വിദ്യാഭ്യാസമേഖലയിൽ ഗവർണർ കാവിവത്കരണം നടത്തുന്നു: എം.വി. ഗോവിന്ദൻ
Saturday, October 26, 2024 1:10 AM IST
തൃശൂർ: ആരോഗ്യസർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഗവർണറുടെ നടപടിയെ എല്ലാ അർഥത്തിലും ജനങ്ങൾ പ്രതിരോധിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിസി നിയമനത്തിനു ഗവർണർതന്നെ തയാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണു പുനർനിയമനം നടത്തിയത്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ട് നൽകുന്നതുമായ സർവകലാശാലകളിലെ നിയമനം നടത്തുന്പോൾ സംസ്ഥാനസർക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവർണർ പാലിച്ചില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസമേഖലയിൽ കാവിവത്കരണം നടത്താനാണു ഗവർണർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഇംഗിതത്തിനു വഴങ്ങുന്നവരെയാണ് ഗവർണർ സർവകലാശാല സെനറ്റിലേക്കു നോമിനേറ്റു ചെയ്തത്.
കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടിക്കെതിരേ ചർച്ചകൾ നടത്തിയ മാധ്യമങ്ങൾക്ക് ഗവർണറുടെ നടപടി വാർത്തപോലുമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.