പിറന്നാള്‍ദിനത്തില്‍ പത്മഭൂഷൺ സ്വീകരിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറം
Tuesday, April 29, 2025 2:51 AM IST
കൊച്ചി: പിറന്നാള്‍ദിനത്തില്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷൺ സ്വീകരിക്കാന്‍ കഴിഞ്ഞത് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ഇരട്ടിമധുരമായി. തന്റെ 67-ാം പിറന്നാള്‍ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്നാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പത്മഭൂഷൺ സ്വീകരിച്ചത്.
സംസ്ഥാനത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നിലവില്‍ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവനാണ്.
ഇതുവരെ 30 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. 25,000ത്തോളം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള അദ്ദേഹമാണ് ഇന്ത്യയില്‍ ആദ്യമായി ഒരു വ്യക്തിയില്‍ വിജയകരമായി രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ഏഷ്യയില്‍ ആദ്യമായി ടക്കയാസു രോഗിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും സംസ്ഥാനത്ത് ആദ്യമായി ശ്വാസകോശ മാറ്റ ശസ്ത്രക്രിയ നടത്തിയതും ആദ്യമായി വ്യോമമാര്‍ഗം ഹൃദയം കൊണ്ടുവന്ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും ഡോ. ജോസ് ചാക്കോയാണ്.
1985ല്‍ കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. പിന്നീട് വിദേശപഠനം പൂര്‍ത്തിയാക്കി 1995ല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2008ലാണ് ലിസി ആശുപത്രിയിലേക്കു മാറുന്നത്.
പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനും ഹൃദ്രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി 2008ല്‍ അദ്ദേഹം ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് സ്ഥാപിച്ചു. 2011ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഭാര്യ: ജെയ്മി ജോസ്. മൂന്ന് ആണ്‍മക്കളുണ്ട്.