കാറ്റിലുലയുന്ന ഡൽഹി രാഷ്ട്രീയം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, February 22, 2025 12:33 AM IST
ഡൽഹിയുടെ നാലാമതു വനിതാ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്ത ഭരണം തുടങ്ങി. രാജ്യത്താകെയുള്ള എൻഡിഎ മുഖ്യമന്ത്രിമാരിലെ ഏക വനിതയാണിവർ. ഡൽഹിയിൽ സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് രേഖയുടെ മുൻഗാമികളായ വനിതകൾ. ഇവരിൽ കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് മാത്രമാണു കാലാവധി തികച്ചു ഭരിച്ചത്. ഷീലയാകട്ടെ ഒന്നല്ല മൂന്നുതവണ ഭരിച്ചു. തുടർച്ചയായി 15 വർഷം. ഇതേ ഷീലയുടെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിതിന് ഇത്തവണ കെട്ടിവച്ച കാശു കിട്ടിയില്ല. ഡൽഹിയിലെ 70ൽ വെറും മൂന്നു സീറ്റിലാണു കോൺഗ്രസിന് കെട്ടിവച്ച പണമെങ്കിലും കിട്ടിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റവും പുതുമയും നൽകി 12 വർഷത്തോളം ഡൽഹി ഭരിച്ച ആം ആദ്മി പാർട്ടിയുടെ ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇക്കുറി 4,000 വോട്ടിന്റെ വ്യത്യാസത്തിൽ തോറ്റു. മൂന്നാം തവണയും ഭരണത്തുടർച്ച തേടിയ എഎപിയുടെ തോൽവിക്കും കേജരിവാളിനെയാണു പലരും കുറ്റപ്പെടുത്തുന്നത്.
ഡൽഹിയിലെ 70 അംഗ നിയമസഭയിൽ എഎപി 22 സീറ്റിലൊതുങ്ങി. 27 വർഷത്തിനുശേഷം അധികാരം തിരികെപ്പിടിച്ച ബിജെപിക്ക് 48 സീറ്റുകളാണു ലഭിച്ചത്. മുന്‍പു 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോണ്‍ഗ്രസിനു ഹാട്രിക് പൂജ്യം. ബിജെപിക്ക് 46.5 ശതമാനം, എഎപിക്ക് 43.6 ശതമാനം, കോണ്‍ഗ്രസിന് 6.3 ശതമാനം വോട്ടുകളാണു ലഭിച്ചത്. 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ 60.54 ശതമാനമായിരുന്നു പോളിംഗ്. 2020നെ അപേക്ഷിച്ച് 2.28 ശതമാനം കുറവുമാണിത്.
വനിതാ മുഖ്യമന്ത്രി തന്ത്രം
മുഖ്യമന്ത്രിപദവി മോഹിച്ച പ്രബലരെ തള്ളിയാണ് ആദ്യമായി എംഎൽഎയായ രേഖ ഗുപ്തയെ ബിജെപി തെരഞ്ഞെടുത്തത്. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദർ മഹാജൻ എന്നിവരെയാണ് അവസാനറൗണ്ടിൽ പരിഗണിച്ചത്. പ്രധാന നേതാക്കളെ മൂലയ്ക്കിരുത്തുക മാത്രമല്ല ലക്ഷ്യം. ബിജെപിക്കു രാജ്യത്തു വനിതാ മുഖ്യമന്ത്രിയില്ലെന്ന പോരായ്മ പരിഹരിക്കാൻ കിട്ടിയ അവസരം വിനിയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി. നഡ്ഡയും. ദേശീയ തലസ്ഥാനത്തു വൻനേതാക്കളുടെ മൂക്കിനുതാഴെ ചൊൽപ്പടിക്കു നിൽക്കുന്നയാളും ഉറച്ച ബിജെപിക്കാരിയുമാണെന്നതും രേഖയ്ക്കു നറുക്കുവീഴാൻ കാരണമായി. ഡൽഹിയിൽ വളരെ സ്വാധീനമുള്ള ബനിയ സമുദായക്കാരിയാണെന്നതും തുണച്ചു.
മന്ത്രിമാരിലും സമവാക്യം
മുഖ്യമന്ത്രിയാകാൻ കൊതിച്ച മുൻ പ്രതിപക്ഷ നേതാവും കേജരിവാളിനെ മുട്ടുകുത്തിക്കുകയും ചെയ്ത പർവേഷ് വർമ, വിജേന്ദർ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ജിതേന്ദർ സിംഗ് എന്നിവർക്ക് വേണ്ടത്ര പിന്തുണയുണ്ടായില്ല. ഇവരിൽ ജാട്ട് നേതാവായ പർവേഷും പഞ്ചാബി മുഖമായ ആശിഷും മന്ത്രിമാരായി. എഎപി തരംഗത്തിലും ജയിച്ച, മൂന്നാം തവണ ബിജെപിയുടെ എംഎൽഎ ആയ വിജേന്ദർ ഗുപ്തയ്ക്കു സ്പീക്കർസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഡൽഹി ബിജെപിയുടെ ദളിത്മുഖമായ രവീന്ദർ ഇന്ദ്രജ് സിംഗ്, എഎപിയിൽനിന്നു കൂറുമാറിയെത്തിയ ബ്രാഹ്മണൻ കപിൽ മിശ്ര, സിക്കുകാരുമായുള്ള ബിജെപിയുടെ പാലമായ മഞ്ജീന്ദർ സിംഗ് സിർസ, ദന്തഡോക്ടറായ പങ്കജ് കുമാർ സിംഗ് എന്നിവരാണു മറ്റു മന്ത്രിമാർ. കപിലും പങ്കജും കിഴക്കൻ യുപിയിലെ പൂർവാഞ്ചലുകാരാണ്. ന്യൂനപക്ഷമില്ലാത്ത മന്ത്രിസഭയിൽ ഇതര സമുദായിക, പ്രാദേശിക സമവാക്യം മുഖ്യമായി.
പഠനകാലത്തുതന്നെ തിളങ്ങി
ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് 50 വയസുള്ള രേഖ ഗുപ്ത വിജയിച്ചത്. ഡൽഹി ദൗളത് റാം കോളജിലെ ബികോം പഠനകാലത്തു എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയന്റെ മുൻ പ്രസിഡന്റും (1996-97) ജനറൽ സെക്രട്ടറിയും (1995) ആയിരുന്നു രേഖ. ഇത്തവണ മുൻമുഖ്യമന്ത്രി അതിഷിയോടു തോറ്റ കോണ്‍ഗ്രസ് നേതാവ് അൽക്ക ലാംബയായിരുന്നു 1995ൽ ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡന്റ്. രേഖയോടൊപ്പമുള്ള തന്റെ പഴയ ഫോട്ടോ പങ്കുവച്ചാണു കൂട്ടുകാരിയെ അൽക്ക അഭിനന്ദിച്ചത്.
ഹരിയാനയിലെ ജുലാനയിൽ ജനിച്ച രേഖ ശർമ, പിച്ചള വ്യവസായിയായ മനീഷ് ഗുപ്തയെ 1998ൽ വിവാഹം ചെയ്തതോടെയാണു പേര് രേഖ ഗുപ്ത എന്നായത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 2007 മുതൽ ബിജെപി കൗണ്‍സിലർ കൂടിയാണ് രേഖ. സൗത്ത് ഡൽഹി കോർപറേഷനിൽ മേയർ സ്ഥാനവും വഹിച്ചു. എന്നാൽ, മുഖ്യമന്ത്രിയായതോടെ രേഖയ്ക്കെതിരേയുള്ള വീഡിയോകൾ എതിരാളികൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കോർപറേഷൻ യോഗത്തിൽ സ്റ്റേജിൽ കയറി മൈക്കും ഫർണിച്ചറും അടിച്ചുപറിക്കുന്ന രേഖ ഗുപ്തയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന രേഖയുടെ വീഡിയോയും എതിരാളികൾ വൈറലാക്കി. രാഷ്ട്രീയ എതിരാളിക്കെതിരേ രണ്‍വീർ അല്ലാബാഡിയുടെ വിവാദപരാമർശത്തോടു സാമ്യമുള്ള പോസ്റ്റിട്ടതിനും രേഖ ഗുപ്ത വിവാദത്തിലായിരുന്നു.
കേജരിവാൾ നിരാശപ്പെടുത്തി
ആം ആദ്മി പാർട്ടിയുടെ തോൽവിയും കോണ്‍ഗ്രസിന്റെ അതീവ ദയനീയ പരാജയവും പലരെയും അത്ഭുതപ്പെടുത്തി. ബിജെപിയും എഎപിയും തമ്മിലുള്ള വോട്ടു ശതമാനത്തിൽ വെറും മൂന്നു ശതമാനത്തിൽ താഴെ (2.9%) വ്യത്യാസമേയുള്ളൂവെങ്കിലും സീറ്റുകളുടെ കാര്യത്തിൽ 48-22 എന്നായതും ചിലർക്കെങ്കിലും മനസിലാകില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ പുനർനിർവചിച്ച ആം ആദ്മി പാർട്ടിയുടെ പരാജയം രാജ്യത്തു പ്രധാന രാഷ്ട്രീയമാറ്റത്തിനാണു വഴിയൊരുക്കിയത്.
2013ൽ കോണ്‍ഗ്രസ് പിന്തുണയോടെയാണ് എഎപി അധികാരത്തിലെത്തിയത്. ലഫ്റ്റനന്റ് ഗവർണറുടെ ഒരു വർഷത്തെ ഭരണത്തിനു ശേഷം 2015ൽ 70ൽ 67 സീറ്റുകളോടെ എഎപി തിരിച്ചെത്തി. പുതിയൊരു ഭരണമാതൃകയിലൂടെ കേജരിവാൾ സർക്കാർ രാജ്യത്താകെ പേരു നേടി. മികച്ച ജനപിന്തുണയോടെ (62 സീറ്റ്) 2020ലും അധികാരത്തുടർച്ച നേടി.
മദ്യനയവും ശീഷ്മഹലും
മദ്യനയം അടക്കമുള്ള അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ആഡംബര വസതിയെ ചൊല്ലിയുള്ള ശീഷ്മഹൽ വിവാദവും മറ്റു ധൂർത്തുകളും നഗര ശുചിത്വവും അന്തരീക്ഷ മലിനീകരണവും അടക്കം ബിജെപിയും കോണ്‍ഗ്രസും ഉയർത്തിയ കൊടുങ്കാറ്റിൽ ജനപ്രീതി കുത്തനെ ഇടിഞ്ഞ് എഎപി കടപുഴകി. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മുൻ മുഖ്യമന്ത്രി കേജരിവാൾ, ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പാർലമെന്റ് അംഗം എന്നിവരുൾപ്പെടെ പ്രമുഖ എഎപി നേതാക്കൾ അറസ്റ്റിലായി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വിപ്ലവംപോലെ കേജരിവാളിന്റെ കഴിഞ്ഞ ഭരണകാലത്തു പുതുമകളില്ലാതെപോയതും തിരിച്ചടിയായി. യമുന നദി വൃത്തിയാക്കൽ, വായുമലിനീകരണം പരിഹരിക്കൽ, നഗരശുചിത്വം മെച്ചപ്പെടുത്തൽ എന്നീ വാഗ്ദാനങ്ങൾ പാലിക്കാനാകാതെ പോയതു സാധാരണക്കാരെപ്പോലും മാറ്റി ചിന്തിപ്പിച്ചു. കേന്ദ്ര ബജറ്റിൽ 12 ലക്ഷം രൂപ വരെയുള്ള ആദായനികുതി വരുമാനത്തിന് ഇളവു പ്രഖ്യാപിച്ചത് ഇടത്തരക്കാരിൽ സ്വാധീനം ചെലുത്തി.
കാരണങ്ങൾ പലവിധം
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം വാഗ്ദാനം ചെയ്ത ആം ആദ്മി പാർട്ടി പരന്പരാഗത രാഷ്ട്രീയരീതികളിലേക്കു വീണതാണു തിരിച്ചടിയായത്. മുഖ്യധാരാ രാഷ്ട്രീയ, ഭരണ രീതികളിൽനിന്നു മാറി വലിയ പ്രതീക്ഷ ജനിപ്പിച്ച ശേഷമുള്ള എഎപിയുടെ പതനത്തിന് ആഘാതം കൂടി. പ്രത്യയശാസ്ത്രപരവും ഭരണപരവുമായ വിശുദ്ധി നിലനിർത്തുന്നതിലും വ്യവസ്ഥാപരമായ മാറ്റം തുടരുന്നതിലും കേജരിവാൾ പരാജയപ്പെട്ടു. കേജരിവാളിന്റെ ഏകാധിപത്യ രീതികളും എഎപിക്കുള്ളിലെ അധികാര വടംവലികളും വീഴ്ചയുടെ വേദന കൂട്ടി.
ജനമനസറിഞ്ഞ് തിരുത്തട്ടെ
കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ഇതര പാർട്ടികളും ഉൾപ്പെടെ ബിജെപിക്കെതിരായ ബദൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സന്പൂർണമായി പുനർനിർവചിക്കുകയും ഭിന്നതകൾ മറന്ന് ഒന്നിക്കുകയും ചെയ്യുമോയെന്നതാണ് ഇപ്പോഴുള്ള ചോദ്യം. എത്ര വലിയ നേതാവായാലും ജനങ്ങളിൽ പ്രതീക്ഷയുണർത്താതെ രക്ഷയില്ല. ഭരണഘടനയും ജനാധിപത്യവും ഫെഡറൽ ഭരണ സംവിധാനവും ചൊൽപ്പടിക്കു നിർത്തി അധികാരകേന്ദ്രീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ കുറുക്കുവഴികളില്ല.