അതേസമയം ഒത്തുതീർപ്പ് സംബന്ധിച്ച് തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കോ പ്രവർത്തകർക്കോ അറിയില്ലായിരുന്നുവെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി പിന്നീട് തോമസ് ഐസക് പരസ്യമാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
എന്നാൽ, സമരം അവസാനിപ്പിക്കാൻ താനല്ല മുന്നിട്ടു നിന്നതെന്നാണ് ജോണ് ബ്രിട്ടാസിന്റെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നുപറഞ്ഞ് തന്നെ ബന്ധപ്പെട്ടത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നുവെന്നാണ് ജോണ് ബ്രിട്ടാസ് പറയുന്നത്.
അന്ന് പാർട്ടി ചാനലിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് അതിന് ദൃക്സാക്ഷിയാണ്. ചെറിയാൻ ഫിലിപ്പിനെയാണ് തിരുവഞ്ചൂർ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് തനിക്ക് ആ ഫോണ് കൈമാറുകയായിരുന്നു. എവിടെ നിന്നാണ് ഈ കഥ ജോണ് മുണ്ടക്കയത്തിന് കിട്ടിയതെന്നറിയില്ല. ഇപ്പോൾ തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാകാം ജോണ് മുണ്ടക്കയം സംസാരിക്കുന്നത്. ഇതിൽ സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കാം. അന്നത്തെ ഫോണ്കോൾ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ബ്രിട്ടാസ് പറയുന്നു.
തിരുവഞ്ചൂർ പല തവണ ഫോണിൽ വിളിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരുവഞ്ചൂരുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ ചെറിയാൻ ഫിലിപ്പും പങ്കെടുത്തിരുന്നു. സോളാർ ജൂഡീഷൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടുത്തണമെന്നത് സിപിഎം നിലപാട് ആയിരുന്നു. തിരുവഞ്ചൂർ ഇക്കാര്യത്തിൽ ആദ്യം വൈമുഖ്യം കാട്ടി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൂടി കാണാൻ തന്നോടൊപ്പം ചെല്ലണമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. തിരുവഞ്ചൂരും ഒപ്പമുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ച. മാധ്യമപ്രവർത്തകനായല്ല, പാർട്ടി പ്രവർത്തകനായാണ് അവിടെ പോയത്. ഈ സംഭവത്തിൽ ജോണ് മുണ്ടക്കയം എവിടെയാണുള്ളതെന്നു തനിക്ക് അറിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
സമരം അവസാനിപ്പിക്കേണ്ടതു രണ്ടു കൂട്ടരുടെയും ഒരുപോലെയുള്ള ആവശ്യമായിരുന്നുവെന്ന് അന്നു സിപിഎം സഹയാത്രികനും ഇപ്പോൾ കെപിസിസി മാധ്യമ വിഭാഗം അധ്യക്ഷനുമായ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.