കാതോലിക്കേറ്റ് കോളജ് യൂണിയനെ നയിക്കാൻ രേവതി
Sunday, October 20, 2024 4:25 AM IST
പത്തനംതിട്ട: ജീവിതത്തോടു പൊരുതി ആർ. വി. രേവതി നേടിയ വിജയത്തിനു തിളക്കം ഏറെ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് യൂണിയൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട രേവതിയുടെ യാത്ര വീൽചെയറിലാണ്. ബിസിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആർ.വി. രേവതി എസ്എഫ്ഐ സ്ഥാനാർഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇലവുംതിട്ട നെടിയകാല തോപ്പിൽ കിഴക്കേതിൽ രവി - ജിജി ദമ്പതികളുടെ ഏകമകളാണ് .

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രേവതിക്ക് ആദ്യമായി കാലിടറിയത്. നടക്കാനുള്ള ബുദ്ധിമുട്ട് പതിയെ പതിയെ കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് സ്പൈനൽ മസ്കുലാർ അട്രോഫി (ടൈപ്പ് 3) രോഗത്തിന്‍റെ പിടിയിലായെന്ന് അറിയുന്നത്.

പത്താം ക്ലാസ് മുതൽ മുഴുവൻ സമയവും വീൽചെയറിലായി രുന്നു ജീവിതം. കാലം മുന്നോട്ടോടിയെങ്കിലും രേവതിക്ക് കാലുറച്ചുനിൽക്കാനായില്ല. എന്നാൽ തന്‍റെ സ്വപ്നങ്ങൾക്കു ശാരീരിക വെല്ലുവിളി തടസമാവരുതെന്ന ബോധ്യത്തിലാണ് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സുഹൃത്ത് ക്രിസൺ കെ.തോമസ് ചോദിച്ചപ്പോൾ രേവതി സമ്മതം മൂളിയത്.


രണ്ടുവർഷത്തിനിടെ ആദ്യമായി കോളജ് മുഴുവനും ചുറ്റിയടിച്ചു കണ്ടത് കഴിഞ്ഞദിവസമാണെന്നു രേവതി പറയുന്നു. പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു അത്. അതും സഹപാഠികളുടെ സഹായത്തിൽ കോളജിൽ പ്രവേശനം നേടിയതിനു പിന്നാലെ രേവതിക്കുവേണ്ടി എല്ലായിടത്തും റാംപ് സൗകര്യം ഒരുക്കി. സ്വപ്നങ്ങൾക്കു തടസമാകാതിരിക്കാൻ കോളജും സുഹൃത്തുക്കളും ഒപ്പം നിന്നു. പഠനത്തിൽ എപ്പോഴും രേവതി മുന്നിലാണെന്ന് വകുപ്പ് അധ്യക്ഷ മഞ്ജു ജി. നായർ പറയുന്നു.

കാതോലിക്കേറ്റിന്‍റെ സ്വപ്നങ്ങൾക്കു പരിമിതിയില്ല എന്നതാണ് രേവതിയെ മുന്നിൽ നിർത്താൻ തങ്ങൾക്ക് കരുത്തായതെന്ന് സുഹൃത്തുക്കൾ പറയുന്നു. ദിവസവും രാവിലെ അച്ഛനും അമ്മയും ചേർന്നാണ് രേവതിയെ കോളജിലെത്തിക്കുന്നത്. തിരികെപ്പോകുന്നതും അങ്ങനെതന്നെ. മകൾ കോളജ് ചെയർപേഴ്സണായതിൽ അഭിമാനമുണ്ടെന്നും എല്ലാ പിന്തുണയുമായി അവൾക്കൊപ്പമാണെന്നും അമ്മയുടെ വാക്കുകൾ.