തൃശൂർ: തൃശൂർ അതിരൂപതയിൽനിന്ന് ഈ വർഷം ആഘോഷപൂർവമായി കുർബാന സ്വീകരിച്ച കുഞ്ഞുങ്ങളുടെ സംഗമം അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു നടന്ന ഏഞ്ചലോസ് 2024 സംഗമത്തിൽ മാലാഖമാരെപ്പോലെ വെള്ളയുടുപ്പിട്ടു തലയിൽ മുടിചൂടി ആയിരത്തിഅഞ്ഞൂറിലേറെ കുട്ടികൾ പങ്കെടുത്തു. അതിരൂപതയിലെ 16 ഫൊറോനകളിൽനിന്നുള്ള കുട്ടികളാണു പങ്കെടുത്തത്. ദീപം തെളിയിക്കലിനുശേഷം ഭക്തിസാന്ദ്രമായ ഗാനാലാപനത്തോടെ ദിവ്യബലിയർപ്പിച്ചു. വിശുദ്ധ കുർബാനയിലൂടെ ശക്തി സംഭരിച്ച് യേശുവിന് സാക്ഷ്യം വഹിക്കേണ്ടതിന്റെ ആവശ്യകതെയെകുറിച്ചും തിരുവചനത്തോടുള്ള സ്നേഹത്തിൽ വളർന്നു പരിശുദ്ധാത്മാവിൽ നിറഞ്ഞ് പരിശുദ്ധ അമ്മയുടെ കരം പിടിച്ചുള്ള ജീവിതം നയിക്കേണ്ടവരാണ് കുഞ്ഞുമക്കളെന്നും ആർച്ച്ബിഷപ് സന്ദേശത്തിൽ പറഞ്ഞു. നവവൈദികരായ ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ, ഫാ. ജിജോ എടക്കളത്തൂർ എന്നിവർ സഹകാർമികത്വം വഹിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കു മെമന്റോ വിതരണം ചെയ്തു. ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ഫാ. സിജോ മുരിങ്ങാത്തേരി, കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. അനു ചാലിൽ, സിസ്റ്റർ ബീന റോസ് എസ്എസ്പിസി, വൈദിക വിദ്യാർഥികൾ, ചിൽഡ്രൻസ് മിനിസ്ട്രി അതിരൂപത ഭാരവാഹികൾ, ആനിമേറ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.