സിപിഎം ക്രിമിനലുകളുടെ നടപടി അപലപനീയമെന്ന് മാർട്ടിൻ ജോർജ്
1548790
Thursday, May 8, 2025 2:01 AM IST
മലപ്പട്ടം: മലപ്പട്ടം അടുവാപ്പുറത്ത് രണ്ടുമാസങ്ങൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച മഹാത്മജിയുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്തൂപം തകർത്ത സിപിഎം ക്രിമിനലുകളുടെ നടപടി അപലപനീയമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. മുമ്പ് പയ്യന്നൂരിലും ഗാന്ധി പ്രതിമ സിപിഎമ്മുകാർ തകർത്തിരുന്നു.
രാഷ്ട്രപിതാവിനു നേർക്ക് നിറയൊഴിച്ച ഗോഡ്സെയുടെ പിന്മുറക്കാരായി സിപിഎം മാറുകയാണ്. ഗാന്ധിസ്തൂപം സ്വന്തം സ്ഥലത്ത് സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടും സിപിഎം ആക്രമിച്ചു.
വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയടക്കം ഭാഗ്യവശാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സ്തൂപം തകർത്തും കോൺഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്തിയും കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട. ആ കാലമൊക്കെ കഴിഞ്ഞു. സിപിഎം ജനാധിപത്യ ധ്വംസനങ്ങളുടെ കോട്ട കെട്ടിയ മലപ്പട്ടം പോലുള്ള പ്രദേശങ്ങളിലെ യഥാർഥ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഇതിനെതിരെ പ്രതികരിക്കും.
ഗാന്ധി സ്തൂപം തകർക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സനീഷിന്റെ വീട് ആക്രമിക്കുകയും ചെയ്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിനോടൊപ്പം റിജിൽ മാക്കുറ്റി, കെ.സി. ഗണേശൻ, കെ.പി. ശശിധരൻ, ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ അക്രമം നടന്ന സ്ഥലം സന്ദർശിച്ചു.