പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി; വാദത്തിനിടയിൽ റിക്കാർഡിംഗ്, മൊബൈൽ പിടിച്ചെടുത്ത് കോടതി
Friday, October 25, 2024 1:10 AM IST
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ഇന്നലെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയുടെ മൊബൈൽ ഫോൺ റിക്കാര്‍ഡിംഗ് സംഭവം ശ്രദ്ധയിൽപെട്ട ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മൊബൈൽ പിടിച്ചെടുത്തു.
മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് വരയുള്ള ഷർട്ടിട്ടയാളുടെ കൈയിൽനിന്നു മൊബൈൽ വാങ്ങാൻ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനു നിർദേശം നൽകിയത്. ഉടന്‍തന്നെ പോലീസ് ഉദ്യാഗസ്ഥൻ അദ്ദേഹത്തിൽനിന്നും മൊബൈൽ വാങ്ങി. മാധ്യമ പ്രവർത്തകരാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ ആരായാലും റിക്കാര്‍ഡിംഗ് അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കി.
ആരു റിക്കാര്‍ഡ് ചെയ്താലും അവരെ പിടിച്ച് പുറത്താക്കാൻ ആവർത്തിച്ച് പറഞ്ഞ കോടതി തുടർന്ന് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ മറ്റുള്ളവരെ യെല്ലാം പുറത്താക്കാനും മൈക്കിലൂടെ വാദം തുടരാനും നിര്‍ദേശിച്ചു.
ഈ സംഭവങ്ങൾ അരങ്ങേറിയതോടെ കുറച്ചു സമയം വാദം നിലച്ചു. വൈകുന്നേരം അഞ്ചോടെ പിടിച്ചെടുത്ത മൊബൈൽ കോടതി ഉടമയ്ക്ക് തിരിച്ചുനൽകി. അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ തിങ്ങിനിറഞ്ഞ കോടതിയിലാണ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ മൂന്നു മണിക്കൂർ പത്ത് മിനിറ്റ് നീണ്ട വാദം നടന്നത്.
സാധാരണ കേസുകൾ വിളിച്ചശേഷം 11.19നാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണനയ്ക്കെത്തിയത്. ഈ സമയം നവീൻ ബാബുവിന്റെ അഭിഭാഷകനായ അഡ്വ. ജോൺ എസ്. റാൽഫ് കോടതിയിൽ ഹാജരായിരുന്നില്ല. ഇക്കാര്യം അഡ്വ. പി.എം. സജിത കോടതിയുടെ ശ്രദ്ധയിൽപെടുത്തി. 20 മിനിറ്റിനകം ജോൺ എസ്. റാൽഫ് എത്തുമെന്ന വിവരവും സജിത കോടതിയോട് പറഞ്ഞു.
തുടർന്ന് കെ. വിശ്വൻ വാദം തുടങ്ങി. ഉച്ചയ്ക്ക് ഒന്നോടെ വിശ്വന്റെ വാദം അവസാനിച്ചു. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് വാദിക്കുകയും പിന്നീട് ഉച്ചഭക്ഷണത്തിന് കോടതി പിരിയുകയും ചെയ്തു.
ഉച്ചയ്ക്ക് 2.30ന് കോടതി ചേരുകയും ജോൺ എസ്. റാൽഫ് ഒരു മണിക്കൂർ വാദം നടത്തുകയും ചെയ്തു. തുടർന്നാണ് ഹർജി വിധി പറയുന്നതിനായി 29ലേക്ക് മാറ്റിയത്.