വിലങ്ങാടിനെ മറന്നോ?
ഇ. അനീഷ്
Monday, April 14, 2025 12:34 AM IST
വിഷുവും ഈസ്റ്ററുമെല്ലാം സമാഗതമാകുമ്പോൾ കണ്ണീര് വാര്‍ക്കുകയാണ് വിലങ്ങാട് ഗ്രാമം. ഒറ്റരാത്രികൊണ്ട് കുത്തിയൊലിച്ചുപോയ സ്വപ്നങ്ങള്‍ ഇതുവരെ ഇഴചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു ചെറിയ തണലേകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതുതന്നെ. പക്ഷേ, വിലങ്ങാടിനെ സൗകര്യപൂര്‍വം മറക്കുകയാണോ എന്ന ചോദ്യമാണ് ക്ഷമയുടെ നെല്ലിപ്പടി കണ്ട ദുരിതബാധിതര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 31 കുടുംബങ്ങളടക്കമാണ് വിലങ്ങാട്ട് സര്‍ക്കാര്‍ സഹായത്തിനായി കേഴുന്നത്. ഇതുവരെയും പ്രതീക്ഷയുടെ പുതുവെളിച്ചം അവരെ തേടി എത്തിയിട്ടില്ല. വീട് വാസയോഗ്യമല്ലാതായവര്‍ക്ക് 15 ലക്ഷം രൂപ കൊടുക്കുമെന്ന വാഗ്ദാനം ഒമ്പതുമാസമാകാറായിട്ടും നടപ്പിലായില്ല. തുക തഹസില്‍ദാരുടെ അക്കൗണ്ടിലേക്ക് വന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ അധികാരികള്‍ തയാറായിട്ടില്ല.
നഷ്ടപരിഹാര വിതരണം
ദുരിതബാധിതര്‍ക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. 13 ലക്ഷം സംസ്ഥാന സര്‍ക്കാരും രണ്ട് ലക്ഷം കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്നുമാണ് ദുരിതബാധിതര്‍ക്ക് നല്കാന് തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല എന്നതുകൊണ്ടാണ് നഷ്ടപരിഹാര വിതരണം നീണ്ടുപോകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കുറ്റക്കാര്‍ കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനമാണോ എന്ന കാര്യം അറിയാന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എന്തായാലും വിഷുക്കാലത്ത് ദുരിതങ്ങളുടെയും അവഗണനയുടെയും കൈനീട്ടമാണ് വിലങ്ങാട് നിവാസികള്‍ക്ക് കിട്ടിയത് എന്നതാണ് യാഥാര്‍ഥ്യം.

നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന കാത്തിരിപ്പിനിടയിലാണ് അഗ്നിപാതംപോലെ ഒമ്പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വിലക്കിയത്. വീട് നഷ്ടപ്പെട്ടവരില്‍ ചിലര്‍ ഇവിടെ ഭൂമി വാങ്ങി തറകെട്ടല്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. നേരത്തേ ഇത്തരമൊരു നിര്‍ദേശം തന്നിരുന്നുവെങ്കില്‍ ആരും ഇതിന് മുതിരില്ലായിരുന്നു. വലിയ വിലകൊടുത്ത് ചെങ്കല്‍ ഇറക്കിയവര്‍ വരെയുണ്ട്. അതിനുശേഷമാണ് ഇത്തരമൊരു വിലക്കുണ്ടെന്ന് ഇവര്‍ അറിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായി എട്ട് മാസം കഴിഞ്ഞാണ് വിലക്കുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
ജില്ലാ കളക്ടറുടെ ‘വാക്കാലുള്ള’ നിര്‍ദേശം
എംപി ഫണ്ടില്‍നിന്നു വീട് വയ്ക്കാന്‍ പണം ലഭ്യമാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഷാഫി പറമ്പില്‍ എംപി അറിയിച്ചിരുന്നു. സ്ഥലം വാങ്ങി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പലരും സ്ഥലം വാങ്ങിയത് പത്ത്, 11 വാര്‍ഡുകളിലായിരുന്നു. ഇവരുടെ അവസ്ഥപോലും ആരും കാണുന്നില്ലേയെന്ന് വിലങ്ങാട് ജനകീയ കുട്ടായ്മ കണ്‍വീനറും ദുരിതബാധിതനുമായ ജ്യോതിഷ് കുളത്തിങ്കല്‍ ചോദിക്കുന്നു. അതേസമയം വില്ലേജ് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ എത്തിയാലോ അവര്‍ക്കാര്‍ക്കും ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ജില്ലാ കളക്ടറുടെ ‘വാക്കാലുള്ള’ നിര്‍ദേശമാണെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്.
ഈ വാര്‍ഡുകളില്‍പെട്ട സ്ഥലം വാങ്ങാന്‍ സെന്റിന് അറുപതിനായിരം മുതല്‍ മുടക്കിയവരുണ്ട്. കിണറുള്‍പ്പെടെ നിര്‍മിച്ചു. അപ്പോഴാണ് മിന്നല്‍ നിര്‍ദേശം വന്നത്. പല സന്നദ്ധ സംഘടനകളും സഹായമെന്ന നിലയില്‍ വീട് പണിയാനുള്ള കട്ടകള്‍ ഇറക്കിത്തരാമെന്ന് ദുരിതബാധിതരെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.

ഒരോ സമയത്ത് തോന്നുംപോലെ ഉത്തരവ് ഇറക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ ഉള്‍പ്പെടെ സമീപിക്കാനാണ് തീരുമാനമെന്നും ദുരിത ബാധിതരുടെ കൂട്ടായ്മ പറയുന്നു. ജനകീയ കൂട്ടായ്മയിലെ അംഗങ്ങള്‍ ഇന്നലെയും യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ ഒരോ ദിവസവും അവസാനിക്കുന്ന മുഖഭാവമായിരുന്നു അവരുടെ മുഖത്ത്. ജനങ്ങളെ ഇളക്കിവിട്ടുകൊണ്ടുള്ള സമരമല്ല, സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന മാര്‍ഗങ്ങളാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും ജ്യോതിഷ് കുളത്തിങ്കല്‍ പറയുന്നു.
വ്യാപാരികളുടെ പ്രശ്നം
വിലങ്ങാട്ടെ വ്യാപാരികളുടെ കാര്യമാണ് മറ്റൊരു പ്രശ്നം. 12 കടകളാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. ഇതില്‍ ആറു കടകള്‍ക്ക് 36,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. 32 കടകള്‍ ഭാഗികമായി നശിച്ചിരുന്നു. ഇവര്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.
പലപ്പോഴും സന്നദ്ധ സംഘടനകള്‍ കഴിയുന്നത് ചെയ്യട്ടേ, പിന്നീടാകാം മറ്റു കാര്യങ്ങള്‍ എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വിലങ്ങാട്ടെ ദുരിതബാധിതര്‍ പറയുന്നത്. മഴക്കാലത്തിനു മുന്‍പ് എങ്ങിനെയും ഇവിടെനിന്നു രക്ഷതേടി പലരും എട്ടും ഒമ്പതും കിലോമീറ്ററുകള്‍ അപ്പുറത്ത് വാടക വീടെടുത്ത് താമസിക്കാനുള്ള ഒരുക്കത്തിലാണ്. ഉരുള്‍പൊട്ടലില്‍ കരകവിഞ്ഞ് ഒഴുകിയ മഞ്ഞച്ചളി പുഴയുടെ ചെറിയ ഭാഗം മാത്രമാണ് ഇതുവരെ നന്നാക്കിയത്. വലിയ പുഴയില്‍ ഭീമന് കല്ലുകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ചെറിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടായാല്പോലും വലിയ നാശനഷ്ടമുണ്ടാകുമെന്നുറപ്പാണ്. ഇവിടെനിന്നു കുടുംബങ്ങള്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു മാറുന്നതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ച വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എത്രകുട്ടികള്‍ പഠനത്തിന് എത്തുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, കോഴിക്കോട് വിലങ്ങാട് എന്നിവിടങ്ങളില്‍ നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. 92 കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടി. വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധിയായി പ്രഖ്യാപിച്ച ദിവസം 300 രൂപ രണ്ടു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. അതിനുള്ള കാരണം ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വാടക വീടുകളില്‍ കഴിഞ്ഞ 92 കുടുംബങ്ങള്‍ക്ക് ആദ്യത്തെ നാലു മാസം ആറായിരം രൂപവച്ച് സര്‍ക്കാര്‍ വാടക നല്കി. പിന്നീട് അതും കുടിശികയായി. സര്‍ക്കാരിന് ഒന്നേ പറയാനുള്ളൂ, ആശ്വാസം ഇന്നുവരും, നാളെ വരും... അതുതന്നെ.