ജീവനെടുത്ത ട്രിപ്പിള്‍ യാത്ര: പോലീസുകാരന് 37 ലക്ഷം രൂപ പിഴ
1337508
Friday, September 22, 2023 3:58 AM IST
കോട്ടയം: ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ബൈക്ക് ഇടിച്ചു വഴിയാത്രക്കാരന് മരിച്ച സംഭവത്തില്‍ പോലീസുകാരന് 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. രണ്ട് പേരെ പിന്നിലിരുത്തി അമിതവേഗതയില്‍ പോലീസുകാരന് ഓടിച്ച ബൈക്കാണ് ഗൃഹനാഥനെ ഇടിച്ചിട്ടത്.
അപകടത്തില്‍ കുമാരനല്ലൂര്‍ തൂത്തൂട്ടി പുളിംപുഴയില്‍ വര്‍ഗീസാ (51) ണു മരണപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥനായ കോട്ടയം ആർപ്പൂക്കര ഈസ്റ്റ് ചാരംകുളം സി.വി. ജോസഫാണ് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കേണ്ടത്. കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെന്നത്ത് ജോര്‍ജിന്റേതാണ് വിധി.
2018 നവംബര്‍ 19ന് മാന്നാനം-അതിരമ്പുഴ റോഡില്‍ മാന്നാനം ഷാപ്പുപടിയിലായിരുന്നു അപകടം. പോലീസുകാരന് രണ്ടുപേരെ പിന്നിൽക്കയറ്റി അമിതവേഗത്തില്‍ ഓടിച്ച ബൈക്ക് തട്ടി വര്‍ഗീസ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു.
ഗുരുതര പരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് പോലീസുകാരനെതിരേ കേസെടുത്തിരുന്നു.
വര്‍ഗീസിന്റെ ഭാര്യയും രണ്ടുമക്കളും കോട്ടയം മോട്ടോര്‍ ആക്സിഡന്റ് കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു വിധി. മൊഴികളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച കോടതി പോലീസുകാരന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തി.
അപകടത്തില്‍പ്പെട്ട വണ്ടിക്ക് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ വാഹന ഉടമയായ പോലീസുകാരൻ കോടതിച്ചെലവും പലിശയും ഉള്‍പ്പെടെ 37 ലക്ഷം രൂപ നഷ്ടപരിഹാരം ഹര്‍ജിക്കാര്‍ക്ക് ഒരു മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ വി.ബി. ബിനു, സി.എസ്. ഗിരിജ എന്നിവര്‍ കോടതിയില്‍ ഹാജരായി.