കാനോനിക നടപടികള്‍ക്ക് വിധേയരായ വൈദികര്‍ കൂദാശ പരികർമം ചെയ്തത് അപലപനീയം: മാർ ജോസഫ് പാംപ്ലാനി
1548784
Thursday, May 8, 2025 2:01 AM IST
കൊച്ചി: കാനോനിക നിയമ നടപടികള്‍ നേരിടുന്ന വൈദികര്‍ കൂദാശകള്‍ പരികർമം ചെയ്യാതിരിക്കാനും അവര്‍ മറ്റു വൈദികരെ തിരുക്കര്‍മങ്ങള്‍ക്ക് നിയോഗിക്കാതിരിക്കാനും പള്ളികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് യാതൊരു തടസവും സൃഷ്ടിക്കാതിരിക്കാനും നിർദേശിക്കുന്നതായി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.എറണാകുളം റിന്യൂവല്‍ സെന്ററില്‍, എറണാകുളം സെന്റ് മേരീസ് ബസിലിക്ക അംഗങ്ങളായ കുട്ടികള്‍ക്കും മാതാനഗര്‍ വേളാങ്കണ്ണിമാതാ, പാലാരിവട്ടം സെന്റ് മാര്ട്ടിന് ഡി പോറസ്, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന എന്നീ പള്ളികളിലെ കുട്ടികള്‍ക്കു നല്കപ്പെട്ട പ്രഥമ ദിവ്യകാരുണ്യ കൂദാശ പരികര്‍മത്തില്‍, കാനോനിക നടപടികള്‍ക്ക് വിധേയരായ വൈദികർ പൂർണമായോ ഭാഗികമായോ പങ്കെടുക്കുകയും അവർ മറ്റു വൈദികരെ നിയോഗിക്കുകയും ചെയ്തതായി അറിയാൻ കഴിഞ്ഞു.
ഇത് വിശ്വാസിസമൂഹത്തിന് വളരെ വേദനയുളവാക്കി. കാനോനിക നടപടികള്‍ക്ക് വിധേയരായ ഫാ. വര്‍ഗീസ് മണവാളന്, ഫാ. ബെന്നി പാലാട്ടി, ഫാ. തോമസ് വാളൂക്കാരന്, ഫാ. ജോഷി വേഴപ്പറമ്പില്‍ എന്നിവർ കൂദാശ പരികർമം ചെയ്തത് അപലപനീയമാണെന്നും എറണാകുളം-അങ്കമാലി അതിരൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. ജോഷി പുതുവ പത്രക്കുറിപ്പിൽ അറിയിച്ചു.