കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ സിപിഎമ്മിനു സിപിഐയുടെ താക്കീത്
1549708
Tuesday, May 13, 2025 7:16 PM IST
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്പേ കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന കർശന നിർദേശവുമായി സിപിഐ. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കർഷക വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സിപിഐ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിപിഐയുടെ കർഷകസംഘടനയായ കിസാൻസഭ പദ്ധതി നടപ്പിലാക്കാത്തതിനെതിരേ സമീപകാലത്ത് സമരവും നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തോൽവിക്ക് കാരണം കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പിലാക്കാത്തതാണെന്ന് കിസാൻസഭ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തിയിരുന്നു.
ഇതിനു പിന്നാലെ സിപിഐ സംസ്ഥാന കമ്മിറ്റിയിലും പെൻഷൻ പദ്ധതി ചർച്ചയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൃഷിമന്ത്രി പി. പ്രസാദും മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ധനവകുപ്പിന്റെ കടുത്ത എതിർപ്പാണ് പദ്ധതി നടപ്പിലാക്കാത്തതെന്നാണ് സിപിഐ ആരോപിക്കുന്നത്. പെൻഷൻ പദ്ധതി സർക്കാരിന് ബാധ്യതയാകുമെന്ന് ധനകാര്യവകുപ്പ് റിപ്പോർട്ട് നല്കിയിരിക്കുന്നത്.
പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമായിട്ടില്ല.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണ് കൃഷിമന്ത്രി തുറന്നുകൊടുത്തത്.
20 ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് ഇതുവരെ 20000 ത്തിൽ താഴെവരെയുള്ള രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയാണ് തുടർഭരണത്തിന് കാരണമെന്നാണ് സിപിഐ വിലയിരുത്തുന്നത്.