിടം' എന്ന വിഭാഗത്തിലായിരുന്നു, മനുഷ്യൻ ദുഷ്ടാരൂപിയെ സന്ധിക്കുന്ന "ഭ്രമയുഗം' ഓസ്കർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. 27 വർഷം മുന്‍പാണ് മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. നാലു ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാനത്ത് ഏഴു തവണ മികച്ച നടൻ, മറ്റനേകം പുരസ്കാരങ്ങൾ, നാനൂറിലേറെ സിനിമകൾ... ഇതും ലോകകപ്പാ, പ്രതിഭയുടെ മറ്റൊരംശം.
18-07-2026
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല്‍ ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്‍ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
17-07-2026
ജീവിതമത്രയും കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുംവേണ്ടി സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിംഗ് ജയിൽമോചിതനാകുകയാണ്. “അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം’’- ശിക്ഷായിളവ് പരിശോധിക്കുന്ന അവലോകന സമിതിയോട് സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശമാണിത്.
കേൾക്കുന്പോൾ മനുഷ്യത്വത്തിനു പൊള്ളുമെങ്കിലും, കൊലപാതകികളോടു ക്ഷമിക്കുന്നെന്നു പറഞ്ഞ് ഇന്ത്യ വിട്ട, സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിനെ മറക്കരുത്. സ്റ്റെയിൻസിനും മക്കൾക്കുംമുന്പ് ഒരു കത്തോലിക്കാ വൈദികനെയും ഒരു മുസ്ലിം തുണിക്കച്ചവടക്കാരനെയും ഇതരമതവിദ്വേഷത്താൽ നിഷ്ഠുരമായി കൊന്നതിൽ പ്രതിയായ ധാരാ സിംഗ് സ്വാതന്ത്ര്യം ആഘോഷിക്കട്ടെ, മനുഷ്യനാകട്ടെ. അല്ലെങ്കിൽതന്നെ വിദ്വേഷഫാക്ടറികൾ പുറത്ത് സജീവമായിരിക്കെ ഉത്പന്നങ്ങളിലൊന്നിനെ അകത്ത് സൂക്ഷിച്ചിട്ടെന്തു കാര്യം?
1999ലാണ് ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ബജ്രംഗ് ദൾ പ്രവർത്തകരായ ധാരാ സിംഗും മറ്റു 12 പേരുമടങ്ങുന്ന സംഘം, ഉറങ്ങിക്കിടന്ന ജീപ്പിലിട്ടു ജീവനോടെ ചുട്ടുകൊന്നത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഒറീസ ഹൈക്കോടതി ജീവപര്യന്തമാക്കി. 2024ലാണ് മോചനത്തിനുള്ള അപേക്ഷ നൽകിയത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചതിനു പിന്നാലെയാണ് മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 19നു മുന്‍പ് സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. ധാരാ സിംഗിന്റെ മോചനത്തെ ഒരു കൊലയാളിയോടുള്ള ധാർമികരോഷമായി മാറ്റിയിട്ടു കാര്യമില്ല. അയാൾ ഒരു വ്യക്തിയല്ല, ഒരു ആശയം ചിട്ടയോടെ വളർത്തിയ വർഗീയവാദിയാണെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
മോചനത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ധാരാ സിംഗ് പറഞ്ഞ ഒരു കാര്യം മതേതര ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ബ്രിട്ടീഷുകാരും മുഗളന്മാരും ഇന്ത്യയോടു ചെയ്ത ക്രൂരതയോടുള്ള വിഷമത്തിലാണ് താനതു ചെയ്തുപോയതത്രേ. ചരിത്രത്തെ വളച്ചൊടിച്ച് നിരപരാധികൾക്കെതിരേ ആയുധമാക്കുന്ന ആശയത്തിന്റെ സന്തതിയാണ് ധാരാ സിംഗ്.
ബ്രിട്ടീഷുകാർക്കെതിരേ ഈ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിൽ പങ്കെടുക്കാതെയും പങ്കെടുത്തവരെ തള്ളിപ്പറഞ്ഞുമൊക്കെ ഒളിച്ചുകളിച്ച പരിവാരങ്ങളിലാണ് അയാളുടെ അംഗത്വം. ധാരാ സിംഗിനെ ആയുധമെടുപ്പിച്ച തീവ്രഹിന്ദുത്വയെന്ന ആശയം, ന്യൂനപക്ഷങ്ങൾ ശത്രുക്കളാണെന്ന നുണ ഇന്നും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ധാരാ സിംഗുമാർ ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ന്യൂനപക്ഷങ്ങളെ തേടി നിയമഭയമില്ലാതെ ഇറങ്ങിക്കഴിഞ്ഞു. കോൽക്കത്തയ്ക്കടുത്ത് ബരാസത്തിലുള്ള ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സ് നിയമപരമായി നിർമിച്ച ഒരു ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണമെന്ന് ഒരുസംഘം ആവശ്യപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. "ഹിന്ദു ജാഗരൺ മഞ്ച്' എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്നാണ് അക്രമികൾ പറഞ്ഞത്. ഇത്തരം വർഗീയവാദികൾ ബിജെപിയെ തങ്ങളുടെ സർക്കാരായി കണ്ട് നിയമം കൈയിലെടുക്കുന്നത് പതിവായിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയതു മുതൽ സംഘപരിവാർ ബംഗാളിലെ ക്രൈസ്തവർക്കു നേരേ തിരിഞ്ഞ നിരവധി സംഭവങ്ങളിൽ പുതിയതാണ് മുകളിൽ പറഞ്ഞത്.
പക്ഷേ, എത്ര വൈകിയാലും നാം ഇന്ത്യക്കാർ സ്വന്തം രക്തത്തെ തിരിച്ചറിയും. മതേതര ഇന്ത്യയെ തളർത്തിക്കളഞ്ഞ തീവ്രഹിന്ദുത്വ കാഴ്ചകളിൽ പ്രധാനമായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഉറക്കത്തിൽ ചുട്ടുകൊന്നത്. മറ്റൊന്ന്, ഗുജറാത്ത് കലാപകാരികളിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു സുരക്ഷാസേനയോട് കൈകൂപ്പി യാചിക്കുന്ന ഖുത്ബുദീൻ അൻസാരിയുടെ പേടിച്ചുവിറയ്ക്കുന്ന മുഖം. ഒന്നുകൂടിയുണ്ട്; തലയിലൊരു കാവിക്കെട്ടും കൈയിലൊരു ദണ്ഡുമായി, കത്തുന്ന തെരുവിൽ ശത്രുവിനെ തെരയുന്ന അശോക് മോച്ചി. 2014ൽ ഗുജറാത്ത് കലാപത്തിന്റെ 12-ാം വാർഷികത്തിൽ സിപിഎം തളിപ്പറന്പിൽ നടത്തിയ സമ്മേളനത്തിൽ അൻസാരിയും മോച്ചിയും കെട്ടിപ്പിടിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്ന് മുന്‍പ് കുറ്റസമ്മതം നടത്തിയിരുന്ന മോച്ചി അന്ന് കുത്ബുദീനു പൂക്കൾ കൊടുത്തു. മോച്ചിയെ അൻസാരി സഹോദരനെന്നു വിളിച്ചു. തങ്ങൾ ഗുജറാത്തികളാണെങ്കിലും അവിടെ ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നും മോച്ചി പറഞ്ഞു.രാജ്യത്തെ വർഗീയതയിൽ തളച്ചിടുന്ന വിദ്വേഷത്തിന്റെ ചതുപ്പുനിലങ്ങളിൽനിന്നു നമുക്ക് മുന്നോട്ടു പോകാനുണ്ട്.
ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കരുതിയ കുത്ബുദീനും മോച്ചിക്കും ആശ്ലേഷിക്കാനും തളിപ്പറന്പിലെ ഒരു മുറിയിൽ ഒന്നിച്ചു താമസിക്കാനും കഴിഞ്ഞെങ്കിൽ നമുക്ക് വീണ്ടെടുക്കാനാകാത്തത് ഒന്നുമില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കൊന്ന അതേ വർഷം, ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അരുൾദാസ് എന്ന വൈദികനെ അന്പെയ്തു കൊല്ലുകയും ഷെയ്ക് റഹിമാൻ എന്ന തുണിക്കച്ചവടക്കാരനെ മുസ്ലിം ആയതുകൊണ്ടു മാത്രം പശുക്കടത്ത് ആരോപിച്ച് വെട്ടിയും കത്തിച്ചും കൊല്ലുകയും ചെയ്ത ധാരാ സിംഗ് മനുഷ്യത്വത്തെ പുൽകുമോയെന്നു നമുക്കറിയില്ല.
പക്ഷേ, വെറുപ്പിന്റെ കോട്ടകളിൽനിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കാനാകുമെങ്കിൽ അതിനായി സ്വന്തം മുറിവുകളെ മറക്കാൻതക്കവിധമുള്ള ത്യാഗം സമകാലിക ഇന്ത്യ നമ്മോട് അപേക്ഷിക്കുന്നു. 80-ാം സ്വാതന്ത്ര്യദിനമാണ് പടിവാതിൽക്കൽ. വർഗീയതയ്ക്ക് അടിമപ്പെടരുത്.
16-07-2026
ചരിത്രനേട്ടങ്ങൾ തുള്ളിച്ചാടാൻ മാത്രമുള്ളതല്ല. അവ നമ്മുടെ ഭാവിപേടകങ്ങളുമാകണം. ഒറ്റപ്പാലത്തു വേരുകളുള്ള നാസയുടെ ബഹിരാകാശസഞ്ചാരി ഡോ. അനിൽ മേനോൻ ബഹിരാകാശത്തും ബഹിരാകാശ നിലയത്തിലുമെത്തുന്ന ആദ്യ മലയാളിയായിരിക്കുന്നു. എത്ര അഭിമാനകരമായ മുഹൂർത്തമാണിത്. പക്ഷേ, അതൊരു സാങ്കേതികത്വമാണെന്ന തിരിച്ചറിവ് നമ്മുടെ കുതിപ്പിനുള്ള ഇന്ധനമാകണം. അതായത്, അമേരിക്ക നൽകിയതുപോലെ മികച്ച വിദ്യാഭ്യാസവും പരിശീലനവും അവസരങ്ങളും നൽകിയാൽ മലയാളിക്കും ഇതൊക്കെ സാധ്യമാണെന്നതാണ് ചരിത്രപാഠം. സർക്കാരിന് അതിന്റെ നയങ്ങളും മുൻഗണനകളും മാറ്റാനുള്ള അവസരംകൂടിയാണിത്. പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാർഥികൾ നാടുവിട്ടുകൊണ്ടിരിക്കെ.
ഇന്നലെ പുലർച്ചെ 1.25നാണ് അനിൽ മേനോൻ ബഹിരാകാശനിലയത്തിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നു പുറപ്പെട്ട് അഞ്ചു മണിക്കൂറിനകം! ഏകദേശം മൂന്നു മണിക്കൂർകൊണ്ട് സോയൂസ് ബഹിരാകാശ നിലയവുമായി ബന്ധപ്പിച്ചിരുന്നു. ഇപ്പോൾ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും റഷ്യയുടെയും ഉൾപ്പെടെ 10 പേർ നിലയത്തിലുണ്ട്.
എട്ടു മാസത്തിനുശേഷം 2027 ഏപ്രിലിൽ സോയൂസിൽതന്നെ അനിൽ ഭൂമിയിലേക്കു മടങ്ങും. ദീര്‍ഘകാല ബഹിരാകാശ യാത്രകളും വാസവും മനുഷ്യരില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകൾ തുടങ്ങിയവയിൽ ഡോ. അനിൽ പരീക്ഷണങ്ങൾ നടത്തും.
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ വംശജ ലിസ സാമോലെങ്കോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊലിസിലാണ് അനിൽ ജനിച്ചത്. നാൽപ്പത്തിയൊന്‍പതുകാരനായ അദ്ദേഹം ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. മുന്‍പ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഭാര്യ അന്ന നാസയുടെ ഇരുപത്തിനാലാം അസ്ട്രനോട്ട് ഗ്രൂപ്പിലുണ്ട്. ജയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. ഈ വേരുകൾ മാത്രമാണ് നമ്മുടെ അഭിമാനഹേതു. പക്ഷേ, ഈ ആവേശത്തിൽ ബഹിരാകാശത്തേക്കു നോക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാൻ നമ്മുടെ സംസ്ഥാനത്ത് എന്തുണ്ട് എന്ന ചോദ്യത്തിൽനിന്നു തുടങ്ങണം ഭാവിയിലേക്കുള്ള യാത്ര. പള്ളിക്കൂടങ്ങൾ മുതൽ സർവകലാശാലകൾ വരെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടോ? പ്രായോഗിക പരിശീലനങ്ങളേക്കാൾ സിദ്ധാന്തങ്ങളുടെ മനഃപാഠ വ്യായാമങ്ങളാണോ നമ്മെ തളർത്തുന്നത്? എല്ലാ നവീകരണങ്ങളെയും പിന്നോട്ടടിക്കുന്ന രാഷ്ട്രീയ കെട്ടുപാടുകളിൽനിന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെ ആകെത്തന്നെയും മോചിപ്പിക്കാൻ എത്രകാലം വേണ്ടിവരും? നാടുവിട്ടുപോകാതിരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളത്? അനിൽ മേനോന്റെ ഒറ്റപ്പാലത്തെ വേരുകളിൽ കെട്ടിക്കിടക്കുകയല്ല, ഉയരങ്ങളിലേക്കു കുതിക്കാൻ ഈ മണ്ണിൽ വേരിറക്കുകയാണു വേണ്ടത്. എങ്കിൽ ഇവിടെ പഠിച്ചു പരിശീലിച്ചവരും ഒരിക്കൽ ബഹിരാകാശത്തെത്തും. ലോകകപ്പിൽ കളിക്കും. ഒളിന്പിക്സിൽ സജീവസാന്നിധ്യമാകും.
തീർന്നില്ല; ഒരു ബഹിരാകാശയാത്ര അതിന്റെ ഗവേഷണങ്ങൾക്കൊപ്പം, പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള യാഥാർഥ്യങ്ങളെയും കാണിച്ചുതരുന്നുണ്ട്. അനിൽ മേനോൻ ഇപ്പോഴുള്ള ബഹിരാകാശപേടകംപോലെ, ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഭൂമിയെന്ന മറ്റൊരു പേടകത്തിലെ യാത്രക്കാരോ ഗവേഷകരോ ആണ് നാമൊക്കെ. അദ്യബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൽ ഭൂമിയെ നോക്കി പറഞ്ഞു: “ഞാൻ ഭൂമിയെ കാണുന്നു, അതിമനോഹരം”. പക്ഷേ, അതു ബഹിരാകാശത്തുനിന്നു നോക്കുന്പോൾ. ഭൂമിയിലിറങ്ങിയാലോ രാഷ്ട്രങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ യുദ്ധം. അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ പോയിവരുന്ന താത്കാലിക ഗവേഷകരെപ്പോലെ ഒരുമയോടെ നേട്ടങ്ങൾ കൊയ്യേണ്ടവരെ ചിലർ മതത്തിന്റെയും വംശത്തിന്റെയും സന്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ യുദ്ധത്തിനിറക്കുന്നു.
“വിശാലമായ പ്രപഞ്ചമെന്ന അരങ്ങിൽ ഭൂമി വളരെ ചെറിയൊരു വേദിയാണ്... ഒരു ബിന്ദുവിന്റെ അംശമാത്രമായ ഒരിടത്തിന്റെ ക്ഷണികമായ അധിപരാകാൻവേണ്ടി, പെരുമയും വിജയവും തേടി ആ സേനാനായകന്മാരും ചക്രവർത്തിമാരും ഒഴുക്കിയ രക്തനദികളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ”- അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. മനുഷ്യവംശത്തിന്റെ കഴുത്തിൽ തൂങ്ങി ഇപ്പോഴും ചിലർ ഇവിടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളെക്കുറിച്ചുകൂടി ചിന്തിക്കൂ; ഭൂമിയെന്ന ബഹിരാകാശയാനത്തിലെ യാത്രക്കാരേ. ഒറ്റപ്പാലത്തൊതുങ്ങരുത് ഡോ. അനിൽ മേനോന്റെ വിജയഗാഥയുടെ വിദൂര- ദീർഘ വീക്ഷണങ്ങൾ.
15-07-2026
ആസാമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ചത് ശരിവച്ച ഗോഹട്ടി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ആശ്വസിച്ചവർ 27 ലക്ഷത്തിനും മുകളിലാണ്. കാരണം, ഈ രാജ്യത്ത് ജനിച്ചുവളർന്നവരും വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പൗരത്വവും വിദേശിപദവിയും സംബന്ധിച്ച വിഷയങ്ങൾ “നിയമപരവും ന്യായയുക്തവുമായ” പ്രക്രിയയിലൂടെ തീരുമാനിക്കണമെന്ന സുപ്രീംകോടതി വിധി മേൽപ്പറഞ്ഞ ഹർജിക്കാർക്കു പൗരത്വം ഉറപ്പാക്കുമോയെന്ന് അറിയില്ല. പക്ഷേ, പൗരത്വത്തെ ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച വിചാരധാരയെയും അതിനെ ഓർമിപ്പിക്കുന്ന നിയമ പരിഷ്കരണങ്ങളെയും തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തെയുമൊക്കെ ഭയപ്പെടുന്നവർക്കു തെല്ലൊരു പ്രതീക്ഷ നൽകുന്നു.
ഹർജിക്കാരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് ഗോഹട്ടി ഹൈക്കോടതി 2024ൽ ശരിവച്ചതു ചോദ്യം ചെയ്താണ് ഹർജിക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് നിഷ്പക്ഷമായ വാദം കേൾക്കലിനായി ഫോറിനേഴ്സ് ട്രൈബ്യൂണലിനു തിരിച്ചയച്ചു. പൗരത്വത്തിനും വിദേശികളെന്ന നിർണയത്തിനും ഭരണഘടനാ തലത്തിലും നിയമ തലത്തിലും ഉന്നത പ്രാധാന്യമുണ്ടെന്ന് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വം അവകാശപ്പെടുന്നത് തടയാനുള്ള സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തെ കോടതി നിഷേധിച്ചില്ല. എന്നാൽ, അനധികൃത കുടിയേറ്റം തടയാനുള്ള സർക്കാർ ലക്ഷ്യങ്ങൾ ന്യായമായ നടപടിക്രമങ്ങൾ ബലികഴിച്ചുകൊണ്ടായിരിക്കരുതെന്ന് കോടതി പറഞ്ഞു. അതേസമയം, 1947 ഫോറിനേഴ്സ് നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്നും ട്രൈബ്യൂണലുകൾക്കു മുമ്പാകെ പൗരത്വ അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ഈ ഉത്തരവ് എന്തെങ്കിലും നേട്ടമോ ആശ്വാസമോ നൽകുന്നതായി വ്യാഖ്യാനിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
പക്ഷേ, പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്ന നിയമവ്യവസ്ഥ കേന്ദ്രസർക്കാരും ബിജെപി സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പു കമ്മീഷനുമൊക്കെ ചേർന്ന് എങ്ങനെ സങ്കീർണമാക്കിയെന്നതും അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയമാണ്. അതായത്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ആധാർ... ഏതു രേഖ കൊണ്ടുചെന്നാലും അതു പോരെന്നു പറഞ്ഞ് ആളുകളെ ഓടിച്ചുവിടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമായി. എന്നാൽ, പൗരത്വം തെളിയിക്കാനുള്ള രേഖ ഏതാണെന്നു ചോദിച്ചാൽ ആഭ്യന്തരമന്ത്രാലയത്തിനുപോലും മറുപടിയില്ല. കുടുംബത്തിന്റെ പേരുകൾ ഉൾപ്പെട്ട 1951ലെ എൻആർസി രേഖ ഉൾപ്പെടെ 15 രേഖകൾ സമർപ്പിച്ചിട്ടും ആസാം സ്വദേശിയെ വിദേശിയെന്നു പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധി ഗോഹട്ടി ഹൈക്കോടതി ശരിവച്ചതും ദിവസങ്ങൾക്കു മുന്‍പാണ്.
പൗരത്വം തെളിയിക്കാൻ ജനങ്ങളിൽനിന്നു രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന "പുറന്തള്ളൽ രാഷ്ട്രീയ'മാണെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ പറഞ്ഞത്. “നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല; മറിച്ച് ഒരാൾ പൗരനല്ലെന്നു തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.” ഈ വാദം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനു വിപരീതമാണ്. അതായത്, ഇന്ത്യയിൽ ഇപ്പോൾ കെട്ടുപിണഞ്ഞുകിടക്കുന്ന പൗരത്വവിഷയത്തിൽ സുപ്രീംകോടതിയുടെ കൂടുതൽ ഇടപടൽ ആവശ്യമായേക്കും.
ലഭ്യമായ സർട്ടിഫിക്കറ്റുകളൊന്നും പൗരത്വത്തിന്റെ തെളിവല്ലെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്നത് പുതിയൊരു സർട്ടിഫിക്കറ്റിന്റെ നിർമാണമാണോയെന്നും അറിയില്ല. വലിയൊരു വിഭാഗം ആളുകളെ പൗരത്വത്തിൽനിന്നു പുറംതള്ളുകയോ അത്തരമൊരു ഭീഷണി ഉയർത്തുകയോ ആണോ ലക്ഷ്യമെന്നു സംശയിക്കുന്നവരുമുണ്ട്. വിലക്കയറ്റവും അയോധ്യയെപ്പോലും വിഴുങ്ങിയ അഴിമതിയുമൊക്കെ ചൂണ്ടിക്കാണിക്കുന്ന ജനങ്ങളോട് ആദ്യം പോയി പൗരത്വം തെളിയിക്കാൻ പറയുന്ന സ്ഥിതിയാണ്. എങ്ങനെ തെളിയിക്കുമെന്ന് ആർക്കുമറിയില്ല. ഭരണകൂടത്തിന്റെ ക്രൂരമായ നിസംഗതയ്ക്കൊത്ത ഇടപെടൽ കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. യഥാർഥ ഉദ്ദേശ്യം സർക്കാരിനേ അറിയൂ. പക്ഷേ, ഈ രഹസ്യാത്മകത ജനാധിപത്യത്തിന്റെ ഭാഗമല്ല.
14-07-2026
ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിട്ടും നഴ്സുമാർക്ക് മെച്ചപ്പെട്ട ശന്പളം നൽകുന്ന തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തുടരുന്ന സമരത്തിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടാൻ സമയമായി.
ജൂബിലിയേക്കാൾ വളരെ കുറവു ശന്പളമുള്ള ആശുപത്രികളിലേക്ക് ഈ സംഘടന സമരത്തിനു പോകാത്തത്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ജൂബിലിയിലേതിനേക്കാൾ ശന്പളം വർധിപ്പിച്ച് ഒപ്പിട്ടെന്നു പറയുന്ന ആശുപത്രികളുമായുള്ള കരാർ പുറത്തുവിടാത്തത്, രണ്ടു മാസത്തിനകം മിനിമം വേജസ് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്നു സർക്കാർ ഉറപ്പുകൊടുത്തിട്ടും സമരം തൃശൂർ അതിരൂപതാ ആസ്ഥാനത്തേക്കു നീട്ടിയത്, സർക്കാരിന്റെ ന്യായമായ പരിഷ്കരണത്തെ അംഗീകരിക്കുമെന്നു പറഞ്ഞിട്ടും സമരവും വ്യക്തിഹത്യകളും തുടരുന്നത്... തുടങ്ങിയ നിരവധി കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ജൂബിലി നഴ്സുമാർക്കൊപ്പമാണ്. പക്ഷേ, ഇതേ നഴ്സുമാരുടെ പണം തിരിമറി നടത്തി ഒളിച്ചുനടന്നവരുടെ വേട്ടയ്ക്കു കീഴടങ്ങില്ല.
കേരളം തിരിച്ചറിയേണ്ട ചില കണക്കുകളുണ്ട്. ജൂബിലിയിൽ 32,718 മുതൽ 65,000 രൂപ വരെയാണ് 2023 മുതൽ നഴ്സുമാരുടെ ശന്പളം. ഇതിനേക്കാൾ വളരെ കുറഞ്ഞ ശന്പളം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ആശുപത്രിക്കു മുന്നിലും ഇപ്പോൾ സമരമില്ല. മറ്റൊരു മുഖം രക്ഷിക്കൽ തന്ത്രവും സംഘടന ഇറക്കി. അതായത്, തൃശൂരിൽതന്നെ സിഎംഐ സന്ന്യാസസമൂഹത്തിന്റെ കീഴിലുള്ള അമല ആശുപത്രി ശന്പളം വർധിപ്പിച്ചെന്നു പറഞ്ഞ് മൂന്നര മാസത്തെ സമരം യുഎൻഎ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
പക്ഷേ, അതിന് യുഎൻഎയുടെ സമരവുമായി ഒരു ബന്ധവുമില്ല. ഫെബ്രുവരിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അമലയിൽ ഏപ്രിൽ ഒന്നുമുതൽ ശന്പളം വർധിപ്പിച്ചത്. ആ പഴയ തീരുമാനമാണ് തങ്ങളുടെ ജൂണിലെ സമരനേട്ടമായി ചിത്രീകരിച്ചത്. ഇനി ജൂബിലിയിലേക്കു മടങ്ങിയാൽ, ഇപ്പോൾ അമലയിൽ വർധിപ്പിച്ച ശന്പളം കിടക്കകളുടെ എണ്ണം അധികമുള്ളതിനാൽ 2017 മുതൽ ജൂബിലിയിൽ കൊടുക്കുന്നുണ്ട്. 2023ൽ ഇടക്കാലാശ്വാസമായി കൂടുതൽ വേതനം നൽകിയെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇതാരും ചോദ്യം ചെയ്തിട്ടുമില്ല.
ജൂബിലിയിൽ ഡോക്ടറെ കാണാൻ രണ്ടാഴ്ചത്തേക്ക് 100 രൂപയും സൂപ്പർ സ്പെഷാലിറ്റി ഡോക്ടറെ കാണാൻ 200 രൂപയുമാണ് ഫീസ്. വാർഡുകളിൽ ചികിത്സയിലുള്ളവർക്കു നാമമാത്രമാണ് വാടക. അതിരൂപതയിലെ ഇടവകകളിലുള്ളവർക്കും ഇതര മതസ്ഥർക്കും വികാരിയച്ചന്റെ ശിപാർശയിൽ 30-40 ശതമാനം വരെ ഇളവുമുണ്ട്. കഴിഞ്ഞ വർഷം നൽകിയ ചില ഇളവുകൾ: ജൂബിലി കെയർ കാർഡ് 2.69 കോടി, മറ്റു ചികിത്സ ഇളവുകൾ 7.38 കോടി, മുറിച്ചുണ്ട് ശസ്ത്രക്രിയകൾക്ക് ഇളവ് 1.79 കോടി, ജൂബിലി ഹെൽത്ത് സെന്ററുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മെഡിക്കൽ ക്യാന്പിനു 19 ലക്ഷം, സൗജന്യ ഡയാലിസിസ് 92.37 ലക്ഷം.
പാന്പു വിഷത്തിനുള്ള മരുന്നും സൗജന്യമായി നൽകുന്നുണ്ട്. വാർഡിലെ രോഗികൾക്കു സൗജന്യമായി ഉച്ചയ്ക്കും വൈകുന്നേരവും 365 ദിവസവും ഭക്ഷണം. ഇതും ഭേദപ്പെട്ട ശന്പളവുമൊക്കെ സാധ്യമാക്കുന്നത് നിങ്ങൾ അധിക്ഷേപിച്ച അതിരൂപതാധ്യക്ഷന്റെയും സഭാ നേതാക്കളുടെയും ശ്രമഫലമായാണ്. അതിന്റെ ഉറവിടം ഈ നഴ്സുമാർ ഉൾപ്പെടെയുള്ള വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളാണ്. യുഎൻഎ സമരം നടത്തിയ സ്ഥലം മാറിപ്പോയില്ലേയെന്ന് ആത്മപരിശോധന നടത്തണം.
തുടക്കക്കാർക്കുപോലും 40,000 രൂപ അടിസ്ഥാന ശന്പളം നൽകി, മൊത്തശന്പളം 60,000മോ അതിനു മുകളിലോ ആയാൽ പിന്നെ ഇത്തരം ആശുപത്രികൾ ഉണ്ടാകില്ല; യുഎൻഎയ്ക്കു പ്രിയപ്പെട്ടതും സാധാരണക്കാർക്കു സ്വപ്നം കാണാൻപോലുമാകാത്തതുമായ വൻകിട ആശുപത്രികളേ ഉണ്ടാകൂ. ജൂബിലിയിലെ ഒട്ടുമുക്കാലും നഴ്സുമാരും യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരത്തിൽനിന്നു പിന്മാറി.
മറ്റുള്ളവരും അവരുടെ കുടുംബങ്ങളും സഭയ്ക്ക് അന്യരല്ല. നിസഹായരായ രോഗികളും സംസ്ഥാനത്ത് മികച്ച ശന്പളം നൽകുന്ന ഈ ആശുപത്രിയും നഴ്സുമാരുടെ പരിഗണന അർഹിക്കുന്നുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളിലുണ്ട്.
അവർക്കു ലഭിക്കുന്ന ശന്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഒന്നു താരതമ്യപ്പെടുത്തണം. സഭാ നേതാക്കളെയും സ്ഥാപനങ്ങളെയും അവഹേളിച്ചും അഴിമതിക്കാരായി ചിത്രീകരിച്ചും സംശയത്തിന്റെ നിഴലിലാക്കുന്നത് രാജ്യമൊട്ടാകെ ആസൂത്രിതമായി നടപ്പാക്കുകയാണ്. ആരെഴുതിയ മുദ്രാവാക്യമാണ് നാം ഏറ്റുവിളിക്കുന്നതെന്നും മറ്റിടങ്ങളിൽ അവർ എന്തുകൊണ്ടാണ് കൊടി ഉയർത്താത്തതെന്നും ചിന്തിക്കേണ്ടതാണ്.
ജീവനക്കാരുടെ ശന്പളം ഇനിയും വർധിക്കേണ്ടതുണ്ട്; പക്ഷേ, സഭാ സ്ഥാപനങ്ങളിൽ മാത്രമല്ല, മറ്റ് ആശുപത്രികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാകട്ടെ. യുഎൻഎ സമരത്തെ ന്യായീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു കൊടുക്കുന്ന ശന്പളം പുറത്തു വിടട്ടെ. സർക്കാർ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന നഴ്സുമാരുടെ ശന്പളവും പൊതുസമൂഹം അറിയട്ടെ.
ചില അനുബന്ധങ്ങൾ: കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് അമലയിലേക്കും ജൂബിലിയിലേക്കും കളം മാറ്റിയത്. കാരിത്താസിൽ കൊടുക്കുന്ന ശന്പളത്തെക്കുറിച്ച് നുണ പറഞ്ഞും കരഞ്ഞുപ്രസംഗിച്ചും ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
സഹികെട്ട മാനേജ്മെന്റ് നേതാക്കളുടെ കൃത്യമായ ശന്പളക്കണക്ക് പുറത്തുവിടാൻ നിർബന്ധിതരായപ്പോൾ, ഇരട്ടിയും അതിലധികവുമായിരുന്നു. അതുപോലെ, കാരിത്താസ് മാതാ ആശുപത്രിയിൽ വർഷങ്ങളായി ശന്പളം വർധിപ്പിക്കാത്തതിന്റെ ദയനീയ സ്ഥിതിയും ചിലർ വിവരിച്ചു. പക്ഷേ, മാതാ ആശുപത്രി അടുത്തയിടെ മാത്രമാണ് കാരിത്താസ് ഏറ്റെടുത്തതെന്നും മാസങ്ങൾക്കകം ശന്പളം വർധിപ്പിച്ചെന്നതും മറച്ചുവച്ചു. എങ്ങനെയാണ് ഇത്തരം സമരങ്ങളിലെ ദുരൂഹതകൾ കണ്ടില്ലെന്നു നടിക്കുന്നത്?
യുഎൻഎയിലെ സാമ്പത്തികതട്ടിപ്പുകേസിൽ, ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് 2019 സെപ്റ്റംബറിലാണ്. പിന്നീട് കുറേക്കാലം കാര്യമായ സമരങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. പക്ഷേ, അംഗത്വഫീസും വരിസംഖ്യയും പിരിക്കുന്നുണ്ടായിരുന്നു.
പാവപ്പെട്ട നഴ്സുമാരിൽനിന്നു പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കെടുക്കുകയും വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ മാർച്ച് ആദ്യം ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുണ്ടായിരുന്ന 1.44 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഏതാണ്ട് അതേ സമയത്ത് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ സമരം തുടങ്ങിയതുകൊണ്ട് ഈ വാർത്ത പലരുടെയും പ്രത്യേകിച്ച് പണം നഷ്ടപ്പെട്ട നഴ്സുമാരുടെപോലും ശ്രദ്ധയിൽപ്പെട്ടില്ല. എന്നിട്ടും, നഴ്സുമാരുടെ പണം കവർന്നെന്ന കുറ്റാരോപണം നേരിടുന്നവർ വീണ്ടും അവരെ സമരത്തിനിറക്കി. ഇനിയും കണ്ടില്ലെന്നു നടിക്കണോ?
ഈ സമരത്തിൽ ഏറെ ദുരൂഹതയുണ്ട്. അർഥസത്യങ്ങളും വികൃതഭാഷ്യങ്ങളുംകൊണ്ട് സഭയെയും നേതൃത്വത്തെയും സ്ഥിരം അവഹേളിച്ച് സ്വയം വെള്ളയടിക്കുന്നവരെ മുന്നിൽ നിർത്തിയുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും ആ സംശയം വർധിപ്പിക്കുന്നതേയുള്ളൂ. ഇതു സമരമല്ല, കൗശലക്കാരായ സംഘാടകരുടെ പാവകളിപ്പീരാണ്. അവർക്കുവേണ്ടിയല്ല, നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാർക്കും ആരോഗ്യമേഖലയ്ക്കുംവേണ്ടി ന്യായമായ കുറഞ്ഞ വേതനം പ്രഖ്യാപിക്കാൻ സർക്കാർ വൈകരുത്.
13-07-2026
ലോകം മുഴുവൻ സുഖം പകരാനായി എസ്. ജാനകിയുടെ പാട്ടുകൾ ഇവിടെയുണ്ട്. പക്ഷേ, വാനന്പാടി കൂടൊഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നുയർന്നൊരു ദുഃഖഗാനത്തിൽ രാജ്യം നിമഗ്നം! ആദരാഞ്ജലികൾ!
ജാനകിയമ്മ മലയാളിയല്ലെന്ന് മലയാളികളിലേറെയും തിരിച്ചറിഞ്ഞത് വൈകിയ വേളകളിലായിരുന്നു. സംസാരിക്കുന്പോൾ മലയാളം അത്ര വഴങ്ങില്ലെങ്കിലും അവിശ്വസനീയമായ ഉച്ചാരണശുദ്ധിയോടെയായിരുന്നു പാട്ടുകൾ. ഒരു പക്ഷേ, കേരളത്തിലെ ഇന്നത്തെ തലമുറയ്ക്ക് സാധിക്കാത്തത്ര സ്ഫുടത. തമിഴിലും കന്നഡയിലും പാടുന്പോഴും ഇതായിരുന്നു സ്ഥിതി. അവരും ജാനകിയമ്മയെ സ്വന്തമായി കരുതി. 1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. പക്ഷേ, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏതാണ്ട് എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിലും അവർ പാടി. ദേശങ്ങൾ കീഴടക്കിയ സംഗീത ചക്രവർത്തിനി! മലയാളത്തിലും കന്നടയിലുമായിരുന്നു പാടിയതേറെയും. 1976ൽ ‘പതിനാറു വയതിനിലേ’എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് മൂന്നു തവണകൂടി ദേശീയ അവർഡ് ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കേരളം 14 തവണയാണ് സമ്മാനിച്ചത്. അതുപോലെ മറ്റു ഭാഷകളിലും നിരവധി പുരസ്കാരങ്ങൾ. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിച്ചു.
പക്ഷേ, 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കിയപ്പോൾ വേണ്ടെന്നു പറഞ്ഞത് രാജ്യത്തെ അന്പരപ്പിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ആ പുരസ്കാരം ഏറെ വൈകിയെത്തിയതുകൊണ്ടാണ് അവർ അതു നിരസിച്ചത്. പത്മ പുരസ്കാരം നിരസിച്ചത്, ദക്ഷിണേന്ത്യയോടു പുലർത്തിയ കേന്ദ്ര അവഗണനയ്ക്കെതിരേയുള്ള ശക്തമായ പ്രതിഷേധവും നിലപാടുമായിരുന്നെന്നു നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, പ്രക്ഷുബ്ധമെന്നു ലോകം കരുതിയ പാട്ടിന്റെ പാലാഴി പ്രതികരിച്ചതു ശാന്തമായിട്ടായിരുന്നു. “കഴിഞ്ഞ 55 വര്‍ഷമായി ഞാനിവിടെ ഉണ്ടായിരുന്നു. പല ഭാഷകളിലായി വൈവിധ്യമാര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എല്ലാവരും എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്‍പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള്‍ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്? സര്‍ക്കാരിനോടു പരാതികളൊന്നുമില്ല. അവരെന്തെങ്കിലും തെറ്റായി ചെയ്തെന്നു ഞാൻ കരുതുന്നുമില്ല. പക്ഷേ, പത്മ പുരസ്കാരം നിരസിക്കാന്‍ ഞാന്‍ തീരുമാനിച്ചു”. ജാനകിയുടെ ആത്മവിശ്വാസം ഒരിക്കലും പുരസ്കാരങ്ങളിലായിരുന്നില്ല. പാടാനുള്ള തന്റെ കഴിവിലും ശ്രോതാക്കളുടെ അംഗീകാരത്തിലുമായിരുന്നു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ സിനിമയിലും പൊതുവേദിയിലും പാട്ടുകൾ പാടുന്നത് അവസാനിപ്പിച്ചു. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പുറത്തുമായി കൂടിയ ജനസമുദ്രത്തിൽ വിവിധ ഭാഷകളിലെ പാട്ടിന്റെ വേലിയേറ്റം നടത്തിയായിരുന്നു ആ ഇറക്കം. അന്ന് മലയാളി ആരാധകരുടെ അഭ്യർഥനയ്ക്കു വഴങ്ങി അവർ പാടിയത് ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ‘ദുഃഖമേ നീ പോകൂ കെടാത്ത/നിത്യതാരാജാലം പോലെ കത്തുമീയനുരാഗം/മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...’ ഒരു വിടപറച്ചിൽപോലെ സൗഭാഗ്യസ്മരണകളുടെ ചിതയെരിയുന്ന ഒഎൻവിയുടെ വരികൾ... അന്ന് ജാനകിയമ്മ തേങ്ങി. പിന്നെ വൈകിപ്പോയ ആ മൈസൂർ രാത്രിയുടെ നേരിയ തണുപ്പിലേക്ക് മകൻ മുരളീകൃഷ്ണയോടൊപ്പം മടങ്ങി. ഇപ്പോഴിതാ അവിടെനിന്ന് ഏറെ ദൂരെയല്ലാത്ത കനിയനഹുണ്ഡി ഫാം ഹൗസിൽ നിത്യനിദ്ര.
‘മൗനമേ നിറയും മൗനമേ... കല്ലിനു പോലും ചിറകുകൾ നൽകി/കന്നി വസന്തം പോയി...’ പൂവച്ചൽ ഖാദർ എഴുതിയത് ജാനകിയമ്മ പാടുകയായിരുന്നു. ഇന്നുമത് ഏതൊരു കല്ലിനും ചിറകു നെയ്യുന്നതാണ്. ജാനകിയമ്മയുടെ പാട്ടു കേൾക്കാത്ത ആരുണ്ടീ രാജ്യത്ത്! തലമുറകൾക്കു സന്തോഷ, സന്താപ, പ്രണയ, വിരഹ കാലങ്ങളിൽ കൂട്ടായി 48,000ത്തിലധികം പാട്ടുകൾ പാടിയ വാനന്പാടീ നന്ദി; മലയാളത്തിലും പറന്നെത്തിയതിന്.
11-07-2026
കൊള്ളമുതൽ പങ്കുവയ്ക്കുന്ന ആർത്തിയോടെയാണ് കേരളത്തിൽ പിഎസ്സി (പബ്ലിക് സർവീസ് കമ്മീഷൻ) അംഗത്വം വീതം വച്ചെടുക്കുന്നത്. ശന്പളം ഏകദേശം 4.20 ലക്ഷം, ചെയർമാന് 4.5 ലക്ഷം. ഒന്നാം ക്ലാസ് യാത്രപ്പടി, പേഴ്സണൽ അസിസ്റ്റൻഡ്, ഡ്രൈവർ, വീട്ടുകാർക്കുൾപ്പെടെ ചികിത്സച്ചെലവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെ.
ആറു കൊല്ലത്തെ സുഖവാസാനന്തരം 2.25 ലക്ഷം മുതൽ മുകളിലേക്ക് പെൻഷൻ. യോഗ്യത വിദ്യാഭ്യാസമല്ല, രാഷ്ട്രീയാഭ്യാസം! ജോലിഭാരത്തെക്കുറിച്ചോ ടെൻഷനെക്കുറിച്ചോ നാളിതുവരെ ഒരംഗവും പരാതിപ്പെട്ടിട്ടില്ല. ഇതുപോലെ കാക്കത്തൊള്ളായിരം കോർപ്പറേഷനുകളിലും ബോർഡുകളിലും ചിലതെങ്കിലും നികുതിപ്പണം വിഴുങ്ങുന്നതല്ലാതെ നാടിനു ഗുണമുള്ളതല്ലെന്ന ആക്ഷേപവുമുണ്ട്.
ആവശ്യത്തിലേറെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വേറെ. ഇത്തരം സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നല്ല, സർക്കാർ പരിരക്ഷയുള്ള അഴിമതി കേന്ദ്രങ്ങളായി അവ അധഃപതിച്ചതു തിരിച്ചറിയണം. അല്ലെങ്കിൽ പുതുകേരളവും അഴിമതി വിരുദ്ധ പ്രോജക്ട് സീറോയുമൊക്കെ ഹാസ്യപരിപാടികളാകും.
കഴിഞ്ഞ സർക്കാർ പാവങ്ങളോടു നടത്തിയ പരപീഡാരതിയായിരുന്നു 2025 ഫെബ്രുവരി 19ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിലാണ് പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശന്പള വർധന നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 300 രൂപ പോലും തികച്ചു കൂലിയില്ലാതെ പണിയെടുക്കുന്ന ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു പുറത്ത് അന്നും കുത്തിയിരിപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ സന്പന്നരായ തൊഴിലാളി നേതാക്കൾ ആ പാവപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പിഎസ്സി അംഗങ്ങൾ ചോദിച്ചതിലേറെ പണം പിണറായി സർക്കാർ കൊടുത്തു. സത്യത്തിൽ ആ തീരുമാനം ആശമാരെ ആക്രമിക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. എൽഡിഎഫ് സർക്കാർ തുടരരുതെന്ന് ഏറ്റവുമധികം ആളുകൾ തീരുമാനിച്ചത് അന്നായിരിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നു. ഇന്നത്തെ മുഖ്യമന്ത്രി അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്നു പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെ: “സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ പണമില്ലെന്നു പറയുന്പോൾ സർക്കാർ രാഷ്ട്രീയ നിയമനങ്ങളിൽ ധൂർത്ത് നടത്തുകയാണ്.
പിഎസ്സി അംഗങ്ങളുടെ ഭീമമായ ശമ്പള വർധനയെ ന്യായീകരിക്കാൻ സർക്കാരിനു ധാർമികമായ യാതൊരു അടിസ്ഥാനവുമില്ല.” സർ, ഇപ്പോൾ താങ്കളുടെ ഊഴമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതപോലും ആവശ്യമില്ലാത്ത രാഷ്ട്രീയ നിയമനത്തിന്റെ ധൂർത്ത് അവസാനിപ്പിച്ചുകൂടേ? ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ശന്പളം വാങ്ങുന്ന അംഗങ്ങളുടെ എണ്ണത്തിലും കൊള്ളസമാനമായ ശന്പളത്തിലും പെൻഷനിലും കുറവ് വരുത്തിക്കൂടേ?
അഴിമതിയും പിൻവാതിൽ നിയമനവുമൊന്നും തടയില്ലെങ്കിലും, ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കേരള പിഎസ്സിയിൽ ഉള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയുമില്ല. കേരളത്തിന്റെ നാലിരട്ടിയുള്ള ഉത്തർപ്രദേശിൽ ഒന്‍പത്, മഹാരാഷ്ട്രയിൽ പരമാവധി ആറാണെങ്കിലും നിലവിൽ മൂന്ന്, തമിഴ്നാട്ടിൽ 14, കർണാടകത്തിൽ ഒന്‍പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽപോലും പരമാവധി 11 പേരേയുള്ളു. അവിടെ ഉയർന്ന വിദ്യാഭ്യാസ, പ്രഫണൽ യോഗ്യതയുള്ളവരെയാണ് അംഗങ്ങളാക്കുന്നത്. ഇവിടെ ഭരിക്കുന്ന കക്ഷിയും ഘടകകക്ഷികളും തീരുമാനിക്കുന്നതാണ് യോഗ്യത. നിയമനങ്ങൾ പേരിനു മാത്രമാകുകയും നിയമനത്തിൽ അഴിമതി നാറുകയും ചെയ്യുന്നുണ്ടെങ്കിലും 1755 ജീവനക്കാരുള്ള പിഎസ്സി കോടിക്കണക്കിനു രൂപയാണ് പ്രതിമാസം ചെലവിടുന്നത്.
മുന്‍പൊക്കെ 50 വയസിനു മുകളിലുള്ളവരെയായിരുന്നു പിഎസ്സി അംഗങ്ങളായി നിയമിച്ചിരുന്നത്. ഇപ്പോൾ രുചി പിടിച്ചുപോയി. ഒരു ഇടതു വനിതാനേതാവിനെ അംഗമാക്കിയത് 30 വയസിലാണത്രേ. 36 വയസിൽ 2.25 ലക്ഷം പെൻഷൻ വാങ്ങാം. ‘ഇടതുവസന്തകാലത്തെ’ പിൻവാതിൽ നിയമനങ്ങളും കണക്കിലെടുത്താൽ നേതാക്കൾക്ക് "ആശ'മാരോടു പുച്ഛം തോന്നിയതിൽ അതിശയമില്ല.
യുഡിഎഫിലും പുതിയ പിഎസ്സി അംഗങ്ങളുടെ വീതംവയ്പ് അണിയറയിലായിരിക്കാം. സർക്കാരിന്റെ ഈ നറുക്കെടുപ്പില്ലാ ലോട്ടറിയുടെ പണക്കിഴി വേണ്ടെന്നുവയ്ക്കൽ ഒട്ടും എളുപ്പമല്ല. പക്ഷേ, ചാരിത്ര്യപ്രസംഗങ്ങൾക്കുപകരം ചരിത്രമാറ്റത്തിന് ഈ സർക്കാർ തയാറുണ്ടോ എന്നതാണ് ചോദ്യം. പിഎസ്സി പരീക്ഷ പോലെയല്ല, ഉത്തരം നോക്കുവോളം ചോദ്യം ഹാജരുണ്ടാകും.
10-07-2026
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ശക്തീകരണത്തിന്റെ ഭാഗമാണ്. പക്ഷേ, പ്രിയദർശിനിയിലെ വളകിലുക്കത്തിനൊപ്പം രണ്ടു യാഥാർഥ്യങ്ങൾ മുങ്ങിപ്പോയി. ഒന്ന്, സ്ത്രീകൾ കെഎസ്അർടിസിയിലേക്കു മാറിയതോടെ സ്വകാര്യബസുകൾ നഷ്ടത്തിലായി. രണ്ട്, സാന്പത്തികശേഷിയുള്ള സ്ത്രീകൾക്ക് ടിക്കറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സംവിധാനമില്ല.
കുമിഞ്ഞുകൂടുന്ന നഷ്ടം സ്വകാര്യബസുകൾക്കു മരണമണിയാകുകയാണ്. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ജനങ്ങളുടെ നികുതിപ്പണമുണ്ട്. സ്വകാര്യബസുടമകൾക്ക് കഴുത്തുവയ്ക്കാൻ ‘ബ്ലേഡ്’ പലിശക്കാരേയുള്ളൂ. സർക്കാർ ഇടപെടണം. ആയിരക്കണക്കിനു സ്ത്രീകൾക്കു കൈത്താങ്ങായ പ്രിയദർശിനി ഓടണം. പക്ഷേ, സ്വകാര്യബസുകളെ ഇടിച്ചുവീഴ്ത്തിയാകരുത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി തുടങ്ങിയതു മുതൽ തങ്ങൾക്ക് ആയിരം മുതൽ നാലായിരം രൂപവരെ പ്രതിദിന നഷ്ടമുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ഇങ്ങനെ ഏറെനാൾ മുന്നോട്ടു പോകാനാകില്ല. നിരവധി പേർ താത്കാലികമായി സർവീസ് നിർത്താനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. മൂന്നു മാസം മുതൽ ഒരു വർഷം വരെ നികുതിയും ഇൻഷ്വറൻസും ഒഴിവാക്കുകയാണ് ലക്ഷ്യം.
420 സ്വകാര്യബസുകളുള്ള വയനാട് ജില്ലയിൽ 200 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തുമെന്നാണ് റിപ്പോർട്ട്. പെരുകുന്ന ജി ഫോമുകൾ പരിഹാരമല്ല. സർക്കാർപരാജയത്തിന്റെ സർട്ടിഫിക്കറ്റാണ്. ഓട്ടം നിർത്തിയ ബസിലെ തൊഴിലാളികളുടെ വരുമാനനഷ്ടം അവരുടെ കുടുംബങ്ങളെ ബാധിച്ചു. 1,000-1,200 രൂപ ദിവസവേതനം വാങ്ങിയിരുന്ന ജീവനക്കാർ പകുതി ശന്പളത്തിനു പണിയെടുക്കാൻ നിർബന്ധിതരായി.
സ്വന്തം പരാധീനതകളും തിരിച്ചടവുകളും ജീവനക്കാരുടെ കഷ്ടതയുമോർത്ത് പല ബസുടമകളും നഷ്ടമില്ലാതെയെങ്കിലും ബസുകൾ ഓടിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ദിവസനികുതിയിൽ 130-150 രൂപ കുറച്ചത് നേരിയ ആശ്വാസമാണെങ്കിലും നഷ്ടംവച്ചു നോക്കുന്പോൾ ഒന്നുമല്ലെന്നാണ് ബസുടമകൾ പറയുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞദിവസം സ്വകാര്യബസുകൾ പണിമുടക്കി.
തന്റെ ബസ് ഓടേണ്ട സമയത്ത് പ്രിയദർശിനിയെത്തി എന്നു പറഞ്ഞ്, കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിന്റെ ഉടമ കെഎസ്ആർടിസി ബസിന്റെ അടിയിൽ കയറിക്കിടന്നു പ്രതിഷേധിച്ചു. നിരവധി ബസുകൾ ജി ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റുന്നു. തൊഴിലാളീ കുടുംബങ്ങൾ പട്ടിണിയിലാകുന്നു. സർക്കാർ കാഴ്ചക്കാരാകരുത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ശക്തീകരിക്കുന്നത് മറ്റൊന്നിനെ തളർത്തിക്കൊണ്ടാകരുത്. അതുപോലെ, പണം കൊടുത്തു യാത്ര ചെയ്യാൻ മടിയില്ലാത്ത ഉയർന്ന വരുമാനമുള്ള സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വകാര്യബസുകളിലും സ്ത്രീകൾക്കു സൗജന്യം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം.
അതിനു സാധിക്കുന്നില്ലെങ്കിൽ ഡീസലിനു സബ്സിഡി അനുവദിക്കുക, സ്വകാര്യബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തു നടത്തുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരും. 2019ൽ ഡൽഹിയിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്ത്യയിൽ ആദ്യമായി സൗജന്യയാത്ര അനുവദിച്ചത്.
ജമ്മു-ശ്രീനഗർ മുനിസിപ്പാലിറ്റി പരിധി, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇപ്പോഴിതുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപോലെ സ്ത്രീകളെ ശക്തീകരിച്ചതിൽ ഇതിനു വലിയ പങ്കുണ്ട്. ഉയർന്ന വരുമാനമുള്ള സ്ത്രീകളെ ഒഴിവാകാൻ അനുവദിക്കാമെന്നല്ലാതെ, തുടങ്ങിവച്ച സൗജന്യയാത്ര പിൻവലിക്കൽ ഏതാണ്ട് അസാധ്യമാണ്.
സ്വകാര്യബസുകളെ രക്ഷിക്കാനുള്ള വഴിയാണ് കണ്ടെത്തേണ്ടത്. 30,000ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8,000 ബസുകൾ മാത്രമേയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്വം ഈ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ലെന്നുമാണ് ഗതാഗതമന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്. ഇത് ഭാഗിക യാഥാർഥ്യം മാത്രമാണ്.
നാലിൽ മൂന്നു സ്വകാര്യബസുടമകളും ഈ പണി നിർത്തിയെങ്കിൽ അതു വരുമാനം കുറഞ്ഞതിനാൽ ആയിരിക്കണമല്ലോ. അതേസമയം, കെഎസ്ആർടിസി ഓടുന്നത് വരുമാനം ഉള്ളതുകൊണ്ടല്ല, നഷ്ടം നികത്താൻ ഖജനാവിൽനിന്നു പണം വാരിക്കോരി കൊടുക്കുന്നതുകൊണ്ടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഭാരവുമില്ലാതെ ചെലവു ചുരുക്കിയും ഉടമതന്നെ ബസിൽ പണിയെടുത്തുമൊക്കെയാണ് മിക്ക സ്വകാര്യബസുകളും നഷ്ടമില്ലാതെ ഓടുന്നത്. ഇതിനിടെ ഡീസൽ ചെലവ് വർധിച്ചതും വരുമാനം കുറച്ചു. ആ കുറഞ്ഞ വരുമാനത്തിലാണ് പ്രിയദർശിനി വീണ്ടും വിള്ളൽ വീഴ്ത്തിയത്.
പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണമെന്നു പറഞ്ഞ സിപിഎമ്മിന്റെ വിദ്യാർഥിസംഘടന, സൗജന്യം വിദ്യാർഥികൾക്കും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എസ്എഫ്ഐക്ക് ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ നേരന്പോക്കുകൾക്കല്ല, ക്രിയാത്മക നിർദേശങ്ങൾക്കാണ് സർക്കാർ ചെവി കൊടുക്കേണ്ടത്. അവശേഷിക്കുന്ന ബസുകളും നിന്നുപോയാൽ നഷ്ടം ബസുടമകൾക്കു മാത്രമല്ല, യാത്രക്കാർക്കുംകൂടിയാണ്.
ഓടുന്തോറും നഷ്ടം കൂടുന്ന കെഎസ്ആർടിസി എല്ലായിടത്തുമില്ലെന്നതും സ്വകാര്യബസ് സേവനം കൂടിയാണെന്നതും മറക്കരുത്. പ്രശ്നം പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും ബസുകളുടെ നഷ്ടം വർധിക്കുകയും സ്ഥിതി സങ്കീർണമാകുകയുമാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടെ പ്രിയദർശിനി പദ്ധതിയിൽ ഗൃഹപാഠം ചെയ്യാൻ സർക്കാർ വിട്ടുപോയിട്ടുണ്ട്. വിദഗ്ധരിൽനിന്നു ട്യൂഷനെടുത്തെങ്കിലും പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
09-07-2026
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
08-07-2026
മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞതു ശരിയാണെങ്കിൽ, വയനാട് തുരങ്കപാത നിർമാണസ്ഥലത്ത് മുന്നറിയിപ്പുകൾ അവഗണിച്ചു കൂട്ടിയിട്ട മണ്ണിടിഞ്ഞത് അപകടമോ ദുരന്തമോ അല്ല, നരബലിയാണ്. ദുരന്തനിവാരണവകുപ്പ് ചെയർമാൻ, ജില്ലാ കളക്ടർ, പൊതുമരാമത്തുവകുപ്പ് മന്ത്രി തുടങ്ങിയവർ പറഞ്ഞിട്ടും കരാറുകാർ മണ്ണ് നീക്കിയില്ലത്രേ.
ആ കുറ്റകരമായ ധിക്കാരത്തിന്റെ ഫലമാണ് പണിസ്ഥലത്തുനിന്നു മോർച്ചറികളിലേക്കു മാറ്റപ്പെട്ട മനുഷ്യർ. അതേസമയം, മുന്നറിയിപ്പിൽ ഒതുങ്ങുന്നതാണോ സർക്കാരിന്റെ ഉത്തരവാദിത്വം എന്നതും ചോദ്യമാണ്. കരാറുകാർ മാത്രമല്ല, മുന്നറിയിപ്പു കൊടുത്തവരും പോയിക്കിടന്നുറങ്ങി.
രണ്ടു വർഷം മുന്‍പ് ജൂലൈയിൽ നാനൂറിലധികം പേരുടെ ജീവനെടുത്ത ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതവും തീരാനഷ്ടങ്ങളും ഇന്നും കേരളത്തിന്റെ നെഞ്ചിലുണ്ട്. വയനാടിന്റെ കണ്ണീരുണങ്ങിയിട്ടില്ല. ഇതു മനുഷ്യനിർമിതമാണ്; ഉത്തരവാദികളില്ലാത്തത്!
വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മൂന്നു മരണം സ്ഥിരീകരിച്ചു. ഒന്‍പതു പേർക്കു പരിക്കുണ്ട്. തൊഴിലാളികളിൽ ഏറെപ്പേരും മധ്യപ്രദേശിൽനിന്നുള്ളവരായിരുന്നു. തുരങ്കത്തിനു സമീപത്തുള്ള കോൺക്രീറ്റ് മതിലും വെയ്റ്റിംഗ് ഷെഡുമൊക്കെ തകർന്നു.
നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണവകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20നുതന്നെ ഉത്തരവ് ഇറക്കിയിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖും പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേ ശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരാർ കന്പനി അമിത ആത്മവിശ്വാസത്തിലും അനാസ്ഥയിലുമായിരുന്നു എന്നാണ്.
പക്ഷേ, കൂട്ടിയിട്ട മണ്ണല്ല, മലമുകളിൽനിന്നുള്ള മണ്ണാണ് ഇടിഞ്ഞുവീണതെന്ന് അവർ ന്യായീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലാണോ കൂട്ടിയിട്ട മണ്ണ് മഴയത്തു തള്ളിപ്പോന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ തെളിയട്ടെ. പക്ഷേ, ഇന്നലത്തെ ദുരന്തത്തിന് ആ മരണമലയുടെ ഒരറ്റമേ വേണ്ടിവന്നിട്ടുള്ളൂ. ബാക്കി അവിടെയുണ്ടെന്നെങ്കിലും മറക്കരുത്.
കഴിഞ്ഞ സെപ്റ്റംബർ 31നാണ് കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നായ, വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. മാർച്ച് ആറിനു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തുരങ്കമുഖത്തെ ആദ്യ സ്ഫോടനം നടത്തി. അതിന്റെ 75 മീറ്ററിലേറെ തുരന്നിട്ടുണ്ട്.
രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം തുടങ്ങിയിട്ടേയുള്ളു. മൂന്നു ഷിഫ്റ്റുകളിലായി നിർമാണം പുരോഗമിക്കുന്നതിനിടെയാണ് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കണമെന്നും പണി നിർത്തണമെന്നുമുള്ള മുന്നറിയിപ്പുണ്ടായത്.
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നടത്തിപ്പിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ.
രാജ്യത്തെ ഹൈവേകളും പാലങ്ങളും ഉൾപ്പെടെ വൻകിട കന്പനികൾ നടത്തുന്ന നിർമിതികൾ തകരുന്നതും പാതകൾ ഒലിച്ചുപോകുന്നതും മനുഷ്യർക്കു ജീവഹാനിയുണ്ടാകുന്നതുമൊക്കെ പതിവായിരിക്കുകയാണ്. ആരും ശിക്ഷിക്കപ്പെടുന്നതായി കാണുന്നുമില്ല.
അപകടമുണ്ടായ മിക്കയിടങ്ങളിലും സാധാരണക്കാരായ നാട്ടുകാർപോലും കരാറുകാർക്കും എൻജിനിയർമാർക്കും മുന്നറിയിപ്പു നൽകിയിരുന്നു. അവഗണിച്ച ചരിത്രമേയുള്ളു. മേപ്പാടിയിലും അതാണുണ്ടായത്. അന്വേഷണങ്ങൾ വഴിപാടാകുന്നതാണ് കണ്ടിട്ടുള്ളത്.
ഒരുവശത്ത് പ്രകൃതിദുരന്തങ്ങളും, മറുവശത്ത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും അതിന്റെ തണലിൽ കൊഴുക്കുന്ന കരാർകന്പനികളുടെ കൃത്യവിലോപങ്ങളും ഒരുക്കുന്ന മനുഷ്യനിർമിത ദുരന്തങ്ങളും കാലവർഷത്തിനൊപ്പം ആവർത്തിക്കുകയാണ്."ഉത്തരവാദികളില്ലാത്ത’ ദുരന്തങ്ങളിൽ തകരുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരും സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതങ്ങളും. മേപ്പാടിയിൽ മാറ്റമുണ്ടായിരുന്നെങ്കിൽ!
07-07-2026
‘അപൂർവ’ ഒരു വ്യാജ പോക്സോ കേസിലെ പതിമൂന്നുകാരിയുടെ വ്യാജപ്പേരാണ്. കഴിഞ്ഞദിവസം അവളുടെ സഹോദരി ടീച്ചറോട് പറഞ്ഞു, അപൂർവയെ സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന്. ടീച്ചർ സ്വാഭാവികമായി ചൈൽഡ് ഹെൽപ്ലൈനിൽ വിവരമറിയിച്ചു.
പിന്നെ കേസായി, പ്രതികളെ പിടിക്കലായി, ചോദ്യം ചെയ്യലായി, വാർത്തയായി... ഒടുവിൽ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ. കേസ് അവസാനിപ്പിച്ചേക്കാമെന്നു വച്ചപ്പോൾ, പെൺകുട്ടിയുടെ മൊഴി വിശ്വസിച്ചു കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം, മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ കോടതി വെറുതേ വിട്ട സംഭവവുമുണ്ടായി.
മകളെക്കൊണ്ട് ഇതു ചെയ്യിച്ചത് അമ്മയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. വ്യാജ പോക്സോ കേസുകൾ കേരളത്തിൽ ഉൾപ്പെടെ പെരുകുകയാണ്. നിരപരാധികളുടെ കണ്ണീർ ഏറ്റവും കൂടുതൽ വീഴ്ത്തുന്ന നിയമമായി പോക്സോ മാറാതിരിക്കാൻ പോലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
കേരളത്തിലെ നിരവധി വ്യാജ പോക്സോ കേസുകളിൽ ഏറ്റവും പുതിയതു മാത്രമാണ് അപൂർവയുടേത്. ഈ പീഡന കഥ ഏതാനും ദിവസം ചൂടു വാർത്തയായിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചുയർത്തുകയും കാൽവെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തെന്നാണ് വിട്ടയയ്ക്കപ്പെട്ട യുവാക്കളിലൊരാൾ ആരോപിച്ചത്.
പെൺകുട്ടി പറഞ്ഞ പീഡനം നടന്നിട്ടില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ട്. പക്ഷേ, അതുവരെ കാത്തുനിൽക്കാതെ പോലീസ് കുറ്റാരോപിതരെ കൈകാര്യം ചെയ്തു എന്നു വേണം കരുതാൻ. പോക്സോ കേസുകളിൽ നടപടി വൈകിയാൽ തങ്ങളും പ്രതിസ്ഥാനത്തായേക്കാമെന്ന സമ്മർദം പോലീസിനുമുണ്ട്. പക്ഷേ, നിരപരാധികളെ ചവിട്ടിമെതിക്കാൻ അതു ന്യായമല്ല.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി വിശദമായ അന്വേഷണത്തിനു പോലീസ് ഒരുങ്ങുന്നുണ്ട്; നല്ലത്. പോക്സോ കേസിലെ ഇരകൾ കുട്ടികളാണ്. അവരുടെ വാക്കുകൾക്കൊപ്പം വൈദ്യപരിശോധനാഫലവും ഗൗരവത്തിലെടുക്കുകയും വകതിരിവുള്ള ഉദ്യോഗസ്ഥർ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ അവലംബിക്കുകയും വേണം.
പോക്സോ കേസ് (ലൈംഗികാതിക്രമ ബാലസംരക്ഷണ നിയമം 2012) ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ബാല്യ-കൗമാരങ്ങളുടെ കാവൽക്കോട്ടയാണ്. 2019ലെ ഭേദഗതിപ്രകാരം, 16 വയസിൽ താഴെയുള്ളവരുടെ കേസിൽ വധശിക്ഷ വരെ ലഭിച്ചേക്കും. പക്ഷേ, ഈ നിയമത്തിന്റെ പഴുതുകളിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുന്ന അന്തകവിത്തുകളുമുണ്ട്. കുട്ടികളെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിക്കുന്ന കുറ്റവാളികളുടെ എണ്ണം കോടതികളെയും അന്പരപ്പിച്ചിരിക്കുകയാണ്.
ചില കേസുകളിൽ അപക്വമതികളായ കുട്ടികൾതന്നെ ശത്രുസംഹാരത്തിന് ഇറങ്ങുന്നു. അപൂർവയുടേത് അത്തരമൊരു കേസായിരുന്നു. 2024 ഒക്ടോബറിലാണ്, രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പിതാവിനെ കരുനാഗപ്പള്ളി പോക്സോ കോടതി വെറുതേ വിട്ടത്. 2025 മാർച്ചിൽ ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്നു പരാതി കൊടുത്തത് അച്ഛനാണ്.
മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി അമ്മയ്ക്കു ജാമ്യം കൊടുത്തത്. 2022 ഓഗസ്റ്റിലാണ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായ 75കാരൻ തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു വിദ്യാർഥിനി പരാതി കൊടുത്തത്. ഒന്‍പതു മാസം ജയിലിൽ കിടന്നു. പക്ഷേ, വിസ്താരത്തിനിടെ കുട്ടി കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു.
കാമുകനെ രക്ഷിക്കാനാണ് തെറ്റായ മൊഴി നൽകിയത്. 2025 മാർച്ചിലാണ് പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ഒരാൾ ട്രെയിനിലും സ്ഥാപനത്തിലും വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി ആരോപിച്ചത്. വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ അയാളുടെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി. എട്ടു വർഷത്തിനുശേഷം ധ്യാനത്തിനിടെ പെൺകുട്ടി ഭർത്താവുമൊത്തു വന്നു അയാളോടും ഭാര്യയോടും മാപ്പു പറഞ്ഞു.
ഭർത്താവുമായുള്ള തർക്കം ജയിക്കാൻ കുട്ടികളെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണം ഉന്നയിക്കുന്ന പ്രവണത വർധിക്കുകയാണെന്നും ഇതു വിവാഹമോചനക്കേസുകളിലെ ഏറ്റവും നികൃഷ്ടവശമാണെന്നും സുപ്രീംകോടതി പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. പോക്സോ നിയമത്തിന്റെ നികൃഷ്ടമായ ദുരുപയോഗം പകർച്ചവ്യാധിയാകരുത്.
ലളിതമാണ് കാര്യങ്ങൾ; കള്ളക്കേസുകൾ പോക്സോ കേസുകളിലും ഉണ്ടാകുമെന്നും പോക്സോയുടെ ഇരപക്ഷ കഠിനവകുപ്പുകൾ കുറ്റാരോപിതരെ അങ്ങേയറ്റം നിസഹായരാക്കുന്നതിനാൽ ആഘാതമേറെയുണ്ടാകുമെന്നും നികൃഷ്ടർ നിയമം ദുരുപയോഗിക്കുമെന്നും കുറ്റവിമുക്തരായാലും ഉത്തരവാദിത്വരഹിത പൊതുബോധം നിരപരാധികളെ മരണം വരെ വേട്ടയാടുമെന്നുമുള്ള മുൻവിധി പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ ഉണ്ടാകണം.
ഈ കരുതലിന്റെ ഗുണഫലം യഥാർഥ കുറ്റവാളികൾക്കും ലഭിച്ചേക്കാം. പക്ഷേ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.
06-07-2026
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണമുന്നയിക്കുന്നവരിൽ മുന്നിലാണ് സിപിഎം. പക്ഷേ, മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടാണ് സിപിഎം പ്രതിപക്ഷത്തേക്ക് മാറിയിരുന്നതെന്ന വാർത്ത രാഷ്ട്രീയത്തിന്റെതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാൽ എല്ലാവരും അഴിമതിക്കാരായി മാറുമെന്ന അടച്ചാക്ഷേപത്തിന് ഇതു വഴിവച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും സമാന അഴിമതികളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, അധികാരം എല്ലാവരെയും ദുഷിപ്പിച്ചേക്കാമെന്ന സാധ്യതയെ ദുഷിപ്പിക്കുമെന്ന പൊതുബോധമാക്കി മാറ്റും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശന്പളമുള്ള ആസൂത്രണ ബോർഡ് ചീഫുമാരെ പോലും നിയമിച്ചത് പിൻവാതിലിലൂടെയാണെന്നത് നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പിൻവാതിലിലൂടെ കടന്നവരെയും കടത്തിവിട്ടവരെയും നന്നായി ‘കൈകാര്യം’ ചെയ്യാൻ ഒരു നിമിഷം വൈകരുത്.
എട്ടുവർഷത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് നടത്തിയ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തി രമേശ് ചെന്നിത്തല 2025 ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പിന്നാലെ, പിന്‍വാതില്‍ നിയമനങ്ങളിൽ പിണറായി സർക്കാർ റിക്കാർഡിട്ടെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനു പേരെ ഇത്തരത്തിൽ നിയമിച്ചെന്നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ആരോപിച്ചിരുന്നു.
നാലു വർഷത്തിനിടെ സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചിട്ടില്ലെന്നു പറഞ്ഞു തലയൂരുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പിൻവാതിൽ ഇല്ലെന്നു നാം ധരിച്ചിരുന്ന പിഎസ്സി നിയമനങ്ങളിലും അട്ടിമറി നടന്നെന്ന ആരോപണം.
ആസൂത്രണ ബോര്‍ഡ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പേഴ്സ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് ക്രമക്കേട് നടന്നത്. സംശയം തോന്നിയ ഉദ്യോഗാർഥികളിലൊരാൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടുപോലുമില്ലത്രേ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചില്ല. നിയമനം കൊടുത്തത് ഇടതു സംഘടനാ നേതാക്കൾക്കാണെന്ന വാർത്തയും പുറത്തായി. അധമരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ പിഎസ്സി ഇതിനു ധൈര്യപ്പെടില്ല.
ഈ ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കണ്‍ട്രോളറെ തന്നെയാണ് പിഎസ്സി ചെയര്മാന് ഏൽപിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാല്‍, പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. എന്തോ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നതുപോലെ. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതംവച്ചു കൊടുക്കുന്നുവെന്ന ആരോപണം, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായം പറഞ്ഞാണ് കഴിഞ്ഞ സർക്കാർ മുക്കിയത്.
പ്രതിപക്ഷത്തായിരിക്കേ തങ്ങളുന്നയിച്ച ആ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ യുഡിഎഫ് സർക്കാർ വിചാരിച്ചാൽ നടക്കും. റേഷൻ വാങ്ങാനുള്ള കാശു ചോദിച്ച ആശമാരെ മഴയത്തിരുത്തി ആക്ഷേപിച്ചവർ, പിഎസ്സി അംഗങ്ങളുടെ ശന്പളം ലക്ഷങ്ങൾ വർധിപ്പിച്ചതു നാം കണ്ടതാണ്. ആ പിഎസ്സിയാണ് ഉത്തരക്കടലാസ് നോക്കാതെ ജോലിക്കാരെ തെരഞ്ഞെടുത്തത്. വെറുതെ വിടരുത്. പിൻവാതിലുള്ള പിഎസ്സി കേരളത്തിനു വേണ്ട.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്സിയെയും പാർട്ടിവത്കരിച്ച് സിപിഎം കൊടിയ അഴിമതികൾ നടത്തിയെന്ന ആരോപണത്തിനു മറുപടി ആയിട്ടില്ല. ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു ഭരണഘടനാ സ്ഥാപനംകൂടി പാർട്ടിവത്കരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെയും പിഎസ്സിയെയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ബിജെപിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള പ്രതിപക്ഷത്തിന്റെ യോഗ്യതയെ എൽഡിഎഫ് പരിഹാസ്യമാക്കിയെന്നും പറയാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓരോ പാർട്ടിക്കാർ തീറെഴുതിയെടുക്കുന്നതിനു തുല്യമാണ് ഉദ്യോഗസ്ഥരെയെല്ലാം ആജ്ഞാനുവർത്തികളാക്കുന്നത്. ജനാധിപത്യവിരുദ്ധമായ പാർട്ടി സർക്കാരുകളുടെ നിർമാണം ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ചെറുക്കപ്പെടേണ്ടതാണ്. പക്ഷേ, ചെറുത്തുനിൽപ്പുകാരെന്നു നാം കരുതിയവരിൽ പലരും അയോഗ്യരായി പുറത്തുപോകുന്ന കാഴ്ചയാണുള്ളത്.
04-07-2026
വിഴിഞ്ഞം തുറമുഖത്തിനു ചുറ്റുമുയർന്ന വിവാദത്തിരകൾ ഒടുവിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കുകയെന്നതാണ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനം. കോർപറേറ്റ്-സർക്കാർ വടംവലി എന്ന നിലയിൽ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. കടലും തീരവും തീരദേശത്തെ ജനങ്ങളും ചേർന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയിൽ ബലിയായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അതു മറന്നുകൊണ്ടാകരുത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ.
തുറമുഖത്തിന്റെ ഓഹരികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്സി) കൈമാറാൻ ശ്രമിച്ചതാണ് പുതിയ വിവാദത്തിനു കാരണം. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഇതു മറികടക്കാൻ ശ്രമിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. സർക്കാർ അറിയാതെയാണ് ഓഹരിക്കൈമാറ്റം നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ അതൃപ്തി അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് നിർദേശവും നല്കി. രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
ഈ നീക്കം ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. ഈ ഡീലിനെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ജൂൺ 29ന് ഓഹരിവില്പനക്കരാർ ഒപ്പിട്ടു. അനുമതിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ച കാര്യവും പുറത്തുവന്നു. സർക്കാരുമായി എന്തെങ്കിലുമൊരു ഡീൽ ഇല്ലാതെ എങ്ങനെയാണ് അദാനി കമ്പനിക്ക് ഇത്ര ധൈര്യത്തോടെ കാര്യങ്ങൾ നീക്കാനായതെന്നും പിണറായി ചോദിക്കുന്നുണ്ട്.
വാണിജ്യപ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വില്ക്കാമെന്നു സർക്കാരുമായി കരാറുണ്ടെന്നാണ് അദാനി കമ്പനിയുടെ പക്ഷം. ഈ ഓഹരിവില്പനയോടെ തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനം വേഗത്തിലാകും, ബാങ്ക് വായ്പയെടുക്കുന്നതിനു പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിനു പണം കണ്ടെത്തുകയാണ് എന്നും അദാനിപക്ഷം അവകാശപ്പെടുന്നു. ഇത്രയുമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം.
സങ്കുചിത രാഷ്ട്രീയവും കോർപറേറ്റ് സ്വാധീനവും മാറ്റിവച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനിൽപ്പും മുൻനിർത്തിയാകട്ടേ പരിശോധനകളും വിചിന്തനങ്ങളുമെല്ലാം. ഏറ്റവും പ്രധാനം സർക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്പോരിന്റെ തിരസ്കരണിയിൽ കേരളത്തിന്റെ താത്പര്യം ഒളിച്ചുകടത്തരുത് എന്നതാണ്. വ്യക്തമായി പറഞ്ഞാൽ ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത് എന്നുതന്നെ. വളഞ്ഞ വഴിയിലൂടെ വിദേശകമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്കരണം കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ലാഭത്തിനുവേണ്ടിയായിരുന്നില്ല. നിലനിൽപ്പിനുവേണ്ടിയായിരുന്നു. അവരുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് ഈ തുറമുഖം. ഡ്രഡ്ജിംഗും തുറമുഖനിർമാണവും അവരുടെ ഉപജീവനത്തെ ബാധിച്ചു. മാസങ്ങളോളമാണ് അവർ സെക്രട്ടേറിയറ്റിനു മുന്നിലും തുറമുഖ കവാടത്തിലും സമരം ചെയ്തത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം മൂലം മുതലപ്പൊഴി അഴിമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വവും ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. എൺപതോളം കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂട് ഏത് അധികാരസ്ഥാനത്തെയും പൊള്ളിച്ചെന്നിരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആരും എതിരല്ല. സ്വാഭാവിക ആഴമുള്ള തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. സമാധാന മേഖലയിലുള്ള തുറമുഖം എന്ന വസ്തുതയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയും അദാനി കമ്പനിയുടെയും പ്രധാന ഇടപാടുകാരായ എംഎസ്സി കമ്പനിക്ക് രാജ്യാന്തരതലത്തിലുള്ള പല ചീത്തപ്പേരും തീരുമാനങ്ങളെടുക്കുന്നവർക്ക് ഓർമയുണ്ടാകണം. 900 ചരക്കുകപ്പലുകളുള്ള ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പിംഗ് കമ്പനിയാണത്.
ഇറ്റാലിയൻ കുടുംബം നേതൃത്വം വഹിക്കുന്ന, ജനീവ ആസ്ഥാനമായ കമ്പനിക്ക് അനുബന്ധസ്ഥാപനങ്ങളുടെ ശൃംഖല തന്നെയുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങളുടെ നിയമസംവിധാനങ്ങൾ എംഎസ്സിയുടെ കപ്പലുകളെ നിരീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ പ്രവർത്തനങ്ങൾ ഗൂഢമാണെന്നും സുതാര്യമല്ലെന്നും ഇതേ റിപ്പോർട്ടിലുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളൊന്നും പുറത്തുവിടാറില്ലെന്നും പറയുന്നു.
എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതും അനുബന്ധ വിവാദങ്ങളും നമ്മുടെ മുന്നിൽ നടന്നതാണ്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ 2025 മേയ് 24നാണ് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെടുന്നത്. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. അതുണ്ടാക്കിയ പരിസ്ഥിതിദുരന്തം ഇപ്പോഴും നിലനില്ക്കുന്നു. കാലങ്ങളോളം നിലനില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതു സംബന്ധിച്ച പഠനങ്ങൾക്ക് എന്തു സംഭവിച്ചു? ആരുടെയൊക്കെയോ സഹായത്തോടെ എംഎസ്സി കമ്പനി ഇതെല്ലാം തരണം ചെയ്തതും ആപത് സൂചനയായിത്തന്നെ കാണണം.
വിദേശനിക്ഷേപം വരുന്നതും തുറമുഖം വികസിക്കുന്നതുമൊക്കെ നല്ലതുതന്നെ. ഇവിടത്തെ ഭൂമിയും വിഭവങ്ങളും ഇവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടേതാണ് എന്ന ബോധ്യത്തോടെ വേണം പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും. കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനില്‍പ്പും രാജ്യസുരക്ഷയുമാണ് മുഖ്യം. അദാനിയുടെയും വിദേശകൂട്ടാളികളുടെയും ലാഭക്കൊതിയോ ഒളിച്ചുകളിയിലൂടെ ജനത്തെ വിഡ്ഢികളാക്കി രാഷ്ട്രീയക്കാരുണ്ടാക്കുന്ന നേട്ടമോ അല്ല.
03-07-2026
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
02-07-2026
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
01-07-2026
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
30-06-2026
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്‍ട്ട് പുതുക്കാൻ വോട്ടര്‍പട്ടികയില്‍ പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്കി. പിന്നീട് കോല്‍ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്‍ഗനൈസേഷനില്‍നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
29-06-2026
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്‍, സ്നൈപ്പറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്‍, സ്കൂളുകള്‍, കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര്‍ ഏഴിനും 2025 ഒക്ടോബര്‍ ഏഴിനും ഇടയില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള്‍ അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില്‍ താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു.
രേഖകളില്‍പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനു ശേഷവും കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്‍ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!