വീട്ടിലെത്തിയ പോലീസ് ദിവ്യ സ്ഥലത്തില്ലാത്തതിനാൽ മുതിർന്ന അംഗത്തിനു നോട്ടീസ് നൽകുകയായിരുന്നു. ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 29നു സെഷൻസ് കോടതിയുടെ ഉത്തരവോടെ ഈ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
►കളക്ടർക്കെതിരേ വിമർശനമില്ല◄
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ജില്ലാ കളക്ടർ അരുണ് കെ. വിജയനെതിരേ പരാമർശങ്ങളില്ല.
കളക്ടർക്കെതിരേ നടപടി വേണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും റിപ്പോർട്ടിൽ പ്രതികൂല പരാമർശമൊന്നുമില്ലാത്തതിനാൽ നടപടി ഉടനുണ്ടാകാൻ സാധ്യതയില്ല.
കണ്ണൂരിലെ ജീവനക്കാർ കളക്ടറുമായി സഹകരിക്കാത്ത സാഹചര്യവുമുണ്ട്. സ്ഥലം മാറ്റം വേണമെന്ന ആവശ്യം കളക്ടർ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് കൈമാറിയ റിപ്പോർട്ട് പരിശോധിച്ചുവരികയാണ്.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശിപാർശയോടെ റിപ്പോർട്ട് അടുത്തദിവസം റവന്യൂ മന്ത്രി കെ. രാജന് കൈമാറും.
►പതിനൊന്നാം നാൾ പ്രത്യേക സംഘം◄
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ട് ഉത്തരമേഖലാ എഡിജിപി കെ. സേതുരാമൻ ഉത്തരവിറക്കി. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ, സിറ്റി പോലീസ് എസിപി ടി.കെ. രത്നകുമാർ, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കോടേരി, കണ്ണൂർ സിറ്റി എസ്എച്ച്ഒ സനൽ കുമാർ, കണ്ണൂർ ടൗൺ എസ്ഐ സവ്യസാചി, വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ രേഷ്മ, സൈബർ സെൽ എഎസ്ഐ ശ്രീജിത് എന്നിവരാണ് അന്വേഷണസംഘാംഗങ്ങൾ. നവീൻ ബാബു ജീവനൊടുക്കിയ പതിനൊന്നാം നാളാണ് അന്വേഷണസംഘത്തിന്റെ വരവ്.