പി. രാജുവിന്റെ മരണം വിവാദമാക്കിയ സംഭവം; സിപിഐ നേതാക്കളടക്കം 17 പേർക്കെതിരേ നടപടിക്കു ശിപാര്‍ശ
Sunday, April 27, 2025 2:12 AM IST
കൊച്ചി: സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണം വിവാദമാക്കിയത് കെ.ഇ. ഇസ്മയില്‍ പക്ഷത്തെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ എറണാകുളത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തു. വിവാദം പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍.
സിപിഐ സംസ്ഥാനസമിതി അംഗം പി.കെ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്റേതാണു കണ്ടെത്തല്‍. ജില്ലാ എക്സിക്യൂട്ടീവ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാനസമിതിക്ക് വിട്ടു.
മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തില്‍ നടത്തിയ പ്രതികരണങ്ങളാണു വിവാദമായത്. പി. രാജുവിന് പാര്‍ട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാനടപടിക്കു വിധേയനായത്.
എന്നാല്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെന്നും ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.
പിന്നാലെ രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.