പത്തനംതിട്ട: നഗരത്തിലെ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമഹർജി തയാറാക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി.
ആന്റോ ആന്റണി ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിൽ കഴിഞ്ഞ രണ്ടര വർഷമായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വ്യാപാര മേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാന്പ്ര അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട നഗരത്തിന്റെ നാലു ദിക്കുകളിൽ ആരംഭിച്ചിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുക, അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡുകൾ ചെറു വാഹനങ്ങൾക്കും, പൊതുജനങ്ങൾക്കും സഞ്ചാരയോഗ്യമാക്കി തുറന്നു നൽകുക, നഗരത്തിലെ വ്യാപാര മേളകൾക്ക് അനുമതി നൽകുന്നത് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗഷനിൽനിന്നും ആരംഭിച്ച ഒപ്പ് ശേഖരണം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജന പ്രതിനിധികൾ, മതനേതാക്കൾ തുടങ്ങിയവർ ഒപ്പ് രേഖപ്പെടുത്തി. യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ ഷാജി മാത്യു, അലിഫ്ഖാൻ മേധാവി, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, കെപി തമ്പി, കെ.എസ്. അനിൽകുമാർ,
കൺവീനർമാരായ ലാലു മറ്റപ്പള്ളി, ഉണ്ണികൃഷ്ണൻ, അലക്സാണ്ടർ വിളവിനാൽ, വിജോ ജേക്കബ്, തോമസ് മോഡി, അശ്വിൻ മോഹൻ, സാബു ചരിവുകാലായിൽ, ബിജു വിശ്വൻ, ലീനാ വിനോദ്, ലിൻസി, സൂര്യ, രാജു പാലസ്, നൗഷാദ് റോളക്സ് തുടങ്ങിയവർ പ്രസംഗിച്ചു.