കേരളത്തിലെ സ്റ്റാർട്ടപ്പുകൾ
Wednesday, May 7, 2025 12:22 AM IST
നവസംരംഭങ്ങളും സംരംഭകത്വവും -3 / ഡോ. ജോബ് കുര്യൻ നേര്യംപറമ്പിൽ
കേരളത്തിലും സ്റ്റാർട്ടപ്പ് സംസ്കാരം നിലവിലുണ്ട്. കേരള സർക്കാർ, സ്വകാര്യ ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ദശകങ്ങളായി സംരംഭകത്വ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു.
കേരള സർക്കാർ സ്ഥാപിച്ച കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) എന്ന നോഡൽ ഏജൻസിയാണ് സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും അതുവഴി സാങ്കേതിക സംരംഭകത്വ സംസ്കാരം സൃഷ്ടിക്കുന്നതിനും സജീവമായി രംഗത്തുള്ളത്. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ ഊർജസ്വലവും ചലനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുക, നൂതനത്വം പ്രോത്സാഹിപ്പിക്കുക, സംരംഭകത്വ സംരംഭങ്ങളുടെ വളർച്ചയ്ക്ക് സൗകര്യമൊരുക്കുക എന്നിവയാണ് കെഎസ്യുഎമ്മിന്റെ പ്രധാന ലക്ഷ്യങ്ങൾ.
യുവജനങ്ങളിലും വിദ്യാർഥികളിലും സംരംഭകത്വ നൈപുണികൾ വളർത്തുന്നതിനുള്ള യൂത്ത് ഓൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം, സീഡ് സപ്പോർട്ട് സ്കീം, ഇന്ററസ്റ്റ് സബ്വെൻഷൻ സ്കീം, പ്രധാനമായും സാങ്കേതിക സ്ഥാപനങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് കെഎസ്യുഎമ്മിന്റെ കീഴിലുള്ള പ്രധാന പ്രമോഷണൽ പ്രവർത്തനങ്ങൾ. വനിതാ സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രീ ഇൻകുബേഷൻ പ്രോഗ്രാമുകളും കെഎസ്യുഎമ്മിന്റെ പ്രവര്‍ത്തനപരിധിയിൽ ഉള്‍പ്പെടുന്നു.
വ്യവസായ പശ്ചാത്തലം
2024ലെ സാമ്പത്തിക സർവേ പ്രകാരം, കെഎസ്യുഎമ്മിന്റെ ശ്രമഫലമായി കേരളത്തില്‍ ആരംഭിച്ച 5,700ത്തിലധികം സ്റ്റാർട്ടപ്പുകളിലൂടെ 57,000 പേർക്കാണ് തൊഴിൽ നൽകാനായത്. കൂടാതെ, 5,375 കോടി രൂപയുടെ ബാഹ്യ നിക്ഷേപം ആകർഷിക്കാനും 5.58 ലക്ഷം ചതുരശ്ര അടി ഇൻകുബേഷൻ സ്ഥലം കണ്ടെത്തി നൽകാനും കെഎസ്യുഎമ്മിനു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിഭാ പൂളും യുവജന വിഭവശേഷി സാധ്യതയും കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ കൂടുതൽ മെച്ചപ്പെട്ടതാകാമായിരുന്നുവെങ്കിലും, സംസ്ഥാനത്തിന്റെ അത്ര പ്രശസ്തമല്ലാത്ത വ്യവസായ പശ്ചാത്തലത്തിൽ വേണം ഇതിനെ കാണാൻ.
1950കളിലെ കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാർ കാലം മുതൽ സംസ്ഥാനത്ത് പ്രതികൂലമായ വ്യവസായ കാലാവസ്ഥ നിലനിൽക്കുന്നു എന്നൊരു ധാരണയുണ്ട്. നിലവിലുള്ള വ്യവസായങ്ങളുടെ പ്രോത്സാഹനീയമല്ലാത്ത പ്രവർത്തനരീതി, സ്വകാര്യ നിക്ഷേപങ്ങളുടെ കടുത്ത അഭാവം, കുറഞ്ഞതോതിലുള്ള എഫ്ഡിഐ വരവ്, അനിയന്ത്രിതവും തീവ്രവുമായ ട്രേഡ് യൂണിയനിസം എന്നിവ സംസ്ഥാനത്തെ അനാരോഗ്യകരമായ വ്യവസായ കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണങ്ങളാണ്.
തുടർച്ചയായ സർക്കാരുകൾ വ്യവസായ കാലാവസ്ഥ മെച്ചപ്പെടുത്താനും സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നയിച്ച സർക്കാരുകളുടെ കീഴിൽ 2003 മുതൽ 2025 വരെ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റുകൾ സുരക്ഷിതമല്ലാത്ത നിക്ഷേപ അന്തരീക്ഷം എന്ന ധാരണ കാരണം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയില്ല.
സംരംഭക വർഷം
നിർവചനമനുസരിച്ച് സ്റ്റാർട്ടപ്പുകളായി കണക്കാക്കപ്പെടുന്നില്ലെങ്കിലും, സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എമ്മുകൾ) പ്രോത്സാഹിപ്പിക്കുന്നതിനായി, നിലവിലെ സർക്കാർ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷം - YoE1 എന്നും തുടർന്നുള്ള വർഷങ്ങൾ YoE2, YoE3 എന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പ്രതിവർഷം 1.2 ലക്ഷത്തിലധികം എംഎസ്എമ്മുകൾ ആരംഭിക്കുകയുണ്ടായി.
എംഎസ്എമ്മുകൾ ഗ്രാമീണ പിന്നാക്ക പ്രദേശങ്ങളിലെ വ്യവസായവത്കരണം പ്രോത്സാഹിപ്പിക്കുകയും യുവാക്കൾക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും തൊഴിൽ നൽകുകയും ചെയ്യുന്നു. ഈ മേഖല, നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും സ്ഥാപിക്കാൻ എളുപ്പവും മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നതുമായതിനാല്‍ സ്റ്റാർട്ടപ്പുകൾക്കുള്ള ഒരു വേദിയായി വർത്തിക്കുകയും ചെയ്യുന്നു.
2024ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം, ഏകദേശം 40 ശതമാനം എംഎസ്എമ്മുകള് ചെറുകിട വ്യാപാര മേഖലയിലും ശരാശരി 25 ശതമാനം ഐടി ഇതര സേവന മേഖലയിലുമാണ്. സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ സ്റ്റാർട്ടപ്പുകൾക്കു സമാനമായി നിരവധി എംഎസ്എമ്മുകൾ (ഒമ്പത് വർഷത്തിനുള്ളിൽ 42,000) അടച്ചുപൂട്ടിയതായാണ് കാണുന്നത്. സംസ്ഥാനത്ത് ആരംഭിച്ച എംഎസ്എമ്മുകളിൽ വളരെ ചെറിയ ശതമാനത്തിനു മാത്രമേ അവയുടെ പ്രവർത്തനരീതിയും വ്യാപ്തിയും കാരണം സ്റ്റാർട്ടപ്പുകളായി കണക്കാക്കപ്പെടാനോ അതിനുള്ള യോഗ്യത നേടാനോ സാധ്യതയുള്ളൂ.
എല്ലാ ആശങ്കകള്ക്കുമുപരി, സ്റ്റാർട്ടപ്പ് സംസ്കാരം ആഗോളതലത്തിൽ അഭിവൃദ്ധിപ്പെടാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലിതിനു നേരിട്ട മൂന്നു ദശകങ്ങളോളമുള്ള കാലതാമസം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൂർണ പിന്തുണയാൽ മറികടക്കപ്പെടുന്നു. സാങ്കേതികവിദ്യ അതിവേഗം വളരുന്നതിനാൽ, രാജ്യത്ത് കൂടുതൽ സ്റ്റാർട്ടപ്പുകള്‍ ഉടലെടുക്കും. വിവിധ സർക്കാർ പദ്ധതികളിലൂടെ നിരവധി ആളുകൾക്ക് സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രചോദനം ലഭിച്ചേക്കാം. തത്കാലം സ്റ്റാർട്ടപ്പുകളുടെ പാത ശരിയായ ദിശയിലേക്ക് നീങ്ങുന്നതായി പ്രത്യാശിക്കാം.
(അവസാനിച്ചു)
(ലേഖകൻ മദ്രാസ്, പാലക്കാട് ഐഐടികളിലെ പ്രഫസറും ഡീനുമായിരുന്നു)