ദുക്റാന അർഥപൂർണമാക്കാം
Thursday, July 3, 2025 12:16 AM IST
ദുക്റാന തിരുനാളിനോടനുബന്ധിച്ച് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ഉപരിപ്ലവങ്ങളായ അറിവുകളുടെയും അടിസ്ഥാനരഹിതമായ വാദഗതികളുടെയും ഈ കാലഘട്ടത്തിൽ നമ്മൾ പ്രഘോഷിക്കുന്ന സുവിശേഷം ഫലമണിയണമെങ്കിൽ അതു ഹൃദയത്തിൽ നിറയുന്ന ദൈവസ്നേഹത്തിൽനിന്ന് ഉയരുന്നതാകണം. സംശയത്തിന്റെ വഴിയിൽനിന്നു ദൈവാനുഭവത്തിന്റെ വ്യക്തിപരമായ സാക്ഷ്യം തോമാശ്ലീഹാ നല്കിയതു ഹൃദയത്തിൽനിന്നുള്ള സ്നേഹത്തിന്റെ പ്രകടനമായിട്ടായിരുന്നു.
“എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം ഈശോയുമായുള്ള ശ്ലീഹായുടെ സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. വിശ്വാസ പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയുമിടയിൽ ഈശോയുടെ പുനരുത്ഥാനസത്യത്തെ ഹൃദയംനിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ ഓരോരുത്തർക്കും സാധിക്കുന്പോഴാണ് നമ്മുടെ പിതാവിന്റെ ദുക്റാന അർഥപൂർണമാകുന്നത്. കുരിശിന്റെ അപമാനവും വേദനയും സഹിച്ചെങ്കിൽ മാത്രമേ ഉത്ഥിതന്റെ മഹത്വാനുഭവം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഉത്ഥാനം ചെയ്ത ഈശോയുടെ മഹത്വീകൃതമായ ശരീരത്തിൽ തോമാശ്ലീഹാ വിശ്വാസപൂർവം ദർശിച്ച തിരുമുറിവുകൾ നമ്മുടെ ജീവിതവഴികളിൽ വിശ്വാസപ്രഘോഷണത്തിനുള്ള പ്രചോദനവും ഊർജവും നല്കട്ടെ.
ത്യാഗപൂർണമായ ചരിത്രവഴികളിലൂടെ യാത്രചെയ്താണ് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി സീറോമലബാർ സഭ വളർന്നിരിക്കുന്നത്. കേരളത്തിൽനിന്നു ഭാരതം മുഴുവനിലേക്കും ഭാരതത്തിന്റെ അതിർത്തികളിൽനിന്നു വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് നമ്മുടെ അജപാലന മേഖലകൾ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സീറോമലബാർ സഭയിലെ വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തങ്ങളുടെ മാതൃസഭയിൽന്നു ലഭിച്ച വിശ്വാസവെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുത്തുകൊണ്ടു ജീവിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. ഈ യാഥാർഥ്യം അജപാലനപരമായ നമ്മുടെ ഉത്തരവാദിത്വത്തെയും അതിനുള്ള അനന്തമായ സാധ്യതകളെ കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നു.
“ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം” (1 കോറി 9:16) എന്ന പൗലോസ് ശ്ലീഹായുടെ ഏറ്റുപറച്ചിൽ സീറോമലബാർ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. നമ്മുടെ സഭയ്ക്കു ദൈവം നല്കിയിരിക്കുന്ന വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും നമ്മുടെ മിഷൻ പ്രദേശങ്ങളിലേക്കും സുവിശേഷം പ്രഘോഷിക്കാനും കൂദാശകൾ പരികർമം ചെയ്യാനും സാധ്യതകളിലാത്ത ഇടങ്ങളിലേക്ക് ഇനിയും കടന്നുചെല്ലണം. അങ്ങനെ നമ്മുടെ സഭ ഒരു മിഷനറിസഭയായി എന്നും നിലനില്ക്കണം. രൂപതകളും സമർപ്പിത സഹോദരങ്ങളും അല്മായ മിഷൻ സംവിധാനങ്ങളും ഈ മേഖലയിൽ ഒരു പുനഃക്രമീകരണത്തിനു തയാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനുവരിയിലെ സിനഡ് സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് നമ്മുടെ സഭയിൽ കഴിഞ്ഞ വർഷം 283 വൈദികവിദ്യാർഥികൾ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലുമായി തിരുപ്പട്ടം സ്വീകരിച്ചു. സീറോമലബാർ സഭയിലെ പുരുഷന്മാർക്കായുള്ള സമർപ്പിത സമൂഹങ്ങളിൽ 132 പേർ ആദ്യവ്രതവാഗ്ദാനം നടത്തിയപ്പോൾ 145 പേർ നിത്യവ്രതവാഗ്ദാനം നടത്തി.
സ്ത്രീകളുടെ സമർപ്പിത സമൂഹങ്ങളിൽ 272 പേർ സമർപ്പിതവസ്ത്രം സ്വീകരിച്ച് ആദ്യവ്രതവാഗ്ദാനം നടത്തുകയും 338 പേർ നിത്യവ്രതം ചെയ്യുകയും ചെയ്തു. മറ്റ് വ്യക്തിസഭകളിലും അവിടെയുള്ള സമർപ്പിത സമൂഹങ്ങളിലും ചേർന്ന് വൈദികപട്ടം സ്വീകരിക്കുകയും വ്രതവാഗ്ദാനംചെയ്യുകയും ചെയ്ത സീറോമലബാർ സഭാംഗങ്ങളുടെ എണ്ണം ഇതിനു പുറമേയാണ്. വൈദിക സമർപ്പിത ദൈവവിളികൾ സ്വീകരിക്കുന്നതിനു സന്നദ്ധതയും കഴിവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു വളർത്താൻ സഭാസമൂഹം ഒന്നായി ശ്രദ്ധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
ആഗോളസഭയെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിൽ 21നു കാലംചെയ്തത്. സീറോമലബാർ സഭയെ സ്നേഹിച്ച ഒരു മാർപാപ്പയാണ് കടന്നുപോയത്. ഭാരതം മുഴുവനിലും നമുക്ക് അജപാലനാധികാരം നല്കിയതും ഗൾഫ് രാജ്യങ്ങളിൽ നമ്മുടേതായ അജപാലന സംവിധാനം രൂപപ്പെടുത്താനുള്ള നടപടികൾ ദ്രുതഗതിലാക്കിയതും, നമ്മുടെ സഭാ മക്കളുടെ ആത്മീയ ആവശ്യത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക നമുക്കു നല്കിയതും ഫ്രാൻസിസ് മാർപാപ്പയാണെന്നതു കൃതജ്ഞതയോടെ ഓർക്കാം. നമ്മുടെ സഭയുടെ ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പിതൃസഹജമായ ഇടപെടലുകൾ മാർപാപ്പ നടത്തിയതും നമ്മുടെ സഭയോടുള്ള കരുതലിന്റെ ഭാഗമായിരുന്നു.
ദൈവം സഭയ്ക്കു നല്കിയിരിക്കുന്ന സമ്മാനമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ. പാപ്പാസ്ഥാനം എറ്റെടുത്ത ദിനങ്ങളിൽത്തന്നെ വിവിധ വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകളും ലോകത്തോടും ആഗോളസഭയോടുമുള്ള സംവേദനങ്ങളും വഴി മാർപാപ്പ ലോകശ്രദ്ധ ആഘർഷിച്ചു കഴിഞ്ഞു. പൗരസ്ത്യ സഭകളെ സംബന്ധിച്ച് ഏറെ സുപ്രധാനമായ ഒരു ഇടപെടൽ മാർപാപ്പ നടത്തിയത് 2025 മേയ് 14നാണ്.
അന്ന് പൗരസ്ത്യ സഭകൾക്കായുള്ള റോമിലെ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്ത പൗരസ്ത്യ സഭകളുടെ തലവന്മാരെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം പൗരസ്ത്യ സഭകളോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന സമീപനം എന്താണെന്നുള്ള പ്രഖ്യാപനമായിരുന്നു. പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ വിലപ്പെട്ട ഘടകങ്ങളാണെന്നും അവയുടെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പ്രതിബദ്ധത കാണിക്കണമെന്നും ആരാധനക്രമ സഭാശാസ്ത്ര വൈവിധ്യങ്ങൾ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്നുമുള്ള മാർപാപ്പയുടെ ആഹ്വാനം പൗരസ്ത്യസഭകളുടെ തനതായ്മയ്ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായിരുന്നു.
പൗരസ്ത്യ പാരന്പര്യങ്ങളോടു വിശ്വസ്തത പുലർത്തി ആഗോളസഭയിൽ സജീവസാന്നിധ്യമായി മുന്നോട്ടു പോകാനുള്ള അവസരമാണ് മാർത്തോമ്മാ ശ്ലീഹായുടെ മക്കളായ നമുക്കു ലഭിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവു പറഞ്ഞതുപോലെ ആധുനികലോകത്തിൽ പൗരാണിക വിശ്വാസത്തിന്റെ സാക്ഷ്യം നല്കുന്ന കിഴക്കുനിന്നുള്ള വെളിച്ചമാകാൻ ഒരു പൗരസ്ത്യ സഭയെന്ന നിലയിൽ നമുക്കു കൂട്ടായ്മയിൽ പരിശ്രമിക്കാം.