സ്വന്തം ലേഖകൻ
തൃശൂര്‍: ടി.എന്‍. പ്രതാപന് മത്സരിച്ച 2019ലെ തെരഞ്ഞെടുപ്പിലെ കണക്കു നോക്കിയാല്‍ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഏറ്റവും കൂടുതല്‍ സഹായിച്ചതു തൃശൂര്‍, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളാണ്. ലോക്സഭാ മണഡലത്തിലുള്പ്പെട്ട ഏഴു മണ്ഡലങ്ങളിലും പ്രതാപന്തന്നെയായിരുന്നു മുന്നിലെങ്കിലും തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങള്‍ എണ്ണിയപ്പോഴാണ് ലീഡ് ഉയര്‍ന്നത്.
കഴിഞ്ഞ തവണ പ്രതാപനു തൃശൂര്‍ മണ്ഡലത്തില്‍ 24,558 വോട്ടുകളാണ് തൊട്ടടുത്ത സ്ഥാനാര്‍ഥിയായിരുന്ന രാജാജി മാത്യു തോമസിനെക്കാളും കൂടുതല്‍ ലഭിച്ചത്. ഇത്തവണ പക്ഷേ വി.എസ്. സുനില്‍കുമാറിനു തൃശൂര്‍ മണ്ഡലത്തില്‍ വോട്ടുകള്‍ കൂടിയാല്‍ വിധി മാറും. ഗുരുവായൂര്‍ മണ്ഡലത്തില്‍ 20,465 വോട്ടുകളാണ് പ്രതാപനു കൂടുതല്‍ ലഭിച്ചത്. മറ്റു മണ്ഡലങ്ങളിലും മണലൂര്‍-12,938, ഒല്ലൂര്‍-16034, നാട്ടിക-2427, ഇരിങ്ങാലക്കുട-11,390, പുതുക്കാട്-5842 എന്നിങ്ങനെയായിരുന്നു പ്രതാപന്റെ ഭൂരിപക്ഷം.
എന്തായാലും സുരേഷ് ഗോപിക്കും സുനില്‍കുമാറിനും ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചാല്‍ കെ. മുരളീധരന്റെ ഭൂരിപക്ഷം കുറയും. കഴിഞ്ഞതവണ യുഡിഎഫിന് 1.68 ശതമാനം വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്. സിപിഐക്ക് 11.37 ശതമാനം വോട്ടു കുറഞ്ഞു. ബിജെപിക്കു 17.05 ശതമാനം വോട്ടു കൂടിയിരുന്നു. ഇത്തവണ ബിജെപിക്കും എല്‍ഡിഎഫിനും എത്ര ശതമാനം വോട്ടുകൂടുമെന്നതു നിര്‍ണായകമാകും.
ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും 774718 സ്ത്രീവോട്ടര്‍മാരില്‍ 565719 പേരും വോട്ട് ചെയ്തു. വോട്ടിംഗ് ശതമാനം കുറഞ്ഞത് ആരെയാണ് ബാധിക്കുകയെന്നത് ഇനിയും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. ഇത്തവണ വോട്ടു ചെയ്തവരുടെ കണക്കുവച്ചു നോക്കിയാല്‍ മൂന്നുപേരും മൂന്നു ലക്ഷത്തിനുമേല്‍ വോട്ടു പിടിക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതാണ് ആരു വിജയിച്ചാലും ഭൂരിപക്ഷം അധികമുണ്ടാകില്ലെന്ന വിലയിരുത്തലിന് ആധാരം.
എന്തായാലും കഴിഞ്ഞതവണ വിജയിച്ച ടി.എന്‍. പ്രതാപനു കിട്ടിയ വോട്ട് ഇത്തവണ കെ. മുരളീധരനു ലഭിക്കില്ലെന്നു പറയുന്നു. എങ്കിലും, വോട്ടു കുറഞ്ഞാലും ചെറിയ ഭൂരിപക്ഷത്തിനു വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. തൃശൂരും നാട്ടികയുമൊക്കെ തന്നോടൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് വി.എസ്. സുനില്‍കുമാര്‍. ചെറിയ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അവസാനത്തെ കണക്കുകൂട്ടല്‍ കഴിഞ്ഞതോടെ വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് ഇത്തവണ വോട്ടുകള്‍ കൂടുമെന്നുതന്നെയാണ് പ്രതീക്ഷ. ഇരിങ്ങാലക്കുടയും പുതുക്കാടും രക്ഷിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ലഭിച്ച 2,93,822 വോട്ടുകള്‍ ഇത്തവണ മൂന്നു ലക്ഷം കടക്കുമെന്നാണ് സൂചന. പക്ഷേ, വിജയത്തിലേക്കെത്തിക്കാന്‍ കഴിയുമോയെന്നതു കണ്ടറിയുകതന്നെ വേണം. എന്തായാലും, ആരു ജയിച്ചാലും ഫോട്ടോ ഫിനിഷിംഗിലായിരിക്കും വിജയം.