അന്തിക്കാട് സ്റ്റേഷനിലെ കരിക്ക് പ്രയോഗം; സ്കാനിംഗ് റിപ്പോർട്ടിൽ വാരിയെല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി
1423642
Monday, May 20, 2024 1:11 AM IST
അന്തിക്കാട്: പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദനത്തിൽ മറ്റൊരു പോലീസുകാരനും പങ്കുള്ളതായി പരാതി. അരിമ്പൂർ വെളുത്തൂരിലുള്ള പട്ടികജാതിക്കാരനായ മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ കരിക്കുകൊണ്ടുള്ള മർദനമുറയിൽ പൊട്ടിയതായി സ്കാനിംഗിൽ കണ്ടെത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ അന്തിക്കാട് സിഐ വിനീഷ്, പോലീസുകാരനായ അനൂപ് എന്നിവർക്കെതിരെ ഒരു നടപടിപോലും ഉണ്ടായില്ലെനാണു പരാതിക്കാർ പറയുന്നത്.
പത്തു ദിവസം മുൻപാണ് അരിമ്പൂർ വെളുത്തൂർ സ്വദേശി വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ (50) വെളുത്തൂർ ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളക്കിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സുനിൽകുമാറിന്റെ സഹോദരി പുത്രനടക്കം പതിനഞ്ചോളം പേരെ സ്റ്റേഷനിൽ എത്തിച്ചിരുന്നു.
ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽകെട്ടി ക്രൂരമായി മർദിച്ചതായാണു പരാതി. തന്നെ സിഐ വിനീഷും പോലീസുകാരനായ അനൂപും ചേർന്നാണ് മർദിച്ചതെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. നെഞ്ചിലും മുഖത്തും മർദിച്ചു. കരിക്കുകൊണ്ട് ഏഴുതവണ തുണിയിൽ പൊതിഞ്ഞ് ഇടിച്ചു. പോലീസ് വിട്ടയച്ചശേഷം സുനിൽകുമാർ അടക്കം ആറുപേർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനിൽകുമാറിന്റെ വലതുവശത്ത് പുറംഭാഗത്തു രണ്ടു വാരിയെല്ലുകൾ പൊട്ടിയതായും ലംഗ്സിനു ചുറ്റും വായുകെട്ടി നിൽക്കുന്നതായും കണ്ടെത്തിയത്. ഓപ്പറേഷൻ നടത്താനായി വരുംദിവസങ്ങളിൽ ഇദ്ദേഹത്തിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണം. വീട്ടിൽ കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനിൽകുമാർ. അമ്മ ശാന്തയാണ് സഹായത്തിനുള്ളത്.
സിഐക്കും പോലീസുകാരനും എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി ,പട്ടികജാതി ക്ഷേമവകുപ്പ് എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നാണ് സുനിൽകുമാർ ആവശ്യപ്പെടുന്നത്.