ഉടൻ മന്ത്രി വീണാ ജോർജ് സഭയ്ക്കു പുറത്തേക്കു നീങ്ങി. താൻ ഭക്ഷ്യമന്ത്രിക്കു വേണ്ടിയാണു പറയുന്നതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞെങ്കിലും വീണാ ജോർജ് പുറത്തേക്കു നടന്നു. അപ്പോൾ ഓടിയെത്തിയ നിയമസഭാ ഉദ്യോഗസ്ഥൻ എന്തോ പറഞ്ഞപ്പോൾ മന്ത്രി മടങ്ങിയെത്തി സീറ്റിലിരുന്നു.
സ്കൂൾ പാചക തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന പി. ഉബൈദുള്ളയുടെ അനൗദ്യോഗിക ബില്ലിന് ഭരണ-പ്രതിപക്ഷങ്ങളിൽനിന്നു നല്ല പിന്തുണ കിട്ടി. മന്ത്രി സഹാനുഭൂതിയുള്ളയാൾ എന്നൊക്കെ പ്രതിപക്ഷത്തുള്ളവർ പറഞ്ഞു തുടങ്ങിയപ്പോൾ മന്ത്രിക്കും ഒരു മനംമാറ്റം വന്നോ എന്നു സംശയം. പ്രതിപക്ഷം ഇത്ര താൽപര്യമെടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ച നടത്താമെന്നായി മന്ത്രി.
റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന്റെ ചർച്ചയിൽ വൈക്കം മുഹമ്മദ് ബഷീറി്ന്റെ ഭാഷ കടമെടുത്ത് പ്രതിപക്ഷം ചൊറിയുന്നു എന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി പൊതുമരാമത്ത് വകുപ്പ് കിട്ടാത്തതാണു ചൊറിച്ചിലിനു കാരണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കു മറുപടി നൽകിയത് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ലീഗ് കുറെ വർഷങ്ങളായി പൊതുമരാമത്ത് ഭരിക്കുകയും പിന്നീട് കൈയിൽ നിന്നു പോകുകയും ചെയ്തിട്ടുണ്ട്.
ഇതു നിങ്ങളുടെ കൈയിൽ നിന്നു വൈകാതെ പോകുമെന്ന് ഓർക്കുന്നത് നല്ലത്.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരുടെ ചൊറിച്ചിലാണു മാറിയതെന്നു പറയാൻ വയ്യ.