Auto
കോട്ടയം: സംസ്ഥാനത്തിന്റെ ഗതാഗത ഭാവിയെ ഇലക്ട്രിക് ചക്രങ്ങളിലേക്ക് തിരിക്കുന്ന സൂചനകളുമായിട്ടാണ് ബജറ്റ് എത്തിയിരിക്കുന്നത്. ഇ-വാഹനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനവും നികുതിഘടനയിലെ മാറ്റങ്ങളും ഓട്ടോ മേഖലയെ പുതിയ യുഗത്തിലേക്ക് നയിക്കും.
◄ഇ-വാഹന വിപണിയിൽ ചലനം പ്രതീക്ഷിച്ച് വ്യവസായമേഖല
സംസ്ഥാന ബജറ്റിലെ വാഹന നികുതിഘടനയിലെ മാറ്റങ്ങളും ഇലക്ട്രിക് വാഹന (ഇവി) മേഖലയ്ക്ക് നൽകിയ പ്രോത്സാഹനങ്ങളും ഓട്ടോ-വ്യവസായ രംഗത്ത് കുതിപ്പേകും. ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് ഇ-മൊബിലിറ്റിക്ക് കരുത്തേകും. വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾക്കും സാധ്യത തെളിയും.
◄റോഡ് നികുതിയിലും മാറ്റം
ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ അഞ്ച് ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറച്ചു. 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം തുടരുന്നു. 15-20 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി എട്ട് ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്.
◄പ്രീമിയം വാഹനങ്ങൾക്ക് ബ്രേക്ക്
അതേസമയം 20-30 ലക്ഷം രൂപയും 30-40 ലക്ഷം രൂപയും വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും. എന്നാൽ 40 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിലവിലെ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്്. ഉയർന്ന വിലയുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക നികുതി ബാധ്യത ഉണ്ടാകാനും സാധ്യതയുണ്ട്.
◄ഇടത്തരംവാഹനങ്ങൾക്ക് ആവശ്യകതയേറും
ഓട്ടോമൊബൈൽ വിപണിയിൽ ഇടത്തരം വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ആവശ്യകത ഉണ്ടാകും. സാധാരണ ഉപഭോക്താക്കൾക്ക് നികുതി ഇളവുകൾ നേട്ടമാകുന്പോൾ, ഇതോടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിപണിയിൽ വിലാധിഷ്ഠിത സന്തുലിതാവസ്ഥ ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നു.
Auto
ഒരു ദിവസം പെട്രോള്‍ പമ്പില്‍ കയറി ഫുള്‍ടാങ്ക് എഥനോള്‍ എന്നുപറയേണ്ടി വന്നാല്‍ അതിശയിക്കേണ്ട. ആ ദിവസം അത്ര വിദൂരമല്ല
കോട്ടയം: വൈദ്യുത വാഹനങ്ങളാണ് ഗതാഗതരംഗത്തിന്റെ ഭാവിയെന്ന വിലയിരുത്തലുകള്‍ ശക്തമാകുമ്പോള്‍, പകരം മറ്റൊരു ഇന്ധനവും ഇന്ത്യയില്‍ ശ്രദ്ധനേടുകയാണ്. അത് E100 എഥനോള്‍ ഇന്ധനമാണ്. പെട്രോളില്‍ ചെറിയ അളവില്‍ എഥനോള്‍ കലര്‍ത്തുന്ന ഘട്ടത്തില്‍നിന്നു പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കാണ് രാജ്യത്തിന്റെ പുതിയ ചുവടുവയ്പ്. രാജ്യത്തിന്റെ ഊര്‍ജനയം, കാര്‍ഷിക മേഖല, വാഹന വ്യവസായം, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ആശയമായാണ് E100 എന്ന്
വിലയിരുത്തപ്പെടുന്നത്.
എന്താണ് E100?
എഥനോളിന്റെ ശതമാനമാണ് `E` എന്ന അക്ഷരത്തിനൊപ്പം വരുന്ന സംഖ്യ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് E20ല്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ്. E100 എന്നത് പൂര്‍ണമായും എഥനോള്‍ അടങ്ങിയ ഇന്ധനമാണ്.
കരിമ്പ്, മൊളാസെസ്, ചോളം, മക്കച്ചോളം, മറ്റ് ധാന്യങ്ങള്‍ എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഭൂമിക്കടിയില്‍നിന്ന് ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വ്യത്യസ്തമായി, കൃഷിയിലൂടെ വീണ്ടും ഉത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമാണിത്. പെട്രോള്‍ രൂപപ്പെടാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുമ്പോള്‍, എഥനോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉത്പാദിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എന്തുകൊണ്ട് ഇന്ത്യ E100-ലേക്ക്?
ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ അതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാധാരണ ജനങ്ങളെയും നേരിട്ട് ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയെന്നത് സാമ്പത്തിക ആവശ്യകത കൂടിയാണ്.
ആര്‍ക്ക് അനുയോജ്യം?
നഗരങ്ങളില്‍ ഓടുന്ന, ദിവസവും കുറഞ്ഞ ദൂരം പോകുന്ന, കുറഞ്ഞ എമിഷന്‍ വേണ്ട ഫ്ലീറ്റ് വാഹനങ്ങള്‍, ടാക്സി, ഓട്ടോറിക്ഷ. എന്നിവയ്ക്ക് അനുയോജ്യം. എന്നാല്‍ ഹൈവേയില്‍ ദീര്‍ഘദൂരം ഓടുന്ന വാഹനങ്ങൾക്കും പഴയ വാഹനങ്ങള്‍ക്കും ഗുണം ചെയ്യില്ല.
ഭാവി എങ്ങോട്ട്?
E20 ലക്ഷ്യം കൈവരിച്ച ഇന്ത്യ ഇപ്പോള്‍ എഥനോളിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നോക്കുന്നത്. ടൊയോട്ട, മാരുതി സുസുക്കി, ബജാജ്, ഹീറോ, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതേസമയം, എഥനോള്‍ മാത്രം ഇന്ത്യയുടെ ഭാവി ഇന്ധനമാകില്ല. വൈദ്യുത വാഹനങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയ ബദല്‍ സാങ്കേതികവിദ്യകളോടൊപ്പം തന്നെയായിരിക്കും E100-ന്റെയും യാത്ര.
E100 പ്രവര്‍ത്തിക്കാന്‍ വാഹനത്തിന് ഫ്ലെക്സ്-ഫ്യൂവൽ സിസ്റ്റം വേണം
ഫ്യൂവല്‍ ലൈനും ടാങ്കും: സ്റ്റെയിന്‍ലെസ് സ്റ്റീലോ പ്രത്യേക കോട്ടിംഗോ വേണം
ഇന്‍ജക്ടറുകള്‍: വലിയ ഇന്‍ജക്ടറുകള്‍ വേണം, എഥനോള്‍ കുറഞ്ഞ ഊര്ജമുള്ളതിനാല് കൂടുതല്‍ ഇന്ധനം വേണം
ECU ട്യൂണിംഗ്: എഥനോളും പെട്രോളും മാറിമാറി ഉപയോഗിക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി മിശ്രിതം ക്രമീകരിക്കാന്‍ സെന്‍സറുകള്‍ വേണം. ഇതുകൊണ്ടാണ് E100 കോംപാറ്റിബിള്‍ കാറിന് 50,000- രൂപ മുതല്‍ ഒരു ലക്ഷം വരെ വില കൂടുന്നത്.
ലിറ്ററിന് വില: നിലവില്‍ എഥനോളിന് പെട്രോളിനേക്കാള്‍ വില കുറവാണ്. 2025ൽ E20 പെട്രോളിന് 94രൂപ ആണെങ്കില്‍ E100 85-90 പരിധിയില്‍ വരുമെന്ന് കണക്കാക്കുന്നു.
മൈലേജ് കുറവ്: ഒരു ലിറ്റര്‍ പെട്രോളില്‍ 20 കിലോമീറ്റർ പോകുന്ന വാഹനം E100ൽ 14 കിലോമീറ്റർ മാത്രമേ പോകൂ.
ഇന്ത്യയുടെ പ്ലാന്‍
2025ല്‍ 20% എഥനോള്‍ മിക്സ് ചെയ്ത പെട്രോള്‍ ഇറക്കി ഇന്ത്യ E20 ലക്ഷ്യം നേടി.
E100 സ്റ്റേഷനുകള്‍
2026 ഡിസംബറോടെ 500 എണ്ണം മാത്രം ലക്ഷ്യം.
Auto
മഴക്കാലം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നു. കാഴ്ചക്കുറവ്, വഴുക്കുന്ന റോഡുകൾ, വെള്ളക്കെട്ടുകൾ, വാഹന തകരാറുകൾ തുടങ്ങി നിരവധി ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ മഴക്കാലത്ത് വാഹനമോടിക്കുന്പോൾ സാധാരണ ഡ്രൈവിംഗിൽനിന്ന് വ്യത്യസ്തമായ ജാഗ്രത ആവശ്യമാണ്.
►അക്വാപ്ലെയിനിംഗ്
റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനം വേഗത്തിൽ സഞ്ചരിക്കുന്പോൾ ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. ഇതുമൂലം ടയറിന് റോഡുമായുള്ള സന്പർക്കം നഷ്ടപ്പെടുകയും വാഹനം വെള്ളത്തിന് മുകളിലൂടെ വഴുതിനീങ്ങുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ സ്റ്റിയറിംഗും ബ്രേക്കും ഫലപ്രദമായി പ്രവർത്തിക്കാതെ വരാം.
►വേഗ നിയന്ത്രണം
റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നതിനാൽ നനഞ്ഞ റോഡുകളിൽ ബ്രേക്കിംഗ് ദൂരം വർധിക്കും. സാധാരണയേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുക. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുക. വളവുകൾ, പാലങ്ങൾ, റോഡ് മാർക്കിംഗുകൾ, സീബ്രാ ക്രോസിംഗുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
►ദൃശ്യത കുറയുമ്പോൾ
കനത്തമഴയിൽ കാഴ്ചപരിധി ഗണ്യമായി കുറയുന്നു. വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. പകൽ സമയത്തും ലോ-ബീം ഹെഡ്ലൈറ്റുകള് ഉപയോഗിക്കുക. ഇത് മറ്റ് വാഹനങ്ങൾക്ക് നിങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും.
►ബമ്പർ-ടു-ബമ്പർ ഡ്രൈവിംഗ്
മുന്നിലെ വാഹനത്തിന്റെ ടയറുകളിൽനിന്ന് തെറിക്കുന്ന വെള്ളം പിന്നിലുള്ള ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയും റോഡ് വ്യക്തമായി കാണുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ നനഞ്ഞ റോഡുകളിൽ ബ്രേക്കിംഗ് ദൂരം ഗണ്യമായി വർധിക്കുന്നതിനാൽ, മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്താൽ അപകടസാധ്യത കൂടുന്നു.
►ഗ്ലാസിലെ മഞ്ഞ്
മഴക്കാലത്ത് വാഹനത്തിനുള്ളിലെയും പുറത്തെയും താപനില വ്യത്യാസം മൂലം ഗ്ലാസുകളിൽ മഞ്ഞ് രൂപപ്പെടാം. ഇത് കാഴ്ചയെ ബാധിക്കും. ഡീഫോഗർ, എയർ കണ്ടീഷ്ണർ, ഫ്രഷ് എയർ മോഡ് എന്നിവ ഉപയോഗിച്ച് ഗ്ലാസ് തെളിമയോടെ നിലനിർത്തുക.
►വെള്ളക്കെട്ടിലൂടെ കടക്കുമ്പോൾ
വെള്ളക്കെട്ടിന്റെ ആഴത്തെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ അതിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. അഥവാ കടക്കേണ്ടിവന്നാൽ താഴ്ന്ന ഗിയറിൽ സ്ഥിരമായ വേഗതയിൽ സഞ്ചരിക്കുക. വെള്ളക്കെട്ടിലൂടെ അതിവേഗത്തിൽ പോകുന്നത് വാഹനത്തിന്റെ എൻജിനിലേക്കും ഇലക്്ട്രിക്കൽ സംവിധാനങ്ങളിലേക്കും വെള്ളം കയറാൻ കാരണമാകും.
►ക്രൂയ്സ് കണ്ട്രോൾ ഓഫ് ചെയ്യുക
ആധുനിക വാഹനങ്ങളിലെ ക്രൂയ്സ് കണ്ട്രോൾ സംവിധാനം ദീർഘദൂര യാത്രകളിൽ സൗകര്യപ്രദമാണെങ്കിലും മഴക്കാലത്ത് അത് ഒഴിവാക്കുന്നതാണ് ഉചിതം. വെള്ളക്കെട്ടുകളിലൂടെയോ വഴുക്കുന്ന റോഡുകളിലൂടെയോ സഞ്ചരിക്കുന്പോൾ ഡ്രൈവറുടെ പൂർണ നിയന്ത്രണം വാഹനത്തിലുണ്ടായിരിക്കണം.
കാഴ്ച പൂർണമായും മറയുന്ന തരത്തിൽ മഴ പെയ്യുകയാണെങ്കിൽ യാത്ര തുടരരുത്. സുരക്ഷിതമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് മഴയുടെ ശക്തി കുറയുന്നതുവരെ കാത്തിരിക്കുക. മരച്ചുവട്ടിലോ വൈദ്യുത ലൈനുകൾക്ക് സമീപമോ വാഹനം നിർത്തുന്നത് ഒഴിവാക്കണം.
അടുത്ത ഭാഗം: മഴക്കാല യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കുക...
Auto
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ പുതിയ ഓൾ ഇലക്ട്രിക് മിഡ് സൈസ് എസ്യുവി അർബൻ ക്രൂസർ എബെല്ല വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ ഇലക്ട്രിക് മാസ് മാർക്കറ്റ് എസ്യുവിയാണിത് എന്ന പ്രത്യേകതയും എബെല്ലയ്ക്കുണ്ട്.
മാരുതി സുസുക്കിയുമായി ചേർന്നുള്ള ആഗോള സഖ്യത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത വാഹനം മാരുതിയുടെ ഇ-വിറ്റാര എസ്യുവിയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
◄ഹാമർഹെഡ് ഡിസൈൻ
ടൊയോട്ടയുടെ ആഗോള ഡിസൈൻ ശൈലിയായ ഹാമർഹെഡാണ് വാഹന ത്തിന്റെ മുൻഭാഗത്തിന് നൽകിയിരിക്കുന്നത്. വളരെ സ്ലീക്ക് ആയ എൽഇഡി ഹെഡ്ലാന്പുകളും അവയോട് ചേർന്നുനിൽക്കുന്ന ആകർഷകമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മസ്കുലർ ലുക്കുള്ള ബന്പറും വാഹനത്തിന് ഫ്യൂച്ചറിസ്റ്റിക്ക് ലുക്ക് സമ്മാനിക്കുന്നുണ്ട്. വശങ്ങളിൽ വലിയ 18 ഇഞ്ച് അലോയ് വീലുകളും മനോഹരമായ ബോഡി ലൈനുകളും ഇതിന്റെ സ്പോർട്ടി സ്വഭാവം എടുത്തു കാണിക്കുന്നു.
◄കരുത്തുറ്റ ബാറ്ററി
61 കിലോവാട്ട് ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് വാഹനത്തിന്റെ ഹൃദയം. ഈ സിംഗിൾ ഇലക്ട്രിക് മോട്ടോർ പരമാവധി 174 ബിഎച്ച്പി കരുത്തും 193 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കന്പനി അവകാശപ്പെടുന്നത്.
ദീർഘദൂര യാത്രകൾ സുഗമമാക്കുന്നതിനായി 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് സംവിധാനവും വാഹന ത്തിൽ ഒരുക്കിയിട്ടുണ്ട്.
◄പ്രീമിയം ഫീച്ചറുകൾ
പ്രീമിയം ലുക്ക് നൽകുന്ന ഡ്യുവൽ-ടോണ്‍ ഡാഷ്ബോർഡിൽ ഏറ്റവും ശ്രദ്ധ കവരുന്നത് വലിയ ഡ്യുവൽ സ്ക്രീൻ സജ്ജീകരണമാണ്. വിനോദത്തിനും കണക്റ്റിവിറ്റിക്കുമായി 10.25 ഇഞ്ചിന്റെ വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീനും ഡ്രൈവർക്ക് ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകാൻ 10.1 ഇഞ്ചിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എബെല്ലയിലുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങൾ, വയർലെസ് ഫോണ്‍ ചാർജർ, ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിലു ണ്ട്.
വിശാലമായ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10 രീതികളിൽ ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ് എന്നിവ നൽകിയി ട്ടുണ്ട്. കൂടാതെ പുറകിലെ സീറ്റുകൾ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സ്ലൈഡ് ചെയ്യാനും ചാരിവയ്ക്കാനും സാധിക്കും.
◄വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ടൊയോട്ട തയാറായിട്ടില്ല. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുള്ള ഏഴ് എയർബാഗുകൾ തന്നെയാണ് ഇതിൽ പ്രധാനം. അതോടൊപ്പം തന്നെ ഏറ്റവും പുതിയ ലെവൽ-2 അഡാസ് സാങ്കേതികവിദ്യയും എബെല്ലയി ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, 360-ഡിഗ്രി കാമറ തുടങ്ങിയ ഫീച്ചറുകൾ വാഹനം സുരക്ഷിതമാക്കുന്നു. കൂടാതെ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC) തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും അർബൻ ക്രൂസർ എബെല്ലയിലുണ്ട്.
◄വിപണി വില
23.60 ലക്ഷം രൂപയാണ് അർബൻ ക്രൂസർ എബെല്ലയുടെ ഉയർന്ന വേരി യന്റിന്റെ എക്സ്-ഷോറൂം വില.
വിപണിയിൽ നിലവിലുള്ള ടാറ്റ കർവ് ഇവി, ഹുണ്ടായ് ക്രെറ്റ ഇവി തുടങ്ങിയ മോഡലുകളോടാണ് എബെല്ല നേരിട്ട് മത്സരിക്കുന്നത്.
വില : 23.60 ലക്ഷം
റേഞ്ച് : 543 കിലോമീറ്റർ
Auto
പൂക്കി സിഎമ്മിന്റെ വാഗ്ദാനങ്ങള്‍ കേട്ട് കിനാവ് കണ്ട പൂക്കികളെല്ലാം അല്പം ദുഃഖിതരാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ വിലാപങ്ങൾ അടയാളപ്പെടുത്തുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷന് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകള്‍ ജെന്‍ സികള്‍ ഏറ്റെടുത്തിരുന്നു.
തീ തുപ്പുന്ന സൈലന്‍സറുകളും കണ്ണഞ്ചപ്പിക്കുന്ന ഹെഡ് ലൈറ്റുകളും അലോയ് വീലുകളും വച്ച് വാഹനങ്ങള്‍ മോഡിഫൈ ചെയ്യാനായി കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നിയമതടസവുമില്ലാതെ നടത്താവുന്ന 18 തരത്തിലുള്ള മോഡിഫിക്കേഷനുകളുടെ ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചത്.
എന്നാല്‍ ഇതില്‍ പലതും കേരളത്തില്‍ നേരത്തെ തന്നെ അനുവദനീയമായവയാണെന്നാണ് ഒരു വിഭാഗം വാഹന പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. സ്ട്രക്ചറല്‍ ഓള്ട്ടേറഷന് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല.
മോഡിഫിക്കേഷന് പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല.
ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ മുഖ്യമന്ത്രിക്ക് എംവിഡി കൈമാറുന്നത്.
എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന് ഇവയൊക്കെയാണ്:
* സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്ളാപ്പുകള്.
* അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കാം.
* വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗ് ഉപയോഗിക്കാം.
*ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം വയ്ക്കാം.
*കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം.
*സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഘടിപ്പിക്കാം.
*ടൗ ഹൂക്കുകളും അനുവദനീയമാണ്.
*റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാം.
* 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം.
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:
* നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
* പുതിയ എഞ്ചിന് മാറ്റി വയ്ക്കുന്നതിന്.
* എല്‍പിജി/സിഎന്‍ജി തുടങ്ങിയ റെട്രോഫിറ്റ്മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന്.
* സാധാരണ വാഹനത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ ആയി മാറ്റുന്നതിന്.
* വാഹനത്തിന്റെ ചേസിസ് ഫ്രെയിം മാറ്റുന്നതിന്.
നേരത്തെ അനുവദനീയം
എന്നാല്‍ സീറ്റ് കവറുകള്‍, ഫ്ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്. സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്.
ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മാതാകള്‍ പുറത്തിറക്കാറുള്ളത്.
വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്ളാപ്പുകള് നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.
ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്.
റൂഫ് കാരയര്‍ മോഡിഫിക്കേഷന് നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.
എംവിഡി നല്കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്.
കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്. എംവിഡിയുടെ 18 തരം മോഡിഫിക്കേഷന് ലിസ്റ്റ് വരുന്നതിന് മുമ്പ് അപകടകരമല്ലാത്ത മോഡിഫിക്കേഷന് ഏതൊക്കെ ആയിരുന്നു, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തിയിരുന്നത്, ഏത് പ്രായത്തിലുള്ളവരാണ് മോഡിഫിക്കേഷന് ചെയ്യാന്‍ എത്തിയിരുന്നത് എന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് കൊച്ചിയില്‍ മോഡിഫിക്കേഷന് നടത്തുന്ന ചില സ്ഥാപനങ്ങള്‍.
ഉജിത് കൃഷ്ണ
(മാനേജര്‍, മൈ കാര്‍പ്രസോ, കളമശേരി)
നിയമപരമായി മോഡിഫിക്കേഷന് ചെയ്യാം. കളര്‍ മാറ്റാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത് മാറ്റിയാല്‍ മതി. ബേസ് മോഡല്‍ ടയറുകള്‍ക്ക് കമ്പനി അനുവദിക്കുന്ന ടയര്‍ സൈസ് വരുത്താന്‍ കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും.
ഓവര്‍ സൈസ് ടയര്‍ നിയമവിരുദ്ധമാണ്. സണ്‍ ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്‍ക്നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര്‍ ആയി സ്റ്റിക്കറുകളും ഗ്രാഫിക്സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സറും എക്സോസ്റ്റും മാറ്റി ശബ്ദം കൂടുതല്‍ ആക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല്‍ വണ്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ ടയറിന്റെ സൈസ് അല്‍പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്‍സ് ഓടിക്കാനുള സ്കില്ലും കൂടി ഉണ്ടാകണം. എക്സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില്‍ വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണ്.
18-30 വയസ് വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്‍ക്ക് ഓഫ്റോഡ് ആയിരിക്കും ഇഷ്ടം. എന്നാല്‍ ചിലര്‍ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്‍സ് ലോവര്‍ ചെയ്യുന്നതൊക്കെ ചെയ്താല്‍ വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്‍.
കോളജ് വിദ്യാര്‍ഥികളാണ് അത് ചെയ്യുന്നത്. റേസര്‍മാരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യുന്നത്. അവര്‍ ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല.
നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന് നടത്തുക. സോഷ്യല്‍ മീഡിയയില്‍ ഓരോ വണ്ടിക്കും ഓരോ പേജുകള്‍ തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന് ചെയ്ത് ഹിറ്റായി നില്ക്കുന്ന ആളുകളുണ്ട്.
കേരളത്തില്‍ പൊതുവെ വൃത്തിയായി മോഡിഫിക്കേഷന് ചെയ്യുന്ന ആള്‍ക്കാരാണ്. ഓവര്‍ ആയി മോഡിഫിക്കേഷന് ചെയ്യാറില്ല. ഡല്‍ഹിയില്‍ നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്കോഡ, പോളോ പോലെ പെര്‍ഫോമന്‍സ് ഉള്ള വണ്ടികള്‍ മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.
സിദ്ദിഖ് പൂവത്ത്
(കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ്, ദ കാര്‍ ഷോപ്പ് - പാലാരിവട്ടം)
മോഡിഫിക്കേഷന് അപകടകരമല്ല. നമ്മള് ചെയ്യുന്നതൊക്കെ സര്‍ക്കാരിന് ടാക്സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.
എല്‍ഇഡി ബള്‍ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ ഫൈന്‍ ഇടും.
ഓവര്‍ സൈസ്ഡ് വീല്‍ ഇടുന്നത്, ശബ്ദം വര്‍ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില്‍ പെടും. കാര്‍ അസോസിയേഷന് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എന്ന അസോസിയേഷന് മെമ്പേഴ്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല.
നിയമവിരുദ്ധമായ ഡാര്‍ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന് നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
കാര്‍ സ്റ്റീരിയോ, ഹെഡ്ലൈറ്റ് ബള്‍ബ്, സ്റ്റിക്കര്‍ വര്‍ക്ക്, സ്പോയിലേഴ്സ്, ബംപര്‍ മോഡിഫിക്കേഷന് ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന്‍ ചിലര്‍ സ്റ്റൈലിഷ് ആയി ഓടിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
മോഡിഫിക്കേഷന് നല്ലൊരു കടയില്‍ പോയി ചെയ്താല്‍ അപകടകരമാവില്ല. ഓണ്‍ലൈനില്‍ ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല്‍ അപകടകരമാകും. കൂടുതലും യംഗ്സ്റ്റേഴ്സ് ആണ് കൂടുതല്‍ മോഡിഫിക്കേഷന് എത്തുന്നത്. ഥാര്‍ ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.
അതേസമയം, യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന് നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.
എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന് നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ.
Auto
വെറുമൊരു ഫേസ്ലിഫ്റ്റ് എന്നതിനപ്പുറം ഡിസൈനിലും ഫീച്ചറുകളിലും സുരക്ഷയിലും വൻ അപ്ഗ്രേഡുകളുമായാണ് പുതിയ ടാറ്റ ടിയാഗോ ഇവി എത്തിയിരിക്കുന്നത്. ഡിസൈൻ മാറ്റങ്ങൾക്കൊപ്പം സെഗ്മെന്റിൽ ആദ്യമായി 360 ഡിഗ്രി കാമറ, ലൈഫ് ടൈം ബാറ്ററി വാറന്റി, വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയും പുതിയ മോഡലിന്റെ സവിശേഷതകളാണ്.
പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഉണ്ടെങ്കിലും വിലയിൽ വലിയ വർധനവ് വരുത്താതെയാണ് ടാറ്റ വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. 6.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് പുതിയ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില. കൂടാതെ, Battery-as-a-Service (BaaS) എന്ന പ്രത്യേക സബ്സ്ക്രിപ്ഷൻ മോഡലും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്കീം പ്രകാരം വാഹനത്തിന്റെ പ്രാരംഭ വില 4.69 ലക്ഷം രൂപയായി കുറയും. ബാറ്ററി വാടകയായി കിലോമീറ്ററിന് 2.60 രൂപ വീതം നൽകിയാൽ മതിയാകും.
പുതിയ മുഖം
കൂടുതൽ മെലിഞ്ഞതും സ്റ്റൈലിഷുമായ എൽഇഡി ഹെഡ്ലാന്പുകളും ബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകളും മുൻവശത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. ബോഡി കളറിലുള്ള ക്ലോസ്ഡ് ഓഫ് ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ബന്പറും വാഹനത്തെ ഒരു പക്കാ ഇവി ലുക്കിലേക്ക് മാറ്റുന്നുണ്ട്.
പിന്നിൽ കണക്റ്റഡ് സ്റ്റൈലിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകളാണ് പ്രധാന ആകർഷണം. ബ്ലാക്ക്ഡ് ഒൗട്ട് റൂഫ്, പുതിയ ഡിസൈനിലുള്ള 14 ഇഞ്ച് വീലുകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവ പുതിയ ടിയാഗോ ഇവിക്ക് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ഉള്ളിലെ പുതുമ
പൂർണമായും പുതുക്കിപ്പണിത ഡ്യുവൽ ടോണ്‍ ഡാഷ്ബോർഡിൽ 10.25 ഇഞ്ചിന്റെ വലിയ ഫ്രീ സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒപ്പം പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. ഇതിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യും.
പുതിയ ഇലുമിനേറ്റഡ് ടാറ്റ ഇവി ലോഗോയോടുകൂടിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, റിയർ എസി വെന്റുകൾ, ക്രൂയിസ് കണ്ട്രോൾ, കൂൾഡ് ഗ്ലൗബോക്സ്, 40-ലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ടെക്നോളജി എന്നിവ യാത്ര കൂടുതൽ സുഖകരമാക്കുന്നു.
സുരക്ഷ കാര്യം
സുരക്ഷയുടെ കാര്യത്തിലും ടാറ്റ വിട്ടുവീഴ്ചയൊന്നും വരുത്തിയിട്ടില്ല. എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. ഇതിന് പുറമെ സെഗ്മെന്റിൽ ആദ്യമായി 360 ഡിഗ്രി സറൗണ്ട് വ്യൂ കാമറയും ബ്ലൈൻഡ് വ്യു മോണിറ്ററും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ ഹോൾഡ് കണ്ട്രോൾ, എബിഎസ്, ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ.
പഴയ ഹൃദയം
മുൻപത്തെപ്പോലെ തന്നെ 19.2 കിലോവാട്ട് (മീഡിയം റേഞ്ച്), 24 കിലോവാട്ട് (ലോങ് റേഞ്ച്) എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പുതിയ ടിയാഗോ ഇവിയും വരുന്നത്. മീഡിയം റേഞ്ച് മോഡൽ 226 കിലോമീറ്ററും ലോംഗ് റേഞ്ച് മോഡൽ ഒറ്റ ചാർജിൽ 285 കിലോമീറ്ററും റേഞ്ച് നൽകുമെന്ന് ടാറ്റ അവകാശപ്പെടുന്നു.
പുതിയ അപ്ഡേറ്റ് പ്രകാരം ഇതിന്റെ ചാർജിംഗ് വേഗത 40 ശതമാനം വർധിച്ചിട്ടുണ്ട്. 18 മിനിറ്റ് കൊണ്ട് 100 കിലോമീറ്റർ ഓടാനുള്ള ചാർജ് കയറും. 30 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ട് ബാറ്ററികളും 35 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
പുതിയ ടിയാഗോ ഇവിയിലൂടെ ഇന്ത്യയിൽ ആദ്യമായി "ലൈഫ് ടൈം ബാറ്ററി ഹൈ വോൾട്ടേജ് വാറന്റി’ ടാറ്റ പ്രഖ്യാപിച്ചു എന്നത് വലിയൊരു നേട്ടമാണ്. ആദ്യമായി വാഹനം വാങ്ങുന്ന വ്യക്തിക്ക് 15 വർഷം വരെ ഈ വാറന്റി ആനുകൂല്യം ലഭിക്കും.
വില : 4.69 ലക്ഷം
റേഞ്ച് : 285 കിലോമീറ്റര്‍
Auto
ഇന്ത്യൻ വാഹന വിപണിയിൽ മിഡ്-സൈസ് സെഡാൻ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാൻഡായ ഹോണ്ട സിറ്റി പുതിയ ഭാവത്തിൽ എത്തിക്കഴിഞ്ഞു. പുത്തൻ ഡിസൈൻ മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളുമായി 2026 ഹോണ്ട സിറ്റി ഫേസ്ലിഫ്റ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആഗോളതലത്തിൽ എസ്യുവിയോട് താത്പര്യം കൂടുന്പോഴും പ്രീമിയം ലുക്കും യാത്രാസുഖവും ആഗ്രഹിക്കുന്നവർക്കായി ഹോണ്ട തങ്ങളുടെ ഐക്കണിക് സെഡാനെ കൂടുതൽ പ്രീമിയം സ്റ്റൈലിൽ പുതുക്കിയെടുത്തിരിക്കുകയാണ്. 11.99 ലക്ഷം രൂപ മുതൽ 20.99 ലക്ഷം രൂപ വരെയാണ് ഈ പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില.
കൂടുതൽ സ്പോർട്ടി ലുക്ക്
പുതിയ മോഡലിൽ ഹോണ്ട വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ അതിന്റെ മുൻഭാഗത്താണ്. കൂടുതൽ യൂറോപ്യൻ ശൈലിയിലുള്ളതും സ്പോർട്ടിയായതുമായ ലുക്ക് സിറ്റിക്ക് നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റിന്റെ മുൻഭാഗം കൂടുതൽ ഫ്ലാറ്റ് ആയ ഡിസൈനിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന തടിച്ച ക്രോം ബാറിനു പകരം ഇപ്പോൾ കണക്റ്റഡ് എൽഇഡി ഡിആർഎൽ സ്ട്രിപ്പാണു നൽകിയിട്ടുള്ളത്. ഗ്രില്ലിന് പുതിയ ഹണികോംബ് പാറ്റേണ്‍ നൽകിയതിനൊപ്പം പുത്തൻ ബയോ-പ്രൊജക്ടർ എൽഇഡി ഹെഡ്ലാന്പുകളും ഇതിൽ ഇടംപിടിച്ചു.
വശങ്ങളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്ന പുതിയ രൂപകല്പനയിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഉയർന്ന വേരിയന്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോർ ഹാൻഡിലുകളിൽ ഉണ്ടായിരുന്ന ക്രോം ടച്ചുകൾ ഒഴിവാക്കി ബോഡി കളർ തന്നെയാണ് നൽകിയിരിക്കുന്നത്.
അത്യാധുനിക ഫീച്ചറുകളും
ക്ലാസിക് ലുക്ക് നിലനിർത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ചില ഫീച്ചറുകൾ ഹോണ്ട ഇത്തവണ ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ 8 ഇഞ്ച് സ്ക്രീനിന് പകരം വലിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ സിറ്റിയിൽ കാണാം. ഇത് വയർലെസ്സ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ഉയർന്ന വേരിയന്റുകളിൽ ഹോണ്ട നൽകിയിട്ടുണ്ട്.
പാർക്കിംഗും ഇടുങ്ങിയ റോഡുകളിലൂടെയുള്ള ഡ്രൈവിംഗും എളുപ്പമാക്കാൻ 360 ഡിഗ്രി സറൗണ്ട് വ്യൂ കാമറ സിസ്റ്റം പുതിയ സിറ്റിയിലുണ്ട്. പ്രീമിയം ഐവറി ബ്ലാക്ക് ഡ്യുവൽ ടോണ്‍ ഇന്റീരിയർ തീം, ആംബിയന്റ് ലൈറ്റിംഗ്, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജർ, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിലെ യാത്ര കൂടുതൽ ആഡംബരപൂർണമാക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ
സുരക്ഷയുടെ കാര്യത്തിൽ ഹോണ്ട സിറ്റി വിട്ടുവീഴ്ചകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കണ്ട്രോൾ, ലെയ്ൻ വാച്ച് കാമറ എന്നിവയും ലഭ്യമാണ്.
കൂടാതെ ഹോണ്ടയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ആയ "ഹോണ്ട സെൻസിംഗ്’ (ലെവൽ 2 അഡാസ്) വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ആട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവ ഇതിലൂടെ ഡ്രൈവർക്ക് സുരക്ഷയൊരുക്കുന്നു.
എൻജിൻ, പെർഫോമൻസ്, മൈലേജ്
മെക്കാനിക്കൽ വശങ്ങളിൽ ഹോണ്ട വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പഴയ എൻജിൻ ഓപ്ഷനുകൾ തന്നെയാണ് 2026 സിറ്റിയിലും തുടരുന്നത്. ഡീസൽ എൻജിൻ പുതിയ മോഡലിലും ലഭ്യമല്ല. 121 എച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഐ-വിടിഇസി പെട്രോൾ എൻജിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമാണ്. ഇത് മാനുവലിൽ 17.77 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 17.97 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.
മികച്ച ഇന്ധനക്ഷമത ആഗ്രഹിക്കുന്നവർക്കായി 1.5 ലിറ്റർ ഇ:എച്ച്ഇവി സ്ട്രോങ്ങ് ഹൈബ്രിഡ് എൻജിനും ലഭ്യമാണ്. 126 എച്ച്പി പവറും 253 എൻഎം ടോർക്കും നൽകുന്ന ഈ പതിപ്പിൽ ലിറ്ററിന് 27.26 കിലോമീറ്റർ മൈലേജ് ആണ് കന്പനി അവകാശപ്പെടുന്നത്.
പെട്രോൾ എൻജിൻ വളരെ സ്മൂത്തായ ലീനിയർ പവർ ഡെലിവറി നൽകുന്പോൾ വിപണിയിലെ മറ്റ് എതിരാളികളായ ഫോക്സ്വാഗണ് വിർട്ടസ്, ഹ്യുണ്ടായ് വെർണ എന്നിവ വാഗ്ദാനം ചെയ്യുന്ന ടർബോ പെട്രോൾ എൻജിനുകളുടെ അത്രയും അഗ്രസീവ് പെർഫോമൻസ് ഇതിൽ പ്രതീക്ഷിക്കരുത്.
വില: 11.99 ലക്ഷം
മൈലേജ്: 27.26 കിലോമീറ്റർ
Auto
ഒബെൻ ഇലക്ട്രിക് പുതിയ ഇലക്ട്രിക് ബൈക്കായ ഒബെൻ റോർ ഇവോ വിപണിയിലിറക്കി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 15 ദിവസങ്ങൾക്കുള്ളിൽ 25,000ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കിക്കഴിഞ്ഞു.
ദൈനംദിന യാത്രകൾക്ക് അനുയോജ്യമായ മികച്ച പെർഫോമൻസ്, അത്യാധുനിക ഫീച്ചറുകൾ, സ്പോർട്ടി ഡിസൈൻ, ഒപ്പം പോക്കറ്റ് ചോരാത്ത വില എന്നിവയാണ് ഒബെൻ റോർ ഇവോയെ ജനപ്രിയമാക്കുന്നത്.
ഗ്രൗണ്ട് ക്ലിയറൻസ്
ആദ്യകാഴ്ചയിൽ തന്നെ ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് സ്പോർട്ടി സ്ട്രീറ്റ് ഫൈറ്റർ ലുക്കിലാണ് ഒബെൻ റോർ ഇവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് മുകളിലായി ഹൊറിസോണ്ടൽ എൽഇഡി ഡിആർഎൽ സ്ട്രിപ്പോടു കൂടിയ പ്രൊജക്ടർ എൽഇഡി ഹെഡ്ലാന്പ് ബൈക്കിന് അഗ്രസീവ് ലുക്ക് നൽകുന്നു.
140 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 780 എംഎം സീറ്റ് ഹൈറ്റും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ മോശം റോഡുകളിലും വെള്ളക്കെട്ടുള്ള റൂട്ടുകളിലും സുരക്ഷിതമായി ഓടിക്കാൻ സാധിക്കും.
ഫാൾ അലേർട്ട് സിസ്റ്റം
ഒരു സാധാരണ ബൈക്കിനേക്കാൾ ഏറെ സ്മാർട്ട് ഫീച്ചറുകളാൽ സന്പന്നമാണ് ഒബെൻ റോർ ഇവോ. വണ്ടിയുടെ വേഗത, ബാക്കി നിൽക്കുന്ന ചാർജ്, റേഞ്ച് എന്നിവ കൃത്യമായി കാണിക്കുന്ന അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയാണുള്ളത്. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുമായി കണക്ട് ചെയ്യാം. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് കണ്ട്രോൾ എന്നിവ ഡിസ്പ്ലേയിൽ ലഭ്യമാണ്.
വാഹനത്തിന്റെ ട്രാക്കിംഗ്, ആന്റി തെഫ്റ്റ് അലർട്ടുകൾ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, റൈഡ് ഹിസ്റ്ററി എന്നിവ ആപ്പ് വഴി നിയന്ത്രിക്കാം. ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽനിന്ന് ബൈക്ക് പിന്നിലേക്ക് എടുക്കാൻ റിവേഴ്സ് ഗിയർ സൗകര്യം, വാഹനം എവിടെയെങ്കിലും മറിഞ്ഞുവീഴുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ എമർജൻസി കോണ്‍ടാക്റ്റുകളിലേക്ക് ലൊക്കേഷൻ സഹിതം മെസ്സേജ് പോകുന്ന ഫാൾ അലർട്ട് സിസ്റ്റം, വാഹനം സ്റ്റാർട്ടായി മൂവിങ് കണ്ടീഷനിലാണോ എന്ന് ഓഡിയോ-വിഷ്വൽ വഴി റൈഡറെ അറിയിക്കുന്ന ഡ്രൈവ് അലേർട്ട് സിസ്റ്റം എന്നിവ ഒബെൻ റോർ ഇവോയിലുണ്ട്.
വാഹനത്തിന്റെ ടാങ്ക് ഭാഗത്ത് നാല് ലിറ്ററിന്റെ ‘ടാങ്ക് പോഡ്’ സ്റ്റോറേജുണ്ട്. ഇതിൽ ഫോണും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാം. ഒപ്പം ഡ്യുവൽ യുഎസ്ബി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. സീറ്റിനടിയിലായി ആറ് ലിറ്ററിന്റെ മറ്റോരു സ്റ്റോറേജുകൂടെയുണ്ട്. മുൻചക്രത്തിലും പിൻചക്രത്തിലും ഡിസ്ക് ബ്രേക്കുകൾ, മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് 7 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
തീപിടിത്ത പ്രതിരോധം
ഒൻപത് കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഐപി 68 റേറ്റിംഗ് ഉള്ളതാണ്. 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ മോട്ടോറിന് കഴിയും. മൂന്ന് സെക്കൻഡുകൊണ്ട് പൂജ്യത്തിൽനിന്നും 40 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറിൽ 110 കിലോമീറ്റർ ആണ് പരമാവധി വേഗത.
ആഗോളതലത്തിൽ വലിയ ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് എൽഎഫ്പി സെൽ സാങ്കേതികവിദ്യയാണ് ഒബെൻ റോർ ഇവോയിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും സുരക്ഷിതമായതും തീപിടിത്ത സാധ്യത ഇല്ലാത്തതുമാണ് എൽഎഫ്പി ബാറ്ററികൾ. 3.4 കിലോവാട്ട് ശേഷിയുള്ള ഫിക്സഡ് ബാറ്ററിയാണ് ഇതിലുള്ളത്. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 90 മിനിറ്റ് സമയം മതി. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 180 കിലോമീറ്റർ റേഞ്ച് കന്പനി അവകാശപ്പെടുന്നു.
എട്ടുവർഷത്തെ ബാറ്ററി വാറന്റിയാണ് ഒബെൻ നൽകുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണം ഉപയോഗിക്കാൻ നാല് വ്യത്യസ്ത റൈഡിംഗ് മോഡുകൾ ഇതിലുണ്ട്. 1,24,999 രൂപയാണ് ഒബെൻ റോർ ഇവോയുടെ എക്സ്-ഷോറൂം വില. നിലവിൽ വിപണിയിലുള്ള റിവോൾട്ട് ആർവി 400, ഓല റോഡ്സ്റ്റർ എക്സ് തുടങ്ങിയ ബൈക്കുകളോടാണ് ഒബെൻ റോർ ഇവോ മത്സരിക്കുന്നത്.
വില: 1.25 ലക്ഷം
റേഞ്ച്: 180 കിലോമീറ്റര്‍
Auto
ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ ഏറ്റവും പുതിയ അൾട്രാ-ലിമിറ്റഡ് എഡിഷൻ മോഡൽ "ഡ്യുക്കാറ്റി പാനിഗാലെ വി 4 ലംബോർഗിനി’ ഇന്ത്യൻ മണ്ണിലെത്തി.
രണ്ട് വിഖ്യാത ഓട്ടോമൊബൈൽ ഭീമന്മാരായ ഡ്യുക്കാറ്റിയും ലംബോർഗിനിയും കൈകോർത്തപ്പോൾ പിറവിയെടുത്ത ഈ ആഡംബര സൂപ്പർ ബൈക്ക് അതിന്റെ വിലകൊണ്ടും അതിനൂതന സാങ്കേതികവിദ്യകൊണ്ടും ഇന്ത്യൻ വാഹനപ്രേമികളെ അന്പരപ്പിച്ചിരിക്കുകയാണ്.
ഒരു കോടി രൂപ എക്സ് ഷോറൂം വിലയിലാണ് ഈ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ യൂണിറ്റ് മുംബൈയിൽ ഉപഭോക്താവിന് കൈമാറി ഡ്യുക്കാറ്റി ചരിത്രം കുറിച്ചുകഴിഞ്ഞു. ഈ ബൈക്കിനെ ഇത്രയധികം വിലപിടിപ്പുള്ളതാക്കുന്നത് അതിന്റെ ലിമിറ്റഡ് പ്രൊഡക്ഷനാണ്. ആഗോളതലത്തിൽ ആകെ 630 യൂണിറ്റുകൾ മാത്രമാണ് ഡ്യുക്കാറ്റി ഈ മോഡലിൽ നിർമിക്കുന്നത്. ലംബോർഗിനി കന്പനി സ്ഥാപിതമായ വർഷത്തെ (1963) അനുസ്മരിച്ചുകൊണ്ടാണ് "63’ എന്ന സംഖ്യ ഡിസൈനിലും വാഹനത്തിലും നൽകിയിരിക്കുന്നത്.
ഇതിനു പുറമേ, ലംബോർഗിനിയുടെ സ്വന്തം ഉപഭോക്താക്കൾക്കായി 63 സ്പെഷൽ യൂണിറ്റുകൾ വേറെയും നീക്കിവച്ചിട്ടുണ്ട്. ഈ 63 പേർക്ക് അവരുടെ പക്കലുള്ള ലംബോർഗിനി കാറിന്റെ അതേ കളർ കോന്പിനേഷനിലും ലതർ സീറ്റ് ഫിനിഷിലും ബൈക്ക് കസ്റ്റമൈസ് ചെയ്ത് സ്വന്തമാക്കാൻ സാധിക്കും.
ഡിസൈൻ
ഡ്യുക്കാറ്റി പാനിഗാലെ വി4 ലാംബോർഗിനിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ലുക്ക് തന്നെയാണ്. ലാംബോർഗിനിയുടെ അത്യാധുനിക വി12 ഹൈബ്രിഡ് സൂപ്പർ കാറായ ലംബോർഗിനി റെവുവെൽറ്റോൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെവുവെൽറ്റോ കാറുകളിൽ കാണാറുള്ള ഐക്കണിക് നിയോണ്‍ പച്ച, ക്രയോണ്‍ ഗ്രേ എന്നീ ഡ്യുവൽ-ടോണ്‍ കളർ സ്കീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കുന്നതിനായി ബോഡി പാനലുകൾ ഭൂരിഭാഗവും കാർബണ്‍ ഫൈബർകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലംബോർഗിനി സൂപ്പർ കാറുകളുടെ അലോയ് വീലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫോർജ്ഡ് അലോയ് വീലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്രൈ ക്ലച്ച് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നതിനാൽ ട്രാക്കുകളിൽ ഗിയർ മാറ്റങ്ങൾ കൂടുതൽ സുഗമവും വേഗമേറിയതുമാകുന്നു.
പെർഫോമൻസ്
രൂപഭംഗിയിൽ മാത്രമല്ല, റോഡിലെ പ്രകടനത്തിലും ഈ സൂപ്പർ ബൈക്ക് സൂപ്പറാണ്. 1103സിസി ശേഷിയുള്ള ലിക്വിഡ്-കൂൾഡ് ഡെസ്മോസെഡിസി സ്ട്രാഡേൽ വി4 എൻജിനാണ് കരുത്തേകുന്നത്. 218.5 ബിഎച്ച്പി കരുത്തും 122.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. വാഹനത്തിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ മൂന്ന് സെക്കൻഡിൽ താഴെ സമയം മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററിലും മുകളിലാണ്.
ഇതൊരു ട്രാക്ക് ഫോക്കസ്ഡ് സൂപ്പർ സ്പോർട്സ് ബൈക്ക് ആയതിനാലും ഉയർന്ന പെർഫോമൻസ് നൽകുന്ന വി4 എൻജിൻ ഉപയോഗിക്കുന്നതിനാലും വലിയ ഇന്ധനക്ഷമത പ്രതീക്ഷിക്കാനാവില്ല. സാധാരണ റൈഡിംഗ് സാഹചര്യങ്ങളിൽ 12 കിലോമീറ്റർ ആണ് ഈ ബൈക്കിന് ലഭിക്കുന്ന മൈലേജ്. 17 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് വാഹ നത്തിലുള്ളത്.
സ്മാർട്ട് ബൈക്ക്
ആധുനിക റേസിംഗ് ബൈക്കുകളിൽ കാണുന്ന എല്ലാവിധ ഇലക്ട്രോണിക് സംവിധാനങ്ങളും ഈ ലംബോർഗിനി എഡിഷനിലുണ്ട്. 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിക്കുന്നത്.
സ്ട്രീറ്റ്, സ്പോർട്, റേസ് എന്നിങ്ങനെ വ്യത്യസ്ത റൈഡിംഗ് മോഡുകൾ വാഹന ത്തിലുണ്ട്. ലംബോർഗിനി കാറുകളിലെ ഡാഷ്ബോർഡ് ഗ്രാഫിക്സിന് സമാനമായ ആനിമേഷനുകളോട് കൂടിയ അഞ്ച് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. വണ്ടി സ്റ്റാർട്ട് ചെയ്യുന്പോൾ ലാംബോർഗിനി ലോഗോയും ബൈക്കിന്റെ സീരിയൽ നന്പറും സ്ക്രീനിൽ തെളിയും.
വില: 1 കോടി
മൈലേജ്: 12കിലോമീറ്റര്‍
Auto
മുഖംമിനുക്കി മിഡ്-സൈസ് എസ്യുവിയിലേക്ക് സ്കോഡയുടെ ചക്രവർത്തിയായ കുഷാഖ് എത്തിയിരിക്കുകയാണ്. രൂപത്തിൽ നല്ല മാറ്റമുണ്ടെങ്കിലും മുൻഗാമിയെ പോലെ തന്നെ മികച്ച സേഫ്റ്റി, രണ്ട് പെട്രോൾ എഞ്ചിനുകൾ, ഫോറിൻ ഡിസൈൻ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഫെയ്സ്ലിഫ്റ്റ് പതിപ്പും വിപണിയിലേക്ക് എത്തുന്നത്.
സെഗ്മെന്റിലെ എതിരാളികളോട് മുട്ടാൻ കുറഞ്ഞ വിലയും കൂടുതൽ ഫീച്ചേഴ്സുമായി ക്ലാസിക് പ്ലസ് എന്ന പുതിയ ബേസ് വേരിയന്റും അവതരിപ്പിച്ചു. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്പോർട്ട്ലെെൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നിങ്ങനെ അഞ്ചോളം വേരിയന്റുകളിലാണ് പുതിയ സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തുന്നത്.
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ലുക്ക് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുരികങ്ങൾക്ക് സമാനമായ ഡിആർഎല്ലുകളുള്ള സ്ലിം എൽഇഡി ഹെഡ്ലൈറ്റുകളും ഗ്രില്ലിൽ ഒരു സെഗ്മെന്റഡ് ലൈറ്റ് ബാറും ചേർന്ന എൽ-ആകൃതിയിലുള്ള ലൈറ്റ് സിഗ്നേച്ചറുകളും കൊഡിയാക്കിൽ നിന്ന് കടമെടുത്ത ഒരു വിശദാംശവും ചേർന്നതാണ് മുൻവശത്തെ മനോഹരമാക്കുന്നത്.
ബമ്പർ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതിനാൽ അവിടെയും മാറ്റങ്ങൾ പ്രകടമാണ്. കുഷാഖിന്റെ കൂടുതൽ സ്പോർട്ടിയറായ മോണ്ടി കാർലോ ക്രോം ഘടകങ്ങളെ ഗ്ലോസ്-ബ്ലാക്ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.
രണ്ട് ചുവന്ന ഗ്രിൽ സ്ട്രൈപ്പുകൾ ചേർത്ത് സംഭവം കൂടുതൽ കളറാക്കാനും കമ്പനിക്കായിട്ടുണ്ട്. വേരിയന്റിനെ ആശ്രയിച്ച് പുതിയ 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡയുടെ മിഡ്-സൈസ് എസ്യുവി കളത്തിലിറങ്ങുന്നത്.
പിന്നിൽ "സ്കോഡ' എഴുത്തുള്ള ഇലുമിനേറ്റഡ് അക്ഷരങ്ങളും സ്വീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറിലൂടെയുമാണ് കുഷാഖിലേക്ക് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും സ്കോഡ ചേർത്തിട്ടുണ്ട്. അങ്ങനെ എക്സ്റ്റീരിയർ കണ്ടാൽ ആരായാലും മോഹിക്കുന്ന തരത്തിൽ വാഹനത്തെ ഒരുക്കുന്നതിൽ ചെക്ക് ബ്രാൻഡ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.
സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയറിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് കറുപ്പും ബീജ് നിറത്തിലുള്ള തീമുമാണ് ലഭിക്കുന്നത്. അതേസമയം മോണ്ടി കാർലോയ്ക്ക് ഡാർക്ക് റെഡ് നിറത്തിലുള്ള സ്കീമാണ് ലഭിക്കുക.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകളാലും കുഷാഖ് സമ്പന്നമാണ്.
പിൻസീറ്റ് മസാജ് ഫംഗ്ഷൻ, 6-വേ വെന്റിലേറ്റഡ് പവർ ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇതിലുണ്ട്.
വാർത്തകൾ, തത്സമയ വിവരങ്ങൾ, കാറിനുള്ളിലെ പ്രവർത്തനങ്ങളുടെ ഹാൻഡ്സ്-ഫ്രീ നിയന്ത്രണം എന്നിവയ്ക്കായി സ്കോഡ ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്റിനെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.
പുതിയ കുഷാഖിന്റെ ബൂട്ട് സ്പേസ് 491 ലിറ്ററാണെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. അതായത് മുമ്പത്തേക്കാൾ 106 ലിറ്റർ കൂടുതലാണെന്ന് ചുരുക്കം. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്സി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഐസോഫിക്സ് മൗണ്ടുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയാണ് സുരക്ഷാ സവിശേഷതകൾ.
മുൻ മോഡലിനെ പോലെ തന്നെ ഫെെവ് സ്റ്റാർ ഗ്ലോബൽ എൻസിഎപി സേഫ്റ്റി റേറ്റിംഗ് സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് നിലനിർത്തുന്നുണ്ടെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്സ്മിഷന് ഓപ്ഷനില്‍ മാറ്റമുണ്ട്.
ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുകള്‍ക്ക് പുറമെ പുതിയ എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കൂടി എസ്യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ മാനുവൽ 19.66 കിലോമീറ്റർ മൈലേജും ഇതേ എഞ്ചിൻ എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലിറ്ററിന് 19.09 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ ഏഴ് സ്പീഡ് ഡിസിടി 18.72 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.
Auto
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാൾ ബെൻസ് ആദ്യത്തെ പെട്രോൾ ചാലിത വാഹനം നിർമിച്ചതോടെ ലോകം ഒരു പുതിയ യുഗത്തിലേക്കു കടന്നു കഴിഞ്ഞിരുന്നു . തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെൻറി ഫോർഡ് അസംബ്ലി ലൈൻ സംവിധാനം അവതരിപ്പിച്ചതോടെ വാഹന നിർമാണം സാധാരണക്കാരന്റെ കൈകളിലെത്തി ചേർന്നു. കുതിരവണ്ടികൾ നിറഞ്ഞ തെരുവുകൾ ഒറ്റ തലമുറകൊണ്ട് മോട്ടോർ വാഹനങ്ങളാൽ നിറഞ്ഞു.
എന്നാൽ, ഇന്ന് ആ വ്യവസായം വീണ്ടുമൊരു നിർണായക വഴിത്തിരിവിലാണ്. കൃത്രിമ ബുദ്ധിയും 5G സാങ്കേതികവിദ്യയും ചേർന്ന് ഒരു വാഹനത്തെ വെറും യന്ത്രം എന്ന നിലയിൽനിന്നു ചിന്തിക്കാനും പ്രതികരിക്കുവാനും ശേഷി ഉള്ള ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026 ഓട്ടോമൊബൈൽ വ്യവസായത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വർഷമാണ്. ഈ വ്യവസായത്തെ നിർവചിക്കുന്ന നിർണായക പ്രവണതകൾ ഇന്ന് ലോകശ്രദ്ധ നേടുകയാണ്. അവ ഓരോന്നും നമ്മുടെ ഭാവി സഞ്ചാര ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുമെന്ന് പരിശോധിക്കാം.
ഇലക്ട്രിക്, ഹൈബ്രിഡ്
ഒരു കാലത്ത് ഭാവിയുടെ സ്വപ്നം മാത്രമായിരുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇന്നു ലോകത്തിന്റെ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണത്തിനെതിരായ ആഗോള പോരാട്ടവും ഫോസിൽ ഇന്ധനങ്ങളോടുള്ള വർധിച്ചുവരുന്ന വിരക്തിയും ഈ വ്യവസായത്തിനു ശക്തമായ ഊർജം പകർന്നു. ടെസ്ലയുടെ വിപ്ലവകരമായ കടന്നുവരവോടെ ഇലക്ട്രിക് വാഹനം ഒരു ആഡംബര ഉത്പന്നം എന്ന നിലയിൽനിന്നു മാറി ബഹുജന വിപണിയിലേക്കു പ്രവേശിക്കാൻ തുടങ്ങി.
എന്നാൽ, സാധാരണക്കാരന് ഒരു ഇലക്ട്രിക് കാർ ഇന്നും ഒരു വലിയ സ്വപ്നമാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ ഓട്ടോമൊബൈൽ കമ്പനികൾ ഇപ്പോൾ ഹൈബ്രിഡ് മോഡലുകളിലേക്കു ശ്രദ്ധ തിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോറും പരമ്പരാഗത എൻജിനും ഒരുമിച്ച് ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ ബദൽ മാർഗമായി ഉയർന്നുവരുന്നു.
ബാറ്ററിയിലെ മാറ്റങ്ങൾ
ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നത് ബാറ്ററി സാങ്കേതികവിദ്യയിലാണ്. ലിഥിയം അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശാസ്ത്രലോകം ഇപ്പോൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ ഊർജ സാന്ദ്രത, മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവ ഈ അടുത്ത തലമുറ ബാറ്ററികളുടെ പ്രത്യേകതകളാണ്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാവായ CATL ഇതിനകംതന്നെ സോഡിയം അയൺ ബാറ്ററി സാങ്കേതികവിദ്യ വ്യാപാരാടിസ്ഥാനത്തിൽ വിന്യസിക്കാൻ ആരംഭിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ അഞ്ഞൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ഈ ബാറ്ററി ഇലക്ട്രിക് വാഹന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ്.
Auto
കൊച്ചി: വാഹനപ്രേമികൾ കാത്തിരുന്ന സാഹസികതയുടെയും കരുത്തിന്റെയും പ്രകടനം കാഴ്ചവച്ച് 'ക്യാമ്പ് ജീപ്പ് 2026' . ആലുവ കുഞ്ഞുന്നിക്കരയിൽ ഒരുക്കിയ താത്കാലിക ഓഫ്റോഡ് ട്രാക്കിലായിരുന്നു ജീപ്പ് ഇന്ത്യയുടെയും പിനാക്കിൾ ജീപ്പിന്റെയും ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനു സാഹസിക പ്രേമികളാണ് ജീപ്പ് വാഹനങ്ങളുടെ കരുത്തറിയാൻ എത്തിയത്.
സാധാരണ ടെസ്റ്റ് ഡ്രൈവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വാഹനത്തിന്റെ പൂർണമായ ശേഷി അളക്കുന്ന രീതിയിലുള്ള വെല്ലുവിളികളാണ് കുഞ്ഞുന്നിക്കരയിലെ ട്രാക്കിൽ ഒരുക്കിയിരുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ, വശങ്ങളിലേക്ക് ചരിഞ്ഞ പാതകൾ, കല്ലുകളും വലിയ കുഴികളും നിറഞ്ഞ ട്രാക്കുകൾ എന്നിവ ജീപ്പ് വാഹനങ്ങൾ അനായാസം മറികടക്കുന്നത് കാണികൾക്ക് ആവേശമായി.
വാഹനത്തിന്റെ സസ്പെൻഷൻ കരുത്തും ഫോർ-വീൽ ഡ്രൈവ് (4x4) സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെടുത്താൻ ഈ ക്യാമ്പിലൂടെ കമ്പനിക്കു സാധിച്ചു.
ജീപ്പിന്റെ ഐതിഹാസിക മോഡലായ റാംഗ്ലർ തന്നെയായിരുന്നു ക്യാമ്പിലെ പ്രധാന ആകർഷണം.
കുടുംബങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്വറി എസ്യുവിയായ മെറിഡിയനും കരുത്തനായ കോമ്പസും ട്രാക്കുകളിൽ തങ്ങളുടെ മികവ് പുലർത്തി. പ്രഫഷണൽ ഓഫ്റോഡ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യത്തിൽ നടന്ന ഡ്രൈവിംഗ് സെഷനുകൾ സുരക്ഷയ്ക്കും സാങ്കേതിക പഠനത്തിനും ഒരുപോലെ മുൻഗണന നൽകുന്നതായിരുന്നു.
ഓഫ്റോഡ് ഡ്രൈവിംഗിനോടുള്ള താല്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുന്നുണ്ട്. കൊച്ചിയിലെ ഓഫ്റോഡ് സംസ്കാരത്തിനു പുതിയൊരു ദിശാബോധം നൽകിക്കൊണ്ടാണ് 'ക്യാമ്പ് ജീപ്പ് 2026' സമാപിച്ചത്.
Auto
പുതിയ ഭാവത്തിലും രൂപത്തിലും ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ഫോക്സ്വാഗണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ്. ഡിസൈനിലും സാങ്കേതികവിദ്യയിലും മെക്കാനിക്കൽ ഫീച്ചറുകളിലും വിപുലമായ മാറ്റങ്ങളുമായാണ് പുതിയ ടൈഗൂണ്‍ എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഹുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് ടൈഗൂണ്‍ പ്രധാനമായും മത്സരിക്കുന്നത്.
പ്രീമിയം ലുക്ക്
പഴയ മോഡലുമായി താരതമ്യം ചെയ്യുന്പോൾ പുറംഭാഗത്ത് പ്രീമിയം ലുക്ക് നൽകുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുൻഭാഗത്ത് ഗ്രില്ലിന്റെ വലുപ്പം കുറച്ച് കൂടുതൽ ഡിസൈൻ നൽകിയിരിക്കുന്നു. ഹെഡ്ലാന്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഇതിന്റെ നടുവിലായി ഇല്യൂമിനേറ്റഡ് ഫോക്സ്വാഗണ് ലോഗോയും കാറിന് പുതിയ ലുക്ക് നൽകുന്നു. കൂടുതൽ സ്പോർട്ടിയായ ബംപറാണ് പുതിയ മോഡലിലുള്ളത്. ഇതിൽ ഗ്ലോസി ബ്ലാക്ക്, ക്രോ ഇൻസെർട്ടുകൾ നൽകിയിട്ടുണ്ട്.
സൈഡ് പ്രൊഫൈലിൽ മാറ്റങ്ങൾ കുറവാണെങ്കിലും പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ ശ്രദ്ധേയമാണ്. കൂടാതെ "ജിടി’ ബാഡ്ജിംഗ് ഫെൻഡറിൽനിന്നും വാതിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. സീക്വൻഷ്യൽ ടേണ്‍ ഇൻഡിക്കേറ്ററുകളോട് കൂടിയ പുതിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാന്പുകളാണ് പിൻഭാഗത്തെ പ്രധാന ആകർഷണം. പിന്നിലെ ഇപ്പോൾ ഇല്യൂമിനേറ്റഡ് ലോഗോയാണ്.
ലക്ഷ്വറി ഫീച്ചറുകൾ
ലക്ഷ്വറി ഫീച്ചറുകളാൽ സന്പന്നമാണ് ഇന്റീരിയർ. ക്യാബിനുള്ളിൽ ഡാഷ്ബോർഡ് ലേഒൗട്ടിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10.1 ഇഞ്ച് വലിപ്പമുള്ള പുത്തൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും പൂർണമായും ഡിജിറ്റലായ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയുമാണുള്ളത്. വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം ഇപ്പോൾ മസാജ് ഫംഗ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. വോയിസ് കമാൻഡുകൾക്കായി ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
സുരക്ഷയുടെ കാര്യത്തിൽ 5-സ്റ്റാർ റേറ്റിംഗുള്ള ഫോക്സ്വാഗണ് ടൈഗൂണ്‍ ഇപ്പോൾ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേഡ് ആയി നൽകുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, എബിഎസ്, ഇബിഡി, മൾട്ടി കൊളീഷൻ ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു. പുതിയ മോഡലിൽ എല്ലാ വകഭേദങ്ങളിലും റിയർ വാഷർ, വൈപ്പർ എന്നിവ സ്റ്റാൻഡേർഡ് ആക്കി.
പുതിയ ഗിയർബോക്സ്
1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എത്തുന്നത്. ഇതിൽ 1.0 ലിറ്റർ വേരിയന്റിൽ പഴയ ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരം പുതിയ 8-സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഗിയർബോക്സ് ഫോക്സ്വാഗണ് അവതരിപ്പിച്ചു. ഇത് വാഹനത്തിന്റെ പെർഫോമൻസും സുഗമമായ ഗിയർ മാറ്റവും ഉറപ്പാക്കുന്നു. 1.5 ലിറ്റർ എൻജിൻ പതിപ്പിൽ 7-സ്പീഡ് ഡിഎസ്ജി ഗിയർബോക്സ് തുടരുന്നു.
ഇന്ധനക്ഷമത വർധന
പുതിയ സാങ്കേതികവിദ്യയുടെ സഹായത്താൽ വാഹനത്തിന്റെ ഇന്ധനക്ഷമതയിലും ചെറിയ വർധന ഉണ്ടായിട്ടുണ്ട്. ലിറ്ററിന് 18.85 കിലോമീറ്റർ മുതൽ 19.98 കിലോമീറ്റർ വരെ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. 11 ലക്ഷം രൂപ മുതൽ 19.30 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
വൈൾഡ് ചെറി റെഡ്, കാൻഡി വൈറ്റ്, ഡീപ്പ് പേൾ ബ്ലാക്ക്, ലാവ ബ്ലൂ, റിഫ്ളക്സ് സിൽവർ, കാർബണ്‍ സ്റ്റീൽ, കാർബണ്‍ സ്റ്റീൽ മാറ്റ് എന്നിവയ്ക്കു പുറമേ അവക്കാഡോ പേൾ, സ്റ്റീൽ ഗ്രേ എന്നിങ്ങനെയുള്ള പുതിയ നിറങ്ങളിലും ഫോക്സ്വാഗണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്.
വില: 11 ലക്ഷം
റേഞ്ച് : 19.98 കിലോമീറ്റര്‍
Auto
സുരക്ഷയും ആധുനികതയും കരുത്തും ഒത്തുചേരുന്ന ആഡംബര എസ്യുവികളുടെ ലോകത്തേക്ക് ഔഡി തങ്ങളുടെ പുത്തൻ കരുത്തൻ എസ്ക്യു8 എത്തിച്ചിരിക്കുകയാണ്. സാധാരണ ക്യു8 മോഡലിനും ടോപ്പ് എൻഡ് വേരിയന്റായ ആർഎസ് ക്യു8നും ഇടയിലായാണ് പുതിയ വാഹനത്തിന്റെ സ്ഥാനം. ഔഡി ആരാധകർക്ക് ഒരു സ്പോർട്സ് കാറിന്റെ പെർഫോമൻസും ഒരു ഫാമിലി എസ്യുവിയുടെ സൗകര്യങ്ങളും ഒരേപോലെ വാഗ്ദാനം ചെയ്യുന്നതാണ് എസ്ക്യു8.
►ആധുനിക ഡിസൈൻ◄
കാണുന്പോൾതന്നെ ഒരു സ്പോർട്സ് വാഹനത്തിന്റെ ലുക്ക് നൽകാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്. ക്യു8ന്റെ അതേ കൂപ്പെ സ്റ്റൈൽ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ അഗ്രസീവായ മാറ്റങ്ങളാണ് എസ്ക്യു8ൽ ഉള്ളത്. മുൻഭാഗത്ത് ഔഡിയുടെ ഐക്കണിക്കായ ലാർജ് സിംഗിൾഫ്രെയിം ഗ്രിൽ തന്നെയാണ് പ്രധാന ആകർഷണം. ഇതിന് ചുറ്റുമുള്ള സിൽവർ ആക്സന്റുകൾ വാഹനത്തിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു. മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകളും വലിപ്പമേറിയ എയർ ഇൻടേക്കുകളും വാഹനത്തിന് വശ്യമായ രൂപം നൽകുന്നു.
വശങ്ങളിൽ വാഹനത്തിന്റെ സ്പോർട്ടി സ്വഭാവം വ്യക്തമാക്കുന്ന 21 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി വരുന്നുണ്ട്. 22 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷണലായും ലഭ്യമാണ്. റെഡ് ബ്രേക്ക് കാലിപ്പറുകൾ ഇതിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. പിന്നിൽ കണക്റ്റഡ് ആയിട്ടുള്ള എൽഇഡി ടെയിൽ ലാന്പുകൾ രാത്രികാല കാഴ്ചയിൽ മനോഹരമാണ്.
►ആഡംബര ഇന്റീരിയർ◄
അകത്തളത്തിലേക്ക് കടന്നാൽ ആഡംബരവും സാങ്കേതികവിദ്യയും കോർത്തിണക്കിയ ഒരു ലോകമാണ്. ഡ്രൈവർക്ക് മുന്നിലായി 12.3 ഇഞ്ച് വലിപ്പമുള്ള ഔഡി വെർച്ച്യൂവൽ കോക്പിറ്റ് ഡിസ്പ്ലേയുണ്ട്. ഇത് വാഹനത്തിന്റെ സ്പീഡ്, നാവിഗേഷൻ, പെർഫോമൻസ് തുടങ്ങിയ വിവരങ്ങൾ നൽകുന്നു.
സെന്റർ കണ്‍സോളിൽ രണ്ട് വലിയ ടച്സ്ക്രീനുകളാണുള്ളത്. മുകളിലത്തെ സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ആവശ്യങ്ങൾക്കും താഴത്തെ സ്ക്രീൻ ക്ലൈമറ്റ് കണ്ട്രോൾ, ടെക്സ്റ്റ് ഇൻപുട്ട് എന്നിവയ്ക്കും ഉപയോഗിക്കാം.
സംഗീത പ്രേമികൾക്കായി 17 സ്പീക്കർ ബാംഗ് & ഒലൂഫ്സെൻ 3ഡി സൗണ്ട് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. നാല് സോണുള്ള ക്ലൈമറ്റ് കണ്ട്രോൾ, പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, മസാജ് ഫംഗ്ഷൻ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
►കരുത്ത്◄
ഔഡി എസ്ക്യു8ന്റെ ഹൃദയം എന്നത് 4.0 ലിറ്റർ, ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എൻജിനാണ്. 500 എച്ച്പി കരുത്തും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എൻജിൻ വാഹനത്തെ 4.1 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കും. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും ഔഡിയുടെ വിശ്വസ്തമായ ‘ക്വാട്രോ’ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഈ കരുത്തിന് പൂർണത നൽകുന്നു. ആറു മുതൽ ഒൻപത് കിലോമീറ്റർ വരെയാണ് നഗരങ്ങളിലേയും ഹൈവേകളിലേയും ശരാശരി മൈലേജ്.
►ഫീച്ചറുകൾ◄
റോഡിലെ കുഴികളും മറ്റും തിരിച്ചറിഞ്ഞ് സസ്പെൻഷൻ സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വളവുകളിൽ വാഹനം കൂടുതൽ കൃത്യതയോടെ തിരിക്കാൻ സഹായിക്കുന്ന റിയർ ആക്സിൽ സ്റ്റിയറിംഗ്, സുരക്ഷയ്ക്കായി എട്ട് എയർബാഗുകൾ, 360 ഡിഗ്രി കാമറ, അഡാസ് തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും കാബിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാൻ പനോരമിക് സണ്‍റൂഫും ഔഡി വാഹനത്തിന് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഔഡി എസ്ക്യു8ന്റെ എക്സ്-ഷോറൂം വില 1.78 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, സാറ്റലൈറ്റ് സിൽവർ, ചില്ലി റെഡ് തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭ്യമാണ്. വിപണിയിൽ പോർഷെ കായീൻ, ബിഎംഡബ്ല്യു എക്സ് 6 തുടങ്ങിയവരോടാണ് എസ്ക്യു8 മത്സരിക്കുന്നത്.
വില: 1.78 കോടി
മൈലേജ്: 9 കിലോമീറ്റര്‍
Auto
വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തദ്ദേശീയമാക്കും. 2000ല്‍ 36 ശതമാനം മാത്രമായിരുന്ന തദ്ദേശനിര്‍മിത സാമഗ്രികളുടെ ഉപയോഗമെങ്കില്‍, 2024 ല്‍ ഇതു 92 ശതമാനമായെന്ന് കമ്പനി അറിയിച്ചു.
2030 ഓടെ ഇത് 98 ശതമാനത്തില്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാഹന നിര്‍മാണത്തില്‍ ദേശസാത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.
ടൊയോട്ട വാഹനങ്ങളുടെ എന്‍ജിനുകളിലും സ്പെയര്‍ പാര്‍ട്സുകളിലും 87 ശതമാനം വീതവും ട്രാന്സ്മിഷനില് 89 ശതമാനം വരെയും ദേശസാത്കരണം നടപ്പാക്കി. ഫോര്‍ച്യൂണര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളില്‍ തദ്ദേശ നിര്‍മിത ഘടകങ്ങളുടെ ഉപയോഗം 83 ശതമാനമായിട്ടുണ്ട്.
ടോയോട്ടയും അനുബന്ധ കമ്പനികളും ചേര്‍ന്ന് 18000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്. ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ടൊയോട്ട വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്.
കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ടൊയോട്ടയുടെ മള്‍ട്ടി-പാത്ത് വേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശക്തമായ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിവിധ ബദല്‍ ഊര്‍ജ വാഹനങ്ങള്‍ നിരത്തിലിറക്കാനും സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗത രീതി കൊണ്ടുവരാക്കുവാനും കമ്പനി മുന്‍തൂക്കം നല്‍കുന്നുണ്ട്.
1.4 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ യുവാക്കളില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനു വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ യുവാക്കളെ ഉയര്‍ന്ന നിലവാരമുള്ള ടെക്നീഷ്യന്മാരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ടൊയോട്ട ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിടിടിഐ) ആണ് പരിശീലന പരപാടികള്ക്കു നേതൃത്വം നല്‍കുന്നത്.
ഇതുവരെഏകദേശം 1.4 ലക്ഷം യുവാക്കള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഐടിഐകള്‍, പോളിടെക്നിക്കുകള് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വ്യവസായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും കമ്പനി പിന്തുണ നല്‍കുന്നുണ്ട്.
Auto
ചൈനയിൽ നിന്ന് 2026 പകുതിയോടെ പൂർണമായും പിന്മാറാൻ ചെക്ക് കാർ നിർമാതാക്കളായ സ്കോഡ തീരുമാനിച്ചതായി അറിയിച്ചു.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ സ്കോഡ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനീസ് വിപണിയിൽ നേരിടുന്ന കടുത്ത തിരിച്ചടിയെത്തുടർന്നാണ് ഈ കടുത്ത തീരുമാനമെടുത്തത്.
ഒരുകാലത്ത് തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായിരുന്ന ചൈനയിൽ നിന്ന് 2026 പകുതിയോടെ പിന്മാറാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്.
2016നും 2018നും ഇടയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്കോഡയ്ക്ക്, 2025ൽ വിൽപ്പന വെറും 15,000 യൂണിറ്റുകളിലേക്ക് ചുരുങ്ങിയതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
ചൈനീസ് വിപണി അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയപ്പോൾ സ്കോഡ ഇപ്പോഴും ഇന്ധന എൻജിനുകളെ അമിതമായി ആശ്രയിച്ചതും ബിവൈഡി, ഗീലി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ മികച്ച സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതുമാണ് സ്കോഡയ്ക്ക് തിരിച്ചടിയായത്.
അതേസമയം, 2026 പകുതി വരെ പ്രാദേശിക പങ്കാളികൾ വഴി നിലവിലുള്ള മോഡലുകളുടെ വിൽപ്പന തുടരുമെന്നും അതിനുശേഷവും നിലവിലുള്ള ഉപഭോക്താക്കൾക്ക് വാറന്റി, സ്പെയർ പാർട്സ്, മറ്റ് ആഫ്റ്റർ സെയിൽസ് സേവനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
കൂടുതൽ വളർച്ചാസാധ്യതയുള്ള ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കും തങ്ങളുടെ വിഭവങ്ങൾ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിൽ ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തുന്ന സ്കോഡ, വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കും എന്നും കന്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്കോഡ പിന്മാറുന്നുണ്ടെങ്കിലും ഫോക്സ്വാഗൺ, ഔഡി എന്നീ ബ്രാൻഡുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി ചൈനയിൽ പ്രവർത്തനം തുടരും.
Auto
ഇന്ത്യയിൽ എത്തുന്നത് മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഐക്കോണിക് മോഡലായ സിഎൽഎ സമ്പൂർണ ഇലക്ട്രിക് പതിപ്പിൽ ഇന്ത്യയിലേക്ക് വീണ്ടും എത്തിക്കുന്നു.
ഏപ്രിൽ 24ന് വിപണിയിലെത്തുന്ന ഈ ലക്ഷ്വറി സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു. 2020ൽ ഇന്ധന പതിപ്പ് നിർത്തലാക്കിയതിന് ശേഷമുള്ള ഒരു വലിയ തിരിച്ചുവരവാണിത്.
നിലവിലുള്ള എ ക്ലാസ് ലിമോസിൻ, ഇക്യുഎ, ഇക്യുബി എന്നിവയ്ക്ക് പകരമായി മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സെഡാനായി ഈ ഇലക്ട്രിക് സിഎൽഎ മാറും.
പുതിയ സിഎൽഎ ഇലക്ട്രിക് രൂപകൽപ്പന ചെയ്തിരിക്കുന്നത് അതീവ ആകർഷകമായ കൂപ്പെ സെഡാൻ ശൈലിയിലാണ്. വാഹനത്തിന്റെ മുൻഭാഗത്ത് തിളങ്ങുന്ന ബ്ലാക്ക് ക്ലോസ്ഡ് ഗ്രില്ലും അതിൽ പ്രകാശിക്കുന്ന ത്രീ-പോയിന്റഡ് സ്റ്റാർ ഡിസൈനുകളും നൽകിയിട്ടുണ്ട്.
സ്ലിം ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ച എൽഇഡി ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളും വാഹനത്തിന് ഒരു ആധുനിക ലുക്ക് നൽകുന്നു. വശങ്ങളിൽ ഫ്ലഷ് ഡോർ ഹാൻഡിലുകളും 18 ഇഞ്ച് എഎംജി അലോയ് വീലുകളും കാണാം.
ക്ലിയർ ബ്ലൂ, കോസ്മിക് ബ്ലാക്ക്, പോളാർ വൈറ്റ്, ആൽപൈൻ ഗ്രേ, പാറ്റഗോണിയ റെഡ് എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 14 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമാണ് പ്രധാന ആകർഷണങ്ങൾ.
മെമ്മറി ഫംഗ്ഷനോട് കൂടിയ ഹീറ്റഡ് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ലെവൽ 2 എഡിഎഎസ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഈ വാഹനം യൂറോ എൻകാപ് സുരക്ഷാ പരിശോധനയിൽ 5സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം എത്തുക സിഎൽഎ 250+ എന്ന വേരിയന്റായിരിക്കും. 85 kWh ബാറ്ററി പാക്കും 268 hp കരുത്തുള്ള മോട്ടോറുമാണ് ഇതിനുള്ളത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 792 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും വെറും 20 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള കരുത്ത് ലഭിക്കുന്ന 240 kW ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ്.
വെറും 6.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.
Auto
പുതിയ ഐഫോൺ സീരീസ് പുറത്തിറക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ഇതു സംബന്ധിച്ച നിരവധി വിവരങ്ങൾ ഓൺലൈനിൽ വന്നുകഴിഞ്ഞു. ഐഫോൺ 18 സീരീസ് പുറത്തിറക്കാൻ കന്പനി ഒരുങ്ങുകയാണ്.
തുടർന്ന് 18 പ്രോയും 18 പ്രോ മാക്സും പുറത്തിറക്കും. ഈ മോഡലുകളെ കുറിച്ച് നിരവധി ചർച്ചകളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പക്ഷേ കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
പിൻഭാഗത്തെ സുതാര്യമായ ഫിനിഷ്, പുതിയ നിറങ്ങൾ, മെച്ചപ്പെടുത്തിയ കാമറ സംവിധാനം, കൂടുതൽ ശേഷിയുള്ള ബാറ്ററി എന്നിവയാണ് പ്രധാനമായും ചർച്ചയാകുന്ന മാറ്റങ്ങൾ.
വരാനിരിക്കുന്ന ഐഫോൺ സീരീസിന്റെ ഡിസൈൻ ഭാഷയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. കമ്പനി അലുമിനിയം ഫ്രെയിം ഉപയോഗിക്കുന്നത് തുടരും. കൂടാതെ, കമ്പനി ഒരു പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചേക്കാം.
വരാനിരിക്കുന്ന ഉപകരണത്തിന് 8.8 എംഎം വരെ കനവും 240 ഗ്രാം ഭാരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന് ഡൈനാമിക് ഐലൻഡ് നീക്കം ചെയ്യുന്നതിനുപകരം മുൻവശത്തെ വലുപ്പം കുറയ്ക്കാൻ കഴിയും.
ഇത് ഉപയോക്താക്കൾക്ക് വലിയ ഡിസ്പ്ലേ നൽകും. പ്രധാനമായും പർപ്പിൾ, ബർഗണ്ടി, കാപ്പി എന്നീ മൂന്ന് കളർവേരിയന്റുകളാകും 18 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിൽ പ്രോ-മോഷ് പിന്തുണയും 120Hz പുതുക്കൽ നിരക്കുകളുമുള്ള 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ പാനൽ ഉണ്ടാകും.
എ20 പ്രോ ചിപ്സെറ്റ് ഉപയോഗിക്കും. 2-നാനോമീറ്റർ പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ സാധ്യതയുള്ളതായും സൂചനകൾ ലഭിക്കുന്നുണ്ട്. ഐഫോൺ 18 പ്രോയിലും 18 പ്രോ മാക്സിലും 5,100mAh മുതൽ 5,200mAh വരെയുള്ള ബാറ്ററികൾ കാണും.
18, 18 പ്രോ സീരീസിലെ വരാനിരിക്കുന്ന ഉപകരണങ്ങളിൽ മെച്ചപ്പെട്ട കാമറ സെൻസറുകൾ ഉണ്ടാകും. പ്രധാന സെൻസറിൽ വേരിയബിൾ അപ്പർച്ചർ ഉണ്ടായിരിക്കും, ഇത് മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. സാംസംഗ് വികസിപ്പിച്ചെടുത്ത പുതിയ സെൻസർ സാങ്കേതികവിദ്യ കമ്പനി ഉപയോഗിക്കും.
ലോഞ്ച് ടൈംലൈനിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും എല്ലാ വർഷത്തേയും പോലെ, സെപ്റ്റംബറിൽ കമ്പനി പുതിയ ഐഫോൺ സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Auto
ജാപ്പനീസ് ആഡംബര വാഹനനിര്‍മാതാക്കളായ ലെക്സസ് ഇന്ത്യയിലാദ്യമായി ഒരു സമ്പൂര്‍ണ ഇലക്ട്രിക് സെഡാന് അവതരിപ്പിച്ചു. എട്ടാം തലമുറയില്‍പ്പെട്ട ലെക്സസ് ഇഎസ് 500ഇയാണ് കമ്പനി വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം ഏറിവരുന്ന സാഹചര്യത്തില്‍ മെഴ്സിഡസ് ബെന്‍സ് ഇക്യൂഇ, ബിഎംഡബ്ല്യു ഐ 5 തുടങ്ങിയ വമ്പന്മാരോട് മത്സരിക്കാനാണ് ലെക്സസ് ഈ പുതിയ കരുത്തനെ ഇറക്കിയിരിക്കുന്നത്. 89.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ പുറത്തിറങ്ങുന്ന വാഹനം രാജ്യത്തെ ലക്ഷ്വറി ഇലക്ട്രിക് സെഗ്മെന്റില്‍ വിപ്ലവം കുറിക്കുമെന്നാണ് ലെക്സസിന്റെ അവകാശവാദം.
"ഫ്യൂച്ചറിസ്റ്റിക്' കാഴ്ചപ്പാട്
ലെക്സസ് ഇഎസ് 500ഇയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ പുറംമോടി തന്നെയാണ്. ലെക്സസിന്റെ ഐക്കണിക്കായ "സ്പിന്‍ഡില്‍ ഗ്രില്ലിന്' പകരമായി കൂടുതല്‍ മിനുസമാര്‍ന്നതും വായുഗതിക്ക് അനുയോജ്യവുമായ പുതിയ മുന്‍ഭാഗമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. "ട്വിന്‍ എല്‍-സിഗ്നേച്ചര്‍' എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇസെഡ് ആകൃതിയിലുള്ള ഇന്‍ഡിക്കേറ്ററുകളും വാഹനത്തിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു. പിന്നില്‍ വാഹനത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും അതിനു മധ്യത്തില്‍ തിളങ്ങുന്ന ലെക്സസ് എന്ന ബ്രാന്‍ഡിംഗും ഈ ഇവിക്ക് പ്രീമിയം അനുഭവം നല്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 20 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ നീളം 5145 മില്ലിമീറ്ററായും വര്‍ധിപ്പിച്ചു.
► ആഡംബരവും സുരക്ഷയും
ലെക്സസ് വാഹനങ്ങളുടെ പ്രധാന ആകര്‍ഷണം എപ്പോഴും അവരുടെ കാബിന് ക്വാളിറ്റിയാണ്. ഡാഷ്ബോര്‍ഡില്‍ പ്രധാനമായി ഇടംപിടിച്ചിരിക്കുന്നത് 14 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്ക്രീനാണ്. ഡ്രൈവര്‍ക്കായി 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. സംഗീത പ്രേമികള്‍ക്കായി 17 സ്പീക്കറുകളോട് കൂടിയ മാര്‍ക്ക് ലെവിന്സണ് പ്രീമിയം സൗണ്ട് സിസ്റ്റമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പനോരമിക് ഗ്ലാസ് റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വയര്‍ലെസ് ചാര്‍ജിംഗ്, മസാജ് ഫീച്ചറോട് കൂടിയ സീറ്റുകള്‍ എന്നിവയുമുണ്ട്. വാഹനത്തിന്റെ വീല്‍ബേസ് വര്‍ധിപ്പിച്ചതിനാല്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് റൂം ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിലും ലെക്സസ് ഇഎസ് 500ഇ വിട്ടുവീഴ്ച ചെയ്യുന്നില്ല. 10 എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ,അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്. ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് തുടങ്ങിയ ഫീച്ചറുകള്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നു.
► കരുത്തുറ്റ പ്രകടനം
പ്രകടനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ലെക്സസ് സ്വീകരിച്ചിരിക്കുന്നത്. 74.68 കിലോവാട്ട് കപ്പാസിറ്റിയുള്ള ലിഥിയം-അയോണ്‍ ബാറ്ററി പാക്കാണ് വാഹനത്തിന്റെ ഹൃദയം. ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചുള്ള ഓൾവീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിലുള്ളത്. 343 ബിഎച്ച്പി കരുത്തും 438 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. വെറും 5.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ലെക്സസ് ഇഎസ് 500ഇക്ക് കഴിയും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ 28 മിനിറ്റിനുള്ളില്‍ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ, 11 കിലോവാട്ട് എസി ഹോം ചാര്‍ജറും വാഹനത്തിനൊപ്പം ലഭിക്കും. ബാറ്ററിക്കും വാഹനത്തിനും എട്ടു വര്‍ഷം അല്ലെങ്കില്‍ രണ്ടുലക്ഷം കിലോമീറ്റര്‍ വരെ കന്പനി വാറന്റി നല്‍കുന്നുണ്ട്.
Auto
മെഴ്സിഡസ് ബെൻസ് 2026ലെ ഏറ്റവും പുതിയ മെയ്ബാക്ക് എസ്ക്ലാസ് പുറത്തിറക്കി. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും പരിഷ്കരിച്ച എഞ്ചിൻ കരുത്തുമാണ് ഇതിന്റെ പ്രത്യേകത.
അടുത്തിടെ പുതുക്കിയ എസ്ക്ലാസിനെ അടിസ്ഥാനമാക്കിയാണ് മെയ്ബാക്ക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ആഡംബരത്തിന് കൂടുതൽ മുൻഗണന നൽകുന്നതിനൊപ്പം വ്യക്തിഗത താത്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും മികച്ച പ്രകടനവും ഈ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിന്റെ ഉള്ളിൽ പിൻസീറ്റ് യാത്രക്കാരുടെ സൗകര്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. മികച്ച ഗുണനിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം ലെതർ ഉപയോഗിക്കാത്ത പുതിയ ഇന്റീരിയർ ഓപ്ഷനുകളും ലഭ്യമാണ്.
മെയ്ബാക്കിന് മാത്രമായി രൂപകൽപ്പന ചെയ്ത പുതിയ ഗ്രാഫിക്സുകളോട് കൂടിയ എംബിയുഎക്സ് സൂപ്പർസ്ക്രീൻ ഡാഷ്ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. നൂതനമായ ഇലക്ട്രോണിക്സ് ആർക്കിടെക്ചർ വഴി ഡിജിറ്റൽ ഫീച്ചറുകളും കണക്റ്റിവിറ്റിയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ചാരിക്കിടക്കാവുന്ന സീറ്റുകൾ, മസാജ് ഫംഗ്ഷനുകൾ, പ്രത്യേക കൺട്രോൾ ഇന്റർഫേസുകൾ എന്നിവ പിൻസീറ്റ് യാത്രക്കാർക്ക് സജ്ജമാക്കിയിട്ടുണ്ട്. എസ് 580 മോഡലിൽ ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുള്ള പരിഷ്കരിച്ച വി8 എഞ്ചിനാണുള്ളത്.
ഇത് ഏകദേശം 530 എച്ച്പി പവർ ഉത്പാദിപ്പിക്കും. അമേരിക്ക, യുഎഇ തുടങ്ങിയ വിപണികളിൽ 630 എച്ച്പി കരുത്തുള്ള 6.0 ലിറ്റർ വി12 എഞ്ചിനോട് കൂടിയ എസ് 680 ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ 612 എച്ച്പി നൽകുന്ന കരുത്തുറ്റ 4.0 ലിറ്റർ വി8 എഞ്ചിനായിരിക്കും എത്തുക.
കൂടാതെ, ഏകദേശം 100 കിലോമീറ്റർ വരെ ഇലക്ട്രിക് മോഡിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്ലഗ്ഇൻ ഹൈബ്രിഡ് വേരിയന്റും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. സ്റ്റാൻഡർഡ് എസ്ക്ലാസ് നവീകരണത്തിനുശേഷം 2027ലാകും പുത്തൻ മെയ്ബാക്ക് എസ്ക്ലാസ് ഇന്ത്യയിൽ എത്തുന്നത്.
തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്തേക്കും. പുതിയ സാങ്കേതിക വിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാഹനത്തിന്റെ വില മൂന്ന് കോടി രൂപയ്ക്ക് മുകളിൽ പോകാനാണ് സാധ്യത.
Auto
ബിഎംഡബ്ല്യു വാഹനങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. വർധിച്ചുവരുന്ന ലോജിസ്റ്റിക്സ്, മെറ്റീരിയൽ ചെലവുകൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവ മൂലമുണ്ടാകുന്ന ആഘാതം പരിഹരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കൾ വ്യക്തമാക്കി.
ബിഎംഡബ്ല്യു, മിനി ബ്രാൻഡുകൾക്ക് കീഴിലുള്ള എല്ലാ മോഡലുകൾക്കും ഈ വില വർധനവ് ബാധകമായിരിക്കും. കമ്പനിയുടെ ഉത്പന്നങ്ങൾക്ക് രാജ്യത്ത് ശക്തമായ ആവശ്യകതയുണ്ടെങ്കിലും വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്ത് ഏപ്രിൽ ഒന്ന് മുതൽ വിലയിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.
ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രകടനം, ആധുനിക സാങ്കേതികവിദ്യ, ലോകോത്തര സേവനം എന്നിവ ഉറപ്പാക്കാൻ ഈ വില പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎംഡബ്ല്യു കൂടാതെ മെഴ്സിഡസ് ബെൻസ് ഇന്ത്യ, ഔഡി ഇന്ത്യ എന്നീ കമ്പനികളും അടുത്ത മാസം മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Auto
ബ്രിട്ടീഷ് പ്രീമിയം കാർ ബ്രാൻഡായ മിനി കൂപ്പർ പുതിയ മിനി വിക്ടറി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐതിഹാസികമായ 1965ലെ മോണ്ടി കാർലോ റാലി വിജയത്തിന്റെ സ്മരണാർഥമാണ് മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
57.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരുന്ന ഈ സ്പോർട്സ് ഹാച്ച്ബാക്ക് പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.
ടിമോ മാക്കിനനും പോൾ ഈസ്റ്ററും ചേർന്ന് 1965ൽ നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് ചില്ലി റെഡ് നിറവും ബോണറ്റിലും റൂഫിലും പിന്നിലുമായി വെള്ള നിറത്തിലുള്ള റേസിംഗ് സ്ട്രൈപ്പുകളും നൽകിയിട്ടുണ്ട്.
കൂടാതെ, സൈഡിലെ 52 ഗ്രാഫിക്സ്, സി-പില്ലറിലെ 1965 ബാഡ്ജ്, 18 ഇഞ്ച് ജെസിഡബ്ല്യു ലാപ് സ്പോക്ക് അലോയ് വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. ഡിജിറ്റൽ കൺട്രോളുകൾക്കും റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾക്കും മുൻഗണന നൽകുന്ന മിനിമലിസ്റ്റിക് ഡിസൈനാണുള്ളത്.
സ്പോർട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് വീൽ, 240 എംഎം സർക്കുലർ ഒഎൽഇഡി ടച്ച്സ്ക്രീൻ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് കാന്പിൻ സവിശേഷതകൾ.
204 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും കരുത്ത് പകരുന്ന ഈ വാഹനത്തിന് 6.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
അഡാപ്റ്റീവ് സസ്പെൻഷൻ, ജെസിഡബ്ല്യു സ്പോർട്സ് ബ്രേക്കുകൾ, വിവിധ ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയോട് കൂടിയാണ് ഈ കാർ മിനി അവതരിപ്പിച്ചിരിക്കുന്നത്.
Auto
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് വാഹനം ഹോണ്ട ഒ ആൽഫ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകാഷി നക്കാജിമയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ പ്രോജക്ട് നിർമിക്കുന്നതിനായി 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും ഈ വർഷം അവസാനം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കന്പനി അറിയിച്ചു.
പുതിയ പ്ലാന്റ് വരുന്നതിലുടെ ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഭജൻലാൽ ശർമ പറഞ്ഞു.
Auto
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ സെലോ ഇലക്ട്രിക് അവരുടെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ നൈറ്റ്പ്ലസിന്റെ പ്രത്യേക പതിപ്പ് "റാണി എഡിഷന്' വിപണിയില്‍ അവതരിപ്പിച്ചു.
വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു ഈ ലിമിറ്റഡ് എഡിഷന് സ്കൂട്ടര്‍ അവതരിപ്പിച്ചത്. ശൈലി, വ്യത്യസ്തമായ കളര്‍, കൂടാതെ ആധുനിക ഫീച്ചറുകള്‍ എന്നിവയിലൂടെ യുവജനങ്ങളെയും നഗരയാത്രക്കാരെയും ലക്ഷ്യമിട്ടാണ് ഈ മോഡല്‍ എത്തുന്നത്.
റാണി എഡിഷന്റെ പ്രധാന ആകര്‍ഷണം അതിന്റെ പ്രത്യേകമായ ഡിസൈനാണ്. സ്കൂട്ടറിന് പിങ്ക് കളര്‍ തീം നല്കിയിരിക്കുന്നു. വെളുത്ത കോണ്ട്രാസ്റ്റ് പാനലുകള്‍ ചേര്‍ത്താണ് ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഈ നിറ സംയോജനം സ്കൂട്ടറിന് വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്ക് നല്കുന്നു. മുന്‍ഭാഗത്ത് നല്കിയ ആധുനിക ഹെഡ്ലാമ്പ് ഡിസൈനും സ്മൂത്ത് ബോഡി ലൈന്‍സും വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപഭംഗി കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പ്രകടന കാര്യത്തില്‍ നൈറ്റ്പ്ലസ് മോഡലിന്റെ സവിശേഷതകള്‍ റാണി എഡിഷനിലും നിലനിര്‍ത്തിട്ടുണ്ട്. വാഹനത്തിന് 1.8 കിലോവാട്ട് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി ആണ് നല്‍കിയിരിക്കുന്നത്.
ഈ ബാറ്ററി പോര്‍ട്ടബിള്‍ യൂണിറ്റ് ആയതിനാല്‍ വാഹനത്തില്‍ നിന്ന് വേര്‍തിരിച്ച് വീട്ടിലോ ഓഫീസിലോ ചാര്‍ജ് ചെയ്യാന്‍ കഴിയും. റാണി എഡിഷന് 1.5 കിലോവാട്ട് മോട്ടോര്‍ ആണ് കരുത്ത് നല്‍കുന്നത്.
വാഹനത്തിന് 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദിവസേന ഓഫീസിലേക്കോ കോളജിലേക്കോ പോകുന്ന നഗര യാത്രക്കാര്‍ക്ക് ഇത് മതിയായ റേഞ്ചാണ്. കൂടാതെ മണിക്കൂറിൽ 55 കിലോമീറ്റര്‍ ടോപ്പ് സ്പീഡ് കൈവരിക്കാനും ഈ സ്കൂട്ടറിന് കഴിയും. നഗര ഗതാഗത സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
വിലക്കുറവുള്ള വിഭാഗത്തില്‍പ്പെട്ടിട്ടും സ്കൂട്ടറില്‍ ചില ആധുനിക സാങ്കേതിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ ഹോള്‍ഡ് കണ്ട്രോള്, ക്രൂസ് കണ്ട്രോള്, ഫോളോ മീ ഹോം ഹെഡ്ലാമ്പുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.
ഹില്‍ ഹോള്‍ഡ് കണ്ട്രോള് പോലുള്ള ഫീച്ചര്‍ കുന്നിന് പ്രദേശങ്ങളില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പിന്നോട്ട് പോകാതിരിക്കാന്‍ സഹായിക്കുന്നു.
ക്രൂസ് കണ്ട്രോള് ദീര്‍ഘയാത്രകളില്‍ സ്ഥിരമായ വേഗത നിലനിര്‍ത്താന്‍ സഹായിക്കും. ഫോളോ മീ ഹോം ലൈറ്റ് സംവിധാനം രാത്രി പാര്‍ക്കിംഗിന് ശേഷം കുറച്ച് സമയം ഹെഡ്ലാമ്പ് തെളിഞ്ഞ് നില്ക്കുന്നതിനാല് സുരക്ഷയും സൗകര്യവും നല്കുന്നു.
999 യൂണിറ്റുകള്‍ മാത്രം നിര്‍മിക്കുന്ന നൈറ്റ്പ്ലസ് റാണി എഡിഷന്റെ എക്സ്ഷോറൂം വില 69,990 രൂപയാണ്. അതായത് സാധാരണ നൈറ്റ്പ്ലസ് മോഡലിന്റെ വിലയ്ക്കു തന്നെ ഈ പ്രത്യേക പതിപ്പും ലഭ്യമാക്കും.
ഉപഭോക്താക്കള്‍ക്ക് അധിക വില നല്‍കാതെ തന്നെ ഒരു സ്പെഷല്‍ എഡിഷന് വാഹനം വാങ്ങാനാകും.
Auto
ന്യൂഡൽഹി: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡിയുടെ ഇന്ത്യയിലെ എല്ലാ മോഡലുകൾക്കും വില വർധിക്കും. കറൻസി നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും ഉത്പാദന ചെലവ് വർധിച്ചതുമായ സാഹചര്യത്തിലുമാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.
വില വർധനവിന്റെ ആഘാതം ഉപയോക്താക്കൾക്ക് പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഏപ്രിൽ മുതൽ രണ്ട് ശതമാനം വരെ വില വർധനവ് നടപ്പിലാക്കുമെന്ന് ഓഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു.
എല്ലാ മോഡലുകളുടെയും എക്സ് ഷോറൂം വിലയിൽ ഈ മാറ്റം ബാധകമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2,128 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 26 പ്രീ-ഓൺഡ് കാർ സെന്ററുകളുണ്ട്. ഈ വർഷം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.