കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
Monday, June 30, 2025 2:52 PM IST
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയകാലത്തെ നായാട്ടുകാരും ആദിവാസി സമൂഹങ്ങളും പറഞ്ഞുപരത്തിയ ഉൾക്കിടിലമുണ്ടാക്കുന്ന കഥകളിലെ പതിവുസാന്നിധ്യമായിരുന്നു പേടിപ്പെടുത്തുന്ന രൂപമുള്ള കരിങ്കോളി എന്ന പാമ്പ്.
പാമ്പെന്ന് തീർത്തും വിളിക്കാനാവില്ല. കോഴിയുടെയും പാമ്പിന്റെയും പ്രത്യേകതകൾ ഒത്തുചേർന്ന ജീവിയെന്നാണ് പഴയ കാലങ്ങളിലെ വിവരണം. ഇങ്ങനെയൊരു ജീവി യഥാർഥത്തിൽ നമ്മുടെ വനാന്തരങ്ങളിലുണ്ടെന്നു തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്.
നിബിഡ വനങ്ങൾക്കുള്ളിൽ നിന്ന് ചൂളംവിളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാൽ അത് കരിങ്കോളിയുടേതാണെന്നാണ് പണ്ടുള്ള പലരും പറയുക. കരിങ്കോളികളുടെ പൂവനും പിടയും അടുത്തടുത്തുണ്ടെന്നു കാണിക്കാനാണത്രേ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.
ആൺ പാമ്പ് പൂവൻകോഴിയുടെ കൂവലിന് സമാനമായ ശബ്ദവും ഉണ്ടാക്കും. പെൺപാമ്പ് പിടയെപ്പോലെ കുറുകും. ആൺപാമ്പിന് 16 അടിയോളം നീളവും കരിങ്കോഴിയുടെ നിറവും തലയിൽ ചുവന്ന പൂവുമുണ്ടാകും.
കോഴിപ്പൂവൻ എന്നുതന്നെയാണ് അതിനെ നാട്ടുഭാഷയിൽ വിളിക്കുക. കോളിയെന്നും പിടയെന്നും വിളിക്കുന്ന പെണ്ണിന് ആണിനേക്കാൾ നീളക്കൂടുതലുണ്ടാകും. നിബിഡ വനങ്ങൾക്കുള്ളിൽ ചോലകൾക്ക് സമീപമായാണ് ഇവ പൊതുവേ ഉണ്ടാകുക.
ചെറുജീവികളാണ് ഇവയുടെ ഭക്ഷണം. മനുഷ്യരെ കണ്ടാൽ വിഷംചീറ്റി ആക്രമിക്കും. പെൺപാമ്പ് ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുമ്പോഴും പൂവൻ അടുത്ത് കാവലുണ്ടാകും.
ഇങ്ങനെ പോകുന്നു പഴയകാലത്തെ വിവരണങ്ങൾ. പക്ഷേ ആധുനിക ലോകത്തുനിന്ന് ജന്തുശാസ്ത്ര ഗവേഷകരോ വനംവകുപ്പുകാരോ ഉൾപ്പെടെ ആരും ഇങ്ങനെയൊരു ജീവിയെ നേരിട്ട് കണ്ടിട്ടില്ല.
ഇങ്ങനെയൊരു പാമ്പിന്റെ കഥ കേരളത്തിൽ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ക്രോവിംഗ് ക്രസ്റ്റഡ് കോബ്ര (crowing crested cobra) എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ പാമ്പിനെക്കുറിച്ചുള്ള ഭീതിജനകമായ കഥകൾ നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.
ആധുനിക കാലത്ത് ഇതിനെ നേരിട്ടു കണ്ടവർ അവിടെയും ആരുമില്ലെന്നു മാത്രം. കരിങ്കോളി എന്നതിനു പുറമേ മഞ്ഞക്കോളി, കരിവെതല, കരിഞ്ചാത്തി എന്നീ പേരുകളിലും ആദിവാസികൾക്കിടയിലും മറ്റും കാലങ്ങളായി ഇത് അറിയപ്പെടുന്നുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും ദശാബ്ദങ്ങൾക്കു മുമ്പ് ഇവ മലവെള്ളത്തിൽ ഒഴുകിയെത്തിയിരുന്നതായും തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെത്തിയിരുന്നതായും നായാട്ടുകാർ വെടിവച്ചു കൊന്നതായുമൊക്കെ ഒന്നോ രണ്ടോ തലമുറകൾക്കുമുമ്പ് കൈമാറിക്കിട്ടിയ കഥകളുണ്ട്.
പക്ഷേ ഈ കഥകൾക്കു പിന്നാലെ അന്വേഷിച്ചുപോയവർക്ക് ഇതുവരെ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
പാമ്പ് വർഗത്തിൽപ്പെട്ട ജീവികൾക്ക് സ്വനപേടകമില്ലാത്തതിനാൽ കൂവാനോ ചൂളമടിക്കാനോ കഴിയില്ല എന്നതുതന്നെയാണ് ഈ കഥകളെ ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ സംശയാസ്പദമാക്കുന്നത്.
ചൂളമടിക്കുന്ന പാമ്പ് എന്ന സങ്കല്പം പഴയ കാലത്തെ ആളുകളുടെ ഭയവും ഭാവനയും ഇടകലർന്നപ്പോൾ ഉണ്ടായതാകാം.
പരിണാമത്തിന്റെ ഇതുവരെ അറിവായ ഘട്ടങ്ങൾ വച്ചുനോക്കിയാൽ പക്ഷിവർഗത്തിൽപ്പെട്ട കോഴിയും ഉരഗവർഗത്തിൽപ്പെട്ട പാമ്പും കൂടിച്ചേർന്ന ഒരു ജീവിയുണ്ടാകാനുള്ള സാധ്യത തുലോം വിരളമാണ്.
ആളുകൾ ഭയാനകമായ ഏതെങ്കിലും പാമ്പിനെ കണ്ട സമയത്ത് കാട്ടിൽനിന്ന് കേട്ട മറ്റു ശബ്ദങ്ങളെ പാമ്പിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത.
രാജവെമ്പാല പോലുള്ള പാമ്പുകൾ പടംപൊഴിക്കുമ്പോൾ പലപ്പോഴും തൊലിയുടെ അല്പഭാഗം തലയോടുചേർന്ന് ബാക്കിനിൽക്കാറുണ്ട്. ഇതിനു മിക്കവാറും ചുവന്ന നിറം തന്നെയാണ് ഉണ്ടാകാറുള്ളത്.
ഇങ്ങനെ കണ്ടതിനെയാകാം പഴയകാലത്തെ ആളുകൾ പൂവായി തെറ്റിദ്ധരിച്ചതെന്നും ആധുനിക കാലത്തെ ശാസ്ത്ര ഗവേഷകർ കരുതുന്നു. ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുന്ന സ്വഭാവവും രാജവെമ്പാലയുമായി യോജിക്കുന്നതാണ്.
1958ൽ എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൽ കരിങ്കോളി എന്ന പാമ്പിനെക്കുറിച്ച് ആധികാരികമായി പരാമർശിച്ചിട്ടുണ്ട്.
എന്നാൽ, അതിനുശേഷം ശാസ്ത്രകാരനായ ഡോ. കെ.ജി. അടിയോടി എഴുതിയ കേരളത്തിലെ വിഷപ്പാമ്പുകൾ എന്ന പുസ്തകത്തിൽ പാമ്പുകളെക്കുറിച്ച് കാലങ്ങളായുള്ള ഭയവും ഭാവനയും ഇടകലർന്ന് സൃഷ്ടിക്കപ്പെട്ട സാങ്കല്പിക സർപ്പമാണ് ഇതെന്നാണ് വ്യക്തമാക്കുന്നത്.