ജല്‍ജീവന്‍ മിഷന് പദ്ധതി: കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കേരളത്തിനു വിനയാകുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ
1545449
Friday, April 25, 2025 11:53 PM IST
കോട്ടയം: ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ കേന്ദ്ര വിഹിതം 46 ശതമാനം വെട്ടിക്കുറച്ചത് കേരളത്തിനു വിനയാകുമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. ജല്‍ ജീവന് കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചെങ്കിലും പദ്ധതി നടത്തിപ്പിനായി കേന്ദ്ര ജല്‍ ശക്തി വകുപ്പ് ആവശ്യപ്പെട്ട തുകയില്‍ കേന്ദ്ര ധനവകുപ്പ് 46 ശതമാനം വെട്ടിക്കുറച്ചു.
ആവശ്യപ്പെട്ട 2.79 ലക്ഷം കോടി രൂപയ്ക്കു പകരം 1.51 ലക്ഷം കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അഖിലേന്ത്യാടിസ്ഥാനത്തില്‍ 75 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കേരളം 33 ശതമാനം മാത്രമേ നടത്തിയിട്ടുള്ളൂ. പ്രവൃത്തികളുടെ നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്തുമാണ്. പണികള്‍ ചെയ്ത കരാറുകാര്‍ക്ക് 4500 കോടിയുടെ കുടിശികയുമുണ്ട്. കേന്ദ്രവും സംസ്ഥാനവും കൂടി 33,000 കോടിയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ കേരളത്തിന്റെ 44,500 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ. കേന്ദ്രവിഹിതം കുറയുന്ന സാഹചര്യത്തില്‍ കേരളം പകുതിയിലേറെ തുക കണ്ടെത്തേണ്ടിവരും. 2025-26 വര്‍ഷത്തെ ബജറ്റില്‍ 560 കോടി രൂപ മാത്രമാണ് സംസ്ഥാനം വകയിരുത്തിയിട്ടുള്ളത്.
14 മാസത്തെ ബില്ലുകളാണ് ഇപ്പോള്‍ കൂടിശികയായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പണികള്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ കരാറുകാരെ അനുവദിക്കണമെന്നും കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പണി പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ ടാക്സ് വിഹിതം കരാറുകാരന് അടയ്ക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ബില്‍ തുക കൃത്യമായി വ്യക്തമാക്കപ്പെടാതെ കരാറുകാരന് ഇ വോയ്സ് നല്‍കാനും സാധ്യമല്ലെന്നും കരാറുകാര്‍ പറയുന്നു. ബില്‍ തുക ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പിഴ കൂടാതെ ജിഎസ്ടി അടയ്ക്കാന്‍ കരാറുകാരെ അനുവദിക്കണമെന്നും കഴിഞ്ഞ 31നു കാലാവധി പൂര്‍ത്തിയാക്കിയ ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നല്‍കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി റെജി ടി. ചാക്കോ, ജില്ലാ പ്രസിഡന്റ് ഷാജി ഇലവത്തില്‍ എന്നിവര്‍ പങ്കെടുത്തു.