നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ; ഇനിയും തുറക്കാതെ ചുരുളിയിലെ പൊതുശൗചാലയം
Sunday, August 25, 2024 4:22 AM IST
ചെറുതോണി: അടിമാലി -കുമളി ദേശീയപാതയോരത്ത് ചേലച്ചുവടിനും ചുരുളിക്കുമിടയിൽ ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപ മുടക്കി നിർമിച്ച പൊതു ശൗചാലയവും വിശ്രമ കേന്ദ്രവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കാടുകയറി നശിക്കുന്നു.

2017 -18 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷൻ ഫണ്ടുപയോഗിച്ച് നിർമിച്ച പൊതു ശൗചാലയമാണ് നാല് വർഷം പിന്നിടുമ്പോഴും ഉദ്ഘാടനംപോലും ചെയ്യാതെ നശിക്കുന്നത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രധാന പ്രളയബാധിത മേഖലയായ ചുരുളിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗത്ത് നിർമിച്ചിരിക്കുന്ന ഈ കെട്ടിടം അഴിമതിയുടെ സ്മാരകമാണെന്ന ആരോപണം വ്യാപകമാണ്.

നിർമാണം പൂർത്തിയാക്കിയ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ വർഷങ്ങൾക്കുമുമ്പേ പരാതിയുയർന്നിരുന്നു. ശൗചാലയത്തിലേക്ക് വെള്ളം ലഭ്യമല്ലാതിരുന്നതിനാലായിരുന്നു കെട്ടിടം തുറന്നു കൊടുക്കാതിരുന്നത്. പിന്നീട് ഇവിടെ ഒരു കുഴൽക്കിണർ നിർമിച്ച് വെള്ളത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തി. എന്നാൽ കുഴൽക്കിണറിൽനിന്നും മീറ്ററുകൾ ഉയരത്തിലേക്ക് വെള്ളം ശക്തമായി പുറത്തേക്ക് പ്രവഹിച്ചത് ശൗചാലത്തിന്‍റെ പ്രവർത്തനത്തിന് തടസമായി.


കുഴൽക്കിണറിലെ വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി 68,000 രൂപ അനുവദിച്ചു. പക്ഷേ, ജലത്തിന്‍റെ ഒഴുക്ക് തടയാനായില്ല. അങ്ങനെ ടൗണിൽനിന്നും വളരെ അകലെ ജനങ്ങൾക്ക് കാര്യമായ പ്രയോജനമില്ലാത്ത പൊതു ശൗചാലയവും വിശ്രമ കേന്ദ്രവും ദൂർത്തിനും അഴിമതിക്കുംവേണ്ടി മാത്രം നിർമിച്ചതാണെന്ന നാട്ടുകാരുടെ ആക്ഷേപം ശക്തമായി.

അപകടംനിറഞ്ഞ വളവിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻപോലും സൗകര്യമില്ലാത്ത സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്നതും നാട്ടുകാരുടെ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. നിർമാണം പൂർത്തീകരിച്ച കെട്ടിടം പൊതുജനത്തിന് തുറന്നു കൊടുക്കാൻ ഇനിയും വൈകിയാൽ ഇവിടെ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകി.