സംഭവം വിവാദമായതിനു പിന്നാലെ പ്രതിപക്ഷവും സിനിമാമേഖലയിലുള്ളവരും രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിവരാവകാശ കമ്മീഷൻ ആവശ്യപ്പെടാത്ത ഭാഗങ്ങൾ സർക്കാർ വെട്ടിമാറ്റിയത് എന്തിനാണെന്നു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ പ്രതികരണം. സംഭവം ഞെട്ടിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നടി മാലാ പാർവതി ആവശ്യപ്പെട്ടു.
പുറത്തുവിടരുതെന്നു പറഞ്ഞതും പുറത്തുവിട്ടു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷൻ വ്യക്തമാക്കിയ ഖണ്ഡിക പുറത്തുവിട്ടതും വിവാദമായി. റിപ്പോർട്ടിലെ 49-ാം പേജിലെ 96-ാം ഖണ്ഡിക പുറത്തു വിടരുതെന്നു നിർദേശിച്ചിരുന്നു.
എന്നാൽ പുറത്തുവിട്ട റിപ്പോർട്ടിൽ സാംസ്കാരിക വകുപ്പ് 96-ാം ഖണ്ഡികയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാ വ്യവസായത്തിലെ അതിപ്രശസ്തരായ ആളുകളിൽനിന്നു വരെ സ്തീകൾക്കു ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് തങ്ങൾക്കു ലഭിച്ച വിവരങ്ങളിൽനിന്നു മനസിലാക്കുന്നുവെന്നാണ് 96-ാം ഖണ്ഡികയിൽ ജസ്റ്റീസ് ഹേമ കമ്മിറ്റി പറയുന്നത്.