അടിമാലി: ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം. നിലവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാല്‍വിലയില്‍ വര്‍ധനവ് വരുത്തിയത്.
ഈ വിലയില്‍ ക്ഷീരമേഖല മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ക്ഷീര കര്‍ഷകർ പറയുന്നത്. കാലിത്തീറ്റയുടെ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. പരിപാലനച്ചെലവ് വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് പാല് വിലയില്‍ വര്‍ധനവ് വരുത്താന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
ക്ഷീരമേഖലയില്‍ മുമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും വേണ്ടവിധം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ക്ഷീര കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്. ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്തുവാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും കാലിത്തീറ്റയുടെയും കാലികള്‍ക്ക് നല്‍കേണ്ടി വരുന്ന മരുന്നിന്റെയും വില കുറയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു. പാല്‍വിലയില്‍ പത്ത് രൂപയുടെയെങ്കിലും വര്‍ധനവ് കാലാനുസൃതമായി വരുത്തിയാല്‍ മാത്രമേ ക്ഷിരമേഖല നിലനിന്നു പോകുവെന്നും ക്ഷീര കര്‍ഷകര്‍ പറയുന്നു.