കാസർഗോഡ്: സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്നിന് കാസർഗോഡ് നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 330 പരാതികള്‍. പൊതുജനങ്ങള്‍ക്ക് 29 വരെ adalat.lsgkerala.gov.in എന്ന വെബ്പോര്‍ട്ടല്‍ മുഖേന പരാതികൾ സമര്‍പ്പിക്കാം.
അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും സമര്‍പ്പിക്കാം. ഓൺലൈനായും നേരിട്ടും ലഭിക്കുന്ന പരാതികളും അപേക്ഷകളും അദാലത്തിൽ മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തിൽ പരിശോധിച്ച് തീര്‍പ്പാക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസന്‍സ്, സിവില്‍ രജിസ്ട്രേഷന്, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യസുരക്ഷാ പെന്ഷന്, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങള്‍.