എല്ലാ വർഷവും ഒരു ലക്ഷത്തിലധികം ആളുകളെ തെരുവുനായ്ക്കൾ ഉപദ്രവിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, കമ്മിറ്റി ആരംഭിച്ച് എട്ടു വർഷത്തോളമായിട്ടും ഇതിന്റെ പകുതിയിൽ താഴെ അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് പലർക്കും അറിയാത്തതാണ് കാരണം.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് കമ്മീഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പരിക്കേൽക്കുന്ന വ്യക്തി അപേക്ഷ വെള്ളക്കടലാസിൽ തയാറാക്കി കൊച്ചി ഓഫീസിൽ എത്തിക്കുകയോ അല്ലെങ്കിൽ തപാലായി അയയ്ക്കുകയോ വേണം. ഒപി ടിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവയും ഒപ്പം സമർപ്പിക്കണം.
തെരുവുനായയുടെ ആക്രമണത്തിൽ ഇരുചക്രവാഹനത്തിൽനിന്നു വീഴുകയോ അല്ലെങ്കിൽ നായ കുറുകേ ചാടി അപകടം സംഭവിച്ച കേസോ ആണെങ്കിൽ അതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടോ പോലീസിന്റെ രേഖകളോ നൽകണം. അവ ഇല്ലാത്ത സാഹചര്യത്തിൽ ഹിയറിംഗ് വേളയിൽ സാക്ഷിയെ ഹാജരാക്കാം. പരാതിക്കാരൻ ഒരു തവണയാണ് കമ്മിറ്റിക്ക് മുന്നിൽ ഹിയറിംഗിനായി ഹാജരാകേണ്ടത്. അഭിഭാഷകരില്ലാതെ നേരിട്ട് ഹാജരാകാം.