ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്മാരയിലും ഇടവകയിലെ സഹവികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഫാ. ജോർജ് 1970ല്‍ ഡാലുവിൽ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് തന്റെ ഇടവകയില്‍ കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് താമസവും ഭക്ഷണവും പിന്തുണയും നല്കി.
1979 ഫെബ്രുവരി എട്ടിന് 46 -ാം വയസിൽ, ടുറയിലെ പ്രഥമ ബിഷപ്പായി ഫാ. ജോര്‍ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാര്‍ച്ച് 18 - നായിരുന്നു സ്ഥാനാരോഹണം. ബിഷപ് എന്ന നിലയില്‍, നിലവിലുള്ള 14 കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും 23 പുതിയ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു.
പ്രദേശത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാ ക്കാവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം വിദൂര പ്രദേശങ്ങളില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കാന്‍ കഠിനപ്രയത്നം നടത്തി. ഗാരോ ഹില്‍സിലെ അഞ്ച് ജില്ലകളിലായി അദ്ദേഹം 34 ഡിസ്പെന്‍സറികള്‍ സ്ഥാപിച്ചു.
1993ല്‍ ടുറയില്‍ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റലിനും തുടക്കം കുറിച്ചു. 57 എല്‍പി സ്കൂളുകള്‍, 35 മെട്രിക് സ്കൂളുകള്‍, 16 സെക്കന്‍ഡറി സ്കൂളുകള്‍, രണ്ട് എച്ച്എസ്എസ് സ്കൂളുകള്‍, 24 ഗേള്‍സ് ഹോസ്റ്റലുകള്‍, 23 ബോയിസ് ഹോസ്റ്റലുകള്‍, കോളജ് എന്നിങ്ങനെ ഒട്ടനവധി സ്ഥാപനങ്ങളാണ് ബിഷപ്പിന്റെ നേതൃത്വത്തില്‍ രൂപതയില്‍ സ്ഥാപിതമായത്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക് മേഘാലയ സര്‍ക്കാർ പരമോന്നത സിവിലിയന്‍ ബഹുമതിയായ പാ ടോഗന്‍ സാങ്മ അവാര്‍ഡ് നല്കി ബിഷപ്പിനെ ആദരിച്ചിരുന്നു. മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അദ്ദേഹത്തിന് 2019 ല്‍ ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു.