ന്യൂയോർക്ക്: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന വിഷയത്തിൽ ഇന്ത്യ സമ്മതിച്ചുവെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബുസാനിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽവച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
ചിൻപിംഗുമായി റഷ്യൻ എണ്ണയുടെ വിഷയം സംസാരിച്ചില്ലെങ്കിലും യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു. അസ്ഥിരമായ ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യൻ ഉപയോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
സ്ഥിരതയുള്ള വിലയും സുരക്ഷിതമായ വിതരണശൃംഖലയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ഊർജനയത്തിന്റെ രണ്ട് ലക്ഷ്യങ്ങൾ. സ്രോതസുകൾ വിപുലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ യുഎസ് സർക്കാർ ഊർജമേഖലയിൽ സഹകരണത്തിനു താത്പര്യം കാട്ടിയിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.