പത്തു കോടിയുടെ തിമിംഗല ഛർദിയുമായി മലയാളികളടക്കം കുടകിൽ പിടിയിൽ
1541581
Friday, April 11, 2025 12:44 AM IST
ഇരിട്ടി: പത്തു കോടിയോളം രൂപ വില വരുന്ന തിമിംഗല ഛർദിയുമായി (ആംന്പർ ഗ്രീസ്) മലയാളികൾ ഉൾപ്പെടെയുള്ള പത്തംഗ സംഘം കർണാടകയിലെ കുടകിൽ അറസ്റ്റിൽ. കണ്ണൂർ, വയനാട്, തിരുവനന്തപുര, കാസർഗോഡ് ജില്ലകളിലും കർണാടകത്തിലെ ഭദ്രാവതി ജില്ലയിലുമുള്ളവരാണ് കുടക് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 10.390 കിലോഗ്രാം തിമിംഗല ഛർദിയും നോട്ടെണ്ണുന്ന രണ്ട് മെഷിനുകളും പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.
കണ്ണൂർ പെരളശേരി സ്വദേശികളായ വി.കെ.ലതീഷ് (53), കെ.കെ ജോബിഷ് (33), എം. ജിജേഷ് (40), മണക്കായി സ്വദേശി വി.റിജേഷ് (40), കൂത്തുപറന്പ് വേങ്ങാട്ടെ ടി. പ്രശാന്ത് (52), തിരുവനന്തപുരം സ്വദേശികളായ ഷംസുദ്ദീൻ (45), എം. നവാസ് (54), കാസർഗോട് കാട്ടിപ്പൊയിലിലെ ബാലചന്ദ്ര നായിക് (55), തിരുവന്പാടി പുല്ലൻ പാറയിലെ സാജു തോമസ് (58), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈഎസ്പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘം അറസ്റ്റ് ചെയ്തത്.
തിമിംഗല ഛർദി വില്പന നടത്താൻ ഒരു സംഘം എത്തിയിട്ടുണ്ടെന്ന് കുടക് എസ്പി കെ.രാമരാജനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിൽ വീരാജ്പേട്ട് ഹെഗ്ഗള ജംഗഷനിൽ വച്ചാണ് സംഘം പിടിയിലാകുന്നത്. പ്രതികളുടെ മറ്റു വിവരങ്ങൾ, ഇടപാടുകൾ എന്നിവയെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.