തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ ഉന്നത വിദ്യാഭ്യാസ രംഗം സ്തംഭനാവസ്ഥയിലേക്ക്.
സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാല ഒഴികെ മറ്റെല്ലാ സർവകലാശാലകളിലും ഈ മാസം അവസാനത്തോടെ സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്ത സ്ഥിതിയാവും. നിലവിൽ സംസ്ഥാനത്തെ രണ്ടു സർവകലാശാലകളിലാണ് സ്ഥിരം വൈസ് ചാൻസലർമാരുള്ളത്. ഇവർക്ക് മറ്റു രണ്ടു സർവകലാശാലകളുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
ഡിജിറ്റൽ സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിലാണ് സ്ഥിരം വിസിമാരുള്ളത്. ഇതിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാഥിന്റെ കാലാവധി ഞായറാഴ്്ച അവസാനിക്കും. ഇദ്ദേഹത്തിനുതന്നെയാണ് സാങ്കേതിക സർവകലാശാലയുടെയും ചുമതല. ഇതോടെ ഈ രണ്ടു സർവകലാശാലകളിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിക്കണം.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് കേരളാ സർവകലാശാലയുടേയും അധിക ചുമതല വഹിക്കുന്നത്. അദ്ദേഹത്തിന് പുനർ നിയമനം നൽകിയതിനാല് ഇനി സ്ഥിരം വൈസ്ചാന്സിലര് ആരോഗ്യസര്‍വകലാശാലയില്‍ മാത്രം.
ഗവർണറും സർക്കാരും തമ്മിൽ വർഷങ്ങൾക്കു മുന്‍പ് തുടങ്ങിയ വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റി രൂപ വത്കരണം സംബന്ധിച്ച തർക്കത്തെത്തുടര്‍ന്നാണ് സംസ്ഥാനത്തെ സർവകലാശാലകൾക്ക് നാഥനില്ലാത്ത സ്ഥിതി ഉടലെടുത്തത്.
സർവകലാശയിലെ സീനിയർ പ്രഫസർമാർക്ക് വൈസ് ചാൻസലർമാരുടെ താത്കാലിക ചുമതല നല്‍കിയാണ് നിലവിൽ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പും ഗവർണറും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ഇത് മറ്റു സർവകലാശാലകളിലേക്ക് വ്യാപിക്കുകയുമാണ് ഉണ്ടായത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ മറ്റു വൈസ് ചാൻസലർമാർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്കി. ചിലർ കോടതിയെ സമീപിച്ചാണ് പദവിയിൽ തുടർന്നത്.
ഇന്ന് കാലാവധി പൂർത്തിയാക്കുന്ന സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിനു പകരക്കാരനായി ഗവർണർ ആരെ നിയമിക്കുമെന്നതും ശ്രദ്ധയാകര്ഷി ക്കുന്നുണ്ട്.