കെ.എസ്. ജോർജ്
അടൂർ: പൈതൃകവിത്തുകളും സസ്യങ്ങളും ശേഖരിച്ച് ശിലാ സന്തോഷ്. അടൂർ തുവയൂർ സൗത്ത് വിളയിൽ പുത്തൻവീട്ടിൽ ശിലാ സന്തോഷ് കാർഷിക മേഖലയിൽ എക്കാലവും വ്യത്യസ്തത തേടുന്നയാളാണ്. കേട്ടുകേഴ്വി മാത്രമായ പല വിത്തുകളും സസ്യങ്ങളും ശില സന്തോഷിന്റെ സംരക്ഷണയിലുണ്ട്. ഇവയുടെയെല്ലാം പൈതൃകവും ഉപയോഗങ്ങളുമെല്ലാം സന്തോഷിനു വശം.
ഒരു കിലോഗ്രാം നെല്ല് ഒരാൾക്കു കൊടുത്താൽ അതു വിളവെടുത്ത് രണ്ടു കിലോഗ്രാം തിരിച്ചുവാങ്ങുന്ന രീതിയാണ് അനുവർത്തിക്കുന്നത്. ഇരുനൂറു പേർക്ക് ഇതേവരെ നെല്ല് കൊടുത്ത് ഇരട്ടി തിരികെ ലഭിച്ചിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു. വാഴ കൃഷിയിലും ഇതേ മാതൃകയാണ് പിന്തുടരുന്നത്. അന്യംനിന്നു പോകുന്ന പല പൈതൃക വാഴവിത്തുകളും സംരക്ഷിച്ച്, കേരളത്തിലെ ആദ്യ വാഴമ്യൂസിയമാണ് സന്തോഷ് ഒരുക്കിയിരിക്കുന്നത്.
അച്ഛൻ ശശിധരൻ ആചാരി, അമ്മ ഗീത, ഭാര്യ സന്ധ്യ, മക്കൾ അതുല്യ,അർപ്പിത എന്നിവരുടെ സജീവ സഹകരണം സന്തോഷിന്റെ കൃഷികൾക്കു ലഭിക്കുന്നുണ്ട്. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും ബിബിസി അവാർഡും ഉൾപ്പെടെ 300 ലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രകൃതിയെ കുറിച്ച് സ്കൂൾ കോളജുകളിൽ ക്ലാസ് എടുക്കാനും സന്തോഷ് തയാറാണ്. ഒരു മജിഷനും ശില്പിയും ചിത്രകാരനുമാണ്. ശില സന്തോഷ് എന്ന പേരുതന്നെ ശില്പിയെന്ന നിലയിൽ ലഭിച്ചതാണ്.
2500 ലധികം പുരാവസ്തു ശേഖരവുമായി ശിലാ മ്യൂസിയവും സന്തോഷിനുണ്ട്. തന്റെ വീടുതന്നെയാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
നെല്ലും മഞ്ഞളും ഇഞ്ചിയും
കല്ലടിയാരൻ, അടുക്കൻ, ചെന്നൽ, തൊണ്ടി, മരതൊണ്ടി, പാൽ തൊണ്ടി, ജീരകശാല, ഗന്ധകശാല, തവളക്കണ്ണൻ, രക്തശാലി തുടങ്ങിയ പൈതൃകനെൽവിത്തുകൾ കൃഷി ചെയ്തു വരുന്നു. അഗസ്ത്യമലയിലുള്ള കാട്ടിൽനിന്നും ശേഖരിച്ച ഒരു ദിവസംകൊണ്ട് കായിക്കുന്ന അപൂർവ ഇനത്തിലുള്ള അന്നൂരിനെല്ല് ആദ്യമായി കൊണ്ടുവന്ന് കൃഷി ചെയ്തു പ്രചരിപ്പിച്ചത് സന്തോഷാണ്.
ഇതിന്റെ പ്രത്യേകത 15 ദിവസംകൊണ്ട് ചെടിയായി രാവിലെ പൂവിടുകയും ഉച്ചയ്ക്കു പകുതി വിളവായി വൈകുന്നേരം വിളഞ്ഞ് ഊർന്ന് വീഴുന്നു. വസൂരി വരെ മാറ്റിയ നെല്ലാണിതെന്നാണ് ആദിവാസികൾ പറഞ്ഞിരുന്നത്. മറ്റൊരിനം അസം നെല്ലായ മാജിക് റൈസാണ്.
കസ്തൂരിമഞ്ഞൾ, മരമഞ്ഞൾ, വാടാർ മഞ്ഞൾ, മേഘാലയ ആദിവാസികളുടെ ഔഷധ മഞ്ഞൾ, 12 ഇനം കരിമഞ്ഞളുകൾ, വയനാടൻ ആദിവാസികളുടെ മഞ്ഞൾ എന്നിങ്ങനെ 38 ഇനം മഞ്ഞളുകൾ സന്തോഷിന്റെ ശേഖരത്തിലുണ്ട്.
വിവിധയിനം ഇഞ്ചികളുടെ സംരക്ഷണവും ഇക്കൂട്ടത്തിലുണ്ട്. കാട്ടിഞ്ചി, അമേരിക്കൻ ഇഞ്ചി, തായ്ലൻഡ് ഇഞ്ചി, ചുക്ക് ഇഞ്ചി, ആദിവാസികളുടെ ഇഞ്ചി, കോലിഞ്ചി, കറുത്ത ഇഞ്ചി, ചുവന്ന ഇഞ്ചി, മഞ്ഞ ഇഞ്ചി തുടങ്ങി 12 ഇനം ഇഞ്ചികളാണ് നട്ടുവളർത്തിയിരിക്കുന്നത്.
കാച്ചിലിനും കപ്പയ്ക്കും വെറൈറ്റി
കുറ്റിക്കാച്ചിൽ, കവരക്കാച്ചിൽ, തൂണൽ കാച്ചിൽ, പത്തിക്കാച്ചിൽ, കയ്യാല കാച്ചിൽ, വെള്ളക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, മഞ്ഞക്കാച്ചിൽ ഉൾപ്പെടെ 36 ഇനം കാച്ചിലുകളും നൂറാൻ കിഴങ്ങ്, അടതാപ്പ് തുടങ്ങിയ ചേമ്പിനങ്ങളും കൃഷിയിടത്തിലുണ്ട്. പയർ കൃഷിയിലും ഏഴ് വ്യത്യസ്ത ഇനങ്ങളുണ്ട്.
വെള്ളരാമൻ, ഇലമുറിയൻ, കാന്താരി പടപ്പൻ, മണിമലകപ്പ, ഏത്തക്കപ്പ , ആറുമാസക്കപ്പ, ഷുഗർ കപ്പ, ദിവാൻ അങ്ങനെ 15 ഇനം കപ്പകളാണ് സംരക്ഷിച്ചു വരുന്നത്. കദളി, കുമ്പില്ലാക്കണ്ണൻ, പൂജാകദളി, കൃഷ്ണ വാഴ, വീരുപാക്ഷി, ഐസ്ക്രീം വാഴ, റെയർ ബനാന, കരിം കദളി , സെബ്രിന, ബ്ലുജാവാ , കുന്നൻ, പടത്തി, ആറ്റു കണ്ണൻ കാട്ടുപൂവൻ, കർപ്പൂരവല്ലി, പിസാൻഗ് ലെലിൻ, പിസാൻഗ് സെറിബു, ഒറ്റ മുഖി തുടങ്ങി 65 ഇനം വാഴകളാണ് സന്തോഷ് നട്ടുവളർത്തിയത്.
ഔഷധത്തോട്ടവും ആകർഷണീയം
ഔഷധച്ചെടികൾ പലതും അന്യംനിന്നു പോകുന്പോഴാണ് ശില സന്തോഷ് ഇവയുടെ സംരക്ഷണം ഏറ്റെടുത്തത്. എല്ലൊടിയൻ, നാലുതരം ചങ്ങലംപരണ്ട, നാലുതരം കരിനൊച്ചി . നാലുതരം ആടലോടകം, അർബുദനാശിനി, നീലക്കൊടുവേലി, മയിലാഖം, അങ്കോലം പെങ്കോലം, സാമുദ്രപ്പച്ച , ജലം തെരണ്ടി ചുവന്ന കുന്തിരിക്കം, വെള്ള കുന്തിരിക്കം, കറുത്ത കുന്തിരിക്കം, ഗരുഢക്കൊടി, ഗരുഢപ്പച്ച, ഷിം ഷിബാ വൃക്ഷം, അയമോദക തുളസി, വിക്സ് തുളസി, കർപ്പൂര തുളസി, മധുര തുളസി ഉൾപ്പെടെ മുപ്പതോളം ഇനങ്ങൾ ശേഖരത്തിലുണ്ട്.
നീർനുള്ള, എലിച്ചുഴിയൻ, കീരക്കിഴങ്ങ് , ചിറ്റോലം, ഫെവിക്കോൾ മരം, കടുവ പിടിയൻ നാങ്ക് കരിമരം, ചെന്തുരുണി, ചായില്യം, വെൺമരം, ക്വയ്ന വില്ലൂന്നി മരം, കാട്ട ശോകം , കാട്ട മ്പഴം, സോമലത , പാപ്പിറസ് ചെടി, ഇരപിടിയൻ ഉൾപ്പെടെ 1200 ഔഷധസസ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് സന്തോഷ് പറഞ്ഞു.
വളപ്രയോഗവും കീടനിയന്ത്രണവും
ജൈവ വളമാണ് എല്ല ചെടികൾക്കും വാഴകൾക്കും മറ്റ് കൃഷികൾക്കും ഉപയോഗിക്കുന്നത്. നാടൻ പശുവിൻ ചാണകം, കരിയില, പുല്ല്, പയർ കിളിപ്പിച്ചു വേരോടു സമൂലം കൃഷിസ്ഥലത്ത് ഉപയോഗിക്കാറുണ്ട്, കിടങ്ങളെ അകറ്റാൻ നാടൻ പ്രയോഗങ്ങളാണ് ചെയ്യുന്നത്. മണ്ണിന്റെ ഗുണമേന്മ നിലനിർത്താൻ പച്ചക്കക്ക പൊടിച്ചതും ഉമിക്കരിയും ഉപയോഗിച്ചുവരുന്നു.