കാലാവസ്ഥാമാറ്റം തുമ്പികളെയും ബാധിച്ചു: സര്‍വേ റിപ്പോര്‍ട്ട്
1377614
Monday, December 11, 2023 2:46 AM IST
കോട്ടയം: കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുണ്ടാകുന്ന പ്രാദേശിക മഴയും മിന്നല്‍ പ്രളയവും ജല പരിസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റം തുമ്പികളുടെ വൈവിധ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് എട്ടാമത് മീനച്ചില്‍ തുമ്പി സര്‍വേ റിപ്പോര്‍ട്ട്.
27 കല്ലന്‍തുമ്പികളും 21 സൂചിത്തുമ്പികളും ഉള്‍പ്പെടെ 48 ഇനം തുമ്പികളെ സര്‍വേയില്‍ കണ്ടെത്താനായി. മലിനീകരണത്തിന്റെ സൂചകമായി കരുതുന്ന ചങ്ങാതി തുമ്പികള്‍ മുന്‍വര്‍ഷം നഗരമാലിന്യം ഒഴുകിയെത്തുന്ന ഈരാറ്റുപേട്ട, പാലാ, കോട്ടയം എന്നിവിടങ്ങളില്‍ ധാരാളം ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ, പാലായിലേക്കാള് മഴ കുറവായിട്ടുണ്ടായ കോട്ടയം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മാത്രമാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
മീനച്ചിലാറിന്റെ തുടക്കഭാഗത്ത്, ശുദ്ധജല സൂചകമായ നീര്മാണിക്യനും, മധ്യഭാഗത്തും പതനഭാഗത്തും സ്വാമി തുമ്പിയും കൂടുതലായി കാണപ്പെട്ടു. മലരിക്കലും തണലോരത്തുമാണ് ഏറ്റവുമധികം ഇനം തുമ്പികളെ കാണാനായത്. കേരള വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗവും ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സും 2012 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സര്‍വേയില്‍ 2021- 54 ഇനങ്ങളും 2022-ല്‍ 45 ഇനങ്ങളും തുമ്പികളെ കണ്ടെത്തിയിരുന്നു. 18 സ്ഥാപനങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ഥികളാണ് വിദഗ്ധരോടൊപ്പം സര്‍വേയില്‍ പങ്കെടുത്തത്.
കൊതുക് നിര്‍മാര്‍ജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതു തലമുറയെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സര്‍വേ കോ - ഓര്‍ഡിനേറ്റര്‍ ഡോ. ഏബ്രഹാം സാമുവല്‍ കെ. പറഞ്ഞു. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ഡോ. നെല്‍സണ്‍ പി. ഏബ്രഹാം, എം.എന്‍. അജയകുമാര്‍ , ശരത് ബാബു എന്‍., അനൂപാ മാത്യൂസ്, ഷിബി മോസസ്, അമൃതാ വി. രഘു, രഞ്ജിത്ത് ജേക്കബ്, ക്രിസ്റ്റഫര്‍ ജോണ്‍ ഐസക്, മഞ്ജു മേരി ചെറിയാന് എന്നിവര്‍ നേതൃത്വം കൊടുത്തു.