മുട്ടം: ജില്ലാ കോടതിയോടുനുബന്ധിച്ച് പരപ്പാൻ തോടിന് സമീപം പൊതുജനങ്ങൾക്കായി സ്ഥാപിച്ച പൊതു ടോയ്ലറ്റിൽ കയറണമെങ്കിൽ കൈയിലൊരു കയർ കരുതണം. ടോയ്ലറ്റിന്റെ വാതിലുകളുടെ കൊളുത്തുകൾ പോയതിനാൽ അകത്തു കയറി വാതിൽ കെട്ടിയുറപ്പിക്കാനാണ് കയർ ആവശ്യമായി വരിക. നാല് ടോയ്ലറ്റുകൾ ഉണ്ടെങ്കിലും ഒന്നിനുപോലും അടച്ചുറപ്പുള്ള വാതിലോ കൊളുത്തോ ഇല്ലാത്ത അവസ്ഥയാണ്.
ഒരു മുറിക്ക് വാതിൽ ഉണ്ടെങ്കിലും വള്ളി കൂട്ടിക്കെട്ടിയാണ് ഇതുറപ്പിച്ചിരിക്കുന്നത്. മറ്റൊരു മുറിക്ക് വാതിൽ ഇല്ല. ഒരു മുറിയുടെ വാതിൽ പൊളിച്ചുമാറ്റി അകത്ത് വച്ചിരിക്കുകയുമാണ്. ഇതിന് കൊളുത്തുണ്ടെങ്കിലും ഉപയോഗിക്കാൻ സാധിക്കില്ല. വാതിലില്ലാത്ത ഒരു മുറിയിൽ ഉപയോഗ ശൂന്യമായ സാമഗ്രികൾ ചാക്കിൽ കെട്ടി വച്ചിരിക്കുകയാണ്. ജില്ലാ കോടതിയിലേക്കും ഇതിനോടനുബന്ധിച്ചുള്ള മറ്റ് നിരവധി കോടതികളിലേക്കും വിവിധ ആവശ്യങ്ങൾക്കായി നിത്യവും എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളുടെ ആശ്രയമായ ടോയ്ലറ്റിനാണ് ഈ ദുരവസ്ഥ.