അൻവറും തരൂരും ജോയിയും
അനന്തപുരി / ദ്വിജൻ
Sunday, June 1, 2025 1:38 AM IST
കോണ്ഗ്രസ് നേതൃത്വത്തിന് കുറേക്കൂടി തന്ത്രജ്ഞത വേണ്ടതുണ്ട് എന്നതിനു തെളിവാണ് പി.വി. അൻവർ വിഷയവും ശശി തരൂർ വിഷയവും. തിരിച്ചുവരവിനുള്ള സാധ്യതകളെ നേരിയ തരത്തിലെങ്കിലും ബാധിക്കാവുന്ന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യേണ്ട വിധത്തിലല്ല ഇവരെ കൈകാര്യം ചെയ്തത് എന്നതല്ലേ അനുഭവപാഠം? നിവൃത്തികേടുകൊണ്ട് അൻവർ ജനാധിപത്യമുന്നണിക്ക് ഒപ്പവും തരൂർ കോണ്ഗ്രസിലും തന്നെ തത്കാലം തുടർന്നേക്കാമെങ്കിലും അവരിലൂടെ കോണ്ഗ്രസിന് കിട്ടേണ്ട കരുത്ത് കിട്ടുന്നുണ്ടോ? അവരിലൂടെ കോണ്ഗ്രസിന്റെ എതിരാളികൾ ശക്തരാകുന്നില്ലേ?
പോരാട്ടങ്ങൾ ശക്തികൊണ്ട് മാത്രമല്ല വിജയിക്കുന്നത്. തന്ത്രജ്ഞതകൊണ്ടുമാണ്. സ്വന്തം ശക്തി വർധിപ്പിക്കുന്നതുപോലെതന്നെ പ്രധാനമാണ് എതിരാളിയുടെ ശക്തി ചോർത്തുന്നതും. മോദിയും പിണറായി വിജയനും ഇക്കാര്യത്തിൽ മറ്റാരെയുംകാൾ മുന്നിൽ നിൽക്കുന്നു. 2016ലും 2021ലും പിണറായി കേരള ഭരണം പിടിച്ചത് ഇടതുമുന്നണിയുടെ ശക്തികൊണ്ട് എന്നതിനെക്കാൾ ജനാധിപത്യമുന്നണിയുടെ ശക്തി ചോർത്തിയാണെന്നതല്ലേ സത്യം? നിലന്പൂരിലെ സ്ഥാനാർഥിനിർണയം മേയ് 30 വരെ നീട്ടിയത് നിലന്പൂരിനുള്ള തന്ത്രങ്ങൾ ഒരുക്കാനായിരുന്നു.
അൻവറില്ലെങ്കിലും കോണ്ഗ്രസ് നിലന്പൂരിൽ ജയിക്കാനാണ് കൂടുതൽ സാധ്യത. അതുവച്ച് അഹങ്കരിക്കുന്നത് ആപത്താവും. രാഷ്ട്രീയത്തിലെ കഥകൾ അങ്ങനെയാണ്. വളയ്ക്കുകയേ ചെയ്യാവൂ, ഒടിക്കരുത്. വിവേകത്തോടെ അൻവറുമായി സന്ധിയുണ്ടാക്കുക. 2026ലാണ് വലിയ പരീക്ഷ.
പിണറായി സർക്കാരിന് മൂന്നാമൂഴം കിട്ടാതെവരികയാണെങ്കിൽ അതിനു കാരണം വനംവകുപ്പായിരിക്കുമോ? - ഇടതുസർക്കാരിന്റെ നാലാം വാർഷികം സംബന്ധിച്ച് ഒരു ദേശീയ ദിനപത്രവുമായി നടത്തിയ അഭിമുഖത്തിൽ ലേഖകൻ മുഖ്യമന്ത്രിയോട് ചോദിച്ചു. “എനിക്കങ്ങനെ തോന്നുന്നില്ല” ചിരിച്ചുകൊണ്ടായിരുന്നു മറുപടി. എങ്കിലും അദ്ദേഹം ചോദ്യത്തിനുള്ള ഉത്തരംഅവസാനിപ്പിച്ചത് കുപ്രസിദ്ധനായ കാട്ടുകൊള്ളക്കാരൻ വീരപ്പന്റേതായി പ്രചരിക്കുന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു “ഞാൻ ഇല്ലാതാകുന്പോൾ നിങ്ങൾ എന്റെ വില മനസിലാക്കും.” ആനക്കൊന്പ് വേട്ടക്കാരൻ വീരപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്നു ജനം കൊതിക്കുന്ന കാലമായി എന്ന് മുഖ്യമന്ത്രിക്കും മനസിലായി എന്നർഥം.
അതുകൊണ്ടാവണം മേയ് 19ന് കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ അദ്ദേഹം വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്ന നായാട്ട് പോലത്തെ നടപടിക്രമങ്ങൾക്ക് ഇന്ത്യയിലും അനുമതി വേണമെന്ന് ആവശ്യപ്പെട്ടത്. ഈ വർഷംതന്നെ വന്യമൃഗങ്ങളുടെ ആക്രമണംമൂലം കേരളത്തിൽ 26 പേർ കൊല്ലപ്പെട്ടു - മുഖ്യമന്ത്രി പറഞ്ഞു. അതായത്, അദ്ദേഹം വിഷയം പഠിച്ചു എന്നർഥം. വനം-വന്യജീവി വിഷയങ്ങളിൽ പിണറായി സർക്കാരിനുണ്ടായിരിക്കുന്ന മാനസാന്തരം നല്ലതാണ്. മേയ് 28നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങളും ഈ ദിശയിലുള്ളതാണ്. മൂന്നാമൂഴം നോക്കിയുള്ള കളി.
ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് സംസ്ഥാനത്ത് നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ചുതുടങ്ങി. അഡ്വക്കറ്റ് ജനറൽ നല്കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പുമായി ആലോചിച്ചു നടപടി കൈക്കൊള്ളാൻ മേയ് 28നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നല്ല നീക്കങ്ങളാണു നടക്കുന്നത്. ബെറ്റർ ലേറ്റ് ദാൻ നെവർ. ഊഴം നോക്കിയുള്ള കളിയായതുകൊണ്ട് വല്ലതും നടക്കാനാണിട.
ഒന്നര പതിറ്റാണ്ടായി അധികാരത്തിനു പുറത്തു നിൽക്കുന്ന കോണ്ഗ്രസിലെ കഴിവുള്ളവരെ ഒതുക്കാൻ പാർട്ടി നേതൃത്വവും, അവരെ അംഗീകരിക്കാനും അവർക്ക് അവസരങ്ങൾ കൊടുക്കാനും മോദിയും ശ്രമിക്കുന്നതിന്റെ തെളിവല്ലേ തരൂർ വിഷയം? കഴിവുള്ളവർക്ക് അതു പ്രകടമാക്കാൻ അവസരം കിട്ടാതെവരുന്നത് അസ്വസ്ഥതയുണ്ടാക്കും.അതു മനസിലാക്കി അവരെ കൂടുതൽ കർമനിരതരാക്കാൻ നോക്കാതെ ഒതുക്കാൻ നോക്കിയാൽ പലപ്പോഴും പരാജയമാവും ഫലം. സാഹചര്യങ്ങളെയും വ്യക്തികളെയും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാലമാണിത്. ചില വ്യക്തികളുടെ ഈഗോയുടെ പേരിൽ അവരെ മോശമായി കൈകാര്യം ചെയ്താൽ വിനാശകരമാവും ഫലം. വിളക്കു കെടും, വണ്ടും നശിക്കും.
ജോയിയാണ് താരം
നിലന്പൂരിൽ ഇടതു-വലതു മുന്നണികളുടെ സ്ഥാനാർഥികളിൽ ആരു ജയിച്ചാലും അവിടത്തെ യഥാർഥ താരം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയാണ്. ആര്യാടൻ ഷൗക്കത്തിനൊപ്പം നിലന്പൂരിൽ കോണ്ഗ്രസ് സ്ഥാനാർഥിയാകുന്നതിനു പരിഗണിക്കപ്പെട്ട യുവനേതാവ്. അവസാനം ഷൗക്കത്തിന് കുറി വീണു. ഒരു പരിഭവവും കാണിക്കാതെ പാർട്ടി തീരുമാനം അംഗീകരിക്കുകയും ഷൗക്കത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുകയും ചെയ്ത വി.എസ്. ജോയി ഇക്കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ അപൂർവ തേജസായി.
പാർട്ടി അവഗണിച്ചു, ചതിച്ചു എന്നൊക്കെ പറഞ്ഞു ജോയി അപസ്വരം ഉണ്ടാക്കിയെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ നിന്ന ഇടതുപക്ഷത്തിന് ജോയിയെ കിട്ടിയാൽ വലിയ കോളാകുമായിരുന്നു. വലിയ വിജയപ്രതീക്ഷ ഉണ്ടാകുമായിരുന്നു. ആ സ്വപ്നങ്ങളെല്ലാം നിലംപരിശാക്കിക്കൊണ്ടാണ് ജോയി ആത്മാർഥമായി ഷൗക്കത്തിനുവേണ്ടി കളത്തിലിറങ്ങുന്നത്.
കടം പെരുകുന്നു, വികസനമോ?
കേരളത്തിൽ എല്ലാം ശരിയാക്കാമെന്നു പറഞ്ഞു വന്ന പിണറായി സർക്കാർ ഏറെ അവകാശവാദങ്ങളോടെയാണ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ സർക്കാർ ചെലവിൽ നടത്തുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നു വിശ്വസിക്കുന്ന മലയാളികളുടെ മുഖ്യമന്ത്രി ഇല്ലായ്മകളുടെ നടുവിൽനിന്ന് ആഘോഷമായി നാലാം വാർഷികം കൊണ്ടാടുകയാണ്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലമാകുന്പോൾ കേരളത്തിന്റെ കടം 4.65 ലക്ഷം കോടിയാവും എന്ന് ധനമന്ത്രി ബാലഗോപാൽ തന്നെയാണ് വെളിപ്പെടുത്തുന്നത്. പ്രതിപക്ഷനേതാവ് പറയുന്നതുപോലെ ആറുലക്ഷം കോടി ആവില്ലെന്നാണ് ധനമന്ത്രി തരുന്ന സാന്ത്വനം.
കടം 4.65 ലക്ഷംകോടിയാക്കിയ രണ്ടാം പിണറായി സർക്കാർ കേരളത്തിൽ 90,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഏതാനും ചില പദ്ധതികൾകൂടിയാണ് ബാക്കി എന്നും അതുകൂടി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറയുന്നു. അത്തരം അവകാശവാദങ്ങൾ എല്ലാ സർക്കാരും നടത്തുന്നതാണ്.
റിയാസിന്റെ ഫോട്ടോകൾ
മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പബ്ലിസിറ്റി ജ്വരം മുഖ്യമന്ത്രിക്കുവരെ തലവേദന ആവുകയാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെട്ടകാലം മുതൽ പാർട്ടിയിലെതന്നെ പലർക്കും അദ്ദേഹത്തോടൂള്ള തലവേദന ഇപ്പോൾ കൂടിയ മട്ടാണ്. അദ്ദേഹത്തിനെതിരേ സ്പീക്കർ ഷംസീർ, സംസ്ഥാന കമ്മറ്റിയിൽ ആവലാതി പറഞ്ഞത് ഒരു വർഷത്തിനപ്പുറമാണ്. ഇപ്പോൾ മന്ത്രി എം.ബി. രാജേഷ് പരാതി കൊടുത്തു എന്നാണു വാർത്ത. വാർത്ത രാജേഷ് തന്നെ നിഷേധിച്ചെങ്കിലും റിയാസ് തുടരുന്ന വഴി ഒപ്പമുള്ളവരെ പരിഗണിക്കാത്തതാണോ? അദ്ദേഹം കേരളത്തിലെ റോബർട്ട് വാദ്രയാവുകയാണോ എന്നാണു പലരുടെയും സംശയം.
മുഹമ്മദ് റിയാസിനെതിരേ രാജേഷ് പരാതി കൊടുത്താലും ഇല്ലെങ്കിലും മുഖ്യമന്ത്രി ചടങ്ങിൽനിന്നു വിട്ടുനിന്നത് അടുത്ത പോരാട്ടത്തിന് എല്ലാവരെയും ശരീരംകൊണ്ടും മനസുകൊണ്ടും ഒന്നിച്ചുനിർത്തണം എന്നതുകൊണ്ടു കൂടിയല്ലേ? ബുർഷ്വാ പാർട്ടികളിലെ തനിപ്പിടി രീതികൾ അല്ലേ റിയാസ് അനുവർത്തിക്കുന്നത്. മുന്നണി ഭരണത്തിൽപോലും എല്ലാവരെയും ബഹുമാനിക്കുന്ന രീതിയാണ് അപകടമില്ലാത്തത്. ഇവിടെ എല്ലാവരെയും ഒഴിവാക്കിയാണ് പോക്ക്. ആപത്താണ് ഇത്തരം സമീപനം.
കെമാൽ പാഷയുടെ മാപ്പ്
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിനോട് മാപ്പു പറഞ്ഞു. ജുഡീഷറിയുടെ ചരിത്രത്തിൽ ആദ്യമാകണം ഒരു മുൻ ഹൈക്കോടതി ജഡ്ജി അപവാദപ്രചാരണത്തിന് മാപ്പു പറയുന്നത്.
ഡോ.കെ.എം. ഏബ്രഹാമിനെതിരേ കെമാൽ പാഷ 2025 ഏപ്രിൽ 11നും ഏപ്രിൽ 24നും സ്വന്തം യുട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണങ്ങളെത്തുടർന്നാണ് മാപ്പപേക്ഷ. തനിക്കു തെറ്റുപറ്റിയെന്നും ഡോ. ഏബ്രഹാമിനോട് പ്രത്യേക വൈരാഗ്യംകൊണ്ട് ചെയ്തതായിരുന്നില്ല ആ വീഡിയോകൾ എന്നും വ്യക്തമാക്കിയാണു മാപ്പു പറഞ്ഞത്. ഭാവിയിൽ ഏബ്രഹാമിനെകുറിച്ച് ഒരു വീഡിയോയും നിർമിക്കുകയോ അദ്ദേഹത്തെക്കുറിച്ച് എഴുതുകയോ ചെയ്യില്ലെന്നും കെമാൽ പാഷ ഉറപ്പു നൽകി.
2025 ഏപ്രിൽ 11ന് വന്ന ഹൈക്കോടതി വിധിയെക്കുറിച്ച് നടത്തിയ അവലോകനത്തിൽ കെമാൽ പാഷ നടത്തിയ നിരീക്ഷണങ്ങൾക്കാണ് മാപ്പു പറയേണ്ടിവന്നത് എന്നത് ഏറെ ഗൗരവതരമാണ്. കെമാൽ പാഷ പല കാര്യങ്ങളിലും തട്ടിവിടുന്ന പല നിരീക്ഷണങ്ങളും എങ്ങനെയുള്ളവയാണെന്ന് ഈ മാപ്പപേക്ഷ വ്യക്തമാക്കുന്നു. വിഷയങ്ങൾ പഠിക്കാതെ, വ്യക്തിവിരോധത്തിന്റെ പേരിൽ എത്ര നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
കോടതിയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ച് പരാമർശം നടത്തിക്കൂടാ എന്നതുപോലും പാലിക്കാൻ ഈ മുൻ ന്യായാധിപനു സാധിച്ചില്ല. സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് മന്ത്രി കെ.എം. മാണിയെക്കുറിച്ച് പാഷാ നടത്തിയ അനവസരത്തിലുള്ള നിരീക്ഷണം സ്വന്തം കാര്യത്തിലും ഇടയ്ക്കിടെ ഓർക്കുന്നതു നല്ലതാണ്.