തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പു വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആൻഡ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്ക്രീനിംഗ്, ടിബി -കാൻസർ സ്ക്രീനിംഗ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരംതിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ തന്നെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം രാജ്യത്തുതന്നെ ആദ്യമായാണു നടപ്പാക്കുന്നത്.
ആരോഗ്യ വകുപ്പിനു കീഴിലുള്ള 1300ഓളം ലാബുകൾ നിലവിൽ നിർണയ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ വിവിധ ജില്ലകളിലായി ഇരുനൂറിലധികം ഹബ്ബ് ലാബുകളും 1100 ഓളം സ്പോക്ക് ലാബുകളും ഉൾപ്പെടുന്നു.
കേരള സർക്കാരിന്റെ ഇ-ഹെൽത്ത് പോർട്ടൽ വഴിയാണ് റിസൾട്ട് ലഭ്യമാകുന്നത്. പോർട്ടലിലും എസ്എംഎസ് ആയും എംഇ ഹെൽത്ത് (meHealth) മൊബൈൽ ആപ്പ് വഴിയും റിസൾട്ട് ലഭ്യമാകും. ഇന്ത്യൻ പോസ്റ്റൽ സർവീസും ഈ പദ്ധതിയുമായി സഹകരിക്കുന്നു.
കൂടുതൽ സങ്കീർണമായ ടെസ്റ്റുകൾ കുടുംബാരോഗ്യ/ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽത്തന്നെ സാധ്യമാകുന്നു. ദൂരെയുള്ള ഹബ് ലാബിൽ നേരിട്ട് ചെല്ലാതെതന്നെ പരിശോധനകൾ നടത്തുവാൻ രോഗിക്ക് സാധിക്കുന്നു.
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള, ഗുണനിലവാരമുള്ള പരിശോധനകൾ, കുറഞ്ഞ ചെലവിൽ രോഗിക്കു സാധ്യമാകുന്നു. ടെസ്റ്റ് റിസൾട്ടുകൾ, സാംപിളുകൾ പരിശോധനയ്ക്കായി നൽകിയ സ്പോക്ക് ലാബുകളായ ഹെൽത്ത് സെന്ററിൽനിന്നുതന്നെ സമയബന്ധിതമായി രോഗിക്ക് ലഭിക്കുന്നു. കൂടാതെ പരിശോധനാ സമയത്ത് നൽകിയ വെരിഫൈഡ് രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും രോഗിക്കു ലഭിക്കുന്നു.
Tags : Nirnaya Lab Network