തൃശൂർ: സംസ്ഥാനത്തിന്റെ ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ഓപ്പറേഷനിലൂടെ തൃശൂരിലെ സ്വർണാഭരണ നിർമാണകേന്ദ്രങ്ങളിൽനിന്നും കടകളിൽനിന്നുമായി പിടിച്ചെടുത്തതു കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം. ഇതിന് 80 കോടിയോളം വിലവരും.
77 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ ഏകദേശവില. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ചു നികുതിയും പിഴയും അടയ്ക്കുന്പോൾ വ്യാപാരികൾക്കു സ്വർണം വിട്ടുനൽകും. ഇതിനുപുറമേ, മൂന്നു കോടിയോളം രൂപ നികുതിയും പിഴയുമായി ഈടാക്കിയിട്ടുണ്ട്.
റെയ്ഡ് വിവരം ചോരാതിരിക്കാൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെ പരിശീലനത്തിനെന്ന പേരിലാണു വിളിച്ചുകൂട്ടിയത്. മൂന്നു ശതമാനം ജിഎസ്ടി നികുതിവെട്ടിപ്പു വ്യാപകമായി നടന്നെന്നും സ്വർണം വാങ്ങിയതിലും വില്പനയിലുമാണു ക്രമക്കേടെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേഷ്കുമാർ പറഞ്ഞു. പിടിച്ചെടുത്ത സ്വർണം ട്രഷറി ലോക്കറിലേക്കു മാറ്റി.
തൃശൂർ ജില്ലയിലെ 38 സ്വർണാഭരണ മൊത്തവ്യാപാരകേന്ദ്രങ്ങളിലും നിർമാണശാലകളിലും വസതികളിലും ചില ഷോറൂമുകളിലുമായിരുന്നു റെയ്ഡ്. എഴുന്നൂറോളം ഉദ്യോഗസ്ഥർ രണ്ടുദിവസമായി നടന്ന റെയ്ഡിൽ പങ്കെടുത്തു.
വ്യാപകമായ നികുതിവെട്ടിപ്പു നടക്കുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. അഞ്ചുവർഷത്തെ രേഖകൾ പിടിച്ചെടുത്തെന്നും വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച റെയ്ഡ് ഇന്നലെ ഉച്ചയോടെ അവസാനിച്ചു.
വിനോദസഞ്ചാരികളായെത്തി; മിന്നൽവേഗത്തിൽ നടപടി
തൃശൂർ: സംസ്ഥാനത്തു വൻതോതിൽ സ്വർണക്കച്ചവടം നടക്കുന്ന തൃശൂർ ജില്ലയിൽ ജിഎസ്ടി ഇന്റലിജൻസ് റെയ്ഡ് നടത്തിയതു കൃത്യമായ ഒരുക്കങ്ങൾക്കൊടുവിൽ. വിവരം ചോരാതിരിക്കാൻ ജിഎസ്ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമായിരുന്നു ഓപ്പറേഷനെക്കുറിച്ചുള്ള അറിവ്. എല്ലാ ജില്ലകളിലെയും മുഴുവൻ ഇന്റലിജൻസ് യൂണിറ്റുകൾ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജിഎസ് ടി ഓഡിറ്റ് ഓഫീസർമാർ എന്നിവരെ പരിശീലനത്തിന്റെ പേരിൽ എറണാകുളത്തും തൃശൂരിലും എത്തിച്ചു.
അഞ്ചു ടൂറിസ്റ്റ് ബസുകളും ഏഴു വാനുകളും ഇതിനുപയോഗിച്ചു. വാഹനങ്ങളിൽ വിനോദസഞ്ചാരസംഘമെന്ന ബാനർ കെട്ടിയാണു വ്യാപാരകേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചത്. അയൽക്കൂട്ടസംഘങ്ങളുടെ ഉല്ലാസയാത്രയെന്ന പേരിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചശേഷം ആരംഭിച്ച റെയ്ഡിൽ 75 ഇടങ്ങളിൽ ഒരേസമയം ഉദ്യോഗസ്ഥർ കയറി. ശരാശരി 10 ഉദ്യോഗസ്ഥർ ഓരോ സ്ഥാപനത്തിലുമെത്തി.
സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത സ്വർണമാണു പിടിച്ചെടുത്തത്. നിർമാണത്തിലിരുന്നതും ജോലികൾ പൂർത്തിയാക്കിയതുമായ ആഭരണങ്ങളും ഇതിലുൾപ്പെടും. അനധികൃതവ്യാപാരങ്ങൾ സൂചിപ്പിക്കുന്ന രേഖകൾ കണ്ടെത്തിയെന്നും കള്ളക്കടത്തു സ്വർണമുണ്ടോയെന്നു പരിശോധിക്കുമെന്നും വകുപ്പ് അറിയിച്ചു.
സ്വർണഗോപുരം തേടി ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നു പേരിട്ടായിരുന്നു വിപുലമായ റെയ്ഡ്. സ്ത്രീകളടക്കം എഴുനൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്പാനിഷ് ചരിത്രസ്മാരകമാണ് ടൊറേ ഡെൽ ഓറോ. മലയാളത്തിൽ സ്വർണഗോപുരം എന്നാണു വാക്കിന്റെ അർഥം.
സാധാരണക്കാരെപ്പോലെ കടയിലെത്തിയ സംഘം ചുറ്റുപാടുകൾ നിരീക്ഷിച്ചശേഷമാണ് റെയ്ഡ് ആരംഭിച്ചത്. വൻസുരക്ഷാസന്നാഹവും ഇവർക്കൊപ്പമുണ്ടായിരുന്നു. ആറുമാസത്തെ നിരീക്ഷണവും ആസൂത്രണവും നടപടിക്കു പിന്നിലുണ്ടായി.