Kerala
തിരുവനന്തപുരം: കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16-ാം തീയതി തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണം. എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു.
വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹത പുറത്തുവരെണ്ടതുണ്ട്.
കരാറിൽ ഒപ്പിടാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ കീഴടങ്ങിയിട്ടുള്ള ഈ പണം. ഇവർ തന്നെ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്.
ഏകപക്ഷീയമായി മുഖ്യമന്ത്രി പറയുന്നത് അടിച്ചേൽപ്പിക്കുകയാണ്. ആ മുഖ്യമന്ത്രിയുടെ മീതെ സമ്മർദം ചെലത്തുന്നത് സംഘപരിവാർ ശക്തികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂര്‍: മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം
ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.
കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Kerala
പൂനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിൽനിന്നും സ്വർണം മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ 22 നാണ് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയലേക്ക് മാറ്റുന്നതിനിടെയാണ് സ്വർണം അഴിച്ചുമാറ്റിയത്. കൃത്യമായി സ്വർണം ബന്ധപ്പെട്ടവരെ ഏൽപ്പിക്കുന്നതിന് പകരം അലക്ഷ്യമായി ഇഞ്ചക്ഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു.
ഒക്ടോബർ 18നാണ് പോലീസിൽ ബന്ധുക്കൾ പരാതി നൽകുന്നത്. രണ്ടര ലക്ഷം രൂപ വിലയുള്ള സ്വർണമാണ് നഷ്ടമായത്.
Kerala
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം. പദ്ധതിയിൽ ഒപ്പുവച്ച വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണെന്നും ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണ്. പദ്ധതി സംബന്ധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ രണ്ടുതവണ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിലൂടെ ഉണ്ടായത്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
അങ്കമാലി: കാലടിയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിൽ കർശന നടപടി സ്വീകരിച്ച് ഗതാഗത വകുപ്പ്. അപകടകരമായ രീതിയിൽ അമിതവേഗതയിൽ ഓടിച്ച ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു.
മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആർടിഒ കെ.ആർ. സുരേഷ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുമെന്നാണ് സൂചന. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
Kerala
തിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്.
വലിയൊരു സമൂഹത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്ന പരിഹാരത്തിനു സർക്കാർ തയാറാകണം.
വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ ത റയിൽ പറഞ്ഞു.
കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾ അടക്കം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം ബിഷപ് റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്ത് മിഷൻ തിരുവനന്തപുരം ബിഷപ് റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് ആർച്ച്ബിഷപ് റവ. ഡോ. റോബിൻസണ്‍ ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ റവ. ഡോ. സാവിയോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ.ജോസ് കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, ഫിലിപ്പ് വെളിയത്ത്, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, മനു വാരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം പരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കാണുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര.
Kerala
കൊച്ചി: ആലുവ-മൂന്നാര്‍ ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് നിര്‍മാണത്തിലെ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. നിര്‍മാണം നടക്കുന്നത് റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
വനഭൂമിയിലെന്ന് ആദ്യം അറിയിച്ചശേഷം പിന്നീട് റവന്യു ഭൂമി എന്നു തിരുത്തിയ സര്‍ക്കാര്‍ നിലപാടിലും കോടതി സംശയം പ്രകടിപ്പിച്ചു. ദേശീയപാതാ വികസനം നടക്കേണ്ട ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥത റവന്യു വകുപ്പിനാണോ വനം വകുപ്പിനാണോ എന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി വിജ്ഞാപനമിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റിസര്‍വ് വനമല്ലെന്നാണ് ഉത്തരവെങ്കില്‍ പാത വീതികൂട്ടുന്ന നടപടിയുമായി ദേശീയപാതാ അഥോറിറ്റിക്കു മുന്നോട്ടുപോകാം. അതേസമയം, കോടതിയുടെ അന്തിമ തീര്‍പ്പില്‍ ഇതു വനമാണെന്നു കണ്ടെത്തിയാല്‍ വനസംരക്ഷണ നിയമം ലംഘിച്ചതിനുള്ള പ്രത്യാഘാതങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് നിതന്‍ ജാംദാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് ഫയല്‍ ചെയ്ത ഹര്‍ജിയും ദേശീയപാതാ അഥോറിറ്റിയുടെ റിവ്യൂ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. 13 കിലോമീറ്റര്‍ ദൂരത്തില്‍ പാതയുടെ വികസനം നടത്തുന്നത് വനഭൂമിയിലാണെന്ന ആക്ഷേപം ഒരു വശത്തുണ്ട്. പാതയുടെ അപര്യാപ്തത കാരണമുള്ള ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്നവും മറുഭാഗത്തുണ്ടെന്നും പറഞ്ഞ കോടതി സന്തുലിതമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
മണ്ണിടിച്ചിലും മറ്റു പരിസ്ഥിതിപ്രശ്നങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. അടയാളപ്പെടുത്തിയ പ്രദേശത്തു മാത്രമേ നിര്‍മാണം നടത്താവൂവെന്നും കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ സ്കൂള്‍ നയങ്ങള്‍ക്കു വിരുദ്ധമായി മുസ്ലിം വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചു വന്ന വിഷയത്തില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നല്കിയ നോട്ടീസിനെതിരേ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സ്കൂളില്‍ തുടര്‍പഠനത്തിന് വിദ്യാര്‍ഥിനിക്കു താത്പര്യമില്ലെന്നും പ്രശ്നം വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നോട്ടീസ് നിയമവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് വി.ജി. അരുണ്‍ തീര്‍പ്പാക്കിയത്.
വിഷയത്തില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും സന്യസ്തര്ക്കുമെതിരേ വ്യാപകമായ അപവാദ-വിദ്വേഷ പ്രചാരണങ്ങൾ ദിവസങ്ങളായി നടന്നുവരികയായിരുന്നു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിനു നല്കിയ നോട്ടീസും തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു സ്കൂള്‍ അധികൃതർ ഹര്‍ജി നല്‍കിയത്. സ്കൂളിനു പോലീസ് സംരക്ഷണം നല്കാന് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. സ്കൂള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നതുവരെ സ്കൂളിനെതിരേ നടപടികള്‍ പാടില്ലെന്നു സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സിബിഎസ്ഇ സ്കൂളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അധികാരം സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ നടന്ന വാദത്തിനിടെയാണു വിദ്യാര്‍ഥിനി സ്കൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിഭാഷകന് അറിയിച്ചത്. സ്കൂളിനെതിരേ മറ്റു നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. മറ്റു വാദങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തില്‍ ഹര്‍ജി അവസാനിപ്പിക്കുകയായിരുന്നു.
തനിക്കു ലഭിച്ചതും കോണ്‍വന്റ് സ്കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റര്‍മാരുടെ സേവനങ്ങള്‍ തനിക്കു മനസിലാകുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂള്‍ വിട്ടുപോകുന്നതായി രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായ സൈബര്‍ ആക്രമണവും തെറ്റായ വാര്‍ത്തകളുടെ പ്രചരണവും സ്കൂളിനും പ്രിന്‍സിപ്പലായ സന്യാസിനിക്കും സ്കൂളിന്റെ അഭിഭാഷകയ്ക്കെതിരേയും നടന്നിരുന്നു. അഭിഭാഷകയ്ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ ചിലര്‍ പരാതി നല്കുകയുമുണ്ടായിരുന്നു. വ്യാജ വാര്‍ത്തകള്‍ നല്കി രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഇത്തരം വിവാദങ്ങള്‍ ഉപയോഗിക്കരുതെന്നും സൈബര്‍ ആക്രമണങ്ങള്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായതില്ആശ്വാസം: സ്കൂള്‍ മാനേജ്മെന്റ്
ഒരു വിദ്യാര്‍ഥിനി സ്കൂളില്‍നിന്നു മാറിപ്പോകുന്നതില്‍ വിഷമമുണ്ടെന്ന് സ്കൂള്‍ മാനേജ്മെന്റ്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും കോടതി ഇടപെടലില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാരെന്ന് പി.കെ. കൃഷ്ണദാസ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ രാത്രി ഏഴോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചു. സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സമരഗേറ്റിന് മുന്നില്‍ തുടരുകയാണ്. ഉപരോധ സമരം ശനിയാഴ്ച രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും രാജിവച്ച് പുറത്തുവന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. രാപ്പകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അനൂപ് ആന്റണി, എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ സമരത്തിന്റെ ഭാഗമായി.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ കേരളം അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും, എഐഎസ്എഫും തീരുമാനിച്ചു
ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സിപിഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ കണ്ണൂരിൽ എഐവൈഎഫ് മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ രംഗത്തെത്തിയിരുന്നു.
Kerala
മലപ്പുറം: മലപ്പുറത്ത് നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരയ്ക്കൽ ഹസ്കർ (37) ആണ് പിടിയിലായത്.
ഇയാളിൽനിന്ന് 2.58 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി പി. പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പോലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനയ്ക്ക് എത്തിയത്.
Kerala
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്ന് ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്.
അമ്മയും രണ്ട് മക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ മൊഴി നല്കി. കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: രാഷ്ട്രനിർമാണത്തിലും രാജ്യത്തിന്റെ സമഗ്ര വികസന പ്രക്രിയയിലും മലയാളികളായ വനിതകൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഭരണ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.ഭരണഘടനാ അസംബ്ലിയിലുണ്ടായിരുന്ന വനിതാ അംഗങ്ങളിൽ മൂന്നു പേരും മലയാളികളായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ ഭരണഘടനാ രൂപീകരണ ചർച്ചകളിൽ സജീവമായി പങ്കു വഹിച്ചു.
ലിംഗസമത്വം, മൗലികാവകാശങ്ങൾ, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലും മറ്റു സുപ്രധാന മേഖലകളിലുമുള്ള ചർച്ചകളിൽ അവരുടെ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനയ്ക്ക് ഉന്നതമായ ദർശനവും മുഖവും പകരുന്നതിൽ അവർ വലിയ സംഭാവനകളാണു നൽകിയത്.
രാജ്യത്തെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി മലയാളിയായ ജസ്റ്റീസ് അന്നാ ചാണ്ടിയാണ്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റീസ് എം.ഫാത്തിമാ ബീവിയും മലയാളിയാണെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.വികസനത്തിൽ മുന്നേറുന്ന രാജ്യത്തു സ്ത്രീകൾ സംരംഭകമേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ സ്ത്രീകളുടെ സാരഥ്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു. 2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിന് തൊഴിൽ, സംരംഭക മേഖലകളിൽ 70 ശതമാനം വനിതാപങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുള്ള പ്രയാണത്തിലാണു രാജ്യം.
ഉന്നതവിദ്യാഭ്യാസത്തിലെ ലിംഗസമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തുണ്ടെന്നത് അഭിമാനകരമാണ്. രാജ്യത്തെ മികച്ച പത്തു സര്‍വകലാശാലകളില്‍ രണ്ടും എന്‍ഐആര്‍എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച 100 കോളജുകളില്‍ 18 ഉം കേരളത്തിലാണ്.
സ്ത്രീവിദ്യാഭ്യാസത്തെയും ശക്തീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ സെന്റ് തെരേസാസ് കോളജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ കോളജിനെ നയിക്കുകയും മഹത്തായ സ്ഥാപകദർശനങ്ങളോടു ചേർത്ത് നേട്ടങ്ങളിലേക്കു കൈപിടിക്കുകയും ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു. നാളത്തെ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടവരാണ് കോളജിലെ പ്രതിഭകളായ വിദ്യാർഥികൾ.
വിദ്യാഭ്യാസപ്രക്രിയയ്ക്കൊപ്പം ആത്മീയ, ജീവിത മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സെന്റ് തെരേസാസിനെ സവിശേഷമാക്കുന്നു. ഇന്ത്യയെ വിജ്ഞാനത്തിന്റെ മാതൃകാശക്തിയാക്കി വളർത്താൻ സെന്റ് തെരേസാസിനെപ്പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ശതാബ്ദി ലോഗോ രാഷ്ട്രപതിക്കു നൽകി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് രാഷ്ട്രപതിക്ക് കോളജിന്റെ ഉപഹാരം സമ്മാനിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയിൽ സർക്കാർ ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ സിപിഎം-സിപിഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇടതുനയം മാത്രം നടപ്പിലാക്കാനുള്ള ഏജൻസിയല്ല സർക്കാരെന്നും പിഎംശ്രീയിൽ സിപിഐക്കുള്ള ആശങ്ക സിപിഎമ്മിനും ഉണ്ടെന്നായിരുന്നു ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
തൊട്ടുപിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെത്തി. സർക്കാർ തിരുത്തിയേ മതിയാകൂവെന്നും ഇല്ലെങ്കിൽ 27നു ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിനു ശേഷം കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ എൻഇപി നടപ്പിലാക്കില്ലെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത ബിനോയ് പിഎംശ്രീ പദ്ധതിയിയിലും പതിവുപോലെ സർക്കാരിനൊപ്പം ചേർന്നുനിൽക്കുമെന്ന പ്രതീതിയാണു ജനിപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനമാണു സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉണ്ടായത്. ഇടതുമുന്നണിയെയും മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരെയും നോക്കുകുത്തിയാക്കി പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ശക്തമായ തീരുമാനം ഇക്കാര്യത്തിൽ വേണമെന്നും സെക്രട്ടേറിയറ്റംഗങ്ങൾ ബിനോയ് വിശ്വത്തോടു പറഞ്ഞു.
പാർട്ടി സെക്രട്ടേറിയറ്റിന്റെ വികാരം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം പറഞ്ഞു കത്തയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള പാർട്ടി നിലപാടു വാർത്താസമ്മേളനം നടത്തി വിശദീകരിക്കാമെന്നും ബിനോയ് പറഞ്ഞു. കൂടാതെ ഇടതുമുന്നണിയിലെ എല്ലാ പാർട്ടികൾക്കും സിപിഐയുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടുള്ള കത്തുനൽകാനും സെക്രട്ടേറിയറ്റ് പാർട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച രണ്ടുതവണ മന്ത്രിസഭായോഗം മാറ്റിവച്ചതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള എൻഇപി പരിപാടി ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടിയും സിപിഎം നേതാക്കളും ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്. എന്നാൽ നയപരമായ ഒരു കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥയെ പൊടുന്നനെ പറഞ്ഞയച്ചു നിർവഹിച്ചതിലെ നിഗൂഢതയെയാണു സിപിഐ സംശയിക്കുന്നത്. എന്തു രാഷ്ട്രീയ നീക്കുപോക്കാണു നടന്നതെന്ന സംശയവും സിപിഐയ്ക്കുണ്ട്. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ പിന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവും സിപിഐക്കുണ്ട്. പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള തീരുമാനമെങ്കിലും ഉണ്ടാകണമെന്ന നിലപാടിൽ തന്നെയാണു സിപിഐയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും. പക്ഷേ ഇക്കാര്യത്തിൽ ഒരഭിപ്രായവും ബിനോയ് വിശ്വം ഇതുവരെയും പങ്കുവച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ 27ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആലോചിക്കാമെന്നു മാത്രമാണു പാർട്ടി നേതാക്കളോട് ബിനോയ് പങ്കുവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശസന്ദർശന ശേഷം മടങ്ങിയെത്തുമ്പോൾ വിഷയത്തിൽ കൂടുതൽ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളാനാണു സിപിഎം തീരുമാനവും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമെന്ന് പറഞ്ഞ മന്ത്രി വി. ശിവൻകുട്ടി പക്ഷേ തന്ത്രം വിശദീകരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ’എല്ലാ തന്ത്രവും പരസ്യമാക്കാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
പദ്ധതിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. അതിനാൽ അതുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും നടന്നുവരികയായിരുന്നു.
പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെ വന്നപ്പോൾ പണം നഷ്ടപ്പെടേണ്ട എന്നു കരുതിയാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഐയുടെ പ്രാധാന്യം എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. പിഎം ശ്രീയെക്കുറിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമാണു നാമെല്ലാവരും അറിയുന്നത്.
വാർത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ ഇതിൽ ഒപ്പിടുമ്പോൾ കേരളത്തിനു കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളിൽ സിപിഐ ഇരുട്ടിലാണ്.
നയപരമായ വിഷയമായതിനാൽ പിഎംശ്രീ മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവച്ച വിഷയമാണ്.ഈ വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയിൽ ചർച്ചയിൽ വന്നിട്ടില്ല. ഇടതുമുന്നണിയുടെ ശൈലി ഇതല്ല.
പിഎം ശ്രീ എൻഇപിയുടെ ഷോക്കേസാണെന്നാണു മനസിലായത്. ഇക്കാര്യത്തിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ആശങ്കയുണ്ട്.
അസ്വാഭാവികമായ തിരക്കോട് കൂടി മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ഒരു വാക്കു പോലും പറയാതെ ഉദ്യോഗസ്ഥ ഡൽഹിയിൽ ലാൻഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേദിവസം അതിനെ ബിജെപിയും ആർഎസ്എസും എബിവിപിയും പുകഴ്ത്തുന്നു. അതുകൊണ്ടാണ് ചർച്ച ആവശ്യപ്പെടുന്നത്.
Kerala
കോട്ടയം: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. ഘടക കക്ഷിയായ സിപിഐ ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തുവന്നത്.
പിഎം ശ്രീ പദ്ധതിയെക്കുറിച്ചു മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍ഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വ്യക്തമാക്കി.
ഒരു പദ്ധതി അത് കേന്ദ്രസര്ക്കാരിന്റേതായതുകൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല. പിഎം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാനാവില്ല. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍നിന്നും പൂര്‍ണമായും ഒഴിവായി നില്ക്കാന് കേരളത്തിന് സാധിക്കുകയില്ല. സര്‍വശിക്ഷ അഭിയാന് എസ്എസ്എ പദ്ധതിയില്‍ 2023-24ല്‍ 1031 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
2024-25ല്‍ ഒരു രൂപ പോലും ലഭിച്ചില്ല. അതിന്റെ കാരണം പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാതിരുന്നതാണ്.മാത്രമല്ല നിരവധി അധ്യാപകര്‍ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കൊച്ചി: നാവികദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ വർഷവും കൊച്ചിയിൽ നടന്നു വരുന്ന നാവികാഭ്യാസ പ്രകടനങ്ങൾ ഇത്തവണ തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നടക്കുമെന്ന് ഐഎൻഎസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസർ കമ്മഡോർ വി.ഇസഡ്. ജോബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ദിനേശ് ത്രിപാഠിയുടെ നേതൃത്വത്തിലായിരിക്കും നാവിക ദിനാഘോഷച്ചടങ്ങുകൾ നടക്കുക. പ്രധാന നാവിക ആസ്ഥാനങ്ങൾക്കുപുറമെ മറ്റു സ്ഥലങ്ങളിലും പരിപാടികൾ നടത്തുക എന്ന നാവിക സേനാ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ നാവിക ദിനാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിൽ ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നാവികാഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു.
വാരാഘോഷത്തിന്റെ ഭാഗമായി നവംബർ എട്ടിന് ഭിന്നശേഷി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നാവികാസ്ഥാനം സന്ദർശിക്കാം. 10,11 തീയതികളിൽ സ്കൂൾ വിദ്യാർഥികൾക്ക് ഐഎൻഎസ് ഗരുഡയും നാവിക കപ്പലുകളും സന്ദർശിക്കാൻ അവസരമുണ്ടാകും. ആധുനിക ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, വിമാന മോഡലുകൾ എന്നിവയും ഇതോടനുബന്ധിച്ച് പ്രദർശിപ്പിക്കും. വിരമിച്ച നാവികരുടെ സംഗമവും കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്.
നവംബർ 26 ന് ദക്ഷിണ നാവിക കമാൻഡ് ബാൻഡ് തിരുവനന്തപുരത്ത് സംഗീത പരിപാടി അവതരിപ്പിക്കും.
ഡിസംബർ പത്തിന് കൊച്ചിയിലെ സാഗരിക ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സംഗീതപരിപാടി നടക്കും. ഡിസംബർ 21ന് നേവി മാരത്തൺ കൊച്ചിയിൽ നടക്കും.