റോഡരികിലെ പാഴ്മരം യാത്രക്കാർക്കു ഭീഷണിയാകുന്നു
Friday, July 26, 2024 6:41 AM IST
നെടുമങ്ങാട് : കരകുളം പഞ്ചായത്തിലെ മുല്ലശേരി കായ്പാടി റോഡിൽ നെട്ടറയിൽ റോഡരികിൽ നിൽകുന്ന പാഴ്മരം നാട്ടുകാർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നതായി പരാതി. അപകട ഭീഷണിയിൽ റോഡിനോട് ചേർന്നാണ് മുപ്പതോളം വർഷം പഴക്കമുള്ള പാഴ്മരം സ്ഥിതി ചെയ്യുന്നത്. പല തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല.

പ്രദേശത്തുള്ള റസിഡൻസ് അസോസിയേഷൻ നിരന്തരമായി പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ നാട്ടുകാർ തന്നെ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും സമീപവാസികൾ പറഞ്ഞു. എന്നാൽ സർക്കാർ വക ഭൂമിയിൽ അനുമതിയില്ലാതെ എങ്ങനെ മരം മുറിച്ച് മാറ്റും എന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്.

ഇപ്പോൾ അപകട ഭീഷണിയിൽ മരം എന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട് . മരത്തിന് പുറകിലായി തോട് ഒഴുകുന്നുണ്ട്. തോടിന് മുകളിലൂടെയുള്ള പാലത്തിൽ ആണ് മരം നിൽക്കുന്നത്. ഇത് കാരണം പാലത്തിന്‍റെ കോൺക്രീറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. രണ്ടാഴ്ച്ച മുൻപാണ് കരകുളം പഞ്ചായത്തിലെ ആറാംകല്ലിൽ വച്ച് ആൽമരം കാറിന് മുകളിലൂടെ കടപുഴകി വീണ് തൊളിക്കോട് പരപ്പാറ സ്വദേശിനി ഒ. മോളി മരിച്ചത്.


കൂടാതെ സമിപത്തായി ഒരു അപകട വളവും ഭീഷണിയാണ്. റോഡ് പണിതപ്പോൾ ഇരു ഭാഗവും കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. ഇതോടെ പലപ്പോഴും ഇരുചക്രവാഹനങ്ങൾ വളവിലെ വലിയകുഴിയിലേക്ക് പതിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഈ കാരണങ്ങൾ ചൂണ്ടി കാട്ടി മുല്ലശേരി ചൈതന്യ റസിഡൻസ് അസോസിയേഷൻ കളക്ടർക്ക് പരാതി നൽകി.