എംജി ബിരുദ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം : ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
1339645
Sunday, October 1, 2023 6:23 AM IST
ഏറ്റുമാനൂർ: എംജി സർവകലാശാലയിൽനിന്നും ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെന്ന് സർവകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ തുടരണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർ സെബാസ്റ്റ്യൻ പി. ജോസഫ്, സെക്ഷൻ ഓഫീസർ മനോജ് തോമസ് എന്നിവർ നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് ഡോ.എ.കെ. ബാലകൃഷ്ണൻ നമ്പ്യാരും ജസ്റ്റിസ് ഡോ. കൗസറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തങ്ങൾക്ക് നോട്ടീസ് നൽകി ക്രോസ് വിസ്താരത്തിന് അവസരം നൽകാതെയാണ് തെളിവെടുപ്പ് നടത്തിയതെന്നും ഇത് സർവകലാശാല ചട്ടങ്ങളുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നുമുള്ള ഹർജിക്കാരുടെ വാദം ശരിവച്ച കോടതി ഇപ്പോഴുള്ള ശിക്ഷാ നടപടിയെ ഷോക്കോസ് നോട്ടീസ് ആയി പരിഗണിക്കാൻ നിർദേശിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷിതത്വത്തിനുള്ള മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിനുവേണ്ടി മാത്രമാണ് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതെന്ന യൂണിവേഴ്സിറ്റി അഭിഭാഷകന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി.
കഴിഞ്ഞ ജൂൺ 15നാണ് പിജി, ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം സെക്ഷൻ ഓഫീസർ കണ്ടുപിടിച്ചത്. ഇതേത്തുടർന്ന് മോഷണം പോയ വിവരം റിപ്പോർട്ട് ചെയ്ത സെക്ഷൻ ഓഫീസർ ഉൾപ്പെടെ രണ്ടു പേരെ കസ്റ്റോഡിയൻ എന്ന കാരണം ഉന്നയിച്ച് സസ്പെൻഡ് ചെയ്ത സർവകലാശാലയുടെ നടപടി വിവാദമായിരുന്നു.
ഇതു സംബന്ധിച്ച് ഗാന്ധിനഗർ പോലീസിന്റെ അന്വേഷണം തുടരുകയാണ്. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർവകലാശാലയ്ക്കു വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. സുരിൻ ജോർജും ഹാജരായി.