ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്തിന്റെ മൊഴി ചീഫ് സെക്രട്ടറി നേരിട്ട് എടുക്കും
Thursday, April 10, 2025 2:51 AM IST
തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്തയാഴ്ച ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തുക. നേരിട്ട് ഹാജരായി പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്തു നൽകി.
തനിക്കു പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചതെന്ന് ആരോപിച്ചു പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്കെതിരെയുള്ള ആരോപണങ്ങളുടെ അന്വേഷണ റിപ്പോർട്ടും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മറുപടി കൊടുത്തിരുന്നില്ല. തുടർന്നാണു പ്രശാന്ത് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക്, മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹ മാധ്യമം വഴി അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഒപ്പം സസ്പെൻഷനിലായ ഗോപാലകൃഷ്ണനെ തിരിച്ചെടുക്കുകയും നിയമനം നൽകുകയും ചെയ്തിരുന്നു.