നെടുന്പാശേരിയിൽ ഏഴു മാസത്തിനിടെ 45 കോടിയുടെ ലഹരി പിടികൂടി
Tuesday, April 29, 2025 2:51 AM IST
നെടുമ്പാശേരി: കഴിഞ്ഞ ഏഴു മാസത്തിനിടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ കസ്റ്റംസ് വിഭാഗങ്ങൾ പിടികൂടിയത് 90 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്. ഇതിന് 45 കോടിയോളം രൂപ വിലവരും.
ഇതിൽ 39.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് കൊണ്ടുവന്നപ്പോഴും 5.5 കോടി രൂപയുടെ കഞ്ചാവ് ഇവിടെനിന്നു വിദേശത്തേക്ക് കടത്താൻ ശ്രമിക്കുമ്പോഴുമാണ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 30ന് 2.12 കോടി രൂപ വിലവരുന്ന 4.239 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു പിടിച്ചെടുത്തത്. നവംബർ 15ന് 15 കിലോ, നവംബർ 30ന് എട്ടു കിലോ, ഡിസംബർ ഒന്പതിന് 12 കിലോ, ഡിസംബർ 16ന് 14.5 കിലോ, ഈ വർഷം ഫെബ്രുവരി 13ന് 15 കിലോ, മാർച്ച് 19ന് 15 കിലോ, ഏപ്രിൽ 15ന് 1.2 കിലോ, ഏപ്രിൽ 25ന് 5.5 കിലോ എന്നിങ്ങനെയായിരുന്നു നെടുമ്പാശേരിയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 11 കേസുകളാണ് ഈ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിലേക്കു വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നത്ബാങ്കോക്കിൽനിന്നാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സുരക്ഷിതമായി എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെനിന്നു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
ഇത്തരത്തിൽ വിപണനം നടത്തുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചിരട്ടിയിലേറെ ലാഭമാണു ലഭിക്കുക. ഉന്നതബന്ധങ്ങളുള്ള വൻ മാഫിയയാണ് മയക്കുമരുന്ന് വിപണനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പിടിയിലാകുന്ന കരിയർമാരിൽ അന്വേഷണം അവസാനിക്കുകയാണു പതിവ്.