ലഹരി ഉപയോഗം: കൂടുതല്‍ മരണം ആലപ്പുഴയില്‍
Wednesday, April 30, 2025 2:39 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലഹരി ഉപയോഗം മൂലം കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴ ജില്ലയില്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ ആലപ്പുഴ ജില്ലയില്‍ ലഹരി ഉപയോഗം മൂലം 11 പേര് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. മദ്യം , മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം മൂലമാണു മരണം സംഭവിച്ചിരിക്കുന്നത്.
2025, 2024 വര്‍ഷങ്ങളില്‍ ഓരോ ആൾ വീതവും 2023ല്‍ അഞ്ചുപേരും 2022ല്‍ നാലുപേരുമാണ് ആലപ്പുഴയില്‍ മരിച്ചത്. രണ്ടാംസ്ഥാനം കാസര്‍ഗോഡ് ജില്ലയ്ക്കാണ്. ഇവിടെ ഇക്കാലയളവില്‍ ഏഴുപേര്‍ മരിച്ചു. 2024ല്‍ ഒരാളും 2023ല്‍ രണ്ടുപേരും 2021ല്‍ നാലുപേരുമാണ് ലഹരി ഉപയോഗം മൂലം മരിച്ചത്.
മൂന്നു മരണവുമായി എറണാകുളം ജില്ലയാണു മൂന്നാം സ്ഥാനത്ത്. എറണാകുളത്ത് 2023, 2022, 2021 വര്‍ഷങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ തിരുവനന്തപുരത്തും തൃശൂരും ഓരോരുത്തരും മരിച്ചതായും കണക്കുകൾ പറയുന്നു.
അഞ്ചു വര്‍ഷത്തിനിടെ ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം ചികിത്സ തേടിയവരില്‍ ഏറെപ്പേരും എറണാകുളം ജില്ലയില്‍നിന്നുള്ളവരാണ്. ജില്ലയിൽ 712 പേരാണ് ലഹരി ഉപയോഗത്തിനു ചികിത്സ നടത്തിയത്.
രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. ഇവിടെനിന്ന് 486 പേരാണു ചികിത്സയ്ക്കെത്തിയത്. 462 പേരുമായി കൊല്ലവും 351 പേരുമായി കാസര്‍ഗോഡും തൊട്ടുപുറകിലുണ്ട്. 2024ല്‍ കൂടുതല്‍ പേര് ലഹരിക്കെതിരേ ചികിത്സ തേടിയതും എറണാകുളത്തുനിന്നുതന്നെയാണ് - 5,357 പേര്.