"ഉപഭോക്തൃ സംരക്ഷണ കൗണ്‍സിൽ എന്നു രൂപീകരിക്കും?': സര്‍ക്കാരിനോട് ഹൈക്കോടതി
Friday, October 25, 2024 2:21 AM IST
കൊച്ചി: കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുകള്‍ എന്നു രൂപീകരിക്കാനാകുമെന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാന, ജില്ലാ കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട സമയപരിധി സംബന്ധിച്ച് സിവില്‍ സപ്ലൈസ് സെക്രട്ടറി അറിയിക്കണം.
നിശ്ചിത തീയതിക്കകം അറിയിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ, സമയപരിധി കോടതിതന്നെ തീരുമാനിച്ച് സര്‍ക്കാരിനെ നടപ്പാക്കാന്‍ ബാധ്യസ്ഥരാക്കുമെന്ന് ചീഫ് ജസ്റ്റീസ് നിദിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കൗണ്‍സിലുകള്‍ രൂപീകരിക്കാത്ത നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാന, ജില്ലാതല ഉപഭോക്തൃ കമ്മീഷനുകളുടെ അടിസ്ഥാനസൗകര്യമില്ലായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി സി.കെ. മിത്രന്, അഡ്വ. റോണി ജോസ് മുഖേന നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. സര്‍ക്കാരിനു സമയപരിധി സംബന്ധിച്ച് വിശദീകരണം നല്കാന് സമയം അനുവദിച്ച കോടതി ഹര്‍ജി നവംബര്‍ ഒന്നിനു പരിഗണിക്കാനായി മാറ്റി.
സംസ്ഥാന, ജില്ലാ ഉപഭോക്തൃ കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആക്ട് പ്രകാരം മതിയായ സൗകര്യങ്ങളോ ഉദ്യോഗസ്ഥരോ ജീവനക്കാരോ പോലീസ് ഉദ്യോഗസ്ഥരോ ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉപഭോക്തൃ മന്ത്രി ചെയര്‍പേഴ്സണായ സംസ്ഥാനതല കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലും കളക്ടര്‍ ചെയര്‍പേഴ്സണായ ജില്ലാതല കൗണ്‍സിലും ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണം ആരോപണം ശരിവയ്ക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.