ആലപ്പുഴ ജില്ലയിൽ വീടിന്റെ പിന്നിലേക്ക് കൈ കഴുകാൻ ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങു വീണ് മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (30)ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിനുമേൽ വീഴുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബിടെക് ബിരുദധാരിയാണ്. സഹോദരി: ഐശ്വര്യ.
ഇടുക്കി പാന്പാറ്റിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു. മറയൂർ ചെന്പുകുളം രാജൻ (74) ആണ് മരിച്ചത്. സുഹൃത്തുക്കൾ മീൻ പിടിക്കുന്നത് നോക്കിനിൽക്കുന്നതിനിടെ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ഭാര്യ: ജമീല. മക്കൾ: ലത, മഞ്ജു.
ആലപ്പുഴ മാന്നാറിനടുത്ത് ബുധനൂറിൽ വയോധിക തോട്ടിൽവീണ് മരിച്ചു. കടമ്പൂർ ചന്ദ്രവിലാസം പൊടിയമ്മ (80) യാണു മരിച്ചത്. മക്കൾ: ഗോപാലകൃഷ്ണൻ, ലളിത, ശാന്ത, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുജാത, രാജൻ, ഉണ്ണിക്കൃഷ്ണൻ, ജയമോൾ
എറണാകുളം രാമേശ്വരം വില്ലേജില്‍ സൗദി ഭാഗത്ത് ചെറിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെയും രക്ഷപ്പെടുത്തി. കൊച്ചി താലൂക്കില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ശക്തമായ മഴയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം ഒടിഞ്ഞു വീണു. ആളപായമില്ല.
കോട്ടയം ജില്ലയിൽ കനത്ത മഴയിൽ തീക്കോയി -വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെത്തുടർന്ന് വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല, അരുവിക്കച്ചാല്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനവും നിരോധിച്ചു. മീനച്ചിലാറും മണിമലയാറും കര കവിഞ്ഞതോടെ പടിഞ്ഞാറന്‍ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു തൊടുപുഴ: ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ രാത്രിയാത്ര നിരോധിച്ചതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.