നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ജന്മനാട്ടിൽ പ്രൗഢസ്വീകരണം
Friday, October 25, 2024 2:21 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കര്‍ദിനാളായി നിയമിതനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയിൽ പ്രൗഢമായ സ്വീകരണം.
ഇന്നലെ വൈകുന്നേരം നാലിന് മെത്രാപ്പോലീത്തന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തിച്ചേര്‍ന്ന നിയുക്ത കര്‍ദിനാളിനെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്കി സ്വീകരിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മെത്രാപ്പോലീത്തന്‍ പള്ളിയുടെ പ്രധാന കവാടത്തിലെത്തിയ നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കത്തിച്ച മെഴുകുതിരി നല്കി സ്വീകരിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മോണ്‍. ജോര്‍ജ് കൂവക്കാട്ടിനു ലഭിച്ച ഉന്നതപദവി ചങ്ങനാശേരി അതിരൂപതയ്ക്കും സീറോമലബാര്‍ സഭക്കും ഭാരത സഭയ്ക്കും അഭിമാനമാണെന്ന് മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
മര്‍ത്ത്മറിയം കബറിട പള്ളിയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ നിയുക്ത കര്‍ദിനാള്‍ പുഷ്പാര്‍ച്ചന നടത്തി. മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിനുമുമ്പില് അദ്ദേഹം മുട്ടുകുത്തി പ്രാര്‍ഥിച്ചു.
മന്ത്രി റോഷി അഗസ്റ്റിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി നിയുക്ത കര്‍ദിനാളിന് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും അഭിനന്ദനം അറിയിച്ചു.