മൂവാറ്റുപുഴ ജില്ല വേണം: ജോണി നെല്ലൂർ
1377287
Sunday, December 10, 2023 2:52 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ജോണി നെല്ലൂർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിവേദനം നൽകി.
നവകേരള സദസിൽ പ്രഭാത ചർച്ചയിൽ പങ്കെടുക്കാൻ ജോണി നെല്ലൂരിന് മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരുന്നു. പ്രഭാത ചർച്ച ഒഴിവാക്കിയ സാഹചര്യത്തിലാണ് മുൻ എംഎൽഎ മുഖ്യമന്ത്രിയെ നേരിൽകണ്ട് വികസന നിർദേശങ്ങൾ അടങ്ങിയ നിവേദനം നൽകിയത്. 1980 കളിൽ ആരംഭിച്ച മുന്നേറ്റമാണ് മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ലയുണ്ടാക്കുക എന്നത്. ഇന്നും ആവശ്യം സ്വപ്നമായി അവശേഷിക്കുന്നു. ഈ വിഷയം ഉൾപ്പടെ പഠിക്കാനായി സർക്കാർ നാല് കമ്മീഷനുകൾ വിവിധ ഘട്ടങ്ങളിൽ രൂപീകരിച്ചിരുന്നു.
ഡോ. ഡി. ബാബുപോൾ കമ്മിഷൻ റവന്യൂ ജില്ല അനിവാര്യമാണെന്നും പുതിയ താലൂക്കുകളും ഡിവിഷനുകളും രൂപീകരിക്കണമെന്നും റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വികസന കാഴ്ചപ്പാടുകൾക്ക് മുൻതൂക്കം നൽകുന്ന ഇടതുപക്ഷ സർക്കാർ യാഥാർഥ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോ നിർമാണ പൂർത്തീകരണം, കാർഷിക മാർക്കറ്റ് യഥാർഥ ലക്ഷ്യത്തിലേക്ക് എത്തിക്കൽ, എംസി റോഡിന് സമാന്തരമായി മൂവാറ്റുപുഴ, കൂത്താട്ടുകുളം (പണ്ടപ്പിള്ളി, പാലക്കുഴ വഴി) റോഡ് 20 മീറ്റർ വീതിയിൽ നിർമിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുക, പൈനാപ്പിൾ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാൻ മൂവാറ്റുപുഴ താലൂക്കിനെ പൈനാപ്പിൾ സിറ്റിയായി പ്രഖ്യാപിക്കുക,കടാതി കാരക്കുന്നം ബൈപാസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. യുഡിഎഫ് മുൻ സംസ്ഥാന സെക്രട്ടറിയാണ് ജോണി നെല്ലൂർ.