എസ്എഫ്ഐ ലഹരി വിപണനത്തിന്റെ കണ്ണികൾ: വി.ഡി. സതീശൻ
1533105
Saturday, March 15, 2025 4:50 AM IST
കൊച്ചി: സംസ്ഥാനത്തെ ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് 2022ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്ക് പോകും.
കളമശേരി പോളിടെക്നിക്കില്‍ എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂക്കോട് കോളജിൽ സിദ്ധാർഥന്റെ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്എഫ്ഐ നേതാക്കളുമുണ്ട്.
പഠനം കഴിഞ്ഞ് പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്കു മരുന്നിന് പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്.
ലഹരി മാഫിയയുടെ ഉറവിടങ്ങളിലേക്ക് ഒരു അന്വേഷണവും നടത്തുന്നില്ല. കേരളത്തിന് പുറത്ത് നിന്നു വരുന്ന ലഹരി വസ്തുക്കളുടെ വരവ് പൂര്‍ണമായും ഇല്ലാതാക്കണം. അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം.
പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.